ഔമുവാമുവ (oumuamua)
2017 ഒക്ടോബറിൽ ഹവായിയിലെ ഹാലികല ഒബ്സർവേറ്ററിയിൽ ജ്യോതിശ്ശാസ്ത്രഗവേഷകനായ റോബർട്ട് വെറിക് ഒരു പ്രത്യേകതരം വസ്തുവിനെ ബഹിരാകാശത്ത് കണ്ടെത്തി. ആദ്യം കണ്ടെത്തിയപ്പോൾ പാറക്കഷണമെന്ന് തോന്നിപ്പിച്ച അതിന് ധാരാളം പ്രത്യേകതകളുണ്ടായിരുന്നു.
നമ്മുടെ ഭൂമിയുൾപ്പെട്ട സൗരയൂഥത്തിനു പുറത്തു (ഇന്റർസ്റ്റെല്ലാർ)നിന്നു വന്നതായിരുന്നു 400 മീറ്റർ നീളവും 40 മീറ്റർ വീതിയുമുള്ള ഒരു സിഗാറിന്റെ രൂപമുള്ള ഈ പാറക്കഷണം.വിദൂരലോകത്തു നിന്നു ദൂതുമായി എത്തിയ അതിഥി– ഹവായിയൻ ഭാഷയിൽ ഇതാണു ഓമാമ.
എന്നാൽ കേവലം ഒരു പാറക്കഷണം എന്നതിനപ്പുറം അന്യഗ്രഹജീവൻ സംബന്ധിച്ച ഒട്ടേറെ ചർച്ചകളും ഔമുവാമുവയുടെ വരവോടെ തുടങ്ങി. ഔമുവാമുവ വെറുമൊരു പാറക്കഷണമല്ലെന്നും മറിച്ച് അതൊരു ബഹിരാകാശ പേടകമോ, പേടകഭാഗമോ ആയിരിക്കാൻ സാധ്യതയുണ്ടെന്നും ചില ജ്യോതിശാസ്ത്രജ്ഞർ പറഞ്ഞു.
സ്വാഭാവികമായ പാറക്കഷണങ്ങളെക്കാൾ കൂടിയ വേഗം ഉള്ളതാണ് ഇതിനു കാരണമായി പറഞ്ഞത്. സൂര്യന്റെ ആകർഷണത്തിനപ്പുറം മറ്റേതോ ഊർജസംവിധാനം ഇതിലുള്ളതാകാം കാരണം. നമ്മുടെ വിമാനങ്ങളിലുള്ളതു പോലെ.
മൂന്നു വർഷം മുൻപ് ഭൂമിയുടെ ഭ്രമണപഥത്തെ ഉരസി കടന്നു പോയ ഔമുവാമുവ (OUMUAMUA) എന്ന നീളൻ പാറക്കഷ്ണം നമ്മളെല്ലാം വിചാരിക്കുന്നതു പോലെ വെറും പാറക്കഷ്ണമല്ലെന്നും മറിച്ച് അത് അന്യഗ്രഹജീവികൾ അയച്ച പേടകമാണെന്നും ആദ്യം പറഞ്ഞത് ഹാർവഡ് ശാസ്ത്രജ്ഞനായ ആവി ലീബാണ്.
പ്രകാശം കൊണ്ടോ അല്ലെങ്കിൽ മറ്റെന്തെങ്കിലും തരത്തിലുള്ള വികിരണങ്ങൾ കൊണ്ടോ പ്രവർത്തിക്കുന്ന ‘ലൈറ്റ് സെയിൽ’ വിഭാഗത്തിലുള്ള ബഹിരാകാശപേടകമാകാം ഔമുവാമുവയെന്നായിരുന്നു പലരും മുന്നോട്ടുവച്ച സാധ്യത.
മറ്റു ഗ്രഹങ്ങളിലെയും നക്ഷത്രസംവിധാനങ്ങളിലെയും ജീവസാധ്യത നിരീക്ഷിക്കാനുള്ള ചാരപേടകമാകാം ഔമുവാമുവ. ഇന്നു ലോകരാജ്യങ്ങൾ മറ്റു രാജ്യങ്ങളെ നിരീക്ഷിക്കാനായി ഡ്രോണുകളും മറ്റും വിടുന്നതു പോലെ.
എന്നാൽ ഈ വാദം രാജ്യാന്തരതലത്തിൽ പൊതുചർച്ചകൾക്കു വിത്തിട്ടെങ്കിലും അദ്ദേഹത്തെ എതിർത്തു പല ശാസ്ത്രജ്ഞരും രംഗത്തുവന്നു. കഴമ്പില്ലാത്ത വാദമാണെന്നായിരുന്നു അവരുടെ അഭിപ്രായം. ഔമുവാമുവയെ കണ്ടെത്തിയ റോബർട്ട് വെറിക് ഉൾപ്പെടെയുള്ളവർ ഇക്കൂട്ടത്തിലുണ്ട്.
ദീർഘനാളായി നിരീക്ഷിച്ച ശാസ്ത്രജ്ഞർ, അതിൽ നിന്ന് ആശയവിനിമയം ഒന്നും നടക്കുന്നതായി കണ്ടെത്തിയിട്ടില്ല. കൂടാതെ പ്രത്യേകതയായി പറയുന്ന ഉയർന്ന വേഗവും മറ്റും ഇതിന്റെ ഘടനാപരമായ പ്രത്യേകതകൾ മൂലവുമാകാം.
പല അച്ചുതണ്ടുകളിൽ കറങ്ങി മുന്നോട്ടു പോകുന്ന രീതിയിലായിരുന്നു ഔമുവാമുവയുടെ സഞ്ചാരം. കൃത്യമായ രൂപം എങ്ങനെയെന്ന് ആർക്കും തിട്ടമില്ല. സെക്കൻഡിൽ 87. 3 കിലോമീറ്റർ വേഗത്തിൽ സഞ്ചരിച്ച ഔമുവാമുവ എവിടുന്നു വന്നു എന്നതു സംബന്ധിച്ച് ഇന്നും വ്യക്തതയില്ല. ആയിരക്കണക്കിനു വർഷങ്ങൾ മുന്നേ യാത്ര പുറപ്പെട്ടതാകാം.
എത്തിയ സ്ഥാനം പരിഗണിക്കുമ്പോൾ ലൈറ എന്ന നക്ഷത്രസമൂഹത്തിലാകാം ഔമുവാമുവയുടെ ജനനം എന്നും ചിലർ അനുമാനിക്കുന്നു. ആദ്യം കണ്ടെത്തിയപ്പോൾ ഔമുവാമുവ ഒരു വാൽനക്ഷത്രമാണെന്നാണു കരുതപ്പെട്ടത്. എന്നാൽ വാൽനക്ഷത്രങ്ങള്‍ പൊടിയും വാതകങ്ങളും പുറത്തുവിട്ടാണു വരുന്നത്. ഔമുവാമുവയ്ക്ക് ഈ പ്രത്യേകത ഇല്ലായിരുന്നു. തുടർന്നു ഛിന്നഗ്രഹമെന്നു വിലയിരുത്തിയെങ്കിലും ഒടുവിൽ ഇന്റർസ്റ്റെല്ലർ എന്ന പ്രത്യേകഗണത്തിൽ പെടുത്തുകയായിരുന്നു.
ഇത്രയും കാര്യങ്ങൾ 2018ൽ തന്നെ നടന്നതാണ്. അന്ന് ഔമാമുവയ്ക്ക് അന്യഗ്രഹപേടകത്തിന്റെ പരിവേഷം കൽപിച്ച ശാസ്ത്രജ്ഞരിൽ പ്രധാനിയായിരുന്നു ലീബ്. അദ്ദേഹം ഇതിനെക്കുറിച്ചു പുസ്തകം എഴുതാൻ പോവുന്നു എന്നാണ് പറഞ്ഞിരുന്നത്.
നമ്മൾ ഇന്ന് അതിനെ പാറ എന്നൊക്കെ വിളിക്കുന്നു. ഒന്നു ചിന്തിച്ചു നോക്കൂ, പണ്ടത്തെ ഒരു ശിലായുഗ കാല മനുഷ്യൻ ഒരു മൊബൈൽ ഫോൺ കണ്ടാൽ അത് എന്താണെന്നു വിചാരിക്കും. ഒരു പാറക്കഷണമായേ അവനതു തോന്നൂ. ഔമാമുവയും അതു പോലെയാണ്.
Credit: നിഗൂഢ രഹസ്യങ്ങൾ, കൗതുകങ്ങൾ(Nigooda Rahasyangal,kauthukangal)