March 26, 2020

കുഞ്ഞാലി മരക്കാര്‍ ഒന്നാമനെന്ന കുട്ടിയലി മരക്കാര്‍

"നാം ചെന്നെത്തുന്ന സമുദ്രങ്ങളെല്ലാം നമുക്കു സ്വന്തം" എന്ന ധാര്‍ഷ്ട്യത്തോടെ എത്തിയ വെള്ളക്കാരായിരുന്നല്ലോ പോര്‍ച്ചുഗീസുകാര്‍. 1498-ല്‍ ഗാമയിലൂടെ ആദ്യ കാല്‍പ്പാടുകള്‍ വച്ച പറങ്കികള്‍ അടുത്ത പത്തു വര്‍ഷം കൊണ്ട് നമ്മുടെ കടലിന്റെ അധിപരായെന്ന് ചരിത്രം പറയുന്നു. കര്‍ത്താസ്സ് എന്ന സമ്മതപത്രം വാങ്ങിയിരുന്നവര്‍ക്കു മാത്രമേ കപ്പലോടിക്കാന്‍ പോര്‍ച്ചുഗീസുകാര്‍ അനുവാദം നല്‍കിയിരുന്നുള്ളൂ. അപ്പോള്‍ പിന്നെ കടല്‍ മാര്‍ഗമുള്ള കച്ചവടവും അവരുടെ അധീനതയിലായിരിക്കുമല്ലോ. ഇങ്ങനെയൊക്കെയായിട്ടും പോര്‍ച്ചുഗീസുകാര്‍ക്ക് കോഴിക്കോടിനെ അധികകാലം അടക്കിവാണ ശക്തിയാകാന്‍ കഴിഞ്ഞില്ല. അതിനു പിന്നില്‍ കര്‍ത്താസ്സുകളെ അംഗീകരിക്കാന്‍ കൂട്ടാക്കാത്ത ഒരു മരക്കാര്‍ കുടുംബത്തിന്റെ അധികമാരും കേള്‍ക്കാത്ത ചില ചെയ്തികളുമുണ്ട്.


പൊന്നാനിക്കാരായ മരക്കാര്‍ കുടുംബത്തിലെ നാലു തലമുറക്കാര്‍ ഏതാണ്ട് നൂറുവര്‍ഷത്തോളം പോര്‍ച്ചുഗീസുകാരോട് പൊരുതി. സാമൂതിരിയുടെ സമുദ്ര സേനാധിപരായിരുന്ന ഇവര്‍ കോഴിക്കോടിന്റെ രക്ഷയ്ക്കായി ഗുജറാത്തിന്റെയും തമിഴ്‌നാടിന്റെയും തീരങ്ങള്‍ വരെ പടനയിച്ചു. സ്വന്തം കോട്ടയായ കോട്ടക്കലിലും മലബാറിലെ മറ്റിടങ്ങളിലും നിര്‍മിച്ച വേഗമേറിയ ചെറുതോണികളില്‍ അതീവ തന്ത്രശാലികളായ മരക്കാര്‍ കൂറ്റന്‍ കപ്പലുകളെ വെല്ലുവിളിച്ചു
മുഹെമദലി മരക്കാരുടെ കീഴില്‍ നിയമിതനായിരുന്ന പ്രധാനിയായിരുന്നു കുട്ടിയലി മരക്കാര്‍ എന്ന കുഞ്ഞാലിമരക്കാര്‍ ഒന്നാമന്‍. താനൂര്‍ കേന്ദ്രമാക്കിയായിരുന്നു കുട്ടിയലിയുടെ പ്രവര്‍ത്തന മേഖല.


സാമൂതിരി കുട്ടിയലി മരക്കാരെ നാവിക അഡ്മിറലായി നിയമിച്ചു.
നേരിട്ടുള്ള ഒരു യുദ്ധത്തിലൂടെ ശക്തരായ പോര്‍ച്ചുഗീസുകാരെ തോത്പിക്കാനാവില്ലെന്നു മനസ്സിലാക്കിയ മരക്കാര്‍ തുറന്ന യുദ്ധത്തിന്നു പകരം ഒളിപ്പോര്‍ രീതിയിളെക്കു യുദ്ധതത്രം ആവിഷ്കരിച്ചു.


മുപ്പതുമുതല്‍ നാല്പതു പേരെ കൊള്ളുന്ന ചെറിയ ഓടങ്ങളും പത്തേമാരികളും നിര്‍മ്മിച്ച് പലഭാഗങ്ങളില്‍ കപ്പലുകളെ ആക്രമിക്കുന്ന യുദ്ധരീതിയാണു അദ്ദേഹം തിരഞ്ഞെടുത്തത്. ഇതിന്നാവശ്യമായ സാങ്കേതിക മുറകള്‍ തന്റെ നാവിക പടയാളികള്‍ക്ക് അദ്ദേഹം നല്‍കുകയും അങ്ങിനെ നൂറുകണക്കിന് ബോട്ടുകളും അതിലേക്ക് വേണ്ട പടയാളികളെയും പരിശീലിപ്പിച്ചെടുക്കുകയും ചെയ്തു. ഈ നാവികര്‍ പോര്‍ച്ചുഗീസ് കപ്പലുകളെ ഉയര്‍ന്ന കുന്നിന്‍ മുകളില്‍ നിന്നും നിരീക്ഷിക്കുകയും പെട്ടെന്നു ചാടി വീണ് അക്രമണം നടത്തുന്ന രീതിയുമാണ് നടത്തിയിരുന്നത്. കാറ്റിന്റെ ഗതിക്കനുസരിച്ച് മാത്രം നീങ്ങുന്ന പായക്കപ്പലുകളായിരുന്നു അന്നുണ്ടായിരുന്നത്. അതിനാല്‍ തന്നെ ഇത് നല്ലൊരു യുദ്ധതന്ത്രമായിരുന്നു.


കടല്‍തീരത്തുള്ള കുന്നിന്‍ മുകളിലെല്ലാം മരക്കാര്‍മാരുടെ പടയാളികള്‍ സൂക്ഷ്മനിരീക്ഷണം നടത്തിക്കൊണ്ടിരുന്നു. ഇങ്ങിനെ പല പറങ്കികപ്പലുകളും ഇവര്‍ പിടിച്ചെടുത്തു. ഇത് മൂലം ചരക്കുകപ്പലുകള്‍ക്ക് വലിയ സൈനികസന്നാഹങ്ങളില്ലാതെ ചരക്കുനീക്കം നടത്താന്‍ കഴിയില്ല എന്ന സ്ഥിതിയായി.


ഈ അവസ്ഥയെ കുറിച്ച് അന്നത്തെ വൈസ്രോയിമാര്‍ രാജാക്കര്‍ക്കെഴുതിയ ധാരാളം കത്തുകള്‍ കണ്ടെടുത്തിട്ടുണ്ട്. ഒരു നിശ്ചിത സ്ഥലത്തുനിന്നായിരുന്നില്ല ആക്രമണമുണ്ടാകുന്നത്. പലയിടങ്ങളില്‍ നിന്നും ഇരമ്പിവരുന്ന ചെറിയതോണികളെ പ്രതിരോധിക്കുന്നത് അസാധ്യമായിരുന്നു. പൊന്നാനി, പന്തലായിനി, ബേപ്പൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നെല്ലാം ഇങ്ങിനെ ആക്രമുണമുണ്ടായതിനെ കുറിച്ചുള്ള വിവരങ്ങള്‍ അറിയിച്ച് കൊച്ചി, ഗോവ എന്നിവടങ്ങളില്‍ നിന്നുമെഴുതിയ കത്തുകള്‍ ലിസ്ബെണിന്‍ ഇന്നും ധാരാളമുണ്ട്.
അറബിക്കടല്‍ തങ്ങളുടെ അധീനതയിലായി എന്നു കരുതിയിരുന്ന പറങ്കികള്‍ക്ക് ഇത് വലിയൊരടിയായിരുന്നു. തങ്ങളുടെ പാസ്സുകള്‍ ഉള്ളവര്‍ക്കു മാത്രമേ അറബിക്കടലിലൂടെ പോകാവൂ എന്നായിരുന്നല്ലോ അവസ്ഥ. അതിന്നു വിപരീതമായി വലിയ സൈനിക സന്നാഹത്തോട് കൂടി മാത്രമേ തങ്ങളുടെ കപ്പലുകള്‍ക്കു നീങ്ങാന്‍ കഴിയൂ എന്നത് മാത്രമല്ല തന്റെ നാവിക അകമ്പടിയോടെ ചരക്കുകള്‍ മറുനാട്ടിലേക്ക് അയക്കുവാനും കുഞ്ഞാലി വിജയകരമായി ചെയ്തു പോന്നത്. 1523-ല്‍ ഏട്ടു വലിയ കപ്പലുകളില്‍ ചെങ്കടല്‍ തുറമുഖത്തേക്കു കുരുമുളകു കയറ്റി അയക്കാനും അദ്ധേഹത്തിനു കഴിഞ്ഞു. 40 ചങ്ങാടങ്ങള്‍ ഇവയെ അനുഗമിച്ചിരുന്നതായി കാണുന്നു.
കുട്ടിയലിയുടെ സഹോദരന്‍ ചിന്നക്കുട്ടിയലിയും നല്ലയൊരു നാവികനായിരുന്നു. അദ്ദേഹം ഗോവ കേന്ദ്രമായും കുട്ടിയലി കൊച്ചി കേന്ദ്രമായുമാണ് ആക്രമണ പ്രവത്തനങ്ങള്‍ നടത്തിയിരുന്നത്.
പിന്നീട് മര്‍ട്ടിന്‍ ഡിസൂസയുമായുണ്ടായ കാപ്പാട് വച്ചുണ്ടായ യുദ്ധത്തിലും ആര്‍ക്കും വിജയമുണ്ടായില്ലെങ്കിലും പന്തലായിനിയിലേക്കു പിന്‍‌വാങ്ങിയ കുട്ടിയലിയെ ഡിസൂസ പിന്തുടരുകയും തന്റെ സൈന്യത്തെ പുനഃസംഘടിപ്പിക്കുന്നതിന്നു മുമ്പേ ആക്രമിക്കുകയും ചെയ്തു. ഇത് കുട്ടിയലിയെ തന്റെ ഓടങ്ങളെല്ലാം ഉപേക്ഷിച്ച് ജീവരക്ഷാര്‍ത്ഥം നീന്തി രക്ഷപ്പെടേണ്ട അവസ്ഥയിലേക്കെത്തിച്ചു.
എം.ഗംഗാധരനെപ്പോലെയുള്ള ചരിത്ര പണ്ഡിതര്‍ ഇതിന്റെ കാരണമായി ചൂണ്ടിക്കാണിക്കുന്നത് കച്ചവടക്കാരായ മാപ്പിളമാര്‍ക്കു ഇതൊരു ജീവന്‍-മരണ പോരാട്ടമായിരുന്നു എന്നതാണ്. അറിയുന്ന ഏക തൊഴില്‍ വിട്ടു കൊടുക്കുക എന്നതിന്നര്‍ത്ഥം ആത്മഹത്യ ചെയ്യുക എന്നതാവുമല്ലോ- കൂടാതെ കുരിശു യുദ്ധങ്ങളിലെ ശത്രു അവരെ മുഴുവനുമായും ഇലാതാക്കുമെന്നും അവര്‍ ഭയന്നിരുന്നു, ഇത് ഒന്നുകില്‍ മരിക്കുക അല്ലെങ്കില്‍ പോരാടുക എന്ന അവസ്ഥയിലേക്കവരെ എത്തിച്ചു എന്നാണ് അഭിപ്രായപ്പെടുന്നത്.കോഴിക്കോട് തിരിച്ചെത്തിയ കുട്ടിയലി പിന്നീടും സമരരംഗത്തിറങ്ങി. പറങ്കികള്‍ക്ക് സ്വൈരമായി കച്ചവടം ചെയ്യുവാനുള്ള ഒരു സാഹചര്യവും അവര്‍ നല്‍കിയില്ല.


കോഴിക്കോട് തിരിച്ചെത്തിയ കുട്ടിയലി പിന്നീടും സമരരംഗത്തിറങ്ങി. പറങ്കികള്‍ക്ക് സ്വൈരമായി കച്ചവടം ചെയ്യുവാനുള്ള ഒരു സാഹചര്യവും അവര്‍ നല്‍കിയില്ല.
1525- ഫെബ്രുവരിയില്‍ ല്‍ പറങ്കികള്‍ മെനസസിന്റെ നേതൃത്വത്തില്‍ പൊന്നാനി ആക്രമിച്ചു. കച്ചവട സ്ഥാപനങ്ങളെയും വീടുകളെയും തീവച്ചതിന്നു ശേഷം പതിവുപോലെ അവിടെയുള്ള മുസ്ലിം പള്ളികള്‍ അഗ്നിക്കിരയാക്കുകയും ചെയ്തു.

കുട്ടിയലി ഇതിന്നു പ്രതികാരമായി കൊച്ചി ആക്രമിക്കുകയും അവിടെയുണ്ടായിരുന്ന പറങ്കികപ്പെലുകളെല്ലാം തന്നെ കടലില്‍ താഴ്ത്തുകയും ചെയ്തു.1525 ജൂണില്‍ ഇതിന്നു പ്രതികാരമായി മറ്റൊരു മുസ്ലിം കച്ചവട കേന്ദ്രമായ പന്തലായിനി ആക്രമിക്കുകയും 40 കപ്പലുകള്‍ കൈവശപ്പെടുത്തുകയും ചെയ്തു.
ഇത് സാമൂതിരിയെ കോഴിക്കോട്ടുള്ള പറങ്കിക്കോട്ടയെ ഉപരോധിക്കുന്നതില്‍ കൊണ്ടെത്തിച്ചു. ഈ കോട്ട 1513-ല്‍ മരക്കാര്‍മാര്‍ എത്തുന്നതിന്നു മുമ്പ് പറങ്കികളുമായുണ്ടാക്കിയ ഉടമ്പടിയുടെ അടിസ്ഥാനത്തില്‍ നിര്‍മിച്ചതായിരുന്നു.
കോട്ടയിലേക്കു ഗോവയില്‍ നിന്നും കൊച്ചിയില്‍ നിന്നും അയച്ചിരുന്ന സാധനങ്ങളെല്ലാം തന്നെ കുഞ്ഞാലിയും കൂട്ടരും പിടിച്ചെടുത്തു. ഇത് അഞ്ചുമാസത്തോളം നീണ്ടു നിന്നു. അവസാനം മെനെസസ് കോട്ടയിലുള്ളവരെ രക്ഷിക്കാന്‍ ഇരുപത് കപ്പലുകളുമായി വന്നു. എന്നാല്‍ അവരെ കുട്ടിയലി മരക്കാരുടെ നാവികപ്പട തോത്പ്പിക്കുകയും യുദ്ധത്തില്‍ പരിക്കു പറ്റിയ മെനെസിസ് 1526-ല്‍ മരണപ്പെടുകയും ചെയ്തു.
പിന്നീട് പറങ്കി മേധാവിയായി വന്ന സാപായോ, കുട്ടിയലിയെ ഗറില്ല യുദ്ധത്തില്‍ നിന്നും നേരിട്ട യുദ്ധത്തിലേക്കു നയിക്കുന്ന നയമാണു സ്വീകരിച്ചത്. 1528- മാര്‍ച്ചില്‍ തന്റെ സര്‍വ്വ സന്നാഹങ്ങളുമായി കുട്ടിയലിയെ പിന്തുടര്‍ന്ന് നേരിട്ട യുദ്ധത്തിലേക്കു നയിക്കുകയും കുട്ടിയലിക്കു വമ്പിച്ച നഷ്ടങ്ങളുണ്ടാക്കുകയും ചെയ്തു. ഇതിന്നിടയില്‍ അദ്ദേഹത്തിന്റെ സഹോദരന്‍ ചിന്നക്കുട്ടിയലിയെ തടവിലാക്കുകയും അതിന്നു വിലയായി വലിയൊരു തുക തലപ്പണമായി വാങ്ങുകയും മേലാല്‍ തങ്ങളുമായി യുദ്ധം ചെയ്യുകയില്ല എന്നു ഖുര്‍‌ആന്‍ തൊട്ടു സത്യം ചെയ്യിക്കുകയും ചെയ്തു.


1530-ല്‍ ജയിംസ് സില്‍വേറിയ മരക്കാര്‍മാരെ തോല്‍പ്പിച്ച് വലിയ നാശനഷ്ടങ്ങളുണ്ടാക്കി. മാത്രമല്ല സമൂതിരി ഗുജ്‌റാത്തിലേക്കയച്ച കപ്പലുകള്‍ പിടിച്ചടക്കി പലരേയും വധിക്കുകയും ചെയ്തു.


1532-ല്‍ കന്യാകുമാരിയില്‍ താവളമടിച്ചിരുന്ന പറങ്കിക്കപ്പലുകളെ കുട്ടിയലി കടലില്‍ താഴ്ത്തി. സിലോണ്‍ മുതല്‍ ഏതു ഭാഗത്തുനിന്നും മാപ്പിളമാരുടെ ആക്രമണത്തെ ഭയക്കേണ്ട സ്ഥിതിയിലായി പറങ്കികള്‍.
പോര്‍ച്ചുഗീസ് രേഖകള്‍ തന്നെ രേഖപ്പെടുത്തുന്നത് ഒരോ വര്‍ഷത്തിലും ചുരിങ്ങിയത് 50 കപ്പലുകളെങ്കിലും നശിപ്പിക്കപ്പെട്ടു എന്നാണ്.


ചാലിയത്തെ തങ്ങളുടെ കോട്ടക്കു മുന്നില്‍ വച്ചുപോലും അവരുടെ നാവികപ്പടയെ തോല്‍പ്പിക്കുകയും ഒരു കപ്പല്‍ പിടിച്ചെടുക്കുകയും ചെയ്തു.
ഇത് മുഹമെദലി മരക്കാരോടൊപ്പം സിലോണ്‍ രാജാവിനെ തോത്പ്പിക്കാന്‍ പോയ സംഘത്തില്‍ മരണപ്പെടുന്നത് വരെ പറങ്കികള്‍ക്ക് തലവേദനയായി നിന്ന കുഞ്ഞാലി മരക്കാര്‍ ഒന്നാമനെന്ന പേരിലറിയപ്പെട്ട കുട്ടിയലി മരക്കാർ.