മഴ പെയ്യിക്കും വിചിത്ര യന്ത്രം
ഇപ്പോഴെങ്ങുമല്ല ഈ യന്ത്രത്തിന്‌റെ ഉദ്ഭവകഥ. അതങ്ങ് 1926ൽ ആണ്.അർജന്റീനയിൽ യുവാൻ ബയ്‌ഗോറി വെലാർ എന്നൊരു എൻജിനീയർ, ഇലക്ട്രോ മാഗ്നറ്റിക് തരംഗങ്ങളിലൂടെ ഭൂമിക്കടിയിലെ ധാതുക്കൾ കണ്ടെത്താനുള്ള ശ്രമങ്ങൾക്കിടയിൽ അവിചാരിതമായി ഒരു പ്രതിഭാസം കണ്ടു. അദ്ദേഹത്തിന്റെ ഉപകരണം പ്രവർത്തിപ്പിച്ചപ്പോൾ മഴ പെയ്തിറങ്ങിയത്രെ! വിശ്വസിക്കാൻ പ്രയാസമുണ്ടല്ലേ?, അതേ ഈ കഥയ്ക്ക് അങ്ങിനെയൊരു കുഴപ്പമുണ്ട്!
അർജന്‌റീനയിലെ എൻട്രോ റിയോസ് പ്രവിശ്യയിൽ ജനിച്ച ഒരു എൻജിനീയറായിരുന്നു യുവാൻ ബയ്‌ഗോറി വെലാർ. അർജന്‌റീനയിലെ അണ്ടർഗ്രാജ്വേറ്റ് പഠനത്തിനു ശേഷം ഇറ്റലിയിലെ മിലൻ സർവകലാശാലയിൽ നിന്ന് വെലാർ ജിയോഫിസിക്കൽ എൻജിനീയറിങ് പൂർത്തിയാക്കിയ ശേഷം പല രാജ്യങ്ങളിൽ ജോലി ചെയ്തു. ഭൂമിക്കടിയിലുള്ള ധാതുസമ്പത്ത് കണ്ടെത്താനായി ആയിടെ വെലാർ ഒരു സംവിധാനം കണ്ടെത്തി. ഇലക്ട്രോ മാഗ്നറ്റിക് തരംഗങ്ങളുപയോഗിച്ച് തിരയുന്ന ഒരു സംവിധാനം ആയിരുന്നു ഇത്. ബൊളീവിയയിൽ 1926ൽ ഇതു പ്രവർത്തിപ്പിച്ചപ്പോൾ അവിടെ മഴ പെയ്തത്ര.
ആദ്യം വെലാർ ഇതു കാര്യമായി എടുത്തില്ല. എന്നാൽ പിന്നീടും ഇതുതന്നെ സംഭവിച്ചതോടെ എന്തോ പന്തികേട് വെലാർ മണത്തു. തന്‌റെ യന്ത്രത്തിലെ ഇലക്ട്രോമാഗ്നറ്റിക് തരംഗങ്ങളാണ് മഴയ്ക്ക് കാരണമായതെന്ന് അദ്ദേഹം വിശ്വസിച്ചു.
1929ൽ വെലാർ അർജന്‌റീനയിൽ തിരിച്ചെത്തി. അവിടത്തെ അരാഹുവോയിൽ താമസമുറപ്പിച്ച് ഒരു പരീക്ഷണശാലയും സ്ഥാപിച്ചു. തന്‌റെ പഴയ യന്ത്രത്തിൽ കുറേ പരിഷ്‌കാരങ്ങൾ നടത്തിയ വെലാർ ഒരു ടിവിയുടെ വലുപ്പത്തിൽ ഒരു യന്ത്രമുണ്ടാക്കി. അതായിരുന്നു മഴ പെയ്യിക്കും യന്ത്രം.
ഒരു ബാറ്ററിയും കുറേ ആണവവികിരണശേഷിയുള്ള രാസവസ്തുക്കളും രണ്ട് ആന്‌റിനകളും അടങ്ങിയതായിരുന്നു യന്ത്രം. ഇന്നും ഇതിന്‌റെ കൃത്യമായ ഘടനയും ഉപയോഗിച്ച വസ്തുക്കളും ആർക്കുമറിയില്ല.
പരീക്ഷണത്തിന്‌റെ ഭാഗമായി ആ വർഷം ജൂലൈയിൽ വെലാർ കുറേ മഴപെയ്യിച്ചെന്ന് അദ്ദേഹം തന്നെ അവകാശപ്പെട്ടു. പിന്നീട് സ്‌പോൺസർഷിപ്പിനായി അർജന്‌റീനയിലെ റെയിൽവേ അധികൃതരെ അദ്ദേഹം സമീപിച്ചു. സാന്‌റിയാഗോ ഡെൽ എസ്‌ട്രോ എന്ന മഴപ്പെയ്ത്ത് തീരെക്കുറവുള്ള പ്രദേശത്ത് മഴപെയ്യിക്കാൻ അവർ അദ്ദേഹത്തോട് ആവശ്യപ്പെട്ടത്രേ. 55 മണിക്കൂർ തന്‌റെ യന്ത്രം പ്രവർത്തിപ്പിച്ച് വെലാർ അതു സാധിച്ചെന്നാണ് കഥ.പിന്നീട് പൊതുജനങ്ങളുടെ മുന്നിലും വെലാർ മഴപെയ്യിച്ചു. ഇതോടെ അദ്ദേഹം പ്രശസ്തനായി.
വിരുന്നുകളും മാധ്യമ ഇന്‌റർവ്യൂകളും അദ്ദേഹത്തെ തേടി വന്നു. അർജന്‌റീന സർക്കാരും യുഎസിലെ പോലും കമ്പനികളും ചോദിച്ചിട്ടും തന്‌റെ യ്ന്ത്രം പ്രവർത്തിക്കുന്നതെങ്ങനെയെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. ഒടുവിൽ അദ്ദേഹം ഒറ്റപ്പെട്ട ജീവിതം തുടങ്ങി. യന്ത്രത്തെപ്പറ്റി എല്ലാവരും മറന്നു. 1972ൽ വെലാർ അന്തരിച്ചു. യന്ത്രം ഏതോ ആക്രിക്കടയിലേക്കു പോയെന്നാണ് കഥ.
ഈ ദുരൂഹയന്ത്രം സത്യമോ മിഥ്യയോ. മഴ പെയ്തത് വെലാറിന്‌റെ ഭാഗ്യം കൊണ്ടാണോ? ആ യന്ത്രത്തിനു പിന്നീട് എന്തുപറ്റി..അഭ്യൂഹങ്ങൾ ഇന്നും അവസാനിക്കുന്നില്ല.