ഫ്രാൻസിസ് ഇട്ടിക്കോര- by TD Ramakrishnan
നന്ദി
പാഠഭേദം മാസികയിൽ ആദ്യത്തെ അദ്ധ്യായം പ്രസിദ്ധീകരിച്ചപ്പോഴും പിന്നീട് മാധ്യമം ആഴ്ചപ്പതിപ്പിൽ ഖണ്ഡശഃ പ്രസിദ്ധീകരിക്കുമ്പോഴും വായനക്കാരിൽനിന്ന് വളരെ ആവേശകരമായ പ്രതികരണങ്ങൾ ലഭിച്ചിരുന്നെങ്കിലും ഡി സി ബുക്സിൽനിന്ന് പുസ്തകമായി പ്രസിദ്ധീകരിച്ച് നാല് മാസത്തിനുള്ളിൽ ഫ്രാൻസിസ് ഇട്ടിക്കോരയ്ക്ക് ഒരു രണ്ടാം പതിപ്പ് വേണ്ടിവരുമെന്ന് തീരെ പ്രതീക്ഷിച്ചിരുന്നില്ല. ഫ്രാൻസിസ് ഇട്ടിക്കോരയെ ഇത്ര ആവേശത്തോടെ സ്വീകരിച്ച മലയാള വായനക്കാരോട് പ്രത്യേകം നന്ദി പറയുന്നതിനോടൊപ്പം ഈ നോവലിന്‍റെ രചനയിലും പ്രസിദ്ധീകരണത്തിലും എന്നെ സഹായിച്ച സുഹൃത്തുക്കളോട് നന്ദി പറയാൻ കൂടി ഈ അവസരം ഉപയോഗിക്കാമെന്ന് കരുതുന്നു.
സഹസ്രാബ്ദങ്ങൾ പഴക്കമുള്ള കുന്നംകുളത്തെ കച്ചവടപാരമ്പര്യത്തെപ്പറ്റി പൊടിപ്പും തൊങ്ങലും വെച്ച് നൂറുകണക്കിന് കഥകൾ പറയുന്ന കുന്നംകുളത്തുകാരോടാണ് ഈ നോവലിന്‍റെ രചനയിൽ എനിക്കേറ്റവുമധികം കടപ്പാടുള്ളത്. കുന്നംകുളത്തെക്കുറിച്ചുള്ള എന്‍റെ അന്വേഷണങ്ങൾക്ക് പ്രചോദനം നല്കിയ ബാലേട്ടൻ (സി.വി.ശ്രീരാമൻ), കാലടി സർവ്വകലാശാലയിൽ ക്രിസ്ത്യൻ പടിയോലകളെക്കുറിച്ച് ഗവേഷണം നടത്തുന്ന കുന്നംകുളത്തുകാരനായ അഡ്വക്കേറ്റ് പി. സി. മാത്യു, ഗണിതശാസ്ത്രസംബന്ധമായ കാര്യങ്ങളിൽ എന്‍റെ സംശയങ്ങൾ തീർത്ത് സഹായിച്ച സഹപ്രവർത്തകൻ രാജേഷ്, ഈ നോവലിനു വേണ്ട പല വിവരങ്ങളും അയച്ചുതന്ന ബുഡാപെസ്റ്റിൽ
BSM
വിദ്യാർത്ഥിനിയായിരുന്ന അമേരിക്കൻ ഗണിതശാസ്ത്രഗവേഷക ബെറ്റ്സി, ദില്ലി സർവ്വകലാശാലയിലെ പി. കൃഷ്ണനുണ്ണി, എഴുത്തുകാരായ കെ. പി. രാമനുണ്ണി, പി. കെ. പാറക്കടവ്, ഉണ്ണി ആർ. തുടങ്ങി ഈ നോവൽ രചനയിൽ എന്നെ സഹായിച്ച എല്ലാ സുഹൃത്തുക്കളോടും ഞാനിവിടെ നന്ദി രേഖപ്പെടുത്തുന്നു.
ഫ്രാൻസിസ് ഇട്ടിക്കോരയുടെ ഒന്നാം അദ്ധ്യായം നിർബന്ധിച്ചെഴുതിവാങ്ങി പാഠഭേദത്തിൽ പ്രസിദ്ധീകരിച്ച സിവിക് ചന്ദ്രൻ, നോവൽ വളരെ പ്രാധാന്യത്തോടെ മാധ്യമം ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച വി. എ. കബീർ, എം. എ. ഷാനവാസ്, എൻ. പി. സജീഷ് എന്നീ പത്രാധിപ സുഹൃത്തുക്കൾ, ഇലസ്ട്രേഷൻ നിർവഹിച്ച കെ. സുധീഷ് എന്നിവരോടും ഓരോ ലക്കത്തിനുശേഷവും എനിക്ക് പ്രചോദനം നല്കിയ മാധ്യമം വായനക്കാരോടും ഞാൻ ഏറെ നന്ദിയുള്ളവനാണ്. ഫ്രാൻസിസ് ഇട്ടിക്കോര പുസ്തകമായി പ്രസിദ്ധീകരിക്കാൻ തയ്യാറായ രവി ഡി സി, ഡി സി ബുക്സ് പ്രസിദ്ധീകരണ വിഭാഗം പ്രവർത്തകർ, ഇട്ടിക്കോരയുടെ നിഗൂഢത എല്ലാ അർത്ഥത്തിലും ഉൾക്കൊള്ളുന്ന കവർ തയ്യാറാക്കിയ അജയൻ, നോവലിന് പണ്ഡിതോചിതമായ പഠനം ചെയ്തു തന്ന ആഷാമേനോൻ എന്നിവരോടെല്ലാമുള്ള എന്‍റെ ഹൃദയംഗമമായ നന്ദി ഇവിടെ രേഖപ്പെടുത്തുന്നു.
എന്നാൽ ഈ നോവൽ രചനയുടെ അവസാനത്തെ ഒന്നരക്കൊല്ലത്തോളം കാലം ഇട്ടിക്കോര കഥയുടെ കോരപ്പൂട്ടിനുള്ളിൽ കുടുങ്ങി ഏതാണ്ട് അരഭ്രാന്തനെപ്പോലെയായ എന്നെ പൊറുത്ത് സഹിച്ച എന്‍റെ പ്രിയ പത്നി ആനന്ദവല്ലിയോടും മക്കൾ വിഷ്ണു, സൂര്യ എന്നിവരോടും എങ്ങനെ നന്ദി പറയുമെന്നെനിക്കറിയില്ല.
എയ്യാൽ
10.12.2009
ടി.ഡി. രാമകൃഷ്ണൻ
ഒന്ന്
കാനിബാള്‍സ് ഡോട്ട് കോം
ഇത് ചരിത്രമല്ല, കേട്ടുകേൾവികളും
കെട്ടുകഥകളും നുണകളും ചേർത്ത് ഒരു കഥ
പൊലിപ്പിച്ചെടുക്കാനുള്ള ശ്രമം മാത്രം....
ഇ
ട്ടിക്കോര ഗൂഗിൾ സർച്ച് വിൻഡോയിൽ The Art of love making എന്ന് ടൈപ്പ് ചെയ്ത് Enter അടിച്ചപ്പോൾ 6,73,423 സൈറ്റുകളുടെ ലിസ്റ്റ് സ്ക്രീനിൽ തെളിഞ്ഞു. സർച്ച് Institutions in Kerala teaching The art of love making എന്നാക്കി മാറ്റിയപ്പോൾ സ്ക്രീനിലെ സൈറ്റുകളുടെ എണ്ണം 377 ആയി കുറഞ്ഞു. Oh..this much... എന്നു പറഞ്ഞ് കോര ഓരോ സൈറ്റുകളായി തുറന്നു നോക്കാൻ തുടങ്ങി. പലതും പണം പറ്റിക്കാൻവേണ്ടിയുള്ള തട്ടിപ്പുകളായിരുന്നു. ക്രെഡിറ്റ് കാർഡ് വഴി അഞ്ചോ പത്തോ ഡോളർ മുടക്കി ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യാൻ ആവശ്യപ്പെടുന്നവ. അത്തരം എട്ടുപത്ത് സൈറ്റുകൾക്കു ശേഷം അയാൾ തികച്ചും വ്യത്യസ്തമായ ഒരു സൈറ്റിൽ ചെന്നെത്തി.
The School
We teach The Art of love making in a different way to rejuvanate your mind and body in an exotic location in Kerala...
കോര ഡബിൾ ക്ലിക്ക് ചെയ്തു. അത്ഭുതപ്പെടുത്തുന്ന ഒരു വെബ്സൈറ്റ് തുറന്നു.
ഒരു ചെമ്പരത്തിപ്പൂ...
പിന്നെ ഒരു മുന്തിരിക്കുല...
Would you like to chat with our CSE?
കോര Yes എന്ന് ടൈപ്പ് ചെയ്തു...
hi, I am Rekha, Welome to The School...
hi, how can I join your school?
ASL please?
24, Male, Newyork
Gr8… u may already have a doctrate in this art. Wat u want to learn from us?
Doctrate... surely not.. am Only a learner… I wanna learn more..., lol...
ur ASL?
20, Female, Cochin
കളിയും ചിരിയും തമാശകളുമായി ആ ചാറ്റിങ് മണിക്കൂറുകളോളം തുടർന്നു. ഒടുവിൽ
u r a teacher in The School?
Yah.. I am the Principal…
How u teach me?
Through practicals only… U have to pay 5000 dollars for a week.
That’s ok.. but I have a problem…
tell me dear…
I can’t..
Wat?
i can’t.. do it…
Y?
18 months back… I was in Faluja… Iraq
ഇട്ടിക്കോര തന്‍റെ കഥ പറയാൻ തുടങ്ങി…
മൂന്നുവർഷം മുമ്പ് യു.എസ്. മിലിട്ടറിയിൽ ചേരുമ്പോൾ ഒരൊറ്റ ലക്ഷ്യമേയുണ്ടായിരുന്നുള്ളൂ:
ഇറാഖിൽ പോയി ഒരു ചുവന്നുതുടുത്ത പെൺകുട്ടിയെ റേപ്പ് ചെയ്യുക. കരഞ്ഞുകൊണ്ട് എതിർക്കുന്ന അവളെ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തണം. എന്‍റെ കരുത്തിനു കീഴിൽ പിടയുന്ന അവളുടെ ചുണ്ടും കവിളും മാറുമെല്ലാം കടിച്ചുകീറി ചോരയൊഴുക്കണം.
R u a beast?
എനിക്കറിയില്ല. ഞാൻ വളർന്നത് ബ്രൂക്ക്ലീനിലെ വരുമാനം കുറഞ്ഞവർ താമസിക്കുന്ന ഒരു തെരുവിലാണ്. അവിടെ പാലസ്തീൻകാരും കോസ്റ്ററിക്കക്കാരും മെക്സിക്കോക്കാരുമെല്ലാം പരസ്പരം തമ്മിൽത്തല്ലി ജീവിച്ചു. കളവും പിടിച്ചുപറിയും കൊലപാതകവും ചൂതാട്ടവുമൊക്കെയായിരുന്നു ചുറ്റും. ഫ്ളോറൻസിൽനിന്ന് കുടിയേറിയ ഒരു ഇറ്റലിക്കാരിയായിരുന്നു എന്‍റെ അമ്മ. അപ്പനാരെന്നറിയില്ല. മയക്കുമരുന്നുകടത്തലുമായി ബന്ധപ്പെട്ട് ഒരു ഇറ്റാലിയൻ സംഘത്തിന്‍റെ ഭാഗമായിട്ടാണ് അമ്മ സ്റ്റേറ്റ്സിൽ വന്നത് ആരോഗ്യവും സൗന്ദര്യവും ക്ഷയിച്ചപ്പോൾ തെരുവിലേക്ക് വലിച്ചെറിയപ്പെട്ടു. അമ്മ ചുരുട്ട് വലിക്കുമായിരുന്നു. ആരുടെയെങ്കിലും കൂടെക്കിടന്ന് എന്നും പത്തിരുപത് ഡോളറുണ്ടാക്കും. A real bitch... ഒക്കെ കുടിച്ചും വലിച്ചും കളയും. അമ്മയാണ് എന്നെ ചുരുട്ട് വലിക്കാൻ പഠിപ്പിച്ചത്; മോഷ്ടിക്കാനും റിവോൾവർകൊണ്ട് വെടിവെക്കാനും.
എന്നിട്ടും കുറച്ചുകാലം ഞാൻ അടുത്തുള്ള ഒരു സ്കൂളിൽ പഠിച്ചു. പക്ഷേ, പന്ത്രണ്ടാമത്തെ വയസ്സിൽ ഒരു സഹവിദ്യാർത്ഥിനിയെ റേപ്പ് ചെയ്യാൻ ശ്രമിച്ചതിന് സ്കൂളിൽനിന്ന് പുറത്താക്കപ്പെട്ടു. പിന്നെ ഞാൻ അമ്മയുടെ കൂട്ടിക്കൊടുപ്പുകാരനായി തെരുവിലാണ് വളർന്നത്. അവർ വളരെ ക്രൂരയായിരുന്നു. എപ്പോഴും തല്ലും, തെറി വിളിക്കും. I hate her... ഒരു രാത്രി മദ്യപിച്ച് ലക്കുകെട്ട് അവർ എന്‍റെ മുന്നിലേക്ക് നഗ്നയായി വന്നപ്പോൾ ഞാനവരെ വെടിവെച്ചു കൊന്നു.
അവിടെനിന്ന് ഒരു വാതുവെപ്പുകാരന്‍റെകൂടെ രക്ഷപ്പെട്ട ഞാൻ ഏഴാം ദിവസം ബോസ്റ്റണിലെത്തി. പിന്നീട് ഞാൻ അയാളുടെ കാസിനോയിലാണ് വളർന്നത്.
ആരോഗ്യമുള്ള ശരീരം കാരണമാണോ എന്തോ, ഞാൻ ആഗ്രഹിച്ച ഒരു പെണ്ണും എന്നോട് ‘നോ’ യെന്ന് പറഞ്ഞില്ല. എനിക്ക് മടുത്തു. അപ്പോഴാണ് ഇറാഖ് യുദ്ധം തുടങ്ങിയത്. ടി.വി.യിൽ തുടുത്ത ഇറാഖിപെൺകുട്ടികളുടെ കരയുന്ന കവിളുകൾ ഞാൻ കണ്ടു. യുദ്ധം എന്നെ ആവേശംകൊള്ളിച്ചു. പേടിച്ചുവിറച്ച് കരയുന്ന നിസ്സഹായരായ പെൺകുട്ടികളെ തോക്കു ചൂണ്ടി നഗ്നരാക്കാനും റേപ്പ് ചെയ്യാനും ഞാൻ കൊതിച്ചു.
r u mad?
may be... I am really mad to rape a girl... എന്നിട്ടും മൂന്നു വർഷം കഴിഞ്ഞു മാത്രമേ എനിക്കതിന് അവസരം കിട്ടിയുള്ളൂ. കഴിഞ്ഞ വർഷം ഫലൂജയിൽ വെച്ച്.
രാത്രിയിലെ ഷെല്ലാക്രമണത്തിൽ തകർന്ന നഗരത്തിലേക്ക് ഞങ്ങളുടെ ബറ്റാലിയൻ പുലർച്ചയോടെ മാർച്ച് ചെയ്തു. വിമതസൈന്യം മുഴുവനും പിൻവാങ്ങിക്കഴിഞ്ഞിരുന്നു. ആരും ചെറുത്തുനിൽക്കാനില്ലെന്ന് ഉറപ്പായപ്പോൾ ഞങ്ങൾ വീടുകളിലേക്ക് കയറി. ആദ്യം കണ്ട ഇറാഖിപെൺകുട്ടിയെ പിടികൂടി കാഴ്ചവെച്ചപ്പോൾ കമാൻഡർ വിൽസൺ ഞങ്ങൾക്ക് എന്തുവേണമെങ്കിലും ചെയ്യാനുള്ള അനുവാദം നല്കി. മിക്ക വീടുകളിലും ആളുകളില്ലായിരുന്നു. ഉണ്ടെങ്കിൽത്തന്നെ വൃദ്ധന്മാർ. കൊള്ളാവുന്ന ഒരു പെണ്ണുപോലുമില്ല. കണ്ണിൽക്കണ്ടതെല്ലാം കൊള്ളയടിച്ചും തട്ടിത്തകർത്തും നടക്കുന്നതിനിടയിൽ ഒരു തകർന്ന വീടിനുള്ളിൽനിന്ന് ആരോ ശക്തിയായി ശ്വാസം വലിക്കുന്ന ശബ്ദം കേട്ടു. വാതിൽ തള്ളിത്തുറന്ന് അകത്ത് കയറിനോക്കിയപ്പോൾ വൃദ്ധനായ ഒരു ആസ്തമാരോഗിയായിരുന്നു. അടുത്ത് അയാളുടെ പതിന്നാലോ പതിനഞ്ചോ വയസ്സുള്ള മകളും. അവൾ അയാളുടെ പുറം തിരുമ്മുകയാണ്. യൂണിഫോമിൽ അകത്തേക്ക് കയറിച്ചെന്ന ഞങ്ങളെ കണ്ടപ്പോൾ രണ്ടുപേരും കൈകൂപ്പിനിന്നു.
ചുവന്നുതുടുത്ത പെൺകുട്ടി…
തോക്കിനു മുന്നിൽ അവൾ പിതാവിന്‍റെ പ്രാണന് കെഞ്ചി. ഞങ്ങൾ ആ വയസ്സനെ തൂണിനോട് ചേർത്ത് കെട്ടിയിട്ടു. ഞാനും ഷിയാങ് എന്ന മറ്റൊരു പട്ടാളക്കാരനും അവളെ അന്നത്തെ ഇരയായി തിരഞ്ഞെടുത്തപ്പോൾ മറ്റുള്ളവർ അടുത്ത ഇരയെത്തേടിയിറങ്ങി. സാധാരണ ഇത്തരം സന്ദർഭങ്ങളിൽ പെൺകുട്ടികൾ എതിർപ്പിന് മുതിരാറില്ല. ചിലർ ശവംപോലെ അനങ്ങാതെ കിടക്കും. മറ്റുചിലർ സന്തോഷത്തോടെ സഹകരിച്ച് എന്തെങ്കിലും പാരിതോഷികം ആവശ്യപ്പെടും. എന്നാൽ ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവൾ കുതറിയോടാൻ ശ്രമിച്ചു. തടഞ്ഞപ്പോൾ ശക്തിയായി എതിർത്തു. പിന്നീട് എന്താണ് ചെയ്തതെന്ന് എനിക്കോർമ്മയില്ല. എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം നടന്നു. എന്‍റെ കൈക്കരുത്തിന്‍റെ മുന്നിൽ കീഴടങ്ങുമ്പോഴേക്കും അവളുടെ ഇടത്തെ മുലയുടെ പാതിയോളം ഞാൻ കടിച്ചെടുത്തിരുന്നു. രക്തത്തിൽ കുതിർന്ന അവൾ എന്‍റെ കൈക്കുള്ളിൽ കിടന്ന് പിടഞ്ഞുമരിക്കുകയായിരുന്നുവെന്ന് എനിക്ക് മനസ്സിലായില്ല. ഞാനപ്പോഴും ഒരു പുലിയെപ്പോലെ ചീറുകയായിരുന്നു.
Sorry... please stop... u may better go to some mental asylum...
അതെ, അതുതന്നെയാണ് സംഭവിച്ചത്. അവർ എന്നെ നാട്ടിലേക്ക് തിരിച്ചയച്ചു. പിന്നീട് ഒരു വർഷത്തോളം ഒരു mental asylum-ലായിരുന്നു. എന്നിട്ടാണ് നോർമലായത്. പക്ഷേ, ആ സംഭവത്തോടെ I lost it. Can you help me...?
രേഖ ഒരു നിമിഷം സംശയിച്ചതിനുശേഷം ടൈപ്പ് ചെയ്തു:
Please come… we will try... but why u selected Kerala?
കാരണം എന്‍റെ പുലയാടിച്ചി തള്ളതന്നെ. പതിനഞ്ചാം നൂറ്റാണ്ടിൽ ഇന്ത്യയിലെ കേരളത്തിൽനിന്നു വന്ന ഫ്രാൻസിസ് ഇട്ടിക്കോരയാണത്രേ ഞങ്ങളുടെ മുതുമുത്തച്ഛൻ, അദ്ദേഹമാണ് ഫ്ളോറൻസിലെത്തി Itty Cora family സ്ഥാപിച്ചത്. He was an excellant love maker and famous all over Europe.
A male prostitute..?
I can’t say... may be..
പിറ്റേദിവസം മെയിൽ ചെക്ക് ചെയ്തപ്പോൾ പ്രതീക്ഷിച്ചതുപോലെ ഇൻബോക്സിൽ ഇട്ടിക്കോര
hi rekha…
ഇന്നലെ എന്തൊക്കെയാണ് നിന്നോട് പറഞ്ഞതെന്ന് ഓർക്കാൻ കഴിയുന്നില്ല. ഓർമ്മകൾക്ക് ഒരു മങ്ങൽ ബാധിച്ചപോലെ, എന്നാൽ അനാവശ്യമായ പല കാര്യങ്ങളും ഓർമ്മകളിലേക്ക് കടന്നുവരികയും ചെയ്യുന്നു. ഇടയ്ക്ക് മനുഷ്യമാംസം തിന്നുന്നതുകൊണ്ടാകാം!
ഇപ്പോൾ നിന്‍റെ മുഖത്ത് ഒരമ്പരപ്പുണ്ടാകുന്നത് എനിക്ക് ഭാവനയിൽ കാണാം. ശരിയാണ്. ഞാൻ മനുഷ്യമാംസം തിന്നുന്നവനാണ്. എന്നെപ്പോലെ മനുഷ്യമാംസം തിന്നുന്നവരായി വേറെയും കുറെ പേരുണ്ട്. ആഫ്രിക്കൻകാടുകളിലൊന്നുമല്ല. സ്റ്റേറ്റ്സിലും ഫ്രാൻസിലും ഇംഗ്ലണ്ടിലും ഇറ്റലിയിലും എന്തിന് നിന്‍റെ ഇന്ത്യയിൽ വരെ. കാനിബാൾസ് ഡോട്ട് കോം എന്ന വെബ്സൈറ്റിലെ മെമ്പർഷിപ്പനുസരിച്ച് 797 പേർ. നരഭോജികളായി ഇതിലും എത്രയോ ഇരട്ടിയാളുകളുണ്ടാകും. സമൂഹത്തെ ഭയന്ന് ആരും പുറത്തുപറയാൻ ധൈര്യപ്പെടുന്നില്ലെന്ന് മാത്രം.
മനുഷ്യമാംസം തിന്നാൽ ശാരീരികവും മാനസികവുമായ പല മാറ്റങ്ങളും സംഭവിക്കുമെന്ന് പറയപ്പെടുന്നു. ആ പ്രതീക്ഷയിലാണ് കഴിഞ്ഞ ഡിസംബർ 25 മുതൽ ഞാൻ മനുഷ്യമാംസം തിന്നാൻ തുടങ്ങിയത്. എന്‍റെ നഷ്ടപ്പെട്ട ശക്തി തിരിച്ചുകിട്ടാൻ അത് സഹായിക്കുമെന്ന് ചില സുഹൃത്തുക്കൾ പറഞ്ഞു. ഇതുവരെയും പ്രയോജനമൊന്നുമുണ്ടായിട്ടില്ല. എന്നാൽ ചില മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. ഓർമ്മകളും സ്വപ്നങ്ങളും കെട്ടുപിണഞ്ഞുപോകുന്നു. ചിലപ്പോൾ ജീവിച്ചിരിക്കുകയാണോ അതോ മരിച്ചോ എന്നു സംശയം തോന്നും. സ്വന്തം ശരീരം മറ്റാരുടെയോ ആഹാരമായി അയാളുടെ വയറ്റിൽ കിടന്ന് ദഹിക്കുകയാണെന്ന തോന്നൽ.
ലോകത്തിൽ ഏറ്റവുമധികം രുചിയുള്ള ഇറച്ചി മനുഷ്യന്‍റെതാണ്. പക്ഷേ, വില വളരെ കൂടുതലാണ്. ഒരു കിലോ മനുഷ്യഇറച്ചിക്ക് ന്യൂയോർക്കിൽ 1000 ഡോളറാണ് വില. അതും ചില രഹസ്യകേന്ദ്രങ്ങളിൽ മാത്രമേ കിട്ടൂ. കാനിബാൾസ് ഡോട്ട് കോമിന് ന്യൂയോർക്ക് നഗരത്തിൽ 31 അംഗങ്ങളുണ്ട്. നല്ല മനുഷ്യഇറച്ചി ശേഖരിച്ച് അംഗങ്ങൾക്കിടയിൽ വിതരണം ചെയ്യാൻ ചില സംവിധാനങ്ങളുണ്ട്. എന്‍റെ അനുഭവത്തിൽ ആഫ്രിക്കൻ പെൺകുട്ടികളുടെയും നീഗ്രോ പെൺകുട്ടികളുടെയും ഇറച്ചിക്കാണ് കൂടുതൽ സ്വാദ്. വെള്ളക്കാരുടെ ഇറച്ചിക്ക് രുചി കുറവാണ്. ഏഷ്യക്കാരുടെ ഇറച്ചികുഴപ്പമില്ല. എത്ര നന്നായി പാചകം ചെയ്താലും പുരുഷന്‍റെ ഇറച്ചി തിരിച്ചറിയാൻ പറ്റും. തിന്നുമ്പോൾ ഒരു കടുപ്പം. പതിനഞ്ചിനും ഇരുപത്തിയഞ്ചിനുമിടയിലുള്ള പെണ്ണിന്‍റെ ഇറച്ചിയാണ് ഏറ്റവും നല്ലത്. കിട്ടാനാണ് പ്രയാസം.
ഞങ്ങൾ പൊതുവേ ശവം തിന്നാറില്ല. എന്നാൽ അപകടമരണത്തിൽപ്പെട്ടവരുടെ ഇറച്ചി തിന്നും. അസുഖമൊന്നും ഉണ്ടാകരുതെന്നു മാത്രം. സാധാരണ നല്ല ആരോഗ്യമുള്ളവരെ കൊണ്ടുവന്ന് കൊന്നുതിന്നുകയാണ് പതിവ്. അപ്പോൾ റിസ്കില്ല. ഞങ്ങളുടെ കൂട്ടത്തിൽ ഒരു ഡോക്ടറുണ്ട്. അദ്ദേഹം ഇരയെ പരിശോധിക്കും. എല്ലാ ശനിയാഴ്ചയും രാത്രിയാണ് ചടങ്ങുകൾ. കൊല സന്ധ്യയ്ക്കേ കഴിയും. നല്ല ആരോഗ്യമുള്ള ഇരയാണെങ്കിൽ എല്ലും തോലും നീക്കിയാൽ പത്തിരുപത്തിയഞ്ച് കിലോ ഇറച്ചി കാണും. മനുഷ്യമാംസം അധികം സൂക്ഷിച്ചുവെക്കാൻ പറ്റില്ല. ഫ്രിഡ്ജിൽ വെച്ചാൽപ്പോലും പെട്ടെന്ന് സ്വാദ് മാറും. പന്ത്രണ്ടുമണിയോടെ പാചകം കഴിയും. പിന്നെ പുലരുംവരെ പാർട്ടിയാണ്.
ഞങ്ങളിൽ പകുതിയോളം പെണ്ണുങ്ങളാണ്. രണ്ട് നീഗ്രോ പെണ്ണുങ്ങളുമുണ്ട്. എന്നെപ്പോലെ ഇറാഖിൽനിന്ന് തിരിച്ചുവന്ന പട്ടാളക്കാരുൾപ്പെടെ സമൂഹത്തിലെ എല്ലാ മേഖലകളിൽനിന്നുള്ളവരുമുണ്ട്.
ഭയപ്പെടേണ്ട… ഇരയെത്തേടിയല്ല ഞാൻ നിന്‍റെ നാട്ടിലേക്ക് വരുന്നത്.
Cora with love...
............................
രേഖ ഞെട്ടിപ്പോയി. പുതിയ ക്ലയന്‍റ് ഒരു നരഭോജിയായിരിക്കുമെന്ന് അവൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. എങ്കിലും പതറാതെ ഒറ്റ വാചകത്തിൽ reply അയച്ചു.
Then why u r comming?
Rekha...
സന്ധ്യയ്ക്ക് രശ്മി വന്നപ്പോൾ അവൾ നിരാശയോടെ കാര്യം പറഞ്ഞു:
“സംഗതിയാകെ കുളമായി മോളേ. ആളൊരു നരഭോജിയാ...”
“നരഭോജിയോ..?”
രേഖ ലാപ്ടോപ്പെടുത്ത് മെയിൽ കാണിച്ചുകൊടുത്തപ്പോൾ അവൾ ഞെട്ടിപ്പോയി.
“ദൈവമേ… നരഭോജിയോ? അരഭ്രാന്തനല്ലേ മെരുക്കിയെടുക്കാമെന്നു കരുതി. ഇത് മുഴുഭ്രാന്തനാണെന്നാണ് തോന്നുന്നത്. 5000 ഡോളറെന്ന സ്വപ്നമൊക്കെ ഇനിയങ്ങ് മാറ്റിവച്ചേക്ക്.”
“ എനിക്കിപ്പോഴും പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ല. ആഴ്ചയിൽ ആയിരം ഡോളർ പാർട്ടിക്ക് ചെലവാക്കുന്നവനല്ലേ. കൈയിൽ പണമുണ്ടാകാതിരിക്കത്തില്ല…”
“പണം പണം എന്നുപറഞ്ഞ് ഇന്‍റർനെറ്റ് വഴിയുള്ള ഈ കളിയൊക്കെ അപകടമാണെന്ന് ഞാനന്നേ പറഞ്ഞതാ... അയാൾ ഇങ്ങ് വന്ന് എവിടാ ‘ദി സ്കൂൾ’ എന്ന് ചോദിച്ചാൽ എന്നാ കാണിച്ച് കൊടുക്കാനാ..”
“ഒന്നും കാണിച്ച് കൊടുക്കേണ്ട... ഇതൊക്കെ ആളെ ഇങ്ങോട്ട് കൊണ്ടു വരാനുള്ള ഒരു സൂത്രമല്ലേ... നെടുമ്പാശ്ശേരിയിൽ ചെന്ന് ഫ്ളാറ്റിലേക്ക് കൂട്ടിക്കൊണ്ടുവരുന്നതോടെ കാര്യം കഴിഞ്ഞു. പിന്നെയാണ് നിങ്ങളുടെ മിടുക്ക്... ബിന്ദുവിൽ തുടങ്ങി രശ്മിയിലൂടെ രേഖയിലെത്തുമ്പോഴേക്കും ആൾ ഫ്ളാറ്റാകണം. ചരിത്രവും മനഃശാസ്ത്രവും സാഹിത്യവും സംഗീതവും സിനിമയുമെല്ലാം വേണ്ടപോലെ ഉപയോഗിക്കണം. ക്ലയന്‍റിന്‍റെ പ്രതികരണങ്ങളനുസരിച്ച് സിലബസ്സ് വികസിപ്പിക്കണം. ‘ദി സ്കൂൾ’ ഒരു ഇന്‍റലക്ച്വൽ ഹബ്ബാണ്. നമുക്ക് ഇതിലൊരു ചരിത്രവും പാരമ്പര്യവുമുണ്ട്. അല്ലാതെ ചുമ്മാ നടത്തുന്ന മറ്റേ ബിസിനസ്സല്ല.”
“കാര്യമൊക്കെ ശരി. എന്നാലും നരഭോജിയെന്നൊക്കെ കേൾക്കുമ്പോൾ മനസ്സിലൊരു ഭയം…”
“ചുമ്മാതിരിയെന്‍റെ കൊച്ചേ… ഏത് നരഭോജിയെയും മെരുക്കാനുള്ള ചില വിദ്യകളൊക്കെ നമ്മുടെ കൈയിലില്ലേ?”
അങ്ങനെ രശ്മിയോട് പറഞ്ഞെങ്കിലും രേഖയുടെ മനസ്സിലും കുറച്ചൊരു പേടിയുണ്ടായിരുന്നു. പുതിയ ക്ലയന്‍റ് ഒരു നരഭോജിയായിരിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല.
മൂന്നുദിവസം കഴിഞ്ഞാണ് മറുപടി വന്നത്.
hi rekha,
മെയിൽ ചെക്ക് ചെയ്യാൻ വൈകിപ്പോയി. ഇന്നലെ ശനിയാഴ്ചയായിരുന്നല്ലോ. പാർട്ടിയുടെ ബഹളവും ക്ഷീണവും. ഇര ഒരു ഇന്ത്യക്കാരി പെൺകുട്ടിയായിരുന്നു. ആദ്യമായിട്ടാണ് ഞാൻ ഇന്ത്യൻ മാംസം രുചിക്കുന്നത്. തരക്കേടില്ല. അവൾ തീരെ ചെറുപ്പമായിരുന്നതിനാൽ വളരെ സോഫ്റ്റ്. പക്ഷേ, ഇറച്ചി കുറവായിരുന്നു. സത്യം പറയാമല്ലോ. ആർക്കും മതിയായില്ല.
ഞാൻ എന്തിനാണ് കേരളത്തിലേക്ക് വരുന്നതെന്ന് ചോദ്യത്തിന് കുറച്ച് വിശദമായ ഉത്തരംതന്നെ ആവശ്യമാണെന്ന് തോന്നുന്നു.
ഞാൻ ഒരു നരഭോജിയാണ്.
സിംഹം വേട്ടയ്ക്കിറങ്ങുന്നത് ഇര പിടിക്കാൻതന്നെയാണ്. എന്നാൽ മനുഷ്യന്‍റെ കാര്യത്തിൽ വേട്ടയുടെ ലക്ഷ്യം വെറും ഇരപിടിത്തം മാത്രമല്ല. ഇരയുടെ പിടച്ചിൽ നല്കുന്ന ആനന്ദത്തിന്‍റെ പാരമ്യത്തിലും അവൻ മറ്റ് പലതും തേടിക്കൊണ്ടിരിക്കും. ഓർമ്മകളും ചിന്തകളുമുയർത്തുന്ന സമസ്യകളുടെ കുരുക്കഴിക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കും.
നഷ്ടപ്പെട്ട ശക്തി തിരിച്ചുനേടാൻ സഹായിക്കാമെന്ന് പറഞ്ഞതുകൊണ്ട് മാത്രമല്ല ഞാൻ കേരളത്തിലേക്ക് വരുന്നത്. എന്‍റെ ജീവിതത്തിന്‍റെ ഒരു കണ്ണി തുടങ്ങുന്നത് നിന്‍റെ നാട്ടിൽനിന്നാണ്. ഞാൻ പറഞ്ഞിരുന്നില്ലേ എന്‍റെ മുതുമുത്തച്ഛൻ ഇട്ടിക്കോരയെപ്പറ്റി. കേരളത്തിൽ കുന്നംകുളമെന്ന് പറയുന്ന സ്ഥലത്തിനടുത്തായിരുന്നു അദ്ദേഹം ജീവിച്ചിരുന്നത്. 1517-ൽ ഇറ്റലിയിലെ ഫ്ളോറൻസിൽവെച്ച് മരിച്ചു. കഴിഞ്ഞ വർഷം ഫ്ളോറൻസിലെ ഞങ്ങളുടെ പഴയ വീട്ടിൽ പോയപ്പോൾ ചെമ്പുതകിടിലും പനയോലകളിലുമെഴുതിവെച്ച ചില രേഖകൾ കിട്ടി. അതിനെപ്പറ്റി കൂടുതലറിയാൻകൂടിയാണ് ഞാൻ വരുന്നത്. നിനക്ക് അക്കാര്യത്തിൽ എന്തെങ്കിലും സഹായം ചെയ്യാൻ കഴിയുമോയെന്ന് ആലോചിച്ചുനോക്കൂ.
Cora with love.
“അപ്പോൾ ചരിത്രത്തിൽനിന്നാണ് തുടങ്ങേണ്ടിവരുക. ക്ലയന്‍റിന് താൽപര്യം ചരിത്രത്തിലാണ്. കുന്നംകുളത്തെ ഇട്ടിക്കോരകുടുംബത്തെപ്പറ്റിയുള്ള വിവരങ്ങൾ ശേഖരിക്കണം. അഞ്ഞൂറോളം കൊല്ലംമുമ്പുള്ള സംഗതികളായതിനാൽ കുറച്ച് വിഷമമായിരിക്കുമെന്നു മാത്രം. “
“അത് പ്രശ്നമാവില്ല. നമ്മുടെ സൂസന്നയവിടെയുണ്ട്. അവളുടെ അപ്പന് കുന്നംകുളത്തങ്ങാടിയിൽ കൊട്ടടയ്ക്ക കച്ചവടമായിരുന്നു. ഇപ്പോൾ അതൊക്കെ വിട്ടു. സൂസന്നയുടെ ഭർത്താവ് ജോർജുകുട്ടിക്ക് ജ്വല്ലറിയാണ്. അവളെപ്പോയി കാണാം.”
“നമ്മുടെ ഈ ബിസിനസ്സിനെപ്പറ്റി അവളറിഞ്ഞാൽ.”
“ എന്‍റെ രശ്മി... ഇതൊന്നും പുറത്തറിയാൻ പോകുന്നില്ല. സമൂഹത്തിന്‍റെ മുന്നിൽ ഞാനൊരു കോളജധ്യാപികയും രശ്മി ബാങ്കുദ്യോഗസ്ഥയും ബിന്ദു ഫാഷൻ ഡിസൈനറുമാണ്. തികച്ചും മാന്യരും മര്യാദക്കാരും. നമ്മൾ കൊച്ചിയിൽ ഒരു ഫ്ളാറ്റ് വാടകയ്ക്കെടുത്ത് ഒരുമിച്ച് താമസിച്ച് ജോലിചെയ്യുന്നു. അത്രതന്നെ. സൂസന്നയുടെ മുന്നിലും നമ്മൾ അങ്ങനെയൊക്കെത്തന്നെയാണ്. “
“ശരി, ശരി. അപ്പോൾ അടുത്ത ശനിയാഴ്ച നമ്മൾ കുന്നംകുളത്തു പോകുന്നു. സൂസന്നയെ കാണുന്നു.”
“ശനിയാഴ്ച നമ്മുടെ നരഭോജി ഏതെങ്കിലും പുതിയ ഇരയെ തിന്നുകയായിരിക്കും.”
“ഹയ്യോ... ”
“ആഫ്രിക്കക്കാരും നീഗ്രോകളുമായ കറുത്തവർഗക്കാരുടെ ഇറച്ചിയാണ് നല്ലതെന്ന് കക്ഷി എഴുതിയത് വായിച്ചപ്പോൾ കുറച്ച് സമാധാനമായതായിരുന്നു. എന്നാൽ ഇന്നലെ ഒരു ഇന്ത്യക്കാരിയെയാണ് തിന്നതെന്നറിഞ്ഞപ്പോൾ എന്‍റെ കാറ്റ് പോയി മോളേ....”
“അതിന് ബിന്ദുവിനും രശ്മിക്കും പേടിക്കേണ്ട കാര്യമൊന്നുമില്ല. ശരീരത്തിൽ കാര്യമായ ഇറച്ചിയൊന്നുമില്ലല്ലോ.... എനിക്കാണ് പ്രശ്നം....”
“ഇപ്പോൾ സ്ലിം ബ്യൂട്ടിയായിരിക്കുന്നതിന്‍റെ ഗുണം മനസ്സിലായോ?”
രണ്ട്
ബോഡി ലാബ്
“Inflicting pain on a suspect would not be
considered torture unless it caused death,
organ failure or permanent damage.”
Pentagon
hi rekha
,
ജോൺ നിഗ്രോപോന്‍റോ ഇറാഖിലെ അംബാസിഡറായി ചാർജെടുത്തതിനെത്തുടർന്നാണ് ഇറാഖിൽ ‘സാൽവദോർ ഓപ്ഷൻ’ നടപ്പാക്കാൻ തീരുമാനിക്കുന്നത്. എൺപതുകളിൽ ഹോണ്ടുറാസിലെ അംബാസിഡറായിരുന്ന നിഗ്രോപോന്‍റോയായിരുന്നു എൽസാൽവദോറിൽ സി.ഐ.എ. നടത്തിയ കൂട്ടക്കൊലകളുടെ സൂത്രധാരൻ. ‘സാൽവദോർ ഓപ്ഷൻ’ എന്ന പേരിൽ കുപ്രസിദ്ധമായ ആ കൂട്ടക്കൊലകളിൽ ഏകദേശം, 1,40,000 പേരെ കൊന്നൊടുക്കിയിട്ടാണ് അന്ന് എൽസാൽവദോറിലെ ഇടതുമുന്നേറ്റത്തെ അമർച്ച ചെയ്തത്. പതിനാറും പതിനേഴും വയസ്സുള്ള തെരുവുപിള്ളേരെ മദ്യവും മയക്കുമരുന്നും എന്തും ചെയ്യാനുള്ള അനുവാദവും നല്കി കുട്ടിപ്പട്ടാളക്കാരെന്ന പേരിൽ വിമതഗ്രാമങ്ങളിലേക്ക് ഇറക്കിവിട്ട് സാൽവദോറുകാരെ കൊന്നൊടുക്കി. ‘കടൽ വറ്റിക്കുക’ എന്നാണ് അതിന് പോന്‍റോ നല്കിയ പേര്. സമൂഹമാണ് കടൽ. ഇടതു തീവ്രവാദികൾ മൽസ്യങ്ങളും, മീൻ പിടിക്കാനായി കടൽതന്നെ വറ്റിക്കുകയെന്ന കുടിലതന്ത്രമാണ് അന്ന് പ്രയോഗിച്ചത്. ഇറാഖിൽ വിജയത്തിൽ കുറഞ്ഞ ഒന്നുകൊണ്ടും യു.എസ്സ്. ഭരണകൂടം തൃപ്തരാകാൻ തയ്യാറാകാതെ വന്നപ്പോഴാണ് പെന്‍റഗൺ ‘സാൽവദോർ ഓപ്ഷൻ’ നിർദേശിച്ചത്. ഇറാഖിലെ അവസാനത്തെ സദ്ദാം അനുകൂലിയെയും ഉന്മൂലനം ചെയ്യാൻ അതല്ലാതെ മറ്റ് വഴികളൊന്നുമില്ലായിരുന്നു.
സാൽവദോർ ഓപ്ഷന്‍റെ ഭാഗമായി നടന്ന രഹസ്യ റിക്രൂട്ട്മെന്‍റിലാണ് ഞാൻ യു.എസ്സ്. മിലിട്ടറിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. മയക്കുമരുന്നും സ്ട്രീറ്റ് വയലൻസുമായി അലഞ്ഞു തിരിഞ്ഞിരുന്ന എന്നെപ്പോലെയുള്ള ചെറുപ്പക്കാരെ കൊലയാളിസംഘമുണ്ടാക്കാനായി തിരഞ്ഞുപിടിച്ച് റിക്രൂട്ട് ചെയ്യുകയായിരുന്നു. ഒരു മാസംമാത്രം നീണ്ട ഒരു ചെറിയ ട്രെയിനിങ്ങിനുശേഷം ഞങ്ങളെ യൂണിഫോമും തോക്കും തന്ന് ഇറാഖിൽ കൊണ്ടു പോയിറക്കി.
ഇറാഖ് യുദ്ധകാലത്ത് പുറത്തുവന്ന പീഡനചിത്രങ്ങളുടെ കൂട്ടത്തിൽ വലിയ ഒരു പട്ടിക്കൂടുപോലെയുള്ള കൂട്ടിൽ കിടക്കുന്ന തടവുകാരനെ പുറത്തുനിന്ന് ബയണറ്റുകൊണ്ട് കുത്തി വേദനിപ്പിക്കുന്ന അമേരിക്കൻ പട്ടാളക്കാരന്‍റെ ചിത്രം നീ ഓർമ്മിക്കുന്നുണ്ടോ? ഞാനായിരുന്നു ആ പട്ടാളക്കാരൻ. ഒരു വശത്തേക്ക് തിരിഞ്ഞുനിൽക്കുന്ന കാരണം എന്‍റെ മുഖം വ്യക്തമല്ല. അബുഗറൈബ് ജയിലിൽ അപകടകാരികളായ തടവുകാരെ പാർപ്പിച്ചിരുന്നത് അത്തരം കൂടുകളിലായിരുന്നു. രാവും പകലും പട്ടാളക്കാർ കാവൽനിൽക്കും. ഓരോ തടവുകാരന്‍റെ മുന്നിലും ഓരോ പട്ടാളക്കാരൻ. ഇറാഖിലെത്തിയ ആദ്യദിവസങ്ങളിൽ എനിക്ക് അതായിരുന്നു ഡ്യൂട്ടി.
അനാവശ്യമായി തടവുകാരെ പീഡിപ്പിക്കരുതെന്ന ഔപചാരിക നിർദേശമുണ്ടായിരുന്നെങ്കിലും അബുഗറൈബ് പീഡനകലയുടെ ഒരു സർവ്വകലാശാലയായിരുന്നു. അവിടെനിന്നാണ് ഞാൻ പീഡനത്തിന്‍റെ മുഖ്യ പാഠങ്ങളഭ്യസിച്ചത്. പീഡിപ്പിക്കുകയെന്നാൽ വെറുതെ തല്ലി വേദനിപ്പിക്കുകയല്ലെന്ന് മൊറോക്കോക്കാരനായ കേണൽ അബ്ദുൾ റഷീദ് എന്നെ പഠിപ്പിച്ചു. ഇരയെ ശാരീരികമായും മാനസികമായും ചതച്ചരയ്ക്കണം. കൊല്ലരുത്. ആന്തരികാവയവങ്ങൾക്കൊന്നും തകരാറ് സംഭവിക്കരുത്. മറ്റെന്തു വേണമെങ്കിലും ചെയ്യാം.
കേണൽ റഷീദ് ആദ്യദിവസം ഞങ്ങളെ ബോഡി ലാബ് എന്നു പേരുള്ള ജയിലിലെ പ്രധാന പീഡനമുറിയിലേക്കാണ് അയച്ചത്. പുതിയ തടവുകാരെ ആദ്യം അവിടേക്കാണ് കൊണ്ടുവരിക. അതുപോലെ പീഡനം പഠിക്കാൻ വരുന്ന പുതിയ പട്ടാളക്കാരെയും. ബോഡി ലാബിന്‍റെ ചാർജ് ക്യാപ്റ്റൻ വിക്ടോറിയയ്ക്കായിരുന്നു. ‘വിക്ടറി’ എന്നാണ് അവരെ എല്ലാവരും വിളിച്ചിരുന്നത്. മുപ്പത് മുപ്പത്തിയഞ്ച് വയസ്സുള്ള ഒരു ബോസ്റ്റൺകാരി സുന്ദരി. പൂച്ചക്കണ്ണുകളും വശ്യമായ പുഞ്ചിരിയും കണ്ടാൽ ഏതോ സൂപ്പർ മോഡലാണെന്ന് തോന്നും, മിലിട്ടറി ഓഫീസറാണെന്ന് സംശയിക്കുകയേയില്ല.
കോര, ക്യാപ്റ്റന്‍റെ സൗന്ദര്യം കണ്ട് നീ മയങ്ങുകയൊന്നും വേണ്ട, മനസ്സ് പാറക്കല്ലാണ്. ഈ ക്യാമ്പിലെ എറ്റവും ക്രൂരയായ പട്ടാളക്കാരിയാണവർ എന്ന് എനിക്കു മുമ്പേ ജോയിൻ ചെയ്ത ജോൺസ് പറഞ്ഞിരുന്നു.
പീഡിപ്പിക്കപ്പെടുന്നവർ ഭാഗ്യവാന്മാർ, സ്വർഗ്ഗരാജ്യം അവർക്കുള്ളതാണ്. എന്ന് ആശംസിച്ചുകൊണ്ട് വിക്ടോറിയ എന്നെ സ്വീകരിച്ചു. അവരുടെ കൈയിൽ ഒരു കൊച്ചു ബൈബിളും ചുണ്ടിൽ ആരെയും വശീകരിക്കാൻ കഴിയുന്ന പുഞ്ചിരിയുമുണ്ടായിരുന്നു. ആ തുടുത്ത ചുണ്ടുകളിൽനിന്ന് ഞാനൊരു ചുടുചുംബനമാണ് കൊതിച്ചതെങ്കിലും പട്ടാളത്തിലെ ഔപചാരികതയനുസരിച്ചുള്ള അഭിവാദനങ്ങളേ നടന്നുള്ളൂ. പക്ഷേ, അവർ എന്‍റെ പുറത്തു തട്ടി കുസൃതിയോടെ, ‘ചുണക്കുട്ടാ, ഇരുപത് വയസ്സായോ?’ എന്ന് ചോദിച്ചു. ഞാൻ ഉവ്വെന്ന് തലയാട്ടിയപ്പൾ അവർ മേശപ്പുറത്തു നിന്ന് നൂറോളം പേജുള്ള ‘സാൽവദോർ ഓപ്ഷൻ’ എന്ന ഹാൻഡ് ബുക്ക് എടുത്ത് എനിക്ക് തന്നു.
“ഇത് ഒരു ഗൈഡ് ലൈൻ മാത്രമാണ്. നിക്കാറഗ്വെയിൽ നടപ്പാക്കിയ ഓപ്പറേഷന്‍റെ എല്ലാ വിവരങ്ങളും ഇതിലുണ്ട്.
Even the graphic details
. എന്നാൽ ‘സാൽവദോർ ഓപ്ഷൻ’ അതേപടി ബാഗ്ദാദിൽ നടപ്പാക്കുകയല്ല നമ്മുടെ ലക്ഷ്യം. അതിന്‍റെ ആവശ്യവുമില്ല. സദ്ദാമിനെ പിന്തുണയ്ക്കുന്നവരെ ഉന്മൂലനം ചെയ്യണം. അതിന് ഏത് മാർഗവും ഉപയോഗിക്കാം. നിങ്ങൾക്ക് എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്. പക്ഷേ, ഇരുപത്തിയൊന്നാം നൂറ്റാണ്ടാണെന്ന ഓർമ്മ വേണം. എന്തിനും മാന്യതയുടെ ഒരു മറ വേണം. ബാഗ്ദാദിൽ നമ്മുടെ ലക്ഷ്യം ഇരയെക്കൊണ്ട് സത്യം പറയിപ്പിക്കലോ മാനസാന്തരപ്പെടുത്തി നല്ലവനാക്കലോ അല്ല, ഉന്മൂലനം ചെയ്യലാണ്. ഈ സദ്ദാമിന്‍റെ പട്ടികളുടെ മനസ്സുമാറ്റാൻ നമുക്കൊരിക്കലും കഴിയില്ല.”
അപ്പോൾ ബോഡി ലാബിലേക്ക് ഒരു പുതിയ തടവുകാരനെ കൊണ്ടുവന്നു. വെളുത്തുതുടുത്ത ഇറാഖി ചെറുപ്പക്കാരൻ, അയാളെ പൂർണമായും നഗ്നനാക്കിയിരുന്നു. അരയിലും കാലുകളിലും കൈകളിലും ചങ്ങലയിട്ട ഒരു നായയെപ്പോലെ നാലു കാലിൽ നടത്തിയാണ് കൊണ്ടുവന്നത്. ചങ്ങല പിടിച്ചുകൊണ്ട് രണ്ട് പട്ടാളക്കാരികൾ. ഒരുത്തിയുടെ കൈയിൽ ചാട്ടയുണ്ട്.
‘നായിന്‍റെമോനേ, നിന്‍റെ സദ്ദാംകുരയൊക്കെ കഴിഞ്ഞോ?’ എന്നു ചോദിച്ച് വിക്ടോറിയ അവന്‍റെ ചന്തിയിലേക്ക് കാലുകൊണ്ടൊന്ന് തൊഴിച്ചു. പീഡനത്തിൽ തളർന്നവശനായ അയാൾ തറയിലേക്ക് ചരിഞ്ഞുവീണു. അപ്പോൾ പട്ടാളക്കാരികളിൽ ഒരുത്തി, ‘
Bastard
, വീണുകിടന്നുറങ്ങാനല്ല നിന്നെ ക്യാപ്റ്റന്‍റെ മുന്നിലേക്ക് കൊണ്ടുവന്നത്. എഴുന്നേൽക്കെടാ തെണ്ടി,’ എന്നലറി. അപ്പോൾ ആ നായിന്‍റെ മോൻ തറയിൽ നിന്ന് വേച്ചുവേച്ച് എഴുന്നേൽക്കാൻ തുടങ്ങി. അയാൾ അടുത്തുള്ള ചുവരിൽ പിടിച്ച് രണ്ട് കാലിൽ നേരേ നിൽക്കാൻ ശ്രമിച്ചപ്പോൾ വിക്ടോറിയ, ‘
You idiot. use your four legs like a dog
.’ എന്നലറി അയാളെ ചവിട്ടിവീഴ്ത്തി. ഇറാഖി ഒരു നായയെപ്പോലെ മോങ്ങിക്കൊണ്ട് വിഷമിച്ച് നാലുകാലിൽ നിൽക്കാൻ ശ്രമിച്ചു.
“മിസ്റ്റർ കോര, ഈ തെണ്ടിയാണ് നിന്‍റെ ആദ്യത്തെ ഇര... തുടങ്ങ്... നിനക്കെന്തൊക്കെ അറിയാമെന്ന് നോക്കട്ടെ.. ബാക്കി ഞാൻ പഠിപ്പിച്ചു തരാം... “
വിക്ടോറിയ അയാളെ ചവിട്ടി എന്‍റെ മുന്നിലേക്ക് തള്ളിയിട്ടു. കാൽക്കീഴിൽ വന്നുവീണ അവനെ ഞാനൊന്ന് സൂക്ഷിച്ചു നോക്കി. ഔദ്യോഗികമായി കിട്ടുന്ന ആദ്യത്തെ ഇര. അവന്‍റെ കണ്ണുകളിൽ നിസ്സഹായതയ്ക്ക് പകരം ഒരുതരം വെറുപ്പായിരുന്നു. ഞാൻ കുനിഞ്ഞ് അവന്‍റെ മൂക്കിലേക്ക് എന്‍റെ രണ്ട് കൈവിരലുകളുമിട്ട് ഒരു നിമിഷം ആലോചിച്ചുനിന്നു.
“എന്താ നിന്‍റെ പോമറേനിയന് ഉമ്മ കൊടുക്കാൻ പോവുകയാണോ?” വിക്ടോറിയ പരിഹാസത്തോടെ ചോദിച്ചപ്പോൾ മറ്റ് രണ്ട് പട്ടാളക്കാരികളും എന്നെ നോക്കി കളിയാക്കുന്ന തരത്തിൽ ഒരു ചിരി. ഞാൻ വിരലുകളിലെ കൂർത്ത നഖങ്ങൾ അവന്‍റെ മൂക്കിനുള്ളിൽ അമർത്തി അതിശക്തിയായി മുകളിലേക്ക് വലിച്ചു. ആ ഇറാഖിയുടെ മൂക്ക് പിളർന്ന് രക്തം പുറത്തേക്ക് ചീറ്റി. അവന്‍റെ മുഖം മുഴുവനും ചോര. വേദനകൊണ്ടുപിടഞ്ഞ് വാവിട്ട് കരഞ്ഞതുകൊണ്ടവൻ നിലത്തേക്ക് വീണു. ഇടതുവശത്തു നിന്നിരുന്ന പട്ടാളക്കാരിയുടെ കൈയിലെ ചങ്ങല വാങ്ങി ഒരൊറ്റ വലിവലിച്ചപ്പോൾ അവൻ എന്‍റെ കാൽക്കീഴിൽ വന്നു വീണു. അവന്‍റെ മൂക്കിൽ നിന്നൊഴുകിക്കൊണ്ടിരുന്ന ചോര എന്‍റെ കൈയിലേക്കെടുത്ത് അവന്‍റെ വായിൽത്തന്നെ ഒഴിച്ചു കൊടുത്തു. സദ്ദാമിന്‍റെ പട്ടി അവന്‍റെ ചോരതന്നെ കുടിക്കട്ടെ. അപ്പോൾ ഒരു കൊടിച്ചിപ്പട്ടിയെപ്പോലെ അവൻ നാലുകാലിൽ നിന്ന് മോങ്ങി.
ഞാൻ അവന്‍റെ തലയിൽ ഒന്നാഞ്ഞു ചവിട്ടിയപ്പോൾ ചോര കൂടുതൽ ശക്തിയോടെ പുറത്തേക്കൊഴുകാൻ തുടങ്ങി. വീണ്ടും ചവിട്ടാനായി കാലുയർത്തിയപ്പോഴേക്കും “
Fool don
’
t kill him
” എന്നു പറഞ്ഞ് വിക്ടോറിയ എന്നെ തടഞ്ഞു. ഞാൻ ഉയർത്തിയ കാൽകൊണ്ട് അവന്‍റെ വലതു കൈവിരലുകൾ ചവിട്ടിയരച്ചു.
“
Fantastic
ഇവിടെ ഇരകളെ പീഡിപ്പിക്കുന്നതിന് നൂറുകണക്കിന് ആധുനിക യന്ത്രോപകരണങ്ങളുണ്ട്. എന്നാൽ അവയൊന്നും ഉപയോഗിക്കാതെ പീഡിപ്പിക്കുന്നതാണ് കല.
You have done it
.” എന്നു പറഞ്ഞ് എന്നെ അഭിനന്ദിച്ചതിനുശേഷം വിക്ടോറിയ മേശപ്പുറത്തിരുന്നിരുന്ന ചാട്ടവാറെടുത്ത് ഇറാഖിയുടെ പുറത്ത് പലതവണ ആഞ്ഞടിച്ചു. അവൻ വേദനകൊണ്ട് പുളയുമ്പോൾ അവരും മറ്റ് രണ്ട് പട്ടാളക്കാരികളും കൂടി ആർത്തുചിരിച്ചു. അവന്‍റെ ദേഹമാകെ കീറിമുറിഞ്ഞ് ചോരയൊഴുകി. അവൻ തളർന്ന് നിലത്തുവീഴാൻ പോകുമ്പോൾ പട്ടാളക്കാരികൾ ചങ്ങലയിൽപിടിച്ച് മുകളിലേക്കുയർത്തും. അപ്പോൾ വിക്ടോറിയ കൂടുതൽ ശക്തിയായി ചാട്ടകൊണ്ട് അടിക്കും. അങ്ങനെ ചാട്ടയടി തുടരുന്നതിനിടയിൽ തികച്ചും അപ്രതീക്ഷിതമായി ചാട്ട എന്‍റെ കവിളത്ത് ആഞ്ഞുപതിച്ചു. കണ്ണിലൂടെ തീപാറി. എന്താണ് സംഭവിക്കുന്നതെന്നറിയാതെ ഞാൻ പകച്ചുനിന്നപ്പോൾ വിക്ടോറിയയുടെ വാക്കുകൾ ചെവിയിലേക്ക് തുളച്ചുകയറി.
“
Bastard
...
don
’
t simply stand and watch
....
Crush his balls
...”
ഞാൻ അവന്‍റെ പിറകിലേക്ക് എടുത്തുചാടി രണ്ട് വൃഷണങ്ങളും കൈപ്പിടിയിലൊതുക്കി.
“
Crush hard
...
he should not use his weapon again
...“ വിക്ടോറിയ നിന്നലറി. അയാളുടെ വൃഷണം എന്‍റെ കൈക്കുള്ളിൽ ചതഞ്ഞരഞ്ഞു. ബോധം നഷ്ടപ്പെട്ട ഇറാഖി തറയിലേക്ക് കുഴഞ്ഞു വീണു. അതിനിടയിൽ എന്‍റെ പുറത്ത് മൂന്നോ നാലോ തവണകൂടി വിക്ടോറിയയുടെ ചാട്ടയടി വീണിരുന്നു. എന്നാൽ ഇരയെ പീഡിപ്പിക്കുന്നതിന്‍റെ ആവേശത്തിൽ ഞാൻ അതൊന്നുമറിഞ്ഞില്ല. ഇറാഖിയെ പട്ടാളക്കാരികൾ ചങ്ങലയിൽ വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടുപോകുമ്പോൾ വിക്ടോറിയയിൽ നിന്ന് എനിക്ക് കൊതിച്ചത് കിട്ടി: ഒരു മിനിറ്റോളം നീണ്ടുനിന്ന ഒരു ചൂടൻചുംബനം.
വിയർത്തുകുളിച്ച വിക്ടോറിയ ചുംബനത്തിന്‍റെ ആലസ്യത്തിൽ, ‘ഇനി നീ പോയി ഇരയ്ക്ക് പൗഡറിട്ട് കൊടുക്ക്..’ എന്നു പറഞ്ഞപ്പോൾ എനിക്ക് സംഗതി മനസ്സിലായില്ല, സംശയിച്ചു നിന്ന എന്നെ നോക്കി അവർ വിശദീകരിച്ചു. “അടുത്ത മുറിയിൽ ചെന്ന് ഇരയുടെ മുറിവുകളിൽ മുഴുവനും സൾഫർ വിതറണം. ആ മുറിവുകൾ ഇനിയൊരിക്കലും ഉണങ്ങരുത്.
ഞാൻ തളർന്നു കിടന്നിരുന്ന ഇറാഖിയുടെ ശരീരത്തിൽ മുഴുവൻ സൾഫർ വിതറി. അബോധാവസ്ഥയിലായിരുന്ന അവൻ അനങ്ങിയതേയില്ല. അങ്ങനെ പീഡനത്തിന്‍റെ ആദ്യ ക്ലാസ് കഴിഞ്ഞ് ബോഡി ലാബിൽനിന്ന് പുറത്തുവരുമ്പോൾ ഒരു പൈന്‍റ് വിസ്കിയുമായി ജോൺസ് കാത്തുനിന്നിരുന്നു.
“എന്‍റെ പീഡനകഥകൾ കേട്ട് നീ ഭയന്നുപോയിരിക്കും. ‘ദി സ്കൂളി’ലെ ബോഡി ലാബിനെപ്പറ്റി നീ എഴുതിയത് വായിച്ചപ്പോൾ അബുഗറൈബിലെ ബോഡി ലാബിനെപ്പറ്റി ഓർത്തുപോയതാണ്. അവിടെ അത് ശരീരത്തിൽ പീഡനങ്ങൾ നടത്തുന്ന പരീക്ഷണശാലയായിരുന്നു. നിന്‍റെയോ?”
ltty Cora with love
.
Dear Cora
,
ഓരോ മെയിലിലും കൂടുതൽ ഭീകരമായ കാര്യങ്ങളെഴുതി എന്നെ പേടിപ്പിക്കാമെന്നൊന്നും വിചാരിക്കേണ്ട. എന്നാണ് കേരളത്തിലേക്ക് വരുന്നതെന്നു പറയൂ.
ഞങ്ങളുടെ ബോഡി ലാബ് ഇറാഖിലെപ്പോലെ ഒരു പീഡനകേന്ദ്രമല്ല. ശരീരത്തിന്‍റെ സമസ്ത സാധ്യതകളുമുപയോഗിച്ച് ആനന്ദം കണ്ടെത്തുന്നതിനുള്ള പരീക്ഷണശാലയാണ്. ഭയപ്പെടാനൊന്നുമില്ല. ഇവിടെ ആധുനിക സാങ്കേതിക ഉപകരണങ്ങളൊന്നും ഉപയോഗിക്കുന്നില്ല. ക്ലയന്‍റിനെ സ്വന്തം ശരീരത്തിന്‍റെ അത്ഭുതകരമായ സാധ്യതകൾ കണ്ടെത്താൻ സഹായിക്കുന്നതേയുള്ളൂ.
Welcome to our Body Lab
.
നിന്‍റെ മുതുമുത്തച്ഛൻ ഫ്രാൻസിസ് ഇട്ടിക്കോരയെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷിക്കാൻ ചില ഏർപ്പാടുകൾ ചെയ്തിട്ടുണ്ട്. നീ വരുമ്പോഴേക്കും കൂടുതൽ വിവരങ്ങൾ കിട്ടുമെന്ന് കരുതുന്നു.
Rekha with love
.
ലാപ്ടോപ്പിൽ മറുപടി അയച്ചു കഴിഞ്ഞപ്പോഴേക്കും രശ്മിയെത്തി.
“എന്താണ് നരഭോജിയുടെ പുതിയ വിശേഷം?”
“ഇന്ന് ഇറാഖിലെ ഒരു പീഡനകേന്ദ്രത്തെപ്പറ്റി പറഞ്ഞ് പേടിപ്പിക്കാനുള്ള ശ്രമമായിരുന്നു. ഇയാൾക്ക് ശരിക്കും ഭ്രാന്താണോ എന്നാണ് എനിക്കിപ്പോൾ സംശയം.”
“എനിക്ക് സംശയമൊന്നുമില്ല. കക്ഷിക്ക് വട്ടാണ്. അത് കാര്യമാക്കാനില്ല. നമുക്ക്, ആൾ പണക്കാരനാണോ എന്നാണ് അറിയേണ്ടത്.”
“തീരെ മോശക്കാരനാവില്ലെന്ന് പ്രതീക്ഷിക്കാം. ഒന്നുമില്ലെങ്കിൽ ഒരു അമേരിക്കക്കാരനല്ലേ. സംഗതികളുടെ കിടപ്പ് ശരിക്കങ്ങോട്ട് പിടികിട്ടുന്നില്ല. നമ്മൾ ചോദിക്കുന്ന കാര്യങ്ങൾക്കല്ല കക്ഷി മറുപടി പറയുന്നത്. എന്നാൽ കുന്നംകുളത്ത് ജീവിച്ചിരുന്ന മുതുമുത്തച്ഛന്‍റെ കാര്യങ്ങളറിയാൻ വല്ലാത്ത താൽപര്യം കാണിക്കുന്നുണ്ട്. അതിൽ എന്തോ ചില സാമ്പത്തികസാധ്യതകൾ ഒളിഞ്ഞിരിപ്പുണ്ടെന്ന് തോന്നുന്നു.”
“അതെന്താണ്?”
“ഫ്രാൻസിസ് ഇട്ടിക്കോര ഇറ്റലിയിലെത്തുന്നത് ഒരു കുരുമുളക് കച്ചവടക്കാരനായാണ്. പതിനഞ്ചാം നൂറ്റാണ്ടിൽ ലോകത്തിലെ ഏറ്റവും വിലപ്പെട്ട വസ്തുക്കളിലൊന്നാണ് കുരുമുളക്. കറുത്ത സ്വർണമെന്നുതന്നെ പറയാം. അന്ന് ലോകത്തിനു വേണ്ട കുരുമുളക് ഏതാണ്ട് മുഴുവൻതന്നെ കേരളത്തിൽ നിന്നാണ് കൊണ്ടുപോയിരുന്നത്. ആ മുളകുകച്ചവടത്തിന്‍റെ കുത്തക ഇട്ടിക്കോരയ്ക്കായിരുന്നു. അത് യൂറോപ്പിലെ ഏത് കൊട്ടാരത്തിലും കയറിച്ചെല്ലാനുള്ള സ്വാധീനം അദ്ദേഹത്തിന് നല്കി. ഇന്ന് ബിൽഗേറ്റ്സിനെ സ്വീകരിക്കുന്നപോലെ ഓരോ ഭരണാധികാരിയും കോരയെ ചുവന്ന പരവതാനി വിരിച്ച് സ്വീകരിച്ചു. അന്ന് ഫ്ളോറൻസിലെ ഭരണാധികാരിയായിരുന്ന ലോറൻസോ മെഡിചിയായിരുന്നു ഇട്ടിക്കോരയുടെ ഏറ്റവുംഅടുത്ത സുഹൃത്ത്.”
“ആ പഴയ കഥകൾക്ക് ഇപ്പോൾ എന്താണ് പ്രസക്തി?”
“അതിലാണ് സീക്രട്ട്. കാര്യമെന്താണെന്ന് പുള്ളി തെളിച്ചു പറഞ്ഞിട്ടില്ല.
Lorenzo il Magnificio
എന്നറിയപ്പെട്ടിരുന്ന ലോറൻസോ മെഡിചിയുടെ മരണത്തെക്കുറിച്ച് അടുത്തയിടെ ചില പുതിയ തെളിവുകൾ പുറത്തു വന്നിട്ടുണ്ട്. 1492 ഏപ്രിൽ എട്ടിന് രാത്രിയാണ് അദ്ദേഹം മരിക്കുന്നത്. അന്ന് രാത്രി കൊട്ടാരത്തിലുണ്ടായിരുന്ന അതിഥികളിൽ ഒരാൾ നമ്മുടെ ഇട്ടിക്കോരയായിരുന്നു. തന്‍റെ അടുത്ത സുഹൃത്തായിരുന്നിട്ടുപോലും ലോറൻസോ മെഡിചിയുടെ ശവസംസ്കാരച്ചടങ്ങുകളിൽ പങ്കെടുക്കാതെ ഇട്ടിക്കോര പിറ്റേദിവസം തന്നെ ഇന്ത്യയിലേക്ക് മടങ്ങി. ലോറൻസോ മരിക്കുന്നത് നാല്പത്തിമൂന്നാമത്തെ വയസ്സിലാണ്. സ്വാഭാവികമായും അക്കാലത്തു തന്നെ ആ മരണത്തെപ്പറ്റി പല സംശയങ്ങളും ഉയർന്നിരുന്നു. എന്നാൽ ഫ്ളോറൻസിലെ അധികാരവടംവലികളുടെ ഭാഗമായ മറ്റ് പലരുമാണ് സംശയിക്കപ്പെട്ടത്.”
“ലോറൻസോ മെഡിചിയുടെ മരണത്തിൽ ഇട്ടിക്കോരയ്ക്ക് പങ്കുണ്ടെന്നാണോ നീ പറഞ്ഞുവരുന്നത്?”
“എന്നൊന്നും ഇപ്പോൾ നമുക്ക് പറയാൻ കഴിയില്ല.”
‘അപ്പോൾ സംഗതി വിചാരിച്ചതിലും സീരിയസ്സാണ്.’ എന്നുപറഞ്ഞ് രശ്മി ഡ്രസ്സ് മാറി കുളിക്കാൻ കയറി. അവൾ അങ്ങനെയാണ്. കൂടുതൽ ഗൗരവമായ കാര്യങ്ങളിലൊന്നും താൽപര്യമില്ല. കളിച്ചുചിരിച്ച് ആഘോഷിച്ച് ജീവിക്കണം. അത്രയേയുള്ളൂ. രേഖ ആഹാരം തയ്യാറാക്കുമ്പോഴേക്കും ബിന്ദുവുമെത്തി. അവൾക്കും ഇട്ടിക്കോരയെക്കുറിച്ച് അറിയാനായിരുന്നു തിരക്ക്.
“പ്രിൻസിപ്പാളെ….. എന്തൊക്കെയായി കാര്യങ്ങൾ. ഗസ്റ്റ് എന്നത്തേക്ക് വരും?”
“പെണ്ണിന് വലിയ തിരക്കായല്ലോ.”
“പിന്നെ. ഞാനല്ലേ ക്ലാസ് തുടങ്ങേണ്ടത്. ബിന്ദുവിൽ നിന്നാരംഭിച്ച് രശ്മിയിലൂടെ രേഖയിലേക്ക് എന്നാണല്ലോ സിലബസ്”
“കാര്യം കുറെക്കൂടി സീരിയസ്സാണ് മോളേ. നമ്മൾ വിചാരിച്ചപോലെ ഇട്ടിക്കോര വെറുമൊരു സെക്സ് ടൂറിസ്റ്റാണെന്ന് തോന്നുന്നില്ല.”
“പിന്നെ?”
“ഈ വരവിനു പിന്നിൽ മറ്റെന്തൊക്കെയോ ലക്ഷ്യങ്ങളുണ്ടെന്ന് തോന്നുന്നു.”
“അതെന്ത് വേണമെങ്കിലും ഉണ്ടായിക്കോട്ടെ. നമുക്ക് കാശ് കിട്ടണം. പിന്നെ കുറച്ച് ത്രില്ലും.”
“നല്ല ത്രില്ലാ.. കക്ഷി നരഭോജിയാണ്.”
“ഏത് നരസിംഹമായാലും പ്രശ്നമില്ല. ആണല്ലേ. എന്‍റെയടുത്ത് കിട്ടിയാൽ പല്ലും നഖവുമൊക്കെ പറിച്ചെടുത്ത് വിടും.”
“ശരി ശരി, തയ്യാറായിരുന്നോ… പിന്നെ നാളെ നമുക്ക് സൂസന്നയെ കാണാൻ പോകണം.
“സോറി രേഖാ… നിങ്ങൾ രണ്ടുപേരും കൂടി പോയാ മതി. ഞാൻ മോണിങ്ങ് ഫ്ളൈറ്റില്‍ ചെന്നൈക്ക് പോവാ... ഒരു സിനിമയുടെ കോസ്സ്യൂംവർക്ക് കിട്ടിയിട്ടുണ്ട്. രണ്ടു ദിവസം കഴിഞ്ഞേ തിരിച്ചുവരൂ. പിന്നെ ഈ ചരിത്രത്തിലും ഭൂമിശാസ്ത്രത്തിലുമൊന്നും എനിക്ക് ഒരു താൽപര്യവുമില്ല.”
“അങ്ങനെയൊഴിഞ്ഞുമാറാനൊന്നും പറ്റില്ല. നരഭോജിയെ ആദ്യം നേരിടേണ്ടത് നീയാണ്. ഓരോ ക്ലയന്‍റിനെയും വിശദമായി പഠിച്ച് അയാളുടെ താൽപര്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കുക എന്ന പ്രൊഫഷണൽ സമീപനമാണ് നമ്മൾ സ്വീകരിക്കുന്നത്. ബിസിനസ്സുകാരനോട് ഷെയർമാർക്കറ്റിനെപ്പറ്റിയും ക്രിക്കറ്റ്കളിക്കാരനോട് കളിയെപ്പറ്റിയും എഴുത്തുകാരനോട് സാഹിത്യത്തെപ്പറ്റിയും കള്ളക്കടത്തുകാരനോട് അതിനെപ്പറ്റിയും രസകരമായ സംവാദത്തിലേർപ്പെടാൻ കഴിയണം. വെറും കൊച്ചുവർത്തമാനമല്ല, ഇന്‍റലക്ച്വൽ ഡിസ്കോഴ്സ്. ഈ ഇട്ടിക്കോരയ്ക്ക് താൽപര്യം അയാളുടെ പൂർവികരുടെ ചരിത്രത്തിലാണ്. അപ്പോൾ നമ്മൾ അത് പഠിച്ചേ പറ്റൂ.”
“എന്നാൽ ആ കഥയെഴുത്തിനോട് ഈ കാര്യം പറ, കക്ഷി ഒരുപാട് വായിക്കുന്ന കൂട്ടത്തിലായതുകൊണ്ട് ഇതിനെപ്പറ്റിയൊക്കെ അറിയാതിരിക്കില്ല.”
“അതു വേണോ? സംഗതി നമ്മളല്ലാതെ പുറത്താരുമറിയാതിരിക്കുന്നതല്ലേ ഭംഗി. സൂസന്നയോടു തന്നെ എന്‍റെ റിസർച്ചുമായി ബന്ധപ്പെട്ട ഒരു കാര്യമാണെന്നാണ് പറഞ്ഞത്.”
“പക്ഷേ, കഥയെഴുത്തിനോട് പറയണം. ആള് വെറുമൊരു ക്ലയന്‍റാണെന്ന് എനിക്ക് തോന്നിയിട്ടില്ല. ഒരു ഇന്‍റിമസിയുണ്ട്. പ്രത്യേകിച്ചും രേഖയോട്”
“അതെന്താ നീയങ്ങനെ പറയുന്നത്? നമ്മളോട് മൂന്നുപേരോടും ഒരേപോലെ അടുപ്പമുണ്ടെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.”
“ഇല്ലെന്നല്ല ഞാൻ പറഞ്ഞത്. അയാൾ പറയുന്ന പല കാര്യങ്ങളും എനിക്ക് മനസ്സിലാകാറില്ല. ഒരുതരം ഫിലോസഫി. ചിലപ്പോൾ നീ സംസാരിക്കുന്നതുപോലെ.”
“ബിന്ദു പറഞ്ഞത് ശരിയാണ്. ചിലപ്പോൾ കഥയൊക്കെ വായിക്കാൻ തുടങ്ങും. ഞാൻ ആസ്വദിക്കുന്നതായി ഭാവിച്ചങ്ങനെ കിടക്കും. ഒടുവിൽ അഭിപ്രായം ചോദിക്കുമ്പോഴാണ് പ്രശ്നം. രേഖ അങ്ങനെ പറഞ്ഞു ഇങ്ങനെ പറഞ്ഞു എന്നൊക്കെ പറയുമ്പോൾ ഞാനും എന്തെങ്കിലും നല്ല അഭിപ്രായം പറയും. പുള്ളിക്ക് സന്തോഷമാകും കേട്ടോ. പിന്നെ കെട്ടിപ്പിടിച്ചൊരു ഉമ്മയാണ്.”
“ഞാനും അതേ തന്ത്രംതന്നെയാണ് പ്രയോഗിക്കുന്നത്. പക്ഷേ ആള് ഭയങ്കര പെർവെർട്ടാണ്. അയാൾ ഉമ്മ വെക്കാത്തതായി എന്‍റെ ശരീരത്തിൽ ഒരു മില്ലീമീറ്റർ സ്ഥലംപോലും ഇനി ബാക്കിയുണ്ടാവില്ല. രേഖ ഇട്ടിക്കോരയുടെ കാര്യം കക്ഷിയോടൊന്ന് പറഞ്ഞുനോക്ക്. ഇത്തരം കാര്യങ്ങളിൽ ഒരു മെയിൽ ഒപ്പീനിയൻ കൂടി സ്വീകരിക്കുന്നത് നല്ലതാണെന്ന് തോന്നുന്നു.”
“ശരി ഒരു സൂചന കൊടുത്തുനോക്കാം. പ്രതികരണം പോസിറ്റീവാണെങ്കിൽ മാത്രം മുന്നോട്ടു പോകാം. എന്താ..?”
മൂന്ന്
പതിനെട്ടാം കൂറ്റുകാരുടെ വേദപുസ്തകം
“
Why write novels
?
Rewrite history
.
The history that then comes true
.”
-
Umberto Eco
ഇ
ട്ടിക്കോരയെപ്പറ്റി രേഖ പറഞ്ഞ കാര്യങ്ങൾ എനിക്ക് തീരെ വിശ്വസനീയമായി തോന്നിയില്ല. പഠിച്ച ചരിത്രമനുസരിച്ച് അത്തരമൊരു സാധ്യതയില്ലായിരുന്നു. ഇന്‍റർനെറ്റ് ചാറ്റിൽ ഏതോ വിരുതൻ അവളെ പറ്റിച്ചതായിരിക്കണം. കാനിബാൾസ് ഡോട്ട് കോം തേടി നെറ്റിൽ കയറിയപ്പോൾ കണ്ടത് ന്യൂയോർക്കിലെ ഒരു റോക്ക് മ്യൂസിക് ട്രൂപ്പിന്‍റെ സൈറ്റാണ്. അതോടെ എന്‍റെ സംശയം ബലപ്പെട്ടു. എങ്കിലും ഒന്നന്വേഷിച്ചു നോക്കാമെന്ന് കരുതി കുന്നംകുളത്തെ സുഹൃത്തായ ബെന്നിയെ വിളിച്ച് കാര്യം പറഞ്ഞു.
“ എന്താ പുത്യേ നോവല് വല്ലതും എഴുതാള്ള പ്ലാനാ?”
“ അങ്ങനെയൊന്നുമില്ല. എഴുതിക്കൂടെന്നുമില്ല. തൽക്കാലത്തേക്ക് ഈ വിവരങ്ങൾ ചരിത്രത്തിൽ റിസർച്ച് ചെയ്യുന്ന ഒരു ടീച്ചർക്കു വേണ്ടിയാണ്.”
“ എന്നാ ഇപ്പത്തന്നെ ങ്ങട്ട് പോന്നോ, ചൊവ്വന്നൂർ നമ്മുടെ താരുമാഷ്ണ്ട്. പത്തെൺപത്തഞ്ച് വയസ്സ്ണ്ടാവും. ബോയ്സ് സ്കൂളിൽ ഡ്രില്ല് മാഷായിരുന്നു. മൂപ്പരക്ക് പഴയ കാര്യങ്ങളൊക്കെ കിറുകൃത്യാ. ലേശം പൂശണംന്ന് മാത്രം.”
കുന്നംകുളത്ത് ബസ്സിറങ്ങുമ്പോൾ ബെന്നി കാറുമായി കാത്തുനിൽക്കുന്നുണ്ടായിരുന്നു.
“നമക്ക് ഒന്നങ്ങ് വിട്ടട്ട് മാഷേക്ക്ളളതും വാങ്ങീട്ട് പോവാം..”
ബെന്നിക്ക് പാറയിൽ അങ്ങാടിയിൽ പുകയില കച്ചവടമാണ്. അപ്പനപ്പാപ്പന്മാരായിട്ടുള്ള കച്ചവടം. വിക്ടറി ബാറിലെ അരണ്ട വെളിച്ചത്തിൽ റോയൽചാലഞ്ചും പിടിപ്പിച്ചിരിക്കുമ്പോൾ ബെന്നിയോട് ചോദിച്ചു:
“കച്ചോടൊക്കെ എങ്ങനെണ്ട്?”
“തീരെ മോശാ മാഷേ.. പണ്ടത്തെപ്പോലെ ഒന്നൂല്ല. ഇപ്പോൾ പൊകല മുറുക്കണോരടെ എണ്ണം വളരെ കുറഞ്ഞു. പത്തിരുപതുകൊല്ലം മുമ്പുവരെ ആഴ്ചയിലൊരു കണ്ണി പൊകല വാങ്ങണ പത്ത് നാനൂറ് വീടെങ്കിലും കുന്നംകുളത്തിനു ചുറ്റുണ്ടായിരുന്നു. ഇപ്പോ ആരും ഒരു കണ്ണി പൊകല തികച്ച് വാങ്ങില്ല. കൂടിയാൽ ഒരെല. വാസനപൊകലേടെ കച്ചോടം തീരെയില്ല. അതു പോലെ പൊകവലീം കുറഞ്ഞ് വര്വാ... ചള്ള് ചെക്കന്മാര് വരെ ഇപ്പോ സ്മാളല്ലേ അടിക്കണത്. കുറച്ച് പഴേ വലിക്കാരും മുറുക്കുകാരും ഉള്ളതോണ്ടങ്ങനെ കഴിഞ്ഞുപോണു.”
“ആളുകൾ കാൻസർ വരുമോ എന്ന് പേടിച്ചട്ടാ...”
“ എന്തൂട്ട് കാൻസറ്ന്നാ മാഷ് പറേണെ. പണ്ടൊന്നും ഈ കാൻസറ്ണ്ടായിരുന്നില്ലേ? ഇപ്പോ മാനത്ത്ന്ന് പൊട്ടി വീണതൊന്നുമല്ലല്ലോ. ഇത്തരം അസുഖങ്ങള് വരണതൊക്കെ ഒരു ദൈവവിധ്യാ മാഷേ.. പൊകല മുറക്കീന്ന് വെച്ച് വരണെന്നൂല്യ, മുറുക്കാതിരുന്നതോണ്ട് വരാതിരിക്കൂല്യ.”
എനിക്ക് ആ വാദം അംഗീകരിക്കാൻ കഴിഞ്ഞില്ലെങ്കിലും എതിർക്കാൻ പോയില്ല. പുകയില കച്ചവടത്തെപ്പറ്റി തർക്കിച്ചിരുന്നാൽ വന്ന കാര്യം നടക്കില്ലല്ലോ. വേഗം ബില്ല് കൊടുത്ത് പുറത്തിറങ്ങി. കാറ് വടക്കാഞ്ചേരി റോഡിലൂടെ ചൊവ്വന്നൂരിലേക്ക് നീങ്ങി.
“മാഷടെ പുത്യേ നോവല് ഞങ്ങളെപ്പറ്റ്യാണെന്ന് പറേണ കേട്ടു.”
“അങ്ങനെ ഒന്ന് മനസ്സിലിണ്ട്. എഴുതിത്തുടങ്ങീട്ടൊന്നുമില്ല.”
“എഴുതണം മാഷേ, ഈ കുന്നംകുളം കുന്നംകുളംന്ന് പറഞ്ഞാല് ചില പന്ന്യോള് പറേണപോലെ ഡൂപ്ലിക്കേറ്റിന്‍റെ സെന്‍ററൊന്ന്വല്ല. കച്ചോടം ചെയ്ത് ജീവിക്കണോരടെ നാടാ. കച്ചോടാവുമ്പോ ചില അഡ്ജസ്റ്റ്മെന്‍റൊക്കെണ്ടാവും. പക്ഷേ, ചതിക്കില്ല. ഞങ്ങള് എന്തിനും ഒരു വെല കാണും. പറ്റ്യാ വാങ്ങും, കൂടുതൽ വെല കിട്ട്യാ മറിച്ച് വിൽക്കും. അത്രേള്ളൂ.”
റോഡരികിൽ ഉമ്മറത്ത് പീടികയുള്ള ഒരു പഴയ കുന്നംകുളം നസ്രാണി വീടിനു മുന്നിൽ ബെന്നി കാറ് നിറുത്തി. പീടികയിൽ കാര്യമായ കച്ചവടമൊന്നുമുള്ളതായി തോന്നിയില്ല. നാലഞ്ച് സ്ഫടികഭരണികളിൽ നെല്ലിക്ക, മാങ്ങ, അമ്പഴങ്ങ, വെള്ളമുളക് തുടങ്ങിയവ ഉപ്പിലിട്ട് വെച്ചിട്ടുണ്ട്. പിന്നെ സോഡ, സർബത്ത്, മുറുക്കാൻ, മിഠായികൾ, സിഗരറ്റ്. പീടികയിൽ ഇരുന്ന ചേടത്ത്യാര് ബെന്നിയെ പെട്ടെന്ന് തിരിച്ചറിഞ്ഞു.
“എന്താണ്ടാ ബെന്ന്യേ ഇങ്ങടൊക്കെ, വിശേഷം വല്ലതുണ്ടോ?”
“വിശേഷൊന്നൂല്യ മാഷ് അകത്ത്ണ്ടാ?”
“അപ്പാപ്പനോ… ആള് അകത്ത്ണ്ട്. ഇപ്പൊ എപ്പളും ഒരു ചിന്തയാ. അധികം മിണ്ടലും പറേലൊന്നുമില്ല. അല്ല ഇതാരാ നെന്‍റെ കൂടെ?”
“ഒരു കൂട്ടുകാരനാ. ഞങ്ങൾക്ക് അപ്പാപ്പനെ ഒന്ന് കാണണം.”
“അങ്ങട് കേറി ചെന്നോ…. അകത്ത് വേറെ ആരൂല്യ.”
മുറിയിൽ വെളിച്ചം തീരെ ഉണ്ടായിരുന്നില്ല. ലൈറ്റിട്ടില്ല. താരുമാഷ് കസേര ജനലിനോട് ചേർത്തിട്ടിരുന്ന് എന്തോ വായിക്കുകയാണ്. തൊട്ടടുത്തൊരു വീടുള്ള കാരണം രണ്ടുപാളി ജനൽ മുഴുവൻ തുറന്നിട്ടും വെളിച്ചം അകത്തേക്ക് വരുന്നില്ല. ജനലിലൂടെ വരുന്ന നേരിയ വെളിച്ചത്തിലാണ് വായന, വായനയിലെ ശ്രദ്ധകൊണ്ടോ എന്തോ ഞങ്ങൾ ചെന്നത് മാഷറിഞ്ഞില്ല. ചുവരിലെ യേശുവിന്‍റെ ചിത്രത്തിനു മുന്നിൽ ഒരു ചെറിയ മഞ്ഞ ബൾബ് എരിയുന്നുണ്ട്. കുറച്ചുകഴിഞ്ഞപ്പോൾ ഞങ്ങളുടെ കാല്പെരുമാറ്റം കേട്ടിട്ടാണെന്ന് തോന്നുന്നു മാഷ് തലയുയർത്തി നോക്കി.
“ഞാനാ ബെന്നി, പാറേല് പൊകല കച്ചോടം നടത്തണ....”
“ഡാ ബെന്ന്യേ... നീയ് ഇപ്പൊ ങ്ങട് വരവേ ഇല്ലല്ലോ... ഇരിക്ക്...”
ഞങ്ങൾ നിവർത്തിയിട്ടിരുന്ന പഴയ സോഫ കം ബെഡ്ഡിലിരുന്നു. ബെന്നി ഞാൻ പറഞ്ഞ കാര്യങ്ങൾ ചുരുക്കി പറയുന്നതിനിടയിൽ ബാഗിൽനിന്ന് കുപ്പിയെടുത്ത് മേശപ്പുറത്ത് വെച്ചു. താരുമാഷടെ കണ്ണുകൾ തിളങ്ങി. മാഷ് എണീറ്റ് ലൈറ്റിട്ടു. ഗ്ലാസ്സുകളും അമ്പഴങ്ങ ഉപ്പിലിട്ടതും മുളകുചമ്മന്തിയുമൊക്കെ ചേടത്ത്യാര് മേശപ്പുറത്ത് നിരത്തി. “പൊറത്ത് പോവാൻ വയ്യാണ്ടായേപ്പിന്നെ നെന്നെപ്പോലെ വല്ലോരും വന്നാ മാത്രേ ഇതൊക്കെള്ളൂ.” “അപ്പാപ്പൻ ഓവറാവാണ്ടെ നോക്കണട്ടാ...”എന്നുപറഞ്ഞ് അവർ പീടികയിലേക്ക് പോയി. ഗ്ലാസ്സെടുത്ത് ചുണ്ടോട് അടുപ്പിച്ചപ്പോൾ മാഷടെ കൈ ഒന്ന് വിറച്ചു.
“ഇങ്ങനെ ഒരു ഇട്ടിക്കോരെപ്പറ്റി ഞാനും കേട്ടിട്ടില്ല. പതിനെട്ടാം കൂറ്റുകാരുടെ വീടോളില് ‘കോരയ്ക്ക് കൊടുക്കാ’ എന്നൊരു ഏർപ്പാട്ണ്ട്. ആ കോരേപ്പറ്റി തന്നാണോ നിങ്ങള് ചോദിക്കണേന്ന് എനിക്ക് അറീല്യ.”
“നമ്മടെ താണ്ടമ്മ ടീച്ചറുടെ ആൾക്കാരോ?”
“അതന്നെ. സുറിയാനിക്കാര് തന്ന്യാ. അവർക്കിടയില് എന്തോ ചില രഹസ്യങ്ങള്ണ്ട്. അതവര് പുറത്ത് പറയില്ല. ബാക്കി ആചാരങ്ങളും പള്ളീം അച്ചനും ഒക്കെ നമ്മളെപ്പോലെതന്നെ.”
“പതിനെട്ടാംകൂറ്റുകാർക്ക് പെണ്ണ് കൊടുക്കില്ലാന്ന് അപ്പൻ പറേണ കേട്ടട്ട്ണ്ട്.”
“ശരിയാ. അവർക്ക് നമ്മള് പെണ്ണ് കൊടുക്കില്ല. അവരടെ പെണ്ണിനെ എടുക്കൂല്യ.”
“അതെന്താ..?”
“അതെന്താന്ന് ചോദിച്ചാൽ അതങ്ങനാ. അവർക്ക് ‘പതിനെട്ടാം കൂറ്റുകാരുടെ വേദപുസ്തകം’ എന്നൊരു രഹസ്യഗ്രന്ഥമുണ്ട്. എന്തോ ഓലയിലെഴുതിവെച്ചിട്ടുള്ള സാധനാ. പുറത്താരെയും കാണിക്കില്ല. ആരൊക്കെയാ ഈ പതിനെട്ടാം കൂറ്റുകാര് എന്നതുതന്നെ ഒരു രഹസ്യാ. നമ്മുടെ അറിവില് കുന്നംകുളത്ത് മൂന്നുനാല് വീട്ടുകാരേയുള്ളു. അതിലൊന്നാ താണ്ടമ്മ ടീച്ചറുടെ വീട്.”
“ടീച്ചറെപ്പോയി കണ്ടാൽ കൂടുതൽ വിവരം കിട്ട്വോ?” ഞാൻ ആകാംക്ഷയോടെ ചോദിച്ചു.
“വെഷമാ. ആരു ചോദിച്ചാലും ‘അയ്യയ്യോ ഞങ്ങള് പതിനെട്ടാംകൂറ്റുകാരൊന്നുമല്ല’ എന്നേ ഏത് പതിനെട്ടാംകൂറ്റുകാരനും പറയൂ.”
“മാഷക്ക് എവിടെനിന്നാ അവരെപ്പറ്റിയുള്ള വിവരങ്ങൾ കിട്ടീത്?”
‘പത്തറുപത് കൊല്ലം മുമ്പത്തെ കഥയാ. കാലം കുറെ ആയില്ലേ. ഇനി ഇപ്പോ പറഞ്ഞാലും വലിയ കുഴപ്പമില്ല. ഞാനന്ന് കോഴിക്കോട് ബോർഡ് സ്കൂളില് ഡ്രില്ല് മാഷാ. ഇരുപത്തിനാലോ ഇരുപത്തിയഞ്ചോ വയസ്സ്. നല്ല ചോരത്തളപ്പ്ള്ള കാലം. സ്വാതന്ത്ര്യം കിട്ടണേനൊക്കെ മുമ്പ്,’
“അന്ന് ഇതുപോലെ ബസ്സ്സൗകര്യമൊന്നുമില്ലല്ലോ. മാസത്തിലൊരിക്കലേ വീട്ടില് വരൂ. അപ്പന് താഴത്തെ പാറേല് അടക്കേടെ എടപാടാ. ഓരോ തവണ വരുമ്പോഴും, മതീ ടാ മോനേ, ഇനി നീയൊരു പെണ്ണ് കെട്ടാൻ നോക്ക്, എന്നുപറയും. എനിക്കാണെങ്കിൽ ചെറളയത്ത് മേലേടത്തെ അന്നക്കുട്ടിയോട് ഒരു പൊടി പ്രേമള്ള കാലാ. പെണ്ണ് അതിസുന്ദരിയായിരുന്നു. അവള് അങ്ങാടീലേക്ക് ഇറങ്ങിയാൽ സകലരും തുറിച്ചു നോക്കിനിൽക്കും. മേലേടത്തുകാര് അന്ന് കുന്നംകുളത്തെ ഒന്നാം നമ്പർ പണക്കാരാ. ഞാൻ കാര്യം അപ്പനോട് നേരിട്ടങ്ങട് പറഞ്ഞു. ഞങ്ങള് തമ്മില് അങ്ങനെ ആയിരുന്നു. ഒരുമിച്ച് ഷാപ്പിലൊക്കെ പോവും. അപ്പൻ എന്തോ ആലോചിച്ചിട്ട്, ‘അത് വേണ്ടടാ മോനേ ശരിയാവില്ല’ എന്നു പറഞ്ഞു. ‘എന്താ കാര്യം?’ എന്നായി ഞാൻ.’നീയ് അവളോടുതന്നെ പോയി ചോദിച്ച് നോക്ക്, പറയും’ എന്ന് അപ്പൻ. പിറ്റേദിവസംതന്നെ ഞാൻ പോയി അന്നക്കുട്ടിയോട് കാര്യം ചോദിച്ചു. അപ്പോഴാണ് അവള് ആ രഹസ്യം എന്നോട് പറഞ്ഞത്.
“അവര് പതിനെട്ടാംകൂറ്റുകാരായിരുന്നു. ഓലേലെഴുതിയ ‘പതിനെട്ടാം കൂറ്റുകാരുടെ വേദപുസ്തകം’ വീട്ടിലുണ്ടത്രേ. അവരുടെ എടേല് ‘കോരയ്ക്ക് കൊടക്കാ’ എന്നൊരു ആചാരമുണ്ട്. എന്തു സാധനായാലും കോരയ്ക്ക് കൊടുത്തിട്ടേ കഴിക്കൂ. ആഹാരമായാലും കള്ളായാലും ആദ്യം ഒരു പങ്ക് കോരയ്ക്ക് മാറ്റിവെക്കും. കച്ചവടത്തില് കിട്ടുണ ലാഭത്തിലും പാടത്തെ കൊയ്ത്ത് കഴിഞ്ഞാലും കോരയ്ക്ക് പങ്കുണ്ട്. അതൊന്നും എനിക്ക് വലിയ പ്രശ്നമായി തോന്നിയില്ല. എന്നാൽ കുടുംബത്തിലെ ഏത് പെൺകുട്ടി വയസ്സറിയിച്ചാലും കോരയ്ക്ക് കൊടുക്കുംന്ന് പറഞ്ഞപ്പോൾ, ‘നെന്നെ കോരയ്ക്ക് കൊടുത്തതാണോ?’ എന്ന് ഞാൻ തുറന്നങ്ങ് ചോദിച്ചു. അവൾ തലയാട്ടി. അതോടെ ഞങ്ങളുടെ പ്രേമം അവസാനിച്ചു. കോരയ്ക്ക് കൊടുത്ത പെണ്ണിനെ കെട്ടാൻ എനിക്ക് മനസ്സ് വന്നില്ല. ഞാൻ ആ വിവരം ഇതുവരെ ആരോടും പറഞ്ഞിട്ടില്ല. അപ്പന് സംഗതി മനസ്സിലായി എന്ന് തോന്നുന്നു. അടുത്ത കൊല്ലം ആർത്താറ്റ്ന്ന് കൊച്ചുമേരിയെ കെട്ടി. നാലുകൊല്ലം മുമ്പ് അവളും പോയി.”
താരുമാഷ് കുറച്ചു നേരത്തേക്ക് നിശ്ശബ്ദനായി.
“അന്നക്കുട്ടി ഇപ്പോ ജീവിച്ചിരിക്കുന്നുണ്ടോ?”
“അവളെ പിന്നെ ഗോവയിൽനിന്നേതോ പതിനെട്ടാംകൂറ്റുകാരൻ വന്ന് കെട്ടിക്കൊണ്ടുപോയി. എട്ടോ ഒൻപതോ മക്കളുമായിട്ട് അവിടെ സുഖമായി കഴിയുന്നുണ്ടെന്നാ കേട്ടേ. ഈ പതിനെട്ടാംകൂറ്റുകാരുമായിട്ടുള്ള എടപാട് അത്ര ശരിയല്ലാന്ന് തോന്നിയത്കൊണ്ട് പിന്നെ അന്വേഷിച്ചിട്ടില്ല.”
“പതിനെട്ടാംകൂറ്റുകാർക്കെന്താ പ്രശ്നം?”
“അവര് കർത്താവില് മാത്രമല്ല മറ്റ് പലതിലും വിശ്വസിക്കുന്നുണ്ട്. ചെയ്യണതെല്ലാം ക്രിസ്ത്യാനികൾ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളാ.”
മാഷ് ക്രിസ്തുവിന്‍റെ ചിത്രം നോക്കി കുരിശു വരച്ചു. മാഷടെ കണ്ണുകൾ പെട്ടെന്ന് വല്ലാതെ ചുവന്നു. മുഖമാകെ ദേഷ്യംകൊണ്ട് വലിഞ്ഞു മുറുകി.
‘നെന്‍റെ പതിനെട്ടാംകാരെപ്പറ്റി എനിക്ക് വേറേ ഒന്നും അറീല്യ പോ.’ എന്ന് ഉറക്കെ പറഞ്ഞ് ഗ്ലാസ്സെടുത്ത് ചുമരിലേക്കെറിഞ്ഞു. ബഹളം കേട്ട് ഓടിവന്ന ചേടത്ത്യാര് മാഷെ പിടിച്ച് അകത്തേക്ക് കൊണ്ടുപോയി. എന്ത് ചെയ്യണമെന്നറിയാതെ പകച്ചുനിന്ന എന്നെ ബെന്നി പുറത്തേക്ക് കൂട്ടിക്കൊണ്ടുവന്നു.
“മാഷ് ചിലപ്പോ അങ്ങനെയാ, പെട്ടെന്ന് വയലന്‍റാവും. നമുക്ക് പോവാം.”
ബെന്നി കാറ് സ്റ്റാർട്ട് ചെയ്തു.
“ഇനി ഈ പതിനെട്ടാംകൂറ്റുകാരെപ്പറ്റി കൂടുതലറിയാനെന്താ വഴി?”
“വഴിണ്ട് മാഷേ, പാറേമ്പാടത്ത് സഭയിൽനിന്ന് പുറത്താക്കിയ ഒരു പൊറിഞ്ചു അച്ചനുണ്ട്. മൂപ്പരക്ക് കുറച്ച് മന്ത്രവാദോം മാജിക്കും ഒക്കെയാണ്. അതോണ്ടാ സഭയിൽനിന്ന് പുറത്താക്കിയതും. അച്ചന് ഇതിനെപ്പറ്റി എന്തെങ്കിലുമൊക്കെ അറിയാണ്ടിരിക്കില്ല.”
“ഇപ്പോൾ പോയാൽ കാണാൻ പറ്റ്വോ?”
“പോയി നോക്കാം.”
കാർ പാറേമ്പാടത്തേക്ക് തിരിച്ചു. പൊറിഞ്ചു അച്ചൻ വീട്ടുമുറ്റത്ത് ചെടികൾക്ക് നനച്ചുകൊണ്ട് നിൽക്കുകയായിരുന്നു. സഭയിൽനിന്ന് പിരിച്ചുവിട്ടെങ്കിലും വേഷമൊക്കെ അച്ചന്‍റേതുതന്നെയാണ്. ഒരു പുതിയ ഇരയെ കണ്ട സന്തോഷത്തിൽ അച്ചൻ പുഞ്ചിരിയോടെ ഞങ്ങളെ സ്വീകരിച്ചു.
“എവിടുന്നാ? എന്താ പ്രശ്നം?”
“കൊച്ചിയിൽനിന്നാ. ചില വിവരങ്ങൾ ചോദിച്ചറിയാനായിരുന്നു.”
“ എന്നാൽ നമുക്ക് അകത്തേക്ക് ഇരിക്കാം.”
അച്ചൻ ഞങ്ങളെ തന്‍റെ സ്വകാര്യമുറിയിലേക്ക് കൊണ്ടുപോയി. എയർകണ്ടീഷൻഡാണ്. വിലകൂടിയ സോഫകളും പരവതാനിയും. മേശപ്പുറത്ത് പുസ്തകങ്ങൾ ഒതുക്കി വെച്ചിരിക്കുന്നു. ചന്ദനത്തിലും ആനക്കൊമ്പിലുമുള്ള രണ്ട് ചെറിയ കുരിശുകൾ മേശപ്പുറത്ത് വെച്ചിട്ടുണ്ട്. ബെന്നി കാര്യം അവതരിപ്പിച്ചപ്പോൾ അച്ചന്‍റെ മുഖം മ്ലാനമായിയെങ്കിലും പ്രസന്നത നടിച്ചുകൊണ്ട് പറയാൻ തുടങ്ങി:
“ഞാനും ‘പതിനെട്ടാംകൂറ്റുകാരുടെ വേദപുസ്തകം’ എന്ന് കേട്ടിട്ടേള്ളൂ. കണ്ടട്ടില്ല. അവര് അത് മറ്റുളേളാരെ കാണിക്കില്ല. ഈ പതിനെട്ടാംകൂറ്റുകാരാകെ പതിനെട്ട് കുടുംബക്കാരാണെന്നാണ് പറയുന്നത്. അവര് ലോകത്തിന്‍റെ പല ഭാഗങ്ങളിലായി ചിതറിക്കിടക്കുകയാണ്. അതിൽ മൂന്നോ നാലോ കുടുംബക്കാർ കുന്നംകുളത്തുണ്ട്.”
“അതേതൊക്കെയാണെന്ന് അച്ചനറിയാമോ?”
“ ചില ഊഹങ്ങളേയുള്ളൂ. അത് ശരി, നിങ്ങൾക്കിതിലെന്താ കര്യം?”
“എന്‍റെയൊരു സുഹൃത്ത് ചരിത്രത്തിൽ ഗവേഷണം ചെയ്യുന്നുണ്ട്. അതിന്‍റെ ചില ആവശ്യങ്ങൾക്കാണ്.”
“പതിനെട്ടാംകൂറ്റുകാരെപ്പറ്റി സ്വകാര്യമായി പറഞ്ഞുകേട്ടിട്ടുള്ള ചില കഥകൾ പറയാം. ചിലപ്പോൾ സത്യമാവാം. അല്ലെങ്കില് കെട്ടുകഥകളാവാം. തെളിവുകളൊന്നും ചോദിക്കരുത്. നൂറ്റമ്പതോളം കൊല്ലം മുമ്പ് ജീവിച്ചിരുന്ന പത്രോസ് എന്ന പതിനെട്ടാംകൂറ്റുകാരന്‍റെ കഥയാണ് ആദ്യത്തേത്. പത്രോസിന്‍റെ വീടാണ് പതിനെട്ടാംകൂറ്റുകാരുടെ ഒന്നാം വീട്. ഒന്നാംവീടെന്നു പറഞ്ഞാൽ കേന്ദ്രം. ഒന്നാംവീട്ടിലെ ഭൂമിക്കടിയിലുള്ള നിലവറയിലാണ് കോരയുടെ ‘കല്ലും കച്ചയും’ സൂക്ഷിച്ചുവെച്ചിരിക്കുന്നത്. കുന്നംകുളത്തെ പതിനെട്ടാംകൂറ്റുകാർ പെൺകുട്ടികളെ ‘കോരയ്ക്കുകൊടുക്കുന്നത്’ ആ നിലവറയിൽ വെച്ചാണ്. പെൺകുട്ടി വയസ്സറിയിച്ചു കഴിഞ്ഞാൽ അടുത്ത ക്രിസ്മസ് രാത്രിയിൽ അവളെ നല്ലവണ്ണം മദ്യം കുടിപ്പിച്ച് നഗ്നയാക്കി നിലവറയിൽ അടയ്ക്കും. അന്ന് ഇന്നത്തെപ്പോലെ ഇലക്ട്രിസിറ്റിയൊന്നുമില്ലല്ലോ. അകത്ത് ഒരു മരോട്ടിയെണ്ണവിളക്ക് കത്തിച്ചുവെച്ചിരിക്കും. പിന്നീട് കാലത്തേ നിലവറ തുറക്കൂ. അകത്ത് കണ്ടതും നടന്നതും പുറത്ത് പറയാൻ പാടില്ലെന്നാണ് നിയമം. പത്രോസിന്‍റെ രണ്ടാമത്തെ മോളെ കോരയ്ക്ക് കൊടുത്തതിന്‍റെ പിറ്റേദിവസം കാലത്ത് നിലവറ തുറന്നപ്പോൾ പെൺകുട്ടിയുടെ ശവമാണ് കണ്ടതത്രേ. പത്രോസ് ഭ്രാന്ത് പിടിച്ചു മരിച്ചെങ്കിലും അവർക്ക് ആ ആചാരം ഉപേക്ഷിക്കാൻ ധൈര്യം വന്നില്ല.
“പതിനെട്ടാംകൂറ്റുകാർ കച്ചവടത്തിൽനിന്നായാലും കൃഷിയിൽനിന്നായാലും കിട്ടുന്ന ലാഭത്തിന്‍റെ പത്തിലൊന്ന് കോരയ്ക്ക് മാറ്റിവെക്കും. പണ്ടത് സ്വർണനാണയങ്ങളാക്കി മാറ്റി ക്രിസ്മസ് രാത്രിയിൽ ഒന്നാം വീട്ടിലെ നിലവറയിലിടുമായരുന്നത്രേ. കോരയ്ക്ക് പെണ്ണും പൊന്നുമെറിയാതെ അവർ ക്രിസ്മസ് ആഘോഷിക്കില്ല. പതിനെട്ടാംകൂറ്റുകാരിയല്ലാത്ത ഏതെങ്കിലും പെണ്ണിനെ കല്യാണം കഴിച്ച് കൊണ്ടുവന്നാൽ അടുത്ത ക്രിസ്മസ് രാത്രിയിൽ ‘കോരയ്ക്ക് കൊടുത്ത’തിനു ശേഷമേ മണിയറയിലേക്ക് കയറ്റൂ. പത്തിരുപതുകൊല്ലം മുമ്പ് ഇവിടത്തെയൊരു പതിനെട്ടാംകൂറ്റുകാരൻ പയ്യൻ ഒരു കോട്ടയത്തുകാരി പെണ്ണിനെ ഈ വിവരമൊന്നും പറയാതെ കല്യാണം കഴിച്ചുകൊണ്ടുവന്നു. കോട്ടയത്തും ഒന്നോ രണ്ടോ പതിനെട്ടാംകൂറ്റുകാരുള്ളതാ. നവംബർ 17-നായിരുന്നു കല്യാണം. ചെക്കൻ ക്രിസ്മസ് വരെ ഓരോ സൂത്രം പറഞ്ഞ് തള്ളിനീക്കി. ക്രിസ്മസ് രാത്രിയിൽ പെണ്ണിനെ ബ്രാണ്ടി കുടിപ്പിച്ച് ബോധം കെടുത്തി നിലവറയിൽ തള്ളി. നിർഭാഗ്യവശാൽ വെളുക്കുന്നതിനുമുമ്പ് കൊച്ചിന് ബോധം തെളിഞ്ഞു. അവൾ പുലരുന്നതുവരെ നിലവറയിൽ കിടന്ന് കരഞ്ഞ് ബഹളം വെച്ചു. നേരം വെളുത്തപ്പോൾ ചെക്കന്‍റെ അപ്പനും അമ്മയും ചെന്നു കതകു തുറന്ന് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാൻ പരമാവധി ശ്രമിച്ചെങ്കിലും അവൾ ഡൈവോഴ്സ് വാങ്ങിപ്പോയി.
“ഇങ്ങനെ പതിനെട്ടാംകൂറ്റുകാരെപ്പറ്റി പല കഥകളുമുണ്ട്. പണ്ട് നിലവറയിലേക്ക് എറിയുന്ന സ്വർണനാണയങ്ങൾ ചെമ്പുകുടങ്ങളിലാക്കി കുഴിച്ചിടുകയായിരുന്നു പതിവ്. ഇപ്പോൾ ഏതോ തൃശൂർ ക്രിസ്ത്യൻ ബാങ്കിൽ അക്കൗണ്ടാണ്. പതിനെട്ടാംകൂറ്റുകാരെല്ലാം അതിസമ്പന്നരാണ്. കോരേടെ കൂടെ നിന്നാൽ വീട്ടിലേക്ക് പണം ഒഴുകിവരും. പക്ഷേ, കോരയ്ക്ക് കണക്ക് കിറുകൃത്യാ. പത്തിലൊന്ന് എന്നു പറഞ്ഞാ ഒരു പൈസ കുറയാൻ പാടില്ല. അതുപോലെ പെണ്ണിന്‍റെ കാര്യത്തിലും. പറ്റിക്കാൻ ശ്രമിച്ചാൽ തിരിച്ചടിക്കും. പതിനെട്ടാംകൂറ്റുകാരെല്ലാം നല്ല വിശ്വാസികളാണ്. കോരയുടെ കാര്യത്തിൽ മാത്രമല്ല, മന്ത്രവാദത്തിലും. ചിലരൊക്കെ ഇവിടെ വരാറുണ്ട്.”
“അതെന്തിനാ?”
“മനുഷ്യരല്ലേ ചിലപ്പോൾ കോരയ്ക്ക് കൊടുക്കുന്നതില് എന്തെങ്കിലും തെറ്റുപറ്റിപ്പോകും. അല്ലെങ്കിൽ കോട്ടയത്തുകാരിയെപ്പോലെ ചില പെൺകുട്ടികൾ പ്രശ്നമുണ്ടാക്കും. അപ്പോൾ എന്‍റെയടുത്തേക്ക് ഓടിവരും. അപ്പോഴും കോരയുടെ കാര്യം തുറന്ന് പറയില്യ. വീട്ടില് ചില പ്രശ്നങ്ങള്ണ്ട്, അല്ലെങ്കിൽ കച്ചവടം നഷ്ടത്തിലാണ്, എന്തെങ്കിലും ചെയ്യാൻ പറ്റ്വോ എന്നൊക്കെ ചോദിക്കും. ഈ പതിനെട്ടാംകൂറ്റുകാരെ കണ്ടാൻ എനിക്ക് ഒറ്റനോട്ടത്തിൽ തിരിച്ചറിയാം. ആണാണെങ്കിൽ കഴുത്തിന്‍റെ വലതുവശത്തും പെണ്ണാണെങ്കിൽ കഴുത്തിന്‍റെ ഇടതുവശത്തും ഒരു ചെറിയ മുറിപ്പാട് കാണാം. അതെങ്ങനെയാണ് വരുന്നതെന്ന് എനിക്കിനിയും മനസ്സിലായിട്ടില്ല. പതിനെട്ടാംകൂറ്റുകാരാണെന്നുറപ്പായാൽ എത്ര രൂപയാ വീഴ്ച വരുത്തിയത് എന്നങ്ങ് ചോദിക്കും. പലിശയും പിഴയും ചേർത്ത് മൂന്നുദിവസത്തിനുള്ളിൽ അടയ്ക്കാൻ പറയും. പെണ്ണിന്‍റെ കാര്യത്തിലാണ് തെറ്റ് സംഭവിച്ചതെങ്കിൽ തെറ്റുകാരിയോട് മൂന്നു ദിവസം നിലവറയിൽ കിടന്ന് പ്രായശ്ചിത്തം ചെയ്യാൻ പറയും. അതിന്‍റെ കൂടെ ഇവിടെ ചില കർമ്മങ്ങളുമുണ്ട്. സംഗതികളെല്ലാം ശരിയായാൽ അവർ വീണ്ടും വന്ന് നല്ലൊരു തുക തന്ന് പോകും. എന്നിട്ടും അവരിലൊരാൾപോലും ഇതുവരെയും ഒന്നാംവീട് ഏതാണെന്നോ നിലവറ എവിടെയാണെന്നോ എന്നോട് പറഞ്ഞിട്ടില്ല.”
“ഈ കോര ആരായിരുന്നു?”
“നാലഞ്ചുനൂറ്റാണ്ട് മുമ്പ് ജീവിച്ചിരുന്ന അവരുടെ ഒരപ്പാപ്പനായിരുന്നു. ഫ്രാൻസിസ് ഇട്ടിക്കോര എന്നാണ് മുഴുവൻ പേര്. പണ്ട് കടല് കടന്നുപോയി കച്ചവടം നടത്തിയ ആളാണ്. മൂപ്പർക്ക് പല അദ്ഭുതസിദ്ധികളുണ്ടായിരുന്നു എന്നാണ് പറയുന്നത്. മൂപ്പരെഴുതിയതാണ് പതിനെട്ടാംകൂറ്റുകാരുടെ വേദ പുസ്തകം.”
“ആ പുസ്തകമൊന്നു കാണാനെന്താ വഴി?”।
“ഒരു വഴീല്യ. ഞാൻ കഴിഞ്ഞ പത്തിരുപത് കൊല്ലായി ശ്രമിച്ചിട്ട് ഇനിയും നടന്നിട്ടില്ല. ഇട്ടിക്കോര തന്നെ എഴുത്താണികൊണ്ട് ഓലയിൽ എഴുതിയതാണ് ഈ പുസ്തകം. ആകെ പതിനെട്ടെണ്ണേള്ളൂ. ഓരോ വീട്ടിലും ഓരോന്ന്. അതവര് പട്ടിൽ പൊതിഞ്ഞ് അത്തറ് പൂശി പരിപാവനമായിട്ടാണ് സൂക്ഷിക്കുന്നത്. വേറെ ആരെയും കാണിക്കില്ല.”
“അവർ വായിക്കുന്നുണ്ടോ?”
“അത് വായിക്കാനറിയുന്നവർ അവരുടെ ഇടയിൽത്തന്നെ കുറവാ. പിന്നെ വായനയ്ക്കും അവർക്ക് ചില ചടങ്ങുകളുണ്ട്. പത്ത് ഞായറാഴ്ചയ്ക്കു ശേഷംവരുന്ന ഞായറാഴ്ച അർദ്ധരാത്രി കുടുംബത്തിലെ എല്ലാവരും വീട്ടിലെ തളത്തിൽ ഒരുമിച്ചിരിക്കും. വാതിലുകളെല്ലാം ഭദ്രമായി അടയ്ക്കും. മരോട്ടിയെണ്ണവിളക്കൊഴികെ മറ്റെല്ലാ വിളക്കുകളും കെടുത്തും. പുസ്തകത്തിനു മുന്നിൽ മുട്ടനാടിന്‍റെ ഇറച്ചിവറുത്തതും പെരിഞ്ചീരകം വാറ്റിയ റാക്കും വെച്ച് എല്ലാവരും കണ്ണടച്ച് എന്തോ ചില മന്ത്രങ്ങൾ ചൊല്ലി പ്രാർത്ഥിക്കും. പ്രാർത്ഥനകഴിഞ്ഞാൽ ഗൃഹനാഥൻ ഗ്രന്ഥക്കെട്ടഴിച്ച് വായിക്കും. ഏകദേശം ഒരു മണിക്കൂറെടുക്കും വായന കഴിയാൻ. അപ്പോഴേക്കും കൂട്ടത്തിലേതെങ്കിലുമൊരു പെണ്ണ് മുടിയഴിച്ച് ഉറഞ്ഞ് തുള്ളാൻ തുടങ്ങും. കോര പെണ്ണിനെ മാത്രമേ ആവേശിക്കൂ. കോരകയറിയ പെണ്ണ് പിന്നെ ചില കല്പനകൾ നല്കും. വീട്ടിലെ എല്ലാ അംഗങ്ങളും അതെല്ലാം അക്ഷരംപ്രതി അനുസരിക്കും. പിന്നെ അടുത്ത വായനവരെ ആ പെണ്ണ് ഒറ്റയ്ക്കൊരു മുറിയിലാ കിടക്കാ. അകത്ത് നടന്നതൊന്നും പുറത്ത് പറയൂല്യ.”
അപ്പോൾ പുറത്ത് ഒരു കാർ വന്നുനിന്നു.
“ഇന്ന് രാത്രി ഒരു ചെറിയ ജപംണ്ട്. അതിനുള്ള ആൾക്കാരാ വരണത്. നമുക്ക് ഇനി പിന്നെയൊരു ദിവസം കാണാം. എന്താ?”
ഞങ്ങൾ അച്ചനോട് നന്ദി പറഞ്ഞ് പുറത്തിറങ്ങി.
“സംഗതി ഭയങ്കരാട്ടാ… കർത്താവിനെ നിന്ദിക്കുന്ന ഈ ശവികളുടെ ഇടയിലാ ഇതുവരെ ജീവിച്ചേന്ന് വിശ്വസിക്കാൻ കഴിണില്ല…”
നാല്
തുപാക് അമറു
They claim that I
’
m violent
just Cuz I refuse to be silent
These hipocrites I having fears
Cuz I
’
m not buying it, defying it
.
2
Pocalypse Now
Tupac Amaru Shakur
Hi rekha
,
കുറച്ചു ദിവസങ്ങളായി നിനക്ക് മെയിൽ അയയ്ക്കാൻ കഴിഞ്ഞില്ല. ക്ഷമിക്കുക, അല്പം തിരക്കിലായിപ്പോയി. കഴിഞ്ഞയാഴ്ച പെട്ടെന്ന് ന്യൂയോർക്ക് വിടേണ്ടി വന്നു. ഇപ്പോൾ പെറുവിൽ ലിമയ്ക്ക് അടുത്തുള്ള എസ്ട്രാപ് എന്ന ഗ്രാമത്തിലാണ്. കത്രീന എന്നൊരു കൂട്ടുകാരിയുടെ കൂടെ. ഇന്‍റർനെറ്റ് വഴിയാണ് ഞാൻ കത്രീനയെയും പരിചയപ്പെട്ടത്. കുറച്ച് തടിച്ചിട്ടാണെങ്കിലും നിന്നെപ്പോലെയൊരു സുന്ദരി. ദുർമന്ത്രവാദിനിയാണ്. എന്‍റെ പ്രശ്നങ്ങൾക്ക് ചില വിചിത്രമായ പരിഹാരങ്ങളാണ് കത്രീന നിർദേശിച്ചത്. പെറുവിലെ ഇങ്ക ഗോത്രവർഗക്കാർക്കിടയിലെ ചില ആഭിചാരകർമങ്ങൾ.
കത്രീനയുടെ നിർദേശങ്ങൾ നിന്‍റേതുപോലെ യുക്തിസഹമോ ശാസ്ത്രീയമോ ആയിരുന്നില്ലെങ്കിലും ശാസ്ത്രത്തിന്‍റെയും യുക്തിയുടെയും കാലം അവസാനിച്ചുവെന്ന വിശ്വാസം എന്നെ പെറുവിലേക്ക് നയിച്ചു. ന്യൂയോർക്കിൽനിന്ന് ലിമവരെ ഫ്ളൈറ്റിൽ. ലിമയിൽനിന്ന് 143 കിലോമീറ്റർ ദൂരെയാണ് എസ്ട്രാപ്. കത്രീനയുടെ കൂട്ടുകാരൻ ലിയോ ജീപ്പുമായി എയർപോർട്ടിൽ വന്നിരുന്നു. കുറെ ദൂരം യാത്ര ചെയ്തതിനുശേഷം ജീപ്പ് ഹൈവേയിൽനിന്ന് ഒരു മൺപാതയിലേക്ക് തിരിഞ്ഞപ്പോൾ അയാൾ എന്നെ നോക്കി അയ്മാര കലർന്ന ഇംഗ്ലിഷിൽ ‘ഇനി നമ്മൾ തുപാക് അമറുവിന്‍റെ കൊട്ടാരത്തിലേക്കാണ് പോകുന്നത്.’ എന്നു പറഞ്ഞു.
“തുപാക് അമറുവിന്‍റെ കൊട്ടാരത്തിലേക്കോ?”
“തുപാക് അമറുവിന്‍റെ ശരിക്കുള്ള കൊട്ടാരം കുസ്കോവിനടുത്ത് എവിടെയോ ആണ്. അദ്ദേഹമായിരുന്നു അവസാനത്തെ ഇങ്കാ രാജാവ്. 1572-ൽ സ്പെയിൻകാർ അമറുവിനെ കൊന്നുകളഞ്ഞു. ആ ‘തുപാക് അമറുവിന്‍റെ താടിയെല്ല്’ ഉപയോഗിച്ചാണ് കത്രീന അത്ഭുതങ്ങൾ പ്രവർത്തിക്കുന്നത്. ഇത് ഞങ്ങളുടെ ഒരു ഒളിത്താവളമാണ്. ഇപ്പോൾ പെറുവിൽ ദുർമന്ത്രവാദികൾക്കെതിരേ കടുത്ത ശിക്ഷാനടപടികളായതിനാൽ വളരെ രഹസ്യമായി മാത്രമേ പ്രവർത്തിക്കാൻ കഴിയൂ. ആൽബർട്ടോ ഫൂജുമോറിയുടെ കാലത്ത് ഇത്തരം പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല.”
തുറന്ന ജീപ്പിനകത്തേക്ക് റോഡിലെ പൊടി അടിച്ചുകയറി. തുപാക് അമറുവെന്ന് കേട്ടപ്പോൾ 1996 സെപ്റ്റംബർ 13-ന് വെടിവെച്ചു കൊല്ലപ്പെട്ട തുപാക് അമറു ഷക്കൂർ എന്ന അമേരിക്കൻ റാപ് സിങ്ങറുടെ മുഖമാണ് ഓർമ്മ വന്നത്. അവനും എന്നെപ്പോലെ ന്യൂയോർക്കിലെ തെരുവിലാണ് ജനിച്ചുവളർന്നത്. തുപാകിന്‍റെ പാട്ടുകൾ കേട്ടാണ് ഞങ്ങൾ വളർന്നത്.
തുപാക് അമറു എന്നാൽ തിളങ്ങുന്ന സർപ്പമെന്നാണ് അർത്ഥം. അഫേനി ഷക്കൂർ എന്ന ബ്ലാക്ക് പാന്തേഴ്സ് പാർട്ടി അംഗമാണ് അവന്‍റെ അമ്മ. അപ്പനാരാണെന്നറിയില്ല. തുപാകിനെ ഗർഭമുള്ള സമയത്ത് അവർ ഒരു ബോംബ്സ്ഫോടനക്കേസിൽ പ്രതിയായി ജയിലിലായിരുന്നു. ദാരിദ്യവും വയലൻസും നിറഞ്ഞ തെരുവിലെ ബാല്യം തുപാകിനെ ചെറുപ്പത്തിലേ ഒരു തെമ്മാടിയാക്കി മാറ്റി.
തുപാകിന് 10 വയസ്സുള്ളപ്പോൾ അഫേനി ബ്ലാട്ടിമോറിലേക്ക് താമസം മാറി. അവിടെ ബ്ലാട്ടിമോർ സ്കൂൾ ഓഫ് ആർട്സിൽ തുപാക് തന്‍റെ വിദ്യാഭ്യാസം തുടങ്ങി. എന്നാൽ കാര്യങ്ങൾ അങ്ങനെ ഭംഗിയായി പോയില്ല. അഫേനി കാലക്രമേണ കഞ്ചാവിന് അടിമയായപ്പോൾ മകൻ പഠനം ഉപേക്ഷിച്ച് തെരുവിലെ കൊള്ളയുടെയും പിടിച്ചുപറിയുടെയും ലഹരിമരുന്നു വില്പനയുടെയും ഭാഗമായിമാറി.
ചെറുപ്പം മുതലേ സംഗീതത്തിൽ പ്രകടിപ്പിച്ച അപാരമായ താൽപര്യവും കഴിവുമാണ് ഒരു സാധാരണ തെരുവുതെമ്മാടിയെന്ന നിലയിൽനിന്ന് തുപാകിനെ അമേരിക്കയിലെ ഏറ്റവും പ്രശസ്തനായ റാപ് സിങ്ങറായി ഉയരാൻ സഹായിച്ചത്. എങ്കിലും തന്‍റെ വ്യക്തിത്വത്തിന്‍റെ ഇരുണ്ടവശങ്ങളിൽ നിന്ന് തുപാക് ഒരിക്കലും രക്ഷപ്പെട്ടില്ല. സ്ട്രീറ്റ് വയലൻസിന്‍റെ ഭാഗമായി മാറിയ തുപാക് 1990-ൽ ഡിജിറ്റൽ അണ്ടർഗ്രൗണ്ട് എന്ന ട്രൂപ്പിൽ പാടാൻ തുടങ്ങുമ്പോഴേക്കും എട്ടു തവണ അറസ്റ്റ് ചെയ്യപ്പെട്ടുകഴിഞ്ഞിരുന്നു.
ആദ്യത്തെ സോളോ ആൽബം
2
Pocalypse Now
ഒരു സൂപ്പർഹിറ്റായതോടെ തൊണ്ണൂറുകളിലെ റാപ് മ്യൂസിക്കിന്‍റെ ഐക്കൺ തുപാക് അമറുവായി. തുടർന്ന് പുറത്തുവന്ന ഓരോ ആൽബവും വില്പനയിൽ ഒരു പുതിയ റെക്കോർഡ് സ്ഥാപിച്ചു. ഡിജിറ്റൽ അണ്ടർഗ്രൗണ്ട് വിട്ട് ഡെത്ത് റോ റെക്കർഡ്സിലെത്തിയ തുപാക് എന്നെപ്പോലെയുള്ള തെരുവുപയ്യന്മാരുടെ ഹീറോയായി. ഞങ്ങൾ ഗെറ്റോകളിൽ തുപാകിന്‍റെ വരികൾ ഏറ്റുപാടി തുപാകിനെപ്പോലെ വസ്ത്രം ധരിച്ച് ഡാൻസ് ചെയ്തു. എന്നാൽ റാപ് മ്യൂസിക് രംഗത്തെ കിടമൽസരങ്ങൾക്കും ഏറ്റുമുട്ടലുകൾക്കുമിടയിൽ തുപാക് കോടതിയിലും ജയിലിലും ആശുപ്രതിയിലുമൊക്കെ കയറിയിറങ്ങിക്കൊണ്ടിരുന്നു. തുപാകിനു നേരേ പല വധശ്രമങ്ങൾ നടന്നു.
ഇതേ സമയത്തുതന്നെ തുപാക്, ‘ജ്യൂസ്’, ‘പോയറ്റിക് ജസ്റ്റിസ്’ എന്നീ സിനിമകളിൽ അഭിനയിച്ചു. തുപാകിന്‍റെ മോശപ്പെട്ട ജീവിതപശ്ചാത്തലം കാരണം പോയറ്റിക് ജസ്റ്റിസിൽ നായികയായി അഭിനയിച്ച ജാനറ്റ് ജാക്സൺ ചുംബനരംഗങ്ങൾ അഭിനയിക്കണമെങ്കിൽ തുപാകിനെ
HIV
ടെസ്റ്റിന് വിധേയനാക്കണമെന്ന് ആവശ്യപ്പെടുകവരെ ചെയ്തു. അങ്ങനെ സംഭവബഹുലമായ അഞ്ചുവർഷങ്ങൾക്കു ശേഷം 1996 സെപ്റ്റംബർ ഏഴാം തീയതി രാത്രി മൈക്ക് ടൈസണും ബ്രൂസ് സെൽഡണും തമ്മിൽ ലാസ് വേഗാസിൽ വെച്ച് നടന്ന ബോക്സിങ് മൽസരം കണ്ട് മടങ്ങുമ്പോൾ തുപാകിനെ ഒരജ്ഞാതൻ നാലുതവണ വെടിവെച്ചു. ഗുരുതരമായി പരിക്കേറ്റ തുപാക് ആറാംദിവസം മരിക്കുമ്പോൾ 25 വയസ്സേ ആയിരുന്നുള്ളൂ. ഇതാണ് എനിക്ക് പരിചയമുള്ള തുപാക്. വിപ്ലവപ്രസ്ഥാനത്തിന്‍റെ ഭാഗമായിരുന്ന അമ്മ അവന് അവസാനത്തെ ഇങ്കാ രാജാവിന്‍റെ പേരിട്ടതാണ്.
ജീപ്പ് ‘തുപാക്’ അമറുവിന്‍റെ കൊട്ടാര’ത്തിനു മുന്നിലെത്തി. കത്രീന എന്നെ സ്വീകരിക്കാനായി വീട്ടിനു മുന്നിൽത്തന്നെ കാത്തുനിന്നിരുന്നു. വീഡിയോ ചാറ്റിൽ കണ്ടതു പോലെതന്നെ ആരെയും വശീകരിക്കുന്ന സൗന്ദര്യം. ചുണ്ടിൽ എരിയുന്ന സിഗരറ്റ്. കടുത്ത നിറമുള്ള വസ്ത്രങ്ങളും ആഭരണങ്ങളും,
‘വെൽകം ടു ദ കാസിൽ ഓഫ് തുപാക് അമറു’ എന്നു പറഞ്ഞ് കത്രീന എന്നെ ആലിംഗനം ചെയ്ത് അകത്തേക്ക് കൊണ്ടുപോയി. കൊട്ടാരമെന്നൊക്കെ പറഞ്ഞെങ്കിലും സൗകര്യം കുറഞ്ഞ മുറികളുള്ള, ഒരു പഴയ വീടായിരുന്നു അത്. ഭാഗ്യത്തിനു വൈദ്യുതിയുണ്ട്. സ്വീകരണമുറിയിൽ രാജകീയമായി അലങ്കരിച്ച ഒരു കസേരയിൽ പട്ടിൽ പൊതിഞ്ഞ പെട്ടിയിലാണ് ‘തുപാക് അമറുവിന്‍റെ താടിയെല്ല്’ വെച്ചിരിക്കുന്നത്. അതാണ് തുപാക് അമറുവിന്‍റെ സിംഹാസനം. കത്രീന എന്നെ അതിനു മുന്നിൽ കൊണ്ടു നിറുത്തി ചെയ്ത തെറ്റുകൾക്ക് മാപ്പ് ചോദിച്ച് പ്രാർത്ഥിക്കാൻ പറഞ്ഞു. ഞാൻ ഒരു നിമിഷം സംശയിച്ച് നിന്നപ്പോഴേക്കും അവൾ അയ്മാരയിൽ പ്രാർത്ഥന ചൊല്ലാൻ തുടങ്ങി. അതോടൊപ്പം ആ കെട്ടിടത്തിന്‍റെ പല ഭാഗത്തുനിന്നുമായി ആരൊക്കെയോ അതേറ്റുചൊല്ലി. ഞാൻ നിശ്ശബ്ദനായി കണ്ണടച്ചുനിന്നു. മൂന്ന് മിനിറ്റോളം നീണ്ട ശബ്ദദമുഖരിതമായ പ്രാർത്ഥന അവസാനിച്ചപ്പോൾ കത്രീന കസേരയിൽനിന്ന് ഒരു ചെറിയ കുരിശെടുത്ത് എന്‍റെ നെറ്റിയിൽ വെച്ചു. ഏതോ മൃഗത്തിന്‍റെ എല്ലുകൊണ്ടുണ്ടാക്കിയ ആ കുരിശിൽ ഞാൻ അറപ്പോടെ മുത്തമിട്ടു.
“ചെയ്ത എല്ലാ തെറ്റുകൾക്കും മാപ്പുതരണേ എന്നു തേങ്ങിക്കരഞ്ഞ് പ്രാർത്ഥിക്ക്.” കത്രീന എന്നോട് ആജ്ഞാസ്വരത്തിൽ പറഞ്ഞു. എനിക്ക് കരയാൻ കഴിഞ്ഞില്ല. അവൾ പറഞ്ഞതെന്താണെന്ന് മനസ്സിലാകാത്തപോലെ ഞാൻ തുറിച്ചുനോക്കിക്കൊണ്ട് നിന്നു. അവളുടെ മുഖത്തപ്പോൾ മാനുഷികമല്ലാത്ത ഒരു ഭാവം മിന്നിമറഞ്ഞു. കത്രീനയുടെ കൈയിലെ കുരിശിൽ ഞാൻ വെടിവെച്ചു കൊന്ന അമ്മയുടെ മുഖം തെളിഞ്ഞു. എന്‍റെ ശരീരം വിറയ്ക്കാൻ തുടങ്ങി.
“യു ബ്ലഡി ബിച്ച്...” ഞാൻ അവളുടെ കൈയിലിരുന്ന കുരിശ് തട്ടിയെറിഞ്ഞു. അപ്പോഴേക്കും ആരൊക്കെയോ വന്ന് എന്നെ പിടിച്ചു മാറ്റി. കത്രീന ഒന്നും സംഭവിക്കാത്തതുപോലെ അവിടെനിന്നും പോയി. ഞാൻ നിന്ന് വിയർത്ത് കിതയ്ക്കുകയായിരുന്നു. ലിയോ എന്നെ അടുത്ത മുറിയിൽ കൊണ്ടുപോയിരുത്തി ഒരു പെഗ്ഗ് വിസ്കി പകർന്നുതന്നു.
“ഭയപ്പെടേണ്ട, ഇവിടെ വരുന്ന എല്ലാവർക്കും ഇങ്ങനെയൊക്കെ സംഭവിക്കാറുണ്ട്. അവർ സ്വന്തം ശത്രുവിനെ കത്രീനയുടെ കണ്ണുകളിൽ കാണും. അവൾ അത്ര ശക്തിയുള്ള മന്ത്രവാദിനിയാണ്. നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും രാത്രിയിലെ തലയോട്ടികർമത്തോടെ അവസാനിക്കും.”
ഞാൻ നെറ്റിയിലെ വിയർപ്പ് കൈകൊണ്ട് തുടച്ച് മിണ്ടാതിരുന്നു.
“തലയോട്ടികർമം എന്നു കേട്ട് ഭയപ്പെടാനൊന്നുമില്ല. തലയോട്ടിയിൽ ചെമ്മരിയാടിന്‍റെ ചോര നിറച്ച് നടത്തുന്ന ഒരു ആഭിചാരകർമമാണ്. താടിയെല്ല് സിംഹാസനത്തിൽനിന്ന് ഒരിക്കലും എടുക്കില്ല. കർമങ്ങളെല്ലാം ചെയ്യുന്നത് തലയോട്ടികൊണ്ടാണ്.”
“ആ തലയോടും തുപാക് അമറുവിന്‍റെയാണോ?”
“അല്ല, അത് വൈസ്രോയി ടൊലേഡോയുടെ മുഖ്യ ആരാച്ചാരായിരുന്ന കത്രീനയുടെ മൂത്ത അപ്പാപ്പൻ കോര ഗോൺസാൽവസിന്‍റെതാണ്. അദ്ദേഹമാണ് തുപാക് അമറുവിന്‍റെ തലവെട്ടിയത്. പ്രതിയുടെ താടിയെല്ല് അക്കാലത്ത് ആരാച്ചാരുടെ അവകാശമായിരുന്നു. കത്രീനയുടെ കുടുംബത്തിന്‍റെ പൂർവിക സ്വത്താണ് അവ രണ്ടും. അവർ അത് തലമുറകളായി കൈമാറി വരികയാണ്. കത്രീനയെ എസ്ട്രാപ്പിലെ എല്ലാവരും രാജകുമാരിയെന്നാണ് വിളിക്കുന്നത്. അവളുടെ അമ്മയെയും അങ്ങനെയാണ് വിളിച്ചിരുന്നത്.”
കോര ഗോൺസാൽവസ് എന്ന പേരിൽ ഞാൻ ചില സാധ്യതകൾ കണ്ടു. വീഡിയോ ചാറ്റിൽ കത്രീന ആ പേരുച്ചരിച്ച നിമിഷത്തിലാണ് ഞാൻ ഇങ്ങോട്ടു പോരാൻ തീരുമാനിച്ചത്. 1572-ൽ കോര ഗോൺസാൽവസ് മുഖ്യ ആരാച്ചാരായിരുന്നെങ്കിൽ കോര അപ്പാപ്പന്‍റെ മൂന്നാം തലമുറയായിരിക്കണം. തന്‍റെ പൂർവികർ ഇറ്റലിക്കാരാണെന്ന് കത്രീന തുടക്കത്തിലേ എന്നോട് പറഞ്ഞിരുന്നു. പിന്നീട് ഞാൻ എപ്പോഴാണ് ഉറങ്ങിപ്പോയതെന്നും ഉണർന്നതെന്നും ഓർമ്മയില്ല.
കണ്ണു തുറന്നപ്പോൾ കത്രീന കട്ടിലിൽ എന്‍റെ അടുത്തിരിക്കുകയാണ്. അവൾ വേഷംമാറിയിരുന്നു. ഇളം റോസ് നിറത്തിലുള്ള ഗൗണും കറുത്ത രോമത്തൊപ്പിയും. നീണ്ട നഖങ്ങളുള്ള അവളുടെ വലതുകൈ എന്‍റെ നെഞ്ചിലിഴയുന്നു. വളരെക്കാലത്തിനുശേഷം ഞരമ്പുകളിലേക്ക് ഒരു തരിപ്പ് പടർന്നു കയറി. ഞാൻ പ്രതീക്ഷയോടെ അവളുടെ ശരീരത്തിലേക്ക് നോക്കി.
“കോര, ഇപ്പോൾ എങ്ങനെയുണ്ട്. ഒരു പെഗ്ഗ് വിസ്കി അകത്ത് ചെന്നപ്പോൾ പേടിയൊക്കെ മാറിയോ?” അവൾ വശീകരിക്കുന്ന പുഞ്ചിരിയോടെ ചോദിച്ചു. ഞാൻ ഒന്നും മിണ്ടാതെ അവളെത്തന്നെ സൂക്ഷിച്ച് നോക്കിക്കൊണ്ട് അനങ്ങാതെ കിടന്നു.
“ശരി, എഴുന്നേൽക്ക്, ആവി പറക്കുന്ന പന്നിയിറച്ചി മേശപ്പുറത്ത് കാത്തിരിക്കുകയാണ്.” കത്രീന സ്നേഹത്തോടെ എന്നെ കൈപിടിച്ച് എഴുന്നേല്പിക്കാൻ ശ്രമിച്ചു.
‘ എനിക്കിപ്പോൾ വേണ്ടത് പന്നിയിറച്ചിയല്ല, നിന്നെയാണ്.’ എന്നു പറഞ്ഞ് ഞാനവളെ കട്ടിലിലേക്ക് വലിച്ചിട്ടു. അവൾ പ്രതിഷേധിക്കാതെ എന്നെ പ്രലോഭിപ്പിച്ചുകൊണ്ട് ഒരു സമൃദ്ധമായ അത്താഴവിരുന്നുപോലെ കട്ടിലിൽ നിറഞ്ഞുകിടന്നു. പക്ഷേ, എനിക്ക് പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ കഴിഞ്ഞില്ല. എന്‍റെ സിരകളിലേക്ക് പടർന്നു കയറിയ തീ ക്രമേണ അണഞ്ഞു. എന്‍റെ മുന്നിൽ കത്രീനയ്ക്കു പകരം അമ്മയുടെയും ഇറാഖിൽ റേപ്പ് ചെയ്തു കൊന്ന പെൺകുട്ടിയുടെയുമെല്ലാം മുഖങ്ങൾ മാറിമാറി വന്നു. അവസാനം നിരാശനായി കട്ടിലിലിരുന്ന് കിടക്കയിൽ മുഷ്ടി ചുരുട്ടി ഇടിച്ചുകൊണ്ട് കരയാൻ തുടങ്ങിയപ്പോൾ കത്രീന എഴുന്നേറ്റ് എന്‍റെ മുന്നിൽ വന്ന് മുഖം അവളുടെ വയറിനോട് ചേർത്ത് ശിരസ്സിൽ ഒരു മുത്തം തന്നു.
“സാരമില്ല, ഒക്കെ ശരിയാക്കാം. ശാന്തനായിരിക്ക്..”. കത്രീനയെന്നെ ആശ്വസിപ്പിച്ച് തലമുടിക്കിടയിലൂടെ വിരലുകളോടിച്ചു. അവളുടെ അടിവയറിന്‍റെ മൃദുലതയിലേക്ക് ഞാൻ പതുക്കെ കണ്ണുകൾ തുറന്നു. ഞെട്ടിപ്പോയി. റോസ് ഗൗണിന്‍റെ സുതാര്യതയിൽ അവളുടെ നാഭിയിൽ ചെറുതും വലുതുമായ രണ്ട് സർപ്പങ്ങൾ കെട്ടുപിണഞ്ഞ് ഇണചേരുന്ന ചിത്രം പച്ചകുത്തിയിരിക്കുന്നത് ഞാൻ കണ്ടു. എന്‍റെ അമ്മയുടെ അടിവയറ്റിലും അങ്ങനെ പച്ച കുത്തിയിരുന്നു.
‘കത്രീന, നീയും ചെകുത്താന്‍റെ കന്യകയാണോ?’ എന്നു ചോദിച്ച് ഞാൻ കട്ടിലിലേക്ക് തളർന്നുവീണു.
“അതെ, ഞാൻ ചെകുത്താന്‍റെ കന്യകയാണ്. ഓരോ ഇണചേരലിനു ശേഷവും സാത്താൻ എനിക്ക് കന്യകാത്വം തിരിച്ചു തരും. ആ കഴിവുപയോഗിച്ചാണ് നിങ്ങളെപ്പോലെയുള്ളവരെ സന്തോഷിപ്പിക്കുന്നത്.” എന്നു പറഞ്ഞ് അവൾ മുറിയിൽനിന്ന് പുറത്തേക്കിറങ്ങിപ്പോയി. ലിയോ എനിക്കുള്ള അത്താഴം—പന്നിയിറച്ചിയും നാടൻ മദ്യവും—മുറിയിൽ കൊണ്ടുവന്നു തന്നു. അവനും എന്തോ എന്നോട് പിന്നീടൊന്നും സംസാരിച്ചില്ല. ഞാൻ പാതിയുറങ്ങിയും ഉറങ്ങാതെയും സമയം തള്ളിനീക്കി. അവസാനം ചുവരിലെ പഴയ ക്ലോക്കിൽ പന്ത്രണ്ട് മണി അടിച്ച ഉടനെ ചുറ്റുനിന്നും അത്യുച്ചത്തിലുള്ള വാദ്യഘോഷങ്ങളും സംഗീതവും മുഴങ്ങി. ലിയോ വന്ന് ‘വരൂ നിനക്കുവേണ്ടി ഒരുക്കിയിരിക്കുന്ന സാത്താന്‍റെ വിരുന്നാണ് വേഗം വരൂ.’ എന്നു പറഞ്ഞ് എന്നെ തുപാക് അമറുവിന്‍റെ സിംഹാസനമുള്ള ഹാളിലേക്ക് കൂട്ടിക്കൊണ്ടു പോയി.
കാലത്ത് കണ്ടപ്പോൾ ഒരു ഇരുണ്ട അറപോലെ തോന്നിച്ച അവിടെ ധാരാളം വൈദ്യുത വിളക്കുകൾ എരിയുന്നുണ്ടായിരുന്നു. എല്ലാം മഞ്ഞലൈറ്റുകൾ. ഫ്ളൂറസന്‍റ് ലാമ്പുകളൊന്നുമില്ല. തുപാക് അമറുവിന്‍റെ സിംഹാസനത്തിനടുത്ത് മറ്റൊരു വലിയ കസേരയിൽ കത്രീന രാജകുമാരിയെപ്പോലെ ഇരിക്കുന്നു. അവൾക്കു ചുറ്റും ഗോത്രവർഗക്കാരായ പന്ത്രണ്ട് യുവതികൾ. എല്ലാവരും പച്ച, മഞ്ഞ, ചുവപ്പ് എന്നീ നിറങ്ങൾ ചേർന്ന ഒരുതരം വേഷമാണ് ധരിച്ചിരിക്കുന്നത്. പലതരം കല്ല് പതിച്ച ആഭരണങ്ങൾ. അവരുടെ കൈയിൽ പലതരം വാദ്യോപകരണങ്ങൾ. അവയിൽ പലതും ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. അതിനു നടുവിൽ ഒരു കറുത്ത ചെമ്മരിയാടിനെ കെട്ടിയിട്ടുണ്ട്. അവരുടെ പിന്നിലായി വാദ്യോപകരണങ്ങളുമായി മറ്റൊരു ചെറിയ സംഘം. ലിയോവിന്‍റെ നേതൃത്വത്തിലുള്ള ആ സംഘത്തിൽ സ്ത്രീകളും പുരുഷന്മാരുമുണ്ട്. യുവതികളുടെ കൈയിൽ വാദ്യോപകരണങ്ങളുണ്ടെങ്കിലും അവർ അത് വായിക്കുന്നതായി കാണിക്കുന്നതേയുള്ളൂ. വാസ്തവത്തിൽ വാദ്യവും സംഗീതവുമുയരുന്നത് പിന്നിൽനിന്നാണ്.
ലിയോ എന്നെ മുന്നിലേക്ക് നിറുത്തിയതോടെ പാട്ടും ബഹളവും തൽക്കാലത്തേക്ക് നിലച്ചു. കത്രീന എല്ലാവരോടുമായി, ‘ഇനി നമുക്ക് സാത്താന്‍റെ വിരുന്ന് ആരംഭിക്കാം.’ എന്നുപറഞ്ഞ് എഴുന്നേറ്റുവന്ന് തന്‍റെ വസ്ത്രം രണ്ടായി തുറന്ന് നാഭിയിൽ വരച്ച ഇരട്ട സർപ്പങ്ങളെ എല്ലാവർക്കും കാണാവുന്ന വിധത്തിൽ നിന്നു. അപ്പോഴാണ് അവരെല്ലാം ധരിച്ചിരിക്കുന്ന വസ്ത്രങ്ങൾ നേർപകുതിയായി രണ്ടുവശത്തേക്ക് തുറക്കാവുന്നതാണെന്ന് എനിക്ക് മനസ്സിലായത്. മുന്നിൽ നിന്നിരുന്ന യുവതികൾ ഓരോരുത്തരായി വന്ന് ആ സർപ്പങ്ങളെ ചുംബിച്ചതിനു ശേഷം കത്രീനയെ ഒരു വട്ടം വലം വെച്ച് ആദ്യം നിന്ന സ്ഥാനത്തുതന്നെ പോയി നിന്നു. അപ്പോൾ മറ്റുള്ളവരെല്ലാം ചേർന്ന് വാദ്യഘോഷങ്ങളും പാട്ടും നൃത്തവുമാണ്. അവസാനത്തെ യുവതിയുടെ ഊഴവും കഴിഞ്ഞപ്പോൾ എല്ലാവരും ചേർന്ന്, എന്നോട് ‘ഇനി സാത്താന്‍റെ വിരുന്ന്’, വരൂ’ എന്നു പറഞ്ഞു. ഞാൻ സ്വയമറിയാതെതന്നെ മുന്നോട്ട് നീങ്ങി.
പെട്ടെന്ന് ചുറ്റും നിന്നിരുന്ന പന്ത്രണ്ട് യുവതികളിൽ മൂന്നുപേർ വീതം നാലു വശത്തേക്കായി മാറി എന്നെ കൈകാലുകളിൽ പിടിച്ച് അന്തരീക്ഷത്തിലേക്ക് ഉയർത്തി. എന്താണ് സംഭവിക്കുന്നതെന്ന് അറിയുന്നതിനു മുമ്പേ ഞാൻ തറയിലേക്ക് വീണുപോയെന്ന നിലയിൽനിന്നും നാലു ചങ്ങലകളിൽ കൈകാലുകൾ തൂക്കിയിട്ട് ആകാശത്തിൽ പറക്കുന്നപോലെയായി. യുവതികൾ എന്നെ തൊട്ടിലാട്ടുന്നപോലെ മുന്നിലേക്കും പിന്നിലേക്കും ആട്ടി. അപ്പോൾ അതുവരെ അയ്മാരയിൽ എനിക്ക് മനസ്സിലാകാത്ത പാട്ടുകൾ പാടിയിരുന്ന ഗായകസംഘം ‘
Today
’
s devil has born
’ എന്ന ഇംഗ്ലിഷ് ഗാനം പാടി. ആ പാട്ട് അവസാനിച്ചപ്പോൾ എന്‍റെ മുഖം കത്രീനയുടെ നാഭിക്കു മുന്നിലായിരുന്നു.
അപ്പോൾ എല്ലാവരും ചേർന്ന് ഉറക്കെ ‘
Hey
…
Devil
…
kiss your serpents
….” എന്ന് ആർത്തുവിളിച്ചു. എന്‍റെ ഭയമെല്ലാം മാറി. ഞാൻ ഇരട്ട സർപ്പങ്ങളെ സർവശക്തിയുമെടുത്ത് പലതവണ ചുംബിച്ചു. അപ്പോൾ വാദ്യഘോഷങ്ങൾ ഉച്ചസ്ഥായിയിലായി. ഞാൻ ശ്വാസമെടുക്കാനായി മുഖമുയർത്തിയപ്പോൾ ആരോ എന്‍റെ വായിലേക്ക് കുറെ നാടൻമദ്യം ഒഴിച്ചുതന്നു. ഞാനത് ആർത്തിയോടെ കുടിക്കുന്നതിനിടയിൽ കത്രീന സ്ഥാനം മാറി പന്ത്രണ്ട് പേരിലൊരാളാവുകയും അവരിൽ വലത്തേ അറ്റത്ത് നിന്നിരുന്നവൾ കത്രീനയുടെ സ്ഥാനത്ത് വരികയും ചെയ്തു. അവളുടെ നാഭിയിലും ഇരട്ടസർപ്പങ്ങളുണ്ടായിരുന്നു. ഞാൻ അവളുടെ സർപ്പങ്ങളെയും ആർത്തിയോടെ ചുംബിച്ചു. അങ്ങനെ കത്രീനയുൾപ്പെടെ പതിമൂന്നുപേരുടെ ഇരട്ട സർപ്പങ്ങളെ ചുംബിച്ചു കഴിഞ്ഞപ്പോഴേക്കും ഞാൻ തളർന്ന് അവശനായെങ്കിലും അവസാനത്തെ യുവതിയുടെ സർപ്പങ്ങളെ ചുംബിക്കുന്നതുവരെ ഞാൻ ആവേശം നിലനിറുത്തി. അപ്പോഴൊക്കെ എന്‍റെ കൈകാലുകൾ വേദനകൊണ്ട് വലിഞ്ഞ് മുറുകുകയായിരുന്നു. അവശനായ എന്നെ അവർ തുപാക് അമറുവിന്‍റെ സിംഹാസനത്തിനു മുന്നിൽ നിലത്ത് കിടത്തി. എനിക്കു ചുറ്റും പതിമൂന്ന് സർപ്പസുന്ദരികളും ചേർന്ന് വാദ്യഘോഷങ്ങൾക്കും സംഗീതത്തിനും ഒപ്പം ചുവടുവെച്ചു. പിന്നീട് തളർന്ന് മലർന്നുകിടക്കുന്ന എനിക്കു മുകളിൽ അവർ ആടിനെ കൊണ്ടുവന്നു നിറുത്തി. ആടിന്‍റെ കാലുകൾ എന്‍റെ ശരീരത്തിന് ഇരുവശത്തുമായിരുന്നു. മുമ്പ് എന്നെ എടുത്തുയർത്തിയതു പോലെ പന്ത്രണ്ട് യുവതികളിൽ മൂന്നുപേർ വീതം ആടിന്‍റെ ഓരോ കാലുകളിൽ പിടിച്ചുയർത്തി. ഭയന്നു വിറച്ച് ഉറക്കെ അലറിക്കരയുന്ന അതിന്‍റെ പച്ചക്കണ്ണുകൾ ഞാൻ കണ്ടു. അപ്പോൾ കത്രീന അടുത്ത് വന്നിരുന്ന് തലയെടുത്ത് മടിയിൽവെച്ച് ചെവിയിൽ അവൾ പറയുന്ന വാക്കുകൾ ഉറക്കെ ഏറ്റുപറയാൻ പറഞ്ഞു.
“
Ccollanan Pachacamac ricuy auccacunac yahulamly hichas cancufa
”
*
ഞാൻ അവൾ പറഞ്ഞ വാക്കുകൾ അർത്ഥമെന്തെന്നറിയാതെ ഉറക്കെ ഏറ്റുപറഞ്ഞു. അങ്ങനെ മൂന്നുതവണ പറഞ്ഞപ്പോഴേക്കും ചുറ്റും നിന്നിരുന്ന പന്ത്രണ്ട് യുവതികളും എന്തോ ഒരാവേശത്തിൽ തുള്ളിക്കൊണ്ട് ആടിനെ നാലുവശത്തേക്കായി ശക്തിയായി വലിച്ചു. വേദനകൊണ്ട് കരഞ്ഞ് പിടഞ്ഞ ആട് അവരുടെ കൈയിൽ നാലുകഷണങ്ങളായി. ആടിന്‍റെ ചോരയും മാംസവും എന്‍റെ മുഖത്തും ദേഹത്തും ചിതറി ഒഴുകി. യുവതികൾ അവരുടെ കൈയിലെ ചോരയൊഴുകുന്ന ആടിന്‍റെ കാലുകൾ കത്രീനയുടെ മുന്നിലെ തലയോട്ടിയിലേക്ക് വെച്ചു. തലയോട്ടിയിൽ ചോര നിറഞ്ഞു. കത്രീന എന്തോ ചില മന്ത്രങ്ങളുരുവിട്ട് അതെടുത്ത് എന്‍റെ വായിലേക്ക് ഒഴിച്ചു തന്നു. ഞാൻ ആ ചുടുചോര ആർത്തിയോടെ കുടിച്ചു.
കത്രീന എന്തോ ആംഗ്യം കാണിച്ചപ്പോൾ വൈദ്യുതവിളക്കുകൾ അണഞ്ഞു. ലിയോ എന്‍റെ ഇരുവശങ്ങളിലുമായി രണ്ടു തീപ്പന്തങ്ങൾ കൊളുത്തി. കത്രീന തലയോട്ടി എന്‍റെ വയറിനു മുകളിൽ വെച്ചതോടെ സംഗീതവും നൃത്തവുമെല്ലാം നിലച്ചു. ഒരു കനത്ത നിശ്ശബ്ദത. പന്ത്രണ്ട് യുവതികളും സാവധാനം എനിക്ക് ചുറ്റുമായി ഇരുന്നു. അവരോരോരുത്തരായി മന്ത്രങ്ങളുരുവിട്ട് തലയോട്ടിയിലെ ചോരയെടുത്ത് എന്‍റെ വായിലേക്ക് ഒഴിച്ചു തന്നു. അതിനു ശേഷം കത്രീനയെഴുന്നേറ്റ് ഒരു അനുഷ്ഠാനംപോലെ എന്‍റെ ശരീരത്തിലെ വസ്ത്രങ്ങളെല്ലാം അഴിച്ചുമാറ്റി. വീണ്ടും വാദ്യഘോഷങ്ങളും സംഗീതവും തുടങ്ങി. യുവതികൾ ഓരോരുത്തരായി എന്‍റെ കാലിലെ പെരുവിരൽ മുതൽ നെറ്റിവരെ മുത്തമിട്ടു. ഓരോരുത്തരുടെ ഊഴം കഴിയുമ്പോഴും കത്രീന പ്രതീക്ഷയോടെ എന്നെ നോക്കി. ഞാൻ ഒരു അനക്കവുമില്ലാതെ ശീതമരുഭൂമിപോലെ തണുത്തുറഞ്ഞ് കിടന്നു. പന്ത്രണ്ടുപേരും തോറ്റ് പിന്മാറിയപ്പോൾ കത്രീന തന്നെ രംഗത്തു വന്നു. തോൽവിതന്നെയായിരുന്നു ഫലം.
‘നിന്‍റെ ശരീരത്തിലും മനസ്സിലും നിറയെ വിഷമാണ്, പാപത്തിന്‍റെ വിഷം.’ എന്ന് ആക്രോശിച്ചുകൊണ്ട് അവൾ അകത്തേക്ക് പോയി. ഇനിയെന്താണ് സംഭവിക്കാൻ പോകുന്നതെന്ന ആകാംക്ഷയോടെ ഞാൻ അവൾ തിരിച്ചുവരുന്നതും കാത്ത് കിടന്നു. എന്തോ എന്‍റെ മനസ്സിലൊരു ഭയം തോന്നി.
അവൾ തിരിച്ചു വന്നത് കൈയിൽ ഒരു പാമ്പിൻകൂടുംകൊണ്ടാണ്. ലിയോ വൈദ്യുതവിളക്കുകൾ തെളിയിച്ചു. അവൾ കൂടുതുറന്ന് ഒരടിയോളം വലിപ്പമുള്ള ഒരു കൊച്ചു സർപ്പത്തെ പുറത്തെടുത്തു. ശരിക്കും തുപാക് അമറുതന്നെ. തിളങ്ങുന്ന സർപ്പം. ആ പാമ്പ് ഒരു അനുസരണശീലമുള്ള കുട്ടിയെപ്പോലെ അവളുടെ കൈയിൽ ചുറ്റി ഇഴഞ്ഞു. ഇടയ്ക്ക് തലയുയർത്തി പത്തിവിടർത്തി ചുറ്റുംനോക്കി.
“വിഷത്തെ വിഷംകൊണ്ടേ തിരിച്ചെടുക്കാൻ പറ്റൂ. നിന്‍റെ മനസ്സിലെയും ശരീരത്തിലെയും വിഷം ഈ സുന്ദരക്കുട്ടനെക്കൊണ്ട് കൊത്തിയെടുപ്പിക്കാൻ പോവുകയാണ്.” എന്നുപറഞ്ഞ് അവൾ ആ പാമ്പിനെ എന്‍റെ കാൽക്കീഴിൽ വെച്ചു. ഞാൻ ഭയന്നു വിറച്ചു. സർപ്പം സാവധാനം എന്‍റെ പാദത്തിലൂടെ ഇഴഞ്ഞ് തുടയിലൂടെ മുകളിലേക്ക് കയറി. ഞാൻ പതുക്കെ തലയുയർത്തി നോക്കി. അത് ശാന്തനായി മുന്നോട്ട് ഇഴഞ്ഞു കയറുകയാണ്. തുട കഴിഞ്ഞ് അരക്കെട്ടിലേക്ക് എത്തിയപ്പോൾ ഒരു കൂട്ടുകാരനെ കണ്ടപോലെ ഇഴച്ചിൽ നിറുത്തി തല ഉയർത്തി ഫണം വിടർത്തി ഒന്ന് ചീറി. സംഗതി പന്തിയല്ലെന്ന് തോന്നിയ ഞാൻ ഒറ്റക്കുതിപ്പിന് ചാടിയെഴുന്നേറ്റ് അവനെ തട്ടിത്തെറിപ്പിച്ചു.
അതോടെ സാത്താന്‍റെ വിരുന്ന് അവസാനിച്ചു.
ltty Cora with Love
അഞ്ച്
സൊറ
“
Agar Firdaus bar rooy
-
e
-
Zameen at
Hamin ast
-
o, Hamin ast
-
o, Hamin ast
-
o
”
ഈ ഭൂമിയിൽ ഒരു സ്വർഗ്ഗമുണ്ടെങ്കിൽ
അത് ഇതാണ്! അത് ഇതാണ്! അത് ഇതാണ്!
കാ
യൽത്തീരത്ത് ഏഴാം നിലയിലുള്ള പൂർണമായും എയർകണ്ടീഷൻ ചെയ്ത ത്രീ ബെഡ്റും പോഷ് ഫ്ളാറ്റാണ് ‘ദി സ്കൂൾ’. മൂന്നു വർഷം മുമ്പ് രേഖയും കൂട്ടുകാരികളുംകൂടി വാങ്ങുമ്പോൾ വില 21 ലക്ഷം. ഇപ്പോൾ അതിന്‍റെ രണ്ടോ മൂന്നോ ഇരട്ടി വരും. മനോഹരമായി അലങ്കരിച്ച വിശാലമായ സ്വീകരണമുറിയുടെ ചുവരിൽ ‘ഈ ഭൂമിയിൽ ഒരു സ്വർഗ്ഗമുണ്ടെങ്കിൽ അത് ഇതാണ്! അത് ഇതാണ്! അത് ഇതാണ്!’ എന്ന് പാർസിയിലും ഇംഗ്ലിഷിലും മലയാളത്തിലും സുവർണലിപികളിൽ എഴുതിവെച്ചിരിക്കുന്നു. കറുത്ത വെൽവെറ്റിൽ ക്രീം നിറത്തിലുള്ള നൂലുകൊണ്ട് വലിയ സൂര്യകാന്തിപ്പൂക്കൾ എംബ്രോയ്ഡറിചെയ്ത സെറ്റികൾ മൂന്നുവശത്തും. നടുക്ക് അതേ ഡിസൈനിലുള്ള ഒരു മനോഹരമായ ഈജിപ്ഷ്യൻ കാർപ്പറ്റും. ഈ സ്വീകരണമുറിയാണ് ‘ദി സ്കൂളി’ലെ
Discourse Centre
അഥവാ പ്രധാന ചർച്ചാവേദി.
L
ആകൃതിയിലുള്ള ഈ മുറിയുടെ പടിഞ്ഞാറേഭാഗം ഡൈനിങ് ഹാളാണ്. അതിനോടു ചേർന്ന് അടുക്കളയും. മറ്റ് മൂന്നു ഭാഗത്തും വ്യത്യസ്ത രീതിയിൽ ഇന്‍റീരിയർ ഡിസൈനിങ് ചെയ്തിട്ടുള്ള ഓരോ ബെഡ്റൂമുകൾ.
ആദ്യത്തെ ബെഡ്റൂമാണ് ബോഡി ലാബ്. നിലത്തും ചുവരുകളിലും മുഴുവൻ കണ്ണാടി പതിച്ചിട്ടുള്ള ആ മുറിയിൽ വീട്ടിയിൽ കടഞ്ഞെടുത്ത ഒരു വലിയ കട്ടിലല്ലാതെ വേറെ ഫർണിച്ചറൊന്നുമില്ല. കട്ടിലിന്‍റെ നാലു കാലുകളും ഓരോ സുന്ദരിമാരുടെ രൂപമാണ്. സീലിങ്ങിലെ ഒറ്റനോട്ടത്തിൽ കാണാൻ കഴിയാത്ത കൊച്ചുകൊച്ചു ദ്വാരങ്ങളിൽനിന്നും വിവിധ നിറത്തിലുള്ള പ്രകാശവും സംഗീതവും ഒഴുകിവരും. കട്ടിൽ അടിയിൽ ഘടിപ്പിച്ചിട്ടുള്ള യന്ത്രസംവിധാനമുപയോഗിച്ച് ഉയർത്തുകയും താഴ്ത്തുകയും തിരിക്കുകയും ചെരിക്കുകയുമൊക്കെ ചെയ്യാം. ഇതെല്ലാം റിമോർട്ട് കൺട്രോളിൽ പ്രവർത്തിക്കുന്നവയാണ്. മുറിയോട് ചേർന്ന് ഒരു സുതാര്യമായ ഗ്ലാസ്ഭിത്തിക്ക് അപ്പുറത്താണ് അത്യാധുനിക സൗകര്യങ്ങളുള്ള കുളിമുറി. ഒരു കൊച്ചു പൂന്തോട്ടംപോലെ ചെടികളും പൂക്കളുമുള്ള അതിനകത്ത് കാറ്റും മഴയും വെയിലുമെല്ലാം കൃതിമമായി ഉണ്ടാക്കാം. വളരെ ഉയർന്ന ഫീസ് നല്കുന്ന പ്രത്യേക അതിഥികൾക്കു മാത്രമേ ബോഡി ലാബിൽ പ്രവേശനമുളളൂ.
രണ്ടാമത്തെ ബെഡ്റൂമാണ് ലിബറേഷൻ സെന്‍റർ. ഇവിടെ കട്ടിലില്ല. അതിനുപകരം ഗ്രാനൈറ്റ് പതിച്ച ഒരു നീളമുള്ള മേശയാണ്. ഈ മേശപ്പുറത്താണ് അതിഥിയെ മസാജിന് കിടത്തുന്നത്. അവിടെ സ്റ്റീമും ഹോട്ട് എയറും ചൂടുവെള്ളവും പെർഫ്യൂമുമെല്ലാം സ്പ്രേ ചെയ്യാനുള്ള സംവിധാനമുണ്ട്. മുകളിൽനിന്നും തൂക്കിയിട്ടിട്ടുള്ള നാലു പിച്ചളച്ചങ്ങലകളിലേക്ക് മേശയുടെ മുകൾഭാഗം തൂക്കിയിട്ട് കാലുകൾ എടുത്തുമാറ്റാൻ കഴിയും. അപ്പോൾ അതൊരു ആട്ടുകട്ടിലായി മാറും. ചുവരുകളിൽ ഖജുരാഹോ ശില്പങ്ങളുടെ പെയിന്‍റിങ്ങുകളാണ്. പീഡനങ്ങളിൽ താൽപര്യമുള്ള അതിഥികൾക്ക് വേണ്ട ചാട്ടവാർ, ചൂരൽ, കത്തി മുതലായ ആയുധങ്ങളും ഇവിടെ ലഭ്യമാണ്. ഇവിടെയും പ്രവേശനത്തിന് ഫീസുണ്ട്. ബോഡി ലാബിലെക്കാൾ കുറച്ച് കുറവാണെന്ന് മാത്രം. അതിനു കാരണം സൗകര്യങ്ങളിലെ വ്യത്യാസം മാത്രമല്ല. ബോഡി ലാബിൽ മൂന്ന് ആതിഥേയകളുടെ സേവനം ലഭിക്കുമ്പോൾ ഇവിടെ രണ്ടുപേരുടെ സേവനം മാത്രമേ ലഭിക്കൂ എന്നതുംകൂടിയാണ്. മൂന്നാമത്തെ ബെഡ്റൂം രേഖയുടെയും കൂട്ടുകാരികളുടെയും വ്യക്തിപരമായ ഉപയോഗത്തിനുള്ളതാണ്. അവിടെ അതിഥികൾക്ക് പ്രവേശനമില്ല.
‘ദി സ്കൂളി’ൽ ഫീസ് വാങ്ങാതെ അതിഥികളെ സ്വീകരിക്കുന്നത്
Discourse Centre
-ലേക്ക് മാത്രമാണ്. അവിടെയും ക്ഷണിക്കപ്പെട്ട അതിഥികൾക്കു മാത്രമേ പ്രവേശനമുള്ളൂ. അങ്ങനെ ക്ഷണിക്കപ്പെടണമെങ്കിൽത്തന്നെ ഉയർന്ന റെക്കമെന്‍റേഷനും പാരിതോഷികങ്ങളുമൊക്കെ വേണം. അത്തരത്തിൽ ക്ഷണിക്കപ്പെട്ട് വിശ്വാസമാർജ്ജിച്ച വ്യക്തികളെ മാത്രമേ ഉയർന്ന ഫീസിൽ ബോഡി ലാബിലും ലിബറേഷൻ സെന്‍ററിലുമൊക്കെ പ്രവേശിപ്പിക്കാറുള്ളൂ. പല തവണ
Discourse
-ന് വന്നിട്ടും ഇവിടെ ബോഡി ലാബും ലിബറേഷൻ സെന്‍ററുമുണ്ട് എന്നറിയാത്ത പലരുമുണ്ട്. ചർച്ചയുടെ വിഷയമനുസരിച്ച് സബ്ജക്ട് എക്സ്പെർട്ടെന്ന നിലയിൽ ആരെയെങ്കിലും പുറത്തുനിന്ന് ക്ഷണിക്കാറുമുണ്ട്. അവർ വന്ന് ചർച്ചയിൽ പങ്കെടുത്ത് അല്പം ലഹരിയും നുണഞ്ഞ് തിരിച്ചുപോകും.
ആഴ്ചയിലൊരുദിവസം, മിക്കവാറും ശനിയാഴ്ചയോ ഞായറാഴ്ചയോ ക്ഷണിക്കപ്പെട്ട അതിഥികളുമായി
Discourse Centre
-ൽ വെച്ച് നടക്കുന്ന സംവാദത്തിന് ‘സൊറ’ എന്നാണ് പേര്. അതിഥികളുടെ താൽപര്യമനുസരിച്ച് സാഹിത്യവും സംഗീതവും സിനിമയും ചിത്രകലയുമെല്ലാം ചർച്ചചെയ്യപ്പെടും. വിഷയങ്ങൾ തിരഞ്ഞെടുത്ത് അവതരിപ്പിക്കുന്നത് രേഖയാണ്. രശ്മിയും ബിന്ദുവും ചെറിയ തോതിൽ ഇടപെട്ടും ലഹരിപാനീയങ്ങൾ വിളമ്പിയും ചർച്ചയ്ക്ക് കൊഴുപ്പുകൂട്ടും.
രേഖയുടെ ശനിയാഴ്ച്ചത്തെ കുന്നംകുളം യാത്രകാരണം ഇത്തവണ സൊറ ഞായറാഴ്ചയായിരുന്നു. അതിഥികളെല്ലാം സന്ധ്യയ്ക്കു മുമ്പേ എത്തി. പച്ച ബോർഡറുള്ള കേരളസാരിയും ബ്ലൗസും ധരിച്ച ഒരു മലയാളി സുന്ദരിയായാണ് രേഖ അന്ന് സൊറയ്ക്ക് അതിഥികളെ സ്വീകരിച്ചത്. എല്ലാവരും അത്ഭുതത്തോടെ അവളെ നോക്കി. ആദ്യമായിട്ടാണ് രേഖയെ ഇങ്ങനെയൊരു വേഷത്തിൽ കാണുന്നത്. ജീൻസും ടോപ്പും അല്ലെങ്കിൽ മറ്റേതെങ്കിലും മോഡേൺ ഡ്രസ്, അതാണ് രേഖയുടെ സ്ഥിരം വേഷം. ചുരിദാർ പോലും കോളജിൽ പോകുമ്പോൾ മാത്രമേ ഉപയോഗിക്കാറുള്ളൂ. രശ്മിയും അതേ വേഷത്തിൽ തന്നെയായിരുന്നു. ഇന്നത്തെ സൊറയുടെ വിഷയം സാഹിത്യമായിരുന്നതിനാൽ എഴുത്തുകാരനായ ഞാനും നിരൂപാക്ഷൻ എന്നു വിളിക്കുന്ന നിരൂപകശ്രേഷ്ഠനും ഫെമിയെന്ന ഫെമിനിസ്റ്റ് സുന്ദരിയും നഗരത്തിലെ പ്രസിദ്ധനായ ഒരു ബുദ്ധിജീവിയുമായിരുന്നു അതിഥികൾ. ഫെമിയും ബുജിയും രേഖയുടെ സുഹൃത്തുക്കളും ഇടയ്ക്കിടെ സൊറയിൽ പങ്കെടുക്കാറുള്ളവരുമാണ്. നിരൂപാക്ഷൻ എന്‍റെ സുഹൃത്ത് എന്ന നിലയിൽ സബ്ജക്ട് എക്സ്പെർട്ടായിട്ടാണ് വന്നിരിക്കുന്നത്. പോഷ് ഫ്ളാറ്റും സുന്ദരിമാരും ലഹരിയും നിറഞ്ഞ അന്തരീക്ഷം എന്തിനെയും പരമപുച്ഛത്തോടെ കാണുന്ന അദ്ദേഹത്തെ തുടക്കം മുതലേ വിഷമിപ്പിച്ചു. പ്രായംകൊണ്ട് എല്ലാവരെക്കാളും മുതിർന്നവനായിട്ടുപോലും ആരും സാറെന്ന് വിളിച്ച് ബഹുമാനിച്ചില്ല. മറ്റെല്ലാവരെയുംപോലെ അദ്ദേഹത്തെയും രേഖ ഷേക്ക് ഹാൻഡ് നല്കി ഇരുകവിളത്തും മുത്തം കൊടുത്താണ് സ്വീകരിച്ചത്. അപ്പോൾ അദ്ദേഹത്തിന്‍റെ മുഖത്ത് തന്‍റെ ചാരിത്ര്യം നഷ്ടപ്പെടുമോ എന്ന് ഭയപ്പെടുന്ന ഒരു മധ്യവയസ്കയായ വീട്ടമ്മയുടെ ഭാവമായിരുന്നു. എല്ലാവരും സെറ്റികളിലിരുന്നു. എന്‍റെയടുത്ത് രേഖയും ബുജിയുടെകൂടെ ഫെമിയും നിരൂപാക്ഷന്‍റെയടുത്ത് രശ്മിയും.
“
Friends
, നമുക്ക് ഒരു കോക്ടെയിലോടെ ആരംഭിക്കാം.”
രേഖ ടീപ്പോയിലെ ട്രേയിൽനിന്ന് ഓരോരുത്തർക്കും ഗ്ലാസ്സുകളെടുത്ത് നീട്ടി. “ഹാപ്പി ചീയേഴ്സ്.” വീണ്ടും ചുംബനം. ഇത്തവണ നിരൂപാക്ഷന്‍റെ ചാരിത്ര്യം നഷ്ടപ്പെടുത്തിയത് രശ്മിയായിരുന്നു. എങ്കിലും മദ്യത്തോടുള്ള ആസക്തി കാരണം അദ്ദേഹമത് പുറത്ത് കാണിച്ചില്ല. പ്രസംഗവേദികളിൽ സൈദ്ധാന്തികമായി ഏറ്റുമുട്ടുന്ന ഫെമി കയറി ചുംബിച്ചില്ലല്ലോ എന്ന് സമാധാനിച്ചിരിക്കണം.
ഒരു സിപ്പെടുത്തതിനു ശേഷം രേഖ ആമുഖമായി പറയാൻ തുടങ്ങി.
“നബനീത ദേബ് സെൻ എന്ന് കേട്ടിട്ടില്ലേ? നോബൽസമ്മാനം നേടിയ അമർത്യാസെന്നിന്‍റെ ആദ്യഭാര്യ. പ്രശസ്ത ബംഗാളി എഴുത്തുകാരി. ഇന്ന് അവരുടെ ‘
Stand back, Please, it
’
s the Nobele
’ എന്ന കഥയെപ്പറ്റി ചർച്ച ചെയ്യാമെന്നാണ് ഉദ്ദേശിക്കുന്നത്. ആ കഥയുടെ പശ്ചാത്തലത്തിൽ ഇന്നത്തെ ഇന്ത്യൻ സമൂഹത്തെപ്പറ്റിയും നമുക്ക് സംസാരിക്കാം.”
സെറ്റിയിൽ ധാരാളം സ്ഥലമുണ്ടായിട്ടും ചർച്ചയിൽ ശ്രദ്ധിക്കുന്നുവെന്ന വ്യാജേന രശ്മി നിരൂപാക്ഷന്‍റെ അടുത്തേക്ക് അല്പംകൂടി നീങ്ങി. ഫെമി മറ്റാരെങ്കിലും തുടങ്ങട്ടെ എന്ന മട്ടിൽ ശൂന്യതയിലേക്ക് നോക്കിയിരുന്നു. എല്ലാവരും താനെന്ത് പറയുന്നു എന്ന് കേൾക്കാനായി കാത്തിരിക്കുകയാണെന്ന് ധരിച്ച നിരൂപാക്ഷൻ ഗൗരവത്തോടെ ശബ്ദശുദ്ധി വരുത്തി സംസാരിക്കാൻ തുടങ്ങി:
“ഒരു സാഹിത്യചർച്ചയാണ്, വരണം എന്ന് എന്‍റെ സുഹൃത്ത് പറഞ്ഞപ്പോൾ ഞാൻ പ്രതീക്ഷിച്ചിരുന്നത് ചെറുതായിരുന്നെങ്കിലും ഇത്തരമൊരു സദസ്സായിരുന്നില്ല. ഇത്തരം സദസ്സുകളിൽ കൊച്ചുവർത്തമാനങ്ങൾക്കല്ലാതെ പ്രഭാഷണങ്ങൾക്കുള്ള സാധ്യതയില്ല. എങ്കിലും ഈ സംവാദത്തിനുള്ള തയ്യാറെടുപ്പെന്ന നിലയിൽ ഇന്നലെ നബനീതയുടെ കഥ വായിച്ചതിന്‍റെ അടിസ്ഥാനത്തിൽ ചില കാര്യങ്ങൾ പറയാം. നബനീതയുടെ കഥ വാസ്തവത്തിൽ ഒരു കഥയാണെന്ന് പറയാൻ വയ്യ. അതിൽ ഫിക്ഷന്‍റെ അംശം തീരെയില്ല. സത്യം പറഞ്ഞാൽ കഥാപാത്രങ്ങളേയില്ല. കഥ പറയുന്ന നബനീതതന്നെയാണ് മുഖ്യകഥാപാത്രം. അമർത്യാസെൻ നോബൽസമ്മാനം വാങ്ങിയതിനുശേഷം പശ്ചിമബംഗാൾ സർക്കാരിന്‍റെ ആതിഥ്യം സ്വീകരിച്ച് കൊൽക്കത്തയിലേക്ക് വരുമ്പോൾ നബനീതയ്ക്ക് സമൂഹത്തിലും കുടുംബത്തിലും നേരിടേണ്ടിവരുന്ന പ്രശ്നങ്ങളാണ് ഈ കഥ. സ്വന്തം പ്രശ്നങ്ങൾ പൊലിപ്പിച്ച് കാട്ടി അമർത്യാസെന്നിന്‍റെ പ്രശസ്തിയുടെ ഒരംശം പിടിച്ചു പറ്റാനുള്ള കഥാകാരിയുടെ ശ്രമമായിട്ടാണത് എനിക്ക് തോന്നുന്നത്. മോഡേൺ ഫിക്ഷനിൽ ഇത്തരമൊരു ചെറുകഥയ്ക്ക് സ്ഥാനമുണ്ടെന്ന് തോന്നുന്നില്ല.”
ഇത്രയും പറഞ്ഞപ്പോഴേക്കും ഫെമിക്ക് സകല നിയന്ത്രണവും നഷ്ടപ്പെട്ടു. അവൾ കയറി ഇടപെടുകതന്നെ ചെയ്തു.
“ഇടയ്ക്ക് കയറി പറയുന്നതിൽ ക്ഷമിക്കണം. തികച്ചും സ്ത്രീവിരുദ്ധ പുരുഷവായനയുടെ ഫലമാണ് ഇത്തരം വികലമായ നിരീക്ഷണങ്ങൾ. ലിംഗ രാഷ്ട്രീയത്തോട് ബന്ധപ്പെടുത്തി നബനീതയുടെ ഭാഗത്തുനിന്നുള്ള ഒരു വായനയ്ക്കാണ് പ്രസക്തിയെന്ന് എനിക്ക് തോന്നുന്നു. സ്വന്തം നിലയിൽത്തന്നെ ബംഗാളിയിലെ പ്രശസ്ത എഴുത്തുകാരിയായ അവർക്ക് അമർത്യാസെന്നിന്‍റെ പ്രശസ്തിയുടെ അംശം പിടിച്ചുപറ്റേണ്ട യാതൊരു ആവശ്യവുമില്ല. അവരതിന് ശ്രമിക്കുന്നുമില്ല. ഒരു പ്രത്യേക അവസ്ഥയിൽ സമൂഹവും കുടുംബവും തന്നോട് പ്രതികരിക്കുന്ന രീതിയെയാണ് നബനീത പ്രശ്നവത്കരിക്കുന്നത്. അമർത്യാസെന്നും അദ്ദേഹത്തിന്‍റെ ഇപ്പോഴത്തെ ഭാര്യയും മക്കളും നബനീതയുമെല്ലാം വളരെ സൗഹൃദപരമായി ഇടപഴകുന്നത് സമൂഹത്തിന് അംഗീകരിക്കാൻ കഴിയുന്നില്ല. സമൂഹത്തിൽ ഇന്ന് നിലനിൽക്കുന്ന ഭാര്യ, മുൻ ഭാര്യ, മുൻ ഭർത്താവ്, ആദ്യഭാര്യയിലെ മക്കൾ എന്നിവരെക്കുറിച്ചുള്ള വാർപ്പുമാതൃകകളെ ഈ കഥ തകർത്തുകളയുകയാണ്.”
“എനിക്കും അത്തരമൊരു അഭിപ്രായം തോന്നിയതുകൊണ്ടാണ് ഈ കഥ ചർച്ചചെയ്യാമെന്ന് വെച്ചത്. ബുജിയെന്ത് പറയുന്നു?”
“രേഖാ, ഞാൻ ഫെമിയുടെ അഭിപ്രായത്തോട് ഒരു പരിധിവരെ യോജിക്കുന്നു. പക്ഷേ, നബനീത ബംഗാളിസമൂഹത്തിലെ മധ്യവർഗ നിലപാടുകളെ മാത്രമേ പ്രശ്നവത്കരിക്കുന്നുള്ളൂ. ആ നിലപാടുകൾക്കു പിന്നിലെ അധികാരത്തിന്‍റെ രാഷ്ട്രീയത്തെ അഭിമുഖീകരിക്കുന്നില്ലെന്നാണ് തോന്നുന്നത്”
“നോ നോ, ബുജി. സ്ത്രീകളുടെ സ്വത്വരാഷ്ട്രീയത്തിന്‍റെതന്നെ ഭാഗമാണ് അധികാരത്തിന്‍റെ രാഷ്ട്രീയവും അധികാരത്തെ മാറ്റിനിറുത്തിക്കൊണ്ടുള്ള സ്വത്വരാഷ്ട്രീയത്തിന് യാതൊരു പ്രസക്തിയുമില്ല. അമർത്യ നോബൽ സമ്മാനം നല്കുന്ന പ്രശസ്തിയിലൂടെ അധികാരത്തിന്‍റെ ഭാഗമാകുന്നു. അല്ലെങ്കിൽ അധികാരകേന്ദ്രങ്ങൾ അദ്ദേഹത്തെ തങ്ങളുടെ ഭാഗമാക്കാൻ ശ്രമിക്കുന്നു. ആ അധികാരത്തിന്‍റെ പ്രഭയാണ് മറ്റുള്ളവരെയെല്ലാം ആകർഷിക്കുന്നത്.”
കൂട്ടിക്കൊണ്ടുവന്നിട്ടും മറുചേരിയിലേക്ക് മാറിയ എന്നെ നിരൂപാക്ഷൻ ഒരു ശത്രുവിനെപ്പോലെ നോക്കിക്കൊണ്ട് വാശിയോടെ ചർച്ച തുടർന്നു. ഗ്ലാസ്സുകൾ അല്പാല്പമായി കാലിയാകാൻ തുടങ്ങി. അങ്ങനെ കുറച്ച് സമയം കഴിഞ്ഞപ്പോൾ രേഖ ഒഴിഞ്ഞ ഗ്ലാസ്സുകൾ വീണ്ടും നിറച്ചു. രശ്മി നിരൂപാക്ഷന് പുഞ്ചിരിയോടെ ഗ്ലാസ്സെടുത്ത് കൊടുത്ത് കൈ അയാളുടെ മടിയിൽത്തന്നെ വെച്ച് കുറച്ചുകൂടി ചേർന്നിരുന്നു. അപ്പോൾ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അയാൾ തന്‍റെ ഇടതുകൈയെടുത്ത് രശ്മിയുടെ ചുമലിൽ വെച്ചു. രേഖ എന്നെ ഒളികണ്ണിട്ട് നോക്കി ഒരു കുസൃതിച്ചിരി ചിരിച്ചു. ഫെമിക്കും സംഗതി മനസ്സിലായി. അവൾ ആദ്യറൗണ്ടിൽ ഒരു സിപ്പ് മാത്രമെടുത്തുവെച്ച ഗ്ലാസ്സെടുത്ത് ഒന്നുകൂടി സിപ്പ് ചെയ്തു. പാവം കടുത്ത ഫെമിനിസ്റ്റാണെങ്കിലും ഒരു പെഗ്ഗ് തികച്ച് കഴിച്ചാൽ തളർന്ന് അവശയാവും.
‘ഇനി നമുക്കൊന്ന് സീറ്റ് മാറിയിരിക്കാം’ എന്നുപറഞ്ഞ് രേഖയെഴുന്നേറ്റു. എല്ലാവരും മാറിയിരുന്നു. രശ്മി ബുജിയോടൊപ്പവും ഫെമി എന്‍റെയടുത്തും. രേഖ നിരൂപാക്ഷന്‍റെ കൂടെയും.
“ഈ കഥ നമുക്ക് കേരളീയ സാംസ്കാരികപശ്ചാത്തലത്തിൽ ഒന്ന് വായിച്ചാലോ?” രേഖ നിർദേശിച്ചു.
“ഇന്നത്തെ കേരളീയപശ്ചാത്തലത്തിൽ ഈ കഥ അസാധ്യമാണ്. എത്ര പുരോഗമനവാദിയാണെങ്കിലും തന്‍റെ മുൻഭാര്യയെയും ഇപ്പോഴത്തെ ഭാര്യയെയും ഒരുമിച്ച് കാണാൻ ഒരു മലയാളിക്ക് കഴിയില്ല. മലയാളിയെ സംബന്ധിച്ചിടത്തോളം വിവാഹമോചനത്തോടെ ജീവിതത്തിന്‍റെ ഒരു ഭാഗം അവസാനിക്കുകയാണ്. എട്ടോ പത്തോ കൊല്ലം ഒരുമിച്ച് ജീവിച്ച ഭർത്താവിനെ അല്ലെങ്കിൽ ഭാര്യയെ അതോടെ പൂർണമായി മറക്കുന്നു. അല്ലെങ്കിൽ മറന്നതായി ഭാവിക്കുന്നു. പരസ്പരം കാണാനുള്ള സാധ്യതകൾപോലും ഒഴിവാക്കുന്നു. അബദ്ധത്തിൽ കണ്ടുമുട്ടാനിടയായാൽത്തന്നെ കാണാത്തതുപോലെ ഒഴിഞ്ഞുമാറുന്നു. മാന്യമായ ഒരു സൗഹൃദത്തിന്‍റെ സാധ്യതയേയില്ല. ഇത് തികച്ചും വ്യാജമായ ഒരു നിലപാടാണ്. വർഷങ്ങളോളം ഒരേ കട്ടിലിൽ കിടന്ന് ഉറങ്ങിയവരാണ് പരസ്പരം പരിചയമില്ലാത്തവരെപ്പോലെ പെരുമാറുന്നത്.”
“ഇത് മലയാളിയുടെ മാത്രം പ്രശ്നമല്ല. ഇന്ത്യൻ സാഹചര്യങ്ങളുടെ പ്രശ്നമാണ്. തമിഴിലെ പ്രശസ്തനായ ഒരു ഉത്തരാധുനിക എഴുത്തുകാരനും അദ്ദേഹത്തിന്‍റെ എഴുത്തുകാരിയായ മുൻഭാര്യയും ഇന്ന് നേരിട്ട് കണ്ടാൽ ഒരു കൊലപാതകം നടക്കുന്ന അവസ്ഥയാണ്. അതുപോലെ നമുക്കു ചുറ്റും എത്ര ഉദാഹരണങ്ങൾ വേണമെങ്കിലുമുണ്ട്. നബനീതയുടെയും അമർത്യാസെന്നിന്‍റെയും ഉയർന്ന ബൗദ്ധികനിലവാരവും വിശാലമായ സമീപനവുമാണ് സംഗതികൾ വ്യത്യസ്തമാക്കിയത്. ഇന്ത്യൻ സമൂഹത്തിന്‍റെ പൊതുസ്വഭാവം അതല്ല.”
ഞാനും ബുജിയെ പിന്തുണച്ചപ്പോൾ രശ്മി ഇതൊന്നും തനിക്ക് മനസ്സിലാകുന്ന കാര്യങ്ങളല്ല എന്നമട്ടിൽ അവന്‍റെ പുറത്ത് കൈവെച്ച് ചാഞ്ഞിരുന്നു. അവൻ രണ്ടാമത്തെ പെഗ്ഗും കാലിയാക്കി സിഗരറ്റെടുത്ത് കത്തിച്ച് ഒരു പുകയെടുത്തു കഴിഞ്ഞപ്പോൾ രശ്മി ആ സിഗരറ്റ് വാങ്ങി ഒന്ന് വലിച്ച് തിരികെ അവന്‍റെ ചുണ്ടിൽത്തന്നെ വെച്ചുകൊടുത്തു. ചർച്ച വിരസമാകുന്നുണ്ടോ എന്ന് സംശയം തോന്നിയ ഞാൻ ഒരു ഡൈവർഷനുവേണ്ടി ‘അല്ല രേഖ എന്താ ഇന്ന് ഇങ്ങനെയൊരു വേഷത്തിൽ’ എന്ന് ചോദിച്ചു.
“എന്താണ് നിങ്ങളാരും അതിനെപ്പറ്റി ചോദിക്കാത്തത് എന്ന് വിചാരിച്ചിരിക്കുകയായിരുന്നു ഞാൻ. കേരളചരിത്രത്തെക്കുറിച്ചുള്ള എന്‍റെ റിസർച്ചിന്‍റെ ഭാഗമായി ഇന്നലെ ഞങ്ങൾ രണ്ടുപേരുംകൂടി കുന്നംകുളത്ത് പോയിരുന്നു. അതിന്‍റെ ഫലമാണ് ഈ വേഷം. പതിനഞ്ചാം നൂറ്റാണ്ടിൽ കേരളത്തിൽ സ്വത്രന്തരായ സ്ത്രീകൾ നയിച്ചിരുന്ന സാഹിത്യ-സാംസ്കാരിക ചർച്ചാകേന്ദ്രങ്ങളുണ്ടായിരുന്നത്രേ. ആ സ്ത്രീകളെ തേവിടിച്ചികളെന്നാണ് വിളിച്ചിരുന്നത്. ദൈവത്തിന്‍റെ ഭാര്യമാരെന്ന അർത്ഥമുള്ള ദേവ അച്ചികൾ എന്ന പ്രയോഗത്തിൽനിന്നാണ് തേവിടിച്ചി എന്ന വാക്കുണ്ടായതത്രേ. അല്ല തേവൈ അച്ചികൾ (ആർക്ക് തേവൈയോ അവർക്ക് അച്ചിയാവുന്നവർ) ആണ് തേവിടിച്ചികൾ എന്നും പറയുന്നുണ്ട്. അച്ചിയെന്നാൽ
a female Consort
എന്നാണർത്ഥം. സംഗീതത്തിലും സാഹിത്യത്തിലുമെല്ലാം നിപുണകളായ സ്വതന്ത്ര യുവതികൾ. പതിനെട്ടാം നൂറ്റാണ്ടിൽ യൂറോപ്പിലുണ്ടായിരുന്ന സലൂണുകൾ പോലെ.”
“അപ്പോൾ മഹത്തായ കേരളീയപാരമ്പര്യത്തിന്‍റെ ഒരു പുനരാവിഷ്കാരമാണ് ഈ വേഷം.” അഞ്ചാമത്തെ പെഗ്ഗും കഴിഞ്ഞ നിരൂപാക്ഷന്‍റെ വാക്കുകൾ കുഴയാൻ തുടങ്ങി.
“ഇതാണ് കേരളത്തിന്‍റെ പാരമ്പര്യവേഷം എന്നു പറഞ്ഞാൽ യോജിക്കാൻ പറ്റില്ല. ഒന്നരയുടുത്ത് മുലക്കച്ചകെട്ടി വന്നിരുന്നെങ്കിൽ ശരിയായിരുന്നു.” ബുജി വിയോജിപ്പ് പ്രകടിപ്പിച്ചു.
“ഇത് ഒരു ടെമ്പററി അഡ്ജസ്റ്റുമെന്‍റ്. അടുത്ത സൊറയിൽ ഒന്നരയുടുത്ത് മുലക്കച്ചകെട്ടിത്തന്നെ വരാം.”
“പുറത്തെ വേഷംകൊണ്ട് മാത്രം കാര്യമായില്ല. ഇന്നർ വെയറും പരമ്പരാഗത രീതിയിൽത്തന്നെ വേണം.”
“അയ്യട, കഥയെഴുത്തിന്‍റെ ചിന്ത പോകുന്ന പോക്ക് നോക്ക്. പിന്നെ ഇതൊക്കെ ആണുങ്ങൾക്കും ബാധകമാണേ?” രശ്മി ആദ്യമായിട്ടാണ് വായ് തുറന്നത്.
“ശരി സമ്മതിച്ചു. അടുത്ത സൊറയിൽ എല്ലാവരും പരമ്പരാഗത കേരളീയവേഷത്തിൽ പങ്കെടുക്കാം. ഇപ്പോൾ നമുക്ക് നബനീതയുടെ കഥയിലേക്കുതന്നെ മടങ്ങിവരാം. നിരൂപാക്ഷൻ പറഞ്ഞപോലെയല്ലെങ്കിലും നബനീതയുടെ നിലപാടുകൾക്കെതിരേ ഒന്ന് ചിന്തിച്ചുനോക്കാം. ഈ കഥ വായിച്ചു കഴിയുമ്പോൾ നബനീത ഇപ്പോഴും അമർത്യാസെന്നിനെ ആരാധിക്കുന്നുണ്ടെന്ന് തോന്നുന്നില്ലേ? അതിനെ അബോധതലത്തിൽ നടക്കുന്ന മെയിൽവർഷിപ്പിന്‍റെ ഭാഗമായി കണ്ടുകൂടേ?”
“നോബൽസമ്മാനം കിട്ടിയ വ്യക്തിയോട് തോന്നുന്ന ആരാധന വെറും മെയിൽവർഷിപ്പല്ല, ഒരുതരം ഹീറോ വർഷിപ്പാണ്. അതൊരിക്കലും ജെന്‍റർ സ്പെസിഫിക്കല്ല. ഈ ആരാധനയ്ക്ക് അബോധതലത്തിൽപോലും ഒരു സെക്ഷ്വൽ കൊനൊട്ടേഷനില്ല. ക്രിക്കറ്റ് കളിക്കാരനോടോ സിനിമാ നടനോടോ തോന്നുന്ന ആരാധനയിൽ അതുണ്ട്. നബനീതയ്ക്ക് അമർത്യാസെന്നിനോട് തോന്നുന്ന ആരാധന അറിവിനോടുള്ള ആരാധനയാണ്”
“ഫെമിയുടെ നിലപാട് ഒരു പരിധിവരെ ശരിയാണ്. പൂർണമായും ശരിയാണെന്ന് തെറ്റിദ്ധരിക്കപ്പെടാൻ സാധ്യതയുമുണ്ട്. എന്നാൽ സ്ത്രീക്ക് പുരുഷനോട് തോന്നുന്ന ആകർഷണത്തിന്‍റെയും ആരാധനയുടെയും പിന്നിൽ ലൈംഗികമായ ചില പ്രേരണകളുണ്ട്.
lmpulses
. നബനീതയുടെ അബോധ മനസ്സിലെങ്കിലും അത് സംഭവിക്കുന്നില്ലെന്ന് നമുക്ക് ഉറപ്പ് പറയാൻ കഴിയില്ല.”
“എന്‍റെ രേഖേ, നമ്മൾ ചർച്ചചെയ്ത് കാടുകയറുകയാണ്. നബനീത ദേബ് സെൻ ബംഗാളിയിലെ ഏറ്റവും പ്രധാനപ്പെട്ട എഴുത്തുകാരികളിൽ ഒരാളാണ്. ജാദവ്പൂർ യൂണിവേഴ്സിറ്റിയിൽ കംപാരിറ്റീവ് ലിറ്ററേച്ചറിൽ പ്രൊഫസറായിരുന്നു. കഥകളും നോവലുകളുമടക്കം നാല്പതിലേറെ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പല വിദേശ സർവ്വകലാശാലകളിൽനിന്നും ഡോക്ടറേറ്റ് നേടിയ അവർക്ക് പത്മശ്രീ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. നബനീത ദേബ് സെന്നിന് എന്നെക്കാൾ പ്രായമുള്ള രണ്ട് പെൺമക്കളുണ്ട്. പ്രമുഖ പത്രപ്രവർത്തകയും ‘ദ ലിറ്റിൽ മാഗസി’ ന്‍റെ പത്രാധിപയുമായ അനന്തര ദേബ് സെന്നും സിനിമാതാരമായ നന്ദന ദേബ്സെന്നും...”
“ഫെമീ, അത്തരം പരിഗണനകളെല്ലാം മാറ്റിവെച്ചുവേണം നമ്മൾ ഒരു കഥയെ സമീപിക്കാൻ. ഇത് കുറെക്കൂടി കോംപ്ലെക്സായ ഒരു സിറ്റുവേഷനാണ്. നബനീത കഥയെന്ന രൂപത്തിൽ നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നതും യഥാർത്ഥത്തിൽ ചിന്തിക്കുന്നതും ഒന്നാകണമെന്നില്ല.”
“ബുജീ, നമ്മൾ അത്ര ഡീപ്പായി പോകണമെന്ന് എനിക്ക് തോന്നുന്നില്ല. ഒരു സാഹിത്യസൃഷ്ടിയെന്ന നിലയിൽ ഈ കഥയുടെ പ്രസക്തിയാണ് ഇവിടെ ചർച്ച ചെയ്യുന്നത്. തികച്ചും വ്യക്തിപരമായ പ്രശ്നങ്ങളും സംഭവങ്ങളും അതേപടി സാഹിത്യമെന്ന രൂപത്തിൽ എഴുതുന്നത് എത്രകണ്ട് ശരിയാണെന്നാണ് ഈ കഥ നമ്മുടെ മുന്നിൽ ഉയർത്തുന്ന ചോദ്യം”
ഞാൻ ചർച്ചയുടെ ദിശ തിരിച്ചപ്പോൾ രശ്മി വീണ്ടും ഗ്ലാസ്സുകൾ നിറച്ചു. ഒപ്പം ആട്ടിറച്ചി വറുത്തതും പൈനാപ്പിൾ കൊത്തിയരിഞ്ഞതും രണ്ട് പ്ലേറ്റുകളിൽ കൊണ്ടുവെച്ചു. നിരൂപാക്ഷൻ അപ്പോഴേക്കും തളർന്ന് ചർച്ചയിൽ നിന്ന് പിൻവാങ്ങിക്കഴിഞ്ഞിരുന്നു.
“ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വായനയുടെ പൊതുസ്വഭാവം വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള ഒളിഞ്ഞുനോട്ടമാണ്. തത്ത്വചിന്താപരമായ മറ്റ് കാര്യങ്ങളിലെല്ലാം വായനക്കാർക്ക് താൽപര്യം നഷ്ടപ്പെട്ടുകഴിഞ്ഞു. അത്തരമൊരു സാഹചര്യത്തിൽ വ്യക്തിപരമായ പ്രശ്നങ്ങളും സംഭവങ്ങളും സാഹിത്യമെന്ന രൂപത്തിൽ എഴുതപ്പെടുന്നതിൽ ഒരു തെറ്റുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.”
“എന്നാൽ ഈ കഥയിൽ വ്യക്തിപരമായ സംഭവങ്ങൾ അങ്ങനെ വെറുതെ വിവരിച്ചുപോവുകയല്ലല്ലോ. അമർത്യാസെന്നിന്‍റെ മുൻഭാര്യ എന്ന ഐഡന്‍റിറ്റി തനിക്കൊരു ഭാരമായിത്തീരുന്ന അവസ്ഥയിൽ ട്രാമിലെ സഹയാത്രക്കാരിയോട് താൻ നബനീതയല്ല എന്നാണ് പറയുന്നത്.”
“അവിടെയാണ് ഈ കഥയിലെ യഥാർത്ഥ ട്വിസ്റ്റ്. അങ്ങനെ സ്വന്തം ഐഡന്‍റിറ്റി തള്ളിപ്പറയുമ്പോൾ അവർക്ക് നഷ്ടപ്പെടുന്നത് ആരാധികയായ ഒരു വായനക്കാരിയുമായുള്ള സൗഹാർദത്തിന്‍റെ സാധ്യതയാണ്. ഞാൻ അടുത്ത കാലത്ത് വായിച്ചിട്ടുള്ള കഥകളിൽ എന്നെ വളരെ ആകർഷിച്ചിട്ടുള്ള ഒരു കഥയാണിത്.”
അപ്പോഴേക്കും ബുജിക്ക് ഏതോ ഒരു എമർജെൻസി ഫോൺ വന്നു. അവനും ഫെമിയും ക്ഷമചോദിച്ചുകൊണ്ട് പോകാനിറങ്ങി. അപ്പോൾ ‘എന്നെയും വൈറ്റിലയിൽ വിടാമോ’ എന്നു ചോദിച്ച് നിരൂപാക്ഷനുമിറങ്ങി. സൊറയിൽ ഞാനും രേഖയും രശ്മിയും മാത്രമായി.
“ഒരു കണക്കിന് അവർ പെട്ടെന്ന് പോയത് നന്നായി. ഞങ്ങൾ ഇന്നലെ കുന്നംകുളത്ത് പോയി സൂസന്നയെ കണ്ടു. ഞെട്ടിപ്പിക്കുന്ന ഒരുപാട് വിവരങ്ങൾ കിട്ടി. ഇയാളുടെ അന്വേഷണം എന്തായി? എന്തെങ്കിലും വിവരം കിട്ടിയോ?”
“എനിക്കും ഒരുപാട് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ കിട്ടി. ആദ്യം സൂസന്ന പറഞ്ഞത് കേൾക്കട്ടെ...”
ആറ്
സൂസന്ന
I can resist everything except temptation to a beautiful woman
ഇട്ടിക്കോര രേഖയ്ക്ക് അയച്ച ഒരു എസ് എം എസ്
സൂ
സന്നയോട് കാര്യങ്ങളെല്ലാം മുമ്പേ പറഞ്ഞിരുന്നതിനാൽ അവൾ ഞങ്ങളെ നേരേ ആർത്താറ്റ് മേലേവളപ്പിൽ കുഞ്ഞിപ്പാലുവിന്‍റെ വീട്ടിലേക്കാണ് കൂട്ടിക്കൊണ്ടുപോയത്. ഒരേക്കറോളം വരുന്ന പറമ്പിനു നടുവിൽ ഒരു പഴയ ക്രിസ്ത്യൻ തറവാട്. കുഞ്ഞിപ്പാലു അവളുടെ അപ്പാപ്പനാണ്, അമ്മയുടെ അപ്പൻ. എൺപത് വയസ്സിലേറെ പ്രായമുണ്ട്. മംഗലാപുരം സെന്‍റ് അലോഷ്യസ് കോളജിൽ ഡിഗ്രിക്ക് പഠിക്കുമ്പോൾ പഠനമുപേക്ഷിച്ച് കുന്നംകുളത്ത് തിരിച്ചു വന്ന് അടയ്ക്കാ കച്ചവടം നടത്തിയ ആളാണ്. പ്രായമായപ്പോൾ കച്ചവടമെല്ലാം മക്കളെ ഏല്പിച്ചു. ഇപ്പോൾ മരത്തിലും കല്ലിലും ഇരുമ്പിലും സ്വർണത്തിലുമൊക്കെ കുരിശുകൾ പണിതുകൊടുക്കലാണ് ബിസിനസ്സ്. അടുത്തുള്ള പ്രദേശങ്ങളിലെവിടെയെങ്കിലും പുതിയ പള്ളിയോ കപ്പേളയോ പണിയുമ്പോൾ കുരിശ് പണിയിക്കുന്നത് കുഞ്ഞിപ്പാലുവിനെക്കൊണ്ടാണ്. അതുപോലെ മന്ത്രം ജപിച്ച് കഴുത്തിൽ കെട്ടാനുള്ള പൊൻകുരിശുകളും പണിത് കൊടുക്കും. ആളുകൾ കുരിശ് കുഞ്ഞിപ്പാലുവെന്നാണ് വിളിക്കുക. ചിലർ വെറുതെ കുരിശേന്നും വിളിക്കും. ഞങ്ങൾ ചെല്ലുന്നത് കണ്ടപ്പോൾ കുരിശ് പണിയിക്കാൻ ആളുകൾ വരികയാണെന്നാണ് അപ്പാപ്പൻ കരുതിയത്. സൂസന്ന ഞങ്ങളെ പരിചയപ്പെടുത്തുമ്പോൾ അത് ശ്രദ്ധിക്കാതെ…
“ന്‍റെ മോളേ ഇപ്പൊ തന്നെ മൂന്ന് പള്ളിക്ക്ള്ള കുരിശുപണി ബാക്കി കെടക്വാ. വയസ്സായില്ല്യേ... പണ്ടത്തെപ്പോലെ പറ്റണ്ടേ... ഒരു മാസം കഴിയാണ്ടെ ഇനി ഒന്നും പറ്റില്ല. മൂന്ന് പള്ളിക്കുംകൂടി മുപ്പത്തിമൂന്ന് കുരിശാ പണിത് കൊടുക്കണ്ടേ. മൂന്ന് സ്വർണക്കുരിശും ആറ് വെള്ളിക്കുരിശും പിന്നെ മരത്തിന്‍റേം കോൺക്രീറ്റിന്‍റേം വേറെ. വെഞ്ചിരിപ്പിന്‍റെ തീയതി നിശ്ചയിച്ചിട്ടാ ഇപ്പൊ ആളോള് കുരിശ് പണിയിക്കാൻ വര്വാ. ഈ കുരിശുപണീ കുരിശുപണീന്ന് പറഞ്ഞാൽ തമാശകള്യല്ലാട്ടാ.”
“അതിന് അപ്പാപ്പാ... ഇവര് കുരിശ് പണിയിക്കാൻ വന്നതല്ല. എന്‍റെ കൂട്ടുകാരികളാ.”
“പൊറത്ത്നിന്ന് ആളോള് കുന്നോളത്തക്ക് വര്വാന്ന് പറഞ്ഞാൽ എന്തിനാ, ക്രിസ്ത്യാനികളാണെങ്കി കുരിശ് പണീക്ക്യായാൻ ഇവിടേക്ക്, ഹിന്ദുക്കളാണെങ്കിൽ വിഗ്രഹം പണീക്കാൻ കാണിപ്പയ്യൂര് മനക്കലെക്ക്. അവർ പിന്നെ കുറക്കൻപാറയിൽ പോയി ദീപസ്തംഭോം തൂണും ഏല്പിക്കും. മുസ്ലീങ്ങക്ക് വിഗ്രഹാരാധനല്ല്യല്ലോ. ന്നാലും ചില പണക്കാർ ഹാജിമാർ ഭംഗിള്ള മീസാൻ കല്ല് വാങ്ങാൻ കുറക്കൻപാറേല് വരാറുണ്ട്. അല്ല മക്കളെ നിങ്ങളെന്തിനാപ്പോ വന്നേക്കണേ...?
“അപ്പാപ്പാ ഇവള് രേഖ. എറണാകുളത്തൊരു കോളേജിൽ പഠിപ്പിക്ക്യാ.... ഒപ്പം കുന്നംകുളത്തെ ക്രിസ്ത്യാനികളെപ്പറ്റി ഗവേഷണം നടത്തുന്നുമുണ്ട്. അപ്പാപ്പനെ കണ്ടാൽ കുറെ കാര്യങ്ങൾ അറിയാമെന്ന് കരുതി വന്നതാ. ഇത് അവളുടെ കൂട്ടുകാരി. രശ്മി. ബാങ്കിലാ ജോലി.”
“അപ്പാപ്പൻ അത്ര പന്തിയല്ലാത്ത മട്ടിൽ ഞങ്ങളെ രണ്ടുപേരേയും നോക്കി. പിന്നെ സൂസന്നയെ വിളിച്ച് സ്വകാര്യമായി ‘വല്ലതും തടയ്വോ?’ എന്നന്വേഷിച്ചു. അവൾ ഞങ്ങളെ നോക്കി ഒരു ഇളിഭ്യച്ചിരി ചിരിച്ചു. എനിക്ക് കാര്യം മനസ്സിലായി. ഞാൻ ‘ദിവസത്തിന് ആയിരം’ എന്ന് ആംഗ്യം കാണിച്ചപ്പോൾ അപ്പാപ്പന്‍റെ മുഖം തെളിഞ്ഞു.”
“ന്‍റെ സൂസന്നേ നീയ് വരെ അകത്തേക്ക് കൂട്ടിക്കൊണ്ടോയി കഴിക്കാനും കുടിക്കാനൊക്കെ കൊടുക്ക്. അപ്പാപ്പനത്യാവശ്യമായി ഒരു കുരിശിന്‍റെ പണി തീർക്കാണ്ട്. മറ്റന്നാൾ വെഞ്ചിരിക്കാനുള്ള പള്ളീട്യാ. അതിന് ഉച്ചതിരിമ്പഴേക്കും ആൾക്കാരെത്തും. നമക്ക് ഊണുകഴിഞ്ഞിട്ട് സംസാരിക്കാം.”
സൂസന്ന ഞങ്ങളെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. അപ്പാപ്പന്‍റെ മൂത്തമകന്‍റെ ഭാര്യ (സൂസന്നയുടെ അമ്മായി) ഞങ്ങളെ വളരെ കാര്യമായി സ്വീകരിച്ചിരുത്തി അച്ചപ്പവും ചായയുമൊക്കെ തന്നുവെങ്കിലും അവരുടെ മുഖത്ത് ഒരു പ്രസാദമില്ലായിരുന്നു. നാട്ടുകാര്യവും വീട്ടുകാര്യവുമൊക്കെ പറഞ്ഞതിന്‍റെ കൂടെ, “ഇപ്പോ തമ്പ്യേട്ടന്‍റെ കച്ചോടൊക്കെ മോശാ... ആചാരങ്ങളൊക്കെ മൊടങ്ങിക്കെടക്കല്ലേ. അപ്പാപ്പന്‍റെ കുരിശ്പണ്യോണ്ട് മാത്രം കഴിയാൻ പറ്റ്വോ. അതുംപ്പൊ പണ്ടത്തെപ്പോലൊന്നൂല്യ വല്ലപ്പോഴും ആരെങ്കിലും വന്നാലായി.” എന്ന് സൂസന്നയോട് പറഞ്ഞു. സൂസന്ന അപ്പോൾ എന്തോ പറഞ്ഞ് വിഷയം മാറ്റി. ചായകുടിച്ചു കഴിഞ്ഞപ്പോൾ ഞങ്ങൾ പുറത്തിറങ്ങി വീടും പറമ്പും നടന്നു കണ്ടു. പറമ്പിൽ ഒരിഞ്ച് സ്ഥലംപോലും വെറുതെയിടാതെ തെങ്ങും കവുങ്ങും വാഴയും ജാതിയുമൊക്കെ വെച്ചുപിടിപ്പിച്ചിരിക്കുന്നു. വീടിന്‍റെ മുറ്റത്തുനിന്ന് കിഴക്കോട്ട് നോക്കിയാൽ ആർത്താറ്റ് സെന്‍റ്മേരീസ് പള്ളി കാണാം. കിഴക്കുനിന്ന് പടിഞ്ഞാറോട്ട് ചരിഞ്ഞാണ് പറമ്പിന്‍റെ കിടപ്പ് വീടിനു പിൻഭാഗത്ത് പാടമാണ്. പാടത്തിനോടു ചേർന്ന് ഒരു വലിയ കുളം.
“തോമസ്ലീഹ വന്നകാലം മുതലാ ഞങ്ങടെ കുടുംബക്കാര് കുരിശ് പണി തൊടങ്ങീത്-അദ്ദേഹം കുരിശ് സ്ഥാപിച്ചതിന്‍റെ ഓർമ്മക്കായിട്ട്. ഇനി അപ്പാപ്പന്‍റെ കാലം കഴിഞ്ഞാൽ തമ്പ്യേട്ടൻ അതേറ്റെടുക്കും. ഇവിടെ താമസിച്ചിരുന്ന കാലത്ത് തോമസ്ലീഹ കുളിച്ചിരുന്ന കുളാ അത്.”
“സൂസന്നേ പാലയൂര് പള്ള്യല്ലേ തോമസ്ലീഹ സ്ഥാപിച്ചത്?”
“അതിലിപ്പോഴും തർക്കമുണ്ട് രശ്മി. വിശുദ്ധ തോമസ്ലീഹ കേരളത്തിൽ വന്നത്
AD
52-ലാണ്. അദ്ദേഹം വന്ന കാലത്ത് കടൽ ആർത്താറ്റുവരെയുണ്ടായിരുന്നത്രേ. ആർത്താറ്റ് കടപ്പുറം എന്നാണ് പറയുക. മുസിരിസ്സിൽനിന്ന് (പഴയ കൊടുങ്ങല്ലൂര്) സ്ലീഹ നേരേ വന്നത് ഇവിടേക്കാണ്. അദ്ദേഹം ഇന്ത്യയിൽ പണിത ഏഴ് പള്ളികളും വിശുദ്ധ മേരിയുടെയാണ്. പിൽക്കാലത്ത് കടലിൽനിന്ന് ഉയർന്നുവന്ന പ്രദേശങ്ങളാണ് ഇപ്പോഴത്തെ ചാവക്കാടും പാലയൂരും ഗുരുവായൂരുമൊക്കെ. പാലയൂര് പള്ളി സ്ലീഹ പണിതതാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ല.”
“രശ്മി, സൂസന്ന പറയുന്നത് ഓർത്തഡോക്സ് സിറിയൻ ചർച്ചുകാരുടെ വാദമാണ്. പാലയൂർക്കാര് ഇതംഗീകരിക്കുന്നില്ല. അവർ തോമസ്ലീഹ പണിത ചർച്ച് പാലയൂരാണെന്നാണ് പറയുന്നത്. ഇതുപോലെ ക്രിസ്ത്യൻ സഭകളുടെ ചരിത്രത്തിൽ ധാരാളം തർക്കങ്ങൾ നിലവിലുണ്ട്.”
“ഞങ്ങൾക്കിതിൽ ഒരു തർക്കവുമില്ല. ഞങ്ങൾ പറേണതാ ശരി.”
“അയ്യയ്യോ ഞാൻ തർക്കത്തിനൊന്നുമില്ലേ. പിന്നെ അമ്മായി ഏതോ ആചാരങ്ങൾ മുടങ്ങിപ്പോയിയെന്ന് പറഞ്ഞല്ലോ അതെന്താ?”
“അതോ, അത് ഞങ്ങളുടെ കുടുംബത്തില് ക്രിസ്മസ്സ് രാത്രിയിൽ ചില ചടങ്ങുകളുണ്ട്. അത് നടത്തിയിട്ട് ആറേഴ് കൊല്ലമായി. ചില വിശ്വാസങ്ങളാ...”
“ എന്ത് വിശ്വാസങ്ങൾ?”
“അയ്യോ അതൊന്നും പുറത്ത് പറയാൻ പാടില്ലെന്നാ നിയമം.”
അപ്പോഴേക്കും അമ്മായി ഞങ്ങളെ ഊണ് കഴിക്കാൻ വിളിച്ചു. ഊണു കഴിഞ്ഞ് കൈ കഴുകുമ്പോൾ അപ്പാപ്പൻ ‘നി മ്മറത്തക്ക് വാ.’ എന്നു പറഞ്ഞു.
അപ്പാപ്പൻ ചാരുകസേരയിലിരുന്നു. ഞങ്ങൾ മുന്നിലെ തിണ്ണയിലും.
“കുന്നോളത്തെ ക്രിസ്ത്യാന്യോളടെ ചരിത്രംന്ന് പറേണത് തോമസ്ലീഹ വരുന്നത് മുതലാ തുടങ്ങണെ. അതുവരെ ഇതൊരു യഹൂദക്കോളന്യാ… അന്ന് ഈയാർത്താറ്റ് വരെ കടലാ. കൊടുങ്ങല്ലൂരില് കപ്പലിറങ്ങിയ സ്ലീഹ അവിടെന്ന് ഒരു വലിയ കെട്ടുവഞ്ചിയിലാണ് ഇങ്ങട്ട് വന്നത്. നമ്മുടെ വീടിന് എതിരെ കാണണ ആ പറമ്പില്ല്യേ അവിടാ താമസിച്ചത്. കുളിക്കാൻ മാത്രം നമ്മുടെ പറമ്പിലെ കൊളത്തില് വരും. അന്ന് സ്ലീഹ ഇവിടെയുണ്ടായിരുന്ന യഹൂദന്മാരെയാണ് ക്രിസ്ത്യാനികളാക്കിയത്. നമ്പൂരിമാരെ ക്രിസ്ത്യാനികളാക്കി എന്ന് പറയുന്നതൊക്കെ നൊണയാ. നമ്പൂരിമാരൊക്കെ കേരളത്തിൽ വരണത് പിന്ന്യേം പത്തറുന്നൂറ് കൊല്ലങ്ങൾക്ക് ശേഷാ. ക്രിസ്ത്യാന്യോളടെ ചരിത്രത്തിലെ എന്തിനെപ്പറ്റ്യാ നെന്‍റെ ഗവേഷണം?
“പതിനഞ്ചാം നൂറ്റാണ്ടിന്‍റെ അവസാനത്തില് ഇട്ടിക്കോര എന്നപേരിൽ ഒരു ആഗോള വ്യാപാരി ഇവിടെ ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്. അദ്ദേഹത്തെപ്പറ്റിയാണ്.”
“നന്നായി, കോരപ്പാപ്പനെപ്പറ്റി ആരെങ്കിലും നാലക്ഷരം എഴുതണത് നല്ലതാ. നമ്മുടെ പല ചരിത്രപുസ്തകങ്ങളും ഞാൻ വായിച്ച് നോക്കീട്ട്ണ്ട്. അതിലൊന്നും അപ്പാപ്പനെപ്പറ്റി ഒരു വാക്ക് എഴുതിയിട്ടില്ല. ത്രക്കൊക്കെ പറയാൻ പാകത്തിന് കോരപ്പാപ്പനാരായിരുന്നു ന്ന് ചോദിച്ചാ, കൊച്ചി രാജ്യത്ത് അക്കാലത്ത് മഹാരാജാവ് കഴിഞ്ഞാൽ പിന്നെ എല്ലാ കാര്യത്തിലും ഏറ്റവും മുന്തിയ ആള് അപ്പാപ്പനാ. പണത്തിന്‍റെ കാര്യത്തില് മഹാരാജാവിനേം കടത്തിവെട്ടിയിരുന്നൂന്നാ കേട്ടേക്കണെ.
“നാലായിരം പറക്ക് കൃഷി. നാല് കളം. നാല്പതേറ് കന്ന്. ഇരുപത്തി നാല് കാളവണ്ടി. ഏഴ് കുതിര. പല്ലക്ക്. കുന്നംകുളത്തും പൊന്നാനീലും കോഴിക്കോട്ടും കൊച്ചീലുമായി നാല് പാണ്ടികശാലകൾ, അടുപ്പൂട്ടി കുന്നിന്‍റെ വടക്കേ ഭാഗത്തൊരു മണിമാളിക. നാല് കളത്തിലും കളപ്പുരകൾ. പാണ്ടികശാലകളോട് ചേർന്ന് താമസിക്കാനുള്ള മാളികകൾ വേറെ. കടലിൽ പതിനെട്ട് കപ്പലും കെട്ടുവഞ്ചികളും. പല സ്ഥലങ്ങളിലായി ആയിരക്കണക്കിന് പണിക്കാർ. അങ്ങനെ ഈ കുന്നംകുളം കേന്ദ്രാക്കി ഒരു ചെറിയ സാമ്രാജ്യം തന്നെ കോരപ്പാപ്പന് ണ്ടായിരുന്നു.
“അപ്പാപ്പൻ അടുപ്പൂട്ടി മാളികയിൽനിന്ന് വെള്ളക്കുതിരപ്പുറത്ത് കയറി കുന്നംകുളത്തങ്ങാടീലിക്ക് എറങ്ങി വരണവരവ് ഒന്ന് കാണണ്ടതന്യാ, മഹാരാജാവാണെന്നേ തോന്നൂ. അത്ര തേജസ്സാ. ആറേകാലടി പൊക്കോം അതിനൊത്ത തടീം. സായിപ്പന്മാരെപ്പോലെ നല്ല വെളുത്ത ശരീരം, ക്ലീൻ ഷേവാ. മീശ വെക്കില്ല. കടല് കടന്ന് വന്നതിനുശേഷം കാൽസറായിയേ ഇടൂ. അക്കാലത്തെ മറ്റ് പണക്കാരെപ്പോലെ തലപ്പാവല്ല. തൊപ്പ്യാ. അപ്പാപ്പന്‍റെ പേര് കേട്ടാൽ അങ്ങാടി വിറക്കും. ഒരാളും നേരേ നിന്ന് സംസാരിക്കില്ല. കോരപ്പാപ്പൻ വെറുമൊരു കച്ചവടക്കാരനായിരുന്നില്ല. എല്ലാ കാര്യത്തിലും എടപെടും. രാജഭരണായാലും യുദ്ധമായാലും പള്ള്യായാലും ഒക്കെ.”
“എന്തായിരുന്നു അപ്പാപ്പന്‍റെ കച്ചോടം?” രശ്മി ചോദിച്ചു.
“കുരുമൊളകന്നെ. അന്നത്തെ കാലത്ത് മൊളകിന് സ്വർണത്തിന്‍റെ വെല്യാ. പിന്നെ ഇഞ്ചി, പുൽത്തൈലം അങ്ങനത്തെ സാധനങ്ങള്. എന്നാൽ ഇന്നതൊക്ക്യേ കച്ചോടം ചെയ്യൂന്ന് നിർബന്ധൊന്നുണ്ടായിരുന്നില്ല. വിൽക്കാൻ പറ്റണ സാധനാന്ന് തോന്ന്യാ എന്തും വാങ്ങും. ലാഭം കിട്ട്യാ വിൽക്കും. അതാ കുന്നംകുളത്തെ രീതി. അപ്പാപ്പൻ കുരുമൊളക് മുതല് വൈരക്കല്ല് വരെ കച്ചോടം ചെയ്ത ആളാ.
“പതിനെട്ട് കപ്പലുകളില് നാലെണ്ണം പൊന്നാനീല് നങ്കൂരട്ട് കിടക്കുമ്പോൾ നാലെണ്ണം ഇറ്റലിയിലെ തുറമുഖങ്ങളിലാവും. നാലെണ്ണം അങ്ങോട്ടുള്ള യാത്രയിലും നാലെണ്ണം ഇങ്ങോട്ടുള്ള യാത്രയിലും. രണ്ട് വലിയ കപ്പലുകളിലോരോന്ന് ഇതിലേതെങ്കിലും സംഘത്തിന്‍റെ കൂടെയുണ്ടാവും. അപ്പാപ്പൻ കൊല്ലത്തിലൊരിക്കലേ കച്ചവടത്തിന് പോവൂ. ആറേഴ് മാസം കഴിയും തിരിച്ചെത്താൻ.
“കോരപ്പാപ്പൻ നാട്ടിലുള്ള കാലത്ത് അടുപ്പൂട്ടി മാളികേടെ മുമ്പില് ആളൊഴിഞ്ഞ നേരണ്ടാവില്യ. മഹാരാജാവ് വരെ കാണാൻ വന്നിട്ടുണ്ട്. കൊച്ചിരാജാവും സാമൂരീം തമ്മില് യുദ്ധം നടക്കണ കാലത്ത് മധ്യസ്ഥ പറയാൻ പോയത് അപ്പാപ്പനാ. രണ്ട് കൂട്ടരോടും അപ്പാപ്പന് അത്ര അടുപ്പായിരുന്നു.”
“ഇത്രയൊക്കെ പ്രാധാന്യമുണ്ടായിട്ടും ചരിത്രത്തില് അപ്പാപ്പനെപ്പറ്റി ഒരു വിവരോം കാണാത്തതെന്താ?”
“നമ്മടെ ചരിത്രംന്ന് പറഞ്ഞാ എന്താ? തമ്പ്രാന്മാരും നമ്പൂരിമാരും നായന്മാരുംകൂടി എഴുതിവെച്ചേക്കണതല്ലേ. ഒരു പത്തോ ഇരുനൂറോ കൊല്ലം മുമ്പ് നടന്ന കാര്യങ്ങളെപ്പറ്റിപ്പോലും കൃത്യമായ കണക്കുണ്ടോ നമ്മക്ക്? യൂറോപ്യന്മാർ അഞ്ഞൂറുകൊല്ലം മുമ്പ് നടന്ന കാര്യങ്ങളടെ കൊല്ലവും മാസവും തീയതിയും സമയവുംവരെ കൃത്യായി രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. അല്ല മോളേ, നിന്നോടാരാ ഇങ്ങനെയൊരു ഇട്ടിക്കോരേനെപ്പറ്റി പറഞ്ഞേ?”
അപ്രതീക്ഷിതമായ ആ ചോദ്യത്തിനു മുന്നിൽ ഞാനൊന്നു പരുങ്ങി. പിന്നെ ഇറ്റലിയുടെ നവോത്ഥാനകാല ചരിത്രത്തിൽ ഇട്ടിക്കോര എന്ന ഇന്ത്യക്കാരനെപ്പറ്റി പറയുന്നുണ്ടെന്ന് പറഞ്ഞ് രക്ഷപ്പെട്ടു.
“അതാ ഞാൻ പറഞ്ഞത് യൂറോപ്യന്മാർ കാര്യങ്ങള് കൃത്യമായി രേഖപ്പെടുത്തുംന്ന്. അതില് നാടും ജാതീം മതോന്നും നോക്കില്ല. ഇവിടത്തെ നമ്മടെ ചരിത്രം സാഹിത്യമായി കെട്ടിമറിഞ്ഞ് കൊഴഞ്ഞ് കെടക്കല്ലേ. അതില് സത്യേതാ കഥയേതാ എന്നറിയാൻ ഒരു വഴീല്യല്ലോ. കോരപ്പാപ്പൻ ജീവിച്ചിരുന്നത് പതിനഞ്ചാം നൂറ്റാണ്ടിന്‍റെ അവസാനത്തിലാ. 1498-ലല്ലേ വാസ്കോഡ ഗാമ വന്നത്. അതിനുമുമ്പുള്ള പത്തുപതിനഞ്ച് കൊല്ലാ കോരപ്പാപ്പന്‍റെ നല്ല കാലം. അക്കാലത്ത് പൊന്നും പണവും പെണ്ണുമെല്ലാം ലോകത്തിന്‍റെ നാനാഭാഗത്ത് നിന്നും കുന്നംകുളത്തേക്ക് ഒഴുകായിരുന്നു... പിന്നെ ഒരു കാര്യം പറയാൻ വിട്ടുപോയി, പെണ്ണിന്‍റെ കാര്യത്തില ആളൊരു പൊടി പെശകായിരുന്നു. കാണാൻ കൊള്ളാവുന്ന ഏത് പെണ്ണിനെ കണ്ടാലും മുട്ടും. കോരപ്പാപ്പൻ മുട്ട്യാൽ വീഴാത്ത ഒരു പെണ്ണും അന്നീ ലോകത്തിലുണ്ടായിരുന്നില്ല. ഓരോ യാത്ര കഴിഞ്ഞ് തിരിച്ചുവരുമ്പോഴും കറുത്തതും വെളുത്തതുമായി മൂന്നോ നാലോ സുന്ദരിമാർ കപ്പല്ന്നെറങ്ങും.”
“ഭാര്യയും മക്കളുമൊക്കെ ഉണ്ടായിരുന്നില്ലേ?”
“ഉണ്ടായിരുന്നു. കാട്ടകമ്പാലെ തോട്ടുങ്ങൽ മേരിയാണ് മിന്നുകെട്ട്യേ ഭാര്യ. എങ്കിലും അവർക്ക് മറ്റ് സ്ത്രീകളിൽനിന്ന് വ്യത്യസ്തമായ പരിഗണനകളൊന്നും കിട്ടിയിരുന്നില്ല. കോരപ്പാപ്പന് നാട്ടിലും പുറത്തുമായി എഴുപത്തൊമ്പത് മക്കളുണ്ടായിരുന്നുവെന്നാണ് പറയുന്നത്.”
എഴുപത്തൊമ്പതോ’ എന്ന എന്‍റെ ചോദ്യം ശ്രദ്ധിക്കാതെ അദ്ദേഹം തുടർന്നു.
“കോരപ്പാപ്പൻ ഒരു നല്ല കലാകാരനായിരുന്നു. ചിത്രം വരയ്ക്കും. പ്രതിമകളുണ്ടാക്കും. മൈക്കലാഞ്ചലോ ‘പിയത്ത്‘ ചെയ്യുമ്പോൾ അടുത്തുനിന്ന് കണ്ട ആളാ. അതുപോലെ അസ്സലായി പാട്ടുപാടും. പാട്ടെഴുതേം ചെയ്യും. അന്നത്തെ സാഹിത്യംതന്നെ പാട്ടുകളല്ലേ. ആ പാട്ടുകള് ഇപ്പോഴും ചില പ്രത്യേക അവസരങ്ങളില് ഞങ്ങടെ വീടുകളില് പാടാറുണ്ട്.”
അപ്പാപ്പൻ എന്തോ അബദ്ധംപറ്റിയപോലെ പെട്ടെന്ന് നിറുത്തി. ഞാൻ സൂസന്നയെ നോക്കി. അവൾ മുഖം തിരിച്ചു.
“കോരപ്പാപ്പനുമായി ബന്ധപ്പെട്ട ചില ആചാരങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് കേട്ടു. അതെന്തൊക്കെയാണ്?” ഞാൻ ആകാംക്ഷയോടെ ചോദിച്ചു.
അപ്പാപ്പന്‍റെ മുഖം പെട്ടെന്ന് ദേഷ്യംകൊണ്ട് ചുവന്നു. അദ്ദേഹം എന്നെ ഒരു നിമിഷം സൂക്ഷിച്ചുനോക്കി.
“കോരപ്പാപ്പൻ ഞങ്ങടെ തറവാട്ടീ കാരണോരാ. ദൈവാന്നന്നെ കൂട്ടിക്കോ. ഞങ്ങടെ കുടുംബങ്ങളില് മൂപ്പരുമായി ബന്ധപ്പെട്ട പൊറത്ത് പറയാൻ പാടില്ലാത്ത ഒരുപാട് രഹസ്യങ്ങളുണ്ട്. അതൊന്നും നെന്നോട് പറയാൻ പറ്റില്ല. അല്ല സൂസന്നേ ഈ കാര്യങ്ങളൊക്കെ നിനക്ക് അറ്യേണതല്ലേ. പിന്ന എന്തിനാ ഇബരെ ഇങ്ങട്ട് കൂട്ടിക്കൊണ്ടോന്നേ?”
അപ്പാപ്പൻ കൂടുതലൊന്നും സംസാരിക്കാതെ എഴുന്നേറ്റ് അകത്തേക്ക് പോയി.
“കോരപ്പാപ്പന്‍റെ കാര്യത്തില് ങ്ങനെ ചെല പ്രശ്നങ്ങള്ണ്ട്. തൽക്കാലം നമുക്ക് എന്‍റെ വീട്ടിലേക്ക് പുവ്വാം.” എന്നു പറഞ്ഞ് സൂസന്ന ഞങ്ങളെ വിളിച്ച് കാറിൽ കയറ്റി.
തൃശൂർ റോഡിൽ യൂണിറ്റി ഹോസ്പിറ്റലിനു മുമ്പില് ഇടതുവശത്തുള്ള പ്രസിഡന്‍റ്സ് കോളനിയിലാണ് സൂസന്നയുടെ വീട്. എല്ലാ ആധുനിക സൗകര്യങ്ങളുമുള്ള ഒരു കൊച്ചു കൊട്ടാരം. ജോർജ്കുട്ടി ജ്വല്ലറിയിൽ പോയതിനാൽ വീട്ടിൽ വേറേ ആരുമില്ലായിരുന്നു. വീട്ടിനകത്ത് കയറിയ ഉടനെ ഞാൻ സൂസന്നയുടെ ചെവിയിൽ “ഞങ്ങൾ നിനക്കൊരു കോള് കൊണ്ടുവന്നിട്ടുണ്ട് മോളേ’ എന്ന് പറഞ്ഞു. ഹോസ്റ്റലിൽ വെച്ച് ഇടയ്ക്ക് ബിയറും ജിന്നുമൊക്കെ കൊടുത്ത് അവളെ ഞങ്ങൾ പാപം ചെയ്യിച്ചിരുന്നു. അന്നത്തെ സൂസന്നയല്ല ഇന്ന്. കുറച്ചുകൂടി തടിച്ചു. പഴയ കുസൃതിയൊക്കെ പോയി ഒരു ഉത്തരവാദിത്വമുള്ള വീട്ടമ്മയായി. അവളെ ഒരു സ്മോളടിപ്പിക്കാതെ കൂടുതൽ വിവരങ്ങളൊന്നും കിട്ടില്ലെന്ന് എനിക്ക് തോന്നി. സൂസന്ന ടോയ് ലെറ്റിൽപോയി തിരിച്ചുവന്നപ്പോഴേക്കും ഞാനും രശ്മിയും മൂന്ന് ഗ്ലാസ്സുകളിൽ വിസ്കിയും പകർന്ന് റെഡിയായിരുന്നു. അവൾ അല്പം പരിഭ്രമത്തോടെ ‘അയ്യോ എന്താ ത്?’ എന്ന് ചോദിച്ചപ്പോൾ ‘അടുത്ത മാസം രശ്മിയുടെ കല്യാണം’, അതിന്‍റെ ചെലവ്.” എന്നു പറഞ്ഞ് ഞാൻ ഗ്ലാസ്സെടുത്ത് അവളുടെ കൈയിൽ കൊടുത്തു. ഞങ്ങൾ ‘കൺഗ്രാജുലേഷൻസ് ആൻഡ് ഹണ്ട്രഡ് ചിയേഴ്സ് ഫോർ രശ്മി...’ എന്നു പറഞ്ഞ് ഗ്ലാസ്സുകൾ ചുണ്ടോടടുപ്പിച്ചു. അവളുടെ ദൗർബല്യം ശരിക്കറിയാവുന്ന ഞാൻ പലതവണ ഗ്ലാസ്സ് നിറച്ചു. തമാശ പറഞ്ഞും പൊട്ടിച്ചിരിച്ചും ഏറെ സമയം കഴിഞ്ഞ് അവൾ നല്ല ഫോമിലായെന്ന് ഉറപ്പായപ്പോൾ പതുക്കെ ഇട്ടിക്കോരയുടെ വിഷയമെടുത്തിട്ടു.
“നീയെന്തോ ചില പ്രത്യേക ചടങ്ങുകളെപ്പറ്റി പറഞ്ഞല്ലോ, അതെന്താ?”
അവൾ ആദ്യം അല്പമൊന്ന് മടിച്ചു. പിന്നെ വിസ്കിയുടെ ലഹരിയിൽ ഞങ്ങളുടെ സ്നേഹത്തോടെയുള്ള നിർബന്ധത്തിനു മുന്നില് പിടിച്ചുനിൽക്കാൻ പറ്റാതായപ്പോൾ പറയാൻ തുടങ്ങി.
“കോരപ്പാപ്പന്‍റെ രഹസ്യങ്ങള് പൊറത്ത് പറയാൻ പാടില്ലെന്നാ ഞങ്ങടെ കുടുംബത്തിലെ നിയമം. നിങ്ങൾ ഈ കുടുംബത്തിലെ അംഗങ്ങളാ ന്ന കണക്കിലാ ഞാൻ പറേണ. വേറേ ആരോടും പോയി പറയരുത്.”
ഞങ്ങൾ സമ്മതിച്ചെന്നു തലയാട്ടി. വെറുതെ തലയാട്ടിയാൽ പോര കൈയിലടിച്ച് സത്യം ചെയ്യണമെന്നായി സൂസന്ന. ഞങ്ങൾ രണ്ടുപേരും അവളുടെ കൈയിലടിച്ച് സത്യം ചെയ്തു.
“ഞങ്ങളുടെ കുടുംബത്തില് കോരയ്ക്ക് കൊടുക്ക്വാ എന്നൊരു ആചാരമുണ്ട്.” അവൾ ശബ്ദം താഴ്ത്തി പറയാൻ തുടങ്ങി.
“ഇതിന് പള്ളിയും സഭയുമൊന്നുമായി യാതൊരു ബന്ധവുമില്ല. കുടുംബത്തിലെ ഏതെങ്കിലും പെൺകുട്ടി വയസ്സറിയിച്ചാൽ അടുത്ത ക്രിസ്മസ്സ് രാത്രിയില് കോരയ്ക്ക് കൊടുക്കണം. ഇവിടെ ഞങ്ങൾക്ക് ആദ്യവീട് എന്നൊരു വീടുണ്ട്. ആ കുട്ടിയെ നല്ലവണ്ണം കുടിപ്പിച്ച് ബോധം കെടുത്തി അർദ്ധരാത്രിക്കു മുമ്പായി ആ വീട്ടിലെ നിലവറയിൽ അടയ്ക്കും. അകത്തുനിന്ന് എന്തു ശബ്ദം കേട്ടാലും പിറ്റേദിവസം കാലത്തേ നിലവറ തുറക്കൂ. പെണ്ണ് അകത്ത് നടന്നതൊന്നും പുറത്ത് പറയാൻ പാടില്ലെന്നാണ് നിയമം. ഞങ്ങളുടെ കുടുംബത്തിലേക്ക് കല്യാണം കഴിച്ചുകൊണ്ടുവരണ പെണ്ണ് അതുവരെ കോരയ്ക്ക് കൊടുക്കപ്പെട്ടവളല്ലെങ്കിൽ ആദ്യരാത്രിക്കു മുമ്പ് കോരയ്ക്ക് കൊടുക്കണം. കുറച്ച് കൊല്ലങ്ങൾ മുമ്പുവരെ ഈ ചടങ്ങുകൾ മുടക്കമില്ലാതെ നടന്നിരുന്നു. എന്നാൽ ഈ തലമുറയിൽ പെൺകുട്ടികളുടെ എണ്ണം വളരെ കുറഞ്ഞു. കഴിഞ്ഞ ഏഴു വർഷമായി ഈ ചടങ്ങ് നടന്നിട്ടില്ല. ഞങ്ങളുടെ കുടുംബത്തിൽ പുതിയതായി ഒരു പെൺകുട്ടിയും വയസ്സറിയിച്ചിട്ടില്ല. ആരെയും കല്യാണം കഴിച്ച് കൊണ്ടുവന്നിട്ടുമില്ല. കോരയ്ക്ക് കൊടുത്ത പെണ്ണുള്ള വീട്ടിൽ പണം വന്നുനിറയും. പതിന്നാലാമത്തെ വയസ്സിലാ എന്നെ കോരയ്ക്ക് കൊടുത്തത്. ഇപ്പോ ജോർജുകുട്ടിക്ക് ജ്വല്ലറി മൂന്നാ... മൂന്നുനാല് കോടിയുടെ സ്വത്തുണ്ടാവും. കോരയ്ക്ക് കൊടുക്കാൻ ഒരു പെൺകുട്ടിയില്ല്യാത്തേന്‍റെ സങ്കടാ അമ്മായിക്ക്.”
“നിലവറയില് വെച്ചെന്താ സംഭവിച്ച്യേന്ന് നിനക്കോർമ്മയുണ്ടോ?”
“പത്തുകൊല്ലം മുമ്പ് നിലവറയിൽ കിടന്ന രാത്രി വളരെ രസായിട്ടാ എനിക്ക് തോന്നീത്. അന്ന് കാലത്താ എന്നോട് ‘കോരയ്ക്ക് കൊടുക്ക്വാ’ എന്ന ഏർപ്പാടിനെപ്പറ്റി അമ്മച്ചി പറഞ്ഞുതന്നത്. ‘ഇന്ന് രാത്രി ചെല ചടങ്ങകളൊക്കെണ്ട്. പെട്ടെന്ന് കണ്ട് പകയ്ക്കാണ്ടിരിക്ക്യാൻ ആദ്യേ പറഞ്ഞ് തര്യാ. ന്ന് നെന്നെ കോരയ്ക്ക് കൊടുക്ക്വാ. സന്ധ്യതൊട്ട് ആദ്യവീട്ടില് ചടങ്ങ്വോള് തൊടങ്ങും. പിന്നെ അത്താഴത്തിനുശേഷം കുടിപ്പിച്ച് ബോധം കെടുത്തി നിലവറയിലാക്കും. ഈ രാത്രി നീയ് കോരപ്പാപ്പന്‍റെ പെണ്ണാ. അകത്ത് ഇരുട്ടിൽ ഒരു മരോട്ടിയെണ്ണവിളക്കിന്‍റെ വെളിച്ചേണ്ടാവൂ. പേടിക്ക്യൊന്നും വേണ്ട. അർദ്ധരാത്രി കഴിഞ്ഞാൽ ഒരു സുന്ദരൻ ചെക്കന്‍റെ രൂപത്തില് കോരപ്പാപ്പൻ വരും. വെളുക്കണേന്‍റെ മുമ്പേ ഒരു പെണ്ണെന്താന്ന് നെന്നെ പഠിപ്പിക്കും. എടുക്കേണ്ടതൊക്കെ എടുക്കും. തരേണ്ടതൊക്കെ തരും. നല്ലോണം സഹകരിച്ച് നിന്നാലേ മൂപ്പര്ക്ക് ഇഷ്ടപ്പെടൂ. ഇഷ്ടപ്പെട്ടാൽ അതിന്‍റെ അടയാളായി ദേഹത്തിലെവിടെയെങ്കിലും കടിച്ച് ഒരു കൊച്ചുമുറിപ്പാട് തരും. പിന്നെ ജീവിതത്തിലെന്നെന്നേക്കും പൊന്നും പണോം കോരിച്ചൊരിയും. എല്ലാം നെന്‍റെ മിടുക്കാ. കാലത്ത് കതക് തുറന്നു പുറത്തേക്ക് വന്നാ അകത്ത് നടന്നതൊന്നും എന്നോട് പോലും പറ്യാൻ പാടില്ല.’
“എനിക്കതപ്പോൾ കേട്ടപ്പോൾ സംഗതി രസമായിട്ടാണ് തോന്നിയത്. വയസ്സറിയിച്ചതിനു ശേഷം ആൺകുട്ടികളോട് വല്ലാത്തൊരു കമ്പം തോന്നണ കാലാ. കൂട്ടുകാരികള് പറഞ്ഞ്കേട്ട നൂറുനൂറുകാര്യങ്ങൾ നേരിട്ടറിയാനുള്ള കൊതി. അപ്പനമ്മമാരുടെ സമ്മതത്തോടെ നടക്കുന്നതോണ്ട് ഒന്നും പേടിക്കാനൂല്യ. എല്ലാവരുടേം മുമ്പില് ഒന്നുമറ്യാത്ത പൊട്ട്യേപോലെ നിന്നെങ്കിലും നിലവറേലെത്താൻ മനസ്സ് തുടിക്കുകയായിരുന്നു.
“ആദ്യവീട്ടില് സന്ധ്യക്കുതന്നെ ആഘോഷങ്ങള് തുടങ്ങി. കുട്ട്യോൾക്കാർക്കും അന്നത്തെ ചടങ്ങില് പ്രവേശനല്യ പ്രായത്തില് കവിഞ്ഞ വളർച്ചയുണ്ടായിരുന്ന എന്നെ പുത്തൻ ഉടുപ്പുകളിടീച്ച് അത്തറ് പൂശി സുന്ദരിയാക്കി അകത്തെ തളത്തിൽ പട്ടും പൂക്കളുംകൊണ്ട് അലങ്കരിച്ച ഒരു വലിയ കസേരയിലിരുത്തി. എന്‍റെയടുത്തു നിന്ന് മുമ്പ് കോരയ്ക്ക് കൊടുക്കപ്പെട്ട ചെറുപ്പക്കാരികൾ അശ്ലീലം കലർന്ന തമാശകൾ പറഞ്ഞു ചിരിച്ചു. കുറെസമയം കഴിഞ്ഞപ്പോൾ വീട്ടിലെ മൂത്ത കാരണവർ ഇടത്തേ കൈയിൽ കുന്തിരിക്കമെരിയുന്ന ധൂപക്കുറ്റിയും വലത്തേ കൈയിൽ ഒരു പ്രത്യേകതരം കുരിശുമായി വന്ന് ചില അനുഷ്ഠാനങ്ങൾ തുടങ്ങി. തീരെ പരിചിതമല്ലാത്ത പാട്ടുകളും വാദ്യഘോഷങ്ങളും ഉയർന്നു. എഴുന്നേല്പിച്ച് നിറുത്തി നെറ്റിയിലും കവിളിലും നെഞ്ചിലും കുരിശുകൊണ്ട് തിരിച്ചും മറിച്ചും കുറെ അടയാളങ്ങൾ വരച്ച് ഒടുവിൽ കുരിശെന്‍റെ നെഞ്ചത്ത് അമർത്തിപ്പിടിച്ച് എന്തൊക്കെയോ പ്രാർത്ഥനകൾ ചൊല്ലാൻ തുടങ്ങി. എന്‍റെ ശരീരത്തിന്‍റെ അളവെടുത്ത് പണിതപോലെ കുരിശിന്‍റെ നാലറ്റങ്ങളും മുലക്കണ്ണുകളിലും പൊക്കിളിലും കഴുത്തിലും കൃത്യമായി അമർന്നിരുന്നു. ഏതോ മൃഗത്തിന്‍റെ എല്ലു കൊണ്ടുണ്ടാക്കിയ ചാരനിറത്തിലുള്ള കുരിശ്. അതിലേക്ക് സൂക്ഷിച്ച് നോക്കിയപ്പോൾ എനിക്ക് അറപ്പാണ് തോന്നിയത്. ആ പ്രാർത്ഥന കഴിഞ്ഞപ്പോൾ കാരണവർ കുരിശ് നെഞ്ചത്ത്ന്നെടുത്ത് ‘ഇനി അത്താഴം’ എന്ന് ഉത്തരവിട്ടു.”
“അത്താഴം ഗംഭീരമായിരുന്നു. ഏഴുതരം എറച്ചികൊണ്ടുള്ള പതിനെട്ട് വിഭവങ്ങൾ. തളത്തിൽ നിലത്ത് എന്നെ നടുക്കിരുത്തി മറ്റുള്ളവരെല്ലാം അർധ വൃത്താകൃതിയിൽ ചുറ്റുമിരുന്നു. അപ്പനും അമ്മച്ചിയും ഇരുവശത്തുമിരുന്ന് ഓരോ വിഭവങ്ങളായെടുത്ത് എന്‍റെ വായിൽ വെച്ചുതന്നു. അതിനും ചില അനുഷ്ഠാനങ്ങളുണ്ടായിരുന്നു. ഞാനെല്ലാം വെറുതെ സ്വാദ് നോക്കിയതേയുള്ളൂ. ഒപ്പംനിന്ന് തമാശപറഞ്ഞിരുന്നവർ ഇടയ്ക്ക് ‘അത്താഴം കഴിച്ച് വയറ് നിറച്ചാൽ രാത്രി കൊളാവും മോളേ’ എന്നോർമ്മിപ്പിച്ചിരുന്നു. ആ ചടങ്ങിന്‍റെ അവസാനം അപ്പനുമമ്മച്ചിയും ചേർന്ന് വീഞ്ഞിന്‍റെ ഗ്ലാസ്സെടുത്ത് എന്‍റെ ചുണ്ടോടടുപ്പിച്ച് ഇരുകവിളിലും മുത്തം തന്നു. പിന്നെ കുടുംബാംഗങ്ങളോരോരുത്തരായി വീഞ്ഞും മുത്തവും തന്നു. എന്നാൽ ഇടയ്ക്ക് വീഞ്ഞിൽനിന്ന് വിസ്കിയിലേക്ക് മാറിയത് ഞാനറിഞ്ഞില്ല. അത്താഴം കഴിഞ്ഞ് വീണ്ടുമെന്നെ കസേരയിലിരുത്തുമ്പോൾ ലഹരി തലയ്ക്ക് പിടിച്ചുതുടങ്ങിയിരുന്നു”.
“കാരണവർ കുന്തിരിക്കം പുകച്ച് അനുഷ്ഠാനത്തിന്‍റെ അടുത്തഘട്ടം തുടങ്ങി. അമ്മച്ചി കൈയിൽ ഒരു ചുവന്ന ഗൗണുമായി ഇടതുവശത്തും അപ്പൻ വലതുവശത്തും നിന്നു. പാട്ടും ബഹളവും കുന്തിരിക്കത്തിന്‍റെ പുകയും വയറിലെരിയുന്ന വിസ്കിയുമെല്ലാം ചേർന്നപ്പോൾ എനിക്ക് തല കറങ്ങുന്നപോലെ തോന്നി. കാരണവർ എന്തൊക്കെയോ ഉരുവിട്ടുകൊണ്ട് അനുഷ്ഠാനങ്ങൾ തുടർന്നു. അതുവരെ എല്ലാം സൂക്ഷ്മമായി ശ്രദ്ധിച്ചിരുന്ന ഞാൻ തളർന്ന് കസേരയിലേക്ക് തലചായ്ച്ചു. അപ്പോൾ കാരണവർ പെട്ടെന്ന് അപ്പനോട് ‘ഇനി പെണ്ണിന്‍റെ ഉടുപ്പ് മാറ്റ് എന്ന് പറഞ്ഞു. വാദ്യഘോഷങ്ങളും പാട്ടും നിലച്ചു. എല്ലാ കണ്ണുകളും എന്നിലേക്കായി അപ്പനെന്നെ എഴുന്നേല്പിച്ച് നിർത്തി ഉടുപ്പുകളെല്ലാം ഓരോന്നായി അഴിച്ചുമാറ്റി. മദ്യലഹരിയിൽ ലജ്ജയെപ്പറ്റി മറന്ന് അനങ്ങാതെ നിൽക്കുമ്പോൾ കാരണവർ പെട്ടെന്ന് എന്‍റെ രണ്ട് കൈകളും പിടിച്ച് മുകളിലേക്കുയർത്തി. പിന്നെ എവിടെനിന്നോ ഒരു ചാട്ടവാറെടുത്ത് ‘നീയാണിന്നത്തെ കോരേടെ പെണ്ണ്, ചെകുത്താന്‍റെ കന്യക’ എന്ന് ഉറക്കെ പറഞ്ഞ് എന്‍റെ നെഞ്ചിലും അരക്കെട്ടിലും പുറത്തും കാലുകളിലും കവിളിലുമെല്ലാം പതിനെട്ട് തവണ മാറിമാറി ആഞ്ഞടിച്ചു. ഞാൻ വേദനകൊണ്ട് പുളഞ്ഞ് ഉറക്കെ കരയുമ്പോൾ എല്ലാവരും മുട്ടുകുത്തിനിന്ന് ‘കോരപ്പാപ്പാ ഞങ്ങളീ കന്നിപ്പെണ്ണിനെ നിനക്ക് കാഴ്ച വെക്കുന്നു. അവളെ രാത്രി മുഴുവൻ ആഘോഷിച്ചതിനുശേഷം വീണ്ടും കന്യകയാക്കി മാറ്റി തിരിച്ച് തരണേ. നിന്‍റെ മറ്റ് കന്യകകളെ അനുഗ്രഹിച്ചപോലെ അവളെയും എല്ലാവിധ ഐശ്വര്യങ്ങളും നല്കി അനുഗ്രഹിക്കണേ.’ എന്ന് പ്രാർത്ഥിച്ചു. ചാട്ടയടിയേറ്റ ശരീരം മുഴുവനും ചുവന്ന് തിണർത്തു. ചില ഭാഗങ്ങൾ പൊട്ടി ചോരയൊഴുകി. പതിനെട്ടാമത്തെ അടിയും കഴിഞ്ഞപ്പോഴേക്കും ഞാൻ കസേരയിലേക്ക് തളർന്ന് വീണു. കാരണവർ ചാട്ട വലിച്ചെറിഞ്ഞ് ‘ഇനി പെണ്ണിനെ പച്ചകുത്താം” എന്നു പറഞ്ഞ് എങ്ങോട്ടോ പോയി. അമ്മച്ചിയെന്‍റെ ശരീരം ടവ്വൽകൊണ്ട് ഒപ്പി ചുവന്ന ഗൗൺ ധരിപ്പിച്ചു. അപ്പൻ പകർന്നുതന്നെ വിസ്കി ഒറ്റവലിക്ക് കുടിച്ച് ഞാൻ വീണ്ടും ഗ്ലാസ് നീട്ടി. പിന്നീട് എത്ര കുടിച്ചെന്നോ ആരാണെന്നെ പച്ചകുത്തിയതെന്നോ എപ്പോൾ എന്തൊക്കെ ചടങ്ങുകൾക്കു ശേഷമാണ് നിലവറയിലടച്ചതെന്നോ ഓർമ്മയില്ല.
“കണ്ണുതുറന്നപ്പോൾ നല്ല ഇരുട്ട്. തിരിതാഴ്ത്തിയ മരോട്ടിയെണ്ണവിളക്കിന്‍റെ അരണ്ട വെളിച്ചത്തിൽ ആരുടെ കൈക്കുള്ളിലാണ് ഞാനെന്ന് മനസ്സിലാക്കാൻ കഴിഞ്ഞില്ല. അമ്മച്ചിയെന്നെ ധരിപ്പിച്ച ചുവന്ന ഗ്രൗൺ എവിടെയോ നഷ്ടപ്പെട്ടിരുന്നു. നല്ല കൈക്കരുത്തുള്ള ഒരു പുരുഷന്‍റെ രോമം നിറഞ്ഞ പരന്ന നെഞ്ചിനടിയിൽ ഞാൻ അമർന്നു കിടക്കുകയാണ്. എന്‍റെ കവിളിൽ നിന്ന് അല്പം മുകളിലായി നെറ്റിയിൽ താടിയമർത്തിക്കൊണ്ട് കിടന്ന അയാളുടെ മുഖം എനിക്ക് കാണാൻ കഴിഞ്ഞില്ല. അമ്മച്ചി പറഞ്ഞ കാര്യങ്ങളോർത്തപ്പോൾ ‘കോരപ്പാപ്പനാ പേടിക്കാനില്ല’ എന്ന് മനസ്സ് പറഞ്ഞു.”
“ആ നീണ്ട കഴുത്തിന് നല്ല വെളുപ്പും മിനുസവുമായിരുന്നു. അറിയാതെ എന്‍റെ കൈകൾ അയാളുടെ പുറത്ത് അമർന്നു. നെഞ്ചിലെപ്പോലെ പുറത്തും നിറയെ രോമങ്ങൾ. ഞാൻ രണ്ടുകൈകളും വരിഞ്ഞ് മുറുക്കി അയാളെ കുറച്ചുകൂടി എന്നിലേക്ക് അടുപ്പിച്ചു. മുഖം കാണാതെ തന്നെ ശരീരംകൊണ്ട് ഞാനാശരീരത്തെ തൊട്ടറിഞ്ഞു. സുന്ദരൻ, കരുത്തൻ, വികൃതി കാട്ടാൻ കൊതിച്ചു നിൽക്കുന്ന കുറുമ്പൻ. അയാൾ കുറച്ച് താഴേക്കിറങ്ങി എന്‍റെ കവിളത്ത് മുഖമമർത്തി ‘പേടിക്കണ്ട’ എന്ന് ചെവിയിൽ പറഞ്ഞ് വിളക്കിന്‍റെ തിരി നീട്ടാനായി എന്നിൽ നിന്നും ഒന്നുയരാൻ ശ്രമിച്ചപ്പോൾ ഞാനതിനനുവദിക്കാതെ എന്നിലേക്ക് തന്നെ പിടിച്ചമർത്തി. അപ്പോൾ ‘കൊച്ചുമിടുക്കീ’ എന്നുപറഞ്ഞ് എന്നെ കൈകൾക്കുള്ളിൽ ഞെരിച്ചമർത്തിക്കൊണ്ട് ഇരുകവിളുകളിലും പലതവണ മുത്തം തന്നു. ആദ്യമായി കാമം നുണഞ്ഞ ലഹരിയിൽ തന്നതിലേറെ തിരിച്ചും കൊടുത്തു. പിന്നീട് രണ്ടുപേർക്കും വലിയ തിരക്കായിരുന്നു. ഒരു ചുഴലിക്കൊടുങ്കാറ്റിന്‍റെ വേഗത. വേദനയും സുഖവും ആനന്ദവും തിമർത്ത് പെയ്തു കഴിഞ്ഞപ്പോൾ ഞങ്ങൾ കെട്ടിപ്പിടിച്ച് തളർന്നുറങ്ങി.
“കുറെനേരം കഴിഞ്ഞുണർന്നപ്പോൾ അയാൾ “ഇനി നിന്നെ ശരിക്കൊന്ന് കാണട്ടെ” എന്നു പറഞ്ഞ് എന്നെ കൈകളിൽ കോരിയെടുത്ത് തറയിൽ നിർത്തി വിളക്കിന്‍റെ തിരി നീട്ടി. അപ്പോൾ അയാളുടെ ശരീരത്തിലേക്ക് ചിതറിവീണ പ്രകാശത്തിൽ കുറച്ചു മുമ്പ് എന്നിലേക്ക് ആദ്യമായി കത്തിക്കയറിയ പുരുഷസൗന്ദര്യത്തിന്‍റെ വന്യത ഞാൻ കണ്ടു. ഞാനയാളെ എന്നിലേക്ക് ചേർത്ത് പിടിച്ച് ഞങ്ങളുടെ നഗ്നത മറച്ചു. അപ്പോഴാണ് ഞാൻ അയാളെക്കാൾ തീരെ ചെറുതാണെന്നെനിക്ക് മനസ്സിലായത്. കഷ്ടിച്ച് തോളുവരെ മാത്രമേയുള്ളൂ. ഒരുമിച്ച് കിടക്കുമ്പോൾ അങ്ങനെ തോന്നിയതേയില്ല. ഞാൻ ആ തോളിലേക്ക് തലചായ്ച്ചപ്പോൾ എന്‍റെ ഇടത്തെ ചെവിയുടെ താഴെ കവിളിൽനിന്ന് കുറച്ച് മുകളിലായി സ്നേഹത്തോടെ രണ്ട് പല്ലുകൾ പതുക്കെ താഴ്ന്നു. ഇഞ്ചക്ഷൻ ചെയ്യുമ്പോളുള്ളതിനെക്കാൾ കുറച്ചുകൂടി ശക്തമായ വേദന. ചോര പൊടിഞ്ഞൊഴുകി. നേരിയ വേദന എന്നിലേക്ക് പടർന്ന് കയറുമ്പോൾ കവിളിൽ ഒഴുകുന്ന ചോര അയാൾ ആർത്തിയോടെ നക്കി കുടിക്കുകയായിരുന്നു. ചോരയൊഴുകുന്നത് നിലച്ചപ്പോൾ പതുക്കെ എന്‍റെ മുഖം പിടിച്ചുയർത്തി മുറിപ്പാടിലൊരുമ്മകൂടി തന്ന് ‘ചെകുത്താന്‍റെ പെണ്ണേ, ഇതാണെന്‍റെ സ്നേഹത്തിന്‍റെ മുദ്ര. ഇനി പൊന്നും പണവും നിന്നെ വിട്ടുപോകില്ല’ എന്നു പറഞ്ഞു. പിന്നീട് മണിക്കൂറുകളോളം ശരീരത്തിലെ ഓരോ ബിന്ദുവിലും ഇക്കിളിയാക്കിയും നോവിപ്പിച്ചും രസിപ്പിച്ചുകൊണ്ട് അയാളെന്നെ പലതവണ ആനന്ദത്തിന്‍റെ കൊടുമുടികളിലെത്തിച്ചു.
“നേരം പുലരാറായപ്പോൾ നിലവറയുടെ കതകിൽ ആരോ തട്ടുന്നത് കേട്ട് ഞാനുണർന്നു. എന്‍റെ കൈകൾക്കുള്ളിൽ തളർന്നു മയങ്ങുകയായിരുന്ന സുന്ദരനെ വീണ്ടും കാണാനുള്ള കൊതിയോടെ കണ്ണുതുറന്നപ്പോൾ ഞെട്ടിപ്പോയി. ആ ശരീരം ചുക്കിച്ചുളിഞ്ഞ് ഒരു ഈജിപ്ഷ്യൻ മമ്മിയെപ്പോലെയായിരിക്കുന്നു. ഞാൻ പേടിച്ച് ചാടിയെഴുന്നേൽക്കാൻ തുടങ്ങുമ്പോഴേക്കും അതൊരു ചെറിയ എട്ടുകാലിയായി പൊക്കിളിൽനിന്നും താഴേക്കിറങ്ങി ഇടതുകാലിലെ തള്ളവിരൽവരെ ചെന്ന് ഒരു പൂമ്പാറ്റയായി പറന്നു പോയി. നിലവറ തുറന്നെന്നെ പുറത്തേക്ക് കൊണ്ടുവന്നപ്പോൾ ഞാനൊരു കൊച്ചുകുട്ടിയെപ്പോലെ പൂമ്പാറ്റയെയും തേടി പറമ്പിലേക്കോടി.”
അപ്പോഴേക്കും സൂസന്ന വല്ലാതെ തളർന്നു. ഏഴാമത്തെ പെഗ്ഗ് വിസ്കി അകത്തേക്ക് ചെന്ന അതേ വേഗത്തിൽതന്നെ പുറത്തേക്ക് വന്നു. ഛർദ്ദിച്ച് അവശയായ അവളെ ഞങ്ങൾ ബെഡ്റൂമിൽ കൊണ്ടുപോയി കിടത്തി. അവൾ പറഞ്ഞതിൽ സത്യമെത്ര, ഫാന്‍റസിയെത്ര, ഫിക്ഷനെത്ര എന്നറിയാതെ ഞങ്ങൾ കുഴങ്ങിനിൽക്കുമ്പോഴേക്കും ജോർജുകുട്ടി വന്നു.
“സൂസന്നക്ക് തീരെ കപ്പാസിറ്റില്യാ. ഒന്നല്ലെങ്കിൽ ഒന്നരപെഗ്ഗ്. അതിൽ കൂട്യാ ഇതാ കോലം. ഇതൊന്നും സാരാക്കണ്ട നിങ്ങള് പൊക്കോ. കല്യാണത്തിന് വിളിക്കാൻ മറക്കണ്ടാട്ടാ.”
ഏഴ്
ഹഷിമോട്ടോ മൊറിഗാമി
Whoever wants to be happy, let him be so
:
about tomorrow there
’
s no knowing
.
-
Lorenzo The MagnificeO
dear rekha
,
പരാജയപ്പെട്ട ‘സാത്താന്‍റെ വിരുന്നി’ ന് പിറ്റേദിവസം കത്രീന എന്നെ ലിമാ കാത്തലികോ യൂണിവേഴ്സിറ്റിയിലെ ഹഷിമോട്ടോ മൊറിഗാമി എന്ന ഗണിത ശാസ്ത്രഗവേഷകയുടെ അടുത്തേക്കാണ് കൊണ്ടുപോയത്. ലിമയിൽ ജനിച്ചുവളർന്ന ജാപ്പനീസ് വംശജയായ ഹഷിമോട്ടോ മൊറിഗാമി യു. എസ്സിലെ പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിൽനിന്നാണ്
The History of Non European Mathematics
-ൽ ഡോക്ടറേറ്റ് നേടിയത്. മൊറിഗാമിയുടെ പേര് കേട്ടപ്പോൾ എനിക്കാദ്യം ഓർമ്മ വന്നത് പ്രശസ്ത ടെന്നീസ് കളിക്കാരി അകികോ മൊറിഗാമിയെന്ന ജാപ്പനീസ് സുന്ദരിയെയാണ്. ഹഷിമോട്ടോയും അകികോയെപ്പോലെ സുന്ദരിയും ചെറുപ്പക്കാരിയുമാണെങ്കിലും സാധാരണ ജപ്പാൻകാരികളുടേതിൽനിന്നും കുറച്ച് വ്യത്യസ്തമായ മുഖച്ഛായയാണ്. എവിടെയോ ഒരു ലാറ്റിനമേരിക്കൻ കട്ട്. ജപ്പാൻകാരികളെക്കാൾ കൂടുതൽ പൊക്കവുമുണ്ട്. മുഖമൊഴികെ മറ്റ് ശരീരഭാഗങ്ങൾക്ക് ഗ്രബിയേല സബാറ്റീനിയോടാണ് സാമ്യം.
ലിമനഗരത്തിന്‍റെ തിരക്കിനു നടുവിൽ മിരാഫ്ളോറസിലെ ലാർകോ മാർ ഷോപ്പിങ് സെന്‍ററിനടുത്ത് മാസം ആയിരത്തിയഞ്ഞൂറ് ഡോളർ വാടകയുള്ള ഒരു പോഷ് അപ്പാർട്ട്മെന്‍റിലാണ് മൊറിഗാമി താമസിക്കുന്നത്. കോളിങ് ബെല്ലടിച്ചപ്പോൾ വശ്യമായ പുഞ്ചിരിയോടെ ജീൻസും ഇളംമഞ്ഞ ഷർട്ടും ധരിച്ച മൊറിഗാമിതന്നെയാണ് കതക് തുറന്നത്. കടുംചുവപ്പ് നിറത്തിലുള്ള ബ്രസീലിയൻ പരവതാനി വിരിച്ച മനോഹരമായ സ്വീകരണമുറി. ചുവരിൽ ബോട്ടിസെല്ലിയുടെ
The Birth of Venus
-ന്‍റെ റിപ്പിക്ക. ബോസ്റ്റണിൽ കാസിനോ നടത്തിയിരുന്ന എന്‍റെ ബോസ് പ്രസിദ്ധമായ പെയ്ന്‍റുകളുടെയും ശില്പങ്ങളുടെയും ഒറിജിനലുകളെ വെല്ലുന്ന റിപ്പിക്കകളുണ്ടാക്കി വിൽക്കുന്ന റാക്കറ്റിലെ പ്രധാന കണ്ണിയായിരുന്നു. ജീൻസിനുള്ളിൽ തുടിച്ചു നിൽക്കുന്ന മൊറിഗാമി എന്‍റെ ഭാവനയിൽ പൂർണനഗ്നയായി കടലിൽനിന്നുയർന്നു വരുന്ന വീനസാകുന്നതിനിടയിൽ, വളരെക്കാലത്തെ പരിചയമുള്ളപോലെ അവളെന്നെ രണ്ടു കവിളുകളിലും ചുംബിച്ചുകൊണ്ട് ഊഷ്മളമായി സ്വീകരിച്ചു. ജനലിനു പുറത്ത് ചുവന്ന സൂര്യൻ അസ്തമിക്കാൻ തുടങ്ങുന്ന പസഫിക്കിനും മൊറിഗാമിയെപ്പോലെ മനം മയക്കുന്ന സൗന്ദര്യം.
“വെൽക്കം മിസ്റ്റർ ഇട്ടിക്കോര, എത്ര കാലമായി ഞാൻ നിന്നെ കാത്തിരിക്കുന്നു.”
ഞാനൊന്നും മനസ്സിലാകാത്തതുപോലെ പകച്ചുനിന്നപ്പോൾ ക്രിതീന കാര്യങ്ങൾ വിശദീകരിച്ചു. മൊറിഗാമി പ്രിൻസ്റ്റണിൽ പോസ്റ്റ് ഡോക്ടറൽ റിസർച്ച് നടത്തുന്നത്
Kerala School of Mathematics
-ന്‍റെ ഇറ്റാലിയൻ കണക്ഷനെപ്പറ്റിയാണ്. അതിനുവേണ്ടി ക്രതീനയുടെ കൈയിലുള്ള കോര ഗോൺസാൽവസിന്‍റെ ചെമ്പുതകിടുകളും ഓലകളുമെല്ലാം അവർ വിശദമായി പരിശോധിച്ചിട്ടുണ്ട്. ഗവേഷണത്തിന്‍റെ ഭാഗമായി പലതവണ ഫ്ളോറൻസിലും മൂന്നുനാല് തവണ കേരളത്തിലും പോയിരുന്നു. ഫ്ളോറൻസിലെ ഞങ്ങളുടെ പഴയ വീട്ടിലും അവൾ പോയിട്ടുണ്ട്. ഇറ്റലിയിൽനിന്ന് ന്യൂയോർക്കിലേക്ക് പോയ എന്‍റെ അമ്മയെപ്പറ്റിപ്പോലും മൊറിഗാമിക്കറിയാം. പക്ഷേ, എന്നെപ്പറ്റി അറിഞ്ഞത് കതീനയിൽനിന്നാണ്.”
“ഇട്ടിക്കോരയുടെ കുടുംബപരമ്പരയിൽപ്പെട്ട ആരെയെങ്കിലും ഒന്ന് നേരിട്ട് കാണാൻ എത്രയോ കാലമായി അന്വേഷണം തുടരുന്നു. ഇതുവരെ നടന്നില്ല. അവസാനം കത്രീനയാണ് നിന്നെപ്പറ്റി പറഞ്ഞത് “
I am really happy to meet you dear
...” എന്നു പറഞ്ഞ് അവളെനിക്കും കത്രീനയ്ക്കും റെഡ് വൈൻ പകർന്നുതന്നു.
“ഞാൻ ഇതുവരെ കേരളത്തിൽ പോയിട്ടില്ല. ഫ്ളോറൻസിലെ ഞങ്ങളുടെ പഴയ വീട്ടിൽത്തന്നെ രണ്ടോ മൂന്നോ പ്രാവശ്യം മാത്രം. അവിടെയുള്ള ആർക്കും എന്നെയോ എനിക്ക് അവരെയോ അറിയില്ല. ഇട്ടിക്കോരകുടുംബത്തെക്കുറിച്ചും ഫ്രാൻസിസ് ഇട്ടിക്കോരയെക്കുറിച്ചും അമ്മ ചെറുപ്പത്തിൽ പറഞ്ഞുതന്ന ചില കാര്യങ്ങൾ മാത്രമേ എനിക്ക് അറിയാവൂ.”
“അഞ്ഞൂറുവർഷം മുമ്പ് നടന്ന കാര്യങ്ങളല്ലേ. അതിന്‍റെ കണ്ണികൾ കണ്ടെത്തുക വളരെ വിഷമമാണ്. നിന്‍റെ കൈയിലുണ്ടെന്ന് പറഞ്ഞ രേഖ കളിൽനിന്ന് ചില കാര്യങ്ങൾ കണ്ടുപിടിക്കാൻ കഴിഞ്ഞേക്കാം. എവിടെ ചെമ്പുതകിടുകളും ഓലകളും, ഞാനൊന്ന് നോക്കട്ടേ?”
“സോറി ഞാനതൊക്കെ ഭ്രദമായി ന്യൂയോർക്കിൽ ഒരു സ്ഥലത്ത് സൂക്ഷിച്ചിരിക്കുകയാണ്. ഇനി വരുമ്പോൾ കൊണ്ടുവരാം.”
“നിന്നെ അങ്ങനെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലല്ലോ. ഞാൻ നിന്‍റെകൂടെ ന്യൂയോർക്കിലേക്ക് വരാം. എനിക്ക് അടുത്ത ആഴ്ച പ്രിൻസ്റ്റണിൽ വന്നിട്ട് ചില ആവശ്യങ്ങളുമുണ്ട്.”
മൊറിഗാമി എന്‍റെ ഒഴിഞ്ഞ ഗ്ലാസ് നിറച്ചുകൊണ്ട് ‘।
heard your great grandpa was an excellent love maker
’ എന്ന് പറഞ്ഞൊരു കുസ്യതിച്ചിരിചിരിച്ചപ്പോൾ ഞാനറിയാതെ അവളുടെ അരക്കെട്ടിലേക്ക് നോക്കിപ്പോയി. കത്രീനയുടേതുപോലെ അധികം ഉലഞ്ഞിട്ടില്ല. ധാരാളം സാധ്യതകളുണ്ട്. എന്‍റെ ഭാവമാറ്റം തിരിച്ചറിഞ്ഞ കത്രീന, “ചിലപ്പോൾ മൊറിഗാമിക്കു നിന്‍റെ നഷ്ടസാമ്രാജ്യം തിരിച്ചു നൽകാൻ കഴിയുമെന്ന് തോന്നുന്നു.” എന്ന് രഹസ്യമായി എന്‍റെ ചെവിയിൽ പറഞ്ഞു. അപ്പോഴേക്കും കത്രീനയ്ക്ക് ആരുടെയോ ഫോൺ വന്നു. അവൾക്ക് ഉടനെ തന്നെ എസ്ത്രടാപ്പിലെത്തേണ്ട എന്തോ അത്യാവശ്യകാര്യമുണ്ടെന്ന് പറഞ്ഞ് അത്താഴംപോലും കഴിക്കാതെ തിരക്കിട്ട് മടങ്ങി.
‘ഇട്ടിക്കോര, ഇന്ന് രാത്രി നീയെന്‍റെ അതിഥിയാണ്. എല്ലാ അർത്ഥത്തിലും..” എന്ന് പറയുമ്പോഴും മൊറിഗാമിയുടെ ചുണ്ടിൽ അതേ കുസ്യതിച്ചിരിതന്നെയായിരുന്നു. അവൾക്ക് എന്നെക്കാൾ പത്തുവയസ്സിലേറെ പ്രായമുണ്ടെന്നോ യൂണിവേഴ്സിറ്റി അധ്യാപികയാണെന്നോ വിശ്വസിക്കാൻ കഴിഞ്ഞില്ല. കൊഞ്ചിക്കുഴഞ്ഞും തമാശ പറഞ്ഞും എന്‍റെ ഗ്ലാസ് ഒഴിയുന്നതിനനുസരിച്ച് നിറച്ചും അവൾ വളരെ തന്ത്രപൂർവം ഫ്രാൻസിസ് ഇട്ടിക്കോരയെക്കുറിച്ച് എനിക്കറിയാവുന്ന കാര്യങ്ങളെല്ലാം ചോദിച്ചറിഞ്ഞു. അതിനിടയിലെപ്പോഴോ അവൾ ജീൻസിൽനിന്ന് സുതാര്യമായ വെള്ള ഗൗണിലേക്ക് മാറിയിരുന്നു. അവസാനം സമൃദ്ധമായ അത്താഴത്തിനുശേഷം എന്നെ കിടപ്പറയിലേക്ക് ക്ഷണിച്ചു.
“
darling please get ready for an unimaginable sexual experience, but you should give your documents in return ok
..” എനിക്കതിൽ എന്തോ ഒരു ചതിയുള്ളതുപോലെ തോന്നിയെങ്കിലും അത് പുറത്തുകാണിക്കാതെ ‘
ok, only if you win the game
’ എന്ന് പറയുമ്പോഴേക്കും അവൾ ബോട്ടി സെല്ലിയുടെ വീനസായി മാറിയിരുന്നു. പക്ഷേ, മൊറിഗാമിയുടെ നിർഭാഗ്യ മെന്ന് പറയട്ടെ, കിടക്കയിൽ അവളെന്നോട് ദയനീയമായി പരാജയപ്പെട്ടു. അവളുടെ ജാപ്പനീസ് പെറുവിയൻ തന്ത്രങ്ങൾക്ക് എന്‍റെ മനസ്സിൽ ഭൂകമ്പങ്ങളുണ്ടാക്കാനായെങ്കിലും ശരീരത്തിലൊരു നേരിയ ചലനംപോലും സ്യഷ്ടിക്കാൻ കഴിഞ്ഞില്ല. ഒടുവിൽ തോറ്റുപിന്മാറുമ്പോൾ അവൾ ഒരു പുലിയെപ്പോലെ ചീറിക്കൊണ്ട് എന്‍റെ ഇരുകവിളുകളിലും ആഞ്ഞടിച്ചു. ‘
fuck of you bloody devil, a shame for Great Francis lity Cora
’ ഞാൻ വളരെക്കാലത്തിനു ശേഷം അറിയാതെ വിതുമ്പിക്കരഞ്ഞുപോയി. അപ്പോൾ അർധരാത്രി കഴിഞ്ഞിരുന്നു. തന്‍റെ നഗ്നതയുടെ തോൽവി സഹിക്കാനാകാതെ നിന്ന് കിതച്ച മൊറിഗാമി വീണ്ടും നേർത്ത സിൽക്ക് ഗൗണെടുത്തിട്ടു.
“
As a last resort shall we go to El Parque del Amor
”
El Parque del Amor
എന്നാൽ ലവ് പാർക്ക്. ലിമയിലെ കാറില്ലോ ജില്ലയിൽ പസഫിക്സ് സമുദ്രത്തിലേക്ക് തള്ളിനിൽക്കുന്ന ക്ലിഫിലെ പ്രണയികളുടെ പാർക്ക്. പ്രശസ്ത പെറുവിയൻ കവിയായ അന്‍റോണിയോ സിലോ നിസ് ദക്ഷിണ അമേരിക്ക മുഴുവൻ യുദ്ധങ്ങളിൽ വിജയിച്ചവരുടെയും വീര ചരമം പ്രാപിച്ചവരുടെയും സ്മാരകങ്ങൾ മാത്രമാണെന്നും, പ്രണയികൾക്കൊന്നുമില്ലെന്നും വിലപിച്ചപ്പോൾ അതിന് മറുപടിയായി ലിമയിലെ മെരിഫ്ളോറസുകാർ നിർമ്മിച്ച ഈ പാർക്ക് 1993-ലെ വാലന്‍റൈൻസ് ഡേയിലാണ് ലവേഴ്സിന് തുറന്നുകൊടുത്തത്. ഈ പാർക്കിനു നടുവിൽ ഇറോട്ടിക്സ് പോസിൽ പരസ്പരം ആലിംഗനബദ്ധരായി ദീർഘചുംബനത്തിലുള്ള പ്രണയജോടികളുടെ ഒരു ശില്പമുണ്ട്. വിക്ടർ ഡെൽഫിൻ ചെയ്ത
El BesO
(
The Lovers
) എന്ന ആ ശില്പത്തിന് താഴെ അന്‍റോണിയോ സിലോനിസിന്‍റെ വാക്കുകൾ ആലേഖനം ചെയ്തിരിക്കുന്നു. പ്രണയികൾക്ക് ഏതു സമയത്തും പ്രവേശനമുള്ള
El Parque del Amor
-ൽ പരസ്യമായി ഇണചേരാനൊന്നും അനുവാദമില്ലെങ്കിലും കമിതാക്കളെ ഏതു സ്ഥിതിയിൽ കണ്ടാലും മറ്റുള്ളവർ ശ്രദ്ധിക്കുകയോ പരാതിപ്പെടുകയോ ചെയ്യാറില്ല. അവിടേക്കാണ് മൊറിഗാമി അന്നു രാത്രി എന്നെ കൂട്ടിക്കൊണ്ടുപോയത്.
ഞങ്ങൾ പാർക്കിന്‍റെ ഗേറ്റിലെത്തിയപ്പോൾ സമയം ഒരു മണി. നല്ല നിലാവുണ്ട്. പസഫിക്കിൽ നിന്ന് കടൽക്കാറ്റ് വീശിയടിക്കുന്നു. നല്ല തണുപ്പ്. കാർ ഗേറ്റിനടുത്തായി റോഡ്സൈഡിൽ പാർക്ക് ചെയ്ത ഞങ്ങൾ പരസ്പരം അരക്കെട്ടിൽ കൈചുറ്റി അകത്തേക്ക് കയറാൻ തുടങ്ങുമ്പോൾ സെക്യൂരിറ്റി ജീവനക്കാരൻ മൊറിഗാമിയെ നോക്കി അർത്ഥം വെച്ച് ചിരിച്ചു. അവൾ അവന്‍റെ കൈയിൽ കുറച്ച് പണം വെച്ചുകൊടുത്തപ്പോൾ അത് സന്തോഷത്തോടെ വാങ്ങി സല്യൂട്ട് ചെയ്യുകയും ചെയ്തു. “മാഡം
El BesO
-യുടെ വടക്കേ അറ്റത്തെ പുൽത്തകിടി ഒഴിവാണ് ആരുമില്ല. നിലാവിൽ പ്രതിമയുടെ നല്ല വ്യൂ കിട്ടും. അരമണിക്കുർ കഴിഞ്ഞാൽ കൊടുംതണുപ്പായിരിക്കും. വിസ്കി കരുതിയിട്ടില്ലേ..?, അവൾ ഉണ്ടെന്ന് തലയാട്ടി എന്‍റെ ചുമലിൽ തുങ്ങി അകത്തേക്ക് കടന്നു.
മൊറിഗാമി മുമ്പേ പറഞ്ഞതുപോലെ പാർക്കിനുള്ളിൽ ഞങ്ങൾ മാത്രമായിരുന്നില്ല. അവിടെയവിടെയായി ആലിംഗനത്തിന്‍റെയും ഇണചേരലിന്‍റെയും വിവിധഘട്ടങ്ങളിൽ പലർ, എല്ലാവർക്കും പ്രചോദനമായി നിലാവിൽ കുളിച്ച്
EBeso
. വടക്കേയറ്റത്തെ പുൽത്തകിടിയിലെത്തിയപ്പോൾ മൊറിഗാമി ആദ്യം ചെയ്ത തന്‍റെ നേർത്ത ഗൗൺ ഊരിയെറിഞ്ഞ് വീണ്ടും ബോട്ടിസെല്ലിയുടെ വീനസായി മാറുകയാണ്. ബാഗിൽ കരുതിയിരുന്ന വിസ്കി രണ്ടു പേരും ഓരോ കവിൾകൂടി കഴിച്ചതിനുശേഷം അവൾ എന്നെ കെട്ടിപ്പിടിച്ച ചേർന്നിരുന്ന് മിനിറ്റുകളോളം നീണ്ട ഒരു ചൂടൻ ചുംബനം തന്നു.
“
lty Cora you see El Beso
...
a very different posture. we will try that way
.”
എന്തുചെയ്യാം
El BesO
-യിലൂടെ എന്നെ ഉണർത്തുന്നതിലും അവൾ പരാജയപ്പെട്ടു.
പിറ്റേദിവസം ഞങ്ങളൊരുമിച്ച് ന്യൂയോർക്കിലേക്ക് പറന്നു.
Cora with love
രേഖ
Inbox close
ചെയ്ത് ഗൂഗിളിൽ ഹഷിമോട്ടോ മൊറിഗാമിയെ സർച്ച് ചെയ്തു. ടെന്നീസ് സുന്ദരി അകികോ മൊറിഗാമിയെപ്പോലെ പല മൊറിഗാ മിമാർക്കിടയിൽനിന്ന് അവസാനം പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയുടെ വെബ് സൈറ്റിൽ ഹഷിമോട്ടോ മൊറിഗാമിയെ കണ്ടെത്തി. ഇവളാണ് ഇട്ടിക്കോരയുമായുള്ള കളിയിൽ തന്‍റെ മുഖ്യ എതിരാളി. എങ്കിലും ആദ്യ രണ്ട് ഏറ്റു മുട്ടലിലും തോറ്റവളായതിനാൽ അത്ര ഭയപ്പെടാനില്ലെന്ന് തോന്നുന്നു.
History of eastern mathematics
-ലും
Abstract mathematics
-ലുമായി ഏഴ് റിസർച്ച് പേപ്പറുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹൈപ്പർലിങ്കിലൂടെ മൊറിഗാമിയുടെ ബ്ലോഗിലെത്തിയപ്പോൾ അത്ഭുതപ്പെട്ടുപോയി. അതിനു മുന്നിൽ താനിതുവരെ മഹത്തരമെന്ന് കരുതിയ “ദി സ്കൂളിന്‍റെ വെബ്സൈറ്റ് ഒന്നുമില്ല. ബോട്ടിസെല്ലിയുടെ വീനസാണ് ഹോം പേജിൽ. സാധാരണ ഗണിത ശാസ്ത്രജ്ഞന്മാരെപ്പോലെ കടുത്ത അക്കാദമിക്സ് ഭാഷയിലൊന്നുമല്ല മൊറി ഗാമി എഴുതുന്നത്.
Morigami
’
s World of Plus and Minus
എന്ന സുന്ദരൻ ബ്ലോഗിലെ
lity Cora An Erotic King of the Kerala Mathematics
എന്ന
thread
കണ്ടപ്പോൾ അവൾ ഡബിൾ ക്ലിക്ക് ചെയ്തു.
lty Cora, an ardent worshipper of Bachhus and Venus, No
!
Venus and Bachhus, that is the right order, was a fifeenth century pepper merchant from Kerala
(ഇനി നോവലിസ്റ്റിന്‍റെ പരിഭാഷ) ഗണിതം, സാഹിത്യം, ചിത്രകല എന്നിവയിലൊക്കെ അദ്ദേഹത്തിന് അതീവ താൽപര്യമുണ്ടായിരുന്നു. സത്രീകളിൽ അതിലേറെയും. വാസ്കോഡഗാമ ഇന്ത്യയിലേക്കുള്ള കടൽമാർഗം കണ്ടെത്തിയതോടെ കച്ചവടത്തിലെ ആധിപത്യം നഷ്ടപ്പെട്ട ഇറ്റലിയിലെ ഫ്ളോറൻസിൽ സ്ഥിരതാമസമാക്കിയ ഇട്ടിക്കോരയിലൂടെയാണ് പതിന്നാലും പതിനഞ്ചും നൂറ്റാണ്ടുകളിൽ കേരളത്തിൽ ഗണിതശാസ്ത്രത്തിലുണ്ടായ നേട്ടങ്ങൾ യൂറോപ്പിലെത്തുന്നത്. എന്നാൽ ഇട്ടിക്കോര ഒരു ഗണിതശാസ്ത്രജ്ഞനായിരുന്നില്ല. അതിബുദ്ധിമാനായ ഒരു കുരുമുളക് കച്ചവടക്കാരൻ. കച്ചവടത്തിൽ തനിക്ക് നേട്ടമുണ്ടാക്കാനായി ഏത് തന്ത്രവും ഉപയോഗിക്കുന്നതിൽ സമർത്ഥൻ. യൂറോപ്പിലെ സമ്പന്നരായ രാജാക്കന്മാരുടെയും പ്രഭുക്കന്മാരുടെയുമിടയിൽ കോരയെ പ്രശസ്തനാക്കിയത് കുരുമുളകിനോടൊപ്പം കൊണ്ടുവന്ന എരിവും ചൊടിയുമുള്ള ആഫ്രോ ഏഷ്യൻ സുന്ദരിമാരായിരുന്നു.
1486-ൽ ബാബിലോണിയൻ സുന്ദരിയായ ലൈലയെ ലൂസിയ എന്ന പേരിൽ ഫ്ളോറൻസിൽ കൊണ്ടുവന്ന് താമസിപ്പിച്ച ഇട്ടിക്കോര സാവധാനം യൂറോപ്പിലെ പല സ്ഥലത്തും തന്‍റെ കച്ചവടബന്ധങ്ങളുറപ്പിച്ച് ഒന്നുരണ്ടു വർഷത്തിനുള്ളിൽ ഇറ്റലിയിലെ പ്രധാന വിദേശവ്യാപാരിയായി മാറി. ഫ്ളോറൻസിലെ അന്നത്തെ അധികാരകേന്ദ്രമായ ലോറൻസോ മെഡിചിയുടെ അടുത്ത സുഹൃത്തായി മാറിയ ഇട്ടിക്കോര അർനോനദിയുടെ വടക്കേ തീരത്ത്
Palazzo Cora
എന്ന മനോഹരമായ ഒരു കൊച്ചുകൊട്ടാരംതന്നെ പണിതു. നവോത്ഥാനകാലത്തെ മറ്റ് ഇറ്റാലിയൻ കൊട്ടാരങ്ങളെപ്പോലെ അത്ര വലുതല്ലെങ്കിലും എഴ്സ് കിടപ്പുമുറികളും ജോലിക്കാർക്കുൾപ്പെടെ നൂറോളംപേർക്ക് താമസിക്കാനുള്ള സൗകര്യവും
Palazzo Cora
-യിലുണ്ടായിരുന്നു. അതിൽ പലതരം ലൈംഗികകേളികൾക്കാവശ്യമായ പ്രത്യേക സൗകര്യങ്ങളുള്ള അഞ്ചാമത്തെ കിടപ്പുമുറി മെഡിചിയെപ്പോലെ ഉന്നതരായ അതിഥികൾക്കു വേണ്ടി പ്രത്യേകം പണികഴിപ്പിച്ചതാണെന്ന് പറയപ്പെടുന്നു. ഇട്ടിക്കോരയുടെ സുഹൃത്തായിരുന്ന പ്രശസ്ത ചിത്രകാരൻ റാഫേൽ
Hipatia teaching the art of love making
എന്ന മനോഹരമായ നൂഡ് പെയിന്‍റിങ് ഈ മുറിക്കു വേണ്ടിയാണ് വരച്ചത്. 1556-ൽ പോപ്പിന്‍റെ ആളുകൾ ആഭിചാരത്തിന്‍റെയും വ്യഭിചാരത്തിന്‍റെയും കേന്ദ്രമാണെന്ന് ആരോപിച്ച
Palazzo Cora
തീവെച്ച് നശിപ്പിച്ചപ്പോൾ ആ ചിത്രവും കത്തിനശിച്ചു.
അതിസുന്ദരിയും ബുദ്ധിമതിയുമായ ലൈല വളരെവേഗം ഫ്ളോറൻസിലെ ബുദ്ധിജീവികളുടെയും കലാകാരന്മാരുടെയും ശ്രദ്ധാകേന്ദ്രമായി മാറി. മൈക്കലാഞ്ചലോയും ബോട്ടിസെല്ലിയും റാഫേലും ഫിലിപ്പിനോലിപ്പിയുമെല്ലാം
Palazzo Cora
-യിൽ ലൈലയുടെ അതിഥികളായെത്തി. ലോറൻസോ മെഡിചിപോലും ഇടയ്ക്കിടയ്ക്ക് അവിടെ വന്നിരുന്നു. ‘സന്തോഷിക്കാൻ ആഗ്രഹിക്കുന്നവരെല്ലാം സന്തോഷിക്കട്ടെ, നാളെയെക്കുറിച്ച് നമുക്കൊന്നുമറിയില്ലല്ലോ’ എന്നെഴുതിയ ലോറൻസോ മെഡിചിയുടെ കാലത്ത് ഫ്ളോറൻസിലെ ജനങ്ങൾ ജീവിതം അതിന്‍റെ എല്ലാ അർത്ഥത്തിലും ആഘോഷിക്കുകയായിരുന്നു. പുറമേക്ക് സഭയുടെ സദാചാരമൂല്യങ്ങൾ അംഗീകരിക്കുന്നതായി ഭാവിച്ചെങ്കിലും സമൂഹത്തിലെ
intellectual elite
അതിന്‍റെ നിയന്ത്രണങ്ങൾക്കു പുറത്താണ് ജീവിച്ചത്. ആ ആഘോഷത്തിന്‍റെ ഭാഗമായിട്ടാണ് നവോത്ഥാനകാലത്ത് ആയിരക്കണക്കിന് പെയ്തന്‍റിങ്ങുകളും ശില്പങ്ങളും സാഹിത്യകൃതികളുമെല്ലാം പുറത്തുവന്നത്.
1498-ൽ ഗാമയുടെ ആളുകൾ തന്‍റെ കപ്പലുകൾ മെഡിറ്ററേനിയൻ കടലിൽ മുക്കിക്കളയുന്നതുവരെ വർഷത്തിൽ ഏതാനും ആഴ്ചകൾ മാത്രമേ ഇട്ടിക്കോര ഫ്ളോറൻസിൽ താമസിച്ചിരുന്നുള്ളൂ. ബാക്കിസമയമെല്ലാം യാത്രയിലോ സ്വന്തം നാടായ കേരളത്തിലോ ആയിരുന്നു. ഇട്ടിക്കോരയില്ലാത്തപ്പോൾ ലൈലയാണ്
Palazzo Cora
-യും ഫ്ളോറൻസിലെ അദ്ദേഹത്തിന്‍റെ കച്ചവടസ്ഥാപനങ്ങളും നോക്കി നടത്തിയിരുന്നത്.
ഗാമയുടെ ആൾക്കാരുമായുള്ള ഏറ്റുമുട്ടലിൽ കപ്പലുകൾ നഷ്ടപ്പെട്ടപ്പോൾ കേരളത്തിലേക്ക് മടങ്ങാതെ ഇട്ടിക്കോരഫ്ളോറൻസിൽ സ്ഥിരതാമസമാക്കിയതിനുപിന്നിൽ പല കാരണങ്ങളുണ്ടായിരുന്നു. അതിൽ ഏറ്റവും പ്രധാനം ലൈലതന്നെ. ഇട്ടിക്കോരയുടെ കേരളത്തിലെ വ്യാപാരകേന്ദ്രങ്ങൾ തീവെച്ച് നശിപ്പിച്ചും ആശിതരെയും ബന്ധുക്കളെയും കൊന്നൊടുക്കിയുമാണ് പോർച്ചുഗീസുകാർ മെഡിറ്ററേനിയനിലെ വിജയം ആഘോഷിച്ചത്. യുദ്ധത്തിൽ കൊല്ലപ്പട്ട മതവിരുദ്ധനായ ഇട്ടിക്കോര ചിറകുകളുള്ള കരിമ്പുലിയായി മാറി ആകാശത്തേക്ക് ഉയർന്നുപോയി എന്നൊരു കള്ളക്കഥയും അവർ പ്രചരിപ്പിച്ചു. ആ കഥയാണ് ഇപ്പോഴും കേരളത്തിലുള്ളവർ വിശ്വസിക്കുന്നത്. എന്നാൽ ഏറ്റുമുട്ടലിൽ ഇടത്തെ ചുമലിൽ വെട്ടേറ്റതിനെ തുടർന്ന് ഇടതു കൈയിന് അല്പം സ്വാധീനം കുറഞ്ഞതിനാൽ കടൽയാത്രകളൊഴി വാക്കി ഇട്ടിക്കോര, ഫ്ളോറൻസിൽ ലൈലയുടെ കൂടെ സ്ഥിരതാമസമാക്കി എന്നതാണ് വാസ്തവം. അപ്പോഴേക്കും തന്‍റെ കച്ചവടം കുരുമുളകിലും സുഗന്ധദ്രവ്യങ്ങളിലുമായി ഒതുക്കി നിറുത്താതെ മറ്റ് പല മേഖലകളിലേക്കും വ്യാപിപ്പിച്ചിരുന്നതിനാൽ പിടിച്ചുനിൽക്കാൻ കോരയ്ക്ക് ബുദ്ധിമുട്ടുണ്ടായില്ല. കലയിലും സാഹിത്യത്തിലും യൂറോപ്യൻ ജീവിതരീതിയിലുമൊക്കെ ആകൃഷ്ടനായിരുന്ന ഇട്ടിക്കോര 1499 മുതൽ 1517-ൽ മരിക്കുന്നതുവരെ യൂറോപ്യൻ നവോത്ഥാനത്തിന്‍റെ സിരാകേന്ദ്രമായ ഫ്ളോറൻസിലാണ് താമസിച്ചത്.
ഇന്ത്യയുടെ തെക്കുപടിഞ്ഞാറെ അറ്റത്തുള്ള കേരള എന്ന പ്രോവിൻസിൽ കുന്നംകുളത്തള്ള ഒരു പരമ്പരാഗത കച്ചവടകുടുംബത്തിൽ ജനിച്ച ഇട്ടിക്കോര ചെറുപ്പത്തിൽതന്നെ അപ്പന്‍റെകൂടെ കച്ചവടകാര്യങ്ങൾക്കായി യാത്ര ചെയ്തിരുന്നു. പതിനഞ്ചാംവയസ്സിൽ അത്തരമൊരു യാത്രയിൽ അപ്പൻ ഇട്ടിക്കോരയെ മൂന്നു വർഷത്തേക്ക് അലക്സാൻഡ്രിയയിലെ ഒരു രഹസ്യ വിദ്യാഭ്യാസകേന്ദ്രത്തിലാക്കി. അക്കാലത്ത് ലോകത്തിന്‍റെ പല ഭാഗങ്ങളിലും രഹസ്യമായി പ്രവർത്തിച്ചിരുന്ന ഹൈപേഷ്യൻസ് എന്ന വിഭാഗത്തിന്‍റെ സ്കൂളായിരുന്നു അത്. ജ്യോതിശ്ശാസ്ത്രം, ഗണിതം, രസതന്ത്രം, വൈദ്യം എന്നീ വിഷയങ്ങൾ ശാസ്ത്രീയമായി പഠിച്ച ഗവേഷണം നടത്തുന്നവരും കല, സാഹിത്യം എന്നിവയോട് ബന്ധപ്പെട്ട സ്വതന്ത്രമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്തിരുന്നവരുമെല്ലാം സംഘടനയിലുണ്ടായിരുന്നു. അവരുടെ പ്രവർത്തനങ്ങൾ കത്തോലിക്കാ സഭ പ്രചരിപ്പിച്ചിരുന്ന വിശ്വാസങ്ങൾക്കെതിരായിരുന്നതിനാൽ അവർക്ക് രഹസ്യമായി പ്രവർത്തിക്കേണ്ടി വന്നുവെന്ന് മാത്രം. അലക്സാൻഡ്രിയയിലെ രഹസ്യ ഹൈപേഷ്യൻ സ്കൂളിലെ പഠനമാണ് ഇട്ടിക്കോരയ്ക്ക് ഗണിത ജ്യോതിശ്ശാസ്ത്രങ്ങളിൽ പ്രാവീണ്യം നേടിക്കൊടുത്തത്. എന്നാൽ ഇട്ടിക്കോരയുടെ മനസ്സിൽ ഇറോട്ടിക ചിന്തകൾക്ക് തിരികൊളുത്തിയതും ഈ സ്കൂൾതന്നെയാണ്.
പതിനെട്ടാംവയസ്സിൽ ഹൈപേഷ്യൻ സ്കൂളിലെ പഠനം കഴിഞ്ഞ് തിരിച്ചെത്തിയ ഇട്ടിക്കോര ഇരുപത്തിയൊന്നാം വയസ്സിലാണ് അപ്പന്‍റെ അപ്രതീക്ഷിതമായ മരണത്തെത്തുടർന്ന് കച്ചവടത്തിന്‍റെ പൂർണമായ ഉത്തര വാദിത്തം ഏറ്റെടുക്കുന്നത്. ഇതിനിടയിലുള്ള മൂന്ന് കൊല്ലക്കാലം കേരളത്തിലെ വൈജ്ഞാനികരംഗത്തെ പല പ്രമുഖരുമായി അദ്ദേഹം സംവാദങ്ങളിലേർപ്പെടുന്നുണ്ട്. ഈ അവസരത്തിൽ ഹൈപേഷ്യൻ സ്കൂളിൽനിന്ന് താൻ പഠിച്ച കാര്യങ്ങൾ അവരുമായി പങ്കുവെക്കുകയും അവരുടെ പല സിദ്ധാന്തങ്ങളും സ്വീകരിക്കുകയും വികസിപ്പിക്കുകയും ചെയ്തിരിക്കണം. എന്നാൽ തികഞ്ഞ പ്രായോഗികവാദിയായ ഇട്ടിക്കോര ആ സിദ്ധാന്തങ്ങൾ തന്‍റെ കപ്പൽയാത്രകൾക്കും കച്ചവടവുമായി ബന്ധപ്പെട്ട മറ്റ് പ്രവർത്തനങ്ങൾക്കുമായി ഉപയോഗിക്കുന്നതിനാണ് കൂടുതൽ പ്രാധാന്യം നല്കിയത്.
ഇപ്പോഴത്തെ ഗണിതശാസ്ത്ര അക്കാദമിക് ചർച്ചകളിൽ കേരള സ്കൂളെന്ന് വിശേഷിപ്പിക്കപ്പെടുന്ന മാധവ സംഗമഗ്രാമ, നീലകണ്ഠസോമയാജി, ജേഷ്ടദേവ മുതലായവരുടെ ഗണിതശാസ്ത്രത്തിലെയും ജ്യോതിശ്ശാസ്ത്രത്തിലെയും സംഭാവനകളെ ഇട്ടിക്കോരയുമായി ബന്ധിപ്പിച്ചു കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്. കാൽക്കുലസിന്‍റെയും ഇൻഫിനിറ്റ് സീരിസിന്‍റെയും അടിസ്ഥാനതത്ത്വങ്ങൾ ന്യൂട്ടനും ലെബനിറ്റസിനും ഇരുന്നുറോളം വർഷങ്ങൾക്കു മുമ്പുതന്നെ ഈ കേരളീയ ഗണിതശാസ്ത്രജ്ഞന്മാർ കണ്ടെത്തിയിരുന്നു എന്ന കാര്യം ഇന്ന് ഏതാണ്ട് അംഗീകരിക്കപ്പെട്ട വസ്തുയാണ്. പൈയുടെ 17 ദശാംശങ്ങൾവരെ കൃത്യമായ മൂല്യം നിർണയിക്കാനും അവർക്ക് കഴിഞ്ഞിരുന്നു. എന്നാൽ അടുത്ത കാലത്ത് പുറത്തുവന്ന ജോർജ് ഗീവർഗീസ് ജോസഫിന്‍റെ പുസ്തകത്തിൽ അവകാശപ്പെടുന്നതുപോലെ (
The Crest of the Peacock
-
George Ghevarghese joseph
, 1998-
Princeton University
) ഇവയെല്ലാം യൂറോപ്പിലേക്കെത്തിയത് ഗാമയ്ക്കു ശേഷം കേരളത്തിൽ വന്ന ജെസ്യൂട്ട് പാതിരിമാരിലൂടെയായിരുന്നില്ല. ജോസഫിന്‍റെ വളരെ പ്രധാനപ്പെട്ട ഗവേഷണഫലങ്ങളെ വിലകുറച്ച് കാണിക്കാനല്ല ഞാൻ ശ്രമിക്കുന്നത്. ന്യൂട്ടനും ലെബനിറ്റസിനും മുമ്പേ കാൽക്കുലസിന്‍റെ ആദ്യ സിദ്ധാ ന്തങ്ങൾ കേരളത്തിൽ രൂപംകൊണ്ടിരുന്നുവെന്ന ജോസഫിന്‍റെ കണ്ടെത്തലിനെ ഞാൻ വളരെ ആദരവോടെതന്നെയാണ് കാണുന്നത്. വാസ്തവത്തിൽ അദ്ദേഹത്തിന്‍റെ ഈ കണ്ടെത്തലുകളാണ് എന്നെ ഈ വഴിക്കുള്ള അന്വേഷണങ്ങൾക്ക് പ്രേരിപ്പിച്ചതുതന്നെ. എന്നാൽ ഗാമയ്ക്കു മുമ്പേ കേരളീയരായ കച്ചവടക്കാരിലൂടെയുള്ള ഒരു ആഗോളജ്ഞാനവിനിമയത്തിന്‍റെ സാധ്യത അദ്ദേഹം കണക്കിലെടുത്തില്ല. ഇത് ഇന്നത്തെ അംഗീകൃതചരിത്രത്തിന് (
accepted history
) അകത്തു നിന്നുകൊണ്ട് ചിന്തിക്കുന്നതിന്‍റെ പ്രശ്നമാണ്. അതുകൊണ്ടാണ് ഞാൻ എന്‍റെ അന്വേഷണങ്ങളെ അംഗീകൃത ചരിത്രത്തിന്‍റെ പുറത്തു നിറുത്തിയിരിക്കുന്നത്.
വാസ്കോഡ ഗാമ ഇന്ത്യയിലേക്കുള്ള കടൽമാർഗം കണ്ടുപിടിച്ചു എന്നു പറയുന്നത് പാശ്ചാത്യരെ സംബന്ധിച്ചിടത്തോളം മാത്രം ശരിയായ ഒരു കാര്യമാണ്. അതിനു മുമ്പ് ആരും ആ മാർഗത്തിലൂടെ സഞ്ചരിച്ചിരുന്നില്ല എന്ന് വിശ്വസിക്കുന്നത് അബദ്ധമാണ്. തങ്ങളാണ് ലോകത്തിലെ ഏറ്റവും അറിവും കഴിവുമുള്ള ജനവിഭാഗമെന്ന വെള്ളക്കാരുടെ തെറ്റിദ്ധാരണയിൽനിന്നാണ് ഇത്തരം ചിന്താഗതികളുണ്ടായത്. വാസ്തവത്തിൽ യൂറോപ്യൻ കോളനിവത്കരണത്തിന് മുമ്പുതന്നെ ആഗോളതലത്തിൽ കച്ചവടവും ജ്ഞാനവിനിമയവും നടന്നിരുന്നു. നിർഭാഗ്യവശാൽ ഇതു സംബന്ധിച്ച പല തെളിവുകളും കോളനിവത്കരണകാലത്ത് വെള്ളക്കാരുടെ അജ്ഞതകൊണ്ടും അവജ്ഞകൊണ്ടും നശിപ്പിക്കപ്പെടുകയായിരുന്നു. വെള്ളക്കാരനെഴുതിവെച്ച ചരിത്രത്തോട് ചേർന്നുനിൽക്കാതെ മറ്റ് സാധ്യതകളെക്കുറിച്ച് അന്വേഷിക്കാൻ ശ്രമിച്ചില്ലെന്നതാണ് ജി.ജി. ജോസഫിന്‍റെ നിരീക്ഷണങ്ങളിൽ ഞാൻ കാണുന്ന പ്രശനം.
ഈ ബ്ലോഗ് വായിക്കുന്ന നിങ്ങളുടെ മനസ്സിൽ ഇപ്പോൾ സ്വാഭാവികമായി ഉയരാവുന്ന ഒരു ചോദ്യമുണ്ട്. ഹഷിമോട്ടോ മൊറിഗാമിക്കെവിടെനിന്നാണ് ഇട്ടിക്കോരയെക്കുറിച്ചുള്ള ഇത്തരം വിവരങ്ങൾ കിട്ടിയത്? ഗവേഷണരംഗത്ത് നിലനിൽക്കുന്ന ചില പ്രത്യേക സാഹചര്യങ്ങൾ കാരണം ഈ ചോദ്യത്തിനുള്ള ഉത്തരം ഗവേഷണത്തിന്‍റെ അന്തിമഘട്ടത്തിലല്ലാതെ വെളിപ്പെടുത്താൻ നിർവാഹമില്ല.
പിറ്റേന്ന് കാലത്ത് ബിന്ദു ചെന്നെയിൽനിന്ന് തിരിച്ചെത്തിയപ്പോൾ രേഖ ഇട്ടിക്കോരയുടെ
mathematical connection
-നെപ്പറ്റി അവളോട് പറഞ്ഞു. അവളാണല്ലോ കൂട്ടത്തിലെ പഠിപ്പിസ്റ്റും കണക്കത്തിയും. മാത് സിൽ എം. എസ്സിയും എം.ഫിലുമൊക്കെ കഴിഞ്ഞതിനു ശേഷമാണ് കക്ഷി ഫാഷൻ ഡിസൈനിങ്ങിന് ഇറങ്ങിയത്. അവളത് വിശ്വസിക്കാനാവാതെ ലാപ്പെടുത്ത് ഇട്ടിക്കോരയുടെ മെയിലും മൊറിഗാമിയുടെ ബ്ലോഗും മാറിമാറി നോക്കി.
“മോളേ ഈ കേരള സ്കൂളിനെപ്പറ്റി ഞാനും കേട്ടിട്ടുണ്ട്. എന്നാലും ഇത്തരമൊരു കണക്ഷൻ. എന്തായാലും വണ്ടർഫുൾ ഐഡിയതന്നെ.
looks very interesting
...പിന്നെ ഫ്ലൈറ്റിൽ എന്‍റെ കൂടെ നമ്മുടെ മോസ്റ്റ് പ്രിവേലിജഡ് ക്ലയന്‍റ് മന്ത്രിക്കുട്ടനുമുണ്ടായിരുന്നു. മൂന്ന് സീറ്റ് അപ്പുറത്ത് ഖദറിൽ വലിയ ഗൗരവത്തിൽ ഇരുന്നിരുന്ന കക്ഷി എന്നോട് യാതൊരു പരിചയവും കാണിച്ചില്ല. പോയി പണിനോക്കെടാ എന്ന് മനസ്സിൽ പറഞ്ഞ് ഞാനും മൈൻഡ് ചെയ്യാതിരുന്നു. പക്ഷേ, ലാൻഡ് ചെയ്ത് പുറത്ത് വന്ന കാറിൽ കയറുമ്പോഴേക്കും ‘സോറി വെള്ളിയാഴ്ചയൊരു വൺഡേ അപ്പോയന്‍റ്മെന്‍റ് തരാമോ?’ എന്ന് പുള്ളിക്കാരന്‍റ എസ്സെമ്മെസ്സ് വന്നു. ഞാനതിന് “മോനേ, രണ്ടുമാസം മുമ്പ് വന്നപ്പോൾ എന്‍റെ നെഞ്ചത്ത് കാട്ടിക്കുട്ടിയ വികൃതികളുടെ പാടുകൾ ഇനിയും മാഞ്ഞിട്ടില്ല’ എന്നൊരു റിപ്ലേയും കൊടുത്തു. കക്ഷിക്ക് വല്ലാതെ വിഷമമായിയെന്ന് തോന്നുന്നു. സോറി പറഞ്ഞുകൊണ്ട് വിളിയോ വിളി. സിറ്റിയിലേക്ക് കയറുന്നതിനു മുമ്പേ നാലാമത്തെ കോളും വന്നു. ഒടുവിൽ ഞാൻ
ok
പറഞ്ഞു.”
“അത് നന്നായി. ഇതുവരെ മന്ത്രികുമാരനായിരുന്നയാൾ മന്ത്രിയായതിനുശേഷം നടത്തുന്ന ആദ്യത്തെ വിസിറ്റല്ലേ, നമുക്ക് നല്ലൊരു ട്രീറ്റ് കൊടുക്കാം.”
യിൽ ക്ലിയോപാട്രയെപ്പോലെ ഈജിപ്ത്തിന്‍റെ ചക്രവർത്തിനിയാകാം. തന്‍റെ ബുദ്ധിയും ഒറേസ്റ്റസിന്‍റെ ശക്തിയും ചേർന്നാൽ അതൊന്നും അസാധ്യമല്ല. പക്ഷേ, ജ്യോമടിക്ക് വിട്ടുപോകാൻ കഴിയില്ല. പൊതുവേദികളിൽ ഒറേസ്റ്റസിന്‍റെ ഇടതുവശത്ത് നിശ്ശബ്ദദയായി പുഞ്ചിരിച്ചുകൊണ്ട് നിൽക്കുന്ന സുന്ദരിയായ രാജ്ഞിയാകാനോ അവന് കുട്ടികളെ ഉത്പാദിപ്പിക്കാനുള്ള ഉപകരണമാവാനോ കഴിയില്ല. പക്ഷേ, ഈ വാഗ്ദാനം ഒരിക്കലും നിരസിക്കാനും കഴിയില്ലല്ലോ. അങ്ങനെ ചെയ്താൽ ചിലപ്പോൾ തന്‍റെ ജീവൻ തന്നെ നഷ്ടപ്പെട്ടേക്കും. ഒടുവിൽ അവൾ രണ്ടും കല്പിച്ചൊരു തീരുമാനമെടുത്ത് പതുക്കെ മുകളിലേക്കുയർന്ന് ഒറേസ്റ്റസിന്‍റെ കഴുത്തിൽ രണ്ടു കൈകൊണ്ടും ചുറ്റിപ്പിടിച്ച് ഇരുകവിളിലും മാറിമാറി മുത്തംകൊടുത്തു.
“ എന്‍റെ പൊന്നേ, ഞാൻ സമ്മതിച്ചു…...”
“എനിക്ക് വിശ്വസിക്കാൻ സാധിക്കുന്നില്ല. ഹൈപേഷ്യ എന്‍റെ റാണിയാവാൻ സമ്മതിച്ചെന്നോ?”
“അതെ, വളരെ സന്തോഷത്തോടെ സമ്മതിക്കുന്നു. പൂർണനായ പുരുഷനെത്തേടിയുള്ള എന്‍റെ അന്വേഷണം നിന്നിലവസാനിക്കുകയാണ്. നൈൽ അവസാനം കടലിൽ പതിക്കുന്നപോലെ. പക്ഷേ ജ്യോമടിക്കയിൽ തന്നെ തുടർന്ന് താമസിക്കാൻ എന്നെ അനുവദിക്കണം.”
“നിനക്കിഷ്ടമുള്ള എവിടെ വേണമെങ്കിലും നമുക്ക് താമസിക്കാം. പക്ഷേ എന്നിൽ ഒളിച്ചിരിക്കുന്ന ‘മിൻ’ എപ്പോഴാണ് നിന്നെ ആവശ്യപ്പെടുകയെന്നറിയില്ല. അതുകൊണ്ട് നീയെപ്പോഴും എന്‍റെ കൂടെ വേണം. നിനക്ക് പിതാവിന്‍റെ പാപ്പിറസ് ചുരുളുകൾ നിവർത്തി നോക്കാൻ തോന്നുമ്പോൾ നമുക്കിവിടെ വരാം. അല്ലാത്ത സമയങ്ങളിൽ ഞാനെവിടെയുണ്ടോ അവിടെ, കൊട്ടാരത്തിലായാലും ജനസഭയിലായാലും നായാട്ടിലായാലും യുദ്ധരംഗത്തായാലും അലക്സാൻഡ്രിയയിലോ ലക്സ്സറിലോ റോമിലോ ഏഥൻസിലോ എവിടെയായാലും അവിടെ, നീയെന്നോടൊപ്പം വേണം. അല്ലെങ്കിൽ എന്നിലെ ‘മിൻ പിണങ്ങും.’
“അപ്പോൾ എന്‍റെ ആവശ്യം നിന്നിലെ ‘മിൻ’ നെ തൃപ്തിപ്പെടുത്തുക മാത്രമാണോ?
“അത് മാത്രമല്ല, ഭരണകാര്യങ്ങളിലുള്ള നിന്‍റെ ഉപദേശങ്ങളും എനിക്ക് വിലപ്പെട്ടതാണ്.”
“ശരി, എല്ലാം സമ്മതിക്കുന്നു. എന്‍റെ പിതാവിന്‍റെ പാപ്പിറസ് ചുരുളുകൾ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം എന്‍റെ പ്രിയപ്പെട്ട ചക്രവർത്തി ഏറ്റെടുക്കണം.”
“പിതാവിന്‍റെ പാപ്പിറസ് ചുരുളുകൾ മാത്രമല്ല, നിന്‍റെ എല്ലാ ‘ചുരുളു’ കളും ഇനി ഞാൻ സംരക്ഷിക്കും. നിനക്കെന്നെ തീർച്ചയായും വിശ്വസിക്കാം…..”
ഒറേസ്റ്റസ് ഹൈപേഷ്യയെ തന്‍റെ കൈകളിലൊതുക്കി. സീസേറിയത്തിൽനിന്ന് ദുഖവെള്ളിയാഴ്ചയിലെ പ്രത്യേക പ്രാർഥനയുടെ മണിയടിയുയർന്നു. സമയം ഒൻപത്. ഒറേസ്റ്റസ് വേഗം പടയാളിയുടെ വേഷമെടുത്ത
* ഈജിപ്ത്തുകാരുടെ കാമത്തിന്‍റെ പുരുഷദൈവം.
ണിഞ്ഞ് പുറത്തേക്കിറങ്ങി. അധികം താമസിയാതെ ഹൈപേഷ്യയും തന്‍റെ കുതിരവണ്ടിയിൽ സർവ്വകലാശാലയിലേക്ക് പോയി.
ഒരു പിരമിഡിനെ അസംഖ്യം പരാബോളകളാക്കി വിഭജിക്കുന്നതിനെക്കുറിച്ചുള്ള അപ്പളോണിയസിന്‍റെ സിദ്ധാന്തവും അതിനു താനെഴുതിയ വ്യാഖ്യാനവും വിശദീകരിച്ച പ്രഭാഷണം അവസാനിപ്പിക്കുമ്പോഴേക്കും സമയം ഉച്ചകഴിഞ്ഞു. പ്രഭാഷണശാലയിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ സംശയങ്ങളുമായി ചുറ്റും കൂടിയവരിലാരോ ചുണ്ടിലെ കരിനീല കണ്ടുപിടിച്ച അർഥംവെച്ചെന്തോ ചോദിച്ചു. അവനോട് ‘നിന്നെപ്പോലെ ഒരാളുടെ പരാക്രമം കൊണ്ട് സംഭവിച്ചതാണ്’ എന്ന് ധൈര്യമായി പറഞ്ഞപ്പോൾ ആ ഭാഗ്യവാനാരാണെന്നായി അടുത്ത ചോദ്യം. അത് രണ്ടു മൂന്നു ദിവസത്തിനുള്ളിൽ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് പറഞ്ഞ് കുതിരവണ്ടിയിലേക്ക് കയറുമ്പോൾ മനസ്സിൽ ചക്രവർത്തിനിയായി ഒറേസ്റ്റസിന്‍റെ കൂടെ നഗരം ചുറ്റാൻ പോകുന്ന രംഗം മിന്നിമറഞ്ഞു. ഈ വിവാഹത്തോടെ ഇപ്പോഴത്തെ എല്ലാ പ്രശ്നങ്ങളും തീരും. കർദിനാൾ സിറിളിന്‍റെ നേതൃത്വത്തിൽ തനിക്കെതിരേ ക്രിസ്ത്യൻ മതഭ്രാന്തന്മാർ നടത്തുന്ന പ്രചാരണം അവസാനിക്കും. തനിക്ക് പെർഫെക്ടിലും സമൂഹത്തിലെ ഉന്നതമാർക്കിടയിലുമുള്ള സ്വാധീനം കണ്ടിട്ടുള്ള അസൂയയാണ് അയാൾക്ക്. ശാസ്ത്രത്തിനും യുക്തിക്കും നിരക്കാത്ത സഭയുടെ വിശ്വാസങ്ങൾക്ക് എതിരേ തുറന്ന് സംസാരിക്കുന്നതിലുള്ള വിരോധവും. ഈ വിവാഹത്തോടെ തനിക്ക് യുക്തിബോധത്തോടെ ചിന്തിക്കുന്ന ഒറേസ്റ്റസിനെ ക്രൈസ്തവവിശ്വാസത്തിൽനിന്ന് പുറത്തുകൊണ്ടുവരാൻ കഴിയും. അവൻ ഇപ്പോൾത്തന്നെ കർത്താവിനെയുപേക്ഷിച്ച് ‘മിൻ’നെ ആരാധിക്കാൻ തുടങ്ങിയിരിക്കുന്നു. റോം ശിഥിലമായിക്കൊണ്ടിരിക്കുകയാണ്. ഈ പോക്കുപോയാൽ അധികം താമസിയാതെ റോമാ സാമ്രാജ്യം തകരും. അതോടെ മെഡിറ്ററേനിയന് ഇപ്പുറത്തുള്ള പ്രദേശങ്ങളിലെ അധികാരം ഒറേസ്റ്റസിൽ കേന്ദ്രീകരിക്കും. അവൻ അലക്സ്സാൻഡ്രിയയിലെ ചക്രവർത്തിയാവും.അപ്പോൾ സിറിളുൾപ്പെടെയുള്ള ക്രിസ്ത്യൻ മതഭ്രാന്തന്മാർക്ക് രാജ്യം വിട്ട് ഓടി രക്ഷപ്പെടേണ്ടിവരും.
കുതിരവണ്ടി പ്രധാന നിരത്തിലൂടെ മുന്നോട്ടു പോകുമ്പോൾ അപ്രതീക്ഷിതമായി മുന്നിലൊരു ജനക്കൂട്ടം. ഏകദേശം അഞ്ഞുറോളം പേരുണ്ടാകും. വേഷം കണ്ടാൽ ആരും പട്ടണവാസികളല്ലെന്ന് വ്യക്തം, മരുഭൂമിയിൽനിന്ന് വരുന്നവരെപ്പോലെ തോന്നിക്കുന്ന അവരിൽ പലരും മൃഗത്തോലാണ് ധരിച്ചിരിക്കുന്നത്. കൈയിൽ വലിയ കുന്തങ്ങളും കുരിശുകളുമുണ്ട്. അവർ വണ്ടിക്ക് മുന്നോട്ടുപോകാൻ കഴിയാത്ത വിധത്തിൽ വഴി തടഞ്ഞുനിൽക്കുകയാണ്. മുന്നിൽ സിറിളിന്‍റെ പ്രധാന അനുയായിയായ പീറ്ററാണ്. അവൻ ക്രിസ്ത്യാനിയായി മതം മാറിയിട്ട് കുറച്ചുവർഷമേ ആയിട്ടുള്ളൂ. അവരെല്ലാവരും ലത്തീനിൽ ഹൈപേഷ്യയ്ക്കക്കെതിരെ എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ട്.
കുതിരവണ്ടിക്ക് മുന്നോട്ടുപോകാൻ വയ്യാത്ത സ്ഥിതിയായപ്പോൾ വണ്ടിക്കാരൻ ഭയന്ന് വണ്ടി നിറുത്തി. അയാൾ ആദ്യമായിട്ടാണ് ഇങ്ങനെ കാണുന്നത്. ഇതുവരെ ആളുകൾ ഹൈപേഷ്യയെ കണ്ട് വന്ദിക്കാനാണ് കാത്തു നിന്നിരുന്നത്. ഇപ്പോൾ ആദ്യമായി കുറെപേർ മുന്നിൽ നിന്ന് അസഭ്യം വിളിച്ചു പറയുന്നു. തന്നെ പ്രകോപിപ്പിച്ച എന്തെങ്കിലും പ്രശ്നമുണ്ടാക്കാനാണ് ഇവരുടെ ഉദ്ദേശ്യമെന്ന് മനസ്സിലാക്കിയ ഹൈപേഷ്യ ഒന്നും സംഭവി
ക്കാത്തതുപോലെ വണ്ടിയിൽ മിണ്ടാതിരുന്നു. അപ്പോൾ അസഭ്യം പറച്ചിലും ചീത്തവിളിയും കൂടുതൽ ശക്തമായി.
“പുലയാടിച്ചി, നീയങ്ങനെ വണ്ടിക്കകത്ത് ഒളിച്ചിരിക്കാതെ പുറത്തേക്കിറങ്ങി വാ. റോമാ ചക്രവർത്തിയുടെ പ്രതിപുരുഷനെ വ്യഭിചരിച്ച് പാട്ടിലാക്കാൻ ശ്രമിച്ച നിന്നെ ഇവരൊക്കെയൊന്ന് കാണട്ടെ.” പീറ്റർ ഉറക്കെ വിളിച്ചു പറഞ്ഞു. എന്നിട്ടും ഹൈപേഷ്യയ്ക്ക് കുലുക്കമൊന്നുമില്ലെന്ന് കണ്ടപ്പോൾ അയാൾ വണ്ടിക്കാരനെ പിടിച്ചുവലിച്ച് താഴെയിട്ട് കുതിരയെ അഴിച്ചുമാറ്റി. അപ്പോൾ വണ്ടിയുടെ മുൻഭാഗം താഴ്ന്ന് നിലത്തു കുത്തുകയും ഹൈപേഷ്യയിരിക്കുന്ന പിൻഭാഗം മുകളിലേക്കുയരുകയും ചെയ്തു. പീറ്ററിന്‍റെ കൂടെയുള്ളവർ വടികളും കുരിശുകളും കുന്തങ്ങളും കൊണ്ട് ‘പുലയാടിച്ചി, പുറത്തിറങ്ങ് എന്നാർത്തു വിളിച്ച് വണ്ടി തല്ലിത്തകർക്കാൻ തുടങ്ങി. എതിർക്കാൻ ശ്രമിച്ച വണ്ടിക്കാരനെ അവർ തല്ലിച്ചതച്ചപ്പോൾ അവൻ ഓടി രക്ഷപ്പെട്ടു. എന്നിട്ടും ഹൈപേഷ്യ പുറത്തിറങ്ങാതെ അകത്ത് ഭയന്നു വിറച്ചിരുന്നു. പീറ്റർ കൈയിൽ കരുതിയിരുന്ന എണ്ണപ്പാത്രത്തിലെ എണ്ണയെടുത്ത് വണ്ടിയിലേക്കൊഴിച്ച് ‘ഹൈപേഷ്യ ദുർമന്ത്രവാദിനി, മര്യാദയ്ക്ക് പുറത്തേക്കിറങ്ങിവന്നോ, ഇല്ലെങ്കിൽ നീ ഈ വണ്ടിയിൽക്കിടന്ന് കത്തിച്ചാമ്പലാകും’ എന്നു പറഞ്ഞ് വണ്ടിക്ക് തീകൊളുത്തി. വണ്ടിയിൽ തീയാളിക്കത്താൻ തുടങ്ങിയപ്പോൾ ഹൈപേഷ്യ ഗത്യന്തരമില്ലാതെ പുറത്തേക്ക് ചാടിയിറങ്ങി ഓടാൻ ശ്രമിച്ചു. എന്നാൽ പീറ്ററിന്‍റെ ആളുകൾ അവളെ വളഞ്ഞു പിടിച്ച് ആൾക്കൂട്ടത്തിന്‍റെ നടുക്കു നിറുത്തി.”
“അങ്ങനെയങ്ങ് ഓടിപ്പോയാലോ, ദുർമന്ത്രവാദിനി, നിന്നെ ഞങ്ങൾ വിചാരണ ചെയ്യട്ടെ.”
“നിങ്ങൾ പറയുന്നപോലെ ഞാൻ ദുർമന്ത്രവാദിനിയൊന്നുമല്ല. സർവ്വകലാശാലയിലെ അധ്യാപികയാണ്.”
“അതൊക്കെ ഞങ്ങൾക്കറിയാം. ചോദിക്കുന്ന ചോദ്യങ്ങൾക്ക് മര്യാദയ്ക്ക് ഉത്തരം പറഞ്ഞാൽ അധികം വേദനിപ്പിക്കാതെ കാര്യങ്ങളവസാനിപ്പിക്കാം. ഇന്ന് ദുഖവെള്ളിയാഴ്ചയായിട്ടും നിന്നെയെന്താണ് സീസേറിയത്തിൽ കാണാതിരുന്നത്?”
“എനിക്ക് സർവകലാശാലയിൽ പ്രഭാഷണമുണ്ടായിരുന്നു…”
“നിനക്കത് വേണ്ടെന്ന് വെക്കാമായിരുന്നു. നിർബന്ധമായി പ്രഭാഷണം വെച്ച് വിശ്വാസികളായ വിദ്യാർഥികളെക്കുടി നീ പ്രത്യേക പ്രാർഥനയിൽ നിന്ന് മാറ്റിനിറുത്തുകയായിരുന്നു. അത് കൃത്യസമയത്ത് അവസാനിപ്പിക്കാതെ സീസേറിയത്തിലെ പ്രാർഥന കഴിയുന്നതുവരെ നീ മനഃപൂർവം ദീർഘിപ്പിച്ചു.”
“ഇതെല്ലാം നിങ്ങളുടെ തെറ്റിദ്ധാരണയാണ്. അത്തരം ഉദ്ദേശ്യങ്ങളൊന്നും എനിക്കുണ്ടായിരുന്നില്ല.”
“നീ മാത്രമല്ല, നിന്‍റെ കാമുകനായ റോമാ ചക്രവർത്തിയുടെ പ്രതിനിധി ഒറേസ്റ്റസും ഇന്ന് പ്രാർഥനയ്ക്ക് വന്നില്ല.”
“അതെന്തുകൊണ്ടാണെന്ന് എനിക്കറിയില്ല.”
“അറിയില്ലല്ലേ, ഇന്നലെ രാത്രി നിന്‍റെ വീട്ടിലല്ലേ ഒറേസ്റ്റസ് ഉറങ്ങിയത്. ഒരു വിശ്വാസിയായ സാധുസ്ത്രീയുടെ ഭർത്താവായ അയാളുമായി
വ്യഭിചരിച്ച നിനക്ക് അവനെന്തുകൊണ്ടാണ് ഇന്ന് പള്ളിയിൽ വരാതിരുന്ന തെന്ന് അറിയില്ലേ?”
“പള്ളിയിൽ പോകുന്നതെല്ലാം അദ്ദേഹത്തിന്‍റെ വ്യക്തിപരമായ കാര്യമാണ്. അതിനെപ്പറ്റി എനിക്കറിയില്ല.”
“ജ്ഞാനസ്നാനം ചെയ്ത വിശ്വാസിയായ ആ ക്രിസ്ത്യാനിയെ ഇവിടെ വന്നതിനുശേഷം നീയാണ് അവിശ്വാസിയാക്കിയതും അരയും മുലയും കാട്ടി പാപം ചെയ്യാൻ പ്രേരിപ്പിച്ചതും. നീ സർവ്വകലാശാലയിൽ വേദപുസ്തകത്തിനെതിരായ കാര്യങ്ങൾ പഠിപ്പിച്ച അവിശ്വാസികളെ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.”
“ശാസ്ത്രീയമായി തെളിയിക്കപ്പെട്ട കാര്യങ്ങൾ മാത്രമാണ് അവിടെ ഞങ്ങൾ പഠിപ്പിക്കുന്നത്.”
“ഉയിർത്തെഴുന്നേൽപ്പും അദ്ഭുതപ്രവൃത്തികളും തട്ടിപ്പാണെന്ന് നീ അവിടെ പഠിപ്പിക്കുന്നില്ലേ?”
“ഞങ്ങൾ അത്തരം കാര്യങ്ങളൊന്നും അവിടെ പഠിപ്പിക്കുന്നില്ല.”
“പിന്നെ നീയെന്താ അവിടെ ചെയ്യുന്നത്, വ്യഭിചരിക്കുകയാണോ?”
“നിങ്ങളൊരു മതപുരോഹിതനല്ലേ, കുറച്ചു കൂടി മാന്യമായി സംസാരിച്ചുകൂടേ?”
“ഇന്ന് രാവിലെ കൂടി വ്യഭിചരിച്ച നീയാണോ ഞങ്ങളോട് മാന്യതയെപ്പറ്റി പറയുന്നത്. അവിവാഹിതയായ നിന്‍റെ ചുണ്ടിൽ കരിനീലച്ച് കിടക്കുന്ന ഈ ദന്തക്ഷതം ആരുടേതാണ്?”
ഹൈപേഷ്യ ഞെട്ടി തലതാഴ്ത്തിയപ്പോൾ അയാൾ അവളുടെ മുഖം പിടിച്ചുയർത്തി.
“നോക്കൂ... വിശ്വാസികളേ, ഈ വേശ്യയുടെ ചുണ്ടിലെ പാപത്തിന്‍റെ പാടുകൾ....”
അവളുടെ ചുണ്ടിലെ കരിനീലയിലേക്ക് നോക്കി അവരെല്ലാവരും ചേർന്ന് “പാപത്തിന്‍റെ ശമ്പളം മരണമത്രേ എന്ന് ആർത്തു വിളിച്ചു.
“ഇല്ല, അത്ര ചെറിയ കുറ്റത്തിനൊന്നും ഇവളെ കൊല്ലേണ്ട. സത്യം പറഞ്ഞോ നീയിന്നലെ രാത്രിയും ഇന്ന് കാലത്തും ഒറേസ്റ്റസിന്‍റെ കൂടെ വ്യഭിചരിച്ചില്ലേ?”
ഹൈപേഷ്യ നിസ്സഹായയായി തലതാഴ്ത്തി നിന്നു. തനിക്കിനി ഈ മതഭ്രാന്തന്മാരിൽനിന്ന് രക്ഷപ്പെടാൻ കഴിയില്ല. എല്ലാമറിയുന്ന ആരോ കൃത്യമായി ഒറ്റുകൊടുത്തിരിക്കുന്നു.
“കൂട്ടരേ ഇവൾ ദുർമന്ത്രവാദിനിയാണ്. സത്യം പറയില്ല. നമുക്കു തന്നെ ഇവളുടെ ശരീരത്തിലെവിടെയൊക്കെയാണ് വ്യഭിചാരത്തിന്‍റെ മുറിപ്പാടുകളുള്ളതെന്ന് നോക്കാം.” അയാൾ ഹൈപേഷ്യയുടെ ഹിമേഷൻ വലിച്ചുകീറി. അപ്പോഴേക്കും മറ്റുള്ളവർ ഷിറ്റോണും മറ്റ് അടിവസ്ത്രങ്ങളും അഴിച്ചെടുത്തു. ആരൊക്കെയോ തന്‍റെ തലമുടിയിലെ കെട്ടും ആഭരണങ്ങളും കൂടി അഴിച്ചു മാറ്റിയപ്പോൾ അവൾ രണ്ട് കൈകൊണ്ടും നഗ്നത മറയ്ക്കാൻ പാടുപെട്ടു.” ഒന്ന് രണ്ട് മൂന്ന്.... പീറ്റർ അവളുടെ ശരീരത്തിലെ നഖക്ഷതങ്ങളും ദന്തക്ഷതങ്ങളുമെണ്ണാൻ തുടങ്ങി.
“പൊലയാടിച്ചി, നിനക്ക് നാണമോ, രണ്ട് കൈയുമുയർത്തി നിൽക്ക്. പാപത്തിന്‍റെ പാടുകൾ എണ്ണിത്തിട്ടപ്പെടുത്തട്ടെ. എന്നിട്ടുവേണം ശിക്ഷ വിധിക്കാൻ.”
അവൾ നിസ്സഹായയായി കൈകളുയർത്തി. ചുറ്റും കൂടിനിന്നവർ അവളുടെ നഗ്നതയിലേക്ക് ആർത്തിയോടെ നോക്കി. “പാപത്തിന്‍റെ ശമ്പളം മരണമത്രേ” എന്നുറക്കെ ആർത്തു വിളിച്ചു.
“നിന്‍റെ ശരീരത്തിൽ വിവിധ ഭാഗങ്ങളിലായി ഉണങ്ങാത്ത പതിനൊന്ന് മുറിപ്പാടുകളുണ്ട്. അവയെല്ലാം വ്യഭിചാരത്തിന്‍റെ ജീവനുള്ള തെളിവുകളാണ്. കുറ്റം സമ്മതിച്ചാൽ നിനക്ക് മരണശിക്ഷയിൽനിന്ന് രക്ഷപ്പെടാം. സത്യം പറയൂ. നീ ഇന്ന് കാലത്ത് ഒറേസ്റ്റസിന്‍റെ കൂടെ വ്യഭിചരിച്ചില്ലേ?”
തന്‍റെ വാക്കുകളിലാണ് ഒറേസ്റ്റസിന്‍റെ ഭാവിയെന്നറിഞ്ഞ് അവൾ ഒരക്ഷരം മിണ്ടാതെ നിന്നപ്പോൾ പീറ്റർ ചാട്ടവാറെടുത്ത് അവളെ പല തവണ ആഞ്ഞടിച്ചു. അവളുടെ ഇളം തവിട്ടുനിറമുള്ള ശരീരത്തിൽനിന്ന് രക്തം വാർന്നൊഴുകി. എന്നിട്ടും അവളൊന്നും മിണ്ടിയില്ല. പീറ്ററിന് സഹികെട്ടു.
“ വിശ്വാസികളേ, നമുക്ക് ഇവളെ സീസേറിയത്തിലേക്ക് കൊണ്ടു പോകാം. അവർ അവനെ അപ്പോഴേക്കും അങ്ങോട്ട് കൊണ്ടുവരും. അന്ത്യ വിചാരണ രണ്ടുപേരെയും ഒരുമിച്ച് നിറുത്തിയിട്ടാകാം.”
അയാൾ നിലത്തു കിടന്ന കീറിയ ഹിമേഷനെടുത്ത് അവളുടെ നേരേയെറിഞ്ഞു.
“പുതയ്ക്ക്, നിന്‍റെ വ്യത്തികെട്ട നഗ്നത കണ്ട അലക്സ്സാൻഡ്രിയക്കാരുടെ മനസ്സിലിനി പാപചിന്തകളുണരരുത്…”
അവർ ഹൈപേഷ്യയെ ആർത്തുവിളിച്ച് കല്ലെറിഞ്ഞ് തെരുവിലൂടെ നടത്തി സീസേറിയത്തിലേക്ക് കൊണ്ടുപോയി. അലക്സ്സാൻഡ്രിയക്കാർ ആ കാഴ്ച ഭയന്നുവിറച്ചു നോക്കിനിന്നു. അവസാനം നിലയ്ക്കാത്ത കല്ലേറിൽ നിന്ന് രക്ഷപ്പെടാനായി ഹൈപേഷ്യ സീസേറിയത്തിലെ അൾത്താരയിലേക്ക് ഓടിക്കയറുമ്പോൾ ആരോ പിന്നിൽനിന്ന് അവളുടെ ഹിമേഷൻ വലിച്ചുമാറ്റി. അവിടെ ഒരു തൂണിൽ ബന്ധനസ്ഥനാക്കി നിറുത്തിയിരുന്ന ഒറേസ്റ്റസ് അതുകണ്ട് പൊട്ടിക്കരഞ്ഞു. അപ്പോഴേക്കും പീറ്റർ സീസേറിയത്തിലേക്ക് കടന്നുവന്നു.
“വിശ്വാസികളേ, കുറ്റം സമ്മതിച്ചാൽ ഇവളെ തീവെച്ച് കൊന്ന് ഒറേസ്റ്റസിനെ നാടുകടത്തും. സമ്മതിക്കുന്നില്ലെങ്കിൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ രണ്ടുപേരെയും ഒരുമിച്ച് കത്തിച്ചു കൊല്ലും.”
ചോരയൊലിച്ച് നഗ്നയായ ഹൈപേഷ്യയെ അവർ അൾത്താരയുടെ മുന്നിലുയർത്തി നിറുത്തി. പീറ്ററിന്‍റെ കനത്ത ശബ്ദദം സീസേറിയത്തിൽ മുഴങ്ങി.
“ദുർമന്ത്രവാദിനി, അവസാനമായി നിന്നോട് ഒരിക്കൽക്കൂടി ചോദിക്കുന്നു. നീ കുറ്റം സമ്മതിക്കുന്നോ?
അവൾ അകലെ ബന്ധനസ്ഥനായി നിൽക്കുന്ന ഒറേസ്റ്റസിനെ ഒരിക്കൽക്കൂടി നോക്കി എന്തെന്നില്ലാത്ത ഒരു ശക്തിയോടെ കണ്ണടച്ച് രണ്ട് കൈയുമുയർത്തി ഉറക്കെ പറഞ്ഞു....
“പരിശുദ്ധനായ കർത്താവേ, കരുണാമയനായ യേശുവേ, അലക്സാൻഡ്രിയയിലെ പൗരന്മാരേ, നിങ്ങൾക്കു മുന്നിൽ ഞാനിതാ എന്‍റെ കുറ്റങ്ങൾ
സമ്മതിക്കുന്നു. ഞാൻ വേശ്യയാണ്, ദുർമന്ത്രവാദിനിയാണ്. പാപിയാണ്. ഈ തെറ്റുകൾ പൊറുത്ത് എന്‍റെ ശിഷ്ടജീവിതമെനിക്ക് തിരിച്ചുതരേണമേ....”
അവൾ മൂന്നു തവണ ഏറ്റുപറഞ്ഞു കഴിഞ്ഞപ്പോഴേക്കും താഴേക്ക് കുഴഞ്ഞുവീണു. അപ്പോൾ പീറ്റർ അവളെ രണ്ടു കൈകളിലും പിടിച്ചുയർത്തി നിറുത്തി.
“ക്രൈസ്തവ മതവിശാസിയും റോമാക്കാരനുമായ ഒറേസ്റ്റസിനെ ആദ്യം തന്നെ കുറ്റം സമ്മതിച്ചതിനാൽ എല്ലാ സ്ഥാനങ്ങളിൽനിന്നും പുറത്താക്കി താക്കീതു ചെയ്ത് നാടു കടത്തുന്നു. എന്നാൽ ഇവൾ ദുർമന്ത്രവാദിനിയും ദൈവനിഷേധിയും സാത്താന്‍റെ സന്തതിയുമായ പഗനാണ്. ഇവളാണ് വിശ്വാസിയായ ഒറേസ്റ്റസിനെ വഴിതെറ്റിച്ചത്. കർത്താവ് ഇവൾക്ക് മാപ്പു നല്കുന്നില്ല. പാപത്തിന്‍റെ ശമ്പളം മരണമത്രെ....”
ഭ്രാന്തുപിടിച്ച ആൾക്കൂട്ടം ഹൈപേഷ്യയുടെ നേരേ പാഞ്ഞടുത്തു. അവർ അവളുടെ ഓരോ അവയവങ്ങളും പിച്ചിച്ചീന്തി. സീസേറിയത്തിലെ ചോരപ്പുഴയിൽ കിടന്ന അവളുടെ ശരീരത്തിലെ മാംസം അവർ കക്കത്തോടുകൾ കൊണ്ട് എല്ലുകളിൽ നിന്ന് ചുരണ്ടിയെടുത്ത് മുന്നിലൊരുക്കിയ അഗ്നികുണ്ഡത്തിലിട്ട് കരിച്ചു കളഞ്ഞു.....
മതഭ്രാന്തന്മാർ ജ്യോമട്രിക്ക തീവെച്ച് നശിപ്പിച്ചു. ലഭ്യമായ ഹൈപേഷ്യയുടെ പാപ്പിറസ് ചുരുളുകളുംകൊണ്ട് ഒറേസ്റ്റസ് മാലിയിലെ തിംബിക്തുവിലേക്ക് രക്ഷപ്പെട്ടു. ഹൈപേഷ്യയുടെ ശിഷ്യന്മാർ ലോകത്തിന്‍റെ പല ഭാഗങ്ങളിലേക്കായി പലായനം ചെയ്ത് രഹസ്യ ഹൈപേഷ്യൻ സ്കൂളുകൾ തുടങ്ങി ഗണിതത്തിലും ശാസ്ത്രത്തിലും ഗവേഷണം തുടർന്നു. പല പ്രശസ്ത ശാസ്ത്രജ്ഞന്മാരും കലാകാരന്മാരും അത്തരം സ്കൂളുകളിൽ അംഗങ്ങളായിരുന്നെങ്കിലും സഭയെ ഭയന്ന് അത് പുറത്തു പറഞ്ഞില്ല.
എട്ട്
പാപത്തിന്‍റെ ശമ്പളം മരണമത്രെ!
Reserve your right to think for, even to think wrongly
is better than not to think at all
.
-
Hypatia
T
he School-ന്‍റെ വെബ്സൈറ്റ് തുടങ്ങിയതിനുശേഷം മൂന്നുപേരും ഒഴിവുസമയംമുഴുവൻ ലാപ്ടോപ്പിന്‍റെ മുന്നിലാണ്. അത്താഴം കഴിഞ്ഞ് ഒന്നു മിനുങ്ങി കിടക്കയിൽ അലസമായി കമിഴ്ന്നുകിടന്നുകൊണ്ട് ബ്രൗസ് ചെയ്യാനാണ് രേഖയ്ക്കിഷ്ടം. രശ്മിയും ബിന്ദുവും ഇരുവശത്തുമുണ്ടാകും. മൂന്ന് ബെഡ്റൂമുകളുണ്ടെങ്കിലും അതിഥികളില്ലാത്ത ദിവസങ്ങളിൽ അവർ ഒരുമിച്ചാണ് കിടക്കുക. അന്നും അത്താഴത്തിനു ശേഷമുള്ള മിനുങ്ങൽ കഴിഞ്ഞപ്പോൾ മൂന്നുപേരും കട്ടിലിലേക്ക് കയറി ലാപ്പെടുത്ത് നെറ്റ് തുറന്നു. മൊറി ഗാമിയുടെ ബ്ലോഗിലെ ഇട്ടിക്കോരയെപ്പറ്റിയുള്ള കാര്യങ്ങൾ ഒരിക്കൽകൂടി നോക്കിയതിനുശേഷം രേഖ
The True Story of Hypatia by lsebella Swan
എന്ന അടുത്ത
thread
ക്ലിക്ക് ചെയ്തു.
ഗണിതത്തിലും ജ്യോതിശ്ശാസ്ത്രത്തിലുമുള്ള ഇട്ടിക്കോരയുടെ അറിവിന്‍റെ പ്രധാന ഉറവിടം ബാബിലോണിയയിലെ രഹസ്യ ഹൈപേഷ്യൻ സ്കൂളായിരുന്നുവെന്നാണ് ഞാൻ കരുതുന്നത്. ഈ ഹൈപേഷ്യൻ സ്കൂളുകളുടെ പശ്ചാത്തലത്തെപ്പറ്റി അറിയണമെങ്കിൽ ആദ്യം ഹൈപേഷ്യയെപ്പറ്റി അറിയണം. അലക്സാൻഡ്രിയ മ്യൂസിയത്തിലെ (അക്കാലത്തെ ഏറെ പ്രശസ്തമായ ഏഥൻസിലെ സർവ്വകലാശാലയോട് കിടപിടിക്കാവുന്ന ഒരു സർവ്വകലാശാലതന്നെയാണിത്.) പ്രൊഫസറായിരുന്ന പ്രശസ്ത ഗണിതശാസ്ത്രജ്ഞൻ തിയോണിന്‍റെ മകളാണ് ഹൈപേഷ്യ.
AD
370-ൽ ജനിച്ച ഹൈപേഷ്യ ലോകത്തിലെ ആദ്യത്തെ വനിതാ ഗണിതശാസ്ത്രജ്ഞയും ജ്യോതിശ്ശാസ്ത്രജ്ഞയുമായാണ് കണക്കാക്കപ്പെടുന്നത്. അതിസുന്ദരിയും ബുദ്ധിമതിയുമായിരുന്ന അവർ ചെറുപ്പത്തിൽ തിയോണിന്‍റെ കീഴിലുള്ള വിദ്യാഭ്യാസത്തിനു ശേഷം ഏഥൻസിൽ പോയി ഉപരിപഠനം നടത്തി തിരിച്ചുവന്ന് മ്യൂസിയത്തിലെ അധ്യാപികയായി. ഹൈപേഷ്യയുടെ ചിന്തകളും പ്രവൃത്തികളും തികച്ചും യുക്തിസഹവും ശാസ്ത്രീയവുമായിരുന്നെങ്കിലും കത്തോലിക്കാസഭയുടെ വിശ്വാസങ്ങൾക്കെതിരായിരുന്നതിനാൽ
AD
410-ൽ കർദ്ദിനാൾ സിറിളിന്‍റെ നിർദേശമനുസരിച്ച് ഒരു കൂട്ടം ക്രിസ്ത്യൻ മതഭ്രാന്തന്മാർ അവരെ ക്രൂരമായി കൊലപ്പെടുത്തി. അന്നു മുതൽ ലോകവൈജ്ഞാനികകേന്ദ്രമെന്ന നിലയിൽനിന്ന് അലക്സാൻഡ്രിയയുടെ പതനം ആരംഭിക്കുകയും ചെയ്തു. നൂറ്റാണ്ടുകൾക്കുശേഷം അലക്സാൻഡ്രിയയിലെ മഹത്തായ ലൈബ്രറി അഗ്നിക്കിരയായതോടെ ആ പതനം പൂർത്തിയാവുകയും ചെയ്തു.
ഹൈപേഷ്യയെപ്പറ്റി ധാരാളം പുസ്തകങ്ങൾ എഴുതപ്പെട്ടിട്ടുണ്ടെങ്കിലും നിർഭാഗ്യവശാൽ ഹൈപേഷ്യ എഴുതിയ കൃതികളൊന്നും ഇന്ന് ലഭ്യമല്ല. ചില ശിഷ്യന്മാരയച്ച കത്തുകളും മറ്റ് ഗണിതശാസ്ത്രകാരന്മാരുടെ കൃതികളിലെ പരാമർശങ്ങളുമാണ് ആകെ ലഭ്യമായ രേഖകൾ. ആധുനികകാലത്ത് ഹൈപേഷ്യയെക്കുറിച്ചെഴുതപ്പെട്ട കൃതികളിൽ പലതും ഒന്നുകിൽ ക്രൈസ്തവസഭയെ അവഹേളിക്കാനായി ഹൈപേഷ്യയെ മഹത്ത്വവത്കരിക്കുന്നവയോ അല്ലെങ്കിൽ സഭയെ പിന്തുണയ്ക്കാൻ വേണ്ടി ഹൈപേഷ്യയെ മോശമായി ചിത്രീകരിക്കുന്നവയോ ആണ്. എന്നാൽ തുർക്കിയിലെ ഇസ്താംബുളിൽനിന്ന് പ്രസിദ്ധീകരിക്കുന്ന
Nostalgia
യുടെ 2004 സെപ്റ്റംബർ ലക്കത്തിൽ ഇസബെല്ലാ സ്വാൻ എന്ന സ്പാനിഷ് കഥാകാരി എഴുതിയ
The True Story of Hypatia
എന്ന കൊച്ചുകഥ ഇതിൽനിന്ന് ഏറെ വ്യത്യസ്തമാണ്.
The True Story of Hypatia
lsebella Swan
പ്രിയപ്പെട്ട വായനക്കാരാ, ഇന്ന് ദുഃഖവെള്ളിയാഴ്ച.
AD
410. നമ്മളിപ്പോൾ അലക്സാൻഡ്രിയ നഗരത്തിന്‍റെ തിരക്കിൽനിന്ന് മാറി തെക്കുകിഴക്കേ ഭാഗത്ത് ലോകത്തിലെ ആദ്യത്തെ ജ്യോതിശ്ശാസ്ത്രജ്ഞയായ ഹൈപേഷ്യയുടെ ജ്യോമട്രിക്ക എന്ന അഷ്ടഭുജഭവനത്തിനകത്താണ്. ജ്യോമട്രിക്കയുടെ എട്ടുവശങ്ങളിലും വ്യത്യസ്ത ആവശ്യങ്ങൾക്കായി പണികഴിപ്പിച്ചിട്ടുള്ള വിശാലമായ മുറികളാണ്. സ്വീകരണമുറി, വായനാമുറി, അതിഥികൾക്കുള്ള മുറി, കായികാഭ്യാസത്തിനുള്ള മുറി, ഭക്ഷണം കഴിക്കാനുള്ള മുറി, അടുക്കള, ജോലിക്കാർക്കുള്ള മുറി, കിടപ്പുമുറി എന്നീ എട്ട് മുറികൾക്കു നടുവിൽ വിശാലമായ ഒരു നടുമുറ്റം. എല്ലാ മുറികളുടെയും വാതിൽ നടുമുറ്റത്തിനു ചുറ്റു മുള്ള മാർബിൾ പതിച്ച മനോഹരമായ വരാന്തയിലെക്കാണ് തുറക്കുന്നത്. വരാന്തയിൽ നെഫ്രിറ്റിയുടെയും സ്ഫിങ്ക്സിന്‍റെയും രൂപങ്ങൾ, ഇരുഭാഗത്തെ മായി കൊത്തിവച്ച പതിനാറ് കരിങ്കൽത്തൂണുകളുണ്ട്. നടുമുറ്റത്ത് 3’
X
4’
x
5’ അളവിൽ നാല്പത്തിയെട്ടടി ഉയരമുള്ള ഒരു ത്രികോണ ഗോപുരം. ഗോപുരത്തിനരികിൽ ധാരാളം മൽസ്യങ്ങളും നീലത്താമര
1
കളുമുള്ള ഒരു ചെറിയ നീന്തൽക്കുളം, അതിനുചുറ്റും മനോഹരമായ പൂന്തോട്ടം. ഗോപുരത്തിനകത്തുള്ള പിരിയൻ ഗോവണിയുടെ 144 പടികൾ കയറി മുകളിലെത്തിയാൽ ഗ്രഹങ്ങളെയും നക്ഷത്രങ്ങളെയും നിരീക്ഷിക്കാനും പഠിക്കാനും എല്ലാ സൗകര്യങ്ങളുമുള്ള വാനനിരീക്ഷണ കേന്ദ്രമാണ്. ഹൈപേഷ്യ ചെറുപ്പത്തിൽതന്നെ ഗണിതത്തിലും ജ്യോതിശ്ശാസ്ത്രത്തിലും അമിതമായ താൽപര്യം കാണിക്കാൻ തുടങ്ങിയപ്പോൾ പിതാവ് തിയോൺ പ്രത്യേകം പണി കഴിപ്പിച്ചുകൊടുത്ത ഈ ഭവനത്തിലാണ് അവർ ജീവിതകാലം മുഴുവൻ താമസിച്ചത്. മിനുസപ്പെടുത്തിയ ഗ്രാനൈറ്റുകൊണ്ടും മാർബിൾകൊണ്ടും പണിത ജ്യോമട്രിക്കയുടെ ഓരോ മുക്കും മൂലയും ഏതെങ്കിലും ഗണിത സിദ്ധാന്തത്തിന്‍റെ ഉദാഹരണമോ നിർദ്ധാരണമോ ആയിരുന്നു.
അക്കാലത്ത് ദുഃഖവെള്ളിയാഴ്ച അലക്സ്സാൻഡ്രിയയിൽ ഒഴിവുദിവസമല്ല. ക്രിസ്തുമതവിശ്വാസികൾ സമൂഹത്തിൽ ശക്തരായിരുന്നെങ്കിലും ഭൂരി പക്ഷമായിരുന്നില്ല. മാത്രമല്ല ഹൈപേഷ്യയെപ്പോലെയുള്ള ചിന്തകരും ശാസ്ത്രജ്ഞരുമടങ്ങിയ സർവ്വകലാശാലയിലെ ബുദ്ധിജീവികൾ ക്രൈസ്തവസഭയെ സംശയത്തോടെയാണ് കണ്ടിരുന്നതും. ഉയിർത്തെഴുന്നേല്പിന്‍റെയും യേശുവും പുണ്യവാളന്മാരും ചെയ്തുവെന്ന് അവകാശപ്പെടുന്ന അത്ഭുതപ്രവൃത്തികളുടെയും സാധുത അവർ ശാസ്ത്രസിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്തു. കർദ്ദിനാൾ സിറിൾ അതിനെ നേരിട്ടത് ഈ ബുദ്ധിജീവികളെ അവിശ്വാസികളും പാഗനുകളു
2
മായി ചിത്രീകരിച്ച് അവർ നടത്തുന്ന ശാസ്ത്രപരീക്ഷണങ്ങൾ ദൈവനിഷേധവും ചെകുത്താൻസേവയുമാണെന്ന് പ്രചരിപ്പിച്ചുകൊണ്ടായിരുന്നു. എന്നാൽ ഇതൊന്നും സർവ്വകലാശാലയുടെ പ്രശസ്തിയെയോ ഹൈപേഷ്യയെയോ ബാധിച്ചില്ല. എല്ലാ വർഷവും ധാരാളം വിദേശ വിദ്യാർത്ഥികൾ അലക്സ്സാൻഡ്രിയയിലെത്തി. സർവ്വകലാശാലയിലെ അന്നത്തെ ഏറ്റവും പ്രശസ്തയായ അധ്യാപികയായിരുന്നു ഹൈപേഷ്യ. എന്നാൽ അലക്സാൻഡ്രിയയിലെ പൊതുസമൂഹത്തിൽ ഹൈപേഷ്യ ബുദ്ധിജീവിയായ അധ്യാപിക മാത്രമായിരുന്നില്ല. സാമൂഹികരാഷ്ട്രീയ മണ്ഡലങ്ങളിൽ തന്‍റെ മാന്യവും ബുദ്ധിപരവുമായ ഇടപെടലിലൂടെ വ്യക്തമായ സ്വാധീനം ചെലുത്താൻ ഹൈപേഷ്യയ്ക്ക് കഴിഞ്ഞിരുന്നു. അലക്സ്സാൻഡ്രിയയിലെ പുതിയ പ്രിപെക്ടാ
3
യിവന്ന ഒറേസ്റ്റസ് അവളുടെ സൗന്ദര്യത്തിലും ബുദ്ധിശക്തിയിലും അക്ഷരാർത്ഥത്തിൽ മയങ്ങിപ്പോയിരുന്നു.
അന്നും പതിവുപോലെ ഹൈപേഷ്യയ്ക്ക് നല്ല തിരക്കായിരുന്നു. സൂര്യനുദിക്കുന്നതിനു മുമ്പേ എഴുന്നേറ്റ് കായികാഭ്യാസവും കുളിയും കഴിഞ്ഞ് അവൾ വായനാമുറിയിലിരുന്ന് അപ്പളോണിയസ്സിന്‍റെ കോണിക്സിനെക്കു റിച്ച് വിദേശവിദ്യാർത്ഥികൾക്ക് നല്കേണ്ട പ്രഭാഷണത്തിനുവേണ്ട കുറിപ്പുകൾ തയ്യാറാക്കാൻ തുടങ്ങി. നാല്പതാം പിറന്നാൾ കഴിഞ്ഞിട്ടും ആ ജ്വലിക്കുന്ന സൗന്ദര്യത്തിന് കാര്യമായ കോട്ടമൊന്നും സംഭവിച്ചിട്ടില്ല. ദിവ്യാനു പാത
1
ത്തിൽ കൃത്യമായി സൃഷ്ടിക്കപ്പെട്ട ശരീരത്തിന്‍റെ സൗന്ദര്യം ചിട്ടയായ വ്യായാമത്തിലൂടെയും ആഹാരക്രമത്തിലൂടെയും നിലനിറുത്താനുള്ള വഴികൾ തിയോൺ ചെറുപ്പത്തിലേ ഹൈപേഷ്യയെ അഭ്യസിപ്പിച്ചിരുന്നു. ഇളം ചന്ദന നിറത്തിലുള്ള സുതാര്യമായ ദൊറിക് ഷിറ്റോൺ
2
ധരിച്ച ചുരുണ്ട കറുത്ത തലമുടി മുകളിലേക്കുയർത്തിക്കെട്ടി വെച്ച് ഇടതുഭാഗത്തേക്കല്പം ചാരിയിരുന്ന പാപ്പിറസ് ചുരുളുകൾ നിവർത്തി നോക്കുന്ന ഹൈപേഷ്യയെ കണ്ടാൽ ഏതോ യവനദേവതയാണെന്നേ തോന്നൂ. പ്രായത്തിന്‍റെ നേരിയ ചുളിവുപോലും വീഴാതെ സൗന്ദര്യം തുളുമ്പി നിൽക്കുന്ന മുഖവും തീരെ ഉലയാത്ത നിറഞ്ഞ മാറിടവും ഒതുങ്ങിയ വയറുമെല്ലാം അലക്സ്സാൻഡ്രിയക്കാർക്കിടയിൽ ചില ഗുരുതരമായ തെറ്റിദ്ധാരണകൾക്ക് കാരണമായിരുന്നു. തന്‍റെ വ്യക്തിസ്വാതന്ത്ര്യത്തിന് മറ്റെന്തിനെക്കാളും പ്രാധാന്യം നല്കി അവിവാഹിതയായി കഴിഞ്ഞ് ഹൈപേഷ്യ മാനുഷികമായ വികാരങ്ങളൊന്നുമില്ലാത്ത പ്രതിമപോലെയുള്ളൊരു ജീവിയാണെന്ന് അസൂയാലുക്കൾ പറഞ്ഞു പരത്തി. അവളുടെ സൗന്ദര്യം കോട്ടമില്ലാതെ നിലനില്ക്കുന്നതിനുള്ള കാരണം ചിട്ടയോടെയുള്ള വ്യായാമവും കുതിരസ്സവാരിയും ആഹാരക്രമവുമൊക്കെയാണെന്ന് മനസ്സിലാക്കാതെ ചെകുത്താനുമായിട്ടുള്ള ചങ്ങാത്തമാണെന്ന് ആരോപണമുയർന്നു. വാസ്തവത്തിൽ തന്‍റെ ജീവിതമൊരു ആഘോഷമാക്കിമാറ്റിയ ഹൈപേഷ്യ ഇഷ്ടപ്പെട്ട പുരുഷന്മാരെ മാറിമാറി ജ്യോമട്രിക്കയിലേക്ക് ക്ഷണിച്ച് ലൈംഗികതയുടെ സമസ്തസാധ്യതകളിലും അന്വേഷണം നടത്തുകയായിരുന്നു.
പരിചാരിക മടിച്ചുമടിച്ച് അകത്തേക്ക് കടന്നുവന്ന് സ്വീകരണമുറിയിൽ ഏതോ സന്ദർശകൻ കാത്തിരിക്കുന്നു എന്നറിയിച്ചപ്പോൾ ഹൈപേഷ്യ പാപ്പിറസ് ചുരുളുകൾ മടക്കിവെച്ച് എഴുന്നേറ്റ് സ്ലീവുകളില്ലാത്ത ദൊറിക് ഷിറ്റോൺ നല്കുന്ന സ്വാതന്ത്ര്യം ഉപേക്ഷിക്കണോ എന്നൊരു നിമിഷം സംശയിച്ചു നിന്നു. മനസ്സില്ലാമനസ്സോടെ ഷിറ്റോണിനുമേലേ സ്വർണനൂലുകൾകൊണ്ട് എംബ്രോയ്ഡറി ചെയ്ത ചുവന്ന ഹിമേഷൻ
3
എടുത്തണിഞ്ഞപ്പോൾ തിളങ്ങുന്ന വൈരക്കല്ലുകൾ പതിച്ച നെക്ലെസ് അതിനുള്ളിൽ മറഞ്ഞു. ചുരുണ്ട തലമുടി ഒന്നുകൂടി ഒതുക്കി മുത്തും പവിഴവും കൊണ്ടലങ്കലിച്ച പട്ടുറുമാലു കൊണ്ട് ഭംഗിയായി ഉയർത്തിക്കെട്ടിവെച്ച് കണ്ണാടിയെടുത്തു നോക്കി. ഉറക്കം ശരിയാകാഞ്ഞിട്ടോ എന്തോ, ഇളംപച്ച ഉദജി
4
യെഴുതിയ അവളുടെ നീലക്കണ്ണകൾ ചുവന്നുകലങ്ങിയിട്ടുണ്ട്. അയ്യോ, കീഴ്ച്ചുണ്ടിന്‍റെ ഇടതുഭാഗത്ത് ഇന്നലെ രാത്രി വൈകി തിരക്കിട്ട് മടങ്ങിപ്പോകുമ്പോൾ ഒറേസ്റ്റസ് തിരക്കിട്ട് സമ്മാനിച്ച ദന്തക്ഷതം കരിനീലിച്ചു കിടക്കുന്നു. നിർബന്ധിച്ച് സമ്മാനിച്ച തല്ലല്ലോ, മതിയായില്ലെന്ന് വാശിപിടിച്ച് യാത്ര പറഞ്ഞിറങ്ങിയ അവനെ തടഞ്ഞുനിറുത്തി പിടിച്ചുവാങ്ങിയതല്ലേ? ഛേ, മോശമായിപ്പോയി, സർവ്വകലാശാലാ വിദ്യാർത്ഥികളുടെ മുന്നിൽ പ്രഭാഷണം നടത്തുമ്പോൾ ഇത് തീർച്ചയായും കണ്ടുപിടിക്കപ്പെടും. ആർത്തിയോടെ തന്നെയും നോക്കി മുന്നിലിരിക്കുന്ന അവരാരും കൊച്ചുകുട്ടികളല്ലല്ലോ. പലരും മുമ്പ് വിവാഹാഭ്യർത്ഥന നടത്തിയിട്ടുള്ളവരുമാണ്. അതിഥി ആരാണെന്നറിയാനുള്ള ആകാംക്ഷയോടെ ഒരു ചെറുപുഞ്ചിരികൊണ്ട് ദന്തക്ഷതം മറക്കാൻ ശ്രമിച്ച് അവൾ സ്വീകരണമുറിയിലേക്ക് ചെന്നു.
ഹൈപേഷ്യയെ വല്ലാതെ നിരാശപ്പെടുത്തിക്കൊണ്ട് ഒരു സാധാരണ റോമൻ പടയാളി എഴുന്നേറ്റ് നേരേ നോക്കാതെ തല താഴ്ത്തി വളരെ ഉപചാരപൂർവ്വം പാപ്പിറസ് ചുരുളിലെഴുതിയ ഒരു സന്ദേശം അവളുടെ കൈയിലേക്കു നല്കി. തീരെ താൽപര്യമില്ലാതെയാണ് അതു വാങ്ങിനിവർത്തിയതെങ്കിലും വായിക്കാൻ തുടങ്ങിയപ്പോൾ അവളുടെ മനസ്സു തുടിച്ചു.
“പ്രിയ ഹിപ്... ഇന്നലെ രാത്രിയാണ് ഞാൻ ജീവിതത്തിലാദ്യമായി സ്വർഗ്ഗത്തിലെത്തിയത്. പിരിയുമ്പോൾ നീ വാശിപിടിച്ച് കെഞ്ചിയതുപോലെ എനിക്കും തീരെ മതിയായില്ല. കൊട്ടാരത്തിൽ ചെന്നിട്ട് ഉറങ്ങാൻ കഴിഞ്ഞില്ല. കണ്ണടച്ചാൽ ജ്യോമട്രിക്ക, നീ എന്‍റെ മുന്നിൽ തുറന്നുതന്നെ സ്വർഗ്ഗം. ത്രികോണ ഗോപുരത്തിന്‍റെ മുകളിലെ മിനുമിനുത്ത തണുത്ത മാർബിൾ.. വയ്യ. ഞാൻ തിരിച്ചുപോന്നു. ഇപ്പോൾ നിന്‍റെ മുന്നിൽ ഒരു സാധാരണ റോമൻ പടയാളിയുടെ വേഷത്തിൽ നിലക്കുന്നത് ഞാൻ തന്നെയാണ്. അലക്സ്സാൻഡ്രിയയിലെ പെർഫെക്ടിന് പകൽസമയത്ത് പരിവാരങ്ങളില്ലാതെ പുറത്തിറങ്ങാൻ കഴിയില്ലല്ലോ...”
ഹൈപേഷ്യ വിശ്വസിക്കാനാവാതെ വീണ്ടുമൊരാവർത്തികൂടി വായിച്ചു. സാധാരണ എല്ലാവരും സംബോധന ചെയ്യാറുള്ളതുപോലെ ഫിലോസഫർ എന്നല്ലാതെ, “പ്രിയ ഹിപ്’ എന്ന സംബോധന, അതേ കൈയക്ഷരം. അവളുടെ വലതുകാലിന്‍റെ പെരുവിരലിൽനിന്നൊരു തരിപ്പ് മുകളിലേക്ക് പടർന്നു കയറി. ഏറെ നാളത്തെ നിർബന്ധത്തിനു ശേഷം ഇന്നലെ ഒറേസ്റ്റസിനെ ജ്യോമട്രിക്കയിലേക്ക് ക്ഷണിക്കുമ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല. ഒരൊറ്റ രാത്രികൊണ്ട് അവന് ഭ്രാന്ത് പിടിച്ചുപോയെന്ന് തോന്നുന്നു. “എന്‍റെ ഒറേസ്റ്റ്...” അവളവനെ മുത്തം കൊടുത്ത് ആലിംഗനം ചെയ്ത് കിടപ്പുമുറിയിലേക്കാനയിച്ചു. നിമിഷങ്ങൾക്കുള്ളിൽ ഒറേസ്റ്റസ് വിനീതനായ പടയാളിയിൽനിന്ന് അലക്സ്സാൻഡ്രിയയുടെ ഭരണാധികാരിയായി മാറി. അവൻ വലതുകൈ ഹൈപേഷ്യയുടെ അരക്കെട്ടിൽ ചുറ്റി അവളെ തന്നോടു ചേർത്തുകൊണ്ട് തിടുക്കത്തിൽ അകത്തേക്കുനടന്നു.
കിടപ്പുമുറിയിലെത്തിയ ഉടനേ ഒറേസ്റ്റസ് ഹൈപേഷ്യയുടെ ഹിമേഷൻ അഴിച്ചുമാറ്റി. അവൾ നെക്ലെസും മറ്റ് ആഭരണങ്ങളും ഊരിവെച്ച് രണ്ട് കൈയുമുയർത്തി അഴിഞ്ഞുവീണ ചുരുണ്ടമുടി ഇരുവശത്തേക്കുമായി കോതിയൊതുക്കി.
“ഹോ, കൃത്യമായ ദിവ്യാനുപാതം തന്നെ” അക്ഷമനായി നിന്ന ഒറേസ്റ്റസ് അദ്ഭുതത്തോടെ പറഞ്ഞു. എന്നാൽ അവളത് ശ്രദ്ധിക്കാതെ കൈതപ്പൂവിന്‍റെ മണമുള്ള സുഗന്ധതൈലമെടുത്ത് മുഖത്തും ദേഹത്തും പുരട്ടി. അപ്പോഴേക്കും പരിചാരിക മദ്യചഷകങ്ങളും നീലത്താമരപ്പുക്കളുംകൊണ്ടു വന്ന് വെച്ചു. ഹൈപേഷ്യ രണ്ട് ചെറിയ ഗ്ലാസ്സുകളിൽ മദ്യം പകർന്ന് അതിലേക്ക് മൂന്ന് താമരയിതളുകൾ വീതം അടർത്തിയിട്ടു. പിന്നെ ഒറേസ്റ്റസിന്‍റെ ക്ഷമ കൂടുതൽ പരീക്ഷിക്കേണ്ടെന്ന് കരുതി അടുത്തേക്കു വന്ന് രണ്ടുകൈകളും അവന്‍റെ തോളത്തുവെച്ച് ഒരു കുസൃതിച്ചിരിയോടെ നിന്നു.
“ഒറേസ്റ്റ്, നോക്ക്, ഇന്നലെ രാത്രി തിരക്കിട്ടു പോകുമ്പോൾ നീയെനിക്കു തന്ന സമ്മാനം.”
അവൻ വിശ്വസിക്കാനാവാതെ അവളുടെ ചുണ്ടിലെ കരിനീലിപ്പിലേക്കു നോക്കി. പിന്നെ അവളെ തന്നിലേക്കടുപ്പിച്ചു നിറുത്തി വലതു ചൂണ്ടുവിരലുകൊണ്ട് ചുണ്ടിലെ മുറിപ്പാടിൽ പതുക്കെ തലോടി.
“സ്നേഹത്തിന്‍റെ ആവേശത്തിൽ പറ്റിപ്പോയതല്ലേ? ദയവായി ക്ഷമിക്ക്. പക്ഷേ, ഇനി നിനക്ക് സമ്മാനങ്ങളുടെ ഘോഷയാത്രയായിരിക്കും. ഇന്നലെരാത്രി തന്നെ അലക്സാൻഡ്രിയയിലെ ഭാവി ചക്രവർത്തി സുന്ദരികളിൽ സുന്ദരിയായ ഹൈപേഷ്യയെ തന്‍റെ രാജ്ഞിയായി തിരഞ്ഞെടുത്തു കഴിഞ്ഞു.”
“ഹോ എന്‍റെയൊരു ഭാഗ്യം! പക്ഷേ, അത് ‘ബഹുമാനപ്പെട്ട ചക്രവർത്തി’ അങ്ങനെ ഏകപക്ഷീയമായി തീരുമാനിച്ചാൽ മതിയോ? എന്‍റെ അഭിപ്രായം കൂടി അറിയേണ്ടേ?”
“എന്‍റെ പൊന്നു ഹിപ്, ഇത് കേട്ടാൽ മതിമറന്നാനന്ദിക്കാനല്ലാതെ നിനക്ക് മറ്റെന്താണ് ചെയ്യാൻ കഴിയുക? നീ സന്തോഷംകൊണ്ട് തുള്ളിച്ചാടുമെന്നാണ് ഞാൻ കരുതിയത്...”
“തീർച്ചയായും എനിക്ക് അതിയായ സന്തോഷമുണ്ട്. എന്‍റെ ജീവിതത്തിലേക്കു കടന്നുവന്ന ഏറ്റവും കരുത്തനും മാന്യനും ബുദ്ധിമാനുമായ കാമുകനാണ് നീ. പക്ഷേ, തുള്ളിച്ചാടാൻ ഞാനൊരു കൊച്ചു പെൺകുട്ടിയൊന്നുമല്ലല്ലോ. എനിക്ക് നിന്നെക്കാൾ മൂന്ന് വയസ്സ് കൂടുതലുണ്ട്. ഇതൊക്കെ നമുക്ക് പതുക്കെ ആലോചിച്ചാൽ പോരേ...”
“ചക്രവർത്തിമാർ ആജ്ഞാപിക്കാറേയുള്ളൂ; പ്രജകൾ അനുസരിക്കുകയും.”
“ശരി, ഈ പാവം പ്രജചക്രവർത്തിയുടെ ആജ്ഞ ബഹുമാനത്തോടെ അനുസരിക്കാം. പക്ഷേ, സുന്ദരിമാരായ അനേകം രാജ്ഞിമാരിലൊരുത്തിയാവാൻ എനിക്ക് വയ്യ. ചക്രവർത്തിനിസ്ഥാനംതന്നെ വേണം. അവരെപ്പോലെ എന്നെ നിന്‍റെയൊരു ഉപഗ്രഹമായി കണക്കാക്കുകയുമരുത്. വിവാഹം കഴിക്കുന്നുവെന്നുവെച്ച് ഞാനൊരിക്കലും നീന്‍റെ കീഴിലാകുന്നില്ല. എന്നോട് ഇപ്പോഴത്തെപ്പോലെ തുല്യനിലയിൽതന്നെ തുടർന്നും പെരുമാറണം.”
“പ്രിയ ഹിപ്, നീയെന്‍റെ ക്ലിയോപാട്രയാണ്.”
“നന്ദി. പക്ഷേ, നീയെനിക്ക് സീസറോ ആന്‍റിണിയോ ആയിരിക്കില്ല. അതുപോലെ എന്നെ ഈ ജ്യോമട്രിക്കവിട്ട് കൊട്ടാരത്തിൽ വന്ന് താമസിക്കാനും നിർബന്ധിക്കരുത്.”
“ഇതേ സൗകര്യങ്ങൾ ഇതിലും നല്ല രീതിയിൽ ഞാൻ നിനക്ക് കൊട്ടാരത്തിൽ ഒരുക്കിത്തന്നാലോ?”
“അത് അസാധ്യമാണ്. വേണമെങ്കിൽ ഇത് നിനക്ക് കൊട്ടാരത്തിന്‍റെ ഭാഗമാക്കാം. ശരി, നമുക്ക് ഇക്കാര്യങ്ങളെല്ലാം വിശദമായി ആലോചിച്ച് തീരുമാനിച്ചാൽ പോരേ, പതിനെട്ട് വർഷം പഴക്കമുള്ള, ഇസ്രായേലിൽനിന്ന് കൊണ്ടുവന്ന ഷായ് മദ്യമാണ് നിനക്കുവേണ്ടി പകർന്നുവെച്ചിരിക്കുന്നത്. അതിൽ നീലത്താമരയിതളുകളും നിപ്തേനും
*
അലിഞ്ഞു ചേരുമ്പോഴേക്കും ഞാൻ നിന്നെ ഈ പട്ടാളവേഷത്തിൽ നിന്ന് സ്വതന്ത്രനാക്കാം.”
അവൻ അനുസരണയുള്ള ഒരു കുട്ടിയെപ്പോലെ അനങ്ങാതെ നിന്നു. ഹൈപേഷ്യ പടച്ചട്ടകളോരോന്നായി അഴിച്ചുമാറ്റി. ഒടുവിൽ ജനലിലൂടെ കടന്നുവരുന്ന പ്രഭാതകിരണങ്ങളിൽ കുളിച്ച് ഒറേസ്റ്റസ് പോംപി തിയേറ്ററിലെ ഹെർക്കുലീസിന്‍റെ വെങ്കലപ്രതിമപോലെയായി. അവന്‍റെ നെഞ്ചിലെയും ചുമലുകളിലെയും കരുത്തേറിയ മാംസപേശികളിലേക്കും ബലിഷ്ഠമായ കൈകാലുകളിലേക്കും അവൾ അത്ഭുതത്തോടെ നോക്കിനിന്നു.
“ഹിപ്, നമുക്കധികം സമയമില്ല, എനിക്ക് പത്തുമണിക്ക് ജനസഭയുണ്ട്. നിനക്ക് സർവ്വകലാശാലയിൽ പ്രഭാഷണവും.”
“ശരി എന്താണിന്നത്തെ ജനസഭയിലെ ചർച്ച? മഗരിബ് പൂർണമായും നമ്മുടെ നിയന്ത്രണത്തിലായാൽ റോമിൽനിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുമോ?”
“തീർച്ചയായും. റോമിലെ സ്ഥിതിഗതികൾ ഇപ്പോൾ വളരെ മോശമാണ്. നിന്‍റെ ഉപദേശമനുസരിച്ച് നടത്തിയ നമ്മുടെ നീക്കങ്ങൾ വിജയത്തോട് അടുത്തുകഴിഞ്ഞു. ഇന്നത്തെ ജനസഭ അംഗീകരിച്ചാൽ അലക്സാൻഡ്രിയയുടെ സ്വാതന്ത്ര്യം പ്രഖ്യാപിക്കും. കർദിനാൾ സിറിളിന്‍റെ ആളുകളാണ് പ്രശ്നമുണ്ടാക്കുന്നത്. അയാളുടെ പിന്നിൽ കുറെ ക്രിസ്ത്യൻ മതഭ്രാന്തന്മാരുണ്ട്. അവരെ എങ്ങനെയെങ്കിലും അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് ഞാൻ.”
അപ്പോഴേക്കും ഷായ് ചഷകത്തിൽ നീലത്താമരയിതളുകൾ പൂർണമായും അലിഞ്ഞിരുന്നു. രണ്ടുപേരും ഷായ് നുണഞ്ഞുകൊണ്ട് പല ഭരണ കാര്യങ്ങളും സംസാരിച്ചിരുന്നു. ഷായും നിപ്തേനും നീലത്താമരയും സാവധാനം സിരകളിലേക്ക് കത്തിക്കയറുമ്പോഴും ഹൈപേഷ്യയുടെ ഓരോ ഉപദേശങ്ങളും അവൻ ശ്രദ്ധയോടെ കേട്ടു. ഒടുവിൽ ശരിക്ക് തലയ്ക്കു പിടിച്ചപ്പോൾ എഴുന്നേറ്റ് ആവേശത്തോടെ ‘ഇതുകൊണ്ടാണ് നീയെന്‍റെ രാജ്ഞിയാകണമെന്ന് ഞാൻ പറയുന്നത്. നിന്‍റെ ബുദ്ധിയും എന്‍റെ ശക്തിയും ചേർന്നാൽ ലോകത്തിലാർക്കും നമ്മളെ തോല്പിക്കാൻ കഴിയില്ല’ എന്നു പറഞ്ഞ് അവളെ തന്‍റെ കൈകളിൽ കോരിയെടുത്ത് ഒന്ന് വട്ടംകറക്കി താഴെ നിറുത്തി കെട്ടിപ്പിടിച്ചു. അവന്‍റെ കരുത്തിലവൾ ഞെരിഞ്ഞമർന്നു.
ഹൈപേഷ്യയ്ക്ക് ബലിഷ്ഠരായ പുരുഷന്മാരുടെ കഴുത്തിലമരാൻ വല്ലാത്ത ഇഷ്ടമാണ്. അത്തരത്തിലുള്ളവരെ മാത്രമാണ് ജ്യോമട്രിക്കയിലേക്ക് ക്ഷണിക്കാറുള്ളതും. എങ്കിലും അവൾ തന്‍റെ സന്തോഷം പുറത്തുകാണിക്കാതെ ഒതുങ്ങിനിന്നപ്പോൾ ഒറേസ്റ്റസ് അവളുടെ ഷിറ്റോണും പതുക്കെ അഴിച്ചു മാറ്റി. പനിനീർ തളിച്ച ലില്ലിപ്പൂക്കൾ വിതറിയ പട്ടുമെത്തയിൽ കഴിഞ്ഞ രാത്രി മൂന്നുനാലു തവണ ആവർത്തിച്ച കാര്യങ്ങൾക്ക് അവൾ മറ്റൊരു വ്യത്യസ്ത ശൈലിയിൽ തുടക്കം കുറിച്ചു. ചിട്ടയോടെ വളരെ സാവധാനത്തിലാരംഭിച്ച അവളുടെ വേഗത വർദ്ധിച്ചത് ഒരു ജ്യോമെട്രിക് പ്രോഗ്രഷനിലെന്നപോലെയായിരുന്നു. ഒടുവിൽ ഏകദേശം പതിനഞ്ച് മിനിട്ട് കഴിഞ്ഞപ്പോൾ ഒരു ദീർഘദൂര ഓട്ടക്കാരി ലക്ഷ്യത്തിലെത്തി തളർന്നു വീഴുന്നതുപോലെ അവൾ ഒറേസ്റ്റസിന്‍റെ മാറിലേക്ക് വിയർത്തൊഴുകി കിതച്ചു തളർന്നു വീണു. എന്നിട്ടും കുറേനേരത്തേക്ക് അവളുടെ കിതപ്പു നിന്നില്ല. അൽപമൊന്ന് ആശ്വാസമായപ്പോൾ കൈനീട്ടി ഷായ് ചഷകമെടുത്ത് ഒരൊറ്റവലിക്കു കുടിച്ചശേഷം അവൾ ആകാംക്ഷയോടെ ഒറേസ്റ്റസിനോട് ചോദിച്ചു.
“ഇതിന് കുതിരപ്പന്തയമെന്നാണ് പറയുക, നിനക്കിഷ്ടമായോ....?”
“വളരെയധികം. പക്ഷേ എന്‍റെ കുതിര വിയർത്തുതളർന്ന് കിതച്ചു വീഴുന്നതു കണ്ടപ്പോൾ വല്ലാത്ത വിഷമം തോന്നി.”
“പെണ്ണിന് വളരെയേറെ അധ്വാനമുള്ളൊരു രീതിയാണിത്. ചിലപ്പോൾ ലക്ഷ്യത്തിലെത്താതെ തളർന്നുവീഴും. അപ്പോൾ രണ്ടുപേർക്കും വിഷമമാവും. ലക്ഷ്യത്തിലെത്താൻ കഴിഞ്ഞാലോ, ഒളിമ്പിക്സിൽ മെഡൽ നേടിയ പോലെയും, നിന്‍റെ ഭാഗ്യംകൊണ്ട് എനിക്കിന്ന് മെഡൽ നേടാൻ പറ്റി.”
അവൾ അതിയായ സന്തോഷത്തോടെ അവന്‍റെ മാറിലേക്ക് ചാഞ്ഞു.
“പക്ഷേ, എന്‍റെ ഹിപ്, ഇതിനൊക്കെ കുറച്ചുകൂടി കായികശക്തി വേണം. ആഹാരം നിയന്ത്രിച്ച് ശരീരത്തിന്‍റെ ദിവ്യാനുപാതം നിലനിറുത്തലും ഇത്തരം കുതിരപ്പന്തയങ്ങളും ഒരുമിച്ചു പറ്റുമെന്ന് തോന്നുന്നില്ല.”
“എന്‍റെ ശരീരത്തിന്‍റെ ദിവ്യാനുപാതം ആകസ്മികമായി സംഭവിച്ചൊരു അനുഗ്രഹമാണ്. അത് നിലനിറുത്തിയേ പറ്റു. പിന്നെ കുതിരപ്പന്തയം മാത്രമല്ലല്ലോ ഇതല്ലാതെ ഇനിയുമെത്ര പുതിയ തന്ത്രങ്ങൾ നിന്നെ പഠിപ്പിക്കാനുണ്ട്.”
കളിയാക്കുന്ന ഒരു കള്ളച്ചിരിയുമായി അവളവന്‍റെ നെഞ്ചിൽ തലചായ്ച്ച് കുറച്ചുകൂടി ചേർന്ന് കിടന്നു. ഒറേസ്റ്റസ് തന്‍റെ രണ്ടു കൈകൊണ്ടും അവളുടെ നെഞ്ചിന്‍റെ ഇരുവശങ്ങളിലും മുറുകെപ്പിടിച്ച് അല്പം മേലോട്ട് വലിച്ച് അവളെ നേരേ മുകളിലേക്കുയർത്തി. ‘ഹയ്യോ!’ എന്ന് പറഞ്ഞ ഹൈപേഷ്യ അവന്‍റെ കരുത്തേറിയ കൈകളിൽ ഏതാനും നിമിഷം അന്തരീക്ഷത്തിൽ നിലംതൊടാതെ നിന്നു.
“പേടിച്ചുപോയോ? ഇത് നിന്‍റെ ദിവ്യാനുപാതം കൊണ്ട് പറ്റില്ല. കൈകൾക്ക് നല്ല കരുത്തുവേണം.”
അവളെ തന്‍റെ ഇടതുഭാഗത്തായി കിടത്തി.
“സത്യം പറയാമല്ലോ, നിന്നിൽ നിന്നാണ് ഞാനൊരു റോമൻ യോദ്ധാവിന്‍റെ കരുത്തറിയുന്നത്. അദ്ഭുതകരം തന്നെ...”
“പിന്നെ എന്‍റെ വാഗ്ദാനം സ്വീകരിക്കാൻ നീയെന്തിനാണിങ്ങനെ സംശയിക്കുന്നത്?”
അവൾ ഒന്നുകൂടി ആലോചിച്ചു നോക്കി. പൂർണനായ ഒരു പുരുഷനെ കണ്ടെത്താൻ കഴിയാതെ ജീവിതത്തിലൊരിക്കലും വിവാഹം കഴിക്കില്ലെന്ന് തീരുമാനിച്ചതാണ്. തന്നെക്കാൾ താണ ഒരു പുരുഷന്‍റെ കീഴിൽ ഭാര്യയായി ഒതുങ്ങാൻ തനിക്ക് കഴിയില്ല. അവസാനം ഇപ്പോൾ ഒറേസ്റ്റസിൽ ആ പൂർണത കണ്ടെത്തുകയാണ്. അധികാരമുണ്ട്. ബുദ്ധിമാനാണ്, കരുത്തനാണ്, സുന്ദരനാണ്. മാന്യനാണ്. സ്നേഹമുണ്ട്. അതിലെല്ലാമുപരിയായി അവൻ വാഗ്ദാനം ചെയ്യുന്നത് അലക്സാൻഡ്രിയയിലെ ചക്രവർത്തിനിപദമാണ്. ഗണിതത്തിലും ജ്യോതിശ്ശാസ്ത്രത്തിലും തത്ത്വചിന്തയിലുമെന്ന പോലെ രാഷ്ട്രടതന്ത്രത്തിൽ നേട്ടങ്ങൾ കൊയ്തെടുക്കാൻ കഴിഞ്ഞാൽ ഭാവി യിൽ ക്ലിയോപാട്രയെപ്പോലെ ഈജിപ്ത്തിന്‍റെ ചക്രവർത്തിനിയാകാം. തന്‍റെ ബുദ്ധിയും ഒറേസ്റ്റസിന്‍റെ ശക്തിയും ചേർന്നാൽ അതൊന്നും അസാധ്യമല്ല. പക്ഷേ, ജ്യോമടിക്ക് വിട്ടുപോകാൻ കഴിയില്ല. പൊതുവേദികളിൽ ഒറേസ്റ്റസിന്‍റെ ഇടതുവശത്ത് നിശ്ശബ്ദദയായി പുഞ്ചിരിച്ചുകൊണ്ട് നിൽക്കുന്ന സുന്ദരിയായ രാജ്ഞിയാകാനോ അവന് കുട്ടികളെ ഉത്പാദിപ്പിക്കാനുള്ള ഉപകരണമാവാനോ കഴിയില്ല. പക്ഷേ, ഈ വാഗ്ദാനം ഒരിക്കലും നിരസിക്കാനും കഴിയില്ലല്ലോ. അങ്ങനെ ചെയ്താൽ ചിലപ്പോൾ തന്‍റെ ജീവൻ തന്നെ നഷ്ടപ്പെട്ടേക്കും. ഒടുവിൽ അവൾ രണ്ടും കല്പിച്ചൊരു തീരുമാനമെടുത്ത് പതുക്കെ മുകളിലേക്കുയർന്ന് ഒറേസ്റ്റസിന്‍റെ കഴുത്തിൽ രണ്ടു കൈകൊണ്ടും ചുറ്റിപ്പിടിച്ച് ഇരുകവിളിലും മാറിമാറി മുത്തംകൊടുത്തു.
“എന്‍റെ പൊന്നേ, ഞാൻ സമ്മതിച്ചു…...”
“എനിക്ക് വിശ്വസിക്കാൻ സാധിക്കുന്നില്ല. ഹൈപേഷ്യ എന്‍റെ റാണിയാവാൻ സമ്മതിച്ചെന്നോ?”
“അതെ, വളരെ സന്തോഷത്തോടെ സമ്മതിക്കുന്നു. പൂർണനായ പുരുഷനെത്തേടിയുള്ള എന്‍റെ അന്വേഷണം നിന്നിലവസാനിക്കുകയാണ്. നൈൽ അവസാനം കടലിൽ പതിക്കുന്നപോലെ. പക്ഷേ ജ്യോമടിക്കയിൽ തന്നെ തുടർന്ന് താമസിക്കാൻ എന്നെ അനുവദിക്കണം.”
“നിനക്കിഷ്ടമുള്ള എവിടെ വേണമെങ്കിലും നമുക്ക് താമസിക്കാം. പക്ഷേ എന്നിൽ ഒളിച്ചിരിക്കുന്ന ‘മിൻ’ എപ്പോഴാണ് നിന്നെ ആവശ്യപ്പെടുകയെന്നറിയില്ല. അതുകൊണ്ട് നീയെപ്പോഴും എന്‍റെ കൂടെ വേണം. നിനക്ക് പിതാവിന്‍റെ പാപ്പിറസ് ചുരുളുകൾ നിവർത്തി നോക്കാൻ തോന്നുമ്പോൾ നമുക്കിവിടെ വരാം. അല്ലാത്ത സമയങ്ങളിൽ ഞാനെവിടെയുണ്ടോ അവിടെ, കൊട്ടാരത്തിലായാലും ജനസഭയിലായാലും നായാട്ടിലായാലും യുദ്ധരംഗത്തായാലും അലക്സാൻഡ്രിയയിലോ ലക്സ്സറിലോ റോമിലോ ഏഥൻസിലോ എവിടെയായാലും അവിടെ, നീയെന്നോടൊപ്പം വേണം. അല്ലെങ്കിൽ എന്നിലെ ‘മിൻ പിണങ്ങും.’
“അപ്പോൾ എന്‍റെ ആവശ്യം നിന്നിലെ ‘മിൻ’ നെ തൃപ്തിപ്പെടുത്തുക മാത്രമാണോ?
“അത് മാത്രമല്ല, ഭരണകാര്യങ്ങളിലുള്ള നിന്‍റെ ഉപദേശങ്ങളും എനിക്ക് വിലപ്പെട്ടതാണ്.”
“ശരി, എല്ലാം സമ്മതിക്കുന്നു. എന്‍റെ പിതാവിന്‍റെ പാപ്പിറസ് ചുരുളുകൾ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം എന്‍റെ പ്രിയപ്പെട്ട ചക്രവർത്തി ഏറ്റെടുക്കണം.”
“പിതാവിന്‍റെ പാപ്പിറസ് ചുരുളുകൾ മാത്രമല്ല, നിന്‍റെ എല്ലാ ‘ചുരുളു’ കളും ഇനി ഞാൻ സംരക്ഷിക്കും. നിനക്കെന്നെ തീർച്ചയായും വിശ്വസിക്കാം…..”
ഒറേസ്റ്റസ് ഹൈപേഷ്യയെ തന്‍റെ കൈകളിലൊതുക്കി. സീസേറിയത്തിൽനിന്ന് ദുഖവെള്ളിയാഴ്ചയിലെ പ്രത്യേക പ്രാർഥനയുടെ മണിയടിയുയർന്നു. സമയം ഒൻപത്. ഒറേസ്റ്റസ് വേഗം പടയാളിയുടെ വേഷമെടുത്ത ണിഞ്ഞ് പുറത്തേക്കിറങ്ങി. അധികം താമസിയാതെ ഹൈപേഷ്യയും തന്‍റെ കുതിരവണ്ടിയിൽ സർവ്വകലാശാലയിലേക്ക് പോയി.
ഒരു പിരമിഡിനെ അസംഖ്യം പരാബോളകളാക്കി വിഭജിക്കുന്നതിനെക്കുറിച്ചുള്ള അപ്പളോണിയസിന്‍റെ സിദ്ധാന്തവും അതിനു താനെഴുതിയ വ്യാഖ്യാനവും വിശദീകരിച്ച പ്രഭാഷണം അവസാനിപ്പിക്കുമ്പോഴേക്കും സമയം ഉച്ചകഴിഞ്ഞു. പ്രഭാഷണശാലയിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ സംശയങ്ങളുമായി ചുറ്റും കൂടിയവരിലാരോ ചുണ്ടിലെ കരിനീല കണ്ടുപിടിച്ച അർഥംവെച്ചെന്തോ ചോദിച്ചു. അവനോട് ‘നിന്നെപ്പോലെ ഒരാളുടെ പരാക്രമം കൊണ്ട് സംഭവിച്ചതാണ്’ എന്ന് ധൈര്യമായി പറഞ്ഞപ്പോൾ ആ ഭാഗ്യവാനാരാണെന്നായി അടുത്ത ചോദ്യം. അത് രണ്ടു മൂന്നു ദിവസത്തിനുള്ളിൽ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് പറഞ്ഞ് കുതിരവണ്ടിയിലേക്ക് കയറുമ്പോൾ മനസ്സിൽ ചക്രവർത്തിനിയായി ഒറേസ്റ്റസിന്‍റെ കൂടെ നഗരം ചുറ്റാൻ പോകുന്ന രംഗം മിന്നിമറഞ്ഞു. ഈ വിവാഹത്തോടെ ഇപ്പോഴത്തെ എല്ലാ പ്രശ്നങ്ങളും തീരും. കർദിനാൾ സിറിളിന്‍റെ നേതൃത്വത്തിൽ തനിക്കെതിരേ ക്രിസ്ത്യൻ മതഭ്രാന്തന്മാർ നടത്തുന്ന പ്രചാരണം അവസാനിക്കും. തനിക്ക് പെർഫെക്ടിലും സമൂഹത്തിലെ ഉന്നതമാർക്കിടയിലുമുള്ള സ്വാധീനം കണ്ടിട്ടുള്ള അസൂയയാണ് അയാൾക്ക്. ശാസ്ത്രത്തിനും യുക്തിക്കും നിരക്കാത്ത സഭയുടെ വിശ്വാസങ്ങൾക്ക് എതിരേ തുറന്ന് സംസാരിക്കുന്നതിലുള്ള വിരോധവും. ഈ വിവാഹത്തോടെ തനിക്ക് യുക്തിബോധത്തോടെ ചിന്തിക്കുന്ന ഒറേസ്റ്റസിനെ ക്രൈസ്തവവിശ്വാസത്തിൽനിന്ന് പുറത്തുകൊണ്ടുവരാൻ കഴിയും. അവൻ ഇപ്പോൾത്തന്നെ കർത്താവിനെ യുപേക്ഷിച്ച് ‘മിൻ’നെ ആരാധിക്കാൻ തുടങ്ങിയിരിക്കുന്നു. റോം ശിഥിലമായിക്കൊണ്ടിരിക്കുകയാണ്. ഈ പോക്കുപോയാൽ അധികം താമസിയാതെ റോമാ സാമ്രാജ്യം തകരും. അതോടെ മെഡിറ്ററേനിയന് ഇപ്പുറത്തുള്ള പ്രദേശങ്ങളിലെ അധികാരം ഒറേസ്റ്റസിൽ കേന്ദ്രീകരിക്കും. അവൻ അലക്സ്സാൻഡ്രിയയിലെ ചക്രവർത്തിയാവും.അപ്പോൾ സിറിളുൾപ്പെടെയുള്ള ക്രിസ്ത്യൻ മത്രഭാന്തന്മാർക്ക് രാജ്യം വിട്ട് ഓടി രക്ഷപ്പെടേണ്ടിവരും.
കുതിരവണ്ടി പ്രധാന നിരത്തിലൂടെ മുന്നോട്ടു പോകുമ്പോൾ അപ്രതീക്ഷിതമായി മുന്നിലൊരു ജനക്കൂട്ടം. ഏകദേശം അഞ്ഞുറോളം പേരുണ്ടാകും. വേഷം കണ്ടാൽ ആരും പട്ടണവാസികളല്ലെന്ന് വ്യക്തം, മരുഭൂമിയിൽനിന്ന് വരുന്നവരെപ്പോലെ തോന്നിക്കുന്ന അവരിൽ പലരും മൃഗത്തോലാണ് ധരിച്ചിരിക്കുന്നത്. കൈയിൽ വലിയ കുന്തങ്ങളും കുരിശുകളുമുണ്ട്. അവർ വണ്ടിക്ക് മുന്നോട്ടുപോകാൻ കഴിയാത്ത വിധത്തിൽ വഴി തടഞ്ഞുനിൽക്കുകയാണ്. മുന്നിൽ സിറിളിന്‍റെ പ്രധാന അനുയായിയായ പീറ്ററാണ്. അവൻ ക്രിസ്ത്യാനിയായി മതം മാറിയിട്ട് കുറച്ചുവർഷമേ ആയിട്ടുള്ളൂ. അവരെല്ലാവരും ലത്തീനിൽ ഹൈപേഷ്യയ്ക്കക്കെതിരെ എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ട്.
കുതിരവണ്ടിക്ക് മുന്നോട്ടുപോകാൻ വയ്യാത്ത സ്ഥിതിയായപ്പോൾ വണ്ടിക്കാരൻ ഭയന്ന് വണ്ടി നിറുത്തി. അയാൾ ആദ്യമായിട്ടാണ് ഇങ്ങനെ കാണുന്നത്. ഇതുവരെ ആളുകൾ ഹൈപേഷ്യയെ കണ്ട് വന്ദിക്കാനാണ് കാത്തു നിന്നിരുന്നത്. ഇപ്പോൾ ആദ്യമായി കുറെപേർ മുന്നിൽ നിന്ന് അസഭ്യം വിളിച്ചു പറയുന്നു. തന്നെ പ്രകോപിപ്പിച്ച എന്തെങ്കിലും പ്രശ്നമുണ്ടാക്കാനാണ് ഇവരുടെ ഉദ്ദേശ്യമെന്ന് മനസ്സിലാക്കിയ ഹൈപേഷ്യ ഒന്നും സംഭവി ക്കാത്തതുപോലെ വണ്ടിയിൽ മിണ്ടാതിരുന്നു. അപ്പോൾ അസഭ്യം പറച്ചിലും ചീത്തവിളിയും കൂടുതൽ ശക്തമായി.
“പുലയാടിച്ചി, നീയങ്ങനെ വണ്ടിക്കകത്ത് ഒളിച്ചിരിക്കാതെ പുറത്തേക്കിറങ്ങി വാ. റോമാ ചക്രവർത്തിയുടെ പ്രതിപുരുഷനെ വ്യഭിചരിച്ച് പാട്ടിലാക്കാൻ ശ്രമിച്ച നിന്നെ ഇവരൊക്കെയൊന്ന് കാണട്ടെ.” പീറ്റർ ഉറക്കെ വിളിച്ചു പറഞ്ഞു. എന്നിട്ടും ഹൈപേഷ്യയ്ക്ക് കുലുക്കമൊന്നുമില്ലെന്ന് കണ്ടപ്പോൾ അയാൾ വണ്ടിക്കാരനെ പിടിച്ചുവലിച്ച് താഴെയിട്ട് കുതിരയെ അഴിച്ചുമാറ്റി. അപ്പോൾ വണ്ടിയുടെ മുൻഭാഗം താഴ്ന്ന് നിലത്തു കുത്തുകയും ഹൈപേഷ്യയിരിക്കുന്ന പിൻഭാഗം മുകളിലേക്കുയരുകയും ചെയ്തു. പീറ്ററിന്‍റെ കൂടെയുള്ളവർ വടികളും കുരിശുകളും കുന്തങ്ങളും കൊണ്ട് ‘പുലയാടിച്ചി, പുറത്തിറങ്ങ്’ എന്നാർത്തു വിളിച്ച് വണ്ടി തല്ലിത്തകർക്കാൻ തുടങ്ങി. എതിർക്കാൻ ശ്രമിച്ച വണ്ടിക്കാരനെ അവർ തല്ലിച്ചതച്ചപ്പോൾ അവൻ ഓടി രക്ഷപ്പെട്ടു. എന്നിട്ടും ഹൈപേഷ്യ പുറത്തിറങ്ങാതെ അകത്ത് ഭയന്നു വിറച്ചിരുന്നു. പീറ്റർ കൈയിൽ കരുതിയിരുന്ന എണ്ണപ്പാത്രത്തിലെ എണ്ണയെടുത്ത് വണ്ടിയിലേക്കൊഴിച്ച് ‘ഹൈപേഷ്യ ദുർമന്ത്രവാദിനി, മര്യാദയ്ക്ക് പുറത്തേക്കിറങ്ങിവന്നോ, ഇല്ലെങ്കിൽ നീ ഈ വണ്ടിയിൽക്കിടന്ന് കത്തിച്ചാമ്പലാകും’ എന്നു പറഞ്ഞ് വണ്ടിക്ക് തീകൊളുത്തി. വണ്ടിയിൽ തീയാളിക്കത്താൻ തുടങ്ങിയപ്പോൾ ഹൈപേഷ്യ ഗത്യന്തരമില്ലാതെ പുറത്തേക്ക് ചാടിയിറങ്ങി ഓടാൻ ശ്രമിച്ചു. എന്നാൽ പീറ്ററിന്‍റെ ആളുകൾ അവളെ വളഞ്ഞു പിടിച്ച് ആൾക്കൂട്ടത്തിന്‍റെ നടുക്കു നിറുത്തി.”
“അങ്ങനെയങ്ങ് ഓടിപ്പോയാലോ, ദുർമന്ത്രവാദിനി, നിന്നെ ഞങ്ങൾ വിചാരണ ചെയ്യട്ടെ.”
“നിങ്ങൾ പറയുന്നപോലെ ഞാൻ ദുർമന്ത്രവാദിനിയൊന്നുമല്ല. സർവ്വകലാശാലയിലെ അധ്യാപികയാണ്.”
“അതൊക്കെ ഞങ്ങൾക്കറിയാം. ചോദിക്കുന്ന ചോദ്യങ്ങൾക്ക് മര്യാദയ്ക്ക് ഉത്തരം പറഞ്ഞാൽ അധികം വേദനിപ്പിക്കാതെ കാര്യങ്ങളവസാനിപ്പിക്കാം. ഇന്ന് ദുഖവെള്ളിയാഴ്ചയായിട്ടും നിന്നെയെന്താണ് സീസേറിയത്തിൽ കാണാതിരുന്നത്?”
“എനിക്ക് സർവകലാശാലയിൽ പ്രഭാഷണമുണ്ടായിരുന്നു…”
“നിനക്കത് വേണ്ടെന്ന് വെക്കാമായിരുന്നു. നിർബന്ധമായി പ്രഭാഷണം വെച്ച് വിശ്വാസികളായ വിദ്യാർഥികളെക്കൂടി നീ പ്രത്യേക പ്രാർഥനയിൽ നിന്ന് മാറ്റിനിറുത്തുകയായിരുന്നു. അത് കൃത്യസമയത്ത് അവസാനിപ്പിക്കാതെ സീസേറിയത്തിലെ പ്രാർഥന കഴിയുന്നതുവരെ നീ മനഃപൂർവം ദീർഘിപ്പിച്ചു.”
“ഇതെല്ലാം നിങ്ങളുടെ തെറ്റിദ്ധാരണയാണ്. അത്തരം ഉദ്ദേശ്യങ്ങളൊന്നും എനിക്കുണ്ടായിരുന്നില്ല.”
“നീ മാത്രമല്ല, നിന്‍റെ കാമുകനായ റോമാ ചക്രവർത്തിയുടെ പ്രതിനിധി ഒറേസ്റ്റസും ഇന്ന് പ്രാർഥനയ്ക്ക് വന്നില്ല.”
“അതെന്തുകൊണ്ടാണെന്ന് എനിക്കറിയില്ല.”
“അറിയില്ലല്ലേ, ഇന്നലെ രാത്രി നിന്‍റെ വീട്ടിലല്ലേ ഒറേസ്റ്റസ് ഉറങ്ങിയത്. ഒരു വിശ്വാസിയായ സാധുസ്ത്രീയുടെ ഭർത്താവായ അയാളുമായി വ്യഭിചരിച്ച നിനക്ക് അവനെന്തുകൊണ്ടാണ് ഇന്ന് പള്ളിയിൽ വരാതിരുന്ന തെന്ന് അറിയില്ലേ?”
“പള്ളിയിൽ പോകുന്നതെല്ലാം അദ്ദേഹത്തിന്‍റെ വ്യക്തിപരമായ കാര്യമാണ്. അതിനെപ്പറ്റി എനിക്കറിയില്ല.”
“ജ്ഞാനസ്നാനം ചെയ്ത വിശ്വാസിയായ ആ ക്രിസ്ത്യാനിയെ ഇവിടെ വന്നതിനുശേഷം നീയാണ് അവിശ്വാസിയാക്കിയതും അരയും മുലയും കാട്ടി പാപം ചെയ്യാൻ പ്രേരിപ്പിച്ചതും. നീ സർവ്വകലാശാലയിൽ വേദപുസ്തകത്തിനെതിരായ കാര്യങ്ങൾ പഠിപ്പിച്ച് അവിശ്വാസികളെ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.”
“ശാസ്ത്രീയമായി തെളിയിക്കപ്പെട്ട കാര്യങ്ങൾ മാത്രമാണ് അവിടെ ഞങ്ങൾ പഠിപ്പിക്കുന്നത്.”
“ഉയിർത്തെഴുന്നേൽപ്പും അദ്ഭുതപ്രവൃത്തികളും തട്ടിപ്പാണെന്ന് നീ അവിടെ പഠിപ്പിക്കുന്നില്ലേ?”
“ഞങ്ങൾ അത്തരം കാര്യങ്ങളൊന്നും അവിടെ പഠിപ്പിക്കുന്നില്ല.”
“പിന്നെ നീയെന്താ അവിടെ ചെയ്യുന്നത്, വ്യഭിചരിക്കുകയാണോ?”
“നിങ്ങളൊരു മതപുരോഹിതനല്ലേ, കുറച്ചു കൂടി മാന്യമായി സംസാരിച്ചുകൂടേ?”
“ഇന്ന് രാവിലെ കൂടി വ്യഭിചരിച്ച നീയാണോ ഞങ്ങളോട് മാന്യതയെപ്പറ്റി പറയുന്നത്. അവിവാഹിതയായ നിന്‍റെ ചുണ്ടിൽ കരിനീലച്ച് കിടക്കുന്ന ഈ ദന്തക്ഷതം ആരുടേതാണ്?”
ഹൈപേഷ്യ ഞെട്ടി തലതാഴ്ത്തിയപ്പോൾ അയാൾ അവളുടെ മുഖം പിടിച്ചുയർത്തി.
“നോക്കൂ... വിശ്വാസികളേ, ഈ വേശ്യയുടെ ചുണ്ടിലെ പാപത്തിന്‍റെ പാടുകൾ....”
അവളുടെ ചുണ്ടിലെ കരിനീലയിലേക്ക് നോക്കി അവരെല്ലാവരും ചേർന്ന് “പാപത്തിന്‍റെ ശമ്പളം മരണമത്രേ എന്ന് ആർത്തു വിളിച്ചു.
“ഇല്ല, അത്ര ചെറിയ കുറ്റത്തിനൊന്നും ഇവളെ കൊല്ലേണ്ട. സത്യം പറഞ്ഞോ നീയിന്നലെ രാത്രിയും ഇന്ന് കാലത്തും ഒറേസ്റ്റസിന്‍റെ കൂടെ വ്യഭിചരിച്ചില്ലേ?”
ഹൈപേഷ്യ നിസ്സഹായയായി തലതാഴ്ത്തി നിന്നു. തനിക്കിനി ഈ മതഭ്രാന്തന്മാരിൽനിന്ന് രക്ഷപ്പെടാൻ കഴിയില്ല. എല്ലാമറിയുന്ന ആരോ കൃത്യമായി ഒറ്റുകൊടുത്തിരിക്കുന്നു.
“കൂട്ടരേ ഇവൾ ദുർമന്ത്രവാദിനിയാണ്. സത്യം പറയില്ല. നമുക്കു തന്നെ ഇവളുടെ ശരീരത്തിലെവിടെയൊക്കെയാണ് വ്യഭിചാരത്തിന്‍റെ മുറിപ്പാടുകളുള്ളതെന്ന് നോക്കാം.”
അയാൾ ഹൈപേഷ്യയുടെ ഹിമേഷൻ വലിച്ചുകീറി. അപ്പോഴേക്കും മറ്റുള്ളവർ ഷിറ്റോണും മറ്റ് അടിവസ്ത്രങ്ങളും അഴിച്ചെടുത്തു. ആരൊക്കെയോ തന്‍റെ തലമുടിയിലെ കെട്ടും ആഭരണങ്ങളും കൂടി അഴിച്ചു മാറ്റിയപ്പോൾ അവൾ രണ്ട് കൈകൊണ്ടും നഗ്നത മറയ്ക്കാൻ പാടുപെട്ടു.” ഒന്ന് രണ്ട് മൂന്ന്.... പീറ്റർ അവളുടെ ശരീരത്തിലെ നഖക്ഷതങ്ങളും ദന്തക്ഷതങ്ങളുമെണ്ണാൻ തുടങ്ങി.
“പൊലയാടിച്ചി, നിനക്ക് നാണമോ, രണ്ട് കൈയുമുയർത്തി നിൽക്ക്. പാപത്തിന്‍റെ പാടുകൾ എണ്ണിത്തിട്ടപ്പെടുത്തട്ടെ. എന്നിട്ടുവേണം ശിക്ഷ വിധിക്കാൻ.”
അവൾ നിസ്സഹായയായി കൈകളുയർത്തി. ചുറ്റും കൂടിനിന്നവർ അവളുടെ നഗ്നതയിലേക്ക് ആർത്തിയോടെ നോക്കി. “പാപത്തിന്‍റെ ശമ്പളം മരണമത്രേ” എന്നുറക്കെ ആർത്തു വിളിച്ചു.
“നിന്‍റെ ശരീരത്തിൽ വിവിധ ഭാഗങ്ങളിലായി ഉണങ്ങാത്ത പതിനൊന്ന് മുറിപ്പാടുകളുണ്ട്. അവയെല്ലാം വ്യഭിചാരത്തിന്‍റെ ജീവനുള്ള തെളിവുകളാണ്. കുറ്റം സമ്മതിച്ചാൽ നിനക്ക് മരണശിക്ഷയിൽനിന്ന് രക്ഷപ്പെടാം. സത്യം പറയൂ. നീ ഇന്ന് കാലത്ത് ഒറേസ്റ്റസിന്‍റെ കൂടെ വ്യഭിചരിച്ചില്ലേ?”
തന്‍റെ വാക്കുകളിലാണ് ഒറേസ്റ്റസിന്‍റെ ഭാവിയെന്നറിഞ്ഞ് അവൾ ഒരക്ഷരം മിണ്ടാതെ നിന്നപ്പോൾ പീറ്റർ ചാട്ടവാറെടുത്ത് അവളെ പല തവണ ആഞ്ഞടിച്ചു. അവളുടെ ഇളം തവിട്ടുനിറമുള്ള ശരീരത്തിൽനിന്ന് രക്തം വാർന്നൊഴുകി. എന്നിട്ടും അവളൊന്നും മിണ്ടിയില്ല. പീറ്ററിന് സഹികെട്ടു.
“വിശ്വാസികളേ, നമുക്ക് ഇവളെ സീസേറിയത്തിലേക്ക് കൊണ്ടു പോകാം. അവർ അവനെ അപ്പോഴേക്കും അങ്ങോട്ട് കൊണ്ടുവരും. അന്ത്യ വിചാരണ രണ്ടുപേരെയും ഒരുമിച്ച് നിറുത്തിയിട്ടാകാം.”
അയാൾ നിലത്തു കിടന്ന കീറിയ ഹിമേഷനെടുത്ത് അവളുടെ നേരേയെറിഞ്ഞു.
“പുതയ്ക്ക്, നിന്‍റെ വൃത്തികെട്ട നഗ്നത കണ്ട അലക്സാൻഡ്രിയക്കാരുടെ മനസ്സിലിനി പാപചിന്തകളുണരരുത്…”
അവർ ഹൈപേഷ്യയെ ആർത്തുവിളിച്ച് കല്ലെറിഞ്ഞ് തെരുവിലൂടെ നടത്തി സീസേറിയത്തിലേക്ക് കൊണ്ടുപോയി. അലക്സാൻഡ്രിയക്കാർ ആ കാഴ്ച ഭയന്നുവിറച്ചു നോക്കിനിന്നു. അവസാനം നിലയ്ക്കാത്ത കല്ലേറിൽ നിന്ന് രക്ഷപ്പെടാനായി ഹൈപേഷ്യ സീസേറിയത്തിലെ അൾത്താരയിലേക്ക് ഓടിക്കയറുമ്പോൾ ആരോ പിന്നിൽനിന്ന് അവളുടെ ഹിമേഷൻ വലിച്ചുമാറ്റി. അവിടെ ഒരു തൂണിൽ ബന്ധനസ്ഥനാക്കി നിറുത്തിയിരുന്ന ഒറേസ്റ്റസ് അതുകണ്ട് പൊട്ടിക്കരഞ്ഞു. അപ്പോഴേക്കും പീറ്റർ സീസേറിയത്തിലേക്ക് കടന്നുവന്നു.
“വിശ്വാസികളേ, കുറ്റം സമ്മതിച്ചാൽ ഇവളെ തീവെച്ച് കൊന്ന് ഒറേസ്റ്റസിനെ നാടുകടത്തും. സമ്മതിക്കുന്നില്ലെങ്കിൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ രണ്ടുപേരെയും ഒരുമിച്ച് കത്തിച്ചു കൊല്ലും.”
ചോരയൊലിച്ച് നഗ്നയായ ഹൈപേഷ്യയെ അവർ അൾത്താരയുടെ മുന്നിലുയർത്തി നിറുത്തി.
പീറ്ററിന്‍റെ കനത്ത ശബ്ദദം സീസേറിയത്തിൽ മുഴങ്ങി.
“ദുർമന്ത്രവാദിനി, അവസാനമായി നിന്നോട് ഒരിക്കൽക്കൂടി ചോദിക്കുന്നു. നീ കുറ്റം സമ്മതിക്കുന്നോ?”
അവൾ അകലെ ബന്ധനസ്ഥനായി നിൽക്കുന്ന ഒറേസ്റ്റസിനെ ഒരിക്കൽക്കൂടി നോക്കി എന്തെന്നില്ലാത്ത ഒരു ശക്തിയോടെ കണ്ണടച്ച് രണ്ട് കൈയുമുയർത്തി ഉറക്കെ പറഞ്ഞു....
“പരിശുദ്ധനായ കർത്താവേ, കരുണാമയനായ യേശുവേ, അലക്സാൻഡ്രിയയിലെ പൗരന്മാരേ, നിങ്ങൾക്കു മുന്നിൽ ഞാനിതാ എന്‍റെ കുറ്റങ്ങൾ സമ്മതിക്കുന്നു. ഞാൻ വേശ്യയാണ്, ദുർമന്ത്രവാദിനിയാണ്. പാപിയാണ്. ഈ തെറ്റുകൾ പൊറുത്ത് എന്‍റെ ശിഷ്ടജീവിതമെനിക്ക് തിരിച്ചുതരേണമേ....”
അവൾ മൂന്നു തവണ ഏറ്റുപറഞ്ഞു കഴിഞ്ഞപ്പോഴേക്കും താഴേക്ക് കുഴഞ്ഞുവീണു. അപ്പോൾ പീറ്റർ അവളെ രണ്ടു കൈകളിലും പിടിച്ചുയർത്തി നിറുത്തി.
“ക്രൈസ്തവ മതവിശാസിയും റോമാക്കാരനുമായ ഒറേസ്റ്റസിനെ ആദ്യം തന്നെ കുറ്റം സമ്മതിച്ചതിനാൽ എല്ലാ സ്ഥാനങ്ങളിൽനിന്നും പുറത്താക്കി താക്കീതു ചെയ്ത് നാടു കടത്തുന്നു. എന്നാൽ ഇവൾ ദുർമന്ത്രവാദിനിയും ദൈവനിഷേധിയും സാത്താന്‍റെ സന്തതിയുമായ പഗനാണ്. ഇവളാണ് വിശ്വാസിയായ ഒറേസ്റ്റസിനെ വഴിതെറ്റിച്ചത്. കർത്താവ് ഇവൾക്ക് മാപ്പു നല്കുന്നില്ല. പാപത്തിന്‍റെ ശമ്പളം മരണമത്രെ....”
ഭ്രാന്തുപിടിച്ച ആൾക്കൂട്ടം ഹൈപേഷ്യയുടെ നേരേ പാഞ്ഞടുത്തു. അവർ അവളുടെ ഓരോ അവയവങ്ങളും പിച്ചിച്ചീന്തി. സീസേറിയത്തിലെ ചോരപ്പുഴയിൽ കിടന്ന അവളുടെ ശരീരത്തിലെ മാംസം അവർ കക്കത്തോടുകൾ കൊണ്ട് എല്ലുകളിൽ നിന്ന് ചുരണ്ടിയെടുത്ത് മുന്നിലൊരുക്കിയ അഗ്നികുണ്ഡത്തിലിട്ട് കരിച്ചു കളഞ്ഞു.....
മതഭ്രാന്തന്മാർ ജ്യോമട്രിക്ക തീവെച്ച് നശിപ്പിച്ചു. ലഭ്യമായ ഹൈപേഷ്യയുടെ പാപ്പിറസ് ചുരുളുകളുംകൊണ്ട് ഒറേസ്റ്റസ് മാലിയിലെ തിംബിക്തുവിലേക്ക് രക്ഷപ്പെട്ടു. ഹൈപേഷ്യയുടെ ശിഷ്യന്മാർ ലോകത്തിന്‍റെ പല ഭാഗങ്ങളിലേക്കായി പലായനം ചെയ്ത് രഹസ്യ ഹൈപേഷ്യൻ സ്കൂളുകൾ തുടങ്ങി ഗണിതത്തിലും ശാസ്ത്രത്തിലും ഗവേഷണം തുടർന്നു. പല പ്രശസ്ത ശാസ്ത്രജ്ഞന്മാരും കലാകാരന്മാരും അത്തരം സ്കൂളുകളിൽ അംഗങ്ങളായിരുന്നെങ്കിലും സഭയെ ഭയന്ന് അത് പുറത്തു പറഞ്ഞില്ല.
1
. നൈൽ നദീതടപ്രദേശങ്ങളിൽ കാണുന്ന വാട്ടർ ലില്ലി. ഇതിന് ഉത്തേജനശക്തിയുണ്ടെന്ന് കരുതപ്പെടുന്നു
2
. അക്രൈസ്തവ മതങ്ങളിൽ വിശ്വസിക്കുന്നവർ.
3
. അലക്സാൻഡ്രിയയിലെ റോമാചക്രവർത്തിയുടെ വൈസ്രോയി.
1
. ഗണിതത്തിലെ ഗോൾഡൻ റേഷ്യോ. 1.6180339887... പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളിലും സൗന്ദര്യത്തിന്‍റെ അനുപാതം ഇതാണെന്ന് കണക്കാക്കപ്പെടുന്നു. ജനിക്കുമ്പോൾത്തന്നെ ഹൈപേഷ്യയുടെ ശരീരത്തിലെ എല്ലാ അവയവങ്ങളും കൃത്യമായി ഈ അനുപാതത്തിലായിരുന്നു.
2
. ദീർഘചതുരാകൃതിയിലുള്ള ഷീറ്റ് രണ്ടായി മടക്കി പിൻ ചെയ്ത് ധരിക്കുന്ന വളരെ ലളിതമായ സ്ലീവ് ലെസ് വസ്ത്രം.
3
. പുറത്തു പോകുമ്പോൾ ധരിക്കുന്ന വർണാഭമായ മേൽവസ്ത്രം.
4
. അലക്സാൻഡ്രിയയിലെ സുന്ദരികൾ കണ്ണെഴുതാൻ ഉപയോഗിച്ചിരുന്ന ഇളം പച്ചനിറത്തിലുള്ള മസ്കാര.
*
അലക്സാൻഡ്രിയക്കാർ ഉപയോഗിച്ചിരുന്ന കറപ്പുപോലെയുള്ള ഒരു ലഹരിപദാർത്ഥം.
ഒൻപത്
Pain for Pleasure
Pain for Pleasure, he
’
s the hunter you
’
re the game
,
Pain for Pleasure, Satan is his name
!
Look Out
!
Sum
41-ന്‍റെ
Pain for Pleasure
ൽ നിന്ന്.
രേ
ഖ സെൽഫോണിൽ ‘ദി സ്കൂളി’ന്‍റെ പുതിയ റിങ്ടോണായ പാപ്പാ
റോഷെയുടെ
Cut my life into pieces
സെറ്റ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ കുട്ടൻ വിളിച്ചു:
“സന്ധ്യയ്ക്കുതന്നെ എത്തും. പുലരുന്നതിനുമുമ്പേ തിരിച്ചുപോകണം. മോണിങ് ഫ്ളൈറ്റിൽ ദില്ലിയിലേക്ക് മടങ്ങാനുള്ളതാണ്. രശ്മിയുടെ പാട്ട് നിർബന്ധമായിട്ടും വേണം.
You can spare Bindu, I hurt her badly last time. I am really sorry
....”
“
Ok dear, you are welcome
... ഇത്തവണ എന്തൊക്കെയാണ് പരിപാടി? ഡോക്ടറോട് വിളിച്ചുപറഞ്ഞ് ആംബുലൻസ് റെഡിയാക്കി നിർത്തണോ?”
“
No no
. ഇത്തവണ അങ്ങനെയൊന്നുമുണ്ടാവില്ല.
I want some fun with music
. അതുകൊണ്ടാണ് രശ്മിയുടെ കാര്യം പ്രത്യേകം പറഞ്ഞത്.
a very different purpose for this visit
. അതു നേരിട്ട് പറയാം.”
കുട്ടൻ സന്ധ്യയ്ക്കു മുമ്പേതന്നെ ജീൻസും ടീഷർട്ടും ധരിച്ച് വളരെ കാഷ്വലായി “ദി സ്കൂളി” ലേക്ക് കയറിവന്നപ്പോൾ രേഖ അത്ഭുതപ്പെട്ടു പോയി. മന്ത്രിയായതിനുശേഷം അവൻ ഇങ്ങനെ വരുമെന്ന് അവൾ പ്രതീക്ഷിച്ചിരുന്നില്ല. പത്തിരുപത്തിയെട്ട് വയസ്സേ ഉള്ളൂവെങ്കിലും ഖദറിട്ട് വലിയ ഗൗരവത്തിലാണല്ലോ ടിവിയിലൊക്കെ കാണാറുള്ളത്. കുട്ടന്‍റെ വരവ് പ്രമാണിച്ചുള്ള ഒരുക്കങ്ങൾക്കായി ഷോപ്പിങ്ങിന് പോയ രശ്മിയും ബിന്ദുവും തിരിച്ചെത്തിയിട്ടില്ല. “ദി സ്കൂളി”ലെ ചടങ്ങനുസരിച്ച് രേഖ മോസ്റ്റ് പ്രിവിലേജ്ഡ് ഗസ്റ്റിനെ കെട്ടിപ്പിടിച്ച് മുത്തംകൊടുത്ത് സ്വീകരിച്ചു. കുട്ടൻ അവളെ ആലിംഗനത്തിൽനിന്ന് സ്വതന്ത്രയാക്കാതെ മാറിലേക്കൊന്ന് സൂക്ഷിച്ചുനോക്കി.
“കൊച്ചേ, എന്നായിത് അങ്ങ് തടിച്ച് വരികയാണല്ലോ, ഈ ഫീൽഡിൽ സൂക്ഷിച്ച് കളിച്ചില്ലെങ്കിൽ പെട്ടെന്ന് ഔട്ടാകും കേട്ടോ.”
അവളങ്ങ് ചൂളിപ്പോയി. ശരിയാണ്. കൃത്യമായ വ്യായാമവും ഡയറ്റ് കൺട്രോളുമൊക്കെയുണ്ടായിട്ടും ഒറ്റ വർഷംകൊണ്ട് രണ്ട് കിലോ കൂടി. 32 -28-34 ൽ നിന്ന് 34-28-35 ലെത്തി. “ഞാനൊരു കൊച്ചുപെണ്ണല്ലേ. വളർച്ച പൂർത്തിയാകുന്നല്ലേയുള്ളൂ.” എന്ന് കുസൃതി പറഞ്ഞ് അവൾ റെഡ് വൈൻ ഗ്ലാസ്സുകളിലേക്ക് പകർന്നു. “ദി സ്കൂളി”ലെ വെൽക്കം ഡ്രിങ്ക് റെഡ് വൈനാണ്. രേഖയുടെ കൈയിൽനിന്ന് വൈൻ ഗ്ലാസ് വാങ്ങി ചിയേഴ്സ് പറഞ്ഞ് സെറ്റിയിലിരിക്കുമ്പോൾ അവളുടെ താഴേക്ക് ഊർന്നിറങ്ങുന്ന ജീൻസിനും അതിൽനിന്ന് മൂന്നിഞ്ചോളം മുകളിലവസാനിക്കുന്ന
Temptations
എന്ന് നെഞ്ചിലെഴുതിയ ചുവന്ന ഫാൻസിബനിയനും ഇടയ്ക്ക് അവന്‍റെ കണ്ണുകൾ ഉടക്കി നിന്നു.
“ഹെന്‍റമ്മേ, നേവൽ ബാർബെലോ, ഫാഷനിൽ ഈ കൊച്ചിക്കാരികള് ബോംബെയെയും ബാംഗ്ലൂരിനെയും കടത്തിവെട്ടുകയാണല്ലോ.”
രേഖ “തീർച്ചയായും” എന്നർത്ഥത്തിൽ തലകുലുക്കി കൈയിലെ വൈൻ ഗ്ലാസ്സുമായി ഒരു ക്യാറ്റ് വാക്ക് നടത്തി സെറ്റിയിൽ അവന്‍റെ അരികിൽ വന്നിരുന്നു. കുട്ടൻ കൗതുകത്തോടെ അവളുടെ പുതിയ ആഭരണത്തിൽ തൊട്ടു നോക്കി.
“കഴിഞ്ഞ ബോംബെ ട്രിപ്പിൽ ഒപ്പിച്ചതാ. ഇക്കയുടെ ബർത്ത്ഡേ ഗിഫ്റ്റ്. പ്യൂവർ പ്ലാറ്റിനം. മുകളിലത്തെ ബീഡിൽ പന്ത്രണ്ട് ചെറിയ ഡയമണ്ട്സ്. താഴെ വലിയ ഒന്നും. 27 ആയി. പിയേഴ്സിങ് ചാർജ് വേറേ. താജിൽ ക്യാമ്പ് ചെയ്തിരുന്ന അമേരിക്കക്കാരി എലയിൻ ഏഞ്ചൽ ആണ് പിയേഴ്സ് ചെയ്ത് തന്നത്. അവരുടെ റിങ്സ് ഓഫ് ഡിസയർ ആണ് പിയേഴ്സിങ്ങിൽ ലോകത്തിലെ നമ്പർ വൺ.”
അവനതിൽ പതുക്കെ തലോടി ചൂണ്ടു വിരൽകൊണ്ട് ചുറ്റുമൊരു വൃത്തം വരച്ചു.
“
Really beautiful but
... പേപ്പട്ടിവിഷത്തിന് ഇഞ്ചക്ഷനെടുക്കുന്നപോലെ ഭയങ്കര പെയിനായിരുന്നിരിക്കുമല്ലോ..?”
സംഗതി നമ്മുടെ കാതുകുത്തു പോലെതന്നെ. പക്ഷേ, നല്ല വേദനയായിരുന്നു. ജ്വല്ലറികളിൽ വേദനയില്ലാതെ കാതുകുത്താനുപയോഗിക്കുന്ന തോക്കുപോലൊരു സാധനം കണ്ടിട്ടില്ലേ? അതുകൊണ്ടാണ് തുളയ്ക്കുക. സ്കിന്നിനു താഴേക്ക് വളരെ ഡീപ്പായി പോകില്ല. എങ്കിലും വളരെ സെൻസിറ്റീവായ ഏരിയയായതിനാൽ നല്ല പെയിനുണ്ടാവും. തുളയ്ക്കുന്നതിനോടൊപ്പം ഒരു മെഡിക്കേറ്റഡ് ഫേക്ക് ഫിക്സ് ചെയ്യും. ഒരാഴ്ച കഴിഞ്ഞ് നന്നായി ഹീലു ചെയ്തിട്ടേ ഒറിജിനൽ ജ്വല്ലറിയിടൂ.
no pleasure without pain
. ഇന്നെന്താ പ്ലാൻ, പതിവുപോലെ ലിബറേഷൻ തന്നെയാണോ, അതോ ബോഡി ലാബിൽ കയറുന്നോ? എന്തായാലും ബിന്ദുവിനെ ഒഴിവാക്കിയത് നന്നായി കഴിഞ്ഞ തവണത്തെ നിന്‍റെ പരാക്രമങ്ങളോർത്ത് അവൾ പേടിച്ചിരിക്കുകയായിരുന്നു.”
“
My choice is always Liberation
. പക്ഷേ, ഇന്ന്
I want you and Reshmi, Ok
.. “
രേഖ “
with pleasure
” എന്നു പറഞ്ഞ് അവന് കൈകൊടുത്തു.
“പിന്നെ മറ്റൊരു കാര്യം. അതുകൊണ്ടാ ഈ തിരക്കിനിടയിലും ഞാൻ ഇന്ന് വന്നത്. കുന്നംകുളത്തെ ജോർജ്കുട്ടി എന്‍റെയൊരു ഫ്രണ്ടാ. പുള്ളിക്കാരൻ മൂന്നുനാലുദിവസം മുമ്പ് വിളിച്ചിരുന്നു. കൊച്ചിയിൽ നിന്ന് രണ്ട് പെമ്പിള്ളാര് വന്ന് അവന്‍റെ ഫാമിലി ഹിസ്റ്ററിയൊക്കെ ചികഞ്ഞുപോയെന്നും അവന്‍റെ പെണ്ണിനെ വെള്ളമടിപ്പിച്ച് പുറത്തു പറയാൻ പാടില്ലാത്ത പല കാര്യങ്ങളും ചോർത്തിയെടുത്തെന്നും പറഞ്ഞു. വന്നത് കൊച്ചിയിലെ ഒരു കോളജ് ലക്ചറും ബാങ്ക്ജോലിക്കാരിയും കൂടിയാണെന്ന് പറഞ്ഞപ്പോൾ എനിക്ക് ആളെ പിടികിട്ടി. എന്നതാ കാര്യം?”
രേഖ കുട്ടന്‍റെ ഭാഗത്തുനിന്ന് അങ്ങനെയൊരു ചോദ്യം തീരെ പ്രതീക്ഷിച്ചിരുന്നില്ല. അവളൊന്ന് പരുങ്ങി. പിന്നെ ഒന്നുമറിയാത്തപോലെ, “ഓ, അത് ചുമ്മാ, കോളജിലെ ഒരു റിസർച്ച് പ്രോജക്ടാ, ക്രിസ്ത്യാനികളുടെ പൂർവചരിത്രത്തെപ്പറ്റി. ഈ ജോർജ്കുട്ടിയുടെ വൈഫ് സൂസന്ന ഞങ്ങളുടെ കോളജ്മേറ്റാ, അവിടെ ചെന്നപ്പോൾ പണ്ടത്തെ ഓർമ്മ പുതുക്കാനായി ചെറുതായിയൊന്ന് കൂടി. അത്രയേയുള്ളൂ. കഷ്ടകാലത്തിന് ആ കൊച്ച് സ്വല്പം ഓവറായി. ഒപ്പം ഞങ്ങളും, സത്യം പറയാമല്ലോ, അവളെന്തൊക്കെയാണ് പറഞ്ഞതെന്ന് എനിക്ക് ഓർമ്മയില്ല. പുള്ളിക്കാരനോട് അതാലോചിച്ച് പേടിക്കണ്ടെന്ന് പറഞ്ഞേക്ക്. “
“വേറേ ആരൊക്കെയോ ഈ അന്വേഷണത്തിന്‍റെ പിന്നിലുണ്ടെന്നാണ് അവന്‍റെ സംശയം. പത്തഞ്ഞൂറ് വർഷമായി നിലനില്ക്കുന്ന ആചാരങ്ങളുടെയും കുറെ പണത്തിന്‍റെയും പ്രശ്നമാണ്. നിങ്ങളതങ്ങ് വിട്ടേക്ക്.”
“ഓ ഞങ്ങളതെപ്പോഴേ വിട്ടു.”
അപ്പോഴേക്കും രശ്മിയും ബിന്ദുവും ഷോപ്പിങ് കഴിഞ്ഞെത്തി. ദി സ്കൂളിലെ യൂണിഫോമാണോ എന്ന് സംശയം തോന്നിപ്പിക്കുന്ന തരത്തിൽ അവരും രേഖയുടെ അതേ വേഷത്തിലാണ്. നേവൽ ബാർബെൽ മാത്രമില്ല. കൈയിൽ ഏതോ നക്ഷത്രഹോട്ടലിൽനിന്നു വാങ്ങിയ അത്താഴത്തിനുള്ള വിഭവങ്ങളാണ്. രേഖ എഴുന്നേറ്റ് സാധനങ്ങളെല്ലാം വാങ്ങി അകത്തേക്ക് പോയി.
“ഹലോ, ഓണറബിൾ മിനിസ്റ്റർ, ഉദ്ഘാടനങ്ങളും പാർട്ടി മീറ്റിങ്ങുകളുമൊക്കെ കഴിഞ്ഞ് ലേറ്റാകുമോ എന്നായിരുന്നു പേടി. അടിച്ചുപൊളിക്കാൻ ഞാൻ ചില പുതിയ നമ്പറുകൾ പ്രാക്ടീസ് ചെയ്തുവെച്ചിട്ടുണ്ട്.” രശ്മി കുട്ടന് ഷേക്ക്ഹാൻഡ് കൊടുത്തു.
“
Very good
. ഇന്ന് ഉച്ചകഴിഞ്ഞ് എനിക്ക് ഔദ്യോഗികമായി ഒരു പരിപാടിയുമില്ല.
Exclusively for The School
.”
“ശരി, ഞാൻ പോയി വേഗം റെഡിയായിട്ടു വരാം.”
“
Thank your sir. Thank you very much
. ബിന്ദു കുനിഞ്ഞൊരു മുത്തം കൊടുത്തപ്പോൾ കുട്ടൻ അവളുടെ രണ്ടു കൈയും പിടിച്ച് ‘സോറി’ പറഞ്ഞ് കഴിഞ്ഞ തവണത്തെ വികൃതികൾക്ക് മാപ്പ് ചോദിച്ചു. ബിന്ദു നേരേ അവന്‍റെ അരികിലിരുന്ന് അന്ന് പരിക്കേല്പിച്ച ഭാഗം കാണിച്ചുകൊടുത്തു.
“ദാ നോക്ക്, അതൊക്കെ ഭംഗിയായി ഹീലുചെയ്തു. ഫ്ലൈറ്റിൽ വെച്ച് മൈൻഡു ചെയ്യാത്തതിൽ കെറുവിച്ച് ഞാൻ ചുമ്മാ പറഞ്ഞതല്ലേ. നിന്‍റെ ഫ്രണ്ട് ലേക് ഷോറിലെ കോസ്മറ്റിക് സർജൻ ഒരു പാടുപോലുമില്ലാതെ എല്ലാം ശരിയാക്കിത്തന്നു. ഒരാഴ്ച അവിടെ കിടക്കേണ്ടിവന്നെന്ന് മാത്രം. ബില്ല് നീയല്ലേ ഓൺലൈനായി സെറ്റിൽ ചെയ്തത്. പുള്ളിക്കാരന് ഞങ്ങളൊരു ഫ്രീ അപ്പോയ്ന്‍റ്മെന്‍റും കൊടുത്തു.”
“സമാധാനം. സത്യത്തിൽ അന്നത്തെ കുറ്റബോധംകൊണ്ടാണ് പിന്നീട് ഞാനിങ്ങോട്ട് വരാതിരുന്നത്. അന്ന് അപ്പൻ മരിച്ചശേഷം മന്ത്രിസ്ഥാനം കിട്ടുമോ ഇല്ലയോ എന്ന ടെൻഷനിൽ വല്ലാതെ വയലന്‍റായിപ്പോയി.”
“മന്ത്രിയായതോടെ വയലൻസെല്ലാം മാറി നല്ല കുട്ടിയായിക്കാണുമല്ലോ....”
“അതെങ്ങനെയാ മോളേ, വയലൻസ് ഈ രക്തത്തിലുള്ളതല്ലേ?“
അപ്പോഴേക്കും രേഖ തിരക്കിട്ടു വന്നു.
“ശരി ശരി, നമുക്ക് സമയം കളയാതെ വേഗം തുടങ്ങാം. കുട്ടന് കാലത്ത് നേരത്തേ പോകണം. ആദ്യം മ്യൂസിക്, പിന്നെ അത്താഴം, അതിനുശേഷം ലിബറേഷൻ, ഓ കെ. “
കുട്ടൻ പേഴ്സിലെ രഹസ്യയറയിൽനിന്ന് ഒരു തരി സ്മാക്കെടുത്ത് സിഗരറ്റിൽ കലർത്തി പുകയ്ക്കാൻ തുടങ്ങുന്നതിനിടയിൽ എല്ലാം റെഡിയായി. രേഖ ഗിത്താറും ബിന്ദു ഡ്രംസും. രശ്മി മൈക്രോഫോണെടുത്ത് പാടാൻ തയ്യാറായി നിന്നു. കുട്ടന്‍റെ കൈയിൽനിന്ന് ഓരോ പഫെടുത്തശേഷം എല്ലാവരും മാർട്ടീനി ഗ്ലാസ്സുകൾ കൂട്ടിമുട്ടിച്ചപ്പോൾ രശ്മി ‘ത്രീ ചിയേഴ്സ് ഫോർ അവർ ഓണറബിൾ മിനിസ്റ്റർ’ പാടി. യമഹ കരോക്കെയിൽനിന്ന് മുമ്പേ സെറ്റ് ചെയ്ത ബാക്ക്ഗ്രൗണ്ട് സ്കോർ ഉയർന്നു. എല്ലാവരും അതിനൊപ്പം ചുവടുവെച്ചു. ഏതാനും സെക്കൻഡുകൾക്കുള്ളിൽ ത്രീ ചിയേഴ്സ് അവസാനിച്ചപ്പോൾ രശ്മി കുട്ടന് രണ്ട് കവിളുകളിലും മാറിമാറി മുത്തം നൽകി. പിന്നീട് മണിക്കൂറുകളോളം മാർട്ടീനിയും സ്മാക്കും മ്യൂസിക്കും ഡാൻസും ‘ദി സ്കൂളി’ൽ നിറഞ്ഞൊഴുകി. എമി വൈൻഹൗസിന്‍റെ പ്രസിദ്ധമായ
Back to Black
ലെ
Rehab
പാടിക്കൊണ്ടാണ് രശ്മി തുടങ്ങിയത്.
They tried to make me go to rehab but I said
, “
no, no, no
” എന്ന 2008-ലെ മികച്ചഗാനത്തിനുള്ള ഗ്രാമി അവാർഡ് നേടിയ നമ്പർ മ്യൂസിക് വീഡിയോയിലെ എമിയുടെ അതേ ശരീരചലനങ്ങളോടെ പാടി. കുട്ടൻ “
hey baby this is for ur
‘
no, no, no
” എന്നു പറഞ്ഞ് രശ്മിക്കു വീണ്ടുമൊരു പഫ്കൂടി കൊടുത്തു.
thank you, thank you
എന്നു പറഞ്ഞ് അവളത് ആവേശത്തോടെ വലിക്കുമ്പോൾ കുട്ടൻ മൈക്രോഫോൺ അവളുടെ കൈയിൽനിന്ന് വാങ്ങി
Gasolina
പാടാൻ തുടങ്ങി. പിന്നീട് ഓരോരുത്തരായി
Sting
ഉം
Papa Rotcha
യും
Eminem
വും
Chab Mami
യുമെല്ലാം പാടിത്തകർത്തു. മാർട്ടീനിയുടെ ലഹരിയിൽ എല്ലാവരും നിർത്താതെ ചുവടുവെച്ചു. ഒടുവിൽ “
My Honorable minister next is your item number
’ എന്നു പറഞ്ഞ് രശ്മി ബനിയൻ ഊരി മുകളിലേക്കെറിഞ്ഞു. അവൾ കുട്ടന്‍റെ കൈയിൽനിന്ന് ഒരു പഫ് കൂടിവാങ്ങി വലിച്ച് കരോക്കെയ്ക്കൊപ്പം
Sum
41 -ന്‍റെ
Pain For Pleasure
പാടി.
“
The seas have parted
,
the endings started
,
the sky has turned to black
.
A killing spree through eternity
,
the devil stabs you in the back
,
lt
’
s midnight now you must escape somehow
,
torture is his leisure
,
don
’
t try to hide he
’
ll make you subside
,
as he exchanges pain for pleasure
(
chorus
)
Pain for Pleasure, he
’
s the hunter you
’
re the game
,
Pain for Pleasure, Satan is his name
!
Look Out
!”
മൂന്നുപേരും ചേർന്ന് കോറസ് പാടിയപ്പോൾ കുട്ടന്‍റെ മുഖത്തെ ഞരമ്പുകൾ വലിഞ്ഞു മുറുകി. ഒടുവിൽ നിയന്ത്രിക്കാനാവാതെ അവൻ രശ്മിയുടെ രണ്ടു കവിളുകളിലും മാറിമാറി ആഞ്ഞടിച്ചു. എന്നിട്ടും അവൾ പാട്ട് നിറുത്തിയില്ല. “
you bitch
,” കുട്ടൻ രശ്മിയുടെ കഴുത്ത് രണ്ടുകൈകൊണ്ടും പിടിച്ചമർത്തി. അവൾ ശ്വാസം കിട്ടാതെ പിടയുമ്പോഴും കരോക്കെ തുടർന്നു. രേഖയും ബിന്ദുവും ചേർന്ന് കുട്ടനെ ഒരുവിധത്തിൽ പിടിച്ചു മാറ്റിയപ്പോൾ രശ്മി നിലത്തേക്ക് തളർന്നു വീണു. അതേ നിമിഷംതന്നെ കരോക്കെയും അവസാനിച്ചു. രേഖയും ബിന്ദുവും അവളെ പിടിച്ചെഴുന്നേല്പിച്ച് മുറിയിലേക്ക് കൊണ്ടുപോയി. കുട്ടൻ വീണ്ടും സ്മാക്ക് പുകച്ച് മാർട്ടീനി സിപ്പ് ചെയ്ത് ഒന്നും സംഭവിക്കാത്തതുപോലെ സെറ്റിയിലിരുന്നു.
കുറച്ചു കഴിഞ്ഞ് കുട്ടൻ നോർമലായി എന്നു തോന്നിയപ്പോൾ ബിന്ദു ഡൈനിങ് ടേബിളിൽ അവന്‍റെ ഇഷ്ടവിഭവങ്ങളായ കല്ലുമ്മക്കായും പൊറോട്ടയും പന്നിയിറച്ചിയും നിരത്തി, നാലുഗ്ലാസുകളിലേക്കും വീണ്ടും മാർട്ടീനി പകർന്നു. പാടിത്തളർന്ന രശ്മി ഇളംപച്ച ടർക്കി ടവ്വൽകൊണ്ട് മുഖവും കഴുത്തും തുടച്ച് കുട്ടന്‍റെ അടുത്തുവന്നിരുന്നു. “അല്ല കൊച്ചേ, ഇപ്പോഴേ ഇങ്ങനെയിരുന്നു കിതച്ചാൽ അടുത്ത് സെഷനിൽ എന്തുചെയ്യും?” കുട്ടൻ അവളുടെ നുണക്കുഴിയിലൊരു നുള്ളുവെച്ചുകൊടുത്തുകൊണ്ട് ചോദിച്ചു. “അതപ്പോൾ കാണിച്ചുതരാം.” എന്ന് രേഖയാണ് അതിന് മറുപടി പറഞ്ഞത്. അത്താഴം വേഗം അവസാനിപ്പിച്ച് എല്ലാവരും ലിബറേഷന് ഡ്രസ്സ് ചെയ്ഞ്ച് ചെയ്യാൻ പോയി.
രാത്രി കൃത്യം പന്ത്രണ്ട് മണിക്ക് ലിബറേഷൻ തുറന്നു. കുട്ടൻ കറുത്ത സൂട്ടും ടൈയും ധരിച്ച് മുറിയിലേക്ക് കടന്നു വന്നപ്പോൾ മുടിയൊതുക്കി കെട്ടി മസ്കാരയെഴുതി കൊച്ചു നക്ഷത്രങ്ങളുള്ള കറുത്ത ഗൗൺ ധരിച്ച രേഖയും രശ്മിയും മുന്നിലേക്ക് ചെന്ന് വണങ്ങി നിലത്ത് മുട്ടുകുത്തി തല താഴ്ത്തിയിരുന്നു. “ഇനി നിങ്ങളെന്‍റെ അടിമകളാണ്, പുലരുംവരെ മോചനമില്ല.” അവൻ രണ്ടുപേരെയും എഴുന്നേല്പിച്ച് തനിക്ക് ഇരുവശത്തുമായി നിറുത്തി. രേഖയും രശ്മിയും ഇരുണ്ട ബ്രൗൺ നിറത്തിലുള്ള ലിപ്സ്റ്റിക്കിട്ട് അതേ ലിപ്സ്റ്റിക്കുകൊണ്ട് ഇരുകവിളുകളിലും കുരിശടയാളങ്ങൾ വരച്ചിരുന്നു. ശരീരത്തിലെ സാധാരണ മറയ്ക്കപ്പെടുന്ന ഭാഗങ്ങളിലെല്ലാം വൃത്താകൃതിയിലുള്ള വലിയ ദ്വാരങ്ങളുള്ള അവരുടെ പെർഫറേറ്റഡ് ഗൗണിന്‍റെ പിറകിൽ ഒരു വലിയ എട്ടുകാലിയുടെ ചിത്രമുണ്ടായിരുന്നു. പെട്ടെന്ന് മുറിയിൽ ഇരുട്ട് പരന്നു. ഏതോ രഹസ്യബിന്ദുവിൽനിന്ന് ഒഴുകിവന്ന ഒരുതുള്ളി വെള്ളിവെളിച്ചത്തിൽ രേഖയുടെ നേവൽ ബാർബെല്ലിലെ വൈരക്കല്ലുകൾ തിളങ്ങി. രശ്മി അതിനുപകരം വിടർന്ന് തുടങ്ങുന്ന ഒരു ചുവന്ന റോസാപ്പൂവാണ് അവിടെ ഒട്ടിച്ചുവച്ചിരുന്നത്. പതുക്കെപ്പതുക്കെ ആ വെള്ളിവെളിച്ചം മുറി മുഴുവൻ നിറഞ്ഞു.
രേഖയും രശ്മിയും പുഞ്ചിരിയോടെ രണ്ട് വശത്തുനിന്നും കുട്ടന്‍റെ തോളിൽ കൈചുറ്റി. ചുവരിലെ ഒളിപ്പിച്ചുവെച്ചിരുന്ന കൊച്ചു സ്പീക്കറിൽ നിന്ന് വീണ്ടും
Pain for Pleasure
നേരിയ ശബ്ദത്തിൽ ഉയർന്നു. കുട്ടൻ “പൂമ്പാറ്റയും തേനീച്ചയുമാണ് (
Butterfly and honeybee
) ഇന്നത്തെ കളി” എന്നുപറഞ്ഞപ്പോൾ രേഖ ഞെട്ടിപ്പോയി.
Butterfly
വളരെ രസകരമാണെങ്കിലും
Butterfly and honeybee
വിഷമം പിടിച്ച ഗെയിമാണ്. രേഖ ഒന്ന് മടിച്ചുനിന്നപ്പോഴേക്കും പുറത്ത് ചാട്ട വീണു കഴിഞ്ഞു. അവൾ ഗ്രാനൈറ്റ് പതിച്ച മേശയിലേക്ക് കയറി കൈകാലുകൾ വിടർത്തി പൂമ്പാറ്റയെപ്പോലെ കിടന്നു. രശ്മിയാണ് തേനീച്ച. “വെറും തേനീച്ചയല്ല, കാട്ടുതേനീച്ച, പൂമ്പാറ്റയെ കുത്തിക്കുത്തി കൊല്ലണം.
ok. Come on
.” കുട്ടൻ ആജ്ഞാപിച്ചു. രശ്മി മേശപ്പുറത്ത് കയറി കാലുകൾ മടക്കി തേനീച്ചയെപ്പോലെയിരുന്ന കൈകൾ രണ്ടും ചേർത്തുപിടിച്ച് കൂർത്ത നഖങ്ങൾകൊണ്ട് രേഖയുടെ ശരീരത്തിൽ കുത്തിനോവിക്കാൻ തുടങ്ങി. രേഖ വേദനകൊണ്ട് പുളഞ്ഞ് “അയ്യോ അമ്മേ.” എന്ന് ഉറക്കെ കരയുമ്പോൾ കുട്ടൻ ചിരിച്ച് സന്തോഷത്തോടെ രശ്മിയുടെ പുറത്ത് ശക്തിയായി ചാട്ടകൊണ്ടടിക്കും. അവളും വേദനകൊണ്ട് പുളഞ്ഞു കരഞ്ഞാൽ അവന് കൂടുതൽ സന്തോഷമാകും. അപ്പോൾ അകത്തേ സംഭവങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ബിന്ദു
Pain for Pleasure
മാക്സിമം വോള്യത്തിലാക്കും. അങ്ങനെ ഒരു മണിക്കൂറോളം നീണ്ട
butterfly and honeybee
അവസാനിച്ചത് കുട്ടൻ ക്ഷീണിച്ച് അവശനായി സെറ്റിയിലിരുന്ന് അടുത്ത നുള്ള് സ്മാക്കെടുത്ത് പുകയ്ക്കാൻ തുടങ്ങിയപ്പോഴാണ്.
ബിന്ദു അപ്പോൾ മ്യൂസിക് ഓഫ് ചെയ്തു. കുട്ടനെഴുന്നേറ്റ് ശരീരത്തിലാകെ ചുവന്ന പാടുകളുമായി മേശപ്പുറത്ത് തളർന്നു കിടക്കുന്ന രേഖയ്ക്കും രശ്മിക്കും ഓരോ പെഗ്ഗ് വിസ്കി പകർന്നു കൊടുത്തപ്പോൾ പരാക്രമങ്ങൾ അവസാനിച്ചുവെന്നാണ് അവർ കരുതിയത്. പക്ഷേ, പെട്ടെന്ന് എന്തോ ഓർത്തപോലെ അവന്‍റെ ഭാവം മാറി. അവൻ വീണ്ടും ചാട്ട ചുഴറ്റി രേഖയോടും രശ്മിയോടും തന്‍റെ മുന്നിൽ വന്നുനില്ക്കാൻ ആജ്ഞാപിച്ചു.
അവർ മുന്നിൽ വന്നുനിന്നപ്പോൾ ചാട്ട മടക്കി രേഖയുടെ കവിളിൽ ഉരസിക്കൊണ്ട് അവൻ തുറിച്ചുനോക്കി. എന്താണ് സംഭവിച്ചതെന്നറിയാതെ അവൾ പകച്ചുനിന്നു. ഇത് ഇതുവരെ കണ്ട കുട്ടനല്ല. പുഞ്ചിരിയോടെ ഇരകളെ പതുക്കെപ്പതുക്കെ വേദനിപ്പിച്ച് രസിക്കുന്ന അവന്‍റെ മുഖമല്ല ഇത്. അവൻ കുറച്ചധികം വയലന്‍റായി ബിന്ദുവിന് മൂന്നു നാല് സ്ഥലത്ത് സ്റ്റിച്ചിടേണ്ടി വന്നപ്പോൾപോലും കണ്ണിൽ ഇത്തരമൊരു ഭാവമുണ്ടായിരുന്നില്ല.
അവൻ ചാട്ട വലിച്ചെറിഞ്ഞ് രേഖയുടെ ചെവിയും തലമുടിയും ചേർത്ത് കുത്തിപ്പിടിച്ച് മുന്നിലേക്ക് വലിച്ച് ഇടതുകവിളിൽ ആഞ്ഞടിച്ചു. അവളുടെ കണ്ണിലേക്ക് തീ പാറി, ചെവിയിലേക്ക് കടന്നൽ തുളച്ചുകയറുന്നതുപോലെ. രശ്മി അടുത്ത് ഭയന്നു വിറച്ചു നിന്നു.
“പറയെടി ആരാണ് ഇതിന്‍റെ പിന്നിൽ?”
“എന്തിന്‍റെ പിന്നിൽ?”
എന്താണ് ചോദിക്കുന്നതെന്ന് മനസ്സിലാകാതെ രേഖ ദയനീയമായി നോക്കിനിന്നപ്പോൾ രശ്മി ചോദിച്ചു.
“നിങ്ങൾ ഇട്ടിക്കോരയെക്കുറിച്ച് അന്വേഷിക്കുന്നതിന്‍റെ പിന്നിൽ?”
“അത്.... അങ്ങനെയാരുമില്ല. നെറ്റിൽനിന്ന് ചില വിവരങ്ങൾ കിട്ടിയപ്പോൾ അന്വേഷിച്ചെന്നേയുള്ളൂ.” രേഖ വിശദീകരിക്കാൻ ശ്രമിച്ചു.
“പൊലയാടിമോളേ, നുണ പറയുന്നോ?” അവൻ രേഖയുടെ പെർഫറേറ്റഡ് ഗൗൺ വലിച്ചുകീറി ചാട്ടയെടുത്ത് തലങ്ങും വിലങ്ങും ആഞ്ഞടിച്ചു.
“നീയെന്നോട് നേരത്തേ പറഞ്ഞത് മുഴുവൻ കളവാണെന്നെനിക്കറിയാം. നീയും ആ കഥയെഴുത്തുകാരനുംകൂടി ഇട്ടിക്കോരയെക്കുറിച്ച് അന്വേഷിക്കാൻ തുടങ്ങിയിട്ട് കുറെ ദിവസങ്ങളായല്ലോ. സത്യം പറയ്, ഇതാർക്ക് വേണ്ടിയാണ്?”
വേദനകൊണ്ട് പുളഞ്ഞ രേഖ രണ്ടു കൈകൊണ്ടും ചാട്ടയടി തടുത്ത്, “അയ്യോ അങ്ങനെയാരും ഇതിന്‍റെ പിന്നിലില്ല.” എന്ന് ദയനീയമായി കരഞ്ഞു പറഞ്ഞു. എന്നിട്ടും അവൻ അടി നിറുത്തിയില്ല. തടുക്കാനായി മുന്നിലേക്ക് ചെന്ന രശ്മിയെയും അവൻ പൊതിരെ തല്ലി. അവസാനം അടികൊണ്ടൊരു പ്രയോജനവുമില്ലെന്ന് ബോധ്യമായപ്പോൾ ചാട്ട വലിച്ചെറിഞ്ഞ് അവളുടെ നേവൽ ബാർബെലിൽ ഒരൊറ്റ പിടിത്തം പിടിച്ചു. ചൂണ്ടയിൽ കുരുങ്ങിയ മീൻപോലെ രേഖ വേദനകൊണ്ട് നിന്നുപിടഞ്ഞു. അവൾ ഉറക്കെ കരഞ്ഞ്, പ്ലീസ്, വിട്.... പ്ലീസ് എന്ന് കെഞ്ചി രശ്മി കരഞ്ഞുകൊണ്ട് അവന്‍റെ കാല് പിടിച്ചു. ഒടുവിൽ വേദന തീരെ സഹിക്കാൻ പറ്റാതെ രേഖ കരഞ്ഞ് കിതച്ച് “പ്ലീസ് ഒന്നുവിട്. ഞാനെല്ലാം പറയാം. ഞാനെല്ലാം പറയാം” എന്ന് പറഞ്ഞ് അവന്‍റെ മുന്നിൽ രണ്ടുകൈയും കൂപ്പിനിന്നു. എന്നിട്ടും അവൻ ബാർബെലിൽ നിന്ന് കൈവിട്ടില്ല. അവളുടെ പൊക്കിൾ ചുവന്ന് തുടുത്ത് എപ്പോൾ വേണമെങ്കിലും മുറിയാമെന്ന സ്ഥിതിയിലായി. ലിപ്സ്റ്റിക്കും മസ്കാരയും കവിളിലെ കുരിശടയാളവുമൊക്കെ കണ്ണീരിലും വിയർപ്പിലും കുതിർന്നലിഞ്ഞിരുന്നു. അവൾ പതിഞ്ഞ ശബ്ദത്തിൽ തേങ്ങിത്തേങ്ങി ഇട്ടിക്കോരയെക്കുറിച്ച് അറിയാവുന്ന കാര്യങ്ങളെല്ലാം പറഞ്ഞു. പക്ഷേ, അവന് തൃപ്തിയായില്ല.
“
UTC
(
Ukroo, Tharu
&
Cora
) ഗ്രൂപ്പിന്
Rose
എന്ന ബ്രാൻഡ് നെയിമിൽ ഇന്ത്യയിലും വിദേശത്തും നിരവധി ജില്ലറികളുൾപ്പെടെ കോടിക്ക ണക്കിന് രൂപയുടെ ബിസിനസ്സുകളുണ്ട്.
Rose
നോട് കച്ചവടത്തിൽ മൽസരിക്കുന്ന ഇക്ക നിന്നെ ഉപയോഗിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. അതിനാണ് നിനക്ക് ഇരുപത്തിയേഴായിരത്തിന്‍റെ നേവൽ ബാർബെലും പ്ലാറ്റിനം അരഞ്ഞാണവുമൊക്കെ ഗിഫ്റ്റായി തരുന്നത്.”
“
No. no
. എനിക്ക് ഇക്കയുമായി അത്തരം ബന്ധങ്ങളൊന്നുമില്ല. ഇക്കയും നിന്നെപ്പോലെ ‘ദി സ്കൂളി’ന്‍റെ എന്‍റെ പത്ത് മോസ്റ്റ് പ്രിവിലേജ്ഡ് ക്ലയന്‍റ്സിൽ ഒരാൾ. അത്രമാത്രം. ചിലപ്പോൾ ഇവിടെ വരും. അല്ലെങ്കിൽ ബോംബെയിലേക്ക് ക്ഷണിക്കും. അത്രയേയുള്ളൂ..
just for pleasure
...”
“പക്ഷേ, നീ അവന്‍റെ ബിസിനസ്സ് താൽപര്യങ്ങൾക്കനുസരിച്ചാണല്ലോ പ്രവർത്തിക്കുന്നത്. അല്ലെങ്കിൽ ഇട്ടിക്കോരയുടെ കാര്യം എക്സ്പോസ് ചെയ്ത്
Rose
ന്‍റെ ഇമേജ് ടാർണിഷ് ചെയ്യാൻ ശ്രമിക്കില്ലല്ലോ.”
“നീ എന്നെ വല്ലാതെ തെറ്റിദ്ധരിച്ചിരിക്കുന്നു. അത്തരമൊരു ഉദ്ദേശ്യവുമില്ല. സ്റ്റേറ്റ്സിൽ നിന്ന് ഇട്ടിക്കോര വരുന്നത് പ്രമാണിച്ച് കുന്നംകുളത്ത് പോയി വിവരങ്ങൾ അന്വേഷിച്ചെന്നേയുള്ളൂ.”
“എടീ, ഈ അമേരിക്കൻ ഇട്ടിക്കോരയുടെ കഥയൊക്കെ വെറും തട്ടിപ്പാണെന്ന് എനിക്കറിയാം.”
“
Please believe me
.... ഇട്ടിക്കോരയുടെ എല്ലാ മെയിലുകളും സേവ് ചെയ്തു വെച്ചിട്ടുണ്ട്. ലാപ് തുറന്ന് കാണിച്ചുതരാം. അപ്പോൾ ഞാൻ പറഞ്ഞ കാര്യങ്ങൾ ശരിയാണെന്ന് നിനക്ക് ബോധ്യമാകും.”
“വേണ്ട, ഒരു തെളിവും ഹാജരാക്കേണ്ട. നിനക്ക് നിന്‍റെ ബിസിനസ്സ് അങ്ങ് കൊണ്ടുനടന്നാൽ പോരേ, അനാവശ്യമായി മറ്റുള്ളവരുടെ കാര്യത്തിലെന്തിനാ കയറി ഇടപെടുന്നത്? ഇത് ജോർജ്കുട്ടിയുടെ മാത്രം പ്രശ്നമല്ലെന്ന് ഇപ്പേൾ മനസ്സിലായല്ലോ. ഈ നിമിഷം മുതൽ ഇതിൽനിന്ന് പിന്മാറിക്കോ, അല്ലെങ്കിൽ മൂന്നിനെയും കൊന്ന് കടലിലെറിയേണ്ടിവരും.”
കുട്ടൻ പെട്ടെന്ന് ഡ്രസ്സ് ചെയ്ഞ്ച് ചെയ്ത് യാത്രപോലും പറയാതെ പുറത്തേക്ക് ഇറങ്ങിപ്പോയി.
രേഖയും രശ്മിയും ബിന്ദുവും പുലരുന്നതുവരെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഉറങ്ങാതെ കിടന്നു. അവസാനം കാലത്ത് ഒന്ന് മയങ്ങാൻ തുടങ്ങുമ്പോൾ രേഖയുടെ ഫോണിൽ നിന്നും
Cut my life into pieces
ഉയർന്നു.
സെൽ എടുത്ത് നോക്കിയപ്പോൾ കുട്ടന്‍റെ മെസേജാണ്.
“ഹലോ പ്രിൻസിപ്പാൾ മാഡം. പേടിച്ചുപോയോ, ക്ഷമിക്ക്. ഇന്നലെ രാത്രി നടന്നതെല്ലാം മറന്നേക്ക് ഫിസിക്കൽ ടോർച്ചർപോലെ മെന്‍റൽ ടോർച്ചറൊന്ന് പരീക്ഷിച്ചു നോക്കിയതാണ്. പാവം ജോർജ്കുട്ടി ഇതൊന്നും അറിഞ്ഞിട്ടില്ല. കഥയെഴുത്താണ് ഇട്ടിക്കോരയുടെ കാര്യങ്ങളെല്ലാം എന്നോട് പറഞ്ഞത്.
Go ahead
.... സ്കൂൾ ഫീസ് 50,000 രൂപ നിന്‍റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്. പിന്നെ രശ്മി നന്നായി പാടി. അവൾക്കും ബിന്ദുവിനും ഓരോ നേവൽ ബാർബെൽ എന്‍റെ വക. ഇഷ്ടമുള്ളത് സെലക്ട് ചെയ്ത് വാങ്ങിച്ചോ. നല്ല ആരേക്കൊണ്ടെങ്കിലും
pierce
ചെയ്യിക്കണം. വയറ് കേടുവരുത്തരുത്.
I am leaving by the morning flight. Ok bye
.”
സന്തോഷംകൊണ്ട് എന്ത് ചെയ്യണമെന്നറിയാതെ മൂന്നുപേരും നിന്ന് തുള്ളിച്ചാടി. രേഖ
Thank you, thank you
എന്ന് പലപ്രാവശ്യം എസ്. എം. എസ്. ചെയ്തു.
“എനിക്കപ്പോഴേ തോന്നി ഇത് പുള്ളിക്കാരന്‍റെയൊരു നമ്പറായിരിക്കുമെന്ന്” രശ്മി വിസ്കി ഗ്ലാസ്സുകളിലേക്ക് പകർന്നുകൊണ്ട് പറഞ്ഞു.
“ഒന്ന് പോ കൊച്ചേ, നിന്ന് കിടുകിടാ വിറയ്ക്കുന്നത് ഞാൻ കണ്ടതല്ലേ.” രേഖ
Pain for Pleasure
ന്‍റെ കരോക്കെ ഓൺ ചെയ്തു. പുലരാൻ തുടങ്ങുമ്പോൾ മൂന്നു പേരും ചേർന്ന് വീണ്ടും പാടി.
“
Pain for Pleasure, he
’
s the hunter your
’
e the game
,
Pain for Pleasure, Satan is his name
!
Look Out
!”
പത്ത്
നക്ഷത്രക്കോര അഥവാ ഇട്ടിക്കോര
എന്ന നാവികൻ
Yes, I know it
’
s not the truth, but in a great history little truths
can be altered so that the greater truth emerges
.
-
Umberto Eco in Baudolino
“മാഷെ ഞാൻ കൊച്ചീല്ണ്ട്. കോടതീലെ ചെല കാര്യങ്ങൾക്കായി വന്നതാ. വൈകുന്നേരാവുമ്പഴേക്കും ഒഴിവാവും. ഒന്ന് കാണണം. അന്ന് ഇട്ടിക്കോരയെക്കുറിച്ചൊരു പഴേ പുസ്തകത്തിന്‍റെ കാര്യം പറഞ്ഞില്ലേ, അത് കൈയിലുണ്ട്” എന്ന് ബെന്നി വിളിച്ചുപറയുമ്പോൾ ഞാൻ ‘ദി സ്കൂളി’ൽ രേഖയുടെ കൂടെ ഒരു സ്മോളും പിടിപ്പിച്ചിരിക്കുകയായിരുന്നു. “തീർച്ചയായും കാണാം. നിന്‍റെ തിരക്ക് കഴീമ്പോ ഒന്ന് വിളിച്ചാൽ മതി.” എന്ന് അവനോട് പറഞ്ഞു. രേഖ അതിൽ തീരെ താൽപര്യം കാണിക്കാത്ത മട്ടിൽ ഒരു സിപ്പെടുത്ത് സെറ്റിയിലേക്ക് ചാഞ്ഞിരുന്നു.
“ എന്തുപറ്റി. നിനക്കെന്താ പതിവില്ലാത്തൊരു വാട്ടം?”
“ഏയ് ഒന്നുമില്ല.”
“ഒന്നുമില്ലെങ്കിൽ പിന്നെ കോളജിൽ പോകാതെ ലീവെടുത്ത് അത്യാവശ്യമായി കാണണമെന്ന് പറഞ്ഞ് വിളിച്ചു വരുത്തില്ലല്ലോ, കാര്യം പറ.”
“ഇട്ടിക്കോരയുടെ കാര്യം നീ മറ്റാരോടെങ്കിലും പറഞ്ഞോ? “
“ഇവിടെ ആരോടും പറഞ്ഞിട്ടില്ല. പക്ഷേ, കുന്നംകുളത്ത് ചിലരോട് അന്വേഷിച്ചിരുന്നു.”
“ചില പ്രശ്നങ്ങളുണ്ട്. നമ്മുടെ പുതിയ കേന്ദ്രസഹമന്ത്രി കുട്ടനില്ലേ, അവനും നിന്നെപ്പോലെ ‘ദി സ്കൂളി’ന്‍റെ മോസ്റ്റ് പ്രിവിലേജ്ഡ് ക്ലയിന്‍റാണ്. പുള്ളിക്കാരൻ ഇന്നലെയൊരു അപ്പോയ്ന്‍റ്മെന്‍റെടുത്തിരുന്നു. കക്ഷി ലിബറേഷന്‍റെ ആളാ. ഞാനും രശ്മിയുമായിരുന്നു ഹോസ്റ്റസ്സ്. പതിവുപോലെ അതിഭീകരമായ ടോർച്ചർ കഴിഞ്ഞ തവണ ബിന്ദുവിനെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യേണ്ടി വന്നതാ. ഇന്നലെ അത്രയ്ക്കുണ്ടായില്ല. പക്ഷേ, നമ്മൾ എന്തിനാണ് ഇട്ടിക്കോരയെക്കുറിച്ച് അന്വേഷിക്കുന്നത് എന്ന് ചോദിച്ചുകൊണ്ടായിരുന്നു പീഡനം മുഴുവനും, സൂസന്നയുടെ ഹസ് ജോർജ്കുട്ടി അവന്‍റെ ഫ്രണ്ടാണത്രേ. ഇനി ഇട്ടിക്കോരയെക്കുറിച്ച് അന്വേഷിച്ചാൽ കൊന്ന് കടലിലെറിയുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടാണ് പുലർച്ചയ്ക്ക് തിരിച്ചുപോയത്. പക്ഷേ, കാലത്ത് എയർപോർട്ടിൽ നിന്ന് രാത്രി നടന്നതൊക്കെ ഒരു തമാശയായിരുന്നുവെന്നും മെന്‍റൽ ടോർച്ചർ പരീക്ഷിച്ചതാണെന്നും ക്ഷമിക്കണമെന്നുമൊക്കെ പറഞ്ഞ് എസ്സ് എം എസ്സ് വന്നു. നീയാണത്രേ അവനോട് ഈ വിവരങ്ങളെല്ലാം പറഞ്ഞത്. നമ്മുടെ അന്വേഷണങ്ങൾക്ക് ആശംസകൾ നേരുകയും ചെയ്തു. അവന്‍റെ പീഡനംകൊണ്ട് എനിക്കും രശ്മിക്കും ശരീരമനക്കാൻ വയ്യാതെയായെങ്കിലും അപ്പോയ്ന്‍റ്മെന്‍റ് ഫീസ് 50,000 രൂപ കൃത്യമായി ‘ദി സ്കൂളിന്‍റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്. പക്ഷേ, ഇതിന്‍റെ പിന്നിൽ എന്തോ ചില പ്രശ്നങ്ങളുള്ളതുപോലെ എനിക്കൊരു സംശയം. അതാണ് നിന്നെ വിളിച്ചത്.”
“അവൻ ഒരു ഒന്നാന്തരം നുണയാണ് നിന്നോട് പറഞ്ഞത്. എനിക്ക് കുട്ടനെ പരിചയമേയില്ല. അവനോടൊരിക്കലും സംസാരിച്ചിട്ടുമില്ല. പക്ഷേ, നമ്മൾ ഇട്ടിക്കോരയെപ്പറ്റി അന്വേഷിക്കുന്ന വിവരം ആരോ അവനോട് പറഞ്ഞിട്ടുണ്ട്. ഇട്ടിക്കോരയുടെ ചരിത്രം പുറത്തറിയരുതെന്ന് പതിനെട്ടാം കൂറ്റുകാർക്ക് വലിയ നിർബന്ധമുണ്ടെന്ന് തോന്നുന്നു. കേരളത്തിലെ പ്രധാനപ്പെട്ട പല ബിസിനസ്സ് സ്ഥാപനങ്ങളും അവരുടേതാണ്. കോരപ്പണമെന്ന പേരിൽ നൂറ്റാണ്ടുകളായി ശേഖരിച്ച വമ്പിച്ച മൂലധനനിക്ഷേപം അവയുടെയൊക്ക പിന്നിലുണ്ട്. കള്ള് മുതൽ സ്വർണംവരെ നിയമവിധേയവും അല്ലാത്തതുമായ പല കച്ചവടങ്ങളിലും അവർക്ക് പങ്കുണ്ട്. കുന്നംകുളത്തെ കോരപ്പണം ഒരു സമാന്തര സമ്പദ് വ്യവസ്ഥതന്നെയാണ്. ചില പ്രധാനപ്പെട്ട ബാങ്കുകൾപോലും ഈ പണത്തിന്‍റെ ബലത്തിലാണ് പ്രവർത്തിക്കുന്നത്. സ്വാഭാവികമായും, രാഷ്ട്രീയക്കാരിലും അവർക്ക് സ്വാധീനമുണ്ടാകും.”
അപ്പോഴേക്കും രശ്മി ഉറക്കച്ചടവോടെ അകത്തുനിന്ന് എഴുന്നേറ്റുവന്നു. അവൾ ഒന്ന് ചിരിച്ചുവെന്നു വരുത്തി രേഖയുടെ അടുത്തിരുന്നു.
“ഹലോ, എവിടെ ത്രിമൂർത്തികളിൽ അടുത്തയാൾ?”
“ബിന്ദു പതിവുപോലെ കാലത്തുതന്നെ കറങ്ങാനിറങ്ങി. അടുത്ത മാസമാണ് അവളുടെ ഷോ. അതിന്‍റെ തിരക്കിലാ. പിന്നെ ഇന്നലെ രാത്രി ഞാനും രേഖയുമല്ലേ റിട്ടയേർഡ് ഹർട്ടായത്. ഇത്തവണ അവൾക്ക് കളിക്കളത്തിൽ ഇറങ്ങേണ്ടി വന്നില്ലല്ലോ.”
രശ്മി രണ്ടുകൈകൊണ്ടും മുടിയൊതുക്കിക്കെട്ടി രേഖയുടെ ഗ്ലാസ്സെടുത്ത് സിപ്പുചെയ്യാൻ തുടങ്ങി.
“സംഗതി വളരെ സീരിയസ്സാണെന്നാണോ നീ പറഞ്ഞു വരുന്നത്?”
“തീർച്ചയായും. ഇതുവരെ നടത്തിയ അന്വേഷണത്തിൽനിന്ന് എനിക്ക് അങ്ങനെയാണ് തോന്നിയത്. ഇട്ടിക്കോരയെക്കുറിച്ച് അന്വേഷിക്കുമ്പോൾ നമ്മൾ ചെന്നുമുട്ടുന്നത് വെറും ചരിത്രത്തിലേക്കല്ല, ശാസ്ത്രത്തിനോ യുക്തിക്കോ വിശദീകരിക്കാൻ കഴിയാത്ത ഒരു സമാന്തര സംസ്കാരത്തിലേക്കാണ്. ഒരു അണ്ടർഗ്രൗണ്ട് കൾച്ചർ, അതിന്‍റെ ഐക്കണാണ് ഇട്ടിക്കോര.
A Secret icon
. അത് എക്സ്പോസ് ചെയ്യപ്പെടാൻ അവർ ഒരിക്കലും അനുവദിക്കില്ല.”
“നമുക്ക് അത്തരം ഉദ്ദേശ്യങ്ങളൊന്നുമില്ലല്ലോ.”
“ഇല്ലായിരിക്കാം. പക്ഷേ, അത്തരം ഉദ്ദേശ്യങ്ങളുണ്ടെന്ന് അവർ സംശയിക്കുന്നുണ്ട്. “
“ഇനിയും പ്രശ്നങ്ങളുണ്ടാകാൻ സാധ്യതയുണ്ടോ?”
“ഇല്ലെന്ന് പറയാൻ പറ്റില്ല. പക്ഷേ, ഉടനെ ഉണ്ടാകുമെന്നു തോന്നുന്നില്ല. നിന്നെ ഒന്ന് പേടിപ്പിച്ച് നിരീക്ഷിക്കുക എന്നതായിരിക്കണം അവരുടെ പ്ലാൻ. ഞാൻ കുന്നംകുളത്ത് പോയി ഇട്ടിക്കോരയെക്കുറിച്ച് അന്വേഷിക്കാൻ തുടങ്ങിയപ്പോഴേ ഭീഷണികളാരംഭിച്ചതാണ്. നിങ്ങൾ സൂസന്നയെ വെള്ളമടിപ്പിച്ചതോടെ സംഗതിയാകെ കുളമായി. കോരപ്പാപ്പനെ ഏറെ പേടിയുള്ള അവൾ ആദ്യവീട്ടിൽ പോയി എല്ലാം ഏറ്റുപറഞ്ഞ് മാപ്പ് ചോദിച്ചു. അവൾ ബോധമില്ലാതെ എന്തൊക്കെയാണ് പറഞ്ഞിട്ടുണ്ടാവുക എന്നാണ് ഇപ്പോൾ അവരുടെ ഭയം. തൽക്കാലത്തേക്ക് നമ്മൾ ഇട്ടിക്കോരയെക്കുറിച്ചുള്ള അന്വേഷണങ്ങൾ നിർത്തുന്നതാ ബുദ്ധി. “
“അതൊരുതരം ഭീരുത്വമല്ലേ? “
“അല്ല. പതിനെട്ടാംകൂറ്റുകാർ അത്ര ശക്തരാണ്. അവരോട് വളരെ സൂക്ഷിച്ചേ കളിക്കാൻ പറ്റൂ. സ്വാതന്ത്ര്യം കിട്ടുന്നതിനു മുമ്പ് മുപ്പതുകളിൽ കെ. പൊറിഞ്ചു എന്നൊരാൾ പതിനെട്ടാം കൂറ്റുകാരുടെ രഹസ്യങ്ങൾ പുറത്തുകൊണ്ടുവരാനായി ശ്രമിച്ചിരുന്നു. നമ്മളെപ്പോലെ അദ്ദേഹവും അതിനു വേണ്ടി കുറെ അന്വേഷണങ്ങൾ നടത്തി ഒരു പുസ്തകംതന്നെ എഴുതി. വാനനിരീക്ഷണത്തിൽ അതിസമർത്ഥനായിരുന്ന ഇട്ടിക്കോര അക്കാലത്ത് കോരമാരുടെ കുടുംബത്തിൽ നക്ഷത്രക്കോര എന്നപേരിലാണ് അറിയപ്പെട്ടിരുന്നത്. കെ. പൊറിഞ്ചു ബി.എ എഴുതിയ
“നക്ഷത്രക്കോര, അഥവാ ഇട്ടിക്കോര എന്ന നാവികന്‍”
1931-ൽ കുന്നംകുളത്തെ എ.ആർ.പി. (അക്ഷരരത്ന പ്രകാശിനി) പ്രസ്സിലാണ് അച്ചടിച്ചത്. ഒരണ വില നിശ്ചയിച്ചിരുന്ന ആ പുസ്തകം പൊറിഞ്ചു ഇട്ടിക്കോരയുടെ ഓർമ്മദിവസമായ പെസഹ വ്യാഴാഴ്ച പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചെങ്കിലും അതു നടന്നില്ല. തലേദിവസം രാത്രി താഴത്തെപാറയിൽ വെച്ച് പൊറിഞ്ചുവിനെ ആരോ വെട്ടിക്കൊന്നു. അവർ പ്രസ്സ് കുത്തിത്തുറന്ന് പുസ്തകത്തിന്‍റെ അച്ചടിച്ച അഞ്ഞൂറ് കോപ്പികളും എടുത്ത് റോഡിലിട്ട് കത്തിച്ചു. എ.ആർ.പി.പ്രസ്സിന്‍റെ ചരിത്രത്തിൽ അത്തരമൊരു സംഭവം ആദ്യമായിട്ടായിരുന്നു. ആ പുസ്തകം പിന്നീട് അച്ചടിക്കാൻ ആരും തയ്യാറായതുമില്ല. പൊറിഞ്ചു പ്രൂഫ് നോക്കാനായി കൊണ്ടുവന്ന ഒരു കോപ്പി അയാളുടെ വീട്ടുകാർ രഹസ്യമായി സൂക്ഷിച്ചിരുന്നു. അതാണിപ്പോൾ ബെന്നി കൊണ്ടുവരുന്ന പുസ്തകം. “
“ഇതൊരു വലിയ സംഭവമാണല്ലോ, രശ്മീ, ബെന്നിയെ നമുക്ക് ഇന്നത്തെ ഹേണററി ഗസ്സാക്കിയാലോ?”
“തീർച്ചയായും, കഥയെഴുത്ത് പോയി പുള്ളിക്കാരനേം കൂട്ടിക്കൊണ്ടുവാ.”
ഞാൻ പുറത്തുപോയി ബെന്നിയെയും കൂട്ടി സന്ധ്യയോടെ ഫ്ളാറ്റിലേക്ക് ചെന്നപ്പോൾ രേഖയും രശ്മിയും കുളിച്ച് ഫ്രഷായി അതിഥിയെ സ്വീകരിക്കാൻ തയ്യാറായിനിന്നിരുന്നു. രേഖ ബെന്നിയെ ‘ദി സ്കൂളി’ലെ ചടങ്ങിനുസരിച്ച് കെട്ടിപ്പിടിച്ച് മുത്തംകൊടുത്ത് സ്വീകരിച്ചു. “മാഷേ ദ് ന്താപ്പദ്.” അവൻ ഇലക്ട്രിക് ഷോക്കേറ്റതുപോലെ ഞെട്ടിപ്പോയി. “ചേട്ടാ, വെൽക്കം ടു ദി സ്കൂൾ.” രേഖ ബെന്നിയെ കൈപിടിച്ച് സെറ്റിയിലിരുത്തി ഒപ്പമിരുന്നു.
“ മാഷേ ങ്ങന്യേം ഒരു സ്കൂളോ?
“ അവൻ വിശ്വസിക്കാനാവാതെ പകച്ചു നോക്കി. ചുറ്റുപാടൊക്കെ കണ്ടപ്പൊ അവന് സംഗതി മനസ്സിലായി. “ ങും.... ങും” എന്ന് മൂളി അവൻ രേഖയെ ഒന്നു നോക്കി. രശ്മി അപ്പോഴേക്കും വെൽകം ഡ്രിങ്കുമായെത്തി. റെഡ് വൈൻ വാങ്ങി ഒരൊറ്റ വലിക്ക് കുടിച്ച് ഗ്ലാസ് താഴെ വെച്ചു.
“അന്ന് കുഞ്ഞിപ്പാലൂന്‍റെ വീട്ടില് വന്നത്..? “
രേഖ അതെയെന്ന് തലയാട്ടി.
“സംഗതി പ്രശ്നായ്ട്ട്ണ്ട്ട്ടാ. ആ സൂസന്ന ബുദ്ധിസ്ഥിരതയില്ലാണ്ടെ ചികിത്സേലാ. അവള് ആദ്യവീട്ടില് പോയി കോരപ്പാപ്പനോട് തെറ്റേറ്റു പറഞ്ഞ് മാപ്പ് ചോദിച്ചുന്നാ കേട്ടേ. അത് ച്ച്ട്ട് പേടിക്ക്യൊന്നും വേണ്ട. വരേണടത്ത് വെച്ച് കാണാന്നേ. മാഷേ, ഇന്ന് ഞാൻ ഒരു പുത്യേ കോമ്പിനേഷനും കൊണ്ടാവന്നത്. അതൊന്ന് പൂശിട്ട് പുസ്തകോം തന്ന് പൂവ്വാം. ഇബ്ര്ക്ക് ദൊക്കെ പറ്റ്വോന്നറില്യാ. പിന്നെ നിക്കിത്തിരി തിരക്ക്ണ്ട്ട്ട. ഗുരുവായൂര് പാസഞ്ചറിൽ പോണം. നാളെ കാലത്ത് പീടിക തൊറക്കണ്ടതാ.”
“അതൊക്കെ പൂവ്വാം, എന്താ കോമ്പിനേഷൻന്ന് നോക്കട്ടെ, സാധനെടുക്ക്. “
ബെന്നി ബാഗിൽനിന്ന് ഒരു ഫുൾബോട്ടിൽ വോഡ്കയും നാലഞ്ച് ചെറുനാരങ്ങയും കുറച്ച് പച്ചമുളകുമെടുത്ത് ടീപോയിൽ വെച്ചു.
“മോളേ സോഡ ണ്ടാ, ലേശം ഉപ്പും ഇട്ത്തോ.”
രശ്മി ട്രേയിൽ തണുത്ത സോഡയും ഗ്ലാസുകളും കത്തിയും ഉപ്പും കൊണ്ടുവന്നുവെച്ചു. ബെന്നി നാലു ഗ്ലാസിലും ഓരോ പെഗ്ഗ് വോഡ്ക പകർന്ന് സോഡയൊഴിച്ചു. പിന്നെ രണ്ട് ചെറുനാരങ്ങയെടുത്ത് മുറിച്ചു. പോക്കറ്റിൽ നിന്നൊരു ചെറിയ കുപ്പിയെടുത്തതിൽ നിന്ന് ചുണ്ണാമ്പ് പോലെയൊരു വെളുത്ത സാധനമെടുത്ത് അതിൽ പുരട്ടി. “പൊകല സത്താ, അകത്ത് ചെന്നാ കമ്പിത്തിരി കത്തിച്ചപോലെണ്ടാവും” അവൻ നാരങ്ങ പിഴിഞ്ഞൊഴിച്ചുകൊണ്ട് പറഞ്ഞു. പിന്നെ നാലു നീണ്ട പച്ചമുളകെടുത്ത് കീറി ഓരോ നുള്ള് ഉപ്പും പുരട്ടി ഗ്ലാസുകളിലിട്ടു. “ഇതാ നിക്കോ ചില്ലി വോഡ്ക, നിങ്ങളെപ്പോലെയുള്ള പെണ്ണുങ്ങൾക്ക്ത്തിരി കടുപ്പാവും. ബെസ്റ്റാ, തീരെ ക്ഷീണറീല്യ.”
ചീയേഴ്സ് പറഞ്ഞ് ഗ്ലാസ് കൈയിലെടുത്തപ്പോൾ ബെന്നി ഗൗരവത്തിലായി. ഇട്ടിക്കോരയെക്കുറിച്ച് താൻ നടത്തിയ രഹസ്യാന്വേഷണങ്ങളെപ്പറ്റി പറയുന്നതിനിടയിൽ അവൻ വീണ്ടും രണ്ട് തവണകൂടി നിക്കോ ചില്ലി വോഡ്ക തയ്യാറാക്കി.
“നമ്മുടെ അന്വേഷണങ്ങള് ഒരഡ്ജസ്റ്റ്മെന്‍റിലങ്ങനെ പൂവ്വായിരുന്നു. ഈ പെങ്കുട്ട്യോള് വന്നതാ പ്രശ്നായിത്. ഇനി തൽക്കാലത്തേക്കൊന്ന് പിന്മാറണതാ നല്ലത്.
“
“അതെന്താ?
“
“പിടിച്ചേനേക്കാ വല്ലീതാ അളേല്. പത്തഞ്ഞൂറ് കൊല്ലായി പിരിച്ച്ണ്ടാക്ക്യേക്കണ കോരപ്പണം ഒരു ചില്ലറ സംഖ്യല്ല. അതിന്‍റെ പലിശേം പലിശേടെ പലിശേം ലാഭോം ഒക്കെ കൂട്ട്യാൽ ആയിരക്കണക്കിന് കോടിണ്ട്ന്നാ കേക്കണേ. അവരോട് മുട്ടുമ്പോ നമ്മള് കൊറച്ച് സൂക്ഷിക്കണം. പതിനെട്ടാം കൂറ്റുകാർക്ക് ഇട്ടിക്കോരയെപ്പറ്റി പുറത്ത് പറയാനും പറ്റില്ല. കത്തോലിക്കാ സഭയ്ക്ക് ഇട്ടിക്കോരാനൊരാളണ്ടായിരുന്നൂന്ന് സമ്മതിക്കാനും വയ്യ. സംഗതി ആകെ കോംപ്ലിക്കേറ്റഡാ മാഷേ.”
“കത്തോലിക്കാ സഭയ്ക്ക് ഇതിലെന്താണു പ്രശ്നം? “
“അതല്ലേ രസം. ഈ ഇട്ടിക്കോരക്ക് വത്തിക്കാനിലും നല്ല ബന്ധണ്ടായിരുന്നൂത്രേ. പക്ഷേ, അത്ര നല്ല ബന്ധല്ലാട്ടാ, പൊറത്ത് പറയാൻ കൊള്ളില്യ. പോപ്പ് അലക്സാണ്ടർ ആറാമന്‍റെ കാലത്താ അത്. ആ പോപ്പ് ഒരു പോക്ക്പോപ്പാ. പൊറിഞ്ച്വേട്ടന്‍റെ പുസ്തകത്തില് മൂപ്പരുടെ പല വിക്രിയകളെപ്പറ്റീം എഴുതീട്ട്ണ്ടത്രേ. പൊറിഞ്ച്വേട്ടനെ കൊന്നത് ഇട്ടിക്കോരെപ്പറ്റി എഴുതീതോണ്ടല്ല. ആ പോപ്പിനെപ്പറ്റി എഴുതീതോണ്ടാ. നമുക്ക് കിട്ട്യേ കോപ്പീല് ആ ഭാഗങ്ങളൊന്നൂല്യ ഇട്ടിക്കോരേടെ കേരളത്തിലെ ജീവിതത്തെപ്പറ്റി മാത്രേള്ളൂ. ദാ. നിങ്ങള് വായിച്ച് നോക്ക്, നിക്ക് വണ്ടിക്ക് നേരമായി. ഞാൻ പോട്ടെ.”
ബാഗിൽനിന്ന് പുസ്തകമെടുത്തുതന്ന് ബെന്നി പോകാനിറങ്ങി. ഞാനത് വാങ്ങി തിടുക്കത്തിൽ മറിച്ചു നോക്കുമ്പോൾ രശ്മി അവനെ റെയിൽവേ സ്റ്റേഷനിൽ കൊണ്ടുവിടാൻ പോയി. രേഖയും ഞാനും പുസ്തകം ആർത്തിയോടെ വായിക്കാൻ തുടങ്ങി.
പുസ്തകത്തിന്‍റെ ആദ്യത്തെ മൂന്നു പേജുകളും നാല്പത്തിമൂന്നാം പേജിനു ശേഷമുള്ള ഭാഗവും ചിതൽ തിന്ന് നഷ്ടപ്പെട്ടിരുന്നു. ബാക്കിയുള്ള പേജുകൾതന്നെ പഴകി മഞ്ഞനിറം ബാധിച്ച് തൊട്ടാൽ പൊടിഞ്ഞുപോകുമെന്ന നിലയിലാണ്. ആദ്യത്തെ അധ്യായത്തിന്‍റെ പകുതിയിൽനിന്ന് തുടങ്ങി അഞ്ചാമത്തെ അധ്യായംവരെ മാത്രമേ കഷ്ടിച്ച് വായിക്കാവുന്ന സ്ഥിതിയിലുള്ളൂ. എങ്കിലും ഇട്ടിക്കോരയുടെ ജീവിതത്തിലേക്ക് പുതിയൊരു വാതിൽ തുറന്നുകിട്ടിയ സന്തോഷത്തിൽ ഞങ്ങൾ വായന തുടങ്ങി.
....1351 ലെ വെള്ളപ്പൊക്കം ശരിയായ പ്രളയംതന്നെയായിരുന്നു. തുലാമാസത്തിലെ കറുത്തവാവ് ദിവസം നട്ടുച്ചയ്ക്ക് സൂര്യൻ കത്തിനിൽക്കുമ്പോൾ മാനത്ത് പെട്ടെന്ന് മേഘങ്ങൾ ഉരുണ്ടുകൂടി. കടല് ആർത്തലച്ച് ഇരമ്പിക്കയറി. പതിനെട്ട് ദിവസത്തെ തോരാത്ത മഴ, ഇടിയും മിന്നലും കൊടുങ്കാറ്റും. ആർത്താറ്റ് പള്ളിയുടെ ആൾത്താരവരെ വെള്ളം കയറി. ചെറളയം ഭാഗത്തു നിന്ന് കടല് കുന്നംകുളത്ത് അങ്ങാടിവരെ കയറിവന്നു. മരങ്ങളായ മരങ്ങളെല്ലാം കടപുഴകി വീണു. പാടങ്ങളൊക്കെ കടലായി. ഇടവഴികൾ തോടുപോലെ നിറഞ്ഞൊഴുകി. ചത്ത പശുവും പോത്തും നായയുമൊക്കെ അതിലൂടെ കടലിലേക്ക് ഒഴുകി.
കുന്നംകുളത്തെ മിക്ക പീടികകളും വീടുകളും തകർന്നു. മൂന്നാഴ്ചയ്ക്ക് കാക്കാശിന് കച്ചോടം നടന്നില്ല. പട്ടിണികിടന്നും പനിപിടിച്ചും വളരെയധികം പേർ മരിച്ചു. അങ്ങാടിയിലെ നാലുംകൂടിയ കുരിശുവഴി മുഴുവൻ കല്ലും മണ്ണും കൊണ്ട് മൂടി. കരിങ്കല്ലുകൊണ്ട് കെട്ടിയ അടുപ്പൂട്ടിക്കുന്നത്തെ കോരേടെ മാളികയ്ക്കു മാത്രം ഒരു കേടും സംഭവിച്ചില്ല. കോരമാപ്ല കമ്പിളി പുതച്ച് പെരും ജീരകം വാറ്റിയ റാക്കും കുടിച്ച് നടുത്തളത്തിലിരുന്ന് തീ കാഞ്ഞു. വീടും പീടികേം തകർന്ന കുന്നംകുളത്തുകാർ മുഴുവനും അടുപ്പൂട്ടി മാളികയുടെ മുക്കിലും മൂലയിലുമായി അഭയം പ്രാപിച്ചിരുന്നു. നിർത്താതെ പെയ്യുന്ന മഴയെ നോക്കി അവർ നിരാശയോടെ “കോര മാപ്ലാരേ കുന്നംകുളത്തങ്ങാടീം കടലിൽ മുങ്ങ്വോ?
“ എന്ന് ചോദിച്ചു. കോരമാപ്ല ഒരു കവിൾ റാക്ക് കൂടി മോന്തി. “ എന്തൂട്ട് വിഡ്ഢിത്താണ്ടാ നീയ് പറേണേ. ആർത്താറ്റ്പള്ളീം കുന്നംകൊളത്തങ്ങാടീം കടലില് മുങ്ങ്വേ? അങ്ങനെ മുങ്ങ്യാല് അത് ലോകാവസാനാ.” പതിനെട്ടാമത്തെ ദിവസം മഴ നിന്നു. കടല് വന്നപോലെ തിരിച്ചു പോയി. കാറ്റുംകോളും ഇടിയും മഴയുമെല്ലാം മാറി വീണ്ടും സൂര്യൻ കത്തിജ്വലിച്ചു.
കടല് ഇറങ്ങിയപ്പോൾ പുതിയതായി കുറെ കര പൊന്തിവന്നു. ചാവക്കാടും ഗുരുവായൂരും വൈപ്പിനുമൊക്കെ അന്ന് കടലിൽനിന്ന് പൊന്തിവന്നതാണ്. മുസിരിസ് എന്ന് അറിയപ്പെട്ടിരുന്ന കൊടുങ്ങല്ലൂർ തുറമുഖത്തിനാണ് ഏറ്റവുമധികം നാശം സംഭവിച്ചത്. കൊച്ചിയിൽ പുതിയതായി തുറമുഖമുണ്ടായതും അപ്പോഴാണ്. കൊടുങ്ങല്ലൂരിൽനിന്ന് ഇടത്തരം കപ്പലുകളും കെട്ടു വഞ്ചികളും വന്നടുത്തിരുന്ന ആർത്താറ്റ് കടപ്പുറം അതോടെ അപ്രത്യക്ഷമായി. കോരമാപ്ല കച്ചവടം പൊന്നാനിയിലേക്ക് മാറ്റി. അതു കഴിഞ്ഞ് അഞ്ചാറ് തലമുറയ്ക്കു ശേഷം 1456-ലാണ് നക്ഷത്രക്കോര എന്ന പേരിൽ പിന്നീട് പ്രസിദ്ധനായിത്തീർന്ന ഇട്ടിക്കോര ജനിക്കുന്നത്. ഈ നക്ഷത്രക്കോരയാണ് പിന്നീട് കുന്നംകുളത്തുകാരുടെ കോരപ്പാപ്പനായത്.
ഇട്ടിക്കോരയുടെ കുട്ടിക്കാലത്തെക്കുറിച്ച് വളരെക്കുറച്ച് കാര്യങ്ങൾ മാത്രമേ നമുക്കറിയാവൂ. പതിനെട്ടാം വയസ്സില് അപ്പന്‍റെ കൂടെ പൊന്നാനി കടപ്പുറത്ത് ഒരറബി കുതിരയുമായി കപ്പലിറങ്ങിയപ്പോഴാണ് മാപ്ലയുടെ ഇങ്ങനെയൊരു മോനെ നാട്ടുകാര് ശ്രദ്ധിക്കുന്നത്. അപ്പനൊരു കച്ചവടയാത്രയിൽ യവനദേശത്തുനിന്ന് നൂറ് സ്വർണനാണയം കൊടുത്ത് വാങ്ങിയ യവനസുന്ദരിയായിരുന്നു ഇട്ടിക്കോരയുടെ അമ്മ. അവളെ കിട്ടിയതോടെ അത്തവണത്തെ കച്ചവടം മതിയാക്കി നാട്ടിലേക്ക് മടങ്ങിയ മാപ്ല മടക്കയാത്രയിലെ ഇരുപത്തിയൊന്ന് ദിവസം രാവും പകലും അവളെ ഉറക്കിയില്ല. തളർന്നവശയായ പെണ്ണിനെ മഞ്ചലിൽ കയറ്റിയാണ് അടുപ്പൂട്ടി മാളികയിലേക്ക് കൊണ്ടുവന്നത്. നാല്പത്തഞ്ചുകാരനായ കോര മാപ്ലയുടെ പതിന്നാലാമത്തെ പെണ്ണായി മാളികയേലേക്ക് കയറി വരുമ്പോൾ അവൾക്ക് പതിനാറ് വയസ്സ് തികഞ്ഞിരുന്നില്ല. കപ്പലിൽവെച്ചുതന്നെ ഗർഭിണിയായ അവൾ കുന്നംകുളത്തെത്തി ഏഴാമത്തെ മാസം ക്രിസ്മസ് രാത്രിയിൽ ഇട്ടിക്കോരയെ പ്രസവിച്ചു. അമിത രക്തസ്രാവംകാരണം പുലരുന്നതിനുമുമ്പുതന്നെ മരിക്കുകയും ചെയ്തു. മാളികയുടെ പിൻഭാഗത്ത് പ്രത്യേകം തയാറാക്കിയ സ്ഥലത്ത് യവനആചാരങ്ങളനുസരിച്ചാണ് അവളെ സംസ്കരിച്ചത്. മാപ്ലയുടെ മറ്റ് മക്കളുടെ കൂടെ അടുപ്പൂട്ടി മാളികയിൽ വളർന്ന ഇട്ടിക്കോരയുടെ ബുദ്ധിശക്തിയും മിടുക്കും ചെറുപ്പത്തിൽതന്നെ മനസ്സിലാക്കിയ അപ്പൻ അവനെ കച്ചവടത്തിനായി പോകുമ്പോൾ കൂടെ കൊണ്ടുപോയി വിദേശത്തെവിടെയോ താമസിപ്പിച്ചാണ് പഠിപ്പിച്ചത്.
ഏഴു ഭാഷകളും ഗണിതവും ജ്യോതിശ്ശാസ്ത്രവും അരച്ചു കലക്കി കുടിച്ചു തിരിച്ചുവന്ന ഇട്ടിക്കോര ആദ്യം മുട്ടിയത് സാക്ഷാൽ സാമൂതിരിയോടാണ്. പടിഞ്ഞാറേ കോവിലകത്തെ മൂന്നാം കെട്ടിലമ്മയും നിലമ്പൂര്, ചെറ്യേമ്പ്രാന് പുടമുറിയുറപ്പിച്ച മകളും ഗുരുവായൂര് ദർശനത്തിന് കടവല്ലൂര് കടന്നു വരികയായിരുന്നു. സമയം ഉച്ചകഴിഞ്ഞിരുന്നു. സന്ധ്യയ്ക്കു മുമ്പേ അമ്പലത്തിലെത്താനുള്ള തിരക്കിലായിരുന്നു അവർ. കെട്ടിലമ്മയും മകളും പല്ലക്കിലാണ്. മുന്നിലും പിന്നിലുമായി പത്തിരുപത് നായർ പടയാളികൾ. പടക്കുറുപ്പും സിൽബന്ധികളും വേറേ. അവരുടെ നേരേയാണ് കുതിരപ്പുറത്ത് വെറുതെയൊന്ന് നാടു ചുറ്റാനിറങ്ങിയ ഇട്ടിക്കോരയും കൂട്ടുകാരും ചെന്നത്. പല്ലക്കിൽ കാര്യപ്പെട്ട ആരോ ആണെന്ന് മനസ്സിലായെങ്കിലും ഇട്ടിക്കോര കുതിരപ്പുരത്തുനിന്നിറങ്ങുകയോ വഴി മാറുകയോ ചെയ്തില്ല. പടക്കുറുപ്പും ഭടന്മാരും വാളും പരിചയമുയർത്തി തടയുമ്പോഴേക്കും കുതിര പല്ലക്കിന്‍റെ മുന്നിലെത്തി.
“ നടക്കാൻ വയ്യാത്ത ആരാ പല്ലക്കില് കേറിപ്പോണേ?
“
“കോലോത്തെ തമ്പുരാട്ടിമാര് ക്ഷേത്രദർശനത്തിന് പൂവ്വാ... അയ്ത്താക്കാണ്ടെ വഴിമാറ്വാ.
“
“പല്ലക്ക് ചുമപ്പിച്ച് പാപം ചെയ്തിട്ടാണോ ദൈവത്തിന്‍റട്ത്തേക്ക് പോണത്. എറങ്ങി നടക്കാൻ പറ.
“
അപ്പോഴേക്കും ഇട്ടിക്കോരയുടെ വേറേ കുറച്ച് കൂട്ടാളികളും എവിടെനിന്നൊക്കെയോ അവിടെയെത്തി. ആരോ കുറുപ്പിന്‍റെ ചെവിയിൽ ‘ഇത് അടപ്പൂട്ടി മാപ്ലേടെ ചെക്കനാ’ എന്ന് പറഞ്ഞു. അയാളുടെ വയറൊന്നു കാളി. ചാലിശ്ശേരി മുതൽ ആർത്താറ്റ് വരെ അടപ്പൂട്ടി മാപ്ലാരടെ കൈയിലാ. എന്തും ചെയ്യാൻ മടിക്കാത്ത കച്ചോടക്കാർ. പെണ്ണുങ്ങളെ തട്ടിക്കൊണ്ടു പോകുന്നത് അവരടെ അവകാശാ. കോലോത്തെ തമ്പ്രാട്ടിമാരെ മാപ്ല തൊട്ട് അയ്ത്താക്കിയാൽ പടിയടച്ച് പിണ്ഡംവെക്കുകയാണ് പതിവ്. അവർ കൊണ്ടുപോയി മാമോദീസ മുക്കി ചട്ടയിടീച്ച് ക്രിസ്ത്യാനിയാക്കും. പല്ലക്കിനകത്തെ കെട്ടിലമ്മയ്ക്കോ പുടമുറി നിശ്ചയിച്ച മകൾക്കോ എന്തെങ്കിലും സംഭവിച്ചാൽ തന്‍റെ തല പോകുമെന്നുറപ്പ്. അയാൾക്ക് എങ്ങനെയെങ്കിലും അവിടെ നിന്നൊന്ന് രക്ഷപ്പെട്ടാൽ മതിയെന്നായി.
“ഞങ്ങള് കോഴിക്കോട്ടെ സാമൂതിരീടെ ആളുകളാ. നിന്‍റെ അപ്പന് വളരെ വേണ്ടപ്പെട്ടോരാ, വെറുതെ പ്രശ്നണ്ടാക്കണ്ട.”
കെട്ടിലമ്മ പല്ലക്കിന്‍റെ കർട്ടൻ നീക്കി പുറത്ത് ആരാണ് ശബ്ദമുണ്ടാക്കുന്നതെന്നു നോക്കി. പുറത്ത് നടക്കുന്നത് എന്താണെന്നറിയാതെ മകൾ കുതിരപ്പുറത്തിരിക്കുന്ന സുന്ദരനായ ചെറുപ്പക്കാരനെ നോക്കി “ഈ കുതിരയ്ക്ക് എന്തൊരു ഭംഗ്യാ” എന്ന് അമ്മയുടെ ചെവിയിൽ പറഞ്ഞു. ഇട്ടിക്കോര അവളുടെ ശബ്ദം കേട്ടു. പെണ്ണിനെ താഴെയിറക്കാതെ വിടുന്ന പ്രശ്നമില്ല. കണ്ടിട്ട് കൊള്ളാമെങ്കിൽ കൊത്താം. ഇല്ലെങ്കിൽ വിടാം.
“ഒരു പ്രശ്നോല്യ. ഇത് കുന്നംകൊളാണ്. കോരമാരെടെ നാട്. ഇവിടെ ഞങ്ങള് പറേണതേ നടക്കൂ. സാമൂതിര്യായാലും കൊച്ചി രാജാവായാലും അനുസരിച്ചേ പറ്റൂ. മഞ്ചലിലെ രാജകുമാരി ഒന്ന് താഴത്തിറങ്ങി നാലടി നടക്കട്ടെ, നടക്കാൻ വയ്യെങ്കിൽ വീണ്ടും പല്ലക്കിൽ കേറ്റാം.
“
വേറേ വഴിയില്ലാതെ കെട്ടിലമ്മയും മകളും താഴെയിറങ്ങി. കെട്ടിലമ്മയ്ക്ക് ഏകദേശം നാല്പത് വയസ്സുണ്ടാവും. മകൾക്ക് പതിനേഴോ പതിനെട്ടോ. കസവ് മുണ്ടുടുത്ത് മുലക്കച്ചകെട്ടി അതിന് മീതെ വീരാളിപ്പട്ട് പുതച്ചിട്ടും അവളുടെ കഴുത്തിലെ മരതക പാലയ്ക്കയുടെ തിളക്കം പുറത്തേക്ക് കാണാം. പാലക്കയ്ക്കു പകരം മുത്തും പവിഴവും കോർത്ത നീണ്ട മാലയും കാപ്പുമാണ് കെട്ടിലമ്മ ധരിച്ചിരിക്കുന്നത്. രണ്ടുപേരും മുല്ലപ്പൂ ചൂടിയിട്ടുണ്ട്. അമ്മ അല്പം മെലിഞ്ഞ ശരീരപ്രകൃതിയാണെങ്കിലും മകൾ അതുപോലെയല്ല. നല്ല ആരോഗ്യവും സൗന്ദര്യവുമുള്ള പെണ്ണ്, അവളുടെ സമൃദ്ധമായ പിൻഭാഗമാണ് ഇട്ടിക്കോരയെ കൂടുതലാകർഷിച്ചത്. അവർ മടിച്ചുമടിച്ച് കല്ലും മണ്ണും നിറഞ്ഞ വഴിയിലൂടെ പതുക്കെ മുന്നോട്ട് നടന്നപ്പോൾ ഇട്ടിക്കോരയും കുതിരപ്പുറത്ത് മുന്നോട്ട് നീങ്ങി. പടയാളികളും പല്ലക്കുകാരും ഇട്ടിക്കോരയുടെ കൂട്ടാളികളും അനുഗമിച്ചു. കുറച്ച് ദൂരം ചെന്നപ്പോൾ മകൾ തലയുർത്തി ഇട്ടിക്കോരയെ ഒന്ന് നോക്കി.
“അല്ല ഞങ്ങളെ ങ്ങനെ എറക്കി നടത്തിയിട്ട് നിങ്ങളെന്താ കുതിരപ്പുറത്തുതന്നെയിരിക്കുന്നത്? ആ പാവം മൃഗത്തിനെ കഷ്ടപ്പെടുത്തുന്നതിൽ പാപമൊന്നുമില്ലേ?”
അത്ര തന്‍റേടത്തിലൊരു തിരിച്ചുചോദ്യം ഇട്ടിക്കോര പ്രതീക്ഷിച്ചിരുന്നില്ല. ‘മിടുക്കി, ഇവൾ തന്നെയാവട്ടെ നാട്ടിലെ തന്‍റെ ആദ്യത്തെ പെണ്ണ്.’ എന്ന് മനസ്സിൽ പറഞ്ഞ് അവൻ കുതിരപ്പുറത്തുനിന്ന് ചാടിയിറങ്ങി. ആദ്യമായിട്ടൊരു പെണ്ണിനെ തട്ടിക്കൊണ്ടുപോകുന്നതിന്‍റെ പരിഭ്രമമൊന്നും അവനുണ്ടായിരുന്നില്ല. പോരെങ്കിൽ ഒപ്പം കൂട്ടാളികളുള്ളതിന്‍റെ ധൈര്യവും.
“അതിന് ഇനി പാപം ചെയ്യുന്നത് ഞാൻ തനിച്ചല്ലല്ലോ, നിന്നെയും കൂട്ടിയല്ലേ” എന്ന് പറഞ്ഞ് അവളെ തൂക്കിയെടുത്ത് കുതിരപ്പുറത്തിരുത്തി. അവൾ പേടിച്ച് ഉറക്ക് കരഞ്ഞു. തടയാനായി മൂന്നിലേക്ക് അടുത്ത കുറുപ്പിനെയും പടയാളികളെയും ഇട്ടിക്കോരയുടെ കൂട്ടുകാർ പിടിച്ചു മാറ്റിയപ്പോൾ കെട്ടിലമ്മ എന്തുചെയ്യണമെന്നറിയാതെ പരിഭ്രമിച്ച് നിന്നു. “ഇനി പല്ലക്കിൽ കയറി പതുക്കെ വന്നാൽ മതി. ആർത്താറ്റെത്തുമ്പോഴേക്കും പെണ്ണിനെ കുറച്ച് പാപം ചെയ്യിച്ച് തിരിച്ചു തരാം.” പുറത്താരോടെങ്കിലും പറഞ്ഞാൽ പിന്നെ കുന്നംകൊളത്ത്ന്ന് ജീവനോടെ തിരിച്ചുപോകില്ല.” എന്നു പറഞ്ഞ് ഇട്ടിക്കോര കുതിരപ്പുറത്ത് ചാടിക്കയറി.
ഭയന്നു വിറച്ചിരിക്കുന്ന രാജകുമാരിയെ ഇടതു കൈകൊണ്ട് മുറുകെ പിടിച്ച് കോര കുതിരയുടെ കടിഞ്ഞാൺ അയച്ചു. അവളുടെ വയറിൽനിന്നല്പം മുകളിൽ മുലക്കച്ചയ്ക്ക് താഴേയായിട്ടാണ് ഇട്ടിക്കോര ചുറ്റിപ്പിടിച്ചിരുന്നത്. കോലോത്ത് തമ്പുരാട്ടിയാണെന്ന അഭിമാനവും തന്‍റേടവുമെല്ലാമുപേക്ഷിച്ച് ‘എന്നെ ഒന്നിറക്കി വിടൂ. ഉപദ്രവിക്കരുതേ’ എന്നൊക്കെ കെഞ്ചി അവൾ അവന്‍റെ കൈക്കുള്ളിൽ കിടന്ന് പിടഞ്ഞു. ഇട്ടിക്കോര അതൊന്നും ശ്രദ്ധിക്കാതെ കുതിരയെ മുന്നോട്ട് നയിച്ചു. അവന്‍റെ ശരീരത്തിൽ മുട്ടാതെ പരമാവധി മുന്നോട്ട് നീങ്ങിയിരിക്കാൻ ശ്രമിച്ചെങ്കിലും കുതിരയുടെ ആദ്യത്തെ കുതിപ്പിൽത്തന്നെ അവൾ ഇട്ടിക്കോരയുടെ നെഞ്ചിലേക്ക് വീണു. “കുതിരപ്പുറത്തൊക്കെ കയറുന്നത് ആദ്യമാണല്ലേ. സൂക്ഷിച്ചിരുന്നില്ലെങ്കിൽ തെറിച്ച് താഴേ വീഴും” എന്നു പറഞ്ഞ് അവൻ തന്‍റെ ഇടത്തെ കൈ അല്പംകൂടി മുകളിലേക്ക് ഉയർത്തി അവളെ തന്നിലേക്ക് ചേർത്ത് മുറുക്കിപ്പിടിച്ചു. ആ പിടിത്തത്തിന്‍റെ ശക്തിയിൽ അവൾക്ക് ശരിക്കും ശ്വാസംമുട്ടി. കുതിര കെട്ടിലമ്മയെയും പടയാളികളെയും കാണാത്തത്ര ദൂരത്താക്കിക്കൊണ്ട് മുന്നോട്ട് പാഞ്ഞപ്പോൾ താൻ തട്ടിയെടുക്കപ്പെട്ടു കഴിഞ്ഞു എന്ന സത്യം മനസ്സിലാക്കിയ അവൾ ഭയന്നു വിറച്ച് ഒന്ന് ശബ്ദിക്കാൻപോലും കഴിയാതെ ഒതുങ്ങിയിരുന്നു.
“ എന്താ നെന്‍റെ പേര്?
“ചി.... രു... തേയി.” അവൾ വിക്കിവിക്കിപറഞ്ഞു. പിടിച്ചുവലിച്ച് കുതിരപ്പുറത്ത് കയറ്റിയപ്പോൾ ചിരുതേയി പുതച്ചിരുന്ന വീരാളിപ്പട്ടും മുല്ലപ്പൂവുമെല്ലാം താഴെ വീണുപോയിരുന്നു. മുലക്കച്ചയുടെ ഒരറ്റം അഴിഞ്ഞ് തൂങ്ങിക്കിടന്നു. കുതിരയുടെ മുന്നോട്ടുള്ള കുതിപ്പിൽ അവളുടെ ചുരുണ്ടമുടിയും മുലക്കച്ചയുടെയറ്റവും കാറ്റിൽ പാറിപ്പറന്നു. അവൾക്ക് കഷ്ടിച്ച് താഴെ വീഴാതെ ഇരിക്കാറായി എന്ന് തോന്നിയപ്പോൾ ഇട്ടിക്കോര പിടിത്തം ഒന്നയച്ചു. അവൾ ആ ആശ്വാസത്തിൽ അറിയാതെ കുറച്ച് പിറകോട്ട് ചാഞ്ഞിരുന്നു. ചിരുതേയിയുടെ പരിഭ്രമം ഒരുവിധം മാറിയെന്നു തോന്നിയ ഇട്ടിക്കോര മുഖമല്പം കുനിച്ച് അവളുടെ കഴുത്തിന് പിറകിൽ വലതുഭാഗത്തായി പതുക്കെ ഒരു ഉമ്മകൊടുത്തു.
“പേടിക്കണ്ട. ഉപദ്രവിക്ക്യൊന്നൂല്യ വേദനിപ്പിക്ക്യൂല്യ. ദ് പോലെ കൊറെ ഉമ്മവെക്കും. ഇഷ്ടള്ളോടൊത്തൊക്കെ.”
അവളുടെ നെഞ്ചിടിപ്പൊന്ന് കുറഞ്ഞു. മൃദുവായ ചുംബനം. നല്ല സ്നേഹള്ള ശബ്ദം. പേടിച്ചപോലെ അത്ര ദുഷ്ടനല്ലെന്ന് തോന്നുന്നു. ചിലപ്പോൾ നല്ലവനായിരിക്കാം. എന്തായാലും ഇനി ബഹളണ്ടാക്കീട്ടൊരു കാര്യോംല്യ മാപ്ല തൊട്ടാ പിന്നെ കോലോത്തേക്ക് കേറ്റില്യ. ഭാഗ്യത്തിന് ഇയാള് അത്ര മോശക്കാരനല്ലല്ലോ. പണത്തിന്‍റെ കാര്യത്തിന് അടുപ്പൂട്ടിക്കോരേടെ അടുത്ത് നിൽക്കാൻ സാമൂതിരിക്കു പോലും കഴീല്യന്നല്ലേ കേട്ടിരിക്കുന്നത് എന്നൊക്കെ സമാധാനിച്ച് അവൾ തന്‍റെ വലതുകൈയെടുത്ത് മടിച്ചു മടിച്ച് തന്നെ ചേർത്തു പിടിച്ചിരിക്കുന്ന അവന്‍റെ ഇടതുകൈയിന്മേൽ വെച്ചു. അവളെ തന്നിലേക്ക് ഒന്നുകൂടി ശക്തിയായി വലിച്ചടുപ്പിച്ചാണ് അവൻ ആ അനുകൂലമായ പ്രതികരണം സ്വീകരിച്ചത്. നിമിഷങ്ങൾക്കുള്ളിൽ പെരുമ്പിലാവും പാറേമ്പാടവും കടന്ന് അവർ കുന്നംകുളത്തെ താഴത്തെ പാറയിലെ പാണ്ടികശാലയുടെ പിൻഭാഗത്തെത്തി.
കുതിരപ്പുറത്തുനിന്ന് പെണ്ണിനെയുംകൊണ്ട് ഇറങ്ങുന്നതു കണ്ടപ്പോഴേ പണിക്കാർക്ക് കാര്യം മനസ്സിലായി. അവർ ഇടതുവശത്തെ കുരുമുളക് സൂക്ഷിക്കുന്ന അറ തുറന്ന് വിളക്ക് കത്തിച്ചുവെച്ചു. ഉലഞ്ഞ വസ്ത്രങ്ങളും പാറിയ മുടിയുമായി ചിരുതേയി ഇട്ടിക്കോരയോട് ചേർന്ന് തലതാഴ്ത്തി അകത്തേക്കു കടന്നു. എരിവും പൊടിയും നിറഞ്ഞ അറയിൽ എണ്ണവിളക്കിന്‍റെ അരണ്ട വെളിച്ചത്തിൽ നാലഞ്ച് കുരുമുളകുചാക്കുകൾ ചേർത്തിട്ട് ഇട്ടിക്കോര അവളെ അതിന്‍റെ മുകളിലിരുത്തി.
“ഞങ്ങള് മൊളക് കച്ചോടക്കാരാ, കുറച്ച് ചൂടും ചൂരും എരിവുമൊക്കെണ്ടാവും.”
ചിരുതേയി ഒന്നും മിണ്ടാതെ കണ്ണടച്ച് രണ്ടു കാലുകളും കുത്തന്നെ മടക്കിവെച്ച് അതിൽ തലചായ്ച്ചിരുന്നു. ഇട്ടിക്കോര ഒരനുഷ്ഠാനംപോലെ വലതു കാലിന്‍റെ പെരുവിരൽ മുതൽ മുകളിലേക്ക് കൊച്ചു കൊച്ചു മുത്തങ്ങൾ കൊടുത്ത് നിമിഷങ്ങൾക്കുള്ളിൽ അവളെ ഭയത്തിൽനിന്ന് മോചിതയാക്കി. കുറച്ചുകഴിഞ്ഞപ്പോഴേക്കും അവൾ മുഖമുയർത്തി കാലുകൾ നീട്ടിവെച്ച് രണ്ട് കൈകളും പിന്നിലേക്ക് കുത്തി ചാഞ്ഞിരുന്നു. അതുവരെ അപരിചിതമായിരുന്ന ഒരു ലഹരി അവളിലേക്ക് അപ്പോൾ പടർന്ന് കയറാൻ തുടങ്ങി. അനുഷ്ഠാനത്തിന്‍റെ പകുതിയെത്തിയപ്പോഴേക്കും സഹിക്കാൻ കഴിയാതെ അവൾ രണ്ടുകൈകൊണ്ടും ഇട്ടിക്കോരയെ വാരി തന്നിലേക്കടുപ്പിച്ചു. പിന്നെയൊരു കൊടുങ്കാറ്റായിരുന്നു. ഇടയ്ക്കെപ്പോഴോ അവൻ “നെന്നെ കൊണ്ടാക്കണ്ടേ? എന്ന് ചോദിച്ചപ്പോൾ അവൾ “വേണ്ട എനിക്കിനി ഒരിക്കലും തിരിച്ച് പൂവ്വാൻ പറ്റില്ല.” എന്ന് പറഞ്ഞ് അവന്‍റെ നെഞ്ചിൽ തലചായ്ച്ചു. ഒടുവിൽ സന്ധ്യയോടെ ഒന്നും പറയാതെ അവനെഴുന്നേറ്റുപോയപ്പോൾ ചിരുതേയി കുരുമുളകുചാക്കുകളുടെ മുകളിൽ തളർന്നുകിടന്നു.
നിലമ്പൂര് ചെറ്യേമ്പ്രാനുമായുള്ള നിശ്ചയത്തിന്‍റെ തലേന്നു രാത്രി അമ്മയും അമ്മായിയും കൂടി ഉപദേശിച്ച രംഗമാണ് അവൾക്കപ്പോൾ ഓർമ്മ വന്നത്. പതിനൊന്നാമത്തെ വയസ്സില് തന്നെ മേലാറ്റൂരെ ഇളമുറ തമ്പുരാന് ഉറപ്പിച്ചതായിരുന്നല്ലോ. പുടവേം താംബൂലോം തന്ന് നിശ്ചയോം കഴിച്ചു. വയസ്സറിയിച്ചേനു ശേഷം പോരേ താലികെട്ട്ന്ന് അമ്മ ചോദിച്ചപ്പോ അവർ മനസ്സില്ലാമനസ്സോടെ സമ്മതിച്ചൂന്നേള്ളൂ. കഷ്ടകാലത്തിന് കഴിഞ്ഞ ചിങ്ങത്തില് നിലമ്പൂര് തമ്പ്രാൻ മേലാറ്റൂര് ആക്രമിച്ചു. ആയുധം വെച്ച് കീഴടങ്ങ്യ ഇളമുറ തമ്പുരാന്‍റെ തലവെട്ടി മേലാറ്റൂരിനെ നിലമ്പൂരിനോട് ചേർത്തു. അതോടെ മേലാറ്റൂര് ഇളമുറ തമ്പുരാന് ഉറപ്പിച്ച പെണ്ണും നിലമ്പൂര് ചെറ്യേമ്പ്രാന്‍റെയായി. കോവിലകത്തെഴുന്നള്ളി മേലാറ്റൂരിന് നിശ്ചയിച്ച പെണ്ണിനെ കൊണ്ടുവരാൻ കല്പിച്ചപ്പോൾ അമ്മ തന്നെ അണിയിച്ചൊരുക്കി മുന്നിലേക്ക് ആനയിച്ചു. “മിടുക്കത്ത്യാണല്ലോ ല്ലേ, നാളെത്തന്നെ നിശ്ചയം. അടുത്ത നല്ല മുഹൂർത്തത്തിന് താലികെട്ടും” എന്ന് കല്പിച്ചപ്പോ തലയാട്ടി തിരിച്ചു പോന്നു.
“നാളെ മൊതല് ചെറ്യേമ്പ്രാനാനെന്‍റെ എജമാനൻ. കോലോത്തെ പെണ്ണുങ്ങൾക്ക് കൂറ് എപ്പോളും എജമാനനോടാ. ആരാ ഇപ്പഴത്തെ എജമാനൻച്ചാൽ അയാളോട്. കോലത്തിര്യേ തോല്പിച്ച് കോനാതിരി വന്നാലും കോനാതിര്യേ തോല്പിച്ച് സാമൂതിരി വന്നാലും പെണ്ണെപ്പോഴും ജയിച്ചോന്‍റെ കൂടെയാ.... എഴ് കൊല്ലം പൊന്നുപോലെ നോക്ക്യേ കോലത്തിര്യേ പിടിച്ചു കെട്ടിയ സാമൂരീടെ കൂടെ സന്തോഷമായി എറങ്ങിപ്പോന്നതാ ഞാൻ. നെന്‍റെ സ്ഥിതീം ഏകദേശം അതുപോലെ തന്ന്യാ. ന്ന്ച്ചട്ട് പരിഭ്രമിക്കൊന്നും വേണ്ട. കരുത്തുളേളാന്‍റെ കൈക്കുള്ളിലേ നിക്കാവൂ. അതിലും കരുത്തുള്ള വേറൊരുത്തൻ വന്നാൽ സന്തോഷായിട്ട് അവന്‍റെ കൈയിലിക്ക് മാറേം വേണം.” അമ്മ നിർത്ത്യേടത്ത്ന്ന് അമ്മായി തുടങ്ങി. “കരുത്ത്ച്ചാൽ വെറും കൈക്കരുത്തല്ല കുട്ട്യേ, അധികാരാ. സാമൂരി കഴിഞ്ഞാ ഇപ്പോ നിലമ്പൂര് തമ്പ്രാൻ തന്ന്യാ. അത് നെന്‍റൊരു ഭാഗ്യാന്നന്നെ കൂട്ടിക്കോ. പുത്യേ എജമാനൻ ഇനി എപ്പോ പൂജയ്ക്ക് നട തൊറക്കാൻ പറഞ്ഞാലും തൊറന്നോളുണ്ടു. അകത്തെ പ്രതിഷ്ഠേടെ ശക്തി മനസ്സിലായാ പിന്നെ പൂജ മൊടക്കില്ല. അമ്പലം മാത്രം ണ്ടായിട്ട് കാര്യല്യല്ലോ, നിത്യപൂജ മുടങ്ങാതെ നടക്കണ്ടേ? ഇബ് ര്ക്കൊക്കെ പല അമ്പലങ്ങള് ള്ളതാണേ. ഇബ്ട്ത്തെ ശ്രീകോവിലിലെ പ്രതിഷ്ഠേടെ ശക്തി ഗംഭീരാന്ന് ആദ്യം തന്നെ തമ്പ്രാനെ അങ്ങട് ബോധ്യപ്പെടുത്തണം. അതിലാ നെന്‍റെ കഴിവ്. അപ്പോ അത്താഴപ്പൂജയ്ക്ക് പുറമേ ഉഷപ്പൂജേം ഉച്ചപ്പൂജേം ഒക്കെങ്ങട് തൊടങ്ങിക്കൊള്ളും. പിന്നോരോ ദിവസോം ഉത്സവാവും. പള്ളിവേട്ടേം ആറാട്ടുമൊക്കെ ഗംഭീരാവും. ഈ ചെറ്യേമ്പ് രാന് ദ്ക്കെ എത്രകാലം കൊണ്ടുനടത്താൻ പറ്റ്വേ ആവോ? “
തുറന്നുപറയാൻ പറ്റാത്ത കാര്യങ്ങള് അമ്മായി എത്ര ഭംഗിയായിട്ട് അവതരിപ്പിച്ചെന്നാലോചിച്ചപ്പോ അറിയാതെ ചിരി വന്നു. തുണയ്ക്കയച്ച കുറുപ്പിനേം പടയാളികളേം പോലെത്തന്ന്യാ ചെറ്യേമ്പ്രാന്‍റേം സ്ഥിതി. വെറുതെ നോക്കിനിൽക്കാനേ പറ്റൂ. ഇനി തമ്പ്രാൻതന്നെ ഒപ്പംണ്ടായിരുന്നെങ്കിലും ഇതൊക്കെതന്നല്ലേ നടന്നട്ട്ണ്ടാവാ. പേരില് ചെറ്യേതമ്പ്രാനാണെങ്കിലും പത്തെഴുപത് വയസ്സായില്ലേ? നിശ്ചയം കഴിഞ്ഞന്ന് രാത്രിതന്നെ ആചാരം തെറ്റിച്ച് അറയിലേക്ക് വരണംന്ന് വാശിപിടിച്ചിട്ട് എന്താണ്ടായേ, അമ്മായീടെ ഭാഷേ പറഞ്ഞാ രണ്ട് നാഴിക ശ്രമിച്ചിട്ടും കൊടിമരൊന്ന് ഉയർത്താൻപോലും പറ്റാണ്ടെ ചുമച്ച് കിതച്ചിരുന്നുപോയില്ലേ. കൊടിയേറ്റത്തിനു ശേഷല്ലേ പള്ളിവേട്ടേം ആറാട്ടും ഒക്കെള്ളൂ. “മുഹൂർത്തനുസരിച്ചുള്ള പൊടമുറി കഴിഞ്ഞട്ട് ഒക്കെ വിധ്യാംവണ്ണാവാം.” എന്ന് പറഞ്ഞ് തിരിച്ചുപോയ ആളെ പിന്നെ കണികാണാൻ കിട്ടീട്ടില്ലല്ലോ. തന്നിലുള്ള അവകാശമുറപ്പിച്ച് നിർത്താൻ പൊന്നും പട്ടും പണവുമായി സമ്മാനങ്ങൾ മുടങ്ങാതെ എത്തിക്കുകയും അംഗരക്ഷയ്ക്ക് കുറുപ്പിനെയും പടനായകന്മാരെയും ഏർപ്പാടുചെയ്യുകയും ചെയ്തതല്ലാതെ ചട്ടം ലംഘിച്ച് ശ്രീകോവിലൊന്ന് തുറന്നുനോക്കാൻ കൊതിയും കുറുമ്പുമായി പിന്നെ ഒരിക്കലും അറയിലേക്ക് കടന്നുവന്നില്ലല്ലോ. കൊല്ലം ഒന്നര കഴിഞ്ഞിട്ടും മുഹൂർത്തായിട്ടില്ല മുഹൂർത്തായിട്ടില്യാന്നും പറഞ്ഞ് നടതുറപ്പുത്സവം വെച്ച് താമസിപ്പിക്ക്യായിരുന്നില്ലേ? അവസാനം പ്പോ ഒരു മാപ്ല വേണ്ടിവന്നു ശ്രീകോവില് തുറന്ന് പൂജ കഴിക്കാൻ. ന്നാലും ആദ്യം പൂജ കേമായീലോ.... വെറുതെ കേമംന്ന് പറഞ്ഞാലും പോര ഗംഭീരന്ന്യായി.
അവളങ്ങനെ ഓരോന്ന് ചിന്തിച്ച് ചിന്തിച്ച് കിടക്കുന്നതിനിടയിൽ ഇട്ടിക്കോര തിരിച്ചെത്തി. വിളക്കിന്‍റെ തിരി നീട്ടി അവൻ അടുത്ത് വന്നിരുന്നപ്പോളാണ് ചിരുതേയി അറിഞ്ഞത്. അവൾ ഭവ്യതയോടെ എഴുന്നേറ്റിരുന്നു. അവൾക്കുള്ള ആഹാരവും വസ്ത്രങ്ങളും അവൻ കൊണ്ടുവന്നിരുന്നു.
“അപ്പനോട് കാര്യങ്ങളൊക്കെ പറഞ്ഞു. നെനക്ക് വിരോധല്യങ്കി ക്രിസ്ത്യാനിയാക്കി കെട്ടിക്കോളാനാ പറേണേ. അതിന് വെഷമാണെങ്കി ഇയ്യാലെ കളപ്പുരേല് താമസിപ്പിച്ചോളാനും. എന്താ വേണ്ടേ? “
“എന്താ ഇഷ്ടംച്ചാ അതുപോലെ.... നിക്ക് തന്നെ നി ഒരു തീരുമാനല്യ. എവിട്യായാലും നിത്യപൂജ മുടക്കാഞ്ഞാ മതി.”
പറഞ്ഞുകഴിഞ്ഞപ്പോഴാണ് അമ്മായീടെ ഭാഷ ചതിച്ച കാര്യം അവൾക്ക് മനസ്സിലായത്. തനിക്ക് പറ്റിയ അമളിയോർത്ത് ഉള്ളിൽ ചിരിച്ച് അവൾ ഇട്ടിക്കോരയുടെ നേരേ കുസൃതിയോടെ ഒന്ന് നോക്കിയെങ്കിലും അവൻ കാര്യം മനസ്സിലാവാതെ “അപ്പോ കളപ്പുരേതന്നെ ആവാം, അവിട്യവുമ്പോ നെന്‍റെ പൂജയ്ക്കൊന്നും പ്രശ്നോണ്ടാവില്ല.” എന്ന് പറഞ്ഞു. അവൾ തലയാട്ടി.
പിറ്റേദിവസം മുതൽ ചിരുതേയി ഇയ്യാലെ കളപ്പുരയിൽ കോതയായി താമസം തുടങ്ങി. ഇട്ടിക്കോരയുടെ അപ്പൻ അന്ന് തന്നെ കോലോത്തേക്ക് “അവിടത്തൊരു പെൺകുട്ട്യേ ന്‍റെ ചെക്കൻ ങ്ങട് കൊണ്ടോന്നട്ട്ണ്ട്. അവളെ കൊഴപ്പോന്നൂല്യാണ്ടെ ബടെ നോക്കിക്കോളാം” എന്നൊരു ഓല കൊടുത്തയച്ചു.
പതിനൊന്ന്
ഇയ്യാലെ കോത
കാമേകപത്നീവ്രതദുഃഖശീലാം
ലോലം മനശ്ച്വാരുതയാം പ്രവിഷ്ടാം
നിതംബിനീമിച്ഛസി മുക്തലജ്ജാം
കണ്ഠേ സ്വയം ഗ്രാഹനിഷക്തബാഹും?
*
കുമാരസംഭവം- കാളിദാസൻ
ഞാ
നും രേഖയും നക്ഷത്രക്കോരയുടെ ഒന്നാം അധ്യായം വായിച്ചു കഴിഞ്ഞപ്പോഴേക്കും ബെന്നിയെ സ്റ്റേഷനിൽ വിട്ട് രശ്മി തിരിച്ചെത്തി. ഞങ്ങൾ മൂന്നുപേരും കൂടി ‘ഇയ്യാലെ കോത’ എന്ന രണ്ടാം അധ്യായത്തിലേക്ക് കടന്നു.
കുന്നംകുളത്തുനിന്ന് നാലുനാഴിക കിഴക്ക് ചൊവ്വന്നൂർ പാടം കഴിഞ്ഞാൽ പിന്നെ ഇയ്യാലായി. അടുപ്പൂട്ടിമാളികയുടെ മുകളിൽനിന്ന് നോക്കിയാൽ ഇയ്യാൽ പാടം വരെ കാണാം. ഇയ്യാലെ പാടത്തെ മൂവായിരം പറ നിലമായിരുന്നു കോരമാരുടെ ഏറ്റവും വലിയ കൃഷിസ്ഥലം. ചൂണ്ടൽപ്പാടവും ചൊവ്വന്നൂർ പാടവും പാറേമ്പാടവുമൊന്നും അന്ന് ഇത്രയ്ക്ക് വലുതല്ല. ഇട്ടിക്കോരയുടെ അപ്പനപ്പാപ്പന്മാർ കൂമ്പുഴക്കരയിലെ കാടു വെട്ടിത്തെളിച്ച് കൃഷിസ്ഥലമാക്കിയതാണ് ഇയ്യാൽ പാടം. ഇയ്യാല് കഴിഞ്ഞാൽ പിന്നെ കിഴക്ക് കടങ്ങോട് കാടാണ്.
മാനും പുലിയുമെല്ലാം ധാരാളമുണ്ടായിരുന്ന ആ പ്രദേശത്തിന് ഇയ്യാൽ എന്ന പേരിട്ടത് ഇട്ടിക്കോരയുടെ അപ്പനാണ്. മൂപ്പര് കച്ചവടത്തിനായി ഒരിക്കൽ ഇസ്രായേലിൽ പോയപ്പോൾ ഇയ്യാൽ എന്നൊരു ഫലഭൂയിഷ്ഠമായ സ്ഥലം കണ്ടിരുന്നു. ഇയ്യാൽ എന്ന വാക്കിന് ഹീബ്രുഭാഷയിൽ മാൻ എന്നാണ് അർത്ഥം. മാനിറച്ചിയും പേടമാനിനെപ്പോലെ ഒതുക്കവുമുള്ള പെണ്ണിനെയുമായിരുന്നു കോരമാപ്ലയ്ക്ക് ഇഷ്ടം. കളപ്പുരയിലെപ്പോഴും അത്തരമൊരു പേടമാനിനെ താമസിപ്പിച്ചിട്ടുണ്ടാകും. അവളെ ഇടയ്ക്ക് വല്ലപ്പോഴും സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുമെന്നേയുള്ളൂ. ബാക്കി ദിവസങ്ങളിൽ അവൾക്ക് പൂർണ സ്വാതന്ത്ര്യമാണ്. മാനിറച്ചിയും നെല്ലിൽ ഉമ്മത്തിൻപൂവിട്ട് വാറ്റിയ മദ്യവുമായി അവൾ അതിഥികളെ സ്വീകരിക്കും. കഴിഞ്ഞ കാലവർഷക്കാലത്ത് കൂമ്പുഴയിൽ കുളിക്കാനിറങ്ങിയ ഉണ്ണൂലി മുങ്ങിമരിച്ചശേഷം ഇയ്യാലെ കളപ്പുരയിൽ പെണ്ണില്ലാതിരിക്കുമ്പോഴാണ് ഇട്ടിക്കോര ചിരുതേയിയെ കൊണ്ടുവന്നത്.
പാടത്തിനോട് ചേർന്ന് വടക്കുകിഴക്ക് ഭാഗത്തായിട്ടാണ് ഇയ്യാലെ കളപ്പുര. ഇരുപതേറ് കന്നിനെയും നാലഞ്ച് പശുക്കളെയും കെട്ടാൻപോന്ന വലിയ തൊഴുത്ത് ഇടതുഭാഗത്തും നെല്ലും തേങ്ങയും കുരുമുളകും മറ്റു സാധനങ്ങളും സൂക്ഷിക്കാനുള്ള ഉരപ്പെര വലതുഭാഗത്തും അതിന്‍റെ നടുക്ക് അറുപത്തിനാലുകോല് ചതുരക്കണക്കിലൊരു ഇരുനിലപ്പെരയും. കോരപ്പെര എന്ന് വിളിക്കുന്ന ഈ ഇരുനിലപ്പെര വൈക്കേൽ മേഞ്ഞതുതന്നെയാണെങ്കിലും വരിക്കപ്ലാവിന്‍റെ ത്ലാനിൽ ആഞ്ഞിലിപ്പലകയടിച്ച് തട്ടിട്ടതാണ്. വിശാലമായ തളവും കിടപ്പുമുറിയും അറയും നിരയും പത്തായവും കോമ്പരയും അടുക്കളയുമൊക്കെയാണ് താഴത്തെ നിലയിൽ. കോവണി കയറി മുകളിൽ ചെന്നാൽ പടിഞ്ഞാറ് ഭാഗം പൂർണമായും പുറത്തേക്ക് തുറന്ന ‘റാന്ത’ എന്ന് വിളിക്കുന്ന പതിനെട്ടരക്കെട്ട് വലിപ്പമുള്ള നീണ്ട വരാന്തയും അതിനോടു ചേർന്ന് മനോഹരമായി അലങ്കരിച്ച കിടപ്പുമുറിയുമാണ്. താഴത്ത് പടിഞ്ഞാറേ ചായ്പിലാണ് കളപ്പുര നോക്കിനടത്തുന്ന ചാക്കപ്പായി താമസിക്കുന്നത്. ഇയ്യാലെ കോത (കോരമാർ കാലാകാലങ്ങളിൽ കൊണ്ടുവന്ന് താമസിപ്പിക്കുന്ന പെണ്ണ്) അതിഥികളില്ലാത്ത ദിവസങ്ങളിൽ താഴത്തെ കിടപ്പുമുറിയിലും അതിഥികളുള്ള ദിവസം മുകളിലുമായിരിക്കും.
ചിരുതേയിയെ കളപ്പുരയിൽ കൊണ്ടുവന്ന് താമസിപ്പിച്ചതോടെ ഇട്ടിക്കോരയുടെ ജീവിതമാകെ മാറി. അതുവരെ അവനോട് ഒരു കുട്ടിയോടെന്നപോലെ പെരുമാറിയവരെല്ലാം ബഹുമാനത്തോടെ സംസാരിച്ചുതുടങ്ങി. അപ്പൻ അവനെ പൊന്നാനി പണ്ടികശാലയുടെ പൂർണമായ ഉത്തരവാദിത്വമേല്പിച്ചു. കുരുമുളകിന്‍റെയും ഇഞ്ചിയുടെയും ഏലത്തിന്‍റെയും ഇനവും തരവും തിരിച്ചറിഞ്ഞ് വാങ്ങാനും വിൽക്കാനും ഇട്ടിക്കോര പെട്ടെന്ന് പഠിച്ചു. അപാരബുദ്ധി സാമർത്ഥ്യവും ആറേഴ് ഭാഷകൾ അനായാസമായി കൈകാര്യം ചെയ്യാനുള്ള കഴിവും കാരണം ചീനക്കാരും അറബികളും അവനെ തേടിവന്നു. മാന്യമായ ലാഭമെടുക്കുമെന്നല്ലാതെ ‘ഒരിക്കലും കോര ചതിക്കില്ല’ എന്നൊരു വിശ്വാസം വളർന്നതോടെ ഇട്ടിക്കോര കോഴിക്കോട്ടും കൊച്ചിയിലും പ്രശസ്തനായി. താമസിയാതെ അപ്പൻ കടൽ കടന്ന് കച്ചവടത്തിനായി പോയാൽ തിരിച്ചുവരുന്നതുവരെ നാട്ടിലെ കാര്യങ്ങളെല്ലാം ഈ മകന്‍റെ നിയന്ത്രണത്തിലായി.
അപ്പൻ നാട്ടിലുള്ള സമയത്ത് എന്നും രാത്രി പീടിക പൂട്ടി മാളികയിൽ ചെന്ന് കണക്ക് കൊടുത്തിട്ടേ ഇട്ടിക്കോര കളപ്പുരയിലേക്ക് പോകാറുള്ളൂ. ചിലപ്പോൾ അപ്പന്‍റെകൂടെത്തന്നെ അത്താഴം കഴിക്കും. അല്ലെങ്കിൽ അരഗ്ലാസ് വാറ്റെങ്കിലും. “ആ പെണ്ണവിടെ എന്തെങ്കിലുണ്ടാക്കിവെച്ച് കാത്തിരിക്ക്യാവും നീ പോ” എന്ന് പറഞ്ഞ് അപ്പൻതന്നെയാണ് മകനെ കളപ്പുരയിലേക്കയയ്ക്കുക. എന്നാൽ ചിരുതേയിയോട് അമിതമായ സ്നേഹമൊന്നും വേണ്ടെന്നും അവൾ മറ്റു പലരുമായി പങ്കുവെക്കപ്പെടേണ്ടവളാണെന്നും പറഞ്ഞ് മനസ്സിലാക്കുകയും ചെയ്തു. കോരമാർക്ക് പെണ്ണ് മറ്റു കച്ചവടസാധനങ്ങൾപോലെതന്നെ ഒരു ചരക്കാണ്. കൈയിൽ നിക്കണ കാലത്ത് ആവശ്യംപോലെ ഉപയോഗിക്കുകയും നല്ല വില കിട്ടിയാൽ മൊത്തമായിട്ടോ ചില്ലറയായിട്ടോ മറിച്ചുവിൽക്കുകയും ചെയ്യും. ചില്ലറക്കച്ചവടത്തിലാണ് അധികം ലാഭമെങ്കിലും അങ്ങനെ വിൽക്കുന്നതിനെക്കാളേറെ മറ്റു കച്ചവടങ്ങളുടെ പിന്നിലുള്ള കളികൾക്കാണ് പെണ്ണിനെ ഉപയോഗിക്കുക. ഇതൊക്കെ ചിരുതേയിയെ പറഞ്ഞ് മനസ്സിലാക്കി അവളെ അതിന് തയ്യാറാക്കാനാണ് അപ്പൻ മകനെ ഉപദേശിച്ചത്. എന്നാൽ ചിരുതേയിയോട് മനസ്സുകൊണ്ട് ആദ്യം മുതലേ ഒരടുപ്പം തോന്നിയിരുന്ന ഇട്ടിക്കോര അതെങ്ങനെയാണ് പറയുക എന്നറിയാതെ വിഷമിച്ചു നടന്നു. അവസാനം ചെക്കനെക്കൊണ്ട് സംഗതി പറ്റില്ലെന്ന് മനസ്സിലായ അപ്പൻതന്നെ അതിനുള്ള വഴിയൊരുക്കി.
ഒരു ദിവസം ഇട്ടിക്കോര സന്ധ്യയ്ക്ക് മാളികയിലെത്തിയപ്പോൾ അപ്പനെ കാണാനില്ല. അപ്പൻ ഇയ്യാലെ കളപ്പുരയിലേക്ക് പോയിയെന്നും അവനോട് രാത്രി കളപ്പുരയിലേക്ക് ചെല്ലേണ്ടെന്നും പറഞ്ഞേല്പിച്ചിരുന്നു. അന്ന് രാത്രി മുഴുവൻ അവന് ഉറങ്ങാൻ കഴിഞ്ഞില്ല. ചിരുതേയിയുടെ കാര്യമാലോചിച്ചപ്പോൾ സങ്കടവും ദേഷ്യവും വന്നു. കച്ചവടക്കാരന് ലോകത്തിൽ ഒന്നിനോടും സ്നേഹവും അടുപ്പവും പാടില്ലെന്നും എന്തും വാങ്ങാനും വിൽക്കാനുമുള്ളതാണെന്നും വിശ്വസിക്കാൻ ശ്രമിച്ച് ഒരുവിധത്തിൽ നേരം വെളുപ്പിച്ചു. പിറ്റേന്ന് കാലത്ത് പൊന്നാനിയിലേക്ക് പോകുമ്പോഴും അപ്പൻ കളപ്പുരയിൽനിന്ന് തിരിച്ചെത്തിയിരുന്നില്ല.
പണ്ടികശാലയിലെത്തിയിട്ടും ഇട്ടിക്കോരയുടെ മനസ്സൊന്നിലും ഉറച്ചു നിന്നില്ല. കച്ചവടകാര്യങ്ങളൊക്കെ പുതിയ കണക്കെഴുത്തുകാരൻ നീലാണ്ടൻ നമ്പൂരിയെ ഏല്പിച്ച് വേഗം മടങ്ങി. അന്നാദ്യമായി അവൻ മാളികയിലേക്ക് കയറാതെ നേരേ കളപ്പുരയിലേക്കാണ് പോയത്.
ചാക്കപ്പായി പടിപ്പുരയിൽവെച്ചുതന്നെ കുഴപ്പൊന്നുല്യാന്ന് പറഞ്ഞെങ്കിലും ചിരുതേയി ചിരിച്ച് സന്തോഷത്തോടെ പുറത്ത് വന്നപ്പോഴാണ് അവന് സമാധാനമായത്. എന്നിട്ടും അവളോട് എന്താണ് ചോദിക്കേണ്ടതെന്നറിയാതെ അവൻ നിന്ന് തപ്പി. “വെഷമിച്ച് ഓടി വന്നൂല്ലേ, പേടിക്കണ്ടാ, ഇവിടൊരു പ്രശ്നോല്യാട്ടോ” എന്നുപറഞ്ഞ് അവൾ ഇട്ടിക്കോരയെ മുകളിലേക്ക് കൂട്ടിക്കൊണ്ടുപോയി.
“അപ്പൻ?”
റാന്തയിൽ ചെന്നിരുന്ന ഉടനെ അവൻ ചിരുതേയിയോട് ചോദിച്ചു.
“ദാ പ്പോ പോയ്യേള്ളൂ. മൂപ്പര് ന്നലെ സന്ധ്യയ്ക്ക് പെട്ടെന്നങ്ങ്ട് കേറിവന്നു. കാലത്തന്നെ മാളികേലെ രണ്ട് ചേട്ത്ത്യാരമാര് വന്ന് കാര്യങ്ങള് പറഞ്ഞേർന്നുട്ടോ. ‘വിവരങ്ങളൊക്കെ പറഞ്ഞില്ലേ, വിരോധോല്യല്ലോ? ‘ എന്നാ വന്നുകേറ്യേപാടെ ചോദിച്ചത്. ഒക്കെ തീരുമാനിച്ച സ്ഥിതിക്ക് ഇനി വിരോധണ്ടായിട്ടെന്താ കാര്യം. ഞാൻ സമ്മതാന്ന് തലയാട്ടി. പിന്നെ എന്നോടൊന്നും പറയാണ്ടെ ചാക്കപ്പായ്യേം കൂട്ടി നേരേ കാട്ടിലേക്ക് കേറി. പാതിരയ്ക്കാ പിന്നെ തിരിച്ച് വരണത്. മാനിറിച്ചീംകൊണ്ട്. എനിക്ക്ണ്ടോ അത് വയ്ക്കാനറീണു? ചാക്കപ്പായി ഒക്കെ ശര്യാക്കിത്തന്നു. മാനിറച്ചീം നെല്ലു വാറ്റീതും കൊണ്ട് ഉമ്മറത്തേക്ക് ചെന്നപ്പോൾ അപ്പൻ മുറ്റത്ത് കളത്തിലാ. കളത്തില് നടുക്ക് തീ കൂട്ടീട്ട്ണ്ടായിരുന്നു. അതിന്‍റെ ചുറ്റും ചോപ്പും കറപ്പും കരിമ്പടം പൊതച്ച കുറെ ആളുകള് നിൽക്കുന്നു. എന്നെ കണ്ട ഉടനെ അവര് തീക്കുണ്ഡത്തിന്‍റെ ചുറ്റും വട്ടത്തില് നിന്നു. അപ്പനെന്നെ പിടിച്ച് അവരടെ മുന്നിലിക്ക് നിറുത്തി. അതിന്‍റെടേല് ആരോ കൈയിലെ സാധനങ്ങളൊക്കെ വാങ്ങി. എന്താ സംഭവിക്കണേന്ന് മനസ്സിലാവാണ്ടെ വായും പൊളിച്ച് നിൽക്കുമ്പോ അപ്പനൊരു കഷണം എറച്ചിയെടുത്തെന്‍റെ വായിൽവെച്ചുതന്നു. ഞാനത് ഒരുവിധത്തിൽ ചവച്ചിറക്കുമ്പോഴേക്കും മൂപ്പര് വെള്ളം ചേർക്കാതെ കുടുകുടാന്ന് കുടിച്ച് കുപ്പി എന്‍റെ വായിലേക്ക് ചരിച്ചു. ഞാൻ ബടെ വന്നട്ടല്ലേ ദൊക്കെ ശീലിച്ചത്. അത്ര പരിചയംല്യല്ലോ. എന്താ ഒരു ചവർപ്പ്. കഷ്ടിച്ചൊരു കവിളിറക്കി മുഖം തിരിച്ചയുടനെ ‘ഇനി നെന്നെ ഇബര് കോത്യാക്കാൻ പോവ്വാ’ എന്ന് പറഞ്ഞ് അപ്പനെന്നെ ഒരൊറ്റ തള്ള്. ഞാൻ തീയിലേക്ക് മലർന്നു വീണു. ന്നാ പൊള്ളീല്യാ ട്ടോ. ചുറ്റും നിന്നിരുന്ന അഞ്ചെട്ടാളുകൾ ചേർന്ന് എന്നെ പൊക്കിയെടുത്ത് മോളിലേക്കുയർത്തുകയും താഴ്ത്തുകയും ചെയ്തു. അപ്പോ അവരുടെ കൂടെയുള്ളവർ ചെണ്ടപോലൊരു സാധനത്തിൽ കൊട്ടി ‘ഇയ്യാലെ കോത...... കോരേന്‍റെ പെണ്ണ്, കോരേന്‍റെ പെണ്ണ്..... നാട്ടിന്‍റെ പെണ്ണ്..... എന്നുറക്കെ പാടി. പിന്നെ കോരമാപ്ലേ, നിങ്ങള് തന്ന പെണ്ണിനെ ഇയ്യാലെ കോതയാക്കി നാളെ പൊലർച്ചയ്ക്ക് മുമ്പേ തിരിച്ച് കൊണ്ടെത്തരാം’ എന്ന് പറഞ്ഞ് എന്‍റെ കണ്ണുകെട്ടി കാട്ടിലെവിടേക്കോ കൊണ്ടുപോയി.
“കണ്ണിലെ കെട്ടഴിച്ചപ്പോ ചുറ്റും പന്തം കൊളുത്തിവെച്ച് ഗുഹപോലെയൊരു സ്ഥലത്ത് എന്നെ കിടത്ത്യേക്കായിരുന്നു. ചുറ്റും കുറെ പേര് നിന്ന് എന്തൊക്ക്യോ പറയുന്നുണ്ട്. അവരിൽ പ്രായം കൂട്യേ ഒരാളും ഒരു സ്ത്രീയും എന്‍റെ ഇരുവശത്തുമിരുന്ന് പൊക്കിളിനു താഴെ, ദാ നോക്ക്, ഈ കെട്ടുപിണഞ്ഞ് കിടക്കുന്ന സർപ്പങ്ങളെ പച്ച കുത്തുകയായിരുന്നു. അതിനുശേഷം അവരെന്നെ എഴുന്നേല്പിച്ച് നടുക്ക് നിറുത്തി. പിന്നെ എല്ലാവരും ചേർന്ന് ഇങ്ങനെയൊരു വായ്ത്താരി ചൊല്ലി:
‘നമ്പൂരി, നായര്, പട്ടര്, തമ്പ്രാൻ ആയിരുന്നാലും കോതയാക്ക്യേ.....
ഈ പെണ്ണിനെ ഞങ്ങള് കോതയാക്ക്യേ..... ഈ പെണ്ണിനെ ഞങ്ങള് കോതയാക്ക്യേ....
നെറ്റീലെ ചന്ദനോം കുങ്കുമോം തൊടച്ച് മാറ്റി.
കാതീലേം കഴുത്തിലേം അരയിലേം പൊന്നും പവിഴവും ഊരിവെച്ച്,
മുലക്കച്ചയും അരക്കച്ചയും അടിക്കച്ചയും അഴിച്ചെടുത്ത്,
തലയിലൊരു കുടം എള്ളെണ്ണയുടച്ചൊഴിച്ച്,
മോത്തും മേത്തും വരമഞ്ഞളരച്ച് തേപ്പിച്ച്,
നടുരാത്രിക്ക് കൂമ്പുഴക്കടവിൽ പോയി താളി തേപ്പിച്ച്, കുളിപ്പിച്ച്
നനഞ്ഞ മുടി തുവർത്തി നിറയെ കാട്ടുപൂ വെച്ച്,
കണ്ണിലും കവിളിലും മാറിലും മലദൈവത്തിന്‍റെ കരിച്ചാന്തെഴുതി,
തുടുത്ത മാറിടുക്കിൽ കാട്ടുതേൻ നിറച്ചൊഴിച്ച്,
ഉമ്മത്തിൻ പൊക വലിപ്പിച്ച്,
അന്തിക്കള്ളും നെല്ലിൻവെളേളാം വയറുനിറയെ കുടിപ്പിച്ച്,
ആട്ടിറച്ചിയും പോത്തിറച്ചിയും മാനിറച്ചിയും തീറ്റി,
ചന്തിയിലാറ് ചാട്ടയടിയടിച്ചും ചുണ്ടിൽ നൂറ് ഉമ്മ കൊടുത്തും നാണവും പേടിയും മാറ്റി,
കുറ്റിച്ചൂലുകൊണ്ട് തലങ്ങും വിലങ്ങുമാഞ്ഞടിച്ച് കൈയും കാലുമുയർത്താനും അകത്താനുമുള്ള മടി മാറ്റി.
അടിവയറ്റിൽ ഇരട്ടപ്പാമ്പുകളെ പച്ചകുത്തി, അരക്കെട്ട്കൊണ്ട് ഏതാണിനെയും തോൽപിക്കാനുള്ള അടവും തിരിവും പഠിപ്പിച്ച്,
ഈ പെണ്ണിനെ ഞങ്ങള് കോതയാക്ക്യേ..... ഈ പെണ്ണിനെ ഞങ്ങള് കോതയാക്ക്യേ... ‘
“വായ്ത്താരിയിൽ പറഞ്ഞതൊക്കെ കഴിഞ്ഞ ശേഷം പുലർച്ചയ്ക്ക് അല്പം മുമ്പായി അവരെന്നെ കളപ്പുരയിലിക്ക് തിരിച്ചു കൊണ്ടുവന്നു. അപ്പൻ ഉമ്മറത്തുതന്നെ കാത്തിരുന്നിരുന്നു. ഇയ്യാലെ കോതയായതോടെ എന്‍റെ മടിയും പേടിയുമെല്ലാം പോയിരുന്നു. ഉമ്മറത്തേക്ക് കയറിയ ഉടനെ അപ്പൻ എന്‍റെ തലയിൽ കൈവെച്ച് ഇയ്യാലെ കോതേ എന്ന് മൂന്നുപ്രാവശ്യം വിളിച്ചു. മൂന്നാമത്തെ വിളി കഴിഞ്ഞപ്പോൾ ഞാൻ അപ്പനെ കെട്ടിപ്പിടിച്ച് മുകളിലത്തെ അറയിലേക്ക് കൊണ്ടുപോന്നു. കൊറച്ച് മുമ്പാ അപ്പൻ തിരിച്ചുപോയത്. മൂപ്പരുടെ ആറാമത്തെ കോതാത്രേ ഞാൻ... “
“നെനക്ക് വെഷമണ്ടോ?’
“വെഷമോല്യന്ന് ചോദിച്ചാൽ ഇല്യാന്നില്യ. ന്നാലും സാരല്യ. എന്തായാലും കോവിലകോം അധികാരോം ഒക്കെ പോയി. എന്നും നി ഒരാളുടെ തന്ന്യായിട്ടിരുന്നാൽ കൊറച്ച് കഴിമ്പോ നമുക്ക് രണ്ടാളക്കും മടുക്കും. കോതയായാൽ അതില്ലല്ലോ, നമുക്ക് വേണമെന്ന് തോന്നുമ്പോഴൊക്കെ ഒപ്പം കഴിയാം. ഇടയ്ക്ക് വേറെ ആരോടെങ്കിലും ഇഷ്ടം തോന്ന്യാലും പ്രശ്നോല്യ. നമ്മുടെ സ്വാർത്ഥത കൊറച്ച് കൊറയാൻ ദാ നല്ലത്. “
കച്ചവടത്തിനു പുറമേ മറ്റ് പല രംഗങ്ങളിലും ഇട്ടിക്കോരയുടെ പേര് പതുക്കെ പൊന്തിവന്നു. ഗണിതത്തിലും ജ്യോതിശ്ശാസ്ത്രത്തിലും വിദേശഭാഷകളിലുമൊക്കെ ഇട്ടിക്കോരയ്ക്കുള്ള അറിവിനെപ്പറ്റി അറിഞ്ഞ പലരും കാണാൻ വന്നു. ചിലർ വന്നത് പുതിയ കാര്യങ്ങളറിയാനുള്ള താൽപര്യം കൊണ്ടായിരുന്നെങ്കിൽ മറ്റ് പലരും വെറുതേ പരീക്ഷിക്കാനായിരുന്നു. ഇങ്ങനെ വന്നവരെ ഇട്ടിക്കോര ശരിക്ക് കളിയാക്കിവിടുകയും ചെയ്തു. ഒരിക്കൽ സാമൂതിരിയുടെ കച്ചവടകാര്യങ്ങൾ നോക്കുന്ന പരപ്പനാട്ടെ പണിക്കർ മാളികയിൽ അപ്പനെ കണ്ട് കുരുമുളകുകച്ചവടമുറപ്പിച്ച് അച്ചാരം വാങ്ങി പോകാനിറങ്ങുമ്പോൾ ഇട്ടിക്കോര പീടിക പൂട്ടി വരുന്നു.
“മോനാല്ലേ, ഒരൂട്ടൊക്കെ അറ്യാന്ന് കേട്ടു. ഞാൻ പ്പോ നൂറ് വണ്ടി മൊളക് കച്ചോടാക്കി അപ്പനോട് പതിനാറേരകാല് അച്ചാരോം വാങ്ങി പൂവ്വാൻ നിക്കാ. ന്‍റെ മടിശ്ശീലേലെത്ര പൊൻപണോം വെള്ളിക്കാശൂണ്ട് ന്ന് തൊറന്നു നോക്കാണ്ടെ പറയാൻ പറ്റ്വോ? “
തന്നെ അളക്കാനായുള്ള ആ ചോദ്യം അത്ര ഇഷ്ടപ്പെട്ടില്ലെങ്കിലും ഇട്ടിക്കോര വിട്ടുകൊടുത്തില്ല.
“മടി ശീലാക്ക്യോന്‍റെ മടിശ്ശീലേലൊന്നുണ്ടാവില്യ. “
അക്കാലത്ത് പൊതുവേ മടിയനാണെന്ന് പ്രസിദ്ധനായ പണിക്കർക്ക് അത് വല്ലാതെ കൊണ്ടു.
“എന്താ ന്നെ കള്യാക്കാ? “
“മടിശ്ശീല എടുത്തൊന്ന് തൊറക്കാ. നമുക്ക് നോക്കാലോ? “
പണിക്കർ അരയിലെ മടിശ്ശീലയെടുത്ത് തുറന്നുനോക്കിയപ്പോൾ ഇട്ടിക്കോര പറഞ്ഞപോലെ അതിൽ ഒരൊറ്റ കാശില്ല. എന്താണ് സംഭവിച്ചതെന്ന് അറിയാതെ അയാൾ മിഴിച്ചുനിന്നപ്പോൾ ഇട്ടിക്കോര സമാധാനിപ്പിച്ചു.
“പേടിക്ക്യാനൊന്നൂല്യ മടിശ്ശീലേലെ പണം എവിടേം പോയിട്ടില്ല. ഒന്നടച്ച് വീണ്ടും തുറന്നുനോക്ക്യാ മതി.”
പണിക്കർ മടിശ്ശീലയടച്ച് വീണ്ടും തുറന്നു നോക്കി.
“പതിനേഴ് പൊൺപണോം നൂറ്റിയെട്ട് വെള്ളിക്കാശും. ശരിയല്ലേ? “
പണിക്കർ എണ്ണിനോക്കി ശരിയെന്ന് തലയാട്ടി. ഇട്ടിക്കോര പറഞ്ഞത് കിറുകൃത്യായിരുന്നു.
“പണം ണ്ട് ന്നതിനെക്കാൾ പ്രധാനം ണ്ട് ന്ന്ള്ള തോന്നലാ... ആ തോന്നല് ല്യാണ്ടായ പിന്നെ പണല്യ. മുമ്പില് പണംണ്ടായാലും ണ്ട്ന്ന് തോന്നില്യ. കാണില്യ. അത്രന്നെ... പിന്നെ ഈ കണക്ക് കൂട്ടണതൊക്കെ ചില എളുപ്പ വിദ്യകളാ. അറ്യാത്ത കാര്യങ്ങൾ വല്ലതും ചോദിച്ചാ പറഞ്ഞ് തരണതില് വിരോധല്യ. അറ്യേണത് ചോദിച്ചിട്ടെന്തിനാ വെറുതെ പരീക്ഷിക്കണേ? “
“ക്ഷമിക്ക്യാ.... കുട്ട്യാണല്ലോന്ന് വിചാരിച്ച് ഒരു വിഡ്ഢിത്തം ചോദിച്ചൂന്നേള്ളൂ. ഇനീപ്പോ ഗുരുവായി കണക്കാക്കി ശിഷ്യപ്പെടാംന്നാം തോന്നണേ. “
“അതൊന്നും വേണ്ട. ഗുരുവും ശിഷ്യനുമൊക്കെ നിങ്ങടെ എടേലെ ചെല ഏർപ്പാടുകളാ. ഞങ്ങള് കച്ചോടക്കാര് അരിയായാലും അറിവായാലും വെലക്കേ വിക്കൂ. “
ഇട്ടിക്കോര കൂടുതൽ സംസാരിക്കാൻ നിൽക്കാതെ അകത്തേക്ക് പോയി.
“മാപ്ലേ മക്കള്ണ്ടാവാച്ചാ ങ്ങനെവേണം. പത്തിരുപത് വയസ്സായപ്പഴേക്കും ദൊക്കെ വല്യേ കാര്യംതന്നെ ആണേയ്. കോലോത്തെ കുട്ടി ഏതായാലും നല്ല കൈയിലാ ചെന്ന് പെട്ടേ. അല്ല ആ കുട്ടിപ്പൊ എവിട്യാ? “
“അവളാ ഇയ്യാലെ പുത്യേ കോത. “
“ഭേഷായി.... പാട്ടും കളീം ഒക്കെയുള്ള കുട്ട്യാ... പൊടിപൊടിക്കും.... “
ചിരുതേയി ഇയ്യാലെ കോതയായ വിവരം വളരെ വേഗം നാടു മുഴുവൻ പരന്നു. കെട്ടിലമ്മ ‘ന്നാലും അവൾക്ക് ഇങ്ങനെ തേവിടിച്യായി ജീവിക്കേണ്ട വന്നൂലോ? ‘ എന്നു പറഞ്ഞ് കരഞ്ഞെങ്കിലും നാട്ടിലെ ആണുങ്ങള് മുഴുവനും എന്നെങ്കിലുമൊരിക്കൽ കോതയുടെ അടുത്ത് പോകണമെന്നാണാഗ്രഹിച്ചത്. കച്ചവടത്തിലെ പങ്കാളികളായ വിദേശികളെയും രാജകുടുംബാംഗങ്ങളെയുമൊക്കെ കോരമാപ്ല കളപ്പുരയിലേക്ക് ക്ഷണിച്ച് സത്കരിക്കാൻ തുടങ്ങിയതോടെ ഇക്കാര്യത്തിൽ ചിരുതേയിക്കുണ്ടായിരുന്ന ജാള്യവും പരിചയക്കുറവും മാറുകയും ചെയ്തു. ആട്ടവും പാട്ടും കവിതയുമൊക്കെയുള്ള പുതിയ ഇയ്യാലെ കോത മിടുമിടുക്കിയാണെന്ന് കേട്ട് പുന്നത്തൂര് ഏട്ടൻരാജ കളപ്പുരയിൽ എഴുന്നള്ളി രണ്ടു ദിവസം താമസിച്ചതോടെ ചിരുതേയിയുടെ പ്രശസ്തി വാനോളം ഉയർന്നു. പുന്നത്തൂര് തമ്പ്രാനായിരുന്നു ഇട്ടിക്കോര കളപ്പുരയിലേക്ക് കൂട്ടിക്കൊണ്ടു വന്ന ആദ്യത്തെ അതിഥി. ചിരുതേയി നിലവിളക്ക് കൊളുത്തി തമ്പ്രാനെ സ്വീകരിച്ച് അകത്തളത്തിലിരുത്തി. കുടിക്കാൻ വെട്ടിയ കരിക്കും മുറുക്കാൻചെല്ലവും മുന്നിലേക്ക് നീട്ടിവെച്ച് ബഹുമാനത്തോടെ മാറി നിന്ന അവളെ തമ്പ്രാൻ ഒന്ന് അടിമുടി നോക്കി. തരക്കേടില്ല, കേട്ടതിലൊട്ടും കുറവില്ല.
“ഏതോ കോലോത്ത്യാന്ന് കേട്ടു...”
“കോതയ്ക്ക് അന്തപ്പുരോം കോവിലകോം ഒന്നൂല്യ. കളപ്പുരേള്ളൂ. പറച്ച്യാന്നന്നെ വെച്ചോളൂ. ഋഷിമൂലം നോക്കരുത് ന്നല്ലേ...”
“അപ്പോ ദ് ഒരു തപസ്സാന്നാണോ പറഞ്ഞുവരണത്...”
“തപസ്സന്നെ.... ഓരോ ദിവസോം ഓരോരോ ദേവന്മാരാ പ്രത്യക്ഷാവാന്ന് മാത്രം... “
“ആട്ടെ, ഇതിലും ശക്തിയുള്ളൊരു ദേവൻ മുമ്പ് പ്രത്യക്ഷായിട്ടുണ്ടോ? “
“ശക്തി എത്രത്തോളണ്ട്ന്ന് അങ്കം കഴിഞ്ഞാലല്ലേ പറയാൻ പറ്റൂ, ഉടുത്തുകെട്ടി വാളും പരിചയമുമായി നിന്നതോണ്ട് മാത്രം കാര്യായില്ലല്ലോ...”
“ലേശം അധികപ്രസംഗംണ്ട് ല്ലേ... സാരല്യാ.... ശര്യാക്കി തരാം...”
തമ്പ്രാൻ അവളെ ആകെ ഉഴിയുന്നപോലെയൊരു നോട്ടം നോക്കിയപ്പോൾ ചിരുതേയി “ങ്ഹും... ങ്ഹും...” എന്ന് വെല്ലുവിളിക്കുന്ന തരത്തിൽ കണ്ണും ചുണ്ടും ചേർത്തൊരു ഗോഷ്ഠി കാണിച്ചു. തമ്പ്രാൻ കുടിക്കാൻ കൈയിലെടുത്ത കരിക്ക് താഴെ വെച്ചു.
“അല്ല, ഇതൊക്കെ കുടിക്കാനാച്ചാൽ പിന്നെ ഇബടെ വരണ്ട കാര്യല്യല്ലോ....”
“ന്നാൽ മോളിലിക്ക് പൂവ്വാം... അന്തിക്കളേളാ നെല്ലിൻവെളേളാ എന്താ വേണ്ടേച്ചാ ഒരുക്കിവെച്ചിട്ടുണ്ട്...”
ചിരുതേയിയുടെ പുറകേ കോണി കയറുമ്പോൾ തമ്പ്രാൻ അവളുടെ സമൃദ്ധി ശരിക്ക് കണ്ടു. വേണ്ടെന്ന് വെച്ചിട്ടും കൈ അനുസരിക്കാതെ അവളുടെ പുറകിൽതന്നെ അമർന്നു. ‘ത്രക്ക് തെരക്ക് പാടില്യാട്ടോ... ‘ അവൾ പെട്ടെന്ന് തലവെട്ടിച്ചു. തമ്പ്രാൻ ഇളിഭ്യനായി തലതാഴ്ത്തി അവളെ പിന്തുടർന്നു. നേരേ കിടപ്പുമുറിയിലേക്ക് കയറിയ ചിരുതേയി തമ്പുരാനെ വീരാളിപ്പട്ടു വിരിച്ച കട്ടിലിൽ ഇരുത്തി, അന്തിക്കള്ളിന്‍റെ പാനയെടുത്ത് നീട്ടി. തമ്പ്രാൻ അത് വാങ്ങാതെ അവളെ തന്നിലേക്ക് പിടിച്ചടുപ്പിച്ചു. അവൾ വെറുതെ കുതറിമാറാൻ ശ്രമിക്കുന്നതായി ഭാവിച്ചെങ്കിലും തമ്പുരാന്‍റെ കൈക്കുള്ളിലേക്കൊതുങ്ങി. പാന ചുണ്ടിലേക്ക് ചേർത്ത് വെച്ചു. തമ്പുരാൻ ഒരൊറ്റവലിക്കത് കാലിയാക്കിയ ശേഷം അവളെ ആർത്തിയോടെ നോക്കി.
“സഹിക്കാൻ പറ്റ്ണ്ല്യാ ല്ലേ...? “
അതാ സത്യം ധാരാളം പറഞ്ഞ് കേട്ടിരുന്നു....ന്നാലും ഇത്രക്കങ്ങട് വിചാരിച്ചില്യ.... കേട്ട അന്ന് മൊതല് വെഷസഞ്ചി നെറയാൻ തൊടങ്ങീതാ. ഇപ്പൊ ശരീരം മുഴോനും വെഷം കത്തിക്കയറി നിൽക്ക്വാ, ഇനി കൊത്താണ്ടെ വയ്യാ കുട്ട്യേ....
തക്ഷകനാണോ?
വെറും തക്ഷകനല്ലല്ലോ, വൃശ്ചികവും ചേർന്നതാ, വൃശ്ചികസ്യാ വിഷം പുഛം തക്ഷകസ്യാ വിഷം ശിരോ. പ്പൊ രണ്ട് തലക്കലും വെഷാ...
എന്നാൽ ഇനി ദംശനത്തിന് അമാന്തിക്കേണ്ടാ...
ഒന്നുരണ്ട് ദംശനത്തോടെ തൽക്കാലത്തേക്ക് വിഷം ഇറങ്ങിയ തമ്പുരാൻ വേഗം തളർന്നുറങ്ങി. പിറ്റേന്ന് കാലത്തെണീറ്റ് കുളിച്ച് പൊടിയരിക്കഞ്ഞികുടിയും കഴിഞ്ഞ് റാന്തയിലെ ചാരുകസേരയിൽ ഇരിക്കുമ്പോൾ ചിരുതേയി തമ്പുരാന് തളിർവെറ്റിലയിൽ ചുണ്ണാമ്പ് തേച്ചുകൊടുത്തു. തമ്പുരാൻ അത് വാങ്ങി വായിലേക്ക് വെച്ച് അവളുടെ തോളിലൊന്ന് തലോടി.
“മിടുക്കത്തിന്ന്യാണേയ്..... “
“സംശയം ണ്ടായിരുന്നോ...? “
“ഹേയ്, ഒരു സംശയോണ്ടായിരുന്നില്ല. ഇപ്പോ നേരിട്ട് ബോദ്ധ്യാവേം ചെയ്തു. പിന്നെ കവിതക്കാര്യാണെന്നും ഇട്ടിക്കോര പറഞ്ഞിരുന്നു. മേഘസന്ദേശം തോന്ന്വോ..? കേട്ടാൽ കൊള്ളാന്ന്ണ്ട്... “
“അതാപ്പോ നന്നായ്ത്. ഈ തമ്പ്രാന് വകതിരിവില്യാന്ന് ന്നലെ രാത്രി ഞാൻ പറഞ്ഞതെത്ര ശര്യാ. മേഘസന്ദേശാണോ ഇപ്പോ ചൊല്ല്വാ, അതൊക്കെ ഇബ്ട്ന്ന് പോയശേഷം എവിടെയെങ്കിലും ചെന്നിരുന്ന് എന്നെയോർത്ത് ചൊല്യാ മതി. “
“....ന്നാൽ കുമാരസംഭവാവാം അതാവുമ്പോ സന്ദർഭത്തിന് അസ്സലായിട്ട് ചേരേം ചെയ്യും. “
“അത് ശര്യാ... പക്ഷേ ‘കുമാരസംഭവം’ അങ്ങ്ട് നടന്നൂന്നൊന്നും വിചാരിക്കണ്ടാട്ടോ... അതൊഴിവാക്കാനുള്ള വിദ്യ പ്രയോഗിച്ചിട്ടന്ന്യാ അങ്കത്തിനിറങ്ങീത്...”
ചിരുതേയി കുമാരസംഭവത്തിലെ എട്ടാം സർഗ്ഗം ചൊല്ലാൻ തുടങ്ങി:
“ക്ലിഷ്ടകേശമവലുപ്തചന്ദനം
വ്യത്യയാർപ്പിതനഖം സമത്സരം
തസ്യ തച്ഛിദൂരമേഖലാഗുണം
പാർവതീരതമഭൂന്നതൃപ്തയേ.....
1
”
എന്ന ശ്ലോകം കഴിഞ്ഞപ്പോൾ ഒന്ന് നിർത്തി കുസൃതിച്ചിരിയോടെ തമ്പുരാനെ അർത്ഥം വെച്ചൊന്ന് നോക്കി. സംഗതി മനസ്സിലായ തമ്പുരാൻ മറുപടിയായി അടുത്ത ശ്ലോകം ചൊല്ലി:
“കേവലം പ്രിയതമാദയാലുനാ
ജ്യോതിഷാമവനതാസു പംക്തിഷു
തേന തത് പ്രതിഗൃഹീതവക്ഷസാ
നേത്രമീലിനകുതൂഹലം കൃതം
2
എന്താ പ്പാ സമാധാനായില്യേ...?“
“നിക്ക് സമാധാനായ്യോ ന്നാ ചോദിച്ചാൽ ആയി. എന്നാൽ തമ്പ്രാനെ കണ്ടാൽ സമാധാനായീന്ന് തോന്ന്ണ് ല്യട്ടോ....
കാമേകപത്നീവ്രതദുഃഖശീലാം
ലോലം മനശ്ചാരുതയാം പ്രവിഷ്ടാം
നിതംബീനീമിച്ഛസി മുക്തലജ്ജാം
കണ്ഠേ സ്വയം ഗ്രാഹനിഷക്തബാഹും?
ഹേയ് അങ്ങനെ ഒരാളെ നി ആഗ്രഹിക്കാൻ ല്യ....ഒക്കെ സഫലായി....“
പുന്നത്തൂര് തമ്പ്രാന്‍റെ വരവോടെ ഇയ്യാലെ കളപ്പുരയിലേക്ക് കൂടക്കൂടെ നാട്ടിലെ പണ്ഡിതന്മാരും പാട്ടുകാരും കവികളുമൊക്കെ വരാൻ തുടങ്ങി. എന്നാൽ ആട്ടവും പാട്ടും സാഹിത്യവുമൊക്കെ പൊടിപൊടിക്കുമ്പോഴും ഇയ്യാലെ കോത പാടവും കളവും ഭംഗിയായിത്തന്നെ നോക്കിനടത്തി. ചാക്കപ്പായിയേയും നൂറോളം വരുന്ന സ്ഥിരം പണിക്കാരെയുംകൊണ്ട് വേണ്ടത് വേണ്ടപ്പോൾ ചെയ്യിപ്പിച്ചു. നെല്ലും കുരുമുളകും നാളികേരവും എപ്പോഴും ഉരപ്പുര നിറച്ചുണ്ടാകും. ഇട്ടിക്കോരയുടെ ഓരോ കപ്പലും പൊന്നാനിക്കടപ്പുറത്തടുക്കുമ്പോൾ കളപ്പുരയിൽനിന്ന് കാളവണ്ടികളിൽ ചിരുതേയി മുളകുചാക്കുകൾ കയറ്റി അയയ്ക്കും.
ചിരുതേയി വന്നതിന്‍റെ മൂന്നാമത്തെ കൊല്ലം ഇട്ടിക്കോരയുടെ അപ്പൻ മരിച്ചു. പിന്നീട് കച്ചവടം പൂർണമായും ഇട്ടിക്കോര ഏറ്റെടുത്തു. കപ്പലിൽ കടലു കടന്ന് കച്ചവടത്തിനു പോയാൽ ആറേഴ് മാസം കഴിഞ്ഞേ മടങ്ങിയെത്തൂ. പിന്നെ മൂന്നോ നാലോ മാസം നാട്ടിലുണ്ടാവും. ഈ സമയത്തും കോഴിക്കോടും കൊച്ചിയിലും മധുരയിലുമൊക്കെ കച്ചവടകാര്യങ്ങൾക്കായി പോകേണ്ടിവരുമെങ്കിലും ഇടയ്ക്കിടയ്ക്ക് ഇയ്യാലെ കളപ്പുരയിലുമെത്തും. അപ്പോൾ ചിരുതേയിയുടെ സാഹിത്യസംഭാഷണങ്ങളിലും സംഗീതസദസ്സുകളിലും പങ്കുചേരും. ഇട്ടിക്കോര ഗ്രീക്കിലും ലാറ്റിനിലും അറബിയിലുമൊക്കെയുള്ള കാവ്യങ്ങളെപ്പറ്റി പറയുമ്പോൾ സംസ്കൃതം മാത്രമറിയാവുന്ന പല അതിഥികളും മിഴിച്ചിരിക്കും. ഒരിക്കൽ ഇട്ടിക്കോര റോമിൽനിന്ന് കൊണ്ടുവന്ന മൂന്ന് കമ്പിയുള്ള വയലിൻ വായിച്ചു കേൾപ്പിച്ചപ്പോൾ അക്കാലത്തെ കൊച്ചിയിലെ പ്രധാന സംഗീതവിദ്വാനായിരുന്ന അച്യുതപൊതുവാൾ അത്ഭുതപ്പെട്ട് “ദെ ന്താ മാപ്ലേ, മനുഷ്യശബ്ദത്തെക്കാൾ വല്യൊരു അത്ഭുതം” എന്നു ചോദിച്ചു. “പൊതുവാളേ ഇതിലത്ര കാര്യൊന്നൂല്യ. ഇപ്പോ നാലു കമ്പിള്ള വയലിൻ ണ്ടാക്കാനാ റോമാക്കാര് ശ്രമിച്ചോണ്ടിരിക്കണേ” എന്ന് പറഞ്ഞ് ഇട്ടിക്കോര അത് പൊതുവാളിനു കൊടുത്തു.
അക്കാലത്ത് തിരൂരിലൊരു എഴ്ശ്ശനുണ്ടായിരുന്നു. നല്ല കവിത്വള്ള ആളാ. ആ എഴ്ശ്ശനെ ഇട്ടിക്കോരയ്ക്ക് വല്യേ കാര്യാ. എഴ്ശ്ശനിങ്ങട്ടും. ഓരോ തവണ നാട്ടില് വരുമ്പോഴും എഴ്ശ്ശനെ കളപ്പെരേലേക്ക് ക്ഷണിക്കും. മൂപ്പര് അക്കാലത്ത് സംസ്കൃതത്തിൽനിന്ന് ചില ഗ്രന്ഥങ്ങള് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്നുണ്ടായിരുന്നു. അതുപോലെയുള്ള ചില ഗ്രീക്ക് ഗ്രന്ഥങ്ങളെപ്പറ്റി ഇട്ടിക്കോര പറയുമ്പോൾ എഴ്ശ്ശൻ താൽപര്യത്തോടെ കേട്ടിരിക്കും.
“ഈ ഹോമറ് ഏതാണ്ട് നമ്മുടെ വ്യാസനെപ്പോലെ തന്ന്യാല്ലേ?
“
“സംശയന്താ, ഓരോ രാജ്യത്തും ദ് പോലെ ചെല ആളോളുണ്ട്. അവര്ണ്ടാക്ക്യേ ചെല ദൈവങ്ങള്ണ്ട്. എഴ്ശ്ശോ ശരിക്കൊന്ന് കൂട്ടീം കിഴിച്ചും നോക്ക്യാൽ എല്ലാവര് പറേണതും ഒന്നന്ന്യാ.....”
“അപ്പോ ഈ രാമൻന്ന് പറേണതും ലങ്കാന്ന് പറേണതുമൊക്കെ...?
“
“രാമന്‍റെ കാര്യം നിക്ക്യറീല്യ, ലങ്ക നേരിട്ട് കണ്ടതാ, അവിടെ രാക്ഷസന്മാരൊന്നൂല്യ. നമ്മളെപ്പോലെള്ള മനുഷ്യരന്യാ. കൊറച്ചുകൂടി കറുത്തോരാന്ന് മാത്രം. പിന്നേം തെക്കോട്ട് പോയി വേറേ നാടുകളിൽ ചെന്നാൽ അതിലും കറുത്തോരാ. കടല് ചുറ്റി ബാബിലോണിലും റോമാരാജ്യത്തും ചെന്നാലോ, വെളുവെളാ വെളുത്തോരും. ഓരോരുത്തരുക്കും അവരവരടെ ദൈവങ്ങളും ആചാരങ്ങളൂണ്ട്. അതൊന്നും തെറ്റാന്ന് പറയാനും വയ്യ, മുഴോനും ശെര്യാന്നും പറയാനും വയ്യ.”
എഴ്ശ്ശൻ സ്വന്തമായി ഒന്നും എഴുതാതെ പരിഭാഷകൾ മാത്രം ചെയ്യുന്നതിൽ ഇട്ടിക്കോരയ്ക്ക് അല്പം നീരസമുണ്ടായിരുന്നു. ഒരിക്കൽ, “ഡോ എഴ്ശ്ശാ, ഈ നമ്പൂരാര് പറേണ ഗ്രന്ഥങ്ങള് മലയാളത്തിലാക്ക്യക്കൊണ്ടിരിക്കാണ്ടെ.... സ്വന്തായിട്ട് നാല് വരി എഴുതിക്കൂടേ?” എന്ന് നേരിട്ടങ്ങട് ചോദിച്ചു. മൂപ്പര് ചിരിച്ചോണ്ടാ അതിന് മറുപടി പറഞ്ഞത്.
“കോരമാപ്ലേ, നമ്പൂരാരടെ കൈയിന്ന് ഇതൊന്ന് വിട്ടുകിട്ടാൻ വേണ്ട്യാദൊക്കെ ചെയ്യണത്. അല്ലാണ്ടെ അവരെ സേവിക്ക്യാനല്ല. സംസ്കൃതറ്യാത്തോർക്കും ഈ ഗ്രന്ഥങ്ങളൊക്കെ വായിക്കണ്ടേ?
“
പിന്നെ എഴ്ശ്ശൻ സ്വന്തായിട്ട് ചെലതൊക്കെ എഴുതുകയും ചെയ്തൂത്രേ...
ഇട്ടിക്കോര പോർച്ചുഗീസുകാരോട് പരാജയപ്പെട്ട് കടലിൽ അപ്രത്യക്ഷനായതോടെ അടുപ്പൂട്ടി കോരമാരുടെ ആധിപത്യം അവസാനിച്ചെങ്കിലും ഇയ്യാലെ കോതയും കളപ്പുരയും പിന്നീട് ഏകദേശം രണ്ടു നൂറ്റാണ്ട് കാലത്തോളം നിലനിന്നിരുന്നുവെന്ന് പറയപ്പെടുന്നു. പക്ഷേ, ചിരുതേയിയെ വെല്ലാൻ പാകത്തിനൊരു ഇയ്യാലെ കോതയും പിന്നീടുണ്ടായിട്ടില്ല.
*
പാതിവ്രത്യനിഷ്ഠകൊണ്ട് പാട്ടിൽവരാത്തവളും അഴകുകൊണ്ട് കൊതിയുളവാക്കി മനസ്സിൽ കടന്നുകൂടിയവളുമായ ഏത് നിതംബിനിയാണ് ലജ്ജവിട്ട് തനിയേ വന്ന് കഴുത്തിൽ കെട്ടിപ്പുണരണമെന്ന് അങ്ങ് ആഗ്രഹിക്കുന്നത്?
1
തലമുടി ഉലഞ്ഞു ചിതറിയും ചന്ദനം അഴിഞ്ഞുതീർന്നും ക്രമമില്ലാതെ നഖക്ഷതമേല്പിച്ചും വാശിപിടിച്ചും അരഞ്ഞാൺ പൊട്ടിവീണുമുള്ള പാർവതീസുരതം അദ്ദേഹത്തിന് മതിയായില്ല.
2
നക്ഷത്രനിര ചാഞ്ഞപ്പോൾ പ്രിയതമയോട് ദയ തോന്നിയ അദ്ദേഹം അവളെ മാറിലമർത്തി ഒന്നു കണ്ണടയ്ക്കുവാൻ ശ്രമിച്ചു....
പന്ത്രണ്ട്
കറുത്തമുത്ത്
I am black on the outside, clad in a wrinkled cover
,
Yet within I bear a burning marrow
.
l season delicacies, the banquets of kings, and the luxuries of the table
,
Both the sauces and the tenderized meats of the kitchen
.
But you will find in me no quality of any worth
,
Unless your bowels have been rattled by my gleaming marrow
.
A Riddle of Saint AIdhelm
ന
ക്ഷത്രക്കോരയുടെ രണ്ടാമത്തെ അധ്യായം വായിച്ചുകഴിഞ്ഞപ്പോഴേക്കും നിക്കോ ചില്ലി വോഡ്ക വയറിൽ കത്തിയെരിഞ്ഞു തുടങ്ങി. “ഇനി ഭക്ഷണം കഴിച്ചിട്ടായാലോ?” എന്ന് രശ്മി ചോദിച്ചപ്പോൾ ഞങ്ങൾ സമ്മതിച്ചു. രശ്മി അടുത്തിരുന്ന് പൊറോട്ടയും ചിക്കനും വിളമ്പിത്തരുമ്പോഴാണ് അവളുടെ കഴുത്തിലെ ചുവന്ന പാടുകൾ ഞാൻ ശ്രദ്ധിച്ചത്. അതിലേക്ക് സൂക്ഷിച്ചുനോക്കുന്നതു കണ്ടപ്പോൾത്തന്നെ അവൾക്ക് കാര്യം മനസ്സിലായി.
“എല്ലാം നമ്മുടെ ഹോണറബിൾ മിനിസ്റ്ററുടെ പണിയാണ്. രേഖയും ബിന്ദുവുംകൂടി പിടിച്ചുമാറ്റിയതുകൊണ്ട് കഷ്ടിച്ച് രക്ഷപ്പെട്ടു.”
“പ്രിൻസിപ്പാൾ മാഡം, ഈ കളിയിൽ കുറച്ച് സേഫ്റ്റി റൂൾസ്കൂടി വേണം. ക്ലയന്‍റ്സ് അത് സ്ട്രിക്റ്റായി പാലിക്കുകയും വേണം. എന്തിനാ വെറുതെ ഇങ്ങനെ റിസ്കെടുക്കുന്നത്? “
“കഥയെഴുത്തേ ‘ദി സ്കൂളി’ന് ഇക്കാര്യത്തിൽ കൃത്യമായ നിയമങ്ങളുണ്ട്. പക്ഷേ, കുട്ടനെപ്പോലെയുള്ളവർ അത് ലംഘിച്ചാൽ ഒന്നും ചെയ്യാൻ പറ്റില്ല. പുള്ളിക്കാരന്‍റെ തണലുള്ളതുകൊണ്ടാ പൊലീസിന്‍റെ ഇടപെടലൊന്നുമില്ലാതെ ഇതിങ്ങനെ നടന്നുപോകുന്നത്.”
എനിക്ക് അത്തരം തണൽ നല്കാനുള്ള കഴിവില്ലാത്തതിനാൽ കൂടുതലൊന്നും പറഞ്ഞില്ല. ഞങ്ങൾ വേഗം ആഹാരം കഴിച്ച് അവസാനിപ്പിച്ചതിനു ശേഷം വീണ്ടും നക്ഷത്രക്കോരയിലെ കറുത്ത മുത്ത് എന്ന മൂന്നാം അധ്യായം വായിക്കാൻ തുടങ്ങി:
കടങ്ങോട് കാട്ടിൽ വിളഞ്ഞിരുന്ന കുരുമുളകും ഇഞ്ചിയും നാട്ടിൽ വ്യാപകമായി കൃഷി ചെയ്യാൻ തുടങ്ങിയത് ഇട്ടിക്കോരയുടെ കാലംമുതല്ക്കാണ്. ആളുകൾ വീട്ടുവളപ്പിലെ മരങ്ങളിൽ കുരുമുളകുകൊടികൾ വെച്ചുപിടിപ്പിക്കാൻ തുടങ്ങി. ചിലർ മുരിക്കും പൂളയും നട്ടുവളർത്തി അതിൽ കുരുമുളക് നട്ടുപിടിപ്പിച്ചു. ഇട്ടിക്കോരയുടെ പണ്ടികശാലയിൽ എപ്പോൾ കൊണ്ടുചെന്നാലും നല്ല വില കിട്ടുമെന്നുറപ്പായതോടെ നാടിന്‍റെ നാനാഭാഗത്തു നിന്നും കുരുമുളക് കയറ്റിയ കാളവണ്ടികൾ കുന്നംകുളത്തേക്ക് വരാൻ തുടങ്ങി. അക്കാലത്ത് ഒന്നാന്തരം കുരുമുളകിന് കുന്നംകുളത്തങ്ങാടിയിൽ വണ്ടിക്ക് പത്ത് പൊൻപണം വിലയുണ്ടായിരുന്നു. അങ്ങനെ വാങ്ങി സംഭരിക്കുന്ന കുരുമുളക് നന്നായി ഉണക്കി ചാക്കിലാക്കി കപ്പലിൽ കയറ്റി വിദേശത്ത് കൊണ്ടുപോയി വിൽക്കും. അറബികളോ ചീനക്കാരോ വന്നാൽ അവർക്കും വിൽക്കും. സാമൂതിരിയുടെ കപ്പൽപ്പടയുടെ തലവനായ പൊന്നാനിയിലെ മരയ്ക്കാരുമായി നല്ല അടുപ്പത്തിലായിരുന്നതിനാൽ ഇട്ടിക്കോരയുടെ കപ്പലുകൾക്ക് തുറമുഖത്തുനിന്ന് ചരക്കുകയറ്റി പോകുന്നതിന് ബുദ്ധി മുട്ടുകളൊന്നുമുണ്ടായിരുന്നില്ല.
ഇട്ടിക്കോര രംഗത്ത് വരുന്നതുവരെ അറബികളും ചീനക്കാരുമായിരുന്നു മലബാറിൽനിന്നുള്ള കുരുമുളകുകച്ചവടം പൂർണമായും നിയന്ത്രിച്ചിരുന്നത്. കൊല്ലത്തിലൊരിക്കൽ കപ്പലിൽ കുരുമുളകും കയറ്റിപ്പോകുന്ന ഇട്ടിക്കോരയുടെ അപ്പന്‍റെ പങ്ക് അവരുടേതുമായി താരതമ്യം ചെയ്യുമ്പോൾ വളരെ തുച്ഛമായിരുന്നു. റോമാസാമ്രാജ്യംവരെ പോയി കച്ചവടം ചെയ്തിരുന്ന അപ്പൻ നല്ലൊരു കച്ചവടക്കാരനായിരുന്നെങ്കിലും കണക്കിലെ കളികളിലും വ്യത്യസ്ത ഭാഷകൾ കൈകാര്യം ചെയ്യുന്നതിലും അത്ര സമർത്ഥനായിരുന്നില്ല. കച്ചവടത്തിൽ തന്‍റെ വളർച്ചയ്ക്കുള്ള തടസ്സങ്ങൾ അതൊക്കെയാണെന്ന് മനസ്സിലാക്കിയിട്ടാണ് അദ്ദേഹം ഇട്ടിക്കോരയെ വിദേശത്ത് കൊണ്ടു പോയി പഠിപ്പിച്ചത്. അപ്പന്‍റെ മരണത്തിന് ശേഷം കച്ചവടത്തിന്‍റെ പൂർണ ഉത്തരവാദിത്വം ഏറ്റെടുത്ത ഇട്ടിക്കോര അവിടെനിന്ന് പഠിച്ച കാര്യങ്ങൾ സമർത്ഥമായി പ്രയോഗിക്കാൻ തുടങ്ങി.
കുരുമുളകിന്‍റെ വിദേശരാജ്യങ്ങളിലുള്ള കച്ചവടസാധ്യത മനസ്സിലാക്കിയ ഇട്ടിക്കോര തന്‍റെ കച്ചവടം വിപുലീകരിക്കാൻ തീരുമാനിച്ചപ്പോൾ അതിനു വേണ്ടി ആദ്യം ചെയ്തത് നാട്ടിലെ കുരുമുളകിന്‍റെ ഉത്പാദനം വർധിപ്പിക്കുകയാണ്. തന്‍റെ അധീനതയിലുള്ള പ്രദേശങ്ങളിൽ വ്യാപകമായി കുരുമുളകുകൃഷിയാരംഭിച്ചു. നാട്ടിലെ ഭൂരിപക്ഷം വരുന്ന പറയരെയും മുളയരെയും കുരുമുളകുകൃഷിയിലേക്ക് കൊണ്ടുവന്നു. അവർക്ക് അതിനുവേണ്ട എല്ലാ സഹായങ്ങളും അടുപ്പൂട്ടിമാളികയിൽനിന്ന് ചെയ്തുകൊടുത്തു. കാട്ടകാമ്പാലെ കണ്ടംകോരനായിരുന്നു കുരുമുളകുകൃഷിയുടെ പൂർണ ഉത്തരവാദിത്വം.
കണ്ടംകോരനെ ‘കറുത്ത മുത്തേ’ എന്നാണ് ഇട്ടിക്കോര വിളിച്ചിരുന്നത്. ഇട്ടിക്കോരയുടെ ഏറ്റവും അടുത്ത കൂട്ടുകാരിലൊരാളായിരുന്നു കണ്ടംകോരൻ. അപ്പൻ വിദേശത്ത് പഠിക്കാൻ അയയ്ക്കുന്നതിനു മുമ്പുള്ള കാലത്തെ ഇട്ടിക്കോരയുടെ കളിക്കൂട്ടുകാരൻ. ഇട്ടിക്കോര കച്ചവടമേറ്റെടുത്തപ്പോൾ കണ്ടംകോരനെ കുരുമുളകുകൃഷിയുടെ ചുമതല ഏല്പിച്ചു. അത് കണ്ടംകോരൻ ഭംഗിയായി ചെയ്യുകയും ചെയ്തു. രണ്ടുമൂന്നു കൊല്ലംകൊണ്ട് കൊല്ലത്തിൽ ആയിരം കണ്ടി കുരുമുളകെങ്കിലും നാട്ടിലെ വീടുകളിൽനിന്ന് മാത്രം ഇട്ടിക്കോരയുടെ പണ്ടികശാലയിലെത്താൻ തുടങ്ങി. ഇട്ടിക്കോര അതിന് നല്ലവില നല്കുകയും ചെയ്തു.
ഇട്ടിക്കോരയുടെ കാലത്ത് കുരുമുളകുകച്ചവടത്തിലൂടെയാണ് കുന്നംകുളം പട്ടണം ഒരു പ്രധാന കച്ചവടകേന്ദ്രമായി വളർന്നത്. 1351-ലെ വെള്ളപ്പൊക്കത്തിനു ശേഷമുള്ള കുന്നംകുളത്തിന്‍റെ ഉയിർത്തെഴുന്നേല്പായിരുന്നു അത്. വെള്ളപ്പൊക്കത്തിൽ തകർന്ന ആർത്താറ്റുപള്ളിയുൾപ്പെടെ കുന്നംകുളത്തും പരിസരപ്രദേശങ്ങളിലുമുള്ള പള്ളികളും കപ്പേളകളും ഇട്ടിക്കോര പുതുക്കിപ്പണിയിച്ചു. പള്ളിക്കും മെത്രാനച്ചനും എന്തു സഹായം വേണമെങ്കിലും ചെയ്തുകൊടുത്തിരുന്നുവെങ്കിലും പള്ളിയും പട്ടക്കാരനുമൊന്നുമില്ലാതെതന്നെ കർത്താവുമായിട്ടുള്ള ഇടപാടുകൾ തനിക്ക് നേരിട്ടു നടത്താൻ കഴിയുമെന്നായിരുന്നു ഇട്ടിക്കോരയുടെ വിശ്വാസം. അതിനുള്ള പല വിദ്യകളും മൂപ്പർക്ക് അറിയാമായിരുന്നു.
ഇട്ടിക്കോരയുടെ കാലത്തെ കുന്നംകുളത്തിന്‍റെ വളർച്ചയ്ക്ക് മറ്റൊരു പ്രത്യേകതയുമുണ്ടായിരുന്നു. പതിവിന് വിപരീതമായി കുന്നംകുളത്തിനു ചുറ്റുമുള്ള പ്രദേശങ്ങളിലെ പറയന്മാർക്കും മുളയന്മാർക്കും ചെറുമ്മർക്കുമൊക്കെ അതിന്‍റെ ഗുണമുണ്ടായി. അതുവരെ വെറും കൂലിപ്പണിക്കാരായി കഷ്ടപ്പെട്ട് കഴിഞ്ഞിരുന്ന അവരുടെ കൈയിൽ ആദ്യമായി നാലുകാശ് വന്നു. ഇട്ടിക്കോരയുടെ പണ്ടികശാലയിൽ കുരുമുളക് വിറ്റ കാശുകൊണ്ട് അവർ പട്ടിണിയില്ലാതെ മാന്യമായി ജീവിക്കാൻ തുടങ്ങി. അവരുടെ കൂട്ടത്തിലെ ആരോഗ്യമുള്ള ചെറുപ്പക്കാരെ ഇട്ടിക്കോര കപ്പലുകളിൽ ജോലിക്കാരായി കൊണ്ടുപോയി. അവർ കൈയിൽ നിറയെ പണവുമായി തിരിച്ചുവന്ന് കുന്നംകുളത്തങ്ങാടിയിലൂടെ ആരെയും കൂസാതെ നെഞ്ചും വിരിച്ചുനടന്നു.
തമ്പ്രാൻമാരുടെയും നായന്മാരുടെയും നമ്പൂരാരുടെയും കീഴിൽ അതുവരെ അടിമകളെപ്പോലെ ജീവിച്ചിരുന്ന ചെറുമക്കൾ അതോടെ കോരേടെ ആളുകളായി. അധ്വാനിച്ച് ജീവിക്കാൻ കഴിയുന്നിടത്തോളം കാലം ആരുടെ മുന്നിലും തലകുനിക്കരുതെന്ന് ഇട്ടിക്കോര അവരെ പഠിപ്പിച്ചു. നാട്ടിലെ ജന്മിമാരും തറവാട്ടുകാരും അവരെ ഭയന്നു. “അവൻ കോരേന്‍റെ ആളാ സൂക്ഷിക്കണട്ടാ” എന്ന് ഉയർന്ന ജാതിക്കാർ അവരെ നോക്കി പറഞ്ഞു. അവരുടെ കറുത്ത പെണ്ണുങ്ങൾ ചുവന്ന ചേലചുറ്റി തലയിൽ പൂചൂടി അങ്ങാടിയിൽ വന്ന് ചാന്തും കൺമഷിയും വാസനപ്പൊകലയും വാങ്ങി. ഒരൊറ്റ ഉയർന്ന ജാതിക്കാരനും അവരുടെ മേൽ കൈവെക്കാൻ ധൈര്യം കാണിച്ചില്ല. എന്നാൽ അതിൽ ആരോടെങ്കിലും ഇട്ടിക്കോരയ്ക്ക് ഇഷ്ടം തോന്നിയാൽ വിവരം കണ്ടംകോരനോടൊന്നു സൂചിപ്പിക്കുകയേ വേണ്ടൂ. അവർ സന്തോഷായി അന്ന് രാത്രിതന്നെ കോരയുടെ അറയിലെത്തും. ഇട്ടിക്കോരയ്ക്ക് ഇഷ്ടപ്പെട്വാ എന്നത് ഒരു ഭാഗ്യമായിട്ടാണ് അവരൊക്കെ കണക്കാക്കിയത്. ഒരു കോരക്കുട്ടിയെ പ്രസവിക്കാൻ കഴിഞ്ഞാൽ മഹാഭാഗ്യവും. ഇട്ടിക്കോരയുടെ എഴുപത്തിയൊമ്പതു മക്കളിൽ നാലഞ്ചുപേരെങ്കിലും ഇത്തരം കോരക്കുട്ടികളായിരുന്നു.
നാട്ടുകാരുടെ കൈയിൽ നിറയെ പണം വന്നതോടെ കുന്നംകുളത്തെ ക്രിസ്ത്യാനികളുടെ കച്ചവടം വളർന്നു. അധികം താമസിയാതെ കുന്നംകുളം കൊച്ചിക്കും കോഴിക്കോടിനും ഇടയിലെ ഏറ്റവും വലിയ കച്ചവടകേന്ദ്രമായി മാറി. പാറയിൽ അങ്ങാടിയിൽ ധാരാളം പുതിയ പീടികകൾ തുറന്നു. പട്ടും പൊകലയും മുതൽ പൊന്നും പെണ്ണുംവരെ കുന്നംകുളത്തങ്ങാടിയിൽ വില്പനയ്ക്കെത്തി. കുന്നംകുളത്തെ സകല ക്രിസ്ത്യാനികളും കച്ചവടത്തിനിറങ്ങി. പലരും പുതിയതായി പീടിക വെക്കാൻ സ്ഥലം കിട്ടാതെ വന്നപ്പോൾ വീടിന്‍റെ ഉമ്മറക്കോലായതന്നെ പീടികയാക്കി. ചേടത്ത്യാർമാര് കച്ചവടത്തിലിറങ്ങിയത് അക്കാലത്താണ്. നാടിന്‍റെ നാനാഭാഗങ്ങളിൽനിന്നും കുരുമുളകുമായി കാളവണ്ടികളിൽ വന്നവർ വണ്ടിനിറയെ സാമാനങ്ങളും വാങ്ങി തിരിച്ചുപോയി.
കുരുമുളകിന്‍റെ ഉത്പാദനം വർധിച്ചതോടെ അതൊക്കെ വിദേശത്തു കൊണ്ടുപോയി വിൽക്കാൻ ഇട്ടിക്കോരയ്ക്ക് കൂടുതൽ കപ്പലുകൾ ആവശ്യം വന്നു. ഇട്ടിക്കോരയുടെ അപ്പന് മൂന്നു കപ്പലുകളേ ഉണ്ടായിരുന്നുള്ളൂ. ഇട്ടിക്കോര കുമ്പിടിക്കടവിൽ മച്ചാട്ടുമലയിലെ ആഞ്ഞിലിത്തടികൾ വെട്ടിക്കൊണ്ടുവന്ന് കപ്പൽ പണിയാനൊരു സ്ഥിരം കപ്പൽശാലയുണ്ടാക്കി. ചെറളയം തുപ്രനെന്ന മൂത്താശാരിയെയും പത്തിരുപത് ആശാരിമാരെയും അവിടെ സ്ഥിരമായി പണിക്ക് നിറുത്തി. അൻപത്തിയാറരക്കാൽ കോല് നീളവും പന്ത്രണ്ടരക്കോല് വീതിയും എട്ടേകാൽക്കോല് ഉയരവുമുള്ള കണക്കിൽ കിറുകൃത്യമായ തുപ്രന്‍റെ ആഞ്ഞിലിക്കപ്പലുകൾക്ക് രണ്ടു തട്ടുകളായിരുന്നു. താഴത്തെ തട്ടിൽ നടുക്കായി ഭാരം കൂടിയ ചരക്കുകൾ സൂക്ഷിക്കാനുള്ള സ്ഥലം. നൂറ്റിരുപതുകണ്ടി കുരുമുളകും മറ്റു ചരക്കുകളും നാലുമാസത്തേക്ക് വേണ്ട ഭക്ഷണസാധനങ്ങളും തുഴക്കാരും കയറിയാൽ കപ്പൽ അഞ്ചരക്കോൽ വെള്ളത്തിൽ താഴും. മുകളിലത്തെ തട്ടിൽ ഉറപ്പിച്ച തേക്കിൻതൂണുകളിലാണ് പായ വലിച്ചുകെട്ടുക. കാറ്റിന്‍റെ ദിശയ്ക്കനുസരിച്ച് പായകൾ മാറ്റിക്കെട്ടാനുള്ള സൗകര്യമുണ്ടായിരുന്നു. കപ്പലിന്‍റെ ഇരുവശത്തുമായി ഉറപ്പിച്ചിട്ടുള്ള ഇരുപത്തിനാല് തുഴകളിലും എപ്പോഴും തുഴക്കാരുണ്ടാവും. മുകളിലെ തട്ടിലെ വലിയ മുറിയാണ് കപ്പിത്താന്‍റെ മുറി. മറ്റ് പ്രധാനപ്പെട്ട ജോലിക്കാർക്കും അടിമപ്പെണ്ണുങ്ങൾക്കുമായി വേറേ നാലഞ്ച് കൊച്ചുമുറികളും. അക്കാലത്ത് പൊന്നാനിതുറമുഖത്ത് അടുത്തിരുന്ന ചീനക്കപ്പലുകളിൽനിന്ന് വ്യത്യസ്തമായി ശക്തമായ തിരമാലകളെ നേരിടാനും ഏത് കാലാവസ്ഥയിലും കടലിലിറക്കാനും പറ്റുന്ന തരത്തിലുള്ള ഇട്ടിക്കോരയുടെ കപ്പലുകൾക്ക് പോർച്ചുഗീസുകാരുടെ കപ്പലുകളോടായിരുന്നു സാമ്യം. തുപ്രനാശാരിക്ക് കപ്പലുകളുടെ മാതൃക തയ്യാറാക്കി കൊടുത്തിരുന്നത് ഇട്ടിക്കോര തന്നെയായിരുന്നു.
കപ്പലുകളിൽ ജോലിചെയ്യാൻ സമർത്ഥരും വിശ്വസ്തരുമായ ആളുകളെ തിരഞ്ഞുപിടക്കുന്നതിൽ ഇട്ടിക്കോര വളരെ ശ്രദ്ധ ചെലുത്തിയിരുന്നു. അപ്പൻ മൂന്നു കപ്പലുകളുമായി പോയി വ്യാപാരം ചെയ്തപോലെ നിരവധി കപ്പലുകൾവെച്ച് കച്ചവടം ചെയ്യാനാവില്ലല്ലോ. ഓരോ കച്ചവടസംഘത്തിനും വിശ്വസ്തനായ മുഖ്യ കപ്പിത്താനും മറ്റ് കപ്പിത്താന്മാരും ജോലിക്കാരും വേണം. കുഞ്ഞാലിമരയ്ക്കാരുടെ കുടുംബത്തിൽപെട്ട ഹൈദ്രോസായിരുന്നു ഇക്കാര്യത്തിൽ ഇട്ടിക്കോരയെ സഹായിച്ചത്. ഇട്ടിക്കോരയുടെ അപ്പന്‍റെകൂടെ രണ്ടാം കപ്പിത്താനായി പോയിരുന്നത് ഹൈദ്രോസായിരുന്നു. ഇട്ടിക്കോരയുടെ ആദ്യത്തെ യാത്രയിലും ഹൈദ്രോസ്തന്നെയായിരുന്നു രണ്ടാം കപ്പിത്താൻ. “കടലിനെപ്പറ്റി ഈ ചെക്കനെന്താ അറിയാ” എന്ന അഹങ്കാരവുമായി കപ്പൽ കയറിയ ഹൈദ്രോസിന് ആദ്യത്തെ ദിവസം രാത്രിതന്നെ ഇട്ടിക്കോരയുടെ കഴിവ് മനസ്സിലായി. രാത്രി ഹൈദ്രോസും കൂട്ടരും എങ്ങോട്ടെന്നറിയാതെ തുഴഞ്ഞുപോകുമ്പോൾ ഇട്ടിക്കോര ആകാശത്തെ നക്ഷത്രങ്ങളെ നോക്കി കൃത്യമായി വഴി പറഞ്ഞുകൊടുത്തു. നക്ഷത്രങ്ങളെ നോക്കി ദിശ കണ്ടുപിടിക്കുന്ന വിദ്യ അതുവരെ ഹൈദ്രോസിനറിയില്ലായിരുന്നു. ഇട്ടിക്കോരയുടെ കൈയിലെ തകിടുകളിലും ചുരുളുകളിലും ഹൈദ്രോസിനറിയാത്ത പല കാര്യങ്ങളും എഴുതിവെച്ചിട്ടുണ്ടായിരുന്നു. കാറ്റും കോളും നിറഞ്ഞ കടലിൽ തിരമാലകളുയർന്നുപൊങ്ങുമ്പോൾ ഒരു കുലുക്കവുമില്ലാതെനിന്ന് ജോലിക്കാർക്ക് നിർദേശങ്ങൾ നല്കുകയും ഏത് തുറമുഖത്ത് അടുത്താലും ആ നാട്ടിലെ ആളുകളോട് അവരുടെ ഭാഷയിൽ സംസാരിക്കുകയും ചെയ്യുന്ന ഇട്ടിക്കോരയ്ക്ക് എന്തോ ചില അമാനുഷികസിദ്ധികളുണ്ടെന്ന് ഹൈദ്രോസ് വിശ്വസിച്ചു. അത്തവണ നാട്ടിൽ തിരിച്ചെത്തിയപ്പോൾ ഹൈദ്രോസ് പറഞ്ഞു പരത്തിയ കഥകളിൽനിന്നാണ് ഇട്ടിക്കോരയ്ക്ക് നക്ഷത്രക്കോര എന്ന പേരു വന്നത്. രണ്ടുമൂന്നു കൊല്ലംകൊണ്ട് ഇട്ടിക്കോര മലബാർതീരത്തെ കുരുമുളകുകച്ചവടത്തിന്‍റെ രാജാവായി. സാമൂതിരിക്കുപോലും ആറോ ഏഴോ കപ്പൽ മാത്രമുണ്ടായിരുന്ന കാലത്ത് ഇട്ടിക്കോര പുതിയതായി പതിനെട്ട് കപ്പലുകൾ കടലിൽ ഇറക്കി. അഞ്ച് കപ്പലുകളും നാല് കപ്പലുകളും വീതമുള്ള രണ്ട് സംഘങ്ങൾ മാറിമാറി പൊന്നാനിതുറമുഖത്തുനിന്ന് വിദേശത്തേക്കു പോയി. ഓരോ സംഘവും പോയാൽ അഞ്ചോ ആറോ മാസം കഴിഞ്ഞേ മടങ്ങിവരൂ. തിരിച്ചുവന്നാൽ കുമ്പിടിക്കടവിൽ വന്ന് കപ്പലുകളുടെ അറ്റകുറ്റപ്പണികളെല്ലാം തീർത്ത് ചരക്കുകൾ കയറ്റി കാലാവസ്ഥ നോക്കി തിരിച്ചുപോകാൻ നാലഞ്ച് മാസമെടുക്കും. ഒരു സംഘം തിരിച്ചുവരുമ്പോഴേക്കും അടുത്ത സംഘം കച്ചവടത്തിനു പുറപ്പെടും. ഈ സംഘങ്ങളിൽ ഒന്ന് ഇട്ടിക്കോരയുടെ നേതൃത്വത്തിലും ബാക്കി രണ്ടെണ്ണം സഹോദരന്മാരായ താരു, ഉക്രു എന്നിവരുടെ നേതൃത്വത്തിലും നാലാമത്തെ സംഘം ഇട്ടിക്കോരയുടെ ഏറ്റവും അടുത്ത സുഹൃത്തായ വെളിയങ്കോട്ടെ ബാപ്പുവിന്‍റെ നേതൃത്വത്തിലുമായിരുന്നുവെങ്കിലും എല്ലാത്തിന്‍റെയും ഉടമസ്ഥാവകാശം ഇട്ടിക്കോരയ്ക്കുതന്നെയായിരുന്നു. അഞ്ച് കപ്പലുകളുള്ള സംഘത്തിലൊന്ന് ഇട്ടിക്കോരയുടെയും മറ്റേത് ബാപ്പുവിന്‍റേതുമായിരുന്നു.
ഷായ് എന്നായിരുന്നു ഇട്ടിക്കോരയുടെ കപ്പലിന്‍റെ പേര്. ഹീബ്രുവിൽ
Het
(
n
),
Yod
(‘) എന്നീ അക്ഷരങ്ങൾ ചേർത്ത് ഷായ് എന്നെഴുതുന്നത് ഇങ്ങനെയാണ്
അതുതന്നെയായിരുന്നു ഇട്ടിക്കോരയുടെ കൊടിയടയാളവും. അത് ഇട്ടിക്കോര പഠിച്ചിരുന്ന വിദേശരാജ്യത്തെ ഏതോ രഹസ്യസംഘടനയുടെ ചിഹ്നമായിരുന്നു. ഹീബ്രുവിൽ ഷായ് എന്ന വാക്കിന് ജീവിതം എന്നാണ് അർത്ഥം. ജീവിതം ആഘോഷിക്കുക എന്നതായിരുന്നു ഇട്ടിക്കോരയുടെ തത്ത്വശാസ്ത്രം. ഷായ് എന്ന വാക്കിന്‍റെ സംഖ്യാമൂല്യം പതിനെട്ടാണ്. ഷായ് കൊടിയടയാളമായി സ്വീകരിച്ച ഇട്ടിക്കോരയുടെ ആളുകൾ അതുകൊണ്ടാണ് പിന്നീട് പതിനെട്ടാംകൂറ്റുകാരെന്ന പേരിൽ അറിയപ്പെട്ടത്. അവർക്കായി കർത്താവിന്‍റെ എട്ട് രഹസ്യകല്പനകളുമുണ്ടായിരുന്നു.
സ്വന്തമായി കൃഷി ചെയ്തുണ്ടാക്കുന്നതും പണ്ടികശാലയിൽ വാങ്ങിക്കൂട്ടുന്നതുമായ കുരുമുളക് മുഴുവനും നന്നായി ഉണക്കി ചാക്കിലാക്കി കപ്പലിൽ കയറ്റുന്നത് കണ്ടംകോരന്‍റെ ആളുകൾതന്നെയായിരുന്നു. അവരെ ഇട്ടിക്കോര സ്വന്തം ബന്ധുക്കളെക്കാൾ കാര്യമായാണ് കരുതിയിരുന്നത്. അവർക്ക് നല്ല കൂലി നല്കുക മാത്രമല്ല അവരോട് തുല്യ നിലയിൽ പെരുമാറുകയും ചെയ്തു. ഇട്ടിക്കോരയുടെ കാലത്ത് അടുപ്പൂട്ടിമാളികയിൽ ഏത് ജാതിക്കാരനും എപ്പോഴും കയറിച്ചെല്ലാമായിരുന്നു. അധ്വാനിക്കുന്നവർ ആരായാലും അവരെ ഇട്ടിക്കോര ബഹുമാനിച്ചിരുന്നു. മേലനങ്ങാതെ ജീവിക്കുന്ന നമ്പൂരാരെയും നായന്മാരെയും തരിമ്പും വിലവെച്ചില്ല. ചെറുവത്താനിയിലെ പ്രമാണിയായ ഒരു കൈമൾ എന്തോ കാര്യത്തിനായി അടുപ്പൂട്ടി മാളികയിൽ വന്നപ്പോൾ കണ്ടംകോരൻ ഇട്ടിക്കോരയുടെ കൂടെയിരുന്ന് ഊണുകഴിക്കുന്നത് കണ്ടു. കൈമൾക്ക് അതത്ര രസിച്ചില്ല. തിരിച്ചുപോകുമ്പോൾ സ്വകാര്യമായി അത് ഇട്ടിക്കോരയോട് സൂചിപ്പിക്കുകയും ചെയ്തു.
“കോരമാപ്ലേ, ഈ കറപ്പന്മാരേ അത്രക്കങ്ങ്ട് വിശ്വസിക്കണ്ടാട്ടോ
...
അധികടുപ്പിച്ചാ തലേക്കേറും
...
ചോറ് തിന്നണോനെ പിടിച്ച് ഊണ് കൊടുക്കരുത്.“
“അല്ല കമ്മളേ, നമ്മുടെ ഈ കുരുമുളകിന്‍റെ നെറെന്താ? “
“ന്ന്ച്ചട്ട് കുരുമുളകോണ്ടാരും കണ്ണെഴുതാറില്ലല്ലോ
...
”
“വേണ്ട, കണ്ണിലെ കൃഷ്ണമണീടെ നെറെന്താ? ആ കൃഷ്ണമണ്യോണ്ടല്ലേ മറ്റ് നെറങ്ങളൊക്കെ കാണണേ
...
”
“അല്ല എനിക്ക്യോന്നുണ്ടായിട്ട് പറഞ്ഞതല്ല, ആർത്താറ്റെ ക്രിസ്ത്യാന്യോളടെ എടേല് ഇപ്പൊത്തന്നെ മാപ്ലെപ്പറ്റി അത്ര നല്ല അഭിപ്രായല്ല കേക്കണേ. കച്ചോടൊക്കെ ഗംഭീരാവ്ണ്ടെങ്കിലും കണ്ട ചാത്തനും പോത്തനുമൊക്കെയായിട്ടാ കൂട്ട്ന്നാ പരാതി
...
പണ്ട് നമ്പൂരാര് മാർഗ്ഗം കൂട്യേ സുറിയാനി ക്രിസ്ത്യാന്യോളാ നിങ്ങളൊക്കേന്ന് മറക്കണ്ട…”
“ന്‍റെ കമ്മളേ, നിങ്ങക്ക് എന്താ അറ്യാ
...
ഈ ചാത്തനും പോത്തനുമൊക്കെ അധ്വാനിച്ച്ണ്ടാക്കണതല്ലേ നമ്മളൊക്കെ തിന്നണത്. ഈയ് കുരുമുളകുപോലെ അവരും മണ്ണിലെ കറുത്ത മുത്താ. അവരോട് കൂട്ടുകൂടീട്ട് ചീത്ത്യാവാച്ചാ അങ്ങട് ആയിക്കോട്ടെ. പിന്നെ കുന്നംകൊളത്തെ ക്രിസ്ത്യാന്യോളടെ അപ്പനപ്പാപ്പന്മാര് നമ്പൂരാരൊന്നൂല്ലാട്ടാ. ഞങ്ങള് ക്രിസ്തുവിനെത്രയോ മുമ്പേ ഇവിടെവന്ന് പാർക്കാൻ തൊടങ്ങീതാ. ചോറ് തിന്നണോനെ പിടിച്ച് ഊണ് കഴിപ്പിക്കല്ല ഊണ് കഴിക്കണോരെ പിടിച്ച് ചോറ് തീറ്റിക്കാനാ ഇനി പരിപാടി മനസ്സിലായാ? “
സവർണ്ണ ക്രിസ്ത്യാനികളുടെയും ഉയർന്ന ജാതിക്കാരുടെയും എതിർപ്പ് കണക്കാക്കാതെ ഇട്ടിക്കോര കറുത്തമുത്തുകളുമായി കൂടുതൽ അടുത്തു. അടുപ്പൂട്ടിമാളികയിലും ഇയ്യാലെ കളപ്പുരയിലും ഉക്രുവിനും താരുവിനുമുള്ള അതേ സ്ഥാനം കണ്ടംകോരനും ബാപ്പുവിനും നല്കി. ഇട്ടിക്കോര അയച്ച അതിഥികളെയെല്ലാം ചിരുതേയി വേണ്ടപോലെ സ്വീകരിച്ച് സന്തോഷിപ്പിക്കുകയും ചെയ്തു.
ഇട്ടിക്കോരയുടെ അപ്പൻ മരിച്ചശേഷം ആദ്യത്തെ തിരുവാതിര ഞാറ്റുവേലയിൽ ഇയ്യാലെ പാടത്തിനോടു ചേർന്ന പറമ്പുകളിൽ കുരുമുളകുകൊടികൾ വെച്ചു പിടിപ്പിക്കാൻ കണ്ടംകോരൻ ആളുകളെയും കൊണ്ടുവന്നു. വെരലുവെച്ചാ മുറിയണ മഴയിൽ പറമ്പായ പറമ്പിലൊക്കെ കുരുമുളകു നട്ട് സന്ധ്യയോടെ നനഞ്ഞു വിശന്നുതളർന്ന് കണ്ടംകോരൻ കയറിവന്നപ്പോൾ ചിരുതേയി കച്ചമുണ്ടുമായി ഓടിച്ചെന്ന് അവന്‍റെ തല തുവർത്തി. രണ്ടരക്കോല് പൊക്കോം അതിനൊത്ത തടിയുമുള്ള കറുകറാ കറുത്ത കണ്ടംകോരൻ കരുത്തിൽ ഇട്ടിക്കോരയെക്കാൾ കേമനായിരുന്നു. ചുരുണ്ട മുടിയും ചുണ്ടിൽ ഒളിപ്പിച്ചുവച്ചൊരു പുഞ്ചിരിയുമുള്ള, സദാ കഥകളും തമാശയും പറയുന്ന സുന്ദരൻ. ചിരുതേയി അവനെ തളത്തിൽ പുൽപ്പായയിലിരുത്തി ഓട്ടുകിണ്ണത്തിൽ ആവി പാറുന്ന പഴേരിക്കഞ്ഞിയും മുതിരപ്പുഴുക്കും ചുട്ട മാന്തളും വിളമ്പി വാതിലിൽ ചാരിനിന്നു.
“കറുത്തമുത്ത് ന്ന് എത്ര മൊളക് കൊടി നട്ടു?”
“പത്തറപത് കൊടി നട്ടു അമ്പ്രാളെ, ഞ്യാറ്റ്യാല കഴീമ്പഴക്കും ആയിരം കൊടി നടണംന്നാ മാപ്ലാര് പറഞ്ഞേ.”
“അതിന് ഇനീം പത്ത് പന്ത്രണ്ട് ദൂസണ്ടല്ലോ, കൊടി വെക്കണേന് മുമ്പേ മരം നല്ലതല്ലേന്ന് നോക്കിക്കോളോണ്ടൂ
...
”
“ദാ പ്പൊ നന്നായിത്. അതല്ലേ ആദ്യം നോക്ക്വാ
...
അല്ല അമ്പ്രാളേ നിങ്ങക്കെങ്ങനാ ഇതൊക്കെത്ര നിശ്ശം?”
“ഞങ്ങള് കോതമാരങ്ങന്യാ
...
പടർന്ന് കേറണെന് മുമ്പേ മരത്തിന്‍റെ ഒറപ്പ് നോക്കും
...
”
അവൾ കണ്ടംകോരന്‍റെ വിടർന്ന നെഞ്ചിലേക്ക് അർത്ഥംവെച്ചൊന്നു നോക്കി പെട്ടെന്ന് മുഖം തിരിച്ചു. എന്നാൽ അവനത് ശ്രദ്ധിച്ചില്ല.
“അല്ലാ ഇയ്യാലെ കളപ്പെരേലെന്താ മാന്തള്, കുമ്പൊഴേല് കണ്ണൻ മീനൊന്നൂല്യേ?”
“നല്ല പെടക്കണ മീനൊക്കെ ഇണ്ട്. പക്ഷേ, പിടിച്ചുതരാൻ ആള് വേണ്ടേ. കുമ്പുഴേലെ മീനോൾക്ക് നല്ല ബുദ്ധ്യാ. ചൂണ്ടേല് കൊത്ത്വേ ഇല്യ. പുഴേലെറങ്ങി കൈയോണ്ടന്നെ പിടിക്കണം.”
“ചൂണ്ടലോണ്ട് മീൻപിടിക്കണത് ശരില്ല അമ്പ്രാളെ. അതൊരു ചത്യാ, വെള്ളത്തിലിറങ്ങി മുങ്ങാംകുഴീട്ട് ചെല്ലണം. അപ്പൊ നല്ല വല്യേ കണ്ണൻ മീനോള് നമ്മടെ മുന്നില് വന്ന് പെടും. അതില് ചെലത് അനങ്ങാണ്ടങ്ങനെ നിക്കും. അവറ്റേടെ ആയുസ്സ് കഴിഞ്ഞതാ. ദൈവത്തിനോട് പ്രാർത്ഥിച്ച് നിക്കാ. അതിന്‍റെ കഴുത്തിന് കൊറച്ച് താഴ്ത്തായിട്ട് ഒരൊറ്റ പിടിത്തം പിടിക്കണം. കിടന്ന് പടാപെടാന്ന് പെടക്കും. വിടരുത്.”
ചിരുതേയി കണ്ടംകോരന്‍റെ കിണ്ണത്തിലേക്ക് വീണ്ടും കഞ്ഞി വിളമ്പി.
“അല്ലാ അങ്ങനെ പിടിച്ചാ ദൈവത്തിന് ദേഷ്യം വരില്ലേ
...
”
“ഇല്ല അമ്പ്രാളെ. ആ മീനിന്‍റെ ആയുസ്സ് കഴിഞ്ഞതല്ലേ, പിന്നെ നമുക്ക് പിടിച്ചുതിന്നാം.”
“കണ്ടംകോരന് ഇതൊക്കെ ആരാ പറഞ്ഞ് തന്നേ?”
“നമ്മടെ കോരമാപ്ലതന്നെ. മൂപ്പര് ദൈവത്തിന്‍റെ അവതാരല്ലേ അമ്പ്രാളേ...”
“ദൈവത്തിന്‍റെ അവതാരോ?
“
“പിന്നെ, സംശണ്ടോ, കഴിഞ്ഞ ക്രിസ്മസ് രാത്രീല് ഞങ്ങള് നേരിട്ട് കണ്ടതല്ലേ. പാതിരാത്രിയായപ്പോ അടുപ്പൂട്ടിമാളികേടെ മോളിലൊരു നക്ഷത്രം. ആ നക്ഷത്രത്ത്ന്ന് പറക്കണ വെള്ളക്കുതിരേടെ പൊറത്ത് ദൈവം താഴത്തേക്ക് എറങ്ങിവന്നു. വന്നൊടനെ ‘എവട്യാണ്ടാ ന്‍റെ മോൻ ഇട്ടിക്കോരാ’ ന്നാ മൂപ്പരടെ ചോദ്യം. മാപ്ലേര് ഓടി മുമ്പില് ചെന്നുനിന്നു. ദൈവം മാപ്ലേരെ കെട്ടിപ്പിടിച്ച് നെറ്റിയിലൊരു ഉമ്മകൊടുത്ത് ആകാശത്തേക്കന്നെ പോയി.”
അന്നു രാത്രി മുഴുവനും കണ്ടംകോരൻ ഇട്ടിക്കോരയെപ്പറ്റിയുള്ള പല കഥകളും ചിരുതേയിയെ പറഞ്ഞുകേൾപ്പിച്ചു. അതിനിടയിൽ അവൾ പല തവണ അവന്‍റെ നെഞ്ചിൽ കൂമ്പുഴയിലെ കണ്ണൻമീൻ പെടക്കണപോലെ കെടന്ന് പിടച്ചു. ആ മീൻപിടിത്തത്തിനിടയ്ക്ക് തളർന്നുകിടക്കുമ്പോൾ കണ്ടംകോരൻ അവളുടെ ചെവിയിൽ ‘കോരമാപ്ലാര് സകല കുറുമ്പും പടിപ്പിച്ച് വെച്ചിട്ടുണ്ടല്ലോ ഞാനെങ്ങന്യാ ഈ കടൊക്കെ വീട്ട്ആ’ എന്ന് ചോദിച്ചു. അവൾ മറുപടിയൊന്നും പറയാതെ ഒരു കുസൃതിച്ചിരി ചിരിച്ച് അവന്‍റെ നെഞ്ചിൽ തലചായ്ച്ച് കിടന്നു. പുലരുംവരെ അവൻ എങ്ങനെയൊക്കെ ശ്രമിച്ചിട്ടും കടം പലിശയും പലിശയുടെ പലിശയുമായി കൂടിവന്നതേയുള്ളൂ.
കണ്ടംകോരൻ പിറ്റേദിവസം സന്ധ്യയ്ക്ക് പണികഴിഞ്ഞ് തിരിച്ചുവരുമ്പോൾ കൈയിലൊരു കോർമ്പലിൽ അഞ്ചെട്ട് മുഴുത്ത കണ്ണൻമീനുണ്ടായിരുന്നു. ചിരുതേയി ചാക്കപ്പായിയോടു പറഞ്ഞ് അത് പെട്ടെന്നു കറിവെച്ച് അത്താഴം വിളമ്പി.
“ന്നാലും ഇന്നന്നെ കണ്ണൻമീനുംകൊണ്ട് വരുംന്ന് ഞാ വിചാരിച്ചില്യാട്ടോ...”
“ഒക്കെ ആ ദൈവത്തിന്‍റെ പണ്യാ. പറമ്പിലെ പണി കഴിഞ്ഞ് കുളിക്കാൻ പൊഴേച്ചെന്ന് മുങ്ങ്യേപ്പോ മൂപ്പര്ണ്ട് വെള്ളത്തിന്‍റെ അടീല്. ‘ഡാ കണ്ടംകോരാ, നീയ്യ് നാല് കണ്ണൻമീനിനെ പിടിച്ച് ആ കോതക്കുട്ടിക്ക് കൊണ്ട് കൊടക്ക്’ന്ന് മൂപ്പര്. പിന്നെ ഞാനെന്താ ചെയ്യാ. മീൻപിടിക്ക്യാൻ തൊടങ്ങ്യേപ്പോ, ‘ആ പെണ്ണ്ന്നലെ രാത്രി അത്ര കഷ്ടപ്പെട്ടതാ, അതിനൊക്കൊരു നന്ദി വേണ്ടടാ’ ന്നൊരു ചോദ്യോം. അഞ്ചെട്ടണ്ണത്തിനെ കിട്ടി. ന്നലെ രാത്രീലത്തെ കടം കൊറച്ചെങ്കിലും വീട്ടണ്ടേ.”
ചിരുതേയി കണ്ടംകോരന്‍റെ വർത്തമാനം കേട്ട് കുടുകുടാന്ന് ചിരിച്ചു. അത്താഴത്തിനുശേഷം മുകളിലെ മുറിയിൽ ചെന്ന് അന്തിക്കള്ള് പകർന്നു കൊടുക്കുമ്പോൾ അവൻ അവളുടെ തുടയിലൊരു നുള്ള് കൊടുത്തു.
“അയ്യടാ
..
ഇന്നും നോക്കിക്കോ. നിന്നെക്കൊണ്ട് കടം വീട്ടാനൊന്നും പറ്റില്ല. കറുത്ത മുത്താന്നൊക്കെ പറഞ്ഞീട്ടെന്താ കാര്യം കരുത്ത് വേണ്ടേ? സത്യം പറ, നീയ്യ് ഈ കോരമാപ്ലാരടെ ദൈവത്തിനെ നേരിട്ട് കണ്ടിട്ടുണ്ടോ?”
“ദൈവത്തിന്‍റെ കാര്യത്തില് ആരെങ്കിലും നൊണ പറയുവോ അമ്പ്രാളെ. എന്നാൽ ഈ ദൈവണ്ടലോ നമ്പൂരാര് പറേണപോലത്തെ പട്ടുടുത്ത് പച്ചക്കറിമാത്രം തിന്നണ ദൈവല്ല. ഞങ്ങടൊക്കെ ദൈവത്തിനെപ്പോലെ കള്ള് കുടിക്കും. എറച്ചി തിന്നും. ക്രിസ്ത്യാന്യോളടെ കുരിശ് ദൈവത്തിന്‍റെ ഛായന്യാ. പക്ഷേ, എവിടോ ഒരു പിശകുണ്ട്. പള്ളീലെ അച്ചന്മാർക്ക് മൂപ്പരെ കണ്ണിന് നേരേ കണ്ടൂടാ
...
”
“അതെന്താ
...
?”
“ഈ ദൈവാ കുരുമുളക് ഭൂമിലിക്ക് കൊണ്ടോന്നത്. അതുവരെ കുരുമുളക് സ്വർഗ്ഗത്തിലേണ്ടായിരുന്നുള്ളൂ. മൂപ്പരത് സൂത്രത്തിൽ മോഷ്ടിച്ച് കുന്നംകുളത്തെ കോരമാരക്ക് കൊടത്തു. നിങ്ങള് ദ് വിറ്റ് കാശ്ണ്ടാക്കി സുഖായിട്ട് കഴിഞ്ഞോളാൻ പറഞ്ഞു. വെറുതല്ലാട്ടോ. അതിന് കോരമാര് മൂപ്പരക്ക് ചെലതൊക്കെ കൊടുത്തു. ഇപ്പളും കൊടക്കണുണ്ട്. ലോകത്തിലെ സകല അച്ചന്മാരും മെത്രാന്മാരും ചോദിച്ചിട്ടും അവർക്കൊന്നും കൊടുക്കാണ്ടെ കോരമാർക്ക് കൊടുത്തോണ്ടാ അവർക്കൊക്കെ ഈ ദൈവത്തോട് ഇത്ര ദേഷ്യം.”
“പിന്നെ കോരമാപ്ലാര് പള്ളി നന്നാക്കാനൊക്കെ കാശ് ചെലവാക്കണതെന്തിനാ? “
“അതാ മ്പ്രാളേ കച്ചോടത്തിലെ സൂത്രം. പൊറത്ത് പള്ളീടെ ആളായിട്ട് നിക്കേം അകത്ത് മൊളക് ദൈവത്തിനെ കുടിവെക്കേം ചെയ്യാ. അപ്പൊ പിന്നെ മെത്രാന് മിണ്ടാൻ പറ്റ്വോ? “
“നിങ്ങടെ ആൾക്കാരെങ്ങന്യാ ഇതിന്‍റെകൂടെ കൂട്യേ?”
“അതാ രസം. ഞങ്ങടെ അപ്പനപ്പാപ്പന്മാർക്ക് സ്വർഗ്ഗത്തില് കുരുമുളക് കൃഷ്യായിരുന്നു പണി. ദൈവം മൂപ്പര് കുരുമുളകിന്‍റെ കൂടെ ഞങ്ങളേം ങ്ങട് കൊണ്ടോന്നതാ.”
“അതാവും ഈ കറത്ത നെറല്ലേ?”
“അതെന്നെ. ഞങ്ങൾക്കും കുരുമുളകിനും ഒരേ നെറാ. സ്വർഗ്ഗത്തില് കുരുമുളകിന് കറുത്ത മുത്ത് ന്നാ പറയാ. അതോണ്ടാ കോരമാപ്ലാര് എന്നെ കറുത്ത മുത്തേന്ന് വിളിക്കണത്...”
ചിരുതേയി അവനെ ‘കറുത്ത മുത്തേ’ എന്ന് വിളിച്ചു കെട്ടിപ്പിടിച്ചു.
തിരുവാതിര ഞാറ്റുവേല കഴിയുന്നവരെ കണ്ടംകോരൻ ഇയ്യാലെ കളപ്പെരേലുണ്ടായിരുന്നു. ആയിരം കുരുമുളകുകൊടി വെച്ചുപിടിപ്പിച്ച് അവൻ തിരിച്ചുപോയതിന്‍റെ പിറ്റേ ആഴ്ച ഇട്ടിക്കോര കളപ്പുരയിൽ വന്നപ്പോൾ ചിരുതേയി കണ്ടംകോരന്‍റെ കഥകൾ പറഞ്ഞു കേൾപ്പിച്ചു. ഇട്ടിക്കോരയ്ക്ക് ചിരി നിറുത്താൻ കഴിഞ്ഞില്ല.
“ എന്താ ദൊക്കെ നൊണയാ?”
“ഹേയ് നൊണൊന്നൂല്ല. സ്വർഗ്ഗത്തിലെ കുരുമുളകിനെപ്പറ്റിള്ളൊരു കഥ യോർത്ത് ചിരിച്ചതാ...”
“അതെന്താ, ഞാനുംകൂട്യൊന്ന് കേക്കട്ടേ...”
“സ്വർഗ്ഗത്തിലെ കുരുമുളകിന് ഭൂമീലെ കുരുമുളകിന്‍റെ പത്തെരട്ടി വലിപ്പായിരുന്നു. കഷ്ടിച്ചൊരു മുന്തിരീടത്രെ ണ്ടാവും. നേരിയ ചുവപ്പുകലർന്ന കറപ്പ് നെറം. അതിന്‍റെ നീരിന് നല്ല എരിവാ. ഇത്തിരി മധുരോണ്ട്. എത്ര കുടിച്ചാലും മത്യാവാത്തൊരു സ്വാദ്. ദൈവം ഹവ്വേ സൃഷ്ടിച്ചപ്പോൾ സ്വർഗ്ഗത്തിലെ രണ്ട് കുരുമുളകെടുത്ത് നെഞ്ഞത്ത് വെച്ചുകൊടുത്ത് നീ യ്യിതോണ്ട് ജീവിച്ചോന്ന് പറഞ്ഞൂത്രേ... ആദ്യപാപത്തിന് ശേഷം ഏദൻതോട്ടത്തിന്ന് പൊറത്താക്ക്യേപ്പോ അത് കൊറച്ച് ചുങ്ങിച്ചെറുതായി. മധുരോം എരിവുമൊക്കെ പോയി. സ്വർഗ്ഗത്ത്ന്ന് ഭൂമീലിക്ക് വീഴണ ഓരോ കുട്ടീം ആദ്യം അന്വേഷിക്ക്യ ഈ കുരുമുളകാ.”
“അസ്സല് നൊണേടെ മണംണ്ടലോ, ആരാ ങ്ങനാരു കഥണ്ടാക്യേ? “
“മൊളക് ദൈവംതന്നെ. ഞങ്ങക്ക് കുരുമുളക് മോഷ്ടിച്ച് തന്നതിന് മൂപ്പരെ സ്വർഗ്ഗത്ത്ന്ന് പൊറത്താക്കി. പിന്നെ ഭൂമീലും നരകത്തിലുമായി അലച്ചിലന്ന്യാ. ഇടക്ക് ഇബടെ വരുമ്പോ ഇങ്ങനത്തെ ഓരേ കഥ പറേം.”
പതിമൂന്ന്
ചണ്ഡാംശുചന്ദ്രാധമകുംഭിപാലഃ
യഥാ ശിഖാ മയൂരാണാം
നാഗാനാം മണയോ തഥാ
തദ്വദ്വേദാംഗ ശാസ്ത്രാണാം
ഗണിതം മൂർധനി സ്ഥിതം
*
ന
ക്ഷത്രക്കോരയിലെ ‘ചണ്ഡാംശുചന്ദ്രാധമകുംഭിപാലഃ’ എന്ന നാലാമധ്യായത്തിന്‍റെ പേര് കണ്ടപ്പോൾതന്നെ രശ്മിയുടെ മുഖം വാടി. അവൾ ഒരു പിടിയുംകിട്ടാത്തപോലെ രേഖയെ നോക്കി. രേഖയും തനിക്കറിയില്ലെന്ന് കൈ മലർത്തിയപ്പോൾ പിന്നെ ചോദ്യം എന്നോടായി.
“ഇതെന്താ മാഷേ ഇങ്ങനൊരു സാധനം?”
“സത്യം പറയാലോ എനിക്കും അറീല്യ. കണ്ടിട്ടെന്തോ ആഭിചാരമന്ത്രാണെന്നാ തോന്നണേ, വായിച്ചുനോക്കാം...”
ഞങ്ങൾ നാലാമത്തെ അധ്യായം വായിക്കാൻ തുടങ്ങി.
കണക്ക് ചെയ്യുന്നതിൽ ഇട്ടിക്കോരയ്ക്ക് അസാമാന്യകഴിവായിരുന്നു. അഞ്ഞൂറോളം കൊല്ലംമുമ്പ് ഇട്ടിക്കോര ഉണ്ടാക്കിയ പെരുക്കപ്പട്ടികയാണ് ഇന്നും നമ്മുടെ നാട്ടിൽ പ്രചാരത്തിലുള്ളത്. ‘ഓരണ്ട് രണ്ട് ഈരണ്ട് നാല്’ എന്ന് നീട്ടി ഈണത്തിൽ ചൊല്ലുന്ന രീതി ഇട്ടിക്കോര തിംബിക്തുവിലെ മദ്രസ്സുകളിൽനിന്ന് കൊണ്ടുവന്നതാണ്. അടുപ്പൂട്ടിമാളികയിലെ കുട്ടികളെ പതിനെട്ടിന്‍റെ പട്ടികവരെ മേൽപ്പോട്ടും കീഴ്പ്പോട്ടും തിരിച്ചും മറിച്ചും ചൊല്ലാൻ നിർബന്ധമായി പഠിപ്പിച്ചിരുന്നു. കൃഷിയിലും കച്ചവടത്തിലും ഇട്ടിക്കോരയുടെ കൂട്ടുകാർ കറുത്തമുത്തുകളായിരുന്നെങ്കിൽ കണക്കിലെ കളികളിൽ അവരോടൊപ്പം നമ്പൂതിരിമാരും വാരരുമാരും മരയ്ക്കാരുമൊക്കെയായിരുന്നു. ഇട്ടിക്കോര നാട്ടിലുള്ളപ്പോൾ എന്നും ആരെങ്കിലും ഉത്തരം കിട്ടാത്ത കണക്കുകളുമായി മാളികയിൽ വരും. ഇട്ടിക്കോരയ്ക്ക് സംസ്കൃതത്തിലും ഭാരതത്തിലെ പാരമ്പര്യഗണിതത്തിലും നല്ല അറിവുണ്ടായിരുന്നതിനാൽ നിമിഷങ്ങൾക്കുള്ളിൽ അതിന്‍റെ ഉത്തരം കണ്ടുപിടിച്ച് കൊടുക്കും. എന്നാൽ ഉത്തരം കണ്ടെത്തിയ വഴി പറഞ്ഞുകൊടുക്കില്ല. ചോദ്യവുമായി വന്നയാൾ പരമാവധി ശ്രമിച്ചിട്ടും കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലേ അത് പറഞ്ഞുകൊടുക്കൂ. കടൽക്കണക്കിൽ മരയ്ക്കാർ അതിസമർത്ഥനായിരുന്നെങ്കിലും മറ്റ് കാര്യങ്ങളിൽ ഇരിങ്ങാലക്കുടക്കാരൻ നമ്പൂതിരിയും പൊന്നാനിയിലെ നീലാണ്ടനുമായിരുന്നു മിടുക്കന്മാർ. അവർ കണക്കിലെ അതിസങ്കീർണമായ പല തത്ത്വങ്ങളും ജ്യോതിശ്ശാസ്ത്രവും ഇട്ടിക്കോരയിൽനിന്ന് പഠിച്ചു. നക്ഷത്രക്കോര പഠിപ്പിച്ച കാര്യങ്ങൾവെച്ച് നീലാണ്ടൻ പിന്നീട് സംസ്കൃതത്തിൽ ചില പുസ്തകങ്ങൾ എഴുതുകയും ചെയ്തു. ഇട്ടിക്കോരയുമായുള്ള അടുപ്പം കാരണം ഇരിങ്ങാലക്കുടയിലെ നമ്പൂതിരി അടുപ്പൂട്ടിമാളികയ്ക്കടുത്ത് കാണിപ്പയ്യൂരിൽ സ്ഥിരതാമസമാക്കി. ഈ നമ്പൂതിരിയുടെ പിന്മുറക്കാരാണ് പിന്നീട് തച്ചുശാസ്ത്രത്തിലും ജ്യോതിശ്ശാസ്ത്രത്തിലും പഞ്ചാംഗഗണിതത്തിലുമൊക്കെ പ്രഗല്ഭരായത്.
തന്‍റെ സഹോദരന്മാരായ താരുവും കോരുവും പൊന്നാനി നീലാണ്ടനുമായിരുന്നു ഇട്ടിക്കോരയുടെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യന്മാർ. നീലാണ്ടനെ പൊന്നാനിയിലെ പണ്ടികശാലയിൽ കണക്കെഴുത്തുകാരനായി നിയമിച്ചത് ഇട്ടിക്കോരയായിരുന്നു തിരുനാവായയ്ക്കടുത്തുള്ള ഒരു പാവപ്പെട്ട നമ്പൂതിരി ഇല്ലത്ത് ജനിച്ച നീലാണ്ടൻ ഇട്ടിക്കോരയ്ക്ക് കണക്കിൽ താൽപര്യമുണ്ടെന്നു കേട്ട ചില ഗണിതസൂത്രങ്ങളുമായി മാളികയിൽ ചെന്നു. ഇട്ടിക്കോര ചിരുതേയിയെ ഇയ്യാല് കൊണ്ടുവന്ന് താമസിപ്പിച്ച കാലമാണത്. കച്ചവടമൊന്നും ഏറ്റെടുത്തിട്ടില്ല. കുതിരപ്പുറത്ത് കയറി നാടുചുറ്റി പല കള്ളും പെണ്ണും മാറി മാറി രുചിച്ചുനടക്കണ കാലം. ഭാഗ്യത്തിന് നീലാണ്ടൻ വന്നദിവസം ഇട്ടിക്കോര മാളികയിലുണ്ടായിരുന്നു.
ഉമ്മത്തിൻപൂവ് വലിച്ച് രസിച്ചിരിക്കുകയായിരുന്ന ഇട്ടിക്കോരയുടെ മുന്നിലേക്ക് ‘കടപയാദി’
*
യിൽ ഒരു വരി ഓലയിലെഴുതിവെച്ച് നീലാണ്ടൻ ഭവ്യതയോടെ മാറിനിന്നു. നീലാണ്ടന് അന്ന് ഏകദേശം നാല്പത് വയസ്സുണ്ടാകും. ദാരിദ്ര്യംകൊണ്ട് അകാലവാർധക്യം ബാധിച്ചതിനാൽ അതിലും കൂടുതൽ തോന്നും. ദീർഘദൂരം നടന്ന് ക്ഷീണിച്ചവശനായി വന്ന നീലാണ്ടനോട് ഇട്ടിക്കോര “ആദ്യം അകത്ത് പോയി ചോറ് തിന്ന്, ഇതൊക്കെ പിന്നെ നോക്കാം” എന്ന് പറഞ്ഞു. നീലാണ്ടൻ എന്തു ചെയ്യണമെന്നറിയാതെ മടിച്ചുനിന്നപ്പോഴാണ് ഇട്ടിക്കോര അയാളുടെ നെഞ്ചത്തെ പൂണൂല് കണ്ടത്.
“ഓ നമ്പൂര്യാണല്ലേ. അപ്പോ പട്ടിണി കിടക്കന്നേ വഴിള്ളൂ... എന്താ ഓലേല്?”
“ചെറ്യേ കോരക്ക് കണക്കില് വല്യേ കമ്പാന്ന് കേട്ടു.”
“കണക്കില് മാത്രായിട്ടങ്ങനെ പ്രത്യേക കമ്പോന്നൂല്യ. എന്നാൽ ഇല്യാന്നൂല്യ ശരിക്ക് പ്പളത്തെ കമ്പം പെണ്ണിലാ. പിന്നെ കടല്. അത് കഴിഞ്ഞിട്ടേ കണക്കൊക്കെള്ളൂ. ശരി എന്താ എഴുതിക്കൊണ്ടോന്നക്കണേ, വായിക്ക് കേക്കട്ടെ?”
“ചണ്ഡാംശുചന്ദ്രാധമകുംഭിപാലഃ”
ഇട്ടിക്കോരയ്ക്ക് സന്തോഷമായി.
“അപ്പോ അതാ കാര്യം, വെറുതെ പൂജ കഴിക്കണ നമ്പൂര്യല്ല. വിവരണ്ട്. ആരടെ കൈയീന്നാ ‘കടപയാദി’ പഠിച്ചേ?”
“ഇരിങ്ങാലക്കൊട മാധവൻനമ്പൂരീടെ കൈയീന്ന്.”
‘ചണ്ഡാംശുചന്ദ്രാധമകുംഭിപാലഃയുടെ സംഖ്യ തെറ്റാണ്ടെ പറയാൻ പറ്റ്വോ?”
“3.1415926536”
“കടപയാദി കണക്കനുസരിച്ച് ശര്യാ. എന്നാൽ ഇത് അത്ര കൃത്യല്ല. ഇതിലും നൂറിരട്ടി കൃത്യായി വൃത്തത്തിന്‍റെ പരിധീം വ്യാസോം തമ്മിലുള്ള അനുപാതം കാണാൻ ഞങ്ങള് തിംബിക്തുവിൽ പഠിച്ചേർന്നു. അലക്സാൻഡ്രിയേല് ഇതിന് പൈ എന്നാ പറയാ. പൈ ഗ്രീക്ക്ഭാഷയിലെ ഒരക്ഷരാ. കണക്കില് മോശല്യാല്ലോ. ശരി ഒരു കരിക്ക് വെട്ടി തന്നാൽ കുടിക്ക്വോ?
“ആവാം.”
അപ്പോഴേക്കും മാളികയിലെ ജോലിക്കാർ കരിക്ക് വെട്ടിയതും പൂവൻപഴവും ഒരു നാക്കിലയിൽ കൊണ്ടുവന്നു വെച്ചു. നീലാണ്ടൻ മടിച്ചുമടിച്ച് അതെടുത്ത് കഴിച്ചു. അവർ പിന്നീട് ധാരാളം ഗണിതപ്രശ്നങ്ങളെപ്പറ്റി ചർച്ച ചെയ്തു. നീലാണ്ടൻ അവതരിപ്പിച്ച മിക്ക പ്രശ്നങ്ങൾക്കും ഇട്ടിക്കോര നിമിഷങ്ങൾക്കുള്ളിൽ ഉത്തരം പറഞ്ഞെങ്കിലും മറ്റ് രാജ്യങ്ങളിലെ കണക്കിനെപ്പറ്റി അത്ര അറിവില്ലാതിരുന്നതിനാൽ ഇട്ടിക്കോരയുടെ ചോദ്യങ്ങൾക്ക് നീലാണ്ടന് അത്ര എളുപ്പത്തിൽ മറുപടിപറയാൻ കഴിഞ്ഞില്ല. എന്നാൽ നീലാണ്ടൻ
“വ്യാസേവാരിധിനിഹതേ
രൂപഹൃദേവ്യാസ സാഗരാഭിഹതേ-
സ്ത്രീശരാദി വിഷമസംഖ്യാ
ഭക്തമൃണം സ്വം പൃഥക് ക്രമാൽ കുര്യാൽ”
എന്ന് ചൊല്ലിനിറുത്തിയപ്പോൾ ഇട്ടിക്കോര ഒന്നാലോചിച്ചിരുന്നുപോയി. എന്നാൽ നിമിഷങ്ങൾക്കുള്ളിൽ സംഗതി പിടികിട്ടിയപ്പോൾ ആഹ്ലാദം സഹിക്കാൻ വയ്യാതെ എഴുന്നേറ്റ് നീലാണ്ടിനെ രണ്ട് കൈകൊണ്ടും കെട്ടിപ്പിടിച്ചാലിംഗനംചെയ്തു.
“നമ്പൂരി നിസ്സാരക്കാരനല്ലാട്ടാ. ഹൈപേഷ്യേടെ മൂന്നാംശ്രേണീന്ന് പറേണതാ ഇത്. വ്യാസത്തെ വാരിധികൊണ്ട് ഗുണിച്ച് രൂപംകൊണ്ട് ഹരിച്ച് വ്യാസത്തെ സാഗരംകൊണ്ട് ഗുണിച്ചതിനെ ത്രി, ശരം മുതലായ വിഷമ സംഖ്യകൾകൊണ്ട് ഹരിച്ച് കിഴിക്കുകയും കൂട്ടുകയും ചെയ്തുകൊണ്ടിരിക്കുക. അലക്സാൻഡ്രിയേന്നാ ഞാനിത് പഠിച്ചേ. പക്ഷേ, ഇതെങ്ങനാ തെളീക്ക്യാ?”
“തെളീക്ക്യാന്ന് പറഞ്ഞാ?”
“അതാ നിങ്ങടെ പ്രശ്നം നമ്പൂര്യേ. പടിഞ്ഞാറേ രാജ്യങ്ങളിലെ രീത്യനുസരിച്ച് വെറുതെ ഒരു സിദ്ധാന്തങ്ങട് പറഞ്ഞാപ്പോരാ. അത് തെളീക്കണം. ഇബടെ അത് വേണ്ട. എന്ത് സിദ്ധാന്തോം തെളിച്ചാലേ സിദ്ധാന്തായിട്ട് കണക്കാക്കാൻ പറ്റൂന്നാ ഹൈപേഷ്യ പറഞ്ഞേക്കണേ... അല്ല നമ്പൂരിക്ക് ആരാ ഇയ്യ് ഹൈപേഷ്യന്നറ്യോ?”
“ഇല്യ...”
“കഷ്ടിച്ചൊരായിരംകൊല്ലം മുമ്പ് അലക്സാൻഡ്രിയേല്ണ്ടായിരുന്നൊരു മിടുമിടുക്ക്യാ. ലോകത്തിലെ ഇന്നത്തെ കണക്കിന്‍റെ അടിസ്ഥാനം മുഴ്വോൻ മൂപ്പത്ത്യാരടെ സിദ്ധാന്തങ്ങളാ. ഹൈപേഷ്യേടെ മൂന്നാം ശ്രേണീന്ന് പറേണതാ ഇപ്പോ നമ്പൂരി ചൊല്ലീത്. ഞാൻ പഠിച്ചതനുസരിച്ച് അത് ഇങ്ങനാ എഴുതാ:”
പൈ=4(1-
1
/3+
1
/5-
1
/7+
1
/9-..)
“ഹൈപേഷ്യേടെ സിദ്ധാന്തങ്ങള് ലത്തീനിലും ഹീബ്രൂലും അറബീലുമൊക്കെയായി ലോകം മുഴ്വോൻ പരന്നിട്ടുണ്ട്.”
“ഇത് മൂന്നാംശ്രേണ്യാന്നല്ലേ പറഞ്ഞത്, അപ്പോ ഒന്നാംശ്രേണി എന്താ...?”
“അത് വളരെ പ്രസിദ്ധല്ലേ, അതനുസരിച്ചാ ദൈവം ഈ ലോകംതന്നെ സൃഷ്ടിച്ചേക്കണേ. കാണാൻ ഭംഗിള്ള എന്ത് സാധനെടുത്ത് നോക്ക്യാലും അതില് ഈ ശ്രേണി കാണാം. സൂര്യകാന്തിപ്പൂവിന്‍റെ നടുക്കുള്ള അല്ല്യോളൊന്ന് എണ്ണിനോക്ക്. അല്ലെങ്കി കൈതച്ചക്ക. അതിന്‍റെയൊക്കെ ക്രമമില്ലായ്മയ്ക്കൊരു ക്രമണ്ട്. അതാ ഹൈപേഷ്യയുടെ ഒന്നാംശ്രേണി. 0,1,1,2,3,5,8,13,21,34,55... എന്നങ്ങനെ പൂവ്വും. ഈ ശ്രേണീലെ ഒരു സംഖ്യയോട് തൊട്ടു പിന്നിലെ സംഖ്യ കൂട്ട്യാ അടുത്ത സംഖ്യ കിട്ടും. ഇത് തിരിച്ചും മറിച്ചും ഇടുമ്പഴാ സൂര്യകാന്തീലെപ്പോലത്തെ സർപ്പിളുകളുണ്ടാവണേ. ഇപ്പോ റോമാ രാജ്യത്തെ ചെല ആളോള് ഞങ്ങളാ ദൊക്കെ കണ്ടുപിടിച്ചേന്ന് പറഞ്ഞ് ചാടി വീണട്ട്ണ്ട്.”
“ഈ ഹൈപേഷ്യ ഒരസാധ്യ ബുദ്ധിശാലിന്യാണേ. നമ്മടെ മുമ്പില് കെടക്കണ സാധനങ്ങളെ ഇതുവരെ ഇങ്ങനെ കണക്കിന്‍റെ കണ്ണോണ്ട് നോക്കാൻ തോന്നീല്യല്ലോ.”
“അത് മാത്രല്ല, ഈ ശ്രേണീലെ അടുത്തടുത്ത രണ്ട് സംഖ്യകള് തമ്മിലൊരു അനുപാതംണ്ട്. അതിന് ദിവ്യാനുപാതം ന്നാ പറയാ. 1.6180339887... അതാണ് ദൈവത്തിന്‍റെ സൃഷ്ടികളിലെ സൗന്ദര്യത്തിന്‍റെ അനുപാതം. ഹൈപേഷ്യയുടെ ശരീരത്തിലെ സകല അവയവങ്ങളും കൃത്യമായ ദിവ്യാനുപാതത്തിലായിരുന്നൂത്രേ.”
“ത്രൊക്കെ കേട്ടപ്പോ ആ കുട്ട്യേ ഒന്ന് നേരിട്ട് കണ്ടാ വേണ്ടില്യാന്ന് തോന്നുണു.”
“എനിക്കും തോന്നായ ഇല്ല. എന്താ ചെയ്യാ, കൊല്ലം ആയിരം കഴിഞ്ഞില്ലേ. ഭാഗ്യത്തിന് ഏതാണ്ട് ഹൈപേഷ്യയെപ്പോലൊരു സുന്ദര്യേ അലക്സാൻഡ്രിയയിൽവെച്ച് തടഞ്ഞു. നല്ല പെണ്ണും കണക്കും എളുപ്പം വഴങ്ങില്ലാന്നല്ലേ പറയ. ആദ്യം കൊറച്ച് നേരത്തക്ക് എടന്തടിച്ച് നിക്കും. ചെയ്ത് കഴിഞ്ഞാ അയ്യോ ത്ര എളുപ്പായിരുന്നോന്ന് തോന്നും. ആദ്യം അവളും വല്ലാതെ എടന്തടിച്ച് നിന്നു. പിന്നെ രണ്ടും കല്പിച്ചൊരു മുട്ടലങ്ങട് മുട്ടി. വീണൂട്ടാ. ഇബടെ വന്നട്ടും ചെലതൊക്കെ തടഞ്ഞു. പെട്ടെന്ന് ഉത്തരം കിട്ടണ കണക്കോളില് എനിക്കത്ര താൽപര്യല്യ. അല്ല നമ്പൂരി ഇക്കാര്യത്തിലെങ്ങനാ?”
“താൽപര്യാല്ലായൊന്നുല്യ. പക്ഷേ, എന്താ ചെയ്യാ വേളീം മൂന്ന് പെൺകുട്ട്യോളുണ്ട്. ഇല്ലത്തെ കാര്യൊക്കെ കഷ്ടാ.”
“എന്താ നമ്പൂരീടെ ഏർപ്പാട്?”
“തിരുന്നാവായയ്ക്കടുത്ത് ഒരമ്പലത്തില് ശാന്ത്യാ. പിന്നെ ഇങ്ങനോരോ കണക്കും കുത്തിക്കുറിച്ചിരിക്കും. കണക്കില് വല്ലാത്ത ഭ്രമള്ള ഒരു സാമൂരിപ്പാട്ണ്ട്. പുതിയ വല്ല പ്രശ്നങ്ങളുംകൊണ്ട് ചെന്നാ മൂപ്പര് എന്തെങ്കിലും തരും.”
“നിങ്ങള് രണ്ടുതരം നമ്പൂരാരും ശര്യല്ലാട്ടാ. പാവങ്ങളെ പറ്റിച്ച് സ്വത്തും പണോണ്ടാക്കി രാജാക്കന്മാരുടെ ശിങ്കിട്യായി നിക്കോണോരും അറിവ്ണ്ടായിട്ടും അതുപയോഗിക്കാണ്ടെ ഇങ്ങനെ കെടന്ന് കഷ്ടപ്പെടണോരും. അല്ല നിങ്ങക്കൊക്കെ അറിവും വിവരോം ഉപയോഗിച്ച് പണിട്ത്ത് ജീവിച്ചൂടേ. കൈക്കോട്ട് കളക്കണന്നല്ല പറേണത്. അവനോന് പറ്റണ പണി. ഞാപ്പോ നീലാണ്ടന് പത്ത് പണം തന്നൂന്ന് വിചാരിക്ക്യാ. അതൊന്നുരണ്ട് മാസം കൊണ്ട് കഴീല്യേ, പിന്നെന്താ ചെയ്യാ?
“
നീലാണ്ടൻ ഒന്നും മിണ്ടാതെ ദയനീയമായി ഇട്ടിക്കോരയുടെ മുഖത്തേക്കുതന്നെ നോക്കിയിരുന്നു. ഇട്ടിക്കോര ഉമ്മത്തിൻ പൊക ഒന്നുകൂടി ആഞ്ഞുവലിച്ചു.
“ഒരു കാര്യം ചെയ്യാം. പൊന്നാനി പണ്ട്യാലേലെ കച്ചോടത്തിന്‍റെ കണക്ക് എങ്ങനെ നോക്ക്യാലും ശര്യാവ്ണില്യാന്ന് അപ്പൻ പറേണ കേട്ടു. നീലാണ്ടന് അതങ്ങട് നോക്കിക്കൂടേ. കണക്കോണ്ടന്നൊള്ള പണ്യാണല്ലോ.”
“മുത്തച്ഛനെപ്പോലെ ഞാനും യാഗം ചെയ്ത് സോമയാജ്യാവണന്നായിരുന്നു അച്ഛന്‍റെ ആഗ്രഹം.”
“ ആയിക്കോളൂ. അതിന് വേണ്ട സഹായൊക്കെ ഇബ്ട്ന്ന് ചെയ്ത് തരാം. പക്ഷേ, എന്തെങ്കിലും പണിട്ക്കണം. അല്ലാണ്ടെങ്ങനെ ശാന്തീം ചെയ്ത് കഴിഞ്ഞാ ഈ ജന്മം സോമയാജ്യാവാൻ പറ്റുംന്ന് തോന്നണ് ല്യ.”
ഇട്ടിക്കോര അപ്പനോട് പറഞ്ഞ് പിറ്റേദിവസംമുതൽ നീലാണ്ടനെ പൊന്നാനി പണ്ടികശാലയിൽ കണക്കെഴുത്തിന് വെച്ചു. പണിക്ക് കേറണേന്‍റെ മുമ്പേ ഇട്ടിക്കോരേടെ അപ്പൻ നീലാണ്ടനോട് പറയേണ്ട കാര്യങ്ങൾ മുഖത്ത് നോക്കി പറയേം ചെയ്തു.
“സാധാരണ നമ്പൂര്യോളെ ബടെ പണിക്ക് നിർത്താറില്യ. ചെക്കൻ പറഞ്ഞപ്പോ ങ്ങട് സമ്മതിച്ചൂന്നേള്ളു. ഞങ്ങള് കച്ചോടം ചെയ്യണത് ലാഭംണ്ടാക്കാനാ. അതിന് കൊറച്ച് നൊണേം തട്ടിപ്പും ഒക്കെണ്ടാവും. കപ്പലെറങ്ങി വരണ അറബ്യോളേം ചീനക്കാരേം വലേലാക്കാൻ പല സൂത്രപ്പണീം
ചെയ്യും. പണ്ട്യാലേലേ കണക്കെഴുത്ത് അമ്പലത്തിലെ ശാന്തിപോല്യാ. അകത്ത് കണ്ടതൊന്നും പൊറത്ത് പറയാൻ പാടില്ല. മനസ്സിലായാ?”
നീലാണ്ടൻ തലയാട്ടി.
“അന്യനാട്ടിന്ന് ഇവടെ വന്ന് താമസാക്ക്യ നിങ്ങക്ക് ഞങ്ങടെ രീത്യോളിനിം മനസ്സിലായിട്ടില്ല. കോരനാട്ടില് ജാത്യോണ്ട് ആരും വല്യോനാവില്ല. പാണ്ട്യാലേല് കണ്ടംകോരനും നീലാണ്ടനും ഒരേ സ്ഥാനേണ്ടാവൂ. പിന്നെ ഞങ്ങള് കോരമാര് കള്ളും പെണ്ണും ഒറ്റക്ക് മോന്തില്യാ. വിരോധല്യങ്കില് അതിലും കൂടാം.”
എല്ലാം സമ്മതിച്ച് നീലാണ്ടൻ പൊന്നാനി പാണ്ട്യാലയിൽ കണക്കെഴുതാൻ ചേർന്നു.
അപ്പൻകോരയുടെ മരണശേഷം ഇട്ടിക്കോര പള്ളി പുതുക്കി പണിയുകയും സാമ്പത്തികമായി ധാരാളം സഹായിക്കുകയും ചെയ്തെങ്കിലും ക്രിസ്ത്യാനികളല്ലാത്തവരോട് കൂടുതല് കൂട്ടുകൂടുന്നതിലും അവരെ സഹായിക്കുന്നതിലും ആർത്താറ്റ് കത്തനാർക്ക് വിരോധമുണ്ടായിരുന്നു. അദ്ദേഹം പലപ്പോഴും അത് സൂചിപ്പിക്കുകയും ചെയ്തു. എന്നാൽ അതൊന്നും വകവെക്കാതെ നീലാണ്ടനെപ്പോലെയുള്ളവരെ പാണ്ട്യാലയിൽ ജോലിക്ക് വെച്ചത് കത്തനാർക്ക് തീരെ സഹിച്ചില്ല. ഇടവകയിലെ കുഞ്ഞാടുകൾ വഴിതെറ്റി പോകുമ്പോൾ അവരെ നേർവഴിക്ക് നയിക്കേണ്ടത് തന്‍റെ കടമയാണല്ലോ എന്നു കരുതി ഒരു ദിവസം കത്തനാർ നേരേ അടുപ്പൂട്ടിമാളികയിലേക്ക് ചെന്നു. ഇട്ടിക്കോര കത്തനാരെ ആർഭാടപൂർവംതന്നെ സ്വീകരിച്ചു. പാനോപചാരങ്ങൾക്ക് ശേഷം ഉമ്മറത്ത് കാറ്റുകൊണ്ടുകൊണ്ടിരിക്കുമ്പോൾ കത്തനാർ ഇട്ടിക്കോരയെ സൗമ്യമായ ഭാഷയിൽ ഉപദേശിക്കാൻ തുടങ്ങി:
“കച്ചോടൊക്കെ നന്നാവ്ണ്ടെങ്കിലും നെനക്ക് ദൈവഭയം തീരെ ഇല്യാണ്ടായിട്ട്ണ്ട്.”
“അതെന്താ അച്ചോ അങ്ങനെ പറേണേ?
“
“മൂന്ന് ഞായറാഴ്ച നീയ് പള്ളീല് വന്നില്ല, ഞാൻ ക്ഷമിച്ചു. ഇത് നാലാമത്തെ ഞായറാഴ്ച്യാ. ഇന്നും വന്നില്ല. അതാപ്പോ ഞാൻതന്നെ ഇങ്ങട് വന്നത്. എന്താ നെന്‍റെ വിചാരം? പണംണ്ടായീച്ചാൽ എല്ലാം ആയീന്നാ?”
“അങ്ങനെയൊന്നൂല്യ. എന്നാ പള്ളിക്ക്ളളത് പള്ളിക്കും കോരക്ക്ളളത് കോരയ്ക്കും തന്ന്യാ. എന്തെങ്കിലും ആവശ്യണ്ട്ച്ചാൽ ആളെ പറഞ്ഞയച്ചാ മതീലോ.”
“ഇത് അങ്ങനത്തെ ആവശ്യല്ല. നീയ്യ് നാസ്രാണികളല്ലാത്തോരടെ കൂടെ ഇപ്പോ വല്ലാണ്ടെ കൂട്ടുകൂടുന്ന്ണ്ട്. ഹിന്ദുക്കളും ചെറുമക്കളും ഒക്ക്യായിട്ട്. എന്നാൽ അതിലൊരൊറ്റൊരുത്തനും യേശുവിന്‍റെ വിളി കേക്കുണൂല്യ. ഇങ്ങനെ പോയാൽ ഇനി പുതിയ പള്ള്യോന്നും പണ്യേല്ണ്ടാവില്ല. നാസ്രാണ്യാളോ ചെയ്യാൻ പാടില്യാത്ത കാര്യങ്ങളാ നീയ്യ് ചെയ്യണേ ന്നാ കേക്കണേ... നല്ല ദൈവഭയള്ള നെന്‍റെ അപ്പനപ്പാപ്പന്മാരെല്ലാം കച്ചോടത്തിലെ ലാഭത്തിന്‍റെ പകുതി പള്ളിക്ക് കൊടക്കാറുള്ളതാ. നെന്‍റെ അപ്പൻ ഓരോ തവണ കടല് കടന്ന് വന്നാലും പള്ളീല് വന്ന് ലാഭക്കണക്ക് പറേണതാ. നീയ്യ് അതൊക്കെ മറന്നോ? “
ഇട്ടിക്കോര മറുപടിയൊന്നും പറഞ്ഞില്ല. ഒന്നു വിരൽ ഞൊടിച്ചപ്പോൾ എവിടെനിന്നോ നാലഞ്ചുപേർ വന്ന് അച്ചനെ തൂക്കിയെടുത്ത് മട്ടുപ്പാവിലേക്ക് പോയി.
മാളികയുടെ മുകളിൽ കൊണ്ടുവന്നു നിറുത്തിയ ശേഷം അവർ ആദ്യം അച്ചന്‍റെ ളോഹ അഴിച്ചുമാറ്റി. കത്തനാർ ബഹളം വെക്കാൻ തുടങ്ങിയപ്പോൾ വായ പൊത്തിപ്പിടിച്ചു. രണ്ടുപേർ കൈയും കാലും മുറുക്കിപ്പിടിച്ചു. ഉക്രു അച്ചന്‍റെ ഇടത്തെ നെഞ്ചിലെ നരച്ച രോമങ്ങളിൽ ഒരുപിടി തന്‍റെ വലതു കൈക്കുള്ളിലാക്കി.
“അച്ചോ കത്തനാർക്ക്ള്ളത് കത്തനാർക്കും കോരയ്ക്കുള്ളത് കോരക്ക്വാ... അതില് വെറുതെ കേറി തല ഇടണ്ട... മനസ്സിലായാ?”
കത്തനാര് ഒന്നും മിണ്ടാതെ ദയനീയമായി നോക്കിനിന്നു.
“എന്താണ്ടോ വായേല് നാക്ക് എറങ്ങിപ്പോയാ? “
കത്തനാർ ശരിയെന്ന് തലയാട്ടിയപ്പോൾ ഉക്രു കൈ അതിശക്തിയായി ഒരൊറ്റ വലിവലിച്ചു. അച്ചൻ വേദനകൊണ്ട് പുളഞ്ഞ് അയ്യോ എന്ന് ഉറക്കെ നിലവിളിച്ചു. ഉക്രുവിന്‍റെ കൈയിൽ ചോരപുരണ്ട ഒരുപിടി രോമം.
“അച്ചോ ഇനി മറക്കണ്ടാ, കോരയ്ക്കുള്ളത് കോരയ്ക്കും കത്തനാർക്കുള്ളത് കത്തനാർക്കും...”
കണക്കെഴുത്തുജോലിയെക്കാൾ ഗണിതശാസ്ത്രത്തിലും ജ്യോതിശ്ശാസ്ത്രത്തിലുമായിരുന്നു നീലാണ്ടന് താൽപര്യം. എന്നാൽ തന്നെ ഏല്പിച്ച ജോലി ഭംഗിയായി ചെയ്യുകയും ചെയ്തു. ഒഴിവുസമയങ്ങളിൽ ധാരാളം ഗ്രന്ഥങ്ങൾ വായിച്ച് പുതിയ ഗണിതശാസ്ത്രപശ്നങ്ങൾ ചെയ്തുകൊണ്ടിരിക്കും. ഒരു ദിവസം സന്ധ്യയ്ക്ക് ഇട്ടിക്കോര പാണ്ട്യാലയിൽ കയറി ചെന്നപ്പോൾ നീലാണ്ടൻ അതുപോലെ എന്തോ കുത്തിക്കുറിക്കുകയായിരുന്നു.
“അല്ല എന്താ നമ്പൂരി ഇരുന്ന് തലപൊകയ്ക്കണേ... പാണ്ട്യാലേലെ കുരുമുളകുമണീടെ എണ്ണം കൂട്ടി നോക്ക്വാ?
“
“കണ്ടംകോരൻ ഇന്നലെ ഒരു കണക്ക് കൊണ്ടോന്നു. എത്ര നോക്കീട്ടും അത് പിടി കിട്ട്ണില്ല.”
“അതെന്താ കണ്ടംകോരന്‍റം കണക്ക്...?
“
“അതാ രസം, ആകാശത്ത് നമ്മള് കാണണ മിന്നുന്ന വെളുത്ത നക്ഷത്രങ്ങളെപ്പോലെ കറുത്ത നക്ഷത്രങ്ങളുണ്ട്ത്രേ. ഒരു വെളുത്ത നക്ഷത്രത്തിന് പതിനെട്ട് കറുത്ത നക്ഷത്രംവെച്ച്. അപ്പോ മാനത്താകെ എത്ര നക്ഷത്രാന്നാ കണ്ടംകോരന്‍റെ ചോദ്യം?”
“അതിന്‍റെ ഉത്തരം കിട്ട്യോ?
“
“ഇല്ല. കണ്ടംകോരൻ പറേണ കറുത്ത നക്ഷത്രം എന്താന്നെനിക്ക് മനസ്സിലായില്ല.”
“കറുത്ത നക്ഷത്രച്ചാ നേരിട്ട് കാണാൻ പറ്റാത്ത നക്ഷത്രാ. കത്തിത്തീർന്ന നക്ഷത്രം. കത്തിക്കൊണ്ടിരിക്കണ നക്ഷത്രങ്ങളടെത്ര പ്രകാശം അവയ്ക്കിണ്ടാവില്യാ. കണ്ടംകോരന്‍റെ ആള്വോള് ജീവിതത്തിലെ മുഴ്വോൻ കാര്യോം നക്ഷത്രങ്ങളെ നോക്ക്യാ ചെയ്യാ. സ്വർഗ്ഗത്തില് വെച്ചുള്ള ബന്ധാന്നാ പറേണേ. അവരടെ കണക്കനുസരിച്ച് ഭൂമീലെ ആകെള്ള മനുഷ്യരെടെ എണ്ണോം ആകാശത്തെ നക്ഷത്രങ്ങളടെ എണ്ണോം ഒന്നാ. കറുത്തോരക്ക് കറുത്ത നക്ഷത്രോം വെളുത്തോരക്ക് വെളുത്ത നക്ഷത്രോം.”
“അതിന്ന് എങ്ങനാ ആകെ നക്ഷത്രങ്ങളുടെ എണ്ണം കാണ്ആ?
“
“ഗ്രീസിലുണ്ടായിരുന്ന ആർക്കിമെഡീസ് ഏതാണ്ട് ഇതുപോലത്തൊരു കണക്കിനെപ്പറ്റി പറേണ് ണ്ട്. ഈ ലോകം മുഴുവൻ നെറക്കാൻ എത്ര മണൽത്തരി വേണന്ന്? 10
1010
എന്നാ മൂപ്പര് അതിന് തരുന്ന ഉത്തരം. ഞാനതിന് അനന്തംന്നാ പറയാ. എന്നാൽ കണ്ടൻകോരന്‍റെ ആളോൾക്ക് കണക്ക്ന്ന് പറേണത് ഒരു വിശ്വാസാ, അവർക്ക് ആ വിശ്വാസമനുസരിച്ച് പല വായ്ത്താരികളും ചൊല്ലുകളുമുണ്ട്. അതിലൊന്നും യുക്തിക്ക് സ്ഥാനല്യ. എന്നാൽ ശരിക്ക് കണക്കിന്‍റെ ഭാഷ യുക്തീടെ ഭാഷ അന്യാ. നമ്പൂരി ആ ഭാഷേല് അന്വേഷിക്കണോണ്ടാ ഉത്തരം കിട്ടാത്തെ. പിന്നെ ഒരു വെളുത്ത നക്ഷത്രോം മുഴ്വനായിട്ട് കത്തിത്തീർന്ന് കറുത്ത നക്ഷത്രാവ്ണില്യ. ആയ്ക്കൊണ്ടിരിക്ക്യേള്ളൂ.”
“അപ്പോ കണ്ടംകോരന്‍റെ ചോദ്യത്തിന് എന്താ ഉത്തരം?”
“ഇതിന് കൃത്യായിട്ടൊരു ഉത്തരം വേണങ്കില് രണ്ട് കാര്യങ്ങള് മനസ്സിലാക്കണം. പൂജ്യോം അനന്തോം. പൂജ്യ ച്ചാ ന്നുല്യാത്തത്. അനന്തം ച്ച്യാ അന്ത്യല്യാത്തത്. പൂജ്യത്തിനോട് പൂജ്യം കൂട്ട്യാലും പൂജ്യത്തിന്ന് പൂജ്യം കിഴിച്ചാലും പൂജ്യത്തിനെ പൂജ്യംകൊണ്ട് പെരുക്ക്യാലും ഹരിച്ചാലും ഒക്കെ പൂജ്യം തന്ന്യാ. അതുപോലെയാണ് അനന്തോം. അനന്തത്തിനോട് എന്ത് കൂട്ട്യാലും അനന്തത്തിന്ന് എന്ത് കിഴിച്ചാലും അനന്തത്തിനെ എന്തോണ്ട് പെരുക്ക്യാലും ഹരിച്ചാലും ഒക്കെ അനന്തം തന്ന്യാ. അപ്പോ അനന്തത്തിന്‍റെ പതിനെട്ടിരട്ടി എന്നു പറഞ്ഞാ എന്താ? അനന്തംതന്നെ. അതാ കണ്ടംകോരന്‍റെ ചോദ്യത്തിന്‍റെ കൃത്യായിട്ടുള്ള ഉത്തരം.”
“അതന്യാ എനിക്കും കിട്ടീത്. പക്ഷേ, ഇത് ഞങ്ങൾ വേറൊരു തരത്തിലാ പറയാ:
ഓം പൂർണമദഃ പൂർണമിദം
പൂർണാത് പൂർണമുദച്യതേ
പൂർണസ്യ പൂർണമാദായ
പൂർണമേവാ വശിഷ്യതേ
പൂർണത്തോടു പൂർണം കൂട്ടിയാലും കുറച്ചാലും ഫലം പൂർണംതന്നെ. ഈ പൂർണം തന്ന്യാ അനന്തോം. പക്ഷേ, അതൊന്നും കണ്ടംകോരൻ സമ്മതിക്ക്ണില്യല്ലോ.”
“അത് കണ്ടംകോരന്‍റെ ഭാഷേല് പറയാഞ്ഞിട്ടാ.”
അപ്പോഴേക്കും ഒരു വണ്ടി കുരുമുളകുമായി കണ്ടംകോരൻ പാണ്ട്യാലയിലേക്ക് വന്നു. ഇട്ടിക്കോര കണ്ടംകോരനെ വിളിച്ച് നീലാണ്ടനോടൊപ്പമിരുത്തി.
“അല്ലാ എന്താ നിങ്ങള് തമ്മിലൊരു തർക്കം?”
“ഒന്നുല്യ മാപ്ലാരെ, മാനത്തെ നക്ഷത്രങ്ങളുടെ എണ്ണം എത്രാന്ന് ചോദിച്ചു, മൂപ്പരതുംകൊണ്ട് രണ്ടുമൂന്നൂസായി തിരീണു. പൂർണന്നൊക്കെ പറഞ്ഞു.”
“കണ്ടംകോരന്‍റെ നച്ചത്ത്റ പാട്ടൊന്ന് പാട് അപ്പോ നീലാണ്ടന് മനസ്സിലാവും.
“അതെങ്ങന്യാ മാപ്ലാരെ ദൈവത്തോട് ചോദിക്കാണ്ടെ പാട്ട് പാട്ആ.”
“അതിനെന്താ പാണ്ട്യാലേല് വെച്ചന്നെ ദൈവത്തോട് ചോദിച്ചോ.”
കണ്ടംകോരൻ വേഗം കുരുമുളക് ചാക്കുകളിറക്കി വെച്ച് പാണ്ട്യാലയുടെ മുറ്റത്ത് ദൈവത്തോട് ചോദിക്കാൻ വേണ്ട ഏർപ്പാടുകളൊരുക്കി. കൂടെയുള്ള പണിക്കാരിൽ ആണും പെണ്ണുമായി പത്തുപതിനഞ്ചാള് ചുറ്റും വന്നുനിന്നു. കണ്ടംകോരന്‍റെ പെണ്ണ് കാളിക്കുട്ട്യേ തന്നെ നടുക്കിരുത്തി. അവൾക്ക് കള്ളും താവരവും പകർന്നുകൊടുത്ത് എല്ലാവരും ചേർന്നു മൂന്ന് ചുറ്റു ചുറ്റിയപ്പോൾ കണ്ടംകോരൻ പാടാൻ തുടങ്ങി. മറ്റുള്ളവർ അതേറ്റുപാടി. കാളിക്കുട്ടി തല മുടിയഴിച്ചിട്ട് ഇടയ്ക്കിടയ്ക്ക് കള്ളുപാനയെടുത്ത് മോന്തി നടുക്കിരുന്ന് തുമ്പി തുള്ളുന്നപോലെ തുള്ളി.
“മുത്തപ്പൻ കോരേന്‍റെ മുത്തപ്പൻ കോരേന്‍റെ മുത്തപ്പൻ
കോരേന്‍റെ കാളിക്കുട്ട്യേ...
മുത്തപ്പൻ കോരേന്‍റെ മുത്തപ്പൻ കോരേന്‍റെ മുത്തപ്പൻ
കോരേന്‍റെ കാളിക്കുട്ട്യേ...
കാളിക്കുട്ടിക്കെന്താ മോറ് ചൊവക്കണേ, മോറ് ചൊവക്കണേ
കാളിക്കുട്ട്യേ...
കാളിക്കുട്ടിക്കെന്താ മോറ് ചൊവക്കണേ, മോറ് ചൊവക്കണേ
കാളിക്കുട്ട്യേ...
മാനത്ത് പൂക്കണ നച്ചത്ത്റം കണ്ടട്ട് നാണിക്കണെന്തിനാ
കാളിക്കുട്ട്യേ...
മാനത്ത് പൂക്കണ നച്ചത്ത്റം കണ്ടട്ട് നാണിക്കണെന്തിനാ
കാളിക്കുട്ട്യേ...
ദൈവത്തിന്‍റെ കൂടെ രാവുറങ്ങാൻ പോമ്പോ
നാണിക്കണെന്തിനാ കാളിക്കുട്ട്യേ...
ദൈവത്തിന്‍റെ കൂടെ രാവുറങ്ങാൻ പോമ്പോ
നാണിക്കണെന്തിനാ കാളിക്കുട്ട്യേ...
പതിനെട്ട് പെറ്റിട്ടും മുലയുലയാത്തോളേ അരിയുലയാത്തോളേ
കാളിക്കുട്ട്യേ...
പതിനെട്ട് പെറ്റിട്ടും മുലയുലയാത്തോളേ അരിയുലയാത്തോളേ കാളിക്കുട്ട്യേ...
മുത്തപ്പൻ കോരേന്‍റെ മുത്തപ്പൻ കോരേന്‍റെ മുത്തപ്പൻ
കോരേന്‍റെ കാളിക്കുട്ട്യേ...
മുത്തപ്പൻ കോരേന്‍റെ മുത്തപ്പൻ കോരേന്‍റെ മുത്തപ്പൻ
കോരേന്‍റെ കാളിക്കുട്ട്യേ...
മുടിയഴിച്ച് നിലത്തടിച്ച്
മൂക്കോണ്ട് മണ്ണിൽ കളമെഴുതി...
കളത്തില് മുലപ്പാലും അരപ്പാലുമൊഴിച്ച്
നടുക്ക് മലന്ന് കെടന്ന് ദൈവത്തെനോക്കി
മാനത്തെത്ര നച്ചത്ത്റണ്ട്ന്ന് പറയെന്‍റെ കാളിക്കുട്ട്യേ...
കറുകറുത്ത ദൈവത്തിന്‍റെ കഴുത്തിലെ നച്ചത്ത്റ മാലേം കാതിലെ
സൂരിയനേം അല്ലാണ്ടൊന്നും എനിക്ക് കാണാൻ വയ്യലോ...
കഴുത്തിലെ നച്ചത്ത്റ കോർമ്പലിലെത്തറ മീന്ണ്ട്?
എണ്ണാൻ പറ്റാത്തത്ര...
ഓരോ വെള്ള പരലിനും പതിനെട്ട് കറുത്ത കണ്ണനുണ്ടോ?
എണ്ണാൻ പറ്റിണില്യ...
ദൈവത്തോടൊന്നു ചോദിക്കെടീ എന്‍റെ കാളിക്കുട്ട്യേ...”
ദൈവം കാളിക്കുട്ടിക്കെന്ത് മറുപടിയാണ് കൊടുത്തതെന്നറിയാനുള്ള ഞങ്ങളുടെ ആകാംക്ഷ സഫലമായില്ല. ബെന്നി തന്ന പുസ്തകത്തിലെ 43 പേജുകൾ അതോടെ അവസാനിച്ചു. രേഖ ‘ഛേ’ എന്നു പറഞ്ഞ് നക്ഷത്രക്കോരയുടെ വായിക്കാൻ വിട്ടുപോയ പേജുകളുണ്ടോയെന്ന് തിരിച്ചും മറിച്ചും നോക്കി.
*
മയിലുകളുടെ തലയിലെ മനോഹരമായ ശിഖപോലെയും പാമ്പുകളുടെ ഫണത്തിലെ രത്നം പോലെയും ഗണിതം വേദാംഗങ്ങളായ ശാസ്ത്രങ്ങളുടെ മൂർധാവിലാണ് സ്ഥിതിചെയ്യുന്നത്... ഈ ശ്ലോകത്തിൽനിന്നാണ് ജി.ജി. ജോസഫ് തന്‍റെ ഗവേഷണഗ്രന്ഥത്തിന്
Crest of the Peacock
എന്ന് പേരിട്ടത്.
*
കടപയാദി ഒരു പുരാതന ഭാരതീയ അക്ഷരസoഖ്യാക്രമമാണ്. ഇതനുസരിച്ച് ഓരോ അക്കങ്ങൾക്കും തുല്യമായ പല അക്ഷരങ്ങളുണ്ട്.
പതിന്നാല്
പീഡനത്തിന്‍റെ മുൾക്കസേരകൾ
Everybody
’
s worried about stopping terrorism
Well there
’
s a realy easy way
:
stop participating in it
.
-
Noam Chomsky
hi rekha
,
അപ്രതീക്ഷിതമായ ചില കുരുക്കുകളിൽ ചെന്ന് കുടുങ്ങിയ കാരണം കഴിഞ്ഞ ഏതാനും ആഴ്ചകളായി നിനക്ക് മെയിലയയ്ക്കാൻ കഴിഞ്ഞില്ല, ക്ഷമിക്കുക.
ലിമയിൽനിന്ന് മൊറിഗാമിയുടെകൂടെ ന്യൂയോർക്കിലെത്തിയ ദിവസം മുതൽ പ്രശ്നങ്ങൾ ആരംഭിച്ചു. ജോൺ എഫ്. കെന്നഡി എയർപോർട്ടിൽ നിന്ന് ഞങ്ങൾ നേരേ മാൻഹട്ടനിലെ മൊറിഗാമിയുടെ കൂട്ടുകാരി മസാക്കയുടെ വീട്ടിലെക്കാണ് പോയത്. അവിടെ ഞങ്ങളെ സ്വീകരിക്കാനായി പത്തിരുപത് പെറൂവിയൻസുഹൃത്തുക്കൾ കാത്തിരുന്നിരുന്നു. പാർട്ടിയൊക്കെ കഴിഞ്ഞ് രാത്രി വളരെ വൈകിയാണ് അവരെല്ലാം തിരിച്ചു പോയത്. പെറുവിൽ തടവിൽ കഴിയുന്ന ലോറി ബ്രെൻസണെന്ന അമേരിക്കക്കാരിയെ പ്പറ്റിയാണ് എല്ലാവരും അന്ന് സംസാരിച്ചത്. ലോറിയുടെ മാതാപിതാക്കളായ ന്യൂയോർക്കിലെ റോഡാ ബ്രെൻസൺ, മാർക്ക് ബ്രെൻസൺ എന്നീ അധ്യാപകദമ്പതികളും അവരുടെകൂടെയുണ്ടായിരുന്നു. തൊണ്ണൂറുകളുടെ തുടക്കത്തിൽ ലോറി എം.ഐ.റ്റി.യിലെ പഠനമുപേക്ഷിച്ച് എൽസാൽവദോറിലെത്തുന്നത് ഒരു സ്വതന്ത്ര പത്രപ്രവർത്തകയായിട്ടാണ്. അതിസുന്ദരിയും ബുദ്ധിമതിയും മാർക്സിസ്റ്റുമായിരുന്ന അവൾക്ക് വളരെയെളുപ്പത്തിൽ വിപ്ലവ പ്രസ്ഥാനങ്ങളുടെ നേതാക്കന്മാരുമായി അടുക്കാനും അവരുടെ വിശ്വാസ്യത പിടിച്ചുപറ്റാനും കഴിഞ്ഞു. 1990 മുതൽ ഇടതുപക്ഷ പ്രസിദ്ധീകരണങ്ങളായ
Modern Times
ലും
Third World View Point
ലും എഴുതിത്തുടങ്ങിയ ലോറി 1992 ആയപ്പോഴേക്കും എൽസാൽവദോറിലെ പ്രധാന വിപ്ലവപ്രസ്ഥാനമായ ഫരാബുൺഡോ മാർട്ടി നാഷണൽ ലിബറേഷൻ ഫ്രണ്ട് (എഫ്.എം.എൽ.എൻ.) ന്‍റെ നേതാവ് ലിയോണൽ ഗോൺസാൽവസിന്‍റെ സെക്രട്ടറിയും പരിഭാഷകയുമായി. മാവോയിസത്തിൽ അടിയുറച്ച് വിശ്വസിച്ചിരുന്ന ലോറിക്ക് (എഫ്.എം.എൽ.എൻ.) സായുധ വിപ്ലവത്തിന്‍റെ പാതയിൽനിന്ന് പതുക്കെ പിന്മാറാൻ തുടങ്ങിയപ്പോൾ എൽസാൽവദോറിൽ തുടരാനുള്ള താൽപര്യം കുറഞ്ഞു. ലിയോൺ തന്നെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിക്കുകയാണോ എന്ന സംശയം തോന്നിയതോടെ അവൾ സാൻ സാൽവദോർ വിട്ട് പെറുവിലെ ലിമയിലേക്ക് മാറി.
ലിയോണലിന്‍റെ സെക്രട്ടറിയായി എൽസാൽവദോറിൽ പ്രവർത്തിക്കുന്ന കാലത്താണ് ലോറി ബ്രെൻസൺ തുപാക് അമറു ഗറില്ലകളുമായി ബന്ധപ്പെടുന്നത്. വിക്തോര്‍ പോളായ് കഴിഞ്ഞാൽ തുപാക്കുകളുടെ ഏറ്റവും പ്രധാനപ്പെട്ട നേതാവായിരുന്ന നെസ്റ്റർ സെർപയുടെ കാമുകിയും പ്രൊഫഷണൽ ഫോട്ടോഗ്രാഫറുമായ നാൻസി ഗിൽവോണിയോയാണ് ലോറിയെ പെറുവിലേക്ക് കൊണ്ടുവന്നത്. എന്നാൽ അത് വിക്തോര്‍ പോളായിയും സെർപയും ചേർന്ന് വളരെ തന്ത്രപൂർവം ആവിഷ്കരിച്ച് നടപ്പാക്കിയ ഒരു പദ്ധതിയുടെ ഭാഗമായിരുന്നു.
യു.എസ്സിൽനിന്നുള്ള ഫ്രീലാൻസ് ജേർണലിസ്റ്റെന്ന ലേബലും ആരെയും പെട്ടെന്ന് ആകർഷിക്കുന്ന പെരുമാറ്റവും മനംമയക്കുന്ന ഗ്ലാമറും കാരണം ലോറിക്ക് എളുപ്പത്തിൽ ലിമയിലെ മുഖ്യ കോൺഗ്രസ് മന്ദിരത്തിൽപ്പോയി ഫുജിമോറിയുൾപ്പെടെയുള്ള പല പ്രധാനപ്പെട്ട രാഷ്ട്രീയ നേതാക്കളെയും ഇന്‍റർവ്യൂ ചെയ്യാനുള്ള അവസരങ്ങൾ കിട്ടി. അപ്പോഴൊക്കെ ഫോട്ടോഗ്രാഫറെന്ന നിലയിൽ നാൻസിയും കൂടെ പോയിരുന്നു. അഭിമുഖങ്ങൾ പ്രസിദ്ധീകരിക്കുക എന്നതിനേക്കാൾ മുഖ്യ കോൺഗ്രസ് മന്ദിരത്തിന്‍റെ ധാരാളം ഫോട്ടോകളെടുക്കാനും അവിടത്തെ സുരക്ഷാസംവിധാനങ്ങളെപ്പറ്റി വിശദമായി മനസ്സിലാക്കാനുമാണ് ഈ അവസരങ്ങൾ ലോറിയും നാൻസിയും പ്രധാനമായി ഉപയോഗിച്ചത്. അധികം താമസിയാതെ ലിമയിൽ ലോറിയുടെ പേരിൽ വാടകയ്ക്കെടുത്തിരുന്ന വീട് തുപാക് ഗറില്ലകളുടെ പ്രധാന രഹസ്യതാവളമായി മാറി. വിക്തോർ പോളായിയും നെസ്റ്റർ സെർപയുമെല്ലാം ഇടയ്ക്കിടയ്ക്ക് അവിടെ വന്ന് താമസിച്ച് ഒരട്ടിമറിയിലൂടെ കോൺഗ്രസ് പിടിച്ചെടുക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്തുകൊണ്ടിരുന്നു. നിർഭാഗ്യവശാൽ ഫുജിമോറിയുടെ രഹസ്യപ്പോലീസ് എങ്ങനെയോ ഇതെല്ലാം മണത്തറിഞ്ഞു. 1995 നവംബർ 30-ന് സന്ധ്യയ്ക്ക് ലിമയിൽ ഒരു ബസ്സിൽ യാത്ര ചെയ്യുന്ന സമയത്ത് ലോറിയെയും നാൻസിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ലോറി താമസിച്ചിരുന്ന വീട്ടിൽ അന്ന് രാത്രി നടത്തിയ റെയ്ഡിൽ മൂന്ന് തുപാക് ഗറില്ലകളും ഒരു പോലീസ് ഓഫീസറും കൊല്ലപ്പെടുകയും പതിന്നാല് ഗറില്ലകളെ പിടികൂടുകയും ചെയ്തു. അവിടെനിന്ന് മുഖ്യകോൺഗ്രസ് മന്ദിരത്തിന്‍റെ ഓരോ മുക്കും മൂലയും വ്യക്തമായി മനസ്സിലാക്കാൻ കഴിയുന്ന നൂറുകണക്കിന് ഫോട്ടോകളും സ്കെച്ചുകളും നിരവധി ആയുധങ്ങളും പിടിച്ചെടുത്തു. അവയെല്ലാം ലോറിക്കും നാൻസിക്കും അട്ടിമറിശ്രമത്തിലുള്ള പങ്ക് സംശയാതീതമായി തെളിയിക്കുന്നതായിരുന്നു.
ഭീകരപ്രവർത്തനത്തിന് കൂട്ടുനിന്നു എന്ന കുറ്റം ചുമത്തി ജയിലിൽ അടയ്ക്കപ്പെട്ട ലോറിയെ ഫുജിമോറിയുടെ അടിയന്തരാവസ്ഥക്കാലത്തെ മുഖംമൂടിയണിഞ്ഞ കോടതി ആയുഷ്കാല തടവിന് ശിക്ഷിച്ചു. (അക്കാലത്ത് തുപാക് ഗറില്ലകൾക്കെതിരേയുള്ള കേസുകളുടെ വിചാരണകളിൽ ശിക്ഷ വിധിക്കുന്ന തങ്ങളെ തിരിച്ചറിഞ്ഞാൽ ഭാവിയിൽ ഉന്മൂലനം ചെയ്യപ്പെടുമെന്ന് ഭയന്ന് ജഡ്ജിമാർ മുഖംമൂടിയണിഞ്ഞാണ് കോടതിയിൽ വന്നിരുന്നത്.) സമുദ്രനിരപ്പിൽനിന്ന് 12,000 അടി ഉയരത്തിൽ ആൻഡീസിലെ റ്റിറ്റിക്കാക്ക തടാകത്തിനടുത്ത് തീവ്രവാദികളെ ക്രൂരമായി പീഡിപ്പിക്കാൻ ഉപയോഗിച്ചിരുന്ന യോനാമുയോ തടവറയിലാണ് ലോറിയെ വർഷങ്ങളോളം പാർപ്പിച്ചത്. അവിടത്തെ ക്രൂരമായ മർദനത്തിന്‍റെ ഫലമായി അവളുടെ ഇടതു ചെവിക്ക് കേൾവിശക്തി നഷ്ടപ്പെടുകയും നട്ടെല്ലിന് കാര്യമായ ക്ഷതമേല്ക്കുകയും ചെയ്തു. ആംനസ്റ്റി പോലെയുള്ള മനുഷ്യാവകാശ സംഘടനകളുടെ ഇടപെടലിന്‍റെ ഫലമായിട്ടാണ് ലോറിയെ അവസാനം യോനാമുയോ ജയിലിൽനിന്നു മാറ്റിയത്. ഫുജിമോറിയുടെ പതനത്തിനുശേഷം അടിയന്തരാവസ്ഥ പിൻവലിക്കപ്പെട്ടപ്പോൾ കേസിന്‍റെ പുനർവിചാരണ നടന്നെങ്കിലും ലോറിയെ കുറ്റവിമുക്തയാക്കാതെ ഇരുപത് വർഷത്തെ തടവിന് വിധിച്ചു.
1996 ഡിസംബർ 17-ന് നെസ്റ്റർ സെർപയുടെ നേതൃത്വത്തിൽ തുപാക് ഗറില്ലകൾ ലിമയിലെ ജാപ്പനീസ് അംബാസിഡറുടെ വസതി പിടിച്ചടക്കി. വിവിധ രാജ്യങ്ങളിലെ നൂറുകണക്കിന് നയതന്ത്രപ്രതിനിധികളെയും പട്ടാള മേധാവികളെയും ഉന്നതോദ്യോഗസ്ഥന്മാരെയും ബന്ധികളാക്കിയത് പെറുവിലെ ജയിലുകളിൽ കഴിയുന്ന 465 തുപാക്തടവുകാരെ വിട്ടയയ്ക്കുക എന്ന ആവശ്യവുമായിട്ടായിരുന്നു. അപ്പോൾ പുറത്തുവിട്ട ലിസ്റ്റിൽ മൂന്നാമത്തെ പേര് ലോറിയുടെതായിരുന്നു എന്നതുതന്നെ തുപാക് പ്രസ്ഥാനത്തിൽ അവൾക്കുണ്ടായിരുന്ന സ്ഥാനവും സ്വാധീനവും വ്യക്തമാക്കുന്നു. 126 ദിവസങ്ങൾക്കുശേഷം 1997 ഏപ്രിൽ 22-ന് യു.എസ്സ്. സഹായത്തോടെ ഫുജിമോറിയുടെ സ്പെഷ്യൽ കമാണ്ടോഫോഴ്സ് മിന്നലാക്രമണം നടത്തി ബന്ധികളെ മോചിപ്പിച്ചു. നെസ്റ്റർ സെർപയുൾപ്പെടെ ആക്ഷനിൽ പങ്കെടുത്ത എല്ലാ ഗറില്ലകളും കൊല്ലപ്പെട്ടു. ക്രമേണ തുപാക് പ്രസ്ഥാനത്തിന്‍റെ ശക്തി ക്ഷയിക്കാൻ തുടങ്ങി. വിക്തോർ പോളായിയും മറ്റ് പ്രധാനപ്പെട്ട നേതാക്കന്മാരും അറസ്റ്റിലായി. ലോറിയുടെ മോചനത്തിനായി മാതാപിതാക്കൾ ന്യൂയോർക്ക് കേന്ദ്രീകരിച്ച് നടത്തിയ പ്രവർത്തനങ്ങളിൽ നോം ചോസ്കിയെപ്പോലെയുള്ള പല പ്രമുഖ ചിന്തകരും ബുദ്ധിജീവികളും അണിനിരന്നെങ്കിലും ലോറിയെ 2000 ആഗസ്റ്റ് മുതൽ രണ്ടു വർഷത്തോളം കാലം ലിമയിലെ വനിതകളുടെ ജയിലിലേക്ക് മാറ്റിയതൊഴിച്ചാൽ കാര്യമായ പ്രയോജനമൊന്നും ഉണ്ടായില്ല. 2003-ൽ മുപ്പത്തിമൂന്നാമത്തെ വയസ്സിൽ ലോറി സഹതുപാക് തടവുകാരനായിരുന്ന അനിബാൽ അപാരി സാഞ്ചസിനെ യോനോമുയോ ജയിലിൽവെച്ച് വിവാഹം കഴിച്ചു. ലോറി ഗർഭിണിയാണെന്ന വാർത്ത ആഘോഷിക്കാനാണ് ഞങ്ങൾ വന്ന ദിവസം മസാക്കയുടെ വീട്ടിൽ തുപാക് അനുഭാവികൾ ഒത്തുചേർന്നത്.
മൊറിഗാമി കത്തോലിക്കാ യൂണിവേഴ്സിറ്റിയിലെ ഗവേഷണവിദ്യാർത്ഥിനിയായിരുന്ന കാലത്താണ് ലോറി ലിമയിലെത്തുന്നത്. ഗറില്ലാപ്രസ്ഥാനവുമായി നേരിട്ട് ബന്ധമൊന്നുമില്ലെങ്കിലും ഫുജിമോറിയുടെ ജനാധിപത്യവിരുദ്ധ ഭരണത്തിന് മൊറിഗാമി എതിരാണെന്ന് അവരെങ്ങനെയോ മനസ്സിലാക്കി. ജാപ്പനീസ് വംശജരിലും ബുദ്ധിജീവി വിഭാഗത്തിലും ഫുജിമോറിയെ എതിർക്കുന്നവർ കുറവായിരുന്നതിനാൽ അത്തരത്തിലൊരാൾ തങ്ങളുടെ കൂടെയുണ്ടെങ്കിൽ കൂടുതൽ പ്രയോജനമാകുമെന്ന് കരുതി ലോറിയും നാൻസിയും മൊറിഗാമിയുമായി ബന്ധപ്പെടാൻ തീരുമാനിച്ചു. അതും വാസ്തവത്തിൽ വിക്തോർ പോളായിയുടെ നിർദേശമനുസരിച്ചായിരുന്നു. അതിന്‍റെ ഭാഗമായി മുമ്പേ പറഞ്ഞുറപ്പിച്ചതനുസരിച്ച് മൊറിഗാമിയെ കാണാൻ യൂണിവേഴ്സിറ്റി ഹോസ്റ്റലിലേക്ക് ബസ്സിൽ പോകുമ്പോഴാണ് അവർ അറസ്റ്റ് ചെയ്യപ്പെട്ടത്. തന്നെ കാണാൻ വരാമെന്ന് പറഞ്ഞ പത്രപ്രവർത്തക ഭീകരപ്രവർത്തനത്തിന് അറസ്റ്റ് ചെയ്യപ്പെട്ടു എന്നറിഞ്ഞപ്പോൾ മൊറിഗാമി ഞെട്ടിപ്പോയി. കാമ്പസിൽവെച്ച് സമൂഹത്തിലെ എല്ലാത്തരം വയലൻസിനെയും നിശിതമായി വിമർശിക്കുകയും എതിർക്കുകയും ചെയ്തിരുന്ന മൊറിഗാമിക്ക് അത് വിശ്വസിക്കാനായില്ല. അറസ്റ്റിനു ശേഷം ക്രൂരമായ പീഡനം നേരിടേണ്ടിവന്നപ്പോൾപോലും ലോറിയോ നാൻസിയോ മൊറിഗാമിയുടെ പേര് പറയാത്തതിനാൽ അവൾക്ക് പൊലീസിന്‍റെ ഭാഗത്തുനിന്ന് പ്രശ്നങ്ങളൊന്നുമുണ്ടായതുമില്ല.
ഉപരിപഠനത്തിനായി പ്രിൻസ്റ്റണിലെത്തിയപ്പോഴാണ് മൊറിഗാമി ന്യൂയോർക്കിലുള്ള ലോറിയുടെ മാതാപിതാക്കളെ പരിചയപ്പെടുന്നത്. ലോറിയുടെ മോചനത്തിനായി അവർ നടത്തുന്ന പ്രവർത്തനങ്ങൾക്ക് അവൾ ധാർമ്മികമായ പിന്തുണ നല്കിയെങ്കിലും തന്നെ കാണാൻ വരുന്ന സമയത്താണ് ലോറി അറസ്റ്റ് ചെയ്യപ്പെട്ടതെന്ന വസ്തുത ആരോടും പറഞ്ഞില്ല. എന്നാൽ ലോറിയുമായി അടുപ്പമുണ്ടായിരുന്ന തുപാക് ഗറില്ലകളിൽ ചിലർക്ക് ആ സത്യം അറിയാമായിരുന്നു. അവർ മൊറിഗാമിയും പ്രസ്ഥാനത്തിലുണ്ടെന്നാണ് കരുതിയിരുന്നത്. ലോറിയും മൊറിഗാമിയും തമ്മിൽ ഒരിക്കൽപ്പോലും നേരിട്ടു കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല എന്ന സത്യം വിക്തോർ പോളായിക്കും നെസ്റ്റർ സെർപയ്ക്കും മാത്രമേ അറിമായിരുന്നുള്ളു.
എല്ലാവരും ലോറിക്ക് ബുദ്ധിമതിയും സുന്ദരിയുമായ ഒരു പെൺകുട്ടി ജനിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട് പാർട്ടി അവസാനിച്ചപ്പോൾ രാത്രി ഒരുമണിയായി. പാർട്ടിയുടെ തുടക്കം മുതൽ അവസാനംവരെ ലോറിയുടെ മാതാപിതാക്കളോടൊപ്പം കാനിബാൾസ് ഡോട്ട്കോമിലെ ഒരു പ്രധാന അംഗവും പങ്കെടുത്തിരുന്നു. പരസ്പരം തിരിച്ചറിഞ്ഞ ഞങ്ങൾ രണ്ടുപേരും മറ്റേയാളെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരുന്നു. ഒടുവിൽ എല്ലാവരും പിരിയാൻ തുടങ്ങുന്ന സമയത്ത് അയാൾ എന്‍റെയടുത്ത് വന്ന് ചെവിയിൽ സ്വകാര്യമായി “അടുത്ത ശനിയാഴ്ചത്തെ ഇരയെ നേരിട്ട് കാണാൻ വന്നതാണ്. നീ ജപ്പാൻകാരികളുടെ ഇറച്ചി തിന്നിട്ടുണ്ടോ?” എന്ന് ചോദിച്ചു. ഞാൻ ഞെട്ടിപ്പോയി. ഞങ്ങളിൽനിന്നും അല്പമകലെയായി മൊറിഗാമി സുഹൃത്തുക്കളോടൊപ്പം തമാശ പറഞ്ഞ് നിൽക്കുന്നു. “ഇവിടെ അഞ്ചാറ് ജപ്പാൻകാരികളുണ്ടല്ലോ, അതിലേതാണ് ഇര?” എന്ന് ഞാൻ അയാളോട് ചോദിച്ചു. “അത് നിന്നോട് പറയാൻ നിവൃത്തിയില്ലല്ലോ” എന്നു പറഞ്ഞ് അയാൾ തിരക്കിനിടയിൽ പെട്ടെന്ന് അപ്രത്യക്ഷനായി. എനിക്ക് ആകെ വിഷമമായി. കൂട്ടത്തിൽ ഏറ്റവും മാംസമുള്ള പെണ്ണ് മൊറിഗാമിതന്നെയാണ്. മറ്റുള്ള ജപ്പാൻകാരികളെല്ലാം തീരെ ചെറിയ, എല്ലും തോലും നീക്കിയാൽ കഷ്ടിച്ച് പത്തുപതിനഞ്ചുകിലോ മാംസം കിട്ടുമോ എന്ന് സംശയം തോന്നിക്കുന്നവരാണ്. അടുത്ത ശനിയാഴ്ച രാത്രി മൊറിഗാമിയുടെ അരയിലെയോ തുടയിലെയോ ഇറച്ചിയെടുത്ത് ചവയ്ക്കുന്നതാലോചിച്ചപ്പോൾ എനിക്ക് അകാരണമായ ഒരു ഭയം തോന്നി.
പ്രിൻസ്റ്റണിൽ ചെന്ന് ചില അത്യാവശ്യകാര്യങ്ങളുണ്ടെന്ന് പറഞ്ഞ് മൊറിഗാമി പിറ്റേദിവസം കാലത്തുതന്നെ പോയപ്പോൾ ഞാനെന്‍റെ പഴയ താവളത്തിലേക്ക് മടങ്ങി. പിന്നീട് രണ്ടാഴ്ചത്തേക്ക് അവളുടെ യാതൊരു വിവരവുമില്ലായിരുന്നു. സെൽഫോൺ എപ്പോഴും സ്വിച്ചോഫ്. എസ്സ്.എം.എസ്സ്.കൾക്കും ഇ-മെയിലുകൾക്കും മറുപടിയില്ല. അവളുടെ ഇറച്ചി തിന്നേണ്ടിവരുമോയെന്ന് ഭയന്ന് ആ ശനിയാഴ്ച ഞാൻ കാനിബാൾസ് പാർട്ടിക്ക് പോയില്ല. അടുത്ത വെള്ളിയാഴ്ച രാത്രി
meet
2
maro eve in masako
’
s inn
എന്ന് മൊറിഗാമിയുടെ എസ്സ്.എം.എസ്സ് വന്നെങ്കിലും പിറ്റേദിവസം അവളെ നേരിട്ട് കണ്ടപ്പോഴാണ് എനിക്ക് സമാധാനമായത്. ഇരുകവിളിലും മുത്തംതന്ന് അവളെന്നെ കെട്ടിപ്പിടിച്ചപ്പോൾ കുറച്ച് സമയത്തേക്ക് ഞാനവളെ എന്‍റെ കൈകൾക്കുള്ളിൽതന്നെ ഒതുക്കിനിറുത്തി.
“അല്ല, എന്തായിത്? നമുക്കൊന്നുകൂടി എൽ പാർക്യേ ഡെൽ അമോറിലേക്ക് പോയി നോക്കിയാലോ?”
“നീയെന്ത് വിഡ്ഢിത്തമാണ് പറയുന്നത്, നമ്മളിപ്പോൾ ന്യൂയോർക്കിലല്ലേ?”
“ഞാൻ സീരിയസ്സായിട്ടാണ് പറഞ്ഞത്. നാളത്തെ മോണിങ് ഫ്ളൈറ്റിൽ നമ്മൾ വീണ്ടും ലിമയിലേക്ക് പോകുന്നു. എട്ടോ പത്തോ ദിവസത്തിനുള്ളിൽ മടങ്ങാം. ചില അത്യാവശ്യകാര്യങ്ങളുണ്ട്.”
എനിക്ക് അതിലല്പം അവ്യക്തത തോന്നിയെങ്കിലും മറുത്തൊന്നും പറയാതെ ഞാൻ സമ്മതിച്ചു. പിറ്റേദിവസം കാലത്ത് ഒരു ചിലിയൻ ലാൻ ഫ്ളൈറ്റിൽ കയറി ഞങ്ങൾ ലിമയിലേക്ക് മടങ്ങി. ജോർജ് ഷാവേസ് എയർപോർട്ടിൽനിന്ന് പുറത്തേക്കിറങ്ങിയ ഉടനെ ഒരു സുഹൃത്തിനെ കാണാനെന്നു പറഞ്ഞ് എന്നെ അപ്പാർട്ട്മെന്‍റിലേക്ക് അയച്ച് പോയ മൊറിഗാമി രാത്രി വളരെ വൈകി ഏകദേശം ഒരു മണിയോടെയാണ് മടങ്ങിവന്നത്. ബോട്ടിസെല്ലിയുടെ വീനസും എഫ് റ്റി വി യും മദ്യവുമൊക്കെ കൂട്ടിനുണ്ടായിരുന്നെങ്കിലും എനിക്കപ്പോഴേക്കും ബോറടിച്ച് ഭ്രാന്തുപിടിച്ചു. അവൾ വന്ന ഉടനെ തന്നെ വസ്ത്രംമാറി “കോരാ വേഗം പുറപ്പെട്, നമുക്ക് എൽബസോയെ കാണാൻ പോകാം” എന്ന് പറഞ്ഞപ്പോഴാണ് ആശ്വാസമായത്.
തീരെ നിലാവില്ലാത്ത ആ രാത്രിയിൽ കിടുകിടാ വിറയ്ക്കുന്ന തണുപ്പത്ത് ഏകദേശം രണ്ടുമണിയോടെ ഞങ്ങൾ വീണ്ടും പ്രണയികളുടെ പാർക്കിലെത്തി. ഗേറ്റിനരികിൽ കാർ പാർക്ക് ചെയ്തു മൊറിഗാമി എന്‍റെ ചുമലിൽ തൂങ്ങി അകത്തേക്ക് കടക്കുമ്പോൾ കാവൽക്കാരൻ കഴിഞ്ഞ തവണത്തെപ്പോലെ “നല്ല തണുപ്പുണ്ടല്ലോ വിസ്കി കരുതിയിട്ടില്ലേ മാഡം? “ എന്ന് ചോദിച്ചു. ഞങ്ങൾ വിസ്കിയെടുത്തിരുന്നില്ലെങ്കിലും അവൾ ഉവ്വെന്ന് തലയാട്ടി അകത്തേക്ക് നടന്നു. “കരുതിയിട്ടില്ലെങ്കിൽ എന്താ ഇയാൾ നമുക്ക് വിസ്കി തരുമോ?” എന്ന് ഞാൻ ചോദിച്ചപ്പോൾ അവൾക്ക് ചിരി നിറുത്താൻ കഴിഞ്ഞില്ല. കുടുകുടാ ചിരിച്ചുകൊണ്ട് മൊറിഗാമി എൽബസോയുടെ ഇടതു വശത്തെ പുൽത്തകിടിയിൽ മലർന്ന് കിടന്നു. കാര്യം മനസ്സിലാവാതെ ഒരു വിഡ്ഢിയെപ്പോലെ ഞാൻ അവളുടെ അടുത്തിരുന്നു.
“കോരാ, അയാളുടെ ചോദ്യം ഒരു കോഡാണ്.”
“എന്താണ് അതിന്‍റെ അർത്ഥം?”
ഞാൻ പ്രോസ്റ്റിറ്റ്യൂട്ടാണോ എന്ന്. വിസ്കി കൈയിലുണ്ടെന്ന് തലയാട്ടിയാൽ അതേ എന്നർത്ഥം. പിന്നീടൊന്നും ചോദിക്കില്ല. തിരിച്ചുപോകുമ്പോൾ സമ്പാദിച്ചതിന്‍റെ ചെറിയൊരു പങ്ക് അയാൾക്ക് ടിപ്പ് കൊടുക്കണമെന്ന് മാത്രം. കൈയിൽ വിസ്കി ഇല്ല എന്നു പറഞ്ഞാലും ഒന്നും പറയില്ല. പക്ഷേ, നമ്മൾ അകത്ത് കടന്നാലുടനെ പൊലീസിനെ വിളിച്ച് വിവരമറിയിക്കും. സാധാരണ പൊലീസുകാർ ഈ പാർക്കിൽ കയറി സർച്ച് ചെയ്യാറില്ലെങ്കിലും പുറത്തിറങ്ങുമ്പോൾ കാത്തു നിൽക്കുന്നുണ്ടാവും. പിന്നെ പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി ഭയങ്കരമായ ചോദ്യംചെയ്യലാണ്. തുപാക് ഗറില്ലകളുമായോ ഷൈനിങ്പാത്തുകാരുമായോ എന്തെങ്കിലും തരത്തിൽ ബന്ധമുണ്ടെന്ന് സംശയം തോന്നിയാൽ അറസ്റ്റ് രേഖപ്പെടുത്തുകയോ കോടതിയിൽ ഹാജരാക്കുകയോ ചെയ്യില്ല. ഒരിക്കലും വെളിച്ചം കാണാൻ കഴിയാത്ത ഏതെങ്കിലും രഹസ്യ ജയിലിലടയ്ക്കും. ലിമനഗരജീവിതത്തിൽ ഇത്തരം ധാരാളം കോഡുകളുണ്ട്. ഉദാഹരണത്തിന് മെരിഫ്ളോറൻസിലെ ഏതെങ്കിലും ഷോപ്പിങ് മാളിൽവെച്ച് നിന്നോടൊരു സുന്ദരി ‘ഒരു സിഗരറ്റ് തരാമോ?’ എന്ന് ചോദിച്ചാൽ രാത്രിയിലേക്ക് അവളുടെ സേവനം ആവശ്യമുണ്ടോ എന്നാണർത്ഥം. സിഗരറ്റ് കൊടുത്താൽ അത് വാങ്ങി കത്തിച്ച് നിനക്ക് താങ്ക്സ് പറഞ്ഞ് കെട്ടിപ്പിടിച്ചൊരു മുത്തം തരും. പിന്നെ വർഷങ്ങളായി പരിചയമുള്ള ഒരു ഗേൾഫ്രണ്ടിനെപ്പോലെയായിരിക്കും പെരുമാറ്റം. ഒരാൾക്കും സംശയം തോന്നില്ല.
“ഇത്തരം കോഡുകളെപ്പറ്റി പറയാനാണോ രാത്രി ഈ കൊടുംതണുപ്പിൽ ഇവിടെ വന്നത്?”
“അല്ല. നിന്‍റെ ശരീരത്തെ ഉണർത്താനുള്ള മറ്റൊരു പരീക്ഷണത്തിനുമല്ല. വേറേയൊരു പ്രധാന കാര്യത്തിനാണ്. കുറച്ച് സമയത്തിനുള്ളിൽ നമ്മളെപ്പോലെ രണ്ടുപേർ ഇവിടേക്ക് വരും. ഒരു മധ്യവയസ്കനും പെൺകുട്ടിയും. ഇറുകിയ കറുത്ത ജീൻസും ലതർ ജാക്കറ്റും ധരിച്ച അവളോടും എന്നോടു ചോദിച്ചപോലെ കാവൽക്കാരൻ ‘വിസ്കി കരുതിയിട്ടില്ലേ? ‘ എന്ന് ചോദിക്കും. അവൾ ഉവ്വെന്ന് തലയാട്ടി കൂടെയുള്ള ആളുടെ അരയിൽ ചുറ്റിപ്പിടിച്ച് അകത്തേക്ക് വന്ന് എൽബസോയുടെ വലതുവശത്തെ പുൽത്തകിടിയിൽ കമിഴ്ന്നു കിടക്കും. അതാണ് നമുക്കവരെ തിരിച്ചറിയാനുള്ള കോഡ്.
അവർക്ക് നമ്മളെ തിരിച്ചറിയാനുള്ള കോഡനുസരിച്ചാണ് ഞാനിങ്ങനെ കാലുകൾ മടക്കി അല്പം ഉയർത്തിവച്ച് മലർന്നു കിടക്കുന്നത്.”
“ആരാണ് അവർ?”
തുപാകുകളാണ്. ലോറിയുടെ മോചനത്തിനുവേണ്ടി പ്രവർത്തിക്കുന്ന മനുഷ്യാവകാശസംഘടനയുടെ പ്രവർത്തകരാണെന്നാണ് പറയുക. വാസ്തവത്തിൽ തുപാകുകളാണ്. അവർക്ക് കുറച്ച് ദിവസം നമ്മുടെ ഫ്ളാറ്റിൽ രഹസ്യമായി താമസിക്കണം.”
“അത് അപകടമല്ലേ?”
“അപകടമാണ്. പക്ഷേ, വേറേ വഴിയില്ല. വിസമ്മതിച്ചാൽ പിന്നെ നമ്മൾ ജീവിച്ചിരിക്കില്ല...”
മൊറിഗാമി പറഞ്ഞുതുടങ്ങിയപ്പോഴേക്കും മെലിഞ്ഞുനീണ്ടൊരു സുന്ദരിയും ഒരു മധ്യവയസ്കനുംകൂടി പാർക്കിലേക്ക് വന്നു. വെളുത്തു തടിച്ച മധ്യവയസ്കന് വെനിസ്വലേ പ്രസിഡന്‍റ് ഷാവേസിന്‍റെ മുഖഛായയാണ്. കൂടെയുള്ള പെൺകുട്ടി ലെതർ ജാക്കറ്റിന്‍റെ പോക്കറ്റിൽനിന്നൊരു ചെറിയ കുപ്പിയെടുത്ത് ഒരിറക്ക് കുടിച്ചു. അവൾ ഞങ്ങളെ ഒന്ന് ശ്രദ്ധിച്ചുനോക്കിയതിനുശേഷം എൽബസോയുടെ വലതുവശത്തെ പുൽത്തകടിയിൽ കമിഴ്ന്നു കിടന്ന് രണ്ട് കാലുകളും മുകളിലേക്ക് ആട്ടാൻ തുടങ്ങി. ഷാവേസിന്‍റെ ഛായയുള്ളയാൾ അവളുടെയടുത്ത് കാലുകൾ നീട്ടി കൈകൾ രണ്ടും പിറകിലേക്ക് കുത്തി ചാഞ്ഞിരുന്നു. അവരെയാണ് ഞങ്ങൾ കാത്തിരുന്നതെന്നുറപ്പായപ്പോൾ മൊറിഗാമി എഴുന്നേറ്റ് അടുത്തുചെന്നു അല്പമൊന്ന് കുനിഞ്ഞ് പതിഞ്ഞ ശബ്ദത്തിൽ “
Ccollanan Pachacamac ricuy auccacunac yahuamly hichas cancufa
” എന്ന് പറഞ്ഞു. ഉടനെ ആ പെൺകുട്ടി സന്തോഷത്തോടെ ചാടിയെഴുന്നേറ്റ് “
Ccollanan Pachacamac ricuy auccacunac yahuamly hichas cancufa
” എന്ന് തിരിച്ചുപറഞ്ഞ് മൊറിഗാമിയെ കെട്ടിപ്പിടിച്ചു. മധ്യവയസ്കനും അതേ വാചകങ്ങൾ എന്നെ നോക്കി പറഞ്ഞെങ്കിലും എനിക്ക് അത് അതേ വേഗത്തിൽ തിരിച്ചുപറയാൻ കഴിഞ്ഞില്ല. സംശയിച്ച് നോക്കിനിന്ന അയാളോട് മൊറിഗാമി അയ്മാരയിൽ എന്തോ പറഞ്ഞു. അയാളുടനെ “കോര ഗോൺസാൽവസിന്‍റെ പിന്മുറക്കാരനോ” എന്ന് അത്ഭുതത്തോടെ പറഞ്ഞ് കുനിഞ്ഞ് എന്‍റെ കാലുതൊട്ട് കുരിശ് വരച്ചു. “ഞാൻ മാരിയോ” എന്ന് അയാൾ സ്വയം പരിചയപ്പെടുത്തുമ്പോൾ കൂടെയുള്ള പെൺകുട്ടിയിലായിരുന്നു എന്‍റെ കണ്ണ് മുഴുവനും. കഷ്ടിച്ച് ഇരുപതുവയസ്സ് തോന്നിക്കുന്ന അവൾ മൊറിഗാമിയെക്കാൾ സുന്ദരിയായിരുന്നു. ‘വയലറ്റാ സാഞ്ചസ്’ എന്നുപറഞ്ഞ് കുനിഞ്ഞ് അവൾ എന്‍റെ കാലിൽ തൊട്ട് കുരിശ് വരയ്ക്കാൻ തുടങ്ങുമ്പോൾ പെട്ടെന്ന് പുറത്ത് പൊലീസ് വാഹനങ്ങൾ സൈറൺ മുഴക്കി കടന്നുപോകുന്ന ശബ്ദം കേട്ടു. അവൾ പെട്ടെന്ന് വല്ലാതെ ഭയന്നപോലെ എന്നെ കെട്ടിപ്പിടിച്ച് “
Cora please save me
,...
please save me
”എന്നുപറഞ്ഞ് തേങ്ങിക്കരഞ്ഞു. ഞാനും മൊറിഗാമിയും കാര്യമെന്താണെന്ന് മനസ്സിലാകാതെ പകച്ചുനിന്നു. മാരിയോ അവളുടെ പുറത്ത് തട്ടി “
Ccollanan Pachacamac ricuy auccacunac yahuamly hichas cancufa
” എന്നു പറഞ്ഞ് ആശ്വസിപ്പിച്ചു. എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന അർത്ഥത്തിൽ മൊറിഗാമി അവരെ നോക്കിയപ്പോൾ മാരിയോ കാര്യങ്ങൾ വിശദീകരിച്ചു:
“ലോറി ബ്രെന്‍സന്‍റെ മോചനത്തിനായി പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടനയിലെ പ്രവർത്തകരാണ് ഞങ്ങൾ. ലോറിയെ എത്രയും വേഗം മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാസം ഒന്നാംതീയതി പ്രസിഡന്‍റിന്‍റെ കൊട്ടാരത്തിലേക്ക് നടത്തിയ പ്രതിഷേധപ്രകടനത്തിന് മുന്നിൽ കറുത്ത തുണികൊണ്ട് വായ് മൂടിക്കെട്ടി നടന്നത് വയലറ്റായാണ്. വയലറ്റായുടെ അകന്ന സഹോദരനായ എഡ്വേർഡോക്രൂസ് സാഞ്ചെസ് 1996-ൽ ജപ്പാൻ അംബാസിഡറുടെ അരമന പിടിച്ചെടുത്ത വിപ്ലവമുന്നേറ്റത്തിൽ കൊല്ലപ്പെട്ടിരുന്നു എന്നല്ലാതെ ഇവൾക്ക് വിപ്ലവപ്രസ്ഥാനങ്ങളുമായി ഒരു ബന്ധവുമില്ല. ഫുജിമോറിയുടെ ഏകാധിപത്യഭരണകാലത്ത് അന്യായമായി ശിക്ഷിക്കപ്പെട്ട തടവറകളിൽ കഴിയുന്നവരുടെ മോചനത്തിനായി സമാധാനപരമായ മാർഗങ്ങളിലൂടെ ശ്രമിക്കുകയാണ് ഞങ്ങൾ. എന്നിട്ടും വയലറ്റാ താമസിക്കുന്ന അപ്പാർട്ട്മെന്‍റ് തിങ്കളാഴ്ച രാത്രി
DINCOTE
പൊലീസുകാർ റെയ്ഡ് ചെയ്തു. അപ്പനമ്മമാരുടെ മുന്നിൽവെച്ച് അവർ വയലറ്റായെ പല തവണ റേപ്പ് ചെയ്തു. ഒടുവിൽ തളർന്ന് ബോധംകെട്ടപ്പോൾ കടൽത്തീരത്ത് കൊണ്ടെറിഞ്ഞു. അവൾ മാനസികമായി ആകെ തകർന്നിരിക്കുകയാണ്. അവൾക്ക് കുറച്ചുദിവസം സമാധാനമായി താമസിക്കാനൊരിടം വേണം.”
“വിഷമിക്കേണ്ട, എന്‍റെ അപ്പാർട്ട്മെന്‍റിൽ താമസിക്കാം. അധികം പുറത്തേക്കിറങ്ങണ്ട. ആരെങ്കിലും ചോദിച്ചാൽ എന്‍റെ കീഴിൽ റിസർച്ച് ചെയ്യുകയാണെന്ന് പറഞ്ഞാൽ മതി.”
“എങ്ങനെയാണ് നന്ദി പറയേണ്ടതെന്ന് ഞങ്ങൾക്കറിയില്ല.”
“അതിലൊന്നും വലിയ കാര്യമില്ല. നമ്മൾ കൂടുതൽ സംസാരിച്ച് നിന്നാലും പെട്ടെന്ന് പുറത്തേക്കുപോയാലും കാവൽക്കാരൻ സംശയിക്കും. അതുകൊണ്ട് നമ്മൾ ആദ്യം കിടന്നിരുന്ന സ്ഥലങ്ങളിലേക്കുതന്നെ തിരിച്ച് പോകാം. അരമണിക്കൂറിന് ശേഷം, വന്ന കാര്യം കഴിഞ്ഞ് മടങ്ങുന്നവരെപ്പോലെ കാവൽക്കാരന് ടിപ്പും കൊടുത്ത് പുറത്തേക്കിറങ്ങാം. ആദ്യം വന്നവരായതുകൊണ്ട് ആദ്യം ഞങ്ങൾ, പിന്നെ നിങ്ങൾ.”
“ഞങ്ങളെ കൊണ്ടുവന്നിറക്കിയ വാഹനം തിരിച്ചുപോയല്ലോ…”
“അതിനെന്താ, നിങ്ങളുംകൂടി വന്നിട്ടേ ഞാൻ കാർ സ്റ്റാർട്ട് ചെയ്യൂ...
“
“പൊലീസ് തടഞ്ഞുനിറുത്തി പരിശോധിച്ചാലോ? “
“അങ്ങനെയൊന്നും സംഭവിക്കരുതേയെന്ന് നമുക്ക് തുപാകിന്‍റെ താടിയെല്ലിനോട് പ്രാർത്ഥിക്കാം. പോരെങ്കിൽ കോര ഗോൺസാൽവസിന്‍റെ പിൻമുറക്കാരനല്ലേ നമ്മുടെ കൂടെയുള്ളത്.”
അരമണിക്കൂർ കഴിഞ്ഞ് പത്ത് സോൾ ടിപ്പും കൊടുത്ത് പുറത്തിറങ്ങുമ്പോൾ കാവൽക്കാരൻ മൊറിഗാമിയോട് “ഇത്തവണയെന്താ മാഡം തീരെ ക്ഷീണിച്ചില്ലല്ലോ. കഴിഞ്ഞ തവണ കുതിരക്കുട്ടിയെപ്പോലെ വന്ന് കഴുതക്കുട്ടിയെപ്പോലെയല്ലേ തിരിച്ചുപോയത്?
“ എന്ന് ചോദിച്ചു. ഞാൻ കൈയിൽ അഞ്ച് സോൾകൂടി വെച്ചുകൊടുത്തപ്പോൾ അയാൾക്ക് വളരെ സന്തോഷമായി. അയാൾ മൊറിഗാമി കേൾക്കാതെ എന്നോട് സ്വകാര്യമായി “സ്ഥിരമായിട്ട് ഒരേ കുതിരയിൽ സവാരി ചെയ്യാനാണെങ്കിൽ ഇവിടെ വരണോ സാർ. പിറകേ ഒരൊന്നാന്തരം പോണി വന്നത് കണ്ടില്ലേ, നാളെ രാത്രി ഒരു റൈഡ് ഏർപ്പാടാക്കിത്തരട്ടേ? എന്ന് ചോദിച്ചു. ഞാനതിന് ഉത്തരമൊന്നും പറയാതെ മുന്നോട്ട് നടന്നു. ഞങ്ങൾ പുറത്തുവന്ന് കാറിൽ കയറുമ്പോഴേക്കും മാരി യോവും വയലറ്റായും ഗേറ്റിലെത്തി. അവൾ മടിച്ചുമടിച്ച് പത്ത് സോൾ ടിപ്പ് കൊടുത്തു. കാവൽക്കാരൻ അത് വാങ്ങി പുഞ്ചിരിച്ചുകൊണ്ടെന്തോ കുസൃതി പറഞ്ഞപ്പോൾ അത് സഹിക്കാൻ കഴിയാതെ ഉറക്കെ കരഞ്ഞുകൊണ്ട് അവൾ ഞങ്ങളുടെയടുത്തേക്ക് ഓടിവന്ന് കാറിൽ കയറി. പിറകിൽ മാരിയോവും. മൊറിഗാമി പെട്ടെന്ന് വണ്ടി സ്റ്റാർട്ട് ചെയ്തു.
ലാർകാർമറിലെത്തിയപ്പോൾ പൊലീസ് ഞങ്ങളെ തടഞ്ഞു. മൊറിഗാമിയുടെ കൈയിലുള്ള രേഖകളൊന്ന് നോക്കാൻപോലും മിനക്കെടാതെ അവർ ഞങ്ങളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. നാലുപേരെയും അരണ്ട വെളിച്ചമുള്ള ഇന്‍ററോഗേഷൻ റൂമിനകത്തേക്ക് കയറ്റി ചെറുപ്പക്കാരനായ ഇൻസ്പെക്ടർ അകത്തുനിന്ന് കതകുകളടച്ച് കുറ്റിയിട്ടപ്പോൾതന്നെ വയലറ്റാ ബോധംകെട്ട് നിലത്തുവീണു. അവളെ രണ്ട് പൊലീസുകാർ ചേർന്ന് വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടുപോയി. ചോദ്യംചെയ്യാൻ തുടങ്ങുന്നതിന് മുമ്പായി പൊലീസുകാർ ഞങ്ങളെ ഓരോരുത്തരെയായി പൂർണ നഗ്നരാക്കി. വസ്ത്രങ്ങൾക്കുള്ളിലോ ശരീരത്തിലെ മറ്റേതെങ്കിലും ഭാഗത്തോ ആയുധങ്ങളോ മയക്കുമരുന്നോ ഒളിപ്പിച്ചുവെച്ചിട്ടുണ്ടോ എന്ന് വിശദമായി പരിശോധിച്ചു. എന്നാൽ അത്തരം സാധനങ്ങളൊന്നും ഞങ്ങളുടെ കൈയിലില്ലെന്ന് ബോധ്യമായതിന് ശേഷവും അവർ ആരെയും വസ്ത്രംധരിക്കാൻ അനുവദിച്ചില്ല. തന്‍റെ നഗ്നത ചൂഴ്ന്ന് നോക്കി രസിക്കുന്ന പൊലീസുകാരുടെ മുന്നിൽ രണ്ട് കൈകൾകൊണ്ട് ആവുന്നത്ര സ്വയം മറയ്ക്കാൻ പാടുപെടുന്ന മൊറിഗാമിയുടെ നേരേ ഇൻസ്പെക്ടർ ഒരു കളിയാക്കുന്ന നോട്ടം നോക്കി. അത് ശ്രദ്ധിക്കാത്ത മട്ടിൽ അവൾ തല കുനിച്ചപ്പോൾ ഇരുവശത്തും നിന്നിരുന്ന പൊലീസുകാർ പെട്ടെന്ന് അവളുടെ കൈകൾ പിടിച്ച് മുകളിലേക്ക് ഉയർത്തി. അവളുടെ ഇടത്തെ കവിളിൽ ഒരു പിച്ചുവെച്ചുകൊടുത്തുകൊണ്ട് ഇൻസ്പെക്ടർ ചോദ്യം ചെയ്യൽ ആരംഭിച്ചു:
“എന്തിനാ വെറുതെ നിന്ന് കൈപൊത്തിക്കളിക്കുന്നത്. നാണിക്കാൻ അത്ര കൊച്ച് പെണ്ണൊന്നുമല്ലല്ലോ. ഷൈനിങ് പാത്തുകാരിയോ എം.ആർ.റ്റി.എ. ക്കാരിയോ എന്നൊന്ന് വേഗം പറഞ്ഞ് തൊലയ്ക്ക്.”
“ഞാൻ കത്തോലിക്കാ യൂണിവേഴ്സിറ്റിയിലെ ഗണിതശാസ്ത്ര അധ്യാപികയാണ്. ഈ പറയുന്നവരുമായി എനിക്ക് യാതൊരു ബന്ധവുമില്ല.”
അർദ്ധരാത്രി ലവേഴ്സ് പാർക്കിൽ ഒരു അധ്യാപികയ്ക്ക് എന്താണ് കാര്യം? നീയവിടെ അരക്കെട്ടു കൊണ്ട് കണക്ക് പഠിപ്പിക്കുകയായിരുന്നോ?”
“നിങ്ങൾക്ക് കുറച്ചുകൂടി മാന്യമായി സംസാരിച്ചു കൂടേ?”
ഇൻസ്പെക്ടർക്ക് ആ ചോദ്യം തീരെ ഇഷ്ടപ്പെട്ടില്ല. അയാളെന്തോ ആംഗ്യം കാണിച്ചപ്പോൾ പൊലീസുകാർ അവളുടെ രണ്ട് കൈകളും പിന്നിലേക്ക് പിടിച്ചു കെട്ടി. ഇൻസ്പെക്ടർ മൊറിഗാമിയുടെ ഇടത്തെ ചെവിയും മുടിയും ചേർത്ത് പിടിച്ചൊരു കുടച്ചിൽ കുടഞ്ഞ് ചെവിക്കുറ്റിക്ക് മുകളിലായി ആഞ്ഞടിച്ചു.”
നിന്നെപ്പോലെയുള്ള കോളജ് പ്രൊഫസർമാരോടൊന്നും മാന്യത പറ്റില്ല. പഠിച്ച കള്ളികളല്ലേ. ശരിക്ക് വേദനിച്ചാലേ സത്യം പറയൂ. ഗുസ്മാനെ ചോദ്യം ചെയ്യാനിരുത്തിയ മുൾക്കസേരയെവിടെ?”
പൊലീസുകാർ നിറയെ കൂർത്ത ആണികളുള്ള മുൾക്കസേരയെടുത്ത് മുറിയുടെ നടുക്കു കൊണ്ടുവെച്ചു. മൊറിഗാമി എന്തുചെയ്യണമെന്നറിയാതെ ഭയന്നുവിറച്ച് അതിലേക്ക് നോക്കിനിന്നു. ഇൻസ്പെക്ടറുടെ അടിയേറ്റ് അവളുടെ ഇടത് ചെവി ചുവന്നു തുടുത്തിരുന്നു.
“എന്താടീ മിഴിച്ച് നിൽക്കുന്നത്, ഇത് നിന്‍റെ പ്രസിഡന്‍റേ ഗോൺസാലോ ഇരുന്ന സിംഹാസനമാണ്. കയറിയിരിക്ക് അല്ലെങ്കിൽ മര്യാദയ്ക്ക് സത്യം പറഞ്ഞ് തൊലയ്ക്ക്.”
എന്നിട്ടും മൊറിഗാമി ഒന്നും പറയാതെ അനങ്ങാതെ നിന്നപ്പോൾ: “കൂത്തിച്ചിമോളേ മര്യാദയ്ക്ക് കസേരയിലിരിക്കടീ.” എന്നു പറഞ്ഞ് ഇൻസ്പെക്ടർ അവളെ കസേരയിലേക്ക് ഒരൊറ്റ തള്ളുതള്ളി. അവൾ “അയ്യോ” എന്നുറക്കെ കരഞ്ഞ് മുള്ളാണികൾ നിറഞ്ഞ ആ കസേരയിലേക്ക് മറിഞ്ഞു വീണു. വെളുത്ത സുന്ദരമായ നഗ്നശരീരത്തിലേക്ക് കസേരയിലെ കൂർത്ത മുള്ളാണികൾ തുളച്ച് കയറി. അവൾ ഉറക്കെ കരഞ്ഞുകൊണ്ട് കസേരയിലിരുന്ന് പിടഞ്ഞു. കസേരയിൽനിന്ന് എഴുന്നേൽക്കാനായി ശ്രമിക്കുംതോറും കൂടുതൽ കൂടുതൽ ശക്തിയായി ആണികൾ അവളുടെ ശരീരത്തിലേക്ക് കയറി. അവളുടെ കാലുകളിലൂടെ ചോര നിലത്തേക്കൊലിച്ചിറങ്ങി. എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല. ഞാൻ സർവശക്തിയുമെടുത്ത് എന്നെ പിടിച്ചുവെച്ചിരുന്ന പൊലീസുകാരന്‍റെ കൈയിൽനിന്ന് കുതിച്ചുചാടി അവളെ കസേരയിൽനിന്ന് വലിച്ചെഴുന്നേല്പിച്ചു.
എന്‍റെ അപ്രതീക്ഷിതമായ നീക്കത്തിൽ പൊലീസുകാരുടെ ശ്രദ്ധ പതറിയപ്പോൾ മാരിയോ അവരിലാരുടെയോ കൈയിൽനിന്ന് തോക്ക് പിടിച്ച് വാങ്ങി തുരുതുരാ വെടിയുതിർത്തു. തോക്കുപയോഗിക്കാനുള്ള അയാളുടെ കഴിവ് അപാരംതന്നെ. ഇൻസ്പെക്ടറെയും മൂന്ന് പൊലീസുകാരെയും മിനിറ്റുകൾക്കുള്ളിൽ മാരിയോ വെടിവെച്ചുവീഴ്ത്തി. അവർ മരിച്ചെന്ന് ഉറപ്പുവരുത്തിയശേഷം പൊലീസുകാരുടെ തോക്കും തിരകളുമെടുത്ത് ഞാനും മാരിയോവും പതുക്കെ മുറിക്ക് പുറത്തിറങ്ങി. വീണ്ടും അത്ഭുതം ആവർത്തിച്ചു. ഒരൊറ്റ വെടിയുണ്ടപോലും പാഴാക്കാതെ സ്റ്റേഷനിൽ ബാക്കിയുണ്ടായിരുന്ന ഏഴ് പൊലീസുകാരെയും ഞങ്ങൾ വെടിവെച്ച് വീഴ്ത്തി.
നേരേ എഴുന്നേറ്റ് നിൽക്കാൻപോലും വയ്യാതെ വേദനകൊണ്ട് പുളഞ്ഞ് കരയുന്ന മൊറിഗാമിയെ ഒരു വിധത്തിൽ വസ്ത്രം ധരിപ്പിച്ച് തോളിലെടുത്ത് പുറത്തിറങ്ങിയപ്പോൾ അടുത്ത മുറിയിൽ ഇതൊന്നുമറിയാതെ കിടന്നിരുന്ന വയലറ്റായെയുമെടുത്ത് മാരിയോയും കാറിലേക്ക് വന്നു. ഞങ്ങൾ പരമാവധി വേഗത്തിൽ മൊറിഗാമിയുടെ അപ്പാർട്ട്മെന്‍റിലേക്ക് കുതിച്ചു.
ഒളിച്ചുതാമസിക്കാൻ തിരക്കുള്ള നഗരങ്ങൾ കൊടുംകാടുകളെക്കാൾ സുരക്ഷിതമാണെന്ന് എനിക്കപ്പോഴാണ് വിശ്വാസമായത്. അന്നത്തെ സംഭവത്തിന് ശേഷം പത്ത് ദിവസം കഴിഞ്ഞാണ് ഞാനും മൊറിഗാമിയും ന്യൂയോർക്കിലേക്ക് തിരിച്ചത്. ആ ദിവസങ്ങൾ മുഴുവനും ലിമയിലെ പത്രങ്ങളിൽ നിറയെ തുപാക് ഗറില്ലകൾ ലാർകോർമറിലെ സെവൻത് പൊലീസ്സ്റ്റേഷൻ ആക്രമിച്ച് ഇൻസ്പെക്ടറെയും ഒൻപത് പൊലീസുകാരെയും കൊന്നതിന്‍റെ വാർത്തകളായിരുന്നു. എന്നിട്ടും ഞങ്ങൾക്ക് നാലുപേർക്കും യാതൊന്നും സംഭവിച്ചില്ല. സംഭവത്തിന്‍റെ ഉത്തരവാദിത്വം എം.ആർ.റ്റി.എ. നേതൃത്വം ഏറ്റെടുക്കുകയും അതിന്‍റെ പേരിൽ ആരൊക്കെയോ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു.
തുപാകുകൾ മൊറിഗാമിയുടെ ചികിത്സയ്ക്കായി ഒരു ഡോക്ടറെ ഏർപ്പാടാക്കി തന്നു. പിൻഭാഗത്തും തുടയിലും പുറത്തുമുള്ള നൂറുകണക്കിന് മുറി വുകൾകാരണം ഒരാഴ്ചയോളം അവൾക്ക് മുഴുവൻ സമയവും കിടക്കയിൽ കമിഴ്ന്നു കിടക്കേണ്ടിവന്നു. തുപാക് ഡോക്ടർ കാലത്തും വൈകുന്നേരവും വന്ന് അവളുടെ മുറിവുകളിൽ മരുന്ന് വെച്ചുകെട്ടുമ്പോൾ വയലറ്റാ സഹായിക്കും. എട്ടാമത്തെ ദിവസമാണ് അവൾക്ക് കഷ്ടിച്ച് കിടക്കയിൽ മലർന്ന് കിടക്കാമെന്നായത്. അന്ന് രാത്രി ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട് തുപാക് അമറുവിന്‍റെ ഒരു പ്രധാന നേതാവ് മുഖംമൂടി ധരിച്ച് അപ്പാർട്ട്മെന്‍റിലേക്ക് വന്നു. അയാൾ സ്വന്തം പേരു വെളിപ്പെടുത്തിയില്ല. “
Ccollanan Pachacamac ricuy auccacunac yahuamly hichas cancufa
” എന്നുപറഞ്ഞ് മൊറിഗാമിയെ ആശീർവദിച്ചു. അതിനുശേഷം “നാളെ ലോറിയെ ഒരു മെഡിക്കൽ ചെക്കപ്പിനായി ലിമയിലേക്ക് കൊണ്ടുവരുന്നുണ്ട്. ഞങ്ങൾ അവളെ ആശുപത്രിയിൽ നിന്ന് രക്ഷപ്പെടുത്തി നേരേ ഇങ്ങോട്ട് കൊണ്ടുവരും. പിന്നെ ലോറിയെ സംരക്ഷിക്കേണ്ടതും ന്യൂയോർക്കിലെത്തിക്കേണ്ടതും നിങ്ങളുടെ ഉത്തരവാദിത്വമാണ്.” എന്ന് പറഞ്ഞു.
അവൾ കിടന്നുകൊണ്ട് തലയാട്ടി. ഇനിയുള്ള ദിവസങ്ങളിൽ എന്തൊക്കെ അപകടങ്ങളാണ് വരാൻ പോകുന്നതെന്നോർത്ത് എന്‍റെ മനസ്സ് പിടച്ചു.
Cora with love
പതിനഞ്ച്
ഗോൺസാലോ കോര
Since it is impossible to know what
’
s really happening,
we Peruvians lie, invent, dream and take refuge in illusion
.
-
Mario Vargas Llosa
dear rekha
പീ
ഡനത്തിന്‍റെ മുൾക്കസേര നല്കിയ മുറിവുകൾ ശരിക്ക് ഉണങ്ങുന്നതിനുമുമ്പേ മിനിഞ്ഞാന്ന് രാത്രി എനിക്ക് മൊറിഗാമിയെയുംകൊണ്ട് ലിമയിൽനിന്ന് രക്ഷപ്പെടേണ്ടിവന്നു. തുപാക് അമറുവിന്‍റെ പ്രധാനപ്പെട്ട നേതാവെന്ന പേരിൽ മുഖംമൂടി ധരിച്ചു വന്നത് യഥാർത്ഥത്തിൽ ലിമ പോലീസിലെ ഒരു ചാരനായിരുന്നു. ലോറിയെ രക്ഷിക്കാനായി തുപാകുകൾ നടത്തുന്ന രഹസ്യനീക്കങ്ങളെപ്പറ്റി വിവരം കിട്ടിയ അയാൾ അവരുടെ പദ്ധതികൾ പൂർണമായി മനസ്സിലാക്കിയതിനുശേഷം അത് ഉറപ്പുവരുത്താനാണ് ഞങ്ങളുടെ ഫ്ളാറ്റിലേക്ക് വന്നത്. ഭാഗ്യത്തിന് സെവൻത് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരെ കൊലപ്പെടുത്തിയതിന് പിന്നിൽ ഞങ്ങളാണെന്നാർക്കും ഇതുവരെ സംശയം തോന്നിയിട്ടില്ല. ഫ്ളാറ്റിൽ വയലറ്റാ സാഞ്ചസിനെ കണ്ടതോടെ ലോറിയെ മോചിപ്പിക്കാനുള്ള പദ്ധതിയുടെ കേന്ദ്രമാണിതെന്ന് അയാൾക്ക് ഉറപ്പായി. അവളായിരുന്നല്ലോ കറുത്ത തുണികൊണ്ട് വായ് മൂടിക്കെട്ടി പ്രസിഡന്‍റിന്‍റെ കൊട്ടാരത്തിലേക്കുള്ള പ്രകടനം നയിച്ചിരുന്നത്. മാരിയോവിന്‍റെയും എന്‍റെയും സാന്നിധ്യം ചിലപ്പോൾ അയാളുടെ സംശയങ്ങളെ കൂടുതൽ ബലപ്പെടുത്തിയിട്ടുണ്ടാകാം. എന്നാൽ അയാൾ യഥാർത്ഥ തുപാക്നേതാവല്ല എന്ന് ഞങ്ങൾക്കാർക്കും സംശയം തോന്നിയതേയില്ല. മൊറിഗാമി തീരെ സുഖമില്ലാതെ കിടക്കുകയാണെന്ന് പറഞ്ഞിട്ടും അയാൾ താൻ പ്രസ്ഥാനത്തിന്‍റെ ഉയർന്ന നേതാവാണെന്നും കണ്ടിട്ട് അത്യാവശ്യമുണ്ടെന്നും പറഞ്ഞ് കിടപ്പുമുറിയിലേക്ക് ചെന്ന്
Ccollanan Pachacamac ricuy auccacunac yahuamly hichas cancufa
പറഞ്ഞപ്പോൾ ഞാൻ കരുതിയത് അയാൾക്ക് മൊറിഗാമിയുടെ അവസ്ഥയെക്കുറിച്ച് വ്യക്തമായി അറിയാമെന്നാണ്. എന്നാൽ അവളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഒന്നും ചോദിക്കാതെ ലോറിയെ രക്ഷപ്പെടുത്താനുള്ള പദ്ധതിയെപ്പറ്റിമാത്രം പറഞ്ഞ് മടങ്ങിയപ്പോൾ എന്തോ ഒരു ശരിയില്ലായ്മ തോന്നുകയും ചെയ്തു.
1995-ൽ ഫുജിമോറിയുടെ കാലത്ത് ലോറിയുടെ പേരിൽ വാടകയ്ക്കെടുത്തിരുന്ന വീട് അപ്രതീക്ഷിതമായി ആക്രമിച്ച് തുപാക്ഗറില്ലകളെ പിടികൂടിയതുപോലെ ഞങ്ങൾ താമസിച്ചിരുന്ന ഫ്ളാറ്റ് വളയാനുള്ള പദ്ധതിയുമായിട്ടായിരിക്കണം അയാൾ തിരിച്ചുപോയത്. അയാൾ പോയ ഉടനെ പുറത്തു രഹസ്യമായി കാവൽ നിന്നിരുന്ന തുപാകുകാരൻ ഓടിവന്ന് ഞങ്ങളോട് വിവരം പറഞ്ഞു. പിന്നെ എത്രയും പെട്ടെന്ന് അവിടെനിന്ന് രക്ഷപ്പെടുകയല്ലാതെ ഞങ്ങളുടെ മുന്നിൽ വേറേ വഴികളൊന്നുമില്ലായിരുന്നു. പുറത്തും തുടകളിലും പിൻഭാഗത്തും നിറയെ ബാൻഡേജുമായി ശരിക്ക് നടക്കാൻ പോലും വയ്യാത്ത മൊറിഗാമിയെ അയഞ്ഞ വസ്ത്രം ധരിപ്പിച്ച് കാറിൽ കയറ്റി കഷ്ടിച്ച് പത്തുപതിനഞ്ച് മിനിറ്റിനുള്ളിൽ ഫ്ളാറ്റ് പൂട്ടി ഞങ്ങൾ പുറത്തിറങ്ങി. ലിമയിലെ ഊടുവഴികളെല്ലാം കൃത്യമായി അറിയാവുന്ന മാരിയോ ആണ് മൊറിഗാമിയുടെ കറുത്ത എയർ കണ്ടീഷൻഡ് ഹോണ്ടാ കാർ ഓടിച്ചത്. കാറിന്‍റെ മുൻസീറ്റിൽ ഒരു അമേരിക്കൻ ടൂറിസ്റ്റിനെപ്പോലെ ഞാനിരുന്നു. പിന്നിൽ ഒരറ്റത്തേക്ക് ഒതുങ്ങിയിരുന്ന വയലറ്റായുടെ മടിയിൽ തലവെച്ച് മൊറിഗാമി കമിഴ്ന്ന് കിടന്നു. പൊലീസ്സ്റ്റേഷനിൽനിന്നെടുത്ത തോക്കുകളും തിരകളും കൈയിലുള്ളതായിരുന്നു ഞങ്ങളുടെ ധൈര്യം. പെറു ഹൈവേ നമ്പർ 1 എന്നറിയപ്പെടുന്ന പാൻ അമേരിക്കൻ ഹൈവേയിലേക്ക് കയറുന്നതിന് മുമ്പായി രണ്ടുതവണ പൊലീസ് ഞങ്ങളുടെ കാറ് തടഞ്ഞുനിറുത്തി പരിശോധിച്ചെങ്കിലും പ്രശ്നങ്ങളൊന്നുമുണ്ടായില്ല. പെറുവിൽ വ്യഭിചാരം നിയമവിധേയമായതിനാൽ ഏതോ അമേരിക്കൻ ടൂറിസ്റ്റുകൾ കാൾഗേളുകളുമായി ചുറ്റാനിറങ്ങിയിരിക്കുകയാണെന്നേ അവർ കരുതിയിരിക്കൂ.
കഷ്ടിച്ചൊരുമണിക്കൂറുകൊണ്ട് നഗരത്തിന്‍റെ തിരക്കിൽനിന്ന് പുറത്തു കടന്ന ഞങ്ങൾ ഒരു ഗ്യാസ്സ്റ്റേഷനിൽ കയറി ഫുൾടാങ്ക് ഗ്യാസോലീനടിച്ചശേഷം അടുത്തുള്ള ഡിപ്പാർട്ടമെന്‍റ് സ്റ്റോറിൽനിന്ന് നാല് ബോട്ടിൽ പെറൂവിയൻ പിസ്കയും അത്യാവശ്യ ആഹാരസാധനങ്ങളും വാങ്ങി നേരേ വടക്കോട്ട് യാത്ര തുടർന്നു. പെറുവിലെ മറ്റ് റോഡുകളെ അപേക്ഷിച്ച് പാൻ അമേരിക്കൻ ഹൈവേ വളരെ നല്ലതായിരുന്നു. ഇടയ്ക്ക് ചില സ്ഥലങ്ങളിൽ കുത്തനെയുള്ള കയറ്റങ്ങളും വളവുകളുമൊക്കെയുണ്ടെങ്കിലും തീരപ്രദേശങ്ങളിൽ പല ഭാഗത്തും എട്ടും പത്തും കിലോമീറ്റർ വളവുതിരിവുകളോ കയറ്റിറക്കങ്ങളോ ഇല്ലാതെ നേർരേഖപോലെയായിരുന്നു. മൊറിഗാമിയുടെ ഹോണ്ട നല്ല കണ്ടീഷനിലായിരുന്നതിനാൽ മാരിയോ അക്ഷരാർത്ഥത്തിൽ തന്നെ പറപ്പിച്ചു.
പെറു ഇക്വഡോർ അതിർത്തി പട്ടണമായ അക്വാസ് വേർദസി (
Aqua Verdes
) ലേക്ക് ലിമയിൽനിന്ന് റോഡ്മാർഗം 1297 കിലോമീറ്റർ ദൂരമുണ്ട്. അക്വാസ് വേർദസിൽനിന്ന് മുന്നൂറ് കിലോമീറ്റർ ദൂരെയാണ് ഇക്വഡോറിലെ ഏറ്റവും വലിയ നഗരമായ ഗ്വായക്വിൽ (
Guayaquil
). അവിടെനിന്നാണ് എനിക്കും മൊറിഗാമിക്കും ന്യൂയോർക്കിലേക്കുള്ള ഫ്ലൈറ്റ് ടിക്കറ്റുകൾ മൊറിഗാമിയുടെ ലാപ്ടോപ്പിലെ ഇന്‍റർനെറ്റ് കണക്ഷനുപയോഗിച്ച് ബുക്ക് ചെയ്തത്. ഭാഗ്യത്തിന് ഇന്ന് രാവിലെ എട്ടുമണിക്കുള്ള ലാൻ ഇക്വഡോറിന്‍റെ ഫ്ളൈറ്റ് നമ്പർ 516-ൽ തന്നെ ടിക്കറ്റ് കിട്ടി. എയർബസ് 516 ഡയറക്ട് ഫ്ളൈറ്റാണ്. കഷ്ടിച്ച് ഏഴ് മണിക്കൂറുകൊണ്ട് ന്യൂയോർക്കിലെത്തും.
ഇന്നലെ സന്ധ്യയ്ക്ക് മുമ്പേ അതിർത്തി കടക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. പെറുവും ഇക്വഡോറും തമ്മിൽ ഫ്രീ ട്രാൻസിറ്റ് എഗ്രിമെന്‍റാണ്. എനിക്കൊഴികെയുള്ള മറ്റ് മൂന്നുപേർക്കും കാര്യമായ എമിഗ്രേഷൻ ചെക്ക് വേണ്ടിവരില്ല, അക്വാസ് വേർദസിനും ഇക്വഡോറിലെ അതിർത്തി പട്ടണമായ ഹ്വാക്വില്ലാസി (
Huaquillas
) നുമിടയ്ക്കുള്ള രണ്ട് രാജ്യങ്ങളുടെയും എമിഗ്രേഷൻ ഓഫീസുകൾ അഴിമതിയുടെ കൂത്തരങ്ങുകളായതിനാൽ ഡോളർ വാരിവിതറി കാര്യങ്ങൾ എളുപ്പത്തിൽ നടത്താമെന്ന ധൈര്യത്തിലാണ് ഞങ്ങൾ ഈ മാർഗം തിരഞ്ഞെടുത്തത്. സന്ധ്യയ്ക്ക് മുമ്പേ അതിർത്തി കടന്നാൽ അർദ്ധരാത്രിയോടെ ഗ്വായക്വിലിലെത്തും. ഞങ്ങളെ ഏതെങ്കിലും ഇടത്തരം ഹോട്ടലിലാക്കി മാരിയോവിനും വയലറ്റായ്ക്കും കാറുമായി തിരിച്ചുപോകാം. ഞങ്ങൾക്ക് കാലത്തെ ഫ്ളൈറ്റിൽ ന്യൂയോർക്കിലേക്ക് പുറപ്പെടുകയും ചെയ്യാം.
ലിമയിൽനിന്ന് പുറത്തുകടന്ന് അരമണിക്കൂർ കഴിഞ്ഞപ്പോഴേക്കും എല്ലാവരുടെയും ഭയവും ടെൻഷനും കുറഞ്ഞു. മാരിയോ പിസ്കാ ബോട്ടിൽ തുറന്ന് ഒരിറക്കു കുടിച്ച് എന്‍റെ കൈയിൽ തന്നു. ഫ്ളൈറ്റ് ടിക്കറ്റ് കൺഫർമേഷൻ കിട്ടിയതോടെ മൊറിഗാമിയും വേദനയൊക്കെ മറന്ന് സന്തോഷവതിയായിരുന്നു. അവൾ വയലറ്റായുടെ മടിയിൽ കമിഴ്ന്നുകിടന്ന് രണ്ടു കാലുകളും മുകളിലേക്ക് മടക്കി
Evita
യിൽ മഡോണ പാടിയ
No llores por mi Argentina
(
Don
’
t Cry for me Argentina
) മൂളാൻ തുടങ്ങി. മൊറിഗാമിയുടെ മൂഡ് മാറിയത് മനസ്സിലാക്കി മാരിയോ കാറിലെ സ്റ്റീരിയോ ഓൺ ചെയ്തു. മഡോണയുടെ മാസ്മരശബ്ദം ഒഴുകാൻ തുടങ്ങിയപ്പോൾ ഞാൻ പിസ്കാ ഒരു സിപ്പെടുത്ത് വയലറ്റായ്ക്ക് കൊടുത്തു.
പെട്ടെന്ന് മുന്നിൽ അപ്രതീക്ഷിതമായി എന്തോ കണ്ടപ്പോൾ പെട്ടെന്ന് മാരിയോ കാർ സഡൻബ്രേക്കിട്ട് നിറുത്തി. റോഡിന് കുറുകേ ഒരു ഹുണ്ടായ് വാൻ നിറുത്തി അതിനു മുന്നിൽ നാലഞ്ചു പേർ തോക്കുമുയർത്തി നിൽക്കുന്നു. ഞാൻ പെട്ടെന്ന് തോക്ക് കൈയിലെടുത്തു. ഞങ്ങളെ തടഞ്ഞ സംഘത്തിന്‍റെ തലവൻ നേരേ എന്‍റെയടുത്തേക്ക് വന്ന് ‘വയലറ്റാ എവിടെ?’ എന്ന് ചോദിച്ചു. ഞാൻ നിസ്സഹായനായി മാരിയോവിനെ നോക്കിയപ്പോൾ ഒരു തടിയൻ മാരിയോവിന്‍റെ കഴുത്തിൽ ചുറ്റിപ്പിടിച്ച് തലയിൽ തോക്ക് അമർത്തി നിൽക്കുന്നു. അവരുടെ കൂടെയുള്ള ആളുകൾ ബലമായി കാറിന്‍റെ ഡോറുകൾ തുറന്ന് വയലറ്റായെയും മൊറിഗാമിയെയും വലിച്ച് പുറത്തിറക്കി തോക്ക് ചൂണ്ടിനിന്നു. നേതാവ് മൊറിഗാമിയോട്, “നീയല്ലേ വയലറ്റാ? “ എന്ന് ചോദിച്ചപ്പോൾ അവൾ അല്ലെന്ന് തലയാട്ടി. അയാൾ ഒരു വഷളൻചിരിയോടെ “നുണപറയാതെ പെണ്ണേ, നിന്‍റെ പൊക്കിളിന് താഴേ
VIOLATTA
എന്ന് പച്ചകുത്തിയിട്ടില്ലേ?” എന്ന് ചോദിച്ച് അവളുടെ അയഞ്ഞ ഉടുപ്പ് മുകളിലേക്ക് പിടിച്ചുയർത്തി. അവളുടെ പൊക്കിളിന് താഴെയായി ഇണചേരുന്ന ഇരട്ടസർപ്പങ്ങളെ പച്ചകുത്തിയിരുന്നെങ്കിലും
VIOLATTA
എന്ന് എഴുതിയിരുന്നില്ല. അവളുടെ തുടകളിലും പുറത്തും പിൻഭാഗത്തുമുള്ള ബാൻഡേജ് കണ്ട് ദയവു തോന്നിയിട്ടോ എന്തോ അയാൾ മൊറിഗാമിയെ കാറിലേക്ക് പോകാൻ അനുവദിച്ചു. നേതാവ് പിന്നെ വയലറ്റായുടെ കറുത്ത ജീൻസിന്‍റെ ഹുക്കും സിബ്ബുമഴിച്ച് താഴോട്ട് വലിച്ചപ്പോൾ അവൾ രണ്ടു കൈകൊണ്ടും കണ്ണുപൊത്തി. അവളുടെ പൊക്കിളിന് താഴേ ഇരട്ടസർപ്പങ്ങൾക്ക് മുകളിലായി
VIOLATTA
എന്ന് പച്ചകുത്തിയിരുന്നു.
“വെറുതെ ബഹളംവയ്ക്കാതെ ഇവളെ ഞങ്ങൾക്ക് തന്നാൽ നിങ്ങൾക്കൊരു പ്രശ്നവുമില്ലാതെ യാത്രതുടരാം.” എന്ന് നേതാവ് എന്നോട് സൗമ്യമായി പറഞ്ഞു. വയലറ്റാ എന്നെ ദയനീയമായി നോക്കി. ബാഗ്ദാദിലെ യുദ്ധ രംഗത്തുനിന്ന് പഠിച്ച ചില തന്ത്രങ്ങൾ ഇവിടെ പ്രയോഗിക്കാൻതന്നെ ഞാൻ തീരുമാനിച്ചു.
“ശരി സമ്മതിച്ചു. ഇവളെ നിങ്ങൾക്കെടുക്കാം. പകരമെന്ത് തരും?”
ഞാൻ വയലറ്റായെ അയാളുടെ മുന്നിലേക്ക് തള്ളിനിറുത്തി. നേതാവ് വിശ്വാസം വരാതെ എന്നെ സൂക്ഷിച്ചുനോക്കി. അയാൾ ഒന്ന് സംശയിച്ച് ആ നിമിഷത്തിൽ ഞാൻ സർവശക്തിയുമുപയോഗിച്ച് അന്തരീക്ഷത്തിലേക്ക് ആറടിയോളം ഉയർന്നുചാടി ഒരു കറക്കം കറങ്ങി തുടർച്ചയായി വെടിയുണ്ടകളുതിർത്തു. എന്താണ് സംഭവിക്കുന്നതെന്നവർക്ക് മനസ്സിലാകുന്നതിന് മുമ്പുതന്നെ ഇടത്തെ കാലുകൊണ്ട് നേതാവിന്‍റെ കൈയിലെ തോക്ക് തട്ടിത്തെറിപ്പിക്കുകയും വലത്തെ കാൽകൊണ്ട് മാരിയോവിനെ പിടിച്ചിരിക്കുന്നവന്‍റെ കവിളത്തൊരു ചവിട്ട് കൊടുക്കുകയും ചെയ്തു. മുൻകൂട്ടി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതുപോലെ കിറുകൃത്യമായി അതൊക്കെ ചെയ്യാൻ കഴിഞ്ഞതിന് നന്ദി പറയേണ്ടത് ബാഗ്ദാദിൽ എനിക്ക് ട്രെയിനിങ് തന്ന വിക്ടോറിയയോടാണ്. സ്വതന്ത്രനായ മാരിയോ മുമ്പ് പൊലീസ് സ്റ്റേഷനിൽ ചെയ്തപോലെ വീണ്ടും അത്ഭുതങ്ങൾ പ്രവർത്തിച്ചു. എന്നാൽ ഇത്തവണ എന്നെ അത്ഭുതപ്പെടുത്തിയത് നേതാവിന്‍റെ കൈയിൽനിന്ന് തെറിച്ചു വീണ തോക്കെടുത്ത് തുരുതുരാ വെടിവെച്ച് എതിരാളികളെ വീഴ്ത്തിയ വയലറ്റായാണ്. പത്തുമിനിറ്റോളം നീണ്ട ഏറ്റുമുട്ടലിൽ അവരുടെ കൂടെയുള്ള രണ്ടു പേർ മരിക്കുകയും നേതാവ് കാലിന് വെടിയേറ്റ് വീഴുകയും ചെയ്തപ്പോൾ ബാക്കിയുള്ളവർ വാനിൽ ഓടിക്കയറി രക്ഷപ്പെട്ടു.
കാലിൽതറച്ച വെടിയുണ്ടയുമായി റോഡരികിൽ കിടന്നു പിടയുന്ന നേതാവിന്‍റെ അടുത്തുചെന്ന് വയലറ്റാ പോയന്‍റ് ബ്ലാങ്കായി തലയ്ക്ക് നേരേ മൂന്ന് റൗണ്ട് വെടിവെച്ചു. അയാളുടെ തല പൊട്ടിച്ചിതറി. ചോര നാലുഭാഗത്തേക്കും ചീറിയൊഴുകി. എന്നിട്ടും ഒന്നും സംഭവിക്കാത്തതുപോലെ തോക്ക് ജീൻസിനുള്ളിലേക്ക് തിരുകി അവൾ തിരിച്ചുവന്ന് കാറിൽ കയറി. മാരിയോ ഒരുനിമിഷംപോലും പാഴാക്കാതെ കാർ സ്റ്റാർട്ട് ചെയ്തു.
പിൻസീറ്റിൽ മൊറിഗാമി നിവർന്നുകിടന്നകാരണം വയലറ്റാ എന്‍റെകൂടെ മുൻസീറ്റിലാണിരുന്നത്. പകുതി എന്‍റെ മടിയിലും പകുതി പുറത്തുമായി ഇരുന്ന അവൾ കുറച്ചുകഴിഞ്ഞപ്പോൾ എന്‍റെ നെഞ്ചിലേക്ക് ചാഞ്ഞു. “വയലറ്റാ നീ ശരിക്കുമൊരു തുപാകാണോ?” സ്വർണ്ണനിറമുള്ള തലമുടി ഒരു വശത്തേക്ക് ഒതുക്കിവെച്ച് ഞാൻ അവളുടെ ചെവിയിൽ സ്വകാര്യമായി ചോദിച്ചു. ഒരു പൊട്ടിച്ചിരിയായിരുന്നു അതിന് അവളുടെ മറുപടി.
“കോര ഞാനും നീയുമെല്ലാം ജന്മനാ തുപാകുകളാണ്.”
“ജന്മനാ തുപാകുകളോ?”
“അതെ. നീ ഗോൺസാലോ കോരയുടെ പിന്മുറക്കാരനാണെന്നല്ലേ പറഞ്ഞത്. ഈ സംഘടന 1572-ൽ ഗോൺസാലോ കോര സ്ഥാപിച്ചതാണെന്നാണ് ഞങ്ങളെപ്പോലെയുള്ളവർ വിശ്വസിക്കുന്നത്. 1572-ൽ കുസ്കോവിൽ വെച്ച് അവസാനത്തെ ഇങ്കാ രാജാവായ തുപാക് അമറുവിന്‍റെ വധശിക്ഷ നടപ്പാക്കിയ ആരാച്ചാരായിരുന്നു ഗോൺസാലോ കോര. തന്‍റെ തെറ്റ് മനസ്സിലാക്കിയ അദ്ദേഹം പതിനെട്ടാം ദിവസം രാത്രി മാച്ചുപിച്ചുവിൽ ചെന്ന് പാപമോചനത്തിനായി സ്വയമൊരു ചിതയൊരുക്കി. താൻ ചെയ്ത തെറ്റിന് പ്രായശ്ചിത്തമായി ആത്മാഹുതി ചെയ്യുകയാണെന്നും നിങ്ങൾ ഇതിന്‍റെ സന്ദേശം ഉൾക്കൊണ്ട് തുപാകിന്‍റെ സാമ്രാജ്യം മോചിപ്പിക്കാൻ ഒറ്റക്കെട്ടായി പോരാടണമെന്നും കുസ്കോയിലെ ഓരോ ഇങ്കാ കുടുബത്തിലും ചെന്ന് അപേക്ഷിച്ചതിനു ശേഷമാണ് അദ്ദേഹം പതിനെട്ടാം ദിവസം മാച്ചുപിച്ചുവിലേക്ക് പോയത്. ഗോൺസാലോ കോരയുടെ കൂടെ പതിനായിരക്കണക്കിനാളുകൾ അന്ന് മലമുകളിലേക്ക് കയറി. രണ്ടാമത്തെ സൂര്യകവാടത്തിനു മുന്നിൽ കഴുത്തുവരെ വിറക് അടുക്കിവെച്ച് തീകൊളുത്തി അതിന്‍റെ നടുക്ക് നിന്നാണ് അദ്ദേഹം സൂര്യദേവനോട് (
Inti
) മാപ്പിരന്നത്. ഗോൺസാലോ കോര കൈകാലുകൾ കത്തിയെരിയുമ്പോഴും മാപ്പ് ചോദിച്ച് ഉറക്കെ പ്രാർത്ഥിച്ചപ്പോൾ അർദ്ധരാത്രിക്ക് റ്റിറ്റിക്കാക്ക തടാകത്തിൽനിന്ന് സൂര്യദേവൻ ഉദിച്ചുയർന്നു. സൂര്യദേവന്‍റെ ഇടതുവശത്ത് ഭൂമിദേവി (
Pachacamac
)യും വലതുവശത്ത് ദിവംഗതനായ തുപാക് അമറുവും. അവർ മൂന്നുപേരും ഒരു തങ്കത്തേരിൽ ഭൂമിദേവി ചിതയുടെ അടുത്തേക്ക് വന്നു. തേരിൽ നിന്നിറങ്ങി അടുത്തേക്ക് ചെല്ലുമ്പോഴാണ് ഗോൺസാലോയുടെ നെഞ്ചിൻകൂട് വലിയ ശബ്ദദത്തിൽ പൊട്ടിത്തെറിച്ചത്. ഉടനെ അതിശക്തമായ ഭൂമികുലുക്കമുണ്ടായി. ആൻഡീസിലെ അഗ്നിപർവതങ്ങളെല്ലാം തീതുപ്പി. കടലിലെ തിരമാലകൾ ആകാശത്തോളമുയർന്നു. മാച്ചുപിച്ചുവിൽ പെട്ടെന്ന് ശക്തിയായ ഇടിയും മിന്നലും ആരംഭിച്ചു. മഴപെയ്യാൻ തുടങ്ങുമ്പോഴേക്കും ഗോൺസാലോയുടെ ചിത പൂർണമായി കത്തിയെരിഞ്ഞു. അന്തരീക്ഷത്തിൽ ഭൂമിദേവിയുടെ വാക്കുകൾ അശരീരി പോലെ ഉയർന്നു. ‘ഭൂമിയിലേക്ക് ഇനിയും തുപാകുകൾ വരും. അവരേയും നിങ്ങൾ ചതിച്ചു കൊല്ലും.’ മാച്ചുപിച്ചുവിലേക്ക് അന്നു രാത്രി പതിനായിരക്കണക്കിനാളുകൾ കയറി വന്നിരുന്നു. അവരെല്ലാം അതിനൊക്കെ സാക്ഷ്യംവഹിച്ചു.”
“ എന്നിട്ട് പിന്നെയൊരു തുപാക് വന്നോ?”
“വന്നു. പതിനെട്ടാം നൂറ്റാണ്ടിൽ. കുസ്കോയിലെ ടിന്‍റോയിൽ
jose Gabriel CondorCanqui
എന്ന പേരിൽ 1742 മാർച്ച് പത്തൊൻപതിന് തുപാക് വീണ്ടും ജനിച്ചു. ഇദ്ദേഹമാണ് തുപാക് അമറു രണ്ടാമൻ എന്നറിയപ്പെടുന്നത്. പെറുവിയൻ സ്വാതന്ത്ര്യസമരത്തിന്‍റെ തുടക്കം തുപാക് അമറു രണ്ടാമനിൽനിന്നാണ്. പെറുവിന്‍റെ സ്വാതന്ത്ര്യത്തിനും തദ്ദേശീയരുടെ മോചനത്തിനും ഉന്നമനത്തിനുംവേണ്ടി പോരാടിയ അദ്ദേഹം തന്‍റെ ഇരുപത്തിയൊന്നാം വയസ്സിൽ ഭൂമിദേവിയുടെ ആജ്ഞയനുസരിച്ച് തുപാക് അമറു എന്ന പേര് സ്വീകരിച്ചു. പെറുവിലെ തദ്ദേശീയരെ സംഘടിപ്പിച്ച് സ്വന്തം രാജ്യത്തിനായി പോരാടിയ അദ്ദേഹം 1780-ൽ ടിന്‍റോയിലെ സ്പാനിഷ് ഗവർണറായിരുന്ന അന്‍റോണിയോ ഡി അറിഗയെ വധിച്ച് അധികാരം പിടിച്ചെടുത്തു. എന്നാൽ കൂടെയുണ്ടായിരുന്ന ചില ഒറ്റുകാരുടെ ചതികാരണം അധികം താമസിയാതെ സ്പാനിഷ്സൈന്യം തുപാക് രണ്ടാമനെയും കുടുംബത്തെയും പിടികൂടി. കുസ്കോയിൽ നടന്ന വിചാരണയിൽ തുപാകിന്‍റെ കുടുംബത്തിലെ എല്ലാവരും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. ഭാര്യയുടെയും മക്കളുടെയും തലവെട്ടി വധശിക്ഷ നടപ്പാക്കിയത് തുപാകിന്‍റെ മുന്നിൽവെച്ചായിരുന്നു. എന്നാൽ വളരെ ക്രൂരവും പ്രാകൃതവുമായ രീതിയിലാണ് തുപാകിന്‍റെ വധശിക്ഷ നടപ്പാക്കിയത്.
“1781 മെയ് പതിനെട്ടിന് കുസ്കോയിലെ നഗരമധ്യത്തിൽവെച്ചായിരുന്നു അത്. പതിനായിരക്കണക്കിനാളുകൾ വീർപ്പടക്കി നിൽക്കുമ്പോൾ തടവറയിൽനിന്ന് തുപാകിനെ നഗ്നനാക്കി ഒരു കഴുതപ്പുറത്ത് കയറ്റി നഗരമധ്യത്തിൽ പ്രത്യേകമായി നിർമ്മിച്ച വേദിയിലേക്ക് കൊണ്ടുവന്നു. സ്പാനിഷ് ഭരണകൂടത്തിന്‍റെ വക പാട്ടും നൃത്തവും വാദ്യഘോഷങ്ങളും മുഴങ്ങി. വേദിയിൽ എല്ലാവർക്കും കാണാവുന്ന വിധത്തിൽ നിറുത്തിയ തുപാകിനെ വിദേശികൾ കല്ലെറിഞ്ഞും തെറിവിളിച്ചും പരമാവധി അവഹേളിച്ചു. ഒടുവിൽ “അടുത്ത ജന്മത്തിലെങ്കിലും ഇവന് നല്ല ബുദ്ധിതോന്നട്ടേ” എന്നുപറഞ്ഞ് ചാട്ടവാറുകൊണ്ടടിച്ച് സ്പെയിനിൽനിന്ന് കൊണ്ടുവന്ന ചക്രവർത്തിനിയുടെ മൂത്രവും മലവും തീറ്റിച്ചു. പിന്നെ വേദിയിൽനിന്നിറക്കി നഗരമധ്യത്തിലെ മൈതാനത്തിലേക്ക് കൊണ്ടുവന്നു. മൈതാനത്തിന് നടുക്ക് തുപാകിനെ കിടത്തി കൈകാലുകളിൽ ഓരോ ചങ്ങലയിട്ട് മുറുക്കി. ഓരോ ചങ്ങലയും നാല് ഭാഗത്തായി നിൽക്കുന്ന നാല് കുതിരകളുടെ പുറത്ത് കെട്ടിയിരിക്കുകയായിരുന്നു. നാല് കുതിരകളെയും ഒരേസമയം നാലു ഭാഗത്തേക്കോടിച്ച് തുപാകിനെ നാല് ക്ഷണങ്ങളായി വലിച്ചുകീറി കൊല്ലാനായിരുന്നു പദ്ധതി. എന്നാൽ അത് നടപ്പാക്കാൻ കഴിഞ്ഞില്ല. എന്തു ചെയ്തിട്ടും കുതിരകൾ അനങ്ങിയില്ല. ഭൂമിദേവി കുതിരകളോട് അനങ്ങരുതെന്ന് പറഞ്ഞുവെന്നാണ് പറയുന്നത്. ഒടുവിൽ ആ പദ്ധതി ഉപേക്ഷിച്ച് അദ്ദേഹത്തെ തുപാക് അമറു ഒന്നാമനെ തലവെട്ടിയ സ്ഥലത്തേക്ക് കൊണ്ടുപോയി അവിടെവെച്ച് തല വെട്ടി വധശിക്ഷ നടപ്പാക്കുകയായിരുന്നു.
“1572-ൽ ഗോൺസാലോ കോരയുടെകൂടെ മാച്ചുപിച്ചുവിലേക്ക് പോയ ഓരോ ഇങ്കയുടെ കുടുംബവും തലമുറകളായി ആ പ്രസ്ഥാനത്തിന്‍റെ ഭാഗമായി. അതിലേക്ക് പുതിയ പലരും വന്നു. നാനൂറിലേറെ വർഷങ്ങളായി കടുത്ത പീഡനങ്ങളെയും അടിച്ചമർത്തലുകളെയും അതിജീവിച്ചുകൊണ്ട് പ്രസ്ഥാനം മുന്നോട്ട് പോവുകയാണ്.”
ഇത്ര ദിവസവും ഒന്നും മിണ്ടാതെ നിശ്ശബ്ദയായിരുന്ന വയലറ്റാ ഇത്രയും ദീർഘമായി സംസാരിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. പിൻസീറ്റിൽ മൊറിഗാമി സുഖമായി കമിഴ്ന്നുകിടന്നുറങ്ങുകയാണ്. മാരിയോ തീരെ സംസാരിക്കുന്ന പ്രകൃതക്കാരനല്ലെന്ന് തോന്നുന്നു. ഏകദേശം മൂന്നുമണിക്ക് ലിമയിൽനിന്ന് പുറപ്പെട്ടിട്ട് അഞ്ചുമണിക്കൂറിനുശേഷം ഞങ്ങൾ 420 കിലോ മീറ്റർ ദൂരെയുള്ള ചിംബോട്ടെ എന്ന ചെറിയ പട്ടണത്തിലെത്തി. ഹൈവേയിൽവെച്ച് നടന്ന സംഭവത്തിന്‍റെ പേരിൽ വല്ല പൊലീസുകാരും ഞങ്ങളെ കാത്തുനിൽക്കുന്നുണ്ടോ എന്നായിരുന്നു എന്‍റെ ഭയം. ഭാഗ്യത്തിന് പെറുവിലെ പൊലീസ് സംവിധാനം അത്രയ്ക്കൊന്നും കാര്യക്ഷമമായിരുന്നില്ല. ഞങ്ങൾ ബസ്സ്സ്റ്റേഷനടുത്ത് രാത്രി യാത്രക്കാരെ പ്രതീക്ഷിച്ച് തുറന്നിരുന്ന
Puma
എന്ന ചെറിയ റെസ്റ്റോറന്‍റിൽ കയറി. ആഹാരം കഴിക്കുക എന്നതിനേക്കാൾ ടോയ്ലെറ്റ് ഉപയോഗിക്കുകയും അടുത്തുള്ള ഗ്യാസ് സ്റ്റേഷനിൽ നിന്ന് ഗ്യാസൊലീൻ നിറയ്ക്കുകയുമൊക്കെയായിരുന്നു ഞങ്ങളുടെ ഉദ്ദേശ്യമെങ്കിലും പെറുവിലെ ദേശീയഭക്ഷണമായ സെവിചെ (
Ceviche
)ക്ക് ചിംബോട്ടെ പ്രസിദ്ധമായതിനാൽ ഞങ്ങളതൊഴിവാക്കിയില്ല. ദേശീയ മദ്യമായ പിസ്കാപോലെ സെവിചെയും പെറുവിലെവിടെയും എപ്പോഴും കിട്ടുമായിരുന്നെങ്കിലും മത്സ്യബന്ധനത്തിന്‍റെ കേന്ദ്രമായ ചിംബോട്ടേയിലെ സെവിചെ വളരെ പ്രസിദ്ധമായിരുന്നു. അധികം താമസിയാതെ വീണ്ടും യാത്ര തുടർന്നപ്പോൾ വയലറ്റാ എന്നെ പിന്നെയും അത്ഭുതപ്പെടുത്തി. മാരിയോവിന് പകരം അവളാണ് ഡ്രൈവ് ചെയ്തത്. മാരിയോ പിറകിലെ സീറ്റിൽ മൊറിഗാമിയോടൊപ്പമിരുന്നു.
നേരം വെളുക്കുന്നതിനുമുമ്പേതന്നെ ഞങ്ങൾ ട്രുജിലോ (
Trujillo
) കടന്നു. വടക്കൻ പെറുവിലെ ഏറ്റവും പ്രധാനപ്പെട്ട പട്ടണമായതിനാൽ പൊലീസിന്‍റെ കണ്ണിൽപ്പെടാതെ എത്രയും വേഗം അവിടം കടന്ന് പോകണമെന്ന് മാരിയോ വയലറ്റായോട് പറയുന്നതു കേട്ടു. പിന്നീട് ചിക്ലായോ (
Chiclayo
), പ്യൂറ(
Piura
), സുള്ളന (
Sullana
) എന്നീ പട്ടണങ്ങൾ കഴിഞ്ഞ് വൈകിട്ട് അഞ്ചുമണിയോടെ ഞങ്ങൾ അതിർത്തിയിലെ പ്രധാനപ്പെട്ട നഗരമായ തുംബെസ് (
Tumbus
) കടന്നു. തുംബെസിൽനിന്ന് 23 കിലോമീറ്റർ കഴിഞ്ഞാൽ അക്വാ വേർദാസായി. ഞങ്ങൾ അതിർത്തി കടക്കാനുള്ള തയ്യാറെടുപ്പിലായി. മൊറിഗാമി ഒരുവിധത്തിൽ എഴുന്നേറ്റിരുന്നു. എല്ലാവരും യാത്രാ രേഖകളെല്ലാം എടുത്ത് റെഡിയാക്കിവെച്ചു.
അതിർത്തികടക്കൽ ഞങ്ങൾ വിചാരിച്ചപോലെ അത്ര എളുപ്പമായിരുന്നില്ല. കൈക്കൂലി കൊടുക്കാൻ തയ്യാറായിരുന്നെങ്കിലും ഹുവാക്വില്ലാസിൽ ഇടത്തട്ടുകാരുടെ ശല്യം കാരണം വളരെ ബുദ്ധിമുട്ടേണ്ടിവന്നു. പെറു-ഇക്വഡോർ ബോർഡറിൽ എപ്പോഴും അമേരിക്കൻ ടൂറിസ്റ്റുകളുടെ തിരക്കായിരിക്കുമെന്ന് കേട്ടിരുന്നെങ്കിലും ഇത്ര പ്രതീക്ഷിച്ചിരുന്നില്ല. ടൂറിസ്റ്റുകളുടെ നീണ്ട ക്യൂവിന് പിന്നിൽ എന്തു ചെയ്യണമെന്നറിയാതെ ഞങ്ങൾ വിഷമിച്ചുനിൽക്കുമ്പോൾ ഓഫീസിനകത്തുനിന്നൊരു ഇന്ത്യൻ ചെറുപ്പക്കാരി എഴുന്നേറ്റുവന്ന് വയലറ്റായോട് എന്തോ കുശലം ചോദിച്ചു. അവൾ ഞങ്ങളുടെ കടലാസ്സുകളെല്ലാം വാങ്ങി അകത്തേക്ക് പോയി നിമിഷങ്ങൾക്കുള്ളിൽ എല്ലാം ശരിയാക്കി തിരിച്ചുതന്നു. ഒരു സോൾപോലും ആർക്കും കൈക്കൂലി കൊടുക്കേണ്ടിവന്നില്ല. വയലറ്റാ അവളെ കെട്ടിപ്പിടിച്ച് നന്ദി പറഞ്ഞു.
ഇക്വഡോറിലെത്തിയതിനു ശേഷം മാരിയോതന്നെയാണ് ഡ്രൈവ് ചെയ്തത്. ഞങ്ങൾ സറുമില്ല നദിക്ക് കുറുകെയുള്ള അന്താരാഷ്ട്രപാലം കടക്കുമ്പോൾ ഞാൻ വയലറ്റായോട് ‘അവളും തുപാകായിരുന്നോ’ എന്ന് ചോദിച്ചു. അവൾ അതേ എന്ന് തലയാട്ടി.
“അവൾ എന്നെപ്പറ്റി വളരെ കേട്ടിട്ടുണ്ടത്രേ. ഇന്ന് മൂന്ന് കൂട്ടുകാരുമായി അതിർത്തി കടക്കാനെത്തുമെന്നും വേണ്ട സൗകര്യങ്ങൾ ചെയ്തുകൊടുക്കണമെന്നും നേതൃത്വത്തിൽനിന്ന് അവൾക്ക് നിർദേശം ലഭിച്ചിരുന്നു. അവളെനിക്ക് അത്യാവശ്യത്തിന് വേണ്ട അമേരിക്കൻ ഡോളറും തന്നിട്ടുണ്ട്. ഇക്വഡോർ ഒരു വിചിത്രമായ രാജ്യമാണ്. സ്വന്തമായി കറൻസിയില്ല. പനാമയെപ്പോലെ യു.എസ്. ഡോളറാണ്.”
“അപ്പോൾ നമ്മുടെ ഈ യാത്ര തുപാക്നേതൃത്വത്തിന് അറിയാമോ? “
“തീർച്ചയായും. നിങ്ങളുടെ ടിക്കറ്റ് ശരിയായ ഉടനെ ഞാൻ യാത്രയുടെ വിശദവിവരങ്ങൾ നേതൃത്വത്തിന് ഇ-മെയിൽ ചെയ്തിരുന്നു. അവർ നമ്മുടെ സുരക്ഷയ്ക്കുവേണ്ട കാര്യങ്ങളൊക്കെ ചെയ്യുന്നുണ്ട്. ഇക്വഡോറിലെത്തിയാൽ പിന്നെ പെറുവിയൻ പൊലീസിനെ പേടിക്കാനില്ല. പല സ്ഥലത്തും നമ്മുടെ താവളങ്ങളുണ്ട്. പെറുവും ഇക്വഡോറും തമ്മിൽ യുദ്ധം നടന്നിരുന്ന കാലത്ത് ഇക്വഡോർ ഗവൺമെന്‍റ് ഞങ്ങളെ വളരെ സഹായിച്ചിട്ടുണ്ട്. അന്ന് ഇക്വഡോറിലെ പല സ്ഥലത്തും ഗവൺമെന്‍റിന്‍റെ അറിവോടെ തുപാക് ക്യാമ്പുകൾ രഹസ്യമായി പ്രവർത്തിക്കാൻ തുടങ്ങി. യുദ്ധത്തിനു ശേഷവും അവ തുടർന്നു പ്രവർത്തിക്കുന്നുണ്ട്.”
സറുമില്ലപാലം കടന്ന് അല്പദൂരം കഴിഞ്ഞപ്പോൾ കണ്ട ഒരു റെസ്റ്റോറന്‍റിനടുത്ത് മാരിയോ കാർ നിർത്തി. അവിടെ തനി അമേരിക്കൻ ഭക്ഷണമായിരുന്നു. ബർഗറും ഫ്രൈഡ് ചിക്കനും കോളയും. ഭക്ഷണം കഴിക്കുമ്പോൾ കിഴക്കേ അറ്റത്തെ ടേബിളിൽ ഇരുന്നിരുന്ന രണ്ടുപേർ ഞങ്ങളെ സൂക്ഷ്മമായി ശ്രദ്ധിക്കുന്നതു കണ്ടു. കുറച്ച് കഴിഞ്ഞപ്പോൾ അവരിലൊരാൾ എഴുന്നേറ്റുവന്ന് വയലറ്റായോട് കുവച്ചുവയിലെന്തോ പറഞ്ഞു. വയലറ്റാ ഉടനെ എഴുന്നേറ്റ് അവരുടെ അടുത്തേക്ക് പോയി. അവൾ കുറച്ചുകഴിഞ്ഞ് തിരിച്ചുവന്ന് ഞങ്ങളോട് പതിഞ്ഞ ശബ്ദത്തിൽ കാര്യങ്ങൾ വിശദീകരിച്ചു:
“തുപാക്നേതൃത്വം നമ്മുടെ സുരക്ഷയ്ക്കായി പ്രത്യേകം ഏർപ്പാട് ചെയ്ത സംഘമാണ് അത്. നമ്മുടെ ഫ്ളാറ്റിൽവന്ന പൊലീസ് ചാരനെ ഇന്നലെ രാത്രിതന്നെ വധിച്ചു. അയാൾക്ക് നമ്മെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ്മേധാവികളെ അറിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് തോന്നുന്നത്. പക്ഷേ, എങ്ങനെയോ വിവരങ്ങളറിഞ്ഞ ഷൈനിങ്പാത്തുകൾ നമ്മളെ പിന്തുടരുന്നുണ്ട്. അവരാണ് ഇടയ്ക്കുവച്ച് നമ്മളെ ആക്രമിച്ചത്. അവർക്കും തുപാകുകളെപ്പോലെ ഇക്വഡോറിൽ ക്യാമ്പുകളുണ്ട്. അതുകൊണ്ട് ഇവിടെനിന്ന് നമ്മൾ വാഹനം മാറുന്നതാണ് നല്ലത്. അവർ കൊണ്ടുവന്നിരിക്കുന്ന പഴയ ഷവർലെറ്റിൽ നമ്മൾ യാത്ര തുടരും. ഹോണ്ട ഇവിടെ സുരക്ഷിതമായി സൂക്ഷിക്കും. മറ്റൊരു വാഹനത്തിൽ അവർ നമ്മളെ പിന്തുടരുകയും ചെയ്യും.”
ഭക്ഷണം കഴിച്ചുകഴിഞ്ഞ് ഞങ്ങൾ സാധനങ്ങളെല്ലാം എടുത്ത് ഷവർലെറ്റിൽ കയറി. പഴയതാണെങ്കിലും കുറച്ചുകൂടി വലിയ കാറായതിനാൽ സൗകര്യമായിരുന്നു. അവിടെനിന്ന് ഇരുപത് കിലോമീറ്റർ കഴിഞ്ഞപ്പോൾ ഞങ്ങൾ പാൻ അമേരിക്കൻ ഹൈവേയിൽനിന്ന് ഇടത്തോട്ട് ഗ്വായക്വിലിലേക്ക് തിരിഞ്ഞു. ഹൈവേ നേരേ പോകുന്നത് ഇക്വഡോറിന്‍റെ തലസ്ഥാനമായ ക്വിറ്റോയിലേക്കാണ്. തലസ്ഥാനം ക്വിറ്റോ ആണെങ്കിലും ഏറ്റവും പ്രധാനപ്പെട്ട നഗരം ഗ്വായിക്വിലാണ്. നിന്‍റെ രാജ്യത്തെ ബോംബെപോലെയുള്ള വലിയ തുറമുഖ നഗരം. ഞങ്ങൾ രാത്രി പത്തരമണിയോടെ ഗ്വായക്വിലിലെത്തി.
അവിടെ തുപാകുകളുടെ ഉടമസ്ഥതയിലുള്ള എൽ നൂറി എന്ന ഹോട്ടലിലാണ് ഞങ്ങൾക്ക് താമസസൗകര്യം ഏർപ്പാടാക്കിയിരുന്നത്. തുറമുഖത്തിനടുത്തായി കടൽത്തീരത്ത് പതിനെട്ടാം നൂറ്റാണ്ടിൽ പണിത ഒരു പഴയ ഹോട്ടൽ. പുറമേക്ക് ഹെറിറ്റേജ് ലുക്കാണെങ്കിലും മുറികളുടെ ഇന്‍റീരിയർ പുതുക്കിപ്പണിത് അകത്ത് എല്ലാ ആധുനികസൗകര്യങ്ങളും ഏർപ്പെടുത്തിയിരുന്നു. രണ്ടാമത്തെ നിലയിലെ ഒരു സീ വ്യൂ സൂട്ടിലേക്ക് കയറിയ ഉടനെ മാരിയോ തിരിച്ചുപോകാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. ഞങ്ങളെ ഹോട്ടലിലാക്കി മാരിയോവിനും വയലറ്റായ്ക്കും അന്ന് രാത്രിതന്നെ മടങ്ങാനായിരുന്നു പ്ലാൻ. എന്നാൽ മൊറിഗാമി അവരെ തടഞ്ഞു.
“വയലറ്റാ നിങ്ങൾക്ക് നാളെപ്പോയാൽ പോരെ? നീ കൂടെയുണ്ടെങ്കിൽ എനിക്കൊരു ധൈര്യമായിരുന്നു.”
“നിങ്ങൾ വളരെ സുരക്ഷിതമായ സ്ഥലത്താണിപ്പോൾ. പിന്നെ കോരാ ഗോൺസാലോയുടെ പിന്മുറക്കാരൻ കൂടെയുള്ളപ്പോൾ പേടിക്കുന്നതെന്തിനാണ്? “
“കോര ഗോൺസാലോയുടെ പിന്മുറക്കാരനായാലും ചില പരിമിതികളില്ലേ? എല്ലായ്പോഴും ഇന്നലത്തെപ്പോലെ എതിരാളികളെ അടിച്ച് വീഴ്ത്താൻ കഴിഞ്ഞെന്ന് വരില്ലല്ലോ.”
“മൊറിഗാമി, കോരയുടെ ആളുകളുടെ കൈയിൽ ചില തകിടുകളുണ്ട്. അതിൽ എന്തൊക്കെയോ രഹസ്യങ്ങൾ ആലേഖനം ചെയ്തിട്ടുണ്ടെന്നാണ് പറയുന്നത്. അത് കൈയിലുള്ളവർക്ക് അമാനുഷിക ശക്തികളുണ്ടത്രേ.”
എനിക്കത് കേട്ടപ്പോൾ ചിരിയടക്കാൻ കഴിഞ്ഞില്ല. അതുകണ്ടപ്പോൾ അവൾ എന്‍റയടുത്തേക്ക് വന്ന് വളരെ ബഹുമാനത്തോടെ പോക്കറ്റിൽനിന്ന് ഒരു കടലാസെടുത്ത് നീട്ടി. അതിൽ ‘
Chandamsu chandradama kumbhi pala
”-എന്നെഴുതിയിരുന്നു.
“കത്രീനയുടെ കൈയിലുള്ള ഗോൺസാലോ കോരയുടെ തകിടിലെ ഒരു വരിയാണിത്. ഇതിന് ചില അത്ഭുതശക്തിയുണ്ടെന്ന് പറയപ്പെടുന്നു. നിന്‍റെ കൈയിലെ തകിടിൽ ഇതുണ്ടോ?”
“എന്‍റെ കൈയിലെ തകിടുകളിൽ എന്തൊക്കെയാണ് എഴുതിയിരിക്കുന്നതെന്ന് ഇനിയും വായിക്കാൻ കഴിഞ്ഞിട്ടില്ല.”
“ശ്രമിച്ചുനോക്കിയില്ലേ?”
“വളരെയധികം ശ്രമിച്ചുനോക്കി. പറ്റിയില്ല. തീരെ അപരിചിതമായ ഏതോ ഭാഷയിലാണ്.”
മൊറിഗാമിയുടെ ബാൻഡേജുകളഴിച്ച് മരുന്നുവെച്ച് കെട്ടിയതിനുശേഷം അന്ന് രാത്രിതന്നെ വയലറ്റായും മാരിയോവും മടങ്ങി. പിറ്റേന്ന് കാലത്ത് തുപാകുകാർ ഏർപ്പാടാക്കിയ വാനിൽ ഞങ്ങൾ ഗ്വായക്വിലിലെ ജോസ് ജോക്വിൻ ഡി ഒമേദോ അന്താരാഷ്ട്രടവിമാനത്താവളത്തിലേക്ക് പോയി. അവിടെനിന്ന് പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നുമില്ലാതെ ഞങ്ങൾക്ക് ലാൻ ഇക്വഡോറിന്‍റെ ഫ്ളൈറ്റ് 516-ൽ കയറാൻ പറ്റി. മുറിവുകൾ ഉണങ്ങിത്തുടങ്ങിയിരുന്നെങ്കിലും മൊറിഗാമി സീറ്റിലിരിക്കാൻ വളരെ കഷ്ടപ്പെട്ടു.
“നിനക്ക് ഏഴുമണിക്കൂർ ഇങ്ങനെയിരിക്കാൻ കഴിയുമോ?”
“വേറേ വഴിയൊന്നുമില്ലല്ലോ... വേദന സഹിക്കുകതന്നെ.”
“കോര ഗോൺസാലോവിനെ എന്നാണ് മുൾക്കസേരയിലിരുത്തിയത്...”
“അയ്യോ കോര ഗോൺസാലോവിനെ ഈ മുൾക്കസേരയിൽ ഇരുത്തിയിട്ടൊന്നുമില്ല. ഷൈനിങ്പാത്തിന്‍റെ നേതാവായ അബിമെൽ ഗുസ്മാനെയാണ് മുൾക്കസേരയിലിരുത്തിയത്. ഗുസ്മാനെ ഷൈനിങ്പാത്തുകാർ പ്രസിഡന്‍റേഗോൺസാലോ എന്നാണ് വിളിക്കുന്നത്. സോറിയാസിസ് രോഗിയായിരുന്ന ഗുസ്മാനെ ലിമയിലെ ഒരു ഡാൻസ് ടീച്ചറുടെ വീട്ടിൽനിന്ന് അറസ്റ്റ് ചെയ്തപ്പോൾ നേരേ കൊണ്ടുപോയത് ലാർകാർമറിലെ സെവൻത് പൊലീസ് സ്റ്റേഷനിലേക്കാണ്. അവിടെവെച്ചാണ് മുൾക്കസേരയിൽ ഇരുത്തിയത്. ഗുസ്മാന്‍റെ മുറിവുകളുണങ്ങിയത് ഒരു വർഷത്തിനു ശേഷമാണ്.”
“ഒരു വർഷത്തിനു ശേഷമോ... “
“അതെ. മുറിവുണങ്ങാതിരിക്കാൻ യോനാമുയോ ജയിലിൽവെച്ച് മരുന്നെന്നപേരിൽ മറ്റെന്തോ കെമിക്കലാണ് അവർ ഗുസ്മാന് കൊടുത്തത്.”
മൊറിഗാമി കൈയിലുള്ള പെയിൻകില്ലറുകൾ കഴിച്ച് വേദന കടിച്ചമർത്തി സഹിച്ചിരുന്നു. അമേരിന്ത്യൻ സുന്ദരിയായ എയർഹോസ്റ്റസ് ഇടക്കിടയ്ക്ക് മദ്യവും ഭക്ഷണവും വിളമ്പുന്നതിനിടയിലും അവളെ പരമാവധി സഹായിച്ചു. ഫ്ളൈറ്റ് പതിനഞ്ച് മിനിറ്റ് താമസിച്ച്
JFK
എയർപോർട്ടിൽ ലാൻഡ് ചെയ്യുമ്പോൾ സന്ധ്യ കഴിഞ്ഞിരുന്നു. അനാവശ്യമായി ചെന്ന് കുരുങ്ങിയ കുരുക്കിൽനിന്ന് ഞാൻ അങ്ങനെ തൽക്കാലം രക്ഷപ്പെട്ടു. യാത്രയിൽ മുഴുവൻ ഞാൻ വയലറ്റാ പറഞ്ഞ
Chandamsu chandradama kumbhi pala
എന്ന വാക്കുകളുടെ അർത്ഥമാണാലോചിച്ചത്. അത് ചിലപ്പോൾ അവരുടെ നാടൻ ഭാഷയായ അയ്മാരയൊ കുവച്ചുവയൊ ആകുമോ? അങ്ങനെയാണെങ്കിൽ വയലറ്റാ അതിന്‍റെ അർത്ഥം എന്നോട് ചോദിക്കണ്ട കാര്യമില്ലല്ലോ.....
“രേഖ, നീ
Chandamsu chandradama kumbhi pala
എന്ന് കേട്ടിട്ടുണ്ടോ?
Cora with Love
പതിനാറ്
വീണ്ടും സൊറ
Perhaps the mission of those who love mankind is to make people
laugh at the truth, to make truth laugh, because the only truth
lies in learning to free ourselves from insane passion for the truth
.
Umberto Eco
:
The Name of the Rose
ഇട്ടിക്കോരയെക്കുറിച്ചുള്ള അന്വേഷണങ്ങളുടെ തിരക്ക് കാരണം രണ്ടു മൂന്നാഴ്ചയായി ‘ദി സ്കൂളി’ൽ സൊറ നടന്നിരുന്നില്ല. ഈ ശനിയാഴ്ചയെങ്കിലും ഒന്ന് സൊറയ്ക്കാതെ പറ്റില്ലെന്ന് ബുധനാഴ്ച ഫെമി വിളിച്ച് പറഞ്ഞപ്പോൾ രേഖ സമ്മതിച്ചു. മൊറിഗാമിയുടെ ബ്ലോഗിലെ ആദ്യഭാഗവും നക്ഷത്രക്കോരയുടെ നാല് അധ്യായങ്ങളും വായിച്ചുകഴിഞ്ഞിരുന്നതിനാൽ സൊറയ്ക്കുള്ള വിഷയം ഇട്ടിക്കോര ആൻഡ് ദി ഹിസ്റ്ററി ഓഫ് കേരള മാത്തമാറ്റിക്സ് ആയാലോ എന്ന് ഞാൻ നിർദേശിച്ചപ്പോൾ അവൾ സമ്മതിക്കുകയും ചെയ്തു. സബ്ജക്ട് എക്സ്പെർട്ടായി ഞങ്ങൾ സ്വാമി എന്ന് വിളിക്കുന്ന, കൊച്ചിൻ യൂണിവേഴ്സിറ്റിയിൽനിന്ന് റിട്ടയർ ചെയ്ത പ്രൊഫസർ വൈ.ആർ.എസ്. വൈദ്യനാഥനെയും ക്ഷണിച്ചു. പതിവുകാരായ ഫെമിക്കും ബുജിക്കും പുറമേ ബെന്നിയും കുന്നംകുളത്തിന്‍റെ ചരിത്രത്തെപ്പറ്റി ഗവേഷണം നടത്തുന്ന മാണിവക്കീലുമായിരുന്നു മറ്റ് അതിഥികൾ.
കഴിഞ്ഞ തവണത്തെ തീരുമാനമനുസരിച്ച് ഇത്തവണത്തെ സൊറയിൽ ക്ഷണിക്കപ്പെട്ട അതിഥികളൊഴികെ മറ്റെല്ലാവരും പരമ്പരാഗത കേരളീയ വസ്ത്രങ്ങളാണ് ധരിച്ചത്. രശ്മിയും ബിന്ദുവും അടിക്കച്ച മുറുക്കിയുടുത്ത് മുകളിൽ അരക്കച്ചയും മുലക്കച്ചയും കെട്ടി കണ്ണെഴുതി പൊട്ടുകുത്തി മുകളിലേക്ക് ഉയർത്തിക്കെട്ടിയ മുടിയിൽ മുല്ലയും ചെമ്പകവും ചൂടിയാണ് അതിഥികളെ സ്വീകരിച്ചത്. കൊച്ചിയിൽ നടത്താൻ പോകുന്ന ഫാഷൻഷോവിനു വേണ്ടി ബിന്ദു ഡിസൈൻചെയ്ത കോത്ത കളക്ഷൻസിലെ പീസുകളായിരുന്നു അവ. കോത കളക്ഷൻസിലെ പ്രൈംപീസായ ‘പതിനെട്ട് മുഴം കാച്ചി’ യെന്ന നീണ്ട ചിത്രപ്പണികളുള്ള പട്ടാണ് രേഖ മൂന്ന് തട്ടുകളായി മടക്കി ഉടുത്തിരുന്നത്. ഇളം ചുവപ്പ് നിറത്തിലുള്ള നേരിയ പതിനെട്ട് മുഴം കാച്ചി ശരിക്ക് ഞൊറിഞ്ഞുടുത്താൽ ശരീരത്തിലെ സകല അവയവങ്ങളുടെയും കൃത്യമായ അളവുകൾ ഒറ്റനോട്ടത്തിലറിയാം. ഫെമി കോത കളക്ഷൻസിലെ തന്നെ മറ്റൊരു പ്രധാന പീസായ ‘ആർച്ചക്കച്ച’യാണ് ഉടുത്തിരുന്നത്. ഉത്തരകേരളത്തിലെ പോരാളികളായ സ്ത്രീകൾ അങ്കത്തിനു പോകുമ്പോൾ ഉടുക്കുന്ന വേഷമാണത്. ഭാഗ്യത്തിന് കോത കളക്ഷൻസിൽ പുരുഷന്മാർക്കായി ഡിസൈൻ ചെയ്ത വസ്ത്രങ്ങളില്ലായിരുന്നതിനാൽ ഞാനും ബുജിയും മുണ്ടും രണ്ടാംമുണ്ടുമായി ഗമയിൽ നിന്നു.
സ്വാമി എന്ന വൈദ്യനാഥൻ അടുത്തകാലത്ത് കൊച്ചിയിൽവന്ന് സ്ഥിര താമസമാക്കിയ അയ്യങ്കാരാണ്. പെരുമാറ്റത്തിലും സംസാരത്തിലും താനുമൊരു രാമാനുജനാണെന്നാണ് പുള്ളിക്കാരന്‍റെ ഭാവം. എന്നാൽ അതിനു മാത്രമൊന്നും തലയ്ക്കകത്തില്ല. ഭാരതീയഗണിതത്തിന്‍റെ ചരിത്രം ആവർത്തിച്ചാവർത്തിച്ച് അക്കാദമിക് സർക്കിളിൽ വലിയ മാത്തമാറ്റീഷ്യനാണെന്ന ഗമയിൽ വിലസുകയാണ്. ഹൈക്കോടതിയിലെ പ്രാക്ടീസിനോടൊപ്പം നേരമ്പോക്കിനായി ഗവേഷണം നടത്തുന്ന മാണിവക്കീലിന് കുന്നംകുളത്തിന്‍റെ ചരിത്രത്തിൽ തന്‍റെ തറവാടിന് എങ്ങനെയെങ്കിലും മുഖ്യസ്ഥാനം നല്കുക എന്ന ഉദ്ദേശ്യം മാത്രമേയുള്ളു. സ്വീകരണവും പരിചയപ്പെടലും വെൽകം ഡ്രിങ്കുമൊക്കെ കഴിഞ്ഞതിന് ശേഷം പതിനെട്ട് മുഴം കാച്ചിയിൽ തിളങ്ങിയ രേഖ വിഷയം അവതരിപ്പിച്ചു.
“പതിനഞ്ചാം നൂറ്റാണ്ടിന്‍റെ അവസാനകാലത്ത് കുന്നംകുളത്തെ ആഗോള കുരുമുളകവ്യാപാരിയായിരുന്ന ഫ്രാൻസിസ് ഇട്ടിക്കോരയും കേരളത്തിലെ ഗണിതശാസ്ത്രത്തിന്‍റെ ചരിത്രവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചൊരു സംവാദമാണ് ഇന്നത്തെ സൊറ. ഈ ചർച്ച പരമാവധി പ്രയോജനപ്രദമാക്കുക എന്ന ഉദ്ദേശ്യത്തോടെ ഇട്ടിക്കോരയെക്കുറിച്ച് ഞങ്ങൾക്കറിയാവുന്ന വിവരങ്ങളെല്ലാം സൊറയിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഇ-മെയിൽ ചെയ്തിരുന്നു. കെ.പൊറിഞ്ചു ബി.എ. എഴുതിയ ‘നക്ഷത്രക്കോര അഥവാ ഇട്ടിക്കോര എന്ന നാവികൻ’ എന്ന പുസ്തകത്തിന്‍റെ ആദ്യത്തെ നാല് അധ്യായങ്ങൾ സ്കാൻ ചെയ്ത് അറ്റാച്ച് ചെയ്തിരുന്നതും നിങ്ങളെല്ലാം വായിച്ചിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ‘ദി സ്കൂളി’ൽ പ്രത്യേകിച്ച് ഔപചാരികതകളൊന്നുമില്ലാത്തതിനാൽ നമുക്ക് സൊറ തുടങ്ങാം.”
എല്ലാവരും താനെന്താണ് പറയാൻ പോകുന്നത് എന്ന് കേൾക്കാനുള്ള ആകാംക്ഷയോടെയാണ് ഇരിക്കുന്നത് എന്ന് ധരിച്ചിരുന്ന സ്വാമി ചുറ്റും ഗൗരവത്തിലൊന്ന് നോക്കി ശബ്ദം ശരിയാക്കി സംസാരിക്കാൻ തുടങ്ങുമ്പോഴേക്കും എതിരെയുള്ള സെറ്റിയിൽ ബുജിയോടൊപ്പമിരുന്നിരുന്ന ഫെമി സംസാരിച്ച് തുടങ്ങി.
“രേഖയുടെ മെയിൽ ഒന്നുരണ്ടാവർത്തി വായിച്ചപ്പോൾ എന്‍റെ ശ്രദ്ധയിൽപെട്ട ഏറ്റവും പ്രധാന കാര്യം മനുഷ്യസമൂഹത്തിന്‍റെ അടിസ്ഥാനപരമായ സ്ത്രീവിരുദ്ധതയാണ്. ഹൈപേഷ്യയുടെ ദുരന്തം വാസ്തവത്തിൽ ഈ ലോകത്തിലെ സ്ത്രീകളുടെ മൊത്തം ദുരന്തമാണ്. ഹൈപേഷ്യൻ സിദ്ധാന്തങ്ങൾ പിൽക്കാലത്ത് സ്വന്തം പേരിൽ അവതരിപ്പിച്ച പുരുഷമേധാവിത്ത സമൂഹത്തിന്‍റെ ഒരു ഭാഗംതന്നെയാണ് ഇട്ടിക്കോരയും.”
“ഫെമി, തുടക്കത്തിൽതന്നെ ഈ വിഷയത്തെ ഇങ്ങനെ സമീപിക്കുന്നത് ശരിയാണെന്നെനിക്ക് തോന്നുന്നില്ല. അത്തരമൊരു വാദത്തിന് പ്രസക്തിയില്ലെന്നല്ല ഞാൻ പറയുന്നത്. ഇപ്പോൾ അന്താരാഷ്ട്രതലത്തിൽ കാര്യമായി ചർച്ചചെയ്യപ്പെടുന്ന കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സിന്‍റെ ചരിത്രത്തോട് ഇട്ടിക്കോരയെ ചേർത്ത് വായിക്കാനുള്ള സാധ്യതയാണ് നമ്മളിവിടെ എക്സ്പ്ലോർ ചെയ്യാനുദ്ദേശിക്കുന്നത്. പ്രൊഫസർ വൈദ്യനാഥനെയും മാണിവക്കീലിനെയും നമ്മൾ ക്ഷണിച്ചിരിക്കുന്നത് ആ ഉദ്ദേശ്യത്തിലാണ്. അതോടൊപ്പംതന്നെ അതിന്‍റെ ചരിത്രപരവും ലിംഗപരവുമായ വിശകലനങ്ങളും അനിവാര്യമാണ്. ‘ദി സ്കൂൾ’ ന്‍റെ പ്രിൻസിപ്പാൾ എന്ന നിലയിൽ സൊറ ആ ദിശയിൽ മുന്നോട്ട് പോകണമെന്നാണ് എനിക്ക് പറയാനുള്ളത്.”
രേഖ നിറുത്തിയ ഉടനെ സ്വാമി സെറ്റിയിൽ അല്പം മുന്നിലേക്ക് കയറിയിരുന്ന് സംസാരിക്കാൻ തുടങ്ങി...
“
Friends
, ഇതൊരു അക്കാദമിക് സെമിനാറൊന്നുമല്ലെങ്കിലും വിഷയം ഗണിതത്തിന്‍റെ ചരിത്രമായതിനാൽ കുറച്ച് ഗൗരവത്തോടെ വേണം സമീപിക്കാൻ. വരലാറ് റൊമ്പം പുനിതമാനത്... സോറി, ചരിത്രം വളരെ പവിത്രമാണ്. അതിനെ കളങ്കപ്പെടുത്താനുള്ള ഒരു ശ്രമവും ആരുടെ ഭാഗത്തുനിന്നും ഉണ്ടാകാൻ പാടില്ല. എന്നാൽ അറിവിന്‍റെ പുതിയ മേഖലകൾ തേടുകയും വേണം. ഇത്തരം അന്വേഷണങ്ങളിൽ ഏർപ്പെടുമ്പോൾ നമ്മൾ ആദ്യം ചെയ്യേണ്ടത് നിലവിലുള്ള ധാരണകളെ ഒന്ന് കൃത്യമാക്കി ഉറപ്പിക്കുകയാണ്. പതിന്നാല്, പതിനഞ്ച്, പതിനാറ് നൂറ്റാണ്ടുകളിൽ കേരളത്തിൽ ജീവിച്ചിരുന്ന സംഗമഗ്രാമമാധവൻ, പരമേശ്വരൻ, നീലകണ്ഠസോമയാജി, ജ്യേഷ്ഠദേവൻ, അച്യുതപിഷാരടി എന്നീ ഗണിതപണ്ഡിതന്മാരുടെ സംഭാവനകളാണ് ഇന്ന് കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സ് എന്ന പേരിൽ അന്താരാഷ്ട്രതലത്തിൽ ചർച്ച ചെയ്യപ്പെടുന്നത്. ഇതിൽ സംഗമഗ്രാമമാധവനാണ് ഏറ്റവും ശ്രേഷ്ഠൻ. അദ്ദേഹത്തെയാണ് ഈ സ്കൂളിന്‍റെ സ്ഥാപകനായി കണക്കാക്കുന്നത്. 1340 മുതൽ 1425 വരെ തൃശൂരിനടുത്തുള്ള ഇരിങ്ങാലക്കുടയിലാണ് അദ്ദേഹം താമസിച്ചിരുന്നത്. ഇദ്ദേഹത്തെ മാധവാചാര്യനെന്നും വിളിക്കാറുണ്ട്. സംഗമഗ്രാമമാധവനാണ് പ്രശസ്ത ഗണിതശാസ്ത്രഗ്രന്ഥമായ ‘കരണപദ്ധതി’ യുടെ കർത്താവ്. ഇദ്ദേഹത്തിന്‍റെ സമകാലീനനായിരുന്ന പരമേശ്വരൻ (1370-1460) ഭാരതപ്പുഴയുടെ തീരത്തെ ആലത്തിയൂർ ഗ്രാമത്തിലാണ് താമസിച്ചിരുന്നത്. ‘ദ്രിഗണിതം’ എന്ന ജ്യോതിശ്ശാസ്ത്രഗ്രന്ഥത്തിന്‍റെ കർത്താവായ ഇദ്ദേഹമാണ് ഗോവിന്ദസ്വാമി ഭാസ്കരാചാര്യരുടെ സിദ്ധാന്തങ്ങളെക്കുറിച്ചെഴുതിയ മഹാഭാസ്കരീയത്തിന് സിദ്ധാന്തദീപിക എന്ന വ്യാഖ്യാനമെഴുതിയത്. ഈ പരമേശ്വരന്‍റെ മകനാണ് നീലകണ്ഠ സോമയാജി (1444-1544). ‘ആര്യഭടീയ’ത്തിന് ‘ആര്യഭടീയഭാഷ്യം’ എന്ന പേരിൽ വ്യാഖ്യാനമെഴുതിയ ഇദ്ദേഹത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട കൃതി മാധവാചാര്യരുടെ സിദ്ധാന്തങ്ങളെ വ്യാഖ്യാനിക്കുന്ന ‘തന്ത്രസംഗ്രഹ’മാണ്. മാധവന്‍റെയും നീലകണ്ഠന്‍റെയും സിദ്ധാന്തങ്ങൾ വിശദീകരിച്ചുകൊണ്ട് യുക്തിഭാഷ എന്ന മലയാളകൃതിയെഴുതിയത് ജ്യേഷ്ഠദേവനാണ് (1500-1600). ആധുനിക ഗണിതശാസ്ത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശാഖയായ കാൽക്കുലസ് കണ്ടുപിടിച്ചതിന്‍റെ ക്രെഡിറ്റ് ഐസക് ന്യൂട്ടനാണെങ്കിലും മാധവാചാര്യർ ഇരുനൂറോളം വർഷങ്ങൾക്ക് മുമ്പ് അത് കണ്ടുപിടിച്ചിരുന്നു എന്ന് ഇപ്പോൾ അംഗീകരിക്കപ്പെട്ടിരിക്കുന്നു. കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സിലെ ഇവരെയെല്ലാം പറ്റി ഞാൻ ധാരാളം കേട്ടിട്ടുണ്ട്. എന്നാൽ ഇങ്ങനെയൊരു ഇട്ടിക്കോരയെപ്പറ്റി ആദ്യമായിട്ടാണ് കേൾക്കുന്നത്. യാരിന്ത ഇട്ടിക്കോരൈ?”
സ്വാമി ഒന്ന് നിറുത്തി എല്ലാവരെയും ചോദ്യഭാവത്തിൽ നോക്കി. ബെന്നി മാണിവക്കീലിനോട് തുടങ്ങാമെന്ന് ആംഗ്യം കാണിച്ചു. ഒരു കേസ് വാദിക്കാൻ തുടങ്ങുന്നപോലെ മാണിവക്കീല് തന്‍റെ കൈയിലെ ഗ്ലാസ് ടീപ്പോയിൽ വെച്ച് ഉറച്ച ശബ്ദത്തിൽ പറയാൻ തുടങ്ങി..
“സ്വാമി, ഈ ചോദ്യം തന്ന്യാ ഞാൻ പ്രതീക്ഷിച്ചത്. ഇട്ടിക്കോരാന്നൊരു ആളുണ്ടായിരുന്നോന്നന്നെ സംശയം വന്നാൽ പിന്നെ ബാക്ക്യൊന്നൂല്യല്ലോ. പത്തിരുപത് കൊല്ലായി കുന്നംകുളത്തിന്‍റെ ചരിത്രോം ഭൂമിശാസ്ത്രോം അരച്ച് കലക്കിക്കുടിച്ച് നടക്കണ ആളാ ഞാൻ. കോരപ്പാപ്പൻ ന്നൊരു ആള്ണ്ടായിരുന്നൂന്ന കാര്യത്തില് ഞങ്ങള് കുന്നംകുളത്ത്കാരക്ക് യാതൊരു സംശയോംല്യ എന്നാൽ ഇബ്ടത്തെ ചരിത്രത്തില് എവടെ തപ്പി നോക്ക്യാലും കോരപ്പാപ്പന്‍റെ പേര്ണ്ടാവില്യ. ണ്ടാവില്യല്ലോ... എങ്ങനാണ്ടാവാ. ആരാ ഇത് വരെ ഇബ്ടത്തെ ചരിത്രം എഴുത്യേർന്നത്. നമ്പൂരാരും പണിക്കന്മാരും നായന്മാരും വാരര്മാരുല്ലേ, ഇബ്ര്ക്ക്ണ്ടോ നമ്മടെ നാടിന്‍റെ ചരിത്രറീണു. അവര് അമ്പലങ്ങളും കോവിലകങ്ങളും ചുറ്റിപ്പറ്റിനിന്ന് തമ്പുരാക്കന്മാരെ സുഖിപ്പിക്കാൻ എഴുതിവെച്ച ചരിത്രല്ലേ നമ്മക്ക്ളേള? സ്വാമി അതുമെ കയറിപ്പിടിച്ച് തമിഴ് സിനിമാസ്റ്റൈലിൽ യാരിന്ത ഇട്ടിക്കോരൈ എന്നൊന്നും ചോദിച്ചിട്ട് ഒരു കാര്യോല്യ.”
“വക്കീലേ ഞാൻ അങ്ങനെയൊന്നും കരുതി ചോദിച്ചതല്ല. കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സിന്‍റെ ചരിത്രത്തിലെവിടെയും ഇട്ടിക്കോരയെപ്പറ്റി പറയുന്നില്ല.”
“പറയില്യ. സ്വാമിപ്പോ കൊറേ ആളോടെ പേര് പറഞ്ഞുലോ അവരൊക്കെ ആരാ. ഈ സംഗമഗ്രാമമാധവൻന്ന് പറേണത് ഒരു ഇരിങ്ങാലക്കൊടക്കാരൻ മാധവൻ നമ്പ്യൂര്യാ. അക്കാലത്ത് തമിഴിൽ കൂടൽ എന്ന് പറഞ്ഞേർന്നത് സംസ്കൃതത്തിലാക്കീതാണ് ഈ സംഗമഗ്രാമം. കൂടൽമാണിക്യം അമ്പലത്തിന് ചുറ്റുള്ള പ്രദേശം. പരമേശ്വരനും നീലകണ്ഠനും ജ്യേഷ്ഠദേവനും ഒക്കെ തിരുന്നാവായക്കാര് നമ്പൂരിമാരാ. പേരിന് കൂടെ ഒരു അച്യുതവാര്യരും. സ്വാമീ ഇത് വെറും നമ്പൂരാരുടെ ചരിത്രാ. ഇതൊന്നുല്ല കേരളത്തിലെ ഗണിതത്തിന്‍റെ ചരിത്രം.”
“വക്കീലേ, തൊടക്കത്തില്തന്നെ ങ്ങനെ കെടന്ന് ചൂടായാലോ, നമക്കൊന്ന് തണുപ്പിക്കാം ന്നട്ട് പോരേ.” എന്നു പറഞ്ഞ് ഞാൻ എല്ലാവരുടെ ഗ്ലാസ്സുകളിലേക്കും ബെന്നി മുമ്പേ തയ്യാറാക്കി വെച്ചിരുന്ന നിക്കോ ചില്ലി വോഡ്ക, പകർന്നു. ബിന്ദു ആട്ടിൻമാംസം വറുത്തതും അമ്പഴങ്ങ അച്ചാറും ഒരു ട്രേയിൽ കൊണ്ടുവന്നു വെച്ചു. അരക്കച്ചയുടെയും മുലക്കച്ചയുടെയുമൊക്കെ ഇറുക്കം കാരണം അവൾ തപ്പിത്തപ്പി നടക്കുന്ന കണ്ടപ്പോൾ ബെന്നിക്ക് ചിരിവന്നു.
“ഇതൊക്കെ കെട്ട്യാ നടക്കാൻ നല്ല വെഷമാല്ലേ. പണ്ടത്തെ കാലത്തെ പെണ്ണുങ്ങള് കൊറേ കഷ്ടപ്പെട്ടട്ട്ണ്ടാവും.”
‘ഹേയ് അത്ര വലിയ പ്രശ്നമൊന്നുമില്യ. എന്‍റെ പരിചയക്കുറവ് കാരണാ. ശരിക്ക് ഇതാ നമ്മടെ നാട്ടിലെ കാലാവസ്ഥയ്ക്ക് പറ്റ്യേ വേഷം. അടുത്തമാസം കൊച്ചിയിൽ നടക്കുന്ന ലാക്മെ ഫാഷൻ ഷോവിൽ ഞാൻ ഈ കളക്ഷനാ അവതരിപ്പിക്കുന്നത്. എങ്ങനെണ്ട്? “
ബിന്ദു അടുത്ത് വന്നിരുന്നപ്പോൾ ബെന്നി അവളുടെ മുലക്കച്ചയുടെ ഒരറ്റം പിടിച്ച് തള്ളവിരലും ചൂണ്ടുവിരലും ചേർത്ത് തിരുമ്മിനോക്കി.
“തുണി നല്ല ക്വാളിറ്റ്യാട്ടാ. കണ്ടപ്പോ ഞാൻ അത്രക്കങ്ങട് വിചാരിച്ചില്ല.”
“ഈജിപ്ഷ്യൻ കോട്ടണും ലിനനും മൈസൂർ സിൽക്കും ചേർന്നതാണിത്. ഷോവിൽ ഈയൊരു പീസിന് പതിനേഴായിരത്തി എഴുനൂറ് രൂപയാണ് വിലയിട്ടിരിക്കുന്നത്. എന്നാൽ രേഖ ഉടുത്തിരിക്കുന്ന പതിനെട്ട് മുഴം കാച്ചിക്കും ഫെമിയുടുത്തിരിക്കുന്ന ആർച്ചക്കച്ചയ്ക്കും വിലയിട്ടിട്ടില്ല. പ്രൈസ് ഓൺ റിക്വസ്റ്റ്. അതു രണ്ടുമാണെന്‍റെ പ്രൈം പീസസ്.”
സംസാരം ഇട്ടിക്കോരയിൽനിന്ന് ഫാഷനിലേക്ക് തിരിഞ്ഞപ്പോൾ ഫെമി വീണ്ടും താൽപര്യത്തോടെ ഇടപെട്ടു.
“കൊച്ചിയിൽ നടക്കാൻ പോകുന്നത് ബിന്ദുവിന്‍റെ ആദ്യത്തെ ഷോയാണോ?”
“
No no… third show
…. ഫസ്റ്റ് ഷോ കഴിഞ്ഞ ജനുവരിയിൽ ബോംബെയിൽ താജിൽവെച്ചായിരുന്നു.”
“ആരാ അത് സ്പോൺസർ ചെയ്തത്? “
“ലാക്മെയാണത് സ്പോൺസർ ചെയ്തത്. പിന്നെ ആഗസ്റ്റിൽ ചെന്നൈ പാർക്ക് ഷെറട്ടണിലും ഒരു ഷോ നടത്തി. ആ ഷോയ്ക്ക് ശേഷമാണ് ചില സിനിമകളിലെ കോസ്റ്റ്യൂം ചെയ്യാനുള്ള ഓഫർ വന്നത്. ഇക്കൊല്ലത്തെ ആദ്യത്തെ ഷോയാണ് കൊച്ചിയിൽ. ഇതും ലാക്മെതന്നെയാണ് സ്പോൺസർ ചെയ്യുന്നത്.”
“ഈ ഷോ നമുക്ക് ഗംഭീരമാക്കണം. ഇന്ത്യൻ ഫാഷൻ ഇൻഡസ്ട്രിയിൽ ബോംബേക്കും ബാംഗ്ലൂരിനുമൊപ്പം കൊച്ചിയുമെത്തണം.”
“ഫെമീ, ഇവിടെ നല്ല ഡിസൈനേഴ്സും മോഡൽസും ഒക്കെയുണ്ടെങ്കിലും ഒരു ഓർഗനൈസ്ഡ് ഫാഷൻ ഇൻഡസ്ട്രിയില്ല. ഇപ്പോഴും മല്ലൂസിന് ഇക്കാര്യത്തിൽ വളരെ കൺസർവേറ്റീവ് അപ്രോച്ചാണ്.”
“വി ഷുഡ് ചെയ്ഞ്ച് അവർ അപ്രോച്ച്.”
എനിക്കത് വിശ്വസിക്കാനായില്ല. സാധാരണയായി കേരളത്തിലെ ഫെമിനിസ്റ്റുകൾ ഫാഷൻ ഷോകളെയും സൗന്ദര്യമത്സരങ്ങളെയും എതിർക്കുകയാണ് പതിവ്. പുരുഷാധിപത്യസമൂഹത്തിന്‍റെ വ്യാജമൂല്യങ്ങളെ സംരക്ഷിക്കാനായി ചൂലെടുത്ത് തെരുവിലിറങ്ങി സമരം ചെയ്യുന്നവരാണവർ. അവരിൽനിന്ന് വ്യത്യസ്തമായി ഫെമി ഫാഷൻ ഇൻഡസ്ട്രിക്ക് വേണ്ടി വാദിക്കുന്നതു കണ്ടപ്പോൾ അത്ഭുതം തോന്നി. ആർച്ചക്കച്ചയ്ക്കുള്ളിൽ ഒതുങ്ങി നിൽക്കാൻ വിസമ്മതിക്കുന്ന അവളുടെ നെഞ്ചിലേക്ക് അറിയാതെ കുറച്ചുനേരം നോക്കിയിരുന്നപ്പോൾ രേഖ തുടയിൽ ഒരു നുള്ള് വെച്ചുതന്നു. സൊറ വഴിവിട്ട് പോകുന്നുവെന്ന് തോന്നിയപ്പോൾ അവൾ എഴുന്നേറ്റുനിന്ന് പതിനെട്ട് മുഴം കാച്ചി ഒന്നുകൂടി മുറുക്കിയുടുത്ത് എല്ലാവരോടുമായി പറഞ്ഞു.
“
Friends
, ഫാഷനിൽനിന്ന് നമുക്ക് തൽക്കാലം ഇട്ടിക്കോരയിലേക്കു തന്നെ മടങ്ങിവരാം. ഫാഷനെക്കുറിച്ച് മാത്രം ചർച്ചചെയ്യാനായി വേണമെങ്കിൽ പിന്നീടൊരു സൊറതന്നെ വെക്കാം. സ്വാമിയും വക്കീലും പറഞ്ഞ കാര്യങ്ങളുടെ പശ്ചാത്തലത്തിൽ ഇട്ടിക്കോരയെപ്പറ്റി എനിക്ക് ചിലത് പറയാനുണ്ട്. ആദ്യമായി സ്വാമിയുടെ യാരിന്ത ഇട്ടിക്കോരൈ എന്ന ചോദ്യം. ആ ചോദ്യംതന്നെയാണ് ഇന്നത്തെ സൊറയുടെ പ്രസക്തി. സ്വാമി ഇതുവരെ പഠിച്ചുറപ്പിച്ച അംഗീകൃതചരിത്രമനുസരിച്ച് ഇട്ടിക്കോര എന്നൊരാളില്ല. അത്തരം ചരിത്രത്തിൽ ഇട്ടിക്കോരയെപ്പോലെ ഒരാൾക്ക് ഇടം കിട്ടില്ല. വക്കീല് പറഞ്ഞതുപോലെ സ്വാമിയുടെ കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സിൽ നമ്പൂതിരിമാർ മാത്രമേയുള്ളു. അടുത്തയിടെ ഞാൻ കേരളത്തിലെ നമ്പൂതിരിമാരുടെ ഒരു വെബ്സൈറ്റ് കണ്ടു. യു.എസ്സിൽ ജോലി ചെയ്യുന്ന കുറെ നമ്പൂതിരിമാർ ചേർന്ന് ഉണ്ടാക്കിയതാണ്. അതിൽ നോക്കിയാൽ കേരളത്തിലെ സാംസ്കാരികരംഗത്ത് എക്കാലത്തും നിറഞ്ഞുനിന്നിരുന്നത് നമ്പൂതിരിമാരാണെന്നേ തോന്നൂ. നമ്പൂതിരിസമുദായത്തിലെ അനീതികൾക്കെതിരേ പോരാടിയ വി.ടി.യെയും ഈയെമ്മസ്സിനെപ്പോലെയുള്ള കമ്മ്യൂണിസ്റ്റുകാരെയുമൊക്കെ തങ്ങളുടെ പ്രതാപത്തിന്‍റെ ഐക്കണുകളായിട്ടാണ് അവർ ഈ വെബ്സൈറ്റിൽ ചിത്രീകരിച്ചിരിക്കുന്നത്. ഇതുതന്നെയാണ് കേരളഗണിതത്തിന്‍റെ ചരിത്രത്തിലും സംഭവിച്ചിരിക്കുന്നത്. തങ്ങളുടെ തൊഴിലുമായി ബന്ധപ്പെട്ട മേഖലകളിൽ കണക്ക് വളരെ സമർത്ഥമായി ഉപയോഗിച്ചിരുന്ന തച്ചന്മാർ, മൂശാരിമാർ, പണിക്കന്മാർ, ഇട്ടിക്കോരയെപ്പോലെയുള്ള ജൂതക്കച്ചവടക്കാർ എന്നീ ജനവിഭാഗങ്ങളെ പൂർണമായും തമസ്കരിച്ചാണ് നമ്പൂതിരിമാർ ഇവിടത്തെ ഗണിതശാസ്ത്രജ്ഞന്മാരും ജ്യോതിശ്ശാസ്ത്രജ്ഞന്മാരുമായി സ്വയം അവരോധിക്കപ്പെട്ടത്. ജീവശാസ്ത്രപരമായി നമ്പൂതിരിമാരും മറ്റുള്ളവരും തമ്മിൽ യാതൊരു വ്യത്യാസവുമില്ലാതിരിക്കെ എങ്ങനെയാണ് സമൂഹത്തിലെ ബുദ്ധിമാന്മാരും പ്രതിഭാശാലികളും മുഴുവൻ നമ്പൂതിരിമാർ മാത്രമാകുന്നത്? കേരളീയ സമൂഹത്തിൽ കഴിഞ്ഞ കുറെ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന നമ്പൂതിരിമാർക്കനുകൂലമായ ബൗദ്ധിക തമസ്കരണത്തിന്‍റെ ഫലമായിട്ടാണ് ഇപ്പോഴും യാരിന്ത ഇട്ടിക്കോരൈ എന്ന ചോദ്യമുയരുന്നത്.”
“രേഖ നാൻ അപ്പിടിപ്പെട്ട ഇന്‍റൻഷനിലൊന്നുമല്ലെ അന്ത കേൾവി കേട്ടത്. സത്യമായിട്ടും ഗണിതശാസ്ത്രവുമായി ബന്ധപ്പെട്ട ഇട്ടിക്കോര എന്ന പേര് ആദ്യമായിട്ടാണ് കേൾക്കുന്നത്. അതുകൊണ്ട് ചോദിച്ചെന്നേയുള്ളു. ശരി. ഫിഫ്ട്ടീൻത് സെൻച്വറിയിൽ അപ്പടിയൊരാൾ ഉണ്ടായിരുന്നു എന്നു തന്നെ വെക്കുക. മാത്തമാറ്റിക്സിൽ അവരുടെ കോൺട്രിബ്യൂഷൻസ് എന്ന? അദ്ദേഹത്തിന്‍റേതായി ഏതെങ്കിലും സിദ്ധാന്തങ്ങളുണ്ടോ, കൃതികളുണ്ടോ? മറ്റാരുടെയെങ്കിലും കൃതികളിൽ അവയെപ്പറ്റി പരാമർശിക്കുന്നുണ്ടോ? ഇത്തരം ചോദ്യങ്ങൾക്കുള്ള ഉത്തരമൊന്നും നിങ്ങൾ അയച്ച കുറിപ്പുകളിലില്ല. ‘നക്ഷത്രക്കോര അഥവാ ഇട്ടിക്കോര എന്ന നാവികൻ’ എന്ന പുസ്തകമാണെങ്കിൽ ആധികാരികമെന്നവകാശപ്പെടാൻ നിവൃത്തിയില്ലാത്ത കെട്ടുകഥകളുടെയും കേട്ടുകേൾവികളുടെയും അടിസ്ഥാനത്തിൽ പൊറിഞ്ചു എന്നയാൾ തന്‍റെ ഭാവനയ്ക്കനുസരിച്ച് എഴുതിയതാണ്. ആ പുസ്തകത്തിൽപ്പോലും ഇട്ടിക്കോരയൊരു ഗണിതശാസ്ത്രജ്ഞനാണെന്ന് പറയുന്നില്ല.”
“നമ്മുടെ ഗണിതശാസ്ത്രത്തിന് ഇപ്പോൾ കൃത്യമായ ഒരു ചരിത്രമുണ്ട്. സംഗമഗ്രാമമാധവനെ അന്താരാഷ്ട്രതലത്തിൽതന്നെ എല്ലാവരും അംഗീകരിച്ചിരിക്കുന്നു. കാൽക്കുലസ് ന്യൂട്ടനും ഇരുനൂറ് വർഷങ്ങൾക്ക് മുമ്പേ മാധവന്‍റെ കേരള സ്കൂൾ കണ്ടുപിടിച്ചതാണെന്ന വാദത്തിന് ധാരാളം പേരുടെ പിന്തുണയുണ്ട്. പ്രിൻസ്റ്റൺപോലെയുള്ള വിദേശ സർവ്വകലാശാലകളിൽ മാധവ ലെബനിറ്റ്സ് സീരീസ് എന്നാണ് പഠിപ്പിക്കുന്നത്. കാര്യങ്ങൾ അങ്ങനെ നല്ല രീതിയിൽ മുന്നോട്ടുപോകുമ്പോൾ ഇടയിലെന്തിനാണ് നിങ്ങൾ ഇങ്ങനെയൊരു ഇട്ടിക്കോരയുടെ കാര്യം വലിച്ചിടുന്നത്?”
“സ്വാമീ, മറ്റെല്ലാ ശാസ്ത്രങ്ങളിലെയുംപോലെ ചരിത്രത്തിലും സ്റ്റാറ്റസ്കോ നിലനിർത്തിക്കൊണ്ടുപോകുന്നതുതന്നെയാണ് സൗകര്യം. എന്നാൽ സ്റ്റാറ്റസ്കോ നിലനിർത്താൻ തീരുമാനിച്ചാൽ പിന്നെ വളർച്ചയില്ല. ഞങ്ങൾ ഇട്ടിക്കോര ഒരു വലിയ ഗണിതശാസ്ത്രജ്ഞനായിരുന്നു എന്നൊന്നും അവകാശപ്പെടുന്നില്ല. കോരപ്പാപ്പൻ കുന്നംകുളത്ത് അന്താരാഷ്ട്രതലത്തിൽ വ്യാപാരം നടത്തിയിരുന്ന കുരുമുളകുകച്ചവടക്കാരനായിരുന്നു. എന്നാൽ ഗണിതശാസ്ത്രത്തിന്‍റെ ഇന്നത്തെ നിലയിലേക്കുള്ള വളർച്ചയിൽ ഇട്ടിക്കോരയ്ക്ക് കാര്യമായ പങ്കുണ്ട്.”
“അതിന് നിങ്ങളുടെ കൈയിൽ എന്തെങ്കിലും തെളിവുകളുണ്ടോ?”
രേഖയോടുള്ള സ്വാമിയുടെ ചോദ്യത്തിന് ബിന്ദുവാണ് മറുപടി പറഞ്ഞത്.
“സ്വാമി, അതിന്‍റെ തെളിവുകളാണ് ഞങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കുന്നത്. ഹൈപേഷ്യ കൊല ചെയ്യപ്പെട്ടതോടെ എന്നെന്നേക്കുമായി നശിപ്പിക്കപ്പെട്ടു എന്നു കരുതിയ അലക്സാൻഡ്രിയയിലെ വാനശാസ്ത്രത്തിന്‍റെയും ഗണിതത്തിന്‍റെയും പാപ്പിറസ് ചുരുളുകൾ ഒറേസ്റ്റസ് തിംബിക്തുവിലേക്ക് കൊണ്ടുപോയി സംരക്ഷിച്ചു. നബിയുടെ കാലത്ത് അവിടെ വളർന്നുവന്ന സർവ്വകലാശാലയിൽ അത് വിശദമായി പഠിപ്പിച്ചിരുന്നു. കത്തോലിക്കാസഭയുടെ ഭീഷണിയില്ലാത്തതിനാൽ അവിടെ ഹൈപേഷ്യയുടെ സിദ്ധാന്തങ്ങൾ പഠിപ്പിക്കുന്നതിൽ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. പിന്നീട് ഈ സിദ്ധാന്തങ്ങൾ തിംബിക്തുവിൽനിന്ന് മഗ് രിബിലേക്കും മറ്റ് അറബിരാജ്യങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. ഇറ്റാലിയൻ ഗണിതശാസ്ത്രജ്ഞനായ ഫെബിനോച്ചി മഗ് രിബില്‍ (അൾജീരിയ) നിന്ന് ഹൈപേഷ്യൻ സിദ്ധാന്തങ്ങൾ പഠിച്ച് ഇറ്റലിയിൽ പോയി അതെല്ലാം തന്‍റെ കണ്ടുപിടിത്തങ്ങളാണെന്ന നിലയിൽ അവതരിപ്പിച്ചു. ഹൈപേഷ്യയുടെ ഒന്നാം ശ്രേണിയാണ് ഇപ്പോൾ ആഘോഷിക്കപ്പെടുന്ന ഫെബിനോച്ചി നമ്പേഴ്സ്. അതിനു ശേഷം ഇരുനൂറോളം വർഷങ്ങൾ കഴിഞ്ഞാണ് ഇട്ടിക്കോര തിംബിക്തുവിലെത്തുന്നത്. തിംബിക്തുവിൽ ഒരു വർഷവും അലക്സാൻഡ്രിയയിൽ രണ്ട് വർഷവും പഠിച്ച ഇട്ടിക്കോര നാട്ടിലെത്തിയപ്പോൾ താൻ പഠിച്ച കാര്യങ്ങൾ തന്‍റെ കീഴിൽ ആശ്രിതരായി ജോലിക്ക് വന്ന നമ്പൂതിരിമാർക്ക് പഠിപ്പിച്ചുകൊടുത്തു. യവനന്മാരുടെ മ്ലേച്ഛഭാഷ പഠിച്ചാൽ തങ്ങളുടെ ബ്രാഹ്മണ്യം പോകുമെന്ന് ഭയന്ന് അവർ ഇട്ടിക്കോര പഠിപ്പിച്ച കാര്യങ്ങൾ സംസ്കൃതത്തിലാക്കി ഓലകളിലും തകിടുകളിലും എഴുതി സൂക്ഷിച്ചു.”
ബിന്ദു അടുക്കടുക്കായി കാര്യങ്ങൾ അവതരിപ്പിച്ച് പോകുന്നതിനിടയിൽ സ്വാമി പെട്ടെന്ന് ഇടയ്ക്ക് കയറി ചോദിച്ചു: “നക്ഷത്രക്കോരയിലെ നീലാണ്ടൻ ഇട്ടിക്കോരയെ ആദ്യമായി കാണുന്ന ദിവസംതന്നെ ‘വ്യാസേ വാരിധി’ ചൊല്ലുന്നുണ്ടല്ലോ? സ്വാമി ഒരു കുശാഗ്രബുദ്ധിതന്നെയാണെന്ന് ആ ചോദ്യത്തിൽനിന്നെനിക്ക് മനസ്സിലായി. ബിന്ദു ഒന്ന് നിറുത്തി ഒരു നിമിഷനേരം ആലോചിച്ചശേഷം തുടർന്നു.
“സ്വാമീ, പൊറിഞ്ചുവിനും തെറ്റ് പറ്റാമല്ലോ. ആയിരത്തിത്തൊള്ളായിരത്തി മുപ്പതുകളിലാണ് പൊറിഞ്ചു നക്ഷത്രക്കോര എഴുതിയത്. അതിനും നാലഞ്ചുകൊല്ലം മുമ്പുതന്നെ പുസ്തകത്തിന്‍റെ പണി തുടങ്ങിയിരിക്കും. അക്കാലത്തെ വിവരസാങ്കേതികവിദ്യയുടെ അവസ്ഥയനുസരിച്ച് പൊറിഞ്ചുവിന് ലഭിക്കാവുന്ന ഇട്ടിക്കോരയെക്കുറിച്ചുള്ള വിവരങ്ങളുടെ സ്രോതസ്സുകൾ വളരെ പരിമിതമാണ്. കേട്ടുകേൾവികളും കെട്ടുകഥകളും കത്തോലിക്കാസഭയിൽനിന്ന് പുറത്താക്കപ്പെട്ട ഏതോ അച്ചൻ നല്കിയ വിവരങ്ങളുമായിരിക്കണം പൊറിഞ്ചുവിന്‍റെ റോ മെറ്റീരിയൽസ്. തനിക്ക് ലഭ്യമായ വിവരങ്ങൾ പരമാവധി സത്യസന്ധമായി അവതരിപ്പിക്കാൻ പൊറിഞ്ചു ശ്രമിച്ചിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. എങ്കിലും ‘വ്യാസേവാരിധി’ ഇട്ടിക്കോരയെ കാണുന്ന ദിവസംതന്നെ നീലാണ്ടൻ ചൊല്ലാനുള്ള സാധ്യത വളരെ കുറവാണ്. ഇട്ടിക്കോര പഠിപ്പിച്ച സിദ്ധാന്തങ്ങൾ നീലാണ്ടന്‍റെ സഹായത്തോടെ മാധവൻ സംസ്കൃതത്തിലാക്കി വായിച്ചു കേൾപ്പിച്ചപ്പോൾ കോരപ്പാപ്പൻ സന്തോഷിച്ച് കാണിയമ്പാൽ പാടത്തെ നൂറ് പറ നിലം മാധവന് കൊടുത്തു എന്നാണ് ഞാൻ കേട്ട മറ്റൊരു കഥ. ആ നൂറ് പറ നിലമാണത്രെ മാധവൻ ഇരിങ്ങാലക്കുട വിട്ട് കാണിപ്പയ്യൂരിൽ വന്ന് സ്ഥിരതാമസമാക്കാൻ കാരണം”.
“സോറി, നിങ്ങൾ നമ്മുടെ നാടിന്‍റെ ചരിത്രത്തെ ഒരു ലൈസൻസുമില്ലാതെ എടുത്ത് അമ്മാനമാടുകയാണ്. അത്ര ലാഘവത്തോടെ സമീപിക്കാവുന്ന കാര്യങ്ങളല്ല ഇവയൊന്നും. സംഗമഗ്രാമ മാധവനും നീലകണ്ഠ സോമയാജിയുമൊക്കെ തങ്ങളുടെ ഗ്രന്ഥങ്ങളിലൂടെയും ചരിത്രവസ്തുതകളിലൂടെയും പരക്കേ അംഗീകരിക്കപ്പെട്ടവരാണ്. വെറുതെ ചില ഊഹാ പോഹങ്ങൾവെച്ച് അതിനെ അട്ടിമറിക്കാനാണ് നിങ്ങൾ ശ്രമിക്കുന്നത്.”
എല്ലാവരുടെയും അഭിപ്രായങ്ങളെ മാനിക്കണമെന്ന സൊറയുടെ അടിസ്ഥാനതത്ത്വത്തിന് എതിരായ സ്വാമിയുടെ ആരോപണം എനിക്ക് അംഗീകരിക്കാനായില്ല. ഞാൻ രേഖയെ നോക്കിയപ്പോൾ അവൾ ‘സാരമില്ല, പോട്ടേ’യെന്ന് തലയാട്ടി. എങ്കിലും ഞാനെന്‍റെ വിയോജിപ്പ് രേഖപ്പെടുത്തുകതന്നെ ചെയ്തു.
“സ്വാമീ, ഇവർ പറയുന്നത് വെറുതെ ചില ഊഹാപോഹങ്ങളല്ല. കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സിന്‍റെ അംഗീകൃതചരിത്രത്തിന്‍റെ മറുവശമാണ്. അത്തരമൊരു മറുവശത്തെക്കുറിച്ച് ചിന്തിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. അതിന്‍റെ തെളിവുകളോരോന്നായി പരസ്പരം ബന്ധിപ്പിച്ചു വരികയാണ്. ഈ തെളിവുകൾ ശരിയല്ലെന്നോ പോരെന്നോ ഒക്കെ പറഞ്ഞ് എതിർക്കാം. പക്ഷേ, അതിന്‍റെ പിന്നിലെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യരുത്.”
സ്വാമി തൽക്കാലത്തേക്കൊന്ന് അടങ്ങി സെറ്റിയിലേക്ക് ചാഞ്ഞിരുന്നു. ബിന്ദു തുടർന്നു...
“ഇട്ടിക്കോരയ്ക്കും സംസ്കൃതം നന്നായിട്ടറിയാമായിരുന്നു. തന്‍റെയടുത്ത് എന്തെങ്കിലും സഹായം അഭ്യർത്ഥിച്ച് വന്ന പാവപ്പെട്ട നമ്പൂതിരിമാർക്ക് ജീവിക്കാനൊരു തൊഴിലാണ് ഇട്ടിക്കോര ആദ്യം നല്കിയത്. അതിനോടൊപ്പം ഗണിതത്തിൽ താൽപര്യമുള്ളവരെ ഹൈപേഷ്യൻ മാത്തമാറ്റിക്സ് പഠിപ്പിക്കുകയും ചെയ്തു. അങ്ങനെ പഠിപ്പിച്ച സിദ്ധാന്തങ്ങളാണ് ഇപ്പോൾ കേരള സ്കൂളിന്‍റെ കണ്ടുപിടിത്തങ്ങളെന്ന പേരിൽ ആഘോഷിക്കപ്പെടുന്നത്. ഇതേ കാലഘട്ടത്തിൽതന്നെ മഗ്രിബിലും യൂറോപ്പിലുമുണ്ടായിരുന്ന രഹസ്യ ഹൈപേഷ്യൻ സ്കൂളുകളിലൂടെ ഇതേ സിദ്ധാന്തങ്ങൾ യൂറോപ്പിലാകമാനം പ്രചരിച്ചിരുന്നു. അവയാണ് പിന്നീട് പല കാലത്തായി ഫെർമാറ്റിന്‍റെയും ഫെബിനോച്ചിയുടെയും ലാപ്ളേസിന്‍റെയും ഫോറിയറുടെയുമൊക്കെ പേരുകളിൽ പുറത്തുവന്നത്. നമ്മൾ ഇവിടെ ഉന്നയിക്കുന്ന വാദങ്ങൾ കേരള സ്കൂളിനെ മാത്രം ബാധിക്കുന്നതല്ല, ഗണിതശാസ്ത്രത്തിന്‍റെ ആഗോള ചരിത്രത്തെതന്നെ ബാധിക്കുന്നതാണ്.”
ബിന്ദു സംസാരിച്ച് അവസാനിപ്പിച്ചപ്പോൾ ബുജി ആദ്യമായി ഇടപെട്ടു.
“ഞാനൊരു ഗണിതചരിത്രകാരനല്ല. പക്ഷേ, ഇത്തരമൊരു സാധ്യത അത്രയെളുപ്പത്തിൽ തള്ളിക്കളയാവുന്ന ഒന്നാണെന്നെനിക്ക് തോന്നുന്നില്ല. എന്നാൽ സ്വാമി ചോദിച്ചപോലെ ഇത് സ്ഥാപിക്കാനുള്ള തെളിവുകളെവിടെയാണ് ബിന്ദു?”
“ബുജീ, ജി.ജി.ജോസഫ് തന്‍റെ ‘ക്രെസ്റ്റ് ഓഫ് ദ പീക്കോക്ക്’ എന്ന പുസ്തകത്തിൽ വാദിക്കുന്നത് കേരള സ്കൂളിന്‍റെ സിദ്ധാന്തങ്ങൾ ജെസ്യൂട്ട് പാതിരിമാരിലൂടെ യൂറോപ്പിലെത്തിച്ചേർന്നു എന്നാണ്. അത് നമ്മുടെ ഇട്ടിക്കോര വാദത്തിന് നൂറ് ശതമാനം എതിരാണ്. എന്നാൽ ജി.ജി.ജോസഫിന്‍റെ വാദഗതികൾ യൂറോപ്യന്മാർ ഇനിയും പൂർണമായി അംഗീകരിച്ചിട്ടുമില്ല. നമ്മുടെ വാദഗതികളാണ് അവർക്ക് കുറച്ചുകൂടി സ്വീകാര്യമാവാൻ സാധ്യത. എന്നാലും അവർ അത് ഭാഗികമായേ അംഗീകരിക്കാൻ സാധ്യതയുള്ളൂ. കേരള സ്കൂളിനെ തമസ്കരിക്കാനാണ് അവർ ഇത് ഉപയോഗിക്കുക. അതേസമയം ഹൈപേഷ്യൻ സ്കൂളിനെ അംഗീകരിക്കുകയുമില്ല. അങ്ങനെ ചെയ്താൽ യൂറോപ്യൻ മാത്തമാറ്റിക്സിന്‍റെ ചരിത്രം മുഴുവൻ അവർക്ക് മാറ്റിയെഴുതേണ്ടി വരും. അതുപോലെ കത്തോലിക്കാസഭയും ഒരിക്കലും ഹൈപേഷ്യൻ സ്കൂളിനെ അംഗീകരിക്കില്ല. രണ്ടുപേരും പെഗാനാണെങ്കിലും അവർക്ക് ഹൈപേഷ്യയെക്കാളും സ്വീകാര്യം എപ്പോഴും മാധവാചാര്യരായിരിക്കും.”
ബെന്നി ഒരുവട്ടംകൂടി എല്ലാവരുടെ ഗ്ലാസ്സുകളിലും നിക്കോ ചില്ലി വോഡ്ക പകർന്നു. അവസാനമാണ് ബിന്ദുവിന്‍റെ ഗ്ലാസ്സിലേക്കൊഴിച്ചത്. അവൾ പെട്ടെന്നതെടുത്ത് ഒറ്റവലിക്ക് കുടിച്ച് ഗ്ലാസ് താഴെ വെച്ചു.
“അല്ല, ഈ പെൺകുട്ടി പറഞ്ഞതൊന്നും ശരിക്ക് മനസ്സിലായില്ലാട്ടാ. നമ്മുടെ കോരപ്പാപ്പൻ ഇത്രക്കൊക്കെ വല്യേ ആളായിരുന്നൂന്നാണോ പറഞ്ഞുവരുന്നത്?”
“അതിന് സംശയെന്താ ബെന്ന്യേ. മൂപ്പരാ ഞങ്ങടെ കുടുംബത്തിലെ കാരണവർ. കോരപ്പാപ്പന്‍റെ എഴുപത്തൊമ്പത് മക്കളിലൊരാളാ ചൊവ്വന്നൂരെ ഞങ്ങടെ നരിക്കോട്ടിൽ തറവാട് സ്ഥാപിച്ചത്. രണ്ട് മെത്രാനച്ചന്മാരുണ്ടായ തറവാടാ ഞങ്ങടെ.”-രശ്മി പെട്ടെന്ന് എന്തോ ഒരു നിധി കിട്ടിയപോലെ വക്കീലിന് നേരേ തിരിഞ്ഞു.
“അല്ല വക്കീലേ ഈ കോരമാരുടെ ആദ്യവീട് എന്ന് പറയുന്നത് നിങ്ങളുടെ വീടാണോ?” പെട്ടെന്ന് വക്കീലിന്‍റെ മുഖം ചുവന്നു. അർജന്‍റായി ആരോ വിളിച്ചപോലെ അയാൾ സെൽഫോണെടുത്ത് സെറ്റിയിൽനിന്നെഴുന്നേറ്റ് ബാൽക്കണിയിലേക്ക് പോയി. എനിക്ക് അതിൽ അല്പമൊരു പന്തികേട് തോന്നി. അപ്പോഴേക്കും കിട്ടിയ അവസരം പ്രയോജനപ്പെടുത്തി ഫെമി സംസാരിക്കാൻ തുടങ്ങി.
“ഈ സൊറ ഇപ്പോൾ തൽക്കാലം മുന്നോട്ടുപോകാൻ പറ്റാത്ത ഒരു പോയിന്‍റിൽ എത്തിനിൽക്കുകയാണല്ലോ. ബിന്ദുവിന്‍റെ വാദം സമർത്ഥിക്കണമെങ്കിൽ നമുക്ക് ഇനിയും ധാരാളം തെളിവുകൾ വേണം. ലഭ്യമായ തെളിവുകൾവെച്ച് നോക്കുമ്പോൾ ഈ വാദം ഉപേക്ഷിക്കാനും വയ്യ. തിംബിക്തുവിലെ ഹൈപേഷ്യൻ സ്കൂളിനെക്കുറിച്ച് ഇനിയും ആധികാരികമായ തെളിവുകൾ കിട്ടണം. അതുപോലെ യൂറോപ്പിലും മഗ് രിബിലും അക്കാലത്തുണ്ടായിരുന്ന മറ്റ് ഹൈപേഷ്യൻ സ്കൂളുകളെക്കുറിച്ചും. ഇട്ടിക്കോരയെക്കുറിച്ചുള്ള മറ്റ് ആധികാരികരേഖകളും. അത്തരമൊരു അന്വേഷണത്തിന് ശേഷം വീണ്ടും ഒന്നുകൂടി സൊറയ്ക്കുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നുന്നു. എന്നാൽ ഞാൻ തുടക്കത്തിലേ സൂചിപ്പിച്ചപോലെ ഹൈപേഷ്യയിൽനിന്നാരംഭിക്കുന്ന ഈ വിഷയത്തിലെ സ്ത്രീവിരുദ്ധതയും നമ്മൾ പ്രശ്നവത്കരിക്കേണ്ടതാണ്.”
അന്നത്തെ സൊറ മതിയാക്കാമെന്ന ഫെമിയുടെ നിർദേശം എല്ലാവരും അംഗീകരിച്ചു.
പതിനേഴ്
An Offer Refused
!
Long live Iraq
!
Long live the Iraqi people
!
Down with the traitors
!
Saddam Husein
dear rekha
,
JFK
എയർപോർട്ടിൽനിന്ന് ഞാൻ മൊറിഗാമിയുടെ കൂടെ നേരേ പ്രിൻസ്റ്റൻ യൂണിവേഴ്സിറ്റിയിലേക്കാണ് പോയത്. കുറച്ചു ദിവസത്തേക്ക് അവൾക്ക് മറ്റൊരാളുടെ സഹായം കൂടാതെ കഴിയില്ല. ന്യൂയോർക്കിൽനിന്ന് ന്യൂ ജേഴ്സിയിലെ പ്രിൻസ്റ്റണിലേക്ക് ഒരു മണിക്കൂർ ഡ്രൈവേ ഉള്ളുവെങ്കിലും ടാക്സി പിടിച്ച് മസാക്കോയുടെ വീട്ടിൽച്ചെന്ന് കാറെടുത്ത് പ്രിൻസ്റ്റണിലെത്തിയപ്പോഴേക്കും സന്ധ്യകഴിഞ്ഞു. മൊറിഗാമി കാമ്പസിനകത്തുതന്നെയുള്ള ലോറൻസ് അപ്പാർട്ട്മെന്‍റ് കോംപ്ലക്സിലെ ഒരു സ്റ്റുഡിയോ അപ്പാർട്ട്മെന്‍റിലാണ് താമസിക്കുന്നത്. ശാന്തവും മനോഹരവുമായ അന്തരീക്ഷം. നീ ‘
The Beautiful Mind
’ എന്ന സിനിമ കണ്ടിട്ടില്ലേ? അതുതന്നെ. സ്റ്റുഡിയോ അപ്പാർട്ട്മെന്‍റായതിനാൽ വലിയ ഒരു ലിവിങ് കം ബെഡ്റൂമും കിച്ചനും മാത്രമേയുള്ളുവെങ്കിലും മൊറിഗാമി അത് വളരെ മനോഹരമായി സൂക്ഷിച്ചിരുന്നു. ഇക്വഡോറിലെ പൊള്ളുന്ന ചൂടിൽനിന്ന് ന്യൂയോർക്കിലെ നേർത്ത തണുപ്പിലെത്തിയപ്പോൾ എനിക്ക് വലിയ ആശ്വാസം തോന്നി. മൊറിഗാമി ഹൗസിങ് ഡിപ്പാർട്ട്മെന്‍റിൽ ചെന്ന് കീ വാങ്ങി അപ്പാർട്ട്മെന്‍റ് തുറന്ന് അകത്തു കയറിയ ഉടനെ ചെയ്തത് ഷൂ അഴിച്ചുമാറ്റി ബെഡ്ഡിൽ കയറി കമിഴ്ന്ന് കിടക്കുകയാണ്. കിടന്ന് മിനിറ്റുകൾക്കുള്ളിൽ അവൾ ഉറങ്ങി. നീണ്ട യാത്രയുടെ ജെറ്റ് ലാഗ് അവളെ അത്രയ്ക്ക് തളർത്തിയിരുന്നു. ഫ്രിഡ്ജിൽ അത്യാവശ്യത്തിനുവേണ്ടതൊക്കെ ഉണ്ടായിരുന്നതിനാൽ അതെടുത്ത് ഡിന്നറൊരുക്കിയശേഷം ഞാൻ അവളെ വിളിച്ചുണർത്തി:
“കോര നിനക്ക് വലിയ ബുദ്ധിമുട്ടായി അല്ലേ?
“
“സാരമില്ല. വേറേ മാർഗമൊന്നുമില്ലല്ലോ...”
“ഒരാഴ്ചയെങ്കിലും നീയെന്‍റെകൂടെ നിൽക്കണം. ആ സമയം പ്രയോജനപ്രദമായി ഉപയോഗിക്കാൻ ഞാനൊരു മാർഗം കണ്ടെത്തിയിട്ടുണ്ട്. നീ പോയി കൈയിലുള്ള തകിടുകളും ഓലകളുമൊക്കെ എടുത്തുകൊണ്ടുവരിക. കത്രീന തന്ന രേഖകളൊക്കെ ഞാനും കൊണ്ടുവന്നിട്ടുണ്ട്. നമുക്ക് അവ വിശദമായി പരിശോധിക്കാം. എനിക്ക് നാളെ ഡിപ്പാർട്ട്മെന്‍റിൽ റിപ്പോർട്ട് ചെയ്താൽ പിന്നെ ഇടയ്ക്കൊന്ന് ലൈബ്രറിയിൽപോയി വന്നാൽമതി. അതിനിടയിൽ ഇട്ടിക്കോരയെക്കുറിച്ചുള്ള ബ്ലോഗൊന്ന് അപ്ഡേറ്റ് ചെയ്യുകയും വേണം.”
അന്നുരാത്രി ഞാനാണ് മൊറിഗാമിയുടെ പുറത്തെ ബാൻഡേജുകളഴിച്ച് മുറിവുകളിൽ മരുന്നുവെച്ച് കെട്ടിയത്. തുപാക് ഡോക്ടറുടെ മരുന്നുകൾ ശരിക്ക് ഫലിക്കുന്നുണ്ട്. മുറിവുകൾ ഉണങ്ങിത്തുടങ്ങിയിരിക്കുന്നു.
പിറ്റേന്ന് രാവിലെ പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിലെ മാത്തമാറ്റിക്സ് ഡിപ്പാർട്ടമെന്‍റ് സ്ഥിതിചെയ്യുന്ന ഫൈൻ ഹാൾ എന്ന പതിന്നാലുനിലക്കെട്ടിടത്തിലേക്ക് മൊറിഗാമിയുടെകൂടെ ഞാനും പോയി. പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിലെ ഏറ്റവും വലിയ കെട്ടിടമാണത്. എട്ടാമത്തെ നിലയിലെ മൊറിഗാമിയുടെ റിസർച്ച് ഗൈഡ് ചെയ്യുന്ന പ്രൊഫസർ കാർലോ റോച്ചയുടെ മുറിയിലേക്കാണ് ഞങ്ങൾ ആദ്യം പോയത്. ഫ്രാൻസിസ് ഇട്ടിക്കോരയുടെ പിൻമുറക്കാരനെന്നു പറഞ്ഞ് മൊറിഗാമി എന്നെ പരിചയപ്പെടുത്തിയപ്പോൾ അദ്ദേഹത്തിന് വളരെ സന്തോഷമായി.
“മിസ്റ്റർ ഇട്ടിക്കോര, വെൽകം ടു പ്രിൻസ്റ്റൺ, മൊറിഗാമി യൂ ആർ റിയലി ലക്കി. അഞ്ഞൂറുകൊല്ലംമുമ്പ് ജീവിച്ചിരുന്നു എന്ന് കരുതപ്പെടുന്ന ഒരാളെക്കുറിച്ച് റിസർച്ച് ചെയ്യുമ്പോൾ അയാളുടെയൊരു പിൻമുറക്കാരനെ കൂട്ടിന് കിട്ടുന്നത് ഒരു വലിയ ഭാഗ്യമാണ്. ശരി, നിനക്കെവിടെനിന്നാണ് ഇട്ടിക്കോരയെ കിട്ടിയത്?” “പെറുവിൽനിന്ന്. പക്ഷേ, ഇട്ടിക്കോര ബ്രൂക് ലീനിലാണ് ജനിച്ചു വളർന്നത്. അമ്മ ഫ്ളോറൻസിൽനിന്ന് എമിഗ്രേറ്റ് ചെയ്തതാണ്.
He
’
s an Iraq War Veteran
.”
ഞങ്ങൾ കുറച്ചുസമയം അവിടെ സംസാരിച്ചിരുന്നു. പ്രൊഫസർ എന്നോട് കുറച്ചുകാലം മൊറിഗാമിയോടൊപ്പം താമസിച്ച് അവളുടെ ഗവേഷണത്തിനു വേണ്ട സഹായങ്ങൾ ചെയ്യണമെന്ന് പറഞ്ഞു. എന്‍റെ വിദ്യാഭ്യാസപശ്ചാത്തലംവെച്ച് ജീവിതത്തിലൊരിക്കലും എത്തിനോക്കാൻപോലും പറ്റാത്ത ഒരിടത്ത് ചെന്നതിലുള്ള അപകർഷതാബോധം മറച്ചുവെച്ച് ഞാൻ സമ്മതിച്ചു. മൊറിഗാമി തന്‍റെ ആരോഗ്യസ്ഥിതി പുറത്തറിയാതിരിക്കാൻ കഴിയുന്നത്ര വേഗം ആ മുറിയിൽനിന്ന് പുറത്തുകടന്നു. ലൈബ്രറിയിൽനിന്ന് അവൾക്കാവശ്യമുള്ള ചില പുസ്തകങ്ങളെടുത്തശേഷം അധികം താമസിയാതെ ഞങ്ങൾ ഫൈൻഹാളിൽനിന്ന് പുറത്തേക്കിറങ്ങി.
അടുത്തതായി മൊറിഗാമി എന്നെയുംകൊണ്ടുപോയത് ഇക്കണോമിക്സ് ഡിപ്പാർട്ട്മെന്‍റിലെ സുഹൃത്ത് പ്രൊഫസർ പോൾ ക്രുഗ് മാനെ കാണാനായിരുന്നു. ന്യൂയോർക്ക് ടൈംസിലെ തന്‍റെ കോളത്തിൽ ബുഷിന്‍റെ സാമ്പത്തികനയങ്ങളെ നിശിതമായി വിമർശിക്കാറുള്ള അദ്ദേഹം ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക ശാസ്ത്രജ്ഞന്മാരിലൊരാളാണെന്ന് അവളെന്നോട് മുമ്പേ പറഞ്ഞിരുന്നു. മൊറിഗാമി ഞാനൊരു (ഇറാക്ക് വാർ വെറ്ററൻ) ആണെന്നു പറഞ്ഞ് പരിചയപ്പെടുത്തിയിട്ടും അദ്ദേഹമെന്നോട് സിമ്പതിയോടെയാണ് പെരുമാറിയത്. വളരെ വിശദമായി പരിചയപ്പെട്ടതിനുശേഷമേ ഇറാഖ് യുദ്ധത്തെപ്പറ്റി സംസാരിച്ചുള്ളു.
“ഇട്ടിക്കോര ഇപ്പോൾ ഇറാഖ് യുദ്ധത്തെ എങ്ങനെയാണ് കാണുന്നത്?”
“സാൽവദോർ ഓപ്ഷൻ നടപ്പാക്കാനായി പെന്‍റെഗൺ നടത്തിയ സ്പെഷ്യൽ റിക്രൂട്ട്മെന്‍റിന്‍റെ ഭാഗമായിട്ടാണ് ഞാൻ ഇറാഖിലേക്ക് പോയത്. ബാഗ്ദാദിൽ 372-ാമത്തെ മിലിട്ടറി പോലീസ്കമ്പനിയിലായിരുന്നു. ലിൻഡേ ഇംഗ്ലണ്ടും ചാൾസ് ഗാർനറുമൊക്കെയുണ്ടായിരുന്ന അതേ കമ്പനിതന്നെ. എനിക്ക് അബുഗുറൈബ് ജയിലിനോടനുബന്ധിച്ചുണ്ടായിരുന്ന ക്യാമ്പിലായിരുന്നു ട്രെയിനിങ്. പിന്നീട് അവർ എന്നെ ഫലൂജയിലേക്കയച്ചു. തുടക്കത്തിൽ വലിയ ആവേശമായിരുന്നു. ഇഷ്ടംപോലെ മദ്യം, ചുവന്നുതുടുത്ത ഇറാഖി പെൺകുട്ടികൾ, എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം. ഞങ്ങൾ ശരിക്കും ആഘോഷിക്കുകയായിരുന്നു. ഇപ്പോൾ ഒന്നും വേണ്ടായിരുന്നു എന്ന് തോന്നുന്നു. തീർച്ചയായും ഒഴിവാക്കാമായിരുന്നു.”
“ എന്തുകൊണ്ട്...?”
“സദ്ദാമിന്‍റെ കൈയിൽ നമ്മൾ വിചാരിച്ചപോലെ അല്ലെങ്കിൽ ഉണ്ടെന്ന് അവകാശപ്പെട്ടപോലെയുള്ള ഡബ്ല്യു.എം.ഡി. ഒന്നുമുണ്ടായിരുന്നില്ല.”
“ഇട്ടിക്കോര, ഇന്ന് ഉച്ചയ്ക്ക് വുഡ്റോ വിൽസൻ ഇന്‍റർനാഷനൽ അഫയേഴ്സ് ഡിപ്പാർട്ടമെന്‍റിലെ റോബർട്ട്സൺ ഹാളിൽ ഇറാഖിലെ യു. എസ്സ്. നയങ്ങളെപ്പറ്റി വാർ ജേണലിസ്റ്റ് ജോസ് ആൻഡേഴ്സൺ ഒരു സെമിനാർ നടത്തുന്നുണ്ട്. ആൻഡേഴ്സൺ എന്‍റെയൊരു സുഹൃത്താണ്. ആൻഡേഴ്സണ് ഇട്ടിക്കോരയെപ്പോലെയൊരു ഐ.ഡബ്ള്യൂ.വി. കൂടെയുണ്ടെങ്കിൽ വളരെ സഹായമാകുമെന്ന് തോന്നുന്നു. താങ്കൾക്ക് അദ്ദേഹത്തെ സഹായിക്കാമോ?”
ഇത്തരം യൂണിവേഴ്സിറ്റി സെമിനാറുകളിലൊന്നും സംസാരിച്ച് പരിചയമില്ലാത്തതിനാൽ ഞാൻ മൊറിഗാമിയെ നോക്കി. അവൾ സമ്മതഭാവത്തിൽ തലയാട്ടിയപ്പോൾ ഞാനും സമ്മതിച്ചു. ഞങ്ങൾ അപ്പാർട്ട്മെന്‍റിൽ വന്ന് ആഹാരം കഴിച്ച് അല്പനേരം വിശ്രമിച്ചശേഷം രണ്ടേകാലോടെ റോബർട്ട്സൺ ഹാളിലെത്തി. സെമിനാർ രണ്ട് നാല്പതിനായിരുന്നു. ഹാളിന് പുറത്തെ നോട്ടീസ് ബോർഡിൽ ‘
IWV ltty Cora will also speak in this seminar
’ എന്നെഴുതിവെച്ചിരുന്നു. ക്രുഗ് മാൻ പറഞ്ഞതനുസരിച്ച് ജോസ് ആൻഡേഴ്സൺ ഞങ്ങളെ കാത്തുനിന്നിരുന്നു. ഔപചാരികമായ പരിചയപ്പെടലിനുശേഷം അദ്ദേഹം നേരേ കാര്യത്തിലേക്ക് കടന്നു.
“സെമിനാറിന്‍റെ രണ്ടാമത്തെ സെഷനിലാണ് എനിക്ക് നിങ്ങളുടെ സഹായം വേണ്ടത്. ഇറാഖിലെ അനുഭവങ്ങളെപ്പറ്റി പറയാനായി ഞാൻ നിങ്ങളെ ക്ഷണിക്കും. അപ്പോൾ വന്ന് സ്വന്തം അനുഭവങ്ങൾ പറയണം.”
സെമിനാർ കൃത്യസമയത്തുതന്നെ തുടങ്ങി. വിഷയം ഇറാഖായതിനാൽ ഹാൾ നിറഞ്ഞുകവിഞ്ഞിരുന്നു. പോൾ ക്രുഗ് മനുൾപ്പെടെ ധാരാളം പ്രസിദ്ധരും പ്രശസ്തരും സദസ്സിലുണ്ടായിരുന്നു. ഒന്നാമത്തെ സെഷൻ കഴിഞ്ഞപ്പോൾ ആൻഡേഴ്സൺ എന്നെ വേദിയിലേക്ക് ക്ഷണിച്ചു.
“മിസ്റ്റർ ഇട്ടിക്കോര, ഇറാഖ് യുദ്ധരംഗത്തെ അനുഭവങ്ങൾ ഞങ്ങളുമായി പങ്കുവെക്കാമോ?”
ഞാൻ ഇറാഖിലെ എന്‍റെ ഭീകരമായ അനുഭവങ്ങൾ മുഴുവൻ വിശദീകരിച്ചശേഷം അവസാനിപ്പിക്കാൻ തുടങ്ങുമ്പോൾ സദസ്സിൽനിന്ന് ആരോ, “മിസ്റ്റർ ഇട്ടിക്കോര, നിങ്ങൾക്ക് ഇറാഖിൽ ഒരു നല്ല അനുഭവംപോലുമുണ്ടായില്ലേ?” എന്ന് ചോദിച്ചു.
“നല്ല ഒരനുഭവം മാത്രമേ ഉണ്ടായിട്ടുള്ളു. ഞാനൊരു തവണ സദ്ദാംഹുസൈനെ നേരിട്ട് കണ്ടു.”
“ എപ്പോൾ..?”
“സദ്ദാമിനെ അറസ്റ്റ് ചെയ്തശേഷം ഡൊണാൾഡ് റംസ്ഫെൽഡ് ഒരു തവണ ബുഷിന്‍റെ കോംപ്രമൈസ് ഫോർമുലയുമായി ജയിലിൽ വന്നപ്പോൾ. റംസ്ഫെൽഡ് ഇരുന്നിരുന്ന മുറിയിലേക്ക് സദ്ദാമിനെ കൊണ്ടുവരുമ്പോൾ പുറത്ത് സെന്‍ററി ഡ്യൂട്ടിയിൽ ഞാനായിരുന്നു.”
“അന്നവർ എന്താണ് സംസാരിച്ചത്?”
“അത്തരം സംഭാഷണങ്ങൾ കതകുകളടച്ച് രഹസ്യമായിട്ടാണ് നടത്തുക. അതൊന്നും ഞങ്ങളെപ്പോലെയുള്ള സെന്‍ററിമാർക്ക് കേൾക്കാൻ കഴിയില്ല. എന്നാൽ തിരിച്ചുകൊണ്ടുപോകുമ്പോഴത്തെ സദ്ദാമിന്‍റെ മുഖഭാവവും ഒപ്പം യാത്രയാക്കാനായി ഇറങ്ങിവന്ന റംസ്ഫെൽഡിന്‍റെ മുഖഭാവവും ഞാനിപ്പോഴും ഓർക്കുന്നു. ഒരു മുറിവേറ്റ വയസ്സൻ സിംഹത്തെ യാത്രയാക്കുന്ന കുറുക്കൻ.”
ഞാൻ തിരിച്ച് സീറ്റിൽ വന്നിരുന്നപ്പോൾ ആൻഡേഴ്സൺ തുടർന്നു:
“ആ സംഭാഷണം പിന്നീട് അൽഉസ്ബു എന്ന ഈജിപ്ഷ്യൻ മാസിക എങ്ങനെയോ ചോർത്തിയെടുത്ത് പ്രസിദ്ധീകരിച്ചു. സദ്ദാമും ഡൊണാൾഡ് റംസ്ഫെൽഡും തമ്മിലുള്ള അപൂർവ്വ സംഭാഷണം എന്ന പേരിൽ 2005 മെയ് രണ്ടിനുള്ള ഇഷ്യുവിലാണത് വന്നത്. അതെന്‍റെ ലാപ്പിലുണ്ട്.”
ആൻഡേഴ്സൺ ലാപ്ടോപ്പിലെ ആ ഫയൽ ഓപ്പൺ ചെയ്തപ്പോൾ സദ്ദാമും റംസ്ഫെൽഡും തമ്മിലുള്ള അപൂർവ്വ സംഭാഷണത്തിന്‍റെ ടെക്സ്റ്റ് സ്ക്രീനിൽ തെളിഞ്ഞു. ആ വാക്കുകൾ കണ്ടപ്പോൾ അന്നത്തെ സദ്ദാമിന്‍റെ മുഖം എനിക്കോർമ്മവന്നു.
സദ്ദാമും ഡൊണാൾഡ് റംസ്ഫെൽഡും തമ്മിലുള്ള ഒരു അപൂർവ്വ സംഭാഷണം
ഉസ്ബുഅ് (മെയ് 2005)
റംസ്ഫെൽഡ്: ഇറാഖിലെ ഇപ്പോഴത്തെ സ്ഥിതിഗതികളെപ്പറ്റി സംസാരിക്കാനാണ് ഞാൻ താങ്കളെ കാണാൻ വന്നിരിക്കുന്നത്. ഇറാഖിനകത്തും
പുറത്തുമുള്ള താങ്കളുടെ ആളുകളുമായി ബന്ധപ്പെട്ടപ്പോൾ അവരാണ് താങ്കളോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടത്.
സദ്ദാം: ഇനിയും നിങ്ങൾക്ക് എന്താണ് വേണ്ടത്? പാവനമായ ഇറാഖിൽ നിങ്ങളുടെ പട്ടാളക്കാർ അതിക്രമിച്ച് കയറിക്കഴിഞ്ഞു. ഒരു നിയമസാധുതയുമില്ലാതെ നിങ്ങൾ ഞങ്ങളുടെ ഭരണത്തെ അട്ടിമറിച്ചു. ഒരു സ്വതന്ത്രപരമാധികാര രാജ്യത്തെ കാരണംകൂടാതെ നിങ്ങൾ ആക്രമിച്ചു. നിങ്ങളുടെ രക്തംപുരണ്ട സംസ്കാരത്തിന്‍റെ സാക്ഷ്യപത്രങ്ങളായി ചരിത്രത്തിൽ രേഖപ്പെടുത്തേണ്ട കുറ്റകൃത്യങ്ങളാണ് നിങ്ങൾ ചെയ്തത്. ഇനിയും നിങ്ങൾക്ക് എന്താണ് വേണ്ടത്?
റംസ്ഫെല്‍ഡ്: (ദേഷ്യം അടക്കിപ്പിടിച്ച്) കഴിഞ്ഞതിനെപ്പറ്റി സംസാരിച്ചതുകൊണ്ട് ഇനിയെന്ത് പ്രയോജനം. ഞാൻ വളരെ വ്യക്തമായ ഒരു ഓഫർ താങ്കളുടെ മുന്നിൽവെക്കാനാണ് വന്നിരിക്കുന്നത്. അതിന് എനിക്ക് വ്യക്തമായ മറുപടി ലഭിക്കുകയും വേണം.
സദ്ദാം: (കളിയാക്കിക്കൊണ്ട്) ഞാൻ വിചാരിച്ചു താങ്കൾ മാപ്പു ചോദിച്ച് അധികാരം തിരിച്ചേല്പിക്കാനാണ് വന്നിരിക്കുന്നതെന്ന്.
റംസ്ഫെല്‍ഡ്: മാപ്പ് ചോദിക്കേണ്ട കാര്യമൊന്നും ഞങ്ങൾക്കില്ല. താങ്കൾ അയൽരാജ്യങ്ങൾക്കൊരു ഭീഷണിയായിരുന്നു. കൂട്ടക്കൊലകൾ നടത്താനുള്ള ആയുധങ്ങളുണ്ടാക്കാൻ ശ്രമിച്ചിരുന്നു. ഒരു ഏകാധിപതിയായി ഇറാഖിലെ ജനങ്ങളെ ഭരിച്ചു. അങ്ങനെ മുപ്പതു വർഷമായി കഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഇറാഖിലെ ജനങ്ങൾക്ക് ഞങ്ങൾ സഹായഹസ്തം നീട്ടിയത് തികച്ചും സ്വാഭാവികമാണ്.
സദ്ദാം: താങ്കളുടെ പ്രസിഡന്‍റിനെപ്പോലെ താങ്കളും ചരിത്രത്തെക്കുറിച്ച് അജ്ഞനാണെന്ന് എനിക്കറിയാം. വളരെക്കാലം തുടർച്ചയായി നുണപറഞ്ഞ് ശീലിച്ചതിനാൽ നിങ്ങളത് സ്വയം വിശ്വസിക്കുന്ന സ്ഥിതിയിലാണിപ്പോൾ. അയൽക്കാരെന്നതുകൊണ്ട് നിങ്ങൾ അർത്ഥമാക്കുന്നത് സിയോണിസ്റ്റുകളെയാണെങ്കിൽ, ശരി, തീർച്ചയായും ഞങ്ങളവർക്ക് ഭീഷണിയാണ്. പലസ്തീനിലെ ജനങ്ങളിൽനിന്ന് തട്ടിയെടുത്ത ഭൂമി തിരിച്ച് പിടിക്കുകതന്നെ ചെയ്യും. ഇറാഖികളുടെ മാത്രമല്ല ഓരോ അറബികളുടെയും വിശ്വാസമാണത്. കാരണം അത് അറബികളുടെ സ്ഥലമാണ്. സിയോണിസ്റ്റുകൾ കൈയേറിയതാണ്. താങ്കളുടെയും പഴയ കോളനി ശക്തികളുടെയും പിന്തുണയോടെയാണവർ ലോകത്തിന്‍റെ പല ഭാഗങ്ങളിൽനിന്നും അവിടേക്ക് വന്നത്. അതല്ല. താങ്കൾ കുവൈത്തിനെയാണ് ഉദ്ദേശിക്കുന്നതെങ്കിൽ, ഞാനൊന്ന് ചോദിക്കട്ടേ, നിങ്ങൾ കുവൈത്തിൽനിന്നും പിന്മാറിയോ ഇല്ലയോ?
റംസ്ഫെൽഡ്: അതൊക്കെ സുരക്ഷാപ്രശ്നങ്ങളാണ്. കുവൈത്തും ഞങ്ങളും തമ്മിലും മറ്റ് ചില ഗൾഫ് രാജ്യങ്ങൾ തമ്മിലും സുരക്ഷാകരാറുകളുണ്ട്. അവർ ആവശ്യപ്പെട്ടതനുസരിച്ച് താങ്കളുടെ ഭീഷണിയെ ചെറുക്കാനാണ് ഞങ്ങൾ വന്നത്.
സദ്ദാം: ആട്ടിൻകുട്ടിയുടെ സംരക്ഷണം ചെന്നായയെ ഏല്പിക്കുന്നത് എത്ര കഷ്ടമാണ്? കുവൈത്തുകാരും അറബികളാണ്. കുവൈത്ത് ഇറാഖിന്‍റെ ഒരു ഭാഗമാണ്. അതാണ് ഞാൻ താങ്കളോട് പോയി ചരിത്രം വായിക്കാൻ പറയുന്നത്. പക്ഷേ, താങ്കൾക്ക് അതൊരിക്കലും മനസ്സിലാക്കാൻ കഴിയില്ലെന്ന് എനിക്കുറപ്പുണ്ട്.
റംസ്ഫെൽഡ്: ഈ വർത്തമാനം മതിയാക്കാം. ഞാൻ താങ്കൾക്ക് ഒരു ഓഫറുമായാണ്.
സദ്ദാം: (ഇടയ്ക്കുകയറി) നിങ്ങളുടെ ചീത്ത വാഗ്ദാനങ്ങൾക്ക് മുമ്പേ ഞാനൊന്ന് ചോദിക്കട്ടെ, കൂട്ടക്കൊല നടത്താനുള്ള എന്തെങ്കിലും ഒരായുധം നിങ്ങൾക്ക് കണ്ടുപിടിക്കാൻ കഴിഞ്ഞോ?
റംസ്ഫെൽഡ്: ഇതുവരെ ഞങ്ങളൊന്നും കണ്ടെത്തിയില്ല. പക്ഷേ, ഒരു ദിവസം തീർച്ചയായും കണ്ടെടുക്കും. നിങ്ങൾ ഒരു ന്യൂക്ലിയർ ബോംബുണ്ടാക്കാനുള്ള പദ്ധതിയിട്ടില്ലായിരുന്നെന്ന് പറയാമോ?
സദ്ദാം: 1991 മുതൽ ഞങ്ങളുടെ കൈയിൽ കൂട്ടക്കൊലയ്ക്കുള്ള ആയുധങ്ങളൊന്നുമില്ല. അന്താരാഷ്ട്ര പരിശോധനാസംഘത്തോട് ഞങ്ങൾ സത്യമാണ് പറഞ്ഞത്. കോഫി അന്നന് അയച്ച കത്തുകളിൽ ഞങ്ങൾ സത്യമാണ് പറഞ്ഞത്. നിങ്ങൾക്കും ഈ സത്യമറിയാം. എന്നിട്ടും ഇറാഖിൽ കയറാനായി എന്തെങ്കിലുമൊരു തെറ്റായ കാരണം കണ്ടുപിടിക്കുകയായിരുന്നു. നിങ്ങൾ നിയമപരമായ ഭരണം അട്ടിമറിക്കുകയായിരുന്നു.
റംസ്ഫെൽഡ്: ഇറാഖിലെ ജനങ്ങൾ ഞങ്ങളെ സന്തോഷത്തോടെയാണല്ലോ സ്വീകരിച്ചത്. താങ്കളുടെ ഭരണകാലത്തെ ക്രൂരമായ പീഡനങ്ങളല്ലേ അതിനു കാരണം?
സദ്ദാം; മിസ്റ്റർ റംസ്ഫെൽഡ്, നുണക്കഥകൾ മതിയാക്കുക. നിങ്ങളാണ് ഇറാഖിൽ രക്തപ്പുഴകൾ ഒഴുക്കിയത്. നിങ്ങൾ ഞങ്ങളുടെ ഭരണം അട്ടിമറിക്കുകയും ചില ഒറ്റുകാരെ ഉപയോഗിച്ച് പാവനമായ ഇറാഖിന്‍റെ ഭരണം പിടിച്ചെടുക്കുകയുമാണ് ചെയ്തത്.
റംസ്ഫെൽഡ്: താങ്കൾ ഒറ്റുകാരനെന്ന് വിളിക്കുന്നവരെയാണ് ഇറാഖിലെ ജനങ്ങൾ ജനാധിപത്യപരമായ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറ്റിയത്. താങ്കളുടെ ഭരണകാലത്ത് അത്തരം തെരഞ്ഞെടുപ്പുകളേ നടന്നിട്ടില്ല.
സദ്ദാം: (ജലാൽ) താലിബാനിയുടെ കൂടെയാണ് താങ്കൾ വന്നതെന്ന് എനിക്കറിയാം. പാവനമായ ഇറാഖ് ഈ താലിബാനിയും ജെഫ്റിയുമൊക്കെ ഭരിക്കുന്നത് എത്ര കഷ്ടമാണ്? ഏതു രീതിയിലുള്ള തെരഞ്ഞെടുപ്പിനെപ്പറ്റിയാണ് താങ്കൾ പറയുന്നത്? രാജ്യം അധിനിവേശത്തിലുള്ളപ്പോൾ താങ്കൾ പറയുന്നതരത്തിൽ ഒരു സ്വതന്ത്രമായ തെരഞ്ഞെടുപ്പ് സാധ്യമാണോ? മിസ്റ്റർ, റംസ്ഫെൽഡ്, അധിനിവേശകർ എപ്പോഴും ഒറ്റുകാരെയും വഞ്ചകരെയും കൂട്ടിക്കൊണ്ടുവരുമെന്നാണ് ഞങ്ങൾ ചരിത്രത്തിൽനിന്നും പഠിച്ചിട്ടുള്ളത്. എന്നിട്ടും ഇറാഖിലെ ജനങ്ങൾ ജനാധിപത്യവും സ്വാതന്ത്ര്യവും ആഘോഷിക്കുകയാണെന്ന് നിങ്ങളെന്നോട് സമർത്ഥിക്കാൻ ശ്രമിക്കുന്നു. നിങ്ങൾക്ക് ശരിക്കും ഭ്രാന്താണ്.
റംസ്ഫെൽഡ്: (ദേഷ്യം നിയന്ത്രിച്ചുകൊണ്ട്) താങ്കൾ ഏകാന്തതടവിലാണ്. അതുകൊണ്ടാണ് പുറത്തു നടക്കുന്ന കാര്യങ്ങളൊന്നും അറിയാൻ കഴിയാത്തത്. ഇറാഖിജനത താങ്കളുടെ അടിമത്തത്തിൽനിന്നും സ്വതന്ത്രമായിരിക്കുന്നു. താങ്കളെയോ താങ്കളുടെ ആളുകളെയോ തെരുവിൽ കണ്ടാൽ അവർ കൊന്നുകളയും.
സദ്ദാം: നിങ്ങൾ ഇപ്പോൾ ഇറാഖിൽ ഇവിടെയാണുള്ളതെന്ന് പുറത്തറിഞ്ഞാലോ, ഇറാഖി പോരാളികൾ നിങ്ങൾ ഇവിടെയാണുള്ളതെന്ന് അറിയാ നിടയായാലോ, നിങ്ങൾക്ക് ഇവിടെനിന്നും ജീവനോടെ രക്ഷപ്പെടാൻ പറ്റില്ലെന്ന് ഞാൻ പന്തയം വെക്കാം. താങ്കളുടെ മടയനായ പ്രസിഡന്‍റിനെ എന്‍റെ ചില ഉപദേശങ്ങൾ അറിയിക്കുക. നിങ്ങളുടെ പട്ടാളത്തിൽ അവശേഷിക്കുന്നവരെ എങ്ങനെയെങ്കിലും രക്ഷിക്കാൻ ശ്രമിക്കുക. ഇറാഖിന്‍റെ ഓരോ മൂലയിലും മരണം അവരെ കാത്തിരിക്കുകയാണ്. അല്ലെങ്കിൽ ചരിത്രം അവർക്ക് മാപ്പ് കൊടുക്കില്ല.
റംസ്ഫെൽഡ്: താങ്കളുടെ ആളുകൾ നടത്തുന്ന ഭീകരപ്രവർത്തനങ്ങളെപ്പറ്റി സംസാരിക്കാനാണ് ഞാൻ വന്നത്. താങ്കളുടെ ആളുകൾ അടുത്തയിടെ അബുഗുറൈബ് ജയിലിനുനേരേ ഒരാക്രമണം നടത്തി അമ്പതിലേറെ അമേരിക്കക്കാരെ കൊല്ലുകയും പരിക്കേല്പിക്കുകയും ചെയ്തു. പല കുറ്റങ്ങൾക്കായി കസ്റ്റഡിയിലുണ്ടായിരുന്ന നിരവധിപേരെ അവർ കൊന്നു. അവർക്ക് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഭീകരവാദികളിൽ നിന്നും സഹായം കിട്ടുന്നുണ്ട്. ഇറാഖിൽ ഞങ്ങൾ നടത്തുന്ന ജനാധിപത്യ പരീക്ഷണത്തിന് അവർ ഭീഷണിയാണ്.
സദ്ദാം: കൃത്യമായി നിങ്ങളുടെ ആവശ്യമെന്താണ്?
റംസ്ഫെൽഡ്:ഞാൻ തരുന്ന ഓഫർ ഇതാണ്. താങ്കളെ മോചിപ്പിക്കാം. താങ്കൾക്ക് ഇഷ്ടമുള്ള ഒരു രാജ്യം തെരഞ്ഞെടുത്ത് അവിടെ പ്രവാസിയായി ജീവിക്കാം. ഒരേയൊരു വ്യവസ്ഥമാത്രം. ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ട് ഭീകരപ്രവർത്തനങ്ങളെ അപലപിക്കണം. താങ്കളുടെ ആളുകളോട് ഇത്തരം പ്രവർത്തനങ്ങളിൽനിന്ന് പിന്മാറാൻ പറയണം.
സദ്ദാം: ഇതിന് താങ്കളുടെ പ്രസിഡന്‍റിന്‍റെ സമ്മതം വാങ്ങിയിട്ടുണ്ടോ?
റംസ്ഫെൽഡ്: ഉവ്വ്. പ്രസിഡന്‍റും വൈസ് പ്രസിഡന്‍റും സ്റ്റേറ്റ് സെക്രട്ടറിയും ഇന്‍റലിജൻസ് ചീഫും ചേർന്ന മീറ്റിങ്ങിലാണ് ഈ തീരുമാനമെടുത്തത്. ആ വിവരം താങ്കളെ അറിയിക്കാൻ എന്നെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.
സദ്ദാം: ഇതൊരു ഗംഭീര ഓഫറാണ്.
റംസ്ഫെൽഡ്: (ആശ്വാസത്തോടെ) താങ്കളോട് അടുപ്പമുള്ളവരെ ഗവൺമെന്‍റിൽ ഉൾപ്പെടുത്താനും ഞങ്ങൾ തയ്യാറാണ്.
സദ്ദാം: ഇനിയെന്താണുള്ളത്?
റംസ്ഫെൽഡ്: താങ്കൾക്കും കുടുംബത്തിനും വേണ്ടത്ര സാമ്പത്തിക സഹായവും സുരക്ഷാസംവിധാനവും ഏർപ്പെടുത്തിത്തരാം.
സദ്ദാം: ഇനി എന്‍റെ നിബന്ധനകൾ നിങ്ങൾക്ക് കേൾക്കേണ്ടേ?
റംസ്ഫെൽഡ് (സന്തോഷത്തോടെ.)
സദ്ദാം: (അധികാരസ്വരത്തിൽ) ആദ്യമായി ഞാനാവശ്യപ്പെടുന്നത് നിങ്ങൾ എത്രയും വേഗം ഇറാഖിൽനിന്ന് പിന്മാറണമെന്നാണ്. അത് നിങ്ങൾ ലോകത്തിന് മുന്നിൽ സമ്മതിച്ചിട്ടുള്ളതുമാണ്. പിന്മാറ്റം ഉടനെ ആരംഭിക്കണം. രണ്ടാമതായി, നിങ്ങളുടെ ജയിലുകളിൽ കിടക്കുന്ന പതിനായിരക്കണക്കിന് ഇറാഖി അറബ്തടവുകാരെ മോചിപ്പിക്കണം. മൂന്നാമതായി, 1991 മുതൽ ഇതുവരെയുള്ള യുദ്ധങ്ങളിൽ നിങ്ങളുടെ ആക്രമണങ്ങൾമൂലം ഇറാഖിലെ ജനങ്ങൾക്കുണ്ടായ ഭൗതിക നഷ്ടങ്ങൾക്ക് പരിഹാരം നല്കാമെന്ന് നിങ്ങൾ സമ്മതിക്കണം. അത് കണക്കാക്കാനായി ഒരു അറബ് അന്താരാഷ്ട്ര കമ്മിറ്റി രൂപീകരിക്കണം. നാലാമതായി, ഇറാഖിന്‍റെ ഖജനാവിൽനിന്നും നിങ്ങളും സഖ്യകക്ഷികളും കൊള്ളയടിച്ച പണം മുഴുവൻ തിരിച്ചു നല്കണം; എണ്ണയും. പ്രത്യേകിച്ചും പോൾ ബ്രമറും അവന്‍റെ ഒറ്റുകാരും കടത്തിയ കൊള്ളമുതലുകൾ. അഞ്ചാമതായി, നിങ്ങൾ മോഷ്ടിച്ച് പുരാവസ്തു മാഫിയയ്ക്കു വിറ്റ പുരാവസ്തുക്കൾ തിരിച്ചേല്പിക്കണം. ആ അമൂല്യ വസ്തുക്കൾക്ക് നൈമിഷികമായ മൂല്യം മാത്രമല്ല, അവ ഇറാഖിന്‍റെ ചരിത്രത്തിന്‍റെയും സംസ്കാരത്തിന്‍റെയും രേഖകളാണ്. നിങ്ങൾക്ക് ഒരു ചരിത്രമോ സംസ്കാരമോ ഇല്ലെന്നതും നിങ്ങളുടെ രാജ്യത്തിന്‍റെ ചരിത്രം ചില നൂറ്റാണ്ടുകളുടെ മാത്രമാണെന്നതും ഒരു സത്യമാണെങ്കിലും ഇറാഖിലെ സ്വത്തുക്കൾ കൊള്ളയടിച്ചതിനും ഇറാഖി സംസ്കാരത്തോടുള്ള വെറുപ്പിനും അത് ന്യായമാകുന്നില്ല. ആറാമതായി, കൂട്ടക്കൊലയ്ക്ക് ഉപയോഗിക്കുന്ന ആയുധങ്ങളെന്തെങ്കിലും നിങ്ങൾക്ക് കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അത് തിരിച്ചേല്പിക്കണം. അതുപോലെ യുദ്ധത്തിൽ രക്തസാക്ഷികളായ എല്ലാവരുടെയും ജീവൻ തിരിച്ചുതരണം. നിങ്ങൾ അപമാനിച്ച ഇറാഖിലെ പരിശുദ്ധകളായ സ്ത്രീകളുടെ ചാരിത്ര്യവും തിരിച്ചുതരണം.
റംസ്ഫെൽഡ്: ഇതൊരുതരം തമാശയാണല്ലോ?
സദ്ദാം; അല്ല, ഇത് കയ്ക്കുന്ന യാഥാർത്ഥ്യമാണ്. അത് നിങ്ങൾക്കറിയാം. മിസ്റ്റർ റംസ്ഫെൽഡ്, സമാധാനപ്രിയരായ ഒരു അറബ് രാജ്യത്തോട് നിങ്ങൾ ചരിത്രത്തിലെ ഏറ്റവും വലിയ കുറ്റമാണ് ചെയ്തത്. നമ്മൾ ഇതിനു മുമ്പ് എൺപതുകളിൽ കണ്ടതോർമ്മയുണ്ടോ? അന്ന് നിങ്ങളുടെ ഓഫറുകളെന്തായിരുന്നുവെന്ന് ഓർമ്മയുണ്ടോ?
റംസ്ഫെൽഡ്: കഴിഞ്ഞതുകഴിഞ്ഞു. ഞങ്ങൾ താങ്കളോടും ഇതിനു മുമ്പ് ഞങ്ങളെ എതിർത്തിരുന്നവരോടും സ്വീകരിച്ചിരുന്ന നിലപാടുകൾ പുനഃപരിശോധിച്ചുവരികയാണ്. മോഡറേറ്ററായ ഇസ്ലാമികവാദികളോട് ഞങ്ങൾ ചർച്ച നടത്തുന്നുണ്ട്. അവർ ബാലറ്റ്പെട്ടിയിലൂടെ അധികാരത്തിൽ വരുന്നതിൽ ഞങ്ങൾക്ക് വിരോധവുമില്ല. അതിലും പ്രധാനം ഞങ്ങൾ ഹമാസ്, ഇസ്ലാമിക് ജിഹാദ്, ഹിസ്ബുല്ല മുതലായ ഭീകരസംഘടനകളുമായും ലോകത്തിലെ മറ്റ് മൗലികവാദികളുമായും സംഭാഷണങ്ങൾക്കുള്ള വഴിതുറക്കാൻ തീരുമാനിച്ചിരിക്കുന്നു എന്നതാണ്. അഫ്ഗാനിസ്ഥാനിലെ താലിബാനികൾ ആയുധം ഉപേക്ഷിക്കുകയാണെങ്കിൽ ഭരണത്തിൽ പങ്കാളികളാക്കാനായി അവരുമായി ബന്ധപ്പെടാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുകയാണ്.
സദ്ദാം: നിങ്ങളപ്പോൾ പഴയ പ്രവർത്തനങ്ങളെപ്പറ്റി പുനർവിചിന്തനം ചെയ്യുകയാണ്.
റംസ്ഫെൽഡ്: അത് സംഭവങ്ങളുടെ സ്വാഭാവിക പരിണാമം മാത്രമാണ്. എല്ലാ രാജ്യങ്ങളിലും ജനാധിപത്യം നടപ്പാക്കാനും ജനങ്ങളുടെ കഷ്ടപ്പാടുകൾ മാറ്റാനുമാണ് ഞങ്ങൾ പരിശ്രമിക്കുന്നത്.
സദ്ദാം: നിങ്ങൾ സത്യസന്ധനാണെങ്കിൽ വിജയിക്കുമായിരുന്നു. പക്ഷേ, എനിക്ക് നിങ്ങളുടെ ശരിയായ ലക്ഷ്യം അറിയാം. നിങ്ങൾ ഈ പറയുന്നതിൽ എന്തെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ നിങ്ങളും സഖ്യകക്ഷികളും ഉടൻ ഇറാഖിൽനിന്ന് പിന്മാറണം. അതുപോലെ ഇസ്രായേലിന് നല്കുന്ന പിന്തുണ അവസാനിപ്പിക്കണം. എന്നാൽ ധാർഷ്ട്യക്കാരനും പിടിവാശിക്കാരനുമായ നിങ്ങളുടെ പ്രസിഡന്‍റ് പറയുന്നതൊന്നും ആത്മാർത്ഥതയോടെയല്ലെന്ന് എനിക്കറിയാം.
റംസ്ഫെൽഡ്: അദ്ദേഹം ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്‍റാണ്. നിങ്ങളെപ്പോലെ സ്വേച്ഛാധിപതിയല്ല.
സദ്ദാം: ഭീകരത നിങ്ങളുടെ ഉത്പന്നവും നുണപ്രചരണരീതിയുമാണ്.
റംസ്ഫെൽഡ്: ഈ ഓഫർ നിങ്ങൾക്ക് ചരിത്രപരമായ ഒരു അവസരമാണ് തരുന്നത്. താങ്കളെ മോചിപ്പിക്കുകയും ഇറാഖുകാരുമായി ബന്ധപ്പെടുന്ന എല്ലാ കാര്യങ്ങളും താങ്കളുമായി ചർച്ചചെയ്യുകയും ചെയ്യും. താങ്കളിത് നിരാകരിച്ചാൽ ഒരവസരം നഷ്ടപ്പെടുത്തലായിരിക്കും.
സദ്ദാം: ഞാൻ അവസരങ്ങൾ അന്വേഷിക്കുകയല്ല. ഇറാഖിലെ ജനങ്ങൾക്കായി നിങ്ങളുണ്ടാക്കിയ കൊലമരത്തിൽനിന്ന് എന്‍റെ കഴുത്ത് രക്ഷപ്പെടുത്താൻ വഴികളന്വേഷിക്കുകയല്ല. ഞാനങ്ങനെ ചെയ്യുകയായിരുന്നെങ്കിൽ റഷ്യക്കാരുടെ വാഗ്ദാനം സ്വീകരിച്ച് എന്‍റെ മക്കളെയും ചെറുമക്കളെയും രക്തസാക്ഷിത്വത്തിൽനിന്നും രക്ഷപ്പെടുത്താമായിരുന്നു. എന്‍റെ കുടുംബത്തിനും പെൺമക്കൾക്കും അവരുടെ കുട്ടികൾക്കും എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല. എന്നിട്ടും ഞാൻ ഇറാഖിലെ ജനങ്ങളെപ്പറ്റിയും അവരുടെ ഭാവിയെപ്പറ്റിയുമോർത്താണ് വിഷമിക്കുന്നതെന്ന് നിങ്ങൾക്കറിയാമോ? താങ്കളുടെ ആളുകൾവഴി ഇതിനുമുമ്പ് ഒരു ഓഫർ തന്നില്ലേ? കൂട്ടക്കൊലകൾ നടത്താനുള്ള ആയുധങ്ങളുണ്ടായിരുന്നെന്നും അവ സിറിയയിലേക്ക് കടത്തിയെന്നും സമ്മതിച്ചാൽ മോചിപ്പിക്കാമെന്ന് പറഞ്ഞില്ലേ? അന്ന് ആ ഓഫർ ഞാൻ നിരാകരിച്ചു. ഇപ്പോഴും നിരാകരിക്കുന്നു.
റംസ്ഫെൽഡ്: ഇതിനെപ്പറ്റി ഒന്നുകൂടി ആലോചിക്കുക. ഞങ്ങൾ ഇപ്പോഴത്തെ നിലപാടുകൾ പുനഃപരിശോധിച്ചുകൊണ്ടിരിക്കുകയാണ്. രണ്ട് ഭാഗത്തുനിന്നുമുള്ള രക്തച്ചൊരിച്ചിൽ ഒഴിവാക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ഞങ്ങൾ അധികാരത്തിന്‍റെ യുക്തിയനുസരിച്ചാണ് ഈ ഓഫർ തയ്യാറാക്കിയിരിക്കുന്നത്, അവശതയുടെ യുക്തിയനുസരിച്ചല്ല. ഞങ്ങളുടെ ഭാഗത്തെ നല്ല ഉദ്ദേശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ജലാൽ താലിബാനിയോട് താങ്കളെ വധശിക്ഷയ്ക്ക് വിധേയനാക്കില്ല എന്ന പ്രസ്താവന പുറപ്പെടുവിക്കാൻ പറഞ്ഞത്. ഞങ്ങൾ ഇറാഖിലെ രാഷ്ട്രീയക്രമീകരണങ്ങൾ മൊത്തമായി പുനഃപരിശോധിക്കാനും താങ്കളോടും താങ്കളുടെ ആളുകളോടും അത് ചർച്ചചെയ്യാനും തയ്യാറാണ്.
സദ്ദാം: നിങ്ങൾ ഇറാഖിൽനിന്നും പിന്മാറാൻ തയ്യാറാണോ?
റംസ്ഫെൽഡ്: പുനർവിന്യാസത്തെക്കുറിച്ച് നമുക്ക് ചർച്ച ചെയ്യാവുന്നതാണ്. ഞങ്ങളുടെ സൈന്യം കുറച്ചധികകാലം തങ്ങേണ്ടിവരും എന്ന കണക്കിലാണ് താവളങ്ങൾ നിർമ്മിച്ചിരിക്കുന്നത്. നഗരങ്ങളിൽനിന്നും തെരുവുകളിൽനിന്നും ഞങ്ങൾ പിന്മാറാം. പക്ഷേ, ക്യാമ്പുകളിൽ കുറച്ചുകാലം കൂടി തുടരേണ്ടിവരും.
സദ്ദാം: അപ്പോൾ നിങ്ങൾക്ക് ഒരു പുതിയ ഒറ്റുകാരനെയാണ് ആവശ്യം. ഇല്ല, റംസ്ഫെൽഡ് നിങ്ങൾ ഇറാഖ് റിപ്പബ്ലിക്കിന്‍റെ പ്രസിഡന്‍റ് സദ്ദാം ഹുസൈനോടാണ് സംസാരിക്കുന്നതെന്ന് മറക്കരുത്.
റംസ്ഫെൽഡ്: താങ്കൾക്കിപ്പോൾ അധികാരമില്ല.
സദ്ദാം: എനിക്ക് നഷ്ടപ്പെട്ടത് അഭിമാനമാണ്. അത് വാങ്ങാനോ വിൽക്കാനോ കഴിയില്ല.
റംസ്ഫെൽഡ്: പക്ഷേ, ജീവിതം വിലമതിക്കാനാവാത്തതാണ്.
സദ്ദാം: അഭിമാനമില്ലാത്ത ജീവിതത്തിന് ഒരു വിലയുമില്ല. നിങ്ങൾ ഞങ്ങളുടെ മണ്ണിൽ കടന്നുകയറിയപ്പോൾ രാജ്യത്തിന്‍റെ അഭിമാനമാണ് കവർന്നെടുത്തത്. സദ്ദാം ഹുസൈൻ ജീവിച്ചിരുന്നാലും രക്തസാക്ഷിയായാലും ഞങ്ങളത് തിരിച്ചുനേടുകതന്നെ ചെയ്യും.
റംസ്ഫെൽഡ്: താങ്കളെ പിന്തുണയ്ക്കുന്നവരുമായി ചർച്ച ചെയ്തപ്പോൾ താങ്കളാണ് അവസാന തീരുമാനമെടുക്കുകയെന്ന് പറഞ്ഞു. ഇത്തരമൊരു തീരുമാനമാണോ അവർ താങ്കളിൽനിന്ന് പ്രതീക്ഷിക്കുന്നത്?
സദ്ദാം: തീർച്ചയായും. സദ്ദാം ഹുസൈൻ സ്വന്തം രാജ്യത്തിന്‍റെ അഭിമാനം നഷ്ടപ്പെടുത്തുന്ന ഒന്നും ചെയ്യില്ലെന്ന് അവർക്കറിയാം.
റംസ്ഫെൽഡ്: ഇനി ഇറാഖിൽ ഒഴുകുന്ന രക്തത്തിന് ചരിത്രം താങ്കളെയാണ് ഉത്തരവാദിയാക്കുക.
സദ്ദാം: ചരിത്രം ആദ്യം നിങ്ങളെയും നിങ്ങളുടെ കുറ്റകൃത്യങ്ങളെയും വിലയിരുത്തട്ടെ. ബാഗ്ദാദിന്‍റെ ചുവരുകളിൽ നിങ്ങൾക്ക് ആത്മഹത്യ ചെയ്യേണ്ടിവരുമെന്ന് ഞാനൊരിക്കൽ മുന്നറിയിപ്പ് തന്നിരുന്നു, അതിന്‍റെ വിലയാണ് നിങ്ങളിപ്പോൾ നല്കുന്നത്. നിങ്ങൾ ലണ്ടനിൽപ്പോയി വിദേശകാര്യ വകുപ്പിലെ രേഖകൾ പരിശോധിച്ചാൽ, ഇപ്പോൾ നിങ്ങളുടെ കൂടെക്കൂടി തെറ്റുകളാവർത്തിക്കുന്ന ബ്രിട്ടീഷുകാരോട്, ഇറാഖിജനത എങ്ങനെയാണ് പോരാടിയതെന്ന് മനസ്സിലാക്കാം. മരണത്തെ പേടിക്കാത്ത തന്‍റേടമുള്ള ജനങ്ങളാണ് ഇറാഖികൾ. ഇറാഖിപോരാട്ടം നിങ്ങളുടെ ഭാവനയിൽ കാണുന്നതിലും എത്രയോ ശക്തമാണ്. അത് ഇതിലും ശക്തമായിത്തീരുമെന്ന് എനിക്കുറപ്പുണ്ട്.
റോബർട്സൺഹാളിൽ കൂടിയിരുന്നവർ മുഴുവൻ ആ വാക്കുകൾ ശ്വാസമടക്കിപ്പിടിച്ചാണ് വായിച്ചുതീർത്തത്. പക്ഷേ, ആരും അതിനെക്കുറിച്ച് ഒരു വാക്കുപോലും സംസാരിക്കാൻ തയ്യാറായില്ല. എല്ലാവരും നിശ്ശബ്ദരായി ഹാളിൽനിന്ന് പല ഭാഗത്തേക്കായി ഇറങ്ങിപ്പോയി. ഞാൻ മൊറിഗാമിയുടെ കൂടെ അപ്പാർട്ട്മെന്‍റിലേക്ക് മടങ്ങുമ്പോൾ ആരോ പിറകിൽനിന്ന് വിളിച്ചു ചോദിച്ചു:
“
ltty Cora, do you remember Sadam
’
s face of that day
?”
“
Yes, he was like a wounded old lion
!”
Cora with love
പതിനെട്ട്
N is a Number
ln our century, in which mathematics is so strongly dominated by
‘
theory doctors
’
he has remained the prince of problem solvers and the absolute monarch of problem posers
.”
Dr. Ernst Straus about Pal Erdos
dear rekha
,
റോബർട്സൺഹാളിലെ സെമിനാർ കഴിഞ്ഞ് മടങ്ങിയെത്തിയശേഷം മൊറിഗാമി എനിക്ക് ഇട്ടിക്കോരയെക്കുറിച്ച് അതുവരെ ശേഖരിച്ചുവെച്ചിരുന്ന എല്ലാ രേഖകളുമെടുത്ത് കാണിച്ചുതന്നു. നൂറിലേറെ പുസ്തകങ്ങൾ, വിവിധ പുസ്തകങ്ങളിൽനിന്നെടുത്ത ആയിരക്കണക്കിന് പേജ് ഫോട്ടോസ്റ്റാറ്റ്, ഫ്ളോറൻസിലെ പാലസോ കോരയുടെ സ്കെച്ച്, റാഫേലിന്‍റെ ചില പെയിന്‍റിങ്ങുകളുടെ റിപ്ലിക്കകൾ, കത്രീനയുടെ കൈയിൽനിന്ന് കിട്ടിയ താളിയോലകളും ചെമ്പുതകിടുകളും, നിരവധി സി.ഡി.കൾ, ‘
N is a Number
’ എന്ന ഡോക്യുമെന്‍ററിയുടെ ഡി.വി.ഡി. എന്നിങ്ങനെ എണ്ണിത്തീർക്കാൻ കഴിയാത്തത്ര സാധനങ്ങൾ അവളെന്‍റെ മുന്നിൽ നിരത്തി. ഞാനാദ്യം കത്രീനയുടെ തകിടുകളും ഓലകളുമാണ് എടുത്തുനോക്കിയത്. ആ ചെമ്പുതകിടുകൾ എന്‍റെ കൈയിലെ തകിടുകൾപോലെതന്നെയായിരുന്നു. അതിൽ വരച്ചിരുന്ന ജ്യാമിതീയരൂപങ്ങളുടെയും അജ്ഞാതഭാഷയിലെ വാക്കുകളുടെയും പൊരുളറിയാതെ ഞാൻ അടുത്ത് കിടന്ന
N is a Number
എന്ന് കവറിലെഴുതിയ ഡി.വി.ഡി.യെടുത്തു.
“ഓ, മൊറിഗാമി ഇട്ടിക്കോരയെക്കുറിച്ച് സിനിമയുമുണ്ടോ?”
“
No no
. ഇത് ഇട്ടിക്കോരയെക്കുറിച്ചുള്ള സിനിമയല്ല. ഇരുപതാം നൂറ്റാണ്ടിൽ ലോകംകണ്ട ഏറ്റവും വലിയ ഗണിതശാസ്ത്രജ്ഞനായ പാൾ ഇർദോസിനെക്കുറിച്ചാണ്. പാൾ എയർദോഷെന്നാണ് കൃത്യമായ ഹംഗേറിയൻ ഉച്ചാരണം. അദ്ദേഹമാണ് വാസ്തവത്തിൽ എന്നെ ഇട്ടിക്കോരയിലേക്കെത്തിച്ചത്.”
“അതെങ്ങനെ?”
“ഗണിതശാസ്ത്രത്തിൽ അദ്ദേഹമാണ് എന്‍റെ ഗുരു. 1992-ൽ ബുഡാപെസ്റ്റിൽ
BSM
-നു പോയപ്പോഴാണ് ഞാൻ പാൾ എയർദോഷിനെ ആദ്യമായി കാണുന്നത്.
Budapest Semesters in Mathematics
-നെയാണ്
BSM
എന്ന് ചുരുക്കിപ്പറയുന്നത്. 1985-ൽ പാൾ എയർദോഷ് മുൻകൈയെടുത്താണ്
Hungarian Academy of Sciences BSM
തുടങ്ങിയത്. ഇപ്പോൾ ലോകത്തെമ്പാടുമുള്ള ഗണിതശാസ്ത്ര വിദ്യാർത്ഥികൾ ഗൗരവതരമായ ഗവേഷണത്തിനു പോകുന്നതിനു മുമ്പ് ചെയ്യുന്നൊരു പ്രസ്റ്റീജിയസ് കോഴ്സ്സാണിത്.
Hungarian Academy of Sciences
-ന്‍റെ കീഴിൽ
Alfred Renyi Institute of Mathematics
-ലെയും
Eotvos Lor and University
-യിലെയും പ്രശസ്തരായ മാത്തമാറ്റിക്സ് പ്രൊഫസർമാരാണ് ഈ കോഴ്സ് നടത്തുന്നത്. പ്രിൻസ്റ്റൺ പോലെയുള്ള പ്രധാനപ്പെട്ട യൂണിവേഴ്സിറ്റികളിൽ ഗവേഷണത്തിന് പ്രവേശനം ലഭിക്കാൻ
BSM
വളരെ പ്രയോജനം ചെയ്യും. എന്‍റെ കാര്യത്തിൽ അത് തീർച്ചയായും പ്രയോജനം ചെയ്തിട്ടുമുണ്ട്.
“പാൾ എയർദോഷ് 1913 മാർച്ച് 26-ന് ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിലെ വളരെ ഇന്‍റലക്ച്വലായ ഒരു ജൂതകുടുംബത്തിലാണ് ജനിച്ചത്. മാതാപിതാക്കളായ അന്നയും ലാജോസ് എയർദോഷും ഗണിതാധ്യാപകരായിരുന്നു. എയർദോഷിനെ പ്രസവിക്കാനായി അന്യൂക (
Anyuka
-അമ്മ എന്നതിന്‍റെ ഹംഗേറിയൻ വാക്ക്) ആശുപ്രതിയിലായിരുന്നപ്പോൾ പാളിന്‍റെ മൂത്ത സഹോദരിമാരായ മഗ്ദ (അഞ്ചുവയസ്സ്) യും ക്ലാര (മൂന്ന് വയസ്സ്)യും അക്കാലത്ത് യൂറോപ്പിൽ പടർന്നുപിടിച്ച സ്കാർലറ്റ് ഫീവർ ബാധിച്ച് മരിച്ചുപോയി.
“അധികം താമസിയാതെ തുടങ്ങിയ ആസ്ട്രിയ-ഹംഗറിയുദ്ധത്തിൽ നിർബന്ധിത സൈനികസേവനത്തിന് പോകേണ്ടിവന്ന ലാജോസ് എയർദോഷിനെ റഷ്യൻപട്ടാളം തടവുകാരനായി പിടിച്ച് സൈബീരിയയിലേക്ക് കൊണ്ടുപോയി. ആകെ തകർന്നുപോയ അന്ന തന്‍റെ ഇച്ഛാശക്തികൊണ്ട് മാത്രമാണ് പിടിച്ചുനിന്നത്. ചെറുപ്പത്തിലേ വളരെ ക്ഷീണിതനായിരുന്ന പാളിനെ അസുഖങ്ങളെന്തെങ്കിലും ബാധിക്കുമോ എന്ന് ഭയന്ന് കുറെക്കാലം സ്കൂളിലേക്കുപോലും അയയ്ക്കാതെ അന്ന വീട്ടിലിരുത്തി പഠിപ്പിക്കുകയായിരുന്നു. ആറുവർഷത്തിനുശേഷം പാളിന്‍റെ അപുകാ (
Apuka
-അച്ഛൻ എന്നതിന്‍റെ ഹംഗേറിയൻ വാക്ക്) സൈബീരിയയിൽനിന്ന് തിരിച്ചുവന്നതിനുശേഷമാണ് കാര്യങ്ങളൊരുവിധം ശരിയായത്.
ചെറുപ്പത്തിലേ അസാമാന്യബുദ്ധിശക്തി പ്രകടിപ്പിച്ച പാൾ എയർദോഷിനെ ഗണിതത്തിന്‍റെ ലോകത്തിലേക്ക് കൊണ്ടുവന്നത് അച്ഛനമ്മമാർതന്നെയായിരുന്നു. മൂന്ന് വയസ്സായപ്പോഴേക്കും പാൾ വളരെ സമർത്ഥമായി ഗുണനവും ഹരണവുമൊക്കെ ചെയ്യാൻ തുടങ്ങി. പത്താം വയസ്സിൽ ലാജോസ് പാളിനെ പ്രൈം നമ്പറുകളുടെ ലോകത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. പതിനൊന്നാമത്തെ വയസ്സിൽ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്കായി ബുഡാപെസ്റ്റിൽനിന്ന് പ്രസിദ്ധീകരിച്ചിരുന്ന ‘
KoMal
’ ഗണിതശാസ്ത്ര മാസികയിൽ പാൾ എഴുതാൻ തുടങ്ങി. അക്കാലത്ത് ജൂതവിദ്യാർത്ഥികൾക്ക് ആറു ശതമാനം സീറ്റ് മാത്രമേ നല്കാവൂ എന്ന നിയന്ത്രണമുണ്ടായിട്ടും പാൾ എയർദോഷിന് ബുഡാപെസ്റ്റ് സയൻസ് യൂണിവേഴ്സിറ്റിയിൽ പ്രവേശനം ലഭിച്ചു. അവിടെ പഠിക്കുന്ന സമയത്താണ് പാൾ എയർദോഷിന്‍റെ ബൗദ്ധിക ജീവിതത്തിലെ നാഴികക്കല്ലെന്നു വിശേഷിപ്പിക്കാവുന്ന സംഭവം നടന്നത്. “ഒരു പ്രൈം നമ്പറിനും അതിന്‍റെ ഇരട്ടിക്കും ഇടയിൽ എല്ലായ്പോഴും മറ്റൊരു പ്രൈം നമ്പർ ഉണ്ടാകും.”
z
` എന്ന ജോസഫ് ബെർട്രാൻഡ് 1849-ൽ അവതരിപ്പിച്ച സിദ്ധാന്തത്തിന്
Chabychev
1850-ൽ വളരെ സങ്കീർണ്ണമായ ഒരു പ്രൂഫ് അവതരിപ്പിച്ചിരുന്നു. പാൾ എയർദോഷ് അത് വളരെ ലളിതമായി തെളിയിച്ചു. 1934-ൽ ബുഡാപെസ്റ്റ് യൂണിവേഴ്സിറ്റി അദ്ദേഹത്തിന് ഡോക്ടറേറ്റ് നല്കിയത് ഈ പ്രൂഫിനാണ്. ഇരുപത്തിയൊന്ന് വയസ്സിൽ ഗണിത ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടുകയെന്നത് ചില്ലറകാര്യമല്ലല്ലോ. അധികം താമസിയാതെ എയർദോഷിന് മാഞ്ചസ്റ്ററിൽ ഉപരിപഠനത്തിനൊരു ഫെല്ലോഷിപ്പ് ലഭിച്ചു. അവിടെ ഗവേഷണംനടത്തുന്ന കാലത്താണ് ഹിറ്റ്ലറുടെ ജൂതവേട്ട ആരംഭിക്കുന്നത്. തന്‍റെ നാട്ടിലേക്ക് മടങ്ങാൻ സാധ്യമല്ലെന്ന് ഉറപ്പായപ്പോൾ അദ്ദേഹം യു.എസ്സിലേക്ക് കടന്നു. 1938-ൽ പ്രിൻസ്റ്റണിലെത്തിയെങ്കിലും തന്‍റെ ബൗദ്ധികജീവിതത്തിലെ അരാജകത്വം കാരണം അധികകാലം അവിടെ തുടർന്നില്ല. പിന്നെ പാൾ എയർദോഷിന്‍റെ അനന്തമായ യാത്രകളാരംഭിക്കുകയായിരുന്നു. ശരി ഇനി നീ
N is a Number
കാണ്. ബാക്കി പിന്നെ പറയാം.”
മൊറിഗാമി
D.V.D
. പ്ലെയറിൽ
N is a Number
:
A Portrait of Pal Erdos
പ്ലേ ചെയ്തു. ജോർജ് പോൾ സിസറി നിർമ്മിച്ച ചിത്രത്തിന്‍റെ സംവിധാനവും എഡിറ്റിങ്ങുമെല്ലാം അദ്ദേഹംതന്നെയാണ് നിർവഹിച്ചിരിക്കുന്നത്. എന്നാൽ ജോൺ നൂപിന്‍റെ കാമറയാണ് അത്ഭുതങ്ങൾ പ്രവർത്തിക്കുന്നത്. പാൾ എയർദോഷെന്ന എക്സൻട്രിക്കായ അത്ഭുതപ്രതിഭാശാലിയുടെ തികച്ചും അരാജകമായ ജീവിതം അതിന്‍റെ എല്ലാ അർത്ഥത്തിലും ജോൺ നൂപ് കാമറകൊണ്ട് ഒപ്പിയെടുത്തിരിക്കുകയാണ്. ഇത് ദ ബ്യൂട്ടിഫുൾ മൈൻഡിൽ റസ്സൽ ക്രോ ജോൺ നാഷായി അഭിനയിക്കുന്നതുപോലെയല്ല, യഥാർത്ഥ പാൾ എയർദോഷും അദ്ദേഹത്തിന്‍റെ സുഹൃത്തുക്കളായ നിരവധി ഗണിതശാസ്ത്രജ്ഞരുമാണ് നാലു രാജ്യങ്ങളിലായി ഷൂട്ട് ചെയ്ത ഈ സിനിമയിലുടനീളം പ്രത്യക്ഷപ്പെടുന്നത്. ബെർലിൻ, മൊൺട്രിയൽ, ചിക്കാഗോ തുടങ്ങിയ നിരവധി അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിൽ പ്രദർശിപ്പിക്കപ്പെടുകയും ബഹുമതികൾ കരസ്ഥമാക്കുകയും ചെയ്ത
N is a Number
കണ്ടുകഴിഞ്ഞപ്പോൾ എനിക്ക് പാൾ എയർദോഷുമായി വളരെക്കാലത്തെ പരിചയമുള്ളതുപോലെ തോന്നി. എന്നാൽ മൊറിഗാമിയെ പാൾ എയർദോഷ് എങ്ങനെയാണ് ഇട്ടിക്കോരയിലേക്ക് എത്തിച്ചതെന്ന് മനസ്സിലായില്ല. ചിത്രം അവസാനിച്ചശേഷം മൊറിഗാമിയോട് അതിനെപ്പറ്റി ചോദിച്ചപ്പോൾ അവൾ അത് വിശദമായിത്തന്നെ പറഞ്ഞു.
ലിമയിലെ കത്തോലിക്കോ യൂണിവേഴ്സിറ്റിയിൽ പഠിക്കുമ്പോൾ
The Mathematical Association of America
നടത്തിയ മത്സരപരീക്ഷയിൽ ഒന്നാം റാങ്ക് നേടിയതിനെത്തുടർന്നാണ് ഞാൻ
BSM
-ന് തിരഞ്ഞെടുക്കപ്പെട്ടത്. അങ്ങനെ 1992 സെപ്റ്റംബറിൽ ആദ്യമായി യൂറോപ്പിലേക്ക് പറന്നു. അതിനു മുമ്പ് അഞ്ചെട്ടു തവണ അപ്പനമ്മമാരോടൊപ്പം ജപ്പാനിലെ അമ്മയുടെ പഴയ വീട്ടിലേക്ക് പോയിരുന്നെങ്കിലും യൂറോപ്പിലേക്കുള്ള ആദ്യ യാത്രയായിരുന്നു അത്. ലിമയിൽനിന്ന് ബുഡാപെസ്റ്റിലേക്ക് അന്ന് നേരിട്ട് ഫ്ള്ളൈറ്റില്ല. ഫ്രാങ്ക് ഫർട്ടിൽ ചെന്നാണ് ഞാൻ ബുഡാപെസ്റ്റിലേക്ക് പോയത്. കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിൽ കമ്മ്യൂണിസത്തിന്‍റെ തകർച്ചയെ തുടർന്നുള്ള സ്വാതന്ത്ര്യത്തിന്‍റെ ആഘോഷകാലമായിരുന്നു അത്.
ഡാന്യൂബിന്‍റെ പടിഞ്ഞാറേക്കരയിലെ ബുഡായും ഒബുഡായും കിഴക്കേക്കരയിലെ പെസ്റ്റും ചേർന്നതാണ് ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റ് നഗരം. അതിൽ മെട്രോപോളിറ്റൻ ഏരിയയായ പെസ്റ്റിലായിരുന്നു ഞങ്ങളുടെ ഇൻസ്റ്റിറ്റ്യൂട്ടും അപ്പാർട്ട്മെന്‍റും. ചിക്കാഗോക്കാരിയായ ബൈറ്റ്സിയും ഹോളണ്ടുകാരിയായ നികിതസാബോയുമായിരുന്നു എന്‍റെ റൂംമേറ്റ്സ്. താമസവും ഭക്ഷണവുമെല്ലാം വളരെ സുഖമായിരുന്നു. എന്നാൽ പതിന്നാലു സ്വരാക്ഷരങ്ങളുള്ള (
vowels
) ഹംഗേറിയൻ ഭാഷ എന്നെ വല്ലാതെ ബുദ്ധിമുട്ടിച്ചു. പാൾ എയർദോഷായിരുന്നു ഞങ്ങളുടെ കോഴ്സിന്‍റെ ഡയറക്ടറെങ്കിലും കോഴ്സ് തുടങ്ങി ഒരു മാസം കഴിഞ്ഞിട്ടും അദ്ദേഹം ഞങ്ങളുടെ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് വന്നതേയില്ല. അദ്ദേഹം എവിടെയാണെന്നോ എപ്പോൾ വരുമെന്നോ ആർക്കും അറിയില്ലായിരുന്നു. എങ്കിലും മറ്റ് അധ്യാപകരുടെ ക്ലാസ്സുകൾ ഉയർന്ന നിലവാരം പുലർത്തിയിരുന്നതിനാൽ കോഴ്സ് ഗംഭീരമായി മുന്നോട്ട് പോയി, നമ്പർ തിയറി, കോമ്പിനറ്റോറിക്സ്, റ്റോപ്പോളജി എന്നിവയായിരുന്നു എന്‍റെ ഇലക്ടീവ്സ്. അതിനോടൊപ്പം എലമെന്‍ററി പ്രോബ്ലം സോൾവിങ്, ഹിസ്റ്ററി ഓഫ് മാത്തമാറ്റിക്സ്, ഹംഗേറിയൻ ഭാഷയും സംസ്കാരവും എന്നിവയും പഠിക്കണം. കോമ്പിനറ്റോറിക്സ് കുറച്ച് വിഷമമായിരുന്നെങ്കിലും ക്ലാസ്സുകൾ ഇംഗ്ലിഷിലായിരുന്നതുകൊണ്ട് വലിയ പ്രശ്നമായില്ല. സൈൻബോർഡുകൾപോലും ഹംഗേറിയനിലുള്ള ബുഡാപെസ്റ്റിൽ ആ ഭാഷ അറിയാതെ ജീവിക്കാൻ കഴിയാത്തതിനാൽ പുതിയ ഭാഷ പഠിക്കുകയെന്നതായിരുന്നു എന്‍റെ മുന്നിലെ പ്രധാന വെല്ലുവിളി.
വൈകുന്നേരങ്ങളിൽ ഞാനും സാബോയും ബെറ്റ്സിയുംകൂടി ഷോപ്പിങ്ങിനും ഒപ്പേറകൾക്കും ക്ലാസ്സിക്കൽ കൺസർട്ടുകൾക്കുമൊക്കെ പോകും. സാബോയ്ക്ക് കുറച്ച് ഹംഗേറിയൻ അറിയാമായിരുന്നതുകൊണ്ട് വലിയ ബുദ്ധിമുട്ടില്ലാതെ ഞങ്ങൾ ബുഡാപെസ്റ്റിൽ കറങ്ങി. ഒഴിവുദിവസങ്ങളിൽ മില്ലേനിയം മെട്രോയിലെ ബ്ലൂ ലൈനിലോ റെഡ് ലൈനിലോ കയറി ബുഡായിലെയും പെസ്റ്റിലെയും പ്രധാനപ്പെട്ട സ്ഥലങ്ങൾ ചുറ്റിക്കണ്ടു. സ്റ്റാച്യൂ പാർക്കിലും ഡാന്യൂബിന് നടുക്കുള്ള മാർഗറിത്ത ദ്വീപിലും ഹംഗേറിയൻ മ്യൂസിയത്തിലും ബുഡാ കാസിലിലുമൊക്കെ പോയി. ഡാന്യൂബിന് കുറുകേയുള്ള ഒൻപതു പാലങ്ങളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് സെഷേന്യൂയി (
Szechenui
) തൂക്കുപാലമായിരുന്നു. 1849-ൽ നിർമ്മിച്ച സെഷേന്യൂയിയാണ് ഡാന്യൂബിന് കുറുകേ ബുഡാപെസ്റ്റിൽ കെട്ടിയ ആദ്യത്തെ പാലം. ബുഡാപെസ്റ്റിന്‍റെ കൾച്ചറൽ സിംബലാണ് സെഷേന്യൂയി. സന്ധ്യാസമയത്ത് ബുഡായിൽ സൂര്യനസ്തമിക്കുമ്പോൾ സെഷേന്യൂയിയിൽനിന്ന് ഡാന്യൂബിലേക്ക് നോക്കാൻ നല്ല രസമാണ്.
വീക്കെൻഡുകളിൽ ബുഡാപെസ്റ്റിലെ പ്രധാന റെയിൽവേസ്റ്റേഷനായ കെലേതിയിൽ (
Keleti
) നിന്ന്
B.S.M
. വിദ്യാർത്ഥികൾ ചെക് തലസ്ഥാനമായ പ്രാഗിലേക്കും പോളണ്ടിലെ ക്രാകോവിലേക്കും ഹംഗറിയിലെ മറ്റ് പ്രധാനപ്പെട്ട സ്ഥലങ്ങളിലേക്കുമൊക്കെ ടൂറ് പോകാറുണ്ടായിരുന്നു. പ്രാഗിൽ വെൽവെറ്റ് വിപ്ലവത്തിന്‍റെ ആവേശം കെട്ടടങ്ങിക്കൊണ്ടിരിക്കുന്ന കാലമായിരുന്നു അത്. ഹാവേൽ പ്രസിഡന്‍റ് സ്ഥാനം രാജിവെച്ചു. ചെക്കോസ്ലോവാക്യ ചെക്ക് റിപ്പബ്ലിക്കും സ്ലോവേനിയയുമായി പിരിയാൻ തീരുമാനിച്ചുകഴിഞ്ഞു. ഞങ്ങൾ പ്രാഗിലേക്ക് പുറപ്പെട്ടത് 1992 നവംബർ ഏഴാം തീയതി ശനിയാഴ്ച കാലത്ത് ഒൻപതരയ്ക്കുള്ള ബുഡാപെസ്റ്റ്-ബെർലിൻ (
EC
174) ട്രെയിനിലായിരുന്നു. വൈകിട്ട് നാലരമണിയോടെ പ്രാഗിലെത്തി. പ്രാഗിലെ പ്രധാന റെയിൽവേസ്റ്റേഷനായ
Praha hlavni nadrazi
-യിൽ ഞങ്ങളുടെ തീവണ്ടി നിറുത്താത്തതിനാൽ അടുത്ത സ്റ്റേഷനായ
Praha holesovice
ലിറങ്ങി പുറത്തു കടന്നപ്പോൾ പ്രാഗ് നിശ്ശബ്ദം. കടകൾ മുഴുവനും അടഞ്ഞു കിടക്കുന്നു. ബസ്സുകളും ടാക്സികളും ഓടുന്നില്ല. എവിടെ നോക്കിയാലും കറുത്ത കൊടികൾ. മൗനജാഥകൾ. അലക്സാണ്ടർ ദൂബ്ചെക് മരിച്ചത് അന്നായിരുന്നു. സെപ്റ്റംബർ ഒന്നാംതീയതി ഒരു കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപ്രതിയിലായിരുന്ന അദ്ദേഹം നവംബർ ഏഴിന് മരിച്ചു. നീ പ്രാഗ് വസന്തമെന്ന് കേട്ടിട്ടുണ്ടോ? റഷ്യൻ കമ്മ്യൂണിസത്തിന് മനുഷ്യത്വത്തിന്‍റെ മുഖം കൊടുക്കാനുള്ള ആ ശ്രമത്തിന്‍റെ പിന്നിൽ ദൂബ്ചെകായിരുന്നു. 1968 ജനുവരി അഞ്ചിന് ദൂബ്ചെക് ചെക്കോസ്ലോവാക്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒന്നാം സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് പ്രാഗ് വസന്തം ആരംഭിച്ചത്. ബ്രഷ്നേവ് അതിനെ ക്രൂരമായി അടിച്ചമർത്തി. 1968 ആഗസ്റ്റ് 20-ന് റഷ്യൻ പട്ടാളം പ്രാഗിൽ കയറി ദൂബ്ചെകിനെ അറസ്റ്റ് ചെയ്ത് ഒരു പട്ടാളവിമാനത്തിൽ മോസ്കോയിലേക്ക് കൊണ്ടുപോയി. ആഗസ്റ്റ് 28-ന് തിരിച്ചുവന്നപ്പോൾ ദൂബ്ചെകിന്‍റെ ശബ്ദം പോലും മാറിപ്പോയിരുന്നു. സൂപ്പിൽ റേഡിയോ ആക്ടീവ് സ്ട്രോൺഷ്യം കലർത്തിക്കൊടുത്തു എന്നാണ് പറയുന്നത്. എന്തായാലും അതോടെ പ്രാഗ് വസന്തം അവസാനിച്ചു. അധികം താമസിയാതെ ദൂബ്ചെക് ചെക് രാഷ്ട്രീയത്തിൽ ആരുമല്ലാതായി. പിന്നീട് 1989-ൽ വെൽവെറ്റ് വിപ്ലവത്തെത്തുടർന്ന് കമ്മ്യൂണിസ്റ്റ് ഭരണം അവസാനിച്ചപ്പോഴാണ് 1989 ഡിസംബർ 28-ന് ദൂബ്ചെക് ചെക്കോസ്ലോവാക്യൻ ഫെഡറൽ അസംബ്ലിയുടെ സ്പീക്കറായി ഐകകണ്ഠ്യേന തെരഞ്ഞെടുക്കപ്പെട്ടത്.
അന്ന് മുഴുവൻ ഞങ്ങൾ ഹോട്ടൽമുറിയിൽത്തന്നെ കഴിച്ചുകൂട്ടി. സന്ധ്യയ്ക്ക് ടെലിവിഷനിൽ ദൂബ്ചെകിന്‍റെ ചരമവാർത്തകൾ കണ്ടുകൊണ്ടിരിക്കുമ്പോൾ ഞങ്ങളുടെകൂടെയുണ്ടായിരുന്ന വോൾഗ എന്ന അധ്യാപിക “ദൂബ്ചെക് മരിച്ചത് ഒരുതരത്തിൽ പറഞ്ഞാൽ നിങ്ങളുടെ ഭാഗ്യമാണ്. പാൾ എയർദോഷ് എവിടെയുണ്ടെങ്കിലും വരാതിരിക്കില്ല. “ എന്ന് പറഞ്ഞു. ജോയെയും (
joseph Stalin
) സാമിനെയും (
Uncle Sam
) ഒരുപോലെ വെറുത്തിരുന്ന എയർദോഷിന് ദൂബ്ചെകിനെ വലിയ കാര്യമായിരുന്നു. വോൾഗ പറഞ്ഞതുപോലെ അപ്പോൾ ലണ്ടനിലായിരുന്ന എയർദോഷ് പിറ്റേദിവസം സ്ലോവാക്യയുടെ തലസ്ഥാനമായ ബ്രാറ്റിസ്ലാവയിൽ വെച്ചു നടന്ന ശവസംസ്കാരചടങ്ങുകളിൽ പങ്കെടുക്കാൻ എത്തുകയും ചെയ്തു.
ദുഃഖാചരണം നടക്കുന്നകാരണം പ്രാഗ് കാര്യമായി ചുറ്റിക്കാണാനൊന്നും കഴിയാതെ ഞായറാഴ്ച സന്ധ്യയോടെ ഞങ്ങൾ ബുഡാപെസ്റ്റിൽത്തന്നെ മടങ്ങിയെത്തി. ദൂബ്ചെകിന്‍റെ ശവസംസ്കാരത്തിൽ പങ്കെടുത്ത ശേഷം ബ്രാറ്റിസ്ലാവയിൽനിന്ന് പാൾ എയർദോഷ് നേരേ ബുഡാപെസ്റ്റിലേക്കാണ് വരുന്നതെന്ന് കോമ്പിനേറ്റോറിക്സ് അധ്യാപകൻ യൂസഫ് അലാവി പറഞ്ഞപ്പോൾ എല്ലാവർക്കും വലിയ സന്തോഷമായി. ഹംഗേറിയൻ ടെലിവിഷൻ ദൂബ്ചെകിന്‍റെ ശവസംസ്കാരം ലൈവായി ടെലികാസ്റ്റ് ചെയ്തിരുന്നു. അമ്പതിലേറെ രാജ്യങ്ങളിൽനിന്നുള്ള നിരവധി രാഷ്ട്രീയനേതാക്കന്മാർ പങ്കെടുത്ത ആ ചടങ്ങിൽ അസാന്നിധ്യംകൊണ്ട് ശ്രദ്ധേയനായത് മുൻ ചെക് പ്രസിഡന്‍റായിരുന്ന ഹാവേൽതന്നെയായിരുന്നു. എന്നാൽ രാഷ്ട്രീയക്കാരുടെ തിരക്കിനിടയിൽ ഞങ്ങൾക്ക് പാൾ എയർദോഷിനെയും കാണാൻ കഴിഞ്ഞില്ല.
പിറ്റേദിവസം ഇൻസ്റ്റിറ്റ്യൂട്ടിലാകെ ഉത്സവപ്രതീതിയായിരുന്നു. മൂന്നുമണിയോടെ എല്ലാ അധ്യാപകരും വിദ്യാർത്ഥികളും
BSM
എന്ന് വലുതായി പുറത്തെഴുതിയ വാനിൽ കയറി പന്ത്രണ്ട് കിലോമീറ്റർ ദൂരെയുള്ള
Budapest Ferihegy International airport
-ലേക്കു പോയി. വൈകുന്നേരം നാലുമണിയോടെ ബ്രാറ്റിസ്ലാവയിൽനിന്നുള്ള ഫ്ള്ളൈറ്റ്
Ferihegy airport
-ൽ ലാൻഡ് ചെയ്തു. അരമണിക്കൂർ കഴിഞ്ഞപ്പോൾ ശാരീരികമായി തീരെ അവശനായ (അന്ന് അദ്ദേഹത്തിന് 79 വയസ്സായിരുന്നു) പാൾ എയർദോഷ് കേംബ്രിഡ്ജിലെ ഗണിതശാസ്ത്രജ്ഞനായ ബെല്ലാ ബൊല്ലോബോസിന്‍റെയും ഭാര്യ ഗബ്രിയേല ബൊല്ലോബോസിന്‍റെയും കൂടെ പുറത്തേക്ക് വന്നു. വാർധക്യത്തിന്‍റെ ക്ഷീണവും അലസവുമായ വസ്ത്രധാരണവുമൊക്കെയായിരുന്നെങ്കിലും അദ്ദേഹത്തിന്‍റെ മുഖത്ത് അപൂർവ്വമായൊരു പ്രകാശം ഞാൻ കണ്ടു. ഞങ്ങളിൽ പലരും ദൈവത്തെ നേരിട്ടു കണ്ടപോലെ ആഹ്ലാദത്തോടും ബഹുമാനത്തോടുംകൂടി അദ്ദേഹത്തിന്‍റെയടുത്തേക്ക് ഓടിച്ചെന്നു. അല്പംദൂരെ മാറിനിന്ന് ഞാൻ തിരക്കൊക്കെ ഒഴിഞ്ഞപ്പോഴാണ് അടുത്തുചെന്ന് വിഷ് ചെയ്തത്. എയർദോഷ് എന്നെ വളരെ സൂക്ഷിച്ച് ഒന്നു നോക്കി. ആ കൂട്ടത്തിലെ ഒരേയൊരു ജപ്പാൻവംശജ ഞാനായിരുന്നു.
“
Nippon epsilon ur name
? “
“
Hashimoto Morigami
.... “
ഒരു മുത്തച്ഛനെപ്പോലെ എന്‍റെ പുറത്തൊന്ന് തട്ടി അദ്ദേഹം ബെല്ലാ ബൊല്ലോബോസിന്‍റെകൂടെ കാറിൽ കയറി. ഇത്ര കാലവും തേടിനടന്ന ഗുരുവിനെ ഇതാ കണ്ടെത്തിയെന്ന് എന്നോട് മനസ്സ് പറഞ്ഞു. വളരെ വിചിത്രമായ ഒരു ജീവിതമായിരുന്നു അദ്ദേഹത്തിന്‍റേത്. സ്വന്തമായി വീടോ ജോലിയോ ഭാര്യയോ കുട്ടികളോ സ്വത്തോ ഒന്നുമില്ല.
BSM
-ന്‍റെ കോഴ്സ് ഡയറക്ടർ സ്ഥാനംപോലും ഹോണററിയായിരുന്നു. ഒരു യൂണിവേഴ്സിറ്റിയിൽനിന്ന് മറ്റൊരു യൂണിവേഴ്സിറ്റിയിലേക്ക്, ഒരു ഗണിതശാസ്ത്രജ്ഞന്‍റെ വീട്ടിൽനിന്ന് മറ്റൊരു ഗണിതശാസ്ത്രജ്ഞന്‍റെ വീട്ടിലേക്ക്, ഒരു കോൺഫറൻസിൽനിന്ന് മറ്റൊരു കോൺഫറൻസിലേക്ക്. അങ്ങനെ തന്‍റെ ചെറിയ രണ്ട് സൂട്ട്കെയ്സുകളുമായി പാൾ എയർദോഷ് ലോകം മുഴുവൻ സഞ്ചരിക്കുകയായിരുന്നു. സാധാരണ മനുഷ്യർ നിത്യജീവിതത്തിൽ ചെയ്യുന്ന പല കാര്യങ്ങളും അദ്ദേഹത്തിന് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. പണത്തെക്കുറിച്ച് അദ്ദേഹം ചിന്തിച്ചതേയില്ല. പുതിയ ധാരാളം സിദ്ധാന്തങ്ങൾ ആവിഷ്കരിച്ച് ഒരു ഗണിത ശാസ്ത്രജ്ഞനെന്ന നിലയിൽ അംഗീകരിക്കപ്പെടണമെന്നുപോലും അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല. എന്നാൽ പ്ലോബ്ലം സോൾവിങ്ങിന്‍റെ ദൈവമായിരുന്നു പാൾ എയർദോഷ്. ഒരു പ്ലോബ്ലം സോൾവ് ചെയ്തുകഴിഞ്ഞാൽ അടുത്തതിലേക്ക്, പിന്നെ അടുത്തതിലേക്ക്, അങ്ങനെ മുന്നോട്ടുപോകുന്ന ജീവിതം. കൈവെക്കാത്ത ഗണിതശാസ്ത്രമേഖലകളില്ല. ആയിരത്തിലേറെ ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചു. 493 ഗണിതശാസ്ത്രകാരന്മാർ അദ്ദേഹത്തിന്‍റെ കോ ഓഥേഴ്സ് ആയിരുന്നു.
പിറ്റേദിവസം കോമ്പിനറ്റോറിക്സ് ക്ലാസ്സെടുത്തത് പാൾ എയർദോഷായിരുന്നു. അത്ഭുതമെന്നു പറയട്ടെ, അദ്ദേഹം ക്ലാസ് തുടങ്ങിയത് ഇന്ത്യയിൽ നാലാം നൂറ്റാണ്ടിൽ എഴുതപ്പെട്ടു എന്നു കരുതുന്ന ജൈനമതഗ്രന്ഥമായ
ഭഗബതിസൂത്ര
ത്തെപ്പറ്റി
പറഞ്ഞുകൊണ്ടായിരുന്നു. ഇന്ത്യയിൽനിന്നാണ് കോമ്പിനറ്റോറിക്സ് ഉത്ഭവിച്ചത് എന്ന് പറഞ്ഞപ്പോൾ ഞങ്ങളോടൊപ്പമിരുന്നിരുന്ന പല ഗണിതശാസ്ത്രജ്ഞന്മാരും (അതെ, പാൾ എയർദോഷിന്‍റെ ക്ലാസ്സിലിരിക്കുക എന്നത് അക്കാലത്ത് ഗണിതശാസ്ത്രരംഗത്ത് പ്രവർത്തിക്കുന്നവരുടെ ഒരു സ്വപ്നമായിരുന്നു) അത്ഭുതത്തോടെ പരസ്പരം നോക്കുന്നതുകണ്ടു. അദ്ദേഹം ഒരിക്കൽ ഇന്ത്യയിലെ സർവ്വകലാശാലകളിൽ പ്രഭാഷണത്തിന് പോയപ്പോൾ ലഭിച്ച പ്രതിഫലം മുഴുവനും തീരെ ചെറുപ്പത്തിൽ മരിച്ചുപോയ പ്രശസ്ത ഇന്ത്യൻ ഗണിതശാസ്ത്രജ്ഞനായിരുന്ന രാമാനുജന്‍റെ വിധവയ്ക്ക് നല്കിയാണ് മടങ്ങിയതെന്നു പറഞ്ഞു. പിന്നെ വളരെ ലളിതവും സരസവുമായ എയർദോഷ്ഭാഷയിൽ (അതെ, ദൈവത്തെ
SF
(
Super Fascist
) എന്നും കുട്ടികളെ
epsilons
എന്നും പുരുഷന്മാരെ
slaves
എന്നും സ്ത്രീകളെ
bosses
എന്നും മ്യൂസിക്കിന്
noice
എന്നും വിവാഹിതരെ
captured
എന്നും വിവാഹമോചനം നേടിയവരെ
librerated
എന്നും പറയുന്ന പ്രത്യേക ഭാഷയിൽ) കോമ്പിനറ്റോറിക്സിന്‍റെ അടിസ്ഥാന തത്ത്വങ്ങളെപ്പറ്റി വളരെ വിശദമായ ഒരു പ്രഭാഷണം നടത്തി. അതു കേട്ടതോടെ കോമ്പിനറ്റോറിക്സിനോടുണ്ടായിരുന്ന എന്‍റെ ഭയം പൂർണമായും മാറുകയും ചെയ്തു.
മൂന്നുദിവസംകൂടി പാൾ എയർദോഷ് ബുഡാപെസ്റ്റിലുണ്ടായിരുന്നു. യൂണിവേഴ്സിറ്റിക്കകത്ത് ഗസ്റ്റ്ഹൗസായി ഉപയോഗിച്ചിരുന്ന ഒരു അപ്പാർട്ട്മെന്‍റിലാണ് അദ്ദേഹം താമസിച്ചത്. 1973-ൽ അന്യൂകയുടെ മരണശേഷം എയർദോഷ് ബുഡാപെസ്റ്റിലെ സ്വന്തം അപ്പാർട്ട്മെന്‍റിൽ താമസിക്കാറുണ്ടായിരുന്നില്ല. എയർദോഷ് സ്ത്രീകളോട് യാതൊരു താൽപര്യവും കാണിക്കാത്ത ഒരു തികഞ്ഞ ബ്രഹ്മചാരിയാണെന്ന് കേട്ടിരുന്നെങ്കിലും എനിക്ക് തനിച്ച് പോയി അദ്ദേഹത്തെ ഒന്നു കാണണമെന്ന് തോന്നി. ബെറ്റ്സിയോടും സാബോയോടും പറഞ്ഞാൽ ശരിയാവില്ലെന്ന് തോന്നിയതിനാൽ അവരോടൊന്നും പറയാതെ രണ്ടാമത്തെ ദിവസം സന്ധ്യയ്ക്ക് ഞാനൊറ്റയ്ക്ക് എയർദോഷ് താമസിച്ചിരുന്ന അപ്പാർട്ട്മെന്‍റിലേക്ക് പോയി. ഞാൻ ചെല്ലുമ്പോൾ അദ്ദേഹം ഒന്നാംനിലയിലെ അപ്പാർട്ട്മെന്‍റിന്‍റെ ബാൽക്കണിയിൽ ഡാന്യൂബിലേക്ക് നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. എന്നെ വളരെ സന്തോഷത്തോടെ “
nippon epsilon welcome
…
welcome
... “ എന്നുപറഞ്ഞ് സ്വീകരിച്ചിരുത്തി. ഈ ചെറിയ ദുർബലനായ മനുഷ്യനാണോ ഗണിതശാസ്ത്രത്തിലെ ലോക ചക്രവർത്തി എന്നാലോചിച്ചപ്പോൾ എനിക്ക് അത്ഭുതം തോന്നി. ഞാൻ മടിച്ചുമടിച്ച് മുന്നിലെ കസേരയിലിരുന്നപ്പോൾ അദ്ദേഹം അല്പം നരച്ചുതുടങ്ങിയ കറുത്ത കോട്ടിന്‍റെ പോക്കറ്റിൽനിന്ന് ഒരു ചെറിയ കടലാസുകഷണമെടുത്ത് എന്‍റെനേരേ നീട്ടി. അതൊരു മാത്തമാറ്റിക്കൽ പ്ലോബ്ലം ആയിരുന്നു:
Is there a power of
2
that contains every digit from
0-9
the same number of times
?
ഗണിതശാസ്ത്ര പ്രശ്നങ്ങൾ കാണുമ്പോൾ സാധാരണ ഉണ്ടാകാറുള്ളതുപോലെ എന്താണ് ഈ ചോദ്യത്തിന്‍റെ അർത്ഥമെന്ന് പെട്ടെന്നെനിക്ക് മനസ്സിലായില്ല. ലോകപ്രശസ്തനായ ഒരു ഗണിതശാസ്ത്രജ്ഞന്‍റെ മുന്നിലാണല്ലോ ഇരിക്കുന്നത് എന്ന ചിന്തയും എന്‍റെ പരിഭ്രമത്തിനു കാരണമായിരിക്കാം.
“പത്തു മിനിറ്റിനുള്ളിൽ ഇതിന്‍റെ ഉത്തരം കണ്ടുപിടിക്കാമെങ്കിൽ നിനക്ക് ഇരുപത് ഡോളർ സമ്മാനം....”
അദ്ദേഹം പ്രഖ്യാപിച്ച സമ്മാനത്തുക കേട്ടപ്പോൾ ഉത്തരം വളരെ എളുപ്പമായിരിക്കുമെന്ന് എനിക്ക് മനസ്സിലായി. കൂടുതൽ പ്രയാസമേറിയ ചോദ്യങ്ങൾക്ക് അദ്ദേഹം കൂടുതൽ ഉയർന്ന തുക സമ്മാനം പ്രഖ്യാപിക്കാറുണ്ടെന്ന് കേട്ടിട്ടുണ്ട്. പാൾ എയർദോഷ് ഒപ്പിട്ട ചെക്ക് സമ്മാനമായി വാങ്ങുകയെന്നത് അക്കാലത്ത് ഗണിതശാസ്ത്രവിദ്യാർത്ഥികൾ ഒരഭിമാനമായാണ് കണക്കാക്കിയിരുന്നത്. പലരും ചെക്ക് പണമാക്കാതെ ചില്ലിട്ട് സൂക്ഷിക്കുകയാണ് പതിവ്. ഞാൻ അദ്ദേഹം തന്നെ കടലാസുതുണ്ടിലേക്കുതന്നെ സൂക്ഷിച്ചു നോക്കി. ഭാഗ്യത്തിന് നിമിഷങ്ങൾക്കുള്ളിൽ എന്‍റെ തലച്ചോറിൽ ആ ചോദ്യത്തിന്‍റെ ഉത്തരം എവിടെനിന്നോ തെളിഞ്ഞുവന്നു. ഞാൻ ധൈര്യമായി അദ്ദേഹത്തെ നോക്കി
No
എന്ന് പറഞ്ഞു.
“നിനക്കെങ്ങനെയാണ് ആ ഉത്തരം കിട്ടിയത്? “
“ തുടക്കക്കാരെ ഒന്ന് ചിന്തിപ്പിക്കാൻവേണ്ടി ചോദിക്കുന്ന ഒരു സാമ്പിൾ എയർദോഷ് പ്രോബ്ലമായിരുന്നു അത്. 0 മുതൽ 9 വരെയുള്ള എല്ലാ അക്കങ്ങളുമടങ്ങിയ ഒരു സംഖ്യയിലെ അക്കങ്ങളെല്ലാം കൂട്ടിയാൽ, അവ ഏത് ക്രമത്തിലായാലും, ഉത്തരം 0+1+2+3+4+5+6+7+8+9=45
k
ആയിരിക്കും. ഇനി ഈ അക്കങ്ങൾ പല തവണ ആവർത്തിക്കുന്നു എന്ന് വിചാരിക്കുക. അവ
k
പ്രാവശ്യമാണ് ആവർത്തിക്കുന്നതെങ്കിൽ
k
(0+1+2+3+4+5+6+7+8+9)= 45
k
ആയിരിക്കും ആകത്തുക. ഈ
k
യുടെ വില എത്രതന്നെയായാലും അതിനെ മൂന്നുകൊണ്ട് ഹരിക്കാം. രണ്ടിന്‍റെ വർഗ്ഗമായ ഒരു സംഖ്യയെ ഒരിക്കലും മൂന്നുകൊണ്ട് ഹരിക്കാൻ കഴിയില്ല. ഉത്തരം കണ്ടെത്തിക്കഴിഞ്ഞാൽ എന്തെളുപ്പമെന്ന് തോന്നുമെങ്കിലും ആ നിമിഷത്തിൽ ഞാൻ അനുഭവിച്ച ടെൻഷൻ ഇപ്പോൾ ആലോചിക്കാൻപോലും വയ്യ.”
“ എന്നിട്ട് നിനക്ക് അദ്ദേഹം ചെക്കൊപ്പിട്ടുതന്നോ?”
“അപ്പോൾ തന്നില്ല, പിറ്റേദിവസം ക്ലാസ്സിൽവെച്ച് തന്നു. അത്തവണ എയർദോഷിന്‍റെ കൈയിൽനിന്ന് ചെക്ക് കിട്ടിയ നാല് വിദ്യാർത്ഥികളിൽ ഒരാൾ ഞാനായിരുന്നു. എന്നാൽ തമാശ അതായിരുന്നില്ല. ഞാൻ
No
എന്ന് പറഞ്ഞ് ഉത്തരം വിശദീകരിച്ചപ്പോൾ അദ്ദേഹം എന്നെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചു. അന്നെനിക്ക് കഷ്ടിച്ചിരുപതുവയസ്സേയുള്ളു. തൊട്ടാൽ പൊള്ളുന്ന പ്രായം. സൗന്ദര്യവും ശരീരവും അക്കാദമിക് നേട്ടങ്ങൾക്കുവേണ്ടി ഉപയോഗിക്കുന്നതിൽ തെറ്റില്ല എന്നതാണ് എന്‍റെ നിലപാടെന്ന് നിനക്കറിയാമല്ലോ, ഞാൻ ആ ആലിംഗനം കഷ്ടിച്ച് അരമിനിറ്റുനേരംകൂടി ദീർഘിപ്പിച്ചുനോക്കി. എന്നിട്ടും ഒന്നും സംഭവിച്ചില്ല. അദ്ദേഹം എന്‍റെ ശരീരത്തെ ശ്രദ്ധിച്ചതുപോലുമില്ല. ഞാനൊരു പെണ്ണാണെന്ന് മനസ്സിലായിട്ടുണ്ടോ എന്നുപോലുമെനിക്ക് സംശയം തോന്നി. പിന്നീട് അരമണിക്കൂറോളം നേരം ഞങ്ങൾ സംസാരിച്ചിരുന്നു. ഞാൻ പെറുവിൽനിന്നാണെന്ന് പറഞ്ഞപ്പോൾ അദ്ദേഹം ശരിക്കും അത്ഭുതപ്പെട്ടു.”
“നീ ജപ്പാനിൽ നിന്നാണെന്നാണ് ഞാൻ വിചാരിച്ചത്.”
“പാതി ജപ്പാൻ. അമ്മയുടെ അപ്പൻ ഒക്കിനാവയിൽനിന്ന് എമിഗ്രേറ്റ് ചെയ്തതാണ്. ഞാൻ ജനിച്ച് വളർന്നതെല്ലാം ലിമായിലാണ്.”
“കോമ്പിനറ്റോറിക്സ് പഠിക്കാനാണോ നീ
BSM
-ന് ചേർന്നത്?”
“അല്ല. വാസ്തവത്തിൽ എനിക്കിഷ്ടം ഗണിതത്തിന്‍റെ ചരിത്രത്തിലാണ്. “
“അത് നന്നായി. ആദ്യമായാണ് ഗണിതത്തിന്‍റെ ചരിത്രത്തിൽ താൽപര്യമുള്ളൊരു വിദ്യാർത്ഥി
BSM
-ന് വരുന്നത്. സാധാരണ ഇവിടെ വരുന്നവർക്കെല്ലാം കോമ്പിനറ്റോറിക്സിലോ ഗ്രാഫ് തിയറിയിലോ ആയിരിക്കും താൽപര്യം. നിനക്ക് ഞാനൊരു രസകരമായ അസൈൻമെന്‍റ് തരാം.
അദ്ദേഹം എഴുന്നേറ്റ് പോയി സൂട്ട്കെയ്സിൽനിന്ന് അലക്സാണ്ടർ ഗ്രോഥെൻഡിക്കിന്‍റെ ഫോട്ടോ എടുത്ത് എനിക്ക് തന്നു.
“
Epsilon
, ഇത് പ്രശസ്ത ഫ്രഞ്ച് ഗണിതശാസ്ത്രജ്ഞനായ അലക്സാണ്ടർ ഗ്രോഥെൻഡിക്കിന്‍റെ ഫോട്ടോയാണ്. 1991 മുതൽ അദ്ദേഹം എവിടെയാണെന്നറിയില്ല. ദക്ഷിണ ഫ്രാൻസിൽ എവിടെയോ ഉണ്ടെന്നാണ് പറയുന്നത്. അദ്ദേഹം എന്‍റെയൊരു സുഹൃത്താണ്. ഞാനും അദ്ദേഹവും അതു പോലെ മറ്റ് പലരും ഹൈപേഷ്യൻ സ്കൂൾ എന്നുപറയുന്ന ഒരു രഹസ്യ ഗണിതശാസ്ത്രസ്കൂളിന്‍റെ ഭാഗമാണ്. ഇന്നത്തെ കാലത്ത് ഇത് വെറുമൊരു സ്കൂൾ ഓഫ് തോട്ട് മാത്രമാണ്. വ്യക്തമായ സംഘടനാസ്വഭാവമൊന്നുമില്ല. എന്നാൽ പതിനെട്ടാം നൂറ്റാണ്ടുവരെ വളരെ ഓർഗനൈസ്ഡായിത്തന്നെ ഹൈപേഷ്യൻ സ്കൂളുകൾ പ്രവർത്തിച്ചിരുന്നുവെന്നാണ് കരുതപ്പെടുന്നത്. കത്തോലിക്കാസഭ ശാസ്ത്രത്തിന് നേരേ സ്വീകരിച്ചിരുന്ന ശത്രുതാമനോഭാവം മാറുന്നതുവരെ ഗണിതത്തെയും ശാസ്ത്രത്തെയും ഗൗരവമായിയെടുത്തിരുന്നവർ ഈ സ്കൂളുകളുമായി ബന്ധപ്പെട്ടാണ് പ്രവർത്തിച്ചിരുന്നത്. നീ അലക്സാണ്ടർ ഗ്രോഥെൻഡിക്കിനെ ഒന്നുപോയി കാണണം. അദ്ദേഹത്തിന്‍റെ കൈയിൽ പതിനഞ്ചാംനൂറ്റാണ്ടിൽ ഫ്ളോറൻസിൽ ജീവിച്ചിരുന്ന ഒരു ഇന്ത്യൻ കുരുമുളക് കച്ചവടക്കാരന്‍റെ ചില രേഖകളുണ്ട്. ഗണിതശാസ്ത്രത്തിന്‍റെ ചരിത്രത്തിൽ ആ രേഖകൾക്ക് വളരെ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം ഒരിക്കൽ എന്നോട് പറഞ്ഞിരുന്നു.”
“ആരാണ് ആ കച്ചവടക്കാരൻ? “
“ഫ്രാൻസിസ് ഇട്ടിക്കോര എന്നാണ് അയാളുടെ പേര്. ഇന്ത്യയിലെ കേരളമാണ് ഇട്ടിക്കോരയുടെ നാടെങ്കിലും പതിനാറാം നൂറ്റാണ്ടിന്‍റെ തുടക്കം മുതൽ ഇറ്റലിയിലെ ഫ്ളോറൻസിലാണ് അദ്ദേഹം താമസിച്ചിരുന്നത്. ഇദ്ദേഹത്തെപ്പറ്റി ഞാൻ കുറെ വിവരങ്ങൾ ശേഖരിച്ചുവെച്ചിട്ടുണ്ട്. നിനക്ക് ഈ വിഷയത്തിൽ താൽപര്യമുണ്ടെങ്കിൽ നാളെ ഞാൻ മടങ്ങിപ്പോകുന്നതിന് മുമ്പായി എന്നെ വന്ന് കാണൂ...”
ഞാൻ ഗ്രോഥെൻഡിക്കിന്‍റെ ഫോട്ടോയും വാങ്ങി മടങ്ങി.
രാത്രി വളരെ വൈകിയതിനാൽ പാൾ എയർദോഷിനെക്കുറിച്ചുള്ള കഥ തൽക്കാലം മതിയാക്കി ഞങ്ങൾ അത്താഴം കഴിച്ചു. മൊറിഗാമിയുടെ പുറത്ത് മരുന്നുവെച്ചു കെട്ടുമ്പോൾ അവൾ എന്നോടൊരു ക്രൂരമായ തമാശ പറഞ്ഞു.
“ഇട്ടിക്കോര നീയിപ്പോൾ പാൾ എയർദോഷിനെപ്പോലെയാണ്, പോപ്പാവാനുള്ള പരീക്ഷയെഴുതിയാൽ നൂറുശതമാനം മാർക്കോടെ പാസ്സാവും....”
എനിക്ക് വല്ലാതെ ദേഷ്യംവന്നു. ഞാൻ അവളുടെ ചെവിക്ക് പിടിച്ച് നല്ലൊരു പിച്ചുകൊടുത്തു. അവൾ മുഖം വീർപ്പിച്ച് മിണ്ടാതെ കിടന്നു.
Cora with love
പത്തൊൻപത്
La Computadora
!
ഹാരാസ്താരാസ്തരുണ്യാ നിധുവനകലഹേ
മൗക്തികാനാം വിശീർണോ
ഭൂമൗ യാതസ്ത്രിഭാഗശ്ശയനതലഗതഃ
പഞ്ചമാംശശ്ച ദൃഷ്ടഃ ।
പ്രാപ്തഷ്ഷഷ്ഠസ്സുകേശം ഗണകഃ ദശമക-
സ്സംഗ്രഹീതഃ പ്രിയേണ
ദൃഷ്ടം ഷൾക്കം ച സൂത്രേ കഥയ കതിരയൈര്‍-
മൗക്തികൈരേഷ ഹാരഃ ।।
-
ലീലാവതി-ഭാസ്ക്കരാചാര്യർ
dear rekha
,
ഇന്നലെ കാലത്ത് ന്യൂയോർക്കിലെ എന്‍റെ താവളത്തിൽ പോയി തകിടുകളും ഓലകളുമെല്ലാമെടുത്ത് വന്നപ്പോൾ മൊറിഗാമിക്ക് വളരെ സന്തോഷമായി. എന്തോ നിധി കിട്ടിയതുപോലെ അവളത് വാങ്ങി തിരിച്ചുംമറിച്ചും നോക്കി. പിന്നെ ഹാൻഡ് ലെൻസെടുത്ത് അവയൊക്കെ സൂക്ഷ്മമായി പരിശോധിക്കാൻ തുടങ്ങി. കമിഴ്ന്നുകിടന്ന് വളരെ ശ്രദ്ധയോടെ തകിടുകളും ഓലകളും പരിശോധിക്കുന്ന അവൾക്കരികെ ഇടതുവശത്തായി ഞാനിരുന്നു.
“കോര ഈ രേഖകളും കത്രീനയുടെ രേഖകളും തമ്മിൽ കാര്യമായ ചില വ്യത്യാസങ്ങളുണ്ട്. ജ്യാമിതീയരൂപങ്ങളിലും ടെക്സ്റ്റിലും. നാളെ ഷിക്കാഗോ യൂണിവേഴ്സിറ്റിയിൽ കമ്പ്യൂട്ടർ സയൻസിൽ ഗവേഷണം നടത്തുന്ന അലോക്ചന്ദ്ര ചാറ്റർജി പ്രിൻസ്റ്റണിൽവരുന്നുണ്ട്. അലോക് എന്‍റെയൊരു സുഹൃത്താണ്. ശരീരത്തിന്‍റെ സൗഹൃദംതന്നെ. അവന് ഇന്ത്യൻ ഭാഷകളായ സംസ്കൃതവും പാലിയും നന്നായി അറിയാം. ഈ രേഖകൾ നമുക്ക് അലോകിനെ കാണിച്ചാലോ?”
“നിന്‍റെ ഇഷ്ടംപോലെ. പക്ഷേ, യാതൊരു കാരണവശാലും അവ നഷ്ടപ്പെടരുത്. “
“ഒരിക്കലുമില്ല. ഒറിജിനലൊരിക്കലും ആർക്കും കൊടുക്കില്ല. സ്കാൻ ചെയ്ത കോപ്പിയേ കൊടുക്കൂ. പിന്നെ അലോക് വിശ്വസിക്കാവുന്നവനുമാണ്. “
“ശരീരത്തിന്‍റെ സൗഹൃദത്തിൽനിന്നു മാത്രം നീ ആളുകളെക്കുറിച്ച് അങ്ങനെയൊരു തീരുമാനത്തിലെത്തരുത്.”
“ഇത് അങ്ങനെ എളുപ്പത്തിലെത്തിയ തീരുമാനമല്ല. ഒരുമിച്ച് മദ്യപിക്കുന്നവർ തമ്മിലുടലെടുക്കുന്ന സൗഹൃദംപോലെയല്ല ആത്മാർത്ഥതയോടെ ശരീരത്തിന്‍റെ സൗഹൃദം ആഘോഷിക്കുന്നവർ തമ്മിലുള്ളത്. സാധാരണ മെയിൽ ഷോവനിസ്റ്റുകളെപ്പറ്റിയോ കുടുംബബന്ധങ്ങളിൽനിന്ന് ഇടയ്ക്കൊന്ന് ഒളിച്ച് ചാടുന്നവരെപ്പറ്റിയോ അല്ല ഞാൻ പറയുന്നത്. അതിൽനിന്നൊക്കെ ഉയരത്തിൽ ചിന്തിക്കാനും പൂർണസ്വാതന്ത്ര്യത്തോടെ ജീവിക്കാനും കഴിയുന്നവരെക്കുറിച്ചാണ്. അലോക് അത്തരത്തിൽപ്പെട്ട ഒരാളാണ്.”
“എങ്കിൽ ശരി. നിന്‍റെ ഇഷ്ടംപോലെ ചെയ്യുക.”
“ഞങ്ങൾ രണ്ടുപേരും എയർദോഷ് നമ്പർ 1 കിട്ടാൻവേണ്ടി കഠിനാധ്വാനം ചെയ്യുന്നവരാണ്. അന്താരാഷ്ട്ര ഗണിതശാസ്ത്ര ഗവേഷണരംഗത്ത് പാൾ എയർദോഷിന്‍റെ കോ ഓഥറായി ഗവേഷണപ്രബന്ധം പ്രസിദ്ധീകരിച്ചവരെയാണ് എയർദോഷ് നമ്പർ 1 എന്ന് പറയുക. അങ്ങനെ ഇതുവരെ 493 പേരുണ്ട്. ബെല്ലാ ബൊല്ലോബോസിനെപ്പോലെയുള്ള അടുത്ത ശിഷ്യന്മാർ എയർദോഷിന്‍റെകൂടെ നാലും അഞ്ചും ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എയർദോഷിന്‍റെ കോ ഓഥറായി ഗവേഷണപ്രബന്ധം പ്രസിദ്ധീകരിച്ചിട്ടുള്ള ശാസ്ത്രജ്ഞന്മാരോടൊപ്പം ഗവേഷണപ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുന്നവരുടെ എയർദോഷ് നമ്പർ 2 ആണ്. അതങ്ങനെ ഒരു ചെയിനായി മൂന്നും നാലും അഞ്ചുമൊക്കെയാകും. നോബൽ സമ്മാനവും ഫീൽഡ് മെഡലും ക്രോഫോർഡ് പ്രൈസുമൊക്കെ നേടുന്നവരിൽ മിക്കവരുടേയും എയർദോഷ് നമ്പർ നാലിനുള്ളിലായിരിക്കും. പലരും പാൾ എയർദോഷ് മരിക്കുന്നതിന് മുമ്പായി ഒരുമിച്ചാരംഭിച്ച ഗവേഷണഫലങ്ങൾ ഇപ്പോഴും പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നുണ്ട്. അതിന് പാൾ എയർദോഷിന്‍റെ ഓഥറൈസേഷൻ ലെറ്റർ വേണം. എനിക്ക് ഓഥറൈസേഷൻ ലെറ്റർ തന്നിട്ടുള്ളതിനാൽ ഇട്ടിക്കോരയെക്കുറിച്ചുള്ള ഗവേഷണം പൂർത്തിയായാൽ ‘
Francis ltty Cora
:
The link between Eastern and European Mathematics. Pal Erdos and Hashimoto Morigami
” എന്ന തലക്കെട്ടിൽ തിസീസ് പ്രസിദ്ധീകരിക്കാം. അലോകിന്‍റെ സ്ഥിതിയും അതുതന്നെയാണ്. 1994-ൽ
BSM
-ന് ചേർന്ന കാലത്താണ് പാൾ എർദോഷ് അലോകിന് കോമ്പിനറ്റോറിക്സിൽ ഒരു അസൈൻമെന്‍റ് കൊടുത്തത്.
“ഞാൻ അലോകിനെ പരിചയപ്പെടുന്നത് നാല് വർഷം മുമ്പാണ്. ഇന്ത്യയിലെ കാൺപൂർ
IIT
-യിൽനിന്നും കമ്പ്യൂട്ടർ സയൻസിൽ ഡോക്ടറേറ്റ് നേടിയ അലോക് കഷ്ടിച്ചൊരു വർഷമേ പ്രിൻസ്റ്റണിലുണ്ടായിരുന്നുള്ളു. അരാജകമായ ജീവിതംകാരണം ഗവേഷണം ചിട്ടയോടെ മുന്നോട്ടു കൊണ്ടു പോകാൻ കഴിയാഞ്ഞതിനാൽ പാൾ എയർദോഷിനെപ്പോലെ അലോകിനും ഫെല്ലോഷിപ്പ് എക്സ്റ്റെൻഷൻ കിട്ടിയില്ല. എന്നാൽ അലോക് ഇവിടെയുണ്ടായിരുന്ന കാലം വളരെ രസകരമായിരുന്നു. ആളെ കണ്ടാൽ ഒരു കമ്പ്യൂട്ടർ സയന്‍റിസ്റ്റാണെന്നൊന്നും തോന്നില്ല. വളരെ കാഷ്വലാണ്. ഒരു ഉഴപ്പൻ കോളജ് വിദ്യാർത്ഥിയുടെ എല്ലാ ലക്ഷണവുമുണ്ട്. എന്നും ഉച്ചവരെ ഉറക്കമാണ്. പകൽ പന്ത്രണ്ടു മണി മുതൽ രാത്രി രണ്ട് മണിവരെയാണ് അലോകിന്‍റെ ദിവസം. ഉപയോഗിക്കാത്ത ലഹരി പദാർത്ഥങ്ങളൊന്നുമില്ല. പക്ഷേ, വൃത്തിയായി വസ്ത്രം ധരിക്കും. എപ്പോഴും ജാസ്മിന്‍റെ മണമുള്ള പെർഫ്യൂം ഉപയോഗിക്കും. അല്പം ഇന്ത്യൻ സ് ലാങ്ങിലാണെങ്കിലും വളരെ രസകരമായി സംസാരിക്കും. എന്തിലും തമാശ കണ്ടെത്തുകയെന്നതാണ് മുഖ്യ വിനോദം. മറ്റുള്ളവരെ കളിയാക്കാൻ കിട്ടുന്ന ഒരവസരവും ഒഴിവാക്കില്ല. പരിചയപ്പെട്ട് അധിക ദിവസം കഴിയുന്നതിനു മുമ്പുതന്നെ എനിക്ക് അതിന്‍റെ ആദ്യത്തെ ഡോസ് കിട്ടി.”
“മൊറിഗാമി, നീ പെറൂവിയനല്ലേ, സ്പാനിഷ് നന്നായി അറിയാമായിരിക്കുമല്ലേ?”
“ഒരു വിധം. “
“
Very Good
... അത്രയൊക്കെ മതി. കമ്പ്യൂട്ടറിന്‍റെ ജെൻഡറെന്താണെന്ന് പറയാമോ? ലാ കമ്പ്യൂട്ടഡോറ എന്നാണോ എൽ കമ്പ്യൂട്ടഡോർ എന്നാണോ ശരി? “
കമ്പ്യൂട്ടറിന്‍റെ ജെൻഡറെന്താണെന്ന് ഞാനതുവരെ ചിന്തിച്ചിരുന്നില്ല. സ്പാനിഷിൽ എല്ലാ നൗണിനും ജെൻഡറുണ്ട്. എൽ കമ്പ്യൂട്ടഡോർ എന്നാണ് പുല്ലിംഗം. ലാ കമ്പ്യൂട്ടഡോറ എന്ന് പറഞ്ഞാൽ സ്ത്രീലിംഗവും. പുതിയ പയ്യന്‍റെ മുന്നിൽ തോറ്റുകൊടുക്കാനുള്ള മടികാരണം ലാ കമ്പ്യൂട്ടഡോറ ആണ് ശരിയെന്ന് പറഞ്ഞു. ‘
Why
? ‘ എന്നായി അടുത്ത ചോദ്യം. അതിന് ഉത്തരം പറയാനാവാതെ ഞാൻ മിഴിച്ചുനിന്നപ്പോൾ അവന് കൊത്താനുള്ളൊരു പഴുത് കിട്ടി.
“ഞാൻ ലാ കമ്പ്യൂട്ടഡോറ എന്നാണ് പറയാറുള്ളത്. കാരണം കമ്പ്യൂട്ടറിനൊരു സുന്ദരിപ്പെണ്ണിന്‍റെ എല്ലാ ലക്ഷണങ്ങളുമുണ്ട്. ഹാർഡ് ഡിസ്കിലെത്ര ഡാറ്റയുണ്ടായിട്ടും കാര്യമില്ല. ആരെങ്കിലും
log on
ചെയ്യാതെ മെഷിൻ വർക്ക് ചെയ്യില്ല. ഒരുപാട് ഷോറൂമുകളിൽ പോയി പല മോഡലുകൾ കണ്ട് അതിന്‍റെയൊക്കെ ഗുണഗണങ്ങൾ താരതമ്യം ചെയ്തതിനു ശേഷമാണ് ഒരു സിസ്റ്റം സ്വന്തമായി വാങ്ങുക. വാങ്ങിക്കഴിഞ്ഞാലോ ശമ്പളത്തിന്‍റെ പകുതിയിലേറെ അതിന്‍റെ അക്സസ്സറീസിനായി ചെലവാക്കുകയും വേണം. എത്ര ഉയർന്ന കോൺഫിഗറേഷനുള്ള സിസ്റ്റം വാങ്ങിയാലും കുറച്ചുദിവസം ഉപയോഗിച്ചു കഴിയുമ്പോഴേക്കും സാധനം ഒബ്സലേറ്റാകും. ആ സമയത്ത് അതിലും നല്ല പുതിയ മോഡലുകൾ വരും. അപ്പോൾ കുറച്ചുകൂടി കാത്തിരുന്നെങ്കിൽ ഇതിലും നല്ലൊരു മോഡൽ വാങ്ങാമായിരുന്നല്ലോ എന്ന് പശ്ചാത്താപം തോന്നും. ഉപയോഗിക്കുന്നതിനിടയിൽ അബദ്ധത്തിലെന്തെങ്കിലുമൊരു ചെറിയ തെറ്റ് പറ്റിപ്പോയാൽ പിന്നെ ആകെ പ്രശ്നമാണ്. തൊട്ടാവാടിയെപ്പോലെ പിണങ്ങി മുഖം വീർപ്പിച്ച് നിൽക്കും.”
അലോകിന്‍റെ കമ്പ്യൂട്ടർ തമാശകേട്ട് ഞാൻ കുടുകുടാ ചിരിച്ചു. അവൻ എല്ലാ കാര്യങ്ങളും ഇന്ത്യൻ പെഴ്സ്പെക്ടീവിലാണ് കാണുന്നത്. പ്രിൻസ്റ്റണിലെ പെൺകുട്ടികളെ സംബന്ധിച്ചിടത്തോളം അവന്‍റെ നിരീക്ഷണങ്ങൾ തീരെ ശരിയല്ലെന്ന് ഞാൻ പറഞ്ഞു. “ഇവിടെയാരും തൊട്ടാവാടിയെപ്പോലെ പിണങ്ങി മുഖം വീർപ്പിച്ച് നിൽക്കില്ല. മാന്യമായി ഗുഡ്ബൈ പറഞ്ഞ് പിരിയും.”
“ഓ, അങ്ങനെയാണോ? എങ്കിൽ നമുക്ക് തമ്മിലൊരു സൗഹൃദത്തിന്‍റെ സാധ്യതയുണ്ട്. “
“അതെന്താ? “
“
I don
’
t belive in love, I belive only in love making
... അതുതന്നെ...”
“സംഗതി ശരിയാണെന്ന് എനിക്കും തോന്നി. അന്ന് രാത്രിമുതൽ ഞങ്ങൾ ശരീരത്തിന്‍റെ സൗഹൃദം ആരംഭിച്ചു. ദ്രുതചലനങ്ങളിലൂടെ ഒന്നാമത്തെ ഗെയിമിൽ അവനെ തോൽപ്പിച്ചപ്പോൾ
Oh my la Computadora
...! എന്ന് പറഞ്ഞ് അലോക് എന്‍റെ ഇരുകവിളുകളിലും മാറിമാറി മുത്തംതന്നു. എല്ലാം കമ്പ്യൂട്ടറിൽ പ്രോഗ്രാം ചെയ്തുവെച്ചപോലെ കിറുകൃത്യമായിരുന്നു എന്ന് അവൻ അഭിനന്ദിച്ചു. അന്നുമുതൽ അലോക് എന്നെ ലാ കമ്പ്യൂട്ടഡോറ എന്നേ വിളിച്ചിട്ടുള്ളു. പിറ്റേന്ന് ഉച്ചയ്ക്ക് വിളിച്ചെഴുന്നേല്പിച്ച് യാത്രയാക്കുമ്പോൾ അവൻ “മൊറിഗാമി നിന്‍റെ
P
നമ്പറും 1 തന്നെയാണ് എന്ന് പറഞ്ഞു. എയർദോഷ് നമ്പർപോലെ അത്ര കോംപ്ലിക്കേറ്റഡല്ല
P
നമ്പർ. 10 മുതൽ 10 വരെയുള്ള റിവേഴ്സ് സ്കെയിലിൽ പെർഫോമെൻസ് നോക്കി പാർട്ട്ണർ നൽകുന്ന റേറ്റിങ്ങാണത്. അലോക് രണ്ടുകൈകൊണ്ടുമെന്നെ കോരിയെടുത്ത് ഒന്ന് വട്ടംകറക്കി താഴെ നിറുത്തി
Goodbye
പറഞ്ഞു.
“പ്രിൻസ്റ്റണിലുള്ള കാലത്ത് ഇടയ്ക്കക്കൊക്കെ അലോക് ഇവിടെ വരുമായിരുന്നു. വരുന്നതിന് പത്തുമിനിറ്റ് മുമ്പേ “
dear la Computadora, may i come and log on
’ എന്ന്
SMS
ചെയ്യും. അത് അർധരാത്രിയിലോ കാലത്ത് നാലുമണിക്കോ നട്ടുച്ചയ്ക്കോ എപ്പോൾ വേണമെങ്കിലും ആവാം. പക്ഷേ, ഒരിക്കൽപ്പോലും എനിക്കെന്തെങ്കിലും അസൗകര്യമുള്ള സമയത്ത് അലോകിന്‍റെ
SMS
വന്നിട്ടില്ല.
Welcome the system is ON
എന്ന്
reply
ചെയ്താൽ മിനിറ്റുകൾക്കുള്ളിൽ ആൾ അപ്പാർട്ട്മെന്‍റിലെത്തും. അലോകിന് സംസ്കൃതം അറിയാമെന്ന് പറഞ്ഞല്ലോ. ഓരോ തവണ വരുമ്പോഴും ചെറിയ സോണറ്റ ചൊല്ലും. സംസ്കൃതത്തിൽ ശ്ലോകം എന്നാണതിന് പറയുക. എല്ലാം മാത്തമാറ്റിക്കൽ പ്രോബ്ലംസ് ആണ്. എനിക്ക് ഭാഷ അറിയാത്തതിനാൽ അവൻ തന്നെ ഇംഗ്ലിഷിൽ വിശദീകരിച്ചുതരും. പക്ഷേ, ഗെയിമിൽ അവനെ തോൽപ്പിച്ചാലേ ഉത്തരം പറഞ്ഞുതരൂ. ചില സോണറ്റുകൾ ഞാൻ റെക്കാർഡ് ചെയ്ത് വെച്ചിട്ടുണ്ട്.
മൊറിഗാമി ലാപിൽനിന്ന് അതിലൊരെണ്ണം എനിക്ക് കേൾപ്പിച്ചുതന്നു.
ഹാരാസ്താരാസ്തരുണ്യാ നിധുവനകലഹേ
മൗക്തികാനാം വിശീർണോ
ഭൂമൗ യാതസ്ത്രിഭാഗശ്ശയനതലഗതഃ
പഞ്ചമാംശശ്ചദൃഷ്ടഃ ।
പ്രാപ്തഷ്ഷഷ്ഠസ്സുകേശം ഗണകഃ ദശമക-
സ്സംഗ്രഹീതഃ പ്രിയേണ
ദൃഷ്ടം ഷൾക്കം ച സൂത്രേ കഥയ കതിരയൈർ-
മൗക്തികൈരേഷ ഹാരഃ ।।
ഭാഷ അറിയാത്തതുകൊണ്ട് ഒന്നും മനസ്സിലായില്ലെങ്കിലും അത് ചൊല്ലുന്ന റിഥം എനിക്കിഷ്ടമായി. കണക്കുപോലെ വിരസമായ ഒരു വിഷയത്തിനും താളവും സംഗീതവുമുണ്ടെന്നത് അത്ഭുതകരമായി തോന്നി. എന്നാൽ മൊറിഗാമി അതിന്‍റെ അർത്ഥം വിശദീകരിച്ചപ്പോഴാണ് കൂടുതൽ രസകരമായത്.
പന്ത്രണ്ടാം നൂറ്റാണ്ടിൽ ഇന്ത്യയിൽ ജീവിച്ചിരുന്ന ഭാസ്കരാചാര്യർ രചിച്ച ‘ലീലാവതി’ എന്ന ഗണിതശാസ്ത്രഗ്രന്ഥത്തിലെ ഒരു സിമ്പിൾ പ്ലോബ്ലമാണിത്. സംഭോഗകലഹത്തിൽ പ്രണയിനിയുടെ മുത്തുമാല പൊട്ടിച്ചിതറി. മാലയിലെ ആകെ മുത്തുകളിൽ മൂന്നിലൊരു ഭാഗം നിലത്തും അഞ്ചിലൊരു ഭാഗം കിടക്കയിലും ആറിലൊരു ഭാഗം അവളുടെ മുടിക്കെട്ടിലും പത്തിലൊരുഭാഗം കാമുകന്‍റെ കൈയിലും ബാക്കി ആറെണ്ണം മുത്തുകോർത്ത ചരടിലുമുണ്ടായിരുന്നെങ്കിൽ മാലയിൽ ആകെ എത്ര മുത്തുകളുണ്ടായിരുന്നു. എന്നാണ് ചോദ്യം. ഇന്നത്തെ കാലത്ത് ഒരു പ്രൈമറി സ്കൂൾ വിദ്യാർത്ഥിക്കുപോലും നിഷ്പ്രയാസം ചെയ്യാവുന്ന കണക്കാണിത്. 6=
X
-(
x
/3+
x
/5+
X
/ 6+
x
/10). കണ്ണടച്ച് തുറക്കുന്നതിനുമുമ്പേ ആകെ മുപ്പത് മുത്തുകളാണുണ്ടായിരുന്നതെന്ന് പറയാം. എന്നാൽ അലോകിന്‍റെ എല്ലാ കണക്കുകളും ഇത്ര എളുപ്പമായിരുന്നില്ല. ചിലതൊക്കെ പാൾ എയർദോഷിന്‍റെ പ്രോബ്ലങ്ങൾ പോലെ വളരെ കോംപ്ലിക്കേറ്റഡ് ആയിരുന്നു.
“നീ എയർദോഷിനെപ്പറ്റിയുള്ള ബാക്കി കാര്യങ്ങൾ എന്നോട് പറഞ്ഞില്ലല്ലോ, അലക്സാണ്ടർ ഗ്രോഥെൻഡിക്കിന്‍റെ ഫോട്ടോ വാങ്ങിയതിനുശേഷം പിന്നീടെന്താണുണ്ടായത്? “
“ഓ അതിടയ്ക്ക് വിട്ടുപോയി. അലക്സാണ്ടർ ഗ്രോഥെൻഡിക്കിന്‍റെ ഫോട്ടോയും വാങ്ങി അപ്പാർട്ട്മെന്‍റിലെത്തിയപ്പോഴേക്കും ഞാനൊറ്റയ്ക്ക് പാൾ എയർദോഷിനെ കാണാൻപോയ വിവരം ഇൻസ്റ്റിറ്റ്യൂട്ട് മുഴുവനും പാട്ടായികഴിഞ്ഞിരുന്നു. ബെറ്റ്സി ഒരു കൃസൃതിച്ചിരിയുമായി വന്ന് ‘മൊറിഗാമി എയർദോഷ് സാറിന് പ്രശ്നമൊന്നുമില്ലല്ലോ, അല്ലേ?’ എന്ന് ചോദിച്ചു. സാബോ ഞാനെന്തോ കുറ്റം ചെയ്തപോലെ പ്രായമായ ആളല്ലേ, ശാരീരികമായി വളരെ വീക്കും. പെട്ടെന്ന് ഇമോഷനലായാൽ അറ്റാക്ക് പോലും വരാം. നീയൊറ്റയ്ക്ക് പോയി അദ്ദേഹത്തെ ഡിസ്റ്റർബ് ചെയ്യരുതായിരുന്നു’ എന്ന് പറഞ്ഞു. എനിക്ക് വല്ലാതെ ദേഷ്യം വന്നു. ആരോടും ഒരക്ഷരം മിണ്ടാതെ മുറിയിൽ കയറി കതകടച്ച് കിടന്നു. പിറ്റേന്ന് ക്ലാസ്സിൽവെച്ച് എയർദോഷ് ഒപ്പിട്ട ചെക്ക് സമ്മാനമായി തന്നപ്പോഴാണ് എല്ലാവർക്കും സമാധാനമായത്. അദ്ദേഹമെന്നെ മിസ്റ്റർ ഹഷിമോട്ടോ മൊറിഗാമിയെന്നാണ് വിളിച്ചത്. അടുത്തിരുന്ന യൂസഫ് അലാവി അത് തിരുത്തിയപ്പോൾ എയർദോഷ് അത്ഭുതത്തോടെ എന്നെ നോക്കി “
Sorry nippon epsilon
...
I thought you are a boy
” എന്ന് പറഞ്ഞു.
അന്ന് വൈകുന്നേരം അപ്പാർട്ട്മെന്‍റിൽ പോയി കണ്ടപ്പോൾ പാൾ എയർദോഷ് എന്നോട് വളരെ സമയം സംസാരിച്ചു. 1973-ൽ അന്യൂകയുടെ മരണശേഷം ഒറ്റയ്ക്കായ അദ്ദേഹം ഒരു ബെൻസിഡ്രിൻ അഡിക്റ്റ് ആയിരുന്നു. ബെൻസിഡ്രിൻ തന്‍റെ ബുദ്ധിപരമായ കഴിവുകളെ ഉത്തേജിപ്പിക്കുമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. അന്നും എയർദോഷ് ബെൻസിഡ്രിന്‍റെ ലഹരിയിലായിരുന്നെന്ന് തോന്നുന്നു. ഞാൻ ചെല്ലുമ്പോൾ ബെല്ലാ ബൊല്ലോബോസിന്‍റെ ഭാര്യ ഗബ്രിയേല അല്പം ദൂരെ മാറിയിരുന്നു അദ്ദേഹത്തിന്‍റെ ചിത്രം സ്കെച്ച് ചെയ്യുകയായിരുന്നു. ചെറുപ്പത്തിൽ അവർ ഹംഗേറിയൻ സിനിമകളിൽ അഭിനയിച്ചിരുന്നുവെന്ന് ഞാൻ പിന്നീടാണ് അറിഞ്ഞത്. ഗബ്രിയേല എന്നെ നോക്കി ചിരിച്ചെന്ന് വരുത്തി വീണ്ടും വരയ്ക്കാൻ തുടങ്ങി. അവർ അന്ന് ചെയ്ത സ്കെച്ച് ഉപയോഗിച്ചാണ് പിന്നീട് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ഐസക് ന്യൂട്ടൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്സിൽ പാൾ എയർദോഷിന്‍റെ പ്രതിമ ചെയ്തത്.
എയർദോഷ് എന്നോട് ഇടതുവശത്തെ സെറ്റിയിലിരിക്കാൻ ആംഗ്യം കാണിച്ചു. പിന്നെ കുറെ സമയം നിശ്ശബ്ദനായി എവിടേക്കോ നോക്കിയിരുന്നു. ക്ലോക്കിൽ ഏഴുമണിയടിച്ചപ്പോൾ പെട്ടെന്നെന്തോ ഓർത്ത പോലെ പതിഞ്ഞ ശബ്ദത്തിൽ എന്നോട് സംസാരിക്കാൻ തുടങ്ങി.
“
Nippon Epsilon
കാലം, ദേശം, ഭാഷ എന്നിവയ്ക്ക് അതീതമായ, വിശദീകരിക്കാനാവാത്ത ഒരത്ഭുതമാണ് ഗണിതം. എല്ലാ സൃഷ്ടികളുടെയും ശാസ്ത്രങ്ങളുടെയും കലകളുടെയും അടിസ്ഥാനം. ഗണിതത്തിന്‍റെ ചരിത്രമന്വേഷിച്ച് പോകുമ്പോൾ നമ്മളെത്തിച്ചേരുക. ജെനിസിസ്സിലാണ്. ബൈബിളിലെ ജെനിസിസ്സിലല്ല എയർദോഷിന്‍റെ ജെനിസിസ്സിൽ. എന്‍റെ ജെനിസിസ്സ് അനുസരിച്ച് എല്ലാ ഗണിതശാസ്ത്രതത്ത്വങ്ങളും എഴുതിവെച്ചിരിക്കുന്ന ‘
The Book
’ എന്ന വിശുദ്ധഗ്രന്ഥമാണ് ഈ പ്രപഞ്ചത്തിന്‍റെ പൊരുൾ. ഓരോ ഗണിതശാസ്ത്രജ്ഞനും ആ ഗ്രന്ഥത്തിലെ ഇതുവരെ തുറക്കാത്ത താളുകൾ തുറന്ന് വ്യാഖ്യാനിക്കാൻ ശ്രമിക്കുകയാണ്. ഗണിതചരിത്രകാരന്‍റെ ജോലി
The Book
-ലെ ഓരോ താളും ആരൊക്കെയാണ് വായിച്ചതെന്നും വ്യാഖ്യാനിച്ചതെന്നും അന്വേഷിക്കുകയാണ്.
“ലോകത്തിന്‍റെ വ്യത്യസ്ത ജനസമൂഹങ്ങളിൽ ഗണിതം സമാന്തരമായി വളരുകയായിരുന്നുവെന്നാണ് ഞാൻ വിശ്വസിക്കുന്നത്. മറ്റ് ശാസ്ത്രങ്ങളെപ്പോലെ ജീവിതാവശ്യങ്ങളുമായി ബന്ധപ്പെട്ടുതന്നെയായിരിക്കും ഗണിതത്തിന്‍റെയും വളർച്ച. പൂജ്യം ഞങ്ങൾ കണ്ടുപിടിച്ചതാണ്, അക്കങ്ങൾ ഞങ്ങൾ കണ്ടുപിടിച്ചതാണ്, ദശാംശസംഖ്യാസമ്പ്രദായം ഞങ്ങളാണ് കണ്ടുപിടിച്ചത് എന്നൊക്കെ ചില രാജ്യക്കാരോ ജനസമൂഹങ്ങളോ അവകാശപ്പെടുന്നതിൽ കാര്യമൊന്നുമില്ല. യൂറോപ്പിലെ ഗണിതത്തിന് സമാന്തരമായി മഗ് രിബ് രാജ്യങ്ങളിലും ഇന്ത്യയെയും ചൈനയെയുംപോലുള്ള ഏഷ്യൻ രാജ്യങ്ങളിലും മെക്സിക്കോയിലും പെറുവിലുമെല്ലാം ഗണിതം വളർന്നിട്ടുണ്ട്. അതിനാൽ ഗണിതശാസ്ത്രത്തിന്‍റെ ചരിത്രത്തിൽ ഗവേഷണം നടത്തുമ്പോൾ ഏതെങ്കിലുമൊരു ഗണിതശാസ്ത്രവിഭാഗമോ സിദ്ധാന്തമോ ആർ കണ്ടെത്തി എന്ന് അന്വേഷിക്കുന്നതിനെക്കാൾ പ്രധാനം അത് ഏതു സാമൂഹിക സാഹചര്യങ്ങളിലാണ് ഉടലെടുത്തതെന്ന് അറിയുന്നതിനാണ്. കാരണം ഓരോ കണ്ടുപിടിത്തങ്ങൾക്കും നിരവധി അവകാശികളുണ്ടാകാനുള്ള സാധ്യതകളുണ്ട്. യൂറോപ്യൻ മാത്തമാറ്റിക്സിന് കേരള സ്കൂളുമായുള്ള ബന്ധത്തെപ്പറ്റി ഇപ്പോൾ ധാരാളം ചർച്ചകൾ നടക്കുന്നുണ്ടല്ലോ. ഈ ചർച്ചകൾ ശരിയായ വഴിക്കാണ് നീങ്ങുന്നതെന്ന് എനിക്ക് തോന്നുന്നില്ല. ഗണിതശാസ്ത്രത്തിൽ ആര്യഭട്ട, ഭാസ്കര, മാധവ മുതലായവരുടെ സംഭാവനകൾ ഒരിക്കലും തള്ളിക്കളയാവുന്നതല്ലെങ്കിലും അതെല്ലാം യൂറോപ്യന്മാർ തട്ടിയെടുത്ത് സ്വന്തമെന്ന പേരിൽ അവതരിപ്പിച്ചതാണെന്ന വാദത്തോട് എനിക്ക് യോജിപ്പില്ല. വ്യത്യസ്ത സമൂഹങ്ങളിൽ വ്യത്യസ്ത കാലഘട്ടങ്ങളിൽ സമാനമായ കാര്യങ്ങൾ സംഭവിച്ചുകൂടായ്കയില്ല.
“അതുപോലെ ഗണിതശാസ്ത്രത്തിന് സംഭാവനകൾ നല്കിയവരെല്ലാം ഗണിതശാസ്ത്രജ്ഞന്മാരാകണമെന്നുമില്ല. അവരിൽ കച്ചവടക്കാരുണ്ട്, സംഗീതജ്ഞരുണ്ട്, വിപ്ലവകാരികളുണ്ട്, കായികതാരങ്ങളുണ്ട്. യു.എസ്സിൽ കമ്മ്യൂണിസ്റ്റ് വേട്ട നടക്കുന്ന കാലത്ത് എമിഗ്രേഷനധികൃതർ എന്നോട് മാർക്സിനെപ്പറ്റി എന്താണ് അഭിപ്രായമെന്ന് ചോദിച്ചു. ലോകം കണ്ട മഹാന്മാരായ ഗണിതശാസ്ത്രജ്ഞന്മാരിലൊരാളാണ് മാർക്സ് എന്നു പറഞ്ഞാൽ അവർ തെറ്റിദ്ധരിക്കുമെന്ന് ഭയന്ന് ഞാൻ ‘
I
’
am not competent to judge, but no doubt he was a great man
’ എന്നുപറഞ്ഞു. എന്നിട്ടും ഞാനൊരു കമ്മ്യൂണിസ്റ്റുകാരനാണോ എന്നു ഭയന്ന് അവരെനിക്ക് വിസ നിഷേധിച്ചു. മറ്റ് മേഖലകളിൽ പ്രവർത്തിക്കുന്ന ഗണിതശാസ്ത്രജ്ഞന്മാർ സാധാരണ തിരിച്ചറിയപ്പെടാതെ പോവുകയാണ് പതിവ്.
“അത്തരത്തിൽ തിരിച്ചറിയപ്പെടാതെ പോയ ഒരാളാണ് ഫ്രാൻസിസ് ഇട്ടിക്കോര. ഇന്നത്തെ അംഗീകരിക്കപ്പെട്ട ഗണിതശാസ്ത്രചരിത്രത്തിൽ ഇട്ടിക്കോരയുടേതായി ഒരു സംഭാവനയും രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ ഇട്ടിക്കോര വെറുമൊരു കുരുമുളക് കച്ചവടക്കാരനായിരുന്നില്ല. പതിനാറാം നൂറ്റാണ്ടിന്‍റെ തുടക്കത്തിൽ പ്രശസ്ത ചിത്രകാരനായ റാഫേലിന്‍റെകൂടെ യൂറോപ്പിലെ രഹസ്യ ഹൈപേഷ്യൻ സ്കൂളുകൾ നടത്തിയിരുന്നത് അദ്ദേഹമായിരുന്നു. അലക്സാൻഡ്രിയയിലെ ഏതോ ഹൈപേഷ്യൻ സ്കൂളിൽ പഠിച്ച അദ്ദേഹം പുറമേക്ക് കുരുമുളക് കച്ചവടക്കാരനായിരുന്നെങ്കിലും യഥാർത്ഥത്തിൽ ഹിപേഷ്യൻ ഗണിതശാസ്ത്രജ്ഞനായിരുന്നു. ഫ്ളോറൻസിൽ അർനോ നദിക്കരയിലെ അദ്ദേഹത്തിന്‍റെ പാലസോ കോരയിൽ പ്രവർത്തിച്ചിരുന്ന രഹസ്യ ഹൈപേഷ്യൻ സ്കൂളിൽ ഹൈപേഷ്യയുടെ എല്ലാ സിദ്ധാന്തങ്ങളും പഠിപ്പിച്ചിരുന്നു. ഇന്ന് ലോകത്തെമ്പാടുമുള്ള ഗണിതശാസ്ത്രജ്ഞന്മാരുടെ മുന്നിലെ അത്ഭുതവും വെല്ലുവിളിയുമായ ഫെർമാസ് ലാസ്റ്റ് തിയറി അവിടെ പഠിപ്പിച്ചിരുന്നുവെന്ന് പറയപ്പെടുന്നു. അതിനെ ഹൈപേഷ്യൻ സ്കൂളുകാർ കോര തിയറി എന്നാണ് പറയാറുള്ളത്.
“1637-ൽ തന്‍റെ കൈയിലെ അരിത്തമെറ്റിക്ക പരിഭാഷയുടെ കോപ്പിയിൽ ഒരു പേജിന്‍റെ മാർജിനിലാണ് ഫെർമ പ്രസിദ്ധമായ ഈ ലാസ്റ്റ് തിയറം എഴുതിവെച്ചിരുന്നതെന്നാണ് പറയുന്നത്. അതൊട്ടും വിശ്വാസയോഗ്യമല്ല.
“തന്‍റെ മറ്റ് സിദ്ധാന്തങ്ങളെല്ലാം വളരെ വിശദമായി പ്രസിദ്ധീകരിച്ച ഫെർമ ഇതുമാത്രം മാർജിനിലെഴുതിവെക്കേണ്ട കാര്യമില്ല. മാത്രമല്ല അദ്ദേഹം മാർജിനിലെഴുതിവെച്ചുവെന്ന് അവകാശപ്പെട്ടുന്ന
Arithameteca
യുടെ കോപ്പിയും ഇന്ന് ലഭ്യവുമല്ല. ഇട്ടിക്കോരയുടേതാണ് ഈ സിദ്ധാന്തമെന്നതിന് ഗ്രോഥെൻഡിക്കിന്‍റെ കൈയിൽ വ്യക്തമായ തെളിവുകളുണ്ട്.
“ എന്നാൽ ഇട്ടിക്കോര മറ്റ് പല കാര്യങ്ങളിലും പരസ്പരവിരുദ്ധമായ നിലപാടുകളാണ് സ്വീകരിച്ചിരുന്നത്. കത്തോലിക്കാസഭയുടെ പ്രഖ്യാപിത ശത്രുവായ ഹൈപേഷ്യയുടെ ചിന്തകൾ പഠിപ്പിക്കുന്ന സ്കൂൾ നടത്തുന്ന സമയത്തുതന്നെ ലോറൻസോ മെഡിചിയുടെയും പോപ്പ് അലക്സാണ്ടർ ആറാമന്‍റെയും കൂട്ടിക്കൊടുപ്പുകാരനായിരിക്കാനും ഇട്ടിക്കോരയ്ക്ക് കഴിഞ്ഞു. അക്കാലത്തെ യൂറോപ്യൻകൊട്ടാരങ്ങളിലെ ലൈംഗിക അരാജകത്വത്തിന്‍റെ അണിയറശില്പികളിലൊരാളായിരുന്നു ഇട്ടിക്കോരയെന്ന് പറയപ്പെടുന്നു. ഹൈപേഷ്യയെ ലോകം കണ്ട ഏറ്റവും വലിയ ഗണിതശാസ്ത്രജ്ഞയെന്ന നിലയിൽ ബഹുമാനിച്ചിരുന്ന ഇട്ടിക്കോരതന്നെ പാലസോ കോരയിൽ സുന്ദരികളായ കന്യകമാരെ കൊണ്ടുവന്ന് നഗ്നരാക്കി നിറുത്തി ഹൈപേഷ്യൻ അനുഷ്ഠാനങ്ങളെന്ന പല പ്രാകൃതകർമ്മങ്ങളും ചെയ്തിരുന്നുവെന്നും പറയുന്നുണ്ട്. ഇതിനെ സംബന്ധിക്കുന്ന പല രേഖകളും മെഡിചി ലൈബ്രറിയിലും വത്തിക്കാൻ ലൈബ്രറിയിലുമുണ്ട്. എന്നാൽ ഇട്ടിക്കോരയെപ്പറ്റി തങ്ങൾക്ക് യാതൊന്നുമറിയില്ലെന്നാണ് ഞാനൊരു ഇന്ത്യൻ യൂണിവേഴ്സിറ്റിയിൽ ചെന്നപ്പോൾ അവിടത്തെ അധ്യാപകർ പറഞ്ഞത്. എന്നാൽ കെനിയയിലെ മിലിന്ദിലും സീഷെൽസിലും ഫെസിലും ഇസ്താൻബൂളിലുമൊക്കെ ഇട്ടിക്കോരയെ സംബന്ധിക്കുന്ന രേഖകളുള്ളതായി ഗ്രോഥെൻഡിക്ക് അവകാശപ്പെടുന്നുണ്ട്. “
ഇത്രയും കേട്ടപ്പോഴേക്കും ആകെ കൺഫ്യൂസ്ഡായ ഞാൻ പാൾ എയർദോഷിനോട് ഇട്ടിക്കോര ഒരു ഗണിതശാസ്ത്രജ്ഞനോ അതോ അന്ധവിശ്വാസിയായ പെഗാനോ എന്ന് ചോദിച്ചു. അദ്ദേഹം ഒരു നേരിയ പുഞ്ചിരിയോടെ തുടർന്നു:
“
Epsilon
നിന്‍റെ ചോദ്യം ശരിയാണ്. ഇട്ടിക്കോരയെക്കുറിച്ച് ലഭ്യമായ വിവരങ്ങൾ പലതും പരസ്പരവിരുദ്ധമാണ്. കുറെയൊക്കെ കെട്ടുകഥകളുമായിരിക്കാം. ചില വ്യക്തികളിൽ ഒറ്റനോട്ടത്തിൽ പരസ്പരവിരുദ്ധമെന്ന് തോന്നാമെങ്കിലും അദൃശ്യബന്ധങ്ങളുള്ള സവിശേഷതകളുണ്ടാകാറുണ്ട്. ഇട്ടിക്കോരയുടെ കാര്യത്തിൽ സത്യമെന്താണെന്ന് കണ്ടെത്തുകയാണ് നമ്മുടെ ലക്ഷ്യം. അലക്സാണ്ടർ ഗ്രോഥെൻഡിക്കിനെ കണ്ടാൽ നിനക്ക് ഇട്ടിക്കോരയെ സംബന്ധിച്ച പല പ്രധാന വിവരങ്ങളും കിട്ടും. “
“വാർധക്യത്തിന്‍റെ ചുളിവുവീണ കവിളിലൊരു ചുംബനം നല്കി അന്ന് മടങ്ങിയതിനുശേഷം പിന്നീടൊരിക്കലും ഞാൻ പാൾ എയർദോഷിനെ നേരിട്ട് കണ്ടിട്ടില്ല. ഞങ്ങളുടെ കോഴ്സ് കഴിയുന്നതുവരെ അദ്ദേഹം പിന്നെ ബുഡാപെസ്റ്റിൽ വന്നില്ല. എന്‍റെ ഇ-മെയിലുകൾക്കൊന്നും മറുപടിയും കിട്ടിയില്ല. ഒടുവിൽ
BSM
കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നതിന്‍റെ തലേദിവസം ജിം കോർദ എന്ന ചെക്ക് കൂട്ടുകാരനോട് ഞാൻ ഗ്രോഥെൻഡിക്കിനെപ്പറ്റി പറഞ്ഞു. എന്നെ കുറച്ചുകാലം കൂടെ കൊണ്ടുനടക്കാമല്ലോ എന്ന സ്വാർത്ഥതകൊണ്ടാണെങ്കിലും കോർദ എന്‍റെകൂടെ ഫ്രാൻസിലേക്ക് വരാൻ സമ്മതിച്ചു.
BSM
കഴിഞ്ഞതിന്‍റെ പിറ്റേദിവസം രാവിലെ ബുഡാപെസ്റ്റിലെ കലേതി റെയിൽവേ സ്റ്റേഷനിൽനിന്ന് ഞങ്ങൾ പാരീസിലേക്ക് ട്രെയിൻ കയറി.”
അപ്പോൾ മൊറിഗാമിയുടെ സെല്ലിൽ ഒരു എസ്.എം.എസ്. വന്നു. അവളത് വായിച്ചശേഷം “കോര നോക്ക് അലോകിന്‍റെ മെസേജാണ് എന്നു പറഞ്ഞ് സെൽ എന്‍റെ കൈയിലേക്ക് തന്നു.
‘
dear la Computadora, can i log on
2
morow after the sem
?’
അവൾ “
sorry alok, the machine is under repair
’ എന്ന്
reply
കൊടുത്തപ്പോൾ ഉടനെ അവൻ തിരിച്ചുവിളിച്ചു. മൊറിഗാമി കുറെ നുണയും ഭാവനയും ചേർത്ത് തന്‍റെ അവസ്ഥ ഒരു വിധത്തിൽ പറഞ്ഞൊപ്പിച്ചതിനു ശേഷം ‘
but dear you should come tomorrow
.’ ഈ രേഖകളൊക്കെ വായിച്ചു മനസ്സിലാക്കാൻ എനിക്ക് നിന്‍റെ സഹായം കൂടിയേ പറ്റൂ. പിന്നെ എന്‍റെ കൂട്ടുകാരൻ ഇട്ടിക്കോരയെ പരിചയപ്പെടുകയും ചെയ്യാം... “
രേഖാ, നിന്‍റെ അന്വേഷണങ്ങൾക്ക് എന്തെങ്കിലും പുരോഗതിയുണ്ടോ?
Cora with love
ഇരുപത്
Fermat’s Last Theorem
Cubum autem in duos cubos, aut quadratoquadratum in duos quadratoquadratos, et generalit nullam in infinitum ultra quadratum potestatem in duos eiusdem nominis fas est dividere cuius rei demonstrationem mirabilem sane detexi. Hanc marginis exiguitas non caperet
.
(
It is impossible to separate a cube into two cubes
,
or a fourth power into two fourth powers
,
or in general
,
any power higher than the second into two like powers
.
I have discovered a truly marvellous proof of this
,
which this margin is too narrow to contain
)
Fermat’s Last theorem
ഇ
ട്ടിക്കോരയുടെ അവസാനത്തെ മെയിലും വായിച്ചുകഴിഞ്ഞപ്പോൾ രേഖ വെറുതെയൊന്ന് മൊറിഗാമിയുടെ ബ്ലോഗ് തുറന്നുനോക്കി. ഇതുവരെ ഇട്ടിക്കോരയുമായി ബന്ധമില്ലാത്തവയെന്ന് കരുതി വായിച്ചുനോക്കാതിരുന്ന പല ത്രെഡുകൾക്കും കോരയുമായുള്ള ബന്ധം അപ്പോഴാണവൾക്ക് മനസ്സിലായത്. രേഖ
Fermat
’
s Last Theorem
എന്ന ത്രെഡില്‍് ക്ലിക്ക് ചെയ്തു...
Morigami’s World of Plus and Minus
Fermat’s Last Theorem
ഈ ബ്ലോഗിന്‍റെ വായനക്കാർ അധികവും മാത്തമാറ്റിക്സുമായി ബന്ധമുള്ളവരായിരിക്കുമെന്നതിനാൽ ഫെർമാസ് ലാസ്റ്റ് തിയറത്തെപ്പറ്റി വിശദീകരിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. എങ്കിലും ഈ സിദ്ധാന്തത്തെപ്പറ്റി അറിയാത്തവർക്ക് വേണ്ടി എന്താണ് ഫെർമാസ് ലാസ്റ്റ് തിയറമെന്ന് ചുരുക്കിപ്പറയാം. ഒരു സംഖ്യയുടെ വർഗ്ഗത്തെ രണ്ടു സംഖ്യകളുടെ വർഗ്ഗങ്ങളുടെ തുകയായി വിഭജിച്ച് എഴുതുന്നതുപോലെ (
a
2
+
b
2
-
c
2
) ഒരു ക്യൂബിനെ രണ്ട് ക്യൂബുകളായോ ഒരു 4
th power
-നെ രണ്ട് 4
th power
-കളായോ അല്ലെങ്കിൽ പൊതുവേ രണ്ടിൽ കൂടുതലുള്ള ഒരു പവറിനേയും അതേ പവറിലുള്ള രണ്ടു സംഖ്യകളായോ വിഭജിക്കാൻ കഴിയില്ല എന്നതാണ് ഫെർമായുടെ ലാസ്റ്റ് തിയറം. ഗണിതശാസ്ത്രത്തിന്‍റെ ഭാഷയിൽ
If an integer n is greater than
2,
then the equation a
n
+
b
n
=
c
n
has no solutions in nonzero integers a, b, and c
. ഒറ്റനോട്ടത്തിൽ വളരെ ലളിതമാണെന്ന് തോന്നുമെങ്കിലും ഇത് തെളിയിക്കാൻ എളുപ്പമല്ല. മൂന്നര നൂറ്റാണ്ടിലേറെ ലോകത്തിലെ ഗണിതശാസ്ത്രജ്ഞന്മാരെ മുഴുവൻ വെല്ലുവിളിച്ച ഈ സിദ്ധാന്തം അവസാനം 1995-ൽ ആൻഡ്രൂ വിൽസ് എന്ന ബ്രിട്ടീഷ് ഗണിതശാസ്ത്രജ്ഞനാണ് പ്രൂവ് ചെയ്തത്.
ഫെർമ 1637-ൽ അരിത്തമാറ്റിക്ക ലാറ്റിൻ പരിഭാഷയുടെ മാർജിനിൽ ഈ തിയറം എഴുതിവെച്ചിരുന്നുവെന്നാണ് പറയപ്പെടുന്നത്. അതിന് താൻ മനോഹരമായൊരു പ്രൂഫ് കണ്ടുപിടിച്ചിട്ടുണ്ടെന്നും അത് ഈ മാർജിനിലൊതുക്കാൻ കഴിയില്ലെന്നും അദ്ദേഹം എഴുതിവെച്ചിരുന്നതത്രേ. എന്നാൽ ഫെർമ അങ്ങനെ എഴുതിവെച്ചിരുന്നുവെന്ന് പറയുന്ന അരിത്തമെറ്റിക്കയുടെ കോപ്പി ഇന്നൊരിടത്തും ലഭ്യമല്ല. മാത്രമല്ല അദ്ദേഹം തന്‍റെ ‘മനോഹരമായ പ്രൂഫ്’ വേറെയൊരിടത്തും രേഖപ്പെടുത്തിയിട്ടുമില്ല. തന്‍റെ സിദ്ധാന്തങ്ങളെപ്പറ്റിയും മറ്റ് ഗണിതശാസ്ത്രകാരന്മാരുമായി ധാരാളം കത്തിടപാടുകൾ നടത്തിയിട്ടുള്ള ഫെർമ ഈ സിദ്ധാന്തത്തിന്‍റെ കാര്യത്തിൽ മാത്രം അലംഭാവം പ്രകടിപ്പിക്കാനുള്ള സാധ്യതയില്ല. അതുകൊണ്ടാണ് ലോകം മുഴുവൻ ആഘോഷിക്കുകയും ആൻഡ്രൂ വിൽസിന്
Wolfskehl Prize
ഉൾപ്പെടെ നിരവധി സമ്മാനങ്ങൾ നേടിക്കൊടുക്കുകയുംചെയ്ത ഈ തിയറം കണ്ടുപിടിച്ചത് യഥാർത്ഥത്തിൽ ഫെർമ തന്നെയാണോ എന്ന് സംശയിക്കേണ്ടിവരുന്നത്.
1601 ആഗസ്റ്റ് 17-ന് ഫ്രാൻസിലെ ബൊമോം, ദ് ലൊമാനിലെ സമ്പന്നരായ തുകൽക്കച്ചവടക്കാരുടെ കുടുംബത്തിൽ ജനിച്ച പിയറി ഡി ഫെർമ അക്കാദമിക്കായി ഗണിതം പഠിച്ച ആളായിരുന്നില്ല. ഫെർമ ചെറുപ്പത്തിലേ ഗണിതത്തിൽ അതീവ താൽപര്യമുണ്ടായിരുന്നെങ്കിലും തുലൂസ്സിലെ സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം ഒർലെയാൻസ് യൂണിവേർസിറ്റിയിൽനിന്ന് നിയമത്തിലാണ് ബിരുദമെടുത്തത്. 1631 മെയ് 14-ന് തുലൂസ് പാർലമെന്‍റിലെ ലോവർ ചേമ്പറിൽ ജോലിക്ക് ചേർന്ന അദ്ദേഹം ക്രമേണ ഉയർന്ന് 1652-ൽ ക്രിമിനൽക്കോടതിയിലെ ചീഫ് മജിസ്ട്രേറ്റായി. അക്കാലത്ത് ഫ്രാൻസിൽ ന്യായാധിപന്മാർ പൊതുസമൂഹത്തിൽനിന്ന് ഒഴിഞ്ഞു ജീവിക്കുന്ന രീതിയായിരുന്നതിനാൽ തന്‍റെ ഒഴിവുസമയം മുഴുവൻ ഫെർമ ഗണിതശാസ്ത്രപഠനത്തിന് ഉപയോഗിച്ചു. നിയമവിദ്യാഭ്യാസത്തിന്‍റെ ഭാഗമായി ലാറ്റിനിലും ഗ്രീക്കിലും അഗാധപാണ്ഡിത്യം നേടിയിരുന്നതിനാൽ ആർക്കമെഡീസ്, യൂക്ലിഡ്, അപ്പോളണിയോസ്, ഡയോഫാൻത്യു മുതലായവരുടെ ഗണിതശാസ്ത്രഗ്രന്ഥങ്ങൾ പഠിച്ച ഫെർമ വളരെ പെട്ടെന്ന് ഫ്രാൻസിലെ പ്രധാനപ്പെട്ട ഗണിതശാസ്ത്രജ്ഞന്മാരുമായി സൗഹൃദത്തിലാവുകയും ഗണിതശാസ്ത്ര സംബന്ധമായ വിഷയങ്ങളെപ്പറ്റി കത്തിടപാടുകൾ നടത്തുകയും ചെയ്തു.
ഗണിതത്തിൽ ഫെർമായുടെ ആദ്യകാല സംഭാവനകൾ അപ്പോളണിയോസ്സിന്‍റെ പ്ലെയിൻ ലോസിയുമായി ബന്ധപ്പെട്ടതായിരുന്നു. ആൾജിബ്രിക്ക് ജ്യോമിട്രിയുടെ പിതാവായ ഡെസ്ക്രീറ്റസിനെപ്പോലുള്ള നിരവധി പ്രമുഖ ഗണിതശാസ്ത്രജ്ഞന്മാർ ഫെർമായുടെ സമകാലികരായിരുന്നു. ഡെസ്ക്രീറ്റ്സ്, ഫ്രെനിക്കിൾ ഡി ബെസി, ബ്യൂ, ഗ്രാൻസ്ഡ്, മെർസീനി മുതലായ പാരീസിലെ പ്രധാനപ്പെട്ട ഗണിതശാസ്ത്രജ്ഞന്മാരുമായി അദ്ദേഹം നിരന്തരമായി വാദപ്രതിവാദങ്ങളിലേർപ്പെട്ടിരുന്നു. ഫെർമ ആധുനിക ഗണിത ശാസ്ത്രത്തിന് ആൾജിബ്രിക് ജ്യോമട്രിയിലും പ്രൊബബിലിറ്റി തിയറിയിലുമെല്ലാം നല്കിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണെങ്കിലും അദ്ദേഹത്തിന്‍റെ പല സിദ്ധാന്തങ്ങൾക്കും ഗുരുതരമായ പരിമിതികളുള്ളതായി ഡെസ്ക്രീറ്റ്സ് ഉൾപ്പെടെയുള്ള ഗണിതശാസ്ത്രജ്ഞന്മാർ ആരോപണങ്ങളുന്നയിച്ചിരുന്നു. തന്‍റെ ഭാഷാവിജ്ഞാനമുപയോഗിച്ച് പല പ്രാചീന ഗണിതശാസ്ത്രഗ്രന്ഥങ്ങളും വായിച്ച് കണ്ടെത്തിയ കാര്യങ്ങളാണ് ഫെർമ സ്വന്തമെന്ന പേരിൽ അവതരിപ്പിക്കുന്നതെന്നും അതുകൊണ്ടു തന്നെ അവ ശാസ്ത്രീയമായ രീതിയിൽ വിശദീകരിക്കുന്നതിലും തെളിയിക്കുന്നതിലും അദ്ദേഹം പരാജയപ്പെടുകയാണെന്നും ആരോപണങ്ങളുയർന്നിരുന്നു. തന്‍റെ കണ്ടുപിടിത്തങ്ങളെ മാന്യമായ രീതിയിൽ ശാസ്ത്രലോകത്തിന്‍റെ മുന്നിൽ അവതരിപ്പിക്കാതെ ചില ഗണിതശാസ്ത്രപ്രശ്നങ്ങളുന്നയിച്ച് അതിന് ഉത്തരം കണ്ടെത്താനായി മറ്റുള്ളവരെ വെല്ലുവിളിക്കുന്ന ഫെർമായുടെ ശൈലിയാണ് പ്രധാനമായും ഇത്തരം ആരോപണങ്ങൾക്ക് കാരണമായത്.
ഫെർമ ഗണിതശാസ്ത്രത്തിൽ അഗാധപാണ്ഡിത്യമുള്ള ആളായിരുന്നു എന്നതിന് സംശയമൊന്നുമില്ലെങ്കിലും ഗണിതശാസ്ത്രരംഗത്ത് അക്കാലത്ത് നിലനിന്നിരുന്ന കടുത്ത മത്സരത്തിൽ മാനിപ്പുലേഷന് ഒരു പ്രധാന സ്ഥാനമുണ്ടായിരുന്നുവെന്നത് യാഥാർത്ഥ്യമാണ്. ഫെർമ അല്ല ഫെർമാസ് ലാസ്റ്റ് തിയറം കണ്ടുപിടിച്ചത് എന്ന വാദത്തിന് ഫെർമായുടെ മകൻ സാമുവൽ 1670-ൽ ഈ സിദ്ധാന്തം പ്രസിദ്ധീകരിച്ച കാലത്തോളംതന്നെ പഴക്കമുണ്ട്. 1621-ൽ പ്രസിദ്ധീകരിച്ച ബാച്ചെറ്റിന്‍റെ പരിഭാഷയാണ് അരിത്തമാറ്റിക്കയുടെ ലാറ്റിനിലെ ഏറ്റവും പോപ്പുലറായ പരിഭാഷ. ഇതിന്‍റെ കോപ്പിയിലാണ് ഫെർമ തന്‍റെ ലാസ്റ്റ് തിയറം എഴുതിവെച്ചിരുന്നുവെന്ന് പറയപ്പെടുന്നത്. 1665 ജനുവരി 12-ന് ഫെർമ മരിച്ച് അഞ്ചുവർഷം കഴിഞ്ഞിട്ടാണ് സാമുവൽ ഈ പുസ്തകം ഫെർമായുടെ കുറിപ്പുകളോടെ വീണ്ടും പ്രസിദ്ധീകരിക്കുന്നത്. ഫെർമ ഉപയോഗിച്ചിരുന്ന അരിത്തമെറ്റിക്കയുടെ കോപ്പി നഷ്ടപ്പെട്ടുപോയി എന്നാണ് സാമുവൽ അവകാശപ്പെട്ടത്. ഫെബിനോച്ചി അൾജീരിയയിൽ പഠിക്കുന്ന കാലത്ത് കണ്ടെത്തിയ ഹൈപേഷ്യൻ ശ്രേണി പിന്നീട് ഇറ്റലിയിൽപ്പോയി സ്വന്തമെന്ന നിലയിൽ പ്രസിദ്ധീകരിച്ചപോലെ ഫെർമ എവിടെനിന്നോ കിട്ടിയ ഈ സിദ്ധാന്തം പിന്നീട് ഉപയോഗപ്പെടുത്താമെന്ന് കരുതി മാർജിനിൽ എഴുതിവെച്ചതായിരിക്കണം.
ഗണിതശാസ്ത്രജ്ഞന്മാരുടെ ഇന്‍റലക്ച്വൽ എക്സർസൈസെന്നല്ലാതെ നമ്പർ തിയറിക്ക് കാര്യമായ പ്രയോജനസാധ്യതകളില്ലാത്തതിനാൽ 1670-ൽ പ്രസിദ്ധീകരിക്കപ്പെട്ടശേഷവും കുറെക്കാലത്തേക്ക് ആരും ഈ സിദ്ധാന്തത്തെ ശ്രദ്ധിച്ചതേയില്ല. ഒരു മട്ടതികോണത്തിന്‍റെ വിസ്തീർണമൊരിക്കലും സ്ക്വയർ ആയിരിക്കില്ലെന്ന് തെളിയിച്ചിട്ടാണ് ഫെർമ
n
=4 എന്ന ഒരേ വാല്യുവിന് കഷ്ടിച്ചൊരു പ്രൂഫ് അവതരിപ്പിക്കുന്നത്. ഓയിലർപോലും
n
=3 എന്ന വാല്യുവിന് അല്പം പോരായ്മയുള്ളൊരു പ്രൂഫാണ് പ്രസന്‍റ് ചെയ്തത്. പിന്നീട് 1825-ൽ ഡിറിക് ലെറ്റും ലെജൻഡ്രിയും ചേർന്ന് യൂളറുടെ പ്രൂഫിന്‍റെ പിൻബലത്തോടെ
n
=5-ന് ഈ തിയറം ശരിയാണെന്ന് തെളിയിച്ചു. പതിനഞ്ചുവർഷങ്ങൾക്കുശേഷം 1839-ൽ ഗബ്രിയേൽ ലെയിം
n
=7 എന്ന വാല്യുവിനും തിയറം ശരിയാണെന്ന് തെളിയിച്ചു. എന്നാൽ, ഫെർമയുടെ ലാസ്റ്റ് തിയറത്തിന് ഒരു പൊതുവായ പ്രൂഫ് എന്ന ആശയം മുന്നോട്ടുവെക്കുകയും അതനുസരിച്ച് തന്‍റെ നിഗമനങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തത് ഹൈപേഷ്യക്കുശേഷം ലോകം കണ്ട ഏറ്റവും പ്രതിഭാശാലിയായ ഗണിതശാസ്ത്രജ്ഞ സോഫി ഷെർമേൻ ആണ്.
1776 ഏപ്രിൽ ഒന്നാം തീയതി പാരീസിലെ ഒരിടത്തരം കച്ചവടക്കാരുടെ കുടുംബത്തിൽ ജനിച്ച സോഫി ഷെർമേൻ ചെറുപ്പത്തിൽത്തന്നെ ഗണിതത്തിൽ വളരെയധികം താൽപര്യവും സാമർത്ഥ്യവും പ്രകടിപ്പിച്ചിരുന്നു. അക്കാലത്ത് അരിസ്റ്റോ ക്രാറ്റിക് കുടുംബങ്ങളിൽനിന്നൊഴികെയുള്ള സ്ത്രീകൾക്ക് ഇത്തരം ജ്ഞാനമേഖലകൾ അനുവദനീയമല്ലാതിരുന്നതിനാൽ മാതാപിതാക്കൾ സോഫിയെ പരമാവധി പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവർ പിന്മാറിയില്ല. സോഫിക്ക് 18 വയസ്സുള്ളപ്പോൾ 1794-ലാണ് രാജ്യത്തിനു വേണ്ട ഗണിതശാസ്ത്രജ്ഞന്മാരെയും ശാസ്ത്രജ്ഞന്മാരെയും പരിശീലിപ്പിക്കുന്നതിനായി പാരീസിൽ എക്കോൾ പോലിതെക്നിക് സ്ഥാപിക്കപ്പെടുന്നത്. അവിടെ പെൺകുട്ടികൾക്ക് പ്രവേശനമില്ലാതിരുന്നതിനാൽ എം.ലീ ബ്ലാങ്ക് എന്ന പൂർവവിദ്യാർത്ഥിയുടെ പേരിൽ സോഫി അവിടത്തെ അധ്യാപകനും പ്രസിദ്ധ ഗണിതശാസ്ത്രജ്ഞനുമായ ജോൺ ലൂയിസ് ലാർഗൻജിന് ഒരു റിസർച്ച് പേപ്പർ അയച്ചുകൊടുത്തു. ആ പേപ്പർ വായിച്ച് അത്ഭുതപ്പെട്ട ലാർഗൻജ് അതെഴുതിയ വിദ്യാർത്ഥിയെ നേരിട്ട് കാണണമെന്ന് ആവശ്യപ്പെട്ടു. എം.ല് ബ്ലാങ് ഒരു പെൺകുട്ടിയാണെന്ന സത്യമറിഞ്ഞപ്പോൾ അത്ഭുതപ്പെട്ട ലാർഗൻജ് സോഫിയെ പാരീസിലെ മറ്റു ഗണിതശാസ്ത്രജ്ഞന്മാരെ പരിചയപ്പെടുത്തുകയും ഗൗരവമായ ഗവേഷണരംഗത്തേക്ക് കൊണ്ടുവരികയും ചെയ്തു.
അതിസുന്ദരിയായിരുന്ന സോഫി തന്‍റെ സൗന്ദര്യത്തെ സമർത്ഥമായി ഉപയോഗിച്ചുകൊണ്ടാണ് ലാർഗൻജുമായി അടുത്തതെന്നും ജീവിതകാലം മുഴുവനും ആ ബന്ധം നിലനിന്നിരുന്നുവെന്നുമാണ് പറയപ്പെടുന്നത്. എന്തായാലും നമ്പർ തിയറിയിലെ ലാർഗൻജിന്‍റെ സിദ്ധാന്തങ്ങളെ ആധാരമാക്കി സോഫി, ഫെർമാസ് ലാസ്റ്റ് തിയറത്തിന്‍റെ ഒരു ജനറൽ പ്രൂഫിനുവേണ്ടിയുള്ള അന്വേഷണങ്ങളാരംഭിച്ചു. തന്‍റെ നിരന്തരമായ പഠനത്തിലൂടെ നൂറിൽ താഴെയുള്ള എല്ലാ പ്രൈം നമ്പറുകളെ സംബന്ധിച്ചിടത്തോളവും ഫെർമാസ് ലാസ്റ്റ് തിയറം ശരിയാണെന്ന് തെളിയിക്കാൻ സോഫിക്ക് കഴിഞ്ഞു. ഗുരുത രമായ രോഗം ബാധിച്ച് 1831 ജൂൺ ഇരുപത്തിയേഴാം തീയതി 55-ാമത്തെ വയസ്സിൽ മരിച്ചില്ലായിരുന്നെങ്കിൽ സോഫി തീർച്ചയായും ഫെർമാസ് ലാസ്റ്റ് തിയറത്തിന് കൂടുതൽ കൃത്യമായൊരു പ്രൂഫ് കണ്ടെത്തുമായിരുന്നു എന്നാണെനിക്ക് തോന്നുന്നത്.
1823-ലും പിന്നീട് 1850-ലും ഫ്രഞ്ച് അക്കാദമി ഓഫ് സയൻസസ് ഫെർമാസ് ലാസ്റ്റ് തിയറം പ്രൂവ് ചെയ്യുന്നവർക്ക് വമ്പിച്ച പാരിതോഷികങ്ങൾ പ്രഖ്യാപിച്ചു. 1883-ൽ അക്കാദമി ഓഫ് ബ്രസ്സൽസ് മൂന്നാമതൊരു സമ്മാനം കൂടി പ്രഖ്യാപിച്ചെങ്കിലും പത്തൊമ്പതാം നൂറ്റാണ്ടിലാർക്കും സോഫി നിറുത്തിയിടത്തുനിന്ന് മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞില്ല. 1908-ൽ ജർമ്മൻ വ്യവസായിയായ പോൾ ഫ്രെഡറിക് വോൾഫ്സ്കിൽ ഫെർമാസ് ലാസ്റ്റ് തിയറം തെളിയിക്കുന്നവർക്ക് ഒരുലക്ഷം മാർക്ക് സമ്മാനമായി പ്രഖ്യാപിച്ചു. ഇത്തരം സമ്മാനപ്രഖ്യാപനങ്ങൾ നിരവധി ഗണിതശാസ്ത്രജ്ഞന്മാരെ
FLT
-യിലേക്ക് ആകർഷിക്കുകയും ആയിരക്കണക്കിന് തെറ്റായ പ്രൂഫുകളുടെ പ്രസിദ്ധീകരണത്തിന് കാരണമാവുകയും ചെയ്തു. പ്രസിദ്ധ ഗണിതശാസ്ത്രചരിത്രകാരനായ ഹോറാഡ് ഈവ്സ്, “
Fermat
’
s Last Theorem, has the peculiar distinction of being the mathematical problem for which the greatest number of incorrect proofs have been published
” എന്നെഴുതിയത് നൂറു ശതമാനവും ശരിയാണ്.
ഇരുപതാം നൂറ്റാണ്ടിൽ ഗണിതശാസ്ത്രരംഗത്ത് വളരെ ശ്രദ്ധേയമായ പല കണ്ടുപിടിത്തങ്ങൾ നടന്നിട്ടും
FLT
മാത്രം ഒരു വെല്ലുവിളിയായി തുടർന്നു. അവസാനം 1995-ലാണ് ബ്രിട്ടീഷ് ഗണിതശാസ്ത്രജ്ഞനായ ആൻഡ്രൂ വൈൽഡ് ഫെർമാസ് ലാസ്റ്റ് തിയറം മോഡേൺ മാത്തമാറ്റിക്സിന്‍റെ അതിസങ്കീർണമായ ടെക്നിക്കുകളുപയോഗിച്ച് തെളിയിക്കുന്നത്. സോഫി ജെർമിയന്‍റെ കാലത്തുതന്നെ ഫ്രാൻസിലെ ബൂർഗ്ലാ റൈനിൽ ജീവിച്ചിരുന്ന എവാറിസ്റ്റ് ഗാലോയിസ് (1811-32) എന്ന അത്ഭുത പ്രതിഭാശാലിയായ ചെറുപ്പക്കാരന്‍റെ കണ്ടുപിടിത്തങ്ങളിൽനിന്ന് പ്രചോദനംകൊണ്ടാണ് ആൻഡ്രൂ വിൽസ്
FLT
തെളിയിക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുന്നത്. ഗാലിയോസ് തിയറിയെന്ന പേരിൽ പില്ക്കാലത്ത് പ്രസിദ്ധമായ ഗാലിയോസിന്‍റെ പെർമ്യൂട്ടേഷൻ സിദ്ധാന്തങ്ങളും സോഫി ഷെർമേന്‍റെ കണ്ടുപിടിത്തങ്ങളും മാത്രമല്ല ജ്യോമട്രിയുടെയും മോഡുലാർ തിയറിയുടെയും സകലതന്ത്രങ്ങളും ആൻഡ്രീ വിൽസ് ഈ തിയറം തെളിയിക്കുന്നതിനായി ഉപയോഗിക്കുന്നുണ്ട്. തന്‍റെ കണ്ടെത്തലുകൾ മറ്റു ശാസ്ത്രജ്ഞന്മാർ ചോർത്തിയെടുക്കുമോ എന്നു ഭയന്ന് ഏഴുവർഷം അതീവരഹസ്യമായി ഗവേഷണം നടത്തിയതിനു ശേഷമാണ് 1993 ജൂൺ 21, 22, 23 തീയതികളിൽ ബ്രിട്ടനിലെ
Issac Newton Institute of Mathematics
-ൽ നിരവധി പ്രഗത്ഭരായ ഗണിതശാസ്ത്രജ്ഞന്മാരുടെ മുന്നിൽ അദ്ദേഹം തന്‍റെ പ്രൂഫ് അവതരിപ്പിച്ചത്. എലെപ്റ്റിക്കൽ കർവ്സിനെക്കുറിച്ചുള്ള, താനിയാമ-ഷീമുറ കൺജെക്ച്വർ തെളിയിച്ചുകൊണ്ടാണ് അദ്ദേഹം ഫെർമാസ് ലാസ്റ്റ് തിയറം ശരിയാണെന്ന് സ്ഥാപിച്ചത്. എന്നാൽ ആൻഡ്രൂ വിൽസിന്‍റെ പ്രൂഫിലെ ഗുരുതരമായൊരു പിഴവ് അവിടെവെച്ച് ചൂണ്ടിക്കാണിക്കപ്പെട്ടു. ആൻഡ്രൂ വിൽസ് നിരാശനാവാതെ തന്‍റെ വിദ്യാർത്ഥിയായ റിച്ചാർഡ് ടൈലറോടൊപ്പം വീണ്ടും ഒരു വർഷംകൂടി കഠിനാധ്വാനം ചെയ്ത് 1994 സെപ്റ്റംബറിൽ തന്‍റെ പ്രൂഫ് കുറ്റമറ്റതാക്കി. 1995-ൽ ഈ പ്രൂഫ്
International Mathematical Association journal
-ൽ പ്രസിദ്ധീകരിക്കപ്പെട്ടു. ആന്‍ഡ്രൂ വില്‍്സിന്
Wolfskehl Prize
-ഉം
Craford Prize
-ഉം ഉൾപ്പെടെ ഗണിതശാസ്ത്രത്തിലെ എല്ലാ പ്രധാനപ്പെട്ട സമ്മാനങ്ങളും ലഭിച്ചു. ഗണിതത്തിലെ നോബൽ സമ്മാനം എന്നുപറയുന്ന
Field Medal
മാത്രം നാല്പതു വയസ്സ് കഴിഞ്ഞു എന്ന കാരണത്താൽ നല്കപ്പെട്ടില്ലെങ്കിലും അതിനു പകരം വെള്ളിയിൽ തീർത്ത ഒരു പ്രത്യേക ഫലകം സമ്മാനിക്കപ്പെട്ടു. മൂന്നര നൂറ്റാണ്ടുകാലം ലോകത്തിലെ ഗണിതശാസ്ത്രസമൂഹത്തെ വെല്ലുവിളിച്ച ഫെർമായുടെ ലാസ്റ്റ് തിയറം അവസാനം മനുഷ്യന്‍റെ ബുദ്ധിശക്തിക്കു മുന്നിൽ കീഴടങ്ങി.
ഫെർമാസ് ലാസ്റ്റ് തിയറത്തിന്‍റെ അംഗീകൃത ചരിത്രം ഇതാണ്. എന്നാൽ ഇതിനൊരു മറുവശമുണ്ട്. ഫെർമ ജനിക്കുന്നതിനും വളരെക്കാലം മുമ്പ് ഫ്ളോറൻസിൽ ഇട്ടിക്കോരയുടെ പാലസോ കോരയിലെ രഹസ്യ ഹൈപേഷ്യൻ സ്കൂളിൽ ഈ സിദ്ധാന്തം പഠിപ്പിച്ചിരുന്നുവെന്നതിന് തെളിവുകളുണ്ട്. ഫെസ്, അലക്സാൻഡ്രിയ എന്നിങ്ങനെ ലോകത്തിലെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിച്ചിരുന്ന ഹൈപേഷ്യൻ സ്കൂളുകളിലും ഈ സിദ്ധാന്തം പഠിപ്പിച്ചിരുന്നു. ക്രി. 940 മുതൽ 1000 വരെ ഇറാനിലെ റേ നഗരത്തിൽ (ഇപ്പോഴത്തെ തെഹ്റാൻ) ജീവിച്ചിരുന്ന തജാക്കിസ്ഥാൻകാരനായ അബു മുഹമ്മദ് അല്‍ ഖുജാന്‍ഡി (
Abu Mahmud al Khujandi
) എന്ന പ്രസിദ്ധ ജ്യോതിശ്ശാസ്ത്രജ്ഞൻ ഇതേ സിദ്ധാന്തം തന്‍റെ ഗണിതശാസ്ത്ര ഗ്രന്ഥങ്ങളിൽ മറ്റൊരു രൂപത്തിൽ അവതരിപ്പിക്കുന്നുണ്ട്. ഇദ്ദേഹം മാലിയിലെ തിംബിക്തുവിലാണ് ഉപരിപഠനം നടത്തിയത്. തിംബിക്തുവിലെ സാൻകോർ മദ്രസ്സയിൽ ലഭിച്ച പുരാതന കൈയെഴുത്തുപ്രതികളിലും ഇസ്താംൻബൂൾ തൊപാകി കൊട്ടാരത്തിലുള്ള ലൈബ്രറിയിലെ ചില ഗണിതശാസ്ത്രരേഖകളിലും ഈ സിദ്ധാന്തത്തെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. ഹൈപേഷ്യയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ചരിത്രത്തിൽനിന്ന് തുടച്ചു നീക്കാൻവേണ്ടി കത്തോലിക്കാസഭ ആസൂത്രിതമായി നടത്തിയ ശുദ്ധീകരണപ്രവർത്തനങ്ങളുടെ ഫലമായിട്ടാണ് മറ്റു പല രേഖകളും ചരിത്രത്തിൽ നിന്ന് അപ്രത്യക്ഷമായത്.
1556-ൽ പാലസോ കോര തീവെച്ച് നശിപ്പിക്കപ്പെടുമ്പോൾ അവിടത്തെ പ്രധാന ആതിഥേയയും ഗണിതാധ്യാപികയുമായിരുന്ന അഡ്രിയാന കോര എന്ന ഫ്രഞ്ചുകാരിയുടെ പിന്മമുറക്കാരനാണ് ഗാലോയിസ് തിയറത്തിലൂടെ പ്രസിദ്ധനായ എവാറിസ്റ്റ് ഗാലോയിസ്. ഫ്രാൻസിസ് ഇട്ടിക്കോരയുടെ എഴുപത്തിയൊമ്പതു മക്കളിൽ ഏറ്റവും ഇളയവളാണ് ഈ അഡ്രിയാന കോര. അഡ്രിയാനയുടെ അമ്മ മരിയാന മെഡിചി ഇട്ടിക്കോരയുടെ അവസാനകാലത്ത് ലൂസിയയോടൊപ്പം പാലസോ കോരയിലെ പ്രധാന ആതിഥേയകളിലൊരാളായിരുന്നു. എന്നാൽ മരിയാന മെഡിചി വാസ്തവത്തിൽ മെഡിചി കുടുംബത്തിൽപെട്ടവളായിരുന്നില്ല. ലോറൻസോ മെഡിചിയുടെ രണ്ടാമത്തെ പുത്രനായ കർദിനാൾ ഗിയോവാനി മെഡിചിയെ സ്വവർഗരതിയിലുള്ള അമിതമായ താൽപര്യത്തിൽനിന്ന് മോചിപ്പിക്കാനായി 1510-ൽ ഇട്ടിക്കോര പാരീസിൽനിന്ന് കൊണ്ടുവന്ന സുന്ദരിയായിരുന്നു മരിയാന. മരിയാനയ്ക്ക് തന്നെ ഏല്പിച്ച ദൗത്യത്തിൽ നേട്ടമൊന്നുമുണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിലും കർദിനാൾ ഗിയോവാനിയിൽ കാര്യമായ സ്വാധീനം നേടാൻ കഴിഞ്ഞു. അദ്ദേഹം ലിയോ പത്താമനെന്ന പേരിൽ പോപ്പ് ആയി സ്ഥാനമേറ്റെടുക്കുന്നതുവരെ മരിയാന മെഡിചി പാലസിലാണ് താമസിച്ചിരുന്നത്.
1513 മാർച്ച് 11-ന് കർദിനാൾ ഗിയോവാനി പോപ്പ് ആയി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ഒന്നും പുറത്തു പറയരുതെന്ന വ്യവസ്ഥയിൽ തന്‍റെ സ്വകാര്യ സ്വത്തിന്‍റെ പത്തിലൊന്ന് നല്കി മരിയാനയെ ഇട്ടിക്കോരയുടെ പാലസോ കോരയിലേക്ക് മാറ്റി. മാർച്ച് പതിമൂന്നിന് വത്തിക്കാനിൽ പോപ്പിന്‍റെ സ്ഥാനാരോഹണച്ചടങ്ങുകൾ നടക്കുമ്പോൾ മരിയാന ഇട്ടിക്കോരയുടെ പാലസോ കോരയിലെ അഞ്ചാമത്തെ കിടപ്പുമുറിയിലേക്ക് കയറുകയായിരുന്നു. അന്ന് ഇരുപത്തിരണ്ട് വയസ്സ് മാത്രമുണ്ടായിരുന്ന മരിയാനയായിരുന്നു അമ്പത്തിയേഴുകാരനായ ഇട്ടിക്കോരയുടെ അവസാനത്തെ പെണ്ണ്. 1515 ജനുവരി 3-ന് മരിയാന ഇട്ടിക്കോരയുടെ എഴുപത്തിയൊമ്പതാമത്തെ സന്താനമായ അഡ്രിയാന കോരയെ പ്രസവിച്ചു. അഡ്രിയാന ജനിച്ച് രണ്ടുവർഷം കഴിഞ്ഞപ്പോഴേക്കും ഇട്ടിക്കോര മരിക്കുകയും ചെയ്തു.
വിവിധ രാജ്യങ്ങളിലായുള്ള ഇട്ടിക്കോരയുടെ എഴുപത്തിയൊമ്പതു മക്കളിൽ ഓരോരുത്തരും അതിബുദ്ധിമാന്മാരും സമർത്ഥരുമായിരുന്നെങ്കിലും ഗണിതശാസ്ത്രത്തിലും ജ്യോതിശ്ശാസ്ത്രത്തിലുമുള്ള അദ്ദേഹത്തിന്‍റെ പ്രതിഭയും പാരമ്പര്യവും തുടർന്നുകൊണ്ടുപോകാൻ കഴിഞ്ഞത് അഡ്രിയാനയ്ക്കാണ്. ചെറുപ്പത്തിൽതന്നെ ഹൈപേഷ്യൻഗണിതവും ജ്യോതിശ്ശാസ്ത്രവും പഠിച്ച് പതിന്നാലാം വയസ്സിൽ രഹസ്യ ഹൈപേഷ്യൻ സ്കൂളിലെ അധ്യാപികയായ അഡ്രിയാനയ്ക്ക് യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽനിന്നായി നിരവധി വിദ്യാർത്ഥികളെ ആകർഷിക്കാൻ കഴിഞ്ഞു. അതിസുന്ദരിയായിരുന്ന അഡ്രിയാനയെ വിവാഹം ചെയ്യാൻ നിരവധി പ്രഭുക്കന്മാർ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും പാലസോ കോരയിലെ മുഖ്യ ആതിഥേയയെന്ന നിലയിൽ അവരെയൊക്കെ സന്തോഷിപ്പിച്ചതല്ലാതെ വിവാഹത്തിന്‍റെ കുരുക്കിൽ വീഴാൻ അവൾ തയ്യാറായില്ല. സ്ത്രീപുരുഷബന്ധങ്ങളിൽ ശരീരത്തിന്‍റെ ആഘോഷങ്ങൾക്കു മാത്രം പ്രാധാന്യം നല്കിയ അഡ്രിയാന ഹൈപേഷ്യൻ ഗണിതം പഠിപ്പിക്കുന്നതിനും ഹൈപേഷ്യൻ തത്ത്വശാസ്ത്രം പ്രചരിപ്പിക്കുന്നതിനും വേണ്ടി തന്‍റെ ജീവിതംതന്നെ നീക്കിവെക്കുകയായിരുന്നു
ഇറ്റാലിയൻ സമൂഹത്തിൽ അഡ്രിയാനയുടെ സ്വാധീനം ക്രമാതീതമായി വർദ്ധിക്കുന്നത് കണ്ടപ്പോൾ കത്തോലിക്കാസഭ അവർ ഒരു ദുർമന്ത്രവാദിനിയാണെന്നു പറഞ്ഞുപരത്തി. പാലസോ കോര ആഭിചാരത്തിന്‍റെയും വ്യഭിചാരത്തിന്‍റെയും കേന്ദ്രമാണെന്ന പ്രചാരണത്തിനു പിന്നിലും സഭ തന്നെയായിരുന്നു. 1556 ജനുവരി 17-ന് അക്രമാസക്തരായ ഒരുകൂട്ടം ക്രിസ്ത്യൻ മതഭ്രാന്തന്മാർ പാലസോ കോര തീവെച്ച് നശിപ്പിച്ചു. അഡ്രിയാന പുരുഷ വേഷം ധരിച്ചാണ് ജനക്കൂട്ടത്തെ കബളിപ്പിച്ച് അവിടെനിന്ന് രക്ഷപ്പെട്ടത്. അങ്ങനെ ഓടി രക്ഷപ്പെടുമ്പോൾപോലും താൻ പഠിപ്പിക്കാനുപയോഗിച്ചിരുന്ന പുസ്തകങ്ങളും ഇട്ടിക്കോരയുടെ ചെമ്പുതകിടുകളും ഓലകളും അവൾ ഉപേക്ഷിച്ചില്ല. ഫ്ളോറൻസിൽനിന്ന് എങ്ങനെയോ പിസയിലെത്തിയ അഡ്രിയാന അവിടെനിന്ന് ഫ്രാൻസിലെ മാർസിലിലേക്ക് പോകുന്ന ഒരു ചരക്കുകപ്പലിൽ കയറി രക്ഷപ്പെടുകയായിരുന്നു. പിയറി നിക്കോളാസ് ഗലോയിസ് എന്ന മാർസിലിക്കാരനായിരുന്നു ആ കപ്പലിന്‍റെ കപ്പിത്താൻ. യാത്ര തുടങ്ങി അധികം കഴിയുന്നതിനു മുമ്പുതന്നെ ബുദ്ധിമാനായ കപ്പിത്താന് അഡ്രിയാന പുരുഷനല്ലെന്ന സത്യം മനസ്സിലായി. കൂടുതൽ ചോദ്യം ചെയ്തപ്പോൾ അവൾ സമർത്ഥമായി കുറെ നിറംപിടിപ്പിച്ച നുണകൾ അയാളോട് പറഞ്ഞു. താൻ മെഡിചികൊട്ടാരത്തിലെ ഗണിതാധ്യാപികയായിരുന്നുവെന്നും കൊട്ടാരത്തിലെ ചേരിപ്പോരിന്‍റെ ഫലമായി പുറത്താക്കപ്പെട്ടതാണെന്നുമാണ് അവൾ പറഞ്ഞത്. ഇനിയെന്ത് ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് ചോദിച്ചപ്പോൾ ഫ്രാൻസിലെ രാജ്ഞിയായ കാതറീൻ മെഡിചിയെ കാണാൻ പോവുകയാണെന്ന് പറഞ്ഞു. തന്നെക്കാൾ നാലഞ്ച് വയസ്സ് കൂടുതലുണ്ടെങ്കിലും അഡ്രിയാനയുടെ സൗന്ദര്യത്തിൽ ആകൃഷ്ടനായ ഗാലോയിസ് അവളെ വിവാഹം കഴിക്കാനാഗ്രഹം പ്രകടിപ്പിച്ചു. അഡ്രിയാന തനിക്ക് ഗണിതത്തിലല്ലാതെ വിവാഹത്തിലൊന്നും താൽപര്യമില്ലെന്നു പറഞ്ഞ് ഒഴിയാൻ ശ്രമിച്ചപ്പോൾ അയാൾ ആ കപ്പൽതന്നെ അവൾക്ക് സമ്മാനമായി നല്കാമെന്നും വിവാഹത്തിന് സമ്മതിക്കണമെന്നും അഭ്യർത്ഥിച്ചു. ലോകം കണ്ട ഏറ്റവും വലിയ കപ്പലോട്ടക്കാരനായ ഇട്ടിക്കോരയുടെ മകൾ അഡ്രിയാനയെയാണോ ഒരു കപ്പൽ തരാമെന്നു പറഞ്ഞ് പ്രലോഭിപ്പിക്കാൻ ശ്രമിക്കുന്നതെന്ന് ചോദിച്ചപ്പോൾ ഗാലോയിസിനും വാശിയായി. പിസയിൽനിന്ന് ഉച്ചയ്ക്ക് പുറപ്പെട്ട കപ്പൽ രാത്രി മെഡിറ്ററേനിയയിലൂടെ യാത്ര തുടരുമ്പോൾ അയാൾ അഡ്രിയാനയെ ബലമായി തന്‍റെ മുറിയിലേക്ക് പിടിച്ചുകൊണ്ടുവന്നു. അവൾ ചെറുക്കാൻ ശ്രമിച്ചപ്പോൾ കരുത്തനായ ഗാലിയോസ് നിമിഷങ്ങൾക്കുള്ളിലവളെ നഗ്നയാക്കി തന്‍റെ കൈക്കുള്ളിലൊതുക്കി. അവൻ തന്നെ കീഴ്പ്പെടുത്തുമെന്നുറപ്പായപ്പോൾ അഡ്രിയാന ഒരു ഉപാധി പാലിക്കാമെങ്കിൽ താൻ വിവാഹത്തിന് സമ്മതിക്കാമെന്നു പറഞ്ഞു. ഗാലോയിസിന് അത് കേട്ടപ്പോൾ ചിരിയാണ് വന്നത്.
“യുദ്ധത്തിൽ തോറ്റ് കീഴടങ്ങുന്ന റാണിക്ക് ഉപാധികൾ വെക്കാനുള്ള അവകാശമൊന്നുമില്ല.”
“അവകാശമില്ലെന്നറിയാം. ഇതൊരു അപേക്ഷയാണ്.”
“ശരി, നിന്നെ സ്വന്തമാക്കാനായി ഒന്നല്ല നൂറ് ഉപാധികൾ വേണമെങ്കിലും പാലിക്കാൻ ഞാൻ തയ്യാറാണ്.”
“മരണം വരെ ഹൈപേഷ്യയുടെ ഗണിതവും ജ്യോതിശ്ശാസ്ത്രവും പഠിച്ചും പഠിപ്പിച്ചും ജീവിക്കാൻ അനുവദിക്കണം.”
“ഇതാണോ ഇത്ര വലിയ കാര്യം? എന്നും എന്‍റെ അരക്കെട്ടിന്‍റെ വിശപ്പ് മാറ്റിത്തരാൻ തയ്യാറാണെങ്കിൽ നിനക്കെന്തുവേണമെങ്കിലും പഠിക്കുകയോ പഠിപ്പിക്കുകയോ ചെയ്യാം. “
ഗാലോയിസ് അവളുടെ സമ്മതത്തിനായി കാത്തുനിൽക്കാതെ ആവേശത്തോടെ തന്‍റെ അരക്കെട്ടിന്‍റെ വിശപ്പ് മാറ്റി തളർന്നുകിടന്നപ്പോൾ അഡ്രിയാന ആദ്യം പറഞ്ഞ നുണകളെല്ലാം തിരുത്തി അവനോട് കാര്യങ്ങൾ വിശദീകരിച്ചു.
“
My sweet Cora
നീയൊരു വലിയ നുണച്ചിയാണല്ലോ...”
“ജീവൻ രക്ഷിക്കാൻവേണ്ടി പറഞ്ഞതാണ്. അല്ലെങ്കിൽ നീയെന്നെ ദുർമന്ത്രവാദിനിയാണെന്നു പറഞ്ഞ് കൊന്നുകളഞ്ഞാലോ? “
“ശരി. ഇപ്പോൾ നിനക്ക് സമാധാനമായില്ലേ.”
“സമാധാനമായി. പക്ഷേ, റോമാസാമ്രാജ്യവുമായി കച്ചവടം നടത്തുന്ന നിനക്ക് എന്‍റെ ഉപാധികൾ പാലിക്കാനത്ര എളുപ്പമാണെന്ന് തോന്നുന്നില്ല.”
“അതെന്തുകൊണ്ടാണ്?”
“ഞാൻ പഠിപ്പിക്കുന്ന ഹൈപേഷ്യൻ സിദ്ധാന്തങ്ങൾ ശാസ്ത്രീയമായി ശരിയാണെങ്കിലും കത്തോലിക്കാസഭയുടെ വിശ്വാസങ്ങൾക്കെതിരാണ്. അത് പഠിപ്പിക്കുന്നതിന്‍റെ പേരിലാണ് ഫ്ളോറൻസിലെ ഞങ്ങളുടെ സ്കൂൾ ഇന്നലെ രാത്രി ക്രിസ്ത്യൻ മതഭ്രാന്തന്മാർ തീവെച്ചത്. എന്നെ കൈയിൽ കിട്ടിയിരുന്നെങ്കിൽ അവർ ചുട്ടുകൊല്ലുമായിരുന്നു. ഞങ്ങൾ അവിശ്വാസികളായ പെഗാനുകളും ദുർമന്ത്രവാദിനികളുമാണെന്നാണ് അവർ പറഞ്ഞു പരത്തുന്നത്. “
ഗാലോയിസ് കുറച്ചുസമയം ഒന്നും മിണ്ടാതെ കിടന്നു. പിന്നെ എന്തോ തീരുമാനിച്ചുറച്ചതുപോലെ അഡ്രിയാനയെ കെട്ടിപ്പിടിച്ച് “
My sweet Cora
നീ ഭയപ്പെടേണ്ട, ഈ ഉപാധികൾ ഞാൻ നൂറുശതമാനവും നിറവേറ്റും” എന്നു പറഞ്ഞു. പിന്നീട് ഗാലോയിസ് അവളെ തന്‍റെ ജീവിതകാലം മുഴുവനും
My Sweet Cora
എന്നാണ് വിളിച്ചിരുന്നത്.
മാർസിലിയിൽ അഡ്രിയാനയുടെ രഹസ്യ ഹൈപേഷ്യൻ സ്കൂൾ വളരെക്കാലം നല്ല നിലയിൽ പ്രവർത്തിച്ചു. അവൾ ഫ്രാൻസിന്‍റെ തെക്കുകിഴക്കൻ പ്രദേശങ്ങളിൽ അത്തരം ചില സ്കൂളുകൾകൂടി സ്ഥാപിച്ചു. ഗാലോയിസിനെ വിവാഹം ചെയ്തശേഷം അഡ്രിയാന ഗാലോയിസ് എന്ന പേർ സ്വീകരിച്ചുവെങ്കിലും എല്ലാവരും അഡ്രിയാനയുടെ സ്കൂളിനെ കോരസ്കൂളെന്നും അവിടെ പഠിപ്പിക്കുന്ന ഗണിതസിദ്ധാന്തങ്ങളെ കോര തിയറംസ് എന്നുമാണ് പറഞ്ഞിരുന്നത്. പതിനാറും പതിനേഴും നൂറ്റാണ്ടുകളിൽ ഹൈപേഷ്യൻ തത്ത്വശാസ്ത്രവും ഗണിതവും കത്തോലിക്കാസഭയുടെ കടുത്ത അടിച്ചമർത്തലുകളെ അതിജീവിച്ചത് ഈ കോരാസ്കൂളിലൂടെയാണ്. പതിനേഴാം നൂറ്റാണ്ടിന്‍റെ അവസാനത്തോടെ മാർസിലിയിൽനിന്ന് എന്തോ അജ്ഞാതകാരണങ്ങളാൽ ഗാലോയിസ് കുടുംബം ബ്ലൂർഗ്ലാറെയിനിലേക്ക് താമസം മാറ്റി. എവറിസ്റ്റ് ഗാലോയിസിനെക്കുറിച്ചുള്ള തന്‍റെ അന്വേഷണങ്ങൾക്കിടയിൽ അലക്സാൻഡർ ഗ്രോഥെൻഡിക്കിന് ലഭിച്ച ചില രേഖകളിൽനിന്നാണ് നമുക്ക് ഇന്ന് ഈ വിവരങ്ങൾ കിട്ടുന്നത്. ആ രേഖകളുടെ അടിസ്ഥാനത്തിൽ ഗ്രോഥെൻഡിക്ക് യൂറോപ്യൻ ഗണിത ശാസ്ത്രത്തിന്‍റെ അംഗീകൃത ചരിത്രത്തെ ചോദ്യം ചെയ്തതോടെയാണ് അദ്ദേഹത്തെ എല്ലാവരും മനോരോഗിയെന്ന് വിളിക്കാൻ തുടങ്ങിയത്.
1811 ഒക്ടോബർ 25-ന് ജനിച്ച് വെറും ഇരുപതുകൊല്ലം മാത്രം ജീവിച്ച എവാറിസ്റ്റ് ഗാലോയിസ് തന്‍റെ ഹ്രസ്വമായ ജീവിതകാലത്ത് ഗണിതശാസ്ത്രത്തിൽ അത്ഭുതങ്ങളാണ് സൃഷ്ടിച്ചത്. പില്ക്കാലത്ത് അബ്സ്ട്രാക്ട് ആൾജിബ്രയിലെ ഒരു പ്രധാന ശാഖയായി മാറിയ ഗാലോയിസ് തിയറത്തിന്‍റെ അടിസ്ഥാനതത്ത്വമായ ഗ്രൂപ്പ് തിയറി ഗാലോയിസ് പതിനെട്ടോ പത്തൊൻപതോ വയസ്സുള്ളപ്പോൾ കണ്ടെത്തിയതാണ്. രാഷ്ട്രീയകാര്യങ്ങളിൽ വളരെ സജീവമായി ഇടപെട്ടിരുന്ന ഗാലോയിസ് ഫ്രാൻസിലെ രാജഭരണത്തിനെതിരേയുള്ള റിപ്പബ്ലിക്കൻ പ്രക്ഷോഭങ്ങളുടെ മുന്നിലിറങ്ങി പ്രവർത്തിക്കുന്നതിനിടയിലാണ് തന്‍റെ ഗണിതശാസ്ത്രഗവേഷണങ്ങൾ നടത്തിയിരുന്നത്. അഡ്രിയാനയുടെ പിൻഗാമികളിൽ ഏറ്റവും പ്രതിഭാശാലിയായ ഗണിതശാസ്ത്രജ്ഞൻ ഈ ഗാലോയിസായിരുന്നു.
ഹൈപേഷ്യൻ തത്ത്വചിന്തകൾക്കുവേണ്ടി നിലകൊണ്ടു എന്ന കാരണത്താൽ ഗാലോയിസിന് സ്വന്തം ജീവിതത്തിൽ ഒരു പാട് തിരിച്ചടികൾ നേരിടേണ്ടിവന്നു. അസാമാന്യ പ്രതിഭയുണ്ടായിട്ടും ഗാലോയിസിന് എക്കോൾ പോലിതെക്നിക്കിൽ പ്രവേശനം നിഷേധിക്കപ്പെട്ടു. 1828-ൽ ആദ്യമായി പ്രവേശനത്തിനപേക്ഷിച്ചപ്പോൾ വാചാപരീക്ഷയിൽ ഗാലോയിസ് പറഞ്ഞ ഹൈപേഷ്യൻ സിദ്ധാന്തങ്ങൾ പരീക്ഷകന് മനസ്സിലാകാതെ പോയി. 1829-ൽ വീണ്ടും ഇക്കോൾ പോളിടെക്നിക്കിൽ പ്രവേശനത്തിന് അപേക്ഷിച്ചപ്പോഴാണ് ഫെർമാസ് ലാസ്റ്റ് തിയറവുമായി ബന്ധപ്പെട്ട രസകരമായ വിവാദമുണ്ടാകുന്നത്. വാചാപരീക്ഷയ്ക്ക് ചെന്ന ഗാലോയിസിനോട് പരീക്ഷകൻ ഫെർമാസ് ലാസ്റ്റ് തിയറം എന്താണെന്ന് വിശദീകരിക്കാൻ പറഞ്ഞു. ഗാലോയിസ് ബോർഡിൽ തിയറവും പ്രൂഫും എഴുതി വിശദീകരിച്ചതിനുശേഷം, “ഈ തിയറം ഹൈപേഷ്യൻ സ്കൂളുകളിൽ നൂറ്റാണ്ടുകളായി പഠിപ്പിക്കുന്നതാണ്, ഞങ്ങളിതിനെ കോര തിയറം എന്നാണ് പറയുക, ക്രൈസ്തവസഭയുമായി ബന്ധപ്പെട്ട ആളുകൾ ഇത് ഫൊർമ കണ്ടുപിടിച്ചതാണെന്നൊരു നുണ പ്രചരിപ്പിക്കുന്നുണ്ട്” എന്നു പറഞ്ഞ് അവസാനിപ്പിച്ചു. കുപിതനായ പരീക്ഷകൻ എഴുന്നേറ്റെന്തോ ചീത്ത വിളിച്ചപ്പോൾ ഗാലോയിസ് തന്‍റെ കൈയിലുണ്ടായിരുന്ന ബോർഡ് തുടയ്ക്കുന്ന ഡസ്റ്റർ അയാളുടെ മുഖത്തേക്കെറിഞ്ഞ് പുറത്തേക്കു പോന്നു. ഗാലോയിസ് പിന്നീട് ഇക്കോൾ പോളിടെക്നിക്കിനെക്കാൾ അല്പം താഴ്ന്ന ഇക്കോൾ നോർമെയിൽ എന്ന വിദ്യാഭ്യാസ സ്ഥാപനത്തിൽ ചേർന്നെങ്കിലും രാഷ്ട്രീയപ്രവർത്തനങ്ങളുടെ പേരിൽ അവിടെനിന്ന് പുറത്താക്കപ്പെട്ടു.
ഹൈപേഷ്യൻ തത്ത്വശാസ്ത്രത്തിൽ വിശ്വസിക്കുന്നതിന്‍റെ പേരിൽ ഗാലോയിസിന് വ്യക്തിജീവിതത്തിലും ധാരാളം പ്രശ്നങ്ങൾ നേരിടേണ്ടി വന്നു. ബൂർഗ്ലാറെയിനിലെ മേയറായിരുന്ന പിതാവ് നിക്കോളാസ് ഗബ്രിയേൽ ഗാലോയിസ് പള്ളിയുമായുള്ള തർക്കത്തിന്‍റെ പേരിൽ 1829 ജൂലൈ 28-ന് ആത്മഹത്യ ചെയ്തു. കാമുകിയായിരുന്ന സ്റ്റെഫാനി ഫെലിസ് ഡ്യുമോട്ടൽ ഗാലോയിസൊരു ദുർമന്ത്രവാദിയാണെന്ന് തെറ്റിദ്ധരിച്ച് പ്രണയത്തിൽനിന്ന് പിന്മാറി. മാനസികമായി തകർന്നുപോയ ഗാലോയിസ് സ്റ്റെഫാനിയെ സ്വന്തമാക്കുന്നതിനുവേണ്ടി അവളുടെ പ്രതിശ്രുതവരനായ പെഷ്വേ ദെർബേൻ വില്ലി (
Pescheux d
’
Herbinvillen
)നെ ഒരു ഡ്യൂവലിന് വെല്ലുവെളിച്ചു. 1832 മെയ് 30-ന് നടന്ന ഏറ്റുമുട്ടലിൽ അടിവയറ്റിൽ വെടിയേറ്റ് ഗുരുതരമായി പരുക്കു പറ്റിയ ഗാലോയിസ് പിറ്റേദിവസം തന്‍റെ സഹോദരനായ ആൽഫ്രഡിന്‍റെ മടിയിൽ തലവെച്ച് മരിക്കുമ്പോൾ പറഞ്ഞത് “
Ne pleure pas
;
Alfred
!
J
’
ai besoin de tout mon courage
ā
pour mourir vingt ans
!”
*
എന്നായിരുന്നു. ഗാലിയോസിന്‍റെ സിദ്ധാന്തങ്ങളെ ഉപജീവിച്ച് 1995-ൽ ആൻഡ്രൂ വിൽസ് ഫെർമാറ്റ്സ് ലാസ്റ്റ് തിയറം തെളിയിച്ചു എന്ന് ഗണിതശാസ്ത്രത്തിന്‍റെ ചരിത്രത്തിൽ എഴുതിച്ചേർക്കുമ്പോൾ തമസ്കരിക്കപ്പെടുന്നത് മഹത്തായ ഹൈപേഷ്യൻ ഗണിതപാരമ്പര്യമാണ്.
ഇരുപത്തിയൊന്ന്
കോരപ്പൂട്ട്
Those who consider the Devil to be a partisan of Evil and Angels to be warriors for Good accept the demagogy of the angels. Things are clearly more complicated
.
-
Milan Kundera
കു
റച്ചു ദിവസമായി ബെന്നിയുടെ ഒരു വിവരവുമില്ല. മൊബൈലിൽ കിട്ടുന്നില്ല. സ്വിച്ചോഫ് അല്ലെങ്കിൽ ബിസി. ഇടയ്ക്ക് വല്ലപ്പോഴും റിങ് പോയാലും ഉടനെ കട്ട് ചെയ്യും. ഈ ചങ്ങാതിക്കിതെന്തുപറ്റി എന്ന് വിചാരിക്കുമ്പോഴാണ് ഇന്നലെ കാലത്ത് ഒരു മുന്നറിയിപ്പുമില്ലാതെ ബെന്നി കയറിവരുന്നത്.
“ തനിക്കെന്താ പറ്റ്യേ? ഒരു വിവരോല്യല്ലോ...”
“ഒന്നും പറേണ്ടാ മാഷേ, ആകെ പ്രശ്നാ. നല്ല കത്തിച്ചാ കത്തണ സാധനം കൊണ്ടോന്നട്ട്ണ്ട്. ഒന്ന് പൂശീട്ട് ഒക്കെ വിശദായിട്ട് പറയാം. “
ബെന്നി ബാഗ് തുറന്ന് ‘സാധനം’ പുറത്തെടുത്തു. നിമിഷങ്ങൾക്കുള്ളിൽ അവൻ നിക്കോ ചില്ലി വോഡ്ക റെഡിയാക്കി. ഒന്നാമത്തെ റൗണ്ട് കഴിഞ്ഞപ്പോൾതന്നെ ബെന്നി ഫോമിലായി. സ്വാഭാവികമായും സംസാരം ഇട്ടിക്കോരയിലേക്കുതന്നെയെത്തി.
“അല്ല മാഷേ, ഇദിന്‍റെ പിന്നാലെ നടന്നട്ട് നിക്കെന്താ കാര്യം... മാഷെക്കാണെങ്കി... കഥയെഴുതാം. മൂന്നെണ്ണത്തിനേം മാറിമാറി പൂശാം. പോരങ്കില് നാല് മുക്കാലൂണ്ടാക്കാം. എളെളാണങ്ങണ കണ്ടട്ട് നെല്ലൊണങ്ങീട്ടെന്താ കാര്യം.... “
“അതെന്താ ബെന്നീ പ്പോ അങ്ങനെ പറേണെ...? “
“പറ്യാണ്ടെ പറ്റില്യല്ലോ... ആ പെങ്കുട്ട്യോള് ഇതിന്‍റെ പിന്നില് കാശ് കിട്ടണ ചെല കള്യോളാ കളിക്കണേന്ന് പറഞ്ഞു. ശരി. കളിച്ചോട്ടെ... വേണ്ട സഹായൊക്കെ ചെയ്തുകൊടക്കാം. എന്നാ വെറുതെ എടക്ക് ബെന്ന്യേട്ടാ, ബെന്ന്യേട്ടാന്ന് വിളിക്കണതല്ലാണ്ടെ നമക്കെന്തെങ്കിലും ഗുണം വേണ്ടേ... പതിനെട്ടാം കുറ്റിക്കാരനൊന്നുല്ലെങ്കിലും ഞാനും ഒരു കുന്നോളത്ത്കാരനല്ലേ… നഷ്ടക്കച്ചോടത്തിന് നിക്ക്വോ...?”
“ബെന്നിക്കിപ്പോ എന്താ വേണ്ടേ..? “
“അത് മാഷക്ക് ഇനീം മനസ്സിലായില്ലേ? അലുവാപീടികേല് കച്ചോടത്തിനിരുത്ത്യോന്‍റെ സ്ഥിതീലാപ്പോ ഞാൻ... കാലത്തും ഉച്ചക്കും വൈന്നോരോം ഒക്കെ ആ പെങ്കുട്ടി വിളിക്കും. ബെന്ന്യേട്ടാ എന്തെങ്കിലും വിവരം കിട്ട്യോ എന്തെങ്കിലും വിവരം കിട്ട്യോന്ന് ചോദിക്കും. എന്താ ഒരു കൊഞ്ചല്. ഞാനെന്താ വല്ല സിബിഐയ്യോ സിഐഡ്യോ ആണോ ങ്ങനെ മിനിട്ടിന് മിനിട്ടിന് വിവരം കൊടക്കാൻ. എന്നാ ഈ കൊഞ്ചലല്ലാണ്ടെ നമുക്കെന്തെങ്കിലും പ്രയോജനണ്ടോ. അതൊട്ടില്യേന്യേം...”
“അപ്പോ അത്രേള്ളൂ കാര്യം. അത് നമക്ക് ശര്യാക്കാം... ഞാൻ ഇപ്പത്തന്നെ രേഖയോട് വിളിച്ച് പറയാം. “
“ഇനി മാഷ് വിളിച്ച് പറയുന്നും വേണ്ട. ഞാൻതന്നെ ഇന്നലെ നേരിട്ടങ്ങട് പറഞ്ഞു... ന്‍റെ മോളേ ഇങ്ങനത്തെ പിത്തലാട്ടൊക്കെ ഞാൻ കൊറേ കണ്ടതാ. ഇന്യെന്തെങ്കിലും വിവരം കിട്ടണങ്ങി ഈ ബെന്ന്യേട്ടനെ നെന്‍റെ സ്കൂളില് ചേർത്തൊന്ന്പിടിപ്പിക്കണംന്ന് പെണ്ണൊരക്ഷരം മിണ്ടാണ്ടെ ഫോൺ താഴെ വെച്ചു. അല്ല, മാഷേ പടിപ്പിക്കാങ്കില് ഇബളക്ക് ന്നെ പടിപ്പിച്ചാന്താ..? ഫീസ് കൊടക്കില്യാച്ചട്ടാ.”
“അയ്യോ അതിന് ബെന്നിങ്ങനെ ചൂടായാലോ. രേഖ സ്കൂളില് ചേർക്കില്യാന്നൊന്നും പറഞ്ഞില്ലല്ലോ.”
“ചേർക്കുംന്നും പറഞ്ഞില്ലല്ലോ.”
“ന്‍റെ ബെന്ന്യേ മൗനം സമ്മതലക്ഷണംന്ന് താൻ കേട്ടട്ടില്ലേ. കൊഴപ്പല്യാ ഒക്കെ നമക്ക് ശര്യാക്കാം. പക്ഷേ, ‘ദി സ്കൂൾ’ ന് ഈ കാര്യത്തിലൊക്കെ ചെല നടപടിക്രമങ്ങളുണ്ട്. ഒരു ക്ലയന്‍റിന്‍റെ റക്കമെൻഡേഷൻ ല്യാണ്ടെ പുതിയ ക്ലയൻറിനെ എടുക്കില്ല, ഗസ്റ്റായിട്ട് പോലും. പിന്നെ ഫീസിന്‍റെ കാര്യത്തിലും ചില സ്ട്രിക്ടായ നിയമങ്ങളുണ്ട്.”
“കാഷിന്‍റെ കാര്യത്തില് നമക്കൊരു പ്രശ്നോല്യ.”
“എന്നാ പിന്നെ ഒരു പ്രശ്നോല്യ.”
ഉടനെ രേഖയെ മൊബൈലിൽ വിളിച്ച് ബെന്നിക്ക് രാത്രിതന്നെയൊരു അപ്പോയ്മെന്‍റ് ശരിയാക്കി. അവൾ ഫോണിൽക്കൂടി ചിരിയോ ചിരി.
“കഥയെഴുത്തേ... ഇന്നലെ ഞാൻ പുള്ളിക്കാരനെ വിളിച്ചപ്പോൾ നല്ല ഡോസിലായിരുന്നെന്ന് തോന്നുന്നു. ഒന്നാന്തരം കുന്നംകുളം പോർണോ നല്ല എരിവും പുളിയും ചേർത്ത് വയറ് നിറച്ച് കേട്ടു. ഉടനെ കാറെടുത്ത് കൊച്ചിക്ക് വരികയാണെന്ന് പറഞ്ഞു. എനിക്കാണെങ്കിൽ ഇവിടെയൊരു വി.ഐ.പി ഗസ്റ്റും. അതാ ഞാനൊന്നും പറയാതെ ഫോൺ വെച്ചത്. മുമ്പൊരിക്കൽ വിളിച്ചപ്പോൾ ഏതോ ഒരു ഗോവക്കാരൻ ഡിസൂസ ക്രിസ്മസ്സിന് കുന്നംകുളത്ത് വര്ണ്ട് ന്ന് പറഞ്ഞിരുന്നു. അവർക്ക് ഇട്ടിക്കോരയുമായി എന്തോ കണക്ഷൻ ഉണ്ടത്രേ. അതേപ്പറ്റി അറിയാനാ ഞാൻ വിളിച്ചത്. ഏതായാലും അപ്പോയ്മെന്‍റെടുത്തത് നന്നായി. ഇനി വേണ്ട കാര്യങ്ങളെല്ലാം വെളുക്കുന്നതിന് മുമ്പ് ഞാൻതന്നെ ചോർത്തിയെടുത്തോളാം. നാളെ കാലത്തൊരു പത്തുമണിയോടെ കഥയെഴുത്ത് ഇങ്ങോട്ട് പോരേ. നമുക്കൊത്തിരി സംസാരിക്കാനുണ്ട്.”
മൊബൈൽ പോക്കറ്റിലിട്ട് ബെന്നിയെ നോക്കിയപ്പോൾ അവന്‍റെ മുഖത്തൊരു കള്ളച്ചിരി.
“അപ്പോ സംഗതി ഓ കെ. ഇനി പറാ ആരാ ഈ ഗോവക്കാരൻ ഡിസൂസ ? “
“അത് ഞാൻ മാഷോട് പറഞ്ഞില്യാല്ലേ... സോറിട്ടാ... പറഞ്ഞൂന്നാ ഞാൻ വിചാരിച്ചേ. “
“നീയാ പെണ്ണിനെ ചൂണ്ടേല് കുരുക്കാനായിട്ട് ഒരെര കോർത്തതാണോ? “
“അയ്യോ ഞാനങ്ങനെ ചെയ്യോ മാഷേ, മാഷോട് പറേണം പറേണംന്ന് വിചാരിച്ചിരിക്ക്യായിരുന്നു. മുഴ്വോൻ വിവരോം കിട്ടീട്ട് പറയാന്ന് വിചാരിച്ചു.”
“ഒട്യേന്‍റെ മുമ്പിൽ വെറ്തെ കെടന്ന് മായം തിര്യാണ്ടെ വേഗം കാര്യം പറ. “
“ഈ ക്രിസ്തുമസ്സിന് കുന്നംകൊളത്തെ ആദ്യവീട്ടില് കോരക്ക് കൊടക്കല്ണ്ട്. ഏഴ് കൊല്ലത്തിനുശേഷം ആദ്യായിട്ടാ ഈ ചടങ്ങ് നടക്കണത്. പെണ്ണ് ഗോവക്കാര്യാ. ലീന ഡിസൂസ. അപ്പൻ ആൽഫ്രഡ് ഡിസൂസയ്ക്ക് മംഗലാപുരത്തും ഗോവേലും ചെമ്മീന്‍റെ ബിസിനസ്സാ. എടയ്ക്കൊക്കെ കൊച്ചീലും വരും. ഈ ആൽഫ്രഡ് ഡിസൂസേടെ മമ്മി നമ്മടെ താരുമാഷ്ടെ പഴേ പാർട്ടി അന്നക്കുട്ട്യാ... അന്നക്കുട്ട്യേ പിന്നെ ഗോവേലക്കാ കെട്ടിച്ച് കൊണ്ടോയത്. അവര്ടെ ഫാമിലീലെ കുട്ട്യോളൊഴിച്ച്ളേളാരൊക്കെ ചടങ്ങിന് വരും. നല്ല ചെമ്പ്ള്ള പാർട്ട്യാ. ക്രിസ്തുമസിന്‍റെ തലയ്ക്ക് തലേദിവസം ഉച്ചയോടെ അവര് വരും. അവര്ക്ക് താമസിക്കാൻ എലൈറ്റില് ഇപ്പളേ രണ്ട് റൂമ് ബുക്ക് ചെയ്തിട്ടിണ്ട്. “
“അന്നക്കുട്ടി വര്ണ്ടോ? “
“അന്നക്കുട്ട്യോക്കെ ചത്ത് മണ്ണടിഞ്ഞിട്ട് കാലെത്രയോ ആയി. ആൽഫ്രഡ് ഡിസൂസേം മിസ്സിസും മോളും മാത്രേ ഗോവേന്ന് വരുണുള്ളു. പിന്നെ ചെന്നെയിൽനിന്നൊരു മോസസും ഫാമിലീം. ഈ മോസസ് ആൽഫ്രഡിന്‍റെ ആരാന്ന് നിക്കറീല്യ. ഇവരെവെച്ചൊരു കളികളിച്ചാ നമുക്കും കോരക്ക് കൊടക്കല് കാണാൻ പറ്റും. “
“അതെങ്ങനാ..?”
“ഈ രണ്ട് കൂട്ടരും ഇതുവരെ കുന്നംകുളത്ത് വന്നിട്ടില്ല. അവര് നെടുമ്പാശ്ശേരിയിൽ ഫ്ള്ളെറ്റിറങ്ങി നേരേ എലൈറ്റിലേക്കാ വര്വാ. പിറ്റേദിവസം കുന്നംകൊളത്തേക്ക് പോണേന്‍റെ മുമ്പേ അവരെ കുപ്പീലാക്ക്യാൽ നമ്മടെ കാര്യം നടക്കും.”
“അതെങ്ങനാ?”
“അതിനും ഒരു വഴി കണ്ടുപിടിച്ചിട്ടുണ്ട് മാഷേ. എലൈറ്റിലെ റിസപ്ഷനില് നമ്മടൊരു ചെക്കൻണ്ട്. ഗോവക്കാർക്ക് വേണ്ടി ബുക്ക് ചെയ്തിരിക്കണത് ഫോർത്ത് ഫ്ളോറിലെ 421, 422 നമ്പർ മുറികളാന്നാ അവൻ പറഞ്ഞത്. ഉടനെ ഞാൻ 423 മിസ്റ്റർ ആന്‍റ് മിസ്സിസ് പരേര എന്ന പേരിലങ്ങ്ട് ബുക്ക് ചെയ്തു. ഇനി വേണം നിങ്ങളൊരു കളി കളിക്കാൻ. അവര് വന്ന് റൂമെടുക്കണ സമേത്ത് നിങ്ങളും ചെല്ലണം. റിസപ്ഷനില് വെച്ചോ റൂമെടുത്തേന് ശേഷോ അവരെ കേറിങ്ങട് പരിചയപ്പെട്. സൂത്രത്തില് നിങ്ങളും കുന്നംകൊളത്തെ ആദ്യവീട്ടിലെ ചടങ്ങിന് വന്നതാണെന്ന് പറേണം. പിന്നെ മാഷടേം രേഖേടേം മിടുക്കുപോലിരിക്കും.”
ബെന്നിയുടെ പ്ലാൻ തരക്കേടില്ലെന്ന് എനിക്കും തോന്നി. പക്ഷേ, കുറച്ച് റിസ്കുണ്ട്. ജോർജുകുട്ട്യോ
UTC
ക്കാരോ അറിഞ്ഞാൽ പിന്നെ കുന്നംകൊളത്തുന്ന് ജീവനുംകൊണ്ട് തിരിച്ചുപോരാൻ പറ്റില്യ. മിക്സ് ചെയ്തുവെച്ച നിക്കോ ചില്ലി വോഡ്ക മുഴുവൻ കാലിയാക്കിയതിനുശേഷം അവൻ ആവേശത്തോടെ ‘ദി സ്കൂൾ’ ലേക്ക് പോയപ്പോൾ ഞാൻ രേഖയെ വിളിച്ച് കാര്യം മുഴുവനും പറഞ്ഞു. അവൾ ആലോചിക്കാമെന്ന അർത്ഥത്തിൽ എല്ലാം വെറുതെ മൂളിക്കേട്ടു. അവൾക്കപ്പോൾ ബെന്നിയെക്കുറിച്ചായിരുന്നു അറിയേണ്ടത്.
“ആള് കൊഴപ്പമൊന്നും ഉണ്ടാക്കില്ലല്ലോ അല്ലേ?”
“ഏയ് ഒരു കൊഴപ്പോല്യ... ശുദ്ധനാ.”
“ഇത്തരം ശുദ്ധന്മാരാ ചിലപ്പോൾ പ്രശ്നണ്ടാക്ക്ആ.. രശ്മിയും ബിന്ദുവും സ്ഥലത്തില്ലാത്തതിനാൽ ബോഡിലാബിലൊരു സോളോ പെർഫോമെൻസാ ഞാൻ പ്ലാൻ ചെയ്തിരിക്കുന്നത്. ഇങ്ങനെ റോ ആയിട്ടൊരു കക്ഷ്യേ ആദ്യായിട്ടാ ഇവിടെ എന്‍റർടെയ്ൻ ചെയ്യണത്.”
“അതൊരു ത്രില്ലല്ലേ... രേഖാ... ജസ്റ്റ് എൻജോയ് ഇറ്റ്. വിശേഷൊക്കെ നാളെ വിശദമായി പറഞ്ഞാമതി.”
പത്തരമണിക്ക് ‘ദി സ്കൂൾ’-ൽ ചെന്നപ്പോൾ കതക് തുറന്നത് ബെന്നിയാണ്. ആള് കുളിച്ച് മിടുക്കനായി വലിയ സന്തോഷത്തിലായിരുന്നു. രേഖയെവിടെ എന്ന് ചോദിച്ചപ്പോൾ ചുണ്ടത്ത് വിരൽവെച്ച് മിണ്ടരുതെന്ന് ആംഗ്യം കാണിച്ച് അവൻ ബോഡിലാബിലേക്ക് നടന്നു. അവിടെ നിലത്ത് ഇടതുകൈ പിറകിലേക്ക് മടക്കിയ നിലയിൽ വളഞ്ഞുചുരുണ്ട് അനങ്ങാൻവയ്യാത്ത നിലയിൽ കിടക്കുകയാണ് രേഖ. അവളുടെ നൈറ്റി കണങ്കാലിന്‍റെ മുകളിലേക്ക് കയറിക്കിടക്കുന്നു. എന്തോ പറയാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവൾക്കൊന്നും ശബ്ദിക്കാൻ കഴിയുന്നില്ല. എന്താണ് സംഭവിച്ചതെന്നറിയാതെ അമ്പരന്ന് നിൽക്കുന്ന എന്നെ നോക്കി ബെന്നി ഒരു ചിരി ചിരിച്ചു.
“മാഷേ... ഇന്നലെ രാത്രി ഇവളെന്നെ കൊറെ വെള്ളം കുടിപ്പിച്ചു. ഇന്ന് കാലത്തെണീറ്റപ്പോ പിന്നെ അതും പറഞ്ഞിട്ടായി തമാശേം ചിരീം. എത്ര നേരാച്ചട്ടാ ദ് കേട്ട് നിക്ക് ആ. അവസാനം തീരെ സഹിക്കാൻ വയ്യാണ്ടായപ്പോ ഞാൻ ഇവളെ കോരപ്പൂട്ട് പൂട്ടി.
കുന്നംകുളത്ത് ഓണക്കാലത്ത് നടക്കാറുള്ള ഓണത്തല്ലിലെ ഒരു പ്രധാന അടവാണ് കോരപ്പൂട്ട്. ഇടത്തേ കൈ പിടിച്ച് പിൻഭാഗത്തേക്ക് വളച്ച് കുനിച്ചുനിറുത്തി വലതുഭാഗത്തെ എട്ടാമത്തെ വാരിയെല്ലിന് താഴെയായി ചൂണ്ടാണിവിരലുകൊണ്ടൊരു കുത്തുകുത്തി തൂക്കി ചുമലിലേക്കെടുത്ത് നിലത്തേക്ക് മലർത്തിയടിക്കുന്നതാണ് കോരപ്പൂട്ട്. കോരപ്പൂട്ട് പൂട്ടിയാൽ എതിരാളിക്ക് പിന്നെ ഒരിഞ്ച് അനങ്ങാനോ ഒരു വാക്ക് മിണ്ടാനോ പറ്റില്ല. എത്ര സമയമായാലും പൂട്ടുതുറക്കുന്നതുവരെ മിണ്ടാനും അനങ്ങാനും വയ്യാതെ കിടന്ന കിടപ്പ് കിടക്കും. കോരപ്പൂട്ട് പൂട്ടിയ ആൾക്ക് മാത്രമേ പൂട്ട് തുറക്കാൻ കഴിയൂ എന്നതാണ് ഇതിന്‍റെ മറ്റൊരു പ്രത്യേകത. ചന്തിക്ക് താഴെ വലതുകാൽ മടക്കി രണ്ടുതവണ ആഞ്ഞടിച്ച് ഇടതുഭാഗത്തെ പത്താമത്തെ വാരിയെല്ലിന് താഴെ ചൂണ്ടാണിവിരൽകൊണ്ട് രണ്ട് കുത്തുകുത്തി തൂക്കിയെടുത്ത് മൂന്ന് തവണ വട്ടംകറക്കി കമഴ്ത്തിയിട്ടാൽ പൂട്ട് തുറക്കും. പൂട്ടപ്പെട്ട വ്യക്തി ഒന്നും സംഭവിക്കാത്തപോലെ തിരിച്ച് എഴുന്നേൽക്കും. എന്നാൽ വെറുതെ ഈ പറഞ്ഞതുപോലെ ചെയ്താൽ കോരപ്പൂട്ട് പൂട്ടാനോ തുറക്കാനോ കഴിയില്ല. നെർവ്സിന്‍റെ സ്ഥാനവും മർമ്മവും കൃത്യമായി മനസ്സിലാക്കാനുള്ള കഴിവും പരിചയവും വേണം. കുന്നംകുളത്ത് ഓണത്തല്ല് നടക്കുമ്പോൾ കോതചിറ മാധവനെപ്പോലെയുള്ള പ്രഗത്ഭരായ തല്ലുകാർ എതിരാളികളെ കോരപ്പൂട്ട് പൂട്ടുന്നത് കണ്ടിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് ഒരു പെണ്ണിനെ കോരപ്പൂട്ട് പൂട്ടിയിരിക്കുന്നത് കാണുന്നത്. രേഖ നിസ്സഹായയായി എന്നെ നോക്കി കിടക്കുന്നത് കണ്ടപ്പോൾ ഞാൻ ബെന്നിയോട്: “എന്താ ബെന്ന്യേ വെറുതെ തമാശ കളിക്ക്യാ. പൂട്ട് തൊറക്ക്” എന്നുപറഞ്ഞു. അവൻ അത് കേൾക്കാനായി കാത്തുനിന്നപോലെ രണ്ട് മിനിറ്റുകൊണ്ട് പൂട്ട് തുറന്ന് രേഖയെ സ്വതന്ത്രയാക്കി. തനിക്ക് എന്താണ് സംഭവിച്ചതെന്ന് മനസ്സിലാകാതെ തപ്പിത്തടഞ്ഞ രേഖയെ ബെന്നി പിടിച്ചെഴുന്നേൽപ്പിച്ചു.
“പേടിക്കേണ്ടാ കുട്ട്യേ... നെന്നെപ്പോലെ വല്ലാണ്ടെ ചൊണള്ള പെണ്ണ്ങ്ങടെ അഹങ്കാരൊന്ന് കൊറക്കാള്ള മരുന്നാ ദ്. മനസ്സിലായോ? “
“അയ്യടാ, ഇങ്ങനെയൊരു ചതിക്കാ കൈപിടിച്ച് വളച്ചുകുനിച്ച് നിർത്തിയതെന്നറിഞ്ഞിരുന്നെങ്കിൽ നിന്നുതരുമായിരുന്നോ? “
രേഖ ദേഷ്യപ്പെട്ട് മുഖം വീർപ്പിച്ച് നേരേ ബാത്ത്റൂമിലേക്ക് പോയി. ഡിസ്കോഴ്സ് സെന്‍ററിൽ ഓരോ സ്മോളും പിടിപ്പിച്ചിരുന്നപ്പോൾ ബെന്നി രാത്രിയിലെ വിശേഷങ്ങളെല്ലാം വിശദമായിത്തന്നെ പറഞ്ഞു. ഈ ഞായറാഴ്ച ശരിക്കൊന്ന് ആഘോഷിക്കണമെന്ന് പറഞ്ഞ് അവൻ പുറത്തുനിന്ന് ആഹാരം ഓർഡർ ചെയ്തപ്പോഴേക്കും രേഖ കുളിച്ച് റെഡിയായി വന്നു.
പേയ്ഡ് ഗസ്റ്റ് ബെന്നിയായതുകൊണ്ട് ‘ദി സ്കൂൾ’-ലെ ചടങ്ങനുസരിച്ച് രേഖ സെറ്റിയിൽ അവനോട് ചേർന്നാണിരുന്നത്. ഇതുവരെ ഇവിടെ വരുമ്പോൾ കുറച്ചൊരങ്കലാപ്പോടുകൂടി ഇരിക്കാറുള്ള ബെന്നി “വെറുതെ അല്ല കാശ് കൊട്ത്തട്ടാ” എന്ന ഭാവത്തിൽ ഇടതുകൈ അവളുടെ ചുമലിൽ വെച്ച് രേഖയെ തന്നോട് ചേർത്തു പിടിച്ചു. രേഖ അടുത്ത റൗണ്ട് സ്മോള് പകർന്നുതരുമ്പോൾ ‘കണ്ടോ’ എന്നർത്ഥത്തിൽ എന്നെ ഒരു നോട്ടം നോക്കി.
“എന്‍റെ പുറം ഇപ്പഴും നന്നായി വേദനിക്ക്ണ് ണ്ട്ട്ടോ. ഈ കോരപ്പൂട്ട് പൂട്ടീതോണ്ട് വല്ല പ്രശ്നനോംണ്ടാവ്വോ? “
“ഹേയ് എന്തൂട്ടായ്യ് കുട്ടി പറേണെ. കോരപ്പൂട്ട് പൂട്ടീതോണ്ടൊരു പ്രശ്നോം ണ്ടാവില്ല. വേറേ പ്രശ്നങ്ങള്ണ്ടാവാണ്ടിരിക്കാൻ വേണ്ടതൊക്കെ നമ്മള് ചെയ്തിട്ടുണ്ടല്ലോ.”
“അല്ല ബെന്നീ, ഇതിനെങ്ങനാ കോരപ്പൂട്ടെന്ന് പേര് വന്നത്? “
“ഇതും കോരപ്പാപ്പനും തമ്മിലുള്ള ബന്ധന്താന്ന് ചോദിച്ചാ ഞങ്ങക്കറീല്യ.... കുന്നംകൊളത്ത് അങ്ങനാ പറയാ. ഇതുപോലെ കോരപ്പാപ്പന്‍റെതായിട്ട് വേറേം കൊറെ കാര്യങ്ങള്ണ്ട്. ചെലപ്പോ മൂപ്പര് പൊറംരാജ്യത്ത്ന്ന് എവിടെന്നെങ്കിലും പഠിച്ചതാവും. അല്ലെങ്കിൽ സ്വന്തായിട്ട് കണ്ടുപിടിച്ചതാവാം. എന്തായാലും സംഗതി ഗംഭീരാന്ന്പ്പോ മനസ്സിലായില്ലേ...? അമേരിക്കൻ പ്രസിഡണ്ടായാലും കോരപ്പൂട്ട് പൂട്ട്യാപ്പിന്നെ അനങ്ങില്ല.”
“കോരപ്പൂട്ടല്ലാതെ വേറേ എന്തൊക്ക്യാള്ളത്?”
“കോരക്കുത്ത്ന്ന് പറഞ്ഞൊരു കുത്ത്ണ്ട്. അതും ഓണത്തല്ലില്ള്ളതാ. നാഭിക്ക് താഴെ തള്ളവെരലോണ്ടൊരു കുത്ത്. ശരിക്ക് കുത്താനറ്യേണോര് കുത്ത്യാൽ എതിരാളി ആ നിമിഷം ബോധംകെട്ട് വീഴും. ഓണത്തല്ലിലല്ലാണ്ടെ വേറേ പല കാര്യങ്ങളിലും കോരപ്പാപ്പന് പേറ്റന്‍റുണ്ട്. പെണ്ണിന്‍റെ കാര്യത്തില് അല്പം വീക്കായിട്ടുളേളാരെ കുന്നംകൊളത്ത്കാര് ‘അവനാളൊരു കോരആ സൂക്ഷിക്കണട്ടാ’ എന്നാ പറയാ. കാണാൻ നല്ല തുടുത്തു വെളുത്ത ആങ്കുട്ട്യോളെ കോരക്കുട്ടി എന്നുപറയും. കോരപ്പണം, കോരപ്പാട്ട്, കോരയ്ക്ക് കൊടക്കല് എന്നിങ്ങനെ ഇട്ടിക്കോരയുമായി ബന്ധമുള്ള കാര്യങ്ങളൊക്കെ വേറെ.”
കോരയ്ക്ക് കൊടുക്കലിനെപ്പറ്റി പറഞ്ഞതോടെ രേഖ വിഷയം ലീന ഡിസൂസയുടെ വരവിലേക്ക് തിരിച്ചു. അവൾ രാത്രിതന്നെ ബെന്നിയോട് കാര്യങ്ങളൊക്കെ വിശദമായി ചോദിച്ച് മനസ്സിലാക്കിയിരിക്കുന്നു. വളരെ സമഗ്രമായൊരു പ്ലാൻതന്നെ അവളും ബെന്നിയും ചേർന്നെന്‍റെ മുന്നിൽ അവതരിപ്പിച്ചു.
“കഥയെഴുത്തിന്‍റെകൂടെ മിസ്സിസ് പെരേരയുടെ റോളിൽ ബിന്ദുവിനെ അയയ്ക്കക്കാമെന്നാണ് ഞാനുദ്ദേശിക്കുന്നത്. എന്നെയും രശ്മിയെയും സൂസന്നയ്ക്കും ജോർജ്കുട്ടിക്കും കുഞ്ഞിപ്പാലുവിനുമൊക്കെ നന്നായി അറിയാം.”
“അതാ നല്ലത്. ബിന്ദൂന്‍റെ ഫാഷനും സ്റ്റൈലും കണ്ടാൽ ആർക്കും ഒരു സംശയോം തോന്നില്ല. പക്ഷേ, മാഷ് നന്നായി മേക്കപ്പിടേണ്ടിവരും.”
“അതൊക്കെ ഞാൻ ശര്യാക്കി തരാം. ഡിസംബർ 23-ന് പതിനൊന്ന് മണിക്ക് അവർ നെടുമ്പാശ്ശേരി എയർപോർട്ടിൽനിന്ന് പുറത്തിറങ്ങുമ്പോൾ നിങ്ങളും കാറിൽ പുറകേ പോകണം. അവർ ഹോട്ടലിൽ മുറിയെടുക്കുന്ന സമയത്ത് തൊട്ടുപുറകേ നിങ്ങളുമെത്തണം.”
“മാഷേ, അവരെ പരിചയപ്പെടാൻ ഞാനൊരു സൂത്രം കണ്ടുപിടിച്ചിട്ടുണ്ട്. അന്നക്കുട്ടിയുടെ ഭർത്താവിന്‍റെ ഒരു ബന്ധു പണ്ട് ഷൊർണ്ണൂരിൽ റെയിൽവേ എൻജിൻ ഡ്രൈവറായിട്ടുണ്ടായിരുന്നു. മൂപ്പര് വഴിയാ അന്നക്കുട്ടിയുടെ കല്യാണം നടന്നതന്നെ. ഈ ചങ്ങായിയുടെ പേര് എന്തോ ഒരു പെരേരാന്നാ. സ്വാതന്ത്ര്യം കിട്ടണേനു മുമ്പുതന്നെ ഈ പെരേര കുടുംബത്തോടെ ആസ്ട്രേലിയയ്ക്ക് പോയി. അയാളുടെ മോന്‍റെ മോനും ഭാര്യാണെന്ന മട്ടിലാ നിങ്ങള് പോണ്ടത്.”
ഒരു പിടിയും കിട്ടാതെ ഞാൻ പകച്ചിരുന്നു. സംഗതി ഇതും ഒരു കോരപ്പൂട്ടുപോലെയാണല്ലോ. പൂട്ട്യാൽ അതുപോലെ തുറക്കാനും കഴിയണം. കുന്നംകുളത്തുകാര് കുറച്ചുപേരൊക്കെ എന്നെയും അറിയും. അവരുടെ മുന്നിൽ പെരേരയുടെ വേഷംകെട്ടി പിടിക്കപ്പെട്ടാൽ പിന്നെ ആത്മഹത്യചെയ്യേണ്ടിവരും. എന്‍റെ മൗനത്തിൽനിന്ന് കാര്യത്തിന്‍റെ കിടപ്പ് മനസ്സിലാക്കിയപ്പോൾ രേഖ എനിക്ക് ധൈര്യം തരാൻ ശ്രമിച്ചു:
“കഥയെഴുത്തൊന്നും പേടിക്കേണ്ട. ഒരാഴ്ചകൊണ്ട് ബെന്നി നിങ്ങൾ രണ്ടാൾക്കും കോരപ്പൂട്ടും കോരക്കുത്തുമൊക്കെ പഠിപ്പിച്ചുതരും. പിന്നെ ബെന്നീടെ എന്തിനും പോന്ന പത്തുപതിനഞ്ച് ഓണത്തല്ലുകാര് എപ്പോഴും നിഴൽപോലെ കൂടെയുണ്ടാവേം ചെയ്യും.”
ഉച്ചയ്ക്ക് ബിന്ദുകൂടി വന്നപ്പോൾ പ്രോഗ്രാം വിശദമായി ചർച്ചചെയ്തു. കോരപ്പൂട്ടും കോരക്കുത്തുമൊന്നും പഠിച്ചില്ലെങ്കിലും ശാരീരികവും മാനസികവുമായി വേണ്ടത്ര തയ്യാറെടുപ്പുകളോടെ ഞങ്ങൾ ഡിസംബർ ഇരുപത്തിമൂന്നിനായി കാത്തിരുന്നു.
ഡിസംബർ 23-ന് കാലത്ത് പതിനൊന്നുമണിക്കുള്ള ജെറ്റ് എയർവേസിന്‍റെ ഫ്ളൈറ്റിൽ ഡിസൂസയും കുടുംബവും വന്നു. അവരെ സ്വീകരിച്ചുകൊണ്ടു പോകാനായി
UTC
ക്കാരുടെ ഒരു കറുത്ത ഇനോവ കാർ എയർപോർട്ടിൽ വന്നിരുന്നു.
Welcome to Mr. Alfred D
’
souza and family
എന്നെഴുതിയ ബോർഡുമായി
UTC
യുടെ ഉയർന്ന ഉദ്യോഗസ്ഥനെപ്പോലെ തോന്നിച്ച ഒരാൾ അവരെ സ്വീകരിക്കുമ്പോൾ രേഖ അടുത്തുതന്നെ നിന്നിരുന്നു. അവളാണ് എയർപോർട്ടിന് പുറത്ത് റോഡരികിലായി പാർക്ക് ചെയ്തിരുന്ന ഞങ്ങൾക്ക് അവരുടെ കാറിന്‍റെ നിറവും നമ്പറും പറഞ്ഞുതന്നത്.
ഞങ്ങളുടെ കാർ രശ്മിയാണ് ഡ്രൈവ് ചെയ്തത്. ശരിക്കൊരു ആംഗ്ലോ ഇന്ത്യക്കാരിയെപ്പോലെ സ്ലീവ് ലെസ് ഷോർട്ട് ഫ്രോക്കും സോക്സും ധരിച്ച് ലിപ്സ്റ്റികും റൂഷുമിട്ട ഏയ്ഞ്ചലാ പെരേരയെന്ന ബിന്ദുവും ഹാഫ് പാന്‍റ്സും ടീഷർട്ടുമിട്ട് വാക്ക്മാൻ കേട്ടുകൊണ്ടിരിക്കുന്ന ക്രിസ്റ്റഫർ പെരേരയെന്ന ഞാനും പിൻസീറ്റിലിരുന്നു. ഒന്നേകാൽ മണിക്കൂർ നേരത്തെ യാത്രയ്ക്കു ശേഷം രശ്മിയോട് ബൈ പറഞ്ഞ് ഞങ്ങൾ റിസപ്ഷനിലേക്ക് ചെല്ലുമ്പോൾ ആൽഫ്രഡ് ഡിസൂസ റിസപ്റ്റ്ഷനിസ്റ്റുമായി സംസാരിച്ചുകൊണ്ട് നിൽക്കുകയായിരുന്നു. ലീന ഡിസൂസയും മമ്മിയും സെറ്റിയിലിരിക്കുന്നു. മുമ്പേ പ്ലാൻ ചെയ്തതനുസരിച്ച് ബിന്ദുവിനെ ലീനയുടെ അടുത്തേക്കയച്ച് ഞാൻ റിസപ്ഷനിലേക്ക് നീങ്ങി. ആൽഫ്രഡ് അധികം സംസാരിക്കാത്ത പ്രകൃതമാണെന്നു തോന്നുന്നു. ഞാൻ വിശദമായി പുഞ്ചിരിച്ച് നോക്കിയെങ്കിലും അയാളത് ശ്രദ്ധിച്ചതേയില്ല. എന്നാൽ ലീനയും മമ്മിയും ബിന്ദുവിന്‍റെ സൗന്ദര്യത്തിലും പെരുമാറ്റത്തിലും വീണു. ‘എക്സ്ക്യൂസ്മീ’ എന്ന് സൈസ്റ്റലിൽ പറഞ്ഞ് അവൾ ലീനയുടെ അടുത്തിരുന്നപ്പോൾ വിലകൂടിയ പെർഫ്യൂമിന്‍റെ മണം കുമുകുമായെന്ന് ചുറ്റും പടർന്നു. ലീന മമ്മിയുടെ ചെവിയിൽ ‘മാർവലെസ്’ എന്ന് പറയുന്നത് ബിന്ദു കേട്ടു. കറുത്ത ത്രീഫോർത്ത് ജീൻസും
Discover Me
! എന്നെഴുതിയ ചുവന്ന ടീഷർട്ടും ധരിച്ച ലീന ‘ഹായ്’ പറഞ്ഞപ്പോൾ ബിന്ദു അവളെയും മമ്മിയെയും വശ്യമായി ഒന്നു നോക്കി ‘ഹായ്’ പറഞ്ഞ് അവളോട് പേര് ചോദിച്ചു.
“ലീന ഡിസൂസ.”
“ആം ഏയ്ഞ്ചലാ പെരേര.”
“ആർ യൂ ഫ്രം ഗോവ?”
“നോ... ഫ്രം ഡൗൺ അണ്ടർ. സിഡ്നി.”
ഏയ്ഞ്ചലായുടെ മറുപടി കേട്ടപ്പോൾ ലീനയുടെ മുഖം കൂടുതൽ പ്രകാശമാനമായി. കഷ്ടകാലത്തിന് അപ്പോഴേക്കും ആൽഫ്രഡ് ഡിസൂസ മുറിയുടെ ചാവി വാങ്ങിക്കഴിഞ്ഞിരുന്നു.
“സോറി വി വിൽ മീറ്റ് എഗെയിൻ.”
ലീനയും മമ്മിയും എഴുന്നേറ്റ് അയാളുടെകൂടെ ലിഫ്റ്റിൽ കയറി. മീൻ ചൂണ്ടയിൽ കൊത്തിയെന്നുറപ്പായ സന്തോഷത്തിൽ ബിന്ദു എഴുന്നേറ്റുവന്ന് എന്‍റെ പിറകിൽ തോളത്ത് കൈവെച്ച് നിന്നു. റൂമിന്‍റെ ചാവി തരുമ്പോൾ ചെറുപ്പക്കാരനായ റിസപ്ഷനിസ്റ്റ് “ബെന്ന്യേട്ടന്‍റെ ആളല്ലേ?” എന്ന് ചോദിച്ചു. ഞാൻ ‘അതേ’ യെന്ന് തലയാട്ടി.
“എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ പറഞ്ഞോളോട്ടാ.”
അയാൾക്ക് താങ്ക്സ് പറഞ്ഞ് ലിഫ്റ്റിൽ കയറി 423-ാം നമ്പർ മുറിയിലെത്തിയ ഉടനെ രേഖയെയും ബെന്നിയെയും വിളിച്ച് പ്രോഗ്രസ്സ് റിപ്പോർട്ട് കൊടുത്തു.
Slow and steady
എന്നായിരുന്നു രേഖയുടെ അഡ് വൈസ്. ബെന്നി, “ഒന്നും പേടിക്കണ്ട, ഞാനും ആൾക്കാരും തൃശൂര് തന്നെയുണ്ട്. എന്താവശ്യണ്ടെങ്കിലും മാഷ് വിളിച്ചോ...” എന്ന് പറഞ്ഞു. ഒന്ന് റിലാക്സ് ചെയ്യാനായി ഷൂസ് അഴിച്ചുവെച്ച് കട്ടിലിൽ കയറി കിടന്നപ്പോൾ ബിന്ദു എതിരേ സൈറ്റിയിൽ കാലിന്മേൽ കാൽ കയറ്റിവെച്ച് കോണ്ടലീസ റൈസിരിക്കുന്നതുപോലെ ഇരുന്നു.
“നീയിപ്പോൾ ഒന്നാന്തരമൊരു ആംഗ്ലോ ഇന്ത്യാക്കാരിയെപ്പോലെതന്നെയുണ്ട്. ഒറിജിനലിനെ വെല്ലുന്ന ഡൂപ്ലിക്കേറ്റ്. ലീനയെയും മമ്മിയെയും കണ്ടാലാണ് കുറച്ചെങ്കിലും സംശയം തോന്നുക. നമുക്ക് സന്ധ്യയ്ക്ക് പോയി അവരെ പരിചയപ്പെടാം.”
“നമ്മൾ അങ്ങോട്ടു പോയി പരിചയപ്പെടേണ്ട ആവശ്യമൊന്നും ഉണ്ടാകുമെന്ന് തോന്നുന്നില്ല. അവർതന്നെ ഇങ്ങോട്ട് വരും. ആ കൊച്ചിനെ ഞാൻ ശരിക്കും കുരുക്കിയിട്ടുണ്ട്.”
ബിന്ദു പറഞ്ഞതുപോലെ ലഞ്ചിനു ശേഷം പപ്പ രണ്ട് സ്മോളും വീശി മയങ്ങിയപ്പോൾ മമ്മിയും മോളുംകൂടി വിശദമായി പരിചയപ്പെടാനായി ഞങ്ങളുടെ റൂമിലേക്ക് വന്നു. കുന്നംകുളത്തുള്ള ഗ്രാൻഡ് ഫാദർ നിക്കോളാസ് പെരേരയുടെ പുരാതന വീട്ടിൽ നടക്കുന്ന ഒരു റിലീജിയസ് ഫങ്ഷൻ അറ്റൻഡ് ചെയ്യാൻ ഞങ്ങൾ സിഡ്നിയിൽനിന്നു വന്നതാണെന്നു പറഞ്ഞപ്പോൾ അവർക്ക് വലിയ താൽപര്യമായി. ബിന്ദു അതൊരു സീക്രട്ട് ഫങ്ഷനാണെന്നുകൂടി പറഞ്ഞപ്പോൾ മമ്മി ആകാംക്ഷയോടെ,
You mean the Cora function
? എന്ന് ശബ്ദം താഴ്ത്തി ചോദിച്ചു. ലീന അതേ ടോണിൽ
Yah
... എന്ന് പറഞ്ഞു. ഒരു നിമിഷത്തേക്ക് അവർ രണ്ടുപേരും പരസ്പരമൊന്ന് നോക്കി. പിന്നെ അല്പം മടിച്ചുമടിച്ചാണെങ്കിലും അവരും അതേ ഫങ്ഷനാണ് വന്നിരിക്കുന്നതെന്നും ലീനയ്ക്കുവേണ്ടിയാണ് നാളെ രാത്രി ഫങ്ഷൻ നടക്കുന്നതെന്നും പറഞ്ഞു. ചെന്നൈയിലെ ബന്ധുക്കളായ മോസസും ഫാമിലിയും അവസാന നിമിഷം വരില്ലെന്നറിയിച്ചപ്പോൾ അവരാകെ വിഷമിച്ചിരിക്കുകയായിരുന്നെന്നും ഞങ്ങളുള്ളതുകൊണ്ട് ഇനി സമാധാനമായി എന്നും പറഞ്ഞു. അവസാനം അവർ ഞങ്ങളെ വൈകുന്നേരത്തെ ഡിന്നറിന് ക്ഷണിച്ച് മടങ്ങി.
രാത്രി ഒരുമിച്ചുള്ള ഡിന്നർകൂടി കഴിഞ്ഞപ്പോൾ ഞാനും ഏയ്ഞ്ചലായും അവരുടെ ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായി മാറി. അതുവരെ മകളെ കോരയ്ക്ക് കൊടുക്കുന്നതിന്‍റെ ചമ്മൽ കാരണം മിണ്ടാതെ നിന്ന ആൽഫ്രഡ് ഡിസൂസയ്ക്ക് ഏയ്ഞ്ചലായെ പതിനൊന്നു കൊല്ലംമുമ്പ് കോരയ്ക്ക് കൊടുത്തതാണെന്നും അടുത്ത വർഷം മകൾ ജെന്നിയെ കോരയ്ക്ക് കൊടുക്കാനുള്ള കാര്യങ്ങളെപ്പറ്റി അന്വേഷിക്കാൻകൂടിയാണ് ഞങ്ങൾ വന്നിരിക്കുന്നതെന്നും പറഞ്ഞപ്പോൾ വലിയ ആശ്വാസമായി.
രാത്രി പതിനൊന്നുമണിയോടെ ആദ്യ വീട്ടിലെ മൂന്നുപേർ വന്ന് പിറ്റേ ദിവസത്തെ ചടങ്ങുകളെപ്പറ്റി ഞങ്ങളോട് വിശദമായി സംസാരിച്ചു. ചടങ്ങുകൾ നടക്കുമ്പോൾ കുട്ടിയുടെ അപ്പനമ്മമാർ അപ്സെറ്റാകാറുണ്ടെന്നും ഒപ്പമുള്ള നിങ്ങൾ എല്ലാം വേണ്ടതുപോലെ നോക്കി നടത്തണമെന്നും അവർ എന്നോടും ബിന്ദുവിനോടും പ്രത്യേകം പറഞ്ഞേല്പിച്ചു. മമ്മി “
Don
’
t worry Angela has enough experience to manage
” എന്ന് പറഞ്ഞപ്പോൾ അവർ വിശ്വാസം വരാത്ത മട്ടിൽ ബിന്ദുവിനെ നോക്കിയെങ്കിലും അവളത് ശ്രദ്ധിച്ചതേയില്ല.
ഡിസൂസമാരോട് ഗുഡ്നൈറ്റ് പറഞ്ഞ് കതകടയ്ക്കുമ്പോൾ രാത്രി പന്ത്രണ്ടുമണി. ഈ കെയറോഫിൽ ഫീസടയ്ക്കാതെ കിട്ടിയ രാത്രി ശരിക്കൊന്ന് ആഘോഷിക്കാമെന്നു വെച്ച് ആൽഫ്രഡ് ഡിസൂസ സമ്മാനമായി തന്ന കാഷ്യു ഫെനി തുറന്ന് ഓരോ പെഗ്ഗടിച്ചപ്പോൾ ഞാൻ യഥാർത്ഥത്തിൽ ആസ്ത്രേലിയക്കാരൻ പെരേരതന്നെയാണെന്നെനിക്കു തോന്നി. മിസ്സിസ് പെരേരയ്ക്കും ശരിക്കു തലയ്ക്ക് പിടിച്ചുവെന്നു തോന്നുന്നു. സാധാരണ എന്നെ പെർവെർട്ടെന്ന് പറഞ്ഞ് ആക്ഷേപിക്കാറുള്ള അവൾ ഇത്തവണ പെർവെർഷന്‍റെ എല്ലാ അതിർത്തികളും ലംഘിച്ചു. ഈ പെണ്ണിനെ ഒരു കോരപ്പൂട്ട് പൂട്ടി നിലത്തിട്ടാലോ എന്ന് തോന്നിയെങ്കിലും കഷ്ടകാലത്തിനു പൂട്ട് തുറക്കാൻ പറ്റിയില്ലെങ്കിൽ പിന്നെ പ്രശ്നമാകുമല്ലോ എന്നു ഭയന്നു വെറുതെ വിട്ടു. പിറ്റേന്നു കാലത്ത് പതിനെട്ടാംകൂറ്റുകാരുടെ ചടങ്ങുകൾക്ക് സാക്ഷിയാകാനുള്ള ആകാംക്ഷയോടെ ഞങ്ങൾ വേഗം കെട്ടിപ്പിടിച്ച് കിടന്നുറങ്ങി.
ഇരുപത്തിരണ്ട്
Grothendeick and Me
The ethics of the scientific profession
(
especially among mathematicians
)
have degraded to such a degree that pure and simple theft between colleagues
(
especially at the expense of those who have no position of power to defend themselves
)
has almost become a general rule and is in any case tolerated by all even in the most flagrant and iniquitous cases
.
Crafoord Prize
നിരസിച്ചുകൊണ്ട്
Alexander Grothendeick Royal Sweedish Academy of Sciences
-ന് അയച്ച കത്തിൽനിന്ന്.
ബി
ന്ദുവിന്
Slow and steady
എന്ന് അഡ്വൈസ് കൊടുത്തശേഷം രേഖ ഇട്ടിക്കോരയുടെ വിശേഷങ്ങളറിയാനായി ലാപ്ടോപ്പെടുത്ത് നെറ്റിൽ കയറി. അവന്‍റെ പുതിയ മെയിലുകളൊന്നുമില്ലെന്ന് കണ്ടപ്പോൾ മൊറിഗാമിയുടെ ബ്ലോഗ് തുറന്നു.
Grothendeick
’
s Mathematics, Grothendeick and Me
എന്നീ രണ്ട് ത്രെഡുകളിൽ ആദ്യത്തേത് ഓപ്പൺ ചെയ്തെങ്കിലും അതിൽ ഗ്രോഥെൻഡിക്കിന്‍റെ ഗണിതശാസ്ത്രസിദ്ധാന്തങ്ങളും അവയുടെ വിശദീകരണങ്ങളും മാത്രമായിരുന്നു. അത് മനസ്സിലാക്കാനുള്ള വിവരമൊന്നും തനിക്കില്ലെന്ന് ബോധ്യമായ ഉടനെ അവൾ അടുത്ത ത്രെഡിൽ ക്ലിക്ക് ചെയ്തു.
Morigami
’
s World of Plus and Minus
Grothendieck and Me
പാൾ എയർദോഷിനെപ്പോലെയോ അതിലേറെയോ എന്നെ സ്വാധീനിച്ച ഗണിതശാസ്ത്രജ്ഞനാണ് അലക്സാണ്ടർ ഗ്രോഥെൻഡിക്. വെറുതെ സ്വാധീനിക്കുകയല്ല എന്‍റെ ജീവിതത്തെതന്നെ അദ്ദേഹം മാറ്റിമറിച്ചു എന്നു പറയാം. അതുവരെ ഗണിതത്തെ ഒരു ശാസ്ത്രമായി കണക്കാക്കി യുക്തിയിലധിഷ്ഠിതമായ വിശകലനരീതികളിലൂടെ മനസ്സിലാക്കാനും പഠിക്കാനും ശ്രമിച്ച എന്നെ അതിന്‍റെ രാഷ്ട്രീയത്തിലേക്കും മാസ്മരികമായ മിസ്റ്റിക്തലങ്ങളിലേക്കുമെത്തിച്ചത് ഗ്രോഥെൻഡിക്കായിരുന്നു. ജീവിതത്തോടും സമൂഹത്തോടുമുള്ള എന്‍റെ വ്യക്തിപരമായ സമീപനങ്ങളെയും നിലപാടുകളെയും ഒരു പൊളിച്ചെഴുത്തിനു വിധേയമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. തീർച്ചയായും അലക്സാണ്ടർ ഗ്രോഥെൻഡിക്കിനെ കാണുന്നതിനുമുമ്പുള്ള മൊറിഗാമിയല്ല ഗ്രോഥെൻഡിക്കിനെ കണ്ടതിനുശേഷമുള്ള മൊറിഗാമി.
ബുഡാപെസ്റ്റിൽനിന്ന് ഗ്രോഥെൻഡിക്കിനെ കാണാൻ പോകുന്നതിന് മുമ്പായി അദ്ദേഹത്തെക്കുറിച്ചുള്ള പരമാവധി വിവരങ്ങൾ ശേഖരിച്ചിരിക്കാൻ ഞാൻ ശ്രമിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ലൈബ്രറിയിലെ പുസ്തകങ്ങളിൽനിന്നും അധ്യാപകരിൽനിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തെക്കുറിച്ച് ഏകദേശമൊരു ധാരണ ഞാനുണ്ടാക്കിയെടുത്തു.
റഷ്യൻ ജൂതനായ അലക്സാണ്ടർ ഷാപിറോയുടെയും ഹാംബർഗിലെ പ്രൊട്ടസ്റ്റന്‍റ് കമ്മ്യൂണിസ്റ്റുകാരി ഹൻക ഗ്രോഥെൻഡിക്കിന്‍റെയും മകനായി 1928 മാർച്ച് 28-ന് ബെർലിനിലാണ് അലക്സാണ്ടർ ഗ്രോഥെൻഡിക്ക് ജനിച്ചത്. കഷ്ടപ്പാടുകളും ദുരിതവും നിറഞ്ഞ ഭീകരമായ ബാല്യകാലമായിരുന്നു അദ്ദേഹത്തിന്‍റേത്. അനാർക്കിസ്റ്റുകളായിരുന്ന മാതാപിതാക്കൾ രണ്ടുപേരും മുമ്പേ വിവാഹമോചിതരും ഓരോ കുട്ടികളുള്ളവരുമായിരുന്നു. ഉക്രെയിനിലെ ഒരു പുരാതന ജൂതകുടുംബത്തിൽ ജനിച്ച ഷാപിറോ റഷ്യയിലെ സാർവിരുദ്ധപോരാട്ടങ്ങളിൽ പങ്കെടുത്തതിന്‍റെ പേരിൽ പതിനേഴാം വയസ്സിൽതന്നെ അറസ്റ്റ് ചെയ്യപ്പെടുകയും പത്തുവർഷത്തിലേറെ തടവിൽ കിടക്കുകയും ചെയ്തിരുന്നു. റഷ്യയിൽനിന്ന് രക്ഷപ്പെട്ട് ബെർലിനിലെത്തിയ അദ്ദേഹം തന്‍റെ രാഷ്ടീയ ഭൂതകാലം മറച്ചു വെച്ച് അലക്സാണ്ടർ തനറോഫ് എന്ന വ്യാജപ്പേരിൽ ഒരു സ്ട്രീറ്റ് ഫോട്ടോഗ്രാഫറായി കഴിയുമ്പോഴാണ് ഹൻകയെ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും. ഹാംബർഗ്ഗിലെ ഒരു സമ്പന്ന കുടുംബത്തിൽ ജനിച്ച ഹൻക വിപ്ലവരാഷ്ട്രീയത്തിലാകൃഷ്ടയായി ബെർലിനിലെത്തി ചില തീവവാദപ്രസ്ഥാനങ്ങളോടൊപ്പം പ്രവർത്തിക്കുകയായിരുന്നു. അവർ രണ്ടുപേരും അക്കാലത്ത് പല ഇടതുപക്ഷ പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങളും ഫിക്ഷനും എഴുതിയിരുന്നു.
1933-ൽ ജർമനിയിൽ നാസികൾ അധികാരത്തിൽ വന്നതോടെ അഞ്ചു വയസ്സുള്ള അലക്സ്സാണ്ടർ ഗ്രോഥെൻഡിക്കിനെ ഹാംബർഗ്ഗിലുള്ള വില്യം ഹെയ്ഡ്രോൺ എന്ന സുഹൃത്തിന്‍റെ കുടുംബത്തോടൊപ്പമാക്കി ഷാപിറോയും ഹൻകയും പാരീസിലേക്ക് രക്ഷപ്പെട്ടു. പിന്നീട് അഞ്ചാറു വർഷക്കാലത്തെ അവരുടെ ജീവിതത്തെക്കുറിച്ചുള്ള വിവരങ്ങളൊന്നും എവിടെയും ലഭ്യമല്ല. അവർ സ്പെയിനിലെ ആഭ്യന്തരയുദ്ധത്തിൽ പങ്കെടുത്തിരുന്നുവെന്നും ഫ്രാങ്കോയുടെ വിജയത്തോടെ പാരീസിലേക്കുതന്നെ മടങ്ങിവന്നു വെന്നുമാണു വിശ്വസിക്കപ്പെടുന്നത്. ഇടതുപക്ഷ തീവ്രവാദ്രപ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നതിനാൽ അപകടകാരികളായ വിദേശ ദമ്പതികളായിട്ടാണ് പാരീസിലെ പൊതുസമൂഹം അവരെ കണക്കാക്കിയിരുന്നത്. 1939-ൽ രണ്ടാം ലോകയുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ ഹിറ്റലറുടെ ഭരണത്തിൽ ഒരു ജൂതബാലന്‍റെ സുരക്ഷയ്ക്ക് ഉറപ്പില്ലാത്തതിനാൽ ഫ്രഞ്ച് കൺസോലേറ്റ് വഴി ഷാപിറോയെ വിവരമറിയിച്ചശേഷം വില്യം ഹെയ്ഡ്രോൺ പതിനൊന്നു വയസ്സുകാരനായ അലക്സാണ്ടർ ഗ്രോഥെൻഡിക്കിനെ ഹാംബർഗ്ഗിൽനിന്ന് പാരീസിലേക്ക് ഒറ്റയ്ക്ക് ട്രെയിനിൽ കയറ്റിവിട്ടു. ജർമനിയിൽ നാസിസത്തിന്‍റെ ആവേശം കത്തിപ്പടർന്നിരുന്ന ആ നാളുകളിൽ ഭാഗ്യംകൊണ്ട് മാത്രമാണ് ഒരു കുഴപ്പവുമില്ലാതെ അദ്ദേഹം മാതാപിതാക്കളുടെ അടുത്തെത്തിയത്.
ഗ്രോഥെൻഡിക്ക് പാരീസിലെത്തി അധികദിവസം കഴിയുന്നതിനുമുമ്പു തന്നെ പിതാവ് ഷാപിറോ അറസ്റ്റ് ചെയ്യപ്പെട്ടു. വിചാരണപോലുമില്ലാതെ തടങ്കൽപാളയത്തിലേക്ക് അയയ്ക്കപ്പെട്ട അദ്ദേഹത്തിന് പിന്നീടൊരിക്കലും തന്‍റെ ഭാര്യയെയും മകനെയും കാണാൻ കഴിഞ്ഞില്ല. പല നാസി ക്യാമ്പുകളിലായി തന്‍റെ ശേഷിച്ച ജീവിതം കഴിച്ചുകൂട്ടിയ ഷാപിറോ ഒടുവിൽ 1942-ൽ ആഷ്വിറ്റസ് കോൺസൺട്രേഷൻ ക്യാമ്പിൽവെച്ച് കൊല്ലപ്പെട്ടു. എന്നാൽ അദ്ദേഹം മരിച്ചവിവരം ഗ്രോഥെൻഡിക്കും അമ്മയും അറിയുന്നത് 1945-ൽ യുദ്ധം അവസാനിച്ചതിനു ശേഷമാണ്. പിതാവിനെ ഒരുതരം വീരാരാധനയോടെ കണ്ടിരുന്ന ഗ്രോഥെൻഡിക്കിനെ ഈ സംഭവം മാനസികമായി വല്ലാതെ തകർത്തു.
രണ്ടാം ലോകയുദ്ധകാലത്ത് ഗ്രോഥെൻഡിക് അമ്മയോടൊപ്പം ഫ്രാൻസിലെ വിവിധ അഭയാർത്ഥിക്യാമ്പുകളിലാണ് കഴിഞ്ഞത്. 1940-ൽ മെൻഡെ ക്യാമ്പിലുള്ള സമയത്ത് വെറും പന്ത്രണ്ട് വയസ്സ് മാത്രമുണ്ടായിരുന്ന ഗ്രോഥെൻഡിക്ക് എങ്ങനെയെങ്കിലും ഹിറ്റ്ലറെ വധിക്കുകയെന്ന ബാലിശമായ ലക്ഷ്യത്തോടെ ക്യാമ്പിൽനിന്ന് പുറത്തുചാടാൻ ശ്രമിച്ചെങ്കിലും പിടിക്കപ്പെട്ടു. തുടർന്ന് ക്രൂരമായ പീഡനത്തിന് വിധേയനാകേണ്ടിവന്ന ഗ്രോഥെൻഡിക്കിന് അധികം താമസിയാതെ അമ്മയെ പിരിയേണ്ടിവന്നു. അമിതമായ ലാളനയാണ് ഗ്രോഥെൻഡിക്കിനെ വഷളാക്കുന്നതെന്ന് ആരോപിച്ച് ഹൻകയെ മറ്റൊരു ഇടക്കാല ക്യാമ്പിലേക്കും ഗ്രോഥെൻഡിക്കിനെ ഷാമ്പോണിൽ ഒരു സ്വിസ് സംഘടന നടത്തുന്ന ചിൽഡ്രൻസ് ഹോമിലേക്കും മാറ്റി. ശാരീരികവും മാനസികവുമായ കടുത്ത പീഡനങ്ങൾ നിറഞ്ഞ ഈ ചെറുപ്പകാലമാണ് പിന്നീട് ഗ്രോഥെൻഡിക്കിനെ ഹിംസയെയും യുദ്ധത്തെയും ശക്തിയായി എതിർക്കുന്ന രാഷ്ട്രീയനിലപാടിലേക്ക് നയിച്ചത്.
ഷാമ്പോണിലെ കുട്ടികൾക്ക് ഔപചാരിക വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങളുണ്ടായിരുന്നു. അഭയാർത്ഥിക്കുട്ടികൾക്കുവേണ്ടി ഒരു പ്രൊട്ടസ്റ്റന്‍റ് പാതിരി നടത്തിയിരുന്ന സ്കൂളിൽനിന്നും തരക്കേടില്ലാത്ത വിദ്യാഭ്യാസം ലഭിച്ചെങ്കിലും ടെക്സ്റ്റ് ബുക് മാത്തമാറ്റിക്സിലെ ആവർത്തനവിരസത ഗ്രോഥെൻഡിക്കിനെ നിരാശനാക്കി. 1945-ൽ യുദ്ധം അവസാനിച്ചപ്പോൾ ക്യാമ്പിൽനിന്ന് പുറത്തുവന്ന ഹൻക മകനെ കൂട്ടി മെഡിറ്ററേനിയൻ തീരത്തെ മൊണ്ട്പെലൈയറിനടുത്തുള്ള മൈസാർ ഗ്യൂസ് എന്ന ഗ്രാമത്തിൽ താമസമാക്കി. ഹെൻക മൈസാർ ഗ്യൂസിലെ മുന്തിരിത്തോട്ടങ്ങളിൽ ജോലിചെയ്ത് കിട്ടുന്ന തുച്ഛമായ വരുമാനംകൊണ്ട് ജീവിക്കുമ്പോൾ ഭാഗ്യത്തിന് മകന് മൊണ്ട്പെലൈയർ സർവ്വകലാശാലയിൽ പഠിക്കാനുള്ളൊരു സ്കോളർഷിപ്പ് കിട്ടി.
മൊണ്ട്പെലൈയർ സർവ്വകലാശാലയിലെ സാമ്പ്രദായിക വിദ്യാഭ്യാസവും ഗ്രോഥെൻഡിക്കിനെ തീരെ തൃപ്തിപ്പെടുത്തിയില്ല. ഗണിതത്തിൽ പുതിയതായി ഒന്നും കണ്ടെത്താനില്ലെന്ന ധാരണ വെച്ചുപുലർത്തിയ അവിടത്തെ അധ്യാപകസമൂഹം അദ്ദേഹത്തെ നിരാശപ്പെടുത്തി. കാൽക്കുലസ് പഠിപ്പിച്ചിരുന്ന മോൺഷ്യർ സൂല മാത്രമാണ് അല്പമെങ്കിലും ആശ്വാസമായത്. മൊണ്ട്പെലൈയറിൽ ഗണിതപഠനത്തിൽ ഉന്നത നിലവാരം പുലർത്തിയ ഗ്രോഥെൻഡിക്കിന് 1948-ൽ പാരീസിൽ ഉപരിപഠനം നടത്താനുള്ള സ്കോളർഷിപ്പ് ലഭിച്ചു. എന്നാൽ പാരീസിലെ ഇക്കോൾ നോർമലിയിലെ ചില സെമിനാറുകളിൽ പങ്കെടുത്തപ്പോൾ അത്തരം സെമിനാറുകളിൽ പങ്കെടുക്കാൻവേണ്ട ബൗദ്ധികമായ അടിത്തറ തനിക്കില്ലെന്ന് ബോധ്യപ്പെട്ട ഗ്രോഥെൻഡിക്ക് അന്ന് ഫ്രാൻസിലെ ഗണിതശാസ്ത്രകേന്ദ്രമായി കണക്കാക്കപ്പെട്ടിരുന്ന നാംസി സർവ്വകലാശാലയിലേക്ക് മാറി. 1950 മുതൽ 1953 വരെ നാംസി സർവ്വകലാശാലയിലുണ്ടായിരുന്ന കാലത്താണ് ഗ്രോഥെൻഡിക്ക് ഒരു യഥാർത്ഥ ഗണിതശാസ്ത്രജ്ഞനായി മോൾഡ് ചെയ്യപ്പെടുന്നത്.
ലോറാൻ ഷ്യുർട്സ് എന്ന് പ്രസിദ്ധനായ ഗണിതശാസ്ത്രജ്ഞന്‍റെ കീഴിലാണ് നാംസി സർവ്വകലാശാലയിൽ ഗ്രോഥെൻഡിക് ഗവേഷണം നടത്തിയത്. അവിടെനിന്ന് ഫങ്ഷണൽ അനാലിസിസ് (
Functional Analysis
)ൽ വളരെ പ്രശസ്തമായ നിലയിൽ അദ്ദേഹം ഡോക്ടറേറ്റ് നേടി. ഗ്രോഥെൻഡിക് സമർപ്പിച്ച ആറു മികച്ച തിസീസുകളിൽ ഏതിന് ഡോകടറേറ്റ് നല്കും എന്ന കാര്യത്തിൽ മാത്രമേ തർക്കമുണ്ടായിരുന്നുള്ളു. ഡോക്ടറേറ്റ് ലഭിച്ചെങ്കിലും ഫ്രഞ്ച് പൗരത്വമില്ലാത്തതിനാൽ ഗ്രോഥെൻഡിക്കിന് സ്ഥിരമായൊരു ജോലി ലഭിച്ചില്ല. ഫ്രഞ്ചുപൗരത്വം സ്വീകരിച്ചാൽ നിർബന്ധിത സൈനികസേവനം അനുഷ്ഠിക്കണമെന്നതുകൊണ്ട് പൗരത്വത്തിന് അപേക്ഷിക്കാതെ അദ്ദേഹം ബ്രസീലിലെ സാവോപോളോ യൂണിവേഴ്സിറ്റിയിലെ അധ്യാപകജോലി സ്വീകരിച്ച് ലാറ്റിനമേരിക്കയിലേക്ക് പോവുകയായിരുന്നു. പിന്നീട് പ്രിൻസ്റ്റൺ, ഹാർവാർഡ് എന്നിങ്ങനെ നിരവധി പ്രശസ്ത വിദേശ സർവ്വകലാശാലകളിൽ പഠിപ്പിക്കുകയും ഗൗരവമായ ഗണിതശാസ്ത്ര ഗവേഷണത്തിലേർപ്പെടുകയും ചെയ്ത ഗ്രോഥെൻഡിക് 1956-ൽ ഫ്രാൻസിലേക്ക് മടങ്ങിവരുമ്പോൾ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഗണിതശാസ്ത്രജ്ഞന്മാരിലൊരാളായിരുന്നു. അപ്പോഴേക്കും
Topology, Algbric geometry, Functional analysis, Cohomology, Catogory theory
എന്നിങ്ങനെ ഗണിതശാസ്ത്രത്തിന്‍റെ വിവിധ മേഖലകളിൽ അദ്ദേഹം നിരവധി ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ പാൾ എയർദോഷിനെയോ ജോൺ നാഷിനെയോപോലെ ഗ്രോഥെൻഡിക്ക് പ്രഗത്ഭനായ ഒരു പ്രോബ്ലംസോൾവറായിരുന്നില്ല. ഗണിതശാസ്ത്രരംഗത്ത് സമർത്ഥനായ തിയറി ബിൽഡർ എന്ന നിലയ്ക്കാണ് ഗ്രോഥെൻഡിക്ക് അറിയപ്പെട്ടത്. പ്രശ്നങ്ങളെ അതിന്‍റെ മൈക്രോ ലെവലിൽ മാത്രം കാണാതെ സമഗ്രമായ പശ്ചാത്തലത്തിൽ വിശകലനം ചെയ്യാനാണ് ഗ്രോഥെൻഡിക് ഇഷ്ടപ്പെട്ടത്. ഗണിതശാസ്ത്രത്തോടും സമൂഹത്തോടുമുള്ള വീക്ഷണങ്ങളിൽ വളരെയധികം വ്യത്യസ്തത വെച്ചു പുലർത്തിയിട്ടും ഗ്രോഥെൻഡിക് എങ്ങനെ എയർദോഷിന്‍റെ സുഹൃത്തായിയെന്ന് ഞാൻ അത്ഭുതപ്പെട്ടു.
1958 ആഗസ്റ്റിൽ എഡിൻബറോയിലെ ഇന്‍റർനാഷണൽ കോൺഗ്രസ് ഓഫ് മാത്തമാറ്റീഷ്യനിൽ നടത്തിയ പ്ലീനറി പ്രഭാഷണമാണ് ഗ്രോഥെൻഡിക്കിനെ പ്രശസ്തിയുടെ കൊടുമുടിയിലേക്കെത്തിച്ചത്. അന്ന് ആൾജിബ്രൈക് ജ്യോമ്രടിയെയും ടോപോളജിയെയും ബന്ധപ്പെടുത്തി ഗ്രോഥെൻഡിക് അവതരിപ്പിച്ച പുതിയ സമീപനവും സിദ്ധാന്തങ്ങളും പിന്നീടുള്ള ഗണിതശാസ്ത്ര ഗവേഷണങ്ങളുടെ ദിശ നിശ്ചയിക്കുകയായിരുന്നു. അതേ വർഷംതന്നെ ലെയോൻ മോഷേൻ എന്ന പാരീസിലെ ധനാഢ്യനായ ഫിസിക്സ് പ്രൊഫസർ പ്രിൻസ്റ്റണിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡിയുടെ മാതൃകയിൽ പാരീസിലും ഒരു ഉന്നത ഗവേഷണസ്ഥാപനം തുടങ്ങണമെന്നാഗ്രഹിച്ചപ്പോൾ അതിന്‍റെ പ്രധാന ഉത്തരവാദിത്വം ഗ്രോഥെൻഡിക്കിനെ ഏല്പിച്ചു.
IHES
(
Insitut des Hautes Etuds Scientifiques
) നെ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഗവേഷണ സ്ഥാപനമാക്കി മാറ്റാൻ ഗ്രോഥെൻഡിക്കിന് കഴിഞ്ഞു. എന്നാൽ ഇതേ
IHES
-ന് അകത്തെ പ്രശ്നങ്ങളാണ് ഗ്രോഥെൻഡിക്കിനെ 1970-ൽ മാത്തമാറ്റിക്സിനോട് വിടപറയാൻ നിർബന്ധിതനാക്കിയതും.
പാൾ എയർദോഷിനെപ്പോലെ ഗ്രോഥെൻഡിക്കും അമ്മയുമായി വളരെ അടുപ്പം പുലർത്തിയിരുന്ന വ്യക്തിയായിരുന്നു. പാരീസിലും നാൻസിയിലുമെല്ലാം ഹൻകയും ഗ്രോഥെൻഡിക്കിനോടൊപ്പമുണ്ടായിരുന്നു. തന്‍റെ മകന്‍റെ കഴിവിൽ വളരെ അഭിമാനിച്ചിരുന്ന ഹൻക ഗ്രോഥെൻഡിക്കിനെ പൂർണമായും മാത്തമാറ്റിക്സിന്‍റെ ലോകത്തിൽ കഴിയാൻ അനുവദിച്ചുകൊണ്ട് മറ്റെല്ലാ കാര്യങ്ങളും നോക്കി നടത്തി. അതുപോലെ ഗണിതശാസ്ത്രപഠനത്തിലും ഗവേഷണത്തിലും മുഴുകിക്കഴിയുന്ന കാലത്തും ക്ഷയരോഗബാധിതയായി കിടപ്പിലായ അമ്മയെ ചികിത്സിക്കാനും സംരക്ഷിക്കാനും ഗ്രോഥെൻഡിക് ശ്രദ്ധിച്ചിരുന്നു. എന്നാൽ സ്വന്തം ജീവിതത്തിൽ അദ്ദേഹം അത്രയ്ക്ക് ശ്രദ്ധപുലർത്തിയിരുന്നുവെന്നു പറയാനാവില്ല. മാതാപിതാക്കളുടെ അനാർക്കിസ്റ്റ്സ്വഭാവം ഒരു പരിധിവരെ ഗ്രോഥെൻഡിക്കിന്‍റെ ജീവിതത്തിലുമുണ്ടായിരുന്നു. നാൻസിയിൽ അമ്മയോടൊത്ത് താമസിച്ചിരുന്ന വാടകവീടിന്‍റെ ഉടമസ്ഥയായ മധ്യവയസ്കയാണ് ഗ്രോഥെൻഡിക്കിന്‍റെ ആദ്യ പുത്രനായ സെഗ്രിനെ പ്രസവിക്കുന്നത്. പിന്നീട് 1957-ൽ അമ്മയുടെ മരണംവരെയുള്ള കാലത്ത് ഗ്രോഥെൻഡിക്കിന് പല യുവതികളുമായി ബന്ധമുണ്ടായിരുന്നെങ്കിലും അതൊന്നും വിവാഹത്തിലേക്കെത്തിയില്ല.
അമ്മയുടെ മരണശേഷം ഗ്രോഥെൻഡിക് തന്നെക്കാൾ ഏതാനും വർഷം പ്രായക്കൂടുതലുള്ള മെർലിയെ വിവാഹം കഴിച്ചു. ആദ്യഘട്ടത്തിൽ വളരെ നല്ല നിലയിലായിരുന്ന ആ ബന്ധത്തിൽ അദ്ദേഹത്തിന് ജോഹന, മാത്യൂ, അലക്സാണ്ട്രി എന്നീ മൂന്ന് കുട്ടികൾ ജനിച്ചു. മെർലിയും കുട്ടികളും ഗ്രോഥെൻഡിക്കിനോടൊപ്പം പല വിദേശരാജ്യങ്ങളും സന്ദർശിച്ചിട്ടുണ്ട്. ഗ്രോഥെൻഡിക്കിന്‍റെ ജീവിതത്തിലെ സുവർണകാലമെന്ന് വിശേഷിപ്പിക്കാവുന്ന അറുപതുകളിൽ മെർലിയായിരുന്നു അദ്ദേഹത്തിന്‍റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും നോക്കിനടത്തിയിരുന്നത്. അക്കാലത്താണ് 1966-ൽ ഗ്രോഥെൻഡിക്കിന് ഗണിതശാസ്ത്രരംഗത്തെ പരമോന്നത ബഹുമതിയായ ഫീൽഡ്സ് മെഡൽ കിട്ടുന്നത്. അമ്മയുടെ മരണം ഗ്രോഥെൻഡിക്കിന്‍റെ ജീവിതത്തിൽ വരുത്തിയ ശൂന്യത നികത്തുകയാണ് മെർളി പ്രധാനമായും ചെയ്തത്. അവർക്കൊരിക്കലും ഒരു നല്ല കാമുകിയാവാനോ അദ്ദേഹത്തിനു വേണ്ട ഇന്‍റലക്ച്വൽ സപ്പോർട്ട് നല്കാനോ കഴിഞ്ഞിരുന്നില്ല. ഗ്രോഥെൻഡിക്കിനെ ചെറുപ്പത്തിലേ അനാർക്കിസത്തിൽനിന്ന് രക്ഷപ്പെടുത്തിയെടുക്കാൻ അവർക്ക് കഴിയാതെപോയത് അതുകൊണ്ടാണ്. എന്നാൽ ഗ്രോഥെൻഡിക്കിന്‍റെ അനാർക്കിസ്റ്റ്ജീവിതത്തോടും രാഷ്ട്രീയവിശ്വാസങ്ങളോടും പൊരുത്തപ്പെടാനും മെർലി വളരെ വിഷമിച്ചിരുന്നു. ഒടുവിൽ 1970-ൽ
IHES
-ന്‍റെ പ്രവർത്തനങ്ങൾക്ക്
NATO
യുടെ മിലിട്ടറി എയ്ഡ് സ്വീകരിക്കുന്നതിൽ പ്രതിഷേധിച്ച് ഗ്രോഥെൻഡിക്ക് രാജിവെച്ചപ്പോൾ അതിലെ പൊളിറ്റിക്സ് മനസ്സിലാക്കാൻകഴിയാതെ മെർലി ജീവിതത്തിൽനിന്ന് വഴിപിരിയുകയായിരുന്നു.
1972-ൽ യു.എസ്. സർവ്വകലാശാലകളിൽ ലക്ചർ ടൂർ നടത്തുന്ന കാലത്ത് കണ്ടുമുട്ടിയ ജെസ്റ്റിൻ ബംപി എന്ന ഗവേഷണവിദ്യാർത്ഥിയാണ് ഗ്രോഥെൻഡിക്കിന്‍റെ ജീവിതത്തിലേക്ക് കടന്നുവരുന്ന അടുത്ത പെണ്ണ്. ബംപിയെ കണ്ടുമുട്ടുമ്പോഴേക്കും ഗ്രോഥെൻഡിക് ഗണിതശാസ്ത്ര ഗവേഷണരംഗത്തുനിന്നും പൂർണമായി പിന്മാറിക്കഴിഞ്ഞിരുന്നു. സർവ്വകലാശാലകളിലേക്ക് ഗണിതശാസ്ത്രപ്രഭാഷണത്തിനായി ക്ഷണിക്കുമ്പോൾ അതോടൊപ്പം രാഷ്ടീയപ്രഭാഷണവുംകൂടി നടത്തുമെന്ന വ്യവസ്ഥയിലാണ് അദ്ദേഹം ക്ഷണം സ്വീകരിച്ചിരുന്നത്. കഷ്ടിച്ച് രണ്ട് വർഷത്തോളം മാത്രമാണ് ബംപി ഗ്രോഥെൻഡിക്കിനോടൊപ്പം ജീവിച്ചതെങ്കിലും മറ്റാരെക്കാളും കൂടുതൽ അദ്ദേഹത്തെ മനസ്സിലാക്കാൻ കഴിഞ്ഞത് അവർക്കായിരുന്നു. എഴുപതുകളിലെ കൗണ്ടർ കൾച്ചറിന്‍റെ നാളുകളിൽ ഗ്രോഥെൻഡിക് പാരീസിൽ ഒരു വലിയ വീട് വാങ്ങി കമ്മ്യൂൺ സ്ഥാപിച്ച് ഹിപ്പികളോടൊപ്പം ജീവിക്കാൻ തുടങ്ങിയതിനു ശേഷമാണ് അവർക്ക് തീരെ ഒത്തുപോകാൻ പറ്റാത്ത സ്ഥിതി വന്നത്. 1973-ൽ പ്രസവത്തിനുശേഷം മകൻ ജോണിനെയും കൊണ്ട് അവർ യു.എസ്സിലേക്കുതന്നെ മടങ്ങി.
അറുപതുകളുടെ അവസാനകാലത്ത് യൂറോപ്പിലാകെ നടന്ന വിദ്യാർത്ഥികളുടെയും ബുദ്ധിജീവികളുടെയും സ്വാതന്ത്ര്യപോരാട്ടങ്ങളോട് അനുഭാവം പ്രകടിപ്പിച്ചിരുന്ന ഗ്രോഥെൻഡിക് ഒരിക്കലും തന്‍റെ രാഷ്ട്രീയം ബുദ്ധിജീവിക്കുപ്പായത്തിനുള്ളിൽ ഒതുക്കിവെക്കാൻ തയ്യാറായില്ല. മുതലാളിത്ത സമൂഹം ആവശ്യപ്പെട്ട ഇന്‍റലക്ച്വൽ അഡ്ജസ്റ്റ്മെന്‍റിന് അദ്ദേഹം ഒരിക്കലും തയ്യാറായില്ല. യു.എസ്. വിയറ്റ്നാമിൽ സൈനികാക്രമണം നടത്തുമ്പോൾ മൂന്നാഴ്ചക്കാലം ഹാനോയിൽപ്പോയി അവിടത്തെ ചെറുത്തുനില്പിന് പിന്തുണ പ്രഖ്യാപിച്ച ഗ്രോഥെൻഡിക്
NATO
ശക്തികളുടെ സൈനിക നീക്കങ്ങളെ നിശിതമായി വിമർശിച്ചു. എന്നാൽ ഗണിതശാസ്ത്രരംഗത്ത് തന്നോടൊപ്പം നിന്നവരും ശിഷ്യന്മാരുമെല്ലാം രാഷ്ട്രീയത്തിലും ഒപ്പം നിൽക്കുമെന്ന അദ്ദേഹത്തിന്‍റെ ധാരണ അസ്ഥാനത്തായി. തന്‍റെ രാഷ്ട്രീയനിലപാടുകൾ പ്രചരിപ്പിക്കുന്നതിനും വളർത്തിയെടുക്കുന്നതിനുമായി അദ്ദേഹം സ്ഥാപിച്ച സർവൈവൽ എന്ന ഗ്രൂപ്പിന് ഗണിതശാസ്ത്രജ്ഞന്മാർക്കിടയിൽപ്പോലും കാര്യമായ സ്വാധീനമുണ്ടാക്കാൻ കഴിഞ്ഞില്ല. കൗണ്ടർ കൾച്ചർ രംഗത്തെ അരാജകവാദികളാണെങ്കിൽ ഗണിതശാസ്ത്രരംഗത്തുള്ളവർ ബഹുമാനിച്ചിരുന്നതുപോലെ അദ്ദേഹത്തെ ബഹുമാനിക്കാനും തയ്യാറായില്ല. അക്കാദമിക് രംഗത്ത് പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോൾ താനെടുത്ത രാഷ്ട്രീയനിലപാടുകൾക്കേറ്റ തിരിച്ചടികൾ താങ്ങാനാകാതെ ഗ്രോഥെൻഡിക് പൊതുജീവിതത്തിൽനിന്ന് പിൻവാങ്ങുകയായിരുന്നുവെന്നാണ് ഞാൻ കരുതുന്നത്.
IHES
-ൽ നിന്നും ഗണിതശാസ്ത്ര ഗവേഷണത്തിൽനിന്നും പിന്മാറിയതിനുശേഷം ഗ്രോഥെൻഡിക് സുഹൃത്തുക്കളുടെയും ശിഷ്യന്മാരുടെയും നിർബന്ധത്തിന് വഴങ്ങി ഗവേഷണത്തിന് മേൽനോട്ടം വഹിക്കില്ലെന്ന വ്യവസ്ഥയിൽ മൊണ്ട്പെലൈയർ സർവ്വകലാശാലയിലെ മാത്തമാറ്റിക്സ് ഫാക്കൽറ്റിയിലുണ്ടായിരുന്നു. വളരെ ദൂരെ വൈദ്യുതിപോലുമില്ലാത്ത ഏതോ മലമ്പ്രദേശത്ത് താമസിച്ചിരുന്ന അദ്ദേഹം വളരെ അപൂർവമായി മാത്രമേ യൂണിവേഴ്സിറ്റിയിലേക്ക് വന്നിരുന്നുള്ളൂ. ക്രമേണ സന്ദർശകരെ തീരെ അനുവദിക്കാതെയായ ഗ്രോഥെൻഡിക് കുറെക്കാലംകൂടി ചില സുഹൃത്തുക്കളുമായി കത്തിടപാടുകൾ നടത്തിയിരുന്നു. ഈ കാലഘട്ടത്തിൽ ഗണിതത്തിന്‍റെ ചരിത്രപരവും തത്ത്വചിന്താപരവുമായ പ്രസക്തിയെക്കുറിച്ചും ശാസ്ത്രത്തിന്‍റെ തന്നെ സാധുതയെക്കുറിച്ചും അദ്ദേഹം സംശയാലുവാകാൻ തുടങ്ങി. ഗാലോയിസിന്‍റെ ജീവിതത്തെപ്പറ്റിയും സിദ്ധാന്തങ്ങളെപ്പറ്റിയുമുള്ള ഗ്രോഥെൻഡിക്കിന്‍റെ അന്വേഷണങ്ങളെ നമ്മൾ അതിനോടാണ് ചേർത്ത് വായിക്കേണ്ടത്. നിർഭാഗ്യവശാൽ 1500 പേജിലേറെ വരുന്ന ഗാലോയിസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ കൈയെഴുത്തുപ്രതി അദ്ദേഹംതന്നെ നശിപ്പിക്കുകയായിരുന്നു. 1983 മുതൽ 1986 വരെയുള്ള കാലത്തെഴുതിയ ‘വിതച്ചതും കൊയ്തതും’ എന്ന ഓർമ്മക്കുറിപ്പുകൾ (
Reapings and Sowings
:
Reflections and Testimony of about the past of a mathematician
) മാത്രം പ്രസിദ്ധീകരിക്കപ്പെട്ടു. ഗ്രോഥെൻഡിക്കിന്‍റെ ജീവചരിത്രമെന്നതിനെക്കാൾ ഇരുപതാം നൂറ്റാണ്ടിലെ ഗണിതശാസ്ത്ര ഗവേഷണരംഗത്തെ തട്ടിപ്പുകളെ തുറന്നുകാട്ടുന്ന കൃതിയെന്ന നിലക്കാണ് ‘
Reapings and Sowings
’ ശ്രദ്ധിക്കപ്പെട്ടത്.
മൊണ്ട്പെലൈയർ യൂണിവേഴ്സിറ്റിയിൽനിന്ന് റിട്ടയർ ചെയ്യുന്നതിന് മുമ്പായി 1988 ജനുവരിയിൽ ഗ്രോഥെൻഡിക്കിനെ ഗണിതശാസ്ത്രത്തിലെ നോബൽ സമ്മാനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ക്രാഫൂർട് പ്രൈസിന് തിരഞ്ഞെടുത്തതായി പ്രഖ്യാപിക്കപ്പെട്ടു. 1980-ൽ സ്വീഡിഷ് വ്യവസായിയായ ഹോൾഗർ ക്രാഫൂർഡും അന്ന ഗ്രെറ്റ ക്രാഫൂർടും ചേർന്ന് ആരംഭിച്ചതായിരുന്നു ക്രാഫൂർട് പ്രൈസ്. ജ്യോതിശ്ശാസ്ത്രം, ഗണിതം, ഭൗമശാസ്ത്രം, ജീവശാസ്ത്രം എന്നിങ്ങനെ നോബൽസമ്മാനത്തിനായി പരിഗണിക്കപ്പെടാത്ത വിഷയങ്ങൾക്കാണ് നോബൽസമ്മാനത്തിന് തുല്യമായ ക്രാഫൂർട് പ്രൈസ് നല്കപ്പെടുന്നത്. അതിനുള്ള വ്യക്തികളെ തിരഞ്ഞെടുക്കുന്നതും റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് തന്നെയാണ്. നോബൽ സമ്മാനത്തെപ്പോലെ ക്രാഫ്രൂർട് പ്രൈസും സ്വീഡൻ രാജാവുതന്നെയാണ് നല്കുന്നതും. എന്നാൽ ഏറെ സാമ്പത്തികനേട്ടവും പ്രശസ്തിയും നല്കുന്ന ഈ സമ്മാനം ഗ്രോഥെൻഡിക് നിരസിക്കുകയാണ് ചെയ്തത്. സമ്മാനം നിരസിച്ചുകൊണ്ട് ഗ്രോഥെൻഡിക് സ്വീഡിഷ് അക്കാദമിക്കയച്ചകത്ത് പൂർണ രൂപത്തിൽതന്നെ 1988 മെയ് അഞ്ചിന് ഫ്രാൻസിലെ പ്രമുഖ ദിനപത്രമായ ല് മോന്ദ് പ്രസിദ്ധീകരിച്ചിരുന്നു. ഈ സംഭവത്തെ തുടർന്ന് സന്ദർശകരുടെ ശല്യം സഹിക്കാൻ വയ്യാതായപ്പോൾ ഗ്രോഥെൻഡിക് തന്‍റെ താമസസ്ഥലംതന്നെ മാറ്റി. ചില അടുത്ത സുഹൃത്തുക്കളുമായി ബന്ധം പുലർത്തിയിരുന്നെങ്കിലും 1992 ആഗസ്റ്റിനുശേഷം ഗ്രോഥെൻഡിക്കിനെക്കുറിച്ച് ബാഹ്യലോകത്തിന് ഒരു വിവരവുമില്ലാതെയായി. ഈ സാഹചര്യത്തിലാണ് പാൾ എയർദോഷ് എന്നോട് ഗ്രോഥെൻഡിക്കിനെപ്പോയി കാണാൻ പറഞ്ഞത്. എന്നാൽ പാൾ എയർദോഷ് പറഞ്ഞതുപോലെ ഗ്രോഥെൻഡിക്കും ഇട്ടിക്കോരയും തമ്മിലുള്ള ബന്ധമെന്താണെന്ന് എനിക്കൊരു പിടിയും കിട്ടിയില്ല. ഗ്രോഥെൻഡിക്കിന്‍റെ തിരോധാനത്തിന് പിന്നിൽ കത്തോലിക്കാസഭയുടെ കറുത്ത കൈകളുണ്ടായിരുന്നു എന്ന് എയർദോഷ് പറഞ്ഞത് എന്തുകൊണ്ടാണെന്നും എനിക്ക് മനസ്സിലായില്ല.
ബുഡാപെസ്റ്റിലെ കലേതി റെയിൽവേസ്റ്റേഷനിൽനിന്ന് ട്രെയിനിൽ കയറുമ്പോൾ ഫ്രാൻസിൽ ചെന്നാൽ ഗ്രോഥെൻഡിക്കിനെ എങ്ങനെ കണ്ടെത്തും എന്നതിനെക്കുറിച്ച് എനിക്കൊരു ധാരണയുമുണ്ടായിരുന്നില്ല. കൂടെയുള്ള ജിം കോർദയ്ക്ക് ഫ്രഞ്ച് നന്നായി അറിയാമെന്നതു മാത്രമായിരുന്നു ഏക ആശ്വാസം. എന്നാൽ അവന് ഗ്രോഥെൻഡിക്കിനെ കാണാൻ യാതൊരു താൽപര്യവുമില്ലായിരുന്നു. ഗണിതത്തിന്‍റെ ചരിത്രം പഠിക്കുന്നതുപോലെയൊരു മടയത്തരം വേറേയില്ല എന്നായിരുന്നു അവന്‍റെ അഭിപ്രായം. എന്‍റെ ശരീരത്തോടുള്ള ആസക്തി കാരണം അവൻ കൂടെ വന്നുവെന്നേയുള്ളൂ. പുരുഷന്മാരെ കൊതിപ്പിച്ച് കൂടെ നിറുത്തി സ്വന്തം കാര്യങ്ങൾക്ക് ഉപയോഗിക്കുകയെന്ന തന്ത്രം ഞാൻ ആദ്യമായി പ്രയോഗിക്കുന്നത് അന്നാണ്. ഗ്രോഥെൻഡിക്കിനെ കണ്ട് മടങ്ങുന്നതുവരെ ഏത് നിമിഷവും ഞാൻ വഴങ്ങിക്കൊടുക്കുമെന്നൊരു തോന്നൽ അവനിലുണ്ടാക്കിക്കൊണ്ടിരുന്നു. തീരെ സംശയം തോന്നാത്തവിധത്തിൽ അതെനിക്ക് നീട്ടിക്കൊണ്ടുപോകാനും കഴിഞ്ഞു. എന്നാൽ ഞാൻ ജിമ്മിനെ പറ്റിച്ചുവെന്ന് നിങ്ങൾ കരുതരുത്. മൊണ്ട്പെലൈയറിൽനിന്ന് മടങ്ങിയശേഷം അറ്റ്ലാന്‍റിക് തീരത്തെ ലാ ക്ലാര എന്ന ബീച്ച് റിസോർട്ടിൽ ഒരു ദിവസം താമസിച്ച് ശരിക്കുമൊന്നാഘോഷിച്ചിട്ടാണ് ഞങ്ങൾ പിരിഞ്ഞത്.
നാല് ട്രെയിനുകൾ മാറിക്കയറി മൂന്നാം ദിവസം കാലത്ത് പതിനൊന്നു മണിയോടെയാണ് ഞാനും ജിം കോർദയും മൊണ്ട്പെലൈയറിലെത്തിയത്. ലെസ് നദിയുടെ തീരത്ത് മെഡിറ്ററേനിയൻ കടലിൽനിന്നും കഷ്ടിച്ച് പത്തു കിലോമീറ്റർ മാറി ഒരു കുന്നിൻപുറത്ത് സ്ഥിതിചെയ്യുന്ന മനോഹരമായ പട്ടണമാണ് മൊണ്ട്പെലൈയർ. ഫ്രഞ്ചിൽ മൊണ്ട്പെലൈയർ എന്ന വാക്കിന് നഗ്നമായ മല എന്നാണ് അർത്ഥം. തീരെ മരങ്ങളില്ലാത്ത മൊട്ടക്കുന്ന്. ഒരിടത്തരം ഹോട്ടലിൽ മുറിയെടുത്ത് ഫ്രെഷായി ഞങ്ങൾ പോൾവലേറി യൂണിവേഴ്സിറ്റിയിലെ മാത്തമാറ്റിക്സ് ഡിപ്പാർട്ട്മെന്‍റിലെത്തിയപ്പോൾ സമയം രണ്ടുമണി. അവിടെയുണ്ടായിരുന്ന മധ്യവയസ്കരായ ചില അധ്യാപകരോട് ജിം ഒഴുക്കുള്ള ഫ്രഞ്ചിൽ സംസാരിച്ചെങ്കിലും യാതൊരു പ്രയോജനവുമുണ്ടായില്ല. ഗ്രോഥെൻഡിക് എവിടെയാണെന്നറിയില്ല എന്ന് പറഞ്ഞ് അവർ കൈമലർത്തി. ഞങ്ങൾ ബുഡാപെസ്റ്റിലെ
B.S.M
. കോഴ്സ് കഴിഞ്ഞ് വരുന്ന വിദ്യാർത്ഥികളാണെന്നും പ്രശസ്ത ഗണിതശാസ്ത്രജ്ഞനായ പാൾ എയർ ദോഷ് തന്നെയച്ച കത്ത് ഗ്രോഥെൻഡിക്കിന് കൊടുക്കാനുണ്ടെന്നുമൊക്കെ പറഞ്ഞിട്ടും അവർക്കൊരു കുലുക്കവുമുണ്ടായില്ല. ഒടുവിൽ ഞാൻ എനിക്കറിയാവുന്ന ഫ്രഞ്ചിൽ ഗ്രോഥെൻഡിക്കിനെ കാണാതെ തിരിച്ചുപോകാനാവില്ലെന്ന് പറഞ്ഞ് തേങ്ങിത്തേങ്ങി കരഞ്ഞപ്പോൾ അവരിൽ പ്രായം കൂടുതലുള്ള ഒരു പ്രൊഫസർ എഴുന്നേറ്റ് എന്‍റെയടുത്തേക്ക് വന്ന്, “കുട്ടീ നീ സയാകോയുടെ മകളാണോ?” എന്ന് ചോദിച്ചു. ഞാൻ ‘അതെ’യെന്ന് തലയാട്ടി. “പാവം നിന്‍റെ മമ്മി, അവളിപ്പോഴും ടോക്കിയോ യൂണിവേഴ്സിറ്റിയിൽതന്നെയാണോ?”
“അതെ... “
“നീയാദ്യമായിട്ടാണോ ഡാഡിയെ കാണാൻ വരുന്നത്? “
“അതെ.”
“വിഷമിക്കേണ്ട, നാളെ വെള്ളിയാഴ്ചയാണ്. എന്‍റെ ഒഴിവുദിവസം. നാളെ കാലത്ത് ഞാൻ നിന്നെയും കൂട്ടുകാരനെയും ഡാഡിയുടെ അടുത്തേക്ക് കൊണ്ടുപോകാം.”
ഞാൻ കണ്ണുനീർ തുടച്ച് നന്ദിപൂർവം അദ്ദേഹത്തെ നോക്കി. സത്യം പറയാമല്ലോ. ഞാൻ യഥാർത്ഥത്തിൽ കരയുകതന്നെയായിരുന്നു. ഞാൻ പറയുന്നത് സത്യമാണെന്നതുതന്നെ കരുതിയ ജിം കോർദയും എന്നെ സഹതാപത്തോടെ നോക്കി. ഞങ്ങൾ പിറ്റേദിവസം കാലത്ത് വരാമെന്നു പറഞ്ഞ് ഹോട്ടൽമുറിയിലേക്ക് മടങ്ങി. ജിമ്മിന്‍റെ കുറ്റബോധവും സഹതാപവും നിറഞ്ഞ പെരുമാറ്റം കാരണം തൽക്കാലം കാര്യം നടക്കാനായി പറഞ്ഞൊരു കളവിൽനിന്ന് പുറത്ത് കടക്കാൻ കഴിയാതെ അന്ന് രാത്രി മുഴുവനും എനിക്ക് വിഷാദമഭിനയിച്ച് കഴിയേണ്ടിവന്നു.
പിറ്റേദിവസം കാലത്ത് പ്രൊഫസർ അദ്ദേഹത്തിന്‍റെ കാറിൽ ഞങ്ങളേയുംകൂട്ടി മൗണ്ട് പെലൈയറിൽനിന്ന് മുപ്പത്തിയഞ്ച് കിലോമീറ്റർ ദൂരെയുള്ള കർപാന്ത്രയിലേക്ക് പുറപ്പെട്ടു. ദൂരം മുപ്പത്തിയഞ്ച് കിലോമീറ്ററേയുള്ളുവെങ്കിലും മലമ്പ്രദേശമായതിനാൽ ഞങ്ങളവിടെയെത്താൻ ഒന്നര മണിക്കൂറോളമെടുത്തു. കർപാന്ത്രയിൽനിന്ന് നോക്കിയാൽ ദൂരെയായി മൊണ്ട് വന്‍റോക്സ് കാണാം. കൊച്ചു മലയോരപട്ടണമായ കർപാന്ത്രയിൽ എല്ലാ വെള്ളിയാഴ്ച കാലത്തും മിഠായിച്ചന്തയാണ്. ചന്തയിൽനിന്ന് ഗ്രോഥെൻഡിക്കിന് പ്രിയപ്പെട്ട ഒരു പായ്ക്കറ്റ് ബെർലിൻഗോട്ട് വാങ്ങി ഞങ്ങൾ പത്തു കിലോമീറ്റർ ദൂരെയുള്ള ലെസ്മോറിയോൺ എന്ന ഗ്രാമത്തിലേക്ക് യാത്ര തിരിച്ചു. കുത്തനെയുള്ള ഒരു ഇറക്കമായതിനാൽ ഞങ്ങൾ വളരെ വേഗത്തിൽ ലെസ്മോറിയോണിലെത്തി. അവിടെനിന്ന് കഷ്ടിച്ച് മൂന്ന് കിലോ മീറ്റർ ദൂരം ഇടതുവശത്തുള്ള മലമ്പാതയിലൂടെ മുകളിലേക്ക് കയറിയശേഷം ഒരു പഴയ കെട്ടിടത്തിന് മുന്നിൽ പ്രൊഫസർ കാർ നിറുത്തി.
“ഇതാണ് കുറച്ച് കൊല്ലംമുമ്പുവരെ ഗ്രോഥെൻഡിക് താമസിച്ചിരുന്ന വീട്. ഇതിപ്പോഴും അദ്ദേഹത്തിന്‍റെതന്നെയാണ്. പക്ഷേ, ആരുമിവിടെ താമസിക്കുന്നില്ല. ഇവിടെനിന്ന് രണ്ട് കിലോമീറ്ററോളം മുകളിലേക്ക് കയറിയാൽ അബോർജിനൽസ് താമസിക്കുന്ന ഒരു ഗ്രാമമുണ്ട്. ഗ്രോഥെൻഡിക് അവരുടെ കൂടെയാണ് ഇപ്പോൾ താമസിക്കുന്നത്. അവിടെ വൈദ്യുതിയുൾപ്പെടെ ആധുനിക ലോകത്തുള്ള ഒരു സൗകര്യവുമില്ല.”
ഞാനും ജിമ്മും പ്രൊഫസറുടെ പിറകേ നടന്നു. തണുത്തുറഞ്ഞ മലമ്പാതയിലൂടെ കഷ്ടപ്പെട്ട് കയറി ഉച്ചയോടെ ഞങ്ങൾ ഗ്രോഥെൻഡിക് താമസിക്കുന്ന സ്ഥലത്തെത്തി. ഞങ്ങൾ ചെല്ലുമ്പോൾ പുറത്ത് പുല്ലുമേഞ്ഞ, അകത്തേക്കൊരു ഗുഹപോലെ തോന്നിക്കുന്ന വീടിന്‍റെ മുറ്റത്ത് കരിങ്കല്ലുകൊണ്ടുള്ള ഇരിപ്പിടങ്ങളിൽ അദ്ദേഹവും അടുത്ത് ഏഴോ എട്ടോ വയസ്സുള്ള രണ്ട് ചെറിയ പെൺകുട്ടികളും ഇരിക്കുന്നുണ്ടായിരുന്നു. കറുത്ത പരുക്കൻ കമ്പിളികൊണ്ട് മുഖമൊഴികെ എല്ലാ ശരീരഭാഗങ്ങളും മൂടുന്ന തരത്തിലൊരു വേഷമാണ് ഗ്രോഥെൻഡിക് ധരിച്ചിരുന്നത്. അദ്ദേഹം ആ കുട്ടികളെ കൊച്ചു കല്ലുകളുപയോഗിച്ച് അക്കങ്ങൾ തമ്മിൽ കൂട്ടാനും ഗുണിക്കാനുമൊക്കെ പഠിപ്പിക്കുകയായിരുന്നുവെന്ന് തോന്നുന്നു.
ഞങ്ങളെ കണ്ടതോടെ കുട്ടികൾ രണ്ടുപേരും എഴുന്നേറ്റ് അകത്തേക്ക് പോയി. ഗ്രോഥെൻഡിക് അല്പം നീരസത്തോടെ പ്രൊഫസറോട് ഇവരെയൊക്കെ എന്തിനാണ് ഇങ്ങോട്ട് കൂട്ടിക്കൊണ്ടുവരുന്നതെന്ന് ചോദിച്ചു. പ്രൊഫസർ അത് ശ്രദ്ധിക്കാതെ അടുത്തേക്ക് ചെന്ന് കൈയിലെ ബെർലിൻ ഗോട്ട് പായ്ക്കറ്റ് അദ്ദേഹത്തിന് കൊടുത്തശേഷം, ‘മോൺഷ്യർ ഗ്രോ, താങ്കൾ യുതാക താനിയാമ
*
(
Yutaka Taniyama
)യെ ഓർക്കുന്നുണ്ടോ?’ എന്ന് ചോദിച്ചു. ഗ്രോഥെൻഡിക് കുറച്ചുനേരം ആലോചിച്ചിരുന്നു. പിന്നീടെന്നെ സൂക്ഷിച്ചു നോക്കി. അദ്ദേഹത്തിന്‍റെ അടുത്തേക്ക് നടന്നുചെല്ലുമ്പോൾ ആരാണ് യുതാക താനിയാമ എന്ന് എനിക്കറിയില്ലായിരുന്നു. അദ്ദേഹം ഫ്രഞ്ചും ഇംഗ്ലിഷും കലർന്നൊരു ഭാഷയിൽ പിറുപിറുക്കുന്നപോലെ പറയാൻ തുടങ്ങി....
“നിന്‍റെ കണ്ണുകളിൽ എനിക്ക് യുതാക താനിയാമയെ കാണാം. ഗോരോഷിമുറയെ (
Coro Shimura
) കാണാം. യുതാകയുടെ കാമുകിയായിരുന്ന മിസാകോ സുസൂകി (
Misako Suzuki
)യെ കാണാം. പിന്നെ എനിക്ക് പ്രിയപ്പെട്ട സയാകോ(
Sayako
)വിനെ കാണാം. കുട്ടീ പറയൂ. നീയെന്‍റെ മകളാണോ?”
ഞാൻ വീണ്ടും എന്‍റെ നുണയുടെ തടവുകാരിയായി. അല്ല എന്ന് പറയാൻ എനിക്ക് മനസ്സ് വന്നില്ല. തല താഴ്ത്തി നിന്ന എന്നെ ഗ്രോഥെൻഡിക് നെഞ്ചോട് ചേർത്ത് ശിരസ്സിലൊരു ഉമ്മ തന്നു. ഞാൻ കരഞ്ഞുപോയി. പരസ്പരം ഒന്നും മിണ്ടാതെ ഞങ്ങൾ മിനിറ്റുകളോളം അങ്ങനെ നിന്നപ്പോൾ പ്രൊഫസർ ജിമ്മിനോട് നാളെ വരാമെന്ന് പറഞ്ഞ് മടങ്ങിപ്പോയി.
“മകളേ, നിന്‍റെ അമ്മാവൻ യുതാക താനിയാമ ആത്മഹത്യ ചെയ്തെന്ന് കേട്ടപ്പോൾ എന്നോടൊപ്പം പാരീസിലായിരുന്ന നിന്‍റെ അമ്മ ഒരുപാട് കരഞ്ഞു. കഷ്ടിച്ചൊരു മാസത്തിനുള്ളിൽ മിസാകോ ആത്മഹത്യ ചെയ്തപ്പോൾ വീണ്ടും ആ കരച്ചിൽ ആവർത്തിച്ചു. പക്ഷേ, അത് അവസാനത്തെ കരച്ചിലായിരുന്നു. ഞങ്ങൾ തമ്മിലുള്ള ബന്ധത്തിന് എന്ത് സംഭവിച്ചാലും രണ്ടുപേരും ആത്മഹത്യ ചെയ്യില്ലെന്ന് അന്ന് ഞാനും സയാകോയും സത്യം ചെയ്തു. അധികം താമസിയാതെ ഞങ്ങൾക്കു പിരിയേണ്ടിവരികയും ചെയ്തു. ടോക്കിയോവിൽ സയാകോയുടെകൂടെ മിടുക്കിയായി വളരുന്ന നിന്നെക്കുറിച്ച് പലരും എന്നോട് പറഞ്ഞു. അവസാനം നമുക്കു തമ്മിൽ കാണാൻ ഇത്രയധികം കാലം കഴിയേണ്ടിവന്നു. നിന്‍റെ അമ്മ സുഖമായിരിക്കുന്നോ?”
ഞാൻ തലയാട്ടി.
അദ്ദേഹം വീണ്ടും എന്‍റെ ശിരസ്സിലൊരു ഉമ്മ തന്നപ്പോൾ കമ്പിളിയിൽ നിന്ന് കുത്തുന്ന ഒരു മണം മൂക്കിലേക്കിരച്ച് കയറി. കൈയിൽ റെഡിയായി വെച്ചിരുന്ന എയർദോഷിന്‍റെ കത്തെടുത്ത് ഗ്രോഥെൻഡിക്കിന് കൊടുത്തു. അദ്ദേഹം അത് ആകാംക്ഷയോടെ വായിച്ചുനോക്കി....
“ഞാൻ സയാകോയുടെ കത്തായിരിക്കുമെന്നാണ് പ്രതീക്ഷിച്ചത്. സാരമില്ല. എയർദോഷിന്‍റെ എപ്സിലോണാവാൻ കഴിഞ്ഞ നീ ഭാഗ്യവതിയാണ്. തീർച്ചയായും ഞാൻ നിനക്ക് ഇട്ടിക്കോരയുടെ കഥ പറഞ്ഞുതരാം. നിർഭാഗ്യവശാൽ എന്‍റെ കൈയിലുണ്ടായിരുന്ന അതിനോട് ബന്ധപ്പെട്ട ഗണിത ശാസ്ത്രരേഖകളൊക്കെ മാനസികവിഭ്രാന്തിയുടെ കാലത്ത് ഞാൻതന്നെ നശിപ്പിച്ചുകളഞ്ഞു. തെളിവായി തരാൻ ഇനി എന്‍റെ കൈയിലൊന്നുമില്ല. ഗാലോയിസിനെപ്പറ്റി ഞാനെഴുതിയ ഗ്രന്ഥം പ്രസിദ്ധീകരിക്കപ്പെട്ടതുമില്ല.”
അന്ന് മുഴുവൻ ഞങ്ങൾ ഗ്രോഥെൻഡിക്കിന്‍റെ കൂടെ അവിടെ കഴിഞ്ഞു. ഇട്ടിക്കോരയെക്കുറിച്ച് അദ്ദേഹത്തിനറിയാവുന്ന കാര്യങ്ങൾ മുഴുവൻ എനിക്ക് പറഞ്ഞുതന്നു...
*
താനിയാമ-ഷിമുറ സിദ്ധാന്തം തെളിയിക്കുന്നതിലൂടെയാണ് പിന്നീട് ഫെർമായുടെ ലാസ്റ്റ് തിയറം തെളിയിക്കപ്പെടുന്നത്.
ഇരുപത്തിമൂന്ന്
La Sans Pareille
I believe that you can reach the point where there is no longer any difference between developing the habit of pretending to believe and developing the habit of believing
.
-
Umberto Eco
രാ
ത്രി ഏകദേശം രണ്ടുമണിയോടെ കതകിൽ തുടർച്ചയായി മുട്ടുന്നതു കേട്ടാണ് ഞാൻ ഉണർന്നത്. പുറത്തുനിന്ന് ആരോ ‘ഏയ്ഞ്ചലാ, ഏയ്ഞ്ചലാ’ എന്നു വിളിക്കുന്നപോലെ തോന്നി. മിസ്സിസ് ഡിസൂസയായിരിക്കുമെന്നു കരുതി കെട്ടിപ്പിടിച്ചുറങ്ങുന്ന കഥയെഴുത്തിൽനിന്ന് സ്വതന്ത്രയായി നൈറ്റ് ഗൗണെടുത്തിട്ട് കതക് തുറന്നു. എന്നാൽ, പുറത്ത് മിസ്സിസ് ഡിസൂസയായിരുന്നില്ല. അപരിചിതയായ ഒരു സ്ത്രീയും കൂടെ കറുത്ത തുണികൊണ്ട് മുഖം മറച്ച മൂന്നുനാല് പുരുഷന്മാരും. അവർ പെട്ടെന്ന് മുറിക്കകത്തേക്ക് കയറി കതകടച്ചു. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാവുമ്പോഴേക്കും അവർ എന്‍റെ വായിൽ പ്ലാസ്റ്ററൊട്ടിച്ച് രണ്ടു കൈയും പിന്നിലേക്ക് പിടിച്ചു കെട്ടി മുറിയുടെ ഒരു മൂലയിലേക്ക് മാറ്റിനിറുത്തി. കാര്യങ്ങളൊക്കെ ചെയ്യുന്നത് പുരുഷന്മാരായിരുന്നെങ്കിലും അവർക്ക് വേണ്ട നിർദ്ദേശങ്ങൾ നല്കിയിരുന്നത് മധ്യവയസ്കയായ ആ സ്ത്രീയായിരുന്നു. അവർ കഥയെഴുത്തിനെ കിടക്കയിൽനിന്ന് പിടിച്ചെഴുന്നേല്പിച്ച് മുറിയുടെ നടുക്കു നിറുത്തി.
“നായിന്‍റെ മോനേ നീയാണിതിന്‍റെയൊക്കെ പിന്നിലല്ലേ..?”
കഥയെഴുത്ത് ഒന്നും മിണ്ടാതെ തല താഴ്ത്തിയപ്പോൾ ആ സ്ത്രീ അടുത്തേക്കുചെന്ന് തള്ളവിരലിന്‍റെ അറ്റം മാത്രം പുറത്തുകാണുന്ന വിധത്തിൽ വലത്തേ കൈമടക്കി പൊക്കിളിനു താഴേ ആഞ്ഞൊരു കുത്തുകുത്തി. അവൻ വേദനകൊണ്ട് പുളഞ്ഞ് നിലത്തുവീണു. വായിൽ പ്ലാസ്റ്ററൊട്ടിച്ചിരുന്നതിനാൽ കരച്ചിലിന്‍റെ ശബ്ദം പുറത്തുവന്നില്ല. എല്ലാം മുൻകൂട്ടി വളരെ കൃത്യമായി ആസൂത്രണം ചെയ്തപോലെ നിമിഷങ്ങൾക്കുള്ളിലാണ് നടന്നത്. അവർ പിന്നീട് എന്നോടോ കഥയെഴുത്തിനോടോ എന്തെങ്കിലും ചോദിക്കുകയോ സംസാരിക്കുകയോ ചെയ്തില്ല. കറുത്ത തുണികൊണ്ട് കണ്ണു കെട്ടിയശേഷം മുന്നോട്ടുനടക്കാൻ ആജ്ഞാപിച്ചപ്പോൾ അനുസരിക്കുകയല്ലാതെ എനിക്ക് മറ്റ് വഴിയില്ലായിരുന്നു. കഥയെഴുത്തിനെ അവരെന്താണ് ചെയ്തതെന്ന് എനിക്കപ്പോൾ മനസ്സിലായില്ല.
ഹോട്ടലിലെ അഞ്ചാമത്തെ ഫ്ളോറിലെ ഒരു മുറിയിലേക്കാണ് അവർ എന്നെ കൊണ്ടുപോയത്. അകത്തുകടന്ന ഉടനെ ആരോ എന്‍റെ നൈറ്റ്ഗൗൺ അഴിച്ചുമാറ്റി. പെട്ടെന്ന് എഴുന്നേറ്റ് കതക് തുറക്കാനുള്ള തിരക്കിൽ ഞാൻ മറ്റ് വസ്ത്രങ്ങളൊന്നും ധരിച്ചിട്ടില്ലായിരുന്നു. ആ മുറിയുടെ നടുവിൽ കണ്ണുകൾ കെട്ടി പൂർണനഗ്നയാക്കി നിറുത്തിയ എന്നെ അവർ വിശദമായി പരിശോധിക്കാൻ തുടങ്ങി. ഇത്തരമൊരു പരിശോധന നടന്നേക്കാമെന്ന് രേഖയെന്നോട് മുമ്പേ പറഞ്ഞിരുന്നതിനാൽ ഞാൻ ഇടത്തേ ചെവിയുടെ താഴെ കവിളിൽനിന്നല്പം മുകളിലായി കോരയ്ക്ക് കൊടുക്കപ്പെട്ടതിന്‍റെ ചിഹ്നമായ മുറിപ്പാടും പൊക്കിളിനുതാഴെ നാഭിയിൽ ഇരട്ടസർപ്പങ്ങളെ പച്ചകുത്തിയതു പോലെയൊരു ടാറ്റുവും ഫേക്കായി ചെയ്തിരുന്നു.
വളരെ സൂക്ഷമതയോടെ സാവധാനത്തിലാണ് അവരെന്നെ പരിശോധിക്കാൻ തുടങ്ങിയത്. ഒരു ഗൈനക്കോളജിസ്റ്റിനെപ്പോലെ ശരീരത്തിന്‍റെ നിരോധിതമേഖലകളിലേക്ക് കടന്നുകയറുന്ന ആ പരുക്കൻ കൈ ഒരു സ്ത്രീയുടേതല്ലെന്ന് എനിക്ക് പെട്ടെന്ന് മനസ്സിലായി. എന്നാൽ പിടിക്കപ്പെടുമോ എന്ന ഭയം കാരണം ശ്വാസം വിടാൻപോലും വയ്യാത്ത അവസ്ഥയിലായിരുന്നു ഞാൻ. “പ്രാഞ്ച്യേട്ടാ നാലടയാളോം ശരിക്കില്ലേന്ന് നോക്ക്ട്ടാ” എന്ന് ആരോ പരിശോധന നടത്തുന്ന ആളോട് പറയുന്ന കേട്ടു. അയാൾ പറഞ്ഞ മൂന്നാമത്തെയും നാലാമത്തെയും അടയാളങ്ങളെന്തൊക്കെയാണെന്ന് എനിക്ക് അറിയില്ലായിരുന്നു (ഇപ്പോഴും അറിയില്ല). കഷ്ടിച്ച് കാൽ മണിക്കുർ നീണ്ട പരിശോധനയ്ക്കുശേഷം വീണ്ടും ഗൗൺ ധരിപ്പിച്ച് അവർ എന്‍റെ കണ്ണിലെ കെട്ടഴിച്ചുമാറ്റി. എന്നെ ഇങ്ങോട്ടു കൊണ്ടുവന്നവർക്ക് പുറമേ വേറെ ചിലരും കൂടി ആ മുറിയിലുണ്ടായിരുന്നു. അതിൽ എന്‍റെ മുന്നിലായി നിന്നിരുന്ന എഴുപത് വയസ്സോളം പ്രായമുള്ള ആളാണ് പരിശോധനകളെല്ലാം നടത്തിയതെന്ന് തോന്നുന്നു. മറ്റുള്ളവരുടെ സംസാരത്തിൽനിന്ന് അദ്ദേഹത്തിന്‍റെ പേര് പാഞ്ച്യേട്ടൻ എന്നാണെന്ന് എനിക്ക് മനസ്സിലായി. ഭാഗ്യത്തിന് അദ്ദേഹം അഭിനന്ദനസൂചകമായി എന്‍റെ പുറത്തുതട്ടി.
“ഇബ്ള കോരപ്പെണ്ണന്ന്യാ ഒരു സംശയോല്യ. അല്ല മറിയാമ്മേ, ഇബര് തട്ടിപ്പാന്ന് ആരാ നിങ്ങളോട് പറഞ്ഞേ?”
“നമ്മടെ ജോർജ്കുട്ട്യന്നെ, സൂസന്നേടെ അടുത്തുവന്ന കൊച്ചിക്കാര്യോളെപ്പോലത്തെ ആരോ ആണെന്നാ അവൻ പറഞ്ഞത്.”
“അവന് തെറ്റീതാവും. ചെകുത്താന്‍റെ നാല് അടയാളോം ഇബള്ടെ മേത്ത്ണ്ട്. പക്ഷേ, എന്നാ ഇബളെ കോരയ്ക്ക് കൊടക്കാൻ കൊണ്ടോന്നേന്ന് ഓർമ കിട്ടിണ്ല്യ.”
“പ്രാഞ്ച്യേട്ടന് വയസ്സായപ്പോ ഓർമേം ല്യാണ്ടായാ... ഇതാദിനൊക്കെ ഒരു കണക്ക് വെക്കണംന്ന് പറേണത്. കോരപ്പണത്തിന്‍റെ കണക്ക് മാത്രം കൃത്യായിട്ട്ണ്ടായ്യാപ്പോരാ...”
“കണക്കൊയ്ക്കെണ്ട്, നിലവറേല് കേറ്റ്യേ ഓരോ കോരപ്പെണ്ണിന്‍റേം കൃത്യായ കണക്ക്ണ്ട്. അതില് ഇബളടെ പേര് കാണാല്യ... അല്ല പെണ്ണേ ഏത് കൊല്ലാ നെന്നെ കോരയ്ക്ക് കൊടത്തേന്നാ പറഞ്ഞേ?”
ഞാൻ വല്ലാത്തൊരു പ്രതിസന്ധിയിലായി. ഇവർക്ക് മുന്നിൽ സമർത്ഥമായ ഒരു കെട്ടുകഥ അവതരിപ്പിച്ചാലേ രക്ഷപ്പെടാൻ പറ്റു. കഥ പറയാനുള്ള എന്‍റെ കഴിവിൽ തീരെ വിശ്വാസമില്ലാതെ ഞാൻ വിഷമിച്ചുനിൽക്കുമ്പോൾ ആരോ കഥയെഴുത്തിനെ ആ മുറിയിലേക്ക് കൊണ്ടുവന്നു. ക്രൂരമായി മർദ്ദിക്കപ്പെട്ടതിനാൽ മൂക്കിൽനിന്നും വായിൽനിന്നും ചോരയൊഴുകി അവശനിലയിലായിരുന്നു കഥയെഴുത്ത്. സംഗതി പന്തിയല്ലെന്ന് കണ്ടപ്പോൾ പ്രാഞ്ച്യേട്ടനും മറിയാമ്മയുമൊഴികെ ബാക്കിയുള്ളവരെല്ലാം മുറിയിൽനിന്ന് പുറത്തേക്ക് പോയി.
“പ്രാഞ്ച്യേട്ടാ... ഒരബദ്ധംപറ്റീ. ഒരടി പെഴച്ചൂന്നാ തോന്നണെ. ഇപ്പൊ മിണ്ട്ണ്ല്യ. ശ്വാസോല്യ...”
“തല്ലാനറ്യാത്തോൻ അതിന് പൂവ്വരുത്ന്ന് ഞാൻ പറഞ്ഞിട്ടില്ലടാ പന്നീ... “
“പറ്റീത് പറ്റീല്ലേ പ്രാഞ്ച്യേട്ടാ. ഇനീപ്പോന്താ ചെയ്യാ...”
“ചത്തോ... “
“ഇല്ല്യാന്നാ തോന്നണേ...”
പ്രാഞ്ച്യേട്ടൻ കഥയെഴുത്തിന്‍റെ മൂക്കിന് താഴെ രണ്ടു നിമിഷം വിരലു വെച്ചു നിന്നു. പിന്നെ അടഞ്ഞുകിടക്കുന്ന രണ്ട് കണ്ണുകളും മാറിമാറി തുറന്നു നോക്കി. “കൊഴപ്പായോ?” എന്ന് ചോദിച്ച മറിയാമ്മയോട് “ഹേയ് ഒരു കൊഴപ്പോല്യ” എന്ന് പറഞ്ഞ് വലതുകൈകൊണ്ട് അടിവയറിനു താഴെയായി എവിടെയോ ഒരു പിടിത്തം പിടിച്ച് മുകളിലേക്ക് ഒരൊറ്റ വലി വലിച്ചു. കഥയെഴുത്ത് ചാട്ടയടിയേറ്റപോലെ “അയ്യോ...” എന്ന് ഉറക്കെ കരഞ്ഞപ്പോൾ നേരേ കട്ടിലിലേക്കൊരു തള്ളുതള്ളി. കഥയെഴുത്തിനെ എടുത്തുകൊണ്ടുവന്നവർ പ്രാഞ്ച്യേട്ടന്‍റെ മിടുക്ക് കണ്ട് അത്ഭുതപ്പെട്ട് ബഹുമാനത്തോടെ നിന്നു.
“നിന്ന് തൊലിക്കാണ്ടെ, വേഗം പോയി ലാസറ് ഡോക്ടറെ കൂട്ടിക്കൊണ്ടടാ...”
മറിയാമ്മ കഥയെഴുത്തിനെ കിടക്കയിൽ ശരിക്കു കിടത്തി. ഞാൻ തേങ്ങിക്കരഞ്ഞുകൊണ്ട് അടുത്തിരുന്നു. ബെഡ്ഷീറ്റിന്‍റെ അറ്റംകൊണ്ട് വായും മുഖവും ഒരു വിധം തുടച്ചു വൃത്തിയാക്കിയപ്പോഴേക്കും ഡോക്ടറെത്തി. ആ ഡോക്ടറും ഒരു പതിനെട്ടാംകൂറ്റുകാരനായിരുന്നുവെന്ന് തോന്നുന്നു. ഞാൻ, ‘സീരിയസ്സാണോ, ആശുപത്രിയിലേക്ക് കൊണ്ടുപോകണോ?’ എന്നൊക്കെ ചോദിച്ചിട്ടും അയാൾ മറുപടിയൊന്നും പറയാതെ മുറിവുകളിൽ മരുന്നുവെച്ചുകെട്ടി ഒരു ഇഞ്ചക്ഷനും കൊടുത്ത് മടങ്ങിപ്പോയി. കുറച്ചുകഴിഞ്ഞപ്പോൾ കഥയെഴുത്ത് കണ്ണുതുറന്നു.
“ഡോ.പരേരേ ചെല തെറ്റിദ്ധാരണകള് കാരണം കൈയബദ്ധം പറ്റീതാ... ക്ഷമിക്ക്യല്ലാണ്ടെനി വഴില്യ. നെന്‍റെ പെണ്ണ് കോരപ്പെണ്ണാന്ന് ഞങ്ങക്ക് ബോധ്യായി. പക്ഷേ, ഇബളെ കോരക്ക് കൊടത്തേന്‍റെ കണക്കൊന്നുംബടെ കാണാല്യ. അതെന്നാന്ന് തനിക്കറ്യോ?”
“ന്‍റെ അപ്പന്‍റെ അപ്പൻ നിക്കോളാസ് പെരേര ഷൊർണൂര് റെയിൽവേയിൽ എഞ്ചിൻ ഡ്രൈവറായിരുന്നു. ഞങ്ങളും പതിനെട്ടാംകൂറ്റിക്കാരാന്യാ. ഞാൻ ജനിച്ചുവളർന്നതൊക്കെ ആസ്ത്രേലിയേലാ. ഏയ്ഞ്ചലായെ കല്യാണം കഴിച്ച ശേഷാ കോരക്ക് കൊടുത്ത് പതിനെട്ടാംകൂറ്റിക്കാരിയാക്കിയത്.”
“ഏത് കൊല്ല ഇബടെ കോരക്ക് കൊടക്കാൻ കൊണ്ടോന്നേന്ന് ഓർമ്മണ്ടാ?”
“ഏയ്ഞ്ചലെ കോരക്ക് കൊടത്ത് ഇവിടെയല്ല.”
“എന്താണ്ടോ പെരേരേ താൻ പറേണേ ഇബടല്ലാണ്ടെ പിന്നെ എവിടാ കോരക്ക് കൊടക്ക്വാ...?”
“പാഞ്ച്യേട്ടോ കോരപ്പാപ്പന്‍റെ കേന്ദ്രം കുന്നംകൊളാണെങ്കിലും ലോകത്തില് വേറേ പല സ്ഥലത്തും ഈ ആചാരം നടക്ക്ണ് ണ്ട്. അതൊന്നും ഇബടെള്ള നിങ്ങളറീണില്യ. ചടങ്ങുകളില് ചെലപ്പൊ അല്പസ്വല്പം വ്യത്യാസണ്ടാവാം.
ഏയ്ഞ്ചലായെ കോരക്ക് കൊടുത്തത് തുർക്കിയുടെ തലസ്ഥാനായ ഇസ്താംബൂളിലെ താർലബാസീല് വെച്ചാ.”
കഥയെഴുത്ത് ഒരു പുതിയ കഥയുടെ ചെപ്പു തുറക്കാനുള്ള ഭാവമാണെന്നറിഞ്ഞപ്പോൾ എനിക്ക് സന്തോഷമായി. പ്രാഞ്ച്യേട്ടനും മറിയാമ്മയും വിശ്വസിക്കാൻ വയ്യാത്ത അത്ഭുതത്തെക്കുറിച്ച് കേൾക്കുന്നപോലെ ആകാംക്ഷയോടെ അത് കേട്ടിരുന്നു.
“എന്‍റെ അപ്പാപ്പൻ നിക്കോളാസ് പെരേരയും ഇന്ത്യയിലെ മറ്റ് പതിനെട്ടാംകൂറ്റുകാരെപ്പോലെ കുന്നംകൊളത്ത് മാത്രമേ കോരപ്പാപ്പന്നെ മിത്തും അതിനോട് ബന്ധപ്പെട്ട ആചാരങ്ങളും നിലനിൽക്കുന്നുള്ളൂന്നാ കരുത്യേർന്നത്. ആസ്ത്രേലിയയിലേക്ക് പോകുമ്പോൾ അദ്ദേഹത്തെ ഏറ്റവുമധികം വിഷമിപ്പിച്ച കാര്യോം അതായിരുന്നു. എന്നിട്ടും വളരെക്കാലം കോരപ്പണം കൃത്യമായി അയയ്ക്കുകയും അതിനോട് ബന്ധപ്പെട്ട മറ്റ് ആചാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്തോർന്നു. മക്കളേം ചെറുമക്കളേം ഒക്കെ വീട്ടില് നല്ല കുന്നംകൊളം മലയാളന്നെ പഠിപ്പിച്ചു വളർത്തി. എന്‍റെ അപ്പന്‍റെ മൂത്തപെങ്ങൾ സോഫി വയസ്സറിയച്ചപ്പോൾ സിഡ്നിയിൽനിന്ന് കുന്നംകുളത്ത് വന്ന് ക്രിസ്തുമസ് തലേന്നുള്ള ചടങ്ങുകൾ നടത്തുകയും ചെയ്തു.
വിമാനത്തിൽ വരാൻ വേണ്ട പണമില്ലാത്തതിനാൽ കപ്പലിൽ ആഴ്ചകളോളം യാത്രചെയ്ത് ക്ഷീണിച്ചു വന്നാണ് അന്ന് ചടങ്ങു നടത്തിയത്. അന്ന് രാത്രി ആദ്യവീട്ടിലെ നിലവറയിൽ കോരപ്പാപ്പന് സമർപ്പിക്കപ്പെട്ട സോഫിയാന്‍റിക്ക് സാധാരണ കോരയ്ക്ക് കൊടുക്കപ്പെട്ടവർക്കുണ്ടാകുന്നതിൽനിന്ന് തികച്ചും വിപരീതമായ അനുഭവങ്ങളാണുണ്ടായത്.
മരോട്ട്യെണ്ണവിളക്കിന്‍റെ അരണ്ട വെളിച്ചത്തിൽ കുടിപ്പിച്ച് ബോധം കെടുത്തി കിടത്തിയ ആ പതിന്നാലുകാരീടെ ശരീരത്തിലിക്ക് ഒരു ചെറിയ എട്ടുകാലി പതുക്കെ അരിച്ചു കയറി. അർദ്ധബോധാവസ്ഥയിൽ രണ്ടുമൂന്നു തവണ തട്ടിമാറ്റിയെങ്കിലും അത് കാലിൽനിന്ന് തുടയിലൂടെ മുകളിലേക്ക് കയറി. സോഫി വീണ്ടും തട്ടിമാറ്റാൻ ശ്രിച്ചപ്പോൾ ആ എട്ടുകാലി പെട്ടെന്നു വളർന്ന് വലുതായി കൈതപ്പൂവിന്‍റെ നിറവും മണവുമുള്ളൊരു കരുത്തനായ യുവാവായി മാറി. ആ രാത്രി മുഴുവൻ ലഹരി നുകർന്നും പകർന്നും ആഘോഷിച്ചതിനുശേഷം പുലർച്ചയ്ക്ക് വീണ്ടുമൊരു പൂമ്പാറ്റയായി മടങ്ങുന്നതിന് മുമ്പേ ‘സന്തോഷായില്ലേ. ഇനി നിനക്കെന്തെങ്കിലും വേണോ’ എന്നു ചോദിച്ച് മുത്തം കൊടുത്തപ്പോൾ അവളും വളരെ വിചിത്രമായ ഒരു കാര്യമാണ് ആവശ്യപ്പെട്ടത്.
‘സന്തോഷായി. എന്നാ മത്യായില്ല. ആസ്ത്രേലിയേലെ സിഡ്നീല് കെടക്കണ എനിക്ക് ഇനി എന്നാ കോരേ കാണാൻ പറ്റ്ആ?’
‘ഇല്ല. ഒരു പെണ്ണ് ജീവിതത്തിലൊരിക്കലേ ഇട്ടിക്കോരേ കാണൂ. അത് സാര്യല്യ. ലോകത്തിന്‍റെ ഏത് മുക്കിലും മൂലയിലും ഞാനുണ്ട്. ഓരോ ആണിന്‍റെ ഉള്ളിലും ഒരിട്ടിക്കോര ഒറങ്ങിക്കിടക്ക്ണുണ്ട്. ആ കോരേ ഉണർത്തിയെടുക്കണേലാ നെന്‍റെ കഴിവ്. അതിന്‍റെ ബാലപാഠങ്ങളാ പ്പോ പഠിപ്പിച്ചത്. ബാക്കി സ്വയം പഠിച്ചുച്ചോള്ആ....’
‘എനിക്കൊരു മകളുണ്ടായാൽ അവളെയും ഇങ്ങോട്ടുതന്നെ കൊണ്ടു വരണോ?’
‘വേണമെന്നില്ല. മറ്റു പല രാജ്യങ്ങളിലും ഇതുപോലെയുള്ള ആദ്യവീടുകളുണ്ട്. ആചാരങ്ങളിൽ അല്പസ്വല്പം വ്യത്യാസമുണ്ടാവാം. പക്ഷേ, കോര എന്ന പേരില് മാറ്റണ്ടാവില്ല...’
കാലത്ത് നിലവറ തുറന്നപ്പോൾ പൂമ്പാറ്റ പറന്നുപോകുന്നത് നോക്കി നിരാശയോടെ നിന്ന ആ പെൺകുട്ടി ഞങ്ങളുടെ കുടുംബത്തിന് വമ്പിച്ച നേട്ടങ്ങളാണുണ്ടാക്കിയത്. കോരപ്പാപ്പൻ അക്ഷരാർത്ഥത്തിൽതന്നെ വാരിക്കോരിത്തന്നു. സിഡ്നിയിൽ മടങ്ങിയെത്തിയ ഉടനെ നിക്കോളാസ് പെരേരയ്ക്ക് ഒരു പുതിയ റെയിൽവേ ലെയിൻ കൺസ്ട്രക്ഷന്‍റെ കോൺട്രാക്ട് കിട്ടി. മൂന്നുനാല് വർഷംകൊണ്ട് കുടുംബം സാമ്പത്തികമായി വളരെ നല്ല നിലയിലായി. സോഫിയാന്‍റിയെ അക്കാലത്ത് ആസ്ത്രേലിയയിലെ പ്രധാനപ്പെട്ട പണക്കാരിലൊരാളായ സിഡ്നിയിലെ മേയർ ജോൺ ആൻഡ്രൂസിന്‍റെ മകൻ വിവാഹം ചെയ്തു.
ഈ സംഭവങ്ങളൊക്കെ കഴിഞ്ഞതിനുശേഷമാണ് എന്‍റെ അപ്പൻ ജനിക്കുന്നത്. അപ്പന് ചെറുപ്പം മുതലേ കച്ചവടത്തിലായിരുന്നു താൽപര്യം. സ്വന്തമായി ഒരു ഷിപ്പിങ് കമ്പനിതന്നെ തുടങ്ങി. എന്നാൽ അപ്പന് കോരപ്പാപ്പന്‍റെ മിത്തിലൊന്നും വിശ്വാസമില്ലായിരുന്നു. മമ്മി പതിനെട്ടാംകൂറ്റുകാരിയല്ല. കല്യാണത്തിനുശേഷം മമ്മിയെ പതിനെട്ടാംകൂറ്റുകാരിയാക്കിയതുമില്ല. അതിൽ കോരപ്പാപ്പൻ പിണങ്ങിയതുകൊണ്ടോ എന്തോ ഷിപ്പിങ് കമ്പനി വൻ നഷ്ടത്തിലായി. അപ്പന്‍റെ മരണശേഷം ഞാൻ കമ്പനിയേറ്റെടുക്കുമ്പോൾ കുറെ കടവും ഒരു പഴയ ചരക്കുകപ്പലും മാത്രമേയുണ്ടായിരുന്നുള്ളൂ.
ആ പ്രതിസന്ധിയിൽനിന്ന് എങ്ങനെ രക്ഷപ്പെടണമെന്നറിയത്തെ വിഷമിക്കുന്ന സമയത്താണ് കോരപ്പാപ്പനെപ്പറ്റി ഓർത്തത്. നേരേ ഞാൻ പോയി സോഫിയാന്‍റിയെ കണ്ടു. അവർക്ക് സന്തോഷമായി.
നിനക്ക് ഇപ്പളെങ്കിലും കോരപ്പാപ്പനെപ്പറ്റി ഓർമ്മ വന്നൂല്ലോ, നന്നായി. നമ്മള് പതിനെട്ടാംകൂറ്റുകാര് ലോകത്തില് എവിടെപ്പോയാലും കോരപ്പാപ്പനെ മറക്കാൻ പാടില്ല. നെന്‍റെ അപ്പൻ അത് മറന്നു. അതോണ്ടാ തിരിച്ചടി കിട്ടീത്. ഞാൻ മറന്നിട്ടില്ല. ഒരിക്കലും മറക്കൂല്യ. നീയൊരു കാര്യംചെയ്യ്. നല്ലൊരു പെണ്ണിനെ കല്യാണം കഴിച്ച് കോരയ്ക്ക് കൊടക്ക്. ഇപ്പോ കുന്നംകൊളത്ത് അതൊക്കെ നടക്കണറുണ്ടോ ന്ന് എനിക്കറീല്യ. ന്‍റെ മോളെ കോരയ്ക്ക് കൊടുത്തത് തുർക്കിയിലെ ഇസ്താംബൂളിൽവെച്ചാ. അന്ന് അവളടെ അപ്പന് അവിടത്തെ ആസ്ത്രേലിയൻ എംബസിയിൽ ജോലിയായിരുന്നു. അവിടത്തെ പതിനെട്ടാംകൂറ്റിക്കാരുമായി ഞങ്ങൾക്ക് നല്ല അടുപ്പാ.
സോഫിയാന്‍റി പറഞ്ഞതനുസരിച്ച് ഞാൻ ആന്‍റിയുടെ ഒരകന്ന ബന്ധുവായ ഏയ്ഞ്ചലാ എന്ന ഈ സുന്ദരിയെ വിവാഹം കഴിച്ചു. അടുത്ത ക്രിസ്തുമസ്സിന് ഇവളെ കോരയ്ക്ക് കൊടുക്കാനായി ഞങ്ങൾ ഇസ്താംബൂളിലെ താർലബാസിയിലേക്കുപോയി. ഇസ്താംബൂളിന്‍റെ യൂറോപ്യൻ ഭാഗത്തുള്ള നഗരകേന്ദ്രത്തിനോട് ചേർന്നാണ് താർലബാസി. നഗരത്തിലെ എല്ലാ തെമ്മാടിത്തരങ്ങളുടെയും കേന്ദ്രം. അവിടത്തെ ജൂതക്കച്ചവടക്കാരുടെ തെരുവിൽ അല്പം ഉള്ളിലായാണ് ആദ്യവീട്. വ്യഭിചാരം നിയമവിധേയമായ തുർക്കിയിൽ ജനിലെവുകളെന്ന പേരിൽ അറിയപ്പെടുന്ന ബ്രോത്തലുകളിലൊന്ന് പ്രവർത്തിക്കുന്നത് ആ വീടിന്‍റെ മുകളിലത്തെ നിലയിലാണ്. താർലബാസിയിലെ എല്ലാ കാര്യങ്ങളും സോഫിയാന്‍റി മുമ്പേ ഏർപ്പാടാക്കിയിരുന്നതിനാൽ ഞങ്ങൾക്ക് വേറേ ബുദ്ധിമുട്ടുകളൊന്നുമുണ്ടായില്ല.
ഭാഷയിലുള്ള വ്യത്യാസമൊഴിച്ച് അവിടത്തെ ചടങ്ങുകളിൽ കാര്യമായ മാറ്റമൊന്നും ഇല്ലെന്നാണ് സോഫിയാന്‍റി പറഞ്ഞത്. പിറ്റേദിവസം കാലത്ത് പൂമ്പാറ്റയായി പറന്നുപോകുന്നതിനുമുമ്പ് കോരപ്പാപ്പൻ ഏയ്ഞ്ചലായുടെ നാഭിയിലെ ഇരട്ടസർപ്പങ്ങൾക്ക് താഴെ ലാ സാൻസ് പരേലി എന്നെഴുതി ചേർത്തിരുന്നു. ലാ സാൻസ് പരേലി എന്നാൽ
The Unparalled one
എന്നാണർത്ഥം. വളരെ അപൂർവംപേർക്കു മാത്രമേ അങ്ങനെ എഴുതിക്കിട്ടാനുള്ള ഭാഗ്യമുണ്ടായിട്ടുള്ളൂ എന്നാണ് അവിടത്തെ ആദ്യവീട്ടിലെ കാരണവർ ഞങ്ങളോട് പറഞ്ഞത്. സത്യമായിരുന്നു. അന്നേ ഏയ്ഞ്ചലായുടെ സൗന്ദര്യത്തിന് സമാന്തരങ്ങളില്ലായിരുന്നു.
സിഡ്നിയിൽ തിരിച്ചുവന്നശേഷം ഞങ്ങൾ ഷിപ്പിങ് കമ്പനിയുടെ പേർ ലാ സാൻസ് പരേലി എന്ന് മാറ്റി. കോരപ്പാപ്പൻ ഞങ്ങൾക്കും വാരിക്കോരി തന്നു. അടുത്ത വർഷംതന്നെ ഏയ്ഞ്ചലാ സോഫിയെ (മകൾക്ക് ഞങ്ങൾ സോഫിയാന്‍റിയുടെ പേരാണിട്ടത്) പ്രസവിച്ചു. അധികം താമസിയാതെ ആസ്ത്രേലിയൻ കൽക്കരിയുടെ മൊത്ത വ്യാപാരികളായ ഞങ്ങൾക്ക് ഇപ്പോൾ പതിന്നാല് വലിയ കപ്പലുകളും നാല് ചെറിയ കപ്പലുകളുമുണ്ട്. അടുത്ത വർഷം വയസ്സറിയിക്കുമെന്ന് പ്രതീക്ഷിക്കുന്ന സോഫിയെ താർലബാസിയിൽ കൊണ്ടുപോയി കോരയ്ക്ക് കൊടുക്കാനാണ് ഞങ്ങൾ ഉദ്ദേശിച്ചിരുന്നത്. എന്നാൽ കഷ്ടകാലത്തിന് കഴിഞ്ഞ സെപ്റ്റംബറിൽ സോഫിയാന്‍റി മരിച്ചു. താർലബാസിയിൽ അന്വേഷിച്ചപ്പോൾ അടുത്ത വർഷത്തെ ക്രിസ്തുമസ് ഗ്രീസിലെ ബില്യനയറായ ക്രിസ്റ്റഫർ ഒന്നാസസിസിന്‍റെ മകൾക്കു വേണ്ടി മാറ്റിവെച്ചിരിക്കുകയാണെന്ന് പറഞ്ഞു. അപ്പോഴാണ് മിസ്റ്റർ ഡിസൂസയുടെ മകളുടെ ചടങ്ങിനെപ്പറ്റി ഞങ്ങളറിഞ്ഞത്. കോരപ്പാപ്പന്‍റെ ജന്മസ്ഥലം കാണാനും പറ്റിയാൽ മകളെ അടുത്തവർഷം ഇവിടെ കോരയ്ക്ക് കൊടുക്കാനുള്ള കാര്യങ്ങളേർപ്പാടാക്കാനുമായിട്ടാണ് ഞങ്ങൾ വന്നിരിക്കുന്നത്...”
കഥയെഴുത്ത് കഥയുടെ ചെപ്പടച്ചു.
“അല്ല പരേരെ താൻ പറേണത് എനിക്ക് ശരിക്കങ്ങ്ട് വിശ്വാസാവ്ണില്യാട്ടാ. സാരല്യ. അത് ചെലപ്പൊ എന്‍റെ വിവരല്ലായ്ക്കുമോണ്ടും ആവാം. താൻയ്യ് ആസ്ത്രേലിയാ, ഇസ്താംബൂൾ എന്നൊക്കെ പറേണണ്ടെങ്കിലും എനിക്കതങ്ങട് ദഹിക്കിണില്യ. എന്‍റെതാക്കെ വീട്ടില് മലയാളം പടിച്ചാലും ആസ്ത്രേലിയേല് ജനിച്ച വളർന്നൊരാൾക്ക് ഇങ്ങനെ സുഖായിട്ട് കുന്നംകൊളം മലയാളെ പറ്യാൻ പറ്റ്വോ? ശരി മറിയാമേ ഇബരെ ഇബര്ടെ റൂമില്ക്ക് ആക്കിക്കോ. നാളെ കാലത്ത് ചടങ്ങോളൊക്കെ നടക്കട്ടെ. എന്തെങ്കിലും പ്രശ്നണ്ടെങ്കില് പിന്നെ നോക്കാം... ന്നാലും ആ ജോർജ്കുട്ടി എന്താങ്ങനെ പറഞ്ഞോന്നാ നിക്ക് മനസ്സിലാവാത്തത്.”
അവർ ഞങ്ങളെ 423-ാംനമ്പർ മുറിയിലേക്കുതന്നെ കൊണ്ടുവന്നു. സംശയിച്ചപോലെ അപകടകാരികളല്ലെന്ന് ബോധ്യംവന്നതുകൊണ്ടാവാം കണ്ണു കെട്ടലൊന്നുമുണ്ടായില്ല. മറിയാമ്മ കുറച്ചുകൂടി മയത്തിലാണ് സംസാരിച്ചത്.
“ഇതുവരെ നടന്ന കാര്യങ്ങളൊന്നും ഇരുചെവി അറ്യേണ്ട. നാളെ കാലത്ത് ഒമ്പത് മണ്യാവുമ്പൊഴെക്കും ആദ്യവീട്ടില്ക്ക് പൂവ്വാൻ റെഡിയായിട്ടിരുന്നോളോ” എന്നു പറഞ്ഞ് മറിയാമ്മയും ആളുകളും മടങ്ങിപ്പോയപ്പോൾ സമയം നാലുമണി. നടന്ന കാര്യങ്ങളൊക്കെ അറിയിക്കാമെന്നുവെച്ച് രേഖയെ മൊബൈലിൽ വിളിച്ചപ്പോൾ സ്വിച്ചോഫ്. ബെന്നിയുടെ മൊബൈൽ നിറുത്താതെ അടിച്ചുകൊണ്ടിരുന്നെങ്കിലും നോ റെസ്പോൺസ്. ഏകദേശം രണ്ടു മണിക്കുർ നേരത്തെ ടെൻഷനിൽനിന്ന് രക്ഷപ്പെട്ട ആശ്വാസത്തോടെ വീണ്ടും ഓരോ പെഗ്ഗ് ഫെനിയെടുത്തടിച്ച് ഞങ്ങൾ കിടക്കയിലേക്കു വീണു. കഥയെഴുത്തിന്‍റെ ഇടത്തേ പുരികത്തിനു താഴെ ശരിക്ക് വീങ്ങിയിരുന്നു.
“വല്ലാതെ നൊന്തോടാ മോനേ...?
“
“ഹേയ്... അതൊക്കെ എന്‍റെ കഥപറച്ചിൽപോലെ പാതിയിലേറെ അഭിനയമായിരുന്നു. അല്ലെങ്കിൽ അവരെന്നെ തല്ലിക്കൊന്നേനെ.”
“അയ്യടാ ഒരു മിടുക്കൻ, വായീന്നും മൂക്കീന്നും ചോരയുമൊലിപ്പിച്ച് കൊണ്ടുവന്നപ്പോ കാണണമായിരുന്നു. അല്ല നിനക്കെവിടെനിന്നാണ് ഈ ലാ സാൻസ് പരേലി കിട്ടിയത്. അവർ അത് സത്യമാണോ എന്ന് നോക്കാൻ വീണ്ടും എന്നെ പരിശോധിച്ചിരുന്നെങ്കിൽ സംഗതിയാകെ കുളമായേനെ.”
“ഇതൊക്കെ വെറും കോമൺസെൻസുകൊണ്ടുജെള്ളാരു കളിയല്ലേ മോളേ. ഞാനത് പറയുമ്പോൾ കല്യാണം കഴിഞ്ഞ് പതിനൊന്ന് വയസ്സുള്ള മകളുണ്ടായിട്ടും തീരെയുലയാത്ത നിന്‍റെ സൗന്ദര്യമല്ലേ അവർ ശ്രദ്ധിക്കുക. കഥ കേൾക്കുന്നതിന്‍റെ രസത്തിൽ വീണ്ടും പരിശോധിക്കാനൊന്നും അവർ മിനക്കെടില്ലെന്ന് എനിക്കുറപ്പുണ്ടായിരുന്നു.”
“സമ്മതിച്ചു. ഭയങ്കര ബുദ്ധിശാലിതന്നെ... കഷ്ടകാലത്തിന് എങ്ങാനും പരിശോധിച്ചിരുന്നെങ്കിൽ എന്‍റെ മോന്തയും നിന്‍റെ പോലെ വീങ്ങിയിട്ടുണ്ടാവും. അല്ല എവിടുന്നാ നിനക്ക് ഇങ്ങനത്തെ ചെല പ്രയോഗങ്ങള് കിട്ടണേ...
“
“അതിന്‍റെ പിന്നിൽ മറ്റൊരു രസകരമായ കഥയുണ്ട്. അത് കേട്ടാൽ നീ സ്ഥിരമായി ആ വാക്കുകൾ നിന്‍റെ നാഭിയിൽ പച്ചകുത്തും.”
“ശരി. പറയ് കേൾക്കട്ടെ... എന്നിട്ട് പച്ചകുത്തണമോയെന്ന് തീരുമാനിക്കാം.
“
കഥയെഴുത്ത് വീണ്ടും കഥയുടെ ചെപ്പ് തുറന്നു.
ഫ്രാൻസിസ് ഇട്ടിക്കോരയെക്കാൾ മൂന്നോ നാലോ വയസ്സ് കൂടുതലുള്ള സിമൊനെറ്റ വെസ്പൂചിയെന്ന സുന്ദരിയാണ് ഫ്ളോറൻസിൽ അക്കാലത്ത് ലാ സാൻസ് പരേലി എന്ന പേരിൽ അറിയപ്പെട്ടിരുന്നത്. സ്ത്രീസൗന്ദര്യത്തിന്‍റെ സമാന്തരങ്ങളില്ലാത്ത ഏറ്റവും ഉദാത്തമായ ശരീരമാതൃക, ബർത്ത് ഓഫ് വീനസ് ഉൾപ്പെടെ ബോട്ടിസെല്ലിയുടെ നിരവധി ചിത്രങ്ങളിൽ ക്ലിയോപാട്രയായും വീനസായും നമ്മൾ കാണുന്നത് സിമൊനെറ്റയെയാണ്. അമേരിഗോ വെസ്പൂചിയുടെ ഒരകന്ന ബന്ധവായ മാർകോ വെസ്പൂചിയുടെ ഭാര്യയായി ഫ്ളോറൻസിലെത്തിയ സിമൊനെറ്റ അധികം താമസിയാതെ ഫ്ളോറൻസ് നഗരത്തിലെ പണവും അധികാരവുമുള്ളവരുടെ പൊതുസ്വത്തായി മാറി. ഇട്ടിക്കോര അപ്പൻ മരിച്ചതിനെത്തുടർന്ന് കച്ചവടം ഏറ്റെടുത്ത ശേഷം ആദ്യമായി ഫ്ളോറൻസിലെത്തുന്ന കാലത്ത് ലോറെൻസോ മെഡിചിയുടെ അനുജൻ ഗുലിയാനോയുടെ മിസ്ട്രസ്സായിരുന്നു സിമൊനെറ്റ, ഗുലിയാനോയാണ് സിമൊനെറ്റയെ ആദ്യമായി ലാ സാൻസ് പരേലി എന്ന് വിളിച്ചിരുന്നത്. നഗരത്തിലെത്തിയ അതിസുന്ദരനും ധനികനുമായ വിദേശ കുരുമുളകുകച്ചവടക്കാരനെ സിമൊനെറ്റ രഹസ്യമായി കൊട്ടാരത്തിലേക്ക് വിളിപ്പിച്ചു.
ഇട്ടിക്കോര സിമൊനെറ്റയുടെ മുറിയിലേക്ക് ചെല്ലുമ്പോൾ അവൾ കട്ടിലിൽ ഉറങ്ങുകയാണെന്ന വ്യാജേന കണ്ണടച്ച് കിടക്കുകയായിരുന്നു. ഇട്ടിക്കോര എന്തുചെയ്യണമെന്നറിയാതെ സംശയിച്ചുനിന്നപ്പോൾ കട്ടിൽക്കാലിൽ നിന്ന് കിടക്കയിലേക്ക് സ്വർണവർണത്തിലുള്ള ഒരു ചെറിയ പാമ്പ് ഇഴഞ്ഞു കയറിവന്നു. “അയ്യോ പാമ്പ്!” എന്നു പറഞ്ഞ് അവളെ പാമ്പിൽനിന്ന് രക്ഷിക്കാനായി ഇട്ടിക്കോര മുന്നോട്ടു കുതിച്ചെങ്കിലും അവൾ ഒന്നും സംഭവിക്കാത്തതുപോലെ പതുക്കെ എഴുന്നേറ്റ് പാമ്പിനെ കൈയിലേക്കെടുത്ത് ഒരു മുത്തംകൊടുത്ത് തന്‍റെ മാറിൽവെച്ചു. ഒരു അനുസരണയുള്ള കുട്ടിയെപ്പോലെ അത് കഴുത്തിലൂടെ ഇഴഞ്ഞിറങ്ങി മാലയായി ഇടുങ്ങിയ മാറിന് നടുവിൽ തലവെച്ചു കിടന്നു. സിമൊനെറ്റയുടെ വശീകരിക്കുന്ന പുഞ്ചിരിയിലേക്കും പാമ്പിന്‍റെ തിളങ്ങുന്ന കണ്ണുകളിലേക്കും കോര മാറിമാറി നോക്കി.
‘എന്താ പാമ്പിനെ കണ്ട് പേടിച്ചോ, അതോ ലോകം മുഴുവനും വാങ്ങാൻ പണമുള്ള ഇട്ടിക്കോര എനിക്ക് വില നിശ്ചയിക്കുകയാണോ?’
‘ജീവിതത്തിൽ ഇതുവരെ പേടിച്ച ചരിത്രമില്ല. പിന്നെ വിൽക്കുന്നവരല്ലേ ആദ്യം വില പറയുക.’
‘പയ്യനാണെങ്കിലും ആള് മിടുക്കനാണല്ലോ. എന്തു വില പറഞ്ഞാലും തരാൻ കൈയിലുണ്ടെന്ന അഹങ്കാരമാണോ?’
‘വേണമെങ്കിൽ അങ്ങനെയും കരുതാം. നാല് കപ്പൽ കുരുമുളക് വിറ്റ പണം കൈയിലുണ്ട്. പൊന്നും രത്നങ്ങളും വേറെയും.
‘
‘ശരി. എനിക്ക് പണമൊന്നുംവേണ്ട. കഴുത്തിലെ ഈ പാമ്പിനെ എടുത്ത മാറ്റാമെങ്കിൽ എന്നെ നിനക്കെടുക്കാം.’
‘ഓ അതിനെന്താ...’
ഇട്ടിക്കോര രണ്ട് കൈകൾകൊണ്ടും അവളെ വട്ടംപിടിച്ച് തന്നിലേക്കടുപ്പിച്ചു. മാറിടുക്കിൽനിന്നും പാമ്പ് തലയുയർത്താൻ ശ്രമിച്ചപ്പോഴേക്കും വലതു കൈകൊണ്ട് പിടിച്ച് വായുവിൽ മൂന്നു തവണ ചുഴറ്റി നിലത്തടിച്ചു. പാമ്പിന്‍റെ കശേരുക്കൾ കടകടായെന്ന് ഒടിഞ്ഞു. അതിന്‍റെ തല ഇടതുകൈയിലെ കൂർത്ത നഖങ്ങൾകൊണ്ട് നുള്ളിക്കളഞ്ഞ ഉടൽ നേരേ വായിലേക്കുവെച്ചു. ഇട്ടിക്കോര പാമ്പിനെ പച്ചയ്ക്ക് കടിച്ചുചവച്ചു തിന്നുന്നത് സിമൊനെറ്റ ഭയത്തോടെ നോക്കിയിരുന്നു.
‘നരഭോജിയാണോ?’
‘അല്ല. തിരിച്ചുകടിക്കുന്നതിനെ മാത്രമേ തിന്നൂ.’
‘എന്നാൽ ഞാൻ തിരിച്ചുകടിക്കുന്ന ഇനമാണ്. തിന്നാൻ തുടങ്ങാം...’
ഇട്ടിക്കോരയ്ക്ക് അവളെ വളരെ ഇഷ്ടപ്പെട്ടു. അവൻ സിമൊനെറ്റയെ കോരിയെടുത്ത് കിടക്കയിൽ കിടത്തി. പിറ്റേന്നു കാലത്ത് മടങ്ങുന്നതിനു മുമ്പേ തനിക്ക് ഏറ്റവും പ്രിയപ്പെട്ട പെൺകുട്ടികൾക്ക് മാത്രം നല്കുന്ന ലാ സാൻസ് പരേലി എന്ന ബഹുമതി ഇട്ടിക്കോര സിമൊനെറ്റയ്ക്കും നൽകി. അവളുടെ ഇരട്ടസർപ്പങ്ങളുടെ താഴെ
La Sans Pareille
എന്ന വാക്കുകൾ ഇട്ടിക്കോരതന്നെയാണ് പച്ചകുത്തിക്കൊടുത്തത്.
ഇട്ടിക്കോര പിന്നീടൊരിക്കലും സിമൊനെറ്റയെ കണ്ടിട്ടില്ല. 1476 ഏപ്രിൽ 26-ന് രാത്രി ഇരുപത്തിരണ്ടാം വയസ്സിൽ സിമൊനെറ്റ വെസ്പൂചി ക്ഷയരോഗം ബാധിച്ച് മരിച്ചു.”
കഥയെഴുത്ത് തന്‍റെ കഥചെപ്പടച്ചുവെച്ച് എന്‍റെ മാറിൽ തലചായ്ച്ചുകിടന്നു.
“നിനക്കും ഇപ്പോൾ
La Sans Pareille
എന്ന് പച്ചകുത്താൻ തോന്നുന്നില്ലേ?
“
“അയ്യോ വേണ്ട... ഇരുപത്തിരണ്ടാമത്തെ വയസ്സിൽ മരിക്കാൻ എനിക്ക് വയ്യ...”
“ഈ തട്ടിപ്പ് പിടിക്കപ്പെട്ടാൽ പച്ചകുത്താതെതന്നെ നാളെ അത് സംഭവിക്കാം...”
“
Be optimistic man
ഇരുപത്തിനാല്
Gospel According to Cora
I don
’
t believe in God, but I
’
m afraid of Him
.
-
Gabriel Garcia Marquez
രാ
വിലെ ഉണർന്ന ഉടനെ രേഖ മൊബൈലെടുത്ത് ബിന്ദുവിനെയും കഥയെഴുത്തിനെയും ബെന്നിയെയുമൊക്കെ മാറിമാറി വിളിച്ചു നോക്കി. എല്ലാവരും സ്വിച്ചോഫ്. സമയം ആറുമണിയാകുന്നതേയുള്ളൂ. രശ്മിയാണെങ്കിൽ നല്ല ഉറക്കം. അവളെ ഉണർത്താതെ പതുക്കെ എഴുന്നേറ്റ് ലാപ്ടോപ്പെടുത്ത് നെറ്റ് തുറന്നപ്പോൾ ഇട്ടിക്കോരയുടെ മെയിൽ.
dear rekha
...
കുറച്ചുദിവസങ്ങളായി മെയിൽ അയയ്ക്കാത്തതിനാൽ നീ പിണങ്ങിയിരിക്കുകയാണെന്ന് എനിക്കറിയാം. അതുകൊണ്ടാണല്ലോ എന്നെ വിളിക്കാത്തതും മെയിൽ അയയ്ക്കാത്തതും. വെബ്കാമിലൂടെ നിന്‍റെ പിണങ്ങിയ മുഖം കാണാനുള്ള മടികൊണ്ടാണ് വീഡിയോ ചാറ്റ്പോലും വേണ്ടെന്നു വെച്ചത്. ഞാൻ അനാവശ്യമായി കാര്യങ്ങൾ വലിച്ചുനീട്ടുകയാണെന്ന് നീ സംശയിക്കുന്നുണ്ടെന്നെനിക്കറിയാം. എന്നാൽ നിന്‍റെ അത്തരം സംശയങ്ങളെല്ലാം ഇനി അവസാനിപ്പിക്കാം. നാളെ കാലത്ത് (ഡിസംബർ 25-ന്) ക്രിസ്മസ് ദിവസം ഞാൻ നിന്‍റെ നാട്ടിലെത്തുകയാണ്. ഒരുപാട് വിശേഷങ്ങളുണ്ട്.
Wait for some wonderful surprises
..എല്ലാം നേരിൽ പറയാം.
വെളുപ്പിന് മൂന്നുമണിക്ക് ബോംബെയിൽ വന്ന് കണക്ടിങ് ഫ്ലൈറ്റിൽ ഞാൻ കൊച്ചിയിലെത്തും. നീ എയർപോർട്ടിൽ കാത്തുനിൽക്കുമെന്ന പ്രതീക്ഷയോടെ...
Cora with love
(
dear please check your bank account
....)
രേഖയ്ക്ക് വിശ്വസിക്കാനായില്ല. അവസാനം അത് സംഭവിച്ചിരിക്കുന്നു. മാസങ്ങളായുള്ള കാത്തിരിപ്പിന്‍റെ അന്ത്യം. നെറ്റിലൂടെ ബാങ്ക് അക്കൗണ്ട് ചെക്ക് ചെയ്തപ്പോൾ അവൾ ഞെട്ടിപ്പോയി. ആവശ്യപ്പെട്ടതിന്‍റെ ഇരട്ടി 4000 ഡോളർ ഇട്ടിക്കോര അവളുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തിരുന്നു. സുമാർ രണ്ടുലക്ഷം രൂപ. ഇനിയും എന്തൊക്കെ അത്ഭുതങ്ങളാണാവോ സംഭവിക്കാൻ പോകുന്നത്. രശ്മിയെ വിളിച്ചുണർത്തി വിവരമറിയിച്ചപ്പോൾ അവൾക്കും സന്തോഷമായി. ബിന്ദു കൂടെയില്ലല്ലോ എന്നതിലായിരുന്നു രണ്ടു പേർക്കും വിഷമം.
“ആ ബെന്ന്യേട്ടന്‍റെ വാക്കുകേട്ട് അവരെ വെറുതെ അങ്ങോട്ടയയ്ക്കേണ്ടായിരുന്നു രേഖേ...”
“അതിനി പറഞ്ഞിട്ട് കാര്യമില്ലല്ലോ... കുഴപ്പമില്ലാതെ വേഗം തിരിച്ചെത്തിയാൽ മതിയായിരുന്നു. വിളിച്ചിട്ട് മൂന്നുപേരും ഫോണെടുക്കുന്നുമില്ല.”
“നീ വിഷമിക്കാതെ, സമയം ആറ് കഴിഞ്ഞതല്ലേയുള്ളൂ. ബിന്ദുവും കഥയെഴുത്തും രാത്രിയിലെ സെലിബറേഷനൊക്കെ കഴിഞ്ഞ് നല്ല ഉറക്കമായിരിക്കും. നീ ആ ബെന്ന്യേട്ടനെ ഒന്നുകൂടി വിളിച്ചുനോക്ക്...”
രേഖ വീണ്ടും ബെന്നിയെ വിളിച്ചു. സ്വിച്ചോഫ്തന്നെ. ശരി. മൊറിഗാമിയുടെ ബ്ലോഗിലെന്തെങ്കിലും വിശേഷമുണ്ടോ എന്നറിയാനായി തുറന്നുനോക്കിയപ്പോൾ
Gospel According to Cora
എന്നൊരു പുതിയ ത്രെഡ്. അവൾ ആകാംക്ഷയോടെ അതിൽ ക്ലിക്ക് ചെയ്തു...
Morigami
’
s World of Plus and Minus
കത്രീനയുടെയും സേവ്യർ ഇട്ടിക്കോരയുടെയും കൈയിൽനിന്ന് കിട്ടിയ രേഖകൾ അലോക് പരിഭാഷപ്പെടുത്തിത്തന്നതോടെ ഫ്രാൻസിസ് ഇട്ടിക്കോരയെക്കുറിച്ചുള്ള എന്‍റെ അന്വേഷണങ്ങൾ ലക്ഷ്യത്തിലേക്ക് അടുക്കുകയാണ്. അലോക്,
Cora Codex
എന്ന് വിശേഷിപ്പിച്ച ഈ രേഖകളിൽ
Gospel According to Cora, Cora
’
s journal
എന്നീ രണ്ട് പൊതുവായ ഭാഗങ്ങളും ഇടക്കാലത്ത് മറ്റുപലരും എഴുതിച്ചേർത്ത കുറെ കാര്യങ്ങളുമുണ്ട്. ശാസ്ത്രീയമായ പരിശോധനകളിൽനിന്ന് ആദ്യത്തെ രണ്ടുഭാഗങ്ങൾക്ക് ഏകദേശം അഞ്ഞുറോളംകൊല്ലം പഴക്കമുണ്ടെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. കൂടെയുള്ള തകിടുകളിലൊന്നിൽ പതിനഞ്ചാം നൂറ്റാണ്ടിൽ ഉപയോഗിച്ചിരുന്ന ഒരു ഭൂപടവും മറ്റേതിൽ പിൽക്കാലത്ത് വിച്ച് ഓഫ് അംനീഷ്യ എന്ന പേരിൽ അറിയപ്പെട്ട ഒരു ജ്യാമിതീയരൂപവുമാണ്. ഇട്ടിക്കോരതന്നെ എഴുതിയതെന്ന് വിശ്വസിക്കപ്പെടുന്ന
Gospel According to Cora
-യുടെ പരിഭാഷയാണ് താഴെ ചേർക്കുന്നത്.
Gospel According to Cora
പതിനെട്ടാംകൂറ്റുകാരേ, ഞാനാണ് നിങ്ങളുടെയെല്ലാം അപ്പൻ. കോരപ്പാപ്പൻ. എന്നിലുയർന്നൊരു ദൈവമോ പള്ളിയോ കത്തനാരോ നിങ്ങൾക്കില്ല. പതിനെട്ട് നാടുകളിലെ പതിനെട്ട് പെണ്ണുങ്ങളിലായി എനിക്ക് ജനിച്ച എഴുപത്തിയൊമ്പത് മക്കളും മക്കളുടെ മക്കളും മരുമക്കളും ചെറുമക്കളും ചേർന്ന നിങ്ങളിലെല്ലാം എന്‍റെ രക്തമാണൊഴുകുന്നത്. എന്നാൽ ജന്മംകൊണ്ടുമാത്രം നിങ്ങൾക്ക് പതിനെട്ടാംകൂറ്റുകാരനാകാൻ പറ്റില്ല. ജീവിതംകൊണ്ടാണ് നിങ്ങൾ പതിനെട്ടാംകൂറ്റുകാരാകേണ്ടത്. ഒരു പതിനെട്ടാംകൂറ്റുകാരൻ എങ്ങനെ ജീവിക്കണമെന്നതിന്‍റെയും എങ്ങനെ ജീവിക്കരുത് എന്നതിന്‍റെയും മാർഗ രേഖയാണ് ഈ സുവിശേഷം.
ഇതിനെ ഒരു സുവിശേഷമെന്ന് വിളിക്കാമോ എന്ന കാര്യത്തിൽ എനിക്ക് കാര്യമായ സംശയമുണ്ട്. കാരണം ദൈവത്തെപ്പറ്റിയോ ക്രിസ്തുവിനെപ്പറ്റിയോ എനിക്കൊന്നും പറയാനില്ല. അതെല്ലാം എനിക്കു മുമ്പേ വന്നവർ പറഞ്ഞുകഴിഞ്ഞിരിക്കുന്നു. എനിക്ക് ഹൈപേഷ്യയെപ്പറ്റിയും കണക്കിനെപ്പറ്റിയും മാത്രമേ പറയാനുള്ളൂ.
അവൾ ദൈവപുത്രിയോ പ്രവാചകയോ അല്ല. അത്ഭുതങ്ങളൊന്നും പ്രവർത്തിച്ചില്ല. വെള്ളത്തെ വീഞ്ഞാക്കുകയോ കുരുടന് കാഴ്ച നല്കുകയോ ആറപ്പംകൊണ്ട് ആയിരംപേർക്ക് അത്താഴം നല്കുകയോ ചെയ്തില്ല. പാപികൾക്ക് മോചനത്തിന്‍റെ വഴി കാണിച്ചുകൊടുത്തില്ല. എന്നിട്ടും ആയിരക്കണക്കിന് ശിഷ്യന്മാർക്ക് അവൾ വിശുദ്ധയായി. അവളുടെ നാമം വാഴ്ത്തപ്പെട്ടു.
അലക്സ്സാൻഡ്രിയായിലെ തിയോണിന്‍റെ ഏക മകൾ എല്ലാം തികഞ്ഞ പെണ്ണായിരുന്നു. ശരീരത്തിന്‍റെ അവയവങ്ങളെല്ലാം കൃത്യമായ ദിവ്യാനുപാതത്തിൽ സൃഷ്ടിക്കപ്പെട്ട ഒരു ദിവ്യാത്ഭുതം. അവളെപ്പോലെ സുന്ദരിയായി മറ്റൊരു പെണ്ണ് ഭൂമിയിൽ പിറന്നിട്ടില്ല. ചിട്ടയായ വ്യായാമത്തിലൂടെയും കായികാഭ്യാസങ്ങളിലൂടെയും അവൾ തന്‍റെ സൗന്ദര്യത്തിന് യാതൊരു കോട്ടവും സംഭവിക്കാതെ സൂക്ഷിച്ചു. അലക്സാൻഡ്രിയായിലെ ഓരോ പുരുഷനെയും മോഹിപ്പിച്ചെങ്കിലും അവൾ പരമമായ സ്വാതന്ത്ര്യത്തിൽ മാത്രമാണ് വിശ്വസിച്ചത്. നൈൽപോലെ സുന്ദരിയായ ഹൈപേഷ്യ ഇഷ്ടമുള്ള പുരുഷന്മാരെ മാറിമാറി തിരഞ്ഞെടുത്ത് കാമകലയുടെ സമസ്ത സാധ്യതകളും പ്രയോജനപ്പെടുത്തി ജീവിതം അതിന്‍റെ എല്ലാ അർത്ഥത്തിലും ആഘോഷിച്ചു.
സൗന്ദര്യത്തെപ്പോലെ അസാമാന്യമായ ബുദ്ധിശക്തിയും അവൾക്കുണ്ടായിരുന്നു. അലക്സാൻഡ്രിയാ സർവ്വകലാശാലയിലെ ഗണിതാധ്യാപികയായിരുന്ന അവൾ ഗണിതത്തിന് പുറമേ ശാസ്ത്രത്തിലും സംഗീതത്തിലും സാഹിത്യത്തിലും രാഷ്ട്രമീമാംസയിലുമെല്ലാം അതിസമർത്ഥയായിരുന്നു. ജ്യോമെട്രിക്ക എന്ന പേരിൽ വാനനിരീക്ഷണത്തിനുകൂടി സൗകര്യമുള്ള ഒരു അഷ്ടഭുജ ഭവനത്തിലാണ് അവൾ താമസിച്ചിരുന്നത്. നിലാവുള്ള രാത്രികളിൽ നീലത്താമരയിതളുകൾ അലിയിച്ചുചേർത്ത ഷായ് മദ്യം കഴിച്ചും ഉമ്മത്തിൻപൂ പുകച്ചും അവൾ നക്ഷത്രസമൂഹങ്ങളെ നോക്കി പഠിച്ചു. എല്ലാത്തരം ലഹരികളും ആഘോഷിച്ചിരുന്നെങ്കിലും പ്രപഞ്ചത്തെക്കുറിച്ചുള്ള അന്വേഷണങ്ങളായിരുന്നു ഹൈപേഷ്യയുടെ യഥാർത്ഥ ലഹരി.
ഒരു അധ്യാപികയും ശാസ്ത്രജ്ഞയുമെന്നതിലുപരി സമൂഹത്തിന്‍റെ സമസ്ത മേഖലകളിലും ഇടപെട്ടിരുന്ന അവൾ യുക്തിയുടെയും ശാസ്ത്രത്തിന്‍റെയും ഭാഷയിൽ മാത്രമാണ് സംസാരിച്ചത്. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയുമാണ് എതിർത്തത്. എന്നിട്ടും അവൾ ക്രൂശിക്കപ്പെട്ടു. ക്രിസ്തുവിന്‍റെ പിൻമുറക്കാരായ മതഭ്രാന്തന്മാർ അവളെ കൂരമായി കൊലപ്പെടുത്തി. ആ ഹൈപേഷ്യയുടെ രക്തമാണ് നിങ്ങൾ പതിനെട്ടാംകൂറ്റുകാരിലൊഴുകുന്നത്.
അമ്മയെ ഞാൻ കണ്ടിട്ടില്ല. എന്നെ പ്രസവിച്ച ക്രിസ്മസ് രാത്രിയിൽ അവർ മരിച്ചുവെന്നാണ് പറഞ്ഞുകേട്ടിട്ടുള്ളത്. അലക്സാൻഡ്രിയയിൽനിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി മടങ്ങിവന്ന ദിവസം അപ്പൻ എനിക്ക് ഒരു ചുവന്ന പട്ടിൽ പൊതിഞ്ഞ ചെറിയ പൊതിയെടുത്തുതന്നു. അത് എന്‍റെ അമ്മയുടെതായിരുന്നു. അപ്പനറിയാത്ത ഗ്രീക്ക് ഭാഷയിൽ അതിലെ പാപ്പിറസ് ചുരുളുകളിൽ ഹൈപേഷ്യൻ വംശാവലി എഴുതിവെച്ചിരുന്നു. അതനുസരിച്ച് എന്‍റെ അമ്മ ആയിരത്തോളം കൊല്ലം മുമ്പ് ക്രൂശിക്കപ്പെട്ട ഹൈപേഷ്യയുടെ രക്തത്തിൽനിന്ന് പിറന്നവളാണ്. അലക്സാൻഡ്രിയായിലെ സീസേറിയത്തിൽ ചിതറിവീണ ഹൈപേഷ്യയുടെ രക്തത്തിൽനിന്ന് മൂന്നാം ദിവസം മൂന്ന് സുന്ദരികൾ ഉയിർത്തെഴുന്നേറ്റുവത്രേ. അതിലാരുടെയോ പിന്മുറക്കാരിയായിരുന്നു എന്‍റെ അമ്മ. പിന്നീട് ഫ്ളോറൻസിൽവെച്ച് റാഫേലിനെ കണ്ടപ്പോൾ അവനും ഇതേ കഥ പറഞ്ഞു.
ഹൈപേഷ്യയുടെ പിന്മമുറക്കാരനാണെങ്കിലും നമ്മൾ കച്ചവടക്കാരാണ്. റാഫേലിന്‍റെയാളുകൾ ചിത്രകാരന്മാരും കലാകാരന്മാരുമായിരുന്നു. അതു പോലെ ശാസ്ത്രജ്ഞന്മാരും ഭരണാധികാരികളുമടങ്ങിയ മൂന്നാമതൊരു വിഭാഗവുമുണ്ട്. ഈ സുവിശേഷം കച്ചവടക്കാരായി ജീവിക്കുന്ന എന്‍റെ പിൻമുറക്കാർക്കുവേണ്ടിയാണ്. ധാരാളം കുറ്റങ്ങളും കുറവുകളുമുള്ള, സ്വാർത്ഥതയും ആർത്തിയും ചതിയും വഞ്ചനയും കള്ളവും കളവുമെല്ലാമുള്ള പതിനെട്ടാംകൂറ്റുകാർക്കു വേണ്ടി, തന്നെപ്പോലെ തന്‍റെ അയൽക്കാരനെ സ്നേഹിക്കാനോ അന്യന്‍റെ ഭാര്യയെ കാമാർത്തിയില്ലാതെ നോക്കാനോ ഒരു കരണത്ത് ആരെങ്കിലും അടിച്ചാൽ മറുകരണം കാട്ടിക്കൊടുക്കാനോ കള്ള സാക്ഷി പറയാതിരിക്കാനോ കഴിയാത്ത പതിനെട്ടാംകൂറ്റുകാർക്കുവേണ്ടി.
ആദിയിൽ വചനമുണ്ടായി എന്ന് യോഹന്നാന്‍റെ സുവിശേഷത്തിൽ പറയുന്നുണ്ടല്ലോ. ഞാൻ അതിൽ വിശ്വസിക്കുന്നു. വചനത്തിന്‍റെ ശക്തിയിലുള്ള വിശ്വാസംകൊണ്ടാണ് ഈ സുവിശേഷം എഴുതുന്നതുതന്നെ. പതിനെട്ട് ഭാഷകളിൽ പതിനെട്ട് നാടുകളിലെ പതിനെട്ട് വീട്ടുകാർക്കുവേണ്ടി എഴുതപ്പെട്ടിട്ടുള്ള ഈ സുവിശേഷത്തെ നിങ്ങൾ ഷായ് എന്ന് വിളിക്കുക. ഷായ് എന്നാൽ ഹീബ്രൂവിൽ ജീവിതമെന്നാണർത്ഥം. പെരിഞ്ചീരകം ഇട്ടു വാറ്റിയ വീര്യമുള്ള മദ്യത്തിന്‍റെ പേരും ഷായ് എന്നുതന്നെയാണ്. ഷായ് അനുസരിച്ച് ജീവിക്കാൻ ശ്രമിക്കുക. അത് അത്രയ്ക്ക് ബുദ്ധിമുട്ടുള്ള കാര്യമല്ലെന്ന് നിങ്ങൾക്ക് വഴിയേ മനസ്സിലാകും. ഷായ് നിങ്ങളെ പരമമായ സ്വാതന്ത്ര്യത്തിലേക്കും സമ്പൽസമൃദ്ധിയിലേക്കും സന്തോഷത്തിലേക്കും നയിക്കും. തിന്നും കുടിച്ചും ഇണചേർന്നും ജീവിതത്തെ ഒരു കാർണിവെൽപോലെ ആഘോഷിക്കുക. നിങ്ങളുടെ സ്വർഗ്ഗം ഈ ഭൂമിയിൽതന്നെയാണ്. ഒരു നരകത്തെക്കുറിച്ചും നിങ്ങൾ ഭയപ്പെടേണ്ടതില്ല.
ഉത്പത്തിയെക്കുറിച്ചൊരിക്കലും നിങ്ങൾ ശങ്കിക്കരുത്. വംശാവലികളെക്കുറിച്ച് ആകുലപ്പെടരുത്. ദൈവത്തെയോ ദൈവപുത്രന്മാരെയോ പ്രവാചകന്മാരെയോ ചോദ്യംചെയ്യുകയോ അവഹേളിക്കുകയോ ചെയ്യരുത്. കാരണം അവർ മനുഷ്യനന്മയ്ക്കുവേണ്ടിയാണ് പ്രവർത്തിച്ചത്. അവരുടെ വചനങ്ങൾ മനുഷ്യനെ നല്ലവനാക്കാൻവേണ്ടിയുള്ള ശ്രമങ്ങളായിരുന്നു. അത് പലരും ദുർവ്യാഖ്യാനം ചെയ്തു. ദുരുപയോഗപ്പെടുത്തി. അതനുസരിച്ച് പ്രവർത്തിക്കാനും ജീവിക്കാനും കഴിയുന്നവർ ജീവിച്ചുകൊള്ളട്ടെ. പക്ഷേ, അവയൊന്നും നമ്മെപ്പോലെയുള്ള കച്ചവടക്കാർക്ക് വേണ്ടിയുള്ളതല്ല.
നിങ്ങളുടെ ദൈവവും ദൈവപുത്രനും പ്രവാചകനുമെല്ലാം ഞാൻതന്നെയാണെങ്കിലും പുറമേക്ക് നിങ്ങൾ ദൈവവിശ്വാസികളായി ഭാവിക്കണം. പള്ളിയിൽ കൃത്യമായി പോകണം. കത്തനാരെ ബഹുമാനിക്കുന്നതായി അഭിനയിക്കണം. എപ്പോഴും ശാന്തിയെക്കുറിച്ചും സമാധാനത്തെക്കുറിച്ചും സാഹോദര്യത്തെക്കുറിച്ചും ദൈവനീതിയെക്കുറിച്ചും പറയണം. അതും നമ്മുടെ കച്ചവടതന്ത്രത്തിന്‍റെ ഒരു ഭാഗമാണ്. വാക്കും പ്രവൃത്തിയും ഒന്നാകണമെന്ന് ഒരു നിർബന്ധവുമില്ല, ഒന്നാണെന്ന് മറ്റുള്ളവർക്ക് തോന്നണമെന്നേയുള്ളു.
പതിനെട്ടാംകൂറ്റുകാരുടെ തൊഴിലും ജീവിതവും കച്ചവടമാണ്. ജീവിക്കാൻവേണ്ടി നമ്മൾ കച്ചവടം ചെയ്യുന്നു എന്നുപറയുന്നതിനെക്കാൾ കച്ചവടം ചെയ്യാൻവേണ്ടി ജീവിക്കുന്നു എന്നു പറയുന്നതാണ് ശരി. കച്ചവടത്തിന്‍റെ നീതിയാണ് നമ്മുടെ നീതി. നേരിട്ട് അധ്വാനിക്കേണ്ടിവരുന്ന മറ്റ് ജോലികളിലേർപ്പെട്ട ഒരിക്കലും സമയം പാഴാക്കരുത്. മറ്റുള്ളവരുടെ അധ്വാനഫലത്തെ ബുദ്ധി ഉപയോഗിച്ച് സ്വന്തമാക്കാൻ ശ്രമിക്കുക. എന്തും വില കുറച്ച് വാങ്ങി കൂടിയ വിലയ്ക്ക് വിൽക്കുക. അതിൽ കിട്ടുന്ന ലാഭത്തിൽ മാത്രമായിരിക്കണം നമ്മുടെ നോട്ടം. മുളകും പൊന്നും പെണ്ണുമെല്ലാം വാങ്ങാനും വിൽക്കാനുമുള്ള ചരക്കുകൾതന്നെയാണ്. കച്ചവടത്തിൽ ലാഭമുണ്ടാക്കാൻവേണ്ടി പ്രയോഗിക്കുന്ന ത്രന്തങ്ങളെല്ലാം നമുക്ക് ശരിയാണ്. പ്രലോഭിപ്പിക്കുകയോ നുണ പറയുകയോ ചതിക്കുകയോ കൊല്ലുകയോ എന്തു വേണമെങ്കിലും ചെയ്യാം.
കണക്കാണ് കച്ചവടത്തിലെ സകലതന്ത്രങ്ങളുടെയും അടിസ്ഥാനം. എല്ലാ പതിനെട്ടാംകൂറ്റുകാരും ചെറുപ്പത്തിൽതന്നെ പ്രാഥമിക ഹൈപേഷ്യൻ ഗണിതം ചിട്ടയോടെ പഠിക്കണം. അതിനുവേണ്ട പട്ടികകൾ എല്ലാ ഭാഷകളിലും തയ്യാറാക്കിയിട്ടുണ്ട്. ഗണിതശാസ്ത്രത്തിൽ കൂടുതൽ പഠിക്കണമെന്നാഗ്രഹിക്കുന്നവർക്ക് വേണ്ട ഗ്രന്ഥങ്ങൾ വേറേയുമുണ്ട്. ഹൈപേഷ്യൻ ഗണിത, ജ്യോതിശ്ശാസ്ത്രസിദ്ധാന്തങ്ങളുപയോഗിച്ച് പ്രപഞ്ചത്തിലെ എല്ലാ പ്രതിഭാസങ്ങളും പഠിക്കുകയും വിശദീകരിക്കുകയും ചെയ്യാം.
കച്ചവടത്തിൽനിന്ന് കിട്ടുന്ന ലാഭത്തിന്‍റെ പത്തിലൊന്ന് കോരപ്പണമാണ്. അത് ഓരോ പതിനെട്ടാംകൂറ്റുകാരനും ആദ്യവീട്ടിലെ കാരണവരെ കൃത്യമായി ഏല്പിക്കണം. കാരണവർ അതുകൊണ്ടെന്ത് ചെയ്യുന്നു എന്നത് രഹസ്യമാണ്. എന്തു ചെയ്യണമെന്ന് ഇപ്പോഴത്തെ കാരണവന്മാർക്ക് ഞാൻ പറഞ്ഞുകൊടുത്തിട്ടുണ്ട്. അവർ അത് അടുത്ത തലമുറയ്ക്ക് കൈമാറും. കോരപ്പണത്തിന്‍റെ രഹസ്യം ആദ്യവീട്ടിലെ കാരണവരൊഴികെ മറ്റാരും അറിയാൻ പാടില്ല. കോരപ്പണത്തിൽ കള്ളത്തരം കാണിക്കുകയോ വീഴ്ചവരു ത്തുകയോ ചെയ്യുന്നവർക്ക് കടുത്ത ശിക്ഷ അനുഭവിക്കേണ്ടി വരും. ശിക്ഷയെന്താണെന്നതും രഹസ്യമാണ്.
കള്ളും പെണ്ണും ഒറ്റയ്ക്ക് മോന്തരുത്. ഒറ്റയ്ക്കിരുന്ന് അത്താഴം കഴിക്കരുത്. ഒറ്റയ്ക്ക് കട്ടിലിൽ കിടന്നുറങ്ങരുത്. ഒറ്റമുണ്ടുടുക്കരുത്. ഒറ്റക്കപ്പലിൽ കച്ചവടത്തിനു പോകരുത്. എല്ലാ സന്തോഷങ്ങളും പങ്കുവെക്കപ്പെടേണ്ടതാണ്.
കോരപ്പണംപോലെതന്നെ പ്രധാനപ്പെട്ടതാണ് കോരപ്പെണ്ണും. ഒരു പതിനെട്ടാംകൂറ്റുകാരി വയസ്സറിയിച്ചാൽ അടുത്ത ക്രിസ്മസ് രാതി അവളെ എനിക്ക് സമർപ്പിച്ച് കോരപ്പെണ്ണാക്കണം. അതിന് ഹൈപേഷ്യയെ ക്രൂശിച്ചതിനെ അനുസ്മരിപ്പിക്കുന്ന ചില ചടങ്ങുകളുണ്ട്. രാത്രി നിലവറയിലാക്കി അടച്ച് കഴിഞ്ഞാൽ പുലരുംവരെ നിലവറ തുറക്കരുത്. അകത്ത് എന്തൊക്കെയാണ് നടന്നതെന്ന് ചോദിക്കാനോ പറയാനോ പാടില്ല. പതിനെട്ടാംകൂറ്റുകാരൻ പതിനെട്ടാംകൂറ്റുകാരിയല്ലാത്ത ഒരു പെണ്ണിനെ കല്യാണംകഴിച്ചുകൊണ്ടുവന്നാൽ ഇതേ ചടങ്ങുകൾ കഴിച്ച് അവളെ പതിനെട്ടാംകൂറ്റുകാരിയാക്കണം.
പ്രണയം, സ്നേഹം, കരുണ മുതലായവയെല്ലാം തികച്ചും വ്യാജമായ ചില സങ്കല്പങ്ങളാണ്. അവയെല്ലാം കച്ചവടത്തിൽ ലാഭമുണ്ടാക്കുകയെന്ന ലക്ഷ്യം നേടിയെടുക്കുന്നതിൽ നമുക്ക് തടസ്സമുണ്ടാക്കും. കച്ചവടക്കാരന് എന്തിനെയും നിർവികാരനായി സ്വന്തമാക്കാനും ഉപേക്ഷിക്കാനും കഴിയണം. പ്രണയത്തെ കാമമാക്കി ആഘോഷിക്കുക. സ്നേഹത്തിന്‍റെയും കരുണയുടെയും കണികപോലും മനസ്സിലേക്ക് കടന്നുവരാതെ നോക്കുക.
ആരോടും അധികം അടുക്കരുത്. സ്വന്തം അപ്പനമ്മമാരോടുപോലും. അഥവാ അടുത്താൽത്തന്നെ ആ അടുപ്പംകൊണ്ടെന്തെങ്കിലും പ്രയോജനമുണ്ടാക്കാൻ ശ്രമിക്കണം. അടുപ്പം സ്നേഹത്തിലേക്കും സ്നേഹം പലതരത്തിലുള്ള നഷ്ടങ്ങളിലേക്കുമാണ് നയിക്കുക. സ്നേഹം കറുപ്പുപോലെ നമ്മെ മയക്കും. വെറുപ്പാണ് ഏറ്റവും നല്ലത്. വെറുപ്പിലൂടെ പല ബാധ്യതകളും നഷ്ടങ്ങളും ഒഴിവാക്കാൻകഴിയും.
നന്നായി അഭിനയിക്കാൻ കഴിയുന്നവനേ നല്ല കച്ചവടക്കാരനാവാൻ പറ്റു. സ്നേഹവും അടുപ്പവുമെല്ലാം ഭംഗിയായി അഭിനയിക്കണം. കഴുത്തറുക്കുമ്പോഴും പുഞ്ചിരിക്കണം. ചതിക്കുമ്പോഴും സഹായിക്കുകയാണെന്ന് തോന്നണം. നുണപറയുമ്പോഴും സത്യപ്രഭാഷണം നടത്തുന്ന വിശുദ്ധന്‍റെ മുഖഭാവമായിരിക്കണം. ഒരിക്കലും മുഖത്ത് ദേഷ്യഭാവം വരാൻ പാടില്ല.
കപ്പലിലേക്ക് അടിമകളെ വാങ്ങുമ്പോൾ കൈയുംതുടയും നോക്കി വാങ്ങണം. തുടക്കരുത്തുള്ളവനേ തുഴക്കരുത്തുണ്ടാവു. തുഴക്കരുത്ത് കുറഞ്ഞവനെ വെറുതെ തീറ്റിപ്പോറ്റരുത്. കരയ്ക്കടുക്കുമ്പോൾ വിറ്റ് പണമാക്കണം. അനുസരിക്കാത്ത അടിമയെ കൊന്ന് കടലിലെറിയണം. അടിമപ്പെണ്ണിനെ വാങ്ങുമ്പോൾ അരക്കെട്ട് നോക്കി വാങ്ങണം. അരക്കെട്ടുലഞ്ഞവളെയും കോരപ്പാടുള്ളവളെയും ഒരിക്കലും വാങ്ങരുത്. അരക്കെട്ടുലഞ്ഞവൾ സുഖത്തിനു പകരം രോഗമാണ് തരുക. കോരപ്പാടുള്ളവൾ കോരപ്പെണ്ണാണ്. അവളെ അടിമയാക്കി വെക്കരുത്.
പര ലോകത്തെയും നന്മ തിന്മകളെയും പാപത്തെയും കുറിച്ചുള്ള മതപ്രബോധനങ്ങളെല്ലാം നമ്മെ ഭയത്തിന്‍റെ തടവുകാരാക്കുകയാണ് ചെയ്യുന്നത്. അവ ധാരാളം ‘അരുതു’കൾ നമ്മുടെ മേൽ അടിച്ചേല്പിക്കുന്നു. മനസ്സിന്‍റെയും ശരീരത്തിന്‍റെയും സ്വാഭാവികചോദനകളെ നിരാകരിക്കുന്നു. സാക്ഷാൽ യേശുകിസ്തുവിനുപോലും അവയനുസരിച്ച് ജീവിക്കാൻ കഴിയുമോ എന്നെനിക്ക് സംശയമുണ്ട്.
എല്ലാ മനുഷ്യരും ഒരുപോലെയല്ല എന്നതിനെക്കാൾ ഒരു മനുഷ്യനും മറ്റൊരു മനുഷ്യനെപ്പോലെയല്ല എന്നതാണ് യാഥാർത്ഥ്യം. ഒരിക്കലും ഒടുങ്ങാത്ത ആഗ്രഹങ്ങളാണ് നമ്മെ മുന്നോട്ട് നയിക്കുന്നത്. അതുതന്നെയാണ് മനുഷ്യവർഗത്തിന്‍റെ അനുസൃതമായ പുരോഗതിക്ക് അടിസ്ഥാനവും, സമ്പത്തിനോടും ലൈംഗികതയോടും അധികാരത്തോടുമുള്ള ഒരിക്കലും തൃപ്തി വരാത്ത ആർത്തിയാണ് നമ്മുടെ എല്ലാ പ്രവർത്തനങ്ങളെയും നയിക്കുന്നത്. ഈ ആർത്തി അംഗീകരിക്കാത്ത മതങ്ങളും തത്ത്വശാസ്ത്രങ്ങളും കാലഹരണപ്പെടും. മനുഷ്യസമൂഹത്തെ സംബന്ധിക്കുന്ന ഈ അടിസ്ഥാന തത്ത്വങ്ങൾ ഞാൻ പഠിച്ചത് അലക്സാൻഡ്രിയയിലെ ഹൈപേഷ്യൻ സ്കൂളിൽനിന്നാണ്. ഈ തത്ത്വങ്ങൾ പഠിപ്പിച്ചതിന്‍റെ പേരിലാണ് ആയിരത്തോളം വർഷങ്ങൾക്കുമുമ്പ് ഹൈപേഷ്യയെ മത്രഭാന്തന്മാർ ക്രൂരമായി കൊലപ്പെടുത്തിയത്.
പതിനെട്ടാംകൂറ്റുകാർക്ക് ജീവിതം ആഘോഷിക്കാനുള്ളതാണ്. ആഹാരത്തിന്‍റെ ആഘോഷം, ലഹരിയുടെ ആഘോഷം, ലൈംഗികതയുടെ ആഘോഷം എന്നിങ്ങനെ ആഘോഷങ്ങളെ മൂന്നായി തരംതിരിക്കാം. പലപ്പോഴും ഇവ മൂന്നും ഒരുമിച്ചാണ് നടക്കുക. നമുക്ക് തിന്നാൻ പാടില്ലാത്ത സാധനങ്ങളൊന്നും ഭൂമിയിലില്ലെങ്കിലും മനുഷ്യമാംസംതന്നെയാണ് വിശിഷ്ടഭോജ്യം. യുദ്ധത്തിൽ തോറ്റ് പിടഞ്ഞുവീണ എതിരാളിയുടെ തുടയിലെ മാംസവും കരളുമാണ് ഏറ്റവും നല്ലത്. നിർഭാഗ്യവശാൽ യുദ്ധം സ്ഥിരമായി നടക്കാത്തതിനാൽ നമുക്ക് പലപ്പോഴും നല്ല ഇരകളെ തിരഞ്ഞുപിടിച്ച് കൊന്നുതിന്നേണ്ടിവരുന്നു. അങ്ങനെ വേണ്ടിവരുമ്പോൾ പതിനെട്ട് തികയാത്ത കറുത്ത പെണ്ണിനെ തിരഞ്ഞെടുക്കുക. സന്ധ്യമയങ്ങുന്ന സമയത്ത് “അറുത്തെടുക്കുന്ന അവളുടെ തുടയിലെയും അരയിലെയും മാംസം കുരുമുളക് ചേർത്തു പാകംചെയ്ത് പാതിരയ്ക്ക് മുമ്പേ കഴിക്കണം. ആഴ്ചയിൽ ഒരു തവണയിൽ കൂടുതൽ മനുഷ്യമാംസം തിന്നരുത്.
പതിനെട്ടാംകൂറ്റുകാർക്ക് മദ്യം രണ്ടുതരമാണ്. പെരുഞ്ചീരകത്തിൽനിന്ന് വാറ്റിയെടുക്കുന്ന ഷായ് എന്ന കടുപ്പമുള്ള മദ്യവും നെല്ലും ഉമ്മത്തിൻപൂവും ചേർത്തു വാറ്റിയ നിംഫ് എന്ന വീര്യം കുറഞ്ഞ മദ്യവും, ഷായ് ആണ് സാധാരണ പുരുഷന്മാർ കഴിക്കുന്ന മദ്യം. സ്ത്രീകൾക്കാണ് നിംഫ്, ഷായ് കുടിക്കുന്ന സ്ത്രീക്ക് കുതിരയെപ്പോലെ കരുത്തുണ്ടാവും. അവളെ ഒരിക്കലും കീഴ്ചപ്പെടുത്താൻ ശ്രമിക്കരുത്. കീഴടങ്ങുന്നതാണ് ബുദ്ധി. വീട്ടിൽ വാറ്റിയെടുക്കുന്ന നിംഫ് വളരെ പതുക്കെയേ കത്തിക്കയറു. പക്ഷേ, അണയാൻ വളരെയധികം സമയമെടുക്കും.
ലൈംഗികതയുടെ ആഘോഷമാണ് പതിനെട്ടാംകൂറ്റുകാരുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഘോഷം. കുടുംബം, സദാചാരം എന്നിവയ്ക്ക് നമ്മൾ കാര്യമായ പ്രാധാന്യമൊന്നും കല്പിക്കുന്നില്ല. എന്നാൽ പുറമേക്ക് അവയെ തള്ളിപ്പറയുന്നുമില്ല. സൗന്ദര്യമോ കരുത്തോ കാരണം ഇഷ്ടപ്പെട്ടുപോയ ഇണയെ എന്നെന്നേക്കും സ്വന്തമായി നിറുത്താൻ പ്രയോഗിക്കുന്ന തന്ത്രമാണ് പ്രണയം. അതേ സ്വാർത്ഥതയുടെ പേരിൽ ഇണയെ ചങ്ങലയില്ലാതെ കെട്ടിയിടാനുള്ള തന്ത്രമാണ് കുടുംബം. അങ്ങനെ സൃഷ്ടിക്കപ്പെടുന്ന കുടുംബം തകരാതെ നിലനിറുത്താൻവേണ്ടി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ് സദാചാരം. അവയൊക്കെ നമ്മുടെ സ്വാതന്ത്ര്യത്തെ വല്ലാതെ പരിമിതപ്പെടുത്തും. അതുകൊണ്ടാണ് സ്വാതന്ത്ര്യത്തെ ഏറ്റവും മഹത്തായി കാണുന്ന പതിനെട്ടാംകൂറ്റുകാരനെ സംബന്ധിച്ചിടത്തോളം ഇവയ്ക്കൊന്നും വലിയ പ്രാധാന്യമില്ലാത്തത്. പതിനെട്ടാംകൂറ്റുകാരൻ ഏത് പെണ്ണിനെ കണ്ടാലും ഭാവനയിലവളെ നഗ്നയാക്കും. ഇഷ്ടപ്പെട്ടാൽ അവളോട് നേരിട്ടു കാര്യം പറയും. ചിലപ്പാൾ അവൾ സന്തോഷത്തോടെ സമ്മതിക്കും. സമ്മതിച്ചില്ലെങ്കിൽ ബലംപ്രയോഗിച്ച് കീഴ്പ്പെടുത്തുന്നതിലും തെറ്റൊന്നുമില്ല. അതുപോലെ ഇഷ്ടപ്പെട്ട പുരുഷനെ കിടപ്പറയിലേക്ക് ക്ഷണിക്കാനും അവൻ വിസമ്മതിച്ചാൽ ബലം പ്രയോഗിച്ച് കീഴ്ചപ്പെടുത്താനുമുള്ള അവകാശവും അധികാരവും പെണ്ണിനുമുണ്ട്.
കച്ചവടം വാസ്തവത്തിൽ ഒരുതരം യുദ്ധമാണ്. യുദ്ധത്തിലെപ്പോഴും ഒരുപാട് രഹസ്യങ്ങളുണ്ടാകുമല്ലോ. സ്വന്തം രഹസ്യങ്ങൾ സൂക്ഷിക്കുകയും മറ്റുള്ളവരുടെ രഹസ്യങ്ങൾ കണ്ടെത്തുകയും ചെയ്യുന്നതിലെ മിടുക്കാണ് നിങ്ങളെ വിജയത്തിലേക്കെത്തിക്കുക. നമ്മൾ ഇതിനായി ധാരാളം കോഡുകളുപയോഗിക്കുന്നുണ്ട്. ഈ കോഡുകളൊരിക്കലും പതിനെട്ടാംകൂറ്റുകാരല്ലാത്തവർക്ക് കൈമാറാൻ പാടില്ല. ഓരോ പതിനെട്ടാംകൂറ്റുകാരനും പ്രായ പൂർത്തിയാകുന്നതിനുമുമ്പായി അത്തരത്തിലൊരു പ്രതിജ്ഞയെടുക്കേണ്ടതുണ്ട്.
സത്യാന്വേഷണം ഒരിക്കലും നമ്മുടെ ലക്ഷ്യമല്ല. അത് തൊഴിലാക്കിയ വേറേയാളുകളുണ്ട്. നമ്മൾ പ്രപഞ്ചത്തെക്കുറിച്ച് അന്വേഷണങ്ങളിലേർപ്പെടുന്നതും ശാസ്ത്രത്തിനും ഗണിതത്തിലും ഗവേഷണങ്ങൾ നടത്തുന്നതുമെല്ലാം കച്ചവടത്തിന്‍റെ ഭാഗമായിട്ടാണ്. കണ്ടുപിടിത്തങ്ങളുടെയും സാങ്കേതികവിദ്യകൾ വികസിപ്പിച്ചെടുക്കുന്നതിന്‍റെയും പിന്നിലുള്ള ലക്ഷ്യം കച്ചവടത്തിൽ കൂടുതൽ ലാഭമുണ്ടാക്കുകയെന്നത് മാത്രമാണ്. വേണമെങ്കിൽ ആ അറിവുതന്നെ കച്ചവടം ചെയ്യാം. അല്ലെങ്കിൽ മറ്റ് കച്ചവടങ്ങൾ മെച്ചപ്പെടുത്താനായി ഉപയോഗിക്കാം. ജീവിതത്തിലെ നമ്മുടെ എല്ലാ പ്രവർത്തനങ്ങളും കച്ചവടമത്സരത്തിൽ എതിരാളിയെ മറികടക്കാനുള്ള തന്ത്രങ്ങളാണ്.
പതിനെട്ടാംകൂറ്റുകാരന്‍റെ മുന്നിൽ രണ്ടേ രണ്ട് ലക്ഷ്യങ്ങളേയുള്ളൂ. കച്ചവടത്തിൽ പരമാവധി ലാഭമുണ്ടാക്കുക. അതുപയോഗിച്ച് പരമാവധി ആഘോഷിച്ച് ജീവിക്കുക...
ഇട്ടിക്കോരയുടെ സുവിശേഷം വായിച്ചുകഴിഞ്ഞപ്പോൾ രേഖ ഒരു നെടുവീർപ്പോടെ രശ്മിയെ നോക്കി.
“മോളേ, വെറുതെയല്ല പതിനെട്ടാംകൂറ്റുകാരിത്ര ശക്തരായത്. നമ്മൾ കണക്കുകൂട്ടിയതിനെക്കാൾ വളരെ വലിയൊരു വലയാണിത്. ലോകം മുഴുവൻ പരന്നുകിടക്കുന്ന വല. ആരൊക്കെയാണ് ഈ വലയിലെ കണ്ണികളെന്ന് ആർക്കും ഒരിക്കലും കണ്ടുപിടിക്കാൻ കഴിയില്ല. പക്ഷേ, ഇത് മുഴുവൻ വായിച്ചിട്ടും ഹൈപേഷ്യയുടെ ഈ സിദ്ധാന്തങ്ങൾ പില്ക്കാലത്തെങ്ങനെയാണ് മറ്റുള്ളവരുടെ പേരിലായതെന്ന് എനിക്ക് മനസ്സിലായില്ല.”
“അത് കണ്ടുപിടിക്കണമെന്ന് നമ്മളെന്തിനാണ് വെറുതെ വാശിപിടിക്കുന്നത്. മൊറിഗാമിയെപ്പോലെ ഗണിതശാസ്ത്രത്തിന്‍റെ ചരിത്രത്തിൽ ഗവേഷണം നടത്തുകയല്ലല്ലോ നമ്മൾ. ഇട്ടിക്കോരയെക്കുറിച്ചുള്ള അന്വേഷണത്തിലൂടെ എന്തെങ്കിലും സാമ്പത്തികനേട്ടമുണ്ടാക്കാൻ കഴിയുമോ എന്നു മാത്രമേ നമ്മൾ ചിന്തിക്കേണ്ടതുള്ളൂ. അതിന് കോരപ്പണത്തിന്‍റെ പിന്നിലെ കളികളറിഞ്ഞാൽ മതി.”
“ഇട്ടിക്കോര പോർച്ചുഗീസുകാരുമായുള്ള ഏറ്റുമുട്ടലിൽ കപ്പലുകൾ നഷ്ടപ്പെട്ട കുരുമുളകുകച്ചവടത്തിൽനിന്ന് പിന്മാറുന്ന സമയത്ത് വളരെ വലിയ സമ്പത്തിനുടമയായിരുന്നിരിക്കണം. അതൊരിക്കലും ഏതെങ്കിലുമൊരിടത്ത് മാത്രമായി കേന്ദ്രീകരിച്ചിരിക്കാനിടയില്ല. ഈ പതിനെട്ട് വീടുകളോട് ബന്ധപ്പെട്ട പല സ്ഥലങ്ങളിലായി അതൊളിപ്പിച്ച് വെച്ചിരിക്കണം. അതു പോലെ പതിനെട്ടാംകൂറ്റുകാർ ആദ്യവീട്ടിലെ കാരണവർക്ക് കച്ചവടത്തിലെ ലാഭത്തിന്‍റെ പത്തിലൊന്ന് കോരപ്പണമായി കൊടുത്തിരുന്നത് അഞ്ഞൂറു വർഷംകൊണ്ട് വളരെ വലിയൊരു തുകയായിരിക്കണം. നമുക്ക് താൽപര്യം ഈ പണത്തിൽ മാത്രമാണ്. പക്ഷേ, അതിനെക്കുറിച്ചുള്ള വിവരങ്ങളറിയാൻ നമുക്ക് മൊറിഗാമിയുടെ സഹായമില്ലാതെ സാധ്യമല്ല. കുന്നംകുളത്തുള്ള പതിനെട്ടാംകൂറ്റുകാർക്ക് അതിനെപ്പറ്റി കാര്യമായ വിവരമൊന്നുമില്ലെന്നാണ് എനിക്ക് തോന്നുന്നത്.
അപ്പോൾ രേഖയുടെ മൊബൈലിൽനിന്ന് പാപ്പറോച്ചയുടെ
Cut my life into pieces
ഉയർന്നു. ബെന്നിയാണ്.
“ഗുഡ്മോണിങ്... ബെന്ന്യേട്ടാ... എന്തെങ്കിലും വിവരമുണ്ടോ...?”
“ഒരു വിവരോല്യ കുട്ട്യേ... രണ്ടാളടേം സെല്ല് സ്വിച്ചോഫാ.”
“പ്രശ്നനോന്നുണ്ടാവില്യല്ലോ..?”
“ഒന്നുണ്ടാവില്യ... എന്താവശ്യണ്ടെങ്കിലും വിളിക്കാൻ പറഞ്ഞിട്ട്ണ്ട്. പിന്നെ ഇന്ന് കാലത്ത് ജോർജ്കുട്ടീടെ കാറ് എലൈറ്റിലിക്ക് ചീറിപ്പാഞ്ഞ് വരണ കണ്ടു. അകത്താരൊക്കെണ്ട്ന്ന് മനസ്സിലായില്ല.”
“മന്ത്രിക്കുട്ടനുണ്ടാവ്വോ..?”
“ഇല്യാന്ന് ഒറപ്പ് പറയാൻ പറ്റില്യ. ഇന്നലെ ചെക്കന് കൊച്ചീലെന്തോ ചെല ഉദ്ഘാടനൊക്കെയുണ്ടായിരുന്നു. അത് കഴിഞ്ഞിട്ട് ചെലപ്പൊ ഇങ്ങോട്ട് മുങ്ങീട്ടുണ്ടാവും. നിങ്ങളൊന്നും പേടിക്കണ്ട. ആദ്യവീടിന് ചുറ്റും നമ്മുടെപത്തിരുപത് ആള്വോളെ നിർത്തീട്ടുണ്ട്. “
ഇരുപത്തിയഞ്ച്
വിശുദ്ധവിത്ത്
“
Nakupenda pia, nakutaka pia, mpenzi wee
!”
(“
I Love you too, and I want you too, You my Love
!”)
-
Michaellackson in Liberian Girl
ബി
ന്ദുവിനോ കഥയെഴുത്തിനോ എന്തെങ്കിലും പ്രശ്നമുണ്ടായാൽ ബെന്നി അതു വേണ്ടപോലെ കൈകാര്യംചെയ്യുമെന്ന് സമാധാനിച്ച് രേഖ മൊറിഗാമിയുടെ ബ്ലോഗിലെ
Cora
’
s journal
എന്ന അടുത്ത ത്രെഡിൽ ക്ലിക്ക് ചെയ്തു.
Morigami
’
s World of Plus and Minus
This is Coco De Mer
കടൽത്തേങ്ങ എന്ന് വിളിക്കുന്ന കൊക്കോദ് മെറിന്‍റെ ശാസ്ത്രനാമം
Lodoicea maldivica
എന്നാണ്. സീഷെൽസിലെ പ്രാസ്ലിൻ, കുരിയൂസ് എന്നീ ദ്വീപുകളിൽ മാത്രം കാണപ്പെടുന്ന തെങ്ങുപോലെയുള്ള വൃക്ഷങ്ങളുടെ വിത്താണിത്. പൂർണവളർച്ചയെത്തിയ കൊക്കാ ഡി മെർ വിത്തിന് ഏകദേശം അരമീറ്ററോളം വ്യാസവും 20 മുതൽ 30 കിലോഗ്രാം വരെ തൂക്കവുമുണ്ടാകും. ഇന്ന് ലോകത്തിൽ കണ്ടെത്തിയിട്ടുള്ളതിൽവെച്ച് ഏറ്റവും വലിയ വിത്താണ് കൊക്കാ ഡി മെർ. ഏകദേശം മുപ്പതു മീറ്റർ ഉയരത്തിൽ വളരുന്ന കൊക്കാ ഡി മെർ വൃക്ഷങ്ങളുടെ കായ്കൾ മൂപ്പെത്താൻ ആറേഴു വർഷമെടുക്കും. ജാതിയെപ്പോലെ ആൺപെൺ വൃക്ഷങ്ങളുള്ള കൊക്കാ ഡി മെറിന്‍റെ പരാഗണം നടക്കുന്നത് സീഷെൽസിൽമാത്രം കാണപ്പെടുന്ന കറുത്ത തത്തകളിലൂടെയാണ്. വംശനാശഭീഷണി നേരിടുന്ന അപൂർവ വൃക്ഷമായ കൊക്കോ ഡി മെറും കറുത്ത തത്തകളും സീഷെൽസിലെ ഏദൻതോട്ടം എന്ന വിളിക്കുന്ന വാലി ഡി മായി (
Valee de Mai
)ൽ ഇപ്പോൾ പ്രത്യേകം സംരക്ഷിക്കപ്പെടുന്നുണ്ട്.
1768-ൽ സീഷെൽസിലെ പ്രാസലിൻ ദ്വീപിൽ കൊക്കോ ഡി മെർ വൃക്ഷങ്ങൾ കണ്ടുപിടിക്കുന്നതുവരെ ഇത് കടലിനടിയിൽ വളരുന്ന ഏതോ ദിവ്യ വൃക്ഷത്തിന്‍റെ കായ്കളാണെന്നാണ് കരുതപ്പെട്ടിരുന്നത്. അത്ഭുതശക്തികളുണ്ടെന്ന് വിശ്വസിക്കപ്പെട്ടിരുന്ന കൊക്കോ ഡി മെർ ആദ്യമായി യൂറോപ്പിലേക്ക് കൊണ്ടുവന്നത് ഇട്ടിക്കോരയാണ്. ഒരു സാധാരണ കുരുമുളകുകച്ചവടക്കാരനായിരുന്ന ഇട്ടിക്കോരയ്ക്ക് യൂറോപ്യൻ രാജകൊട്ടാരങ്ങളിലെ അന്തഃപുരങ്ങളിലേക്കുള്ള വാതിൽ തുറന്നുകൊടുത്തത് കൊക്കോ ഡി മെറാണ്.
രണ്ട് വലിയ തേങ്ങകൾ ചേർത്തുവെച്ചതുപോലെയുള്ള അപൂർവ്വ ആകൃതിയാണ് കൊക്കൊ ഡി മെറിന് ഇത്ര പ്രാധാന്യമുണ്ടാക്കിയത്. പൂർണവളർച്ചയെത്തിയ കൊക്കോ ഡി മെർ വിത്തിന് സ്ത്രീയുടെ അരക്കെട്ടിന്‍റെ കൃത്യമായ ആകൃതിയാണ്. പ്രപഞ്ചത്തിലെ എല്ലാ ഊർജ്ജത്തിന്‍റെയും ഉറവിടം സ്ത്രീയാണെന്ന വിശ്വാസവുമായി ബന്ധപ്പെട്ട നിരവധി മിത്തുകൾ കൊക്കൊ ഡി മെറിനെക്കുറിച്ചുണ്ടാകാൻ അതായിരുന്നു കാരണം. അതിനോടനുബന്ധിച്ച് നിരവധി അനുഷ്ഠാനങ്ങളുണ്ടായി. യൂറോപ്യൻ കൊട്ടാരങ്ങളിലും അരമനകളിലും സമ്പത്തും സൗഭാഗ്യങ്ങളും നല്കുന്ന ദൈവത്തിന്‍റെ വിശുദ്ധവിത്ത് (
Holy seed
) എന്ന നിലയിൽ പരസ്യമായും ഒരു ലൈംഗിക കളിപ്പാട്ടമെന്ന നിലയിൽ രഹസ്യമായും കൊക്കോ ഡി മെർ ആദരിക്കപ്പെട്ടു. ചെകുത്താൻ മനുഷ്യനെ പ്രലോഭിപ്പിക്കാനായി ഭൂമിയിലേക്കെറിഞ്ഞ പാപത്തിന്‍റെ വിത്താണ് കൊക്കോ ഡി മെർ എന്ന് കത്തോലിക്കാസഭ ആക്ഷേപമുന്നയിച്ചെങ്കിലും അലക്സാണ്ടർ ആറാമനെപ്പോലെയുള്ള പോപ്പുമാർവരെ അത് രഹസ്യമായി വൻ വിലകൊടുത്ത് വാങ്ങിയിരുന്നു. നവോത്ഥാനകാലത്ത് കൊക്കോ ഡി മെർ കൊണ്ടുണ്ടാക്കിയ ശില്പങ്ങളും കൗതുകവസ്തതുക്കളും പല യൂറോപ്യൻ മ്യൂസിയങ്ങളിലുമുണ്ട്.
Cora
’
s journal
-ലിൽ ഇട്ടിക്കോര പറയുന്ന വിശുദ്ധവിത്ത് കൊക്കോ ഡി മെറാണെന്ന് അലോക്സ് ഉറപ്പിച്ചു പറയാനുള്ള കാരണം ചെമ്പുതകിടിൽ ആലേഖനം ചെയ്തിരുന്ന ഭൂപടത്തിനു പിന്നിൽ വരച്ചിരുന്ന കൊക്കൊ ഡി മെറിന്‍റെ ചിത്രമാണ്.
Cora
’
s journal
-ലിന്‍റെ പല ഭാഗങ്ങളും തീരെ വായിക്കാനാവാത്ത വിധത്തിൽ ദ്രവിച്ചുപോയിരുന്നതിനാൽ
Gospel According to Cora
പോലെ ഇതും അലോക്സ് ഒരു വിധത്തിൽ പരിഭാഷപ്പെടുത്തിയെടുക്കുകയായിരുന്നു. മനസ്സിലാക്കാൻ കഴിയാത്ത പല കാര്യങ്ങളും ഉപേക്ഷിക്കുകയോ അലോക് സ്വന്തം നിലയിൽ എഴുതിച്ചേർക്കുകയോ ചെയ്തിട്ടുള്ളതിനാൽ ഇത് പൂർണമായും ഇട്ടിക്കോരതന്നെ എഴുതിയതാണെന്ന് പറയാൻ കഴിയില്ല.
Cora
’
s Journal
ഞനൊരു കച്ചവടക്കാരനാണ്. കുരുമുളകും ഇഞ്ചിയും ഏലവും ജാതിയും ഇലവങ്ഗവുമെല്ലാം കച്ചവടം ചെയ്യാനായി ലോകം മുഴുവൻ സഞ്ചരിക്കുന്നവൻ. എന്‍റെ കച്ചവടയാത്രകൾ ജന്മനാടായ കുന്നംകുളത്തുനിന്ന് ആരംഭിച്ച ഫ്ളോറൻസിൽ അവസാനിക്കുന്നു. അതിനിടയിൽ ചരക്കുകൾ വിൽക്കാനും വാങ്ങാനുമായി നിരവധി തുറമുഖങ്ങളിൽ അടുക്കുന്നു. ഓരോ യാത്രയും ഒരു പുതിയ അന്വേഷണമായതിനാൽ ഒരിക്കൽ സഞ്ചരിച്ച വഴിയിലൂടെ പിന്നീട് സഞ്ചരിക്കാറില്ല. എങ്കിലും പുതിയ വഴികൾ, പുതിയ തുറമുഖങ്ങൾ, പുതിയ രാജ്യങ്ങൾ, പുതിയ ജനങ്ങൾ, പുതിയ മദ്യം, പുതിയ പെണ്ണ് എന്നിങ്ങനെ സദാ പുതുമ തേടിക്കൊണ്ടുള്ള എന്‍റെ എല്ലാ യാത്രകളും ഫ്ളോറൻസിലാണ് അവസാനിക്കുക. കാരണം, ലോകത്തിലെ എല്ലാവിധ പുതുമകളുടെയും കേന്ദ്രമാണ് ഫ്ളോറൻസ്, വസന്തത്തിന്‍റെ ഗ്രീക്ക് ദേവതയായ ഫ്ളോറയുടെ സദാ ലഹരിപിടിപ്പിക്കുന്ന നഗരം. ലോകത്തിലെ ഏറ്റവും ബുദ്ധിമതികളും സുന്ദരികളും ശരീരത്തിന്‍റെ ആഘോഷങ്ങളിൽ സമർത്ഥകളുമായ യുവതികൾ ഫ്ളോറൻസിലാണ്. എല്ലാ നദികളും കടലിലേക്കൊഴുകിയെത്തുന്നതു പോലെ അവരെല്ലാം ഫ്ളോറൻസിലേക്കൊഴുകിയെത്തുന്നു.
ഫ്ളോറൻസിലൂടെ ഒഴുകുന്ന അർനോ നദി പിസയിലാണ് കടലിലേക്കു വീഴുന്നത്. കുറച്ചുകാലം മുമ്പുവരെ പിസ ഒരു നല്ല തുറമുഖമായിരുന്നു. എന്നാൽ ഇപ്പോൾ അവിടെ കപ്പലടുപ്പിക്കുന്നത് അപകടമാണ്. തുറമുഖം മുഴുവനും മണ്ണടിഞ്ഞ് നശിച്ചുപോയിരിക്കുന്നു. തീരെ ശാന്തമല്ലാത്ത ചാടിത്തുള്ളിയൊഴുകുന്ന അർനോനദിയിലൂടെ പിസയിൽനിന്ന് ഫ്ളോറൻസിലേക്ക് കപ്പലോടിക്കാനും കഴിയില്ല. കപ്പലുകൾ ലിവൊർനോ തുറമുഖത്ത് നങ്കുരമിട്ട ജോലിക്കാരിൽ പകുതിയിലേറെ പേരെയും കാവലിനാക്കി കുതിരവണ്ടികളിലാണ് ഞങ്ങൾ ഫ്ളോറൻസിലേക്ക് പോവുക, ലിവൊർനോയിൽ കപ്പലടുക്കുമ്പോഴേക്കും മെഡിചി കൊട്ടാരത്തിലെ കുതിരവണ്ടികൾ ഞങ്ങളെ കാത്തുനിൽക്കുന്നുണ്ടാവും. എല്ലാ വർഷവും ഏപ്രിൽമാസത്തിലെ രണ്ടാമത്തെയോ മൂന്നാമത്തെയോ ആഴ്ച ഇട്ടിക്കോരയെത്തുമെന്ന് അവർക്കറിയാം. ഇതുവരെ ഒരിക്കൽപോലും ഞങ്ങൾക്ക് കുതിരവണ്ടികൾക്കായി കാത്തുനിൽക്കേണ്ടിവന്നിട്ടില്ല. കപ്പലുകളിലുള്ള ചരക്കുകൾ മുഴുവൻ (അവയെന്തായാലും) മെഡിചി കൊട്ടാരത്തിലേക്കാണ്. കുരുമുളകും ഇഞ്ചിയും ജാതിയും ഏലവും ഇലവങ്ഗവുമെല്ലാം പിറകിലെ വണ്ടികളിൽ കയറ്റും. മുന്നിൽ പ്രത്യേകം അലങ്കരിച്ച വണ്ടിയിൽ മെഡിചിക് കാഴ്ചവെക്കാൻ കൊണ്ടുവന്നിട്ടുള്ള സുന്ദരിയായ അടിമപ്പെണ്ണിനെ അണിയിച്ചൊരുക്കി കൈയിൽ വിശുദ്ധവിത്തും നല്കിയിരുത്തും. ബാബിലോണിയയിൽനിന്ന് വാങ്ങിയ നൂറ്റാണ്ടുകളോളം പഴക്കമുള്ളഷായ്ക്ക് മദ്യം നിറച്ച ഭരണികളും അതേ വണ്ടിയിൽ കയറ്റിയശേഷം മുന്നിൽ വെള്ളക്കുതിരപ്പുറത്ത് കയറിയാണ് ഞാൻ മെഡിചി കൊട്ടാരത്തിലേക്ക് പോവുക.
മൂന്നു-മൂന്നര മണിക്കൂർകൊണ്ട് ഞങ്ങൾ ഫ്ളോറൻസിലെ മെഡിചി കൊട്ടാരത്തിലെത്തും. ലോറൻസോ മെഡിചിയുടെ കാലത്ത് അദ്ദേഹംതന്നെ നേരിട്ടുവന്ന് സ്വീകരിക്കുകയാണ് പതിവ്. ഓരോ തവണ കാഴ്ചവെക്കുന്ന സുന്ദരിയും നിറത്തിലും സൗന്ദര്യത്തിലും വ്യത്യസ്തയായിരിക്കുമെങ്കിലും അവളുടെ കൈയിൽ ഒലിവെണ്ണ പുരട്ടി മിനുക്കിയ തിളങ്ങുന്ന വിശുദ്ധ വിത്തുണ്ടാവും. ചതുരമുഖവും പതിഞ്ഞ മൂക്കുമുള്ള അത്ര സുന്ദരനല്ലാത്ത ലോറൻസോ മെഡിചി വിശുദ്ധ വിത്തെടുത്ത് കൗതുകത്തോടെ നോക്കി അതിൽ ചുംബിച്ചതിനു ശേഷം മാത്രമേ സുന്ദരിയെ ചുംബനം നല്കി സ്വീകരിക്കാറുള്ളൂ. എന്നിട്ട് അവളോട് “നിനക്കിതിനേക്കാൾ അരക്കെട്ടല്പം കൂടുതലുണ്ടല്ലോ” എന്നൊരു അഭിപ്രായം പറയുകയും ചെയ്യും.
വിശുദ്ധവിത്തിന്‍റെ പിന്നിലെ രഹസ്യമാണ് വാസ്തവത്തിൽ എന്‍റെ കച്ചവടത്തിലെ വിജയരഹസ്യം. അതെവിടെനിന്നാണ് കിട്ടുന്നതെന്ന് ഇതുവരെ ആർക്കുമറിയില്ല. കടലിനടിയിൽ മറ്റൊരു ലോകമുണ്ടെന്നും വിശുദ്ധവിത്ത് അവിടെയാണ് വിളയുന്നതെന്നും എല്ലാവരും വിശ്വസിക്കുന്നു. അതിന്‍റെ അത്ഭുതസിദ്ധികളിലുള്ള വിശ്വാസം കാരണം അവർ ഒരു കപ്പൽ കുരുമുളകിന്‍റെ വില ഒരു വിശുദ്ധവിത്തിന് തരുന്നു. ചിലപ്പോൾ ഈ വിശുദ്ധവിത്തിന്‍റെ മാഹാത്മ്യംകൊണ്ടാകാം എനിക്കും കച്ചവടരംഗത്ത് ഇത്രയധികം നേട്ടങ്ങളുണ്ടാക്കാൻ കഴിഞ്ഞത്.
ആദ്യത്തെ കച്ചവടയാത്രയിൽ തികച്ചും യാദൃച്ഛികമായിട്ടാണ് ഞാൻ ഈ വിശുദ്ധവിത്ത് കണ്ടെത്തിയത്. മൊസാംബിക്കിനും മലഗാസിക്കുമിടയിലുള്ള കടലിടുക്കിൽ അതിശക്തമായ തെക്കോട്ടുള്ള ഒഴുക്കിനൊപ്പം തുഴഞ്ഞുപോകുമ്പോൾ കടലിൽ ഒരു പെണ്ണിന്‍റെ ശരീരം പൊങ്ങുകയും താഴുകയും ചെയ്യുന്നപോലെ തോന്നി. കപ്പലിൽ ഒപ്പമുണ്ടായിരുന്ന ഹൈദ്രോസും കൂട്ടരും ഇത് ചെകുത്താൻ കടലാണെന്നും ചുറ്റും കാണുന്നതൊന്നും ശ്രദ്ധിക്കരുതെന്നും എന്നെ ഓർമ്മിപ്പിച്ചു. കപ്പലോട്ടക്കാർ അഗുലാസ് എന്നു വിളിക്കുന്ന അപകടകാരിയായ സമുദ്രജലപ്രവാഹമാണിത്. അഗുലാസ് എങ്ങനെ കടക്കണമെന്നതിനെപ്പറ്റി മിലിന്ദിലെയും മാപുട്ടോയിലെയും അപ്പന്‍റെ കൂട്ടുകാർ വിശദമായി പറഞ്ഞുതന്നിരുന്നു.
സന്ധ്യമയങ്ങിയതിനുശേഷമേ അഗുലാസ് കടക്കാവൂ. ഈ കടലിടുക്കിൽ ചെകുത്താൻ പല രൂപത്തിൽ വരാം. പക്ഷേ, അവന് ദൈവത്തിന്‍റെ ആളുകളായ വെള്ളക്കാരോടാണു കൂടുതൽ ദേഷ്യം. അതുകൊണ്ടാണ് വെള്ളക്കാർക്ക് ഒരിക്കലും അഗുലാസ് കടക്കാൻ കഴിയാത്തത്. നമ്മളെ അത്ര ഉപ്രദവിക്കില്ല. എങ്കിലും അവനു കൊടുക്കാനുള്ളത് കൊടുക്കണം. കടലിടുക്കിലേക്ക് കടക്കുംമുമ്പ് പ്രധാന കപ്പലിലെ കപ്പിത്താൻ ദൈവത്തിന്‍റെ അടയാളമായ കുരിശൈാടിച്ച് കടലിലെറിയണം. പിന്നെ മൂന്ന് ചെമ്മരിയാടുകളുടെയും ഒരു കരിമ്പൂച്ചയുടെയും തലയറുത്ത് സ്വാഹ് ലിയിൽ
Nakupenda, Nakupenda, Nakupenda. Ibillisi
(“
I love you, I love you, I love you. Satan
!) എന്ന് ഉറക്കെപ്പറഞ്ഞ് കടലിലേക്കെറിയണം. പ്രധാന കപ്പലിന്‍റെ മുകൾത്തട്ടിൽ ഒരു കറുത്ത അടിമപ്പെണ്ണിനെ നഗ്നയാക്കി കപ്പലിന്‍റെ കൊടിമരത്തോടു ചേർത്ത് കെട്ടിയിടണം. പിന്നെ ഇരുവശത്തേക്കും നോക്കാതെ നിറുത്താതെ മുന്നോട്ടു തുഴഞ്ഞാൽ പിറ്റേദിവസം ഉച്ചയോടെ മുനമ്പ് കടക്കാം. അവളെ ചിലപ്പോൾ രാത്രി ചെകുത്താൻ കടലിലേക്കെടുക്കും. അല്ലെങ്കിൽ തിരിച്ചുതരും. തിരിച്ചുതന്നാൽ അന്നു രാത്രി കഴുത്തുവെട്ടി അത്താഴത്തിനെടുക്കാം. എല്ലാം ഭാഗ്യംപോലെ….
അത്തരത്തിൽ അവർ പറഞ്ഞ അനുഷ്ഠാനങ്ങളെല്ലാം ചെയ്ത് അഗുലാസ് കടക്കുമ്പോഴാണ് പിറ്റേദിവസം കാലത്ത് കടലിൽ ഒരു പെണ്ണിന്‍റെ ശരീരം പൊങ്ങുന്നതും താഴുന്നതും കണ്ടത്. മുമ്പേ കടന്നു പോയ ഏതെങ്കിലും കപ്പലോട്ടക്കാരുടെ പെണ്ണിനെ ചെകുത്താനെടുത്തതായിരിക്കുമെന്ന് കരുതി സമാധാനിക്കാൻ എല്ലാവരും ഉപദേശിച്ചെങ്കിലും മനസ്സ് സമ്മതിച്ചില്ല. എന്താണെന്ന് നോക്കാൻ പറഞ്ഞ് അടുത്തുനിന്നിരുന്ന ചീറോവിന്‍റെ അരയിൽ കയറുകെട്ടി കടലിലേക്കെറിഞ്ഞു. “ചത്തതാണെങ്കിൽ അത്താഴം ഗംഭീരമാക്കാം, ചത്തിട്ടില്ലെങ്കിൽ അത്താഴത്തിനുശേഷമുള്ള കാര്യങ്ങൾ ഗംഭീരമാക്കാം” എന്ന് രണ്ടാം കപ്പിത്താനായിരുന്ന ഹൈദ്രോസിനോട് പറഞ്ഞ് ചിരിച്ചപ്പോൾ അയാൾ ഒപ്പം ചിരിച്ചെങ്കിലും മുഖത്ത് ഭയത്തിന്‍റെ നിഴൽ പടരുന്നത് ഞാൻ കണ്ടു. എന്നാൽ ചീറോ തിരമാലകൾക്കിടയിൽ നീന്തിയലഞ്ഞ് അത്ഭുതത്തോടെ എടുത്തുകൊണ്ടുവന്നത് പെണ്ണിന്‍റെ ശരീരമൊന്നുമായിരുന്നില്ല. അതു പിന്നീട് എന്‍റെ ജീവിതത്തിലെ എല്ലാവിധ നേട്ടങ്ങൾക്കും കാരണമായ ഇരട്ടത്തേങ്ങയായിരുന്നു. (ഞങ്ങളതിനെ വിശുദ്ധവിത്തെന്ന് വിളിക്കാൻ തുടങ്ങിയത് പിന്നീടാണ്.)
ചീറോ കടലിൽനിന്നെടുത്തുകൊണ്ടുവന്ന നനഞ്ഞുകുതിർന്ന ഇരട്ടത്തേങ്ങ കണ്ടാൽ കുളികഴിഞ്ഞ് തോർത്താതെ നഗ്നയായി നിൽക്കുന്ന ഒരു കറുത്ത ചെറുപ്പക്കാരിപ്പെണ്ണിന്‍റെ ഒതുങ്ങിയ അരക്കെട്ടാണെന്നേ തോന്നൂ. എല്ലാവരും അത്ഭുതത്തോടെ അതിനെ നോക്കിനിന്നു. അത്തരത്തിലൊരു ഇരട്ടത്തേങ്ങ ഞങ്ങളാരും ജീവിതത്തിലിതുവരെ കണ്ടിട്ടില്ലായിരുന്നു. ചീറോ ഭയപ്പാടോടെ അതെന്‍റെ കൈയിലേക്കുതന്നു.
ഞാനത് വിശദമായി പരിശോധിച്ചു. ഇരട്ടത്തേങ്ങതന്നെയാണ്. പക്ഷേ, ഓരോ തേങ്ങയ്ക്കും സാധാരണ തേങ്ങയുടെ നാലിരട്ടി വലിപ്പമുണ്ട്. അധികകാലം വെള്ളത്തിൽ കിടന്നിട്ടില്ലാത്തതിനാൽ പുറത്തെ ചകിരി തീരെ അഴുകിയിട്ടില്ല. എങ്കിലും നല്ല പതുപതുപ്പുണ്ട്. ഒരു തുണിയെടുത്ത് നന്നായി തുടച്ചു നോക്കിയപ്പോൾ ശരിക്കും പെണ്ണുടലിന്‍റെ നടുഭാഗം മുറിച്ചെടുത്തപോലെ.
ഞാനതെടുത്ത് കൊടിമരത്തിൽ കെട്ടിയിട്ടിരുന്ന സൂചോയി എന്ന കറുത്ത സ്വാഹ് ലിപ്പെണ്ണിന്‍റെ അടുത്തേക്കു ചെന്നു. അവളെ ഞങ്ങൾ മിലിന്ദിൽനിന്ന് വാങ്ങിയതായിരുന്നു. ഞാൻ ഇരട്ടത്തേങ്ങ അവളുടെ അരക്കെട്ടി നോട് ചേർത്തുവെക്കാൻ തുടങ്ങിയപ്പോൾ അവൾ സ്വാഹ് ലിയിൽ ‘ഹപാന... ഹപാന’ (
No
...
No
...) എന്ന് പറഞ്ഞ് ഉറക്കെ കരഞ്ഞു. എന്താണ് കാര്യമെന്നന്വേഷിച്ചപ്പോൾ അവളാണ് ഞങ്ങൾക്ക് ആ വിശുദ്ധവിത്തിന്‍റെ കഥ പറഞ്ഞുതന്നത്.
“യജമാനനേ, അത് വിശുദ്ധവിത്താണ്. കടലിനടിയിലെ ദൈവത്തിന്‍റെ തോട്ടത്തിൽ വിളയുന്ന വിത്ത്. ഒരു മരത്തിൽ നൂറു കൊല്ലത്തിലൊരിക്കൽ ഒരു കായയേ ഉണ്ടാകൂ. അത് മൂപ്പെത്തി പഴുക്കാൻ പിന്നെയും നൂറുകൊല്ലം വേണം. അതുണങ്ങി വിശുദ്ധവിത്താവാൻ പിന്നെയും നൂറു കൊല്ലം. ചിലപ്പോൾ ദൈവം അതിലൊന്നോ രണ്ടോ ഭൂമിയിലേക്കെറിയും. അത് കൈയിൽ കിട്ടുന്നവർ മഹാഭാഗ്യവാന്മാരാണ്. ഞങ്ങളുടെ ചക്രവർത്തിയുടെ മുത്തച്ഛന് അത്തരത്തിലൊരു വിത്ത് കിട്ടിയിരുന്നു. അതിപ്പോഴും കൊട്ടാരത്തിൽ സൂക്ഷിച്ചിട്ടുണ്ട്. ഞാൻ കൊട്ടാരത്തിലെ അടിമയായിരുന്നപ്പോൾ ബുദ്ധിയും സൗന്ദര്യവുമുള്ള ധാരാളം മക്കളുണ്ടാകുന്നതിനുവേണ്ടി രാജ്ഞിമാരുടെയും രാജകുമാരിമാരുടെയും അരക്കെട്ടിലത് ചേർത്തുവെച്ച് ചില അനുഷ്ഠാനങ്ങൾ ചെയ്യുന്നത് കണ്ടിട്ടുണ്ട്. ഞങ്ങളെപ്പോലെയുള്ള അടിമകൾക്ക് അതൊരിക്കലും തൊടാൻപോലും പാടില്ല.”
“തൊട്ടാൽ എന്തു സംഭവിക്കും?”
“അറിയില്ല...”
“നീയും ഒരു രാജകുമാരിയാകും. അത്രതന്നെ...”
ചുറ്റും നിന്നിരുന്ന എല്ലാവരും അതുകേട്ട് ഉറക്കെ ചിരിച്ചു. അവളെ ഞാൻ രാജകുമാരിയാക്കാൻ തീരുമാനിച്ചു. ഇരട്ടത്തേങ്ങ അവളുടെ അടിവയറ്റിൽ ചേർത്തുപിടിച്ച് ചില അനുഷ്ഠാനങ്ങൾ ചെയ്യുന്നതുപോലെ കാണിച്ചശേഷം അവളെ കെട്ടഴിച്ച കപ്പിത്താന്‍റെ മുറിയിലേക്കു കൊണ്ടുവന്നു. തുടച്ചുമിനുക്കിയ ഇരട്ടത്തേങ്ങയിൽ ഒലിവെണ്ണ പുരട്ടി മിനുക്കി ഞാനവളുടെ കൈയിലേക്ക് കൊടുത്തു.
“കൊട്ടാരത്തിലെ രാജകുമാരിമാർ ഇതുകൊണ്ട് എന്താണ് ചെയ്യുന്നതെന്ന് നിനക്കറിയാമെങ്കിൽ അത് ചെയ്യ്...”
അവളാദ്യം സംശയിച്ചുനിന്നു. പിന്നെ എന്‍റെ ആജ്ഞാശക്തിയുള്ള നോട്ടത്തിനു മുന്നിൽ അനുസരണയോടെ അതിനെ അരക്കെട്ടിലേക്ക് ചേർത്തു വെച്ച രണ്ടു കണ്ണുകളുമടച്ച് മുറുക്കിപ്പിടിച്ച് സ്വാഹ്0ലിയിൽ എന്തോ ചൊല്ലാൻ തുടങ്ങി. സാവധാനത്തിൽ ചലിച്ചുതുടങ്ങിയ അവളുടെ കൈ ക്രമേണ വേഗത്തിലായി. പിന്നെ ഭ്രാന്തുപിടിച്ചവളെപ്പോലെ അതിവേഗത്തിലായി. അവളുടെ മുടി പാറിപ്പറന്നു. കറുത്തു തുടുത്ത ശരീരം വിയർത്തൊഴുകി. അവസാനം തളർന്ന് കിടക്കയിലേക്ക് വീഴുമ്പോൾ അവൾക്ക് ബോധം നഷ്ടപ്പെട്ടിരുന്നു. അതോടെ അവൾ അടിമയല്ലാതായി. അവളുടെ മുഖത്തിന് ചുറ്റും ഒരു പ്രഭാവലയമുള്ളതുപോലെ എനിക്കു തോന്നി.
പിന്നെ അത്ഭുതങ്ങളുടെ ഘോഷയാത്രയായിരുന്നു. ഒരിക്കലും കടൽ ക്ഷോഭിച്ചില്ല. സാധാരണ മുനമ്പ് കടക്കുമ്പോൾ പടിഞ്ഞാറുനിന്ന് ചീറിയടിച്ച കപ്പലോട്ടക്കാരായ ഞങ്ങളെ പേടിപ്പിക്കുന്ന ചുഴലിക്കാറ്റിനെ അത്തവണ കണ്ടതേയില്ല. ആകാശംവരെ ഉയരാറുള്ള തിരമാലകൾ ഞങ്ങളുടെ കപ്പലുകൾക്ക് മുന്നിൽ പത്തിതാഴ്ത്തി.
ആദ്യം കരയ്ക്കടുത്ത ചിക്കുവ എന്ന തുറമുഖത്ത് ആ രാജ്യത്തിന്‍റെ രാജാവുതന്നെ നേരിട്ടുവന്ന് ഞങ്ങളെ സ്വീകരിച്ചു. കാഴ്ചവെച്ച കുരുമുളകിനും ഇലവങ്ഗത്തിനും പകരം നൂറുകണക്കിന് സ്വർണനാണയങ്ങൾ നിറച്ച ഒരു ചെമ്പുകുടം സമ്മാനിച്ച് ഒരാഴ്ച്ചയെങ്കിലും ചിക്കുവയിൽ അദ്ദേഹത്തോടൊപ്പം താമസിക്കണമെന്ന് അഭ്യർത്ഥിച്ചു. ഞങ്ങൾ അവിടെ താമസിച്ചതിന്‍റെ അഞ്ചാം ദിവസം അദ്ദേഹം വീണ്ടും ഞങ്ങളെ അത്ഭുതപ്പെടുത്തി. ഞങ്ങളുടെ കൂടെയുള്ള സ്വാഹ് ലിപ്പെണ്ണിനെ തന്‍റെ രാജ്ഞിയാക്കാൻ ആഗ്രഹിക്കുന്നുവെന്നും അതിന് സമ്മതിക്കണമെന്നും പറഞ്ഞു.
ഞങ്ങളത് സസന്തോഷം സമ്മതിച്ചു. അങ്ങനെ ഏഴാം ദിവസം സൂചോയിയെ ചിക്കുവയിലെ രാജ്ഞിയായി വാഴിച്ച ശേഷമാണ് ഞങ്ങൾ അവിടെ നിന്ന് പുറപ്പെട്ടത്. അതോടെ എനിക്കും എന്നോടൊപ്പമുണ്ടായിരുന്നവർക്കും വിശുദ്ധവിത്തിന്‍റെ അത്ഭുതശക്തിയിൽ പൂർണ വിശ്വാസമായി. അത് വളരെ പ്രധാനപ്പെട്ട ഒരു വ്യക്തിക്ക് സമ്മാനിക്കണമെന്ന് ഞാൻ തീരുമാനിക്കുകയും ചെയ്തു.
ചിക്കുവയിൽനിന്ന് ലിസ്ബണും ഇസ്താംബൂളുമുൾപ്പെടെ നിരവധി തുറമുഖങ്ങളിൽ കച്ചവടം നടത്തി മാസങ്ങൾക്കുശേഷം ഫ്ളോറൻസിലെത്തുന്നതുവരെ വിശുദ്ധവിത്ത് ഞാനാർക്കും കൊടുത്തില്ല. 1478 ഏപ്രിൽ 14-ന് ബുധനാഴ്ചയാണ് ഞങ്ങൾ ആദ്യമായി ഫ്ളോറൻസിലെത്തുന്നത്. അപ്പൻ റോമിന് അപ്പുറത്തുള്ള സ്ഥലങ്ങളിലൊന്നും കച്ചവടം ചെയ്തിട്ടില്ലായിരുന്നതിനാൽ ഞങ്ങളുടെ സംഘത്തിലെ ആർക്കും ഫ്ളോറൻസിനെപ്പറ്റി അറിയില്ലായിരുന്നു. അലക്സ്സാൻഡ്രിയയിൽ പഠിക്കുന്ന കാലത്തുള്ള കേട്ടറിവു മാത്രമേ എനിക്കും ഫ്ളോറൻസിനെക്കുറിച്ചുണ്ടായിരുന്നുള്ളൂ. ലോകത്തിലെ എല്ലാ പുതുമകളുടെയും സ്ത്രീസൗന്ദര്യത്തിന്‍റെയും കേന്ദ്രമായ ഫ്ളോറൻസിലെ ഭരണവും സമ്പത്തും നിയന്ത്രിക്കുന്ന ചെറുപ്പക്കാരനായ ലോറൻസോ മെഡിചിയെന്ന പ്രഭുവിനെക്കുറിച്ച് ഞാൻ കേട്ടിരുന്നു. റോമാസാമ്രാജ്യത്തിലെ സമ്പദ് വ്യവസ്ഥ നിയന്ത്രിച്ചിരുന്നത് ഫ്ളോറൻസിലെ മെഡിചി ബാങ്കായിരുന്നതിനാൽ സുഗന്ധദ്രവ്യങ്ങളുടെ കച്ചവടത്തിൽ ആധിപത്യം സ്ഥാപി ക്കുന്നതിന് മെഡിചിയെ കൈയിലെടുക്കാതെ വേറെ വഴിയൊന്നുമുണ്ടായിരുന്നില്ല.
ചെറുപ്പത്തിൽ പ്രേമിച്ചിരുന്ന ലുക്രേഷ്യ ഡൊണാറ്റിയെ വിവാഹം കഴിക്കാൻ കഴിയാതെ അധികാരസംബന്ധമായ നിർബന്ധങ്ങൾക്കു വഴങ്ങി വിവാഹം കഴിച്ച ക്ലാരീസ് ഓർസീനിയെന്ന കോടീശ്വരിയുമായി ലോറൻസോ അത്ര അടുപ്പത്തിലല്ലെന്നും കടുത്ത യാഥാസ്ഥിതികയായ ക്ലാരീസിന് ലോറൻസോയുടെ പരിഷ്കാരജീവിതവുമായി ഒത്തുപോവാൻ കഴിയുന്നില്ലെന്നുമുള്ള വിവരം റോമിൽനിന്നുതന്നെ ഞാൻ മനസ്സിലാക്കിയിരുന്നു. അനുജൻ ഗുലിയാനോവിനെപ്പോലെ ലോറൻസോയുടെയും പ്രധാന ദൗർബല്യം പെണ്ണായിരുന്നു. തീരെ ചെറുപ്പത്തിൽത്തന്നെ അധികാരത്തിലേക്ക് ഉയർന്നു വന്ന ലോറൻസോയോടുള്ള അസൂയകാരണം ബാങ്കിങ് രംഗത്തെ എതിരാളികളായ പാസികളും പോപ്പും സമൂഹത്തിലെ മറ്റ് യാഥാസ്ഥിതികരും ലോറൻസോയെ എങ്ങനെയെങ്കിലും നശിപ്പിക്കാനുള്ള പദ്ധതികൾ തയ്യാറാക്കുന്ന കാലമായിരുന്നു അത്.
കപ്പലുകളുമായി പിസയിലേക്കു പോകുന്നത് അപകടമാണെന്ന് റോമിലെ സുഹൃത്തുക്കൾ പറഞ്ഞതിനാൽ ലിവൊർനൊയിൽ നങ്കുരമിട്ട് അവിടെനിന്ന് കുതിരവണ്ടിയിൽ ഞങ്ങൾ ഫ്ളോറൻസിലേക്ക് പുറപ്പെട്ടു. രണ്ട് കുതിരവണ്ടി നിറയെ കുരുമുളകും സുഗന്ധദ്രവ്യങ്ങളുമായി ഹൈദ്രോസും മൂന്നാമത്തെ വണ്ടിയിൽ ബാബിലോണിയയിൽനിന്നും ഇസ്താംബുളിൽ നിന്നും ഉയർന്ന വിലയ്ക്കുവാങ്ങിയ അതിസുന്ദരികളായ രണ്ട് അടിമകളുടെ കൂടെ വിശുദ്ധവിത്തുമായി ഞാനും. ലോറൻസോയെ കാണാൻ ഞങ്ങൾക്ക് രണ്ടു ദിവസം കൊട്ടാരവാതിലക്കൽ കാത്തുനിൽക്കേണ്ടിവന്നു. കിഴക്കുനിന്ന് സുഗന്ധദ്രവ്യങ്ങളുമായി വരുന്ന കച്ചവടക്കാരാണെന്നറിഞ്ഞിട്ടും മൂന്നാമത്തെ ദിവസമാണ് കൊട്ടാരത്തിനകത്തേക്ക് വിളിപ്പിച്ചത്. ഞങ്ങൾ ചെല്ലുമ്പോൾ ലോറൻസോയുടെകൂടെ അനുജൻ ഗുലിയാനോയുമുണ്ടായിരുന്നു. കാഴ്ച വെച്ച രണ്ട് സുന്ദരിമാരുടെയും തോളത്ത് കൈവെച്ചുനിന്ന ഗുലിയാനോ “ഇനി എന്തെങ്കിലുമുണ്ടോ?” എന്നു ചോദിച്ചു. ഞാൻ വിശുദ്ധവിത്തെടുത്ത് നീട്ടിയപ്പോൾ അദ്ദേഹം പുച്ഛത്തോടെ “എനിക്ക് വേണ്ടത് ജീവനുള്ള കളിപ്പാട്ടങ്ങളാണ്” എന്നു പറഞ്ഞു. “ഇതിന് താങ്കളുടെ ജീവൻപോലും രക്ഷിക്കാൻ കഴിയും” എന്ന് ഞാൻ പറഞ്ഞത് ശ്രദ്ധിക്കാതെ ഗുലിയാനോ സുന്ദരിമാരെയും കൂട്ടി അകത്തേക്കു പോയപ്പോൾ ലോറൻസോ അതെന്‍റെ കൈയിൽനിന്ന് കൗതുകത്തോടെ വാങ്ങി നോക്കി. ഞാൻ അദ്ദേഹത്തോട് വിശുദ്ധവിത്തിന്‍റെ കഥ മുഴുവൻ പറഞ്ഞു.
അദ്ദേഹം അത് വളരെ സന്തോഷത്തോടെ സ്വീകരിച്ചു. കുരുമുളകും മറ്റ് സുഗന്ധദ്രവ്യങ്ങളും മൊത്തമായി വാങ്ങിയ ലോറൻസോ ഞങ്ങളോട് ഈസ്റ്റർ ആഘോഷങ്ങൾ കഴിഞ്ഞിട്ട് മടങ്ങിയാൽ മതിയെന്ന് പറഞ്ഞ് കൊട്ടാരത്തിൽ താമസിക്കാനുള്ള സൗകര്യങ്ങൾ ഏർപ്പാടാക്കിത്തന്നു. വിശുദ്ധവിത്ത് അദ്ദേഹം കൊട്ടാരത്തിൽ വളരെ ഭംഗിയായി അലങ്കരിച്ചുവെച്ചു. അതിന്‍റെ ആകൃതികണ്ട് അത്ഭുതപ്പെട്ട ലോറൻസോയുടെ ഭാര്യ ക്ലാരീസ് ഓർസീനി എന്നെ പ്രത്യേകം വിളിച്ച വിശുദ്ധവിത്തിന്‍റെ പ്രത്യേകതകളെന്തൊക്കെയാണ്ടെന്ന് ചോദിച്ചു. ഇരുപത്തഞ്ച് വയസ്സിനുള്ളിൽ എട്ട് പ്രാവശ്യം പ്രസവിച്ച അവശയായ ക്ലാരീസിന് സുചോയിയുടെ കഥ കേട്ടപ്പോൾ വളരെ താൽപര്യമായി. അടുത്ത തവണ വരുമ്പോൾ അവർക്ക് ഒരു വിശുദ്ധവിത്ത് രഹസ്യമായി കൊണ്ടുവരണമെന്നു പറയുകയും ചെയ്തു.
ഞങ്ങൾ മൂന്നുനാല് ദിവസം ഫ്ളോറൻസ് നഗരം മുഴുവൻ ചുറ്റിനടന്നു കണ്ടു. അർനോനദിക്കരയിലെ മനോഹരമായ കൊച്ചുകൊച്ചു കൊട്ടാരങ്ങൾ കണ്ടപ്പോൾ എനിക്കും അതുപോലെയൊന്ന് വേണമെന്ന് തോന്നി. ഏപ്രിൽ 24-ന് ദുഃഖവെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ഞങ്ങൾ ഫ്ളോറൻസിലെ ഏറ്റവും വലിയ പള്ളിയായ ഡുമോ എന്ന് വിളിക്കുന്ന സാന്ത മരിയ കത്തീഡ്രലിൽ പോയി. ഞാൻ ജീവിതത്തിൽ കണ്ടിട്ടുള്ള പള്ളികളിൽവച്ച് ഏറ്റവും വലിയ പള്ളിയായിരുന്നു അത്.
അതേസമയത്ത് 26-ാം തീയതി ഈസ്റ്റർ ഞായറിന് ലോറൻസോയെയും ഗുലിയാനോവിനെയും വധിക്കാനുള്ള ഗൂഢാലോചന നടക്കുകയായിരുന്നു. പാസി (
Pazzi conspiracy
) എന്ന പേരിൽ പിന്നീട് പ്രസിദ്ധമായ ആ ഗൂഢാലോചനയുടെ സൂത്രധാരൻ പാസി കുടുംബത്തിലെ ജെക്കപ്പോ ഡി പാസിയായിരുന്നു. ഞായറാഴ്ച ഞങ്ങൾ അർനോനദിയിൽ ഒരാഡംബര നൗകയിൽ ഈസ്റ്റർ ആഘോഷിക്കുമ്പോൾ സാന്ത മരിയ കത്തീഡ്രലിൽവെച്ച് ലോറൻസോയും ഗുലിയാനോയും ആക്രമിക്കപ്പെട്ടു. ജെക്കപ്പോ ഡി പാസി ഗുലിയാനോവിനെ പത്തൊൻപത് തവണ കുത്തിയെന്നാണ് പറയപ്പെടുന്നത്. ഗുലിയാനോ ക്രൂരമായി വധിക്കപ്പെട്ടെങ്കിലും ഭാഗ്യത്തിന് ലോറൻസോ മുറിവുകളോടെ രക്ഷപ്പെട്ടു. ലോറൻസോയെ വധിക്കാനുള്ള പദ്ധതി പരാജയപ്പെട്ടതോടെ പാസികളുടെ ചതി മനസ്സിലാക്കിയ ഫ്ളോറൻസിലെ ജനങ്ങൾ ഗൂഢാലോചനയ്ക്ക് പിന്നിലുണ്ടായിരുന്ന മുഴുവൻപേരെയും പിടികൂടി. അവർ ജെക്കപ്പോ ഡി പാസിയെ നഗ്നനാക്കി തെരുവിലൂടെ വലിച്ചിഴച്ചുകൊണ്ടു പോയി കൊലപ്പെടുത്തി അർനോനദിയിലേക്കെറിഞ്ഞു.
നഗരത്തിലെ കലാപങ്ങളെല്ലാം ഒന്നടങ്ങി എല്ലാം ശാന്തമായപ്പോൾ ലോറൻസോ കിഴക്കുനിന്ന് വന്ന ഇട്ടിക്കോര എന്ന കച്ചവടക്കാരനെ അന്വേഷിച്ചു. “കോര നിന്‍റെ വിശുദ്ധവിത്താണ് എന്‍റെ ജീവൻ രക്ഷിച്ചത്” എന്ന് പറഞ്ഞ് അദ്ദേഹമെന്‍റെ രണ്ടു കൈയും പിടിച്ച് നന്ദി രേഖപ്പെടുത്തി. വിശുദ്ധവിത്തിനെ നിന്ദിച്ചില്ലായിരുന്നെങ്കിൽ ഗുലിയാനോയും രക്ഷപ്പെടുമായിരുന്നു എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നുവെന്നു തോന്നുന്നു.
ലോറൻസോയുടെ ഹൃദയത്തിലേക്കുള്ള വാതിൽ തുറന്നുകിട്ടിയതോടെ ഞാൻ രക്ഷപ്പെട്ടു. ഫ്ളോറൻസിലെ പ്രധാനികളെല്ലാം വളരെ വേഗത്തിൽ എന്‍റെ സുഹൃത്തുക്കളായി. കുരുമുളകിന്‍റെയും സുഗന്ധദ്രവ്യങ്ങളുടെയും വ്യാപാരക്കുത്തക താമസിയാതെ എന്‍റെ കൈയിലായി. വിശുദ്ധവിത്തിന് രഹസ്യമായി നിരവധി ആവശ്യക്കാരുണ്ടായി. പിന്നീട് ഓരോ തവണ കടലിടുക്ക് കടക്കുമ്പോഴും ഞാൻ വിശുദ്ധവിത്ത് തിരഞ്ഞു. ഒരിക്കലും കിട്ടാതിരുന്നിട്ടില്ല. ചിലപ്പോൾ ഒന്നിൽ കൂടുതൽ കിട്ടി.
പെട്ടെന്ന് “
need urgent help
…
start immediately
” എന്ന് ബിന്ദുവിന്‍റെ
SMS
വന്നപ്പോൾ
Cora
’
s Journal
വായിക്കുന്നത് നിറുത്തി ലാപ്ടോപ് അടച്ചുവെച്ച് രേഖയും രശ്മിയും തിരക്കിട്ട് കുന്നംകുളത്തേക്ക് പുറപ്പെട്ടു. രേഖ ടെൻഷൻ കാരണം എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലായിരുന്നതിനാൽ രശ്മിയാണ് ഡ്രൈവ് ചെയ്തത്. രേഖയെ ഒന്നു തണുപ്പിക്കാനായി അവൾ പതുക്കെ “
Nakupenda pia, nakutaka pia, mpenziwee
! എന്ന മൈക്കൽ ജാക്സന്‍റെ ലൈബീരിയൻ ഗേളിലെ വരികൾ പതുക്കെ മൂളി...
“അല്ല രശ്മി, ഇത് നമ്മൾ കുറച്ച് മുമ്പ് എവിടെയോ കേട്ടതല്ലേ?”
“കോരാസ് ജേണലിലാണ് വായിച്ചത്.
Nakupenda Nakupenda Nakupenda Ibilis
യെന്ന്. ഇതതല്ല. മൈക്കൽ ജാക്സസിന്‍റെ
Bad
-ലെ ലൈബീരിയൻ ഗേൾ എന്ന സോളോ ആണ്….”
“ബിന്ദുവിനെ ആ ഇബിലീസികൾ ഉപ്രദവിക്കാതിരുന്നാൽ മതിയായിരുന്നു.”
ഇരുപത്തിയാറ്
കാനിബാൾസ് ഫീസ്റ്റ്
About morals, I know only that what is moral is what you feel good after and what is immoral is what you feel bad after
.
-
Ernest Hemingway
അ
ലോക് ഇട്ടിക്കോരയെക്കുറിച്ചുള്ള രേഖകൾ പരിഭാഷപ്പെടുത്തിയതോടെ മൊറിഗാമിയുടെ തിസീസിനു വേണ്ട തെളിവുകളായെങ്കിലും ഒരിക്കൽക്കൂടി കേരളത്തിൽ പോയി വന്നതിനു ശേഷം ഡെസർട്ടേഷൻ സബ്മിറ്റ് ചെയ്യുന്നതാണ് നല്ലതെന്നായിരുന്നു പ്രൊഫസർ കാർലോ റോച്ചയുടെ അഭിപ്രായം. മൊറിഗാമിക്ക് അതിനുവേണ്ട സൗകര്യങ്ങളെല്ലാം പ്രൊഫസർ റോച്ചതന്നെ ശരിയാക്കിക്കൊടുത്തു. കോഴിക്കോട് പുതിയതായി ആരംഭിച്ച കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സ്, കോട്ടയത്തെ ഗാന്ധിജി സർവ്വകലാശാലയിലെ ചരിത്രവിഭാഗം, ചെന്നൈ സർവ്വകലാശാലയിലെ രാമാനുജം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് മാത്തമാറ്റിക്സ് എന്നിവിടങ്ങളിൽ ‘
The Kerala School
’
and History of Non European Mathematics
എന്ന വിഷയത്തിൽ ജനുവരി ആദ്യവാരത്തിൽ മൊറിഗാമിയുടെ പ്രഭാഷണം ഏർപ്പാടാക്കി. പക്ഷേ, മൊറിഗാമിക്ക് ഇന്ത്യയിലേക്ക് വരണമെങ്കിൽ പെറുവിലെ പ്രസ്ഥാനത്തിന്‍റെ സമ്മതം വേണമായിരുന്നു. ലിമയിൽ ആർബെർട്ടോ ഫുജുമോറിയുടെ വിചാരണ അവസാനഘട്ടത്തിലായതിനാൽ എപ്പോഴും ന്യൂയോർക്കിൽ മൊറിഗാമിയുടെ ആവശ്യമുണ്ടായേക്കാമെന്ന് പറഞ്ഞ് പ്രസ്ഥാനത്തിന്‍റെ നേതൃത്വം ആദ്യം അനുവാദം നല്കിയില്ല. ഇത് തന്‍റെ ഗവേഷണത്തിനോട് ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട യാത്രയാണെന്നും ഇന്ത്യയിലെ മൂന്ന് പ്രധാന സർവ്വകലാശാലകളിൽ പ്രഭാഷണത്തിനുള്ള ദിവസങ്ങൾ നിശ്ചയിച്ചുകഴിഞ്ഞുവെന്നും പറഞ്ഞു ബോധ്യപ്പെടുത്തിയതിനുശേഷമാണ് അവസാനം രണ്ടാഴ്ചത്തേക്ക് മൊറിഗാമിക്ക് യാത്രാനുമതി ലഭിച്ചത്.
ഇട്ടിക്കോര ആദ്യം മൊറിഗാമിയുടെകൂടെ കേരളത്തിലേക്ക് വരാൻ വലിയ താൽപര്യം കാണിച്ചില്ല. പ്രൊഫസർ റോച്ചതന്നെ ഇടപെട്ട് നിർബന്ധിച്ചപ്പോഴാണ് ഒടുവിൽ സമ്മതിച്ചത്. അതും ഡിസംബർ 22-നു ശേഷം മാത്രമേ പോകാൻ പറ്റൂ എന്ന നിബന്ധനയിൽ. അപ്പാർട്ട്മെന്‍റിലെത്തി അത്താഴം കഴിഞ്ഞ് ഉറങ്ങാൻ കിടന്നപ്പോൾ മെറിഗാമി അതിന്‍റെ കാരണം അന്വേഷിച്ചു:
“അതെന്താ ഇട്ടിക്കോര 22-നു ശേഷം പോകാമെന്ന് പറഞ്ഞത്?”
“21-ന് ശനിയാഴ്ച ആനുവൽ ഫീസ്റ്റാണ്. നിനക്കും താൽപര്യമുണ്ടെങ്കിൽ ജോയിൻ ചെയ്യാം.”
“
You mean cannibal feast
...?”
“
Ya
…”
“അയ്യോ, അത് വേണോ?”
“ഞാൻ നിർബന്ധിക്കുന്നില്ല. പക്ഷേ, വന്നാൽ നിനക്കതൊരു വണ്ടർ ഫുൾ എക്സ്പീരിയൻസായിരിക്കും.”
അവൾ ഉറങ്ങാതെ കുറെനേരം അതിനെപ്പറ്റിതന്നെ ചിന്തിച്ചുകിടന്നു. മനുഷ്യമാംസം വായിലേക്കു വെക്കുന്നതിനെപ്പറ്റി ആലോചിച്ചപ്പോൾ അവൾക്ക് ആദ്യം അറപ്പാണ് തോന്നിയത്. എന്നാൽ ചുംബനത്തിന്‍റെ അനന്തസാധ്യതകൾ ഉപയോഗപ്പെടുത്തുമ്പോഴും വദനസുരതത്തിലും തുടക്കത്തിൽ തോന്നുന്ന അറപ്പ് പിന്നീട് പ്ലഷറായി മാറുന്നില്ലേ? മറ്റ് മൃഗങ്ങളുടെയൊക്കെ മാംസം തിന്നാമെങ്കിൽ മനുഷ്യമാംസം തിന്നുന്നതിലെന്താണ് തെറ്റ്? തിന്നാൻവേണ്ടി ഒരാളെ കൊല്ലുന്നതിന് അധികാരത്തിനും പണത്തിനുംവേണ്ടി നടത്തുന്ന കൊലപാതകങ്ങളെക്കാൾ ന്യായമുണ്ടെന്ന് അവൾക്ക് തോന്നി. അങ്ങനെ ചിന്തിച്ചു ചിന്തിച്ച് ഒടുവിൽ അവൾ കാനിബാൾ ഫീസ്റ്റിൽ പങ്കെടുക്കാൻ തീരുമാനിച്ചപ്പോൾ ഇട്ടിക്കോര സുഖമായി ഉറങ്ങുകയായിരുന്നു. അവൾ അവനെ വിളിച്ചുണർത്താതെ ചുണ്ടിലും കവിളിലും ചെവികളിലും കഴുത്തിലുമൊക്കെ പതുക്കെ പതുക്കെ കടിച്ച് വേദനിപ്പിച്ചു രസിച്ചു. വേദന സഹിക്കാവുന്നതിലുമധികമായപ്പോൾ അവൻ പെട്ടെന്ന് ഞെട്ടിയുണർന്നു.
“ഞാൻ ശനിയാഴ്ച നിന്‍റെകൂടെ വരാൻ തീരുമാനിച്ചു. ഇപ്പോൾ അതിനുള്ള ട്രെയിനിങ് എടുക്കുകയായിരുന്നു.”
ഇട്ടിക്കോര ‘മിടുക്കി’ എന്നു പറഞ്ഞ് അവളെ മുത്തം കൊണ്ട് പൊതിഞ്ഞു.
ഡിസംബർ 21-ന് കാലത്ത് പത്തുമണിയോടെ ഇട്ടിക്കോര മൊറിഗാമിയെയും കൂട്ടി കാനിബാൾസ് ഡോട്ട് കോമിന്‍റെ രഹസ്യകേന്ദ്രത്തിലെത്തി. അംഗങ്ങൾ ആ സ്ഥലത്തിന് കാനിബാൾസ് ക്ലബ്ബ് എന്നാണ് പറയുക. മൊറിഗാമിയെ പുതിയ അംഗമായി ചേർക്കാൻ അവൻ കാനിബാൾ ക്ലബ്ബ് പ്രസിഡന്‍റിന്‍റെ അനുവാദം മുൻകൂട്ടി വാങ്ങിയിരുന്നു.
നഗരത്തിലെ തിരക്കിൽനിന്ന് മാറി ഒഴിഞ്ഞ പ്രദേശത്തുള്ള ഒരു പഴയ അപ്പാർട്ട്മെന്‍റ് ബിൽഡിങ്ങിലെ മൂന്ന് കിടപ്പുമുറികളുള്ള ഒരു വലിയ അപ്പാർട്ട്മെന്‍റാണ് കാനിബാൾ ക്ലബ്ബ്. വെളുത്തു തടിച്ച് ഏകദേശം അറുപത് വയസ്സുള്ള ആർതർ ജയിംസ് എന്ന ഷെയർ ബ്രോക്കറാണ് ക്ലബ്ബിന്‍റെ പ്രസിഡന്‍റ്.
Arthur James Inc
.,
Brokers and Investment Consultants
എന്നാണ് പുറത്തു വെച്ചിരിക്കുന്ന ബോർഡ്. പൂച്ചക്കണ്ണുകളുള്ള സുമുഖനായ ആർതർ ജെയിംസും നീണ്ടു മെലിഞ്ഞ ആഗ് നസ് എന്ന സുന്ദരിയായ സെക്രട്ടറിയും ചേർന്ന് അവരെ സസന്തോഷം സ്വീകരിച്ചു.
“വെൽകം ടു കാനിബാൾസ് ക്ലബ്ബ് മിസ് മൊറിഗാമി. ഞാൻ മുമ്പുതന്നെ മാഡത്തെക്കുറിച്ച് കേട്ടിട്ടുണ്ട്. പ്രിൻസ്റ്റണിൽനിന്ന് ക്ലബ്ബിൽ വേറേയും ഒന്നു രണ്ട് മെമ്പേഴ്സുണ്ട്. നിങ്ങളെപ്പോലെ ഇവിടെ അംഗത്വത്തിനായി എത്തുന്നവർക്ക് പണം ഒരു പ്രശ്നമാവില്ലെന്നെനിക്കറിയാം അതിനാൽ മാസാമാസം അയയ്ക്കുന്ന ബിൽ കൃത്യമായി സെറ്റിൽ ചെയ്യുമെന്ന വിശ്വാസത്തോടെ മാഡത്തിനെ ക്ലബ്ബിലെ മുപ്പത്തിരണ്ടാമത്തെ അംഗമായി ചേർക്കാൻ തീരുമാനിച്ചിരിക്കുകയാണ്. നമ്മുടെ ക്ലബ്ബിനെ സംബന്ധിക്കുന്ന രഹസ്യങ്ങൾ പുറത്തു പറയാതിരിക്കുക എന്ന വ്യവസ്ഥമാത്രം സ്ട്രിക്ടായി പാലിക്കണം. അത് ലംഘിക്കുന്നവരെ ഞങ്ങൾ അടുത്ത ഫീസ്റ്റിനുള്ള ഇരയാക്കുകയാണ് പതിവ്. ദയവായി അതിനുള്ള അവസരമുണ്ടാക്കരുത്.”
മൊറിഗാമി ശരിയെന്ന് തലയാട്ടി ഇട്ടിക്കോരയോടൊപ്പം സെറ്റിയിലിരുന്നു. ആഗ് നസ് ഡ്രിങ്ക്സ് മുന്നിൽ നിരത്തിവെച്ച് അകത്തേക്കു പോയി. ആർതർ ജെയിംസ് പൈപ്പ് ഒന്നുകൂടി ആഞ്ഞുവലിച്ച് സെറ്റിയിൽ ചാഞ്ഞിരുന്നു.
“മിസ് മൊറിഗാമി വേണ്ടത്ര ആലോചിച്ചിട്ടെടുത്ത തീരുമാനമാണിതെന്ന് ഞാൻ വിശ്വസിക്കട്ടെ.”
“തീർച്ചയായും, ഇട്ടിക്കോര എന്നോട് എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞിട്ടുണ്ട്. “
“മാഡം ഇതിന് മുമ്പ് മനുഷ്യമാംസം തിന്നിട്ടുണ്ടോ? “
“ഇല്ല. അതിനുള്ള അവസരം കിട്ടിയിട്ടില്ല. പലപ്പോഴും കൊതി തോന്നിയിട്ടുണ്ട്. “
“
When
?
During sex
? “
“
Ya
... “
“
Good. Cheers for being frank and congratulations for ur bold decision
. ശരി, ഇന്ന് വൈകുന്നേരം മനുഷ്യമാംസം തിന്നാൻ തയ്യാറായിത്തന്നെയാണല്ലോ വന്നിരിക്കുന്നത്? “
“
Ofcourse
... “
“എന്നാൽ ഇനി ആഗ് നസ് പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചു കേൾക്കുക. “
“മാഡം ജീവിതത്തിൽ ഇതുവരെ കഴിച്ചിട്ടുള്ളതിൽവച്ച് ഏറ്റവും സ്വാദിഷ്ഠവും ആരോഗ്യകരവുമായ ഭക്ഷണമാണ് ഇന്ന് കഴിക്കാൻ പോകുന്നത്. ഒരിക്കൽ മനുഷ്യമാംസത്തിന്‍റെ രുചി അറിഞ്ഞാൽ പിന്നെ മറ്റൊരു ഭക്ഷണവും രുചികരമായി തോന്നില്ല. കായികമായും ലൈംഗികമായും എത്ര അധ്വാനിച്ചാലും ക്ഷീണിക്കില്ല, എത്ര ആഘോഷിച്ചാലും തളരില്ല. എന്നാലും ദിവസേന നമുക്ക് മനുഷ്യമാംസം കഴിക്കാൻ നിവൃത്തിയില്ലാത്തതിനാൽ ആട്ടിറച്ചിയിലും മാട്ടിറച്ചിയിലുമൊക്കെ മനുഷ്യമാംസത്തിന്‍റെ നിറവും മണവും രുചിയും കലർത്തി തൃപ്തിപ്പെടേണ്ടിവരും. അതിനു വേണ്ട എസ്സെൻസുകൾ ഇവിടെത്തന്നെ തയ്യാറാക്കുന്നുണ്ട്. പക്ഷേ, അതുകൊണ്ടായില്ല. മനുഷ്യമാംസം തിന്നു നേടുന്ന ഓജസ്സ് നിലനിൽക്കണമെങ്കിൽ ആഴ്ചയിലൊരിക്കൽ നടക്കുന്ന ഫീസ്റ്റിൽ മുടങ്ങാതെ പങ്കെടുത്ത് ശരീരം റിജുവനേറ്റ് ചെയ്തുകൊണ്ടേയിരിക്കണം.
“നരഭോജിയാകുന്നതോടെ മാഡത്തിന് ശാരീരികമായും മാനസികമായും പല മാറ്റങ്ങളും സംഭവിക്കും. ഇതുവരെ സമൂഹത്തെ കണ്ടിരുന്ന രീതിയിലല്ല ഇനി സമൂഹത്തെ കാണുക. ഇന്നത്തെ ഫീസ്റ്റ് കഴിഞ്ഞ് പുറത്തിറങ്ങിയാൽ പിന്നെ മുന്നിൽ കാണുന്ന ഓരോ മനുഷ്യനും ഇരയാണെന്നാണ് തോന്നുക. ആരെ കണ്ടാലും അവന്‍റെ/അവളുടെ ശരീരത്തിലെ മാംസളമായ ഭാഗങ്ങൾ കടിച്ചുചവയ്ക്കുന്നതാണ് ഭാവനയിൽ തെളിയുക. മാനസികമായി സമൂഹം കല്പിച്ചിട്ടുള്ള മാന്യതയുടെയും സദാചാരത്തിന്‍റെയും ചട്ടക്കൂടുകളിൽനിന്ന് പൂർണമായും പുറത്തുവരും. ശരീരത്തിൽ അളവില്ലാത്തത്ര ഊർജ്ജം ഉത്പാദിപ്പിക്കപ്പെടുന്നതുപോലെ തോന്നും. ചിലപ്പോൾ അത് വെറും മാനസികമായ തോന്നലാകാം. എന്തായാലും എല്ലാവരെയും കീഴ്ചപ്പെടുത്താനുള്ള ആഗ്രഹം സദാ മനസ്സിൽ പതഞ്ഞൊഴുകും. അതുപോലെ ലൈംഗികോർജ്ജവും പലമടങ്ങ് വർദ്ധിക്കും. ഒരിക്കലും തൃപ്തിയാകാത്ത അവസ്ഥ. എത്ര പ്രായമായാലും കാനിബാളായി തുടരുന്നിടത്തോളംകാലം ലൈംഗികമായി ഊർജ്ജസ്വലയായിരിക്കും. നിർഭാഗ്യവശാൽ മാഡത്തിന്‍റെ കൂട്ടുകാരൻ ഇട്ടിക്കോരയുടെ കാര്യത്തിൽ ഇതുവരെ വിജയിച്ചില്ലെങ്കിലും ലൈംഗികശേഷി നഷ്ടപ്പെട്ട പലർക്കും അത് ഇവിടെനിന്ന് തിരിച്ചുകിട്ടിയിട്ടുമുണ്ട്.”
“ഇട്ടിക്കോരയുടെ കാര്യത്തിൽ എന്തുകൊണ്ടാണത് വിജയിക്കാത്തത്?”
ആഗ് നസ് അതിന് ഉത്തരം പറയാതെ ഒരു പുഞ്ചിരിയോടെ ആർതർ ജെയിംസിനെ നോക്കി.
“അതാണെനിക്ക് ഇനിയും മനസ്സിലാകാത്തത്. ചിലപ്പോൾ മിടുക്കിയായ ഒരു ഇണയെ കിട്ടാത്തതുകൊണ്ടുമാകാം. ഇന്നത്തെ ഫീസ്റ്റ് കഴിഞ്ഞ് നിങ്ങൾ രണ്ടു പേരും ചേർന്നൊന്ന് ശ്രമിച്ചുനോക്കൂ. വിഷ് യു ആൾ ദ ബെസ്റ്റ്… കോരാ..”
ആർതർ ജെയിംസ് ഒരിക്കൽക്കൂടി പൈപ്പ് ആഞ്ഞുവലിച്ച് കൈയിൽ റെഡിയാക്കിവെച്ചിരുന്ന പേപ്പറുകൾ മൊറിഗാമിയുടെ കൈയിലേക്ക് കൊടുത്തു. അവൾ അത് മറിച്ചുനോക്കുകപോലും ചെയ്യാതെ ഒപ്പിടാൻ പേനയെടുത്തപ്പോൾ ഇട്ടിക്കോര തടഞ്ഞു:
“സ്വന്തം ചോരകൊണ്ട് ഒപ്പിടണമെന്നാണ് ഇവിടത്തെ നിയമം.”
“ഇതെന്താ ഷൈനിങ് പാത്തിൽ ചേരുന്നപോലെയാണല്ലോ.”
“രണ്ടും തമ്മിൽ കാര്യമായ വ്യത്യാസമൊന്നുമില്ല.”
ആഗ് നസ് സിറിഞ്ചുമായി വന്ന് മൊറിഗാമിയുടെ ഇടത്തെ കൈയിൽനിന്ന് കുറച്ച് രക്തമെടുത്ത് ടെസ്റ്റ് ട്യൂബിലേക്ക് പകർന്നു. മൊറിഗാമി ജെയിംസ് കൊടുത്ത സ്റ്റീൽ പെൻ ടെസ്റ്റ് ട്യൂബിൽ മുക്കി പേപ്പറുകളിൽ സൈൻ ചെയ്തു.
“ഇനിയാണ് കാനിബാൾ ആവുക എന്ന ചടങ്ങ്. അത് അടുത്ത മുറിയിൽവെച്ചാണ്. ഇതുവരെ മനുഷ്യമാംസം തിന്നിട്ടില്ലാത്തവർക്കുവേണ്ടി മാത്രമേ അത് നടത്താറുള്ളൂ. നമുക്ക് അങ്ങോട്ടു പോകാം.”
ആ മുറിയിൽ ചെറിയൊരു ഡൈനിങ് ടേബിളിനു ചുറ്റുമായി മൂന്ന് കസേരകളിട്ടിരുന്നു. അതിനടുത്തുതന്നെ ഫ്രിഡ്ജും. മുറിയുടെ പടിഞ്ഞാറേ ഭാഗത്ത് ഫയർ പ്ലേസിൽ തീ കത്തിക്കൊണ്ടിരുന്നു. ആർതർ ജെയിംസ് മൊറിഗാമിയെ നടുക്കുള്ള കസേരയിലിരുത്തി പ്ലേറ്റുകളും നൈഫും ഫോർക്കുമെല്ലാം മുന്നിൽ നിരത്തി. ആഗ് നസ് ഫ്രിഡ്ജിൽനിന്ന് ഒരു കുപ്പി വോഡ്കയും ഒരു ചെറിയ പ്ലാസ്റ്റിക് കണ്ടൈയ്നറും എടുത്ത് മുന്നിൽവച്ചു.
“മാഡം ആ പ്ലാസ്റ്റിക് പാത്രം തുറന്ന് നോക്കൂ.”
മൊറിഗാമി പതുക്കെ അത് തുറന്നു. അവൾ പെട്ടെന്ന് ഞെട്ടി കൈ പിൻവലിച്ചു.
“പേടിക്കേണ്ട, കഴിഞ്ഞ ഫീസ്റ്റിന് സ്ലോൾട്ടർ ചെയ്ത ഇരയുടെ കൈപ്പത്തിയാണത്. അതെടുത്ത് പ്ലേറ്റിൽ വെച്ച് ഒരു കഷണം മുറിച്ചെടുക്കണം. അതിൽ വേണ്ടത്ര പെപ്പറും സാൾട്ടും പുരട്ടി ഇഷ്ടമാണെങ്കിൽ പച്ചയായി തന്നെ തിന്നാം. അല്ല ചുട്ടു തിന്നണമെങ്കിൽ ഈ കമ്പിയിൽ കോർത്ത് ഫയർ പ്ലേസിലെ തീയിൽ ചുട്ടെടുക്കാം. നല്ല വീര്യമുള്ള വോഡ്കയുടെകൂടെ ചുട്ട മനുഷ്യമാംസം കടിച്ചുചവച്ചുകൊണ്ട് കൂട്ടുകാരനൊരു ചൂടൻ ഉമ്മ കൊടുത്താൽ കാനിബാളായി. “
മൊറിബാഗിയുടെ മുഖത്ത് അകാരണമായൊരു ഭയമുള്ളപോലെ ഇട്ടിക്കോരയ്ക്ക് തോന്നി. എല്ലാം ചിന്തിച്ചുറപ്പിച്ച് വന്നിട്ട് പിന്നെ സംശയിക്കുന്ന തെന്തിനാണ്? ആർതർ ജെയിംസ് നിർദേശങ്ങളെല്ലാം നല്കിയിട്ടും മൊറിഗാമി ഒന്നും ചെയ്യുന്നില്ലെന്ന് കണ്ടപ്പോൾ ഇട്ടിക്കോര അവളുടെ പേടി മാറ്റാനായി ആ കൈപ്പത്തിയുടെ ചെറുവിരൽ മുറിച്ചെടുത്ത് പെപ്പറും സാൾട്ടും പുരട്ടി വായിലേക്കിട്ട് കടിച്ചു ചവച്ചു. അതുകണ്ടപ്പോൾ മൊറിഗാമിക്ക് ധൈര്യമായി. അവൾ കുറച്ച് വോഡ്കയെടുത്ത് വെള്ളം ചേർക്കാതെ കുടിച്ച് ഇട്ടിക്കോരയുടെ കൈയിൽനിന്നും നൈഫും ഫോർക്കും വാങ്ങി. എന്നാൽ അവൾ വിചാരിച്ചപോലെ അത്ര എളുപ്പത്തിൽ വിരൽ മുറിച്ചെടുക്കാൻ കഴിഞ്ഞില്ല. ആഗ് നസ് അതു കണ്ടപ്പോൾ “മാഡം ഫോർക്കുകൊണ്ട് വിരലിന്‍റെ മൂന്നാമത്തെ ജോയന്‍റിൽ കുത്തിപ്പിടിച്ച് കത്തികൊണ്ട് മുറിച്ചെടുക്കൂ” എന്ന് പറഞ്ഞു. അതുപോലെ ചെയ്തപ്പോൾ ഒരു പൂപറിച്ചെടുക്കുന്നതുപോലെ വിരൽ മുറിഞ്ഞുപോന്നു. മൊറിഗാമി അതിൽ പെപ്പറും സാൾട്ടും നന്നായിപുരട്ടി ‘പച്ചയ്ക്ക് തിന്നണോ’ അതോ ‘ചുട്ട് തിന്നണോ’ എന്ന് സംശയിച്ച് ഇട്ടിക്കോരയെ നോക്കി. അവൻ എന്തെങ്കിലും പറയുന്നതിനു മുമ്പ് ആർതർ ജെയിംസ്, മാഡം ആദ്യമായി മനുഷ്യഇറച്ചി തിന്നുകയല്ലേ, ചുട്ട് തിന്നുന്നതാണ് നല്ലത് എന്ന് പറഞ്ഞു.
മൊറിഗാമി മുറിച്ചെടുത്ത വിരൽ കമ്പിയിൽ കോർത്ത് ഫയർ പ്ലേസിൽ എരിഞ്ഞുകൊണ്ടിരിക്കുന്ന കൽക്കരിക്കനലുകളുടെ മുകളിൽ വെച്ചു. പെട്ടെന്ന് ആ മുറി നിറയെ മനുഷ്യമാംസം കരിഞ്ഞ മണം പരന്നു. മൊറിഗാമി വിരൽ കോർത്ത കമ്പി ആഗ് നസിന്‍റെ കൈയിൽ കൊടുത്ത് ഇടതുകൈ അടിവയറിൽ പിടിച്ച് ഓക്കാനിച്ചു. ഇട്ടിക്കോര ഉടനേ ഒരു പെഗ്ഗ് വോഡ്കയെടുത്ത് അവളെ ബലമായി കുടിപ്പിച്ചു. ആ ഗ്ലാസ് കാലിയായപ്പോഴേക്കും ആർതർ ജെയിംസ് അടുത്ത ഗ്ലാസ് അവളുടെ ചുണ്ടിലേക്ക് ചേർത്തു. വെള്ളം ചേർക്കാതെ മൂന്നാമത്തെ പെഗ്ഗും അകത്തുചെന്നപ്പോൾ മൊറിഗാമി നല്ല ഫോമിലായി. മനുഷ്യമാംസം വേവുന്ന മണമൊന്നും പിന്നെ അവൾക്ക് പ്രശ്നമായതേയില്ല. അവൾ സന്തോഷത്തോടെ ആഗ്നസിന്‍റെ കൈയിലെ ചുട്ടെടുത്ത ചൂണ്ടുവിരൽ വാങ്ങി കടിച്ചു ചവച്ചു. എന്നിട്ടും മതിയാവാതെ തള്ളവിരൽകൂടി മുറിച്ചെടുത്ത് പെപ്പറും സാൾട്ടും പുരട്ടി പച്ചയ്ക്ക് കടിച്ചു ചവച്ചുതിന്നപ്പോൾ ഇട്ടിക്കോരയും ആർതർ ജെയിംസും ആഗ്നസും മൊറിഗാമിക്ക് ചുറ്റുമായി വട്ടത്തിൽനിന്ന് കൈയടിച്ച് ‘
A new cannibal is born
’ എന്ന് ഉറക്കെ പാടി. മൊറിഗാമി ഇട്ടിക്കോരയെ കെട്ടിപ്പിടിച്ച് ആർത്തിയോടെ പലവട്ടം മുത്തമിട്ട ശേഷം കിതച്ച് പിന്മാറിയപ്പോൾ ആർതർ ജെയിംസ് അവളെ അഭിനന്ദിച്ച് ഷേക്ക് ഹാൻഡ് കൊടുത്തു. കാനിബാൾ ആവുക എന്ന ചടങ്ങ് അങ്ങനെ അവസാനിച്ചപ്പോൾ ആർതർ ജെയിംസ് അടുത്തഘട്ടത്തിലേക്കു കടന്നു.
“ഇന്ന് വൈകുന്നേരത്തെ ഫീസ്റ്റിനുള്ള ഇര അടുത്ത മുറിയിലുണ്ട്. നമുക്ക് പോയി കാണാം. ചിക്കാഗോയിൽ താമസമാക്കിയ കോസ്റ്ററിക്കക്കാരിയായ അവൾ ഒരു റോക്ക് സിംഗറാണ്. ഇവിടെ ഒരു മ്യൂസിക് പ്രോഗ്രാമിന് എന്ന വ്യാജേന ക്ഷണിച്ചുകൊണ്ടുവന്നതാണ്. നല്ല ഇരകളെ പിടിക്കാൻ ഇങ്ങനെ ചില ചതിപ്രയോഗങ്ങളല്ലാതെ വേറേ വഴിയില്ല. വീനസ് വില്യംസിനെപ്പോലെ കറുത്തു തുടുത്ത അവൾക്ക് ഇരുപത് വയസ്സ് തികഞ്ഞിട്ടില്ല. ആറടിയിലേറെ ഉയരമുള്ള അവളുടെ തുടയിലും അരയിലും നെഞ്ചിലും ധാരാളം ഇറച്ചിയുണ്ട്. 31 സ്ഥിരാംഗങ്ങൾക്ക് പുറമേ ഇന്ന് പുതിയതായി ചേരുന്ന മൊറിഗാമിയും പങ്കെടുക്കുന്ന ഈ ആനുവൽ ഫീസ്റ്റിന് ഇതുപോലെ കൊഴുത്തൊരു ഇരയെ കിട്ടിയത് ഭാഗ്യംകൊണ്ട് മാത്രമാണ്.”
ആർതർ ജെയിംസ് അവരെ അടുത്ത മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. ആ മുറിയുടെ നടുക്ക് കട്ടിലിൽ ഇരയെ നഗ്നയാക്കി മയക്കി കിടത്തിയിരിക്കുകയാണ്. ഒരു വശത്തേക്ക് ചരിഞ്ഞു കിടന്നിരുന്ന അവളെ ആർതർ ജെയിംസ് മൊറിഗാമിക്ക് നന്നായി കാണത്തക്കവിധം മലർത്തിക്കിടത്തി.
“മാഡം ഇവളെയാണ് ഇന്നത്തെ അത്താഴത്തിന് നമ്മൾ അറക്കുന്നത്. ഡോക്ടർ ആൻഡ്രൂസ് കാലത്തുവന്ന് പരിശോധിച്ച് ഫിറ്റ്നസ് തന്നു. എലിസാ ടെസ്റ്റുൾപ്പെടെ എല്ലാ ടെസ്റ്റുകളും നടത്തിയതാണ്. ഒരു കുഴപ്പവുമില്ല. ഇക്കാര്യത്തിൽ നമ്മളൊരിക്കലും റിസ്ക്കെടുക്കാറില്ല. സന്ധ്യയ്ക്ക് അല്പം മുമ്പായിട്ടാണ് സ്ലോൾട്ടർ. അതുവരെ അംഗങ്ങൾക്ക് വന്ന് കാണാനായി ഇങ്ങനെ മയക്കിക്കിടത്തും. ഓരോ മെമ്പർക്കും ഇരയുടെ ശരീരത്തിലെ ഏതെങ്കിലും പ്രത്യേക ഭാഗം വേണമെന്നുണ്ടെങ്കിൽ മുമ്പേ വന്ന് റിസർവുചെയ്യാം. ഇരയുടെ ശരീരത്തിൽ ചില സ്ഥലങ്ങളിലൊക്കെ മാർക്കറുകൊണ്ട് അടയാളപ്പെടുത്തിയിരിക്കുന്നത് കണ്ടില്ലേ. അതൊക്കെ ഓരോരുത്തർ റിസർവ് ചെയ്ത് പോയതാണ്.”
മൊറിഗാമി ഇരയെ സൂക്ഷിച്ചുനോക്കി നിന്നപ്പോൾ ഇട്ടിക്കോര അടുത്തേക്കു ചെന്ന് രണ്ടുമൂന്നുതവണ തിരിച്ചും മറിച്ചും കിടത്തി നോക്കിയതിനു ശേഷം ‘എനിക്ക് പതിവുപോലെ വലത്തെ തുടയുടെ നടുഭാഗംതന്നെ മതി’ എന്നു പറഞ്ഞു.
ആർതർ ജെയിംസ് ഉടനേ അവിടെ മാർക്കറുകൊണ്ട് അടയാളപ്പെടുത്തി തന്‍റെ കൈയിലുണ്ടായിരുന്ന നോട്ട്പാഡിൽ കുറിച്ചുവെച്ചു. ‘ഇനി നിന്‍റെ ഊഴം’ എന്നു പറഞ്ഞ് ഇട്ടിക്കോര മൊറിഗാമിയുടെ പിന്നിലേക്ക് മാറി. മൊറി ഗാമി ഇരയെ കമഴ്ത്തിക്കിടത്തി നോക്കാൻ ശ്രമിച്ചപ്പോൾ ആർതർ ജെയിംസ് സന്തോഷത്തോടെ സഹായിച്ചു. അവൾ ഇരയുടെ സമൃദ്ധമായ പിൻഭാഗം നന്നായൊന്നു തലോടിനോക്കി. പിന്നെ വളരെ പരിചയസമ്പന്നയായ കസ്റ്റമറെപ്പോലെ തള്ളവിരലും ചൂണ്ടാണിവിരലും ചേർത്ത് പല ഭാഗങ്ങളിലായി രണ്ടുമൂന്നുതവണ അമർത്തി പിച്ചിനോക്കി. എന്നിട്ട് സംതൃപ്തയായപോലെ ഇരയുടെ പിൻഭാഗത്തൊരു ചുട്ട അടികൊടുത്തു. ആ മയക്കത്തിലും അടിയുടെ വേദനയിൽ ഇരയൊന്ന് പുളഞ്ഞു.
“പാട്ടുകാരിയായതിനാൽ ഇവൾ അധികസമയം കസേരയിലിരുന്ന് ജോലി ചെയ്തിട്ടില്ലെന്ന് തോന്നുന്നു. നല്ല പതുപതുപ്പുണ്ട്. എനിക്ക് ഈ ഭാഗം മതി.”
ആർതർ ജെയിംസ് അവിടെ മാർക്കർകൊണ്ട് അടയാളപ്പെടുത്തി പാഡിൽ കുറിച്ചുവെച്ചു. ‘നിന്‍റെസൂത്രം എനിക്ക് മനസ്സിലായി’ എന്ന മട്ടിൽ ഇട്ടിക്കോര അവളെ നോക്കി കണ്ണിറുക്കി, മൊറിഗാമി ആർതർ ജെയിംസിനോട് ഇരയെ ഒന്നുകൂടി മലർത്തിക്കിടത്തി കാണണമെന്ന് പറഞ്ഞു. ഇരയുടെ നാഭിക്ക് താഴെ ഇരട്ട സർപ്പങ്ങളെ പച്ചകുത്തിയിട്ടില്ലെന്ന് ഉറപ്പുവരുത്താനായിരുന്നു അത്. അവൾ ഇരയെ ഒരിക്കൽക്കൂടി നോക്കി തൃപ്തിയോടെ മുറിയിൽനിന്ന് പുറത്തേക്കിറങ്ങി.
“മാഡം, സ്ലോൾട്ടർ നേരിട്ടു കാണണമെങ്കിൽ വൈകീട്ട് അഞ്ചുമണിക്കു വരണം. അല്ലെങ്കിൽ ഏഴുമണിയോടെ പാർട്ടിക്ക് തയ്യാറായി വന്നാൽമതി. പുരുഷന്മാർക്ക് ബ്ലാക്ക് സൂട്ടും സ്ത്രീകൾക്ക് ബ്ലാക്ക് ലെതർ ഷോർട്ട്സും ജാക്കറ്റും സ്റ്റോക്കിങ്സും ഷൂസുമാണ് പാർട്ടിവെയർ. അതിഥികളെ അനുവദിക്കില്ല.
All types of perversions are permitted in the party. You can not refuse if anybody invite you for such perversions
. നിങ്ങൾക്ക് ഇഷ്ടംപോലെ പാടാം. ആടാം. ഇഷ്ടമുള്ളതെന്തുംചെയ്യാം.
Don
’
t hesitate to celebrate your life at it
’
s Zenith
. ദയവായി പോകുന്നതിനു മുമ്പ് ഡ്രിങ്ക്സിന്‍റെ ബ്രാന്‍റും മറ്റ് വിവരങ്ങളുമടങ്ങിയ ഈ കാർഡ് പൂരിപ്പിച്ചു തരണം.”
ആർതർ ജെയിംസ് തന്ന കാർഡ് പൂരിപ്പിച്ചുകൊടുത്തശേഷം അവർ രണ്ടുപേരും അപ്പാർട്ട്മെന്‍റിലേക്ക് മടങ്ങി. കാർ ഇട്ടിക്കോരയാണ് ഡ്രൈവ് ചെയ്തത്. മൊറിഗാമി ഒരു ടിൻ ബിയറെടുത്ത് തുറന്ന് വെറുതേ സിപ്പ് ചെയ്തുകൊണ്ടിരുന്നു.
“കോര, നിന്‍റെ കാനിബാൾസ് ക്ലബ്ബ് ഒരു വണ്ടർഫുൾ പ്ലേസ്തന്നെ. പന്നിയെ തൊലിയുരിക്കാൻ കിടത്തിയിരിക്കുന്നതുപോലെയല്ലേ അവർ ഇരയെ മയക്കി കിടത്തിയിരിക്കുന്നത്.”
“എല്ലാ തവണയും ഇങ്ങനെയാകണമെന്നില്ല. ഇത്തവണ ഭാഗ്യത്തിന് അങ്ങനെയൊരു ഇരയെ കിട്ടിയെന്നേയുള്ളൂ.”
“ആരുടെ ഭാഗ്യം?”
“തീർച്ചയായും നിന്‍റെ ഭാഗ്യംതന്നെ… എനിക്കാദ്യത്തെ തവണ കാറപകടത്തിൽ മരിച്ച ഒരുത്തന്‍റെ കരളാണ് കിട്ടിയത്.”
“ഇട്ടിക്കോര, എനിക്ക് ഇരയെ കണ്ട ഉടനെ നാവിൽ വെള്ളമൂറി. സത്യം പറയാമല്ലോ. അവളെ കടിച്ചുതിന്നാനാണ് തോന്നിയത്. ഇന്നലെവരെ കാനി ബാൾസിനോട് തോന്നിയിരുന്ന അറപ്പും വെറുപ്പുമെല്ലാം ഇത്രപെട്ടെന്ന് എവിടെപ്പോയി എന്നറിയില്ല.”
“മറ്റെല്ലാ സദാചാരചരടുകളെയുംപോലെ തന്നെയാണിതും. ഒരിക്കൽ പൊട്ടിച്ചാൽ പിന്നെ അതൊരു പ്രശ്നമല്ല. കാനിബാൾസ് ക്ലബ്ബിലെ അംഗമായതോടെ നമ്മൾ മറ്റ് സാധാരണ മനുഷ്യരിൽനിന്നും വ്യത്യസ്തരായിക്കഴിഞ്ഞു.”
“ഈ കുറച്ച് മണിക്കൂറുകൾക്കിടയിൽ അത്രയ്ക്കൊക്കെ എന്താണ് സംഭവിച്ചത്?”
“അങ്ങനെ ഇഴപിരിച്ചുനോക്കിയാൽ കാര്യമായി ഒന്നും സംഭവിച്ചിട്ടില്ല. എന്നാൽ സംഭവിക്കുകയും ചെയ്തു. ആദ്യമായി ലൈംഗികബന്ധത്തിലേർപ്പെടുന്നതിനു മുമ്പും അതിനുശേഷവുമുള്ള ജീവിതംപോലെതന്നെയാണ് മനുഷ്യമാംസം തിന്നുന്നതിനു മുമ്പും അതിനു ശേഷവുമുള്ള ജീവിതവും.”
“ എന്തോ എനിക്കൊന്നും പിടികിട്ടുന്നില്ല.”
“പിടികിട്ടാനൊന്നുമില്ല. നീയിപ്പോൾ ഒരു കാനിബാളാണ്, അത്രതന്നെ...”
മൊറിഗാമിക്ക് ആർതർ ജെയിംസ് പറഞ്ഞതരം പാർട്ടി വെയറില്ലായിരുന്നതിനാൽ അതുവാങ്ങി പുറത്തുനിന്ന് ഉച്ചഭക്ഷണവും കഴിച്ചശേഷമാണ് അവർ അപ്പാർട്ട്മെന്‍റെലേക്ക് മടങ്ങിയത്. വളരെ വിലകൂടിയ ആ ലെതർ ഗാർമെന്‍റ് സെറ്റ് ‘നീ കാനിബാൾസ് ക്ലബ്ബിൽ ചേർന്നതിനുള്ള എന്‍റെ വക സമ്മാനം’ എന്നു പറഞ്ഞ് ഇട്ടിക്കോരയാണ് സ്പോൺസർ ചെയ്തത്. ബോട്ടികിൽ വെച്ച് ധരിച്ചുനോക്കി തൃപ്തിപ്പെട്ടതാണെങ്കിലും അപ്പാർട്ട്മെന്‍റിലെത്തിയ ഉടനെ ഇട്ടിക്കോര അവളോട് അത് വീണ്ടും ധരിക്കാൻ ആവശ്യപ്പെട്ടു. മൊറിഗാമി ബ്ലാക്ക് ലെതറും ജാക്കറ്റും മിനി ഷോർട്സും സ്റ്റോക്കിങ്സും ഷൂസും ധരിച്ച് മുക്കാൽ ഭാഗവും നഗ്നയായി ഒരു നൈറ്റ് ക്ലബ്ബ് ഡാൻസറെപ്പോലെ ഇട്ടിക്കോരയുടെ മുന്നിൽ നിന്നു. തീരെ ചെറിയ ജാക്കറ്റും ഷോർട്സും കഷ്ടിച്ച് നഗ്നത മറയ്ക്കുന്നുണ്ടെന്നേയുള്ളൂ. ആകെ കാര്യമായ വസ്ത്രമെന്നു പറയാനുള്ളത് രണ്ടു കാലുകളും മുട്ടുവരെ മറയ്ക്കുന്ന സ്റ്റോക്കിങ്സാണ്.
“
Gr
8. ഇപ്പോൾ നീയൊരു കോളജ് അധ്യാപികയാണെന്ന് ആരും പറയില്ല. നിനക്ക് പതിനഞ്ച് വയസ്സെങ്കിലും കുറഞ്ഞപോലെ തോന്നുന്നു. പീഡനക്കസേരയിൽനിന്ന് കിട്ടിയ മുറിവുകളുടെ പാടുകൾ മാത്രം പുറത്തുകാണുന്നുണ്ടെന്ന ഒറ്റ കുറവേയുള്ളൂ.”
“അതൊന്നും സാരമില്ല. ഇപ്പോൾ സമയം മൂന്നര കഴിഞ്ഞു. നമുക്ക് വേഗം കാനിബാൾസ് ക്ലബ്ബിലേക്ക് മടങ്ങാം.”
“നിനക്ക് സ്ലോൾട്ടർ കാണണോ?”
“പിന്നെ, ഇരയെ കൊന്ന് അത്താഴത്തിനുള്ള കറിവെക്കുന്നത് എനിക്ക് കാണണം.”
അഞ്ചുമണിക്ക് മുമ്പായി അവർ കാനിബാൾസ് ക്ലബ്ബിൽ തിരിച്ചെത്തി. മുപ്പത്തിയൊന്ന് അംഗങ്ങളിൽ പത്തുപേർ മാത്രമേ സോൾട്ടർ കാണാനെത്തിയിരുന്നുള്ളൂ. അവരിൽതന്നെ സ്ത്രീകളാരുമുണ്ടായിരുന്നില്ല. മൊറിഗാമി ഇട്ടിക്കോരയുടെ കൂടെ മുറിയിലേക്ക് കടന്നുവന്നപ്പോൾ എല്ലാവരുടെയും ശ്രദ്ധ അവളിലേക്കായി. ഓരോരുത്തരായി അവളെ പരിചയപ്പെട്ട് വരുമ്പോഴേക്കും സാൾട്ടറിനുള്ള സമയമായി. മയക്കത്തിൽനിന്ന് പാതിയുണർന്ന ഇരയെ ആർതർ ജെയിംസും ആഗ്നസും ചേർന്ന് അവർ ഇരുന്നിരുന്ന മുറിയിലേക്ക് ആനയിച്ച് കൊണ്ടുവന്നു.
എല്ലാവരും വീർപ്പടക്കി നോക്കിയിരുന്നപ്പോൾ ആർതർ അവളെ എല്ലാവർക്കുമായി പരിചയപ്പെടുത്തി:
“
Friends, meet Miss Sophia Alexander the famous rap singer from Chicago. She will entertain us with her marvelous and sexy Voice to night
.”
അർദ്ധബോധാവസ്ഥയിലായിരുന്ന അവൾ താൻ ഏതോ ഒരു വലിയ സ്റ്റേജിലാണെന്ന ധാരണയിൽ എല്ലാവരെയും വിഷ്ചെയ്തുകൊണ്ട് കൈവീശി. മ്യൂസിക് സിസ്റ്റത്തിൽനിന്ന് അവൾ പാടിയ ഏതോ ആൽബത്തിന്‍റെ ഓർക്ക്സ്ട്ര ഉച്ചത്തിലുയർന്നു. നിമിഷങ്ങൾക്കുള്ളിൽ പിറകിൽ എവിടെ നിന്നോ വന്ന മൂർച്ചയേറിയ കൈക്കോടാലികൊണ്ടുള്ള വളരെ കൃത്യമായ ഒരു വെട്ട് അവളുടെ ശിരസ്സ് പിളർന്നു. രക്തം നാലുപാടും ചീറ്റിയൊഴുകി. ആ ചോരപ്പുഴയിൽ കിടന്ന് അവൾ പിടഞ്ഞുമരിക്കുന്നത് എല്ലാവരും സന്തോഷത്തോടെ നോക്കിനിന്നു. അവളുടെ ശരീരത്തിന്‍റെ അവസാനത്തെ ചലനവും നിലച്ചപ്പോൾ എല്ലാവരും നിശ്ശബ്ദരായി മുറിയിൽനിന്ന് പുറത്തേക്കിറങ്ങി. പിന്നെ ആർതർ ജെയിംസിന്‍റെയും ആഗ്നസിന്‍റെയും ഊഴമായിരുന്നു. അവർ ഇരയുടെ രക്തം സ്ഫടിക ഭരണികളിൽ നിറച്ചു. പിന്നെ തൊലി പൊളിച്ച് ഇറച്ചിയെടുത്ത് ഓരോ അംഗവും ആവശ്യപ്പെട്ട ഭാഗം പ്രത്യേകമായി പാചകം ചെയ്ത് വിരുന്നൊരുക്കി.
കൃത്യം ഏഴുമണിക്കുതന്നെ വിരുന്ന് ആരംഭിച്ചു. പതിനെട്ട് പുരുഷന്മാരും പതിന്നാല് സ്ത്രീകളുമടങ്ങിയ കാനിബാൾസ് ക്ലബ്ബിലെ 32 പേരും ഹാളിൽ നിരന്നുനിന്നു. ആർതർ ജെയിംസ് പുതിയ അംഗമായ മൊറിഗാമിയെ എല്ലാവർക്കും പരിചയപ്പെടുത്തിക്കൊണ്ടാണ് പാർട്ടി ആരംഭിച്ചത്. ആദ്യം ആർതർ മൊറിഗാമിയെ കാനിബാൾസ് ക്ലബ്ബിന്‍റെ പ്രതിജ്ഞയെടുപ്പിച്ചു. ഉടനെ അല്പം മുമ്പ് സാൾട്ടർ ചെയ്ത ഇരയുടെ രക്തം നിറച്ച കോപ്പ ഇട്ടിക്കോര അവൾക്ക് കൊടുത്തു. അവൾ എല്ലാവരെയും ഒന്നു നോക്കി പുഞ്ചിരിച്ചശേഷം അത് സന്തോഷത്തോടെ കുടിച്ചു. നല്ല ഉപ്പുരസമുള്ള ചൂടാറാത്ത ചോര തൊണ്ടയിലൂടെ വയറിലേക്കിറങ്ങുമ്പോൾ അവൾക്ക് തന്‍റെ ശരീരത്തിലാകെ തീ കത്തിപ്പടരുന്നപോലെ തോന്നി. പിന്നെ ഇരയുടെ വലത്തെ കൈയിലെ ചൂണ്ടു വിരൽ മുറിച്ചെടുത്തത് സാൾട്ടും പെപ്പറും പുരട്ടി ഇട്ടിക്കോര അവളുടെ വായിലേക്കു വെച്ചുകൊടുത്തു. അവൾ അത് കടിച്ചു ചവച്ചതോടെ എല്ലാവരും ചുറ്റും കൂടിനിന്ന് ‘
A new cannibal is born
’ എന്ന് ഉറക്കെ പാടി.
പിന്നീട് രാത്രി മുഴുവനും പാട്ടും നൃത്തവും ആഘോഷവുമായിരുന്നു. കാനിബാൾസ് ക്ലബ്ബിലെ പതിന്നാല് സ്ത്രീകളും പതിനെട്ട് പുരുഷന്മാരും ഇരയുടെ ഇഷ്ടപ്പെട്ട ഭാഗത്തെ മാംസം ആർത്തിയോടെ തിന്നും ഇഷ്ടപ്പെട്ട മദ്യം മതിയാവോളം കുടിച്ചും ഇഷ്ടപ്പെട്ട ഇണകളെ തിരഞ്ഞെടുത്ത് അവരോടൊപ്പം പുലരുംവരെ ആടിത്തിമിർത്തു. കൂട്ടത്തിലേക്കുവെച്ച് ഏറ്റവും സുന്ദരിയായ മൊറിഗാമിയെ തൊടാനും ഉമ്മവെക്കാനും കെട്ടിപ്പിടിക്കാനും ഒപ്പം ഡാൻസ് ചെയ്യാനും ആണും പെണ്ണും മത്സരിച്ചു. ഒടുവിൽ ഡിസംബർ 22-ന് കാലത്ത് തളർന്നവശരായി അപ്പാർട്ട്മെന്‍റിൽ തിരിച്ചെത്തിയ മൊറിഗാമിയും ഇട്ടിക്കോരയും ആർതർ ജെയിംസിന്‍റെ നിർദ്ദേശത്തെക്കുറിച്ച് ഓർക്കുകപോലും ചെയ്യാതെ പിറ്റേന്ന് പുലരുംവരെ ഏകദേശം 24 മണിക്കുർ സമയം തളർന്നുറങ്ങി.
പിറ്റേന്ന് (ഡിസംബർ 23-ന്) രാത്രി ഒൻപതരയ്ക്ക് ന്യൂയോർക്കിലെ ജെ എഫ് കെ എയർപേർട്ടിൽനിന്ന് എയർ ഇന്ത്യയുടെ ബോയിങ് 777 ഫ്ലൈറ്റിൽ മൊറിഗാമിയും ഇട്ടിക്കോരയും കേരളത്തിലേക്ക് പുറപ്പെട്ടു. ഫ്ലൈറ്റിലെ യാത്രക്കാരിലധികവും യു.എസ്സിൽ താമസമാക്കിയ ഇന്ത്യക്കാരായിരുന്നു. ഇട്ടിക്കോരയും മൊറിഗാമിയുമുൾപ്പെടെ കുറച്ചുപേർ മാത്രമേ വെള്ളക്കാരായുണ്ടായിരുന്നുള്ളൂ. മൊറിഗാമിയെസംബന്ധിച്ചിടത്തോളം അതൊരു സാധാരണ അക്കാദമിക് വിസിറ്റായിരുന്നെങ്കിലും ഇട്ടിക്കോരയ്ക്ക് അങ്ങനെയല്ലായിരുന്നു. തന്‍റെ നഷ്ടപ്പെട്ട കഴിവുകൾ നേടിയെടുക്കാനുള്ള അവസാനത്തെ പരിശ്രമമായിരുന്നു അത് മനസ്സിൽ നിറഞ്ഞുനിന്ന പ്രതീക്ഷയും സന്തോഷവും അവന്‍റെ മുഖത്തും തിളങ്ങി. സുന്ദരിയായ എയർഹോസ്റ്റസിനോട് അവനെന്തോ തമാശ പറഞ്ഞ് ചിരിച്ചപ്പോൾ അടുത്ത സീറ്റിലിരുന്ന മൊറിഗാമി അവന്‍റെ ഇടതുകൈയിൽ പതുക്കെ ഒരു നുള്ളുകൊടുത്തു.
“ഇട്ടിക്കോര, നീ വളരെ സന്തോഷത്തിലാണല്ലോ. രേഖ അത്ര സുന്ദരിയാണോ?”
അവൻ മൊറിഗാമിയെയും രേഖയെയും താരതമ്യംചെയ്തുനോക്കി. വീഡിയോ ചാറ്റിൽ കണ്ടപോലെയാണെങ്കിൽ രേഖയാണ് കൂടുതൽ സുന്ദരി. കണ്ണുകൾക്കത്ര വശീകരണശക്തിയുണ്ട്. എന്നാൽ ശരീരഭാഗങ്ങൾ ഓരോന്നായി എടുത്തുനോക്കിയാൽ മൊറിഗാമിക്കാണ് കൂടുതൽ ഭംഗി. ചിലപ്പോൾ തനിക്ക് മൊറിഗാമിയുടെ ശരീരത്തെക്കുറിച്ചുള്ളത്ര അറിവ് രേഖയുടെ ശരീരത്തെക്കുറിച്ചില്ലാത്തതുകൊണ്ടാവാം അങ്ങനെ തോന്നുന്നത്. അവൻ ‘അതെ’യെന്നോ ‘അല്ല’ എന്നോ പറയാതെ ദയനീയമായി മൊറിഗാമിയെ നോക്കി.
“സമൃദ്ധമായ അത്താഴത്തിനു മുന്നിൽ ദിവസവും ഇങ്ങനെ പട്ടിണികിടക്കേണ്ടി വരുന്നവന്‍റെ അവസ്ഥ നിനക്ക് മനസ്സിലാവില്ല...”
“അതെനിക്ക് മനസ്സിലാവുന്നുണ്ട്. പക്ഷേ, നിന്നെ ഈ അവസ്ഥയിലേക്കെത്തിച്ച സാഹചര്യമാണ് എനിക്ക് മനസ്സിലാകാത്തത്.”
“അതിന് എനിക്ക് വിശദീകരണമൊന്നും നല്കാനില്ല. ഫലൂജയിലെ സാഹചര്യം അതായിരുന്നു. അങ്ങനെയൊക്കെ സംഭവിച്ചു. അത്രതന്നെ. ആ പെൺകുട്ടി മരിക്കണമെന്ന് ഞാനൊരിക്കലും ആഗ്രഹിച്ചിരുന്നില്ല. ചെറുത്തു നിൽക്കുന്നൊരു പെണ്ണിനെ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്താൻ മാത്രമാണ് ഞാൻ ആഗ്രഹിച്ചത്.”
“അത്തരമൊരു കീഴ്പ്പെടുത്തൽ വെറും വയലൻസല്ലേ? അതിലെന്ത് പ്ലഷറാണുള്ളത്?”
“എല്ലാ പ്ലഷറും വയലൻസിൽനിന്നാണുണ്ടാകുന്നത്. സ്പോർട്സ് തന്നെയാണ് അതിന് ഏറ്റവും നല്ല ഉദാഹരണം. ബ്രസീലും ജർമനിയും തമ്മിൽ ഫുട്ബോൾ കളിക്കുമ്പോൾ എന്താണ് നടക്കുന്നത്? ടെന്നീസും ചെസുമൊക്കെ അതുപോലെ തന്നെയല്ലേ? എതിരാളിയെ എങ്ങനെയും കീഴ്പ്പെടുത്തുകയെന്നതു മാത്രമല്ലേ ആത്യന്തികമായ ലക്ഷ്യം? ബോക്സിങ്ങിലും കാളപ്പോരിലും അത് കുറെക്കൂടി തീവ്രമാകുന്നു. എല്ലാ മത്സരങ്ങളിലും അത് കായികവിനോദമായാലും കച്ചവടമത്സരങ്ങളായാലും യഥാർത്ഥ യുദ്ധങ്ങളായാലും ഹിംസയുടെ ആഘോഷങ്ങളാണ്. എതിരാളിയുടെ കായികശേഷിയെയോ ബുദ്ധിശക്തിയെയോ തന്ത്രങ്ങളെയോ പരാജയപ്പെടുത്താനാണ് നമ്മൾ ശ്രമിക്കുന്നത്.”
“ശരീരത്തിന്‍റെ ആഘോഷം അങ്ങനെയല്ലല്ലോ. അതിൽ പ്ലഷർ രണ്ടു പേർക്കും ഒരുപോലെ പങ്കുവെക്കാവുന്നതല്ലേ.”
“അതൊരു തെറ്റിദ്ധാരണയാണ്. അപ്പോൾ ഡ്രോ ആകണമെന്ന് മുമ്പേ തീരുമാനിച്ചു കളിക്കുന്ന ഫുട്ബോൾ മാച്ചുപോലെ ജീവിതം വിരസമാകും. അങ്ങനെയാകുമ്പോൾ രണ്ടു കൂട്ടർക്കും ഗോളടിക്കാനല്ല സ്വന്തംപോസ്റ്റിൽ ഗോൾ വീഴാതിരിക്കാനായിരിക്കും താൽപര്യം. വയലൻസ് പൂർണമായി ഒഴിവാക്കിയാൽ മനുഷ്യജീവിതം അറുബോറാകും.”
“അപ്പോൾ നീ സമാധാനത്തിന് എതിരാണെന്നാണോ പറഞ്ഞുവരുന്നത്? “
“തീർച്ചയായും, സമാധാനം ഒരു നിഷ്ക്രിയമായ അവസ്ഥയാണ്.”
“നീയൊരു അനാർക്കിസ്റ്റാണോ? “എനിക്കറിയില്ല. പക്ഷേ, ഞാനൊരു കാനിബാളിസ്റ്റാണ്.”
“ഇപ്പോൾ ഞാനും നിന്നെപ്പോലെയൊരു കാനിബാളാണല്ലോ.”
“പക്ഷേ, നീയൊരു കാനിബാളിസ്റ്റല്ല. നീയിപ്പോഴും വിപ്ലവത്തെക്കുറിച്ച് പ്രതീക്ഷ വെച്ചുപുലർത്തുന്നുണ്ട്. എല്ലാ കാനിബാളുകളും കാനിബാളിസ്റ്റുകളാവണമെന്നില്ല.”
“നിനക്ക് ഭാവിയെക്കുറിച്ചൊരു പ്രതീക്ഷയുമില്ലേ? “
“പ്രതീക്ഷയെന്നത് നിന്നെപ്പോലെ വിഡ്ഢികളായ വിപ്ലവകാരികൾ ആശ്വസിക്കാൻ കണ്ടെത്തുന്ന ആശ്രയമാണ്.”
“ഇട്ടിക്കോര, എനിക്ക് നിന്നെ മനസ്സിലാക്കാനേ കഴിയുന്നില്ല...”
“എനിക്കും എന്നെ മനസ്സിലാക്കാൻ കഴിയാറില്ല. പല കാര്യങ്ങളിലും എന്‍റെ നിലപാടുകൾ വൈരുധ്യംനിറഞ്ഞതാണ്. ഒരു പെൺകുട്ടിയെ ബലാത്സംഗം ചെയ്യാനുള്ള കൊതികൊണ്ട് യു.എസ്സ്.പട്ടാളത്തിൽ ചേർന്ന് ഇറാഖിലേക്കു പോയ എന്‍റെ ഹീറോ സദ്ദാം ഹുസൈനാണ്. അത് യു.എസ്സിന്‍റെ നയങ്ങൾ തെറ്റാണെന്ന് ബോധ്യംവന്നതുകൊണ്ടോ സദ്ദാമിനോടുള്ള സിമ്പതികൊണ്ടോ അല്ല. വയലൻസിനോടുള്ള ആർത്തികൊണ്ടാണ്.”
“വയലൻസിനോടുള്ള ആർത്തിയോ? “
“അതെ. ഒരിക്കലും ഒടുങ്ങാത്ത ആർത്തി. തോല്പിച്ച് കീഴ്ചപ്പെടുത്താനുള്ള ആർത്തി. ചോരയും കണ്ണീരും കാണാനുള്ള കൊതി”
മൊറിഗാമി ഇട്ടിക്കോരയോട് ഇനിയെന്ത് സംസാരിക്കണമെന്നറിയാതെ നിശ്ശബ്ദയായി പുഷ്ബാക്ക് സീറ്റിൽ തലചായ്ച്ചു കിടന്നു.
ഇരുപത്തിയേഴ്
പ്രാർത്ഥന, വായന, ബലി
ആകുന്നവനും ആയിരിക്കുന്നവനും പരിശുദ്ധനുമായവനേ, നീ നിന്‍റെ വിധികളിൽ നീതിമാനാകുന്നു. കാരണം, മനുഷ്യർ വിശുദ്ധരുടെയും പ്രവാചകരുടെയും രക്തം ചിന്തി; നീ അവർക്ക് പാനം ചെയ്യാൻ രക്തംതന്നെ നല്കി. അവർ അത് അർഹിക്കുന്നു.
-വെളിപാട്
കാ
ലത്ത് എട്ടുമണിയോടെ
UTC
ക്കാരുടെ ഇന്നോവ കാറിൽ ഡിസൂസമാരോടൊപ്പം ഞങ്ങളും കുന്നംകുളത്തേക്ക് തിരിച്ചു. പോൾസൺ എന്ന വെളുത്ത സുമുഖൻ ചെറുപ്പക്കാരനാണ് ഞങ്ങളെ കൂട്ടിക്കൊണ്ടുപോകാനായി വന്നത്. തീരെ സംസാരിക്കാത്ത പ്രകൃതക്കാരനായ അയാൾ കാണിപ്പയ്യൂർ കഴിഞ്ഞപ്പോൾ ഡ്രൈവറോട് കാർ റോഡരികിലൊതുക്കി നിറുത്താൻ പറഞ്ഞ് ഓരോ കറുത്ത തുണിയെടുത്ത് ഞങ്ങളുടെ ഓരോരുത്തരുടെയും കൈയിൽ തന്നു.
“ഇനി എല്ലാവരും കണ്ണ് കെട്ടണട്ടാ, ആദ്യവീട്ടില്ക്ക് പോണ വഴി രഹസ്യാ...”
ഞങ്ങളും പതിനെട്ടാംകൂറ്റിക്കാരല്ലേ. പിന്നെന്തിനാ കണ്ണ് കെട്ടണേ...? എന്ന് ഞാൻ ചോദിച്ചുനോക്കിയെങ്കിലും പ്രയോജനമൊന്നുമുണ്ടായില്ല.
“അതൊന്നും ഇനിക്കറീല്യ പ്രാഞ്ചേട്ടൻ അങ്ങന്ആ പറഞ്ഞേക്കണേ...”
അവനോട് വെറുതെ തർക്കിച്ചിട്ട് പ്രയോജനമില്ലെന്ന് തോന്നിയതിനാൽ ഞങ്ങളെല്ലാവരും വേഗം കണ്ണുകെട്ടി. ഡിസൂസ എന്തോ ചോദിക്കാനായി തുടങ്ങിയെങ്കിലും മിസ്സിസ് ഡിസൂസ തടഞ്ഞു. പോൾസൺ ഓരോരുത്തരുടെയും കെട്ട് പരിശോധിച്ച് ഉറപ്പു വരുത്തിയശേഷം ഡ്രൈവറോട് വണ്ടി സ്റ്റാർട്ട് ചെയ്യാൻ പറഞ്ഞു. പുറത്തേക്ക് ഒന്നും കാണാൻ കഴിഞ്ഞില്ലെങ്കിലും കുന്നംകുളത്തെ വളവുകളും തിരിവുകളുമെല്ലാം നല്ല പരിചയമായിരുന്നതിനാൽ എനിക്ക് എവിടേക്കാണ് കൊണ്ടുപോകുന്നതെന്നതിനെക്കുറിച്ച് ഏകദേശമൊരു ധാരണ കിട്ടി.
ആദ്യവീട്ടിലെ ഹാളിനകത്തെത്തിയ ശേഷമാണ് അവർ ഞങ്ങളുടെ കണ്ണുകളിലെ കെട്ടഴിച്ചത്. നിലവറയുടെ മുന്നിലെ ചെറിയ ഹാൾ നിറഞ്ഞു കവിഞ്ഞിരുന്നു. ആരും ഞങ്ങളെ സ്വാഗതം ചെയ്യുകയോ ഇരിക്കാൻ പറയുകയോ ചെയ്തില്ലെങ്കിലും ‘കുന്നംകുളത്ത് ഇത്രയ്ക്ക് പതിനെട്ടാംകൂറ്റിക്കാരോ?’ എന്ന് അത്ഭുതപ്പെട്ട് ഞങ്ങൾ മുന്നിലെ നിരയിൽ ഒഴിച്ചിട്ടിരുന്ന കസേരകളിലിരുന്നു. നാലഞ്ച് ബെഞ്ചുകൾ ചേർത്തിട്ട് തയ്യാറാക്കിയ അല്പം ഉയർന്ന വേദിയിൽ കത്തിച്ചുവെച്ചിരുന്ന മരോട്ടിയെണ്ണവിളക്കിന്‍റെ അരണ്ട വെളിച്ചത്തിൽ ആർക്കും ആരെയും തിരിച്ചറിയാൻ വയ്യായിരുന്നു. കുന്തിരിക്കത്തിന്‍റെയും ചന്ദനത്തിരിയുടെയും പുകയും ഒരു അരണ്ട നിശ്ശബ്ദതയും ഹാളിൽ നിറഞ്ഞുനിന്നു. വേദിയിലെ അലങ്കരിച്ച മേശപ്പുറത്ത് പട്ടിൽ പൊതിഞ്ഞുവെച്ചിരിക്കുന്നതായിരിക്കണം പതിനെട്ടാംകൂറ്റുകാരുടെ വേദപുസ്തകമെന്നു ഞാനൂഹിച്ചു. പിന്നിൽ നിലവറയുടെ വാതിലിനോടു ചേർത്ത് വീട്ടിയിൽപണിത പത്തടിയോളം ഉയരമുള്ള ഒരു സെന്‍റ് ആൻഡ്രൂസ് ക്രോസ് ഉറപ്പിച്ചിരുന്നു.
ഞങ്ങൾ ചെന്ന് പത്തുമിനിറ്റ് കഴിഞ്ഞപ്പോൾ സ്വർണ നൂലുകൊണ്ട് എംബ്രോയ്ഡറി ചെയ്ത ചുവന്ന അങ്കിയും കറുത്ത വെൽവെറ്റ് തൊപ്പിയും ധരിച്ച് കൈയിൽ ഇരുവശത്തും പിച്ചളകൊണ്ട് കെട്ടിയ രണ്ടടി നീളമുള്ള ഒരു വടിയുമായി അറുപതിലേറെ പ്രായം തോന്നിക്കുന്ന ഒരാൾ വേദിയിലേക്കുകയറിവന്നു. ഉടനെ ഹാളിലെയും വേദിയിലെയും വൈദ്യുതവിളക്കുകളെല്ലാം തെളിഞ്ഞു. അദ്ദേഹത്തോടുള്ള ബഹുമാനസൂചകമായി ഹാളിലെ എല്ലാവരും എഴുന്നേറ്റപ്പോൾ ഞങ്ങളും എഴുന്നേറ്റു.
“ഇത് നമ്മുടെ പ്രാഞ്ച്യേട്ടനല്ലേ?” എന്ന് ബിന്ദു എന്‍റെ ചെവിയിൽ പറഞ്ഞപ്പോഴാണ് എനിക്ക് ആളെ മനസ്സിലായത്. പ്രാഞ്ച്യേട്ടൻ നിശ്ശബ്ദനായി സദസ്സിനെ ഒന്നു നോക്കിയശേഷം വടി മേശപ്പുറത്ത് വെച്ചപ്പോൾ എല്ലാവരും ഇരുന്നു. വൈദ്യുതവെളിച്ചം വീണപ്പോഴേ ബിന്ദു പോളീഷ് ചെയ്ത് ഭംഗിവരുത്തിയ സെന്‍റ് ആൻഡ്രൂസ് ക്രോസ് ശ്രദ്ധിച്ചുള്ളുവെന്നു തോന്നുന്നു. അവളെന്നോട് സ്വകാര്യമായി ‘കഥയെഴുത്തേ, പിന്നിലെ കുരിശു കണ്ടോ? എന്ന് ചോദിച്ചു. എനിക്ക് കാര്യം മനസ്സിലായി. ‘ദി സ്കൂളി’ ലെ ലിബറേഷൻ ഹാളിൽ അടുത്തയിടയ്ക്ക് അത്തരമൊരു കുരിശ് സ്ഥാപിച്ചിരുന്നു. പുറത്തുപറയാൻ പാടില്ലാത്ത ഒരു രഹസ്യ ക്ലയന്‍റിനു വേണ്ടിയാണ് അത് സ്ഥാപിച്ചതെന്ന് രേഖ പറഞ്ഞിരുന്നു.
“മാനത്ത് നക്ഷത്രക്കണ്ണ്വോളുമായി നമ്മളെ എപ്പളും കാത്ത് രക്ഷിക്കണ, ആകുന്നവനും ആയിരിക്കുന്നവനും പരിശുദ്ധനുമായ കോരപ്പാപ്പന് സ്തുതി. കോരപ്പാപ്പൻ എഴുത്താണ്യോണ്ട് എഴുതിവെച്ച വേദപുസ്തകത്തിന് സ്തുതി. കോരപ്പാപ്പൻ വിശുദ്ധവിത്തു വെതച്ച് കൊയ്തെടുത്ത പതിനെട്ട് കന്യകോളക്കും അവരടെ പരമ്പരകളായ നിങ്ങൾക്കെല്ലാർക്കും സ്തുതി.”
സദസ്സിലെ എല്ലാവരും അപ്പോൾ എഴുന്നേറ്റ് വലത്തെ കൈയുയർത്തി. “ആകുന്നവനും ആയിരിക്കുന്നവനും പരിശുദ്ധനുമായ കോരപ്പാപ്പന് സ്തുതി...” എന്ന് മൂന്നുതവണ പറഞ്ഞു.
“എല്ലാ കൊല്ലോം നടത്താറുള്ള കോരപ്പാപ്പന്‍റെ ക്രിസ്തുമസ് വിരുന്ന് ഇക്കുറീം നമ്മള് ആഘോഷായിട്ടന്നെ നടത്താൻ പൂവ്വാണ്. എന്നാൽ ഇത്തവണത്തെ ഒരു പ്രത്യേക സന്തോഷം എന്താച്ചാൽ ഏഴ് കൊല്ലായി മൊടങ്ങിക്കെടക്കണ കോരക്ക്കൊടക്കലും നടക്ക്ണ്ട്ന്നതാണ്. അതിന് ഗോവേലെ പതിനെട്ടാംകൂറ്റീക്കാര് ഡിസൂസേം ഭാര്യേം മോള് ലീനേം കൂട്ടി വന്നട്ട്ണ്ട്. അവരുടെ ബന്ധുക്കളും പതിനെട്ടാംകൂറ്റിക്കാരുമായ പെരേരേം ഭാര്യേം ആസ്ത്രേലിയേന്നും വന്നട്ട്ണ്ട്. അവരോക്ക്യാ ഈ മുമ്പിലത്തെ സീറ്റില് ഇപ്പൊ വന്നിരുന്നത്. കോരപ്പാപ്പന്‍റെ പരിശുദ്ധമായ രഹസ്യങ്ങള് കാത്ത് സൂക്ഷിക്കേണ്ടതോണ്ട് അവരെ നമക്ക് കണ്ണുകെട്ടി കൊണ്ടോരണ്ടെ വന്നൂന്നേള്ളൂ.”
പിന്നെ പ്രാഞ്ച്യേട്ടൻ മേശപ്പുറത്ത് വെച്ച ദണ്ഡ് കൈയിലെടുത്ത് ഒരു പ്രത്യേക രീതിയിൽ മൂന്നുതവണ വായുവിൽ ചുഴറ്റി സദസ്സിലേക്കെറിഞ്ഞു. അത് ചെന്നുവീണത് ഇടതുവശത്ത് ഏഴാമത്തെ വരിയിൽ ഇരുന്നിരുന്ന ഒരു പെണ്ണിന്‍റെ മടിയിലായിരുന്നു. അവൾ സന്തോഷത്തോടെ അതെടുത്ത് വേദിയിൽവന്ന് പ്രാഞ്ച്യേട്ടന്‍റെ മുന്നിൽ തലകുനിച്ചുനിന്നു. അദ്ദേഹം അവളുടെ കൈയിൽനിന്ന് ദണ്ഡ് വാങ്ങി അതുകൊണ്ട് അവളെ മൂന്നുതവണ ഉഴിഞ്ഞ് മേശപ്പുറത്തുവെച്ചു.
“കാട്ടാമ്പാലെ ഏലിക്കുട്ടീടെ മോള് കുഞ്ഞന്നാമ്മല്ലേ? പതിനേഴുകൊല്ലം മുമ്പ് നെന്നെ കോരയ്ക്ക് കൊടക്കാൻ കൊണ്ട്വോന്നത് ഇപ്പളും ഇനിക്ക് നല്ല ഓർമ്മെണ്ട്. ഇന്നത്തെ പ്രാർത്ഥന നെന്‍റെ വകന്ന്യായിക്കോട്ടെ.”
പ്രാഞ്ച്യേട്ടൻ കണ്ണടച്ച് രണ്ടു കൈകളുടെയും തള്ളവിരൽ അകത്തേക്ക് മടക്കി നെഞ്ചിനോട് ചേർത്തുവെച്ച് പ്രാർത്ഥനയ്ക്ക് തയ്യാറായി നിന്നപ്പോൾ എല്ലാവരും വീണ്ടും എഴുന്നേറ്റു. കുഞ്ഞന്നാമ്മ വളരെ ഭക്തിയോടെ മനോഹരമായ ശബ്ദത്തിൽ കോരപ്പാപ്പന്‍റെ പ്രാർത്ഥന ചൊല്ലാൻ തുടങ്ങി. എല്ലാവരും അതേറ്റുപാടി.
“ആകുന്നവനും ആയിരിക്കുന്നവനും പരിശുദ്ധനുമായ കോരപ്പാപ്പാ... അങ്ങ് ഞങ്ങളുടെ ഈ പ്രാർത്ഥന കേൾക്കേണമേ. എന്നെന്നും പൊന്നും പണവും സന്തോഷവും തന്ന് ഞങ്ങളെ അനുഗ്രഹിക്കേണമേ.
“ഞങ്ങളുടെ പിതാവും പുത്രനും പരിശുദ്ധാത്മാവും അങ്ങാണ്. ഞങ്ങളുടെ പ്രവാചകനും പ്രചോദകനും ഗുരുവും അങ്ങാണ്. ഞങ്ങളുടെ കർത്താവും കത്തനാരും അങ്ങുതന്നെയാണ്. അങ്ങ് ഞങ്ങൾക്ക് സന്തോഷത്തിലേക്കും സമ്പത്തിലേക്കുമുള്ള വഴികൾ കാണിച്ചുതരേണമേ.
“അങ്ങു ഞങ്ങൾക്ക് ആനന്ദത്തിലേക്കും ആഘോഷത്തിലേക്കുമുള്ള വഴികൾ കാണിച്ചുതരേണമേ.”
“അങ്ങ് ഞങ്ങൾക്ക് വിജയത്തിലേക്കും ലാഭത്തിലേക്കുമുള്ള വഴികൾ കാണിച്ചുതരേണമേ....
“ആകുന്നവനും ആയിരിക്കുന്നവനും പരിശുദ്ധനുമായ കോരപ്പാപ്പാ... അങ്ങ് ഞങ്ങളുടെ ഈ പ്രാർത്ഥന കേൾക്കേണമേ. എന്നെന്നും പൊന്നും പണവും സന്തോഷവും തന്ന് ഞങ്ങളെ അനുഗ്രഹിക്കേണമേ...
“ഞങ്ങൾ കോരപ്പാപ്പന്‍റെ രഹസ്യങ്ങളെക്കാലവും കാത്തുസൂക്ഷിച്ചുകൊള്ളാം...
“ഞങ്ങൾ കോരപ്പണം എക്കാലവും കൃത്യമായി സമർപ്പിച്ചുകൊള്ളാം...
“ഞങ്ങളുടെ പെൺകുട്ടികൾ വയസ്സറിയിച്ചാൽ അടുത്ത ക്രിസ്തുമസ് രാത്രിയിൽ അങ്ങേക്കായി സമർപ്പിച്ചുകൊള്ളാം...
“ആകുന്നവനും ആയിരിക്കുന്നവനും പരിശുദ്ധനുമായ കോരപ്പാപ്പാ... അങ്ങ് ഞങ്ങളുടെ (പാർത്ഥന കേൾക്കേണമേ... എന്നെന്നും പൊന്നും പണവും സന്തോഷവും തന്ന് ഞങ്ങളെ അനുഗ്രഹിക്കേണമേ...
“പരലോകവും നരകവുമില്ലെന്ന് ഞങ്ങളെ പഠിപ്പിച്ച കോരപ്പാപ്പാ...
“ജാതിയും മതവുമില്ലെന്ന് ഞങ്ങളെ പഠിപ്പിച്ച കോരപ്പാപ്പാ...
“പള്ളിയും പട്ടക്കാരനും പൊയ്യാണെന്ന് ഞങ്ങളെ പഠിപ്പിച്ച കോരപ്പാപ്പാ...
“അങ്ങയുടെ നാമം എക്കാലത്തും വാഴ്ത്തപ്പെടട്ടെ...
“കച്ചവടത്തിലെ നീതിയാണ് നീതിയെന്ന് ഞങ്ങളെ പഠിപ്പിച്ച കോരപ്പാപ്പാ...
“വെറുതേ സത്യം മാത്രം പറഞ്ഞുകൊണ്ടിരിക്കുന്നവൻ വിഡ്ഢിയാണെന്ന് ഞങ്ങളെ പഠിപ്പിച്ച കോരപ്പാപ്പാ...
“ജീവിതം എല്ലായ്പോഴും ആഘോഷിക്കാനുള്ളതാണെന്ന് ഞങ്ങളെ പഠിപ്പിച്ച കോരപ്പാപ്പാ...
“അങ്ങയുടെ നാമം എക്കാലത്തും വാഴ്ത്തപ്പെടട്ടെ...
“ആകുന്നവനും ആയിരിക്കുന്നവനും പരിശുദ്ധനുമായ കോരപ്പാപ്പാ... അങ്ങ് ഞങ്ങളുടെ ഈ പ്രാർത്ഥന കേൾക്കേണമേ. എന്നെന്നും പൊന്നും പണവും സന്തോഷവും തന്ന് ഞങ്ങളെ അനുഗ്രഹിക്കേണമേ...
“കടലിൽ നിന്ന് കരിമ്പുലിയായി മാനത്തേക്ക് പറന്നുപോയവനേ...
“മാനത്ത് തീതുപ്പുന്ന നക്ഷത്രക്കണ്ണുകളുമായി നിന്ന് ഞങ്ങളെ കാത്തു രക്ഷിക്കുന്നവനേ...
“ഞങ്ങളെ പാപത്തെക്കുറിച്ചുള്ള പേടികളിൽ നിന്ന് മോചിപ്പിച്ചവനേ...
“ആകുന്നവനും ആയിരിക്കുന്നവനും പരിശുദ്ധനുമായ കോരപ്പാപ്പാ...
അങ്ങ് ഞങ്ങളുടെ ഈ പ്രാർത്ഥന കേൾക്കേണമേ... എന്നെന്നും പൊന്നും പണവും സന്തോഷവും തന്ന് ഞങ്ങളെ അനുഗ്രഹിക്കേണമേ...
“ഞങ്ങൾക്കെഴുത്തും കണക്കും അറിവും തന്ന് അനുഗ്രഹിച്ചവനേ...
“മൂന്ന് തൂക്കംകൊണ്ട് നാല്പത് തൂക്കംവരെ തൂക്കാനും മൂന്നു നാഴി കൊണ്ട് നാല്പതു നാഴിവരെ അളക്കാനും പഠിപ്പിച്ചവനേ...
“നക്ഷത്രങ്ങളിലേക്കുള്ള ദൂരവും നക്ഷത്രങ്ങളുടെ തുക്കവും കണക്കു കൂട്ടിയവനേ...
“ആകുന്നവനും ആയിരിക്കുന്നവനും പരിശുദ്ധനുമായ കോരപ്പാപ്പാ... അങ്ങ് ഞങ്ങളുടെ ഈ പ്രാർത്ഥന കേൾക്കേണമേ... എന്നെന്നും പൊന്നും പണവും സന്തോഷവുംതന്ന് ഞങ്ങളെ അനുഗ്രഹിക്കേണമേ...”
കുഞ്ഞന്നാമ്മ പ്രാർത്ഥന അവസാനിപ്പിച്ച് പ്രാഞ്ച്യേട്ടനെ ഒരിക്കൽക്കൂടി കുനിഞ്ഞ് വണങ്ങി വേദിയിൽനിന്ന് താഴേക്കിറങ്ങിയപ്പോൾ എല്ലാവരും കസേരകളിലിരുന്നു. ലീന ഡിസൂസയ്ക്ക് പ്രാർത്ഥന കേട്ടിട്ട് ഒന്നും മനസ്സിലായില്ലെന്നു തോന്നുന്നു.
ഈ പ്രാർത്ഥന എല്ലാ പതിനെട്ടാംകൂറ്റുകാരനും ദിവസേന വീട്ടിൽ ചൊല്ലുന്നതാണെങ്കിൽ മനസ്സിലാകാതിരിക്കാൻ വഴിയില്ല. ഈ കുട്ടി വല്ല ഹോസ്റ്റലിലും നിന്ന് പഠിക്കുകയായിരുന്നിരിക്കും. കാറിൽവെച്ച് കണ്ണുകെട്ടിയപ്പോൾ തുടങ്ങിയ അവളുടെ പേടി ഇനിയും മാറിയിട്ടില്ല. മിസിസ്സ് ഡിസൂസ ലീനയോട് എന്തോ സ്വകാര്യം പറഞ്ഞത് എനിക്ക് മനസ്സിലായില്ല. പിന്നെ കോരപ്പാപ്പനെക്കുറിച്ചുള്ള പ്രാഞ്ച്യേട്ടന്‍റെ പ്രസംഗമായിരുന്നു.
“മാനത്ത് നക്ഷത്രക്കണ്ണ്വോളുമായി നമ്മളെ എപ്പളും കാത്ത് രക്ഷിക്കണ കോരപ്പാപ്പന് സ്തുതി. അപ്പാപ്പന്‍റെ കരുണകൊണ്ടും അനുഗ്രഹംകൊണ്ടും നമ്മള് പതിനെട്ടാംകൂറ്റിക്കാരക്ക് കഴിഞ്ഞകൊല്ലം മെച്ചം തന്ന്യായിരുന്നു. അതില് ഏറ്റവും പ്രധാനം പതിനെട്ടാംകൂറ്റിക്കാരനായൊരു കേന്ദ്രമന്ത്രി ഉണ്ടായീന്നതാണ്. കുട്ടന്‍റെ അപ്പൻ കൊച്ചൗസേപ്പും കേന്ദ്രമന്ത്രിയായിരുന്നെങ്കിലും അദ്ദേഹം ചോരോണ്ട് പതിനെട്ടാംകൂറ്റുക്കാരനായിരുന്നില്ല. തന്‍റെ ചോര ഒരു പതിനെട്ടാംകൂറ്റുക്കാരിക്ക് കൊടുത്തൂന്നേള്ളൂ. കുട്ടന്‍റെ അമ്മ ത്രേസ്യാക്കുട്ട്യേ വർഷങ്ങൾക്കുമുമ്പ് ഈ നിലവറേല് കോരയ്ക്ക് കൊടുത്തതാണ്. ലോകം മൊത്തായി കോരപ്പാപ്പൻ പണ്ടേ നമ്മളെ പടിപ്പിച്ച കച്ചോടത്തിന്‍റെ വഴി തിരഞ്ഞെടുത്ത ഈ കാലത്ത് നമ്മുടെ എടേന്നൊരു കേന്ദ്രമന്ത്രിണ്ടാവാന്ന് പറേണത് ചില്ലറ കാര്യല്ല. കുട്ടന് കോരപ്പാപ്പന്‍റെ എല്ലാ അനുഗ്രഹോം എപ്പോഴുംണ്ടാവട്ടേന്ന് നമക്ക് പ്രാർത്ഥിക്കാം.
“അതുപോലെതന്നെ പ്രധാനപ്പെട്ട കാര്യാ കഴിഞ്ഞകൊല്ലം കച്ചോടത്തില്ണ്ടായ കേറ്റോം. സ്വർണത്തിന്‍റെ വെല കുതിച്ചുയർന്ന കാരണം നമക്ക്ണ്ടായ ലാഭം എത്രാന്നറ്യോ? മറ്റ് കച്ചോടങ്ങളും ഒട്ടും മോശല്യ. കേരളത്തിലെ കള്ള്കച്ചോടത്തിന്‍റെ പകുത്യെങ്കിലും ഇപ്പൊ നമ്മടെ കൈയിലാ. അതില് കഴിഞ്ഞ കൊല്ലത്തിന്‍റെ എരട്ട്യാ ഇക്കൊല്ലത്തെ ലാഭം. അര്യായാലും തുണ്യായാലും പെട്രോളായാലും സിനിമ്യായാലും പതിനെട്ടാംകൂറ്റുക്കാരന്ന്യാ കേരളത്തില് മുന്നില്. പൊറത്തെ കാര്യോം ഒട്ടും മോശല്യ.
“ഇദൊക്കെ ആരടെ കഴിവോണ്ടാന്നാ നിങ്ങടെ വിചാരം? ഒന്നും നമ്മടെ ഒരാളടെ ഒറ്റക്ക്ള്ള കഴിവല്ല. എല്ലാം കോരപ്പാപ്പനൊരാളടെ കള്യാ. ലോകം മുഴ്വോൻ കോരപ്പാപ്പൻ പറഞ്ഞതാ ശരീന്ന് സമ്മതിച്ചില്ലേ? കച്ചോടാ ഇന്ന് ഏറ്റവും വല്യേ തൊഴില്. ബാക്ക്യൊക്കെ അതിന്‍റെ താഴെആ. ഇപ്പൊ ഐയേയെസ് പരീക്ഷയ്ക്ക് മിടുക്കന്മാരൊന്നും പൂവ്വ്ന്ന് ല്യാന്നാ കേക്കണേ. എല്ലാവരും എം.ബി.എ. പഠിക്കാനാ പോണേ. അതെവടെക്കാ? അമേരിക്കേല്ക്ക്. പണ്ടൊക്കെ ഇവിട്ത്തെ കമ്മ്യൂണിസ്റ്റുകാർക്ക് അമേരിക്കന്ന് പറഞ്ഞാ പുച്ഛായിരുന്നു. ഇപ്പൊ അതൊക്കെ മാറി. മാറാണ്ടെങ്ങനാ? പണ്ട് ഹിന്ദുക്കള്ടെ എടേല് ബ്രാഹ്മണരും ക്ഷത്രിയരും കഴിഞ്ഞിട്ടാർന്നു വൈശ്യർക്ക് സ്ഥാനം. ഇപ്പഴത്തെ സ്ഥിത്യെന്താ? കച്ചോടക്കാരൻ പറേണതാ ഇപ്പോ നിയമം. കച്ചോടക്കാരന് വേണ്ട്യാ നിയമം. പണ്ട് അടച്ചുപൂട്ടിവെച്ചേർന്നതൊക്കെ ഇപ്പൊ തൊറന്ന് കൊടത്തില്ലേ? എല്ലാവരും ഇപ്പൊ നമ്മുടെ വഴിക്കുവന്നു. കച്ചോടം ചെയ്യാ ലാഭം ഉണ്ടാക്ക്വാ ന്നൊക്കെ പറേണതിലൊരു തെറ്റൂല്യാന്ന് എല്ലാവരും സമ്മതിച്ചു. ലോക ചിരിത്രത്തില് ഇതൊരു ചില്ലറക്കാര്യല്യ.
“പണ്ടൊക്കെ എല്ലാ കാലത്തും കൊറച്ചാള്വോള് നമ്മളെ ബുദ്ധിമുട്ടിക്കാനായിട്ട് ഓരോരോ ഫിലോസഫീം പറഞ്ഞ് നടക്ക്ണ്ടാർന്നു. ഇപ്പൊ അങ്ങനത്തെ ആളോള് തീരെല്യ. ഇനി വല്ല മുക്കിലും മൂലേലും ആരെങ്കിലൂണ്ട് ച്ചാലും അവർ പറേണത് കേക്കാനോ അതനുസരിച്ച് നടക്കാനോ ആളെ കിട്ട്ല്യ ആൾക്കാരക്ക് ഇപ്പൊ സംഗതി പിടികിട്ടി. പാപം ചെയ്താൽ നരകത്തിൽ പോണ്ടിവരുംന്നൊക്ക് പറേണത് ശുദ്ധതട്ടിപ്പാന്ന് മനസ്സിലായി. സ്വർഗ്ഗ്വോം നരകോം ഇബടെ തന്ന്യാന്ന് മനസ്സിലായപ്പിന്നെ ഇബടെ സ്വർഗ്ഗാക്കാനല്ലേ നോക്ക്വാ? പിന്നെന്താ ജനിച്ചാ മരിക്കണവരെ ആഘോഷായിട്ടങ്ങ്ട് ജീവിക്ക്യാ. ഇപ്പഴത്തെ ചെക്കന്മാർ അടിച്ചുപൊളിച്ച് ജീവിക്ക്യാന്ന് പറേണ്ല്യേ അതന്നെ.
“ഇതിന്‍റെ എടേലും ധാരാളം ആള്വോള് പള്ളീലും അമ്പലത്തിലും ഒക്കെ പോണ്ല്ലേന്ന് ചോയിച്ചാണ്ട്, ത് സ്വർഗ്ഗത്തില് പൂവ്വാള്ള ആഗ്രഹംകൊണ്ടോ നരകത്ത്ന്ന് രക്ഷപ്പെടാൻ വേണ്ടിട്ടോ ഒന്നൂല്ല. അതോണ്ട് എന്തെങ്കിലും ലാഭണ്ടാവ്വാച്ചാ അത് വെറ്തെ കളേണ്ടാച്ച്ട്ടാ. എങ്ങനേം ലാഭം ണ്ടാക്കാന്തന്ന്യാ ഇപ്പോ എല്ലാവരടേം ലക്ഷ്യം. ലാഭണ്ടാക്കാൻവേണ്ടി പ്രയോഗിക്കുന്ന എന്ത് തന്ത്രോം ശര്യാ. ഇദൊക്കെ കോരപ്പാപ്പൻ പണ്ടേ പറഞ്ഞുവെച്ച കാര്യങ്ങളാ. ഇപ്പളേ എല്ലാവർക്കും അത് ബോധ്യായുള്ളൂ. വാസ്തവത്തില് ഇക്കാര്യങ്ങളനുസരിച്ചാ എല്ലാവരും ജീവിക്കണത്. ഈശോയും ഗാന്ധിയും മാർക്സുമൊക്കെ പറഞ്ഞപോലെ ജീവിക്കാൻ ബുദ്ധിള്ള ആരെങ്കിലും തയ്യാറാവ്വോ?
“ഞാൻ പറഞ്ഞ്വരണതെന്താന്ന് നിങ്ങക്ക് മനസ്സിലായ്യോ? ഇത് കോരപ്പാപ്പന്‍റെ കാലാ. കോരപ്പാപ്പന്‍റെ കാലംച്ചാ നമ്മള് പതിനെട്ടാംകൂറ്റുകാരുടെ കാലം. അതില് അസൂയള്ള കൊറേ ആളോളും ണ്ട്. അവരും വാസ്തവത്തില് നമ്മള് പറേണ കാര്യങ്ങളന്യാ ചെയ്യണത്. പക്ഷേ, കോരപ്പാപ്പന് പകരം വേറേ ചെല ശക്തികളിലാ വിശ്വസിക്കണത്. കത്തോലിക്കാ സഭയുൾപ്പെടെ പല ക്രിസ്ത്യൻ സഭകളും അവര്ടെ പിന്നില്ണ്ട്. അവര് നമക്കെതിരേ പ്രവർത്തിക്ക്ണ്ട്. നമ്മടെ കച്ചോടത്തിലെ രഹസ്യങ്ങള് ചോർത്താനും പത്ത് അഞ്ഞൂറ് കൊല്ലായിട്ട് പിരിച്ചെടുക്കണ കോരപ്പണം എവെടെക്കാ പോണേന്നറ്യാനുംആ അവര്ടെ ശ്രമം. ഇദ് ഇന്നും ഇന്നലേം തൊടങ്ങീതല്ല. നൂറ്റാണ്ടുകളായി തൊടങ്ങീതാ. നമ്മുടെ ആളുകള് എല്ലാ സഭകളിലുംള്ളതോണ്ട് അവര്ടെ പ്ലാനൊക്കെ പൊളീണുന്നേള്ളൂ. ഓരോ സഭേലുള്ള പതിനെട്ടാംകൂറ്റുകാരാരൊക്ക്യാന്ന് ഇദ്വരെ അവർക്ക് കണ്ടുപിടിക്കാൻ പറ്റീട്ടില്ല.
“നമ്മടെ രഹസ്യങ്ങള് കണ്ടുപിടിക്കാൻ ശ്രമിച്ചോർക്കൊക്കെ അതിന്ള്ള ശിക്ഷ അപ്പപ്പൊതന്നെ കൊടത്തിട്ടുണ്ട്. പൊറിഞ്ചു ബി.എ.ടെ കഥയൊക്കെ നിങ്ങക്കറ്യാലോ? എന്നാലും ഇപ്പോ വീണ്ടും ചെലര് അതിന് എറങ്ങിത്തിരിച്ചട്ട്ണ്ട്. ഇബ്ട്ന്നല്ല. പൊറത്തന്നാ. അവരട ശിങ്കിടികളായി ചെലരൊക്കെ അടുത്തെടായിട്ട് ഇവിടേം പ്രത്യക്ഷപ്പെടണ്ണ്ട്. അവരെ കണ്ടുപിടിച്ച് വേണ്ട പോലെ ശിക്ഷിക്ക്യാൻ നമക്ക് പറ്റീട്ടില്ല. അതോണ്ട് ഇക്കുറീല്ത്തെ ക്രിസ്മസിന് നിക്ക് നിങ്ങളോട് ഒരൊറ്റ കാര്യേ പറയാള്ളു. നമ്മുടെ രഹസ്യങ്ങള് ഒരുതരത്തിലും പൊറത്ത് പോവ്വരുത്. അത് ചോർത്താനായി വരണ ആരെയെങ്കിലും കൈയിൽ കിട്ടിയാൽ അവരെ കൊന്ന് കുഴിച്ചിടണം.”
അവസാനത്തെ വാചകം പറഞ്ഞുനിറുത്തി പ്രാഞ്ച്യേട്ടൻ മേശപ്പുറത്ത് വെച്ചിരുന്ന വെള്ളമെടുത്ത് കുടിക്കുമ്പോൾ ബിന്ദു എന്‍റെ ഇടത്തെ കൈയിൽ പിടിച്ച് അമർത്തി ദയനീയമായി നോക്കി. ചടങ്ങുകൾ റെക്കോർഡ് ചെയ്യാൻ കൊണ്ടുവന്നിട്ടുള്ള കാംകോഡ് അവളുടെ ബാഗിലുണ്ടായിരുന്നു. മിസ്റ്റർ ആൻഡ് മിസ്സിസ് പെരേര എന്ന പേരിൽ ഗമയിൽ മുൻനിരയിലിരിക്കുന്ന ഞങ്ങൾ രണ്ടു പേർക്കും പിടിക്കപ്പെട്ടാൽ പിന്നെ ജീവനോടെ തിരിച്ചു പോരാൻ പറ്റില്ലെന്നുറപ്പായി. ഈ പറയുന്ന കാര്യങ്ങളൊന്നും തങ്ങളെ ബാധിക്കുന്നതല്ലെന്ന മട്ടിൽ ഡിസൂസമാർ ചുറ്റും നോക്കി അക്ഷമരായി ഇരുന്നപ്പോൾ പ്രാഞ്ച്യേട്ടൻ വീണ്ടും തന്‍റെ പ്രസംഗം തുടർന്നു.
“കത്തോലിക്കാ സഭയ്ക്കും മറ്റ്ചെല സഭകൾക്കും നമ്മളെ അത്ര പിടുത്തല്ലാന്ന് പറഞ്ഞല്ലോ. കോരപ്പാപ്പൻ പറഞ്ഞതനുസരിച്ച് അവരോടൊന്നും നമ്മൾ ഏറ്റുമുട്ടലിനോ തർക്കത്തിനോ പോകാറില്ല. ആ സഭകളെ സംബന്ധിക്കുന്ന പല രഹസ്യങ്ങളും നമ്മടെ കൈയിലുണ്ടെങ്കിലും അതൊന്നും നമ്മള് സാധാരണ രീതിയില് ഉപയോഗിക്കാറില്ല. പക്ഷേ, അളേ മുട്ട്യാ പാമ്പിന് കടിക്കേണ്ടി വരുംന്ന് ആ സഭോളില്ള്ള നിങ്ങൾ പതിനെട്ടാകൂറ്റുകാര് അവരെ പറഞ്ഞ് മനസ്സിലാക്കിക്കോ.
“ഇനി ഇന്നത്തെ ചടങ്ങിന്‍റെ അടുത്ത ഭാഗായ വായനയാണ്.... സാധാരണ പത്താമത്തെ ഞായറാഴ്ച നമ്മള് നടത്താറ്ള്ള വായന ഇത്തവണ ക്രിസ്മസ് ചടങ്ങ്വോളുടെ ഭാഗമായി പ്രത്യേകം നടത്ത്ആണ്. കോരപ്പാപ്പൻ സ്വന്തം കൈയോണ്ടെഴുതിയ വേദപുസ്തകം നരിക്കോട്ടിൽ ജോർജ്കുട്ടീടെ ഭാര്യ സൂസന്ന വായിക്കും.”
സദസ്സിൽ ഞങ്ങൾക്ക് തൊട്ടുപിറകിലായി ഇരുന്നിരുന്ന സൂസന്ന എഴുന്നേറ്റ് വന്ന് വേദിയിലേക്ക് കയറി പ്രാഞ്ച്യേട്ടനെ താണുവണങ്ങിയപ്പോൾ ജോർജ്കുട്ടി വേദിയുടെ താഴെ അഭിമാനത്തോടെ നിന്നു. വായനയ്ക്ക് തിരഞെടുക്കുകയെന്ന് പറഞ്ഞാൽ ഇവർക്കിടയിൽ വലിയ കാര്യമാണെന്ന് തോന്നുന്നു.
“സൂസന്നമോളേ, നെന്നെ ഇന്ന് വായിക്ക്യാൻ വിളിക്കാൻ ഒരു പ്രത്യേക കാരണംണ്ട്. അറിയാതെ ചെയ്തുപോയ തെറ്റിന്ള്ള പ്രായശ്ചിത്തം നിലവറേല് കെടന്ന് നിറവേറ്റ്യേ നീയാ കോരപ്പാപ്പനെ അവസാനം കണ്ട പെണ്ണ്. അക്കാലത്ത് രാവും പകലും ഒറങ്ങാതെ നീയ്യ് വേദപുസ്തകം വായിച്ചു പഠിച്ചൂന്നും പറഞ്ഞു. ശരി ഇനി വായനേടെ ചടങ്ങ്വോള് തൊടങ്ങാം...”
ഉടനെ വേദിയിലെയും ഹാളിലെയും വൈദ്യുതിവിളക്കുകളെല്ലാം അണഞ്ഞു. സൂസന്ന മരോട്ടിയെണ്ണ വിളക്കെടുത്ത് തിരിനീട്ടി മേശപ്പുറത്തെ വേദപുസ്തകത്തിന് മുന്നിൽവെച്ച് വിനയപൂർവ്വം മാറിനിന്നു.
“സൂസന്നേ, പട്ടിന്‍റെ പൊതിയഴിച്ച് വേദപുസ്തകം തുറക്കണേന്‍റെ മുമ്പേ നെന്നെ പൊതിഞ്ഞിരിക്കുന്ന പട്ടെല്ലാം അഴിച്ചുകളഞ്ഞ് നെന്നെ അപ്പാപ്പന് സമർപ്പിക്ക്.”
എനിക്ക് സന്തോഷമായി. ലീന ഡിസൂസയുടെ നഗ്നത കാണാനുള്ള സാധ്യത മാത്രമേ ഇങ്ങോട്ടുവരുമ്പോൾ എന്‍റെ മനസ്സിലുണ്ടായിരുന്നുള്ളൂ. ഇതിപ്പോൾ ഒരു ബോണസ്സായി. സൂസന്നയുടെ നഗ്നത കാണാനുള്ള കൊതിയിൽ ഞാൻ ആകാംക്ഷയോടെ വേദിയിലേക്കുതന്നെ നോക്കിയിരുന്നു. നല്ല വണ്ണം വെളുത്ത് അല്പം തടിച്ച സൂസന്നയെ കണ്ടപ്പോൾ എനിക്ക് മാരിയോ വർഗേസ് യോസയുടെ ‘രണ്ടാനമ്മക്ക് സ്തുതി’ എന്ന നോവലിലെ ഡോണലുക്രേഷ്യയെയാണ് ഓർമ്മവന്നത്. നോവലിൽ ചേർത്തിരിക്കുന്ന
Jecob jordaens
ന്‍റെ നൂഡ് പെയ്ന്‍റിങ് മനസ്സിൽ നിറഞ്ഞപ്പോൾ അടുത്തിരിക്കുന്ന ബിന്ദുവിനെപ്പോലും ഞാൻ മറന്നു.
എല്ലാവരും നിശ്ശബ്ദരായി നോക്കിയിരിക്കേ സൂസന്ന തന്‍റെ വസ്ത്രങ്ങളോരോന്നായി അഴിച്ചുമാറ്റി. അവസാനം പൂർണനഗ്നയായപ്പോൾ രണ്ട് കൈയും മുകളിലേക്കുയർത്തി കണ്ണടച്ച് അപ്പാപ്പനെ പ്രാർത്ഥിച്ചുനിന്നു. അവൾ മേശയ്ക്ക് പിന്നിലായി നിന്നിരുന്നതിനാൽ ശരീരത്തിന്‍റെ അരയ്ക്ക് മുകളിലുള്ള ഭാഗങ്ങൾ മാത്രമേ സദസ്സിലിരിക്കുന്നവർക്ക് കാണാൻ കഴിഞ്ഞിരുന്നുള്ളൂ.
“ഇനി വേദപുസ്തകത്തെ മൂന്നു വട്ടം വലംവെച്ച് എല്ലാവർക്കും വേണ്ടി കോരപ്പാപ്പനോട് പ്രാർത്ഥിക്ക്...”
പ്രാഞ്ച്യേട്ടന്‍റെ ആജ്ഞ അനുസരിച്ച് സൂസന്ന വേദപുസ്തകത്തെ മൂന്നു വട്ടം വലംവെച്ചപ്പോൾ അവളുടെ നഗ്നത എല്ലാവരും നന്നായി കണ്ടു. അവസാനം അവൾ നിലവറയിലേക്ക് നോക്കി പുറംതിരിഞ്ഞ് നിന്ന് പ്രാർത്ഥിക്കാൻ തുടങ്ങിയപ്പോൾ ശരിക്കും
Jecob Jordaens
ന്‍റെ പെയ്ന്‍റിങ് തന്നെ. എല്ലാം മറന്ന് അവളുടെ സമൃദ്ധമായ പിൻഭാഗത്തിന്‍റെ സൗന്ദര്യം ആസ്വദിച്ചുകൊണ്ടിരുന്ന എന്നെ ബിന്ദു ഒരു നുള്ളുതന്ന് ഉണർത്തുകയായിരുന്നു.
“ഇനി കോരപ്പാപ്പന് ജീരകക്കള്ളും ആട്ടിറച്ചിയും വിളമ്പ്...”
അവൾ വേദിയുടെ ഇടതുവശത്ത് പ്രത്യേകം തയ്യാറാക്കിയ പീഠത്തിൽ നാക്കിലവെച്ച് കുനിഞ്ഞുനിന്ന് കോരപ്പാപ്പന് ആട്ടിറച്ചി വറുത്തതും പെരുഞ്ചീരകം വാറ്റിയ മദ്യവും വിളമ്പിയപ്പോൾ എനിക്ക് തൃപ്തിയായി.
“ഇനി സെന്‍റ് ആൻഡ്രൂസിന്‍റെ കുരിശിൽ നെന്നെതന്നെ സ്വയം സമർപ്പിക്ക്... “
അവൾ നിലവറയ്ക്ക് മുന്നിൽ ഉറപ്പിച്ചിരുന്ന സെന്‍റ് ആൻഡ്രൂസ് ക്രോസിൽ കൈകാലുകൾ പരമാവധി വിടർത്തി ചേർന്നു നിന്നു. പ്രാഞ്ച്യേട്ടൻ ലെതൽ ഹാൻഡ് കഫ്സ്കൊണ്ട് അവളെ കുരിശിനോട് ചേർത്ത് ബന്ധിച്ചശേഷം മരോട്ടിയെണ്ണ വിളക്ക് അണച്ചു. ഹാൾ നിറയെ ഇരുട്ട് ആരോ ഞങ്ങളുടെ പിറകിലായി നടന്ന് വന്ന് ബിന്ദുവിന്‍റെ പിന്നിലുള്ള സീറ്റിലിരുന്നു. അയാൾ അവളുടെ ചെവിയിൽ ‘പൊലയാടിമോളേ നിന്നെയെനിക്ക് മനസ്സിലായില്ലെന്ന് വിചാരിച്ചോ’ എന്ന് ചോദിച്ച് എഴുന്നേറ്റ് പോവുകയും ചെയ്തു. പേടിച്ചു വിറച്ച അവൾ ഉടനെ എന്‍റെ മുഖത്തേക്ക് നോക്കി. ഞാനും അത് കേട്ടിരുന്നു. ഉടനെ സെൽഫോണെടുത്ത് രേഖയ്ക്ക് ‘
need urgent help
...
start immediately
’ എന്ന്
SMS
ചെയ്തു. എത്രയും വേഗം അവിടെനിന്ന് രക്ഷപ്പെടുകയെന്നതായിരുന്നു പിന്നെ ഞങ്ങളുടെ ലക്ഷ്യം. അതിനുള്ള വഴിയാലോചിച്ച് വിഷമിച്ചിരിക്കുമ്പോൾ വേദിയിൽ വീണ്ടും വിളക്കു തെളിഞ്ഞു. പ്രാഞ്ച്യേട്ടൻ സെന്‍റ് ആൻഡ്രൂസ് ക്രോസ്സിൽനിന്ന് സൂസന്നയെ സ്വതന്ത്രയാക്കി വേദിയിലേക്ക് കൊണ്ടുവന്നു. അവൾ ആകെ വിയർത്തു തളർന്നിരുന്നു. അവളെ ഏതോ ഒരജ്ഞാതശക്തി ആവേശിച്ചപോലെ അവളുടെ മുഖഭാവം മാറിയിരുന്നു. പിന്നെ സൂസന്ന പ്രാഞ്ച്യേട്ടന്‍റെ നിർദ്ദേശങ്ങൾക്കൊന്നും കാത്തുനിൽക്കാതെ നേരേ പട്ടിൽ പൊതിഞ്ഞ വേദപുസ്തകമെടുത്ത് കെട്ടഴിച്ച് വായന തുടങ്ങി. പ്രാഞ്ച്യേട്ടൻ വേദിയിൽനിന്നിറങ്ങി എങ്ങോട്ടോ പോയി. ഞങ്ങളൊഴികെ എല്ലാവരും നിശ്ശബ്ദരായി വളരെ ബഹുമാനത്തോടെ സൂസന്നയുടെ വായന കേട്ടിരുന്നു.
ഞങ്ങളുടെ രണ്ടുപേരുടെയും മനസ്സ് പിടയ്ക്കുകയായിരുന്നു...
“പതിനെട്ടാംകൂറ്റുകാരായ നിങ്ങൾക്കെല്ലാവർക്കും കേൾപ്പാനായി ആകുന്നവനും ആയിരിക്കുന്നവനും പരിശുദ്ധനുമായ കോരപ്പാപ്പന്‍റെ വിശുദ്ധഗ്രന്ഥം ഞാനിതാ വായിക്കുന്നു. ഇനി പറയുന്ന ‘ഞാൻ’ ഞാനല്ല കോരപ്പാപ്പനാണ്. ഇനി വായിക്കുന്ന വാക്കുകളൊന്നും എന്‍റേതല്ല, കോരപ്പാപ്പന്‍റേതാണ്. കോരപ്പാപ്പൻ എഴുത്താണികൊണ്ട് എഴുതിവെച്ചതാണ്.”
അവൾ ആ താളിയോല ഗ്രന്ഥത്തിലെ ആദ്യത്തെ ഓലയെടുത്ത് വായിക്കാൻ തുടങ്ങി:
“പതിനെട്ടാംകൂറ്റുകാരേ, ഞാനാണ് നിങ്ങളുടെയെല്ലാം അപ്പൻ. കോരപ്പാപ്പൻ, എന്നിലുമുയർന്നൊരു പള്ളിയോ കത്തനാരോ നിങ്ങൾക്കില്ല. പതിനെട്ടു നാടുകളിലെ പതിനെട്ട് പെണ്ണുങ്ങളിലായി എനിക്ക് ജനിച്ച എഴുപത്തിയൊമ്പത് മക്കളും മക്കളുടെ മക്കളും മരുമക്കളും ചെറുമക്കളും ചേർന്ന നിങ്ങളിലെല്ലാം എന്‍റെ രക്തമാണൊഴുകുന്നത്....” എന്ന് തുടങ്ങിയ സൂസന്നയുടെ വായന മൊറിഗാമിയുടെ ബ്ലോഗിൽ കണ്ടപോലെയല്ല പുരോഗമിച്ചത്. പതിനെട്ട് ആദ്യവീടുകളിലും പതിനെട്ട് വ്യത്യസ്തമായ വേദപുസ്തകങ്ങളായിരിക്കണം ഉപയോഗിച്ചിരിക്കുക. അല്ലെങ്കിൽ അലോകിന്‍റെ പരിഭാഷയുടെ പ്രശ്നമായിരിക്കാം. സൂസന്ന പതിഞ്ഞ ശബ്ദത്തിൽ വായന തുടരുമ്പോൾ പിറകിൽനിന്ന് ആരോ ബിന്ദുവിനെ വിളിച്ചു: ‘വരൂ, പ്രാഞ്ച്യേട്ടൻ വിളിക്കുന്നു. പെണ്ണിനെ കോരയ്ക്ക് കൊടുക്കാനുള്ള കാര്യങ്ങളൊരുക്കാനാണ്’ എന്നാണ് അയാൾ പറഞ്ഞത്. ബിന്ദു സംശയിച്ച് എന്നെ നോക്കിയപ്പോഴേക്കും അയാളുടെ കരുത്തേറിയ കൈ അവളെ പിടിച്ചെഴുന്നേല്പിച്ച് പുറത്തേക്കു കൊണ്ടുപോയി. അവളെ അങ്ങനെ ഒറ്റയ്ക്ക് കൊണ്ടുപോകുന്നതിലെന്തോ അപകടമുണ്ടെന്ന് തോന്നിയ ഞാനും കൂടെ ചെന്നു.
ഹാളിൽനിന്ന് നേരേ പുറത്തേക്കിറങ്ങുന്നത് ഒരു ചെറിയ മുറിയിലേക്കാണ്. അവിടെ ഒരു കസേരയിൽ പ്രാഞ്ച്യേട്ടൻ ഇരിക്കുന്നുണ്ടായിരുന്നു. അടുത്ത് മൂന്നുനാല് പേര്‍ നിൽക്കുന്നു. അതിലൊരാൾ മന്ത്രിക്കുട്ടനാണെന്ന് എനിക്ക് ഒറ്റനോട്ടത്തിൽതന്നെ മനസ്സിലായി. മറ്റേത് ജോർജ്കുട്ടിയാവുമെന്ന് ഞാനൂഹിച്ചു. അവരെന്താണ് ബിന്ദുവിനോട് പറയുന്നതെന്നു കേൾക്കുന്നതിനുമുമ്പേ ‘നെനക്കെന്താണ്ടാ ഇബടെ കാര്യം’ എന്ന് ചോദിച്ച് ആരോ എന്നെ പിറകിൽനിന്ന് തലയ്ക്ക് ആഞ്ഞടിച്ചു. പിന്നീട് എന്താണ് സംഭവിച്ചതെന്ന് എനിക്ക് അറിഞ്ഞുകൂടാ. കണ്ണുതുറന്ന് നോക്കുമ്പോൾ ഒരു കരിങ്കൽത്തുണിൽ എന്നെ കെട്ടിയിട്ടിരിക്കുകയാണ്. മുന്നിൽ ഒരു തീക്കുണ്ഡം കത്തിയെരിയുന്നു. തീക്കുണ്ഡത്തിന്‍റെ ഇടതുവശത്തായി ബിന്ദുവിനെ മൂന്നു നാല് പേർ ബലമായി പിടിച്ചു നിറുത്തിയിരിക്കുന്നു. തല ഒരു വശത്തേക്ക് ചരിഞ്ഞ് ഒടിഞ്ഞിരിക്കുന്നതിൽനിന്നും അവൾ ക്രൂരമായി മർദ്ദിക്കപ്പെട്ടിട്ടുണ്ടെന്നും അബോധാവസ്ഥയിലാണെന്നും മനസ്സിലായി. എന്നെയും നന്നായി മർദ്ദിച്ചിട്ടുണ്ട്. ശരീരമാകെ സൂചി കുത്തുന്നപോലെയുള്ള വേദന, വേദിയിൽ നിന്ന അതേ വേഷത്തിൽ പ്രാഞ്ച്യേട്ടനും മറിയാമ്മച്ചേടത്തിയും വേറേയും ചിലരും എനിക്ക് നേരേ മുന്നിലായി തീക്കുണ്ഡത്തിന് അപ്പുറത്തു നിലക്കുന്നുണ്ട്. ഞങ്ങൾ ആദ്യവീട്ടിലെ നിലവറയ്ക്കകത്തായിരുന്നു എന്നാണ് ഞാൻ വിശ്വസിക്കുന്നത്. അല്ലെങ്കിൽ അതുപോലെ മറ്റൊരു സ്ഥലം.
പ്രാഞ്ച്യേട്ടൻ കൈയിലെ ദണ്ഡ് ബിന്ദുവിന്‍റെ തലയിൽവെച്ച് എല്ലാവരെയും നോക്കി. “ഇവൾക്കുള്ള ശിക്ഷ മരണാ. ഇവളാ ചെല വിദേശ്യോളടെ സഹായത്തോടെ കോരപ്പാപ്പന്‍റെ രഹസ്യങ്ങള് ചോർത്താൻ ശ്രമിക്കണ കൊച്ചി സംഘത്തിലെ ഒരു പ്രധാന കണ്ണി, കോരപ്പാപ്പന് നമ്മള് നരബലി കൊടുത്തിട്ട് മുപ്പത്താറ് കൊല്ലായി. ഇക്കുറീലത്തെ ക്രിസ്മസിന് നരബലീം നടത്താൻ പറ്റീത് നമ്മുടെ മഹാഭാഗ്യാ. കോരപ്പാപ്പന്‍റെ അനുഗ്രഹംകൊണ്ട് എര നമ്മളെ തേടിവന്നു.
“ആകുന്നവനും ആയിരിക്കുന്നവനും പരിശുദ്ധനുമായ കോരപ്പാപ്പാ,
“മുപ്പത്തിയാറ് കൊല്ലായിട്ട് നരബലി നടത്താൻ കഴിയാതിരുന്ന ഞങ്ങളോട് പൊറുക്കണേ... അങ്ങ് ഈ നരബലി സ്വീകരിച്ച് ഞങ്ങളെ അനുഗ്രഹിക്കണേ... ഇവൾ നമ്മുടെ ശത്രു... കോരപ്പാപ്പന്‍റെ രഹസ്യങ്ങൾ കണ്ടു പിടിക്കാൻ ശ്രമിച്ചവൾ... ഇവളെ സ്വീകരിച്ച് ഞങ്ങളെ അനുഗ്രഹിക്കണേ...”
ബിന്ദുവിനെ പിടിച്ചിരുന്നവർ അവളെ പ്രാഞ്ച്യേട്ടന്‍റെ മുന്നിലേക്ക് നിറുത്തി. അദ്ദേഹം അവളെ തീക്കുണ്ഡത്തിലേക്ക് ശക്തിയായി ഒരു തള്ളു തള്ളി. അബോധാവസ്ഥയിലായിരുന്നതുകൊണ്ടോ മരിച്ചിരുന്നതുകൊണ്ടോ അവൾ കരയുകയോ എന്തെങ്കിലും ശബ്ദം പുറപ്പെടുവിക്കുകയോ ചെയ്തില്ല. എന്‍റെ നെഞ്ച് വല്ലാതെ പിടച്ചു.
ആർത്തിയോടെ പടർന്നുകയറിയ തീനാളങ്ങൾക്ക് നടുവിൽ ഒന്നു പിടയുകപോലും ചെയ്യാതെ ബിന്ദുവിന്‍റെ ശരീരം കത്തിയെരിയുമ്പോൾ അവരെല്ലാവരും ചേർന്ന് കോരപ്പാപ്പന് പലവട്ടം സ്തുതി പറഞ്ഞു. വെന്ത മനുഷ്യ മാംസത്തിന്‍റെ രൂക്ഷമായ മണം സഹിക്കാനാകാതെ ഞാൻ മൂക്കുപൊത്തി.
ചിത ഒന്ന് കത്തിയടങ്ങിയപ്പോൾ പ്രാഞ്ച്യേട്ടൻ എന്‍റെ അടുത്തുവന്ന് തലമുടി കുത്തിപ്പിടിച്ച് കവിളത്ത് ആഞ്ഞടിച്ചു...
“നായിന്‍റെ മോനേ, പതിനെട്ടാംകൂറ്റുകാരെ പറ്റിക്കാൻ നെനക്കെങ്ങനാണ്ടാ ധൈര്യംവന്നേ... നെന്‍റെകൂടെ വന്ന പെണ്ണാ ദാ കെടന്ന് കത്തിക്കര്യേണത്. നെക്കും ദന്നാ ഗതി...” അടുത്തു നിൽക്കണത് ജോർജ്കുട്ട്യായിരുന്നൂന്ന് തോന്നുന്നു.
“അതുവേണ്ട പ്രാഞ്ച്യേട്ടാ ഇവൻ നാലാളറ്യേണ ഒരെഴുത്തുകാരനാ. വെറുതേ ഈ പെണ്ണിന്‍റെ കൂടെ കൂടീട്ട് ഇതില് കുടുങ്ങീതാ. തട്ട്യാപിന്നെ വല്യേ പ്രശ്നാവും. നമക്ക് ഇബനെ ഇനിമേലില് പതിനെട്ടാംകൂറ്റുകാരെപ്പറ്റി അന്വേഷിക്കില്യാന്ന് സത്യം ചെയ്യിപ്പിച്ച് വിടാം. അതെപ്പഴെങ്കിലും തെറ്റിച്ചാ ഇബടെ കൊണ്ടോന്ന് നരബലി നടത്താം...”
ഞാൻ ജീവൻ കിട്ടാനായി കൈകൂപ്പി യാചിച്ചു. ഭാഗ്യത്തിന് അവർ എന്നെ കൊല്ലാതെ ‘ഇബടെ നടന്നതെന്തെങ്കിലും പൊറത്തുപറഞ്ഞാൽ നെന്നെ കൊന്ന് ഇദ് പോലെ കത്തിച്ച് കളയും. ഇനി കുന്നംകൊളത്ത് നെന്‍റെ തല കണ്ടുപോകരുത്.’ എന്ന് പറഞ്ഞ് കാറിൽ കയറ്റി പൊന്നാനി കടപ്പുറത്ത് കൊണ്ടുപോയി ഇറക്കിവിട്ടു.
ഇരുപത്തിയെട്ട്
ഫ്രാൻസിസ് ഇട്ടിക്കോരയും റാഫേലിന്‍റെ മരണവും
“
Ille hic est Rafael, timuit quo sospite vinci, rerum magna parens et moriente mori
.”
(
Here lies that famous Raphael by whom Nature feared to be Conquered while he lived, and when he was dying, feared herself to die
.)
Pantheon
-ലെ റാഫേലിന്‍റെ ശവകുടീരത്തിലെ
epigraph
അ
റ്റ്ലാന്‍റിക് കടന്ന് വിമാനം യൂറോപ്പിന് മുകളിലൂടെ പറക്കുമ്പോഴാണ് മൊറിഗാമി ഉണർന്നത്. ഇട്ടിക്കോര അപ്പോഴും നല്ല ഉറക്കമായിരുന്നു. അവൾ പ്രശസ്ത ചിത്രകാരനായ റാഫേലിനെക്കുറിച്ച് ക്ലോദ് അന്ദ്രിയു (
Claude Andrieu
) എന്ന ഫ്രഞ്ച് കലാചിത്രകാരൻ
The Art and History
എന്ന ജേർണലിൽ എഴുതിയ ലേഖനമെടുത്ത് ഒരിക്കൽകൂടി വായിക്കാൻ തുടങ്ങി. പാശ്ചാത്യ കലാ-സാംസ്കാരിക ചരിത്രവുമായി ബന്ധപ്പെട്ട് ഫ്രാൻസിസ് ഇട്ടിക്കോരയെക്കുറിച്ച് ആദ്യമായി പരാമർശിക്കുന്നത് ക്ലോദ് ആന്ദ്രുവിന്‍റെ ലേഖനത്തിലാണ്. പാൾ എയർദോഷ് മെറിഗാമിയോട് ക്ലോദ് ആന്ദ്രുവിന്‍റെ ലേഖനത്തെപ്പറ്റി പറഞ്ഞിരുന്നെങ്കിലും വളരെക്കാലത്തെ അന്വേഷണങ്ങൾക്കുശേഷം ഇന്നലെയാണ് അവൾക്ക് അത് കൈയിൽ കിട്ടിയത്. അൾജിയേഴ്സസിൽ ജനിച്ചു വളർന്ന ഫ്രഞ്ചുകാരനായ ക്ലോദ് അന്ദ്രിയു 1970-ൽ പാരീസിൽനിന്ന് പ്രസിദ്ധീകരണമാരംഭിച്ച
The Art and History
എന്ന ക്വാർട്ടർലി ജേർണലിന്‍റെ എട്ടുലക്കങ്ങൾ മാത്രമേ പുറത്തിറങ്ങിയിരുന്നുള്ളൂ. 1972 സെപ്റ്റംബർലക്കം പ്രസിദ്ധീകരിച്ചതിന്‍റെ മൂന്നാം ദിവസം ക്ലോദ് അന്ദ്രിയു ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെടുകയായിരുന്നു.
The Art and History
-യുടെ സെപ്റ്റംബർ ലക്കത്തിൽ,
Holy Mary or Hypatia Who is the real Pieta
?,
Francis ltty Cora and the Death of Raphael
എന്നീ രണ്ടു വിവാദലേഖനങ്ങൾ പ്രസിദ്ധീകരിച്ചതായിരുന്നു ക്ലോദ് കൊല്ലപ്പെടാനുണ്ടായ കാരണമെന്ന് സംശയിക്കപ്പെടുന്നു.
വത്തിക്കാൻ കൊട്ടാരത്തിലെ സെന്‍റെ് പീറ്റേഴ്സ് ബസലിക്കയിലുള്ള മൈക്കലാഞ്ചലോയുടെ ‘പിയത്ത’ (
Pieta
) എന്ന പ്രസിദ്ധമായ ശില്പം 1972 മെയ് 21-ന് ലാസ്ലോടോത്ത് (
Lazslototh
) എന്നൊരു ആസ്ത്രേലിയൻ ഭൗമശാസ്ത്രജ്ഞൻ ചുറ്റികകൊണ്ടടിച്ച് തകർക്കാൻ ശ്രമിച്ചു. വിശുദ്ധമേരിയുടെ മടിയിൽ കുരിശിൽനിന്നിറക്കിയ ക്രിസ്തു കിടക്കുന്ന ആ വികാരനിർഭരമായ ശില്പം
I am Jesus Christ
എന്ന് പറഞ്ഞാണ് ലാസ്ലോടോത്ത് ആക്രമിച്ചത്. ടോത്തിനെ അറസ്സുചെയ്തെങ്കിലും മനോരോഗിയാണെന്ന പരിഗണനയിൽ ആസ്ത്രേലിയയിലേക്ക് മടക്കി അയച്ചു. അറ്റകുറ്റപ്പണികൾ ചെയ്ത് ഒരുവിധം പൂർവസ്ഥിതിയിലാക്കിയ ‘പിയത്ത’യ്ക്ക് കനത്ത സുരക്ഷാക്രമീകരണങ്ങളേർപ്പെടുത്തി. പക്ഷേ, ആ സംഭവത്തെക്കുറിച്ച് കാര്യമായ അന്വേഷണങ്ങളൊന്നും നടന്നില്ല. ‘പിയത്ത’യ്ക്ക് നേരേ പലതവണ ഇതുപോലെയുള്ള ആക്രമണങ്ങൾ നടന്നിട്ടുണ്ടെന്നും ഒരിക്കലും അതിനെക്കുറിച്ച് കൂടുതൽ അന്വേഷിക്കാൻ കത്തോലിക്കാസഭ തയ്യാറായിട്ടില്ലെന്നും ക്ലോദ് ആന്ദ്രു
Holy Mary or Hypatia, Who is the real Pieta
എന്ന ലേഖനത്തിൽ ആരോപണമുന്നയിച്ചു. ‘പിയത്ത’യിലെ മേരി യഥാർത്ഥത്തിൽ മേരിയല്ലെന്നും ഹൈപേഷ്യയാണെന്നുമാണ് ക്ലോദ് ആന്ദ്രുവിന്‍റെ വാദം. കത്തോലിക്കാസഭയിലെ പലർക്കും ആ സത്യമറിയാമെന്നും അതുകൊണ്ടാണ് ‘പിയത്ത’ നശിപ്പിക്കാനുള്ള ശ്രമം വളരെക്കാലമായി തുടരുന്നതെന്നും അദ്ദേഹം തെളിവുകൾ സഹിതം സമർത്ഥിച്ചു. ടോത്തിനെതിരേ കാര്യമായ നടപടികളൊന്നുമെടുക്കാതെ ആസ്ത്രേലിയയിലേക്കയച്ചത് ചൂണ്ടിക്കാട്ടി ‘പിയത്ത’ നശിപ്പിക്കാൻ ശ്രമിച്ചത് പോപ്പിന്‍റെ അറിവോടുകൂടിതന്നെയാണെന്ന് ക്ലോദ് പറയുന്നു. എന്നാൽ
Holy Mary or Hypatia, Who is the real Pieta
? എന്ന ലേഖനത്തിന്‍റെ തുടർച്ചയായ
Francis Itty Cora and the Death of Raphael
-ലാണ് ക്ലോദ്, ഫ്രാൻസിസ് ഇട്ടിക്കോരയെക്കുറിച്ച് പറയുന്നത്.
വളരെക്കാലത്തെ അന്വേഷണത്തിനുശേഷം
The Art and History
-യുടെ 1972 സെപ്റ്റംബർ ലക്കം മൊറിഗാമിക്ക് കിട്ടിയത് അലോകിന്‍റെ സുഹൃത്തായ ഇന്ത്യൻ ചിത്രകാരി യാമിനി മുഖർജിയിൽനിന്നാണ്. ഇന്നലെ കാലത്ത് യാത്രയ്ക്കുള്ള ഒരുക്കങ്ങളുടെ തിരക്കിലാണ് യാമിനിയുടെ കൊറിയർ വന്നത്. ക്ലോദ് ഇട്ടിക്കോരയെക്കുറിച്ച് പറയുന്നത്
The Death of Raphael
എന്ന ലേഖനത്തിലാണെന്ന് യാമിനി കുറിപ്പെഴുതി വെച്ചിരുന്നതിനാൽ മൊറിഗാമി നേരേ ആ ലേഖനം വായിക്കാൻ തുടങ്ങി.
Francis ltty Cora and the Death of Raphael
Claude Andrieu
Holy Mary or Hypatia, Who is the real Pieta
? എന്ന കഴിഞ്ഞ ലേഖനത്തിൽ ഞാൻ പറഞ്ഞ ഫ്ളോറൻസിലെ രഹസ്യ ഹൈപേഷ്യൻ സ്കൂൾ സ്ഥാപിച്ചത് ഫ്രാൻസിസ് ഇട്ടിക്കോരയെന്ന ഇന്ത്യൻ കച്ചവടക്കാരനാണ്. മൈക്കലാഞ്ചലോ, ബോട്ടിസെല്ലി, റാഫേൽ മുതലായ പല കലാകാരന്മാരും ബുദ്ധിജീവികളും അതിലെ അംഗങ്ങളായിരുന്നു. നവോത്ഥാനകാലത്തെ പ്രധാന ചിത്രകാരന്മാരുടെയും കലാകാരന്മാരുടെയും ജീവചരിത്രമെഴുതിയ ജിയോർജിയോ വാസരി(
Giorgio Vasari
)യും ഒരു ഹൈപേഷ്യനായിരുന്നതിനാൽ അദ്ദേഹം തന്‍റെ കൃതികളിൽ ആ വിവരം മറച്ചുവെക്കാൻ നിർബന്ധിതനായതായിരിക്കണം.
മെഡിചികൊട്ടാരത്തിൽ വളരെ സ്വാധീനമുണ്ടായിരുന്ന ഫ്രാൻസിസ് ഇട്ടിക്കോര അതിസമ്പന്നനായ ഒരു കുരുമുളക് കച്ചവടക്കാരനായിരുന്നു. അലക്സാൻഡ്രിയയിലെ ഒരു രഹസ്യ ഹൈപേഷ്യൻ സ്കൂളിൽ പഠിച്ച് ഗണിതത്തിലും ജ്യോതിശ്ശാസ്ത്രത്തിലും അഗാധപാണ്ഡിത്യം നേടിയ ഇട്ടിക്കോര പോർച്ചുഗീസുകാർ രംഗത്തുവന്ന് കച്ചവടത്തിലെ തന്‍റെ ആധിപത്യം നഷ്ടപ്പെട്ടതോടെ കുരുമുളക് കച്ചവടത്തിൽനിന്ന് പിന്മാറി ഫ്ളോറൻസിൽ സ്ഥിരതാമസമാക്കുകയായിരുന്നു. പതിനാറാം നൂറ്റാണ്ടിന്‍റെ തുടക്കത്തിൽ പാലസോ കോര എന്ന പേരിൽ അർനോനദിയുടെ തീരത്ത് അദ്ദേഹം പണികഴിപ്പിച്ച കൊച്ചുകൊട്ടാരത്തിലാണ് ഫ്ളോറൻസിലെ രഹസ്യ ഹൈപേഷ്യൻ സ്കൂൾ പ്രവർത്തിച്ചിരുന്നത്.
ഇട്ടിക്കോര ഫ്ളോറൻസിൽ താമസമാക്കുന്നതിന് വർഷങ്ങൾക്കുമുമ്പ് ലോറൻസോ മെഡിചി ‘ഭാവിയിലെ സമർത്ഥനായ ചിത്രകാരനും ശില്പി’യുമെന്നു പറഞ്ഞ് മൈക്കലാഞ്ചലോയെ അദ്ദേഹത്തിന് പരിചയപ്പെടുത്തിക്കൊടുത്തിരുന്നു. മൈക്കലാഞ്ചലോ വരച്ച ചിത്രങ്ങളും സ്കെച്ചുകളും കണ്ട ഇട്ടിക്കോര അന്നൊരു പയ്യനായിരുന്ന മൈക്കലിന്‍റെ കണ്ണുകളിലെ പ്രതിഭയുടെ തിളക്കവും അടങ്ങാത്ത സ്വവർഗ ലൈംഗികതയുടെ തീയും പെട്ടെന്ന് തിരിച്ചറിഞ്ഞു. ഉടനെ മൂന്ന് സ്വർണനാണയങ്ങളെടുത്ത് അവന്‍റെ കൈയിൽവെച്ച് കൊടുത്ത് ‘നീ മിടുക്കനാവും. പല അത്ഭുതങ്ങളും പ്രവർത്തിക്കും. പക്ഷേ, വിശുദ്ധനാവില്ല’ എന്നുപറഞ്ഞ് കവിളത്തൊരു നുള്ളുകൊടുത്ത് അഭിനന്ദിച്ചു. അടുത്ത തവണ ഫ്ളോറൻസിൽ വന്നപ്പോൾ ഇട്ടിക്കോര മൈക്കേലിന് തിംബക്തുവിൽനിന്ന് വാങ്ങിയ പതിനെട്ട് വിശേഷപ്പെട്ട ഉളികളുള്ളൊരു പെട്ടി സമ്മാനമായി കൊടുത്തു.
“മൈക്കേൽ, ഏത് കല്ലിനുള്ളിലും ഒരു മനോഹരമായ ശില്പം ഒളിഞ്ഞിരിക്കുന്നുണ്ട്. നീ ഈ ഉളികൾകൊണ്ട് മറ്റു ഭാഗങ്ങൾ ചെത്തിക്കളഞ്ഞാൽ അത് പുറത്തുവരും.”
“ശില്പം കല്ലിനകത്തല്ല എന്‍റെ മനസ്സിലാണ് ഒളിച്ചിരിക്കുന്നത്.”
“അങ്ങനെയാണോ? എങ്കിൽ നീ ഹൈപേഷ്യൻ തത്ത്വശാസ്ത്രം പഠിക്കേണ്ടവനാണ്. കല്ലിൽനിന്ന് മനസ്സിലേക്കുള്ള ദൂരം താണ്ടിക്കഴിഞ്ഞാൽ പിന്നെ സംഗതിയെളുപ്പമാണ്.”
“ഫിലോസഫി പഠിക്കാൻ എനിക്ക് വയ്യ. ഗണിതമോ ശാസ്ത്രമോ ഒക്കെയാണെങ്കിൽ പഠിക്കാം.”
“ഹൈപേഷ്യൻ ഫിലോസഫി ശാസ്ത്രത്തെയും യുക്തിയെയും അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. മനുഷ്യമനസ്സിന്‍റെ സ്വാഭാവികമായ ചോദനകളെ അംഗീകരിച്ചുകൊണ്ട് ജീവിതത്തെ ഒരാഘോഷമാക്കി മാറ്റാനുള്ള തത്ത്വശാസ്ത്രമാണത്. പാപത്തെക്കുറിച്ചും നരകത്തെക്കുറിച്ചുമുള്ള ഭീതിയിൽനിന്ന് അത് നിന്നെ മോചിപ്പിക്കും. പക്ഷേ, ഹൈപേഷ്യ പറഞ്ഞിട്ടുള്ള പലതും ബൈബിളിനെതിരാണ്. കത്തോലിക്കാ സഭ പ്രചരിപ്പിക്കുന്ന വിശ്വാസങ്ങളെ എതിർക്കേണ്ടിവരുമെന്ന അപകടം അത് പഠിക്കുന്നതിലുണ്ട്.”
“ആദ്യം പഠിക്കാം. പിന്നെ എതിർക്കണോ എതിർക്കാതിരിക്കണോ എന്നൊക്കെ ആലോചിക്കാം.”
മൈക്കലാഞ്ചലോ സന്തോഷത്തോടെ ഇട്ടിക്കോരയുടെ ശിഷ്യത്വം സ്വീകരിച്ച് ഹൈപേഷ്യൻഗണിതവും ജ്യോതിശ്ശാസ്ത്രവും പഠിച്ചു. അതോടൊപ്പം ഹൈപേഷ്യൻ തത്ത്വചിന്തയും അറിയാതെ അദ്ദേഹത്തെ സ്വാധീനിച്ചു. ഹൈപേഷ്യയോട് തോന്നിയ ആരാധനകലർന്ന ബഹുമാനം മൈക്കലിനെ ഒരു പ്രത്യേക മാനസികാവസ്ഥയിലെത്തിച്ചു. ഹൈപേഷ്യയുടെ രൂപം മൈക്കലാഞ്ചലോയുടെ മനസ്സിലുറച്ചു. ഏതു സ്ത്രീയെ വരച്ചാലും അത് ഹൈപേഷ്യയായി. ഏത് സ്ത്രീശില്പം കൊത്തിയെടുക്കാൻ ശ്രമിച്ചാലും അത് ഹൈപേഷ്യയുടെതായി. ആയിരത്തിലേറെ വർഷംമുമ്പ് അലക്സാൻഡ്രിയയിൽവെച്ച് ക്രൂരമായി കൊല്ലപ്പെട്ട ഹൈപേഷ്യയുടെ രക്തത്തിൽ കുളിച്ച രൂപം മനസ്സിൽ നിറഞ്ഞ മൈക്കലാഞ്ചലോവിന് പിന്നീടൊരിക്കലും സ്ത്രീകളോട് ലൈംഗികാഭിനിവേശം തോന്നിയില്ല. പിന്നീട് ജീവിതകാലം മുഴുവൻ അദ്ദേഹം ഒരു സ്വവർഗരതിക്കാരനായി ജീവിച്ചു.
‘പിയത്ത’ ചെയ്യുന്ന കാലത്ത് മൈക്കലാഞ്ചലോയുടെ മനസ്സുനിറയെ ഹൈപേഷ്യയായിരുന്നു. മുൻലേഖനത്തിൽ പറഞ്ഞപോലെ യേശുവിന്‍റെ ക്രൂശിതശരീരം മടിയിൽ കിടത്തി അല്പംപോലും കുനിയാതെ നിവർന്നിരിക്കുന്ന ‘പിയത്ത’യിലെ വിശുദ്ധമേരിക്ക് ആറരയടി പൊക്കമുണ്ടാവാനുള്ള കാരണമതായിരുന്നു. ബൈബിളിലെ പരാമർശങ്ങൾക്കും അക്കാലത്ത് നിലനിന്നിരുന്ന ക്രിസ്തുമതവിശ്വാസങ്ങൾക്കും വിരുദ്ധമായി ‘പിയത്ത’യിലെ കന്യാമറിയത്തെ തീരെ ചെറുപ്പവും വിശുദ്ധസൗന്ദര്യത്തിന്‍റെ ഇരിപ്പിടവുമായി മൈക്കലാഞ്ചലോ സൃഷ്ടിച്ചതിന് പിന്നിൽ ഇട്ടിക്കോരയായിരുന്നു എന്നാണ് പറയപ്പെടുന്നത്. മടിയിൽ കിടക്കുന്ന ജീസസ്സിന്‍റെ അതേ പ്രായവും ശാരീരികവടിവുമുള്ള ‘പിയത്ത’യിലെ വിശുദ്ധമേരി വാസ്തവത്തിൽ മേരിയായിരുന്നില്ല; ഹൈപേഷ്യയായിരുന്നു.
1498-ൽ തന്‍റെ ഇരുപത്തിരണ്ടാംവയസ്സിൽ ‘പിയത്ത’ ചെയ്യാൻ തുടങ്ങുന്നതിനുമുമ്പ് മൈക്കലാഞ്ചലോ ഇട്ടിക്കോരയുമായി അതിനെപ്പറ്റി വിശദമായി ചർച്ച ചെയ്തിരുന്നു. 1499-ൽ ശില്പം പൂർത്തിയാക്കുന്നതുവരെ ഇട്ടിക്കോര ഇടയ്ക്ക് വത്തിക്കനിൽപോയി മൈക്കലാഞ്ചലോവിന് വേണ്ട നിർദേശങ്ങൾ നല്കുകയും ചെയ്തു. ഹൈപേഷ്യയുടെ ചിത്രം വരയ്ക്കാനോ ശില്പം നിർമ്മിക്കാനോ റോമാ സാമ്രാജ്യത്തിൽ ആരെയും കത്തോലിക്കാസഭ അനുവദിക്കില്ല. അതിനാൽ കിട്ടുന്ന മറ്റുവസരങ്ങൾ അതിനുവേണ്ടി തന്ത്രപൂർവം ഉപയോഗിക്കുക എന്നായിരുന്നു ഇട്ടിക്കോര മൈക്കലാഞ്ചലോവിനെപ്പോലെയുള്ള ഹൈപേഷ്യൻകലാകാരന്മാരെ ഉപദേശിച്ചിരുന്നത്. ‘പിയത്ത’ക്കുശേഷം മൈക്കലാഞ്ചലോ ഹൈപേഷ്യൻരചനകളൊന്നും ചെയ്തില്ലെന്നതും ‘പിയത്ത’യിൽ മാത്രം
MICHAELA
(
N
)
GELUS BONAROTUS FLORENTIN
(
US
)
FACIEBA
(
T
) (
Michelangelo Buonarroti, Florentine, made it
) എന്ന് രേഖപ്പെടുത്തിയതും ചേർത്തുവായിക്കുമ്പോഴാണ് ഈ ശില്പത്തിന് അദ്ദേഹത്തിന്‍റെ കലാജീവിതത്തിലുള്ള പ്രധാന്യം മനസ്സിലാക്കാൻ കഴിയുക.
എന്നാൽ ‘പിയത്ത’യ്ക്കു ശേഷം മൈക്കലാഞ്ചലോവിന് വലിയ മാറ്റങ്ങൾ സംഭവിച്ചു. അദ്ദേഹം ക്രമേണ ഇട്ടിക്കോരയിൽനിന്നും ഹൈപേഷ്യൻ സ്കൂളിൽനിന്നും അകന്നു. ഇത് കത്തോലിക്കാ സഭയുടെ സമ്മർദ്ദംകൊണ്ടാണോ അതോ സഭയുടെ കീഴിൽ നിൽക്കുന്നതാണ് തന്‍റെ കരിയറിന് കൂടുതൽ നല്ലതെന്ന തോന്നലുകൊണ്ടാണോ എന്ന് വ്യക്തമല്ല. ചിലപ്പോൾ പിന്നീട് ഇട്ടിക്കോരയുടെ ഹൈപേഷ്യൻസ്ക്കൂളിൽ വന്ന റാഫേലിനോടുള്ള നീരസംകൊണ്ടുമാകാം. എങ്കിലും മേരി ഹൈപേഷ്യയാണെന്നും സഭയും പുരോഹിതവർഗവും ചേർന്ന് ക്രൂശിച്ച യേശു അവസാനം വന്നുവീഴുന്നത് ഹൈപേഷ്യയുടെ മടിയിലാണെന്നും സദാ വിളിച്ചുപറയുന്ന ഒരു ശില്പം മൈക്കലാഞ്ചലോവിനെ ഉപയോഗിച്ച് കത്തോലിക്കാസഭയുടെ തിരുമുറ്റത്തു തന്നെ സ്ഥാപിക്കാൻ ഇട്ടിക്കോരയ്ക്ക് കഴിഞ്ഞുവെന്നത് ചില്ലറ കാര്യമല്ല.
എന്നാൽ റാഫേലിനെ ഉപയോഗിച്ച് വത്തിക്കാൻകൊട്ടാരത്തിൽ ഹൈപേഷ്യയുടെ ചിത്രം വരച്ചുവെക്കാൻ ഇട്ടിക്കോര നടത്തിയ ശ്രമം അതുപോലെ വിജയിച്ചില്ല. റാഫേൽ ഇട്ടിക്കോരയെ കണ്ടുമുട്ടുന്നതിന് മുമ്പുതന്നെ ഒരു ഹൈപേഷ്യനായിരുന്നു. ഉർബിനോ (
Urbino
) വിലെ രഹസ്യ ഹൈപേഷ്യൻ സ്കൂളിൽ കുറച്ചുകാലം പഠിച്ച റാഫേൽ 1504 ഒക്ടോബറിലാണ് ഫ്ളോറൻസിൽ വരുന്നതും ഇട്ടിക്കോരയെ പരിചയപ്പെടുന്നതും. അപ്പോൾ റാഫേലിന് 21 വയസ്സേ ഉണ്ടായിരുന്നുള്ളുവെങ്കിലും ഒരു ചിത്രകാരനെന്ന നിലയിൽ പേരെടുത്തുകഴിഞ്ഞിരുന്നു. കാണാൻ അതീവസുന്ദരനും വളരെ മാന്യമായി പെരുമാറുന്നവനുമായ റാഫേലിനെ (മൈക്കലാഞ്ചലോ അങ്ങനെയായിരുന്നില്ല) തനിക്ക് സമർത്ഥമായി ഉപയോഗിക്കാൻ കഴിയുമെന്ന് കണക്കുകൂട്ടിയ ഇട്ടിക്കോര ജമീല സവേര (
Djameela Zavera
) എന്ന പേർഷ്യൻ സുന്ദരിയിലൂടെയാണ് അതിനുള്ള കരുക്കൾ നീക്കിയത്. ചിത്രകലയെക്കുറിച്ചും ഹൈപേഷ്യനിസത്തെക്കുറിച്ചും ആധികാരികമായി സംസാരിക്കാനും കിടക്കയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാനും ഒരു പോലെ കഴിവുണ്ടായിരുന്ന ജമീല പാലസോ കോരയിൽ അക്കാലത്തുണ്ടായിരുന്ന ആതിഥേയകളിൽ ഏറ്റവും സമർത്ഥയും സുന്ദരിയുമായിരുന്നു. ഊസി (
Uzi
) ഗാലറിയിൽവെച്ച് പരിചയപ്പെട്ടപ്പോൾ സ്വകാര്യമായി താനുമൊരു ഹൈപേഷ്യനാണെന്ന് പറഞ്ഞ റാഫേലിനെ ‘ഞാൻ നിനക്ക് ജീവിച്ചിരിക്കുന്ന ഹൈപേഷ്യയെ കാണിച്ചു തരാം’ എന്നു പറഞ്ഞാണ് ഇട്ടിക്കോര പാലസോ കോരയിലേക്ക് കൂട്ടിക്കൊണ്ടുവന്നത്.
അർനോനദിയുടെ തീരത്തെ പാലസോ കോര ഒരു പ്രത്യേക രീതിയിൽ പണിത കൊച്ചുകൊട്ടാരമായിരുന്നു. കൊട്ടാരത്തിന്‍റെ ഏതു ഭാഗത്തുനിന്ന് നോക്കിയാലും അത് മുൻഭാഗമാണെന്നേ തോന്നൂ. പാലസോ കോരയ്ക്ക് ഒരു പിൻഭാഗമില്ല. നടുവിൽ വാനനിരീക്ഷണത്തിനുവേണ്ടി പ്രത്യേകം പണിത ഒരു ഗോപുരവുമുണ്ട്. അഷ്ടഭുജാകൃതിയിലല്ലെങ്കിലും പാലസോ കോരയ്ക്ക് ഒറ്റനോട്ടത്തിൽ ഹൈപേഷ്യയുടെ ജ്യോമട്രിക്കയോട് സാമ്യമുണ്ട്. ഇട്ടിക്കോരയോടൊപ്പം ആഡംബരനൗകയിൽ അർനോ നദി കടന്നെത്തിയ റാഫേൽ മാർബിളിൽ കൊത്തിയെടുത്ത ശില്പംപോലെ മനോഹരമായ പാലസോ കോര കണ്ട് അത്ഭുതപ്പെട്ട് നോക്കിനിന്നു.
“ഇട്ടിക്കോര, ഇത് ഹൈപേഷ്യയുടെ കൊട്ടാരം പോലെതന്നെയുണ്ടല്ലോ?”
“ലിയാനാർഡോയാണ് പാലസോ കോര ആദ്യം ഡിസൈൻ ചെയ്തത്. പിന്നെ മൈക്കേലും ബോട്ടിസെല്ലിയുമൊക്കെ ചില ചെറിയ മാറ്റങ്ങൾ വരുത്തി.”
“വളരെ നന്നായിരിക്കുന്നു. അതുശരി, എവിടെ എന്‍റെ ഹൈപേഷ്യ?”
റാഫേൽ പറഞ്ഞു നിർത്തുമ്പോഴേക്കും ജമീല സവേര അവനെ സ്വീകരിക്കാനായി മുറ്റത്തേക്കിറങ്ങിവന്നു. ഇട്ടിക്കോര മുമ്പ് പ്ലാൻ ചെയ്തതനുസരിച്ച് കടുംചുവപ്പും പച്ചയും കലർന്ന വസ്ത്രങ്ങൾ ധരിച്ച രണ്ട് കറുത്ത തിംബക്തു സുന്ദരികളുടെ നടുവിൽ കൈയിലൊരു നീലത്താമരയുമേന്തി ഇളംറോസ് ഷിറ്റോണണിഞ്ഞ് വന്ന ജമീല ഇരുകവിളുകളിലും മുത്തം നല്കി റാഫേലിനെ അകത്തേക്കാനയിച്ചു. അവൻ ജമീലയെ ശ്രദ്ധിച്ചു നോക്കി. ഇവൾ ഹൈപേഷ്യതന്നെ. ഓരോ അവയവവും കൃത്യമായ ദിവ്യാനുപാതത്തിലാണ് സൃഷ്ടിച്ചതെന്നു തോന്നും. വശ്യമായ പുഞ്ചിരി. കണ്ണുകൾക്കുള്ളിൽ തിളങ്ങുന്ന പച്ചനക്ഷത്രങ്ങൾ. അവൻ അവളെ വലതുകൈകൊണ്ട് തന്നിലേക്കു ചേർത്ത് ചുറ്റിപ്പിടിച്ച് അകത്തേക്ക് നടന്നു.
വിഭവസമൃദ്ധമായ വിരുന്നിലെ ഔപചാരികമായ ചടങ്ങുകൾക്കുശേഷം റാഫേലിനെ കിടപ്പറയിലേക്ക് നയിക്കുമ്പോൾ ജമീല അവനോട് സ്വകാര്യമായി ‘താങ്കളെ കണ്ടാൽ ഒരു സുന്ദരി പെൺകുട്ടിയെപ്പോലെയുണ്ട്. പുരുഷനാണെന്ന് തോന്നുന്നേയില്ലേ’ എന്നു പറഞ്ഞു. റാഫേൽ മറുപടിയൊന്നും പറഞ്ഞില്ല. പക്ഷേ, അത് സത്യമായിരുന്നു. മുടി നീട്ടിവളർത്തി മുഖത്തൊരു രോമംപോലുമില്ലാതെ സദാ പുഞ്ചിരിക്കുന്ന റാഫേൽ കാഴ്ചയ്ക്ക് ഒരു പെൺകുട്ടിയെപ്പോലെയായിരുന്നു. കിടപ്പറയിലേക്ക് കടന്നയുടനെ റാഫേൽ അവളെ രണ്ടു കൈകൊണ്ടും കെട്ടിപ്പിടിച്ച് മുറുകെ പുണർന്നു. അധികം താമസിയാതെ അവൻ കരുത്തനും ഒരിക്കലും തൃപ്തനാവാത്തവനുമായ പുരുഷനാണെന്ന് അവൾക്ക് ബോധ്യമായി. എന്നാൽ ആ ആവേശത്തള്ളിച്ചയിലൊരിക്കൽപ്പോലും അവളെപ്പറ്റി ഒരക്ഷരം ചോദിച്ചില്ലെന്നതിലാണ് അവൾക്ക് അത്ഭുതം തോന്നിയത്. എല്ലാം ഉത്തരവുകളായിരുന്നു. അവൾ നിശ്ശബ്ദയായി അനുസരിച്ചു. ഒടുവിൽ പുലരാറായപ്പോൾ യുദ്ധത്തിൽ ജയിച്ച് എല്ലാം കീഴടക്കിയ ചക്രവർത്തിയെപ്പോലെ അവളെ ഷിറ്റോണെടുത്തു പുതപ്പിച്ച് എഴുന്നേറ്റുപോകാൻ തുടങ്ങിയപ്പോൾ ജമീല അവനെ ബലമായി പിടിച്ചു നിർത്തി:
“റാഫേൽ?”
????
“നിനക്ക് എന്നെക്കുറിച്ച് ഒന്നുമറിയേണ്ടേ?”
“വേണ്ട...”
“പേരുപോലും...?”
“ വേണ്ട...”
“അതെന്താണ്?”
“നീയെനിക്ക് ഹൈപേഷ്യയാണ്.”
“അല്ല. ഞാൻ ജമീല സവേരയാണ്…”
“കള്ളം...”
“താങ്കളെന്താണ് പറയുന്നത്?”
“നീ ഹൈപേഷ്യയാണ്. ആയിരത്തോളം വർഷങ്ങൾക്കു മുമ്പ് ക്രൂശിക്കപ്പെട്ട ഹൈപേഷ്യ.”
“നിങ്ങൾക്ക് ഭ്രാന്തുണ്ടോ?”
റാഫേൽ ജമീല സവേരയെ തന്നിലേക്കടുപ്പിച്ചുനിർത്തി അവളുടെ കണ്ണുകളിലേക്ക് സൂക്ഷിച്ചുനോക്കി.
“എനിക്ക് ഭ്രാന്താണ്. ഹൈപേഷ്യയോടുള്ള ഭ്രാന്ത്. കാമത്തോടുള്ള ഭ്രാന്ത്. കലയോടുള്ള ഭ്രാന്ത്. നിറങ്ങളോടും രൂപങ്ങളോടുമുള്ള ഭ്രാന്ത്. ആ ഭ്രാന്തിനിടയിൽ അനാവശ്യമായ എല്ലാ അറിവുകളും അപകടമാണ്. നിന്‍റെ പേരുപോലും.”
ജമീല സവേരയെ കട്ടിലിലേക്ക് ആഞ്ഞുതള്ളിയിട്ട് അവൻ പുറത്തേക്കിറങ്ങിപ്പോയി. പക്ഷേ, പിന്നീട് ഫ്ളോറൻസിൽ വരുമ്പോഴെല്ലാം റാഫേൽ പാലസോ കോരയിൽ മുടങ്ങാതെ വന്നു. ജമീലയെ ഹൈപേഷ്യ എന്നു മാത്രം വിളിച്ചു. ഒരിക്കൽ പതിനാറുദിവസം തുടർച്ചയായി താമസിച്ച് കിടപ്പുമുറിയുടെ വലത്തേ ചുവരിൽ
Hypatia teaching the Art of Love making
എന്നൊരു പെയിന്‍റിങ് ചെയ്തു. ജമീല സവേരയായിരുന്നു അതിന്‍റെ മോഡലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
La Fornarina
പോലെ റാഫേലിന്‍റെ പ്രസിദ്ധമായ ഈ നൂഡ് പെയിന്‍റിങ് നിർഭാഗ്യവശാൽ പാലസോ കോര ആക്രമിക്കപ്പെട്ടപ്പോൾ നശിപ്പിക്കപ്പെട്ടു.
1504 മുതൽ 1508 വരെ നാലുകൊല്ലം തുടർച്ചയായി റാഫേൽ പാലസോ കോര സന്ദർശിച്ചിരുന്നു. 1508 സെപ്റ്റംബർ പത്തിന് രാത്രി ഒരു ഓർജി (
Orgy
)യിലെ കൈപ്പിഴകൊണ്ടുണ്ടായ അമിത രക്തസ്രാവംമൂലം ജമീല സവേര മരിച്ചതിനുശേഷം റാഫേൽ പിന്നീടൊരിക്കലും പാലസോ കോരയിലേക്ക് വന്നിട്ടില്ല. വീണ്ടും അവിടേക്ക് വരാൻ ഇട്ടിക്കോര ക്ഷണിച്ചപ്പോൾ ‘എന്‍റെ ഹൈപേഷ്യ മരിച്ചു. ഇനി ഞാനെന്തിന് പാലസോ കോരയിലേക്ക് വരണം?’ എന്നാണ് ചോദിച്ചത്. എങ്കിലും വത്തിക്കാനിൽ നിരവധി ഓഫർ ലഭിച്ചതിനെത്തുടർന്ന് റോമിൽ സ്ഥിരതാമസമാക്കിയ റാഫേൽ ഇട്ടിക്കോരയുമായുള്ള സൗഹൃദം തുടർന്നു.
1508-ൽ പോപ്പ് ജൂലിയസ് രണ്ടാമൻ റാഫേലിനെ വത്തിക്കാനിലേക്ക് വിളിപ്പിച്ച് തന്‍റെ സ്വകാര്യമുറികളിലും ലൈബ്രറിയിലും ചിത്രങ്ങൾ വരയ്ക്കാനേല്പിച്ചു. പിൽക്കാലത്ത് റാഫേലിന്‍റെ മുറികളെന്ന പേരിൽ പ്രസിദ്ധമായ ഈ മുറികളിലെ ചിത്രങ്ങളാണല്ലോ അദ്ദേഹത്തിന്‍റെ മാസ്റ്റർപീസുകളായി കണക്കാക്കപ്പെടുന്നത്. അതിൽതന്നെ
The School of Athens
ആണ് ഏറ്റവും പ്രധാനപ്പെട്ടത്. ഗ്രീക്ക് കലയിലെയും തത്ത്വചിന്തയിലെയും പ്രധാനപ്പെട്ടവരെയെല്ലാം അദ്ദേഹം അതിൽ ഉൾക്കൊള്ളിച്ചു. ഇതാണ് ഏറ്റവും നല്ല അവസരം എന്ന് മനസ്സിലാക്കിയ ഇട്ടിക്കോര റാഫേലിനോട് ഹൈപേഷ്യയെ നിർബന്ധമായും അതിൽ ഉൾപ്പെടുത്തണമെന്ന് പറഞ്ഞു. റാഫേൽ സന്തോഷത്തോടെ അത് സമ്മതിക്കുകയും ചെയ്തു.
എന്നാൽ,
The School of Athens
-ന്‍റെ സ്കെച്ച് തയ്യാറാക്കുമ്പോൾ എത്ര ശ്രമിച്ചിട്ടും റാഫേലിന് അതിൽ ഹൈപേഷ്യയെ വരയ്ക്കാൻ കഴിഞ്ഞില്ല. ചിത്രത്തിന്‍റെ നടുക്ക് പ്ലോറ്റോയ്ക്കും അരിസ്റ്റോട്ടിലിനും ഇടയിലായി ഹൈപേഷ്യയെ വരയ്ക്കാനാണ് ഇട്ടിക്കോര നിർദേശിച്ചിരുന്നത്. ജമീല സവേരയെക്കുറിച്ചുള്ള ഓർമ്മകളിൽ കുടുങ്ങി റാഫേൽ ഒരു ഭ്രാന്തനെപ്പോലെ പുലമ്പാൻ തുടങ്ങിയപ്പോൾ അദ്ദേഹത്തിന്‍റെ ശിഷ്യൻ ഗുലിയോ റൊമാനോ (
Gulio Romano
) ഇട്ടിക്കോരയുടെ അടുത്തുവന്ന് വിവരമറിയിച്ചു.
ഇട്ടിക്കോര വത്തിക്കാനിലെ റാഫേലിന്‍റെ വർക്ക്ഷോപ്പിൽ ചെല്ലുമ്പോൾ അദ്ദേഹം മദ്യപിച്ച് അർദ്ധബോധാവസ്ഥയിൽ ശരീരം മുഴുവൻ പലതരം പെയ്ന്‍റുകൾ തേച്ച്
Where is hypataia
?
I am her Min
എന്ന് പാടി നൃത്തം ചെയ്യുന്നതാണ് കണ്ടത്. ഇട്ടിക്കോര വേഗം പോയി പാലസോ കോരയിൽ കുറച്ചുകാലം ആതിഥേയയായി സേവനമനുഷ്ഠിച്ചിരുന്ന മാർഗരീത്ത ലൂത്തി (
Margherita Luti
) എന്ന സുന്ദരിയെ വിളിച്ചുകൊണ്ടുവന്ന് റാഫേലിനടുത്തേക്ക് നഗ്നയായി അയച്ചു. ഇട്ടിക്കോര മുമ്പേ പറഞ്ഞതനുസരിച്ച് കത്തുന്ന കണ്ണുകളുമായിനിന്ന് റാഫേൽ അവളോട് ‘നീയാണോ എന്‍റെ ഹൈപേഷ്യ?’ എന്ന് ചോദിച്ചപ്പോൾ മാർഗരീത്ത അതേയെന്ന് തലയാട്ടി.
“സത്യമാണോ? എന്താണ് തെളിവ്? ।”
“ എന്‍റെ പൊക്കിളിന് താഴെ കെട്ടുപിണഞ്ഞുകിടക്കുന്ന സർപ്പങ്ങൾ...”
“പിന്നെ?”
“ദിവ്യാനുപാതത്തിൽ സൃഷ്ടിക്കപ്പെട്ട എന്‍റെ ശരീരം...”
“പിന്നെ?”
“സൂര്യചന്ദ്രന്മാരെയും നക്ഷത്രങ്ങളെയുംകുറിച്ചുള്ള എന്‍റെ അറിവ്...”
“പിന്നെ?”
“നിന്‍റെ കാമഭ്രാന്ത് അടക്കാൻ കഴിയുമെന്ന തന്‍റേടം...”
“ശരി. നിനക്ക് അത്രയ്ക്ക് തന്‍റേടമുണ്ടെങ്കിൽ അതൊന്ന് പരീക്ഷിച്ചിട്ടു തന്നെ കാര്യം...”
മാർഗരീത്തയുടെ തന്‍റേടം പരീക്ഷിച്ചറിഞ്ഞ റാഫേൽ പിറ്റേദിവസം
The School of Athens
-ന്‍റെ സ്കെച്ചിൽ ഹൈപേഷ്യയെക്കൂടി വരച്ചുചേർത്തു. എങ്കിലും ആ സ്കെച്ചനുസരിച്ച്
The School of Athens
പൂർത്തിയാക്കാൻ റാഫേലിനു കഴിഞ്ഞില്ല. ഇടയ്ക്ക് മേൽനോട്ടം വഹിക്കാനെത്തിയ കർദ്ദിനാൾ പാതിയായ പെയിന്‍റിങ്ങിലേക്ക് നോക്കി അരിസ്റ്റോട്ടിലിനും പ്ലേറ്റോയ്ക്കും ഇടയിൽ വരയ്ക്കാൻ പോകുന്ന സ്ത്രീ ആരാണെന്നു ചോദിച്ചപ്പോൾ റാഫേൽ ‘ഹൈപേഷ്യ’ എന്ന സത്യം പറഞ്ഞുപോയി. ഹൈപേഷ്യ ക്രൈസ്തവവിശ്വാസത്തിന് എതിരാണെന്നും ചിത്രത്തിൽനിന്ന് ഹൈപേഷ്യയെ നീക്കം ചെയ്യണമെന്നും കർദ്ദിനാൾ ഉത്തരവിട്ടു. റാഫേൽ ആ സ്ഥാനത്തനിന്ന് ഹൈപേഷ്യയെ മായ്ചുകളഞ്ഞെങ്കിലും തന്ത്രപൂർവം ഇടതുഭാഗത്ത് താഴെയായി പൈതഗോറസിനും പാർമെൻഡിസിനും ഇടയിൽ
Francesco Maria
।
dela Rovere
എന്ന വ്യാജേന വരച്ചുചേർത്തെങ്കിലും ‘പിയത്ത’യിലെപ്പോലെ ഇട്ടിക്കോരയുടെ പദ്ധതി പൂർണമായി വിജയിച്ചില്ല.
മാർഗരീത്ത ലൂത്തിക്ക് പിന്നീട് ജീവിതകാലം മുഴുവൻ റാഫേലിന്‍റെ പ്രചോദനകേന്ദ്രമായി തുടരാൻ കഴിഞ്ഞുവെന്നതാണ് ഈ സംഭവംകൊണ്ടുണ്ടായ പ്രധാനനേട്ടം. മാർഗരീത്തയെയും റാഫേൽ ജീവിതകാലം മുഴുവൻ ഹൈപേഷ്യ എന്നാണ് വിളിച്ചത്. ‘നിന്‍റെ നെഞ്ചിലെ താമരമൊട്ടുകൾ ഹൈപേഷ്യയുടേതിനെക്കാൾ തീരെ ചെറുതാണ്’ എന്നൊരു ആരോപണമുന്നയിച്ചതൊഴിച്ചാൽ റാഫേൽ മാർഗരീത്തയെ ഇഷ്ടപ്പെട്ടിരുന്നു. റാഫേലിന്‍റെ പ്രസിദ്ധമായ
La Fornarina
എന്ന പെയിന്‍റിങ്ങിൽ നമ്മൾ കാണുന്നത് മാർഗരീത്ത ലൂത്തിയെയാണ്. വത്തിക്കാനിൽ ജോലിചെയ്യുന്ന സമയത്ത് റാഫേൽ മാർഗരീത്തയെ തൊട്ടടുത്ത ഒരു മുറിയിൽത്തന്നെ താമസിപ്പിച്ച് ഇടയ്ക്ക് പോയി ലൈംഗികബന്ധത്തിലേർപ്പെട്ടുകൊണ്ടാണ് ചിത്രങ്ങൾ വരച്ചിരുന്നതെന്ന് പറയപ്പെടുന്നു. എന്തായാലും ആ ലൈംഗികതയുടെ ആഘോഷം 1520 ഏപ്രിൽ 6-ന് ദുഃഖവെള്ളിയാഴ്ച അവസാനിച്ചു. മുപ്പത്തിയേഴാമത്തെ വയസ്സിൽ പ്രശസ്തിയുടെയും സർഗവൈഭവത്തിന്‍റെയും കൊടുമുടിയിൽ നിൽക്കുമ്പോൾ റാഫേൽ തലേരാത്രിയിലെ അമിതസംഭോഗത്തെ തുടർന്നുണ്ടായ അസുഖംമൂലം മരിച്ചു. മൂന്നു വർഷങ്ങൾക്കുമുമ്പ് ഇട്ടിക്കോരയും അതുപോലെതന്നെയായിരുന്നു മരിച്ചത്...
റാഫേലിനെ അദ്ദേഹത്തിന്‍റെ ആഗ്രഹപ്രകാരം പാന്ഥെയോണി (
Pantheon
)ലാണ് അടക്കം ചെയ്തത്. സമൂഹത്തിലെ പ്രമുഖരായ ആയിരക്കണക്കിനാളുകൾ പങ്കെടുത്ത ശവസംസ്കാരചടങ്ങിനുശേഷം മൈക്കലാഞ്ചലോ ‘ആ നശിച്ച ഇട്ടിക്കോരയാണ് ഇതിനെല്ലാം കാരണം’ എന്നു പറഞ്ഞുവത്രേ. എന്നാൽ ഞാൻ മൈക്കലാഞ്ചലോവിന്‍റെ നിരീക്ഷണത്തോട് പൂർണമായി യോജിക്കുന്നില്ല. റാഫേലിന്‍റെ അകാലമരണത്തെ അത്തരത്തിലുള്ളൊരു ജീവിതത്തിന്‍റെ അനിവാര്യമായ അന്ത്യമായി വേണം കണക്കാക്കാൻ. അതിൽ മാർഗരീത്ത ലൂത്തിയെയോ ഇട്ടിക്കോരയെയോ കുറ്റപ്പെടുത്തുന്നതിൽ അർത്ഥമുണ്ടെന്ന് തോന്നുന്നില്ല.
ഇരുപത്തിയൊൻപത്
അടുപ്പൂട്ടി പടിയോല
കൊല്ലം 675 ആമത് മകരം മൂന്നാം ചൊവ്വ പൊലർച്ചക്ക് കോരപ്പാപ്പന്‍റെ പിന്മുറക്കാര് പതിനെട്ടാംകൂറ്റുകാര് അടുപ്പൂട്ടി അകത്തളത്തില് അപ്പാപ്പന്‍റെ ഓർമ്മപ്പൊരുള് കല്ലുംകച്ചയും സാച്ചി നിറുത്തി എഴുതിവെച്ച പടിയോലയാവിത്. പറങ്ക്യോളടെ വാക്ക് കേട്ട് സാമൂരീം കൊച്ചിത്തമ്പ്നും ചതിച്ച കടല്ന്ന്കരിമ്പുല്യായി മാനത്തുപോയ അപ്പാപ്പനെ ഒരിക്കലും തള്ളിപ്പറയേല്യാന്നും അപ്പാപ്പനില് കവിഞ്ഞൊരു ദൈവോം കത്തനാരും ഇല്യാന്നും ജീവൻ പോയാലും അപ്പാപ്പന്‍റെ രഹസ്യങ്ങള് ആരോടും പറേല്യാന്നും അപ്പാപ്പന്ള്ള കള്ളും പെണ്ണും കോരപ്പണോം കൃത്യായി കൊടുത്തോളാന്നും സമ്മതിച്ച് ഏറ്റിരിക്കുന്നു-ആദ്യവീട് കാരണവര് അടുപ്പൂട്ടി ഉക്രൂ (ഒപ്പ്), കുറ്റിപ്പാലലോന (ഒപ്പ്), പാറന്നൂര് താരു (ഒപ്പ്), നരിക്കോട്ടിൽ പൈലോ (ഒപ്പ്), വട്ടേക്കാടൻ അന്തോണി (ഒപ്പ്), ഇയ്യാലെ കോത (ഒപ്പ്), കല്ലഴി ചേറു (ഒപ്പ്), കാട്ടാമ്പാല് ഉട്ടൂപ്പ് (ഒപ്പ്), മരത്തംകോടൻ വറീത് (ഒപ്പ്), പാറേലെ കണ്ടംകോരൻ (ഒപ്പ്).
അടുപ്പൂട്ടി പടിയോല
(പഴയ മലയാളത്തിൽ വട്ടെഴുത്തിലുള്ള അടുപ്പൂട്ടി പടിയോലയുടെ പരിഭാഷ)
കു
ന്നംകുളത്തെത്തിയിട്ടും കഥയെഴുത്തിനെയോ ബിന്ദുവിനെയോ ഫോണിൽ കിട്ടാതെയായപ്പോൾ ഇനി എങ്ങോട്ട് പോകണമെന്നറിയാതെ കൺഫ്യൂസ്ഡായ രശ്മി മുമ്പ് സൂസന്നയുടെകൂടെ കുരിശ് കുഞ്ഞിപ്പാലുവിന്‍റെ വീട്ടില് പോയ ഓർമ്മയിൽ നേരേ ഇടത്തോട്ട് ഗുരുവായൂർറോഡിലേക്ക് തിരിഞ്ഞു. അപ്പോഴും രേഖ മൊബൈലിൽ ബിന്ദുവിനെയും കഥയെഴുത്തിനെയും ബെന്നിയെയും മാറിമാറി ട്രൈ ചെയ്തുകൊണ്ടേയിരുന്നു. മൂന്നുപേരും സ്വിച്ചോഫ്. ആർത്താറ്റ് സെന്‍റ് മേരീസ് ഓർത്തഡോക്സ് ചർച്ചിന്‍റെ മുന്നിലെത്തിയപ്പോൾ രശ്മി കാർ റോഡരികിലേക്ക് ഒതുക്കിനിർത്തി. ക്രിസ്മസ് തലേന്നായതിനാൽ പള്ളിയിൽ നല്ല തിരക്കായിരുന്നു.
“രേഖ, നമുക്ക് പുറത്തിറങ്ങി പള്ളിയിലൊന്ന് കയറിനോക്കിയാലോ?”
“ശരിയാ. ചിലപ്പോ അവിടെനിന്ന് എന്തെങ്കിലുമൊരു പിടിവള്ളി കിട്ടിയേക്കും.”
അവർ കാർ ലോക്ക് ചെയ്തു പള്ളിക്കകത്തേക്ക് കയറി. കാലത്തെ കുർബാന കഴിഞ്ഞ് എല്ലാവരും പുറത്തേക്കിറങ്ങുന്ന സമയമായിരുന്നു അത്. അവരിൽ പരിചയക്കാരാരെങ്കിലുമുണ്ടോയെന്ന് ആകാംക്ഷയോടെ നോക്കിയ രേഖയുടെ അടുത്തേക്ക് നിറയെ പുഞ്ചിരിയുമായി അവളുടെ സെക്കൻഡ് ഇയർ സ്റ്റുഡന്‍റായ രൂപ അലക്സാണ്ടർ എന്ന സുന്ദരിപ്പെൺകുട്ടി ഓടിവന്നു.
“ഹായ് രേഖ മിസ്സ് ഇവിടെ?”
“വെറുതേ അങ്ങനെ വന്നു... രൂപാ?”
“മിസ്സ് ഇതെന്‍റെ മമ്മി. മേരി അലക്സാണ്ടർ. ഡാഡി ഹൈക്കോർട്ടിൽ പ്രാക്ടീസ് ചെയ്യാ. മമ്മി ഇവിടത്തെ ഗേൾസ് സ്കൂളിലെ ടീച്ചറാ. മമ്മീ, ഇത് രേഖ മിസ്സ്. ഹിസ്റ്ററീലെ...”
“ഹലോ...”
“ഹലോ... ഇതെന്‍റെ ഫ്രണ്ട് രശ്മി. ഞങ്ങൾ കൾച്ചറൽ ഹിസ്റ്ററീല് റിസർച്ച് ചെയ്യാ... കേരളാ ക്രിസ്റ്റ്യൻ ഹെറിറ്റേജാ സബ്ജക്ട്. അപ്പോ പിന്നെ ഇവിടെ വരാതെ പറ്റില്ലല്ലോ...”
“ആർത്താറ്റ് പള്ളീല് ആദ്യായിട്ടാണോ വരണത്...?”
“അതെ…”
“ശരി. എന്നാൽ വാ... പള്ളി കാണിച്ചുതരാം.”
മേരി ടീച്ചർ അവരെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി എല്ലാ ഭാഗങ്ങളും വിശദമായി കാണിച്ച് ആർത്താറ്റ് പള്ളിയെ സംബന്ധിക്കുന്ന സകല കഥകളും പറഞ്ഞുകൊടുത്തു. എല്ലാം മുമ്പ് കുരിശ് കുഞ്ഞിപ്പാലു പറഞ്ഞ അതേ കഥകൾതന്നെയായിരുന്നു. അവസാനം യാക്കോബ് കത്തനാരുടെ കല്ലറയിൽ വണങ്ങി പിറകോട്ടു തിരിഞ്ഞപ്പോൾ ചുവരിൽ ഗ്രാനൈറ്റിൽ ആർത്താറ്റ് പടിയോല കൊത്തിവെച്ചിരിക്കുന്നതു കണ്ടു. പഴയ മലയാളത്തിൽ വട്ടെഴുത്തിലുള്ള പടിയോലയ്ക്ക് തൊട്ടടുത്തായി അതിന്‍റെ പരിഭാഷയുമുണ്ടായിരുന്നു. രേഖയ്ക്ക് വട്ടെഴുത്ത് വായിക്കാൻ അറിയാവുന്നതുകൊണ്ട് അവൾ അത് സൂക്ഷിച്ചു വായിച്ച് വട്ടെഴുത്തിൽ എഴുതിയതും പരിഭാഷയുമായി താരതമ്യം ചെയ്തുനോക്കി പരിഭാഷയിൽ ചില്ലറ തെറ്റുകളുണ്ടല്ലോ എന്ന് മനസ്സിൽ പറഞ്ഞു.
ആർത്താറ്റ് പടിയോല
കൊല്ലം 981 ആമത് മകരം ഞായറ്റിൽ പുത്തൻകൂറ് തുറിയാനിക്കാരായ ആർത്താറ്റ് എടവകക്കാര് എല്ലാവരുംകൂടി നമ്മുടെ ദിവന്നാത്തിയോത് വാവാ
തിരുമുമ്പിൽ എഴുതിവെച്ച പടിയോലയാവിത്-നമ്മുടെ ജനങ്ങളിൽ ചിലര് പരദേശക്കാരുടെ എടത്തുട ഉപദേശം കേക്കയ്യാൽ റോമാ പിച്ചാതത്തിലേക്ക് തിരിഞ്ഞുപോയി വഴക്കു പിടിച്ച് പള്ളിയും പറ്റി അറിവ് കത്തനാർക്കട്ടെ എടുപ്പാൻ ഇടവന്നു-ആ വന്നു കണ്ടു വളരെ വാകുലത്തിന് എടവന്നതിനാൽ മേലാൽ അങ്ങനെ ഇടവരാതാരിപ്പാൻ വേണ്ടി റോമായിൽനിന്നോ വാവെലിൽനിന്നോ അതിയോക്കായിൽനിനോ മറ്റ് വല്ല പരദേശത്തുനിന്നോ വരുന്ന യാതൊരു മെത്രാന്മാരുടെയും ഉപദേശവും നടപ്പുകളും ഒരു നാളാവിട്ട് വഴങ്ങി നടക്കാതെ നമ്മുടെ മർത്തോമാ ചിലികായുടെ പുറുവിക വിച്ചാതവും ചട്ടങ്ങളും അനുതരിച്ച് നടന്നുകൊള്ളുമാറ് സമ്മതിച്ച് തമ്പുരാനെ പെറ്റമ്മയുടെ ആർത്താറ്റ് പള്ളിനടയിൽ വെച്ച് എഴുതിയ മൈക്ക. വികാരി തെക്കെക്കരെ കുരിയതു കത്തനാർ-(ഒപ്പ്), 1 ചെറുവത്തൂർ കുഞ്ഞാത്തു (ഒപ്പ്), 2 പനക്കൽതാരു (ഒപ്പ്), 3 കുത്തൂര് ചുമ്മാര് (ഒപ്പ്), 4 കോലാടി ഉട്ടൂപ്പ് (ഒപ്പ്), 5 കാക്കച്ചേരി മാത്തു (ഒപ്പ്), 6 ചുങ്കത്തു ഇയ്യാവു (ഒപ്പ്), 7 തോലത്തു പാത്തു (ഒപ്പ്), 8 ചീരൻ പാത്തു (ഒപ്പ്), 9 പുലിക്കോട്ടിൽ താരു (ഒപ്പ്), 10 കിടങ്ങൻ ചേറുണ്ണി (ഒപ്പ്), 11 മണ്ടുമ്പാൽ കുഞ്ഞാത്തു (ഒപ്പ്), 12 തെങ്ങുങ്ങൽ കുരിയാക്കു (ഒപ്പ്)
രശ്മി പടിയോല തന്‍റെ മൊബൈലിലെ ക്യാമറയിലേക്ക് പകർത്തി.
“ഞങ്ങള് ഇതില് കാക്കച്ചേരി മാത്തൂന്‍റെ കുടുംബക്കാരാ. ടിപ്പൂന്‍റെ പടയോട്ടക്കാലത്ത് ആർത്താറ്റ് പള്ളി കൊള്ളയടിച്ച് തീവെച്ച് നശിപ്പിച്ചു. ശക്തൻതമ്പുരാനാ പിന്നെ പുതുക്കി പണിതത്. അപ്പോഴെഴുതിവെച്ചതാ ഈ പടിയോല. ചെമ്പുതകിടിലുള്ള ഇതിന്‍റെ ഒറിജിനല് ഇപ്പോൾ തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി ഓറിയന്‍റൽ മാനുസ്ക്രിപ്റ്റ് ലൈബ്രറീല്ണ്ട്.”
“ശക്തൻതമ്പുരാന്‍റെ കാലായപ്പോഴേക്കും നല്ല മലയാളായില്ലേ, പിന്നെന്തിനാ വട്ടെഴുത്തിലെഴുതണത്?”
“അന്നും ഔദ്യോഗികരേഖകള് വട്ടെഴുത്തിലാ എഴുതിയിരുന്നത്.”
“മേരിടീച്ചറ് പടിയോല കണ്ടിട്ടുണ്ടോ?”
“ഞാൻ നേരിട്ട് കണ്ടിട്ടില്ലാട്ടാ. കൊച്ചിരാജാവിന്‍റെ മന്ത്രിയായിരുന്ന പാലിയത്തച്ചനാ പടിയോല സൂക്ഷിച്ചേർന്നത്. ഇവളടെ അപ്പനും വേറേ ചെലരും കൂടിപ്പോയി പാലിയത്ത്ന്ന് അതെടുത്ത് വട്ടെഴുത്തറിയാവുന്ന ആരെക്കൊണ്ടോ വായിപ്പിച്ചതിനുശേഷാ ഇവടെ കൊത്തിവെപ്പിച്ചത്. പിന്നെ അത് മാനുസ്ക്രിപ്റ്റ് ലൈബ്രറിയിലിക്ക് കൊടുത്തു. വീട്ടില് ഒരു ഫോട്ടോ ഇരിക്കണ്ണ്ട്. ടീച്ചറ് വീട്ടിലിക്ക് വാ. അതുകൂടി നോക്കീട്ട് പൂവ്വാ...”
“വീട്?”
“ഇബടെ അടുത്തന്യാ... മൂന്നാല് കിലോമീറ്ററേയുള്ളൂ. എൽ.എഫ്. കോളജിന്‍റെ അപ്പറത്ത്...”
“എന്‍റെ മമ്മീടെ വീട് മമ്മിയൂരാ മിസ്...”
രൂപയുടെ തമാശകേട്ട് എല്ലാവരും ചിരിച്ചു. ഞങ്ങൾ അവരുടെ കാറിന്‍റെ പിറകേ മമ്മിയൂരിലേക്ക് പുറപ്പെട്ടു. കാർ സ്റ്റാർട്ട് ചെയ്തപ്പോൾ രേഖ വീണ്ടും ബിന്ദുവിനെയും കഥയെഴുത്തിനെയും ബെന്നിയെയുമെല്ലാം വീണ്ടും മൊബൈലിൽ ട്രൈ ചെയ്തുനോക്കി. ഒരു പ്രയോജനവുമുണ്ടായില്ല. പക്ഷേ, കാറ് ചാട്ടുകുളം കടക്കുമ്പോൾ മുംബൈയിൽനിന്ന് ഇക്ക രേഖയെ ഫോണിൽ വിളിച്ചു. ഇക്കയുടെ ശബ്ദം കേട്ടപ്പോൾ ബിന്ദുവിനെയും കഥയെഴുത്തിനെയും കുറിച്ചുള്ള ടെൻഷനെല്ലാം മറന്ന് വളരെ സന്തോഷത്തോടെ പൊക്കിളിൽ തിളങ്ങുന്ന നേവൽ ബാർബെല്ലിൽ വെറുതെ തലോടിക്കൊണ്ട് അല്പം കൊഞ്ചൽകലർന്ന ശബ്ദത്തിൽ അവൾ “ഹലോ...” പറഞ്ഞു. മുംബൈയിലെ ഇക്കയെ അവൾക്കത്ര കാര്യമാണ്. ഇക്കയെന്നാണ് വിളിക്കുന്നതെങ്കിലും ആൾ അസ്സൽ കാഞ്ഞിരപ്പള്ളിക്കാരൻ നസ്രാണിയാണ്. ഇഗ്നേഷ്യസ് കുര്യാക്കോസ്. ഇക്കയ്ക്ക് കൊഞ്ച് കയറ്റുമതി മുതൽ മൗറീഷ്യസിൽ കാസിനോവരെ ലോകം മുഴുവൻ പടർന്നുകിടക്കുന്ന പല ബിസിനസ്സുമുണ്ട്.
“നാളെ കാലത്ത് കൊച്ചീല് വര്ണ്ട്. നീ ഫ്രീയാണോ?”
“അയ്യോ, ഇക്ക പറ്റിച്ചല്ലോ. നാളെയാണ് അന്ന് ഞാൻ പറഞ്ഞ ഫോറിൻ ക്ലയന്‍റ് വരുന്നത്. ന്യൂയോർക്കിൽനിന്ന്. ഒരാഴ്ചത്തേക്ക് പള്ളി ബുക്ക് ചെയ്തിരിക്കുവാ... 24 മുതൽ 30 വരെ.”
“നീ ആള് മോശമില്ലല്ലോ, എവിടെനിന്നൊക്കയാ ഇരകളെ വലവീശിപ്പിടിക്കുന്നത്.”
“മോശമാവില്ലല്ലോ... ഇക്കയല്ലേ വലവീശാൻ പഠിപ്പിച്ചുതന്നത്.”
“ഞാൻ കൊളത്തില് മീൻ പിടിക്കാൻ പഠിപ്പിച്ച പെണ്ണിപ്പോൾ കടലിലല്ലേ മീൻ പിടിക്കണത്.”
“സ്രാവിനെ കിട്ടണങ്കിൽ കടലിൽത്തന്നെ വല വീശണ്ടേ ഇക്കാ...
.
”
“ശരി ശരി. വീശ് വീശ്. അല്ലാ എല്ലാവരും ട്വന്‍റി ട്വന്‍റീം വൺഡേ മാച്ചും കളിക്കണ ഇക്കാലത്ത് ആരെങ്കിലും ടെസ്റ്റ്മാച്ച് കളിക്ക്വോ കൊച്ചേ?”
“ഇക്കാ ഇത് വേറൊരു കേസാണ്. ഞാൻ പിന്നെ വിശദായി പറയാം...”
“ഒക്കെ നിന്‍റെ ഇഷ്ടം. വൺഡേമാച്ചോ ടെസ്റ്റോ എന്തു വേണമെങ്കിൽ കളിച്ചോ. പക്ഷേ, എന്ത് കളിച്ചാലും പിച്ച് കേടാവാതെ സൂക്ഷിച്ചോളണം.”
“അത് പിന്നെ പ്രത്യേകം പറേണോ ഇക്കാ, ഏത് വമ്പനായാലും എലിസാ ടെസ്റ്റുവരെ കഴിച്ചിട്ടേ പിച്ചിലിറങ്ങി ടോസിടാൻ സമ്മതിക്കൂ... ബട്ട് ടുമാറോ ആം റിയലി സോറി...”
“ഓകെ നോ പ്രോബ്ലം... നമുക്ക് ന്യൂ ഇയർ ഒരുമിച്ചാഘോഷിക്കാം. എ ട്രിപ് ടു സിംഗപ്പൂർ. നീയൊറ്റയ്ക്ക് പോര. ഒരു കൂട്ടുകാരിയെക്കൂടി കൂട്ടിക്കോ. എന്‍റെയൊരു ബിസിനസ്സ് പാർട്ണറുമുണ്ടാവും.”
“ദാറ്റ്സ് ഓകെ.. ഫെന്‍റാസ്റ്റിക്ക്...രശ്മി വിൽ ആൾസോ കം...”
“അപ്പോൾ ടെസ്റ്റ്മാച്ച് കഴിഞ്ഞ് പിറ്റേദിവസം രണ്ടുപേർക്കും സിംഗപ്പൂരിലേക്കുള്ള ടിക്കറ്റ് റെഡി. ഓകെ...”
“താങ്ക് യൂ ഇക്കാ... താങ്ക് യൂ വെരി മച്ച്...“
“ഞാനല്ലേ കൊച്ചേ താങ്ക്സ് പറയേണ്ടത്... പിന്നെ വേറേ എന്തൊക്കെയുണ്ട് വിശേഷങ്ങൾ? “
“പരമസുഖം...
“
“അത് ഇല്ലാതിരിക്കില്ലല്ലോ, ഞാൻ ചോദിച്ചത് കോളജിലെ പണിയൊക്കെ കളഞ്ഞ് ഈ രംഗത്ത് പ്രൊഫഷണലായോ എന്നാണ്.”
“പ്രൊഫഷണലായോ എന്ന് ചോദിച്ചാൽ പ്രൊഫഷണൽതന്നെയാണ്. പക്ഷേ, കോളജിലെ പണിയൊന്നും കളഞ്ഞിട്ടില്ല. അതിന്‍റെ മറവിലല്ലേ നമ്മുടെ നാട്ടിൽ ഇതൊക്കെ നടത്തിക്കൊണ്ടുപോകാൻ പറ്റൂ. സമൂഹത്തിന്‍റെ മുന്നിൽ മാന്യയായ കോളജ് അധ്യാപികയുടെ റോളിൽ തകർത്ത് അഭിനയിക്കുകയാണ്.”
“ശരി, അഭിനയം ഗംഭീരമായി നടക്കട്ടെ. വിഷ് യു ആൾ ദ ബൈസ്റ്റ്.”
“ഇക്കാ പിന്നെ ഒരു പ്രശ്നമുണ്ട്. ഞാനൊരു വലിയ കുടുക്കിൽ പെട്ടിരിക്കുകയാണ്.”
“ങ്ഹും പറ... “
രേഖ കാര്യങ്ങൾ വിശദമായി പറഞ്ഞു. ഇക്ക എല്ലാം മൂളിക്കേട്ടു. ഒടുവിൽ “ഒന്നും പേടിക്കണ്ട നിങ്ങൾ കൊച്ചീലേക്ക് മടങ്ങിപ്പൊക്കോ. ബാക്കി കാര്യം ഞാൻ നോക്കിക്കോളാം.” എന്നു പറഞ്ഞ് ഫോൺ പെട്ടെന്ന് ഡിസ്കണക്ട് ചെയ്തു. രേഖ ആശ്വാസത്തോടെ രശ്മിയെ നോക്കി. കാർ അപ്പോൾ രൂപയുടെ വീട്ടിലെ പോർട്ടിക്കോയിലേക്ക് കയറുകയായിരുന്നു. കാറിൽനിന്നിറങ്ങുമ്പോൾ രേഖ രശ്മിയോട് ‘
don
’
t worry
...
he will take care
’എന്ന് പറഞ്ഞു.
ആധുനികരീതിയിൽ എല്ലാ ആർഭാടങ്ങളോടുംകൂടി പണിത രൂപയുടെ വീട് ഒരു കൊച്ചു കൊട്ടാരംപോലെയായിരുന്നു. ഔപചാരികമായ സത്കാരത്തിനുശേഷം മേരിടീച്ചർ ആർത്താറ്റ് പടിയോലയുടെ ഫോട്ടോ എടുത്തുകൊണ്ടുവന്ന് കാണിച്ചു. നീളത്തിലുള്ള ചെമ്പുതകിടിലെഴുതിയ പടിയോല രണ്ടായി മടക്കി സൂക്ഷിച്ചിരുന്നതിനാൽ നടുക്ക് പൊട്ടിയത് ഫോട്ടോയിൽ വ്യക്തമായി കാണാം. രശ്മി അതും മൊബൈലിലെ ക്യാമറയിലേക്ക് പകർത്തി.
“ടീച്ചറെ, ഇതിന് ഇരുനൂറ് കൊല്ലത്തെ പഴക്കല്ലേള്ളൂ. ആർത്താറ്റ്പള്ള്യേപ്പറ്റി ഇതിലും പഴയ രേഖകള് വല്ലതുണ്ടോ?“
“ഇതിലും പഴേ രേഖകളൊന്നും ഞാൻ കണ്ടിട്ടില്ല. ബുക്കാനിന്‍റെ പുസ്തകത്തില് ചെല കാര്യങ്ങള്ണ്ട്ന്ന് ഇവളടെ ഡാഡി പറേണ കേട്ടട്ട്ണ്ട്.”
“അതല്ലാതെ എന്തെങ്കിലും കാര്യങ്ങള്, കോരപ്പാപ്പൻന്നൊരാള് ഈ പള്ളി പുതുക്കി പണിതേനെപ്പറ്റി കേട്ടിട്ടുണ്ടോ?“
ടീച്ചറുടെ മുഖം പെട്ടെന്ന് ചുവന്നു. എങ്കിലും അവർ തന്‍റെ ഭാവമാറ്റം പുറത്തുകാണിക്കാതിരിക്കാൻ ശ്രമിച്ചു.
“അങ്ങനെ ചെല കഥകള് പള്ളിനടേല് വേലകളിക്ക് വരണ കോരന്‍റെ ആള്കള് പറേണ കേട്ടട്ട്ണ്ട്...”
“പള്ളിനടേല് വേലകള്യോ?”
“ങ്ഹാ... ആർത്താറ്റ് പള്ളീല് വേലകളിണ്ട്. വിശുദ്ധമാതാവിന്‍റെ ജനനപ്പെരുന്നാള് എല്ലാ കൊല്ലോം സെപ്റ്റംബറിൽ ഏഴാന്തീം എട്ടാന്ത്യാ ആഘോഷിക്ക്യാ. എട്ടാന്തി ഉച്ചയ്ക്ക് പള്ളീലെ വിശുദ്ധകർമ്മങ്ങളും അന്നദാനോം കഴിഞ്ഞാ വേലേം മൂക്കാൻ ചാത്തനും കെട്ടി കോരന്‍റെ ആളോള് ശവക്കോട്ടമതിലിന് അടുത്ത് വന്നുനിക്കും. അവരടെ കൂടെ ചെണ്ടേം എലത്താളോയി വേറേം കൊറച്ചാളോളുണ്ടാവും. അച്ചനെറങ്ങിവന്ന് അനുവാദം കൊടുത്താ പിന്നെ അവര് പള്ളിപ്പടിപ്പുരമുറ്റത്ത് വന്ന് കളീം തുള്ളലുആ. അതിന് അവര്ക്ക് അവകാശം ണ്ട്ട്ടാ. ഒരു കൊട്ട ചോറും കറീം എടങ്ങഴി വെളിച്ചെണ്ണേം ഒരു ഉറുപ്പികേം അവരടെ അവകാശാ. അച്ചൻ അവകാശം കൊടുത്തുകഴിഞ്ഞാൽ അവരത് വാങ്ങി പള്ളീടെ പിന്നില്ള്ള തെക്കിട്ടി കളരിയമ്പലത്തിലീക്ക് പൂവ്വും. പിന്നെ അവിടാ കളി.“
“ഈ കോരന്‍റെ ആളുകളെ ഒന്ന് കാണാൻ പറ്റ്വോ?“
“അതെനെന്താ, ഇവിടത്തെ ഡ്രൈവറ് ചന്ദ്രൻ അവെട്ആ താമസിക്കണത്. ചന്ദ്രന്‍റെ അപ്പന്‍റെ അപ്പൻ തുപ്രൻ ആ അമ്പലത്തിനു മുമ്പിലെ ആലിൻചോട്ടിലെപ്പഴും ഇരിക്ക്ണ്ടാവും. തുപ്രനോട് ചോദിച്ചാ ഈ കോരപ്പറ്റിള്ള സകല കഥേം നിങ്ങക്ക് കിട്ടും.”
മേരിടീച്ചറ് ചന്ദ്രനെ അവരുടെകൂടെ അയച്ചു. പറഞ്ഞപോലെ തെക്കിട്ടി കളരിയമ്പലത്തിന്‍റെ മുന്നിലെ ആലിൻചുവട്ടിൽ തുപ്രൻ ഇരിക്കുന്നുണ്ടായിരുന്നു. വഴിക്കുവെച്ച് ചന്ദ്രനെക്കൊണ്ട് വാങ്ങിപ്പിച്ച കുപ്പി രേഖ തുപ്രന്‍റെ മുന്നിലേക്ക് തള്ളിവെച്ചു.
“തമ്പ്രാട്ടിമാര് കൊച്ചിക്കൊട്ടാരത്ത്ന്ന് വര്ആ... അപ്പാപ്പനെകണ്ടിട്ട് എന്തൊക്കോ വിവരറ്യാണ്ട്ത്രേ...“
“അയ്യയ്യോ... എന്താപ്പദ്... തമ്പ്രാട്ടിമാര് നിക്കുമ്പോ ഞാരിക്ക്യേ...”
തുപ്രൻ പതുക്കെ വിഷമിച്ച് എഴുന്നേൽക്കാൻ തൊടങ്ങി. രേഖ ‘വേണ്ട വേണ്ട ഞങ്ങള് ഇരിക്കാം.’എന്നു പറഞ്ഞ് ആൽത്തറയിലിരുന്നപ്പോൾ തുപ്രനും ഇരുന്നു. തുപ്രന് തൊണ്ണൂറിനും നൂറിനുമിടയ്ക്ക് പ്രായമുണ്ടാകും. മുഖം ചുക്കിച്ചുളിഞ്ഞ് കണ്ണുകൾ ഒരു വരപോലെ ചെറുതായിരിക്കുന്നു. പുരികവും കൺപീലികളും പൂർണമായും കൊഴിഞ്ഞു പോയതിനാൽ മുഖത്തൊരു വല്ലാത്ത ഭാവം.
“തമ്പ്രാട്ടിമാരക്ക് എന്താ അറ്യേണ്ടേ?“
“പള്ളിനടേലെ വേലകളി എന്നാ തൊടങ്ങ്യേ...?”
“വേലകള്യെന്നാ തൊടങ്ങ്യേന്ന് ചോയിച്ചാ നിക്ക് നല്ല ഓർമ്മല്യ... ഒരായിരം കൊല്ലായിട്ട്ണ്ടാവും...”
“ആയിരോ?“
“അല്ലെങ്കിൽ അഞ്ഞൂറ്...”
“അതെന്താ അങ്ങനൊരു കണക്ക്?“
“കോരപ്പാപ്പൻ കരിമ്പുല്യായി മാനത്തെക്ക് പോയിട്ടെത്ര കൊല്ലായി ചന്ദ്രാ...?”
“നിക്കറീല്യ...”
“അതിന്‍റെ പിറ്റേ കൊല്ലാ വേലകളി തൊടങ്ങ്യേ...”
“അതിനെന്തിനാ വേലകളി തൊടങ്ങ്യേ...?”
“കോരപ്പാപ്പന്‍റെ കാലത്ത് ഇബടെ നായരക്കും നമ്പൂരിക്ക്യൊന്നുംത്ര ശക്തില്യ. ആർത്താറ്റ് പള്ളീടകത്ത് വരെ കോരയ്ക്കും കോരനും ഒരേ സ്ഥാനാ. ഒപ്പാ കുമ്പസാരം. അന്ന് ഈ പറങ്കിക്കാര് പന്ന്യോള്ബടെ വന്നട്ടില്യ. പറങ്കിക്കാര് വന്നപ്പളാ ഈ നാട് നശിച്ചേ... കോരപ്പാപ്പൻ കരിമ്പ്യുല്യായി മാനത്ത് പോയപ്പോ സകല ഞാഞ്ഞൂളിനും വെഷായി. ചെറളേത്തെ തമ്പ്രാനും ആർത്താറ്റ് കത്തനാരക്കും മീശ മൊളച്ചു. തൊലി കറത്തോരക്ക് അമ്പലത്തിലും പള്ളീലും കേറാൻ പാടില്യാന്നായി. കൊല്ലത്തിലൊരു ദൂസം പള്ളിപ്പടിപ്പുരമുറ്റത്ത് പോയി വേല കളിക്കാം.”
“നിങ്ങക്ക് പള്ളിക്കകത്ത് കേറാന് പാടില്യാന്നാരും പറഞ്ഞിട്ടില്ലല്ലോ...?”
“ആരും പറഞ്ഞിട്ടില്ല തമ്പരാട്ട്യേ... ഞങ്ങക്ക് കേറേം വേണ്ട. ഞങ്ങക്ക് ഞങ്ങടെ കോരപ്പാപ്പാൻ ണ്ട്. കോരപ്പാപ്പന്‍റെ പടിയോലണ്ട്. അത് മതി.”
“കോരപ്പാപ്പന്‍റെ പടിയോലാ?”
തുപ്രൻ ചുറ്റുംനോക്കി ശബ്ദം താഴ്ത്തി.
“അതൊരു തകിടാ. അടുപ്പൂട്ടി പടിയോലാന്നാ ഞങ്ങള് പറയാ. അതെലെന്തോക്ക്യോ കുത്തിക്കുറിച്ചിട്ടുണ്ട്. ടിപ്പു പള്ളി കത്തിച്ച കാലത്താ അത് ഞങ്ങക്ക് കിട്ടീത്. അതീയമ്പലത്തില് വെച്ചേ പിന്നെ ഞങ്ങക്ക് അടിവെച്ചടിവെച്ച് കയറ്റാ, ഇപ്പോ ഞങ്ങടെ എടേന്ന് മജിസ്ട്രേട്ട് വരെണ്ട് കുട്ട്യേ...”
“അതൊന്ന് കാണാൻ പറ്റ്വോ?”
“വേണങ്കി കാണിച്ചുതരാം. കൊണ്ടുവാൻ പറ്റില്യാട്ടാ...”
“വെറുതെ നോക്കീട്ട് തിരിച്ചുതരാം...”
“അതും പറ്റില്യാ... ന്‍റെ കൈയില് വെച്ച് കാണിച്ചുതരാം...”
തുപ്രൻ എഴുന്നേറ്റുപോയി തകിട് എടുത്തുകൊണ്ടുവന്ന് മടിയിൽവെച്ചു കാണിച്ചു. ക്ലാവ് പിടിച്ച ചെമ്പുതകിടിൽ മാഞ്ഞുതുടങ്ങിയ അക്ഷരങ്ങൾ രേഖ തപ്പിത്തപ്പി വായിക്കുമ്പോൾ രശ്മി അത് വേഗം കടലാസ്സിലെഴുതിയെടുത്തു. കടലാസ്സിലെഴുതിയ വരികൾ രേഖ ഒരിക്കൽക്കൂടി വായിച്ച് ഒത്തു നോക്കുമ്പോഴേക്കും രശ്മി അത് മൊബൈൽ ക്യാമറയിലേക്ക് പകർത്തി.
അടുപ്പൂട്ടി പടിയോല
കൊല്ലം 675 ആമത് മകരം മൂന്നാം ചൊവ്വ പൊലർച്ചക്ക് കോരപ്പാപ്പന്‍റെ പിന്മുറക്കാര് പതിനെട്ടാംകൂറ്റുകാര് അടുപ്പൂട്ടി അകത്തളത്തില് അപ്പാപ്പന്‍റെ ഓർമ്മപ്പൊരുള് കല്ലും കച്ചയും സാച്ചി നിറുത്തി എഴുതിവെച്ച പടിയോല യാവിത്. പറങ്ക്യോളടെ വാക്കുകേട്ട് സാമൂരിം കൊച്ചിത്തമ്പ്രാനും ചതിച്ച കടല്ന്ന് കരിമ്പുല്യായി മാനത്തുപോയ അപ്പാപ്പനെ ഒരിക്കലും തള്ളിപ്പറേല്യാനും അപ്പാപ്പനില് കവിഞ്ഞൊരു ദൈവോം കത്തനാരും ഇല്യാന്നും ജീവൻ പോയാലും അപ്പാപ്പന്‍റെ രഹസ്യങ്ങള് ആരോടും പറേല്യാന്നും അപ്പാപ്പന്ള്ള കള്ളും പെണ്ണും കോരപ്പണോം കൃത്യായി കൊടുത്തോളാനും സമ്മതിച്ച് ഏറ്റിരിക്കുന്നു-ആദ്യവീട് കാരണവർ അടുപ്പൂട്ടി ഉക്രൂ (ഒപ്പ്), കുറ്റിപ്പാല ലോന (ഒപ്പ്), പാറന്നൂര് താരു (ഒപ്പ്), നരിക്കോട്ടിൽ പൈലോ (ഒപ്പ്), വട്ടേക്കാടൻ അന്തോണി (ഒപ്പ്), ഇയ്യാലെ കോത (ഒപ്പ്), കല്ലഴി ചേറു (ഒപ്പ്), കാട്ടാമ്പാല് ഉട്ടൂപ്പ് (ഒപ്പ്), മരത്തംകോടൻ വറീത് (ഒപ്പ്), പാറേലെ കണ്ടം കോരൻ (ഒപ്പ്).
രേഖ യാതൊരു ബുദ്ധിമുട്ടുമില്ലാതെ പടിയോല വായിക്കുന്നതു കണ്ടപ്പോൾ തുപ്രന് വലിയ ബഹുമാനമായി.
“തമ്പ്രാട്ടി കുട്ട്യേ, അപ്പാപ്പന്‍റെ ഭാഷ അറ്യാച്ചാൽ ചില്ലറ കാര്യല്ല. ഞങ്ങടെ കൂടെള്ള സകലരും പടിച്ചപണി പതിനെട്ടും നോക്കീട്ടും ദ് വായിക്കാൻ കൂട്ട്യാ പറ്റീട്ടില്യ. ഇനിപ്പോ കോരപ്പാപ്പന്‍റെ വഴീം കൂടി അറിഞ്ഞാലത്തെ സ്ഥിതിത്യെന്താ?“
“അതെന്താ കോരപ്പാപ്പന്‍റെ വഴി?“
“തമ്പ്രാട്ടി കുട്ടി ദ് ഒന്ന് നോക്ക്യേ...”
തുപ്രൻ തകിടിന്‍റെ മറുവശം കാണിച്ചുകൊടുത്തു. രേഖയ്ക്ക് അതൊറ്റ നോട്ടത്തിൽ കുന്നംകുളത്തങ്ങാടിയുടെ മാപ്പ് പോലെ തോന്നി. കുരിശാകൃതിയിലുള്ള പ്രധാന റോഡുകൾക്കിടയിലായി ചിലന്തിവലപോലെ നിരവധി ചെറിയ റോഡുകൾ.
“ഇത് കുന്നംകൊളത്തങ്ങാടീടെ അടീലിള്ള കോരപ്പാപ്പന്‍റെ വഴ്യോളാ, ദ് ങ്ങനെ നോക്കി പഠിക്കാൻ പറ്റണ കാര്യല്ല കുട്ട്യേ... പോയിത്തന്നെ അറ്യേണം.”
“അപ്പാപ്പൻ പോയിട്ട്ണ്ടോ?
“
“പോയിട്ടുണ്ടോന്ന് ചോദിച്ചാ ശ്രമിച്ച് നോക്കീട്ട്ണ്ട്. നടന്നില്ല. ഭാഗ്യത്തിന് ജീവൻ പോയില്യാന്ന് മാത്രം.“
“അതെന്താ...”
“കോരപ്പാപ്പന്‍റെ വഴീന്ന് പറേണത് കുന്നംകൊളത്തങ്ങാടീടെ അടീല്ളള ഗുഹോളാ... നല്ല പരിചല്യാത്തോര്ക്ക് അതിക്കൂടി പോവ്വാൻ പറ്റില്യ. നമ്മള് ഈയ്യ് നിക്കണ പള്ളീടെ പിന്നാംഭാഗത്ത് കൊറച്ച് വടക്കായിട്ടാ ഈ വഴീടെ ഒരറ്റം തൊടങ്ങാ. പള്ളിപ്പറമ്പിന് പൊറത്ത്. അതൊരു വല്യേ കരിങ്കല് വെച്ച് മറച്ചേക്കാ. ആ കല്ലെടുത്താ ഭൂമ്യോട് ചേർന്ന് വെട്ടുകല്ലിൽ തൊരന്നൊരു പൊത്ത് കാണാം. നിവർന്ന് കിടന്നാ കഷ്ടിച്ചൊരാളുടെ കൈയും തലേം ശരീരോം അകത്ത് കടക്കും. കൈയ് രണ്ടും മടക്കി നെഞ്ഞത്തു വെച്ച് ഇഴഞ്ഞിഴഞ്ഞ് അകത്തേക്ക് കേറണം. നിങ്ങളെപ്പോലെള്ള പെങ്കുട്ട്യോളക്ക് കേറാൻപറ്റില്ല. ആ പൊത്തില് കൊള്ളില്യ. ഒരു മൂന്നാല് കോലങ്ങനെ പോയാപൊത്ത് കൊറച്ച് വലുതാവും. പിന്നെ കൈകുത്തി മുമ്പ് ല്ക്ക് പൂവ്വാം. അങ്ങനെ കൊറച്ച് പോയാ പിന്നേം പൊത്തിന്‍റെ വലിപ്പം കൂടും. മുട്ടുകുത്തി നടക്കാന്നാവും. കൊറേക്കൂടി കഴിഞ്ഞാ, കുനിഞ്ഞ് നടക്കാറാവും. പിന്ന്യാ നമ്മള് കോരപ്പാപ്പന്‍റെ വഴീല്ക്ക് എറങ്ങ. രണ്ടു വശത്തും വെട്ടുകല്ലോണ്ട് കെട്ട്യേ തൊരങ്കാത്രേ അത്. രണ്ട്മൂന്നാൾക്ക് സുഖായുട്ട് നടക്കാന്നാപറേണെ.”
“അപ്പാപ്പൻ അവിടെക്കെത്തീല്ലെ...“
“ഇല്ല. കഷ്ടിച്ച് അരവരെ കടന്നപ്പളക്കും നിക്ക് വല്ലാണ്ടെ ശ്വാസംമുട്ടി. ഒറക്കെ കരഞ്ഞ് കാലിട്ടടിച്ചപ്പോ കൂടെണ്ടായിരുന്നോര് കാലുപിടിച്ച് വലിച്ച് പൊറത്തക്കിടുത്തു. പാറേമ്പാടത്തെ ഉട്ടൂപ്പച്ചൻ ഒരിക്കൽ ഈ വഴിക്കൂടെ പോയി വന്നൂന്ന് പറേണ കേട്ടട്ട്ണ്ട്. അതിനാ മൂപ്പരെ പള്ളീന്ന് പൊറത്താക്ക്യേത്രേ...“
മുമ്പ് കഥയെഴുത്ത് പോയി കണ്ട പാറേമ്പാടത്തെ ഇട്ടൂപ്പച്ചന്‍റെ കാര്യമാണ് തുപ്രൻ പറയുന്നതെന്ന് മനസ്സിലായപ്പോൾ സൂത്രത്തിൽ തുപ്രനോടും ചന്ദ്രനോടും യാത്രപറഞ്ഞ് അവർ നേരേ പാറേമ്പാടത്തേക്ക് തിരിച്ചു.
ഇട്ടൂപ്പച്ചൻ പുതിയൊരു ഇരയെ കിട്ടിയ സന്തോഷത്തോടെ അവരെ അകത്തേക്കാനയിച്ചിരുത്തി. മേശപ്പുറത്തെ ആനക്കൊമ്പിലും ചന്ദനത്തിലുമുള്ള കുരിശുകൾ രണ്ട് കൈയിലെടുത്ത് നെറ്റിയിൽ വെച്ച് കുറച്ചുനേരം കണ്ണടച്ചിരുന്നശേഷം കണ്ണുതുറന്ന് മുന്നിലിരിക്കുന്ന രേഖയെയും രശ്മിയെയും സൂക്ഷിച്ചുനോക്കി. തങ്ങളുടെ ഇടത്തെ കഴുത്തിൽ മുറിപ്പാടുണ്ടോ എന്നാണ് അച്ചൻ നോക്കുന്നതെന്ന് മനസ്സിലായപ്പോൾ രേഖ കൂടുതൽ ദീർഘിപ്പിക്കാതെ കാര്യത്തിലേക്ക് കടന്നു:
“അച്ചോ ഞങ്ങള് നാഷനൽ ജ്യോഗ്രഫിക്ചാനലിൽനിന്ന് കുന്നംകുളത്തെ അണ്ടർഗ്രൗണ്ട് ടണൽസിനെപ്പറ്റി ഒരു ഡോക്യുമെന്‍ററി ചെയ്യാൻ വന്നതാണ്. അതിനെപ്പറ്റി അച്ചനറിയാവുന്ന കാര്യങ്ങൾ പറഞ്ഞുതന്നാൽ വലിയ ഉപകാരായിരുന്നു...”
പ്രതീക്ഷിച്ചപോലെ ഇട്ടൂപ്പച്ചന്‍റെ മുഖം മങ്ങി. അദ്ദേഹം നീരസത്തോടെ കുരിശുകൾ രണ്ടും താഴെവെച്ചു.
“അതിന് കുന്നംകുളത്ത് അണ്ടർഗ്രൗണ്ട് ടണൽസ്ണ്ട്ന്ന് ആരാ പറഞ്ഞേ...?“
“ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പഴയ റെക്കാർഡ്സിൽ അങ്ങനെ ഒരു റഫറൻസ് കണ്ടു. 1936-ൽ ബ്രിട്ടീഷുകാർ ഭരിക്കുന്ന കാലത്ത് സാമുവൽ ജോൺസ് എന്നൊരു ജിയോളജിസ്റ്റ് കുന്നംകുളത്തെ അണ്ടർ ഗ്രൗണ്ട് ടണൽസിൽ ഇറങ്ങുന്നതിനിടയിൽ ശ്വാസംമുട്ടി മരിച്ചുവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.”
“അല്ല, ഇനി ഇപ്പോ അങ്ങനെ ടണൽസ് ണ്ട്ച്ചാത്തന്നെ അതിന് ഞാനെന്താ വേണ്ടേ...?
“
“അടുത്ത കാലത്ത് ഇട്ടൂപ്പച്ചൻ മാത്രേ അതിലിറങ്ങി നടന്നിട്ടുള്ളൂ എന്നാ അന്വേഷിച്ചപ്പോ അറിയാൻ കഴിഞ്ഞത്. പാരീസിലെ കത്തക്കോമ്പ് പോലെ ഇന്ത്യയില് കുന്നംകുളത്ത് മാത്രേള്ളൂന്ന് ബുക്കാനിൽ എഴുതിയിട്ടുണ്ട്. അതില് എറങ്ങിയവർക്ക് പല അത്ഭുതശക്തികളുമുണ്ടെന്നും അദ്ദേഹം എഴുതിയിട്ടുണ്ട്. അച്ചൻ സഹകരിക്കാമെങ്കിൽ
Catacombs of Kunnamkulam
എന്ന പേരിൽ ഒരു ഡോക്യുമെന്‍ററി ചെയ്യാനാ ഞങ്ങടെ പ്ലാൻ. അച്ചന് അത് പലതരത്തിലും പ്രയോജനം ചെയ്യും.”
ഇട്ടൂപ്പച്ചന്‍റെ മുഖം തെളിഞ്ഞു.
“പാരീസിലെ കത്തക്കോമ്പ് പോലല്ലാ കുന്നംകുളത്തെ അണ്ടർഗ്രൗണ്ട് ടണൽസ്. പാരീസിൽ 260 കിലോമീറ്റർ അണ്ടർഗ്രൗണ്ട് ടണൽസുണ്ട്. അതിന്‍റെ ഒരു ചെറിയ ഭാഗാ തലയോടുകളും അസ്ഥികൂടങ്ങളും നിരനിരയായി അടുക്കിസൂക്ഷിച്ചിട്ടുള്ള കത്തക്കോമ്പ്. അതിപ്പോ ഒരു ടൂറിസ്റ്റ്കേന്ദ്രാ… കാശ് കൊടുത്ത് ടിക്കറ്റെടുത്താ ആർക്ക് വേണങ്കിലും പോയി കാണാം. കുന്നംകുളത്തെ അണ്ടർഗ്രൗണ്ട് ടണൽസ് അങ്ങനെയല്ല. അതിന്‍റെ പിന്നിൽ പല സീക്രട്ടൂണ്ട്. ഇപ്പോ അതിലേക്ക് കേറാനുള്ള എല്ലാ വഴീം അടച്ചേക്കാ. പതിനെട്ടാംകൂറ്റിക്കാര്ന്ന് പറേണ കൂട്ടര് പത്തഞ്ഞൂറ് കൊല്ലംമുമ്പ് പണിതതാ അത്.”
“അച്ചനെങ്ങിനാ അതിന്‍റെ അകത്ത് കേറ്യേ?
“
“അതൊരു രഹസ്യാ. ഈ അണ്ടർഗ്രൗണ്ട് ടണൽസിന് പതിനെട്ടാംകൂറ്റിക്കാര് കോരപ്പാപ്പന്‍റെ വഴീന്നാ രഹസ്യായി പറയാ. അവരതാർക്കും പറഞ്ഞ്കൊടുക്കില്യ. പണ്ട് കോരപ്പാപ്പന്‍റെ കാലത്ത് അടുപ്പൂട്ടിമാളികേന്ന് ആർത്താറ്റ്പള്ളീലിക്ക് പണിത വഴ്യാദ്. അതുപോലെ മൂപ്പര് ചെറളേത്തെ ആദ്യവീട്ടിലേക്ക് വേറൊരു വഴീം പണിതു. ഇത് രണ്ടും അല്ലാണ്ടെ പതിനെട്ടാംകൂറ്റിക്കാര് പിന്നെ പണിത വേറേ കൊറെ വഴ്യോള്ണ്ട്. ഈ വഴ്യോളൊക്കെ വളവും തിരിവും ആയി ആകെ കെട്ടുപിണഞ്ഞ് കെടക്കാ. എങ്ങനെ നടന്നാലും ഒരിക്കലും തുടങ്ങേടത്ത് തിരിച്ചെത്തില്ല. വലത് മൂന്ന് ഇടത്ത്, വലത്ത് രണ്ട് ഇടത്ത്, വലത്തൊന്ന് ഇടത്ത് എന്നിങ്ങനെ കോരപ്പാപ്പന്‍റെ വഴിപ്പാട്ട് പാടി അതനുസരിച്ച് തിരിഞ്ഞുപോയാൽ ആർത്താറ്റ് പള്ളീന്ന് അടുപ്പൂട്ടി മാളികേലെത്താന്നാ പതിനെട്ടാംകൂറ്റിക്കാരടെ കോരപ്പാട്ടില് പറേണെ. അത് അടുപ്പൂട്ടി പടിയോലേടെ പിന്നില് വരച്ചുവെച്ചിട്ടുണ്ടത്രേ. ഈ പടിയോലപ്പൊ എവിടാന്ന് ആർക്കും അറീല്യ. എട്ടുകൊല്ലം മുമ്പിലത്തെ ക്രിസ്തുമസ് രാത്രീല് ഞാനതനുസരിച്ചൊന്ന് പോയി നോക്കീതാ. പകുതിവഴ്യേ പോയുള്ളൂ. അപ്പോഴക്കും നടുക്ക് വിശാലായ തളം പോലൊരുസ്ഥലത്തെത്തി. അഞ്ചാറ് വഴികള് അവടെവന്ന് ചേര്ണ്ട്. മോളീന്ന് വെള്ളം തുള്ളി തുള്ള്യായി വീഴ്ണ്ടായിരുന്നു. ആ തളത്തിന്‍റെ നടക്കൊരു ചിത കത്തിയെരിയാ. ആരെയൊക്കെയോ ചെലര് ചുറ്റും നിക്കണ്ണ്ട്, അവര് ‘പിടിക്കടാ അവനേ’ന്ന് പറഞ്ഞ് ഓടി വന്നപ്പോ ഞാൻ പേടിച്ച് ബോധംകെട്ടുവീണു. പിന്നെ കണ്ണ് തൊറക്കുമ്പോ മിഷനാസ്പ്രതീലെ ഐസീയൂലാ.”
“എങ്ങനാ പൊറത്ത് കെടന്നേന്ന് ഓർമ്മല്യ...?”
“ഇല്ല. പക്ഷേ, സംഭവം കഴിഞ്ഞ് നാലുദിവസം കഴിഞ്ഞപ്പോ അവരെന്നെ സഭേന്ന് പൊറത്താക്കി. ഇതില് വേറേ പല പ്രശ്നങ്ങളുണ്ട്. അതോണ്ട് നിങ്ങള് ഇതിന് മെനക്കടെണ്ടാ ന്നാ ഞാൻ പറയാ...“
“ജേർണലിസത്തില് അങ്ങനെ പേടിച്ച് പിന്മാറാൻ പറ്റോ അച്ചോ...?”
“ഞാൻ പറേണ്ടത് പറഞ്ഞുന്നേള്ളൂ... ഇനി വരണത് നിങ്ങള് അനുഭവിച്ചോളോ? പക്ഷേ, ഈ കാര്യോം പറഞ്ഞ് ഇനി ഈ പടി കടക്കണ്ടാ...”
അച്ചൻ സംഭാഷണം അവസാനിപ്പിക്കുകയാണെന്ന് മനസ്സിലായപ്പോൾ അവർ പുറത്തേക്കിറങ്ങി.
“രേഖാ, ഇനി നമുക്ക് മടങ്ങാം. ഒരു ലക്ഷ്യവുമില്ലാതെ ഇങ്ങനെ അലഞ്ഞിട്ടെന്താ പ്രയോജനം?“
“ആ ബെന്നിയെയെങ്കിലും ഒന്ന് കോണ്ടാക്ട് ചെയ്യാൻ പറ്റിയില്ലല്ലോ...”
കാർ കുന്നംകുളം ടൗൺ കടന്ന് തൃശൂർ റോഡിലേക്ക് തിരിയുമ്പോൾ രേഖയുടെ മൊബൈലിൽനിന്ന്
Cut my life into pieces
ഉയർന്നു. പരിചിതമല്ലാത്ത ലാൻഡ് ലൈൻ നമ്പർ.
“ഹലോ...“
“ഞാനാ കുട്ട്യേ... ബെന്ന്യേട്ടൻ. നമ്മടെ മാഷെ ലേക്ഷോറില് അഡ്മിറ്റ് ചെയ്തിരിക്കാ... ബോധം തെളിഞ്ഞിട്ടില്യാ... നിങ്ങളെവിടാ...?”
“കുന്നംകുളത്താ...“
“അയ്യോ. ഇനി നിങ്ങളവിടെ നിക്കണ്ടാ... ആകെ പ്രശ്നാ.. വേഗം ഇങ്ങട്ട് പോരേ...”
“ബിന്ദു...?“
“അതൊക്കെ പറയാം... നിങ്ങള് വേഗം കൊച്ചീലെത്ത്...”
“രേഖ രശ്മിയെ നോക്കി. മൊബൈലിന്‍റെ സ്പീക്കർ ഓൺ ചെയ്തിരുന്നതിനാൽ അവൾ എല്ലാം കേട്ടിരുന്നു.
“രേഖാ, ഞാനൊരു കാര്യം പറഞ്ഞാൽ നീ തെറ്റിദ്ധരിക്ക്വോ?“
“പറയ്...“
“ചിലപ്പോൾ ബിന്ദു കൊല്ലപ്പെട്ടിരിക്കാം...”
“ശര്യാ... എനിക്കും അങ്ങനെ സംശയം തോന്നുന്നു...”
“ഏയ്ഞ്ചലാ പെരേര എന്ന വ്യാജപ്പേരിൽ പോയ അവളെ കാണാനില്ലെന്ന് പോലീസിൽ പരാതിപ്പെട്ടാലും ചില പ്രശ്നങ്ങളുണ്ട്.”
“ഇനി നമ്മളെന്തു ചെയ്യും...?”
“നീ സ്നേഹം, അടുപ്പം എന്നിവയിലൊക്കെ വിശ്വസിക്കുന്നുണ്ടോ?“
“ഇല്ല...“
“എങ്കിൽ
Forget about her
... നാളെ ഇട്ടിക്കോര വരും.
We will celebrate a week with him. Then we will fly to Singapore with Ikka and enjoy
...
ok
...”
“നാളെ എനിക്കോ നിനക്കോ ഇതുപോലെ എന്തെങ്കിലും സംഭവിച്ചാലോ?”
“
The other will behave in the same way
...
“
“
You are so cruel
...”
“
Ya
…”
അവൾ സ്റ്റീരിയോ ഓൺ ചെയ്ത് പാപ്പ റോച്ചയുടെ
Cut my life
ഉച്ചത്തിൽ വെച്ചു.
മുപ്പത്
Itty Cora Shot Dead
!
O bitter is the knowledge that one draws from the voyage
!
The monotonous and tiny world, today
Yesterday, tomorrow, always, shows us our reflections
,
An oasis of horror in a desert of boredom
!
-
Le Voyage
-
Charles Baudelaire
ഉ
ച്ചയ്ക്കൊരുമണിയോടെ ഐ.സി.യു.വിൽനിന്ന് റൂമിലേക്ക് മാറ്റിയപ്പോഴാണ് ഞാൻ
CNN
-ലെ ‘
US tourist shot dead in Kochi airport
’ എന്ന ഞെട്ടിപ്പിക്കുന്ന വാർത്തയുടെ നടുക്കത്തിലേക്ക് ചെന്നുവീണത്. ബെന്നി ടെൻഷൻ കാരണം ഒന്നും മിണ്ടാനാവാതെ ചാനലുകൾ മാറ്റിക്കൊണ്ടിരുന്നു. അവൻ അവസാനം റിമോട്ട് താഴെവെച്ചപ്പോൾ പ്രമുഖ മലയാള ന്യൂസ് ചാനലിലെ ഉച്ചയ്ക്കുള്ള വാർത്ത ബുള്ളറ്റിൻ ആരംഭിച്ചുകഴിഞ്ഞിരുന്നു...
സേവ്യർ ഫെർണാന്‍റോ ഇട്ടിക്കോര എന്ന അമേരിക്കൻ ടൂറിസ്റ്റിനെ ഇന്ന് കാലത്ത് നാലരമണിക്ക് നെടുമ്പാശ്ശേരി അന്താരാഷ്ട്രവിമാനത്താവളത്തിൽവെച്ച് ചില അജ്ഞാതർ വെടിവെച്ച് കൊന്നു. ഇന്ത്യൻ മണ്ണിൽവെച്ച് ഒരു അമേരിക്കൻ പൗരൻ കൊല്ലപ്പെടാനിടയായതിൽ പ്രധാനമന്ത്രിയും രാഷ്ട്രപതിയും അനുശോചനം രേഖപ്പെടുത്തി. എത്രയുംവേഗം കൊലയാളികളെ പിടികൂടുമെന്നും കേസന്വേഷണത്തിന് വേണ്ടിവന്നാൽ
F.B.I
. യുടെ സഹായം തേടുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി ദില്ലിയിൽ പ്രസ്താവിച്ചു. കൂടുതൽ അക്രമങ്ങൾ നടന്നേക്കാമെന്ന ഇന്‍റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളം അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്.
ന്യൂയോർക്കിൽനിന്ന് രണ്ടാഴ്ചത്തെ അവധി ആഘോഷിക്കാനെത്തിയ സേവ്യർ ഇട്ടിക്കോരയും ഹഷിമോട്ടോ മൊറിഗാമിയെന്ന കൂട്ടുകാരിയും കസ്റ്റംസ് പരിശോധന കഴിഞ്ഞ് വിമാനത്താവളത്തിൽ പുറത്തിറങ്ങുന്ന സമയത്താണ് വെടിവെപ്പുണ്ടായത്. നെഞ്ചിലും വയറിലുമായി തുടരത്തുടരെ നാല് വെടിയുണ്ടകളേറ്റ ഇട്ടിക്കോര മിനിട്ടുകൾക്കുള്ളിൽ സംഭവസ്ഥലത്തു വെച്ചുതന്നെ മൃതിയടഞ്ഞു. പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിലെ ഗവേഷകയായ കൂട്ടുകാരി മൊറിഗാമി പരിക്കുകളൊന്നും കൂടാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇട്ടിക്കോരയെ സ്വീകരിക്കാൻ എയർപോർട്ടിലെത്തിയിരുന്ന രേഖ തോമസ്, രശ്മി ചന്ദ്രൻ എന്നീ യുവതികളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരുന്നു. രേഖ തോമസ് കൊച്ചിയിലെ ഒരു സ്വകാര്യ കോളജിലെ അധ്യാപികയും രശ്മി ചന്ദ്രൻ ബാങ്ക് ഉദ്യോഗസ്ഥയുമാണ്. ഈ സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നല്കാനായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ഞങ്ങളുടെ റിപ്പോർട്ടർ നന്ദഗോപാൽ ഇപ്പോൾ ലൈനിലുണ്ട്...
നന്ദഗോപാൽ ഇപ്പോൾ കൊച്ചി അന്താരാഷ്ട്രടവിമാനത്താവളത്തിലെ സ്ഥിതിഗതികളെങ്ങനെയാണ്?
യു.എസ്. വിനോദസഞ്ചാരിയായ സേവ്യർ ഇട്ടിക്കോരയുടെ കൊലപാതകത്തിന് ശേഷം ഭീകരാക്രമണഭീഷണിയെത്തുടർന്ന് കൊച്ചി അന്താരാഷ്ട്രവിമാനത്താവളം അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. ഇപ്പോൾ സ്ഥിതിഗതികൾ പൂർണമായും പൊലീസിന്‍റെ നിയന്ത്രണത്തിലാണെങ്കിലും വിമാനത്താവളത്തിലെവിടെയെങ്കിലും ഭീകരപ്രവർത്തകർ ഒളിച്ചിരിക്കുന്നുണ്ടോയെന്ന് തിരച്ചിൽ നടക്കുകയാണ്. മാധ്യമപ്രവർത്തകരുൾപ്പെടെയുള്ള പൊതുജനങ്ങളെ വിമാനത്താവളത്തിൽനിന്ന് നിർബന്ധമായി ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
ഇട്ടിക്കോരയുടെ കൊലപാതകികൾ ആരാണെന്നതിനെക്കുറിച്ച് പുതിയ വിവരങ്ങളെന്തെങ്കിലും കിട്ടിയിട്ടുണ്ടോ?
വെളുപ്പിന് നാലരമണിക്ക് വിമാനത്താവളത്തിൽനിന്ന് പുറത്തുവരികയായിരുന്ന സേവ്യർ ഇട്ടിക്കോരയുടെ നേരേ തുടരത്തുടരെ നാല് റൗണ്ട് വെടിവെച്ചശേഷം മിനിട്ടുകൾക്കുള്ളിൽ അക്രമികൾ ഒരു ടയോട്ട ക്വാളീസിൽ കയറി രക്ഷപ്പെടുകയായിരുന്നു. ഇട്ടിക്കോരയുടെ കൂട്ടുകാരി ഹഷിമോട്ടോ മൊറിഗാമിയയും ഇട്ടിക്കോരയെ സ്വീകരിക്കാനായി എയർപോർട്ടിലെത്തിയ രേഖ തോമസ്, രശ്മി ചന്ദ്രൻ എന്നീ യുവതികളയും പൊലീസ് ഇപ്പോഴും ചോദ്യംചെയ്തുകൊണ്ടിരിക്കുകയാണ്. എന്നാൽ അവരിൽനിന്നിതുവരെ കാര്യമായ വിവരങ്ങളൊന്നും കിട്ടിയിട്ടില്ലെന്നാണ് പൊലീസ് വൃത്തങ്ങളിൽനിന്നറിയാൻ കഴിഞ്ഞത്. മുംബൈ താജ്ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഈ കൊലപാതകത്തിന് പിന്നിൽ അന്താരാഷ്ട്ര ഗൂഢാലോചനയുടെ സാധ്യത തള്ളിക്കളയാനാവില്ലെന്നും പറയുന്നുണ്ട്.
രേഖ തോമസും രശ്മി ചന്ദ്രനും ഇട്ടിക്കോരയെ സ്വീകരിക്കാൻ വന്നതെന്തിനാണ് എന്നതിനെക്കുറിച്ച് വല്ല വിവരവും കിട്ടിയിട്ടുണ്ടോ?
പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിലെ ഗണിതചരിത്രഗവേഷകയായ ഹഷിമോട്ടോ മൊറിഗാമി ഗാന്ധിജി സർവ്വകലാശാലയിൽ നടക്കുന്ന ഒരു ചരിത്ര സെമിനാറിൽ പങ്കെടുക്കാനാണ് കൊച്ചിയിൽ വന്നിരിക്കുന്നത്. സർവ്വകലാശാലയുടെ അതിഥിയായ അവരെ സ്വീകരിക്കാനാണ് ചരിത്രാധ്യാപികയായ താൻ രശ്മി ചന്ദ്രനെയും കൂട്ടി വന്നതെന്നാണ് രേഖ തോമസ് പൊലീസിന് നല്കിയ മൊഴി. അത് പൂർണമായി വിശ്വസിക്കാതെയാണ് പൊലീസ് അവരെ രണ്ടുപേരേയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്-സുരേഷ്. താങ്കളിലേക്ക് വീണ്ടും തിരിച്ചുവരാം നന്ദഗോപാൽ, ഇപ്പോൾ ഇട്ടിക്കോര കൊലപാതകത്തെക്കുറിച്ചുള്ള യു.എസ്സ്. ഗവൺമെന്‍റിന്‍റെ പ്രതികരണവുമായി ദില്ലി യു.എസ്. കോൺസലേറ്റിന്‍റെ പരിസരത്ത്നിന്നും ചാന്ദ്നി ലൈനിലുണ്ട്.
ചാന്ദ്നി, ഇട്ടിക്കോര കൊലപാതകത്തെക്കുറിച്ച് യു.എസ്സ്. ഗവൺമെന്‍റിന്‍റെ ആദ്യ പ്രതികരണമെന്താണ്?
ഇട്ടിക്കോരയുടെ കൊലപാതകത്തെക്കുറിച്ച് യു.എസ്സ്. ഭരണകൂടത്തിന്‍റെ ഔദ്യോഗിക പ്രതികരണം അല്പസമയം മുമ്പാണ് പുറത്തുവന്നത്. ഇന്ത്യയിൽവെച്ച് ഒരു യു.എസ്. പൗരൻ കൊല്ലപ്പെടാനിടയായ സംഭവത്തിൽ അമേരിക്കൻ ഭരണകൂടം അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും ഇന്ത്യയിലെ യു.എസ്സ്. പൗരന്മാരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന് വേണ്ട എല്ലാ കാര്യങ്ങളിലും അടിയന്തര ശ്രദ്ധ പതിപ്പിക്കാൻ ഇന്ത്യാ ഗവൺമെന്‍റിനോട് അഭ്യർത്ഥിക്കുകയും ചെയ്തു. അതോടൊപ്പംതന്നെ ഇട്ടിക്കോരയുടെ ഘാതകരെ കണ്ടുപിടിക്കാനുള്ള ശ്രമത്തിൽ യു.എസ്സ്. അന്വേഷണ ഏജൻസികളുടെ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുമുണ്ട്-സുരേഷ്.
കൊല്ലപ്പെട്ട സേവ്യർ ഇട്ടിക്കോരയെക്കുറിച്ച് കൂടുതൽ എന്തെങ്കിലും വിവരങ്ങൾ കിട്ടിയിട്ടുണ്ടോ...?
കൊച്ചി വിമാനത്താവളത്തിൽവെച്ച് കൊല്ലപ്പെട്ട സേവ്യർ ഫെർണാന്‍റോ ഇട്ടിക്കോര ഇറാക്ക് യുദ്ധരംഗത്തുണ്ടായിരുന്ന യു.എസ്സ്, പട്ടാളക്കാരനാണ്. ഫലൂജയിലെ ഓപ്പറേഷൻ അൽ ഫജറിൽ പങ്കെടുത്ത തേർഡ് മെറൈൻസ് ഫസ്റ്റ് ബറ്റാലിയനിലെ ആൽഫാ കമ്പനിയിലുണ്ടായിരുന്ന ഇട്ടിക്കോര കഴിഞ്ഞ വർഷം ഡിസ്ചാർജ്ജ് ചെയ്യപ്പെട്ടതിനുശേഷം എന്തു ചെയ്യുകയായിരുന്നുവെന്ന് ഇനിയും വ്യക്തമായിട്ടില്ല.
സംഭവത്തിന്‍റെ ഏകദേശരൂപം കിട്ടിയപ്പോൾ ബെന്നി ടി.വി. ഓഫ് ചെയ്തു.
“ഇനി ഇപ്പോ നമ്മളെന്താ ചെയ്യാ മേഷേ...? “
“ഒന്നും ചെയ്യാനില്യ. എന്തുവന്നാലും നേരിടണം. ചിലപ്പോൾ അധികം താമസിയാതെ പൊലീസ് ഇവിടേക്കും വരും.”
“ആ പെങ്കുട്ട്യോളുടെ കാര്യം എന്തായിട്ടുണ്ടാവോ? “
“എന്തായാലും ബിന്ദുവിന് സംഭവിച്ചതിനെക്കാൾ കൂടുതലൊന്നും അവർക്ക് സംഭവിക്കാനില്ല.”
വൈകുന്നേരത്തോടെ, ഇട്ടിക്കോര കൊലപാതകത്തിലെ മുഖ്യപ്രതികളെന്ന് സംശയിച്ച് മിർസാ അലി (21), ഹുസൈൻ രാജ (24), സിയാദ് (22), ഫൈസൽ (21) എന്നിവരെ സേലത്തിനടുത്ത് മേട്ടൂരിൽവെച്ച് തമിഴ്നാട് പൊലീസ് അറസ്റ്റ്ചെയ്തു. അവരിൽ മിർസാ അലി കാശ്മീരിലെ അനന്തനാഗ് സ്വദേശിയും മറ്റുള്ളവർ. തമിഴ്നാട്ടിലെ രാമനാഥപുരത്തുകാരുമായിരുന്നു. കൊലപാതകത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് ലെഷ്ക്ർ തോയിബ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനും വാർത്താ ചാനലുകൾക്കും വിദേശത്തെ ഏതോ അജ്ഞാതകേന്ദ്രത്തിൽനിന്നും അയച്ച ഇ-മെയിലിന്‍റെ പൂർണരൂപം ചാനലുകളിൽ കാണിച്ചു. ഇറാക്ക് യുദ്ധത്തിൽ പങ്കെടുത്ത യു.എസ്. പട്ടാളക്കാരനായ ഇട്ടിക്കോര ഫലൂജയിലെ ഓപ്പറേഷൻ അൽ ഫജറിൽ (
Al Fjar
) പ്രധാന പങ്കുവഹിച്ച ആളായിരുന്നുവെന്നും അന്നുമുതൽ തങ്ങൾ ഇട്ടിക്കോരയെ വധിക്കാനുള്ള പദ്ധതി തയ്യാറാക്കി വരികയായിരുന്നുവെന്നുമാണ് ലെഷ്കർ ഇ-മെയിലിൽ അവകാശപ്പെട്ടത്.
“എത്ര ഭംഗിയായിട്ടാ ബെന്ന്യേ ഒരോ നുണകൾ പടച്ചെടുക്കുന്നത്...
“
“മാഷേ അത് ചെലപ്പോ സത്യാണെങ്കിലോ?”
“തനിക്ക് വല്ല വട്ടൂണ്ടോ? എന്ത് കുറ്റകൃത്യങ്ങള് നടന്നാലും അതിന്‍റെ പിന്നില് മുസ്ലീങ്ങളാന്ന് പറഞ്ഞ് പരത്തണതാ ഇപ്പഴത്തെ ഒരു രീതി. ഉടനെ അതേറ്റെടുക്കാനായി കുറെ ആളുകളും. പിന്നെ അന്വേഷണം മുഴുവൻ ആ വഴിക്കാവും. ‘കോരപ്പാപ്പന്‍റെ പിൻഗാമ്യാന്ന് പറഞ്ഞിട്ടൊരുത്തൻ അമേരിക്കേന്ന് ഇങ്ങട് വര്ണ്ട് ത്രേ. അവനീ മണ്ണില് കാല് കുത്ത്യാ അപ്പൊ തട്ടണം.’ എന്ന് പ്രാഞ്ച്യേട്ടൻ പറേണത് ഞാൻ കേട്ടതാ...”
“അപ്പോ പതിനെട്ടാംകൂറ്റിക്കാരനാ ഇതിന്‍റെ പിന്നില് ന്നാ മാഷപറേണേ?”
“അതിലെന്താ സംശയം?”
“എന്നാൽ നമുക്കത് പൊലീസിലറിയിച്ചാലോ?”
“ഒന്നും വേണ്ട, പൊറത്തൊരു മനുഷ്യനോടും ഇതിനെപ്പറ്റി മിണ്ടണ്ട. ജീവൻ തിരിച്ച് കിട്ടീതന്നെ ഭാഗ്യംന്ന് വിചാരിച്ചിരിക്ക്യാ... “
സംഭവം നടന്നു വെറും പതിന്നാല് മണിക്കൂറിനുള്ളിൽ കുറ്റവാളികളെ അറസ്റ്റ് ചെയ്യാൻകഴിഞ്ഞ ഇന്ത്യൻ സർക്കാരിനെ അമേരിക്കൻ പ്രസിഡന്‍റ് പ്രത്യേകം അഭിനന്ദിച്ചുവെന്നും കേസന്വേഷണത്തിൽ ഇന്ത്യൻ പൊലീസിനെ സഹായിക്കാനും ഈ സംഭവത്തിന് പിന്നിൽ വല്ല അന്താരാഷ്ട്ര ഗൂഢാലോചനയും നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാനുമായി അമേരിക്കൻ കുറ്റാന്വേഷണ ഏജൻസിയായ
FBI
യുടെ ഉദ്യോഗസ്ഥന്മാർ ഇന്ത്യയിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്നും വാർത്താ ചാനലുകൾ ആവർത്തിച്ചുകൊണ്ടിരുന്നു. ഓപ്പറേഷൻ അൽ ഫജറിൽ യൂഫ്രട്ടീസിന് കുറുകേയുള്ള വടക്കേ പാലം തകർത്ത് ഫലൂജ പട്ടണത്തെ ഒറ്റപ്പെടുത്തുന്നതിലും ജാലോൻ പാർക്ക് (
Jalon Park
) പിടിച്ചെടുക്കുന്നതിലും ഇട്ടിക്കോര വഹിച്ച സ്തുത്യർഹമായ പങ്കിനെക്കുറിച്ച് മേജർ റെയ്നോൾഡ്സും (
Major Reynolds
) ലഫ്റ്റനന്‍റ് ഷുപ്പും (
Lft. Shupp
)
CNN
ലെ ചർച്ചയിൽ എടുത്തുപറഞ്ഞു. മലയാളം ചാനലുകളിലെ ചർച്ചകളിൽ പങ്കെടുത്ത രാഷ്ട്രീയ നേതാക്കന്മാരും കുറ്റാന്വേഷണവിദഗ്ദ്ധരും ടെററിസം എക്സ്പർട്ട്സുമെല്ലാം അതേ ഫലൂജാ ലൈനിൽത്തന്നെയാണ് ചർച്ചകൾ മുന്നോട്ടു കൊണ്ടുപോയത് ആരും പതിനെട്ടാംകൂറ്റിക്കാരെപ്പറ്റി പരാമർശിച്ചതുപോലുമില്ല.
പിറ്റേദിവസവും ചാനലുകളിലും പ്രതങ്ങളിലും നിറഞ്ഞുനിന്നത് ഇട്ടിക്കോര കൊലപാതകത്തെക്കുറിച്ചുള്ള വാർത്തകളായിരുന്നു. സാധാരണ ക്രിസ്തുമസ് പിറ്റേന്ന് പ്രസിദ്ധീകരിക്കാത്ത പ്രതങ്ങൾപോലും അവധി റദ്ദാക്കി പ്രത്യേക പതിപ്പുകൾ പുറത്തിറക്കി. ചാനൽ ചർച്ചകളിൽനിന്ന് വ്യത്യസ്തമായി പത്രറിപ്പോർട്ടുകൾ കൂടുതൽ പൊടിപ്പും തൊങ്ങലുകളും വെച്ച ‘സ്റ്റോറി’കളായിരുന്നു. അതിന്‍റെകൂടെ ഒരു മലയാള പ്രതം ഹഷിമോട്ടോ മൊറിഗാമിയുമായുള്ള അഭിമുഖംതന്നെ പ്രസിദ്ധീകരിച്ചു.
അഭിമുഖത്തിൽ മൊറിഗാമി പതിനഞ്ച്-പതിനാറ് നൂറ്റാണ്ടുകളിൽ ജീവിച്ചിരുന്ന കേരളീയനായ ഫ്രാൻസിസ് ഇട്ടിക്കോര എന്ന കുരുമുളക് കച്ചവടക്കാരൻ ഗണിതശാസ്ത്രത്തിന്‍റെ വളർച്ചയിൽ വഹിച്ച പങ്കാണ് തന്‍റെ ഗവേഷണവിഷയമെന്ന് പറഞ്ഞു. അദ്ദേഹം ഹൈപേഷ്യൻ ഫിലോസഫിയിൽ വിശ്വസിക്കുന്നയാളായിരുന്നു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി പതിനെട്ട് ഭാര്യമാരും 79 മക്കളുമുണ്ടായിരുന്ന ഫ്രാൻസിസ് ഇട്ടിക്കോര തന്‍റെ മക്കളെയും മരുമക്കളെയും ചെറുമക്കളെയും ഹൈപേഷ്യൻ ഫിലോസഫി പ്രചരിപ്പിക്കാനായി ചുമതലപ്പെടുത്തി. ഇവരാണ് പിന്നീട് പതിനെട്ടാംകൂറ്റുകാരനെന്ന രഹസ്യ ജനവിഭാഗമായി മാറിയത്. നിർഭാഗ്യവശാൽ അവർ കാലക്രമേണ ഹൈപേഷ്യൻ ഫിലോസഫിയിൽനിന്ന് പൂർണമായും അകന്ന് കടുത്ത അന്ധവിശ്വാസികളും സ്വാർത്ഥരും ക്രൂരന്മാരുമായി മാറി. കച്ചവടത്തിൽ ലാഭമുണ്ടാക്കാൻവേണ്ടി എന്ത് കുടിലതന്ത്രങ്ങളും പ്രയോഗിക്കുന്ന അവരുടെ ഇക്കാലത്തെ പ്രവർത്തനങ്ങളിൽ പല നിഗൂഢതകളുണ്ട്. സേവ്യർ ഇട്ടിക്കോരയുടെ കൊലയ്ക്ക് പിന്നിൽ ഈ പതിനെട്ടാംകൂറ്റുകാരാണെന്നാണ് താൻ സംശയിക്കുന്നതെന്ന് മൊറിഗാമി പറഞ്ഞു.
എന്നെപ്പോലെയുള്ളവർ പുറത്ത് പറയാൻ ധൈര്യപ്പെടാതിരുന്ന കാര്യങ്ങൾ ഉൾക്കൊള്ളുന്ന മൊറിഗാമിയുടെ വെളിപ്പെടുത്തൽ കേസന്വേഷണത്തിന്‍റെ ദിശ തിരിച്ചുവിട്ടു. പക്ഷേ, ‘യഥാർത്ഥ’ പ്രതികളെ പിടികൂടിയ സാഹചര്യത്തിൽ മൊറിഗാമിയോടൊപ്പം ഇന്നലെ വിട്ടയയ്ക്കപ്പെട്ട രേഖയെയും രശ്മിയെയും വീണ്ടും ചോദ്യം ചെയ്യാനായി മണിക്കൂറുകൾക്കുള്ളിൽ പൊലീസ് ഫ്ളാറ്റിലെത്തി. യൂണിവേഴ്സിറ്റി ഗസ്റ്റ്ഹൗസിൽ താമസിക്കുന്ന മൊറിഗാമിയും പൊലീസിന്‍റെ രഹസ്യനിരീക്ഷണത്തിലായി.
ഡിസംബർ ഇരുപത്തിയേഴാം തീയതിയിലെ പത്രങ്ങൾ ‘ദി സ്കൂളി’നെക്കുറിച്ചും പതിനെട്ടാംകൂറ്റുകാരെക്കുറിച്ചുമുള്ള ഞെട്ടിപ്പിക്കുന്ന വാർത്തകളുമായാണ് പുറത്ത് വന്നത്. രേഖയെയും രശ്മിയെയും ചോദ്യം ചെയ്യാനായി ഫ്ളാറ്റിലെത്തിയ പൊലീസ് ‘ഭൂമിയിലൊരു സ്വർഗ്ഗമുണ്ടെങ്കിൽ അത് ഇതാണ്! അത് ഇതാണ്! അത് ഇതാണ്!’ എന്നെഴുതി വെച്ചിരിക്കുന്ന ‘ദ സ്കൂളി’ലെ ബോഡി ലാബും ലിബറേഷനും കണ്ട് ഞെട്ടിപ്പോയിയത്രേ. ബോഡി ലാബിലെ എങ്ങനെ വേണമെങ്കിലും ഉയർത്തുകയും താഴ്ത്തുകയും ചെരിക്കുകയും കറക്കുകയുമൊക്കെ ചെയ്യാവുന്ന മോട്ടോർ ഘടിപ്പിച്ച കട്ടിലിന്‍റെയും ലിബറേഷനിലെ സെന്‍റ് ആൻഡ്രൂസ് ക്രോസിന്‍റെയും ചിത്രങ്ങൾസഹിതം ദേശീയ പത്രത്തിന്‍റെ അവസാനത്തെ പേജ് നിറയെ വന്ന റിപ്പോർട്ടിന്‍റെ നടുവിൽ ജി സ്ട്രിങ്ങും മൈക്രോബ്രായും മാത്രം ധരിച്ച് ചെറായി ബീച്ചിൽ കടലിലേക്ക് നോക്കി നിൽക്കുന്ന രേഖയുടെ ഫോട്ടോ ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മലയാളി മങ്ക!’ എന്ന കാപ്ഷനോടെയാണ് കൊടുത്തിരുന്നത്. അത് ഇട്ടിക്കോരയുടെ വരവ് പ്രമാണിച്ച് ബോഡിലാബിന്‍റെ ചുവരിൽ പുതുതായി സ്ഥാപിച്ചതായിരുന്നു. പത്രത്തിന്‍റെ ആദ്യപേജുകളിൽ മുഴുവൻ പതിനെട്ടാംകൂറ്റുകാരുടെ ചരിത്രത്തെക്കുറിച്ചും ക്രൂരവും നിഗൂഢവുമായ പ്രവർത്തനങ്ങളെക്കുറിച്ചുമുള്ള വാർത്തകളായിരുന്നു. ചില പത്രങ്ങളിൽ കെ. പൊറിഞ്ചു ബി.എ. എഴുതിയ ‘നക്ഷത്രക്കോര അഥവാ ഇട്ടിക്കോര എന്ന നാവികൻ’ എന്ന പുസ്തകത്തിലെ ചില ഭാഗങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ എല്ലാ പത്രങ്ങളും രേഖയുടെ ജി സ്ട്രിങ് ഫോട്ടോയാണ് വളരെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചത്.
എല്ലാ ചാനലുകളിലും പതിനെട്ടാംകൂറ്റുകാരെക്കുറിച്ചും കൊച്ചിയിലെ സെക്സ് റാക്കറ്റുകളെക്കുറിച്ചുമുള്ള ചർച്ചകൾ പൊടിപൊടിച്ചു. പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനം നടക്കുന്ന സമയമായതിനാൽ രേഖയുടെ ജി സ്ട്രിങ് ഫോട്ടോയുള്ള പത്രവുമുയർത്തിപ്പിടിച്ച് സഭയിലെത്തിയ കേരളാ എംപിമാർ ഇട്ടിക്കോര കോലക്കേസ്സിനോട് ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. ഇട്ടിക്കോര കൊലക്കേസ്സിന് ടെററിസ്റ്റ് ആംഗിളിന് പുറമേ ഒരു അണ്ടർ വേൾഡ് ആംഗിളും സെക്സ് ആംഗിളും കൂടിയുണ്ടെന്ന് അവർ ആരോപിച്ചു. എന്നാൽ സബ്മിഷന് മറുപടി പറഞ്ഞ കേന്ദ്ര ആഭ്യന്തരമന്ത്രി ഇത്തരം വെളിപ്പെടുത്തലുകൾ കേസന്വേഷണത്തിന്‍റെ വഴിതെറ്റിക്കാനായി ബോധപൂർവ്വം നടത്തുന്നതാണെന്ന നിലപാടാണ് സ്വീകരിച്ചത്. മൊറിഗാമിയുടെ അഭിമുഖം പ്രസിദ്ധീകരിച്ച പത്രത്തിന്‍റെ പിന്നിലാരാണെന്ന് എല്ലാവർക്കും അറിയാമെന്നും അതിന്‍റെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ഇട്ടിക്കോര കൊലക്കേസ്സിലെ യഥാർത്ഥ പ്രതികളെ അറസ്റ്റ് ചെയ്യുകയും അവർ കുറ്റം സമ്മതിക്കുകയും ചെയ്ത സ്ഥിതിക്ക് കൊലപാതകത്തിന് പിന്നിൽ അന്താരാഷ്ട്ര ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന കാര്യമാണ് ഇപ്പോൾ അന്വേഷിക്കുന്നത്. അതിന് അമേരിക്കൻ ഫെഡറൽ ഏജൻസിയുമായി സഹകരിച്ച് പ്രവർത്തിക്കുകയാണെന്ന് അദ്ദേഹം സഭയെ രേഖാമൂലം അറിയിച്ചു.
ഈ സാഹചര്യത്തിലാണ് ഡിസംബർ 28-ന് ഗാന്ധിജി സർവ്വകലാശാലയിലെ സ്കൂൾ ഓഫ് സോഷ്യൽ സയൻസിൽ നടന്ന ഗണിത ചരിത്രത്തെക്കുറിച്ചുള്ള സെമിനാറിൽ മൊറിഗാമി മുഖ്യപാസംഗികയായി സംസാരിച്ചത്. സാധാരണ ഇത്തരം സെമിനാറുകൾ അത്ര കാര്യമായി എടുക്കാറില്ലാത്ത മാധ്യമങ്ങൾ ഇട്ടിക്കോര കൊലപാതകത്തിന്‍റെ പശ്ചാത്തലത്തിൽ മൊറിഗാമിയുടെ പ്രസംഗം മുഴുവൻ ലൈവായി ടെലികാസ്റ്റ് ചെയ്തു.
“
Dear students, teachers and friends
,
“പ്രമുഖ ചരിത്രകാരനും ഗാന്ധിജി യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലറുമായ എന്‍റെ സുഹൃത്ത് ഡോക്ടർ ഗുരുക്കൾ ഈ പ്രഭാഷണത്തിനു ക്ഷണിച്ചപ്പോൾ പതിനഞ്ചാം നൂറ്റാണ്ടിൽ കേരളത്തിൽ ജനിച്ച ഫ്രാൻസിസ് ഇട്ടിക്കോര എന്ന കുരുമുളക് കച്ചവടക്കാരൻ ഗണിതത്തിനും ജ്യോതിശ്ശാസ്ത്രത്തിനും നല്കിയ സംഭാവനകളെക്കുറിച്ച് സംസാരിക്കാമെന്നാണ് ഞാൻ സമ്മതിച്ചിരുന്നത്. നിർഭാഗ്യവശാൽ ഇപ്പോൾ അത്തരമൊരു പ്രഭാഷണം നടത്താവുന്ന മാനസികാവസ്ഥയിലല്ല ഞാൻ എന്ന് നിങ്ങൾക്കറിയാമല്ലോ. ഫ്രാൻസിസ് ഇട്ടിക്കോരയെക്കുറിച്ച് ഇവിടെ അവതരിപ്പിക്കാനുദ്ദേശിച്ച പേപ്പറിന്‍റെ പകർപ്പുകൾ നിങ്ങൾക്കെല്ലാവർക്കും നല്കാൻ വേണ്ട ഏർപ്പാടുകൾ ചെയ്തിട്ടുണ്ട്. അതിനെക്കുറിച്ച് നിങ്ങൾക്കുള്ള സംശയങ്ങളും അഭിപ്രായങ്ങളും ഞാൻ യു എസ്സിലേക്ക് മടങ്ങുന്നതിനു മുമ്പ് പിന്നീടൊരു ദിവസം നമുക്ക് വിശദമായി ചർച്ച ചെയ്യാം. ഇപ്പോൾ എന്‍റെ ഗവേഷണ വിഷയവുമായി അത്രയൊന്നും ബന്ധമില്ലാത്ത ചില കാര്യങ്ങൾ നിങ്ങളോടും സംസാരിക്കാനാണ് ഞാനാഗ്രഹിക്കുന്നത്.
“ഗണിതം, ചരിത്രം എന്നീ ജ്ഞാനമണ്ഡലങ്ങൾ അറിവിന്‍റെ വിരുദ്ധ ധ്രുവങ്ങളിൽ നിൽക്കുന്നവയാണെന്ന തെറ്റിദ്ധാരണപോലെ ഗണിതവും സാഹിത്യവും അറിവിന്‍റെ വ്യത്യസ്ത മേഖലകളെയാണ് പ്രതിനിധീകരിക്കുന്നതെന്നൊരു ധാരണയും ഇന്ന് അക്കാദമിക് രംഗത്ത് നിലനിൽക്കുന്നുണ്ട്. ഗണിതവും സാഹിത്യവും തമ്മിലുള്ള ബന്ധം എളുപ്പത്തിൽ വിശദീകരിക്കാൻകഴിയില്ലെങ്കിലും അത്തരമൊരു സാധ്യത വളരെ വിസിബിൾ ആണെന്നെനിക്ക് തോന്നുന്നു. കാരണം, സാഹിത്യവും ജീവിതവും തമ്മിലുള്ള ബന്ധംതന്നെ. നമ്മൾ ആക്സിഡന്‍റ് അല്ലെങ്കിൽ കോയിൻസിഡൻസ് എന്ന് വിളിക്കുന്ന പല കാര്യങ്ങളും സംഭവിക്കുന്നതിൽ മാത്തമാറ്റിക്കൽ ആയൊരു ക്രമമില്ലേ (
order
) എന്ന് ഞാൻ പലപ്പോഴും സംശയിച്ചിട്ടുണ്ട്. ഉദാഹരണമായി കഴിഞ്ഞ ക്രിസ്മസ് പുലരിയിൽ കൊച്ചി വിമാനത്താവളത്തിൽവെച്ച് എന്‍റെ കൂട്ടുകാരൻ സേവ്യർ ഇട്ടിക്കോര വെടിയേറ്റ് മരിച്ച സംഭവം. തുടരെത്തുടരെ ചീറി വന്ന നാല് വെടിയുണ്ടകൾ ഇട്ടിക്കോരയുടെ നെഞ്ചിലും വയറിലും തുളച്ച് കയറിയപ്പോൾ സെന്‍റിമീറ്ററുകൾ മാത്രം അടുത്തുണ്ടായിരുന്ന എനിക്ക് ഒരു പോറലുപോലുമേറ്റില്ല. ഇട്ടിക്കോരയെ ബൊക്കെ നല്കി സ്വീകരിക്കാനായി മുന്നിലേക്ക് വന്ന സുഹൃത്ത് രേഖയെ തൊട്ടുതൊട്ടില്ലെന്ന മട്ടിൽ കടന്നു പോയ നാല് വെടിയുണ്ടകളിലൊന്നുപോലും അവളുടെ ദേഹത്തു കൊണ്ടില്ല. എല്ലാ വെടിയുണ്ടകളും കൃത്യമായി ഇട്ടിക്കോരയുടെ ദേഹത്തുതന്നെ തറച്ചു. കൊലയാളിയുടെ കൃത്യമായി വെടിവെക്കാനുള്ള സാമർത്ഥ്യത്തെക്കാളുപരി ഇതിൽ മറ്റെന്തെങ്കിലും ഘടകങ്ങൾ പ്രവർത്തിക്കുന്നുണ്ടോ? ഇത്തരം കോയിൻസിഡൻസുകൾക്ക് ഒരു മാത്തമാറ്റിക്കൽ മോഡൽ കൺസ്ട്രക്റ്റ് ചെയ്യുന്നത് എത്രത്തോളം പ്രായോഗികമാണെന്ന് എനിക്കറിയില്ല.
“ഞാൻ ബുഡാപെസ്റ്റിൽ
BSM
ന് തിരഞ്ഞെടുക്കപ്പെടുന്നതും അവിടെ വെച്ച് പാൾ എയർദോഷിനെ കാണുന്നതും അദ്ദേഹമെന്നോട് ഇട്ടിക്കോരയെക്കുറിച്ച് പറയുന്നതും തുടർന്ന് ഗ്രോഥെൻഡിക്കിനെ പോയി കാണുന്നതുമെല്ലാം അത്തരം കോയിൻസിഡൻസുകളാണെന്നാണ് എനിക്ക് തോന്നുന്നത്. ഇതിൽ ആദ്യത്തേത് സംഭവിച്ചില്ലായിരുന്നെങ്കിൽ തീർച്ചയായും രണ്ടാമത്തേതും മൂന്നാമത്തേതും നാലാമത്തേതും സംഭവിക്കില്ലായിരുന്നു. അങ്ങനെ നോക്കിയാൽ
BSM
-ന് തിരഞ്ഞെടുക്കപ്പെട്ടിട്ടില്ലായിരുന്നുവെങ്കിൽ എനിക്ക് ഇട്ടിക്കോരയുടെ കൊലപാതകത്തിന് സാക്ഷിയാകേണ്ടി വരില്ലായിരുന്നു. അതുപോലെതന്നെയാണ് ഇട്ടിക്കോരയുടെ കാര്യവും. ഇറാക്ക് യുദ്ധത്തിൽ ഫലൂജയിലേക്ക് പോയില്ലായിരുന്നെങ്കിൽ ഇട്ടിക്കോര കത്രീനയെ കാണാൻ പെറുവിലേക്ക് വരികയോ എന്നെ പരിചയപ്പെടുകയോ എന്നോടൊപ്പം കേരളത്തിലേക്ക് യാത്രചെയ്യുകയോ ഒടുവിൽ വെടിയേറ്റ് കൊല്ലപ്പെടുകയോ ചെയ്യില്ലായിരുന്നു.
“ഒരു മതവിശ്വാസിയാണെങ്കിലും അല്ലെങ്കിലും ഞാൻ പറയുന്നത് ശുദ്ധഅസംബന്ധമാണെന്നേ നിങ്ങൾക്ക് തോന്നൂ. മതവിശ്വാസിയാണെങ്കിൽ
മൊറിഗാമിയെ കണ്ടുമുട്ടിയാലുമില്ലെങ്കിലും സേവ്യർ ഇട്ടിക്കോര ക്രിസ്തുമസ് പുലരിയിൽ കൊച്ചി വിമാനത്താവളത്തിൽവെച്ച് വെടിയേറ്റ് മരിക്കുമെന്ന് നിങ്ങൾ പറയും. മതവിശ്വാസിയല്ലെങ്കിൽ ജീവിതത്തിലെ ഏതു സംഭവങ്ങളെയും ഇത്തരത്തിൽ കൂട്ടിക്കെട്ടാൻ കഴിയുമെന്നും അതിന് യുക്തിപരമായ യാതൊരു സാധുതയുമില്ലെന്ന് പറഞ്ഞെന്നെ പരിഹസിക്കും. എന്നാൽ ഈ രണ്ട് നിലപാടുകളും ഒരുപോലെ അബദ്ധമാണെന്നാണ് എന്‍റെ സുഹൃത്തായ റൊബർട്ടോ ബൊളെനോ എന്ന സ്പാനിഷ് എഴുത്തുകാർ 2003 ജൂലൈ 15-ന് മരിക്കുന്നതിന് പതിനഞ്ച് ദിവസങ്ങൾക്ക് മുമ്പ് എന്നോട് പറഞ്ഞത്. അതിന് ഉദാഹരണമായി ബൊളെനോ ചൂണ്ടിക്കാണിച്ചത് പ്രശസ്ത ജാപ്പനീസ് എഴുത്തുകാരനായ യുകിയോ മിഷിമയുടെ ആത്മഹത്യയാണ്. 1970 നവംബർ 25-ന് മിഷിമ ഹരാകിരി ചെയ്തതിന്‍റെ കാരണം 1957 ആഗസ്റ്റ് 14-ന് വൈകുന്നേരം കര്യുസ്വാവ(
Karuizawa
)യിലെ ഒരു ടെന്നീസ് കോർട്ടിൽവെച്ച് ഇപ്പോഴത്തെ ജപ്പാൻ ചക്രവർത്തിനി മിചികോയെ അകിതോ ചക്രവർത്തി കണ്ടുമുട്ടിയതാണെന്ന് പറയാമെന്നായിരുന്നു ബൊളെനോയുടെ വാദം. ടോക്കിയോ സേക്രഡ് ഹാർട്ട് യൂണിവേഴ്സിറ്റിയിലെ സാഹിത്യ വിദ്യാർത്ഥിനിയായിരുന്ന മിചികോ ഷോഡ എന്ന സുന്ദരി മിഷിമയുടെ ആരാധികയായിരുന്നു. അവർ തമ്മിലുള്ള വിവാഹം ഏതാണ്ട് തീരുമാനിക്കാനിരിക്കുന്ന സമയത്താണ് യുവരാജാവായ അകിതോ മിചികോയെ ടെന്നീസ് കോർട്ടിൽ വെച്ച് കാണുന്നതും അവളുടെ സൗന്ദര്യത്തിൽ ആകൃഷ്ടനാകുന്നതും. രാജകുടുംബാംഗമല്ലാതിരുന്നിട്ടുപോലും മിചികോയെ തന്നെ വിവാഹം കഴിക്കണമെന്ന യുവരാജാവിന്‍റെ വാശിക്ക് മുന്നിൽ രാജ്യം മുഴുവൻ തലകുനിച്ചു. എന്നാൽ മിചികോ ക്രൗൺ പ്രിൻസസായി കൊട്ടാരത്തിലേക്ക് പോയപ്പോൾ തകർന്നുപോയത് യുകിയോ മിഷിമയായിരുന്നു. അകിതോ മിചികോയെ കണ്ടുമുട്ടിയില്ലായിരുന്നെങ്കിൽ യുകിയോ മിഷിമയുടെ ജീവിതം മറ്റൊരുതരത്തിലാകുമായിരുന്നുവെന്നും മിഷിമ ഒരിക്കലും ആത്മഹത്യ ചെയ്യില്ലായിരുന്നുവെന്നുമാണ് ബൊളെന്നോ പറഞ്ഞത്. എന്തോ എനിക്കത് അത്ര വിശ്വസനീയമായി തോന്നിയില്ല. മിഷിമയുടെ കൃതികളിലെ രാഷ്ട്രീയവും തത്ത്വചിന്താപരവുമായ നിലപാടുകൾ സൂക്ഷ്മമായി നിരീക്ഷിക്കുമ്പോൾ ഹരാകിരി അനിവാര്യമായിരുന്നു എന്ന നിഗമനത്തിലാണ് ഞാനെത്തുന്നതെന്ന് പറഞ്ഞപ്പോൾ ബൊലെനോ ചിരിച്ചുകൊണ്ടാണ് മറുപടി പറഞ്ഞത്.
“മൊറിഗാമി, മിചികോയെ വിവാഹം കഴിക്കാൻ കഴിയാതിരുന്നതുകൊണ്ടാണ് മിഷിമയുടെ രാഷ്ട്രീയവും തത്ത്വചിന്താപരവുമായ നിലപാടുകൾ അത്തരത്തിലായത്. ഞാൻ വിവാഹമെന്ന
social institution
നെപ്പറ്റിയല്ല പറയുന്നത്. അതിനകത്തെ സെക്സിനെയാണ്.
Sex is having a magnificient effect in the formation of one
’
s political and philosophical attitudes
. അതി സുന്ദരിയും ബുദ്ധിശാലിനിയുമായ മിചികോയോടൊപ്പം ജീവിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ മിഷിമയുടെ നിലപാടുകൾ വേറെയാകുമായിരുന്നു. അതുകൊണ്ടാണ് ഞാൻ മതചിന്തകളും യുക്തിചിന്തകളും ഫലത്തിൽ ഒന്നാണെന്ന് പറയുന്നത്. രണ്ടും ഒരുപോലെ അസംബന്ധമാണ്.
“മിഷിമയെപ്പറ്റി ബൊളെനോ പറഞ്ഞ കാര്യങ്ങൾ ഇവിടെ പറയാൻ മറ്റൊരു കാരണംകൂടിയുണ്ട്. സേവ്യർ ഇട്ടിക്കോരയെ സ്വീകരിക്കാനായി എയർപോർട്ടിൽ വന്ന രേഖ തോമസിന്‍റെ ‘ദ സ്കൂളും’ ജി സ്ട്രിങ് ഫോട്ടോയുമാണല്ലോ ഇന്ന് മാധ്യമങ്ങളിലെ പ്രധാന ചർച്ചാവിഷയം. അത് നിങ്ങളുടെ നാടിനും സമൂഹത്തിനും കടുത്ത അപമാനമാണ് വരുത്തിവച്ചിരിക്കുന്നതെന്ന് എല്ലാ വിഭാഗത്തിൽപ്പെട്ടവരും ഒരുപോലെ വാദിക്കുന്നു. അക്കാര്യത്തിൽ മതവാദികളോടും യാഥാസ്ഥിതികരോടുമൊപ്പം സ്വാതന്ത്ര്യത്തെക്കുറിച്ച് പ്രസംഗിക്കുന്ന കമ്മ്യൂണിസ്റ്റുകാരും ഫെമിനിസ്റ്റുകളും വിപ്ലവകാരികളുമുണ്ടെന്ന് കേട്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. ഇതെന്തൊരു അസംബന്ധമാണ്. ഇന്നത്തെ പത്രങ്ങളിൽ ഞാൻ ആ ഫോട്ടോ കണ്ടു.
A marvellous photograph, she is an embodiment of beauty
. ആർക്കും അസൂയ തോന്നിപ്പോകുന്ന സൗന്ദര്യം. ആ സൗന്ദര്യത്തിന്‍റെ ഉടമയെ അഭിനന്ദിക്കേണ്ടതിനു പകരം നിങ്ങൾ ഏതോ രഹസ്യകേന്ദ്രത്തിൽ കൊണ്ടുപോയി ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നു.
I feel shame of you
. ഇനി ‘ദ സ്കൂളി’ൽ രേഖ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് പറയുന്ന അത്യാധുനിക സജ്ജീകരണങ്ങളെക്കുറിച്ചാണെങ്കിൽ,
She is doing wonderful experiments and inovations in the art of love making. Is it a bad thing
? സൗന്ദര്യത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചുമുള്ള നിങ്ങളുടെ നിലപാടുകൾ ശുദ്ധ അസംബന്ധമായിട്ടാണ് എനിക്ക് തോന്നുന്നത്. പക്ഷേ, നിങ്ങളുടെ സമൂഹത്തെ സംബന്ധിച്ചിടത്തോളം ഈ അസംബന്ധങ്ങൾ യാഥാർത്ഥ്യമാണ്.
യുക്തിക്ക് നിരക്കാത്ത അസംബന്ധങ്ങളാണ് യുക്തിസഹമായ നിഗമനങ്ങളെക്കാൾ യാഥാർത്ഥ്യത്തോട് ചേർന്ന് നിൽക്കുന്നതെന്ന് ബൊളെനോയുടെ 2666 എന്ന നോവൽ വയിച്ചപ്പോഴാണ് എനിക്ക് ബോധ്യമായത്. ബൊളെനോ മരിച്ചതിന് ശേഷം 2004 ലാണ് 1100 പുറങ്ങളുള്ള 2666 പ്രസിദ്ധീകരിക്കുന്നത്. ഇപ്പോൾ അതിന്‍റെ ഇംഗ്ലിഷ് പരിഭാഷയും പുറത്ത് വന്നിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിലെ ലാറ്റിനമേരിക്കൻ സമൂഹത്തിന്‍റെ ഹിംസാത്മകതയുടെ ഇതിഹാസമെന്ന് വിശേഷിപ്പിക്കാവുന്ന 2666-ന് ബൊളെനോ കൊടുത്ത എപ്പിഗ്രാഫ് ബോദ് ലേറുടെ ല് വൊയാഷ് എന്ന കവിതയിലെ
An oasis of horror in a desert of boredom
! എന്ന വരിയാണ്. 2666-ൽ ചിത്രീകരിക്കപ്പെടുന്ന ലാറ്റിനമേരിക്കൻ യാഥാർത്ഥ്യമതാണ്. അതുതന്നെയാണ് ഇന്നത്തെ ലോക യാഥാർത്ഥ്യമെന്ന് ഇട്ടിക്കോരയുടെ കൊലപാതകത്തെത്തുടർന്ന് നടക്കുന്ന സംഭവങ്ങൾ നമ്മളെ ഓർമ്മിപ്പിക്കുന്നു.
“ഞാൻ രണ്ട് ദിവസം മുമ്പ് പത്രങ്ങൾക്ക് നല്കിയ അഭിമുഖത്തിൽ പതിനെട്ടാംകൂറ്റുകാരനെന്ന ഇട്ടിക്കോരയുടെ പിന്മമുറക്കാരെപ്പറ്റി പറഞ്ഞിരുന്നു. ഹൈപേഷ്യൻ വിദ്യാഭ്യാസത്തിലൂടെ ഗണിതത്തിലും ജ്യോതിശ്ശാസ്ത്രത്തിലും നേടിയ അറിവിന്‍റെ ബലത്തിൽ അന്ധവിശ്വാസങ്ങളെ പ്രായോഗിക യുക്തി ഉപയോഗിച്ച് നേരിട്ട ഫ്രാൻസിസ് ഇട്ടിക്കോരയുടെ പിന്മമുറക്കാർ ലോകത്തിന്‍റെ പല ഭാഗങ്ങളിലുമുണ്ട്. കേരളത്തിലെ കുന്നംകുളത്തും പെറുവിലെ എസ്ട്രാപിലും ഇസ്താംബുളിലെ താർലബാസിയിലും പാരീസിലെ സെൻദെനിയിലുമെല്ലാം പതിനെട്ടാംകൂറ്റുകാരുണ്ട്. നിർഭാഗ്യവശാൽ അവർ ഇന്ന് കടുത്ത അന്ധവിശ്വാസികളാണ്. ഒരുകാലത്ത് നക്ഷത്രക്കോര എന്ന പേരിലറിയപ്പെട്ടിരുന്ന ഇട്ടിക്കോര ഇന്ന് കുന്നംകുളത്തുകാർക്കിടയിൽ കോരപ്പാപ്പനെന്ന പേരിൽ അന്ധവിശ്വാസത്തിന്‍റെയും അത്ഭുതപ്രവർത്തനങ്ങളുടെയും ഐക്കണായി മാറിയിരിക്കുന്നു. കച്ചവടത്തിലൂടെ അതിസമ്പന്നരായ പതിനെട്ടാംകൂറ്റുകാരുടെ പ്രവർത്തനങ്ങൾ രഹസ്യവും നിഗൂഢവുമാണെന്ന് പറയപ്പെടുന്നു. സേവ്യർ ഇട്ടിക്കോരയുടെ കൊലപാതകത്തിനു പിന്നിൽ അവരാണെന്നാണ് എന്‍റെ ബലമായ സംശയം. എന്നാൽ നിങ്ങളുടെ ഇന്‍റീരിയർ മിനിസ്റ്റർ ഞാൻ കേസന്വേഷണത്തിന്‍റെ വഴി തിരിച്ചുവിടാൻ ശ്രമിക്കുകയാണെന്നും യഥാർത്ഥ പ്രതികളെ അറസ്റ്റ് ചെയ്തുകഴിഞ്ഞുവെന്നും പറയുന്നു. ആരാണ് ഈ യഥാർത്ഥ പ്രതികൾ? അവരെന്തിനാണ് ഇട്ടിക്കോരയെ കൊല ചെയ്യുന്നത്? അതിനൊന്നും ഉത്തരമില്ല. ഇതെല്ലാം പതിനെട്ടംകൂറ്റുകാർക്ക് അധികാരകേന്ദ്രങ്ങളിലുള്ള സ്വാധീനമാണ് കാണിക്കുന്നത്...”
പ്രഭാഷണം പൂർത്തിയാക്കാൻ അനുവദിക്കാതെ പൊലീസ് മൊറിഗാമിയെ സെമിനാർ ഹാളിൽനിന്ന് അറസ്റ്റ് ചെയ്യുന്നത് ലൈവായി ടെലികാസ്റ്റ് ചെയ്യപ്പെടുമ്പോൾ എന്‍റെ മുറിയിലെ കോളിങ് ബെൽ തുടർച്ചയായി ശബ്ദിച്ചു:
Ccollanan Pachacamac ricuy auccacunac yahulamily hichas cancufa
(Credit: Author :TD Ramakrishnan, @pdflibrary and Copy Paste From Some Online Articles)