ഒരു ജോലിക്കാരൻ പോലുമില്ലാതെ 100 വർഷമായി പ്രവർത്തിക്കുന്ന ഒരു ചായക്കട.
ചായയടിക്കുന്നതും മേശ തുടക്കുന്നതും ഗ്ലാസ്സുകൾ കഴുകുന്നതും കാശ് വാങ്ങി പെട്ടിയിൽ ഇടുന്നതും എല്ലാം കസ്റ്റമേഴ്സ് തന്നെ. അതേ സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും പുറത്തു മാത്രം പ്രവർത്തിക്കുന്ന ഒരു കട.
പശ്ചിമബംഗാളിലെ സാമ്പൂർ എന്ന സ്ഥലത്താണ് ഈ ടീ സ്റ്റാൾ സ്ഥിതി ചെയ്യുന്നത്. എന്നാൽ റോഡ് സൈഡിലെ പഴയ ഒരു ടീ ഷോപ്പ് മാത്രമല്ല എന്നതാണ് ഇതിന്റെ പ്രത്യേകത. ജീവനക്കാരില്ലാത്തതിനാൽത്തന്നെ ഇവിടെ ആർക്കും ശമ്പളം നൽകേണ്ടതായി വരുന്നില്ല.
അശോക ചക്രവർത്തി എന്ന ഈ ചായക്കടയുടെ ഉടമ ദിവസവും രാവിലെ ടീ സ്റ്റാൾ തുറക്കും, രാത്രി 7 മണിവരെയാണ് പ്രവർത്തനം. ഇതിനിടെ തദ്ദേശീയരായ ധാരാളം ആളുകൾ ഇവിടെ വന്നു പോകും. കൂടുതലായും റിട്ടയർ ചെയ്ത ആളുകളാണ് കസ്റ്റമേഴ്സ്. ദീർഘകാലമായി സ്ഥിരമായി വരുന്നവരുമുണ്ട്. വരുന്ന ആളുകൾ തന്നെ ചായ പൊടിയിട്ട് ആറ്റിയെടുത്ത് മറ്റുള്ളവർക്ക് സെർവ് ചെയ്യുകയാണ്. ലഘുഭക്ഷണവും ചായയ്ക്കൊപ്പം നൽകാറുണ്ട്. പേയ്മെന്റുകൾ വാങ്ങുകയും, മേശകൾ തുടയ്ക്കുകയും, ഗ്ലാസുകൾ കഴുകി വെക്കുകയും ചെയ്യുന്നതെല്ലാം കസ്റ്റമേഴ്സ് തന്നെയാണ്. ഒരു രൂപ പോലും പ്രതിഫലം പ്രതീക്ഷിക്കാതെയാണ് എല്ലാവരും ഈ ജോലികളെല്ലാം ചെയ്യുന്നത്.
ചോദ്യങ്ങളും പറച്ചിലുകളുമില്ല, ജോലിയിൽ ഷിഫ്റ്റുകളും, മറ്റ് സങ്കീർണതകളുമില്ല. വാക്കുകൾക്കതീതമായ പങ്കുവെക്കപ്പെടുന്ന വിശ്വാസവും, സ്നേഹവും ചായയിലൂടെ പകർന്നു നൽകപ്പെടുന്ന ലോകത്തിലെ തന്നെ ഒരേയൊരു ഇടം ഇതായിരിക്കും. ഇതിന് മറ്റൊരു കാരണം കൂടിയുണ്ട്. ഒരു നൂറ്റാണ്ടിനിടെ എണ്ണമില്ലാത്ത ചായകൾ വില്പന നടത്തിയിട്ടും ഒരിക്കൽ പോലും ഒരു രൂപ പോലും ആരും ചായയുടെ വിലയിൽ തട്ടിച്ചെടുത്തിട്ടില്ല.
ഇവിടെ വരുന്നവർ എല്ലാവരും ചായ ആസ്വദിക്കുന്നു, മറ്റുള്ളവർക്ക് സന്തോഷത്തോടെ സെർവ് ചെയ്യുന്നു. ബംഗാളി പാരമ്പര്യത്തിലെ അനൗദ്യോഗികമായ ഒരു കൂട്ടായ്മയാണ് ഈ ടീ സ്റ്റാളിൽ കാണാൻ സാധിക്കുന്നത്. ഇവിടെ കഥകൾ പങ്കു വെക്കപ്പെടുന്നു, ചർച്ചകൾ നടക്കുന്നു, ചിരിയുടെ, സന്തോഷത്തിന്റെ അലയൊലികൾ എങ്ങും ഉയരുന്നു. അതെ, ഇതൊരു വെറുമൊരു ചായക്കടയല്ല, നിസ്വാർത്ഥതയുടെ, സത്യസന്ധതയുടെ, സ്നേഹത്തിന്റെ പരിമളമാണ് ഇവിടെ ചായയുടെ സുഗന്ധത്തോടൊപ്പം പരക്കുന്നത്.
Credit: Pink Heaven